സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 20 December 2014

ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍: തെറ്റിദ്ധാരണകളും വസ്തുതകളും


ഉബാദത്തുബ്‌നുസ്സ്വാമിത്തി(റ)നെ കുറിച്ച് സുനാബിഹീ(റ) പറയുന്നു: ”മരണസമയത്ത് ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. അപ്പോള്‍ ഞാന്‍ കരഞ്ഞു. അദ്ദേഹം പറഞ്ഞു: എനിക്ക് സാവകാശം തരൂ, നീ എന്തിന് കരയുന്നു? അല്ലാഹു സത്യം!  ഞാന്‍ സാക്ഷിയാക്കപ്പെട്ടാല്‍ ഞാന്‍ നിനക്കുവേണ്ടി സാക്ഷി നില്‍ക്കും. ഞാന്‍ ശിപാര്‍ശക്കാരനാക്കപ്പെട്ടാല്‍ ഞാന്‍ നിനക്കു വേണ്ടി ശിപാര്‍ശ ചെയ്യും. എനിക്കു കഴിവുണ്ടായാല്‍ ഞാന്‍ നിനക്കു ഉപകാരം ചെയ്യും. പിന്നീട് അദ്ദേഹം പറഞ്ഞു: അല്ലാഹു സത്യം! തിരുനബി(സ)ല്‍ നിന്ന് ഞാന്‍ കേട്ട, നിങ്ങള്‍ക്കു ഖൈറുള്ള ഏതെല്ലാം ഹദീസുകളുണ്ടോ അതെല്ലാം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതന്നിട്ടുണ്ട്; ഒരൊറ്റ ഹദീസൊഴികെ. എന്റെ ശരീരം വലയം ചെയ്യപ്പെട്ടിരിക്കുന്ന ഈ വേളയില്‍ ആ ഹദീസ് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരുന്നു.
തിരുനബി(സ) പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതരാണെന്നും ആരെങ്കിലും സത്യസാക്ഷ്യം മൊഴിഞ്ഞാല്‍ അല്ലാഹു നരകത്തെ അവന് നിഷിദ്ധമാക്കുന്നതാണ.്”(മുസ്‌ലിം, ഹദീസ് നമ്പര്‍ 47)
അനസുബ്‌നു മാലികി(റ)ല്‍ നിന്ന് മുആദ്ബ്‌നു ജബല്‍(റ) നബി(സ)യുടെ പിന്നില്‍ വാഹനത്തിലാണ്. മുആദിനെ നബി(സ) വിളിച്ചു. മുആദ് പറഞ്ഞു: ”ലബ്ബൈയ്ക റസൂലുല്ലാഹി വസഅ്ദയ്ക്ക.” നബി(സ) വീണ്ടും വിളിച്ചു. മൂആദ് പറഞ്ഞു: ”ലബ്ബൈക റസൂലുല്ലാഹി വസഅ്ദയ്ക്ക.” വീണ്ടും നബി(സ). മുആദും: ”ലബ്ബൈക റസൂലുല്ലാഹി വസഅ്ദയ്ക്ക.” നബി(സ) പറഞ്ഞു: ”അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ അടിമയും ദൂതരുമാണെന്നും സത്യസാക്ഷ്യം മൊഴിയുന്ന ഒരു ദാസനുമില്ല അവന്റെ മേല്‍ അല്ലാഹു നരകം നിഷിദ്ധമാക്കിയിട്ടല്ലാതെ.”
മുആദ്(റ) പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരെ, ഈ സന്തോഷവാര്‍ത്ത ജനങ്ങളെ ഞാന്‍ അറിയിക്കട്ടെ! എന്നാല്‍ അവര്‍ സന്തോഷപുളകിതരാകും!!” തിരുനബി(സ) പറഞ്ഞു: അപ്പോള്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു നില്‍ക്കും”(വേറെ സല്‍കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കും. അതിനാല്‍ പറയേണ്ട.) കുറ്റകൃത്യത്തില്‍നിന്ന് ഒഴിവാകാന്‍ വേണ്ടി മുആദ് മരണസയമത്ത് ഈ വാര്‍ത്ത ജനങ്ങളെ അറിയിച്ചു (മുസ്‌ലിം- ഹദീസ്: 53)
‘റസൂലുല്ലാഹി(സ)യില്‍ നിന്ന് ഞാന്‍ കേട്ട, നിങ്ങള്‍ക്ക് ഖൈറുള്ള എല്ലാ ഹദീസുകളും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതന്നിരിക്കുന്നു’ എന്ന ഉബാദത്തി(റ)ന്റെ വാചകത്തെ നവവി ഇമാം ചര്‍ച്ചക്കു വെക്കുന്നു:
”ഖാളി ഇയാള്(റ) പറയുന്നു: എല്ലാവരുടെയും ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, ഫിത്‌നയോ ബുദ്ധിമുട്ടോ ഭയപ്പെട്ട ഹദീസുകളെ ഉബാദത്ത് ബ്‌നു സ്വാമിത്ത്(റ) പറയാതിരുന്നിട്ടുണ്ട് എന്നതിന് ഈ വാചകത്തില്‍ തെളിവുണ്ട്. ശരീഅത്തിന്റെ വിധിവിലക്കുകളുമായോ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയുമായോ കര്‍മ്മവുമായോ ബന്ധമില്ലാത്തവയാണ് അവ. കര്‍മ്മവുമായി ബന്ധമില്ലാത്തതോ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടതല്ലാത്തതോ പൊതുജനങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തതോ പറഞ്ഞവനോ കേട്ടവനോ ഉപദ്രവം ഭയപ്പെട്ടതോ ആയ ഹദീസുകളെ ഒഴിവാക്കിയത് സ്വഹാബത്തില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് മുനാഫിഖുകളുടെ വാര്‍ത്തകളുമായി ബന്ധപ്പെട്ടതും ഭരണസംബന്ധമായതും ചില പ്രത്യേക വിഭാഗങ്ങളെ ചീത്ത വിശേഷണങ്ങള്‍ കൊണ്ട് വിശേഷിപ്പിച്ചതും ചില ആളുകളെ ആക്ഷേപിച്ചതും ചിലരെ ശപിച്ചതുമെല്ലാം.
(ശര്‍ഹ് മുസ്‌ലിം 184-1)
‘കുറ്റത്തില്‍നിന്ന് ഒഴിവാകാന്‍ വേണ്ടി മരണസമയം മുആദ് ഈ വാര്‍ത്ത പറഞ്ഞു’ എന്നതിന് നവവി ഇമാം(റ) നല്‍കുന്ന വ്യാഖ്യാനം ഇതാണ്: ‘മുആദ് കുറ്റത്തില്‍നിന്ന് ഒഴിവായി’ എന്നതിന്റെ ആശയം മുആദ്(റ) ഒരു അറിവ് അറിയുന്നവരായിരുന്നു, ആ വിജ്ഞാനം മുആദിന്റെ മരണത്തോടെ നഷ്ടപ്പെടുന്നതിനെ അദ്ദേഹം ഭയപ്പെട്ടു. നഷ്ടപ്പെട്ടാല്‍ അറിവ് മറച്ചുവെച്ചവനാകുമെന്നും റസൂലിന്റെ ഹദീസിനെ പിന്‍തലമുറക്ക് കൈമാറാനുള്ള നബി(സ)യുടെ ആജ്ഞ അനുസരിക്കാതെ കുറ്റവാളിയാകുമെന്നും ചിന്തിച്ചപ്പോള്‍ മുആദ്(റ) സൂക്ഷ്മതയുള്ളവരാകുകയും കുറ്റവാളിയാവാതിരിക്കാന്‍ വേണ്ടി ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുകയും നബി(സ)യുടെ വിലക്ക് (ഹദീസ് പറയേണ്ട എന്നു പറഞ്ഞത്) കര്‍ക്കശ സ്വഭാവത്തോട് കൂടിയതല്ല എന്ന് വിശ്വസിക്കുകയും ചെയ്തു. (ശര്‍ഹു മുസ്‌ലിം 1-193)
നബി(സ) ഹജ്ജത്തുല്‍ വിദാഇല്‍ അറഫയില്‍ വെച്ച് ഒരു ലക്ഷം സ്വഹാബത്തിനോട് ആജ്ഞാപിച്ച  ”സന്നിഹിതരായവര്‍ സ്ഥലത്തില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കുക” എന്ന കല്‍പ്പനയെ സ്വഹാബത്ത് വളരെ കണക്കിലെടുക്കുകയും ഇസ്‌ലാമിക ശരീഅത്തുമായി ബന്ധമുള്ള എന്തെല്ലാം മനസ്സിലാക്കിയിട്ടുണ്ടോ അതെല്ലാം അവര്‍ പിന്‍തലമുറയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
മേലുദ്ധരിച്ച രണ്ടു ഹദീസുകളും അതിന്റെ വ്യാഖ്യാനവും ചിന്തിച്ചാല്‍ ഇക്കാര്യം മനസ്സിലാകുന്നതാണ്.
സ്വഹാബത്ത് ഹദീസുകള്‍ പിന്‍തലമുറയ്ക്ക് (താബിഉകള്‍ക്ക്) വിവരിച്ചു കൊടുക്കുന്നത് രണ്ടു വിധത്തിലാണ്. 1) നബി(സ) ഇന്നത് പറഞ്ഞു, ചെയ്തു, അംഗീകരിച്ചു എന്നീ രീതികളില്‍. 2) ഇജ്തിഹാദിന് സാധ്യതയില്ലാത്ത ഒരു കാര്യം സ്വഹാബത്ത് പറയുകയോ പ്രവര്‍ത്തിക്കുകയോ അംഗീകരിക്കുകയോ ചെയ്യുക. ഇതിന്ന് ഹുക്മില്‍ മര്‍ഫൂഅ് എന്നാണ് സാങ്കേതികമായി പറയുക. ഈ നിലയ്ക്ക് കാര്യം ഗ്രഹിച്ചാല്‍ സ്വഹാബത്ത് റസൂലിന്റെ സുന്നത്ത് താബിഉകള്‍ക്ക് പകര്‍ന്നു കൊടുക്കുന്നവരായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. ഓരോ സ്വഹാബിയും വഫാത്താകുമ്പോള്‍ ആയിരക്കണക്കിന് ഹദീസുകള്‍ നഷ്ടപ്പെടുകയായിരുന്നു എന്ന വാദം തെറ്റാണെന്ന് ഗ്രഹിക്കാവുന്നതാണ്. ഇല്‍മ് മറച്ചുവെക്കല്‍ കുറ്റമാണെന്ന് മേലുദ്ധരിച്ചതില്‍നിന്ന് വ്യക്തമായതു കൊണ്ട്, അങ്ങനെ സ്വഹാബത്ത് വഫാത്താകുമ്പോള്‍ ഹദീസുകള്‍ നഷ്ടപ്പെട്ടാല്‍, ഈ പാപം ചെയ്തു മരിച്ചവരാണ് സ്വഹാബികള്‍ എന്നു പറയേണ്ടിവരും. അതെത്ര ആപത്കരമാണ്.
സ്വഹാബയുടെയും താബിഉകളുടെയും ശേഷമുള്ള ഇമാമുകള്‍ക്ക് ഏഴും എട്ടും പത്തും പന്ത്രണ്ടും ലക്ഷം ഹദീസുകള്‍ മനഃപാഠമുണ്ടായിരുന്നുവെന്നത് ചരിത്രയാഥാര്‍ത്ഥ്യമാണല്ലോ, ഇന്ന് എല്ലാ സ്വഹീഹും ള്വഈഫും എണ്ണിയാല്‍ വളരെ തുഛമല്ലേയുള്ളൂ, അപ്പോള്‍ ഹദീസ് നഷ്ടപ്പെട്ടുവെന്ന കാര്യത്തില്‍ സംശയമില്ലല്ലോ എന്നൊക്കെ വിചാരിക്കുന്ന ചിലരുണ്ട്. അതിനു ഹദീസുകള്‍ പരിചയമുള്ള ഇമാമുകള്‍ മറുപടി പറയുന്നുണ്ട്.
ഇമാം ബൈഹഖി(റ) പറയുന്നു: ”ഈമാം പറഞ്ഞ ലക്ഷങ്ങള്‍ നബി(സ)യുടേത് മാത്രമല്ല, സ്വഹാബത്തിന്റേതും താബിഉകളുടേതുമെല്ലാം ഉള്‍കൊള്ളുന്ന വചനങ്ങളും പ്രവൃത്തികളും അംഗീകാരങ്ങളുമാണ്.” ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരെക്കാളും ഹദീസ് എന്താണെന്ന് മനസ്സിലാക്കിയതും ഇമാം ബൈഹഖി(റ) തന്നെയാണ്. അദ്ദേഹം ഇങ്ങനെ പറഞ്ഞതിനെ കൊച്ചാക്കുന്നവര്‍ അവരുടെ അജ്ഞത പുറത്തേക്കെടുത്തുവെന്നു മാത്രം.
ഇമാം ബുഖാരി പറയുന്നു: ”ഒരു ലക്ഷം സ്വഹീഹായ ഹദീസും രണ്ടു ലക്ഷം സ്വഹീഹല്ലാത്ത ഹദീസും എനിക്ക് മനഃപാഠമുണ്ട്.” ഇത് വിശദീകരിച്ചു മുല്ലാ അലിയ്യുല്‍ ഖാരി എഴുതുന്നു: ”ഒരു ലക്ഷം സ്വഹീഹായ ഹദീസും രണ്ടു ലക്ഷം സ്വഹീഹല്ലാത്തതും എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് നബിയില്‍നിന്ന് ഉദ്ധരിക്കപ്പെട്ടത് മാത്രമല്ല. ഒരേ ഹദീസിന് തന്നെ പല റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടാകുമ്പോള്‍ പലതായി പരിഗണിക്കുന്നു. അതുപോലെ സ്വഹാബത്തിന്റെയും താബിഉകളുടെയും അവരല്ലാത്തവരുടെയും ഫത്‌വകളും പ്രവൃത്തികളും അംഗീകാരങ്ങളും അവരുടെ ഫത്‌വകളും ഇതെല്ലാം കൂടിയാണ് മേലുദ്ധരിച്ച ലക്ഷങ്ങള്‍. (മിര്‍ഖാത്ത് 1-13) ഇതുപോലെ ഹദീസ് പണ്ഡിതന്‍മാരും വിശദീകരണം നല്‍കിയിട്ടുണ്ട്.
ആദ്യകാലം വഫാത്തായ സ്വഹാബത്തിന്റെ ഹദീസുകള്‍, കൂടുതല്‍ കാലം ജീവിച്ചവരുടെ ഹദീസുകളുടെ അത്ര ഇല്ലാത്തതിന് ഹദീസ് ക്രോഡീകരണത്തിന് ചില നിബന്ധനകളും തത്വങ്ങളും മാനിച്ചതാണ്. ആദ്യകാലം ജീവിച്ച മുതിര്‍ന്ന സ്വഹാബികളും നബിയുടെ കാലത്ത് ചെറുപ്പക്കാരും പില്‍ക്കാലത്ത് വഫാത്തായവരുമായ സ്വഹാബികളും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകള്‍ മിക്കതും ഒന്നായിരിക്കും. ഉദാഹരണങ്ങള്‍, നബിയുടെ കൂടെ ഒരു ദിവസം ഒരേ നിസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം പറയാനുള്ളത് ഒന്നായിരിക്കും. നിസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടതിനു ശേഷം ചില ദുര്‍ബ്ബലപ്പെടുത്തപ്പെട്ട കാര്യങ്ങള്‍ ഒഴിച്ചാല്‍ എല്ലാ ദിവസത്തെയും നിസ്‌കാരത്തിന്റെയും ഫര്‍ളുകള്‍ ഒന്നാകും. സുന്നത്തുകള്‍ ചിലപ്പോള്‍ വ്യത്യാസപ്പെട്ടേക്കാം. ഇതുതന്നെയാണ് വുളൂഇന്റെയും കുളിയുടെയും നോമ്പിന്റെയും മറ്റു അനുഷ്ഠാന കര്‍മ്മങ്ങളുടെയും സ്വഭാവം. അതുകൊണ്ടാണ് നബി(സ)യുടെ കാലത്ത് ഇസ്‌ലാമാശ്ലേഷിച്ച് നബിയുടെ കൂടെ ഒരു ദിവസമോ അതില്‍ കൂടുതലോ താമസിച്ച് തിരിച്ചുപോകുന്ന സ്വഹാബത്തിനോട് അവരുടെ നാട്ടിലുള്ളവര്‍ക്ക് ദീനുല്‍ ഇസ്‌ലാം പഠിപ്പിച്ചു കൊടുക്കാന്‍ ഏല്‍പ്പിക്കുന്നതും. അവര്‍പഠിപ്പിക്കുന്നതും സ്വഹാബത്തുകളില്‍ ഓരോരുത്തരും വൈവിധ്യങ്ങളായ ഹദീസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന് ഇതുവരെ ഒരാളും പറയാത്തതാണ്.
പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഈ ഉമ്മത്തിനുവേണ്ടി തിരുനബി(സ) തന്നേല്‍പ്പിച്ചുപോയതാണ്. ഇതു രണ്ടും അവസാനനാള്‍ വരെ നിലനില്‍ക്കും. പക്ഷേ, അത് രണ്ടും ഗ്രാഹ്യമാകണമെങ്കില്‍, അതുമായി ബന്ധപ്പെട്ട് അഗാധ പാണ്ഡിത്യം വേണം. അതുള്ളവര്‍ മുജ്തഹിദുകള്‍ മാത്രമാണ്. ഇത്തരം മുജ്തഹിദുകള്‍ ഹിജ്‌റ 200-നു ശേഷം ഉണ്ടാവാത്തതിനാല്‍ അത് രണ്ടും ഗ്രഹിച്ച മുജ്തഹിദുകളുടെ വ്യാഖ്യാനം അത് രണ്ടിന്നും നല്‍കണം. ആ വ്യാഖ്യാനത്തിലൂടെ ഖുര്‍ആനും സുന്നത്തും വിശദീകരിക്കണം. ഇതുതന്നെയാണ് നമ്മുടെ ഗുരുപണ്ഡിതന്മാര്‍ നമുക്ക് കാണിച്ചു തന്ന മാര്‍ഗവും.
നഹ്‌വിന്റെ കിതാബുകളും അല്‍ഫിയ്യയും ഫത്ഹുല്‍ മുഈനും നഫാഇസും ശര്‍ഹുത്തഹ്ദീബും ഓതിപ്പഠിപ്പിച്ചാല്‍ പിന്നീട് തഫ്‌സീറും മിശ്കാത്തും കൂടെ മുഖ്തസറും തുടങ്ങും. അങ്ങനെ ഖുര്‍ആനിന്റെ ഓരോരോ ആയത്തിനും ഇമാമുകള്‍ നല്‍കിയ അര്‍ത്ഥവും വ്യാഖ്യാനവും പഠിപ്പിക്കും. ഹദീസിന്ന് മുജ്തഹിദുകള്‍ നല്‍കിയ വ്യാഖ്യാനവും അര്‍ത്ഥവും പറയും. ചിലപ്പോള്‍ നാലു മദ്ഹബും അതിന്റെ തെളിവുകളും അത് തെളിവാകുന്ന രൂപവും പഠിപ്പിക്കും. ഇതാണ് യഥാര്‍ത്ഥ ശൈലി. ഇതു തെറ്റാണ്, ഖുര്‍ആനും സുന്നത്തും മുജ്തഹിദുകള്‍ക്കുള്ളതാണ്, നമുക്ക് വെറും മദ്ഹബ് ഗ്രന്ഥങ്ങള്‍ മാത്രം മതി എന്ന് ജല്‍പ്പിക്കുന്നത് ശരിയല്ല. പ്രത്യേകിച്ച് ഇമാമുകളെയും അവരുടെ ഗ്രന്ഥങ്ങളെയും അംഗീകരിക്കുകയില്ലെന്ന് വാദിക്കുന്ന പുത്തനാശയക്കാരുടെയും ഇസ്‌ലാമിന്റെ പൊതുശത്രുക്കളുടെയും മുന്നില്‍.
ഖുര്‍ആനിലെ ഓരോരോ വാചകത്തിനും പല ഇമാമുകളും നല്‍കിയ വ്യാഖ്യാനങ്ങള്‍ ഓരോന്നും ഓരോരോ ഹദീസായി പരിഗണിക്കാമെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോള്‍, 1,40,000 ഹദീസുകള്‍ തഫ്‌സീറിന്റെ വിഷയത്തില്‍ മാത്രം അബൂസുര്‍അ(റ)വിന്  ഉണ്ടായിരുന്നു എന്നതിനെ ചിലര്‍ സംശയിക്കുന്നത്, ‘ആ ഒന്നരലക്ഷം ഇന്നുണ്ടോ’ എന്നതാണ്. യഥാര്‍ത്ഥത്തില്‍ ഖുര്‍ആനിന്റെ ഇന്നു ലഭ്യമായ തഫ്‌സീറുകള്‍ നാം കണ്ണോടിച്ചാല്‍ പത്ത് ലക്ഷവും അതില്‍ കൂടുതലും നമുക്ക് ലഭിക്കും.
അത്വാഅ്ബ്‌നു റവാഹ്(റ)വിന്റെ രിവായത്ത് പ്രകാരം പരിശുദ്ധ ഖുര്‍ആനില്‍ 77439 പദങ്ങളുണ്ട്. ഇവയില്‍ എല്ലാ പദങ്ങള്‍ക്കും വ്യാഖ്യാനങ്ങളുമുണ്ട്. വ്യാഖ്യാനം നല്‍കപ്പെടാത്ത ഒരൊറ്റ വാക്കും ഖുര്‍ആനിലില്ല. അധികവും ഒന്നില്‍ കൂടുതല്‍ വ്യാഖ്യാനങ്ങളുള്ളതാണ്. ചില പദങ്ങളുടെ മുമ്പുള്ള ‘അലിഫ്‌ലാം’ പോലോത്ത പദങ്ങള്‍ക്ക് പല വ്യാഖ്യാനങ്ങളുമുണ്ടാകും. പല പദങ്ങള്‍ ഉള്‍കൊള്ളുന്ന വചനങ്ങള്‍ക്ക് പല ഉദ്ദേശ്യങ്ങളുമുണ്ടാകും. ഇങ്ങനെ, തഫ്‌സീറുകള്‍ നോക്കിയാല്‍ ലക്ഷക്കണക്കിന് വ്യാഖ്യാനം നമുക്ക് ലഭിക്കും. അതെല്ലാം ഹദീസ് എന്ന് പറയപ്പെടുന്നു. ചുരുക്കത്തില്‍, തഫ്‌സീര്‍ ജലാലൈനി സമര്‍ത്ഥനായ ഉസ്താദിന്റെ പക്കല്‍ നിന്ന് ഓതിത്തീരുമ്പോഴേക്കും രണ്ടു ലക്ഷത്തില്‍ കൂടുതല്‍ തഫ്‌സീര്‍ (ഹദീസ്) ഒരാള്‍ക്ക് ഗ്രഹിക്കാനാവും.
തെറ്റായ വാദങ്ങള്‍ഹദീസ് നഷ്ടപ്പെട്ടു എന്നതിന് ചിലര്‍ പറയുന്ന ഒരു തെളിവ് ഇതാണ്: ”ഹദീസുകളില്‍ കൂടുതലും ള്വഈഫുകളാണല്ലോ. മതവിധി സ്ഥാപിക്കാന്‍ ള്വഈഫ് പറ്റില്ലെന്നത് നമ്മുടെ സ്ഥിരീകൃത തത്വവുമല്ലേ? അപ്പോള്‍ ലഭ്യമായവയില്‍ തന്നെ അധികവും ഫലശൂന്യമാണെന്നു വന്നല്ലോ. ഹദീസുകളെ സ്വഹീഹ്,  ള്വഈഫ് എന്നിങ്ങനെ വകതിരിച്ചത് നബി(സ)യായിരുന്നുവെന്നാണോ ധാരണ? അപ്പോള്‍ നബി(സ) പറയുമ്പോള്‍ പ്രമാണമായ ഹദീസ് തന്നെ റിപ്പോര്‍ട്ടറുടെ ദൗര്‍ബല്യം കാരണം ള്വഈഫാകുമ്പോള്‍ ഫലത്തില്‍ അത് നഷ്ടപ്പെടുന്നില്ലേ?
ഇതേ ആശയം മറ്റൊരാള്‍ എഴുതുന്നത് കാണുക. ”ഇങ്ങനെ സ്വഹാബത്തിന്റെ കാലത്ത് സ്വീകാര്യമായിരുന്ന ഹദീസുകള്‍ തന്നെ അവരില്‍ നിന്നും മറ്റൊരാള്‍ നിവേദനം ചെയ്യുമ്പോള്‍ അയാളുടെ ദൗര്‍ബല്യംമൂലം അസ്വീകാര്യമായേക്കാം. നിവേദക പരമ്പരയില്‍ ഒരു കണ്ണി കൂടി കൂടുമ്പോള്‍ നിരൂപണത്തില്‍ കുറേ ഹദീസുകള്‍ വീണ്ടും അസ്വീകാര്യമാകുന്നു. ഇങ്ങനെ കണ്ണികള്‍ നീണ്ടുപോകുംതോറും ലഭ്യമായ ഹദീസുകളില്‍നിന്ന് കുറേയെണ്ണം വീണ്ടും വീണ്ടും അസ്വീകാര്യമായി മാറ്റി നിര്‍ത്തപ്പെടുന്നു. ഇതൊന്നും ഹദീസിന്റെ ന്യൂനതയല്ല, അതിന്റെ നിവേദക പരമ്പരയിലെ ആളുകളുടെ ന്യൂനത കൊണ്ട് അവരുടെ ഹദീസുകളെ മാറ്റിനിര്‍ത്തേണ്ടി വരുകയാണ്.
സാക്ഷാല്‍ ഇബ്‌നുതീമിയ്യയില്‍ നിന്നു കോപ്പിയടിച്ച ആധുനിക  ഇബ്‌നു തീമിയ്യമാരുടെ വാദമാണിത്. ഇതിന്ന് മഹാനായ സഅ്ദുദ്ദീനിത്തഫ്താസാനിയുടെ മറുപടി താഴെ വരുന്നുണ്ട്. ഒരൊറ്റ മുഹദ്ദിസും ഇങ്ങനെ പറഞ്ഞിട്ടില്ല. നമ്മുടെ ഇമാമുമാര്‍ മുഴുവനും പറഞ്ഞത്, ള്വഈഫായ ഹദീസിന് തന്നെയാണ് കുഴപ്പമെന്നാണ്.
നബിയെ തൊട്ട് ഉദ്ധരിക്കപ്പെടുന്ന വാക്കുകളും പ്രവൃത്തികളും അംഗീകൃത റാവികള്‍ പറയുമ്പോള്‍ അത് സ്വഹീഹാകുന്നു. അതായത് അത് നബിയുടെ വാക്കോ പ്രവൃത്തിയോ അംഗീകാരമോ ആണെന്ന് മനസ്സിലാക്കാം. വ്യാജന്‍ പറയുമ്പോള്‍, അദ്ദേഹത്തിന്റെ ഉസ്താദുമാരുമായി മഹാന്‍മാരുടെ പേരുദ്ധരിച്ച് നബിയിലേക്കെത്തിച്ചു നബിയെ തൊട്ടു ഉദ്ധരിക്കുന്നതാണല്ലോ പ്രസ്തുത ള്വഈഫ്. ഈ ള്വഈഫ് ഒരു കാരണവശാലും നബിയുടെ ഹദീസാകുന്നില്ല, നബിയിലേക്ക് ചേര്‍ത്താനും പാടില്ല. വ്യാജന്റെ നിര്‍മിതിയാണ് അയാള്‍ പറയുന്നതെല്ലാം.
ഇവിടെ ള്വഈഫ് എന്നാല്‍ അര്‍ത്ഥം വ്യാജമോ (മൗളൂഅ്) വ്യാജസമാനമോ (ശിബ്ഹു മൗളൂഅ്) ആണ്. അതിനാല്‍ ള്വഈഫ് കൊണ്ട് തെളിവു പിടിക്കല്‍ സാധ്യമല്ല. ഇനി തെളിവിന് പറയുന്ന ചില ള്വഈഫുകളുണ്ട്. അതു മറ്റു രിവായത്തുകള്‍ വഴി സ്വഹീഹായി വന്നതാണ്. മറ്റൊരുവിധേന സ്വഹീഹായി വന്നതിനാല്‍ അതു തെളിവിന് യോഗ്യവുമാണ്. ഫളാഇലുല്‍ അഅ്മാലു പോലോത്ത വിഷയങ്ങളില്‍ സാധാരണ തെളിവിന് പറയുന്ന ള്വഈഫായ ഹദീസുകള്‍ മൗളൂഅല്ലാത്ത ഹദീസുകളാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ഇമാം നവവി(റ) പറയുന്നു: ഹദീസ് പണ്ഡിതന്‍മാരില്‍ നിന്നും മറ്റും യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് പണ്ഡിതന്‍മാര്‍ പറഞ്ഞു: ള്വഈഫായ ഹദീസിനെ സംബന്ധിച്ച് റസൂലുല്ലാഹി(സ) പറഞ്ഞു: ചെയ്തു, കല്‍പ്പിച്ചു, വിരോധിച്ചു, വിധിച്ചു പോലുളള വാക്കുകള്‍ ഉഫയോഗിക്കരുത്. ഇതേപോലെ ള്വഈഫായ ഹദീസില്‍, വ്യാജന്‍ സ്വഹാബിയായി ഉദ്ധരിച്ച ആ സ്വഹാബി പറഞ്ഞു, ഹദീസ് ഉദ്ധരിച്ചു, ഖബ്ര്‍ പറഞ്ഞു, ഫത്‌വ നല്‍കി മുതലായ പ്രയോഗങ്ങള്‍ പ്രയോഗിക്കരുത്. വ്യാജന്റെ ഗുരുക്കന്മാരുടെ കൂട്ടത്തില്‍ വ്യാജന്‍ പറയുന്ന മഹത്തുക്കളായ താബിഉകളും ശേഷമുള്ളവരും ഇതുപോലെ പറയപ്പെടരുത്. വ്യാജന്‍ ഒപ്പിച്ചെടുക്കുന്ന മഹാന്മാരാണത്. വ്യാജനും അവരുമായി യാതൊരു ബന്ധവുമുണ്ടാകണമെന്നില്ല. വേണമെങ്കില്‍ ‘ഉറപ്പില്ല’ എന്നു സൂചിപ്പിക്കുന്ന പറയപ്പെട്ടു, ഉദ്ധരിക്കപ്പെട്ടു മുതലായ വാക്കുകള്‍ ഉപയോഗിക്കാം. കര്‍ത്തരി പ്രയോഗങ്ങള്‍ ഉറപ്പുള്ളപ്പോള്‍ ഉപയോഗിക്കാനും കര്‍മണി പ്രയോഗങ്ങള്‍ ഉറപ്പില്ലാത്തതിനും നിയോഗിക്കപ്പെട്ടതാണ്. കര്‍ത്തരി പ്രയോഗങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ത്താവില്‍നിന്ന് സ്വഹീഹായി വന്നതാണെന്ന് ഗ്രഹിക്കും. അത് സ്വഹീഹിന് മാത്രമേ ഉപയോഗിക്കാവൂ. അല്ലാത്തപക്ഷം ഒരാള്‍ കള്ളം പറയുന്നതിന്റെ ഗണത്തില്‍ അത് പെടും. (ഹദീസില്‍ കള്ളം പറയല്‍ മറ്റു കളവുകളെക്കാളും ഗൗരവമുള്ള കാര്യവുമാണല്ലോ) (ശര്‍ഹുല്‍മുഹദ്ദബ് 1-98)
”ഇതൊന്നും ഹദീസിന്റെ ന്യൂനതയല്ല.” അല്ല, ഹദീസിന്റെ ന്യൂനത തന്നെയാണ്. ”നബി പറയുമ്പോള്‍ പ്രമാണമായ ഹദീസ് തന്നെ റിപ്പോര്‍ട്ടരുടെ ദൗര്‍ബല്യം കാരണം ള്വഈഫാകുമ്പോള്‍ ഫലത്തില്‍ അതു നഷ്ടപ്പെടുന്നില്ലേ? ഇങ്ങനെ ഒരു ഹദീസ് ലോകത്തുണ്ടോ? ഉണ്ടാകുമോ?~ഒന്നെങ്കിലും ഉദ്ധരിക്കാമോ? നബി പറഞ്ഞ പ്രമാണമായ ഒരു ഹദീസ് ഏത് വ്യാജനും ഹര്‍ബിയ്യായ കാഫിര്‍ പോലും പറഞ്ഞാലും അതു പ്രമാണം തന്നെയാണ്. നബിയുടെ മിഅ്‌റാജ് വാര്‍ത്ത നബി(സ) കാഫിറുകളോട് പറഞ്ഞു. കാഫിറുകള്‍ ആ വാര്‍ത്ത സിദ്ദീഖ്(റ)വിനോട് പറഞ്ഞപ്പോള്‍, എന്റെ നേതാവ് അത് പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞ സംഭവം പ്രസിദ്ധമാണല്ലോ?
നബി പറഞ്ഞുവെന്ന് വന്നാല്‍ അത് ഉദ്ധരിക്കുന്നയാള്‍ ആരായാലും പ്രമാണമാണെന്നതിന് കൂടുതല്‍ തെളിവ് വേണോ?
നബി(സ) പറയുമ്പോള്‍ പ്രമാണമായത് റിപ്പോര്‍ട്ടര്‍മാര്‍ മോശമാകുമ്പോള്‍ അപ്രമാണമാകുകയുമാണെങ്കില്‍ നബി(സ) സുന്നത്താക്കിയ കാര്യങ്ങള്‍ പലതും പിന്നീട് ബിദ്അത്താണെന്നു പറയേണ്ടിവരും. വല്ലാത്ത വാദം തന്നെ!
‘റഗാഇബ് നിസ്‌കാര’മെന്ന പേരില്‍ റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഇശാമഗ്‌രിബിന്റെയിടയില്‍ 12 റക്അത്ത് നിസ്‌കാരവും ശഅ്ബാന്‍ 15-ന് 100 റക്അത്ത് നിസ്‌കാരവും ള്വഈഫായ (മൗളൂഅ്) ഹദീസില്‍ വന്നതാണ്. നമ്മുടെ ഇമാമുകള്‍ അവ വളരെ മോശമായ ബിദ്അത്താണെന്ന് പ്രഖ്യാപിക്കുന്നു. (ശര്‍ഹുല്‍മുഹദ്ദബ് 4-61, തുഹ്ഫ 2-239, ഫത്ഹുല്‍ മുഈന്‍ 113)
അപ്പോള്‍ നബി(സ) സുന്നത്താക്കിയ ഈ രണ്ടു നിസ്‌കാരങ്ങളും പില്‍ക്കാലത്ത് റാവികളുടെ മോശം കാരണം ഹദീസ് ള്വഈഫായപ്പോള്‍ മോശമായ, വെറുക്കപ്പെട്ട ബിദ്അത്തായി എന്നാണോ മനസ്സിലാക്കേണ്ടത്? ഒരിക്കലുമല്ല. ഇങ്ങനെയൊരു നിസ്‌കാരം നബി(സ) സുന്നത്താക്കിയിട്ടില്ലേ. ഏതോ വിവരദോഷികള്‍ ദീനിലില്ലാത്ത, റസൂല്‍ കാണിച്ചു തരാത്ത ഒരു കാര്യം റസൂലിന്റെ പേരില്‍ കെട്ടിവെച്ചത് ഇമാമുകളുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അത് എതിര്‍ത്തു. ഈ സത്യം  ജനങ്ങളെ അറിയിച്ചു.
നബി(സ)യുടെ പേരില്‍ എന്തെങ്കിലും വെച്ചുകെട്ടിയാല്‍ അതിനു പ്രാമാണികത  വരുമെന്നതിനാല്‍ നബിയുടെ പേരില്‍ കള്ളം പറയാനും ദീനിലില്ലാത്തത് കടത്തിക്കൂട്ടാനും ശത്രുക്കള്‍ ശ്രമിക്കുമെന്നും മനസ്സിലാക്കിയതുകൊണ്ടാണ് തിരുനബി(സ) പറഞ്ഞത്: ”എന്റെമേല്‍ കളവ് പറയുന്നത് മറ്റൊരാളുടെമേല്‍ കളവ് പറയുന്നത് പോലെയല്ല. എന്റെമേല്‍ കളവ് പറയുന്നവന്‍ നരകത്തില്‍ ഇരിപ്പിടം ഉറപ്പിക്കട്ടെ.”
ഹദീസുകളായി പറയപ്പെടുന്നത് മുഴുവന്‍ നബിയുടേതല്ല. നബിയുടേത് മാത്രം സ്വഹീഹിന്റെ ഗണത്തില്‍ വരും. സ്വഹീഹ് എന്നാല്‍ തെളിവിന് യോഗ്യമായത് എന്നര്‍ത്ഥം. മറ്റുള്ളവ ള്വഈഫില്‍പ്പെടുന്നു. അത് പലവിധമുണ്ട്. മുഖദ്ദിമകളിലും ഹദീസിന്റെ ഗ്രന്ഥങ്ങളിലും അത് തരം തിരിച്ചിട്ടുണ്ട്. അപ്പോള്‍ ഹദീസില്‍ സ്വഹീഹും ള്വഈഫും വേര്‍തിരിക്കാന്‍ നിര്‍ദേശം നല്‍കിയത് ദീര്‍ഘവീക്ഷണമുള്ള വരാനിരിക്കുന്ന കാര്യങ്ങള്‍ അറിയുന്ന പ്രവാചകന്‍(സ) തന്നെയാണ്. ഇതൊന്നും അറിയാത്തവര്‍ ഉണ്ടാകുകയില്ല എന്നായിരുന്നു മനസ്സിലാക്കപ്പെട്ടിരുന്നത്. ജഹാലത്തിന്റെ  വ്യാപനമായി ഇന്ന് ഇതും ചോദ്യംചെയ്യപ്പെടുന്ന അവസ്ഥ സംജാതമായിരിക്കുന്നു!
ഹദീസ് നഷ്ടപ്പെട്ടുവെന്നതിന് പറയപ്പെടുന്ന മറ്റൊരു തെളിവ് ഇതാണ്: ”ഇല്‍മ് ഉയര്‍ത്തപ്പെടുമെന്ന ഹദീസ് സ്വഹീഹാണ്. പണ്ഡിതന്‍മാരുടെ മരണത്തിലൂടെയാണ് ഇത് നടക്കുക എന്ന് നബി വിശദീകരിച്ചതുമാണ്. ഈ ഇല്‍മില്‍ ഹദീസ് പെടുകയില്ലേ എന്നതിന് വല്ല തെളിവുമുണ്ടോ?”
ഇല്‍മും മഅ്‌ലൂമും എന്താണെന്നുപോലും അറിയാത്തവരാണ് പാവം ഈ വാദക്കാര്‍. ഒരു ലേഖകന്‍ പ്രത്യേകിച്ച് സുന്നി പണ്ഡിതനാണെന്ന് വാദിക്കുന്ന ഒരാള്‍ ‘സുല്ലമുല്‍ ഉലൂമിന്റെ’ ഏതെങ്കിലും ഒരു ശര്‍ഹ് ഒതി, ശക്കുന്‍ മശ്ഹുറുന്‍’ അതിന്റെ ഹല്ലും മനസ്സിലാക്കിയിരിക്കേണ്ടതായിരുന്നു. എന്തുചെയ്യും ഇവരിങ്ങനെ ഹദീസും ഖുര്‍ആനും നഷ്ടപ്പെട്ടുവെന്ന് വാദിക്കാന്‍ തുടങ്ങിയാല്‍?!
മനസ്സിലുള്ളതാണ് ഇല്‍മ്. ആ ഇല്‍മ് ഉയര്‍ത്തപ്പെടുകയെന്നതിന് രണ്ട് സാധ്യതകളുണ്ട്. ഒന്ന്: അറിവുള്ള പണ്ഡിതര്‍ ജീവിച്ചിരിക്കെ ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന് വിജ്ഞാനം നഷ്ടപ്പെടുക, മനസ്സില്‍ നിന്ന് നീക്കികളയുക.
രണ്ട്: ഇല്‍മുള്ള  പണ്ഡിതന്‍ മരണപ്പെടുക.
ഇതില്‍ രണ്ടാമത്തേതാണ് സംഭവിക്കുകയെന്ന് ബുഖാരിയില്‍ 100-ാമത് ഹദീസായി ഉദ്ധരിക്കുന്നു. മഹാന്മാരായ പണ്ഡിതന്‍മാര്‍ മരിക്കുമ്പോള്‍ അവരുടെ ഹൃദയങ്ങളിലുള്ള ഇല്‍മ് അവരോടു കൂടെ ഉയര്‍ത്തപ്പെടുമെന്നതും അത്രയും ഇല്‍മുള്ള ആളുകള്‍ പിന്നീടുണ്ടാവാതിരിക്കുന്നതും നമ്മുടെ അനുഭവമാണ്. ഇന്ന് നാം നമ്മുടെ പണ്ഡിതരോട് എന്തെങ്കിലുമൊരു കാര്യം ചോദിച്ചാല്‍ നോക്കിയിട്ട് പറഞ്ഞുതരാം എന്നു പറയുന്നവരേ കാണുകയുള്ളൂ. അവരുടെ ഹൃദയത്തില്‍ ഒന്നുമില്ല. മഅ്‌ലൂമുകളുള്ള കിതാബുകള്‍ നോക്കി ഇല്‍മ് കണ്ടുപിടിച്ച് പറയണം. ഫിഖ്ഹിലോ മറ്റോ ഏതെങ്കിലും ഒരു കിതാബ് ഫിഖ്ഹുള്ള ആരെങ്കിലും ഇന്നുണ്ടോ? ഉണ്ടെങ്കില്‍ തന്നെ വളരെ വിരളം. അപ്പോള്‍ സമൂഹത്തില്‍ ഇല്‍മ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പറയാം. 25,000 കിതാബുകള്‍ ഉള്‍കൊള്ളുന്ന സി.ഡി ഇന്നുണ്ട്. കുതുബുഖാനകളില്‍ ധാരാളം കിതാബുകളുമുണ്ട്. അതു കൊണ്ട് ഇല്‍മുണ്ട് എന്നോ അതെല്ലാം ഉള്ളവനെ ഇല്‍മുള്ളവനെന്നോ പറയാന്‍ പറ്റുമോ?
‘തുഹ്ഫത്തുല്‍ അബ്‌റാര്‍ ഫീ അശറാത്തിസ്സാഅ’ എന്ന കിതാബില്‍ ഖിയാമത്തിന്റെ 39-ാമത്തെ അടയാളമായി പറയുന്നത്, കിതാബുകള്‍ അധികമായി പ്രത്യക്ഷപ്പെടുക എന്നതാണ്. അതിന് തെളിവായി ഉദ്ധരിക്കുന്നത്, ”കച്ചവടം വ്യാപകമാകലും ഇല്‍മ് വ്യാപകമാകലും ഖിയാമത്തിന്റെ അടയാളങ്ങളില്‍ പെട്ടതാകുന്നു” എന്ന ഹദീസാണ്. ഇല്‍മ് പ്രത്യക്ഷപ്പെടുക, വ്യാപിക്കുക എന്നതിന്റെ  വിവക്ഷ അബൂദാവൂദത്ത്വയാലിസി രിവായത്ത് ചെയ്തതു പോലെ കിതാബ് ധാരാളമായി രംഗത്തു വരിക എന്നാണ്.
ഇല്‍മ് ഉയര്‍ത്തപ്പെടല്‍ ഖിയാമത്തിന്റെ അടയാളമായതുപോലെ ഇല്‍മിന്റെ വ്യാപനവും ഖിയാമത്തിന്റെ അടയാളമാണ്. ഉയര്‍ത്തപ്പെടുന്നത് യഥാര്‍ത്ഥ ഇല്‍മ്  തന്നെയെന്നും വ്യാപിക്കുന്നത് അറിയപ്പെടുന്നതിന്റെ ദാല്ലായ കിതാബുകളാണെന്നും വിവക്ഷിക്കപ്പെടുമ്പോള്‍ കിതാബുകളില്‍ ഇല്‍മ് എഴുതപ്പെടുമെന്നും അത് അറിയുന്ന പണ്ഡിതര്‍ ഇല്ലാതായിപ്പോകുമെന്നും മനസ്സിലാക്കാന്‍ പ്രയാസമില്ല.
മുഹദ്ദിസുകള്‍ ഹദീസ് കൈകാര്യം ചെയ്യുമ്പോള്‍ അവരുടെ പ്രധാന ശ്രദ്ധ, ഹദീസുദ്ധരിക്കുന്ന റാവികളെ പഠിക്കലും റാവികള്‍ എങ്ങനെ പറഞ്ഞുകൊടുത്തുവോ അത് അങ്ങനെത്തന്നെ മനഃപാഠമാക്കലുമായിരുന്നു. ചിലപ്പോള്‍ അവര്‍ പഠിച്ച ഹദീസിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്ന് വിശകലനം ചെയ്ത് അതിലുള്ള പൊരുള്‍ ഗ്രഹിക്കണമെന്നില്ല. ഇന്ന് നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ ഹിഫ്‌ളാക്കുന്നതുപോലെ. ഈയൊരവസ്ഥ ഇമാം മാലിക്(റ) തന്റെ സഹോദരീപുത്രന്മാരായ ബക്ര്‍, ഇസ്മാഈല്‍ എന്നിവരില്‍ കണ്ടപ്പോള്‍ മാലിക് അവരോട് പറഞ്ഞു: ”നിങ്ങള്‍ രണ്ടാളും ഹദീസിനെ സ്‌നേഹിക്കുന്നവരും അതന്വേഷിച്ച് കണ്ടുപിടിക്കുന്നവരുമാണെന്ന് എനിക്ക് തോന്നുന്നു.” അവര്‍ പറഞ്ഞു: ”അതെ.” അപ്പോള്‍ മാലിക് പറഞ്ഞു: ”ഹദീസ് കൊണ്ട് നിങ്ങള്‍ക്ക് ഉപകാരം ലഭിക്കാനും നിങ്ങള്‍ രണ്ടാളെ കൊണ്ടും അല്ലാഹു മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാനും നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഹദീസ് നിങ്ങള്‍ കുറക്കുക, പഠിക്കുന്ന ഹദീസില്‍ നിങ്ങള്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ഗഹനമായി പഠിക്കുക.”
ഇത് വിശകലനം ചെയ്തു കൊണ്ട് ഇബ്‌നുഹജറില്‍ ഹൈതമി ഫതാവല്‍ ഹദീസിയ്യയില്‍ പറയുന്നു: ”ഹദീസ് പഠനം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നതിലേക്ക് ഇമാം മാലിക് സൂചിപ്പിച്ചു. പക്ഷേ, പ്രത്യേകം ഗൗനിക്കേണ്ടത് പഠിച്ച ഹദീസുകളില്‍ ഗവേഷണം നടത്തി അതിന്റെ ആശയം ഉള്‍കൊള്ളലാണ്.(ഫതാവല്‍ ഹദീസിയ്യ 202)
ഇതില്‍, മാലിക് ഇമാം, ഹദീസ് പഠിക്കേണ്ട എന്നോ ഏതെങ്കിലും മുജ്തഹിദിന്റെ ഗവേഷണങ്ങള്‍ പഠിച്ചാല്‍ മതി എന്നോ ഒന്നും പറഞ്ഞില്ല. മാത്രവുമല്ല വെറും ഹദീസിന്റെ വാചകങ്ങള്‍ ഉരുവിടാന്‍ മാത്രം മുതിര്‍ന്നാല്‍ പോരാ, അത് ഗ്രഹിക്കുക കൂടി വേണമെന്ന് ഉപദേശിക്കുകയും അത് ഗ്രഹിക്കാന്‍ വേണ്ടുന്ന മറ്റു അറിവിന്റെ ശാഖകളിലേക്ക് കൂടി നിങ്ങള്‍ രണ്ടാളും പ്രവേശിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു.
മഹാന്മാരുടെ വാക്കുകള്‍ക്ക് പല അര്‍ത്ഥങ്ങളുമുണ്ടാകുമ്പോള്‍ അതിന്റെ ഉദ്ദേശിക്കാന്‍ പറ്റുന്ന എല്ലാ അര്‍ത്ഥങ്ങളും അതിന്റെ വ്യാഖ്യാനമായി എടുക്കാവുന്നതാണ്. അങ്ങനെയുള്ള ഒരു തത്വവാക്കിന് ഒരു ഇമാം നല്‍കിയ അര്‍ത്ഥം ഒരാള്‍ പറഞ്ഞതിനൊ, മറ്റൊരു ഇമാം നല്‍കിയതു കൊണ്ട് ഖണ്ഡിക്കുന്നത് ബന്ധനമല്ല; തോന്നിവാസമാണ്. ‘ഹദീസ് സ്വഹീഹായാല്‍ അതാണ് എന്റെ മദ്ഹബ്’ എന്ന് അധിക മുജ്തഹിദുകളും പറഞ്ഞതാണ്. അതു പല നിലയ്ക്കും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതൊരു വെല്ലുവിളിയായി എണ്ണിയവരുണ്ട്.  പ്രോത്സാഹനമായി എണ്ണിയവരുമുണ്ട്. ശര്‍ഹുല്‍ മുഹദ്ദബില്‍ പറയുന്നു: ”അങ്ങനെ ലഭിക്കുന്ന ഹദീസ്, ഇജ്തിഹാദിന് യോഗ്യതയുള്ളവനാണെങ്കില്‍ അവന് അതുകൊണ്ട് അമല്‍ ചെയ്യാം. ഇനി ഇജ്തിഹാദിന്റെ യോഗ്യത ഇല്ലാത്തവനാകുകയും അവന്‍ ഗ്രഹിച്ച അര്‍ത്ഥപ്രകാരം ആ ഹദീസിന് വിപരീതമായി ജീവിക്കാന്‍ പ്രയാസമാകുകയും വ്യക്തമായ മറുപടി ഈ ഹദീസിന് ലഭിക്കാതിരിക്കുകയും ചെയ്താല്‍ ഈ ഹദീസ് കൊണ്ട് ശാഫിഈ ഇമാമല്ലാത്ത ഏതെങ്കിലും മുജ്തഹിദ് അമല്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവന് ഈ ഹദീസ് കൊണ്ട് അമല്‍ ചെയ്യാം. അത് ശാഫിഈ മദ്ഹബ് ഒഴിവാക്കാന്‍ അവന് കാരണമാകുകയും ചെയ്യും.” ഇതാണ് ശര്‍ഹുല്‍ മുഹദ്ദബിലുള്ളത് (1-100)
ഇജ്തിഹാദിന്റെ യോഗ്യതയില്ലാത്തവര്‍ ഹദീസ് പഠിക്കരുത് എന്ന് എവിടെയാണുള്ളത്?
ഇതു വരെ നാം എഴുതിയത്, ഹദീസ് നഷ്ടപ്പെട്ടു എന്ന ഇബ്‌നുതീമിയ്യയുടെയും അനുയായികളുടെയും വാദങ്ങള്‍ക്കുള്ള മറുപടിയാണ്. നമ്മുടെ ഇമാമുകള്‍ ഹദീസുകളെ സംബന്ധിച്ച് എന്തു പറഞ്ഞുവെന്നതാണ് ഇനി നമുക്ക് ചര്‍ച്ച ചെയ്യാനുള്ളത്.
സൂക്ഷ്മത പുലര്‍ത്തേണ്ട നിരീക്ഷണങ്ങള്‍സുന്നി പണ്ഡിതന്‍മാരില്‍ ആരെങ്കിലും ശരീഅത്തുമായി ബന്ധമുള്ള ഏതെങ്കിലും ഹദീസുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞതായി തെളിയിക്കപ്പെട്ടിട്ടില്ല. ഫിഖ്ഹിന്റെ ബാബുകള്‍ കിതാബുത്ത്വഹാറത്തു മുതല്‍ തുടങ്ങി ഉമ്മഹാത്തുല്‍ ഔലാദില്‍ അവസാനിക്കുന്നു. അതിലെ എല്ലാ ബാബിന്നും അതിലെ മസ്അലകള്‍ക്കും നാലാലൊരു തെളിവ് ഉദ്ധരിക്കുന്നതാണ്  നാം കാണുന്നത്. ഇവിടെ ചര്‍ച്ചാവിഷയം ഹദീസാണ്. ഏതെങ്കിലും(എന്നല്ല) ഹദീസ് ബഹുഭൂരിപക്ഷവും നഷ്ടപ്പെട്ടുവെന്ന് സമ്മതിച്ചാല്‍ പരിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാനം ഇല്ലെന്നു സമ്മതിക്കേണ്ടിവരും. അങ്ങനെവന്നാല്‍ ഒരാള്‍ക്കും ഖുര്‍ആന്‍ ക്ലാസെടുക്കാനോ ഖുര്‍ആന്‍ ഓതി  അര്‍ത്ഥം വെക്കാനോ പറ്റില്ല. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമാണിത്.
ആദ്യമായി നമുക്ക് തുഹ്ഫയെടുക്കാം. ഇബ്‌നുഹജര്‍(റ) എന്തു പറയുന്നുവെന്ന് നോക്കാം.
”മുജ്തഹിദ്, കിതാബ്-സുന്നത്തില്‍ നിന്ന് ശര്‍ഇയ്യായ വിധികളുമായി ബന്ധപ്പെട്ടവ അറിയുന്നവനാണ്.(വേറെ എന്തെല്ലാം അറിയണമെന്ന് പിന്നീട് പറയുന്നുണ്ട്) അവ മനഃപാഠമാക്കണമെന്നില്ല. 500 ആയത്തും 500 ഹദീസും മാത്രമാണ് ഈ ഗണത്തിലുള്ളതെന്ന് വാദിക്കുന്നവര്‍ ഉണ്ടെങ്കിലും അതു ശരിയല്ല. ഖിസ്സകളുടെയും ഉപദേശങ്ങളുടെയും രണ്ടുമല്ലാത്തവയുടേതുമായ ആയത്തുകളില്‍നിന്ന് വിധി കണ്ടെത്താവുന്നതാണെന്നത് ഒന്നാം വാദത്തെ (500 ആയത്തുകളില്‍ പരിമിതപ്പെടുന്നു എന്ന വാദം) പൊളിക്കുന്നു. അനുഭവം രണ്ടാം വാദം (500 ഹദീസുകളില്‍ പരിമിതപ്പെടുന്നു എന്ന വാദം) തള്ളപ്പെടേണ്ടതാണെന്നു തെളിയിക്കുന്നു. സനദിലോ(റാവികള്‍) അതുപോലോത്തതിലോ യാതൊരാക്ഷേപവുമില്ലാതെ എല്ലാ അര്‍ത്ഥത്തിലും തെളിവിനു പറ്റുന്ന ഹദീസുകള്‍ 500 മാത്രമാണെന്നോ ഇജ്തിഹാദുമായി ബന്ധപ്പെട്ട വളരെ ഗഹനമായ വിധികളുള്ളത് 500 മാത്രമാണെന്നോ ആ വാദക്കാരന്‍ ഉദ്ദേശിച്ചാല്‍, ആ വാദത്തിന് ഒരുവിധം അടുപ്പമുണ്ട്. അധിക ഹദീസുകളിലും ദീനീഭരണകാര്യമോ ശര്‍ഈ മര്യാദകളോ വിധിയോ ഉള്ളതായതു കൊണ്ട്, 3500 ഹദീസുകളാണ് വിധികളുമായി ബന്ധപ്പെട്ടതെന്ന ഇബ്‌നുല്‍ ജൗസിയുടെ വാക്ക് തള്ളപ്പെട്ടതാണ്. സുനനുഅബീദാവൂദ് പോലെ ഹുകുമുകളുടെ മിക്ക ഹദീസുകളെയും ഒരുമിച്ചു കൂട്ടിയ കൈക്കടത്തപ്പെടാത്ത മുജ്തഹിദിന്റെ പക്കലുള്ള ഒരു ഗ്രന്ഥം അവലംബമാക്കിയാല്‍ മതി. അങ്ങനെ ഗ്രന്ഥം അവലംബിക്കുമ്പോള്‍ ഗ്രന്ഥകാരന്‍ സാങ്കേതിക പ്രയോഗങ്ങളും മുഹദ്ദിസുകള്‍ അതിനെ വിലയിരുത്തിയതും അറിഞ്ഞിരിക്കേണ്ടതാണ്. (തുഹ്ഫ 10/107,108)
ഇതു പലതവണ ആവര്‍ത്തിച്ച് വായിക്കുക. എങ്ങനെയാണ് ഇബ്‌നുഹജര്‍(റ) വിഷയം കൈകാര്യം ചെയ്തത്. സ്വഹാബത്ത് ഓരോരുത്തരും വഫാത്താകുമ്പോള്‍ ഹദീസുകള്‍ മണ്‍മറഞ്ഞുപോയിട്ടുണ്ടെങ്കില്‍ അതു പോലെ താബിഉകളുടെയും താബിഉത്താബിഉകളുടെയും മരണത്തോടെ അവ നഷ്ടപ്പെട്ടുപോയെങ്കില്‍ ലക്ഷക്കണക്കിന് ഹദീസുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ വിരലിലെണ്ണാവുന്നവ മാത്രമാണുള്ളതെങ്കില്‍ എന്തിന് ഇബ്‌നുഹജര്‍(റ) ഇങ്ങനെ മറുപടി പറയുന്നു? ഇന്ന് ഹദീസ് ലഭ്യമല്ല എന്ന ഒരൊറ്റ വാക്ക് പോരേ?
500 ഹദീസ് മാത്രമാണു മുജ്തഹിദിന് അറിയേണ്ടതുള്ളൂ എന്ന വാദത്തിന് മറുപടി, മുശാഹദ (അനുഭവം) അത് തെറ്റാണെന്ന് തെളിയിക്കുന്നു എന്നാണ്. പിന്നീട്, ആ വാദം വാദിച്ചത് മഹാനായ ഒരു പണ്ഡിതനായപ്പോള്‍ അതിന് ന്യായം പറയുന്നതും അത് ന്യായമാക്കാന്‍ വകുപ്പുണ്ടാക്കുന്നതുമാണ് നാം കാണുന്നത്.
ഇങ്ങനെ ആ മഹാന്‍ വാദിക്കാന്‍ എന്താണ് കാരണം? 500 ആയത്ത് എന്ന് ഒരാള്‍ വാദിച്ചപ്പോള്‍ എന്നാല്‍ ഹദീസും അത്രതന്നെ എന്ന് അദ്ദേഹവും വാദിച്ചു. കാരണം റസൂല്‍(സ) പറയുന്നു: ”എനിക്ക് ഖുര്‍ആന്‍ നല്‍കപ്പെട്ടു; ഖുര്‍ആനിനോട് കൂടെ അതിന്റെയത്ര ഹദീസും (തഫ്‌സീര്‍ ഇബ്‌നുകസീര്‍ 1-4)
ഹദീസിന്റെ പല കിതാബുകളിലും ഇതു കാണാം. ഖുര്‍ആനിനോടു കൂടെ ഖുര്‍ആനിന്റെ ‘മിസ്ല്‍’ എന്നതിന് എണ്ണത്തില്‍ തുല്യത എന്ന് വിവക്ഷിക്കാം. അപ്പോള്‍ ഹുക്മുമായി ബന്ധപ്പെട്ട ആയത്തുകള്‍ 500 ആണെങ്കില്‍ ഹദീസും അത്ര തന്നെ. അതു കൊണ്ടാണ് മഹാനായ ഇബ്‌നുഹജര്‍ അതിന് ന്യായം പറയുന്നത്; ഒറ്റയടിക്ക് അതിനെ തള്ളാതിരുന്നത്.
ഖുര്‍ആന്‍ ആവര്‍ത്തിച്ചോതി സ്വഹാബത്തിനെ പഠിപ്പിക്കും പോലെ ഹദീസുകളും നബി(സ) ആവര്‍ത്തിക്കുകയായിരുന്നു. പക്ഷെ, ഖുര്‍ആനിന്റെ വാക്കുകള്‍ എപ്പോഴും ഒന്നായിരിക്കും. വാക്കുകള്‍ മാറ്റം വരുത്താവതല്ല. ഹദീസ് അല്ലാഹുവിന്റെ വഹ്‌യാണെങ്കിലും അതിന്റെ വാക്കുകള്‍ റസൂലിന്റെ ഇഷ്ടപ്രകാരം ഉരുവിടുന്നതായതു കൊണ്ട് വാക്കുകളില്‍ മാറ്റം വരാം, ആശയം മാറുകയില്ല.
3500 ഹദീസ് എന്നതിനു ഇബ്‌നുഹജര്‍ നല്‍കിയ മറുപടി ശ്രദ്ധേയമാണ്. മിക്ക ഹദീസുകളിലും മുജ്തഹിദിന് ലഭിക്കുന്ന എന്തെങ്കിലും ഉണ്ടാകുമെന്ന് മറുപടി നല്‍കി. 3500 എന്നത് നബി(സ)യുടെ ഹദീസിന്റെ അഞ്ചു ശതമാനം പോലുമായിട്ടില്ല എന്നല്ല മറുപടി. അങ്ങനെ മറുപടി പറയാന്‍, ഹദീസ് നഷ്ടപ്പെട്ടുവെന്ന ചിന്ത അവര്‍ക്കു വേണ്ടേ. വല്ല വിഷയത്തിലും മഹാനോട് ഇതിന് ഹദീസ് ഉണ്ടോ എന്നു ചോദിച്ചാല്‍ ഒന്നുകില്‍, ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്നോ ഉള്ളതു തെളിവിന് പറ്റിയതല്ല എന്നോ മറുപടി പറയും. ഉണ്ടായേക്കാം, നമുക്ക് ലഭ്യമല്ല എന്നു മറുപടി പറയാറില്ല. മറിച്ച്, ഉണ്ടെങ്കില്‍ നമുക്ക് ലഭ്യമാവേണ്ടതായിരുന്നു എന്ന പ്രയോഗം ധാരാളം നമ്മുടെ ഇമാമുകളുടെ വാക്കുകളില്‍ കാണാം.
ശര്‍ഇയ്യായ വിധികളുള്ള ഹദീസുകള്‍ 500 മാത്രം, അല്ലെങ്കില്‍ 3500 മാത്രമെന്ന വാദത്തെ തള്ളിയെങ്കിലും മുജ്തഹിദിന് വേണ്ടുന്ന ഹദീസുകള്‍ ലഭിക്കാന്‍ എല്ലാ ഗ്രന്ഥങ്ങളും പരിശോധിക്കേണ്ടതില്ല, ഏകദേശം എല്ലാ ബാബുകളുമായി ബന്ധപ്പെട്ട മിക്ക ഹദീസുകളുമുള്ള ഒരു ഹദീസ് ഗ്രന്ഥം അവലംബമാക്കിയാല്‍ മതി. അബൂദാവൂദ്(റ)വിന്റെ സുനന്‍ ആ ഗണത്തില്‍ പെട്ടതാണ് എന്നാണ് ഇബ്‌നുഹജര്‍(റ) പറഞ്ഞത്. അതു മാത്രം അവലംബമാക്കിയാല്‍ മുജ്തഹിദിനു വേണ്ടുന്ന ഹദീസ് ലഭിച്ചുവെന്ന് പറയാം. ഇതു ഇബ്‌നുഹജര്‍ സ്വന്തമായി പറഞ്ഞതല്ല, ഇമാം നവവി(റ)യും അബൂദാവൂദ്(റ)യും പറഞ്ഞതാണ്.
അബൂദാവൂദ്(റ) സുനന് രചിച്ചതിന്റെ ശേഷം മക്കക്കാരിലേക്ക് അയച്ച കത്തില്‍ മഹാന്‍ പറയുന്നത് ശ്രദ്ധിക്കുക: ”ലക്ഷ്യത്തിനു പറ്റുന്ന ഇസ്‌നാദോടുകൂടിയുള്ള, നബി(സ)യുടെ ഏതെല്ലാം ഹദീസുകളുണ്ടോ അതെല്ലാം ഈ കിതാബിലുണ്ട്. പരിശുദ്ധ ഖുര്‍ആനിന്റെ ശേഷം ജനങ്ങള്‍ നിര്‍ബന്ധമായും പഠിക്കേണ്ട ഒരു കിതാബ് ഇതല്ലാതെ ഞാന്‍ കാണുന്നില്ല”(ബദ്‌ലുല്‍ മജ്ഹൂദ് 1-5)
ഇതില്‍ ഫിഖ്ഹുമായി ബന്ധപ്പെട്ടത് മാത്രമാണുള്ളത്. മദ്ഹുകള്‍, ചരിത്രങ്ങള്‍, സുഹ്ദ് എന്നിവയുമായി ബന്ധപ്പെട്ട വേറെ ഹദീസുകള്‍ ഉണ്ടെന്ന് കത്തിന്റെ അവസാനം അബൂദാവൂദ്(റ) പറയുന്നുണ്ട്.
ചുരുക്കത്തില്‍, അബൂദാവൂദ്(റ) സുനന്‍ രചിച്ച് അവകാശപ്പെട്ടതിനെ കേവലം ഒരു പരസ്യമായി എണ്ണാതെ പില്‍കാല പണ്ഡിതര്‍ മുഴുവനുംഅത് സത്യമായും യാഥാര്‍ത്ഥ്യമായും ലോകത്തെ ധരിപ്പിച്ചു. മുജ്തഹിദിന് എല്ലാ ഹദീസും ലഭിക്കണമെന്നില്ല. ഇമാമിന്റെ പ്രമാണം ഹദീസ് മാത്രമല്ല, വേറെയുമുണ്ട്.
മുആദ്(റ)വിനെ യമനിലേക്ക് അയക്കുമ്പോള്‍ ഖുര്‍ആന്‍ മുഴുവനും ഇറങ്ങിയിട്ടില്ല. ഹദീസ് പറയല്‍ റസൂല്‍ നിര്‍ത്തിയിട്ടുമില്ല. നബി ചോദിച്ചു: ”നീ എന്തുകൊണ്ട് വിധി പറയും” ”അല്ലാഹുവിന്റെ കിതാബ് കൊണ്ട്”-മുആദ് മറുപടി നല്‍കി.  ”കിതാബില്‍ നീ അത് എത്തിച്ചില്ലെങ്കിലോ?” എന്ന നബി(സ)യുടെ ചോദ്യത്തിന് മുആദ് മറുപടി നല്‍കി: ”റസൂലിന്റെ സുന്നത്തു കൊണ്ട് വിധി പറയും.” നബി(സ): ”അതിലും നീ എത്തിച്ചില്ലെങ്കിലോ?” ”എന്റെ കൂര്‍മബുദ്ധികൊണ്ട് ഞാന്‍ കഠിന ചിന്ത നടത്തി കണ്ടുപിടിക്കും.” ഇങ്ങനെ മുആദ്(റ) പറഞ്ഞപ്പോള്‍, നബി മുആദിന്റെ നെഞ്ചിലടിച്ചു കൊണ്ട് പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലിന് തൃപ്തിയുള്ള കാര്യത്തിലേക്ക് അല്ലാഹുവിന്റെ റസൂലിന്റെ റസൂലിനെ (മുആദ്) തിരിച്ചുവിട്ട അല്ലാഹുവിന് സര്‍വ്വസ്തുതി!”
ഏതെങ്കിലും ആയത്തോ ഹദീസോ കണ്ട് അതിനെന്തെങ്കിലും അര്‍ത്ഥം നല്‍കി, ‘ഇങ്ങനെ ഖുര്‍ആനും ഹദീസിലുമുണ്ടെന്ന്’ പറയുന്നവന്‍ പരമവിഡ്ഢിയാണ്. ഒരു ഇമാമിന്റെ വ്യാഖ്യാനം അംഗീകരിക്കാതെ സ്വന്തമായി പറയണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് മഹാന്മാരായ പണ്ഡിതര്‍ ‘താങ്കള്‍ അതിന് യോഗ്യത കൈവരിച്ചിരിക്കുന്നു’ എന്നു പറയണം. പിന്നീട് അവന്റെ ഉസൂല്‍ മുഖേന വ്യാഖ്യാനം പറയണം. ആരുടെയും വ്യാഖ്യാനം അംഗീകരിക്കാതെ നേരിട്ട് പ്രമാണങ്ങളില്‍നിന്ന് ദീനീ നിയമങ്ങള്‍ കണ്ടുപിടിക്കുന്നവരാണ് മുജ്തഹിദുകള്‍. എല്ലാ വിജ്ഞാനശാഖകളിലും അഗാധ പാണ്ഡിത്യം നേടി സ്വയം സാങ്കേതികങ്ങള്‍ കണ്ടുപിടിച്ച് അവ ഉപയോഗിച്ച് ദീനീനിയമങ്ങള്‍ പറയണം. ഇബ്‌നുഹജര്‍(റ) തുഹ്ഫയില്‍ പ്രസ്താവിക്കുന്നത് നോക്കുക.
ഇമാമുല്‍ ഹറമൈനി(റ), ഗസ്സാലി(റ), ശീറാസി(റ), ഇബ്‌നു അബ്ദിസ്സലാം(റ), ഇബ്‌നു ദഖീഖില്‍ ഐദ്(റ), ഇബ്‌നുസ്സ്വലാഹ്(റ) മുതലായ മഹത്തുക്കള്‍ ഇജ്തിഹാദ് കൈവരിച്ചവരായിരുന്നുവെന്ന് സ്ഥിരപ്പെട്ടാല്‍ തന്നെ അവര്‍ക്ക് ഇജ്തിഹാദിന്റെ നിരുപാധിക യോഗ്യത കൈവരിച്ചവരെന്നോ അല്ലെങ്കില്‍ ചില മസ്അലകളില്‍ ഇജ്തിഹാദ് ചെയ്തവരായിരുന്നുവെന്നോ ഉദ്ദേശിക്കപ്പെടണമെന്നാണ് ന്യായമായ അഭിപ്രായം. മുജ്തഹിദിന് എല്ലാ വിഷയത്തിലും ഗവേഷണം നടത്താന്‍ കഴിയണമെന്നില്ല എന്നതാണ് ഏറ്റവും പ്രബലമായ അഭിപ്രായം എന്നതിനാല്‍.
ശാഫിഈ ഇമാമിനോട് അടുത്ത കാലം മുതല്‍ ഇന്നുവരെ എല്ലാ വിഷയത്തിലും ഇജ്തിഹാദ് ചെയ്ത മുജ്തഹിദിനെ ലോകം കണ്ടിട്ടില്ല. എങ്ങനെ കാണും?! മുജ്തഹിദിന്റെ കണ്ടുപിടിത്തങ്ങളും അദ്ദേഹം വിശകലനം ചെയ്‌തെടുക്കുന്നതെല്ലാം ചാരിവെക്കാന്‍ ഉതകുന്ന സാങ്കേതികമായ പൊതുനിയമങ്ങളും ഹദീസിന്റെ നിയമങ്ങളും മറ്റു നിമയങ്ങളും മുഴുവനും കെട്ടിപ്പടുക്കലിന്റെ മേല്‍ നിക്ഷിപ്തമാണ് ഇജ്തിഹാദ്. യഥാര്‍ത്ഥ ഇജ്തിഹാദ് മുത്വ്‌ലഖിന്റെ (നിരുപാധിക ഗവേഷണം) സ്ഥാനം കരസ്ഥമാക്കാന്‍ ജനങ്ങളെ തടയുന്ന കാര്യം ഈ കെട്ടിപ്പടുക്കല്‍ മാത്രമാണ്. മുജ്തഹിദിന് വേണ്ടുന്ന എല്ലാ വിജ്ഞാനത്തിലും അറിഞ്ഞിരിക്കേണ്ടുന്നയത്ര അറിഞ്ഞതു കൊണ്ട് മാത്രം ഒരു കാര്യവുമില്ല. നമ്മുടെ ശാഫിഈ അസ്വ്ഹാബുമാരില്‍ നിന്ന് താഴെക്കിടയിലുള്ളവരും അതിന്റെ ശേഷമുള്ളവരും ആ വിജ്ഞാനം നേടിയവരായിരുന്നു. അവര്‍ക്കാര്‍ക്കും മദ്ഹബിലെ ഇജ്തിഹാദിന്റെ സ്ഥാനം ലഭിച്ചില്ല. എന്നിട്ടല്ലേ ചില വിഷയത്തില്‍ ഇജ്തിഹാദ് ചെയ്യല്‍, എന്നിട്ടുമല്ലേ എല്ലാ വിഷയത്തിലും ഇജ്തിഹാദ് ചെയ്യല്‍? (തുഹ്ഫ 10/109)
ഇവിടെ കൂടുതല്‍ ചിന്തിക്കേണ്ട ആവശ്യമില്ലാത്തവിധം കാര്യം തുറന്നുപറഞ്ഞു. ശാഫിഈ ശിഷ്യന്‍മാരും ശേഷമുള്ളവരും മുജ്തഹിദിനു വേണ്ടുന്ന വിജ്ഞാന ശാഖകള്‍ ലഭിച്ചവരും കരസ്ഥമാക്കിയവരുമായിരുന്നുവെന്ന്. ഇക്കാര്യം തുഹ്ഫ ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട്:
”ഇജ്തിഹാദിന് വേണ്ടുന്ന ഇല്‍മുകള്‍ ഇക്കാലത്ത് കരസ്ഥമാക്കാന്‍ വളരെ എളുപ്പമാണ്. എല്ലാം ക്രോഡീകരിക്കപ്പെട്ടതിനാലും അതിന്റെ നിയമങ്ങള്‍ വളരെ ചിട്ടപ്പെടുത്തപ്പെട്ടതു കൊണ്ടും എന്ന് ഇബ്‌നുസ്വലാഹ്(റ) പറഞ്ഞു.” (തുഹ്ഫ 10-108)
ഹദീസിന്റെ പത്തിലൊന്നു പോലും ഇന്നില്ലാത്തതിനാലും ഖുര്‍ആനിന്റെയും ഹദീസിന്റെയും ഉദ്ദേശ്യം മനസ്സിലാക്കാന്‍ വേണ്ടുന്ന ഭാഷയടക്കമുള്ള വിജ്ഞാന ശാഖയോ അല്ലെങ്കില്‍ വിജ്ഞാന വാഹകരായ പണ്ഡിതരോ ഇന്നില്ലാത്തതിനാലുമാണ് ഇന്ന് ഇജ്തിഹാദ് അസാധ്യമായതെന്ന വാദം വളരെ പുതിയതും തള്ളപ്പെടേണ്ടതുമാണെന്ന് ഗ്രഹിക്കാം.
പ്രമാണങ്ങളില്‍നിന്ന് മതം അറിയുന്നവര്‍ സ്വയം അറിയുന്ന നവമുജ്തഹിദാണെങ്കില്‍ ഇബ്‌നുഹജര്‍ പറഞ്ഞതുപോലെ, അവന്റെ ഉസൂലിലും ഹദീസിലും മറ്റുമായ നിയമങ്ങള്‍ കെട്ടിപ്പടുത്ത് ആദ്യം സമൂഹത്തിന് സമര്‍പ്പിക്കട്ടെ. പിന്നീട് അവന്റെ പുത്തന്‍ കണ്ടുപിടുത്തങ്ങളും.
സ്വയം ഇഷ്ടപ്രകാരം, ഏതെങ്കിലും ഹദീസിനോ ആയത്തിനോ ഏതെങ്കിലും ഒരു ഇമാം അയാളുടെ സാങ്കേതികങ്ങള്‍ വഴി നല്‍കിയ അര്‍ത്ഥം വെച്ച്, വേറെ സാങ്കേതികങ്ങള്‍ വഴി മറ്റൊരു ഇമാം നല്‍കിയ വ്യാഖ്യാനത്തെ എതിര്‍ക്കുന്ന ഇന്നത്തെ പുത്തന്‍വാദികളായ വഹാബി, സലഫി, ജമാഅത്ത് പോലുള്ളവര്‍ വലിയ വിഡ്ഢിത്തമാണ് ചെയ്യുന്നത്. അവര്‍ക്ക് മറുപടി പറയാന്‍ മാത്രം ഹദീസിന്റെ തകര്‍ച്ചയെ വാദിക്കേണ്ടതില്ല. തുഹ്ഫയിലുള്ളതുപോലെ നമ്മുടെ മറ്റു ഫിഖ്ഹീ ഗ്രന്ഥങ്ങളിലുമുണ്ടെങ്കില്‍ അതെല്ലാം ഉദ്ധരിച്ച് ദീര്‍ഘിപ്പിക്കുന്നില്ല.
ഇമാം ഗസ്സാലി മുസ്തസ്വ്ഫയില്‍ പറയുന്നു: ”ഹുകുമുകളുമായി ബന്ധമുള്ള ഹദീസുകള്‍ അറിഞ്ഞിരിക്കുക അനിവാര്യമാണ്. അവ ആയിരങ്ങളേക്കാള്‍ കൂടുമെങ്കിലും ക്ലിപ്തപ്പെടുത്തപ്പെട്ടവയാണ്. (അല്‍ മുസ്തസ്വ്ഫ/528)