സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 6 February 2020

മൗനം

വാക്കുകൾ മൊഴിയാതിരിക്കലല്ല; വചനപ്പൊരുളറിഞ്ഞു അവയുടെ അഭൗമ സുന്ദരമായ ഉറവിടത്തിലേക്ക് ഉണർന്നിരിക്കലാണ് മൗനം!

 ഇല്ലെങ്കിൽ, മൗനിയായിരിക്കുന്നത് ജ്ഞാനിയുടെ അലങ്കാരമാകുമോ? മാനവ ജനതക്കു വാക്കുകളിലൂടെ ജ്ഞാന പ്രകാശം പകർന്നുനൽകിയ പ്രവാചകന്മാരും മഹാഗുരുക്കന്മാരുമെല്ലാം മഹാജ്ഞാനികൾ ആയിരുന്നല്ലോ. ധിക്കാരിയായ ഭരണാധികാരിക്കു മുമ്പിലും സത്യത്തെ മാത്രം ജ്വലിപ്പിക്കുന്ന വാക്കാണ് മികച്ച ജിഹാദെന്നു ഹദീസിൽ വന്നിട്ടുണ്ട്. മാത്രമോ, തൗഹീദിന്റെ വചനത്തെ മനോഹരമായ വാക്ക് - കലിമതുൻ ത്വയ്യിബ എന്നാണ് വ്യവഹരിച്ചിരിക്കുന്നത്. മഹാഗുരുക്കളിലൂടെ പരമ്പരാഗതമായി വന്നു കിട്ടിയ വേദവചനങ്ങളും മൊഴിമുത്തുകളുമെല്ലാം ജ്ഞാനമല്ലെന്നോ അവർക്കാർക്കും മൗനത്തിന്റെ അർത്ഥാന്തരങ്ങൾ അറിയില്ലെന്നോ പറയുന്നത് എത്ര മാത്രം മൗഢ്യമാണ്?!

ജ്ഞാനവും മൗനവും തമ്മിലുള്ള യഥാർത്ഥ ബന്ധവും ശരിയായ വ്യത്യാസവും എന്താണ്? ജ്ഞാനത്തിന്റെയും ധ്യാനത്തിന്റെയും അനുരാഗത്തിന്റെയുമെല്ലാം പരിണിതിയാണ് മൗനം. വിവേകത്തിലേക്കും ജ്ഞാനത്തിലേക്കും അടുത്തുവരും തോറും മൗനം ഒരു ഭാവമായ്, സ്വഭാവമായ് രൂപപ്പെടുന്നു / പെടണം.

 കുട്ടികളെ കണ്ടിട്ടില്ലേ, ചെറിയ ക്ലാസിൽ പഠിക്കുമ്പോഴുള്ള കലപില ബഹളവും അട്ടഹാസങ്ങളുമെല്ലാം വലിയ വലിയ ക്ലാസുകളിൽ എത്തുമ്പോൾ ഇല്ലാതാവുകയോ കുറഞ്ഞുവരുകയോ ചെയ്യുന്നു. പക്വതയും പാകതയും കൈവരുമ്പോൾ ഒച്ചപ്പാട് കുറഞ്ഞുകുറഞ്ഞ് മൗനത്തോടടുക്കുന്നു. ഉച്ചത്തിൽ പരസ്പരം സംസാരിച്ചിരുന്നവർ വിദ്യാസമ്പന്നരും സംസ്കൃതരും ആവുമ്പോൾ ശബ്ദത്തിൽ മിതത്വവും വാക്കുകളിൽ പിശുക്കും സൂക്ഷ്മതയും പുലർത്തുന്നത് നാം കാണുന്നു. ഖേദിക്കേണ്ടി വരുന്ന ഒരു വാക്കിനേക്കാൾ ഗുണം ചതിക്കുഴിയിൽ വീഴ്ത്താത്ത ആയിരം യാമങ്ങളുടെ മൗനമാണ്.

 ശബ്ദങ്ങളിൽ നിന്ന് മൗനത്തിലേക്കുള്ള പരിണാമം അധ്യാത്മിക വളർച്ചയുടെ അടയാളമാണ്. എന്നാൽ, വാക്കുകൾ ഉരിയാടാതിരിക്കലല്ല മൗനം. അതിലുപരി, സമ്പൂർണമായ നിറവിലും തിരിച്ചറിവിലും ഉള്ളടങ്ങുമ്പോൾ നിറഞ്ഞു വിരിയുന്ന അലൗകികമായ ഒരു അനുഭൂതിയാണത്. ആ മൗനത്തിൽ നിന്നാണ് ആത്മാവുള്ള വാക്കുകൾ പിറവി കൊള്ളുന്നത്. ആ വാക്കുകൾക്കു അദൃശ്യമായ ഒരാത്മാവുണ്ട്; അധ്യാത്മ ജ്ഞാനത്തിന്റെ ആത്മാവ്.

ആ അവബോധത്തിൽ നിന്നാണ് ഹൃദയങ്ങളെ മാറ്റി മറിക്കാൻ ശേഷിയുള്ള കരുത്തും സർഗ്ഗസിദ്ധിയുമുള്ള വാഗ്വിലാസങ്ങളും സംഗീതവും ഗാനങ്ങളുമെല്ലാം പിറവിയെടുക്കുന്നത്. ബാഹ്യ നേത്രങ്ങൾ അടച്ചുപിടിച്ചു മനസിന്റെ ചെവിക്കുടകൾ തുറന്നു വെക്കൂ, ഒരായുസ്സു മുഴുവൻ കേട്ടാലും തീരാത്തത്ര വാചാലമാണ് മൗനം.

 ✍🏻 Sajeer Bukhari

Wednesday 5 February 2020

 പള്ളിയിലേക്കുള്ള നടത്തം



അന്ത്യനാളിൽ എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോൾ വിശ്വാസിക്ക് വെളിച്ചം പകരുന്ന അമലാണ് പള്ളിയിലേക്കുള്ള നടത്തം. പള്ളിയിലേക്ക് നടന്നു പോകുന്നത് ഓരോ ചവിട്ടടിയും അല്ലാഹുവിന്റെ ദർബാറിൽ വിശ്വാസിയുടെ സ്ഥാനം വർദ്ധിപ്പിക്കും. തെറ്റുകൾ മായ്ക്കപ്പെടും. സദ് ചിന്തകൾ വർദ്ധിക്കും. കൂടുതൽ നന്മ ചെയ്യാൻ പ്രേരണയുണ്ടാകും. വിശ്വാസികളോട് പ്രത്യേകമായ സ്നേഹവും മമതയും ആദരവും വളരും. തിന്മകളിൽ നിന്ന് അകന്നു നിൽക്കാനുള്ള പ്രചോദനം ശക്തമാകും. മനസ്സ് വിശാലമാകും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ ഉള്ള പ്രതീക്ഷ വർദ്ധിക്കും. അവന്റെ ശിക്ഷയെക്കുറിച്ചുള്ള പേടി ഹൃദയത്തെ ഭരിക്കും. സത്കർമ്മങ്ങൾ മാത്രമാണ് പ്രതീക്ഷ എന്ന ചിന്ത സദാ ഓർമ്മയിൽ നിലനിർത്തും. സഹജീവികളോടും സഹകാരികളോടും സ്നേഹ മനോഭാവത്തോടെ ഇടപഴകാനുള്ള ഊർജ്ജം ലഭിക്കും.

 വിശ്വാസികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. അവർ തമ്മിൽ ഐക്യം നിലനിൽക്കും .ശത്രു ഭയപ്പെടും. അവരുടെ തന്ത്രങ്ങൾ പരാജയപ്പെട്ടു പോകും. മനസ്സുകൾ വിഭ്രമിക്കും. സത്യത്തിലേക്ക് ആകൃഷ്ടരാവുകയോ അസത്യം തുണയ്ക്കുകയില്ലെന്ന് ഭയപ്പെടുകയോ ചെയ്യും. എല്ലാ അർത്ഥത്തിലും പള്ളിയിലേക്കുള്ള നടത്തം ഗുണകരം തന്നെ.

 ഇപ്പറഞ്ഞവയെല്ലാം അഞ്ചുനേരവും പള്ളിയിലേക്ക് നടക്കുന്നത് സംബന്ധിച്ചുള്ളതാണ്. എന്നാൽ, സുബഹിക്കും ഇശാഇനു തള്ളിന് പള്ളിയിൽ പോകുന്നവരെ സംബന്ധിച്ച് ഹദീസുകൾ പ്രത്യേകമായി വാചാലമായിട്ടുണ്ട്. ഇരുളുകളിൽ പള്ളികളിലേക്ക് നടക്കുന്നവർക്ക് അന്ത്യനാളിൽ അള്ളാഹു അവന്റെ അനുഗ്രഹമായ പ്രത്യേക പ്രകാശം കൊണ്ട് അനുഗ്രഹിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.

 വുളൂവോടു കൂടിയാണ് പള്ളിയിലേക്ക് പോകേണ്ടത്. പോകുമ്പോൾ ദീർഘമായ വഴിയിലൂടെയും മടങ്ങുമ്പോൾ ഹൃസ്വമായ വഴിയിലൂടെയും യാത്ര ചെയ്യുക. സാധ്യമാവുമെങ്കിൽ നടന്നാണ് പോകേണ്ടത്. സദാ പള്ളിയും അവിടെ ആരാധനാ നിമഗ്നനായിരിക്കുന്നതും മനസ്സിൽ വിചാരിച്ചു കൊണ്ടിരിക്കുക. ഹൃദയം പള്ളിയിൽ പൂട്ടിയിട്ടിരിക്കുന്നവനു തണലുകളില്ലാത്ത നാളിൽ അർശിന്റെ തണൽ ഉണ്ടാകുമെന്ന് നബിതിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലം സന്തോഷം അറിയിച്ചിരിക്കുന്നു..!

 പള്ളിയിൽ പോകുമ്പോൾ ഈ ദിക്റ് പതിവാക്കുക.

 اللهم إني أسألك بحق السائلين عليك، ولحق الراغبين إليك، وبحق ممشاي هذا إليك، فإني لم أخرج أشرًا ولا بطرًا ولا رياء ولا سمعة، بل خرجت اتقاء سخطك وابتغاء مرضاتك، فأسألك اللهم أن تنقذني من النار، وأن تغفر لي ذنوبي فإنه لا يغفر الذنوب إلا أنت 

വലിയ അനുഗ്രഹങ്ങൾ സമ്മേളിച്ചിരിക്കുന്ന, അനേകം
 നന്മകൾക്ക് കാരണമാകുന്ന, ജീവിതവിജയത്തിന് വഴികാട്ടിയാകുന്ന ഈ ദിക്റ്. അബൂസഈദിനിൽ ഖുദ്'രിയ്യി റ.വിൽ നിന്ന് ഇമാം അഹ്'മദു ബ്നു ഹമ്പലും ഇമാം ഇബ്നുമാജയും നിവേദനം ചെയ്തതാണ്. ഹാഫിള് ഇബ്നു ഹജരിൽ അസ്ഖലാനി ഹസനായി എണ്ണുകയും ചെയ്തിട്ടുണ്ട്. പതിവാക്കാനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ, ആമീൻ..! 

✍🏻 Sajeer Bukhari