സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 6 December 2014

ഉമര്‍ ഖാളിയുടെ, റസൂല്‍ (സ) നോടുള്ള പ്രേമ കാവ്യം


സ്വല്ലല്‍ ഇലാഹ് ബൈത്ത് 

മദീനയിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ കിനിഞ്ഞ തിരുസ്നേഹത്തിന്റെ അഞ്ചു വീതം ചില്ലകളുള്ള ‘സ്വല്ലല്‍ ഇലാഹ്’എന്ന കവിത, ‘അല്‍ ഖസ്വീദത്തുല്‍ ഉമരിയ്യ’ എന്നു കൂടി പേരുള്ള ഈ കാവ്യം, ഹിജ്റ 1177ല്‍ ജനിച്ച് 1273ല്‍ വഫാത്തായ വെളിയങ്കോട് ഉമര്‍ഖാസി(റ)വിന്റെതാണ്.

മഹാനായ പണ്ഡിതന്, കര്‍മശാസ്ത്ര വിഷാരദന്, ആത്മജ്ഞാനി, മതകാര്യങ്ങളില്‍ വിധി പറയുന്ന ഖാസി,ദേശസ്നേഹിയായ സ്വാതന്ത്യ സമര സേനാനി തുടങ്ങി ബഹുമുഖ ഗുണങ്ങളുടെ സമ്മേളനമാണ് ഉമര്‍ ഖാസി(റ. വ്യക്തിത്വത്തിന്റെ എല്ലാ തലങ്ങളേക്കാളും ആ മഹാത്മാവില്‍ ജ്വലിച്ചു നിന്നത് പ്രവാചകാനുരാഗി എന്ന വിലാസമായിരുന്നു .

ഹിജ്റ 1209 ല്‍ ഹജ്ജ് കര്‍മ്മത്തിന് പോയപ്പോള്‍ നടത്തിയ മദീനാ സന്ദര്‍ശന വേളയിലാണ് ഈ കവിത രൂപപ്പെടുന്നത്. തിരുനബി സവിധത്തില്‍ നിന്ന് അനുരാഗ നിബിഡമായ ഹൃദയം കാമുകിയോട് സ്നേഹം പങ്കു വെക്കുകയായിരുന്നു. അതിനിടെ തിരുമേനിയുടെ പ്രകീര്‍ത്തനങ്ങള്‍ മധുര മനോഹരമായ കവിതയായി വഴിഞ്ഞൊഴുകി.‘സ്വല്ലൂ അലൈഹി വ സല്ലിമൂ തസ്ലീമാ…’ എന്ന ഖുര്‍ആനിക ശകലം ഓരോ ഖണ്ഡത്തിന്റെയും അവസാന ചില്ലയായി ആവര്‍ത്തിച്ചീണം പകര്‍ന്നു. നിര്‍നിമേഷരായ സന്ദര്‍ശകരും അറബി കാവ്യമാധുര്യമറിഞ്ഞ അറബികളും ആദ്യം നിശബ്ദരായി. അപ്പോഴേക്കും ഓരോ വരികളും അവരെ കൂടി കവര്‍ന്നു. അവസാനം ‘സ്വല്ലൂ അലൈഹി’ എന്ന ആവര്‍ത്തന ഖണ്ഡത്തെ എല്ലാവരും ഏറ്റുചൊല്ലി. അനുരാഗത്തിന്റെ ആത്മ സംവേദനങ്ങള്‍ അതിന്റെ ഉത്തുംഗതയിലെത്തി. അനുരാഗിയെ പുണരാന്‍ ആഗ്രഹിച്ചപ്പോഴേക്കും റൌളയുടെ കവാടങ്ങള്‍ യാന്ത്രികമായി തുറക്കപ്പെട്ടു. ഇതാണ് ഈ കവിതയുടെ പശ്ചാത്തലം .

അല്ലഫല്‍ അലിഫിനെ പോലെ അതിനിഗൂഢമായ ആദ്ധ്യാത്മിക സംജ്ഞകളെയും ആശയങ്ങളെയും ഇടകലര്‍ത്തുന്നതിന് മുതിരാതെ തിരുനബി സ്നേഹമെന്ന ഒറ്റ പ്രമേയത്തെ സ്വാദിഷ്ടമായി കോര്‍ത്തിണക്കുകയാണിതില്‍ ചെയ്തിട്ടുള്ളത്. അനുരാഗ പാത്രമായ തിരുനബി(സ്വ)യുടെ സ്വഭാവ ഗുണത്തേയാണ് ആദ്യം പിന്തുടരുന്നത്. സ്വഭാവ ഗുണത്തിന്റെ ഖുര്‍ആനിക സാക്ഷ്യങ്ങളെ അനിതരസാധാരണമായ കാവ്യ ശേഷിയോടെ കവിതയില്‍ കോര്‍ത്ത് ‘ഫള്ളന്‍ ഗലീലന്‍ ലം യകുന്‍ ബല്‍ ലയ്യിനന്‍’ എന്ന ക്രമീകരണം അതിന്റെ നിദര്‍ശനമാണ് .

ഗുണമേന്മകളുടെ സംഗമ പ്രഭാവത്തെ എങ്ങനെ പ്രണയിക്കുന്നു എന്നാണ് തുടര്‍ന്ന് എഴുതിയത്. മറ്റുള്ളവരിലേക്ക് ചേര്‍ക്കുമ്പോഴുള്ള ചില ന്യൂനതകള്‍ തിരുനബിയിലേക്ക് ചേരുമ്പോള്‍ വരുന്ന പരിപൂര്‍ണ്ണതയാണ് അതില്‍ പറഞ്ഞത്.‘അനാഥത്വ’വും ‘നിരക്ഷരത’യും പൊതുവെ മഹത്വങ്ങളല്ല. എന്നാല്‍ അനാഥത്വം ഇലാഹില്‍ നിന്നുള്ള സനാഥത്വത്തിനും നിരക്ഷരത ഇലാഹി ജ്ഞാനത്തിന്റെ ചാരിത്യ്രത്തിനുമുള്ള പ്രകീര്‍ത്തനങ്ങളായാണ് തിരുനബി(സ്വ)യില്‍ നിലകൊള്ളുന്നത്.‘അഹ്ബബ്ത്തു ഉമ്മിയ്യന്‍’ എന്നു തുടങ്ങുന്ന വരികള്‍ ഈ യാഥാര്‍ത്ഥ്യത്തെയാണ് ആവാഹിക്കുന്നത് .

തിരുദൂതരുടെ ആഗമനത്തോടെ തമോഗര്‍ത്തങ്ങളില്‍ വെളിച്ചം പകര്‍ന്നു, നേര്‍ മാര്‍ഗ്ഗത്തിന്റെ ദീപം പടര്‍ന്നു. ഇസ്ലാമിക പ്രചാരണത്തില്‍ ഉപാധിയായി തീര്‍ന്നത് തിരുമേനിയുടെ വ്യക്തിപരമായ ഗുണ മാഹാത്മ്യങ്ങളായിരുന്നു. കാരുണ്യത്തിന്റെ വര്‍ഷം ആശ്രിതരും അനുചരരും അടുത്തറിഞ്ഞു. മുന്‍ഗാമികളായ പ്രവാചകന്മാര്‍ തെളിയിച്ച പാതയെ പരിപൂര്‍ണതയില്‍ എത്തിച്ചു. തുടങ്ങിയുള്ള മാഹാത്മ്യങ്ങളെ കവി ചിട്ടയായി ക്രമീകരിക്കുന്നു. എല്ലാ വരികളുടെയും അവസാനം യാന്ത്രികമായി‘മ’കാരത്തില്‍ തന്നെ അവസാനിക്കുന്നു. മുഹമ്മദ് എന്ന നാമത്തിലെ ആദ്യാക്ഷരമായി ‘മ’കാരം മനോതലങ്ങളില്‍ ഉയര്‍ത്തുന്ന മഹാത്മ്യത്തിന്റയും രൂപപ്പെടുന്ന മലര്‍വനിയുടെയും മനോഹാരിതയെ പ്രതിനിധീകരിക്കൂകയാണീ അന്ത്യപ്രാസം.

നുബുവ്വതിന്റെ പ്രായമായ 40 എന്ന അക്കത്തെയാണ് അറബി അക്ഷരങ്ങള്‍ക്ക് നല്‍കുന്ന ന്യൂമറല്‍ മാസ് പ്രകാരം മീം എന്ന അക്ഷരത്തിനുള്ളത്. തികവിന്റെയും പക്വതയുടെയും പ്രതിനിധാനമായ 40ല്‍ തുടങ്ങുമ്പോള്‍ തുടക്കം തന്നെ പക്വതയോടെയാണെന്ന് സൂചിപ്പിക്കുന്നു. ഇസ്ലാമിനെ പൂര്‍ത്തീകരിച്ചുവെന്ന് ഖുര്‍ആനിക ശകലങ്ങളാല്‍ പ്രഖ്യാപിക്കുമ്പോള്‍‘അല്‍യൌമ അക്മല്‍ത്തു, അക്മംമ്തു’ എന്നീ പദങ്ങളിലെ മകാരത്തിന്റെ വിന്യാസം മുഹമ്മദ് എന്ന പദത്തിലെ മകാരത്തിന്റെ ഘടനയോടു തന്നെ കുശലം പറയുന്നു. ഇങ്ങനെ വ്യാഖ്യാന പരതകള്‍ക്കും ഉള്‍സാര ചര്‍ച്ചകള്‍ക്കും ഏറെ സാധ്യതകള്‍ നല്‍കുന്ന ‘മീം’ അന്ത്യ പ്രാസമായത് കാവ്യ ശാസ്ത്ര പ്രകാരവും അലങ്കാരമായി തന്നെ നിലനില്‍ക്കുന്നു .

അല്ലഫല്‍ അലിഫില്‍ സൂചിപ്പിച്ച പോലെ, പ്രേമഭാജനത്തിന്റെ ശുഭ മുഹൂര്‍ത്തമായ മിഅ്റാജിനെയാണ് മുഖ്യവിഷയമായി കവി പിന്തുടരുന്നത്. കേവല സൂചനക്കപ്പുറം നിയതമായ ഘടനയില്‍ മിഅ്റാജിന്റെ തലങ്ങളെ അനുവാചകനില്‍ അനുക്രമമായി സന്നിവേശിപ്പിക്കുകയാണ് ഉമര്‍ ഖാസി(റ) ചെയ്യുന്നത്. വിതാനത്തിലെ ഓരോ തലങ്ങളിലേക്കും തിരുനബി കടന്നു പോകുന്ന രംഗം എത്ര റിയാലിറ്റിയിലൂടെയാണ് പകര്‍ന്നിട്ടുള്ളത്! (കബ്നൈനി വബ്നതൈനി യജ്രിയാനി) എന്ന് വ്യാകരണ കാവ്യത്തില്‍ വായിക്കുമ്പോള്‍ വിദ്യാര്‍ഥിയുടെ മനസ്സില്‍ കൈകോര്‍ത്തു പിടിച്ചു രണ്‍ടാള്‍ നടക്കുന്ന ചിത്രം തെളിഞ്ഞതു പോലെയാണ്. ഇതേ തന്മയത്തത്തോടെയാണ് ആകാശാരോഹണവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും ഈ കവിതയില്‍ വിരിയുന്നത്. ചരിത്രത്തിന്റെ കാവ്യ പ്രകാശനമെന്നതിലുപരി അനുരാഗിയുടെ സ്നേഹ പ്രകടനമാണീ വരികള്‍പോലും ഉദിപ്പിച്ച് നല്‍കുന്നത്. സ്നേഹം എന്ന ആത്മാവിനെ വഹിക്കുന്ന വരികള്‍ക്ക് ഈണമോ താളമോ ഇല്ലാതെ തന്നെ ഈറനണിയിക്കാനും ഹൃദയം കീഴടക്കാനും കഴിയുന്നു. ഈണവും താളവും കൂടി ഒത്തു ചേര്‍ന്നാല്‍ അതു നല്‍കുന്ന ആത്മാനുഭൂതിയുടെയും പ്രകാശനത്തിന്റെയും ലോകത്തിന്റെ വിസ്തൃതി അളക്കാനാകില്ല. ഇവിടെയാണ് സ്വല്ലല്‍ ഇലാഹു നിലകൊള്ളുന്നത് .

വിശിഷ്ടാതിഥി തന്ന സമ്മാനത്തില്‍ സന്തോഷമുണ്‍ടെങ്കിലും അഥിതിയുടെ സാന്നിധ്യവും മഹത്വവുമാണ് മുന്നിട്ടു നില്‍ക്കുന്ന പ്രമേയം. പ്രത്യുത, അല്ലഫല്‍ അലിഫും, സ്വല്ലല്‍ ഇലാഹുവും വഹിക്കുന്ന ആത്മാവിന്റെയും ഉയര്‍ത്തുന്ന സാന്നിധ്യത്തിന്റെയും തികവില്‍ വ്യത്യാസമില്ല. തിരുമേനി(സ്വ)യെന്ന വിശ്വ പ്രമേയത്തെയാണ് അവര്‍ ഉപാസിച്ചത്. നമ്മുടെ ഹൃദയ തലങ്ങളിലെ വിചാര വികാരങ്ങള്‍ മദീനയോടും അവിടത്തെ നായകരോടും എങ്ങനെ ചേര്‍ത്തു വെക്കുന്നു എന്നതിന്റെ പ്രതിധ്വാനങ്ങളാണ് ഈ കവിതകള്‍. ഹൃദയ വാണിയില്‍ നിന്ന് തിരുനബിയിലേക്ക് ഒഴുകുന്ന മധുര ഗീതത്തിന് അമര താളങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് രണ്‍ടിന്റെയും തത്വം .

ആത്മഭാജനത്തോടുള്ള ഹൃദയ സംവേദങ്ങളെ വഹിക്കാന്‍ വാക്കുകള്‍ക്കും വരികള്‍ക്കും ശേഷിയില്ലെന്നാണ് രണ്‍ട് കവിതകളും നല്‍കുന്ന ദര്‍ശനം.

(സ്വല്ലല്‍ ഇലാഹുവിലെ ആത്മാന്തരങ്ങളെ ലളിതമായി വ്യാഖ്യാനിച്ച ഒരു രചന ‘ഉമറുല്‍ഖാസിയുടെ കാവ്യസുധ’ എന്ന പേരില്‍ മുമ്പ് പ്രകാശിതമായിട്ടുണ്‍ട്). ഈ ദാര്‍ശനിക സൌന്ദര്യത്തെ അടുത്തറിഞ്ഞ് നമ്മുടെ മനതലങ്ങള്‍ മദീനയിലേക്ക് ചേര്‍ത്തു വെക്കാന്‍ ഈ വരികളും ഈ വസന്തവും നിമിത്തമായാല്‍ അവിടെയാണ് കാലവും ചെയ്തിയും സാക്ഷാത്കാരം നേടുന്നത് (ഫിദാക യാ റസൂലള്ളാഹ് …).

صلي الإله علي ابن عبدالله ذى *** خلق بنص الله كان عظيما

فظا غليظا لم يكن بل لينا *** برا رؤوف المؤمنين رحيما

صلوا عليه وسلموا تسليما

സല്‍ സ്വഭാവത്തിന്റെ ഉടമയെന്ന് വിശുദ്ധ ഖുര്‍’ആന്‍ വിശേഷിപ്പിച്ച അബ്ദുള്ളയുടെ മകന്റെ മേല്‍ അല്ലാഹുവിന്റെ ഗുണം വര്ഷിക്കുമാരാവട്ടെ..

പരുഷ സ്വഭാവക്കാരന്‍ ആയിരുന്നില്ല വിശുദ്ധ പ്രവാചകന്‍,എങ്കിലും സൌമ്യ ശീലനും വിശ്വാസികളോട് ഗുണം ചെയ്യുന്നവരും ,കരുണയുള്ളവനും വാല്സല്ല്യവാനുമായിരുന്നു.

വിശുദ്ധ നബിയുടെ മേല്‍ അനുഗ്രഹവും സമാധാനവും സാധാ വര്ഷിക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്തിക്കുക.

ِِمِن ربنا يدعو الورى تعميما *** فهدى يعلم دينهم تعليما

ومحاسن الخلق الرضى تتميما *** ومقوما نهج الهدى تقديما

صلوا عليه وسلموا تسليما

ജനങ്ങളെ മുഴുവന്‍ മതത്തിലേക്ക് ക്ഷണിക്കുവാന്‍ നിയോഗിക്കപ്പെട്ട പുണ്ണ്യ പ്രവാചകന്‍, അവര്‍ക്ക് മതത്തിന്റെ അദ്ധ്യാപനങ്ങള്‍ പഠിപ്പിച്ചു കൊടുക്കുകയും സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

സംതൃപ്ത സല്സ്വഭാവത്തെ പൂര്‍ത്തീകരിക്കുകയും,സത്ത്യസരണി വക്ക്രതയില്ലാതെ ശരിപ്പെടുത്തുകയും ചെയ്തു അങ്ങ്.

വിശുദ്ധ നബിയുടെ മേല്‍ അനുഗ്രഹവും സമാധാനവും സാധാ വര്ഷിക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്തിക്കുക.

واساسَ كفـــر هدّه تهــديما *** فخبى به نجم الضلال وخيما

وعدى العدو عن السماءرجيما *** ذلا ودين الكفر صار ذميما

صلوا عليه وسلموا تسليما

സത്ത്യ നിഷേധത്തിന്റെ അടിത്തറ തകര്‍ക്കുകയും അത് വഴി ദുര്‍മാര്‍ഗ മേധാവികളെ സത്ത്യ മാര്‍ഗത്തിലേക്ക് രക്ഷ പെടുത്തുകയും ചെയ്തു അങ്ങ്..

മനുഷ്യ ശത്രു പിശാചിനെ ആകാശ ലോകത്ത് നിന്ന് നിന്ദ്യനായി ആട്ടിയോടിക്കപ്പെടുകയും സത്ത്യ നിഷേധത്തിന്റെ മതം ആക്ഷേപിക്കപ്പെട്ടതാവുകയും ചെയ്തു.

വിശുദ്ധ നബിയുടെ മേല്‍ അനുഗ്രഹവും സമാധാനവും സാധാ വര്ഷിക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്തിക്കുക.

وسريت ليلا لا يزال بيهما *** فوق البراق مسرجامزموما

ترقى يسايرك الأمين نديما *** تعلو لحضرة قدسه تقديما

صلوا عليه وسلموا تسليما

പ്രഭാതം വരെ കൂരിരുട്ടുള്ള രാത്രി കടിഞ്ഞാണും ജീനിയും ധരിക്കപ്പെട്ട ബുരാഖിനു മേല്‍ അങ്ങ് രാപ്രയാനം നടത്തി..

വിശ്വസ്തനായ ജിബ്രീല്‍ കൂട്ടാളിയായി ആകാശ ലോകത്തേക്ക് ആരോഹണം നടത്തുകയും അല്ലാഹുവിന്റെ തിരു സാന്നിദ്ധ്യത്തിലേക്ക്‌ ഉയരുകയും ചെയ്തു.

വിശുദ്ധ നബിയുടെ മേല്‍ അനുഗ്രഹവും സമാധാനവും സാധാ വര്ഷിക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്തിക്കുക.

اذ جا إلي كل السماء تصففا *** رسل وأملاك وراء المصطفى

فيهم إماما قدموه مشرفا *** صلي بكل خلفه مأموما

صلوا عليه وسلموا تسلميما

അങ്ങ് ഓരോ ആകാശത്തിലേക്കും എത്തിയ സന്ദര്‍ഭത്തില്‍ അങ്ങയുടെ പിന്നില്‍ പ്രവാചകന്മാരും മാലാഖമാരും വരി വരിയായി നില കൊണ്ടു..

അവരില്‍ ഇമാമായിട്ടു ബഹുമാന പൂര്‍വ്വം നബിയെ അവര്‍ മുന്തിക്കുകയും അവര്‍ നബിയുടെ പിന്നില്‍ പിന്‍ തുടരുന്നവരായി നമസ്കരിക്കുകയും ചെയ്തു…

വിശുദ്ധ നബിയുടെ മേല്‍ അനുഗ്രഹവും സമാധാനവും സാധാ വര്ഷിക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്തിക്കുക.

حب النبي ومدحه خير العمل *** وعسى الاله به يبلغه الأمل

وله بنيل شفاعة طه كفل *** عند الإله منعما تنعيما

صلوا عليه وسلموا تسليما

നബി (സ) തങ്ങളെ സ്നേഹിക്കലും പ്രകീര്‍ത്തിക്കലും വിശുദ്ധ കര്‍മമാണ്..

അള്ളാഹു അത് വഴി ആഗ്രഹം പൂര്‍ത്തീകരിചെക്കാം.

അനുഗ്രഹീതമാം വിധം ഇത്തരക്കാര്‍ക്ക് അല്ലാഹുവിന്റെ അടുത്തു നബി തങ്ങളുടെ ശുപാര്‍ശ (ശഫാ’അത്ത്) ലഭിക്കുമെന്ന് നബി തങ്ങള്‍ ഉറപ്പു നല്‍കുന്നു..

വിശുദ്ധ നബിയുടെ മേല്‍ അനുഗ്രഹവും സമാധാനവും സാധാ വര്ഷിക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്തിക്കുക.

اذ جئت طيبةَ روم زورة قبره *** فهناك قمت اشم ريا نشره

اغميت مدهوشا بهيبة قدره *** حبا وان كنت المسيئ اثيما

صلوا عليه وسلموا تسليما

പുണ്ണ്യ നബിയുടെ വിശുദ്ധ രൌധയുടെ അടുത്തു ഞാന്‍ എത്തിയപ്പോള്‍ അവിടുത്തെ പരിമളത്താല്‍ എന്‍റെ നിര്ത്തം ഞാന്‍ ദീര്‍ഗിപ്പിച്ചു..

വിശുദ്ധയ നബിയുടെ മഹിത സ്ഥാനത്തിന്റെ ഭാവ്യതയാല്‍ സ്നേഹത്തോടെ,തെറ്റ് ചെയ്ത പാപി ആണെങ്കിലും ഞാന്‍ പരിഭ്രമിച്ചു ബോധ രഹിധനായിരിക്കുന്നു.

വിശുദ്ധ നബിയുടെ മേല്‍ അനുഗ്രഹവും സമാധാനവും സാധാ വര്ഷിക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്തിക്കുക.