സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 19 December 2014

സയ്യിദ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)


ലിയാക്കളില്‍ ഏറ്റവും ഉന്നതരായ നാല് ഖുത്വുബുകളില്‍ രണ്ടാം സ്ഥാനക്കാരനായി അറിയപ്പെടുന്ന മഹാനാണ് അസ്സയിദു അബുല്‍ അബ്ബാസ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ). ബാഗ്ദാദില്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രസിദ്ധ വലിയ്യ് സുല്‍ത്വാന്‍ അലി(റ) ആണ് പിതാവ്. അവരുടെ പിതാവ് യഹ്യന്നഖീബ്(റ). തുടര്‍ന്നുള്ള പരമ്പര ഇങ്ങനെയാണ്. സയ്യിദ് സാബിത്, സയ്യിദ് ഹാസിം, സയ്യിദ് അഹ്മദ്, സയ്യിദ് അലി, സയ്യിദ് ഹസന്‍ രിഫാഅ, സയ്യിദ് മഹ്ദി, സയ്യിദ് മുഹമ്മദ്, സയ്യിദ്, ഹസന്‍, സയ്യിദ് ഹുസൈന്‍ രിളാ, സയ്യിദ് അഹ്മദു അക്ബര്‍, സയ്യിദ് മൂസസ്സാനി, സയ്യിദ് ഇബ്റാഹിം, സയ്യിദ് മുസല്‍ കാളിം(റ.ഉം). പ്രസിദ്ധ സ്വൂഫിവര്യനായ യഹ്യ നെജാരി(റ) ആണ് മാതൃപിതാവ്. അദ്ദേഹത്തിന്റെ വംശപരമ്പര പ്രമുഖ സ്വഹാബിയായ അബൂ അയ്യൂബിന്നജാരില്‍ അന്‍സ്വാരി(റ)യില്‍ ചെന്നെത്തുന്നു.
ഹിജ്റ 500ല്‍ ഇറാഖിലെ ഉമ്മുഉബൈദ എന്ന സ്ഥലത്ത് അദ്ദേഹം ഭൂജാതനായി. വളര്‍ന്നതും വിദ്യ അഭ്യസിച്ചതും അവിടെ വെച്ചു തന്നെ. ശാഫിഈ ഫിഖ്ഹില്‍ പ്രാവീ ണ്യം നേടി. എന്നാല്‍ തസ്വവ്വുഫിലൂടെ ജീവിതം നയിക്കാനാണ് ആഗ്രഹിച്ചത്.
അതിശക്തവും സാഹസികവുമായ മുജാഹദയിലൂടെയും ഇബാദത്തിലൂടെയും ഉന്നത സ്ഥാനം കരഗതമാക്കാന്‍ അവര്‍ക്കു സാധിച്ചു. അമ്മാവന്‍ ശൈഖ് മന്വ്‍സൂറുല്‍ ബതാഇഹി, ശൈഖ് അബ്ദുല്‍ മലികില്‍ ഖര്‍നൂബി(റ) തുടങ്ങിയവരുടെ ആത്മീയോപദേശം അവര്‍ക്ക് പ്രചോദനമേകി. അബുല്‍ഹസന്‍ അലിയുല്‍ ഖാരി(റ)യാണ് മറ്റൊരു ഗുരു.
ചില അത്ഭുത സംഭവങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഗുരുവും അമ്മാവനുമായ മന്‍സ്വൂര്‍(റ) തന്റെ പിന്‍ഗാമിയായി നിശ്ചയിച്ചത് സഹോദരിപുത്രനായ അഹ്മദ്(റ)നെയാണ്. മരണരോഗത്തില്‍ മന്‍സ്വൂര്‍(റ)നോട് ഭാര്യ ആവലാതിപ്പെട്ടു. നിങ്ങള്‍ നമ്മുടെ സ്വന്തം മകനെ പിന്‍ഗാമിയാക്കിയില്ലല്ലോ. മരുമകനെയല്ലെ തിരഞ്ഞെടുത്തത്? മകനെ നിങ്ങള്‍ തിരഞ്ഞെടുത്തെങ്കില്‍ എനിക്കും അതൊരഭിമാനമാകുമായിരുന്നു.
മന്‍സ്വൂര്‍(റ): നമുക്ക് പരീക്ഷിക്കാം. ആരാണ് യോഗ്യനെന്ന്. അവര്‍ രണ്ടുപേരും നജീല്‍ (ഒട്ടകം ഭക്ഷിക്കുന്ന ഒരുതരം ചെടി) കൊണ്ടുവരട്ടെ. ഉടന്‍ സ്വപുത്രന്‍ കുറേയെണ്ണം പറിച്ചുകൊണ്ടുവന്നു. കുറേ സമയം കഴിഞ്ഞിട്ടും അഹ്മദിനെ കാണുന്നില്ല. അവസാനം വന്നത് വെറും കയ്യോടെ. മന്‍സ്വൂര്‍(റ): അഹ്മദ്, നിനക്കൊന്നും പിടികിട്ടിയില്ലേ? അഹ്മദ്: എല്ലാ നജീല്‍ ചെടികളും തസ്ബീഹ് ചൊല്ലുന്നു. എനിക്കൊന്നിനെയും പറിക്കാന്‍ മനസ്സു വന്നില്ല.
മന്‍സ്വൂര്‍ ഭാര്യയോട്:: നീ അത്ഭുതപ്പെടുന്നുവോ? സ്വപുത്രനെ പിന്‍ഗാമിയാക്കാന്‍ പലവുരു ഞാന്‍ റബ്ബിനോട് തേടിയിരുന്നു. പക്ഷേ, മരുമകന്‍ അഹ്മദാണ് പിന്‍ഗാമിയെന്ന് അല്ലാഹുവില്‍ നിന്നുള്ള അറിവ് എനിക്ക് വന്നു.
തസ്വവ്വുഫില്‍ അവര്‍ണനീയവും അതിവിപുലവുമായ ഉള്‍ക്കാഴ്ച ശൈഖ് രിഫാഇ(റ) ക്കുണ്ടായിരുന്നു. ആദ്ധ്യാത്മിക വിജ്ഞാനത്തിന്റെ സാരാംശങ്ങളില്‍ ഉണ്ടാകുന്ന ഏത് സംശയങ്ങള്‍ക്കും മറുപടി പറയാന്‍ അദ്ദേഹത്തെ പോലെ കഴിവുള്ളവര്‍ ഉണ്ടായിട്ടില്ല.
ശവത്തിന് ജീവന്‍ നല്‍കല്‍, ജന്മനായുള്ള അന്ധതയും വെള്ളപ്പാണ്ടും മറ്റു മാറാവ്യാധികളും സുഖപ്പെടുത്തല്‍ തുടങ്ങിയ അത്ഭുത സംഭവങ്ങള്‍ അവരില്‍ നിന്നുണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നു.
ജീവിതകാലത്തുതന്നെ മുരീദുമാരുടെ ആധിക്യം കൊണ്ട് പ്രസിദ്ധനാണദ്ദേഹം. ഒരു ബറാഅത് രാത്രി ഒരു ലക്ഷം മുരീദുമാര്‍ അവരുടെ സദസ്സിലുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞത് ഇബ്നുല്‍ ജൌസി ഉദ്ധരിച്ചിട്ടുണ്ട്. മുജാഹദയില്‍ അസാധാരണമായ കഴിവ് അവരുടെ മുരീദുമാര്‍ക്കുണ്ടായിരുന്നു. സിംഹം, നരി തുടങ്ങിയ പിടിമൃഗങ്ങളെ വാഹനമായി ഉപയോഗിക്കുന്നവര്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. പാമ്പുകളെക്കൊണ്ട് അമ്മാനമാടുന്നവരും തീയില്‍ നില്‍ക്കുന്നവരും വളരെ ഉയരത്തില്‍ നിന്ന് പരിക്കുപറ്റാതെ ചാടുന്നവരും അവരിലുണ്ട്.
അത്ഭുതസിദ്ധികള്‍
അബുല്‍ഫറജ് അബ്ദുറഹ്മാനുബ്നു അലിയ്യിരിഫാഇ(റ) പറയുന്നു: ശാന്തമായ ഒരു ദിവസം. ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ) ഏകനായി ഇരിക്കുകയാണ്. ഞാന്‍ കുറച്ചകലെ സ്ഥലം പിടിച്ചു. അദ്ദേഹത്തെ കാണുകയും തിരുമൊഴികള്‍ കേള്‍ക്കുകയും ചെയ്യുന്ന സ്ഥലത്ത്. എന്നെ അവര്‍ കാണുകയില്ല. രംഗത്ത് മറ്റാരുമില്ല. പെട്ടെന്ന് അന്തരീക്ഷത്തില്‍ നിന്ന് ഒരു മനുഷ്യന്‍ ഇറങ്ങിവന്നു ശൈഖിന്റെ മുന്നിലിരുന്നു. ഉടന്‍ ശൈഖ് പറഞ്ഞു: മശ്രിഖി(കിഴക്ക്)ന്റെ പ്രതിനിധീ, അങ്ങേയ്ക്ക് സ്വാഗതം.
ആഗതന്‍: ഇരുപത് ദിവസമായി ഞാന്‍ തിന്നുകയോ കുടിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് ഞാന്‍ ആഗ്രഹിക്കുന്ന ഭക്ഷണം താങ്കള്‍ എനിക്ക് തരണം.
ശൈഖ്: നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്?
ആഗതന്‍: (പറക്കുന്ന അഞ്ച് താറാവുകളെ നോക്കി) ഇവയില്‍ നിന്ന് ഒരെണ്ണം പൊരിച്ചത്. കൂടെ ഗോതമ്പു റൊട്ടിയും. ഒരു കൂജയില്‍ തണുത്ത വെള്ളവും.
ശൈഖ്: ശരി. തരാമല്ലോ (അന്തരീക്ഷത്തിലെ താറാവുകളെ നോക്കി) ഇദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തിയാക്കൂ, പറവകളെ.
ഉടന്‍ ഒരു താറാവ് നിലത്തുവീണു. ജീവനോടെയല്ല. അറുത്തു പൊരിക്കപ്പെട്ട നിലയില്‍. തുടര്‍ന്ന് തന്റെ സമീപമുള്ള രണ്ട് കല്ലുകള്‍ അദ്ദേഹം കയ്യിലെടുത്തു. തന്റെ മുമ്പില്‍ വെച്ചു. അത്ഭുതം. അവ രണ്ടും റൊട്ടികളായി മാറിയിരിക്കുന്നു.പിന്നെ അന്തരീക്ഷത്തിലേക്ക് കൈനീട്ടി ഒരു ചുവന്ന കൂജ എടുത്തു. അതില്‍ നിറയെ തണുത്ത വെള്ളവുമുണ്ട്. ആഗതന്‍ സുഭിക്ഷമായി ആഹരിച്ചു. സന്തോഷത്തോടെ യാത്രപറഞ്ഞുപിരിഞ്ഞു. അനന്തരം ശൈഖവര്‍കള്‍ താറാവിന്റെ എല്ലുകള്‍ കയ്യിലെടുത്തു കൊണ്ടിങ്ങനെ പറഞ്ഞു: “ചിന്നിച്ചിതറിയ അസ്ഥികൂടമേ, അല്ലാഹുവിന്റെ വേണ്ടുകയാല്‍ നീ താറാവായി പറന്നുപോവുക. ബിസ്മില്ലാഹി…” ഉടന്‍ അത് താറാവായി അന്തരീക്ഷത്തിലേക്ക് പറന്നുപോകുന്നത് ഞാന്‍ കണ്ടു (ഖലാഇദുല്‍ ജവാഹിര്‍, പേജ് 84).
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു ശൈഖവര്‍കള്‍. കുഷ്ഠരോഗികളുടെയും പക്ഷവാതരോഗികളുടെയും വസ്ത്രങ്ങള്‍ അദ്ദേഹം അലക്കിക്കൊടുക്കും. മുടി വാര്‍ന്നു കൊടുക്കും. വളരെ സാഹസപ്പെട്ടെങ്കിലും അവര്‍ക്ക് ഭക്ഷ ണം എത്തിച്ചുകൊടുക്കും. അവരോടൊപ്പം ഭക്ഷിക്കാനും ശൈഖവര്‍കള്‍ക്ക് മടിയില്ല. ദിക്ര്‍ ഹല്‍ഖയില്‍ പങ്കെടുക്കുന്ന ശിഷ്യന്മാര്‍ക്കെല്ലാം അവരുടെ വകയായിരിക്കും ഭക്ഷണം. ഹല്‍ഖയില്‍ പതിനായിരം ആളുകള്‍ കുറയാറില്ല.
നായക്ക് കുഷ്ഠരോഗം. നാട്ടുകാര്‍ അതിനെ ആട്ടിയോടിച്ചു. ശൈഖവര്‍കള്‍ക്ക് ദയ തോന്നി. അദ്ദേഹം അതിനെയുമെടുത്ത് സ്ഥലം വിട്ടു. നദിക്കരയില്‍ ഒരൊഴിഞ്ഞ സ്ഥലത്ത് പന്തലുണ്ടാക്കി. നായയെ അവിടെ കിടത്തി ഭക്ഷണം കൊടുത്തു. ശൈഖ് അവിടെതന്നെ താമസിച്ചു രോഗചികിത്സയും തുടങ്ങി. നായയുടെ ശരീരത്തില്‍ തൈലം പുരട്ടി 40 ദിവസം ചികിത്സിച്ചു. നായയുടെ കുഷ്ഠം മാറിക്കിട്ടി. ചുടുവെള്ളമുണ്ടാക്കി കുളിപ്പിച്ചു. ആ നായയെയും കൊണ്ട് അനുയായികള്‍ക്കടുത്തെത്തി. അവര്‍ക്ക് അത്ഭുതം. ഈ നായക്കുവേണ്ടി ഇത്രയും ബുദ്ധിമുട്ടണോ? അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ഈ ജീവിയുടെ കാര്യത്തില്‍ അന്ത്യനാളില്‍ എന്നെ ശിക്ഷിക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു (നൂറുല്‍ അബ്സ്വാര്‍, പേജ് 253).
ജമാഅത്ത് നമസ്കാരത്തിന്റെ സമയമായി. തന്റെ കുപ്പായക്കയ്യില്‍ പൂച്ച ഉറങ്ങുന്നുണ്ട്. എന്തുചെയ്യും? ഈ ജീവിയുടെ ഉറക്കത്തിനു തടസ്സമുണ്ടാക്കരുതല്ലോ. ശൈഖവര്‍കള്‍ കത്രിക കയ്യിലെടുത്തു കുപ്പായക്കൈ മുറിച്ചുകളഞ്ഞു. ജമാഅത്ത് കഴിഞ്ഞുവന്നു. പൂച്ച ഉണര്‍ന്നിട്ടുണ്ട്. കുപ്പായക്കൈ എടുത്ത് വീണ്ടും തുന്നിപ്പിടിപ്പിച്ചു.
തണുത്ത പ്രഭാതം. ശൈഖവര്‍കള്‍ സ്വുബ്ഹിക്കുവേണ്ടി വുളൂഅ് എടുത്ത് വിരിപ്പില്‍ വന്നിരുന്നു. ആ സമയം ഒരു കൊതുക് വന്ന് തന്റെ കയ്യില്‍ സ്ഥലം പിടിച്ചു. രക്തംകുടിക്കാന്‍. ശൈഖ് കരുതി. അല്ലാഹു കണക്കാക്കിയ ഭക്ഷണം അത് കഴിക്കട്ടെ. കൈ അനക്കാതെ പിടിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ബാങ്ക് കൊടുക്കാന്‍ മുഅദ്ദിന്‍ യഹ്ഖൂബ് വന്നു. സലാം ചൊല്ലി ശൈഖര്‍കളുടെ കരംപിടിച്ചു ചുംബിച്ചു. പുഞ്ചിരിച്ചുകൊണ്ട് ശൈഖ് പറഞ്ഞു. ഓ യഹ്ഖൂബ്, നീ ആ പാവം കൊതുകിനെ ബുദ്ധിമുട്ടിച്ചു. അത് അതിന്റെ ഓഹരി അകത്താക്കുകയായിരുന്നു (നൂറുല്‍ അബ്സ്വാര്‍ 253).
വഴിതെറ്റുന്ന അന്ധന്മാരുടെ കൈപിടിച്ചു അവരുടെ ലക്ഷ്യത്തിലെത്തിക്കുക, വിറക് ശേഖരിച്ചു ദരിദ്രര്‍ക്കും വൃദ്ധന്മാര്‍ക്കും വിധവകള്‍ക്കും എത്തിച്ചുകൊടുക്കുക, എത്ര ദൂരെയാണെങ്കിലും രോഗികളെ സന്ദര്‍ശിക്കുക ഇതെല്ലാം പതിവായിരുന്നു. രോഗിയെ സന്ദര്‍ശിച്ചു തിരിച്ചുവരുമ്പോഴേക്കും ദിവസങ്ങള്‍ രണ്ടു കഴിഞ്ഞെന്നുവരും.
മഹാനവര്‍കളുടെ ഭാര്യയുടെ പെരുമാറ്റം വളരെ മോശമായിരുന്നു. ശൈഖിനെ ചീത്തപറയാനും മര്‍ദ്ദിക്കാനും പോലും അവള്‍ മടിച്ചില്ല. ശൈഖവര്‍കള്‍ക്ക് സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനം ലഭിച്ചതായി സ്വപ്നം കണ്ട ഒരു മുരീദ് ആ വാര്‍ത്ത അറിയിക്കാന്‍ അദ്ദഹത്തിന്റെ വീട്ടില്‍ ചെന്നു. അവിടെ കണ്ട രംഗം ശിഷ്യനെ വല്ലാതെ വേദനിപ്പിച്ചു. ശൈ ഖിനെ ഭാര്യ അടിക്കുന്നു. അദ്ദേഹം ഒന്നും പ്രതികരിക്കുന്നുമില്ല.
വീട്ടില്‍ നിന്നും തിരിച്ച മുരീദ് മറ്റുശിഷ്യന്മാരെയെല്ലാം വിളിച്ചു കാര്യം ചര്‍ച്ച ചെയ്തു. ആ പെണ്ണിന് അഞ്ഞൂറ് ദീനാറായിരുന്നു മഹ്ര്‍ പറഞ്ഞത്. അദ്ദേഹത്തിനത് കൊടുക്കാന്‍ സാധിച്ചിട്ടില്ല. അതാണത്രെ അടിക്ക് കാരണം.
ശിഷ്യന്‍ ആ സംഖ്യ സ്വരൂപിച്ചു ശൈഖിന്റെ വീട്ടില്‍ ചെന്നു. ശൈഖ്: ഇതെന്താണ്. ശിഷ്യന്‍: നിങ്ങളെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ഈ പെണ്ണിന് കൊടുക്കാനുള്ള മഹര്‍. അത് സ്വീകരിച്ചുകൊണ്ട് ശൈഖ് പറഞ്ഞു: അവളുടെ മര്‍ദ്ദനവും പരിഹാസവും ക്ഷമിക്കുന്നതുകൊണ്ടാണ് എനിക്ക് സ്വര്‍ഗത്തില്‍ നീ കണ്ടതുപോലുള്ള സ്ഥാനം ലഭിക്കുന്നത്. ശൈഖിനോട് പറയാതെ തന്നെ തന്റെ സ്വപ്നത്തെക്കുറിച്ചു പ്രവചിച്ചതില്‍ ശിഷ്യന്‍ അത്ഭുതപ്പെട്ടു.
ശൈഖ് രിഫാഇ(റ) ആത്മീയോപദേശം നല്‍കാന്‍വേണ്ടി തന്റെ കസേരയില്‍ ഇരുന്നാല്‍ സദസ്സിലുള്ള പതിനായിരങ്ങള്‍ ഒരുപോലെ അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കും. എത്രദൂരയുള്ളവരാണെങ്കിലും. സദസ്സിനുപുറത്ത് തെരുവുകളിലുള്ളവര്‍പോലും നന്നായി കേള്‍ ക്കും. ബധിരന്മാരും ശൈഖിന്റെ ശബ്ദം കേള്‍ക്കാറുണ്ടെന്നുള്ളത് അത്ഭുതകരമാണ്.
ഉറുക്കിന്(ഏലസ്സ്) ചെല്ലുന്നവര്‍ക്ക് ശൈഖവര്‍കള്‍ എഴുതിക്കൊടുക്കും. സാധാരണക്കാര്‍ എഴുത്തു കാണില്ല. കാരണം മഷിയില്ലാതെയാണ് എഴുത്ത്. പരീക്ഷിക്കാന്‍ വേണ്ടി ഒരാള്‍ ശൈഖ് മുമ്പ് എഴുതിയ തുണ്ടുമായി വന്നു. ഉറുക്കെഴുതിക്കൊടുക്കാന്‍ അപേക്ഷിച്ചു. ‘ഇതില്‍ എഴുത്തുണ്ടല്ലോ.’ എന്ന് ശൈഖ് പറഞ്ഞപ്പോള്‍ അദ്ദേഹം ഇളിഭ്യനായി.
ബഹു. ജലാലുദ്ദീന്‍ സുയൂഥി(റ) തന്‍വീര്‍ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു. ശൈഖ് രിഫാഈ(റ) മദീനയില്‍ ചെന്ന് ഹുജ്റതുശ്ശരീഫ (റൌള)യുടെ മുമ്പില്‍ നിന്ന് താഴ്മയോടെ പാടി. “വിദൂരത്തുള്ള എന്റെ നാട്ടില്‍ നിന്ന് ഞാന്‍ എന്റെ ആത്മാവിനെ ഇങ്ങോട്ടയക്കാറുണ്ട്. എന്റെ ശരീരത്തിനു പകരമായി എന്റെ ആത്മാവ് ഈ വിശുദ്ധഭൂവിനെ ചുംബിച്ച് തിരിച്ചുവരും. എന്നാല്‍ ഇത് ശരീരത്തിന്റെ ഊഴമാണ്. അതിവിടെ അങ്ങയുടെ മുമ്പില്‍ ഹാജരാക്കിയിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ വിശുദ്ധ കരം നീട്ടിത്തരൂ. ഞാന്‍ അത് എന്റെ ചുണ്ടില്‍ വെച്ച് മുത്തി നിര്‍വൃതി കൊള്ളട്ടെ. ഉടന്‍ നബി(സ്വ)യുടെ തിരുകരം പ്രത്യക്ഷപ്പെടുകയും അദ്ദേഹം ചുംബിച്ചു തൃപ്തിയടയുകയും ചെയ്തു. ഈ സംഭവം അവിടെ പങ്കെടുത്ത ജനങ്ങളെല്ലാം കണ്ടതായി ദുര്‍റുല്‍ അസ്വ്ദാഫിലും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രസിദ്ധ വലിയ്യ് അലിയ്യുബ്നുല്‍ ഹീതി(റ) പറയുന്നു: “ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഇക്ക് സുല്‍ത്വാനുല്‍ ആരിഫീന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചതിനെക്കുറിച്ച് ഒരിക്കലദ്ദേഹത്തോട് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഞാന്‍ അറഫയില്‍ നില്‍ക്കുമ്പോള്‍ അല്ലാഹുവിന്റെ പ്രത്യാകാനുഗ്രഹത്തോടുകൂടിയുള്ള സ്ഥാന ലബ്ധിയായിരുന്നു അത്. അന്ന് അന്ത്യപ്രവാചകര്‍(സ്വ)യുടെ ആത്മീയ സാന്നിധ്യം എനിക്കനുഭവപ്പെടുകയും സുല്‍ത്വാനുല്‍ ആരിഫീന്‍ എന് അഭിസംബോധനം ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് ഞാന്‍ നാട്ടിലേക്ക് തിരിച്ചു. എന്നെ കണ്ടുമുട്ടിയ മുഴുവന്‍ ആരിഫീങ്ങളും ഇതേ അഭിസംബോധനത്തിലൂടെ എന്നെ എതിരേല്‍ക്കുകയുണ്ടായി.”
തന്നെ നിന്ദിക്കാനും അപഹസിക്കാനും മുതിരുന്നവരോട് ഒന്നും പ്രതികരിക്കാതെ ക്ഷമ കൈക്കൊള്ളുന്ന പ്രകൃതക്കാരനാണ് ശൈഖ് രിഫാഇ(റ). അത്തരം ആളുകള്‍ പില്‍ക്കാലത്ത് വന്നു പശ്ചാത്തപിക്കുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
അന്ത്യം
ബഹു. ഗൌസുല്‍ അഅ്ളം ജീലാനി(റ)യുടെ സമകാലീനരായ ഇദ്ദേഹം ജീലാനി(റ)യുമായി അടുത്ത ബന്ധത്തിലായിരുന്നു. അവരെ അതിരറ്റു ബഹുമാനിക്കുകയും ചെയ്യും. ജീലാനി(റ) വഫാത്തായി പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഹിജ്റ 578 ജമാദുല്‍ ഊല 12 വ്യാഴാഴ്ച ആ മഹാത്മാവ് വഫാത്തായി. ഉദരസംബന്ധമായ രോഗമാണവസാനം പിടിപെട്ടിരുന്നത്. അന്ന് ള്വുഹര്‍ സമയം കലിമ ചൊല്ലിക്കൊണ്ടാണ് അവര്‍ ഈ ലോകവുമായി വിട്ടുപിരിഞ്ഞത്.
ഖുത്വുബുകളുടെ നേതാവായ സ്മര്യപുരുഷന്‍ ഇമാം അലിയ്യുബ്നു അബീത്വാലിബ്(റ)വിന്റെ ഇരുപത്തിമൂന്നാമത്തെ പരമ്പരയിലെ സന്താനമാണ്. വിജ്ഞാന ശാഖകളില്‍ അഗാധ പാണ്ഢിത്യമുള്ള ഇവര്‍ ശാഫിഈ മദ്ഹബിലെ ഫഖീഹാണ്. ഇമാം റാഫിഈ (റ), ഇമാം സുയൂഥി(റ), ബര്‍സന്‍ജി(റ), ഹാഫിളു ഇബ്നുകസീര്‍(റ) തുടങ്ങിയ പണ്ഢിതന്മാര്‍ ഇവരെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. അലിയ്യുല്‍ ഹല്‍ബി, അബ്ദുറഊഫില്‍ മനാവി, ഖത്വീബുല്‍ ആമ്ദി, ഹാഫിളുസ്സബീദി(റ. ഹും) തുടങ്ങിയവര്‍ ശൈഖവര്‍കളെ ഗ്രന്ഥങ്ങളിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയവരാണ്.
ത്വരീഖത് പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്തവരില്‍ ഏറ്റവും പ്രമുഖനാണ് ശൈഖ് രിഫാഇ(റ). രിഫാഇയ്യ എന്ന് അദ്ദേഹത്തിന്റെ ത്വരീഖത് അറിയപ്പെടുന്നു. ത്വരീഖതില്‍ അദ്ദേഹത്തിന്റെ ഗുരുപരമ്പര രണ്ട്  കണ്ണികളിലൂടെ ജുനൈദുല്‍ ബഗ്ദാദി(റ)യില്‍ എത്തിച്ചേരുന്നു. ഒന്ന്: റുവൈമിയ്യ എന്നപേരില്‍ അറിയപ്പെടുന്നു. പരമ്പര ഇതാണ്. 1. ശൈഖ് രിഫാഈ, 2. മന്‍സ്വൂറുറബ്ബാനി, 3. അബൂ മന്‍സ്വൂരിത്തയ്യിബ്, 4. അബൂ സഈദുന്നജാര്‍, 5. അബൂ അലിയ്യില്‍ ഖുര്‍മുസി. 6. അബൂല്‍ ഖാസിമിസ്സന്‍ദൂസി,. 7. റുവൈമുല്‍ ബഗ്ദാദി, 8. ജുനൈദുല്‍ ബഗ്ദാദി(റ.ഹും.)
രണ്ടാമത്തേത് ശിബ്ലവിയ്യ. 1. ശൈഖ് രിഫാഇ(റ). 2. അലിയ്യുല്‍ഖാരി, 3. അബുല്‍ ഫള്ല്‍ അലി, 4. അബൂ അലിഗുലാമുബ്നു തുര്‍കാന്‍, 5. അബൂ അലി റുസ്ബാദി, 6. അലിയ്യുല്‍ അജമി, 7. അബൂബക്ര്‍ ശിബ്ലി,. 8. ജുനൈദുല്‍ ബഗ്ദാദി (റ.ഹും.) അഹ്ലുബൈത്തിലൂടെ മാത്രമുള്ള ഒരു ഗുരുപരമ്പരയും അദ്ദേഹത്തിനുണ്ടെന്ന് പറയപ്പെടുന്നു.
ദര്‍ഗാശരീഫ്
ഇറാഖിലെ ദീഖാര്‍ പ്രവിശ്യയില്‍ അര്‍രിഫാഇ എന്ന സ്ഥലത്താണ് ഇമാം രിഫാഇ(റ)വിന്റെ മഖ്ബറ. കര്‍ബലയില്‍ നിന്ന് അവിടത്തേക്ക് 450ലധികം കി.മീ ദുരമുണ്ട്. കര്‍ബലയില്‍ നിന്ന് പോകുമ്പോള്‍ ആദ്യം പുഴകളും പച്ചപിടിച്ച വയലുകളും ഈന്തപ്പനതോട്ടങ്ങളുമുള്ള ഇറാഖിലെ ഫലഭൂയിഷ്ഠമായ പ്രദേശങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ വരണ്ട മരുഭൂമിയില്‍ക്കൂടി യാത്രചെയ്തുവേണം അര്‍രിഫാഇയിലേക്കെത്താന്‍.
ബസ്വറ ഹൈവേ റോഡില്‍ നിന്നും തെറ്റി അര്‍രിഫാഇ റോഡിലേക്ക് കടന്നാല്‍ വിജനമായ മരുഭൂമിയുടെ ഏകാന്തത അനുഭവപ്പെടും. കുറച്ചുകൂടി സഞ്ചരിക്കുമ്പോള്‍ മരുഭൂമിയിലെ പൊടിപടലങ്ങള്‍ വെള്ളമേഘം പോലെ അന്തരീക്ഷത്തെ മൂടിയ പ്രദേശത്തെത്തും. മുന്നിലുള്ള വാഹനങ്ങള്‍ പോലും കാണാന്‍ സാധിക്കില്ല. കിലോമീറ്ററുകള്‍ നീണ്ട ആ പ്രദേശത്തുകൂടെ വാഹനങ്ങള്‍ ലൈറ്റിട്ടുകൊണ്ടാണ് പോവുക. പൂര്‍വകാലത്ത് പലതരം കാട്ടുമൃഗങ്ങളുടെ സങ്കേതമായിരുന്നു ആ സ്ഥലം.
ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പുതന്നെ തീര്‍ത്ഥാടകന്റെ കണ്ണ് കുളിര്‍പ്പിക്കുന്ന ആ പച്ച ഖുബ്ബ ദുരെനിന്നു കാണാം. ശൈഖ് രിഫാഇ(റ)വിന്റെ ദര്‍ഗാശരീഫ്. മരുഭൂമിയിലെ മാര്‍ഗദര്‍ശിയെ പോലെ തലയുയര്‍ത്തി നില്‍ക്കുന്ന ആ മഖ്ബറ ഏതൊരാളെയും ആത്മനിര്‍വൃതിയിലാഴ്ത്തും. വിശാലമായ റുബാത്വും മറ്റു സൌകര്യങ്ങളും അവിടെയുണ്ട്. വെള്ളവും സുലഭമാണ്.
മാര്‍ബിള്‍ പതിച്ച വിശാലമായ പ്ളാറ്റ്ഫോമിന്റെ മധ്യത്തിലാണ് മഖ്ബറയുടെ കൂറ്റന്‍ കെട്ടിടം. നല്ല സൌകര്യമുള്ള നിസ്കാര ഹാളുമുണ്ട്. മതഗ്രന്ഥങ്ങളും മുസ്വ്ഹഫുകളും നിറച്ച ഷെല്‍ഫുകളും കാണാം. അറബികളും അല്ലാത്തവരുമായി ധാരാളമാളുകള്‍ അവിടെ നിത്യവും സിയാറത്തിനെത്തുന്നു.
തീര്‍ത്ഥാടകരുടെ സൌകര്യാര്‍ഥം നടക്കുന്ന ചെറിയ കച്ചവടങ്ങള്‍ മാത്രമേ അവിടെയുള്ളൂ. മുന്‍കാലത്ത് ഈ ദര്‍ഗയില്‍ രാത്രി സാധാരണക്കാര്‍ താമസിക്കുകയില്ല. നല്ല ധൈര്യമുള്ള പ്രത്യേകക്കാര്‍ മാത്രമേ രാപ്പാര്‍ക്കുകയുള്ളൂ. ഒരിക്കല്‍ ശൈഖ് അഹ്മദ് ളരീര്‍ താമസിക്കാന്‍ ചെന്നു. ദര്‍ഗയുടെ ഖാദിം പറഞ്ഞു. ഇവിടെ രാത്രി ഭയപ്പെടുത്തുന്ന പലതും കണ്ടേക്കും. ളരീര്‍ പറഞ്ഞു: തവക്കല്‍തു അലല്ലാഹ്. അദ്ദേഹം ഏകാന്തനായി കിടന്നു. പാതിരാവില്‍ ഭയാനകമായ ശബ്ദ കോലാഹലം. കാട്ടുമൃഗങ്ങള്‍ പുറത്തു നിന്ന് അതിക്രമം കാണിക്കുന്നു. ഒച്ചവെക്കുന്നു. വാതിലിനടിക്കുന്നു. ളരീര്‍ ഭയന്നുവിറച്ചു. അംഗങ്ങളൊക്കെ മുറിഞ്ഞുപോകുന്നതായി അദ്ദേഹത്തിന് തോന്നി. അതിനിടയില്‍ ഒരു വ്യക്തി അവിടെ പ്രത്യക്ഷപ്പെട്ടു. ളരീരിനോടൊപ്പം ഖുര്‍ആന്‍ പാരായണം നടത്തി. അദ്ദേഹത്തിനാശ്വാസമായി. ശേഷം ആ വ്യക്തി റൊട്ടിയും പാലും ളരീറിന് എത്തിച്ചുകൊടുത്തു. സ്വൂബ്ഹി ആയപ്പോള്‍ ആ വ്യക്തിയെ കാണുന്നില്ല.
രാവിലെ ഖാദിം വന്നു. സംഭവം അയാളോട് വിവരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ആ വന്ന വ്യക്തി സയ്യിദ് അഹ്മദുല്‍ കബീരിര്‍ഫാഇ(റ) ആണ്. ഈ മഖ്ബറയില്‍ കിടക്കുന്ന ആള്‍. നിങ്ങള്‍ ഭാഗ്യവാന്‍ തന്നെ (നൂറുല്‍ അബ്സ്വാര്‍ 254).


ജമാദുല്‍ അവ്വല്‍ 12 ശൈഖ് രിഫാഈ വഫാത്ത് ദിനം ശൈഖ് അഹ്മദുല്‍ കബീര്‍ അര്‍രിഫാഈ(ഖ.സി) ആത്മീയ രംഗത്തെ അണയാത്ത ജ്യോതിസ്സാണ്. അദ്ദേഹത്തിന്റെ പ്രകീര്‍ത്തനങ്ങള്‍ അയവിറക്കുന്ന കാവ്യമാണ് പ്രസിദ്ധമായ രിഫാഈ മാല. രിഫാഈ ശൈഖിന്റെ പ്രശസ്തമായ പല കാവ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ കൃതി രചിച്ചതെന്നു ഗ്രന്ഥകര്‍ത്താവ് പറയുന്നുണ്ട്.
“അവര്‍ ചൊന്ന ബൈതിന്നും തന്‍ബീഹ് തന്നിന്നും
അങ്ങനെ സിര്‍റുല്‍ മക്നൂനിന്നും കണ്ടോവര്‍”
ശൈഖിന്റെ രചനകള്‍ക്കുപുറമെ തന്‍ബീഹ്, സിര്‍റുല്‍ മക്നൂന്‍ തുടങ്ങിയ കൃതികള്‍ അവലംബിച്ചാണ് കാവ്യരചന നടത്തിയിട്ടുള്ളതെന്ന് അര്‍ഥം. എന്നാല്‍ ഇവിടെ നാം ഗ്രഹിക്കേണ്ട വസ്തുത, മേല്‍ മാലയില്‍ ഒരിക്കലും ശൈഖന്റെ ജീവിതത്തെ പൂര്‍ണമായും അവതരിപ്പിച്ചിട്ടില്ല എന്നതാണ്. പാരാവാരം പോലെ കിടക്കുന്ന ആ മഹദ്ജീവിതത്തില്‍ നിന്ന് അല്‍പ്പം മാത്രം കോറിയിടാനേ ഏതൊരു രചയിതാവിനും കഴിയൂ. ഇക്കാര്യം മാല കര്‍ത്താവ് തന്നെ ഉണര്‍ത്തുന്നുണ്ട്.
“മേല്‍മയില്‍ തൊപ്പം പറയുന്ന ഞാനിതില്‍
മേല്‍മ പറകിലോ മട്ടില്ല എന്നോവര്‍”
ശരീഅത്തിന്റെ പ്രയോക്താവ്
ബഹുവന്ദ്യനായ ശൈഖ് ജീലാനി(റ) ശരീഅത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നുവെന്നാണ് ചരിത്രം. രിഫാഈ മാലയില്‍ നിന്നു തന്നെ ഇക്കാര്യം ബോധ്യമാകും. ത്വരീഖത്തിനും ശൈഖിനുമൊന്നും ശരീഅത്തിനോട് വിധേയത്വം ആവശ്യമില്ലെന്ന തെറ്റായ പ്രചാരത്തിനു രിഫാഈ ജീവിതത്തില്‍ യാതൊരു വിലയുമില്ല. ശൈഖവര്‍കള്‍ ജീവിച്ച 105 കൊല്ലവും ശരീഅത്തനുസൃതമായി തന്നെയായിരുന്നു ജീവിതം. അതിന്റെ ഫലമാകട്ടെ തികഞ്ഞ സംതൃപ്തിയോടെ വിയോഗം പൂകാനും അവിടത്തേക്കായി. കവി തന്നെ അതേപ്പറ്റി പറയട്ടെ.
“ഹിജ്റ അതഞ്ഞൂറ്റി എളുപത് ചൊന്നനാള്‍ : അവ്വല്‍ ജമാദില്‍ വ്യാഴം പന്തീരണ്ടില്‍
വുജൂബായ രണ്ട് കലിമ അത് ചൊല്ലി : ഇസ്തിവാ നേരത്താന്നാഖിറം പുക്കോവര്‍”
മരണ മുഹൂര്‍ത്തത്തില്‍ നിര്‍ബന്ധമായ രണ്ട് കലിമകള്‍ ചൊല്ലി തന്നെയാണ് മഹാന്‍ പിരിഞ്ഞതെന്നത്രെ ചരിത്രം.
ശൈഖിന്റെ ജീവിതത്തില്‍ ദീനിനെതിരായ യാതൊന്നും പ്രകടമായില്ലെന്നുമാത്രമല്ല ദീനീ വിരുദ്ധ സംഗതികള്‍ കണ്ടാല്‍ അതിനെതിരെ രംഗത്തുവരാനും മഹാന്‍ മടിച്ചില്ല. കവി ഉണര്‍ത്തുന്നു.
“ദീനോട് മാറ്റം പിടിച്ചൊരു സുല്‍ത്വാനെ : ദീനില്‍ വരുത്തി ഉടനെ അയച്ചോവര്‍”
ദീനിനെതിര്‍ നിന്ന ഒരു ചക്രവര്‍ത്തിയെ ദീനിനനുകൂലിയാക്കാന്‍ മഹാനു കഴിഞ്ഞു. ഒരു ചക്രവര്‍ത്തിക്കു മുമ്പില്‍ ഈ ചങ്കൂറ്റത്തിനു തുനിഞ്ഞെങ്കില്‍ സാധാരണക്കാര്‍ക്കിടയില്‍ എത്രമാത്രം അവിടുന്ന് പ്രയത്നിച്ചിട്ടുണ്ടെന്ന് ഊഹിക്കാമല്ലോ.
അവിടുത്തെ ജീവിതം അല്ലാഹുവിനുള്ള ഇബാദത്തില്‍ ബന്ധിതമായിരുന്നു. നിസ്കാരത്തിന്റെ കാര്യത്തില്‍ യാതൊരു വീഴ്ചയും അദ്ദേഹം വരുത്തിയിരുന്നില്ല. തൊട്ടടുത്ത പള്ളിയില്‍ സ്ഥിരമായി ജമാഅത്തിന് അദ്ദേഹം സന്നിഹിതമായി.
ചില വരികള്‍ കൂടി കാണുക:
“എല്ലാ കലാമിലും ദുഷ്കം ഉടയോവര്‍ : ഏകന്‍ ഇബാദത്തില്‍ എപ്പോളും ഉള്ളോവര്‍
ബല്ലപ്പള്‍ നിസ്കാരം തന്നില്‍ അകംപുക്കാല്‍: ബംബിച്ചെ വാളുമ്മല്‍ നിന്നെ പോല്‍ എന്നോവര്‍”
മേല്‍ വരികള്‍ ഉണര്‍ത്തുന്നത് വായ തുറന്നു സംസാരിക്കുന്നതില്‍ പോലും ശരീഅത്തിന്റെ പരിധിവിടാതെ മഹാന്‍ സൂക്ഷിച്ചിരുന്നുവെന്നാണ്. അതുപോലെ തന്നെ നിസ്കാരത്തില്‍ അത്യപൂര്‍വ്വ ഭക്തിപുലര്‍ത്താനും അവിടുന്ന് ശ്രദ്ധിച്ചിരുന്നു. ത്വരീഖതിന്റെ പേരില്‍ നിസ്കാരം പോലും വെടിയുന്നതിന് ആത്മീയശാസ്ത്രത്തില്‍ ന്യായമില്ലെന്നു മറ്റൊരു വരിയില്‍നിന്നു മനസ്സിലാക്കാം.
“എന്റെ മജ്ലിസില്‍ ദിക്റും ഖുര്‍ആനും : എണ്ണിയ ദോഷം ഒന്നില്ലെന്നു ചൊന്നോവര്‍”
തന്റെ ജീവിതത്തില്‍ ഖുര്‍ആന്‍, ഹദീസ് പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ ഒരു പാതകവുമില്ലെന്നാണ് അദ്ദേഹം തുറന്നു പറയുന്നത്. ദിക്ര്‍ എന്ന മഹാന്റെ പ്രയോഗം വിശാലമായ അര്‍ഥം ഉള്‍ക്കൊള്ളുന്നു. വിശുദ്ധ ഖുര്‍ആനിനു തന്നെ ദിക്ര്‍ എന്ന സംജ്ഞ ഇസ്ലാമില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഖുര്‍ആന്‍ എന്നു വേറെ തന്നെ പറഞ്ഞത് കൊണ്ട് ഇനി ആ അര്‍ഥത്തിനു പ്രസക്തിയില്ല. ദിക്ര്‍ എന്ന് ഖുര്‍ആനില്‍ പലതിനും പ്രയോഗിച്ച കൂട്ടത്തില്‍ ഖുത്വുബക്കും നിസ്കാരത്തിനുമൊക്കെ ഉപയോഗിച്ചത് കാണാം. വാക്കര്‍ത്ഥപ്രകാരം ഉത്ബോധനം എന്ന് ദിക്റിനു വിവക്ഷയുണ്ട്. ഇതനുസരിച്ച് പരിശുദ്ധ ഖുര്‍ആനിന്റെ തന്നെ അടിസ്ഥാനത്തില്‍ വരുന്ന അഹ്ലുസ്സുന്ന പ്രമാണങ്ങളാണിവിടെ മുഖ്യ ഉദ്ദേശ്യമെന്ന് വരുന്നു. അപ്പോള്‍ ഇസ്ലാമിക ശരീഅത്തില്‍ പ്രകടവും സ്വാഭാവികവുമായ പരിധിയിലും പരിഗണനയിലും തെറ്റായ കാര്യങ്ങള്‍ തന്റെ സദസ്സിലും സമീപത്തും തെറ്റാണെന്ന് തന്നെ മഹാന്‍ വിധിച്ചിരുന്നതായി വരുന്നു. തന്റെ ജീവിതവും ദര്‍ശനവും ശറഇയ്യായിരുന്നുവെന്നതിന് ഇതിനപ്പുറം മറ്റൊരു രേഖ ആവശ്യമാണെന്നു തോന്നുന്നില്ല. എല്ലാറ്റിനും പുറമെ അവിടുന്ന് തന്നെ തുറന്നുപ്രഖ്യാപിച്ചത് തന്റെ ജീവിതം തിരുനബി മാര്‍ഗത്തില്‍ മാത്രമായിരുന്നുവെന്നാണ്. കവി പറയുന്നത് കാണുക:
“എല്ലാ വലികളും ഓരോ നബി വയ്യില്‍, ഞാനെന്റെ സീബാവാ ത്വബഖാതില്‍ ചൊന്നോവര്‍”
ഓരോ ആദ്ധ്യാത്മ പുരുഷന്മാര്‍ക്കും ആദ്ധ്യാത്മിക കാര്യത്തില്‍ ഉണ്ടാകുന്ന ഒരു സ്വഭാവ ഗുണമുണ്ടെന്നത് നേരാകുന്നു. എന്നാല്‍ തന്റെ മാര്‍ഗം എല്ലാ അര്‍ഥത്തിലും പുണ്യപ്രവാചകന്റേതു തന്നെയാകുന്നു. എന്നാണ് മഹാന്റെ പ്രഖ്യാപനം. തിരുനബി ജീവിതം ശരീഅത്തിന്റെ പ്രകടനമായിരുന്നു. അന്യസ്ത്രീകള്‍ക്ക് ബൈഅത് ചെയ്യാന്‍ നബി(സ്വ) സ്വീകരിച്ചിരുന്നത് ഒരു മുണ്ടിന്റെ തലയില്‍ അവിടുന്ന് പിടിക്കുകയും അതിന്റ തന്നെ മറുതലയില്‍ സ്ത്രീകള്‍ പിടിക്കുകയുമായിരുന്നു. അല്ലെങ്കില്‍ ഒരു പാത്രത്തിലെ വെള്ളത്തില്‍ ആദ്യം നബി(സ്വ) കൈ മുക്കുന്നു. ശേഷം സ്ത്രീകള്‍ അതില്‍  കൈ മുക്കുന്നു. പുരുഷന്മാരുടെ കൈ സ്വന്തം കൈതലത്തില്‍ വെച്ചു നടത്തുന്ന ബൈഅതിനു പകരമായിരുന്നു ഇത്. നബി(സ്വ)യുടെ ഈ ശൈലി ശരീഅത്തിന്റേതാണ്. ത്വരീഖതില്‍ വരുമ്പോള്‍ അന്യസ്ത്രീ സ്പര്‍ശന ദര്‍ശനങ്ങള്‍ അനുവദനീയമാകുമെന്നതിന് യാതൊരു ന്യായവുമില്ല. നബി(സ്വ) യുടെ പാത പിന്‍പറ്റുന്ന ഒരു ശൈഖില്‍ നിന്നും ഇത്തരം സമീപനം ഉണ്ടാകാന്‍ ന്യായമില്ല. എന്നാല്‍ ഇന്ന് ശരീഅത്തുകള്‍ സമൂഹത്തിലെ സാധാരണക്കാര്‍ക്കു മാത്രമായി തീറെഴുതി നല്‍കാനാണ് അഭിനവ ത്വരീഖത്തുകാര്‍ തുനിയുന്നത്. ഇതിന് ശൈഖ് രിഫാഈയുടെ ജീവിതത്തില്‍ നിന്ന് ഒരു തെളിവും ലഭിക്കുന്നില്ലെന്നു മാത്രമല്ല ഇത്തരം സമീപനത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു ശൈഖ് എന്നുകൂടി വ്യക്തമാണ്.
 ബാഗ്ദാദ്: നൂറ്റാണ്ടുകളിലൂടെ
 ബാഗ്ദാദ് എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് ഭൂതകാലത്തേക്ക് ചിറകുവിടര്‍ത്തി പറക്കുന്നു. എത്രയെത്ര മഹാന്മാരെ സംബന്ധിച്ച സ്മരണകള്‍ ഹൃദയത്തെ മസൃണമാക്കുന്നു. നമ്മുടെ സംസ്കാരത്തെയും ശാസ്ത്രത്തെയും സ്വാധീനിച്ച എത്രയെത്ര സംഭവങ്ങള്‍ക്ക് ആ മഹാനഗരി സാക്ഷിയായിട്ടുണ്ട്. അഞ്ഞൂറ് വര്‍ഷങ്ങള്‍ അത് ഇസ്ലാമിക ഖിലാഫതിന്റെ ആസ്ഥാനമായി പരിലസിച്ചു. പുരാതന കാലത്തെ രണ്ട് ഉന്നത വിദ്യാപീഠങ്ങളായ മുസ്തന്‍സരിയയും നിസാമിയയും ആയിരക്കണക്കിന് പണ്ഢിതന്മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ജന്മം നല്‍കി. ഖലീഫാ മന്‍സ്വൂറിന്റെ വിളംബരങ്ങള്‍, ഹാറൂന്‍ റശീദിന്റെയും പട്ടമഹിഷി സുബൈദയുടെയും നര്‍മസല്ലാപങ്ങള്‍, മഅ്മൂനിന്റെ ദാര്‍ശനിക തല്ലജങ്ങള്‍, ഹൊല്ലാക്കോവിന്റെ അട്ടഹാസങ്ങള്‍, മൂസാ തഅ്സീമിന്റെ വിലാപങ്ങള്‍, സദ്ദാമിന്റെ ഗര്‍ജനങ്ങള്‍ ഇതെല്ലാം ഇവിടത്തെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു. ഇമാം അബൂഹനീഫയും(റ) ഇമാം അഹ്മദുബിന് ഹമ്പലും(റ) സ്വൂഫിവര്യന്മാര്‍ ജു നൈദും(റ) സരിയുസ്സഖ്ത്തിയും(റ) മുഹ്യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനിയും(റ) ഇ വിടെ അന്ത്യവിശ്രമം കൊള്ളുന്നു. അറബി സാഹിത്യത്തിന്റെ സുവര്‍ണഘട്ടം ഇവിടെ നിന്നാരംഭിച്ച കവികള്‍ ഇങ്ങോട്ടൊഴുകി. അബൂനവാസിന്റെ ഭാവഗീതങ്ങള്‍ ഹൃദയതന്തുക്കളില്‍ വീണമീട്ടി. സാമ്പത്തിക ശാസ്ത്രത്തിലെ ആദ്യത്തെ കൃതി കിതാബുല്‍ ഖറാജ് ഖാളി അബൂയൂസുഫ് ഇവിടെ വെച്ചു രചിച്ചു. ഇമാമുകള്‍ ഇവിടത്തെ മസ്ജിദുകളിലും അരമനകളിലും സംവാദങ്ങള്‍ നടത്തി. ഇമാം ശാഫിഈ(റ), ഈജിപ്തില്‍ നിന്നും ഇവിടെയെത്തി ഇമാം അബൂഹനീഫ(റ)യുടെ ശിഷ്യന്‍ മുഹമ്മദു(റ)മായി വാദപ്രതിവാദം നടത്തി. അവര്‍ പരസ്പരം സ്വാധീനിച്ചു. ഇമാം ശാഫിഈ(റ)യുടെ അഭിപ്രായങ്ങളിലും ചില മാറ്റങ്ങള്‍ വന്നു. ശാഫിഈ മദ്ഹബില്‍ ഖദീമും ജദീദും ഉടലെടുത്തു. ചിന്താപ്രസ്ഥാനങ്ങള്‍ പലതും ഇവിടെ ജനിച്ചു. വിജ്ഞാന വിപ്ളവത്തിനതു തുടക്കം കുറിച്ചു.
മധ്യപൂര്‍വദേശത്തെ, അല്ലെങ്കില്‍ അറബു മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരിയാണിത്. ബാഗ്ദാദ് സ്ഥാപിച്ചത് അബ്ബാസിയ്യാ ഖലീഫ മന്‍സ്വൂറാണ്. ഹിജ്റ 136ല്‍ (എ.ഡി. 754ല്‍). ഇബ്നുഅബ്ബാസ്(റ) അദ്ദേഹത്തിന്റെ പ്രപിതാമഹനാണ്. ഈ നഗരമിപ്പോള്‍ 1291 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മന്‍സ്വൂര്‍ ഈ നഗരം സ്ഥാപിച്ചത് അതിനെ അബ്ബാസിയാ ഖിലാഫതിന്റെ തലസ്ഥാനമാക്കാനായിരുന്നു. നബി(സ്വ)യുടെയും അടുത്ത മൂന്ന് ഖലീഫമാരുടെയും കാലത്ത് ഭരണത്തിന്റെ ആസ്ഥാനം മദീനാ മുനവ്വറയായിരുന്നു. അലി(റ) കൂഫയിലേക്ക് തലസ്ഥാനം മാറ്റി. അതിനുശേഷം അധികാരത്തില്‍ വന്ന ഉമവിയ്യ വംശജരുടെ തലസ്ഥാനമായത് ഡമസ്കസാണ്. ഹിജ്റ 132ല്‍ ഉമവികളെ പരാജയപ്പെടുത്തി അബ്ബാസികള്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യത്തില്‍ അവരുടെ ഇറാഖിലെ ആസ്ഥാനം അന്‍ബാറായിരുന്നു. യൂഫ്രട്ടീസ് നദിയുടെ കിഴക്കെ കരയിലാണ് അന്‍ബാര്‍. കൂഫയുടെ സമീപത്തായിരുന്ന ഈ നഗരത്തില്‍ ശിയാ സ്വാധീനം വര്‍ധിച്ചതോതില്‍ നിലനിന്നു. അവിടെ മന്‍സ്വൂറിനെതിരെ ശിയാക്കളുടെ പ്രോത്സാഹനത്തോടെ റാവന്‍ദിയ കലാപം പോലെയുള്ള ചില വിപ്ളവങ്ങള്‍ നടന്നപ്പോള്‍ അത് അടിച്ചമര്‍ത്താന്‍ വേണ്ടി ബഹുജന പിന്തുണ മന്‍സ്വൂറിന് ലഭിച്ചില്ല. അബ്ബാസികള്‍ തങ്ങള്‍ക്കര്‍ഹതപ്പെട്ട ഖിലാഫത് അപഹരിച്ചിരിക്കുകയാണെന്നാണ് അലവിയ്യികളുടെ (ശിയാക്കളുടെ മറ്റൊരു പേര്) നിലപാട്.
സുഖകരമല്ലാത്ത അന്‍ബാറിലെ കാലാവസ്ഥയും മന്‍സ്വൂറിന് നഗരത്തോടുള്ള വെറുപ്പ് തോന്നാന്‍ ഇടയാക്കി. മരുക്കാറ്റ് യൂഫ്രട്ടീസിന്റെ തീരങ്ങളില്‍ മണല്‍വൃഷ്ടി നടത്തുക സാധാരണയാണിവിടെ. മന്‍സ്വൂര്‍ ഒരു പര്യവേഷണ സംഘത്തോടൊപ്പം തലസ്ഥാന നഗരിക്കായി സ്ഥലമന്വേഷിച്ചു പുറപ്പെട്ടു. യൂഫ്രട്ടീസിനു കിഴക്കായി അതിനു സമാന്തരമായി ഒഴുകുന്ന ടൈഗ്രീസ് നദിയുടെ തീരത്തുകൂടെയായിരുന്നു ഇവരുടെ യാത്ര. ടൈഗ്രീസു വളഞ്ഞും പുളഞ്ഞും ഒഴുകുന്ന ഒരു സ്ഥലത്തെത്തിയപ്പോള്‍ ആ സ്ഥലം മന്‍സ്വൂറിന് ഇഷ്ടപ്പെട്ടു. മൂന്നുഭാഗം നദിയില്‍ ചുറ്റപ്പെട്ട ഒരു പ്രദേശം. അത് വൃക്ഷലതാദികളില്‍ ഹരിതാഭമാണ്.
ടൈഗ്രീസുമായി മറ്റൊരു നദിയായ സറാ ഇവിടെ സംഗമിക്കുന്നുണ്ട്. വെള്ളം സുഭിക്ഷം. നദികളും തോടുകളും ശുദ്ധജലം കൊണ്ട് കരകവിഞ്ഞൊഴുകുന്നു. ടൈഗ്രീസിന്റെ പടിഞ്ഞാറെ തീരത്താണ് ഈ സ്ഥലമെങ്കിലും യൂഫ്രട്ടീസില്‍ നിന്നു വളരെ അകലെയല്ല.
ഭൂമിയാണെങ്കില്‍ ഫലപുഷ്ടിയുള്ളതും. നല്ലവായു, സുഖകരമായ കാലാവസ്ഥ, അവിടത്തെ സന്ധ്യാസമീരന്റെ ശീതളമന്‍സ്വൂറിനു ഹൃദ്യമായി. “വാണിജ്യപരമായി തന്ത്രപ്രധാനമായ ഒരു സ്ഥലവും കൂടിയാണത്. ഇന്ത്യന്‍ ചരക്കുകളും ചൈനീസ് വിഭവങ്ങളും ബസ്വറ മുഖേന ടൈഗ്രീസിലൂടെ ഇവിടെയെത്തും. യൂറോപ്യന്‍ വിഭവങ്ങള്‍ യൂഫ്രട്ടീസിലൂടെയും”. മന്‍സ്വൂര്‍ പറഞ്ഞു. ജലഗതാഗത സൌകര്യം മികച്ചതാണ്. തന്ത്രപരമായി ഈ സ്ഥലത്തിന് പ്രാധാന്യമുണ്ട്. ടൈഗ്രീസു കഴിഞ്ഞാല്‍ പിന്നെ പേര്‍ഷ്യയാണ്. അബ്ബാസിയാ ഭരണത്തിന്റ നട്ടെല്ലാണ് പേര്‍ഷ്യക്കാര്‍. പ്രത്യേകിച്ചും ഖുറാസാന്‍കാര്‍ ടൈഗ്രീസിന്റെ പശ്ചിമ തീരത്തായതു കൊണ്ട് ഒരു സന്നിഗ്ധ ഘട്ടത്തില്‍ ഖുറാസാനികള്‍ക്ക് വലിയ തടസ്സമില്ലാതെ അതിവേഗത്തില്‍ ഇവിടെയെത്താം.
ഈ സ്ഥലം ബാഗ്ദാദെന്ന പേരില്‍ അറിയപ്പെട്ടു. ഏതോ ഒരു ഇറാനിയന്‍ ചക്രവര്‍ത്തി സുഖവാസത്തിനു വേണ്ടി നിര്‍മിച്ച ഒരു ഗ്രാമമായിരുന്നു ആദിയില്‍ ഇത്. അതിന്റെ പരിസരപ്രദേശങ്ങള്‍ ക്രിസ്തീയ കേന്ദ്രങ്ങളായിരുന്നു. അവരുടെ സന്യാസിമഠങ്ങളും കന്യാ സ്ത്രീ മഠങ്ങളും ഇവിടെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അബ്ബാസിയാ ഖിലാഫതിന്റെ ആസ്ഥാനമായതിനുശേഷവും ഈ ക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ നിലനിന്നു. ഇവിടത്തെ കന്യകകളെയും മദ്യത്തെയും വാഴ്ത്തി അബൂനുവാസ് പാടിയിട്ടുണ്ട്. മുസ്ലിം കേന്ദ്രങ്ങളില്‍ ലഭിക്കാത്തതു അവര്‍ക്ക് ഇവിടെനിന്നും ലഭിച്ചു. ഇവിടത്തെ വീഞ്ഞിന്റെ മാധുര്യം എത്രപാടിയിട്ടും ഈ കവിക്ക് മതി തോന്നിയില്ല.
ഈ പട്ടണനിര്‍മാണത്തെപ്പറ്റി ഒരു കഥയുണ്ട്. അതിന്റെ വിശ്വസനീയത സംശയാസ്പദമാണെങ്കിലും അതെന്താണെന്നു നമുക്ക് നോക്കാം. മന്‍സ്വൂറിന്റെ ഉദ്യോഗസ്ഥനോട് പരിസരത്തെ ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ ചോദിച്ചു. ഇവിടെ പട്ടണം നിര്‍മിക്കുന്ന ഹിര്‍ളുഖി രാജാവിന്റെ പേരെന്താണ്? ‘അബ്ദുല്ല’ ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞു. ഇതല്ലാതെ അദ്ദേഹത്തിനു മറ്റു വല്ല പേരും ഉണ്ടോ? ‘ഉണ്ട്.’ അദ്ദേഹത്തിന്റെ ഓമനപ്പേര് അബൂജഅ്ഫര്‍ എന്നും സ്ഥാനപ്പേര് മന്‍സ്വൂര്‍ എന്നുമാകുന്നു.
പുരോഹിതന്‍: എന്നാല്‍ ഇവിടെ ഒരു പട്ടണം നിര്‍മിക്കാന്‍ നിങ്ങളുടെ രാജാവിന് കഴിയില്ല. ഞങ്ങളുടെ ഗ്രന്ഥങ്ങളില്‍ കാണുന്നത് ഇവിടെ ‘മിഖ്ലാസ’് എന്നൊരു മാന്യന്‍ ഒരു പട്ടണം നിര്‍മിക്കുമെന്നും അയാള്‍ വലിയ പ്രതാപിയായിത്തീരുമെന്നും.
ഉദ്യോഗസ്ഥന്‍ മന്‍സ്വൂറിനെ സംബന്ധിച്ചുപറഞ്ഞത് അറിയിച്ചു. മന്‍സ്വൂര്‍ പ്രതിവചിച്ചു. ‘എനിക്ക് മിഖ്ലാസ് എന്നൊരു പേരുണ്ടായിരുന്നു. അതിനുകാരണം എന്റെ ആയ, നൂല്‍ നൂറ്റിരുന്നു. ഒരുപ്രാവശ്യം എന്നോടൊപ്പം പാഠശാലയിലെ സഹപാഠികള്‍ വീട്ടില്‍ വന്നു. അവരെ സല്‍ക്കരിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഞാന്‍ കിഴവിയുടെ നൂല്‍ മോഷ്ടിച്ച് സഹപാഠികളെ സല്‍ക്കരിച്ചു. കിഴവി അവളുടെ നൂല്‍ മോഷ്ടിച്ചതറിഞ്ഞപ്പോള്‍ എന്നെ മിഖ്ലാസ് എന്നു വിളിച്ചു. പിന്നെ എല്ലാവരും അതുതന്നെ വിളിച്ചു. കുറേ കഴിഞ്ഞപ്പോള്‍ ആ പേര് പോയി. ഞാന്‍ വീണ്ടും മന്‍സ്വൂറായി. ഇപ്പോള്‍ ഇവിടെ ഞാന്‍ നഗരം നിര്‍മിക്കുമെന്ന് എനിക്കുറപ്പായി.’
ബാഗ്ദാദ്, ബഗ്ദാന്‍ എന്നപേരിലും അറിയപ്പെടുന്നു. ബാഗ് + ദാദ് എന്ന രണ്ട് പേര്‍ഷ്യന്‍ പദങ്ങള്‍ ചേര്‍ത്താണ് ബാഗ്ദാദ് പിറന്നതെന്നാണ് ചരിത്രകാരനായ യാഖൂത്ത് പറയുന്നത്. അര്‍ഥം ദാദിന്റെ തോട്ടം. ബാഗ് എന്നാല്‍ തോട്ടമാണ്. ദാദ് അതിന്റെ ഉടമസ്ഥനുമാണ്.
ബഗ്ദാന്‍ എന്നാല്‍ ബഗിന്റെ ദാനമെന്നര്‍ഥം. ബഗ്രിന വിഗ്രഹമാണത്രെ. ചില ഇന്‍ഡോളഡിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഭഗവാന്റെ ദുഷിച്ച രൂപമാണ് ബഗ് എന്നും ഭഗദാന്‍ എന്നാല്‍ ഭഗവാന്റെ ദാനമാണെന്നുമാണ്. ഇറഖ്, ഉമര്‍(റ) ന്റെ ഭരണകാലത്ത് മുസ്ലിംകള്‍ മോചിപ്പിക്കുന്നതുവരെ ഇറാന്റെ ഭാഗമായിരുന്നു. ഇറാനികളുടെയും ഇന്ത്യക്കാരുടെയും മതവും ഭാഷയും പൌരാണിക കാലത്ത് പരസ്പര സാദൃശ്യമുള്ളവയായിരുന്നു.
മന്‍സ്വൂര്‍ ഈ പട്ടണത്തിന് നല്‍കിയ പേര് മദീനത്തുസ്സലാം എന്നാണ്. സമാധാനത്തിന്റെ നഗരം.
മന്‍സ്വൂര്‍ തന്റെ തലസ്ഥാന നിര്‍മാണത്തിന് ലോകത്തിന്റെ നാനാഭാഗത്തു നിന്നും തൊഴിലാളികളെയും എഞ്ചിനീയര്‍മാരെയും സാങ്കേതിക വിദഗ്ധന്മാരെയും വരുത്തി. യാഖൂത്ത് പറയുന്നത് അവരുടെ എണ്ണം ഒരുലക്ഷമായിരുന്നുവെന്നാണ്.
ജ്യോത്സ്യര്‍ ഈ ഖലീഫയുടെ ഒരു ദൌര്‍ബല്യമായിരുന്നു. ജോത്സ്യര്‍ നിശ്ചയിച്ചുകൊടുത്ത മുഹൂര്‍ത്തത്തിലാണ് ഇതിന് തറക്കല്ലിട്ടതെന്ന് യാഖൂത്ത് രേഖപ്പെടുത്തിയിരിക്കുന്നു (താരീഖുല്‍ ഇസ്ലാം, ഹസന്‍ ഇബ്രാഹിം, പേജ് 369).
ഇമാം അബൂഹനീഫ(റ) നഗരനിര്‍മാണത്തില്‍ ഒരു എന്‍ജിനീയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനു കാരണമുണ്ട്. ഖലീഫ ഇമാമിനോട് ജഡ്ജിയുടെ സ്ഥാനം വഹിക്കാന്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇമാം ആ അഭ്യര്‍ഥന നിരസിച്ചു. ‘നിങ്ങളെ ഞാന്‍ എന്നെങ്കിലും ഒരു ജോലിഭാരമേല്‍പ്പിക്കും.’ മന്‍സ്വൂര്‍ ശപഥം ചെയ്തു. ഏതായാലും ഇമാം മനമില്ലാ മനസ്സോടെ ഉദ്യോഗം സ്വീകരിക്കേണ്ടിവന്നു. നിര്‍മാണത്തിനുള്ള ഇഷ്ടിക നല്‍കലായിരുന്നു അദ്ദേഹത്തിന്റെ ജോലി. ലക്ഷക്കണക്കിന് ഇഷ്ടികകളാണ് നല്‍കേണ്ടത്. എല്ലാംകൂടി എണ്ണിക്കണക്കാക്കുക പ്രയാസകരമാണ്. ഇമാം ഒരു ദണ്ഡെടുത്ത് ഇഷ്ടികകളുടെ നിരകളെണ്ണി ആ പ്രശ്നം പരിഹരിച്ചു. ഇമാമിന്റെ ഈ ഉപകരണത്തിന് പിന്നീട് നിര്‍മാണ രംഗത്ത് നല്ല പ്രചാരം ലഭിച്ചു. വലിയ ആര്‍ഭാടത്തോടെയാണ് പട്ടണത്തിന്റെ ശിലാസ്ഥാപന ചടങ്ങു നടന്നത്. ഖലീഫമാരില്‍ ലുബ്ധനാണ് മന്‍സ്വൂറെങ്കിലും തന്റെ നഗരനിര്‍മിതിക്ക് പണം നിര്‍ലോഭം ചിലവഴിച്ചു. ഒരു കോടി അമ്പതു ലക്ഷം ദീനാര്‍ ഇതിനുവേണ്ടി വിനിയോഗിച്ചതായി ചരിത്രകാരന്മാര്‍ പറയുന്നു. അത് ഒരു ഭീമമായ തുകയാണ്. പ്രത്യേകിച്ചും പതിമൂന്നു ശതകങ്ങള്‍ക്ക് മുമ്പ്. പട്ടണത്തിന്റെ നിര്‍മാണപരമായ വിശദാംശത്തിലേക്ക് കടക്കുന്നില്ല, അതുകൊണ്ട് പ്രയോജനവുമില്ല.
ഹിജ്റ ഏഴാം നൂറ്റാണ്ടില്‍ താര്‍ത്താര്‍ കൊള്ളത്തലവന്‍ ഹൊല്ലാക്കൊഖാന്‍ അവസാനത്തെ അബ്ബാസിയ ഖലീഫ മൂസ തഅ’സീംബില്ലയെ വധിക്കുകയും ബാഗ്ദാദിനെ ചുട്ടുകരിക്കുകയും ചെയ്തു. അതില്‍ ജീവഹാനി സംഭവിച്ചവരുടെ എണ്ണം ലക്ഷക്കണക്കാണ്. നൂറുക്കണക്കിനുള്ള ഗ്രന്ഥാലയങ്ങളും നഷ്ടമായി. അവയുടെ ചാരമൊഴുക്കിയതിന്റെ ഫലമായി ടൈഗ്രീസില്‍ മൂന്നുദിവസം നീണ്ടുനിന്ന വെള്ളപ്പൊക്കമുണ്ടായതായി പറയപ്പെടുന്നു.
പിന്നീട് ബാഗ്ദാദ് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ടത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അവിടെ ഹാശിമിയ്യികളുടെ ഭരണം സ്ഥാപിച്ചപ്പോഴാണ്. 1932ല്‍ ബ്രിട്ടന്‍, ഫൈസല്‍ ബിന്‍ ശരീഫ് ഹുസൈനു ഇറാഖിന്റെ ഭരണമേല്‍പ്പിച്ചപ്പോള്‍ സ്വതന്ത്ര ഇറാഖിന്റെ ചരിത്രം ആരംഭിച്ചു. 1958ല്‍ ജനറല്‍ അബ്ദുല്‍കരീം ഖാസിമിന്റെ നേതൃത്വത്തില്‍ നടന്ന പട്ടാള വിപ്ളവം രാജകീയ ഭരണം തുടച്ചുമാറ്റി. ഇറാഖ് ഒരു റിപ്പബ്ളിക്കായി. ഗതകാലത്ത് അഞ്ചു നൂറ്റാണ്ടോളം ഇസ്ലാമിക സംസ്കാരത്തിന്റെ സിരാകേന്ദ്രമായിരുന്നു ബാഗ്ദാദ്. ആ നല്ല കാലം ബാഗ്ദാദികള്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്നു.