ലേഖനങ്ങൾ

Monday, 1 February 2016

ഇബ്രാഹിം നബി(അ)യുടെ നാട്

മഹാത്മാക്കളുടെ ചിന്തയും ദര്‍ശനവും ആദര്‍ശവും സ്വാംശീകരിച്ച് വളര്‍ത്തിയെടുക്കു ന്നതിലൂടെ പ്രശസ്തി വരിച്ച ഒട്ടനേകം നഗരങ്ങളും രാജ്യങ്ങളും ചരിത്രത്തിലുണ്ട്. മഹാത്മാക്കളെ പാകപ്പെടുത്തുന്നതില്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. നന്മയുമായി സംവദിച്ച് സമൂഹഗാത്രത്തെ വെളിച്ചത്തിലേക്ക് നയിച്ച ഭൂഘടനയാണ് ഊര്‍ പട്ടണത്തെ ശ്രദ്ധേയമാക്കുന്നത്. ഇബ്രാഹിം നബി(അ)യെന്ന മനീഷിയുടെ ആദര്‍ശങ്ങള്‍ക്കുപയുക്തമായ സാഹചര്യം സൃഷ്ടിച്ച ഉര്‍വ പ്രവാചകനോളം വിശ്രുതമാവുന്നത് ചരിത്രത്തില്‍നിന്ന് വ്യക്തമാകുന്നു.
ഊര്‍ എന്ന പൌരാണിക നഗരത്തെ ചരിത്രം ആവേശത്തോടെയാണ് നമുക്ക് പരിചയപ്പെടുത്തുന്നത്. ഇബ്രാഹിം നബി(അ)യുടെ സാന്നിധ്യം വഴി മഹാത്മ്യത്തിന്റെ മകുടം ചാര്‍ത്തപ്പെട്ട ഊര്‍ നഗരത്തി ന്റെ പുരാവൃത്ത, വര്‍ത്തമാന വിശേഷാന്വേഷണം ശ്രമകരമല്ലെങ്കിലും രസാവഹമാണ്. ചരിത്രത്തിന്റെ നൂലിഴകളിലൂടെയുള്ള സൂക്ഷ്മ പര്യടനം ഊര്‍ നഗരത്തിന്റെ സൌന്ദര്യം വ്യക്ക്തമാക്കിത്തരുന്നു. സാമൂഹ്യപരമായ ഉത്ഥാനപതനങ്ങള്‍ക്കിടയിലും നാഗരിക ശോഭക്ക് മങ്ങലേല്‍ക്കാത്തൊരു സാമൂഹ്യ പ്രകൃതി ഊര്‍ നഗരത്തെ വ്യതിരിക്തമാക്കുന്നുണ്ട്. ചരിത്രത്തിന്റെ പ്രയാണഗതിക്കനുസൃതം ജയാപജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നില്ല എന്നതും ഹസ്രത് ഇബ്രാഹിംനബി(അ)യുടെ സാന്നിധ്യം സമ്പൂര്‍ ണാര്‍ഥത്തില്‍ ഊര്‍നഗരത്തെ പരിവര്‍ത്തിതമാക്കിയെന്നതും ചരിത്രം അടിവരയിടുന്നുണ്ട്.
ഇബ്രാഹിം നബിയുടെ സാന്നിധ്യം തന്നെയാണ് ഊര്‍ നഗരത്തെ വിശ്രുതമാക്കുന്നത്. നാലായിരം വര്‍ ഷങ്ങള്‍ക്ക് മുമ്പുള്ള ഊര്‍ നഗരത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം എവിടെയും ലഭ്യമല്ല. അങ്ങിങ്ങാ യി ചില പരാമര്‍ശങ്ങളൊഴിച്ചാല്‍ ഇബ്രാഹിം നബിക്കു മുമ്പുള്ള ഊര്‍ ശൂന്യമാണ്. കിഴക്ക് സൂസ മു തല്‍ പടിഞ്ഞാറ് ലെബനന്‍ വരെ വിസ്തൃതമായ പ്രദേശത്തിന്റെ തലസ്ഥാനമാണ് ഊര്‍. സുമേരിയന്‍ വംശജരും മെസപ്പെട്ടോമിയന്‍ നാഗരികതയുടെ ഉപജ്ഞാതാക്കളുമാണ് ഊര്‍ നിവാസികള്‍.
പരിവര്‍ത്തനക്ഷമതയുടെ പ്രതീകമാണ് ഊര്‍ നിവാസികള്‍. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫിലസ്തീനില്‍ ഉടലെടുത്ത നവീനശിലായുഗ നാഗരികത കാലക്രമത്തില്‍ മെഡിറ്ററേനിയന്റെ തെക്കും കിഴക്കും ഭാഗത്തുകൂടെ മെസപ്പൊട്ടോമിയയുടെ വടക്കുഭാഗത്തേക്കും പിന്നീട് യൂഫ്രട്ടീസ്, ടൈഗ്രീ സ് വഴി തെക്കു ഭാഗത്തേക്കും വ്യാപിച്ചു. ഇതോടെ മെസപ്പെട്ടോമിയന്‍ നാഗരികത ത്വരിതഗതി പ്രാപിക്കുന്നതായി ചരിത്രം വരച്ചുകാണിക്കുന്നു. ഈ വളര്‍ച്ചയില്‍ സുമേരിയക്കാരുടെ പങ്ക് നിസ്തുലമാണ്. സുമേരിയന്‍ നാഗരികത മനുഷ്യ വംശത്തിന് പുത്തന്‍ ദിശ കാണിച്ചുവെന്നത് മറ്റൊരു സത്യം.
ഊര്‍ നഗരത്തിന് നവോന്മേശത്തിന്റെ നിറച്ചാര്‍ത്തേകിയ സുമേരിയന്‍ നാഗരിഗതക്ക് വളര്‍ത്തു കേന്ദ്രമൊരുക്കിയ ഊര്‍ നഗരം നവോത്ഥാന പ്രചോദനത്തിന്റെ പുതുമയാര്‍ന്ന മാതൃക സൃഷ്ടിക്കുകയായിരുന്നു. പുരാവസ്തു ഗവേഷകരുടെ ഉല്‍ഖനന ഗവേഷണങ്ങളില്‍ സുമേരിയന്‍ നാഗരികതയുടെ വിസ്മയ രേഖകള്‍ കണ്ടെടുക്കുക ായിരുന്നു അവ. അത്തരമൊരു നവോത്ഥാന പ്രക്രിയ ചരിത്രത്തില്‍ സംഭവിച്ചില്ലായിരുന്നു വെങ്കില്‍ സമൂഹം ശൂന്യതയില്‍ നട്ടം തിരിയേണ്ടിവരുമായിരുന്നു. കാര്‍ഷികം, വ്യാപാരം, നികുതിപിരിവ്, കോടതി നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ സുമേരിയക്കാരുടെ കാഴ്ചപ്പാടുകള്‍ അത്യത്ഭുതങ്ങളായിരുന്നു. ഇതിന്റെ പിന്തുടര്‍ച്ചയാണ് ഈ രംഗത്ത് അനുക്രമിക്കപ്പെടുന്നത്. ഗുണനം, ഹരണം തുടങ്ങി കണക്കിന്റെ തത്വശാസ്ത്രങ്ങളുടെ ഉപജ്ഞാതാക്കളെ തേടിയുള്ള യാത്ര സുമേരിയന്‍ നാഗരികതയിലവസാനിക്കുന്നു. ഭരണഘടന, ഭരണകൂടം, പട്ടാളം എന്നീ കാര്യങ്ങളിലും സുമേരിയന്‍ സംഭാവനകള്‍ ശ്രദ്ധേയങ്ങളാണ്.
ശ്രദ്ധേയമായ സംഭവവികാസങ്ങളിലൂടെ ചരിത്രത്തില്‍ ഇടംതേടിയ ഊര്‍ നഗരം വിസ്തീര്‍ണത്തിലും ജനസാന്ദ്രതയിലും ഇതര രാഷ്ട്രങ്ങളെക്കാള്‍ മുന്‍പന്തിയിലാണ്. ഉന്നതമായ വൈജ്ഞാനിക പാരമ്പര്യം ഊര്‍ നഗരത്തിന്റെ സവിശേഷതയാണ്. ഡോക്ടര്‍ ഹസന്‍ ഇബ്രാഹീമിന്റെ വരികള്‍ “ക്രിസ്തു വര്‍ഷം അഞ്ചാം നൂറ്റാണ്ടിലാണ് അല്‍ഹിറിനിലെ പഠനകേന്ദ്രം സ്ഥാപിതമായത്. ഇത് ഇസ്ലാമിന് മുമ്പാണ്. ഈ സ്ഥാപനമാണ് പിന്നീട് പണ്ഢിതര്‍ ഗവേഷണത്തിനും അവലംബിച്ചിരിക്കുന്നത്്. പ്ളാറ്റോയുടെ തത്വശാസ്ത്രം വികസിപ്പിച്ചെടുക്കുന്നത് പ്രസ്തുത സ്ഥാപനത്തില്‍ നിന്നാണ്” (താരീഖുല്‍ ഇസ്ലാം, വാള്യം 2).
പൂന്തോപ്പുകളും നദീതടങ്ങളും ഊര്‍ നഗരത്തിന്റെ പ്രകൃതി രമണീയത വര്‍ധിപ്പിക്കുന്നു. തോടുകളും കഥ പറയുന്ന പര്‍വ്വതങ്ങളും പുരാതന സംസ്കാരങ്ങളുടെ അവശിഷ്ടങ്ങളും സന്ദര്‍ശകര്‍ക്ക് നയനഹാരിയും പഠനവിധേയവുമാണ്. ഊര്‍ ഒരു ശ്രദ്ധേയ നഗരമാണ്. കല്ലുകളും നദികളും നീര്‍ച്ചാലുകളും മലകളും തോട്ടങ്ങളും നിറഞ്ഞ പട്ടണം. നിറാന്‍ വരെ നീണ്ടുകിടക്കുന്ന സമതലങ്ങളോട് ചേര്‍ന്ന പ്രദേശം. പട്ടണത്തില്‍ പ്രവേശിക്കുന്നതിന് നാല് കവാടങ്ങളുണ്ട്. നിറാന്‍(തെക്കുവശം), ക ബീര്‍(കിഴക്കുവശം), (ഇവിടെ റോമക്കാരുടെ അധിനിവേശക്കാലത്ത് മുസ്ലിംകള്‍ താമസിച്ച കോട്ട കാണാം). സിബ്അ് (വടക്കുവശം), ബാബുല്‍ മാഅ് പടിഞ്ഞാറ് വശം) കിഴക്കുവശത്തെ തോട്ടത്തില്‍ രിഹായിന്‍ മിയാസ് ജലധാര മനം കുളിര്‍പ്പിക്കുന്നതാണ്. വിശാലമായ ആപ്പിള്‍ മുന്തിരിത്തോട്ടങ്ങളും നഗരത്തെ ധന്യമാക്കുന്നു.
ബഹീറതുല്‍ ഖലീല്‍(ഖലീല്‍ തടാകം) ഊര്‍ നഗരത്തിന് നിറച്ചാര്‍ത്താകുന്നു. തടാകത്തിന്റെ വടക്ക് മസ്ജിദ് രിള്വാനിയും പടിഞ്ഞാറ് മതപാഠശാലയുമുണ്ട്.  പടിഞ്ഞാറന്‍ തീരത്തുതന്നെ മസ്ജിദുല്‍ ഖലീല്‍ എന്ന പളളിയും തലയുയര്‍ത്തി നില്‍ക്കുന്നു.
ഇബ്രാഹിം നബി(അ)യെ അംഗീകരിച്ചതിന് നംറൂദ് തന്റെ മകള്‍ക്കു നല്‍കിയ ശിക്ഷയെ ഓര്‍മിപ്പിച്ചിരിക്കുകയാണ് സലീഖ തടാകം. നംറൂദ് തന്റെമ കള്‍ സലീഖയെ അഗ്നിയിലേക്കെറിയുകയും മഹതി ചെന്നുപതിച്ച സ്ഥലത്ത് ഉറവ പൊട്ടുകയും ചെയ്തു. ക്രമേണ ഉറവ, തടാകമായി മാറി. പില്‍ക്കാലത്ത് സലീഖ തടാകം എന്ന പേരില്‍ വിശ്രുതമായി. തടാകത്തിന്റെ നാലുഭാഗത്തും സ്ഥാപിതമായ മസ്ജിദും പാഠശാലകളും ഇസ്ലാമിക നാഗരികതയുടെ ഒളിമങ്ങാത്ത രേഖകളായി അവശേഷിക്കുന്നു. മാര്‍ബിള്‍ കൊണ്ടും കല്ലുകള്‍കൊണ്ടും നിര്‍മിക്കപ്പെട്ട കമാനം മനോഹരദൃശ്യവിരുന്നൊരുക്കിയിരുന്നു.
ഇബ്രാഹിം നബി(അ)യെ പ്രസവിച്ചത് മലഞ്ചെരുവിലെ പാറക്കെട്ടുകള്‍ക്കിടയിലെ ഒരു ഗുഹയില്‍വെച്ചായിരുന്നു. പ്രസ്തുത ഗുഹ സന്ദര്‍ശക ബാഹുല്യത്താല്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.  കാ ലോചിത പരിഷ്കാരങ്ങള്‍ക്ക് വിധേയമായ ഗുഹയുടെ തൊട്ടടുത്ത് വിശാലമായ മുറ്റമുണ്ട്. വലിയൊ രു പണ്ഢിതന്റെ മഖ്ബറയും സമീപത്തു തന്നെ കാണാം. അതിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിതമായ പെട്ടിയില്‍ പ്രവാചകരുടെ ഒരു താടിരോമം സൂക്ഷിച്ചിട്ടുണ്ട്.
ഇബ്രാഹിം നബി(അ)ന്റെ സാന്നിധ്യം കൊണ്ട് ധന്യമായ ഈ നഗരം അനവധി സവിശേഷതകളുടെ ഗര്‍ഭഗൃഹമാണ്. നയാനന്ദകരവും വിസ്മയജന്യവുമായ ദൃശ്യങ്ങള്‍ ഊര്‍ നഗരത്തെ ശ്രദ്ധേയമാക്കുന്നു. സന്ദര്‍ശക ലോകത്തിന് എന്നും ഒരു അവിസ്മരണീയ വിരുന്നാണ് ഊര്‍. ഒപ്പം ഇസ്ലാമിക ദര്‍ശനത്തിന്റെ ജ്വലിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ശേഖരങ്ങളും ഊറിനെ ശ്രദ്ധേയമാക്കുന്നു.