സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 30 May 2015

ഫിത്വ്‌ര്‍ സകാത്തിന്റെ കര്‍മ്മശാസ്ത്രം




ഹിജ്‌റ രണ്ടാംവര്‍ഷമാണ്‌ ഫിത്വര്‍ സകാത്ത്‌ നിര്‍ബന്ധമാക്കപ്പെട്ടത്‌. നിബന്ധനകള്‍ക്ക്‌ വിധേയമായി ശരീരത്തിന്റെ പരിശുദ്ധിക്ക്‌ വേണ്ടി നല്‍കപ്പെടുന്ന വസ്‌തു എന്നാണ്‌ ഫിത്വ്‌ര്‍ സകാത്തിന്റെ ശര്‍ഈ അര്‍ത്ഥം. ഇസ്‌ലാമിലെ ഖണ്‌ഡിത പ്രമാണമായ ഇജ്‌മാഅ്‌ മുഖേന സ്ഥിരപ്പെട്ടത്താണ്‌  ഈ സകാത്തെന്നു ഇബ്‌നു മുന്‍ദിര്‍ (റ) ഉദ്ധരിച്ചിട്ടുണ്ട്‌. (തുഹ്‌ഫ : 3/305)
മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ്‌ ഇതു കൊണ്ടുദ്ദേശിക്കുന്നത്‌. ശരീരവുമായി ബന്ധപ്പെട്ട സകാത്തായതിനാല്‍ ധനത്തിന്റെയും ധനികന്റെയും പരിഗണന ഇതിലില്ല. ദാരിദ്ര്യവും നിര്‍ദ്ധനതയും ഇല്ലാതാക്കുന്ന ഒരുവ്യവസ്ഥയും ഇതുകൊണ്ടുദ്ദേശമില്ല. ചില നിബന്ധനകള്‍‍ക്ക്‌ വിധേയമായി എല്ലാശരീരത്തിനും ഇത്‌ ബാധകമാണ്‌. ഇത്‌ ബാധ്യതപ്പെട്ടവര്‍തന്നെ ഇതിന്റെ അവകാശികളും ആവാം.
ഇമാം ഷാഫിഈ (റ) യുടെ ഗുരുവര്യര്‍ ഇമാംവകീഅ്‌ (റ) പ്രസ്‌താവിച്ചു: നിസ്‌കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക്‌ സഹ്‌വിന്റെ സുജൂദ്‌ പരിഹാരമാകുന്നത്‌ പോലെ റമദാന്‍ നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക്‌ പരിഹാരമാണ്‌ ഫിത്വ്‌ര്‍ സകാത്ത്‌. നോമ്പുകാരനു ശുദ്ധീകരണമാണ്‌ ഫിത്വ്‌ര്‍ സക്കാത്തെന്ന നബിവചനം ഇതിനു ബലംനല്‍കുന്നു. (തുഹ്‌ഫ : 3/305,ഫത്‌ഹുല്‍ മുഈന്‍ പേജ്‌:171).
നോമ്പില്‍ വരുന്ന വീഴ്‌ചകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ്‌ ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാക്കിയത്‌ എന്നല്ല ഇപ്പറഞ്ഞതിന്റെ ഉദ്ദേശ്യം. പ്രത്യുത,ഫിത്വ്‌ര്‍ സകാത്തു നല്‍കുന്നതിലൂടെ ഈകാര്യം നടക്കുമെന്നുമാത്രം. നോമ്പില്ലാത്ത കുട്ടികള്‍ക്ക്‌ വരെഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാണല്ലോ.
ഉദ്ദേശ്യമെന്ത്‌?
ഒരുമാസത്തെ ആത്മവിശുദ്ധിയുടെ പരിസമാപ്‌തിയില്‍ അല്ലാഹു മുസ്‌ലിംകള്‍ക്കു നല്‍കിയ ചെറിയപെരുന്നാള്‍ ദിനത്തിലുംഅതിനോട്‌ ബന്ധപ്പെട്ട്‌ ഒന്നു രണ്ടുദിവസവും ജനങ്ങള്‍ തൊഴിലിനും അദ്ധ്വാനത്തിനും അവധി നല്‍കുകയെന്നത്‌ സ്വാഭാവികമാണ്‌. ആഘോഷത്തിന്റെ പേരിലുണ്ടാകുന്ന അവധിദിനങ്ങളില്‍ നാട്ടില്‍ പതിവുള്ള മുഖ്യാഹാരത്തിന്റെ കാര്യത്തില്‍ ഒരു തൊഴിലാളിയും ബുദ്ധിമുട്ടെരുതെന്ന ലക്ഷ്യമാണ്‌ ഈസകാത്തിന്റെ പിന്നിലുള്ളത്‌. ഇതു സാക്ഷാല്‍കരിക്കാനാണ്‌ ഫിത്വ്‌ര്‍ സകാത്ത്‌ ഇസ്‌ലാം‌ നിര്‍ബന്ധമാക്കിയത്‌ (തുഹ്‌ഫ : 3/319)
ഈ ഉദ്ദേശ്യം ഗ്രഹിക്കാതെ ഈസകാത്തിനെ ഇസ്‌ലാമിന്റെ ഒരു ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായി എടുത്ത്‌ കാണിക്കുന്നത്‌ അബദ്ധമാണ്‌. മതവൈരികള്‍ പരിഹസിക്കാന്‍ ഇത്‌ വഴിവെക്കും.
ബാധ്യത ആര്‍ക്ക്‌?
ഓരോ കുടുംബനാഥനും തന്റെ കുടുംബത്തിന്റെ ബാധ്യതനിറവേറ്റുക എന്നരീതിയിലാണ്‌ ഇതിന്റെ ക്രമീകരണം. നിര്‍ബന്ധമാക്കുന്നവേളയില്‍ താന്‍ ചെലവ്‌ കൊടുക്കാന്‍ ശര്‍ഇയായി ബാധ്യതപ്പെട്ട അംഗങ്ങള്‍ എത്രയുണ്ടോ അവരുടെ സകാത്തും നല്‍കണം.
റമദാന്‍ മാസത്തിന്റെ പരിസമാപ്‌തിയുടെ നിമിഷവും പെരുന്നാള്‍ രാവ്‌ ആരംഭിക്കുന്ന നിമിഷവും ചേര്‍ന്നതാണ്‌ ഇത്‌ നിര്‍ബന്ധമാക്കുന്ന വേള. ഈസമയത്ത്‌ തന്റെ മേല്‍ ചെലവ്‌ ബാധ്യതപ്പെട്ടവരായി മുസ്‌ലിംകള്‍ ആരെല്ലാമുണ്ടോ അവരുടെയെല്ലാം സകാത്ത്‌ നല്‍കണം. അപ്പോള്‍ റമദാന്‍ അവസാന നാളിലെ സൂര്യാസ്‌തമയത്തിന്‌ തൊട്ടുമുമ്പും തൊട്ടുപിറകെയും ഒന്നിച്ച്‌ ജീവിക്കുന്നവര്‍ക്കേ ബാധ്യതവരൂ. പെരുന്നാള്‍ രാവ്‌ പ്രവേശിച്ചശേഷംജനിച്ചകുഞ്ഞിന്‌ വേണ്ടിസകാത്ത്‌ നല്‍കേണ്ടതില്ല. എന്നാല്‍ പെരുന്നാള്‍ രാവില്‍ മരണപ്പെട്ടവരുടെ സകാത്തു ബാധ്യതപ്പെട്ടവരുടെ മേല്‍ നിര്‍ബന്ധമാവുന്നു.
തന്റെശരീരം, ഭാര്യ, ചെറിയമക്കള്‍, പിതാവ്‌, മാതാവ്‌, വലിയമക്കള്‍, എന്നീക്രമത്തിലാണ്‌ ചെലവ്‌ ബാധ്യതപ്പെട്ടവരെ ഇവിടെ പരിഗണിക്കേണ്ടത്‌. എല്ലാവരുടേതും നല്‍കാന്‍ കഴിവില്ലാത്തവര്‍, ഉള്ളതുകൊണ്ട്‌ ഈക്രമത്തില്‍ മുന്‍ഗണന നല്‍കികൊടുക്കണം. ജോലിക്ക്‌ കഴിവോ ധനമോയുള്ള വലിയ മക്കള്‍ ഒരു കുടുംബനാഥന്റെ കീഴില്‍ വരില്ല. പിതാവിന്റെമേല്‍ അവരുടെചെലവുംനിര്‍ബന്ധമില്ല. പിതാവ്‌ അവരുടേത്‌ നല്‍കിയാല്‍ തന്നെ അവരുടെ സമ്മതമില്ലെങ്കില്‍ മതിയാവുകയില്ല. ഒന്നിലധികം ഭാര്യമാരുള്ളയാള്‍ എല്ലാവരുടേയും നല്‍കണം. അതിന്‌ വകയില്ലെങ്കില്‍ വകയുള്ളത്ര ഭാര്യമാരുടേത്‌ നല്‍കണം. ഇതില്‍ ആദ്യഭാര്യ, രണ്ടാംഭാര്യ എന്നക്രമം പാലിക്കേണ്ടതില്ല. തന്റെ ഇഷ്‌ടപ്രകാരം ആരുടേതും കൊടുക്കാം. ഭാര്യയുടെ സഹായത്തിന്‌ വേണ്ടി വീട്ടില്‍ നിര്‍ത്തിയ ഭര്‍തൃമതിയല്ലാത്ത വേലക്കാരിയുടേതും നല്‍കണം. ചെലവില്ലാതെ കൃത്യമായ വേതനം നിശ്ചയിച്ചു നിറുത്തിയതെങ്കില്‍ അവളുടെ സകാത്ത്‌ നല്‍കേണ്ടതില്ല. ചെലവ്‌ കൂടി കഴിച്ചാണ്‌ വേതനം പറഞ്ഞതെങ്കില്‍ അവളുടേത്‌ കൊടുക്കണം.
അനുയോജ്യമായ വീട്‌, ആവശ്യമായ പരിചാരകന്‍, പെരുന്നാള്‍ രാത്രിയിലേയും പകലിലേയും തന്റെയും ആശ്രിതരുടേയും ( തന്നെആശ്രയിച്ച്‌ കഴിയുന്നകോഴി, ആട്‌, പശു പോലുള്ള വളര്‍ത്തു ജീവികളും ഇതിലുള്‍പ്പെടും ) ചെലവുകള്‍ കഴിച്ച്‌ മിച്ചമുള്ളതില്‍ നിന്നാണ്‌ സകാത്ത്‌ നല്‍കേണ്ടത്‌. മിച്ചമെന്നാല്‍ ഭക്ഷ്യധാന്യംമാത്രമല്ല. സ്വത്തുക്കളെല്ലാം ഉള്‍പ്പെടും. പക്ഷേതനിക്ക്‌ ജീവിതത്തിന്‌ ആവശ്യമായ തൊഴിലുപകരണങ്ങള്‍, സ്‌ത്രീയുടെ അനുയോജ്യമായ ആഭരണം, ആവശ്യമായ കര്‍മ്മശാസ്‌ത്രഗ്രന്ഥങ്ങള്‍, എന്നിവയൊന്നും വിറ്റുമിച്ചമുണ്ടാക്കി സകാത്തുനല്‍കല്‍ ബാധ്യതയില്ല. പറമ്പ്‌, തോട്ടം പോലുള്ളവ മിച്ചമുള്ളതില്‍ പെടും. ആവശ്യത്തില്‍ കവിഞ്ഞതും അനുയോജ്യത്തിലുപരിയുള്ളതുമായ വീട്ടുപകരണങ്ങളും ഉള്‍പ്പെടും. മറ്റു പലരില്‍ നിന്നും സകാത്തു ലഭിച്ചിട്ടു മിച്ചം വന്നതാണെങ്കിലും സകാത്തുകൊടുക്കണം. പക്ഷേ, പെരുന്നാള്‍ രാത്രി ആരംഭിക്കും മുമ്പ്‌ ഇങ്ങനെ ലഭിച്ചു മിച്ചം വന്നതാകണം. ആകയാല്‍ മിക്കകുടുംബങ്ങളും ഫിത്വ്‌ര്‍ സകാത്ത്‌ നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ. എന്നാല്‍ മിച്ചമുള്ള സ്വത്തുവകകളുടെ അത്രതന്നെയോ അതിലധികമോ കടബാധ്യതയുണ്ടെങ്കില്‍ (ആകടത്തിന്റെ അവധിയായില്ലെങ്കിലും) പ്രസ്‌തുതമിച്ചം പരിഗണിക്കുകയില്ല. കടവുംകഴിച്ച്‌ മിച്ചം വേണം. എങ്കിലേ സകാത്ത്‌ കൊടുക്കേണ്ടതുള്ളൂ.
എന്തുകൊടുക്കണം?
നാട്ടിലെ മുഖ്യാഹാരമായി എണ്ണപ്പെടുന്ന ധാന്യമാണു നല്‍കേണ്ടത്‌. പലധാന്യങ്ങള്‍ ഭക്ഷ്യ ധാന്യമായി ഉപയോഗമുണ്ടെങ്കില്‍ ഏതുംകൊടുക്കാം. മുന്തിയതാണുത്തമം. നാട്ടിലെ ഭക്ഷ്യധാന്യമല്ലാത്ത മുന്തിയ  ഇനം ധാന്യം തന്നെ നല്‍കിയാലും വാങ്ങുന്നവര്‍ ഇഷ്‌ടപ്പെട്ടാലെ സാധുവാകുകയുളളൂ.
നമ്മുടെ നാട്ടില്‍ പുഴുകുത്തില്ലാത്ത അരികള്‍ ഏതുമാകാം. പച്ചരി പക്ഷേ ഉറപ്പുള്ള തരം പറ്റില്ല. ധാന്യത്തിന്‌ പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊടുക്കാവുന്നതല്ല. ധാന്യമായിത്തന്നെ നല്‍കണം. (തുഹ്‌ഫ 3/324) ശാഫിഈ മദ്ഹബില്‍ ധാന്യത്തിനു പകരം വിലകൊടുത്താല്‍ മതിയാവില്ലെന്നതു ഏകകണ്ഠാഭിപ്രായമാണ്‌ (നിഹായ 3/123, മുഗ്നി 1/407).
ഗള്‍ഫിലുള്ളവര്
അവിടത്തെ മുഖ്യാഹാരം അവരുടെ സകാത്തായിട്ടും നാട്ടിലുള്ള അവരുടെ ആശ്രിതരുടെ സകാത്ത്‌ നാട്ടിലെ മുഖ്യാഹാരവും നല്‍കണം. നാട്ടിലുള്ള ചെലവ്‌ നല്‍കല്‍ നിര്‍ബന്ധമുള്ള ഭാര്യ, മക്കള്‍ എന്നിവരുടെ സകാത്ത്‌ നല്‍കാന്‍ അവന്‍ ഒരു വ്യക്തിയെ വക്കാലത്താക്കണം. ഭാര്യയെ തന്നെ വക്കാലത്താക്കാം. വക്കാലത്താക്കാതെ തന്റെ ഭാര്യ അവളുടേയും മക്കളുടേയും സകാത്ത്‌ എന്ന നിലക്ക്‌ അവന്റെ അരി വിതരണം ചെയ്‌താല്‍ മതിയാവില്ല. ഇക്കാര്യം ഗള്‍ഫിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫോണിലൂടെയോ കത്ത്‌ മുഖേനയോ വക്കാലത്താക്കാം.
ഭര്‍ത്താവ്‌ ഭാര്യയുടെ സകാത്തു നല്‍കുന്നില്ലെങ്കില്‍ ഭാര്യക്ക്‌ തന്റെസകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്തുണ്ട്‌. പിണങ്ങിക്കഴിയുന്ന ഭാര്യയുടെ ചെലവും സകാത്തും ഭര്‍ത്താവിനു നിര്‍ബന്ധമില്ല. അവള്‍ക്കാണു നിര്‍ബന്ധം. നിക്കാഹ്‌ കഴിഞ്ഞു പക്ഷെ ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കിലും അവളുമായിബന്ധപ്പെടാന്‍ അവള്‍ തടസ്സം നില്‍ക്കുന്നില്ലെങ്കില്‍ അവളുടെസകാത്ത്‌ അവളുടെ നാട്ടില്‍ അവന്‍ നല്‍കണം. താന്‍ ചെലവ്‌ കൊടുക്കല്‍ നിര്‍ബന്ധമായ ഭ്രാന്തന്‍, ബുദ്ധിമാന്ദ്യര്‍, അടിമ എന്നിവരുടെ സകാത്തും നല്‍കണം.
ആരുടെ സകാത്താണോ നല്‍കുന്നത്‌ അയാള്‍ സൂര്യാസ്‌തമയസമയം എവിടെയാണോ, ആനാട്ടിലെ അവകാശികള്‍ക്കാണ്‌ നല്‍കേണ്ടത്‌. തല്‍സമയം യാത്രയിലാണെങ്കില്‍ യാത്രഅന്നേരം എവിടെ എത്തിയോ അവിടത്തെ അവകാശികള്‍ക്ക്‌ നല്‍കണം. ഇതാണ്‌ ശാഫിഈ മദ്‌ഹബ്‌. എന്നാല്‍ ഒരുസ്ഥലത്ത്‌ അവകാശപ്പെട്ട സകാത്ത്‌ മറ്റൊരുസ്ഥലത്തേക്ക്‌ നീക്കം ചെയ്യാമെന്നഭിപ്രായം സ്വീകരിക്കാമെന്ന് ഇമാമുകള്‍ പ്രസ്‌താവിച്ചതായി ഫതാവാ ഇബ്‌നിസിയാദില്‍ (പേജ്‌ 234) ഉദ്ധരിച്ചിട്ടുണ്ട്‌.
ഒരാള്‍ക്ക് ഒരുസ്വാഅ്‌ വീതമാണ്‌ നല്‍കേണ്ടത്‌. ഒരു അളവു പാത്രമാണിത്‌. നബി (സ)യുടെ കാലത്തുള്ള സ്വാഅ്‌ ആണ്‌ പരിഗണിക്കുക. അതിനാല്‍ നബിയുടെ സ്വാഇനേക്കാള്‍ കുറവില്ലെന്നുറപ്പുവരുന്നതു നല്‍കണം. 3.200 ലിറ്ററാണ്‌ ഒരു സ്വാഅ്‌. തൂക്കമനുസരിച്ച്‌ കത്യംപറയാന്‍ കഴിയില്ല. അരിയുടെഭാരവ്യത്യാസമനുസരിച്ച്‌ തൂക്കത്തില്‍ അന്തരം വരും. ചിലര്‍ ഒരുസ്വാഅ്‌ രണ്ടര കി.ഗ്രാംവരുമെന്നും മറ്റുചിലര്‍ മൂന്നു കി.ഗ്രാം വരുമെന്നും അഭിപ്രായപ്പെടുന്നു.
പെരുന്നാള്‍ നിസ്‌കാരത്തിന്റെ മുമ്പു തന്നെ വിതരണം ചെയ്യുകയാണ്‌ നല്ലത്‌. പിന്തിക്കല്‍ കറാഹത്താണ്‌. പക്ഷേ ബന്ധുക്കള്‍, അയല്‍ക്കാര്‍, പോലുള്ളവരെ പ്രതീക്ഷിച്ച്‌ പിന്തിക്കല്‍ സുന്നത്തുണ്ട്‌. എന്നാല്‍ സൂര്യാസതമയംവിട്ട്‌ പിന്തിക്കരുത്‌. അത്‌ കാരണമില്ലെങ്കില്‍ നിശിദ്ധമാണ്‌.
രണ്ടു നിബന്ധനകള്
സകാത്ത്‌ നല്‍കുന്നവന്‍ രണ്ടു നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഒന്നു, നിയ്യത്ത്‌. തന്റെയും ആശ്രിതരുടേയും ഫിത്വ്‌ര്‍ സകാത്ത്‌ നല്‍കുന്നു എന്ന്‌ കരുതല്‍. സകാത്ത്‌ നല്‍കുമ്പോഴോ അരി അളന്ന്‌ വക്കുമ്പോഴോ നിയ്യത്ത്‌ ചെയ്യാം.
രണ്ട്‌, അവകാശികള്‍ക്ക്‌ നല്‍കല്‍.
നിര്‍ണ്ണിതമായ അവകാശികള്‍ക്കു നല്‍കാന്‍ വേണ്ടി കുട്ടിയെ വക്കാലത്താക്കാം. അപ്പോള്‍ സകാത്ത്‌ നിര്‍ബന്ധമായവന്‍ തന്നെ നിയ്യത്ത്‌ ചെയ്യണം. എന്നാല്‍ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള മുസ്‌ലിമിനെ സക്കാത്ത്‌ നല്‍കാന്‍ വക്കാലത്താക്കുകയാണെങ്കില്‍ നിയ്യത്തും വക്കാലത്താക്കാവുന്നതാണ്‌. പ്രസ്‌തുത വേളയില്‍ അവകാശിയെ നിര്‍ണ്ണയിച്ച്‌ കൊടുക്കല്‍ സകാത്ത്‌ നിര്‍ബന്ധമായവന്‌ നിര്‍ബന്ധമില്ല (ഇആനത്ത്‌:2/180).
സകാത്ത്മുന്തിക്കാമോ ?
ശവ്വാല്‍ മാസപ്പിറവിയോടെയാണ്‌ ഫിത്വര്‍ സകാത്ത്‌ നിര്‍ബന്ധമാകുന്നതെങ്കിലും റമദാന്‍ ആഗതമായതുമുതല്‍ നല്‍കാവുന്നതാണ്‌. പക്ഷേ, ഇങ്ങനെ കൊടുക്കുമ്പോള്‍ ശവ്വാല്‍ മാസത്തിന്റെ ആദ്യനിമിഷത്തില്‍ വാങ്ങിയവന്‍ വാങ്ങാനും നല്‍കിയവന്‍ നല്‍കാനും അര്‍ഹരായിരിക്കണമെന്ന നിബന്ധനയുണ്ട്‌.
അപ്പോള്‍ റമദാന്‍ മാസത്തില്‍ ഫിത്വര്‍ സകാത്ത്‌ വാങ്ങിയവന്‍ ശവ്വാലാകുമ്പോഴേക്ക്‌ മരിക്കുകയോ മുര്‍ത്തദ്ദാവുകയോ സകാത്തായി ലഭിച്ച സ്വത്ത്‌ കൊണ്ടല്ലാതെ ധനികനാവുകയോ ചെയ്‌താല്‍ നേരത്തെ നല്‍കിയത്‌ സകാത്തായിപരിഗണിക്കില്ല.
അവകാശികള്
എട്ട്‌ വിഭാഗത്തെയാണ്‌ ഇസ്‌ലാംസകാത്തിന്റെഅവകാശികളായിനിശ്ചയിച്ചിട്ടുള്ളത്‌. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം വ്യക്ത്‌തമാക്കിയിട്ടുണ്ട്‌. ഫഖീറുമാര്‍, മിസ്‌കീന്‍മാര്‍, സക്കാത്തിന്റെ ഉദ്യോഗസ്ഥര്‍, പുതുവിശ്വാസികള്‍, മോചനപത്രം എഴുതപ്പെട്ടവര്‍, കടംകൊണ്ട്‌ വലഞ്ഞവര്‍, ശമ്പളംപറ്റാത്ത യോദ്ധാക്കള്‍, യാത്രമുട്ടിപ്പോയവര്‍ എന്നിവരാണ്‌ അവകാശികള്‍.
ഇവരില്‍ സകാത്തിന്റെഉദ്യോഗസ്ഥര്‍, മോചനപത്രംഎഴുതപ്പെട്ടവര്‍, യോദ്ധാവ്‌ എന്നീമൂന്ന്‌ വിഭാഗത്തെ ഇന്ന്‌ കാണപ്പെടില്ല. എത്തിക്കപ്പെട്ടവരില്‍ നിന്നുള്ള ഏതെങ്കിലും ഒരുഗ്രൂപ്പിലെ മൂന്ന്‌പേര്‍ക്ക്‌ നല്‍കിയാലും ബാദ്ധ്യതവീടുന്നതാണ്‌അവകാശികള്‍ മുസ്‌ലിംകളും ഹാശിം, മുത്തലിബ്‌ എന്നീ നബികുടുംബത്തില്‍ പെട്ടവരല്ലാത്തവരുമായിരിക്കണം. സ്വന്തംനാട്ടില്‍ അവകാശികളുണ്ടായിരിക്കെ മറ്റുനാട്ടിലേക്ക്‌ സകാത്ത്‌ നീക്കം ചെയ്യാവതല്ലെന്നാണ്‌ പ്രബലം.
അയല്‍വാസികള്‍ പരസ്‌പരം അവരുടെ സക്കാത്തുകള്‍ കൈമാറുന്ന ഒരു സമ്പ്രദായം ഇന്ന്‌ ചിലയിടത്തു കണ്ടുവരുന്നുണ്ട്‌. അത്‌ രണ്ട്‌ കൂട്ടരും അവകാശികളില്‍ പെടുമെങ്കില്‍ അനുവദനീയവും കുടുതല്‍ പുണ്യവുമാണ്‌. അതേസമയം ഒരുത്തന്‍ ധനികനാണെങ്കില്‍ അവനു സക്കാത്ത്‌ നല്‍കലും ആരെങ്കിലും നല്‍കിയാല്‍ അവന്‍ സ്വീകരിക്കലും അനുവദനീയമല്ല. സകാത്ത്‌ വാങ്ങുന്നവന്‍ ഞാനിത്‌ വാങ്ങാന്‍ അര്‍ഹനാണോയെന്ന്‌ ആലോചിക്കണം.
സ്വന്തം ആവശ്യങ്ങള്‍ക്കും താന്‍ ചെലവ്‌ കൊടുക്കല്‍ ബാദ്ധ്യതപെട്ടവരുടെ ആവശ്യങ്ങള്‍ക്കും കണക്കിലെടുക്കാവുന്ന ധനമോ അനുയോജ്യവും അനുവദനീയവുമായ ജോലിയുമില്ലാത്തവരാണ്‌ ഫഖീര്‍. ദിനേനെ തന്റെ ആവശ്യങ്ങള്‍ മിതമായി നിറവേറ്റുവാന്‍ 50 രൂപ ആവശ്യമുണ്ടെങ്കില്‍ കേവലം 20 രൂപ മാത്രം ധനത്തില്‍ നിന്നോ, ജോലി വഴിയോ രണ്ടും കൂടിയോ വരുമാനമുള്ളവര്‍ ഫഖീറുമാരാണ്. സാധാരണ ജീവിതാവശ്യങ്ങള്‍ക്ക്‌ വരുമാനം ഇപ്രകാരമാണോഎന്ന്‌നോക്കുക.
ഉദാഹരണമായി ഒരാള്‍ക്ക്‌ അര ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റുണ്ട്‌. അതില്‍ നിന്നു ദിനേന 20 രൂപ ലഭിക്കുന്നു. ദിനം പ്രതി ഇവനു 70 രൂപ ആവശ്യമാകുന്നു. വേറെ ഒരു വരുമാനവും ഇല്ല ഇവന്‍ ഫഖീറാണ്‌.
ധനമോ തൊഴിലോ രണ്ടും കൂടിയോ ഒരു തരത്തില്‍ ഞെരുങ്ങി ജീവിക്കാന്‍ ഉണ്ടെങ്കിലും, തന്റെയും ആശ്രിതരുടെയും സാധാരണ ജീവിതത്തില്‍ മേല്‍ ചൊന്ന അത്യാവശ്യങ്ങള്‍ക്ക്‌ മതിയാകാതെ വരുന്നവനാണ്‌ മിസ്‌കീന്‍. ദിനംപ്രതി 80 രൂപ ആവശ്യമുള്ളവന്‍ അറുപതോ എഴുപതോ  ആണ്‌ നിത്യവരുമാനമെങ്കില്‍ അവന്‍ മിസ്‌കീന്‍മാരില്‍പ്പെടുന്നു.
ഫഖീര്‍, മിസ്‌കീന്‍ അല്ലാത്തവരാണ്‌ ഗനിയ്യ്‌ (ധനികന്‍) സകാത്ത്‌ വാങ്ങല്‍ നിഷിദ്ധമായ ധനികന്‍. ഇമാം ഇബ്‌നുഹജര്‍(റ) പറയുന്നു. സാധാരണ ആയുസ്സില്‍ തനിക്കും ആശ്രിതര്‍ക്കും മിതമായികഴിഞ്ഞുകൂടാന്‍ വകയുള്ളവനാണ്‌ ധനികന്‍ (തുഹ്‌ഫ : 7/182, ഫത്‌ഹുല്‍ മുഈന്‍,പേജ്‌ : 186). ശരാശരി വയസ്സ്‌ എന്നത്‌ കൊണ്ടുദ്ദേശം 60-70 വയസ്സാണെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു(തുഹ്‌ഫ :7/194).
അപ്പോള്‍ ഒരാള്‍ പിന്നിട്ട വയസ്സ്‌ കഴിഞ്ഞ്‌ അറുപത്‌ അല്ലെങ്കില്‍ എഴുപത്‌ വയസ്സാകാന്‍ ഇനിഅയാള്‍ക്കെത്ര  വര്‍ഷം വേണമോ അത്രയും വര്‍ഷം തനിക്കും തന്റെ ആശ്രിതര്‍ക്കും അപ്രകാരം എത്രവയസ്സ്‌ ബാക്കിയുണ്ടോ അത്രയുംകാലം അവര്‍ക്കും പദവിക്കനുയോജ്യമായി സാമാന്യം മതിയായ തോതില്‍ കഴിഞ്ഞ്‌ കൂടാനുള്ള ധനം തോട്ടമായോ ബില്‍ഡിംഗായോ മറ്റോ ഉള്ളയാള്‍ നിരുപാധികം ധനികനാണ്‌..
സ്ഥലം ബില്‍ഡിംഗ്‌ പോലുള്ള സ്ഥാവര സ്വത്തുക്കളില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം അല്ലെങ്കില്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന ലാഭം മുതലായവ കൊണ്ട്‌ ഇപ്രകാരം മതിയാകുന്നവരെല്ലാം മുതലാളിമാരാണ്‌ (തുഹ്‌ഫ : ശര്‍വാനി : 7/182 )
ഇത്തരം മുതലാളിമാര്‍ക്ക്‌ സകാത്ത്‌ നല്‍കാവതല്ല. തന്റെ സാമ്പത്തിക നിലമറച്ചുവെക്കുന്നതിനായി ദരിദ്രനെ പോലെ പെരുമാറുന്നത്‌ പോലും ഇവര്‍ക്ക്‌ വിലക്കപ്പെട്ടതാണ്‌
പിതാവ്‌, മക്കള്‍, ഭര്‍ത്താവ്‌ എന്നിവരില്‍ നിന്നു ലഭിക്കുന്ന നിര്‍ബന്ധ ചെലവ്‌ വിഹിതം കൊണ്ട്‌ മതിയാകുന്നവര്‍ക്ക്‌ സകാത്തിന്റെ ഉടമ സകാത്ത്‌ നല്‍കിയാല്‍ സകാത്ത്‌ വീടുകയില്ല. നിര്‍ബന്ധ ചെലവ്‌ കൊണ്ട്‌ തികയുന്നില്ലെങ്കില്‍ അവര്‍ക്ക്‌ സകാത്ത്‌ നല്‍കാവുന്നതാണ്‌. പിതാവിന്‌ തന്റെ ഫിത്വര്‍ സകാത്ത്‌ ജോലിക്ക്‌ കഴിവുള്ള താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമില്ലാത്ത വലിയമകന്‌ നല്‍കാവുന്നതാണ്‌. അതുപോലെ പ്രസ്‌തുത മകന്റെ സകാത്ത് താന്‍ ചെലവുകൊടുക്കല്‍ നിര്‍ബന്ധമില്ലാത്ത തന്റെ പിതാവിനും നല്‍കാം.
നിര്‍ബന്ധചെലവുകൊണ്ട്‌ തികയുന്നവര്‍ക്ക്‌ ഫഖീര്‍, മിസ്‌കീന്‍ എന്നനിലക്ക്‌ സകാത്ത്‌ വാങ്ങാന്‍ പറ്റില്ല. കാരണംഅവര്‍ ഫഖീറോ, മിസ്‌കീനോഅല്ല. എന്നാല്‍ സകാത്തിന്‌ അര്‍ഹതയുണ്ടാകുന്ന മറ്റേതെങ്കിലും വിശേഷണം അവരിലുണ്ടെങ്കില്‍ അവര്‍ക്ക്‌ സകാത്ത്‌ വാങ്ങാം. ഭര്‍ത്താവ്‌ ദരിദ്രനായത്‌ കൊണ്ട്‌ അവന്‌ സകാത്ത്‌ നിര്‍ബന്ധമില്ല. എന്നാല്‍ ഭാര്യസകാത്ത്‌ നല്‍കാന്‍ കഴിവുള്ളവളാണെങ്കില്‍ അവളുടെ സകാത്ത്‌ അവള്‍ നല്‍കല്‍ സുന്നത്തുണ്ടല്ലോ. അത്‌ ഭര്‍ത്താവിന്‌ തന്നെ നല്‍കാവുന്നതാണ്‌. അങ്ങനെ നല്‍കല്‍ സുന്നത്തുണ്ട്‌. അവനത്‌ അവളുടെ ചെലവിലേക്ക്‌ വിനിയോഗിക്കുകയും ചെയ്യാം.
മൂന്ന്‌ ത്വലാഖ്‌ ചൊല്ലപ്പെട്ട ഗര്‍ഭിണികളുടെയും മടക്കി എടുക്കാന്‍ പറ്റുന്ന ത്വലാഖിന്റെ ഇദ്ദ ആചരിക്കുന്നവളുടെയും ഫിത്വര്‍ സകാത്ത്‌ ഭര്‍ത്താവ്‌ നല്‍കണം. അവിഹിത ബന്ധത്തിലൂടെ ജനിച്ച കുട്ടിയുടെ  സകാത്ത്‌ ഉമ്മ നല്‍കണം.(ഇആനത്ത്‌ : 2/165)
വിതരണവുംകമ്മിറ്റിയും
സകാത്ത്‌ വിതരണത്തിന്‌ മൂന്ന്‌ രൂപങ്ങളാണ്‌ ഇസ്‌ലാമിക ശരീഅത്ത്‌ വ്യവസ്ഥ ചെയ്‌തിട്ടുള്ളത്‌.
ഒന്ന്‌, സകാത്ത്‌ വിഹിതം അവകാശികള്‍ക്ക്‌ ദായകന്‍ നേരിട്ട്‌ എത്തിക്കുക.
രണ്ട്‌, അവകാശികള്‍ക്ക്‌ എത്തിക്കാനായി ഒരുവക്കീലിനെ ചുമതലപ്പെടുത്തുക.
മൂന്ന്‌, ഇസ്‌ലാമിക ഭരണാധികാരിയെ ഏല്‍പ്പിക്കുക.
ഈ രൂപമല്ലാതെ ഒരു സംഘം ആളുകള്‍ സ്വയം സംഘടിച്ച്‌ സകാത്ത്‌ ധനം പിരിച്ചെടുക്കുന്ന രീതി ഇസ്‌ലാമിലില്ല. അവര്‍ക്ക്‌ സകാത്ത്‌ നല്‍കിയാല്‍ ബാദ്ധ്യത ഒഴിവാകുകയില്ല.
ഇസ്‌ലാമിക ഭരണാധികാരി ഇന്ന്‌ നമ്മുടെനാടുകളിലില്ല. ആപദവി അലങ്കരിക്കാന്‍ പള്ളിയിലെ ഇമാമുകള്‍ക്കോ, കമ്മറ്റികള്‍ക്കോ, സംയുക്ത ഖാസിമാര്‍ക്കോ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ഇസ്‌ലാമിക ഭരണാധികാരിക്കു തന്നെ ആന്തരീകമായ സകാത്ത്‌ പിരിച്ചെടുക്കല്‍ അനുവദനീയമല്ല. ഫിത്വര്‍ സകാത്ത്‌ ആന്തരിക സകാത്താണ്‌.(തുഹ്‌ഫ : 3/344)
ഇന്ന്‌ ചിലര്‍ നടത്തുന്ന സംഘടിത സകാത്തിന്‌ യാതൊരു അടിസ്ഥാനവുമില്ല. വിശുദ്ധ ഖുര്‍ആനിലെ അവരുടെ സ്വത്തില്‍ നിന്ന്‌ നിങ്ങള്‍ സ്വദഖപിടിക്കുക എന്ന സൂക്തം ബിദഇകള്‍ തെളിവാക്കുന്നത്‌ വിവരക്കേടാണ്‌. കാരണം ഈപറഞ്ഞ ശേഖരണം ബാഹ്യമായ സ്വത്തിന്റെ സകാത്തിനെ സംബന്ധിച്ചാണ്‌. അതിനു പുറമെ ശേഖരിച്ചു വിതരണം ചെയ്യണമെന്ന ആജ്ഞ ഒരുയാദൃഛിക കാരണത്തിന്‌ വേണ്ടിയായിരുന്നു. ജനങ്ങള്‍ അത്‌ വേണ്ടത്ര ഗ്രഹിക്കാത്തതുംഅതിനോട്‌ അവര്‍ക്കുള്ള വിയോജിപ്പുമായിരുന്നു അത്‌(സകാത്ത്‌ നിര്‍ബന്ധമാക്കിയ ആദ്യഘട്ടത്തില്‍). ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങളെല്ലാം തല്‍സമയത്ത്‌ പരിപൂര്‍ണമായി ഉറക്കാത്തതാണിതിനു കാരണം. ഈന്യായമെല്ലാം പിന്നീട്‌ നീങ്ങിയിട്ടുണ്ട്‌ (തുഹ്‌ഫ:3/344).
സംഘടിതമായി സകാത്ത്‌ വിതരണം നടത്താന്‍ അംഗീകൃതമായ രീതികളുണ്ട്‌. ഒരുപ്രദേശത്തെ നിയമപ്രകാരമുള്ള ഖാസി, സകാത്തിന്റെകാര്യത്തില്‍ കൂടി പ്രതേകം അധികാരം നല്‍കിയോ അഥവാ അതും കൂടി ഉള്‍ക്കൊള്ളുന്ന പൊതുഅധികാരം നല്‍കിയോ നിയമിക്കപ്പെട്ടാല്‍ ആഖാസിക്ക്‌ സകാത്ത്‌ മുതല്‍ ഏല്‍പ്പിച്ച്‌ ഉടമകള്‍ക്ക്‌ ഉത്തരവാദിത്വം ഒഴിയാം. ഖാളി ആപ്രദേശത്തെ അവകാശികള്‍ക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെവെച്ചോ വിതരണം നടത്തുകയും ആവാം.(കൂടുതല്‍ പഠനത്തിന്‌ തുഹ്‌ഫ : 7/155,നിഹായ: 6/155 എന്നിവനോക്കുക).
ബാദ്ധ്യതപ്പെട്ട മുതലുടമകള്‍ ഒന്നിച്ച്‌ സംഘടിച്ച്‌ സകാത്ത്‌ മുതലുകള്‍ സംഭരിച്ച്‌ അവരുടേത്‌ പ്രതേകം കരുതി വിതരണം ചെയ്‌താലും സാധുവാകും. ഉംദയിലും മറ്റും ഇത്‌ കാണാം. അംഗീകൃതരീതിയിലുള്ള ഈ സംഘടിത സകാത്ത്‌ അനുവദനീയമാണെങ്കിലും ഏറ്റവും നല്ലത്‌ അവനവന്‍ സ്വയംവിതരണം ചെയ്യലാണ്‌.
സകാത്ത്‌ വാങ്ങാനര്‍ഹരായവര്‍ സമ്പന്നരുടെ വീട്ടുപടിക്കല്‍ യാജകരെപോലെ പാത്രവും ചുമന്നു നില്‍ക്കുന്ന ദയനീയരംഗം ഇല്ലായ്‌മ ചെയ്യുകയാണ്‌ സകാത്ത്‌ കമ്മറ്റിക്കാരുടെ ലക്ഷ്യമെന്ന അവരുടെ വാദം ശരിയല്ല. വാസ്‌തവത്തില്‍ ഒറ്റപ്പെട്ട യാചന ഒഴിവാക്കുന്നതിന്ന്‌ വേണ്ടി സംഘടിത യാചന ഏര്‍പ്പെടുത്തുകയാണവര്‍ ചെയ്യുന്നത്‌. സ്വയം നിര്‍മ്മിക്കുന്ന ന്യായത്തിന്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല.
ഫിത്വര്‍ സകാത്തിന്റെ മഹത്വംനബി (സ) പഠിപ്പിക്കുന്നത്‌ കാണക. നോമ്പിന്റെ പ്രതിഫലം ആകാശ ഭൂമിക്കിടയില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌. ഫിത്വര്‍ സകാത്ത്‌ വഴിയാണത്‌ ഉയര്‍ത്തപെടുന്നത്‌ (തുഹ്‌ഫ : 3/305)

Friday 29 May 2015

ഇമാം ശാഫിഈ(റ)യുടെ പാണ്ഡിത്യഗരിമ

ഇമാം ശാഫിഈ(റ)യുടെ പാണ്ഡിത്യത്തിന്‍റെ ആഴവും പരപ്പും മനസ്സിലാക്കിയവര്‍ അദ്ദേഹത്തില്‍ നിന്നും അത് കരഗതമാക്കാന്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അത് വഴി ധാരാളം അനുയായികളും ശിഷ്യന്‍മാരും അദ്ദേഹത്തിനുണ്ടായി. സുഫ്യാനുസ്സൗരി(റ), ഇമാം ഔസാഈ(റ), ഇമാം മാലിക് (റ), ഇമാം അബൂ ഹനീഫ(റ) തുടങ്ങിയവരെല്ലാം മതനിയമങ്ങള്‍ നിര്‍ദ്ധാരണം ചെയ്തിരുന്നെങ്കിലും ഇമാം ശാഫിഈ(റ)യോളം അനുയായികളുള്ളവരായിരുന്നില്ല എന്ന് ഇസ്ഹാഖ്ബ്നു റാഹവൈഹി(റ) പറഞ്ഞിട്ടുണ്ട്. ഇമാം ശാഫിഈ(റ)യെപ്പോലെ പാണ്ഡിത്യം, ആത്മജ്ഞാനം, സാഹിത്യപാടവം, സ്ഥൈര്യം എന്നിവ നേടിയവരുണ്ടെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ അത് അസംബന്ധമാണെന്ന് അബൂസൗര്‍(റ) പറഞ്ഞിട്ടുണ്ട്.   ഇസ്ഹാഖ്ബ്നു റാഹവൈഹി(റ) മക്കയിലായിരിക്കെ ഒരിക്കല്‍ ഇമാം അഹ്മദ്(റ), ‘അതുല്യനായ ഒരാളെ ഞാന്‍ നിനക്ക് കാണിച്ചു തരാ’മെന്ന് പറഞ്ഞ് കാണിച്ചു കൊടുത്തത് ഇമാം ശാഫിഈ(റ)യെയായിരുന്നു. ഇമാം ശാഫിഈ(റ)യുടെ കീര്‍ത്തി ലോകമെങ്ങും വ്യാപിക്കുകയും വിയോജിപ്പുള്ളവര്‍ പോലും അദ്ദേഹത്തിന്‍റെ മഹത്ത്വം അംഗീകരിക്കുകയും ചെയ്യുകയുണ്ടായി. ഭരണാധികാരികളുടെ അടുത്തും അദ്ദേഹത്തിന്‍റെ പദവി വര്‍ധിച്ചു.
വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും മതവിധികള്‍ നിര്‍ദ്ധാരണം ചെയ്ത് ലോകത്തിന് വെളിച്ചം പകര്‍ന്ന ഇമാം ശാഫിഈ(റ)ന്‍റെ ഗവേഷണ സപര്യ സവിശേഷമായിരുന്നു. ശാഫിഈ ഇമാമിന്‍റെ സഹോദരിയില്‍ നിന്നു മകള്‍ വിവരിക്കുന്നു: ഒരു രാത്രി എകദേശം 30 പ്രാവശ്യമെങ്കിലും ഞങ്ങള്‍ ശാഫിഈ ഇമാമിന്‍റെ അടുത്തേക്ക് വിളക്കുമായി പോയിട്ടുണ്ട്. അദ്ദേഹം മലര്‍ന്ന് കിടന്ന് ചിന്തിക്കുകയായിരിക്കും. ഇടക്കിടെ ‘കുട്ടീ വിളക്ക് കൊണ്ടു വരൂ’ എന്നു പറയും. അപ്പോള്‍ അവര്‍ വിളക്കുമായി ചെല്ലും. ശാഫിഈ(റ) ചിലതെഴുതും. എന്നിട്ട് വിളക്ക് എടുക്കാന്‍ പറയും.’ڈ
ഇമാം ശാഫിഈ (റ)യുടെ ശിഷ്യത്വം സ്വീകരിച്ച ഹുമൈദീ(റ) അദ്ദേഹത്തോടൊപ്പം ഈജിപ്തിലേക്ക് പോവുകയുണ്ടായി. അവിടെ ഇമാം ശാഫിഈ(റ) മുകളിലും ഹുമൈദിയും മറ്റും താഴെയുമാണ് താമസിച്ചിരുന്നത്. ഒരു രാത്രി അദ്ദേഹം പുറത്തിറങ്ങിയപ്പോള്‍ മുകളില്‍ വെളിച്ചം കണ്ടു. വിളക്കണക്കാതെ ഉറങ്ങിപ്പോയതാവുമെന്ന് കരുതി അദ്ദേഹം പരിചാരകനെ ഉറക്കെ വിളിച്ചു. അപ്പോഴതാ എന്‍റെ ശബ്ദം കേട്ട് ശാഫിഈ(റ) എന്നോട് കേറി വരാന്‍ പറയുന്നു. ഞാന്‍ കയറിച്ചെന്നപ്പോള്‍ വിളക്ക് മാത്രമല്ല പേനയും കടലാസും ഉണ്ടായിരുന്നു. അപ്പോള്‍ ശാഫിഈ(റ) പറഞ്ഞു: ഞാനൊരു ഹദീസിന്‍റെ ആശയത്തെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു. അതെനിക്ക് മനസ്സിലായി അങ്ങനെ ഓര്‍മയില്‍ നിന്നും അത് പോവുമോ എന്ന് കരുതി വിളക്കിനാവശ്യപ്പെട്ടു. അങ്ങനെ ഞാനതു രേഖപ്പെടുത്തി. ഇമാം  ശാഫിഈ(റ) പറഞ്ഞുകൊടുത്തത് ഹുമൈദി(റ) എഴുതി എന്നും നിവേദനമുണ്ട്.
അധ്യാപനരംഗം
അധ്യാപനരംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച സൗഭാഗ്യവാനാണ് ഇമാം ശാഫിഈ(റ). സഞ്ചരിച്ച രാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന് ശിഷ്യ സമ്പത്തുണ്ട്. അനാദൃശമായ തന്‍റെ വൈജ്ഞാനിക പ്രഭാവത്തില്‍ തന്നിലേക്കാര്‍ഷിച്ച പ്രതിഭാശാലികളായ പണ്ഡിത പ്രമുഖര്‍ അവിടുത്തെ ശിഷ്യരില്‍ കാണാം. ഇമാം ശാഫിഈ(റ)വിന്‍റെ ശിഷ്യ സമ്പത്തിനെക്കുറിച്ച് ദാവൂദുള്ളാഹിരി എന്ന വിശ്രുത പണ്ഡിതന്‍ പറഞ്ഞത് ഇപ്രകാരമാണ്: ഇമാം ശാഫിഈ(റ)യുടെ ശിഷ്യസമ്പത്ത് ഇമാമിന്‍റെ മഹത്ത്വം വ്യക്തമാക്കുന്നതാണ്. മറ്റേതെങ്കിലും പണ്ഡിതര്‍ക്കോ ഫുഖഹാക്കള്‍ക്കോ അദ്ദേഹത്തെ പോലെയുള്ള ശിഷ്യസമ്പത്ത് ലഭിച്ചിട്ടില്ല. ഇബ്നുന്നദീം ഫിഹ്റസ്തിന്‍റെ 265 മുതല്‍ 269 കൂടിയ പേജുകളില്‍ ശിഷ്യന്മാരുടെ പേരുകള്‍ ചേര്‍ത്തിട്ടുണ്ട്.
ശിഷ്യരുടെ കൂട്ടത്തില്‍  ഇമാം അഹ്മ്ദുബ്നു ഹമ്പല്‍(റ), അബൂ സൗര്‍, സഅ്ഫറാനി, കറാബീസി, ഹുമൈദീ, ബുവൈത്വീ, മുസ്നി, റബീഅ്, ഇബ്നുഹിശാം, ഹാഫിള് അഹ്മദുബ്നുസിനാന്‍,ഹാഫിള് ഹസനുല്‍ ഖവലാനി തുടങ്ങി ബുഖാരി, മുസ്‌ലിം, തിര്‍മുദി, നസാഈ, അബൂദാവൂദ്, ഇബ്നുമാജ തുടങ്ങിയ ഹദീസ് ക്രോഡീകര്‍ത്താക്കളുടെ ഗുരുവര്യരടക്കമുള്ള മഹാന്‍മാരുണ്ട്. ഹുമൈദി, സുഫ്യാനുബ്നു ഉയൈന തുടങ്ങിയവര്‍ ഒരേ സമയം ഉസ്താദും ശിഷ്യരും ആയവരാണ്. ഹുമൈദി(റ) പറയുന്നു: ‘ഞാന്‍ ശാഫിഈ(റ)യെ ബസ്വറ വരെ അനുഗമിക്കുകയുണ്ടായി. അദ്ദേഹം എന്നില്‍ നിന്ന് ഹദീസ് പഠിക്കും. ഞാനദ്ദേഹത്തില്‍ നിന്ന് മസ്അലകളും പഠിക്കും. ശാഫിഈ മദ്ഹബില്‍ നിലനിന്ന ശിഷ്യഗണങ്ങളുടെ ചരിത്രവും സേവനവും വിവരിക്കുന്ന ഗ്രന്ഥങ്ങളാണ് ത്വബഖാതുശ്ശാഫിഇയ്യകള്‍. ഇമാം  താജുദ്ദീനുസ്സുബ്കി(റ)യുടെ അത്തബഖാത്തുല്‍ കുബ്റാ അതില്‍ ശ്രദ്ധേയമാണ്. അതിന്‍റെ രണ്ടാം ഭാഗത്തില്‍ 5 മുതല്‍ 18 കൂടിയ പേജുകളില്‍ ഇമാം ശാഫിഈ(റ)യുമായി സദസ്സില്‍ സംബന്ധിച്ച് ഹദീസും ഫിഖ്ഹും ഗ്രഹിച്ച ശിഷ്യരില്‍ പ്രമുഖരും ശാഫിഈ മദ്ഹബ്കാരുമായ 45 മഹാന്മാരെക്കുറിച്ച് വിവരിക്കുന്നുണ്ട്.
സംവാദങ്ങള്‍
ഇമാം ശാഫിഈ(റ)യുടെ ധിഷണയും പ്രാഗത്ഭ്യവും സമകാലികരായ പണ്ഡിതരില്‍ സ്വാഭാവികമായ ചില സംശങ്ങളുണര്‍ത്തി. അതിനാല്‍ തന്നെ സത്യം ബോധ്യപ്പെടാന്‍ അവരില്‍ പലരും സംവാദത്തിന് തയ്യാറായി. സംവാദങ്ങളിലെല്ലാം ഇമാം ശാഫിഈ(റ) തന്‍റെ നിലപാടുകള്‍ ഖുര്‍ആനിന്‍റെയും തിരുസുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ തെളിയിച്ചു. ശിയാക്കാളോടും അവരുടെ നേതാവായ ബിശ്റുല്‍ മരീസിയോടും ഇമാം ശാഫിഈ(റ) സംവാദം നടത്തിയിട്ടുണ്ട്. സംവാദത്തിലെ സമര്‍ത്ഥന രീതിയും പ്രതിയോഗികളെ നേരിടുന്ന ശൈലിയും അനിതര സാധാരണമായിരുന്നു.  ഹാറൂനുബ്നു സഈദില്‍ ജൗലി(റ) ഒരു കല്‍ത്തൂണ് ചൂണ്ടിയിട്ട് പറഞ്ഞു: ‘ഇമാം ശാഫിഈ(റ) എങ്ങാനും ഈ കല്‍ത്തൂണ് മരമാണെന്ന് വാദിച്ച് സംവാദം നടത്തിയാല്‍ അദ്ദേഹമായിരിക്കും വിജയിക്കുക.’ ഇമാമവര്‍കളുടെ സംവാദ വൈഭവത്തിനുള്ള അംഗീകാരം.
അബൂസൗറിലെ പോലുള്ള പണ്ഡിതന്‍മാര്‍ക്ക് ഇമാം ശാഫിഈ(റ)യുടെ മൂല്യവും വൈജ്ഞാനികമായ ഉന്നതിയുമെല്ലാം മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ അബൂസൗര്‍(റ)നോടൊരിക്കല്‍ ഇമാം ശാഫിഈ(റ)യാണോ മുഹമ്മദ്ബ്നുല്‍ ഹസന്‍(റ)വാണോ വലിയ ഫിഖ്ഹ് പണ്ഡിതന്‍ എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ: ‘ഇമാം ശാഫിഈ, മുഹമ്മദിനെക്കാളും അബൂ യൂസുഫിനെക്കാളും അബൂ ഹനീഫയെക്കാളും ഹമ്മാദിനെക്കാളും ഇബ്റാഹീമിനെക്കാളും അസ്വാദിനെക്കാളും ഉയര്‍ന്ന ഫിഖ്ഹ് പണ്ഡിതനാണ്.’
ശാഫിഈ(റ)യെ സംബന്ധിച്ചിടത്തോളം തന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലുമെന്നപോലെ സംവാദവും മറുപക്ഷത്തെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലായിരുന്നില്ല. സത്യത്തിന്‍റെ മികവും അംഗീകാരവും വെളിപ്പെടുത്തലായിരുന്നു ലക്ഷ്യം. സദുദ്ദേശ്യപരമായിട്ടല്ലാതെ ഞാന്‍ ആരോടും വാദപ്രതിവാദം നടത്തിയിട്ടില്ലെന്ന് ഇമാം ശാഫിഈ(റ) ആണയിട്ട് പറഞ്ഞിട്ടുണ്ട്.
ഗ്രന്ഥങ്ങള്‍
ഇമാം ശാഫിഈ(റ)യുടെ ആദ്യ രചന രിസാലയാണ്. കര്‍മശസ്ത്രത്തിന്‍റെ നിദാന ശാസ്ത്രമേഖലയില്‍ ആദ്യത്തെ രചനയും രിസാലയാണ്.  സുപ്രസിദ്ധ പണ്ഡിതനും അക്കാലത്തെ ഹദീസ് വിശാരദനുമായിരുന്ന അബ്ദുറഹ്മാനുബ്നു മഹ്ദി(റ) ഇമാം ശാഫിഈ(റ)യുടെ യൗവന കാലത്ത് ഒരു കത്തെഴുതുകയുണ്ടായി. ഫിഖ്ഹിന്‍റെ അടിസ്ഥാന വിജ്ഞാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു രിസാല തയ്യാറാക്കണമെന്നായിരുന്നു അതിലാവശ്യപ്പെട്ടത്. അങ്ങനെ ഇമാം ശാഫിഈ(റ) രിസാല ക്രോഡീകരിച്ചു. പണ്ഡിതലോകം വളരെയധികം പരിഗണന നല്‍കിയ ഗ്രന്ഥമാണ് രിസാല. അതിനെ അവര്‍ വളരെയധികം പ്രശംസിച്ചിട്ടുണ്ട്. ഇമാം മുസ്നി(റ) പറയുന്നു: ഞാന്‍ രിസാല 500 പ്രാവശ്യം പാരായണം ചെയ്തിട്ടുണ്ട്. ഓരോ പ്രാവശ്യവും എനിക്കതില്‍ നിന്നും പുതിയതെന്തെങ്കിലും ലഭിക്കാതിരുന്നിട്ടില്ല. രിസാല പിന്നീട് ഈജിപ്തില്‍ വെച്ച് ശാഫിഈ(റ) മാറ്റി എഴുതിയിട്ടുണ്ടെന്ന് ഇമാം റാസി(റ) മനാഖിബുശ്ശാഫിഈയില്‍ പറഞ്ഞതു കാണാം.
 ഇറാഖിലായിരിക്കെ ഇമാം ശാഫിഈ(റ)യുടെ അംഗീകാരം വര്‍ധിച്ചു. ധാരാളം പഠിതാക്കളുണ്ടായി. അവിടെ വെച്ചാണ് ഹുജ്ജത് ക്രോഡീകരിക്കുന്നത്. ഇറാഖില്‍ വെച്ച് നല്‍കിയ ഫത്വകളും അവിടെ വെച്ച് നടത്തിയ സംവാദങ്ങളും ഉള്‍ക്കൊള്ളുന്നതാണിത്. ഇമാം ശാഫിഈ(റ)യുടെ ഖദീമായ മദ്ഹബിനെ വിവരിക്കുന്നതുമാണിത്. ഇമാമവര്‍കളുടെ ശിഷ്യപ്രമുഖരായ നാല് മഹാന്മാര്‍ ഹുജ്ജത്ത് ഉദ്ധരിക്കുകയുണ്ടായി. ഇമാം അഹ്മദ് ബ്നു ഹമ്പല്‍(റ) അബൂസൗര്‍(റ), ഇമാം സഅ്ഫറാനി(റ), ഇമാം കറാബീസി (റ) എന്നിവരാണവര്‍. ഇമാം ശാഫിഈ(റ)യുടെ രിഹ്ലയില്‍ റബീഉബ്നു സുലൈമാന്‍ എന്നവരുടെ നിവേദനം ഉദ്ധരിച്ച കൂട്ടത്തില്‍ കിതാബുസ്സഅ്ഫറാന്‍ എന്ന 40 ഭാഗങ്ങളുള്ള ഗ്രന്ഥത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഹുജ്ജത്തിന്‍റെ സഅ്ഫറാനിയുടെ നിവേദനമാണത്.
കിതാബുല്‍ ഉമ്മ്
ഇമാം ശാഫിഈ(റ)യുടെ ഗ്രന്ഥങ്ങള്‍ നിരവധിയാണ്. ഉസ്വൂലിലും (നിദാന ശാസ്ത്രം) ഫുറൂഇലും (വിശദാംശങ്ങള്‍) ഗ്രന്ഥങ്ങളുണ്ട്. ഖാളി അബൂ മുഹമ്മദുല്‍ മര്‍വസി തഅ്ലീഖ് എന്ന കൃതിയുടെ ആമുഖത്തില്‍ ശാഫിഈ ഇമാം 113 ഗ്രന്ഥങ്ങള്‍ തഫ്സീര്‍, ഫിഖ്ഹ്, സാഹിത്യം എന്നിവയിലും മറ്റുമായി രചിച്ചതായി പറയുന്നുണ്ട്. ഇമാമവര്‍കള്‍ ഏറ്റവും കൂടുതല്‍ ഗ്രന്ഥങ്ങള്‍ രചിച്ചത് ഈജിപ്തില്‍ വെച്ചാണ്. രചനകളുടെ എണ്ണത്തില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ കാണാം. മുഅ്ജമുല്‍ ഉദബാഇല്‍ യാഖൂതുല്‍ ഹമവി 147 ഗ്രന്ഥങ്ങളുടെ നാമങ്ങളുദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ കര്‍മശാസ്ത്രത്തിലെ ഓരോ കാണ്ഡങ്ങളെയും കിതാബുകള്‍ എന്ന പേരില്‍ ഇമാം ശാഫിഈ(റ) വെവ്വേറെ അവതരിപ്പിച്ചുള്ളതിനാലാണ് ഈ ആധിക്യമെന്ന് മനസ്സിലാക്കാം. കാരണം ഇബ്നുന്നദീം ഫിഹ്റസ്ത്തിലും യാഖൂതുല്‍ഹമവി മുഅ്ജമുല്‍ഉദബാഇലും എണ്ണിയിട്ടുള്ളവയിലധികവും അല്‍ ഉമ്മ് എന്ന വിശ്രുത ഗ്രന്ഥത്തില്‍ കാണാവുന്ന കര്‍മശാസ്ത്രത്തിലെ പ്രത്യേക അധ്യായങ്ങളാണ്.
ഇമാം ശാഫിഈ(റ)യുടെ ജീവിതത്തിലെ സുപ്രധാനഘട്ടമായിരുന്നു ഈജിപ്തിലേത്. ഇറാഖിലായിരിക്കെ ക്രോഡീകരിച്ച ഹുജ്ജത്ത് പരിഷ്കരിച്ചത് അക്കാലത്താണ്. പ്രധാനമായും അല്‍ ഉമ്മില്‍ ആണിത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ബൃഹത്തായ ക്രോഡീകരണത്തില്‍ അത്ഭുതപ്പെടുന്നവര്‍ക്ക് ഇസ്ഹാഖ്ബ്നു റാഹവൈഹി നല്‍കുന്ന മറുപടി ഇതാണ്: ‘അദ്ദേഹത്തിന് ആയുസ്സ് കുറവായതിനാല്‍ ബുദ്ധിയില്‍ അല്ലാഹു തീക്ഷ്ണത നല്‍കി.’
ഇമാം നവവി(റ) വിവരിക്കുന്നു: പതിനഞ്ചു വാള്യങ്ങളുള്ള ഉമ്മ്, ജാമിഉല്‍ മുസ്നില്‍ കബീര്‍, ജാമിഉല്‍ മുസ്നിസ്സഗീര്‍, മുഖ്തസ്വറുല്‍ കബീര്‍, മുഖ്തസ്വറുസ്സഗീര്‍, മുഖ്തസ്വറുല്‍ റബീഅ്, മുഖ്തസ്വറുല്‍ ബുവൈത്വി, മുഖ്തസ്വറുല്‍ ഹര്‍മല, കിതാബുല്‍ ഹുജ്ജ ഇവയാണ് ഖദീമ് എന്നറിയപ്പെടുന്നത്. അരിസാലതുല്‍ ജദീദ, അര്‍രിസാലത്തുല്‍ ഖദീമ അല്‍ അമാലി, അല്‍ ഇംലാഅ് തുടങ്ങിയ കിതാബുകള്‍ നിവേദനം ചെയ്തവരിലേക്ക് ചേര്‍ത്താണറിയപ്പെടുന്നത്.
മറ്റു വിജ്ഞാന ശാഖകള്‍
ഫിഖ്ഹിലും ഹദീസിലും മാത്രമായിരുന്നില്ല ഇമാം ശാഫിഈയുടെ വൈദഗ്ധ്യം. ഭാഷാ സാഹിത്യം, കവിത, ലക്ഷണശാസ്ത്രം തുടങ്ങിയവയൊക്കെ അദ്ദേഹത്തിന് വശമുണ്ടായിരുന്നു. ലക്ഷണ ശാസ്ത്രത്തിലെ ഗ്രന്ഥങ്ങളന്വേഷിച്ച് ഞാന്‍ യമനിലേക്ക് യാത്ര ചെയ്യുകയും ക്രോഡീകരിക്കുകയുമുണ്ടായി എന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്. ഇമാം ലക്ഷണ ശാസ്ത്ര വിജ്ഞാനമനുസരിച്ച് പറഞ്ഞവയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പുലര്‍ന്നിരുന്നു. ഇല്‍മുന്നുജൂ(നക്ഷത്രശാസ്ത്ര)മിലും ഇമാം ഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ചിരുന്നു. അതദ്ദേഹം പഠിച്ചെങ്കിലും ഗുണകരമല്ലെന്ന് കണ്ട് പിന്നീടവയെല്ലാം കത്തിച്ച് നശിപ്പിക്കുകയായിരുന്നു. കുതിര സവാരി പരിചയിക്കുക എന്നത് ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. അതുമദ്ദേഹം വശത്താക്കി. ഇല്‍മുത്ത്വിബ്ബില്‍ അവഗാഹമുണ്ടായിരുന്ന മഹാനവര്‍കളുടെ വൈദ്യോപദേശങ്ങള്‍ ധാരാളം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
അഹ്ലുബൈത്
 അഹ്ലുബൈതുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും ചര്‍ച്ചകളും നടത്തി ഭരണത്തിനെതിരെയും ഭരണത്തിനു വേണ്ടിയുമുള്ള കോലാഹലങ്ങള്‍ നടക്കുന്ന കാലഘട്ടമായിരുന്നു ഇമാം ശാഫിഈ(റ)യുടേത്. പക്ഷേ, സമകാലത്തെ രാഷ്ട്രീയ പ്രധാനമായ ഈ വിഷയത്തില്‍ തന്‍റെ നിലപാട് ഇമാമവര്‍കള്‍ നിര്‍ഭയം പ്രഖ്യാപിക്കുകയുണ്ടായി. അത് അവിടുത്തെ സത്യസന്ധമായ പ്രവാചകസ്നേഹത്തിന്‍റെ ഫലമായിരുന്നുതാനും. നബി(സ്വ)യും കുടുംബവും അവരെ സ്നേഹിക്കുന്നവരും ഭരണ വിരോധികളായി തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ഒരു പ്രത്യേക സാമൂഹ്യാന്തരീക്ഷമായിരുന്നു അത്. അബ്ബാസിയ ഖലീഫമാരില്‍പെട്ട ഹാറൂന്‍ റഷീദടക്കം ശിയാക്കളുടെ തെറ്റായ നിലപാടു കാരണം പ്രവാചക കുടുംബത്തെ സ്നേഹിക്കുന്നവരെ തെറ്റിദ്ധരിച്ചിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തുന്നതിന് ശാഫിഈ വിരോധികളായ ആളുകള്‍ ഇമാമിന്‍റെ നിഷ്കളങ്കമായ പ്രവാചക കുടുംബ സ്നേഹത്തെ ഉപയോഗപ്പെടുത്തി.
ഇമാം ശാഫിഈ(റ)യുടെ നിലപാട് വ്യക്തമായിരുന്നു. ഇമാമത്ത് ഖുറൈശികള്‍ക്കാണ് എന്ന് പഠിപ്പിക്കുന്ന ഹദീസിന്‍റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ആ നിലപാട്. അത് അബ്ബാസിയ്യയാലും അമവിയ്യായാലും ഹാശിമിയ്യായാലും പ്രശ്നമല്ല. ഏത് കുടുംബമെന്നതല്ല ഏത് ഗോത്രമാണ് എന്നതാണ് പ്രശ്നം. അത് പക്ഷേ, അക്കാലത്തെ ഭരണവിഭാഗവും പ്രതിപക്ഷവും വിപ്ലവകാരികളും അംഗീകരിക്കുന്നതായിരുന്നില്ല. അതിനാല്‍ തന്നെ പലരും പ്രവാചക കുടുംബത്തോടുള്ള സ്നേഹം പരസ്യമായി പ്രഖ്യാപിക്കാന്‍ ഭയപ്പെട്ടിരുന്നു.
ഇമാം ശാഫിഈ(റ)യുടെ ഈ നിലപാട് പക്ഷപാതപരമായിരുന്നില്ല. സത്യവിശ്വാസത്തിന്‍റെ അനിവാര്യത മാത്രമായിരുന്നു. അഹ്ലുബൈത്തിനോടുള്ള സ്നേഹം മറയാക്കി അദ്ദേഹത്തെ ശീഇയാക്കാനും റാഫിളി ആക്കാനുമുള്ള ശ്രമങ്ങള്‍ നടന്നു. അപ്പോള്‍ ഇമാം ശാഫിഈ(റ) നിലപാട് വ്യക്തമാക്കിയതിങ്ങനെ: നിശ്ചയം അബൂബക്കര്‍(റ) നാഥനാല്‍ നിശ്ചിതനായ ഖലീഫയാണ്. അബൂഹഫ്സും (ഉമര്‍) നന്മയില്‍ അത്യാര്‍ത്തിയുള്ളവര്‍ തന്നെയാണ്. നാഥന്‍ സാക്ഷി, ഉസ്മാന്‍(റ) ശ്രേഷ്ഠവ്യക്തിത്വമാണ്. നിശ്ചയം അലി(റ)വിന്‍റെ ശ്രേഷ്ഠത അതി വിശിഷ്ടമാണ്. ഇവരൊക്കെയും ജനനായകരാണ്. അവരുടെ മാതൃക നാം പിന്തുടരണം. അവരില്‍ ആരിലെങ്കിലും കുറവ് കാണുന്നവരെ അല്ലാഹു ശപിക്കട്ടെ.’ ഈ പ്രഖ്യാപനത്തില്‍ അദ്ദേഹത്തിന്‍റെ നിഷ്പക്ഷ നിലപാടാണ് വ്യക്തമാകുന്നത്.
നിഷ്പക്ഷത വ്യക്തമാക്കിയിട്ടും റാഫിളിയെന്ന ആരോപണം പ്രചരിപ്പിച്ചവരോട് നിശ്ചയ ദാര്‍ഢ്യത്തോടെത്തന്നെ മഹാന്‍ പ്രതികരിക്കുകയുണ്ടായി എന്ന് ശിഷ്യന്‍ റബീഅ്(റ) പറയുന്നു: ‘യാത്രക്കാരേ, യൂഫ്രട്ടീസ് നദിയിലെ ജലപ്രവാഹം പോലെ മിനായിലേക്ക് ഹാജിമാര്‍ പ്രവഹിക്കുന്ന സമയത്ത്, മിനായിലെ മുഹസ്സബില്‍ നിന്ന് അവിടെ ഖൈഫിന്‍റെ താഴ്വരയില്‍ അര്‍ധരാത്രിക്ക് ശേഷമുള്ള എല്ലാവരോടും നബി(സ്വ)യുടെ കുടുംബത്തെ സ്നേഹിക്കുന്നത് സത്യവഴിയുടെ തിരസ്ക്കാരമാണെങ്കില്‍ മനുഷ്യ-ജിന്ന് വര്‍ഗമേ അറിയുക. ഞാനൊരു റാഫിളിയാണ് എന്ന് വിളിച്ച് പറയൂ.’ പ്രവാചകസ്നേഹം സ്മരിക്കുന്നതും പ്രകടിപ്പിക്കുന്നതുമായ പദ്യഗദ്യങ്ങള്‍ ഇമാമവര്‍കളുടേതായി ഏറെ കാണാനാവും.
ആദര്‍ശ സമീപനങ്ങള്‍
ഇമാം ശാഫിഈ(റ) ബിദ്അത്തുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിന്ന് ഉയരാന്‍ സാധ്യതയുള്ള വാഗ്വാദത്തിന് കൃത്യവും കണിശവുമായ  പരിഹാരമെന്ന നിലയില്‍ ഒരു മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അത് വഴി അച്ചടക്കബോധമുള്ള ആദര്‍ശ സമൂഹത്തിന് അങ്കലാപ്പിന്‍റെ സാഹചര്യമൊഴിവായി. ഇമാമിന്‍റെ ശിഷ്യരില്‍ പ്രമുഖനായ ഹര്‍മല(റ)യില്‍ നിന്നു ഉദ്ധരണം:ڇ’ബിദ്അത്ത് രണ്ട് തരമാണ്. പ്രശംസനീയമായ ബിദ്അത്തും ആക്ഷേപിതമായ ബിദ്അത്തും. സുന്നത്തിനോട് യോജിച്ച് വന്നത് പ്രശംസനീയവും സുന്നത്തിന് വിരുദ്ധമായത് ആക്ഷേപകരവുമാണ്. അതിന് അദ്ദേഹം ഉമര്‍(റ) തറാവീഹ് ജമാഅത്ത് ഏകീകരണ കാര്യത്തില്‍ പറഞ്ഞതാണ് തെളിവായി സ്വീകരിച്ചത്. ഈ വാക്കിന്‍റെ ആശയം വിശദീകരിച്ചുകൊണ്ട് ഇബ്നു റജബില്‍ ഹമ്പലി(റ) പറയുന്നു: ‘ഇമാം ശാഫിഈ(റ)യുടെ വാക്കിന്‍റെ ഉദ്ദേശ്യം ഇതാണ്. ആക്ഷേപിക്കപ്പെടുന്ന ബിദ്അത്ത് എന്നാല്‍ ശരീഅത്തില്‍ നിന്നും അവലംബമാക്കാവുന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാര്യമാണ്. അതാണ് ശരീഅത്തിന്‍റെ ഭാഷയില്‍ ബിദ്അത്ത്. അപ്പോള്‍ പ്രശംസനീയമായ ബിദ്അത്ത് എന്നാല്‍ സുന്നത്തിനോട് യോജിച്ച് വന്നതാണ്. അഥവാ സുന്നത്തില്‍ നിന്ന് അവലംബിക്കാവുന്ന അടിസ്ഥാനമുള്ളത്. കേവല ഭാഷാപരമായി മാത്രമാണ് ഇവ ബിദ്അത്ത് എന്ന് പറയപ്പെടുന്നത്. മതത്തിന്‍റെ ഭാഷയിലല്ല. കാരണം അത് സുന്നത്തിനോട് യോജിച്ചതാണ്.’ ഈ ആശയം കൂടുതല്‍ വ്യക്തമാക്കുന്ന ഹദീസ് ഇമാം ബൈഹഖിയാണ്. പുതുതായി ചെയ്യുന്ന കാര്യങ്ങള്‍ രണ്ട് വിധമാണ്. ഒന്നാമത്തേത് ഖുര്‍ആനോടോ സുന്നത്തോടോ സദ്ചര്യയോടൊ ഇജ്മാഇനോടോ എതിരാവുന്ന പുതിയ കാര്യങ്ങള്‍. ദുര്‍മാര്‍ഗമെന്ന് പറഞ്ഞ ബിദ്അത്ത് അതാണ്. രണ്ടാമത്തേത് പണ്ഡിതര്‍ എതിര്‍ത്തിട്ടില്ലാത്ത നല്ല കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കിയതാണ്. അത് ആക്ഷേപിക്കപ്പെടുന്ന ബിദ്അത്തല്ല. അനാചാരമായിരുന്നെങ്കില്‍ പണ്ഡിതര്‍ എതിര്‍ക്കുമെന്നുറപ്പാണ്.
കാവ്യപ്രതിഭ
ഇമാം ശാഫിഈ(റ)യുടെ സാഹിത്യ സിദ്ധിയുടെ നിദര്‍ശനമാണ് അവിടുത്തെ കവിതകള്‍. എന്നാല്‍ കവിതകളിലും സംവാദത്തിലും ഉപയോഗിക്കുന്ന ഭാഷാ പ്രയോഗങ്ങള്‍ അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ ഇല്ല എന്നത് അദ്ദേഹത്തിന്‍റെ ഔചിത്യബോധവും അനുവാചകരോടുള്ള കാരുണ്യവുമാണ് വ്യക്തമാക്കുന്നത്. ശിഷ്യന്‍ റബീഅ് പറയുന്നു: ‘ഇമാമവര്‍കള്‍ ഞങ്ങളോട് ചര്‍ച്ചകളില്‍ നടത്തുന്നത് പോലെയുള്ള അറബി പ്രയോഗങ്ങളെങ്ങാനും അവിടുത്തെ ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല.’
ഇമാം ശാഫിഈ(റ) ഇങ്ങനെ പാടിയിട്ടുണ്ട്:ڇകവിത പണ്ഡിതര്‍ക്ക് മോശമായിരുന്നില്ലെങ്കില്‍ ഞാനിന്ന് ലബീദിനെക്കാള്‍ വലിയ കവിയാകുമായിരുന്നു. അത് ആത്മശാസ്ത്രപ്രധാനവും സ്വത്വബോധ പ്രധാനവുമാണ്. ഇമാമിന്‍റെ പല കവിതകളും നിമിഷക്കവിതകളായിരുന്നതിനാല്‍ അവസരോചിതം പാടിയതാണ്. ത്വബഖാതില്‍ ഇവയില്‍ ചിലത് ഉദ്ധരിച്ചിട്ടുണ്ട്.
ജീവിത പ്രകൃതി
ഇമാം ശാഫിഈ(റ)യുടെ ജീവിതക്രമം വളരെ മാതൃകപരവും ക്രമനിബദ്ധവുമായിരുന്നു. ഇമാം നവവി(റ) പറയുന്നു: ‘ഇബാദത്തുകളിലെ കഠിനപരിശ്രമം, സൂക്ഷ്മതയുടെ മാര്‍ഗമവലംബിക്കല്‍, ഉദാര ശീലം, ഭൗതിക പരിത്യാഗം തുടങ്ങിയവ അദ്ദേഹത്തിന്‍റെ വിശിഷ്ട ജീവിത ശീലവും സ്വഭാവമാണ്. രാത്രി മൂന്നായി ഭാഗിച്ച് ഒരു ഭാഗം രചനക്കും ഒരു ഭാഗം നിസ്കാരത്തിനും ഒരു ഭാഗം ഉറങ്ങാനും വിനിയോഗിച്ചു.’
റബീഅ്(റ) ഇമാമിന്‍റെ വീട്ടില്‍ കുറേ താമസിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ‘അല്‍പമല്ലാതെ ഇമാം ഉറങ്ങിയിരുന്നില്ല. എല്ലാ ദിവസവും ഒരു ഖത്തം ഖുര്‍ആന്‍ ഓതിയിരുന്നുڈ. ഇമാം ശാഫിഈ(റ) പറയുന്നു: ڇഞാന്‍ തീരെ കളവ് പറഞ്ഞിട്ടില്ല. സത്യം ചെയ്തിട്ടില്ല. ചൂടിലും തണുപ്പിലും യാത്രയിലും നാട്ടിലും വെള്ളിയാഴ്ച കുളി  ഒഴിവാക്കിയിട്ടില്ല.  ഭംഗിയുള്ള മുഖവും നല്ല സ്വഭാവവും ഏവര്‍ക്കും പ്രിയങ്കരനുമായിരുന്നു. മാന്യമായ വേഷ വിധാനമുള്ളവരായിരുന്നു. ഇടതുകയ്യില്‍ മുഹമ്മദ്ബ്നു ഇദ്രീസിന് വിശ്വസ്തനായി അല്ലാഹു മതി രക്ഷകന്‍ എന്ന മുദ്രയുള്ള മോതിരം ധരിച്ചിരുന്നു. ഗാംഭീര്യമേറിയ ആ മുഖത്ത് നോക്കി വെള്ളം കുടിക്കാന്‍ പോലും ശിഷ്യന്മാര്‍ ഭയന്നിരുന്നു. ആകാര സൗഷ്ഠവം മഹാനെ ശ്രദ്ധേയനാക്കി. നീണ്ട കഴുത്ത്, മൃദുലമായ കവിള്‍ത്തടം, മുഖത്ത് മാംസവും രോമവും കുറഞ്ഞവരും താടിക്ക് മൈലാഞ്ചി ചായം കൊടുക്കുന്നവരുമായിരുന്നു. ശബ്ദ മാധുരിയും ആകാരഭംഗിയും ബുദ്ധിമാഹാത്മ്യവും സല്‍സ്വഭാവമുള്ളവരായിരുന്നു.’
അത്യുദാരനായിരുന്നു. മഹാന്‍റെ ദാനങ്ങളുടെ കഥകളനവധിയാണ്. ത്യാഗപൂര്‍ണവും പൂര്‍ണസമര്‍പ്പിതവുമായ ജീവിതമായിരുന്നുവെന്ന് ചുരുക്കം.
ഉപദേശങ്ങള്‍
മഹാന്‍റെ കവിതകള്‍  ഉപദേശങ്ങളുടെ രത്നഹാരങ്ങളാണ്. ഹൃദ്യവും വശ്യവും കാവ്യസൗകുമാര്യതയും ഒത്തിണങ്ങിയ വരികള്‍. വിദ്യാര്‍ത്ഥികളോട്, പൊതുജനങ്ങളോട്, ശിഷ്യന്മാരോട്, സുഹൃത്തുക്കളോട്, ദരിദ്രരോട്, പണ്ഡിതരോട്, സമ്പന്നരോട് തുടങ്ങി ജീവിതത്തിന്‍റെ മുഴുവന്‍ മേഖലയിലുമുള്ളവരെയും സ്പര്‍ശിക്കുന്നതാണവിടുത്തെ ഉപദേശങ്ങള്‍. മര്യാദകള്‍, ആചാരങ്ങള്‍, ശീലങ്ങള്‍, സ്വഭാവങ്ങള്‍, ആവശ്യങ്ങള്‍, അത്യാവശ്യങ്ങള്‍, കര്‍മശാസ്ത്രം, ആത്മശാസ്ത്രം, ശിക്ഷണ ശാസ്ത്രം പോലുള്ള വിഷയങ്ങളിലെല്ലാം ഇമാമവര്‍കളുടെ കവിത വ്യാപിച്ച് കിടക്കുന്നു.
ഈജിപ്തിലാണ് മഹാന്‍ അവസാനം കഴിഞ്ഞത്. അത് സംഭവ ബഹുലവും ത്യാഗപൂര്‍ണവും ജ്ഞാനപ്രശോഭിതവുമായ കാലഘട്ടമായിരുന്നു. ജീവിതത്തിന്‍റെ ശേഷിപ്പ് ഉപകാരപ്രദവും മൂല്യവത്തുമായിത്തീരുന്ന വിധം ആ ജീവിതം അവിടെ ക്രമനിബദ്ധമായി പ്രപഞ്ചനാഥന്‍ സംവിധാനിച്ചു. ഈജിപ്തില്‍ പ്രഗല്‍ഭ പണ്ഡിതനും സമ്പന്നനുമായിരുന്ന അബ്ദുല്ലാഹിബ്നു അബ്ദില്‍ഹകമിന്‍റെ അതിഥിയായാണ് കഴിഞ്ഞത്. മുകളില്‍ സൂചിപ്പിച്ചതു പോലെ ക്ലാസുകളും രചനകളും ഇബാദത്തുമായി കഴിഞ്ഞ് അമൂല്യമായ ജ്ഞാനഭണ്ഡാരങ്ങള്‍ ലോകത്തിന് സമ്മാനിച്ചു.
അസൂയാലുക്കള്‍ അദ്ദേഹത്തിന്‍റെ മരണത്തിന് വേണ്ടി വരെ പ്രാര്‍ത്ഥിച്ചതായി ചരിത്രത്തില്‍ കാണാം. ആ പശ്ചാത്തലത്തിലാണ് പ്രസിദ്ധമായ തമന്നാരിജാലുന്‍.. എന്ന കവിത പാടുന്നത്. അസൂയാലുക്കളുടെ അടിയേറ്റതിനാലാണ് അന്ത്യമുണ്ടായതെന്ന് ഗ്രന്ഥങ്ങളില്‍ കാണാം.
ഈജിപ്തിലേക്കുള്ള യാത്രക്ക് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള രണ്ട് വരി കവിതയില്‍ വേര്‍പാടിന്‍റെ സൂചനയുണ്ടായിരുന്നു. സാധാരണഗതിയില്‍ ഒരു മനുഷ്യന്‍റെ ആയുസ്സിന്‍റെ അന്ത്യത്തിലായിരുന്നില്ലല്ലോ അന്ന് ഇമാമവര്‍കള്‍. പക്ഷേ, തന്‍റെ അന്ത്യം അവിടുന്ന് മുന്നില്‍ കണ്ടപോലെ, നാലുവര്‍ഷക്കാലം കൊണ്ട് ധാരാളം ദീനീസേവനം ചെയ്തുതീര്‍ത്തു. ആ കവിത ഇങ്ങനെ ഭാഷാന്തരം നടത്താം: ‘എന്‍റെ ആത്മാവ് ഈജിപ്തിലെത്താന്‍ തുടിക്കുകയാണ്. ഈജിപ്തിനേക്കാള്‍ താഴ്ന്നതും ദാരിദ്ര്യവും ദുരിതവും നിറഞ്ഞതുമായ നാട്ടില്‍നിന്നും വിജയത്തിനും ഐശ്വര്യത്തിനും വേണ്ടിയാണോ ഈ യാത്ര, അതോ മരണത്തിലേക്കോ.’
ഹിജ്റവര്‍ഷം 204 റജബ്മാസം ഇരുപത്തെട്ടിനായിരുന്നു മഹാനവര്‍കളുടെ വേര്‍പാട്. വ്യാഴാഴ്ച അസ്തമിച്ച രാത്രിയായിരുന്നു വെള്ളിയാഴ്ച അസ്വ്റിന് ശേഷമാണ് ഖബറടക്കം നടന്നത്. ആദ്യം ജുമുഅക്ക് ശേഷം മറവ് ചെയ്യാന്‍ തീരുമാനിച്ചത് അസ്വ്റിന് ശേഷത്തേക്ക് മാറ്റുകയായിരുന്നു. അതിന് കാരണമിതായിരുന്നു:
അക്കാലത്തെ മഹാനായ ആത്മീയാചാര്യനായിരുന്ന അസീസി(റ) ഇമാമവര്‍കള്‍ വഫാതായ രാത്രി ഒരു സ്വപ്നം കാണുകയുണ്ടായി. നബി(സ) വഫാതാവുന്നതും കുളിപ്പിക്കുന്നതും അസ്വറ് നിസ്കാരാനന്തരം ജനാസകൊണ്ടുപോവുന്നതുമായിരുന്നു അത്. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തിന് ശാഫിഈ ഇമാമവര്‍കള്‍ വഫാതായ വിവരവും ജുമുഅക്ക് ശേഷം ജനാസയെടുക്കുന്നവിവരവും അറിഞ്ഞു. അപ്പോഴദ്ദേഹം തന്‍റെ സ്വപ്നവിവരവും അസ്വ്റിനുശേഷം ജനാസയെടുക്കുന്നതായിട്ടുള്ള വിവരവും അറിയിച്ചു. അതേസമയം തന്നെ ഒരു സ്ത്രീയുടെ ജനാസ കൊണ്ടുപോവുന്നതായും അദ്ദേഹം കണ്ടിരുന്നു. അങ്ങനെ ഭരണാധികാരി, ജുമുഅക്ക്ശേഷം ജനാസയെടുക്കുന്നത് അസ്വ്റിനു ശേഷത്തേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. അപ്രകാരം നടക്കുകയും ചെയ്തു. അപ്പോള്‍ ഒരു സ്ത്രീയുടെ ജനാസയുമുണ്ടായിരുന്നു.
നഫീസത്തുബീവി(റ)യുടെ വീട്ടുപടിക്കലൂടെ വന്‍ജനാവലിയുമായുള്ള അന്ത്യയാത്ര ഖറാഫതുസ്സുഗ്റാ വരെയെത്തിച്ചേര്‍ന്നു. അവിടെ ഇപ്പോള്‍ തുര്‍ബതുശ്ശാഫിഈ എന്നറിയപ്പെടുന്ന സ്ഥലത്ത് ആ പൂമേനി ഖബറടക്കം ചെയ്തു. അബ്ദുല്ലാഹില്‍ ഹാഫിള്(റ) പറയുന്നു: ‘ഈജിപ്തില്‍ ഇമാം ശാഫിഈ(റ)യുടെ ഖബ്റിനു മുകളില്‍ ഇബ്റാഹീം നബി(അ) വരെയുള്ള പിതൃപരമ്പര രേഖപ്പെടുത്തിയത് ഞാന്‍ കണ്ടിട്ടുണ്ട്.’
മറവ്ചെയ്ത ശേഷം ഈജിപ്തിലെ വിശ്വാസികള്‍ നാല്‍പതുദിനരാത്രങ്ങള്‍ നിരന്തരം അവിടെ സിയാറത്ത് നടത്തിയിരുന്നു. വലിയ തിരക്കനുഭവപ്പെടുന്നതിനാല്‍ വളരെ കഷ്ടപ്പെട്ട് മാത്രമേ അങ്ങോട്ടെത്തിച്ചേരാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇപ്പോഴും ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും വിശ്വാസികള്‍ അങ്ങോട്ട് സിയാറത്ത് യാത്ര നടത്തുന്നുണ്ട്. അവിടെ നിരന്തരം സിയാറത്ത് സജീവമാണ്.
പ്രധാന അവലംബം
ശര്‍ഹുല്‍ മുഹദ്ദബ്, ഇമാം നവവി(റ)
താരീഖു ബഗ്ദാദ്, ഖതീബുശ്ശിര്‍ബീനി(റ)
ത്വബഖാതുല്‍ കുബ്റാ, ഇമാം സുബ്കി(റ)
ഹില്‍യതുല്‍ ഔലിയാഅ്, അബൂനുഐം(റ)
തഹ്ദീബുത്തഹ്ദീബ്, ഇബ്നുഹജര്‍(റ)
വഫയാതുല്‍ അഅ്യാന്‍, ഇബ്നുഖല്ലികാന്‍
മുഅ്ജമുല്‍ ഉദബാഅ്, യാഖൂതുല്‍ ഹമവി(റ)
തവാലിത്തഅ്സീസ്, ഇബ്നുഹജര്‍(റ)
മനാഖിബുശ്ശാഫിഈ(റ), ഇമാം ബൈഹഖി(റ)
ശദറാതുദ്ദഹബ്, ഇബ്നുല്‍ ഇമാദ്(റ)
ദീവാനുശ്ശാഫിഈ(റ)
ആദാബുശ്ശാഫിഈ(റ), അബൂഹാതമുര്‍റാസി(റ)

Thursday 28 May 2015

ശഅ്ബാന്‍ മാസത്തിന്റെ പവിത്രത

ശഅ്ബാന്‍: ഹിജ്‌റ വര്‍ഷത്തിലെ എട്ടാമത് മാസം. നബി(സ) നിരവധി സവിശേഷതകള്‍ എണ്ണിപ്പറഞ്ഞ പുണ്യം നിറഞ്ഞമാസം. പുരാതനകാലം മുതലേ മുസ്‌ലിംകള്‍ ഈ മാസത്തെ ബഹുമാനപൂര്‍വ്വം കാണുകയും നല്ല ആചാരങ്ങള്‍ ചെയ്തുപോരുകയും ഉണ്ടായി. ശഅ്ബാനില്‍ ഇസ്‌ലാം അംഗീകരിച്ച ആചാരങ്ങളെ കുറിച്ചുള്ള ഒരു ഹ്രസ്വ വിശദീകരണം നടത്തുകയാണിവിടെ.
ശഅ്ബാന്‍ പതിനഞ്ചാം രാവ് വളരെ മഹത്വമേറിയതാണ്. ബറാഅത്തുരാവ് എന്ന പേരില്‍ മുസ്‌ലിം ലോകം അതിനെ ആദരിച്ചുപോരുന്നു. പ്രസ്തുത രാത്രിയുടെ മഹത്വം കുറിക്കുന്ന അനേകം നബിവചനങ്ങളുണ്ട്.
മോചനം എന്നാണു ബറാഅത്ത് എന്നതിന്റെ അര്‍ത്ഥം. പ്രസ്തുത രാവില്‍ കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണത്തേക്കാള്‍ പാപികളെ അല്ലാഹു നരകത്തില്‍നിന്നു മോചിപ്പിക്കും (ബൈഹഖി) എന്നതിനാലാണ് ഈ പേര്‍ വന്നത്. അനുഗൃഹീതരാവ്, എല്ലാ കാര്യങ്ങളെയും രേഖപ്പെടുത്തുന്ന രാവ്, കാരുണ്യത്തിന്റെ രാവ് എന്നീ പേരുകളും ശഅ്ബാന്‍ പതിനഞ്ചിന്റെ രാവിനുണ്ട്. (റാസി 27/238)
ഖുര്‍ആനിനെ നാം അവതരിപ്പിച്ചത് ബറകത്താക്കപ്പെട്ട ഒരു രാത്രിയിലാണെന്നും തീരുമാനിച്ചുറക്കപ്പെട്ട വിധികളത്രയും അന്നു വിതരണം ചെയ്യപ്പെടുമെന്നും സാരം കുറിക്കുന്ന ഖുര്‍ആന്‍ വാക്യത്തിലെ പുണ്യരാവ് കൊണ്ടുദ്ദേശ്യം ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയാണെന്ന് ഇമാം ഇക്‌രിമ(റ) പ്രസ്താവിച്ചിട്ടുണ്ട്.
ഇമാം അഹ്മദും ഇബ്‌നുമാജയും തുര്‍മുദിയും നിവേദനം ചെയ്തതും ഇബ്‌നുമാജ സ്വഹീഹാക്കിയതുമായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ആഇശ(റ) പറയുന്നു: ഞാനൊരു രാത്രി നബി(സ)യെ എന്റെയരികില്‍ കണ്ടില്ല. ഞാന്‍ വീടുവിട്ടിറങ്ങി നോക്കുമ്പോള്‍ നബി(സ) മദീനയിലെ ഖബ്ര്‍സ്ഥാനില്‍ ആകാശത്തേക്ക് തലഉയര്‍ത്തി നില്‍ക്കുകയാണ്. എന്നെ കണ്ട നബി(സ) ചോദിച്ചു: അല്ലാഹുവും റസൂലും അനീതി കാണിച്ചുവെന്ന് നീ ഭയന്നുവല്ലേ? ഞാന്‍ പറഞ്ഞു: താങ്കള്‍ മറ്റുവല്ല ഭാര്യമാരുടെ അരികിലും പോയെന്നു ഞാന്‍ ഊഹിച്ചു. നബി(സ) പറഞ്ഞു: ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ സര്‍വ്വശക്തന്റെ പ്രത്യേക കരുണാകടാക്ഷം ഒന്നാം ആകാശത്തിലവതരിക്കും. കല്‍ബു ഗോത്രത്തിന്റെ ആട്ടിന്‍പറ്റത്തിന്റെ രോമങ്ങളേക്കാള്‍ കൂടുതലെണ്ണം ആളുകള്‍ക്ക് അന്നവന്‍ പാപമോചനം നല്‍കും.
ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ കാണാം: ശഅ്ബാന്‍ പകുതിയുടെ രാവില്‍ നിശ്ചയം അല്ലാഹുവിന്റെ അനുഗ്രഹം സൃഷ്ടികളിലേക്ക് പ്രത്യക്ഷപ്പെടും. കപടവിശ്വാസിയും ആത്മഹത്യ ചെയ്തവനുമല്ലാത്ത എല്ലാവര്‍ക്കും അവന്‍ പൊറുത്തുകൊടുക്കും. ഇത്തരം ഹദീസുകള്‍ ഹാഫിളുല്‍ മുന്‍ദിരി(റ) തന്റെ അത്തര്‍ഗീബു വത്തര്‍ഹീബ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ശാഫിഈ(റ) പറയുന്നു: അഞ്ചു രാവുകളിലുള്ള പ്രാര്‍ത്ഥനയ്ക്കു പ്രത്യേകം ഉത്തരം ലഭിക്കും. വെള്ളിയാഴ്ച രാവ്, രണ്ടു പെരുന്നാള്‍ രാവ്, റജബിലെ ആദ്യരാവ്, ബറാഅത്തു രാവ്.  (അല്‍ ഉമ്മ് 1/204)
നബി(സ) തങ്ങള്‍ പറഞ്ഞു. ശഅ്ബാന്‍ പകുതിയുടെ രാവായാല്‍ ആ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുകയും അതിന്റെ പകലില്‍ നോമ്പുഷ്ടിക്കുകയും ചെയ്യുക. അന്നു സൂര്യാസ്തമയം മുതല്‍ പ്രഭാതം വരെ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ ഒന്നാം ആകാശത്തേക്ക്ഇറങ്ങുകയും ഇങ്ങനെ അല്ലാഹു പറയുകുയം ചെയ്യും. എന്നോട് പൊറുക്കലിനെ തേടുന്നവനില്ലേ, അവനു ഞാന്‍ പൊറുത്തുകൊടുക്കും. എന്നോട് ഭക്ഷണം തേടുന്നവനില്ലേ, അവനു ഞാന്‍ ഭക്ഷണം നല്‍കും. പരീക്ഷിക്കപ്പെടുന്നവനില്ലേ അവനു ഞാന്‍ സുഖം നല്‍കും. (ഇബ്‌നു മാജ 99)
”ആഇശ(റ) യില്‍നിന്നു നിവേദനം: നബി(സ) ചോദിച്ചു: ഈ രാവിനെ (ശഅ്ബാന്‍ പതിനഞ്ച്) കുറിച്ചു നിനക്കറിയുമോ? ആഇശ(റ): അല്ലാഹുവിന്റെ ദൂതരേ, എന്താണതിനുള്ളത്? നബി(സ) പറഞ്ഞു: ഈ വര്‍ഷം ജനിക്കുന്നതും മരിക്കുന്നതുമായ മനുഷ്യരെ ഈ രാത്രി രേഖപ്പെടുത്തപ്പെടും. അന്ന് അവരുടെ അമലുകള്‍ ഉയര്‍ത്തപ്പെടുകയും അവരുടെ ഭക്ഷണം ഇറക്കപ്പെടുകയും ചെയ്യും.”
ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതി പ്രാര്‍ത്ഥിക്കല്‍ മുന്‍ഗാമികള്‍ ആചരിച്ചുപോരുന്ന ചര്യയാണ്. ഇഹ്‌യാഉലൂമിദ്ദീനിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മുര്‍ത്തളാ സബീദി(റ) പ്രസ്താവിക്കുന്നു: ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന പതിവ് മുന്‍ഗാമികളില്‍ നിന്നു പിന്‍ഗാമികള്‍ അനന്തരമായി സ്വീകരിച്ചുപോന്നതാണ്. ആദ്യത്തേത് ആയുസ് വര്‍ദ്ധിക്കാനും രണ്ടാമത്തേത് ഭക്ഷണത്തില്‍ ഐശ്വര്യമുണ്ടാകാനും മൂന്നാമത്തേത് ഈമാന്‍ ലഭിച്ചു മരിക്കുന്നതിനു വേണ്ടിയും. ഓരോ യാസീനിനു ശേഷവും പ്രസ്തുത ആവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. (ഇത്ഹാഫ് 3/427)
ബറാഅത്തു രാവിലെ മൂന്നു യാസീനിനെ കുറിച്ചും ഇമാം ദൈറബി(റ) തന്റെ മുജര്‍റബാതിലും (പേജ് 19) ഇമാം അബ്ദുല്ലാഹിബ്‌നു ബാ അലവി(റ) തന്റെ താരീഖിലും (കന്‍സുന്നജാഹ് 60) വ്യക്തമാക്കിയിട്ടുണ്ട്. നിഹായത്തുല്‍ അമല്‍ പേജ് 23-ലും മൂന്നു യാസീനിന്റെ കാര്യവും പ്രാര്‍ത്ഥനയും വിവരിച്ചിട്ടുണ്ട്.
ഒരു കൊല്ലത്തില്‍ ഉണ്ടാവുന്ന സര്‍വ്വകാര്യങ്ങളും അല്ലാഹു ബറാഅത്തുരാവില്‍ മലക്കുകളെ ഏല്‍പിക്കുമെന്ന് ഹദീസിന്റെ വെളിച്ചത്തില്‍ പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (മിര്‍ഖാത്ത് 2/146) ലൈലത്തുല്‍ ഖദ്‌റിലും ഇത്തരം ഒരു കണക്കാക്കലുണ്ട്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ബറാഅത്തുരാവില്‍ അല്ലാഹു വിധിക്കുകയും ലൈലത്തുല്‍ ഖദ്‌റില്‍ മലക്കുകളെ ഏല്‍പിക്കുകയും ചെയ്യും. (തഫ്‌സീറുല്‍ ജമല്‍ 4/100) നടക്കാനിരിക്കുന്ന സര്‍വ്വ കാര്യങ്ങളും മുമ്പേ കണക്കാക്കിയിരിക്കുന്നു. ബറാഅത്തുരാവില്‍ കണക്കാക്കുക എന്നാല്‍ കണക്കാക്കിയതു പുതുക്കുക എന്നാണുദ്ദേശ്യം.
സൂറത്തുദ്ദുഖാന്‍
ദുഖാന്‍ സൂറത്തു ബറാഅത്തുരാവില്‍ ഓതുന്ന ഒരു സമ്പ്രദായം നമ്മുടെ നാടുകളില്‍ വ്യാപകമാണല്ലോ. അതിന്റെ അടിസ്ഥാനം എന്താണെന്നു നോക്കാം. നിരവധി മഹത്വങ്ങള്‍ ദുഖാന്‍ സൂറത്തിനെ കുറിച്ചു വന്നിട്ടുണ്ട്. ബറാഅത്തുരാവില്‍ പ്രത്യേകമായി ഓതാന്‍ പ്രേരിപ്പിക്കുന്ന ഹദീസുകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെങ്കിലും എന്നും രാത്രി സൂറത്തുദുഖാന്‍ ഓതാന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്. ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ അതു കാണാം.
പാരായണം മൂലം പ്രതിഫലം ലഭിക്കുന്നതിനാല്‍ ബറാഅത്തു രാവില്‍ ദുഖാന്‍ സൂറത്തു ഓതല്‍ സുന്നത്തുതന്നെയെന്നു പറയാം. അതു ബറാഅത്തുരാവ് എന്ന പ്രത്യേകത കൊണ്ടല്ല, മറിച്ച് എന്നും ഓതല്‍ സുന്നത്താണെന്ന നിലക്കാണ്. ബറാഅത്തു രാവില്‍ മൂന്നു യാസീന്‍, സൂറത്തു ദുഖാന്‍ എന്നിവ ഓതല്‍ സുന്നത്തോ ബിദ്അത്തോ എന്ന ബിദഇകളുടെ ചോദ്യം അവരുടെ ജഹാലത്തിന്റെ തുറന്ന പ്രഖ്യാപനമാണ്. എന്തുകൊണ്ടെന്നാല്‍ പ്രസ്തുത കാര്യങ്ങള്‍ ബറാഅത്തു രാവില്‍ നിര്‍വ്വഹിക്കല്‍ സുന്നത്തും ബിദ്അത്തുമാണ്. പ്രതിഫലാര്‍ഹം എന്ന നിലയ്ക്കു സുന്നത്തും നബി(സ)യുടെ കാലത്തില്ലാത്തത് എന്നതിനാല്‍ ബിദ്അത്തും. ഈ ബിദ്അത്തു സദാചാരമാണ്, അനാചാരമല്ല.
ഇമാം സര്‍ജി(റ) തന്റെ ഫആഇദില്‍ പറയുന്നു: ഒരാള്‍ ദുഖാന്‍ സൂറിലെ ആദ്യഭാഗം അവ്വലീന്‍ വരെ ശഅ#്ബാനിന്റെ ആദ്യരാത്രി മുതല്‍ പതിനഞ്ചാം രാവുവരെ ഓതി പതിനഞ്ചാം രാവില്‍ മുപ്പതു പ്രാവശ്യം പരായണം ചെയ്തു അല്ലാഹുവിനെ സ്മരിച്ചു നബി(സ)യുടെ പേരില്‍ സ്വലാത്തു ചൊല്ലി ഇഷ്ടമുള്ള ഏതുകാര്യം ചോദിച്ചാലും ഉത്തരം ലഭിക്കും. (കന്‍സുന്നജാഹ്)
പ്രത്യേക പ്രാര്‍ത്ഥന
ബറാഅത്തു രാവ് പ്രാര്‍ത്ഥനകൊണ്ടു ധന്യമാക്കണം. പ്രസ്തുത രാവില്‍ പ്രത്യേക നസ്‌കാരം ഇല്ല. പ്രമുഖ സ്വഹാബാക്കളായ ഉമര്‍(റ), ഇബ്‌നു മസ്ഊദ്(റ) തുടങ്ങിയവര്‍ ബറാഅത്തു രാവില്‍ പ്രാര്‍ത്ഥിച്ചത് ഇമാം മുല്ലാ  അലിയ്യില്‍ ഖാരി(റ) വിവരിക്കുന്നതിന്റെ അര്‍ത്ഥം ഇങ്ങനെ: ”അല്ലാഹുവേ, നീ ഞങ്ങളെ പരാജിതരുടെ കൂട്ടത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അതു മായ്ക്കുകയും വിജയികളുടെ കൂട്ടത്തില്‍ എഴുതുകയും ചെയ്യേണമേ. വിജയികളുടെ കൂട്ടത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ ആ പേര് അവിടെ സ്ഥിരപ്പെടുത്തേണമേ.” (മിര്‍ഖാത്ത് 2/178)
മൂന്ന് യാസീനും പ്രസ്തുത പ്രാര്‍ത്ഥനയും അസ്വറിനു ശേഷം നടത്തിയാല്‍ ബറാഅത്തു രാവില്‍ ചെയ്ത മഹത്വം ലഭിക്കില്ല.
നോമ്പ്
ബറാഅത്തു രാവിന്റെ പകലില്‍ നോമ്പെടുക്കല്‍ സുന്നത്താണ്. ശഅ്ബാന്‍ പതിനഞ്ച് എന്ന പ്രത്യേകമായ നോമ്പ് തന്നെ എന്ന നിലയ്ക്കു സുന്നത്തുണ്ടെന്നു ഹദീസിന്റെ വെളിച്ചത്തില്‍ ഇമാം റംലി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ഫതാവാ റംലി 2/79). ബറാഅത്തിന്റെ പകല്‍ എന്ന നിലയ്ക്കല്ല. അയ്യാമുല്‍ ബീളില്‍പ്പെട്ട ദിവസം എന്ന നിലയ്ക്കു സുന്നത്തുണ്ട് എന്ന വീക്ഷണമാണ് ഇമാം ഇബ്‌നു ഹജര്‍(റ) പറഞ്ഞത്. (ഫതാവല്‍ കുബ്‌റാ 2/79). ചുരുക്കത്തില്‍, ശഅ്ബാന്‍ പതിനഞ്ചിനു നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്നു ഇബ്‌നു ഹജറും ഇമാം റംലി(റ)യും ഒത്തു സമ്മതിക്കുന്നു.
ശഅ്ബാന്‍ പതിനഞ്ചിനു ശേഷം കേവലം സുന്നത്തു നോമ്പു നിഷിദ്ധമാണ്. ഫര്‍ളു നോമ്പു ഖളാഅ് വീട്ടല്‍, പതിവുള്ള സുന്നത്തു നോമ്പ് എന്നിവയൊന്നും ശഅ്ബാന്‍ പതിനഞ്ചിനു ശേഷം നിഷിദ്ധമല്ല. അതുപോലെതന്നെ ശഅ്ബാന്‍ പതിനഞ്ചിന്റെ നോമ്പ് അനുഷ്ഠിച്ചാല്‍ തുടര്‍ന്നു ബാക്കി ദിവസങ്ങളിലും ശഅ്ബാന്‍ അവസാനം വരെ സുന്നത്തു നോമ്പനുഷ്ഠിക്കാം. (ഇആനത്ത് 2/267)
ആഗതമായ ബറാഅത്തു രാവ് ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും നടത്തി മികച്ച ഭക്ഷണവിഭവങ്ങളൊരുക്കി വീട്ടുകാരെയും കുട്ടികളെയും സന്തോഷിപ്പിച്ചു ആചരിക്കാം; ധന്യമാക്കാം.

ശിര്‍ക്കില്‍ നിന്ന് തലയൂരുമ്പോള്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

ശിര്‍ക്കാരോപണത്തിലും സമൂഹത്തെ ഇസ്ലാമിന്‍റെ ധവളിമയില്‍ നിന്ന് പുറത്താക്കുന്നതിലുമായിരുന്നു എക്കാലത്തും മുജാഹിദ് മൗലവിമാരുടെ തടിമിടുക്ക്. സാധാരണക്കാര്‍ മുതല്‍ മഹാപണ്ഡിതര്‍ വരെയും അവരുടെ ശിര്‍ക്കുലാബില്‍ പരീക്ഷിക്കപ്പെട്ടു. തൗഹീദിന്‍റെ ഒരംശംപോലും കണ്ടുകിട്ടാനാവാതെ വന്നതിനാല്‍ അവരുടെയും മുസ്‌ലിം ലോകത്തെ ആകമാനവും മൗലവിമാര്‍ തെമ്മാടിക്കുഴിയില്‍ വരവു ചേര്‍ത്തു. ഉറുക്ക്, മന്ത്രിച്ചൂതല്‍, സിഹ്റ്, മൗലിദ്, ഇസ്തിഗാസ, തവസ്സുല്‍, ഖബര്‍സിയാറത്ത് തുടങ്ങി ആദരവും ബഹുമാനവുമടക്കം എല്ലാം ശിര്‍ക്കുവല്‍ക്കരണത്തിന് മതിയായ കാരണങ്ങളായി മുജാഹിദ് ഗവേഷണാലയത്തിലെ ശാസ്ത്ര പടുക്കള്‍ കണ്ടുപിടിച്ചുകളഞ്ഞു.
ഇതങ്ങനെ തുടരുന്നതിനിടയിലാണ് ചില ഗവേഷണങ്ങള്‍ക്ക് ഗതിമാറ്റം വരുന്നത്. ശിര്‍ക്കാന്‍ തേച്ചത് തൗഹീദായി തോന്നിയത്. എക്സറേ അടക്കം യാദൃച്ഛികമായുണ്ടായ ചില കണ്ടെത്തലുകളുണ്ടല്ലോ, അപ്രകാരം ശിര്‍ക്കുലാബില്‍ ജിന്നു കേറുന്നതും ഭൗതിക അഭൗതിക മാനദണ്ഡങ്ങള്‍ കീഴ്മേല്‍ മറിയുന്നതുമൊക്കെ ഇതിന്‍റെ അനുബന്ധമായുണ്ടായി. തൗഹീദിന്‍റെ നിര്‍വചനം പലയാവര്‍ത്തി വെട്ടിത്തിരുത്തി. തൗഹീദിനായധ്വാനിച്ചു മണ്‍മറഞ്ഞ പല മൗലവിമാരുടെയും ജീവിതം വൃഥാവിലായെന്നു മാത്രമല്ല, കടുകട്ടി ശിര്‍ക്കും പേറി ചരമം കൊണ്ട് ഭാഗ്യശൂന്യരുമായി അവര്‍. സിഹ്ര്‍ ഫലിക്കുന്നത് അഭൗതികമായും കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായുമാകയാല്‍ തൗഹീദ് തലകുത്തി നിന്നു. ആകെ ഓടക്കാട്ടില്‍ ഒറ്റയാന്‍ കയറിയ പ്രതീതി. അങ്ങനെയാണ് മൗലവി ഗ്രൂപ്പും മടവൂര്‍ ഗ്രൂപ്പും ഉണ്ടായത്. ജിന്നൂരികളെന്ന് ഇരുകൂട്ടരും ഓമനിച്ചു വിളിച്ച സക്കരിയ്യ ഗ്രൂപ്പും ജനിച്ചു. പിന്നെയും ഗവേഷണം മുറുകിയപ്പോള്‍ മൂന്നാം മുന്നണിയുടെ നേതാവ് കളംചാടി. രാഹുല്‍ ഗാന്ധിയെ കാണാതായപ്പോഴുണ്ടായപോലെ അഭ്യൂഹം മാത്രമാണ് ടിയാനെ കുറിച്ച് ഇപ്പോഴുള്ളത്.
മുജാഹിദ് പാളയത്തിലെ ഈ ജാതി കുത്തിമറിച്ചിലുകള്‍ കേട്ടും വായിച്ചും തലചുറ്റി ഓക്കാനം മുട്ടി നില്‍ക്കുന്ന കേരളക്കാര്‍ക്ക് പിന്നെയും ഇതോര്‍മപ്പെടുത്തിയത് മഹത്തായ ഒരു കരണംകുത്തി മറിയലിനുകൂടി ഈ ‘നവോത്ഥാന’ പ്രസ്ഥാനം വിധേയമായിരിക്കുന്നത് പരിചയപ്പെടുത്താനാണ്. മന്ത്രിച്ചൂതിയുള്ള ആത്മീയ ചികിത്സയാണ് ഇപ്പോള്‍ മുജാഹിദുകളുടെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ വിറങ്ങലിച്ചു കിടക്കുന്നത്.
മതം ചികില്‍ത്സക്ക് പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. അത് ഭൗതിക-ആത്മീയ രീതികളിലൊക്കെയാവാം. വേറിട്ടും സംയുക്തമായും ചെയ്യാം. അന്യത്ര വിശദീകരിക്കപ്പെട്ടതാകയാല്‍ അതിന്‍റെ ആധികാരികതയും പ്രാമാണികതയുമൊന്നും ഇവിടെ പരാമര്‍ശിക്കുന്നില്ല. മതം അനുവദിച്ച, റസൂല്‍(സ്വ) പ്രോത്സാഹിപ്പിച്ച, പില്‍ക്കാല പണ്ഡിതരൊക്കെയും നടത്തിക്കാണിച്ച മന്ത്രിച്ചൂത്ത് ചികിത്സ കേരളത്തില്‍ നടന്നു വന്നിരുന്നു; ഇപ്പോഴും വ്യാപകമായി നിലകൊള്ളുന്നു. മുസ്‌ലിം സമൂഹത്തിന് ഈ കാര്യത്തില്‍ അല്‍പമാത്ര സന്ദേഹം പോലുമുണ്ടായിരുന്നില്ല.
വിഷം തീണ്ടി മരണാസന്നനായ ഒരു ഗോത്ര തലവനെ അബൂസഈദിനില്‍ ഖുദ്രി(റ) മന്ത്രിച്ചൂതി സുഖപ്പെടുത്തിയതും പ്രതിഫലമായി ലഭിച്ച മുപ്പത് ആടുകളെ തിരുനബി (സ്വ) അംഗീകരിച്ചതുമടക്കം നിരവധി പ്രമാണങ്ങള്‍ അവര്‍ക്ക് മുമ്പിലുണ്ടല്ലോ. മന്ത്രിച്ചൂത്ത് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ  ഭാഗമാവാം, തിരുനബി(സ്വ) പ്രതിഫലമായി ലഭിച്ച ആടുകളില്‍ നിന്ന് വിഹിതമാവശ്യപ്പെടുക പോലുമുണ്ടായി.
പിന്നെയും ഇക്കാര്യത്തില്‍ ശങ്കിക്കുക നബി(സ്വ)യുടെ ദര്‍ശനങ്ങളില്‍ തരിമ്പും താല്‍പര്യമില്ലാത്ത ഇടമറുകാദികള്‍ മാത്രം. പക്ഷേ, മുജാഹിദുകള്‍ ഈ രംഗത്ത് ഇടമറുകിനെയും ചാള്‍സ് ഡിക്കന്‍സിനെയും സാക്ഷാല്‍ ബര്‍ണഡ് റസ്സലിനെയും കടത്തി വെട്ടി. നബി  (സ്വ) ചെയ്താലും അംഗീകരിച്ചാലും ലോക മുസ്‌ലിംകളഖിലം അനുവര്‍ത്തിച്ചാലുമൊന്നും മന്ത്രിച്ചൂത്ത് പറ്റില്ലെന്ന് അവര്‍ വാശിപിടിച്ചു. കാരണം ലളിതം, ശിര്‍ക്കോഫോബിയ! മന്ത്രിച്ച വെള്ളം കുടിച്ച് രോഗം മാറിയാല്‍ അത് അഭൗതിക രീതിയാണ്, കാര്യകാരണബന്ധങ്ങള്‍ക്കതീതമാണ്. ഇതിനപ്പുറം ശിര്‍ക്കെന്ത്? മുജാഹിദ് പുറംപോക്കിലെ ഓരോ അംഗവും  ഈ ആവശ്യാര്‍ത്ഥം തൊണ്ട കീറി. ലേഖനങ്ങളും പുസ്തകങ്ങളും പിറന്നു. അവര്‍ നിര്‍മാര്‍ജനം ചെയ്ത മഹാ ദ്രോഹങ്ങളില്‍ മുഖ്യമായി ഇതിനെ എണ്ണി. ചില പഴംപുരാണങ്ങള്‍ വായിക്കുക:
‘നൂല്, മന്ത്രം, പിഞ്ഞാണമെഴുത്ത്, മന്ത്രിച്ചൂതിയ വെള്ളം, മൗലൂദ്… എന്നിവ ചികിത്സാരീതികളായി സ്വീകരിക്കുന്ന ശിര്‍ക്കന്‍ വിശ്വാസം (അവിഭക്ത കെ.എന്‍.എം പ്രസിദ്ധീകരിച്ച ഇസ്ലാഹി പ്രസ്ഥാനം എന്ന കൃതി പേജ് : 161)  നബി(സ്വ) പോലും ചെയ്ത മന്ത്രിച്ചൂതല്‍ ശിര്‍ക്കാണെന്ന്!
അല്‍ ഇസ്വ്ലാഹ് മാസികയിലെ നിറസാന്നിധ്യം എസ്.എസ് ചങ്ങലീരി എഴുതിയതിപ്രകാരം: ‘എന്നാല്‍ മന്ത്രത്തോടൊപ്പം എന്തെങ്കിലും ഊതിക്കുടിക്കുകയോ ശരീരത്തിലോ മറ്റോ കെട്ടുകയോ ചെയ്യാന്‍ പാടില്ലെന്നും അത് ശിര്‍ക്കും കുഫ്റുമാണെന്നും വ്യക്തമായി’ (ആദര്‍ശ ഡയറി, പേ 57).
മറ്റ് നിരവധി പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും ഇക്കാര്യം വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്.
മന്ത്രിക്കലും വെള്ളത്തില്‍ ഊതിക്കുടിക്കലുമൊക്കെ തനിശിര്‍ക്കും അന്ധവിശ്വാസവും പരമാബദ്ധവും ആയി കൂവി നടന്നവര്‍ ഹദീസും ആയത്തും പഠിച്ച് കുറച്ച് ‘വെളിവ്വെച്ചു’ തുടങ്ങിയപ്പോള്‍ ആകെ മാറിയ കൗതുകമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതൊക്കെ തൗഹീദിന്‍റെ കടുകട്ടിയാണത്രെ! ഇപ്പോള്‍ തുപ്പല്‍ തെറിപ്പിച്ച് വരേെ ഊതി ചികിത്സിക്കാമത്രെ മുജാഹിദുകള്‍ക്ക്!
അല്‍ ഇസ്വ്ലാഹ് മാസിക 2015 മാര്‍ച്ച് ലക്കം പ്രസിദ്ധീകരിച്ച മന്ത്രങ്ങളുടെ രീതികള്‍ എന്ന ദീര്‍ഘ ലേഖനത്തിന്‍റെ ചില വരികള്‍ കാണുക:
‘മന്ത്രത്തിന്‍റെ രൂപങ്ങള്‍ വിവിധ രീതികളില്‍ പ്രമാണങ്ങളില്‍ വന്നിട്ടുണ്ട്. ചില ഹദീസുകള്‍ കാണുക:
ആയിശ(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു. അവര്‍ പറഞ്ഞു: ‘തന്‍റെ കുടുംബത്തിലാരെങ്കിലും രോഗിയായാല്‍ അവിടുന്ന് മുഅവ്വിദാത്ത് (സൂറ:നാസ്, ഫലക്വ്) ഓതി ഊതാറുണ്ടായിരുന്നു. നബി(സ്വ) വഫാത്തായ രോഗത്തിലായപ്പോള്‍ ഞാന്‍ അവിടുത്തെ മേല്‍ ഊതുകയും അവിടുത്തെ കൈകൊണ്ട് തന്നെ തടവുകയും ചെയ്തു കൊണ്ടിരുന്നു. എന്‍റെ കൈകളേക്കാള്‍ അവിടുത്തെ കൈകള്‍ക്ക് ബറകത്ത് ഉള്ളതു കൊണ്ടാണ് (അവിടുത്തെ കൈകള്‍ കൊണ്ടു തന്നെ തടവിയത്’ (ബുഖാരി. ഖുര്‍ആനിന്‍റെ സവിശേഷതകള്‍).
അബൂ സഈദ്(റ)വിന്‍റെ ഹദീസില്‍ വന്നിട്ടുള്ള പാമ്പുകടിയേറ്റവന്‍റെ കഥയില്‍ പറഞ്ഞ സംഭവം…. പിന്നെ അദ്ദേഹം പോയി തുപ്പല്‍ തെറിപ്പിച്ച് ഊതാന്‍ തുടങ്ങി, സൂറത്തുല്‍ ഫാതിഹ ഓതികൊണ്ടായിരുന്നു. ആ കാര്യം പിന്നീട് നബി(സ്വ) അംഗീകരിച്ചു കൊടുത്തു (ബുഖാരി).
മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടിലുള്ളത്, ‘അദേഹം ഉമ്മുല്‍ ക്വുര്‍ആന്‍ ഓതാന്‍ തുടങ്ങി. തന്‍റെ ഉമിനീര്‍ കൂട്ടിവെച്ചു കൊണ്ട് ഊതുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങനെ ആ മനുഷ്യന്‍ വിഷമത്തില്‍ നിന്ന് മോചിതനായി’ എന്നാണ് (സ്വഹീഹ് മുസ്‌ലിം).
മന്ത്രത്തില്‍ ‘നഫ്സും’ ‘തഫ്ലും’ (ഊത്തും തുപ്പലും-ലേ) ആകാം എന്ന് ഈ ഹദീസുകളില്‍ നിന്ന് തെളിയുന്നു. അപ്രകാരമാണ് സ്വഹാബത്തിലെ ഒരു സംഘം പറഞ്ഞത്. പണ്ഡിതന്‍മാരില്‍ മഹാഭൂരിപക്ഷവും ഈ വീക്ഷണക്കാരാണ് (പേ:33).
മന്ത്രത്തിന്‍റെ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസുകളും അതേപോലെ നഫ്ഥ്-തഫ്ല് എന്നിവ പരാമര്‍ശിക്കപ്പെട്ട നസ്സ്വുകളും വിശകലന വിധേയമാക്കിയാല്‍ ക്വിറാഅത്തിന് മുന്നേയും പിന്നേയും ഒപ്പവുമൊക്കെ ഊത്ത് നടത്തപ്പെട്ടതായി മനസ്സിലാക്കാം. ഈ പറഞ്ഞ മൂന്ന് രീതിയും അനുവദനീയമാണെന്ന് ഹദീസുകളില്‍ നിന്ന് കിട്ടും (പേജ്:34).
ഈ മന്ത്രത്തിന്‍റെ രീതി ഇപ്രകാരമാണ്. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് നിയമ വിധേയമായ മന്ത്രങ്ങള്‍ ചൊല്ലി അതില്‍ ഊതുക. അതിന് ശേഷം രോഗി അത് കൊണ്ട് കുളിക്കുകയോ കുടിക്കുകയോ രോഗമുള്ള ഭാഗത്ത് അത് (ഒഴിച്ച്)കൊണ്ട് തടവുകയോ ചെയ്യുക (പേജ്:35).
അഹമദ് പറഞ്ഞു-അദ്ദേഹം (ഥാബിത്) രോഗിയായിരുന്നു. അപ്പോള്‍ നബി(സ്വ)… ഒരല്‍പ്പം മണ്ണെടുത്തു. പിന്നെ അതൊരു പാത്രത്തിലാക്കി. പിന്നെ അതില്‍ വെള്ളത്തില്‍ ഊതി അദ്ദേഹത്തിന്‍റെ മേല്‍ ഒഴിച്ചു (സുനനു അബീദാവൂദ്).
ലൈഥ്ബ്നു അബീസുലൈമില്‍നിന്ന്. അദ്ദേഹം പറഞ്ഞു: ഈ ആയത്തുകള്‍ ഒരു പാത്രത്തിലെ വെള്ളത്തില്‍ ഓതി സിഹ്റ് ബാധിതന്‍റെ ശരീരത്തില്‍ ഒഴിച്ചാല്‍ ശമനം കിട്ടും (ഇബ്നു അബീ ഹാതിമിന്‍റെ തഫ്സീര്‍). ഇമാം അഹ്മദിന്‍റെ മകന്‍ സ്വാലിഹ് പറഞ്ഞു. ഞാന്‍ ചിലപ്പോഴൊക്കെ വയ്യാത്തവനാവും. അപ്പോള്‍ എന്‍റെ പിതാവ് ഒരു പാത്രം വെള്ളമെടുത്ത് അതില്‍ ഓതുകയും എന്നോട് അത് കുടിക്കാനും മുഖവും കൈയ്യും കഴുകാനും പറഞ്ഞിരുന്നു (പേജ്:36). ഇബ്നു തൈമിയ്യ പറഞ്ഞു. ഖുര്‍ആനില്‍ നിന്നോ മറ്റു ദിക്റുകളില്‍ നിന്നോ വല്ലതും പാത്രത്തിലോ പലകയിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം കുടിക്കുന്നത് കൊണ്ട് തെറ്റില്ലെന്ന് ഇമാം അഹ്മദും മറ്റും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട് (മജ്മഉല്‍ ഫതാവാ) (പേജ്:37).
മന്ത്രത്തിന്‍റെ ആധികാരികത ഇത്ര ആവേശത്തില്‍ സമര്‍ഥിച്ച് ഞെളിഞ്ഞിരിക്കുന്ന നവ മുജാഹിദുകളോട് ചില ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന് സൂചിപ്പിക്കട്ടെ. പ്രധാനമായും ഇത് പറഞ്ഞായിരുന്നു ലോക മുസ്‌ലിംകളെ നിങ്ങള്‍ മുശ്രിക്കുകള്‍ ആക്കിയത്. അടിയന്തരമായി അവരോട് ക്ഷമ ചോദിക്കുക. മുശ്രികല്ലാത്തവരെ ശിര്‍ക്ക് ആരോപിക്കുമ്പോള്‍ അത് തിരിഞ്ഞ് കുത്തുമെന്ന് ഉറപ്പ്, അത്കൊണ്ട് ശഹാദത്ത് പുതുക്കുക. അനേകം മുജാഹിദുകള്‍ ഇങ്ങനെയാണ് ചരമമടഞ്ഞത്-അവരുടെ ആഖിറത്തെ കുറിച്ച് വിശദീകരിക്കുക, എന്തായാലും നിങ്ങളുടെ പഠനം തുടരണം. എങ്കില്‍ സമീപ ഭാവിയില്‍ ഇസ്തിഗാസയും തവസ്സുലുമൊക്കെ പ്രാമാണികമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാവും.

നമസ്‌കാരം വിശ്വാസിയുടെ രക്ഷാമാര്‍ഗ്ഗം

അല്‍ബഖറ സൂറത്തില്‍ അല്ലാ ഹു സത്യവിശ്വാസികളെ പരിചയപ്പെടുത്തുന്നത്‌ അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവരാണ്‌ എന്ന വിശേഷണം കൂടി ചേര്‍ത്തു കൊണ്ടാണ്‌. നിങ്ങള്‍ മുഹമ്മദ്‌ നബി(സ)യും അനുയായികളും ചെയ്യുന്നതു പോലെ നമസ്‌കാരം നിര്‍വഹിക്കണമെന്നും അവരോട്‌ വിശ്വാസം കൊണ്ട്‌ ആഹ്വാനം ചെയ്‌തശേഷം അല്ലാഹു കല്‍പിക്കുന്നതു കാണാം.
"ക്ഷമകൊണ്ടും നമസ്‌കാരം കൊണ്ടും നിങ്ങള്‍ അല്ലാഹുവിനോട്‌ സഹായം തേടണം" എന്ന്‌ അല്ലാഹു പഠിപ്പിക്കുന്നു. നബി(സ) തങ്ങള്‍ക്കു വല്ല പ്രയാസവും നേരിട്ടാല്‍ ധൃതിപ്പെട്ടുകൊണ്ട്‌ നബി(സ) നമസ്‌കാരത്തിലേക്ക്‌ കടക്കുമായിരുന്നുവെന്നു ഹദീസിലുണ്ട്‌. നേതൃസ്ഥാനത്തോടുള്ള സ്‌നേഹവും ആര്‍ത്തിയും മൂലം നബി(സ)തങ്ങള്‍ക്കു നുബുവ്വത്തു ലഭിച്ചതില്‍ പ്രയാസമനുഭവിച്ച ജൂതരോട്‌ വിശ്വസിച്ചുകൊണ്ട്‌ നമസ്‌കാരം നിര്‍വ്വഹിക്കാനാണ്‌ അല്ലാഹു കല്‌പിച്ചത്‌. തന്‍മൂലം അഹങ്കാരം നശിക്കുകയും ഭയഭക്തി ഉണ്ടാകുകയും ചെയ്യുമെന്ന്‌ അവരെ അല്ലാഹു ഉപദേശിച്ചതാണ്‌ പ്രസ്‌തുത ആയത്തിലൂടെ എന്ന്‌ വ്യാഖ്യാതാക്കള്‍ ഉണര്‍ത്തിയിട്ടുണ്ട്‌. അനുസരണത്തോടു മനസ്സിണങ്ങിയിട്ടില്ലെങ്കില്‍ നമസ്‌കാരം ഭാരമായി തോന്നുമെന്നും അല്ലാഹു പഠിപ്പിക്കുന്നു.
പരലോക വിജയത്തിന്‌ അല്ലാഹുവിനോട്‌ സഹായം തേടേണ്ടതും പ്രസ്‌തുത കര്‍മ്മങ്ങളെ കൊണ്ടാണ്‌ എന്ന്‌ അല്ലാഹു പറയുന്നത്‌ കാണാം. ഇത്‌ അല്ലാഹു ആവര്‍ത്തിച്ച്‌ ഊന്നല്‍ നല്‍കിക്കൊണ്ട്‌ പറയുന്നുണ്ട്‌.
അഞ്ചുനേരത്തെ നമസ്‌കാരങ്ങളെയും കൃത്യസമയത്ത്‌ നിര്‍വ്വഹിച്ചു കൊണ്ട്‌ നിങ്ങള്‍ സൂക്ഷ്‌മത പാലിക്കണമെന്നല്ലാഹു കല്‍പിക്കുന്നു. ഇതില്‍ "വുസ്‌ത്വാ" എന്ന ഒരു നമസ്‌കാരം പ്രത്യേകം ശ്രേഷ്‌ഠതയുള്ളതായി അല്ലാ ഹു എടുത്തു പറഞ്ഞിരിക്കുന്നു. ഇത്‌ അസ്‌ര്‍ നമസ്‌കാരമാണെന്നാണ്‌ പ്രബല അഭിപ്രായം. ഈ അഭിപ്രായത്തെ ഇമാം ശാഫിഈ(റ)ബലപ്പെടുത്തുന്നു. പകലിലെ മലക്കുകള്‍ തത്സമയം കയറി ആകാശത്തിലേക്ക്‌ പോകുകയും രാത്രിയിലെ മലക്കുകള്‍ ഇറങ്ങിവരികയും ചെയ്യുന്നതാണ്‌ ഇതിനു കാരണം. ഇത്‌ സുബ്‌ഹ്‌ ആണെന്നും ളുഹ്‌റ്‌ ആണെന്നും അഭിപ്രായമുണ്ട്‌. പ്രഭാതത്തില്‍ എന്റെ സമുദായത്തിന്ന്‌ അല്ലാഹു ധന്യത നല്‍കിയിരിക്കുന്നു എന്ന ഹദീസിനുപുറമെ ജനങ്ങള്‍ ഉറക്കില്‍ നിന്നുണര്‍ന്നു പ്രയാസം സഹിച്ചു നിര്‍വ്വഹിക്കുന്ന നമസ്‌കാരമാണതെന്നത്രെ സുബ്‌ഹാണെന്നു പറയുന്നവരുടെ ന്യായം. ഇതാണ്‌ മാലികി(റ)ന്റെ അഭിപ്രായം. ഇസ്‌ലാമില്‍ ആദ്യമായി പ്രകടമായി കണ്ട നമസ്‌കാരമാണ്‌ ളുഹ്‌റെന്ന്‌ ആ നമസ്‌കാരമെന്ന്‌ അഭിപ്രായപ്പെടുന്നവരുടെ പിന്‍ബലം. ഒറ്റയായ നമസ്‌കാരമായത്‌ കൊണ്ട്‌ മഗ്‌രിബാണെന്നും ജനങ്ങള്‍ അലസമായിരിക്കുന്ന സമയത്ത്‌ നിര്‍വഹിക്കുന്നത്‌ കൊണ്ട്‌ ഇശാആണെന്നും അഭിപ്രായമുണ്ട്‌. ജുമുഅയാണെന്നും ജനാസയാണെന്നും നബി(സ)യുടെ മേല്‍ സ്വലാത്താണെന്നും നിഗമനങ്ങള്‍ വേറെയുമുണ്ട്‌. ലൈലത്തുല്‍ ഖദ്‌റ്‌, ജുമുഅ ദിവസത്തിലെ ഉത്തരം കിട്ടുന്ന സമയം എന്നിവ ഗോപ്യമാക്കിയതു പോലെ ജനങ്ങള്‍ എല്ലാം ശ്രദ്ധിച്ച്‌ നിര്‍വഹിക്കാന്‍ വേണ്ടിയാണ്‌ ഇതും മറച്ചു വച്ചത്‌. സുബ്‌ഹ്‌ നമസ്‌കാരത്തിന്റെയും അസ്‌റിന്റെയും ശ്രേഷ്‌ഠത വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ തെളിവായി നിരത്തികൊണ്ട്‌ ഇത്‌ രണ്ടുമാണ്‌ "വുസ്‌ത്വാ" എന്ന്‌ ഇബ്‌നുല്‍ അറബി, ഇബ്‌നു അബീജംറ എന്നിവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
"അല്ലാഹുവിന്‌ വഴിപ്പെട്ടവരായി നിങ്ങള്‍ നമസ്‌കാരത്തില്‍ നില്‍ക്കണം" എന്ന്‌ ഈ ആയത്തില്‍ കാണാം. നമസ്‌കാരത്തില്‍ സംസാരിക്കാറുണ്ടായിരുന്ന ഞങ്ങളോട്‌ ഈ ആയത്ത്‌ ഇറങ്ങിയതോടെ സംസാരം നിരോധിക്കപ്പെട്ടു എന്ന്‌ സൈദുബ്‌നു അര്‍ഖം(റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസിലുണ്ട്‌.
ശത്രു, വെള്ളം, അഗ്‌നി തുടങ്ങിയവ ഭയപ്പെട്ടാല്‍ നടന്നു കൊണ്ടും വാഹനം കയറിയും ഖിബ്‌ലക്കു മുന്നിടുകപോലുള്ള നിബന്ധനകള്‍ ഒഴിവാക്കി കൊണ്ടും റുകൂഅ്‌, സുജൂദ്‌ തുടങ്ങിയ ഘടകങ്ങള്‍ ലഘൂകരിച്ച്‌ കൊണ്ടും നമസ്‌കരിക്കാന്‍ ശറഅ്‌ നിര്‍ദ്ദേശിക്കുന്നു.
ദിക്‌റിന്റെ ഇനങ്ങള്‍ നിറഞ്ഞതു കൊണ്ട്‌ ചില സ്ഥലങ്ങളില്‍ ദിക്‌റ്‌ എന്ന പ്രയോഗമാണ്‌ നമസ്‌കാരത്തെക്കുറിച്ച്‌ അല്ലാഹു നടത്തിയിരിക്കുന്നത്‌. സ്വലാത്തുല്‍ ഘൗഫ്‌ വിവരിക്കുന്ന സ്ഥലത്തും ഈ പ്രയോഗം കാണാം.
നബി(സ)തങ്ങള്‍ക്ക്‌ മുമ്പും നമസ്‌കാരം ഇബാദത്തായുണ്ടായിരുന്നു.എന്നാല്‍ ഇതേപ്രകാരം അഞ്ചു നമസ്‌കാരവും നിര്‍ബ്ബന്ധമില്ലായിരുന്നുവെന്ന്‌ മാത്രം. നമ്മുടെ അഞ്ച്‌ നമസ്‌കാരങ്ങളില്‍ തന്നെ ചിലത്‌ ഫര്‍ളാക്കപ്പെട്ട നബിമാരും ഉണ്ട്‌. സകരിയ്യ(അ) പള്ളിയില്‍ നമസ്‌കരിച്ചുകൊണ്ടിരുന്നപ്പോള്‍ യഹ്‌യാ നബി(അ)യെ പുത്രനായി നല്‍കാന്‍ അല്ലാഹു തിരുമാനിച്ചതായി ജിബ്‌രീല്‍(അ) വിളിച്ചു പറഞ്ഞതായി ഖുര്‍ആനിലുണ്ട്‌. മര്‍യം ബീവി(റ)യോട്‌ നിങ്ങള്‍ അല്ലാഹുവിന്ന്‌ വഴിപ്പെടുകയും നമസ്‌കരിക്കുന്നവരോട്‌ കൂടെ നമസ്‌കരിക്കുകയും ചെയ്യണമെന്ന്‌ അല്ലാഹു കല്‍പിച്ചിട്ടുണ്ട്‌ എന്നും ആലുഇംറാന്‍ സൂറത്തില്‍ കാണാം.
നമസ്‌കാരത്തില്‍ ഭയഭക്തിയും അടക്കവും കാണിക്കുന്നവരെയും സുന്നത്ത്‌ നമസ്‌കരിക്കുന്നവരെയും അല്ലാഹു പ്രത്യേകം പുകഴ്‌ത്തി പറഞ്ഞതായ ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാം. നമസ്‌കാരത്തിലേക്കുള്ള വിളി കേള്‍ക്കുമ്പോള്‍ പരിഹസിക്കുന്നവരെ "ചിന്താശക്തി ഉപയോഗിക്കാത്തവര്" എന്ന്‌ അല്ലാഹു വിമര്‍ശിക്കുന്നു. എന്റെ നമസ്‌കാരവും മറ്റു ഇബാദത്തുകളും ലോകരക്ഷിതാവായ അല്ലാഹവിന്‌ മാത്രമാണ്‌ എന്ന്‌ പറയാന്‍ അല്ലാഹു പഠിപ്പിച്ചിരിക്കുന്നു. തൗറാത്‌കൊണ്ട്‌ മുറുകെ പിടിക്കുകയും നമസ്‌കാരം നില നിറുത്തുകയും ചെയ്‌ത അബ്‌ദുല്ലാഹിബ്‌നു സലാമിനെ പോലെയുള്ള യഹൂദീ പണ്ഡിതരെ ഖുര്‍ആനില്‍ അല്ലാഹു സന്‍മാര്‍ഗ്ഗികളും പരിഷ്‌കര്‍ത്താക്കളുമായി വിശേഷിപ്പിച്ചിരിക്കുന്നു.
സമസ്‌കാരത്തില്‍ മടിയന്‍മാരായും നമസ്‌കാരത്തെഭാരമായി കണ്ടുകൊണ്ടും അതില്‍ പ്രവേശിക്കുന്നവരെ അല്ലാഹു അവിശ്വാസികളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നു. ഇതിനു വിപരീതമായിട്ടുള്ളവര്‍ക്ക്‌ അവന്റെ കരുണ കൊണ്ടുള്ള വാഗ്‌ദാനവും നടത്തിയിരിക്കുന്നു. അവിശ്വാസികള്‍ ചിലപ്പോള്‍ പ്രവാചകന്‍മാരെ ആക്ഷേപിക്കാന്‍ നമസ്‌കാരത്തെ മറയാക്കിയതായി ചരിത്രത്തില്‍ കാണാം. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിക്കുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്ന്‌ നിന്നോട്‌ കല്‍പിക്കുന്നത്‌ നിന്റെ നമസ്‌കാരമാണോ എന്ന്‌ ശുഐബ്‌ നബി(അ)യോട്‌ അവിടുത്തെ ജനത ചോദിക്കാറുണ്ടായിരുന്നു.
സ്വലാത്തുല്‍ ഫജ്‌റ്‌, സ്വലാത്തുല്‍ ഇശാഅ്‌ എന്നീ സമസ്‌കാരങ്ങള്‍ പേരെടുത്ത്‌ ഖുര്‍ആനില്‍ പറഞ്ഞതുകാണാം. രാത്രിയില്‍ ഉറക്കം കഴിഞ്ഞ്‌ നമസ്‌കരിക്കുന്നവരെ അല്ലാ ഹു പുകഴ്‌ത്തിയിരിക്കുന്നു. വഹ്‌യിന്റെ ആരംഭവേളയില്‍ തന്നെ ഇത്തരത്തില്‍ നമസ്‌കരിക്കാന്‍ അല്ലാഹു നബിയോട്‌ കല്‍പിച്ചിരുന്നു. നബി(സ)ഇപ്രകാരം നമസ്‌കരിച്ചു കാലുകള്‍ തളരാറുണ്ടായിരുന്നവെന്നും പാപ സുരക്ഷിതരായ തങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്‌ എന്തിനാണ്‌ എന്ന്‌ ചോദിച്ച ആഇശ ബീവി(റ)യോട്‌ ഏറ്റവും നന്ദിയുള്ള അടിമയാവേണ്ടത്‌ ഞാനല്ലയോ! എന്ന്‌ റസൂല്‍ കരീം(സ) ചോദിച്ചിരുന്നുവെന്നും ഹദീസിലുണ്ട്‌.
നരകത്തില്‍ നിന്ന്‌ പുറപ്പെടുവിക്കപ്പെട്ട്‌ സ്വര്‍ഗ്ഗത്തില്‍ എത്തിയ വിശ്വാസികളോട്‌ നിങ്ങള്‍ നരകത്തില്‍ കടന്നതെന്തു കൊണ്ടാണ്‌ എന്ന്‌ ചോദിക്കുമ്പോള്‍ ഞങ്ങള്‍ നമസ്‌കരിക്കുന്നവരില്‍ പെട്ടവരായിരുന്നില്ല എന്ന്‌ അവര്‍ പറയുമത്രെ. ഖിയാമ ദിവസം ഇത്തരക്കാരുടെ മുഖം ചുളിഞ്ഞിരിക്കുകയും ചെയ്യും. അപ്പോള്‍ അഞ്ചു വഖ്‌ത്‌ നമസ്‌കാരവും മുറപോലെ നിര്‍വഹിച്ചവന്‍ ആഖിറത്തില്‍ വിജയിച്ചവനത്രെ. അതേസമയം നമസ്‌കാരത്തെ വിട്ടു പിന്തിക്കുന്നവര്‍ക്ക സര്‍വ്വനാശവുമുണ്ടെന്നും "വൈല്‍ " എന്ന നരകത്തില്‍ അവരെ പ്രവേശിക്കപ്പെടുമെന്നും ഖുര്‍ആനില്‍ വന്നിരിക്കുന്നു.

അഹ്‌ലുബൈത്ത് കര്‍ബലയില്‍ അവസാനിച്ചുവെന്നോ?

അഹ്‌ലുബൈത്തിനെ ആദരിക്കലും സ്‌നേഹിക്കലും നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ഒട്ടനേകം സ്ഥലങ്ങളില്‍ ഈ യാഥാര്‍ഥ്യം വിശദീകരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'നബിയെ, താങ്കള്‍ അവരോട് പറയുക, അതിന്റെ (പ്രബോധനം) പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല, എന്റെ കുടുംബത്തെ സ്‌നേഹിക്കണമെന്നതല്ലാതെ' (ശൂറാ-23). നബി കുടുംബത്തിന് ഗുണം ചെയ്യുക വഴി നിങ്ങള്‍ എന്നെ സ്‌നേഹിക്കുക എന്നാണ് മഹാനായ സഈദുബ്‌നു ജുബൈര്‍(റ)ഈ ആയത്തിന് നല്‍കിയിട്ടുള്ള വിശദീകരണം.
കുടുംബം എന്നത് കൊണ്ട് ഇവിടെ മുഖ്യമായും വിവക്ഷിക്കപ്പെടുന്നത് അഹ്‌ലുബൈത്താണ്. കാരണം ഇമാം റാസി തങ്ങള്‍ വിശദീകരിക്കുന്നു: 'നബി കുടുംബമെന്നാല്‍ അവിടത്തോട് ബന്ധമുള്ളവരെല്ലാവരുമാണെങ്കിലും നബിയും ഫാത്തിമ, അലി, ഹസന്‍, ഹുസൈന്‍ (റ) എന്നിവരും തമ്മിലുള്ള ശക്തമായബന്ധം അവിതര്‍ക്കിതമാംവിധം സ്ഥിരപ്പെട്ടതാണ്. അത്‌കൊണ്ട് തന്നെ അവരെ സ്‌നേഹിക്കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണെന്ന് ഈ ആയത്ത് തീര്‍ച്ചപ്പെടുത്തുന്നു.' ഇമാം സമഖ്ശരിയുടെ വിശദീകരണവും ഈ ആശയത്തിന് ശക്തി പകരുന്നുണ്ട്. അഥവാ, ഈ ആയത്ത് അവതരിച്ചപ്പോള്‍ നബിയോട് ചോദിക്കപ്പെട്ടു, ഞങ്ങള്‍ സ്‌നേഹിക്കേണ്ട അങ്ങയുടെ ബന്ധുക്കള്‍ ആരാണ്? അന്നേരം നബി പറഞ്ഞു: 'അലി, ഫാത്തിമ, അവരുടെ രണ്ട് സന്താനങ്ങള്‍. 'കര്‍ബലയുടെ ദിനത്തില്‍ അലിയ്യുബ്‌നുല്‍ ഹുസൈന്‍ (റ) യെ ബന്ധിയായിപ്പിടിച്ച് ഡമസ്‌കസിലേക്ക് കൊണ്ടുവന്നപ്പോള്‍ ഉമവീ വിഭാഗത്തില്‍ പെട്ട ഒരാള്‍ ഇങ്ങനെ വിളിച്ച് പറയുന്നുണ്ടായിരുന്നു. 'നിങ്ങളെ വധിച്ച് കളയുകയും ഉന്മൂലനം വരുത്തുകയും ചെയത റബ്ബിന് സര്‍വ സ്തുതിയും.' ഇത് കേള്‍ക്കേണ്ട താമസം അലിയ്യുബ്‌നു ഹുസൈന്‍ അദ്ദേഹത്തേടായി ചോദിച്ചു നീ ഖുര്‍ആന്‍ ഓതാറില്ലേ? ഉണെ്ടന്ന് അയാള്‍ മറുപടി നല്‍കി. നീ ആലു ഹാമീം ഓതിയിട്ടുണേ്ടാ? അലി വീണ്ടും ചോദിച്ചു. ഇല്ലെന്ന് അയാള്‍ മറുപടി നല്‍കി. 'പ്രബോധനത്തിന്റെ പേരില്‍ കുടുംബത്തെ സ്‌നേഹിക്കണമെന്നതല്ലാതെ മറ്റൊന്നും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല' എന്നര്‍ഥം വരുന്ന സൂക്തം നീ ഓതിയിട്ടില്ലെ ? അന്നേരം അയാള്‍ ചോദിച്ചു. ഈ ആയത്തില്‍ പറഞ്ഞ വിഭാഗം നിങ്ങളാണോ? അലി പറഞ്ഞു:'അതെ,ഞങ്ങള്‍തന്നെ.'(തഫ്‌സീറുല്‍കബീര്‍).
ചുരുക്കത്തില്‍ അഹ്‌ലുബൈത്തിനെ സ്‌നേഹിക്കല്‍ വിശ്വാസിക്ക് ഒഴിച്ച് കൂടാനാവാത്ത ബാധ്യതയാണെന്ന് ഈ വിശുദ്ധ സൂക്തം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ഇതേ ആശയം കുറിക്കുന്ന അനേകം ഹദീസുകളും നമുക്കു മുന്നിലുണ്ട്. 'ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്, അവരെ ആര് സ്‌നേഹിച്ചുവോ, അവര്‍ എന്നേയും സ്‌നേഹിച്ചു. ആര് ധിക്കരിച്ചുവോ അവരെന്നെയും ധിക്കരിച്ചു.' മറ്റൊരു ഹദീസില്‍കാണാം. 'ഞാന്‍ ഹസന്‍, ഹുസൈന്‍ (റ) യെ സ്‌നേഹിക്കുന്നു. അത്‌കൊണ്ട് നിങ്ങളും അവരെ സ്‌നേഹിക്കുക.' ഈ രണ്ട് ഹദീസുകളും ചേര്‍ത്ത് വായിച്ചാല്‍ അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുന്നതിന്റെ ആവശ്യകത എളുപ്പത്തില്‍ മനസ്സിലാകും. അഹ്‌ലുബൈത്തിനെ നബിതങ്ങള്‍ ഒരിക്കല്‍ ഉപമിച്ചത് നൂഹ് നബിയുടെ കപ്പലിനോടാണ്. കപ്പലില്‍ അഭയം തേടിയവര്‍ സുരക്ഷിതരായത് പോലെ അവരെ പിന്തുടരുന്നവര്‍ ശാശ്വത വിജയത്തിനവകാശികളാണ് എന്നതാണ് ഇതിന്റെ അന്തരാര്‍ഥം
അഹ്‌ലുബൈത്തിന്റെ പാത പിന്തുടരലും അവരെ അംഗീകരിക്കലും മോക്ഷത്തിന്റെ മാര്‍ഗ്ഗമാണെന്ന് ഖുര്‍ആനിന്റെയും തിരുവചനങ്ങളുടെയും വെളിച്ചത്തില്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. എന്നാല്‍ വിശുദ്ധഖുര്‍ആന്‍ അപഗ്രഥിച്ച് മനസ്സിലാക്കുന്നതിലും ചരിത്ര രേഖകള്‍ കണെ്ടടുക്കുന്നതിലും പരാജയപ്പെട്ട ചില അല്‍പജ്ഞാനികള്‍ അഹ്‌ലുബൈത്തിനെക്കുറച്ച് വികലവും ബാലിശവുമായ വാദമുഖങ്ങളുമായി സമൂഹമധ്യേ രംഗപ്രവേശം നടത്തിയിട്ടുണ്ട്. അഥവാ പ്രവാചക പരമ്പര കര്‍ബലയുദ്ധത്തോടെ അവസാനിച്ചുവെന്നും നിലവിലെ സാദാത്തുമാര്‍ക്ക് പ്രവാചകരുടെ പാരമ്പര്യം അവകാശപ്പെടാനാവില്ലെന്നുമാണ് ഈ ഉല്‍പതിഷ്ണു വിഭാഗത്തിന്റെ വാദം. ചരിത്രത്തിന്റെ ബാലപാഠമെങ്കിലും പഠിച്ച ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് ഈ വാദത്തിന്റെ കൊള്ളരുതായ്മയും പൊള്ളത്തരങ്ങളും.
കര്‍ബല യുദ്ധം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ ദുരന്തങ്ങള്‍ സമ്മാനിച്ച ഒരു യുദ്ധം തന്നെയാണ് . പ്രവാചകരുടെ പ്രിയപേരമകന്‍ ഹുസൈന്‍(റ)ഉം നബികുടുംബത്തിലെ പതിനാറ് പേരും ക്രൂരനും ധിക്കാരുയുമായ ഇറാഖീ ഗവര്‍ണര്‍ ഇബ്‌നുസിയാദിന്റെയും അംറുബ്‌നുസഅ്ദിന്റെ നേത്രത്ത്വത്തിലുള്ള സൈന്യത്തിന്റെയും മുന്നില്‍ ഒരുതുള്ളി വെള്ളം പോലും ലഭിക്കാതെ വീരമൃത്യു വരിച്ചത് നമുക്കെങ്ങനെ മറക്കാന്‍ സാധിക്കും. എന്നാല്‍ ദുരന്ത പൂര്‍ണ്ണമായ ഈ സംഭവത്തിലേക്ക് നബി തങ്ങള്‍ ജീവിത കാലത്ത് തന്നെ ദീര്‍ഘദര്‍ശനം നടത്തിയിരുന്നു.ആഇശ(റ)യെ തൊട്ട് ഥബ്‌റാനി ഉദ്ധരിക്കുന്നു. നബി തങ്ങള്‍ പറഞ്ഞു: 'എന്റെ മകന്‍ ഹുസൈന്‍ ഥഫില്‍ (സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഉയര്‍ന്ന പ്രദേശം) വെച്ച് കൊലചെയ്യപ്പെടുമെന്ന് ജിബ്‌രീല്‍ എന്നോട് പറഞ്ഞു. ഹുസൈന്‍(റ)കൊല ചെയ്യപ്പെടുന്ന ഭാഗത്തെ മണ്ണും എനിക്ക് ജിബ്‌രീല്‍ കാണിച്ച് തന്നു.' (മുഅ്ജമുല്‍കബീര്‍)
എന്നാല്‍ ഈ സംഭവത്തോടെ അഹ്‌ലുബൈത്ത് ലോകത്ത് നിന്നും ഉന്മൂലനം ചെയ്യപ്പെടുമെന്നല്ല പ്രവാചകര്‍ പ്രവചിച്ചത്, മറിച്ച് തന്റെ പരമ്പര ശാശ്വതമായി നിലനില്‍ക്കുമെന്ന് നിസ്സംശയം പ്രഖ്യാപിക്കുകയാണ് അവിടന്ന് ചെയ്തത്.ഇമാം അഹ്മദും ഹാകിമുമൊക്കെ ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം നബി തങ്ങള്‍ പറഞ്ഞു: 'ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്.അവരെ ദുഖിപ്പിക്കുന്നത് എന്നെയും ദുഖിപ്പിക്കും,അവരെ സന്തോഷിപ്പിക്കുന്നത് എന്നെയും സന്തോഷിപ്പിക്കും എന്റെ പരമ്പര ഒഴികെ സര്‍വ്വ പരമ്പരകളും ഖിയാമത്ത്‌നാളോടെ അവസാനിക്കും.'(ഹാകിം) ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന സുദീര്‍ഘമായ മറ്റൊരു ഹദീസില്‍ സൈദ്ബ്‌നുഅര്‍ഖം(റ) പ്രവാചകരുടെ ഒരു പ്രഭാഷണം വിവരിക്കുന്നത് ഇങ്ങനെയാണ് 'നിങ്ങളില്‍ ഭാരമുള്ള രണ്ട് വസ്തുക്കളെ ഞാനുപേക്ഷിച്ചിടുന്നു. അതിലൊന്ന് അല്ലാഹുവിന്റെ ഗ്രന്ഥമാണ്,അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട്.അത്‌കൊണ്ട് നിങ്ങള്‍ ഖുര്‍ആന്‍ മുറുകെ പിടിക്കുക,ശേഷം പറഞ്ഞു, എന്റെ അഹ്‌ലുബൈത്തിനെയും ഞാന്‍ ഉപേക്ഷിച്ചിടുന്നു, അവരുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം.'(മുസ്‌ലിം 4425)
ഇവിടെ ഖിയാമത്ത്‌നാള്‍ വരെ ലോകത്ത് ജീവിക്കാനുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും രക്ഷാകവചങ്ങളും കാവല്‍ നക്ഷത്രങ്ങളുമായി പ്രവാചകര്‍ പരിചയപ്പെടുത്തിയത് ഖുര്‍ആനിനെയും തന്റ കുടുംബത്തെയുമാണല്ലോ. അതുകൊണ്ട് തന്നെ ഇവരണ്ടും ഇടക്കാലത്ത് അണഞ്ഞ് പോയെന്ന് പറയുന്നത് അര്‍ഥശൂന്യവും വിഡ്ഡിത്തവുമാണെന്ന് ഏത് ചെറിയചിന്ത കൊണ്ടും മനസ്സിലാക്കാന്‍ സാധിക്കും.അഹ്‌ലുബൈത്ത് അറ്റ് പോയെന്ന് ജല്‍പനം നടത്തിയവര്‍ക്ക് ശക്തമായ മറുപടിയാണ് ഇമാം റാസി(റ) സൂറത്തുല്‍ കൗസറിന്റെ വ്യാഖ്യാനത്തിലൂടെ നല്‍കുന്നത്.അദ്ധേഹം പറയുന്നു.കൗസര്‍ എന്നാല്‍ പ്രവാചകരുടെ സന്താനങ്ങളാണെന്നാണ് മൂന്നാമത്തെ അഭിപ്രായം.ഇതിന് പണ്ഡിതര്‍ പറയുന്നന്യായം ഈ സൂറത്ത് അവതരിക്കപ്പെടുന്നത് പരമ്പര മുറിഞ്ഞെന്ന് പ്രവാചകരെ ആക്ഷേപിച്ചവര്‍ക്ക് മറുപടിയായിട്ടാണ്. അപ്പോള്‍ ആയത്തിന്റെ അര്‍ഥം കാലാന്തരങ്ങളില്‍ നിലനില്‍ക്കുന്ന സന്താന പരമ്പരയെ നബിതങ്ങള്‍ക്ക് നല്‍കും എന്നാണ്.അഹ്‌ലുബൈത്തില്‍ നിന്ന് അനേകംപേര്‍ കൊലചെയ്യപ്പെട്ടിട്ടും ലോകം അവരുടെ സാന്നിധ്യം കൊണ്ട് ഇന്നും ധന്യമാണെന്നത് വ്യക്തമാണല്ലോ.(റാസി)
ഖുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവാചക പരമ്പരക്ക് അന്ത്യമായിട്ടില്ലെന്ന് സ്ഥിരപ്പെട്ട സാഹചര്യത്തില്‍, കര്‍ബലയില്‍ അനേകം സാദാത്തുക്കള്‍ രക്തസാക്ഷിത്വം വരിച്ചിട്ടും ഈ പരമ്പര എങ്ങനെ നിലനിര്‍ത്തപ്പെട്ടു എന്നത് ഇനിയൊന്ന് പഠന വിധേയമാക്കാം.നബികുടുംബം എന്നത് കൊണ്ട് പ്രധാനമായും ഉദ്ധേശിക്കപ്പെടുന്നത് പ്രവാചക പുത്രി ഫാത്തിമ,ഭര്‍ത്താവ് അലി, സന്താനങ്ങളായ ഹസന്‍,ഹുസൈന്‍(റ) എന്നിവരാണെന്ന് നേരത്തെ സൂചിപ്പിച്ചു. ഇവരുടെ സന്താനങ്ങള്‍ കര്‍ബലക്ക് ശേഷവും ജീവിച്ചിട്ടുണ്ട് എന്ന് സ്ഥിരപ്പെട്ടാല്‍ മുകളില്‍ ഉന്നയിക്കപ്പെട്ട വാദമുഖങ്ങള്‍ക്ക് വ്യക്തമായ മറുപടിയാകുമല്ലോ.അലി(റ)ന് ആണും പെണ്ണുമായി വ്യത്യസ്ഥ ഭാര്യമാരില്‍ നിന്ന് മുപ്പത്തിയെട്ട് മക്കളുണ്ട്.ഇവരില്‍ പരമ്പരയുള്ളത്ഫാത്തിമയുടെ മക്കളായ ഹസന്‍ ഹുസൈന്‍(റ) ഉള്‍പ്പടെ അഞ്ച് ആണ്‍മക്കള്‍ക്കും ഫാത്തിമയുടെ തന്നെ പുത്രിയായ സൈനബിനും മാത്രമാണ്. (ബുജൈരിമി) ഹസന്‍(റ)ന് ആണും പെണ്ണുമായി ആകെ പതിനഞ്ച് മക്കളുണ്ടായിട്ടുണെ്ടങ്കിലും ഹസന്‍,സൈദ് എന്നീ രണ്ട്പുത്രന്മാരിലൂടെയാണ് അദ്ധേഹത്തിന്റെ പരമ്പര ലോകത്ത് നിലനിന്നത്.ഇവിടെ പരാമര്‍ശിക്കപ്പെട്ട ഹസനുബ്‌നു അലി(ഹസനുല്‍ മുസന്ന)ഹുസൈന്‍(റ)ന്റെ കൂടെ കര്‍ബലയില്‍ പങ്കെടുത്തിരുന്നു. യുദ്ധത്തില്‍ ബന്ധികളാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അദ്ധേഹവും പിടിക്കപ്പെടുകയും പിന്നീട് മോചിതരാകുകയും ചെയ്തു.മഹാനവര്‍കള്‍ക്ക് അബ്ദല്ലാഹില്‍ മഹ്‌ള്,ഇബ്‌റാഹീമുല്‍ ഖമര്‍,ഹസനുല്‍ മുസല്ലസ്, ദാവൂദ്,ജഅ്ഫര്‍ എന്നിങ്ങനെ അഞ്ച് മക്കളുണ്ടായിരുന്നു. ഹിജ്‌റ തൊണ്ണൂറ്റി ഏഴില്‍ വഫാത്തായ ഇദ്ധേഹത്തിലൂടെയുംനൂറ്റി ഇരുപതില്‍വഫാത്തായ സൈദ്ബ്‌നു അലിയ്യിലൂടെയുമാണ,് ഹസനീ പരമ്പര ലോകത്ത് പരന്ന് പന്തലിച്ചത്.
ഹുസൈന്‍(റ)ന് മൊത്തം ആറുസന്താനങ്ങളാണ്.അലിയ്യുനില്‍അസ്ഗര്‍, അലിയ്യുനില്‍ അക്ബര്‍, ജഅ്ഫര്‍, അബദുല്ലാഹ്,സക്കീന,ഫാത്തിമ എന്നിവരാണവര്‍.ഇവരില്‍ സൈനുല്‍ആബിദീന്‍ എന്നപേരില്‍അറിയപ്പെടുന്ന അലിഅസ്ഗറിന്മാത്രമാണ്സന്താനസൗഭാഗ്യമുണ്ടായത്.ആണ്‍മക്കളില്‍ ശേഷിക്കുന്നഅലിഅക്ബറും അബദുല്ലയും പിതാവിനോടൊപ്പം കര്‍ബലയില്‍ വധിക്കപ്പെടുകയും ജഅ്ഫര്‍ പിതാവിന്റെ ജീവിത കാലത്ത്തന്നെ മരണപ്പെടുകയും ചയ്തു.ഹുസൈനീ പരമ്പര കര്‍ബലക്കു ശേഷവും സംരക്ഷിച്ച അലി സൈനുല്‍ആബിദീന്‍(റ)ന് രോഗമായിരുന്നതിലാണ് ശത്രുക്കളുടെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഹാഫിളുദ്ദഹബി വിശദീകരിച്ചുട്ടുണ്ട് (സിയറു അഅ്‌ലാമിന്നുബലാഅ്). മുഹമ്മദുല്‍ ബാഖിര്‍, സൈദ്, ഉമര്‍, അബ്ദുല്ലാഹ്,ഹസന്‍, ഹുസൈന്‍,ഹുസൈനുല്‍ അസ്ഗര്‍, അബ്ദുര്‍റഹാന്‍, സുലൈമാന്‍, അലി,ഖദീജ, ഫാത്തിമ,അലിയ്യ,ഉമ്മുകുല്‍സൂം എന്നിവരാണ് അദ്ദേഹത്തിന്റെ ആണ്‍, പെണ്‍ സന്താനങ്ങള്‍. (നൂറുല്‍ അബ്‌സ്വാര്‍-157)
ചുരുക്കത്തില്‍ അഹ്‌ലുബൈത്തിന്റെ ഹസനീ ഹുസൈനീ പരമ്പരകള്‍ ലോകത്ത് കര്‍ബലക്ക് ശേഷവും നിലനില്‍ക്കുന്നുണെ്ടന്നും ഇതിനു വിരുദ്ധമായ വാദങ്ങള്‍ ബാലിശവും അടിസ്ഥാനരഹിതവുമാണെന്നും ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു

Tuesday 26 May 2015

പ്രവാചകവൈദ്യം‌


സയ്യിദുനാ മുഹമ്മദ്‌ (സ്വ) വൈദ്യശാസ്‌ത്രത്തിനും മനുഷ്യനും പ്രപഞ്ചത്തിനുമാകമാനം സമ്മാനിക്കപ്പെട്ട ഏറ്റവും വലിയ ദൈവിക ദാനമാകുന്നു. മനുഷ്യന്‍ അവന്റെ സ്വത്തവും ശാരീരിക യാഥാര്‍ത്ഥ്യങ്ങളും കണ്ടെത്തുകയായിരുന്നു അവിടുന്ന്‌ പാരായണം ചെയ്‌ത്‌ തന്ന വിശുദ്ധ ഖുര്‍ആനിലൂടെ. മനുഷന്റെ മാനസികവും ശാരീരികവുമായ സകല രോഗങ്ങള്‍ക്കും പരിഹാരമാണ്‌ യാഥാര്‍ത്ഥത്തില്‍ പ്രവാച വൈദ്യം. അതാകട്ടെ ഖുര്‍ആനുമായി ബന്ധപ്പെട്ട കിടക്കുന്നവയുമാണ്‌.
ഖുര്‍ആന്‍ ശമനമാണ്‌.
മരുന്നുകളുടെ കൂട്ടത്തില്‍ ഏറ്റവും നല്ലത്‌ ഖുര്‍ആനാണ്‌ (ഇബ്‌നു മാജ 250, ത്വിബ്ബ്‌ നബി 182)
മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം. നിങ്ങള്‍ക്ക്‌ രണ്ട്‌ രോഗ ശമനമാണുള്ളത്‌. തേനും ഖുര്‍ആനുമാണത്‌ ,(ഇബ്‌നു മാജ 246)
ഈ ഹദീസുകളുടെ അര്‍ത്ഥം വിശുദ്ധ വേദ ഗ്രന്ഥത്തിന്റെ ജ്ഞാന മാര്‍ഗം എല്ലാത്തിനും പരിഹാരമായിത്തീരുന്നു. മരുന്നുകളില്‍ ശ്രേഷ്‌ടമായത്‌ ഖുര്‍ആന്‍ എന്നതാണ്‌ നബി വചനം.
ശാരീരിക രോഗ ചികിത്സയുടെ ഘടകങ്ങള്‍
1 ആരോഗ്യ സംരക്ഷണം
ഇതിലേക്ക്‌ സൂചന നല്‍കി ഖുര്‍ആന്‍ പറയുന്നു.
നിങ്ങള്‍ രോഗിയായല്‍ അല്ലെങ്കില്‍ യാത്രയിലായാല്‍ നിങ്ങളുടെ നോമ്പ്‌ മറ്റൊരു ദിവസത്തേക്ക്‌ നീട്ടുക..
ആരോഗ്യം കാത്തുസൂക്ഷിക്കാനാണ്‌ ഈ അളവ്‌ അനുവദിച്ചത്‌ . രോഗികള്‍ക്ക്‌ രോഗം ഒഴിവുകഴിവാണ്‌. യാത്രക്കാരന്‌

യാത്രയും.നോമ്പിന്റെ കഷീണം കൂടിയാവുമ്പോള്‍ ഏറെ പ്രയാസങ്ങളണ്ടാകും . അവയവങ്ങള്‍ തളരും. രോഗങ്ങള്‍ തലയുയര്‍ത്താന്‍ അത്‌ കാരണമാകും. അതിനാല്‍ യാത്രക്കാരന്റെ ആരോഗ്യം തകരാതിരിക്കാന്‍ നോമ്പിന്‌ ഇളവ്‌ നല്‍കി. നിര്‍ബന്ധ കര്‍മ്മം ഒഴിവാക്കേണ്ടി വന്നാലും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വീഴിച്ച കാണിക്കരുതെന്നാണ്‌ ഖുര്‍ആന്‍ നല്‍കുന്ന പാഠം.
2 പ്രതിരോധം.
:::::
ഇവിടെ രോഗിക്ക്‌ ഇളവ്‌ അനു വദിച്ചു, അംഗ ശുദ്ധി വരുത്താന്‍ വെള്ളം ഉപയോഗിച്ചാല്‍ രോഗം വര്‍ധിക്കാനിടയാകുമെന്ന കാരണത്താല്‍ പ്രതിരോദമായി മണ്ണുകൊണ്ട്‌ തയമ്മം ചെയ്‌താല്‍ മതിയെന്ന്‌ നിശ്ചയിച്ചു. ശരീരത്തിന്‌ ഉപദ്രവകരമായതിനെ തടുക്കലാണല്ലോ പ്രതിരോധ ചികിത്സ.
3 ദുര്‍മേദസ്സുകളെ പുറത്ത്‌ കളയല്‍


ശരീരം സംരക്ഷിക്കാനുള്ള മനുഷ്യന്റെ തത്രപ്പാട്‌ ശ്രദ്ധേയമാണ്‌. സൗന്ദര്യവും ആരോഗ്യവും ശരീരത്തിന്റെ ഉപാധികളാകുമ്പോള്‍ ശ്രമങ്ങളേറെ അവയുടെ കാര്യത്തില്‍ നടക്കുന്നു. ആധുനിക വ്യാവസായിക രംഗത്തിന്റെ നല്ലൊരു ശ്രദ്ധ ഇപ്പോള്‍ ഇവിടങ്ങളില്‍ ചുറ്റിയാണല്ലോ. മുസ്‌ലിമിന്റെ ദിനേനെയുള്ള പ്രാര്‍ത്ഥനകളില്‍ അവന്റെയും ലോകരുടെയും ആരോഗ്യസംരക്ഷണം കടന്നുവരാറുണ്ട്‌. അതൊരു കടമയായി അവന്‍ കരുതിപ്പോരുന്നു. തിരുനബി(സ)യും അങ്ങനെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്‌. ആരോഗ്യവും അനാരോഗ്യവും പ്രധാനം ചെയ്യല്‍ ഏതൊന്നിനെയും പോലെ അല്ലാഹുവിന്റെ ഔദാര്യമാണെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കല്‍ ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗവുമാണ്‌. രോഗം വന്നാല്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ക്ക്‌ മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നു. അതില്‍ അല്ലാഹുവും അവന്റെ തിരുദൂതരും പഠിപ്പിച്ചുതന്ന മാര്‍ഗ്ഗങ്ങളാണ്‌ മുസ്‌ലിം സ്വീകരിക്കേണ്ടത്‌. ആത്മീയവും ഇന്ന്‌ ഏറെ പ്രചാരം കിട്ടിയ ചികിത്സാരീതികളും(ആധുനിക മെഡിസിനെന്ന്‌ വിളിക്കാം) ഇവിടെയുണ്ട്‌.
കാര്യ കാരണബന്ധങ്ങള്‍ക്കതീതമായ മാര്‍ഗ്ഗത്തിലുള്ള ചികിത്സയാണ്‌ ആത്മീയ ചികിത്സ കൊണ്ട്‌ ഉദ്ധേശിക്കുന്നത്‌. ഹോമിയോപതി, ആയുര്‍വ്വേദം, അലോപ്പതി പോലോത്തവ ആധുനിക മെഡിസിന്റെ താവഴിയായി കരുതിപ്പോരുന്നു. ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഗ്രീക്ക്‌ ഫിസിഷ്യന്‍ ഹിപ്പോക്രാറ്റിസ്‌ (ബി.സി. 640-377) ആണ്‌ യുക്തിസഹമായ ഒരടിസ്ഥാനം ആധുനിക ചികിത്സാശാസ്‌ത്രത്തിന്‌ നല്‍കിയത്‌. ഇന്ത്യയിലെ പാരമ്പര്യ വൈദ്യശാസ്‌ത്രമാണ്‌ ആയുര്‍വേദം. പുരാണത്തിലെ ദേവന്‍മാരുടെ ഭിഷ്വഗ്വരനായ’ധന്വന്തരി’യാണ്‌ ഇതിന്റെ ഉപജ്ഞാതാവ്‌. ‘ഉഷ്‌ണം-ഉഷ്‌ണേനശാന്തി’ എന്ന തത്വത്തെ അടിസ്ഥാനമാക്കി 1796-ല്‍ സാമുവല്‍ ഹനിമന്‍ രൂപപ്പെടുത്തിയെടുത്ത ചികിത്സാ സമ്പ്രദായമാണ്‌ ഹോമിയോപതി. പാരമ്പര്യേതര വൈദ്യശാസ്‌ത്രത്തിന്റെ ഉയര്‍ച്ചയോടെ ഹോമിയോപതിക്ക്‌ ജീവന്‍ ലഭിച്ചിട്ടുണ്ട്‌.
മനുഷ്യ ശരീരം അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ ഒന്നാണ്‌. അതിനെ ശാസ്‌ത്രീയമായി സംവിധാനിച്ച സ്രഷ്‌ടാവ്‌ എത്ര പരിശുദ്ധന്‍! സങ്കീര്‍ണ്ണമായ രോഗങ്ങള്‍ക്ക്‌ നിസാരമായ ചികിത്സയാണ്‌ ആത്മീയ ചികിത്സ. വാതരോഗങ്ങള്‍, ദന്തരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, ആസ്‌ത്മ, ക്ഷയം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കേന്‍സര്‍, സാംക്രമിക രോഗങ്ങള്‍ എന്നിങ്ങനെ രോഗങ്ങള്‍ ഒട്ടനവധിയാണ്‌. അതിസങ്കീര്‍ണ്ണമായ രോഗങ്ങളും മാറാവ്യാധികളും നിമിഷങ്ങള്‍ക്കകം ഭേദമാകുന്ന ആത്മീയ ചികിത്സയെ നിഷേധിക്കുവാന്‍ മതവിശ്വാസമുള്ളവര്‍ക്ക്‌ സാധ്യമല്ലല്ലോ. രോഗ ശമനം രോഗിയുടെ മനസ്സുമായി ബന്ധപ്പെട്ടതാണ്‌. “അറിയുക! ദൈവസ്‌മരണകൊണ്ടല്ലാതെ ഹൃദയശാന്തി ലഭ്യമല്ല(അല്‍ റഅദ്‌:28). ന്യൂയോര്‍ക്കിലെ റോക്കര്‍സ്റ്റര്‍ സര്‍വ്വകലാശാല മനശ്ശാസ്‌ത്ര വിഭാഗം മേധാവി പ്രൊ. റോബര്‍ട്ട്‌ ആര്‍ഡറുടെ ഗവേഷണഫലം, അതേ യൂണിവേഴ്‌സിറ്റിയിലെ തന്നെ പ്രതിരോധശാസ്‌ത്ര മേധാവി ടെറിസ്‌കാര്‍ അതിന്‌ അടിവരയിട്ട്‌ പറഞ്ഞു: “രോഗിയുടെ മനസ്സ്‌ മാറ്റിയെടുത്താല്‍ ഒരു ഗ്ലാസ്‌ വെള്ളം കൊണ്ട്‌ എത്ര മാരകമായ അസുഖവും സുഖം പ്രാപിക്കുന്നതാണ്‌.”
വായിച്ചു പോയ ഒരു സൂഫിക്കഥ ഇങ്ങനെയാണ്‌. കവി ഡോക്‌ടറുടെ അടുത്ത്‌ ചെന്ന്‌ തന്റെ രോഗം വിവരിച്ചു. “എന്റെ ശരീരമാസകലം വേദനിക്കുന്നു” കവി ഡോക്‌ടറോട്‌ പറഞ്ഞു. ഡോക്‌ടര്‍ അയാളെ മുഴുവന്‍ പരിശോധിച്ചു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. “താങ്കള്‍ പുതിയ വല്ലതും എഴുതിയിട്ടുണ്ടോ?” ഡോക്‌ടര്‍ ചോദിച്ചു. “അതെ” കവി മറുപടി പറഞ്ഞു. “ദയവായി അവ എനിക്കൊന്ന്‌ ചൊല്ലിത്തന്നാലും” ഡോക്‌ടര്‍ ആവശ്യപ്പെട്ടു. അയാള്‍ തന്റെ പുതിയ കവിതകള്‍ ഓര്‍മ്മയില്‍ നിന്നെടുത്ത്‌ മുഴുവന്‍ ചൊല്ലി. “ഇപ്പോള്‍ താങ്കളുടെ അസുഖം മാറിയിരിക്കുന്നു. സമ്പൂര്‍ണ്ണ ആരോഗ്യവാനാണ്‌”. ഡോക്‌ടര്‍ പറഞ്ഞു. കവി സന്തോഷത്തോടെ തിരിച്ച്‌ പോയി.
ആത്മീയ ചികിത്സ
ഭൗതിക ചികിത്സയിലെന്ന പോലെ ആത്മീയ ചികിത്സയിലും അനുവദനീയമായതും അല്ലാത്തവയുമുണ്ട്‌. അമുസ്‌ലിം മന്ത്രവാദികളെയും ജോത്സ്യന്‍മാരെയും മാരണക്കാരെയും സമീപ്പിക്കുക, അമ്പലങ്ങളിലെ പൂജകളിലും ക്രിസ്‌ത്യന്‍ ധ്യാനങ്ങളിലും പങ്കെടുക്കുക, അവിടങ്ങളിലേക്ക്‌ നേര്‍ച്ചകളും വഴിപാടുകളും നേരുക തുടങ്ങിയവ ഇസ്‌ലാം കര്‍ശനമായി നിരോധിച്ചതാണ്‌. ചൂഷണങ്ങള്‍ കടന്ന്‌ വരാന്‍ പറ്റുന്ന എളുപ്പമാര്‍ഗ്ഗമാണ്‌ ആത്മീയ മേഖല. കപടപ്രവര്‍ത്തനങ്ങളിലൂടെയും ജിന്ന്‌-കുട്ടിച്ചാത്തന്‍ സേവയിലൂടെയും ആത്മീയത ചമയുന്നവരെ സൂക്ഷിച്ചേ പറ്റൂ. ഖുര്‍ആനും നബി(സ) പഠിപ്പിച്ച ദിക്‌റുകളും ദുആകളും മന്ത്രിച്ച്‌ ചികിത്സിക്കുന്നതിനാണ്‌ ചുരുങ്ങിയ വാക്കില്‍ ആത്മീയ ചികിത്സ എന്ന്‌ പറയുന്നത്‌. “അല്ലാഹു എന്നെ സൃഷ്‌ടിക്കുകയും നേര്‍വഴിയിലേക്ക്‌ മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയും ചെയ്‌തിരിക്കുന്നു. അവന്‍ ആഹാരപാനീയങ്ങള്‍ നല്‍കുകയും രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുകയും മരണം കൊണ്ടനുഗ്രഹിക്കുകയും പിന്നീട്‌ എന്നെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു”(അശ്ശുഅറാഅ്‌:78-81). ഇബ്രാഹീം നബി(അ)ക്ക്‌ രോഗം ബാധിക്കുകയും അല്ലാഹു അത്‌ ഭേദമാക്കുകയും ചെയ്‌തിട്ടുണ്ട്‌. മഹാനായ ഇബ്‌നു കസീര്‍(റ) പറയുന്നു: ”അതായത്‌ ഞാന്‍(ഇബ്രാഹീം നബി(അ)) രോഗിയാകുമ്പോഴൊക്കെ അല്ലാഹു ചികിത്സായോഗ്യമായത്‌ കൊണ്ട്‌ എന്നെ ചികിത്സിക്കുന്നു”(ഇബ്‌നു കസീര്‍:3/447).
മൂസാ നബി(അ)യുടെ ഒരു സംഭവം ഇമാം റാസി(റ) ഉദ്ധരിക്കുന്നുണ്ട്‌. ”മൂസാ നബി(അ)ക്ക്‌ ഒരിക്കല്‍ ശക്തമായ വയറുവേദന അനുഭവപ്പെട്ടു. അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചപ്പോള്‍ മരുഭൂമിയിലെ ഒരു തരം ചെടി മരുന്നായി ഉപയോഗിക്കാന്‍ നിര്‍ദ്ദേശം കിട്ടി. മൂസാ നബി(അ) അത്‌ കഴിക്കുകയും വേദന ശമിക്കുകയും ചെയ്‌തു. പിന്നീടൊരിക്കല്‍ ഇതേ രോഗം വന്നപ്പോള്‍ പഴയ അനുഭവം വെച്ച്‌ മൂസാ നബി(അ) അതേ മരുന്ന്‌ തന്നെ കഴിച്ചു. പക്ഷേ, രോഗം ശക്തമാവുകയാണ്‌ ചെയ്‌തത്‌! മൂസാ നബി(അ) അല്ലാഹുവിനോട്‌ പരാതിപ്പെട്ടു. ”രക്ഷിതാവേ, ആദ്യം ഞാനത്‌ കഴിച്ചപ്പോള്‍ രോഗം ഭേദമായിരുന്നു. രണ്ടാമത്‌ കഴിച്ചപ്പോള്‍ രോഗം ശക്തമാവുകയാണ്‌ ചെയ്‌തത്‌.” അല്ലാഹു പറഞ്ഞു: ”എന്റെ നിര്‍ദ്ദേശമനുസരിച്ചാണ്‌ ആദ്യം കഴിച്ചത്‌. അതു കാരണം രോഗം ഭേദമായി. എന്നാല്‍ രണ്ടാം പ്രാവശ്യം എന്റെ നിര്‍ദ്ദേശം കാത്തുനില്‍ക്കാതെ താങ്കള്‍ സ്വയം അത്‌ കഴിച്ചു. അത്‌ കൊണ്ടാണ്‌ രോഗം വര്‍ദ്ധിച്ചത്‌. നീ അറിയുക. ഭൂമിയിലുള്ളത്‌ മുഴുവനും വിനാശകാരിയായ വിഷമാണ്‌. അതിനെ നിര്‍വ്വീര്യമാക്കുന്നത്‌ എന്റെ നാമവും”(റാസി:1/152).
മേല്‍ ചരിത്രത്തില്‍ നിന്നും മൂസാ നബി(അ) ഭൗതിക ചികിത്സ നടത്തിയതായി നമുക്ക്‌ മനസ്സിലാക്കാം. ആത്മീയവും ഭൗതികവുമായ രണ്ട്‌ രോഗശമനികളെ റസൂല്‍(സ) പരിചയപ്പെടുത്തുണ്ട്‌. ”രണ്ട്‌ രോഗശമനികള്‍ നിങ്ങള്‍ ഉപയോഗിക്കുക. തേനും ഖുര്‍ആനുമാണത്‌”(ഹാകിം). മഹാനായ അയ്യൂബ്‌ നബി(അ)ക്ക്‌ ഗുരുതരമായ രോഗം പിടിപെട്ടപ്പോള്‍ ഭൗതിക ചികിത്സയില്‍ അഭയം തേടാതെ വെറും ആത്മീയ ചികിത്സ നടത്തിയതായി ചരിത്രത്തില്‍ കാണാവുന്നതാണ്‌.
വാദങ്ങള്‍ യുക്തിയാകുമ്പോള്‍
ഇംഗ്ലീഷ്‌ മരുന്ന്‌ കഴിച്ചാല്‍ രോഗം ഭേദമാകും. ഖുര്‍ആന്‍ കലക്കി കുടിച്ചാല്‍ ഭേദമാകില്ല, കുറ്റം വരെ കിട്ടും. പരിഷ്‌കരണ വാദങ്ങളുടെ പുരോഗമന ആലോചന എങ്ങനെയുണ്ട്‌? പരിശുദ്ധ ഖുര്‍ആനും തിരുഹദീസും അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്‌ വരെ അതിനുവേണ്ടിയാണ്‌. പ്രമാണങ്ങള്‍ വളച്ചൊടിച്ച്‌ അതിന്‌ വേണ്ടി ഉപയോഗിക്കുന്നു. ഈജിപ്‌ഷ്യന്‍ യുക്തിവാദം ഇസ്‌ലാമിക ലോകത്തിന്‌ നല്‍കിയ ദുരന്തമാണിത്‌. പണ്ട്‌ യൂറോപ്പില്‍ ക്രൈസ്‌തവ പൗരോഹിത്യം നിലനിന്നിരുന്നത്‌ പോലെ നമുക്കിടയിലിപ്പോള്‍ ശാസ്‌ത്ര പൗരോഹിത്യമാണ്‌ മികച്ച്‌ നില്‍ക്കുന്നത്‌. ശാസ്‌ത്രം എന്ത്‌ പറഞ്ഞാലും ശരി. ഇന്നലെ പറഞ്ഞത്‌ ഇന്ന്‌ മാറ്റിപ്പറഞ്ഞാലും നമുക്ക്‌ സ്വീകാര്യമാണ്‌. ഖുര്‍ആനും തിരുനബിയും പറഞ്ഞതും കല്‍പിച്ചതും പലപ്പോഴും യുക്തിയുടെ അളവുകോലില്‍ തള്ളിപ്പോകുന്നു. പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ കരങ്ങളാണ്‌ ഇവിടെ കറുത്ത്‌ നില്‍ക്കുന്നത്‌. ഖുര്‍ആന്റെയും സുന്നത്തിന്റെയും ഉള്ളടക്കങ്ങളില്‍ സകല ആശ്വാസവും കണ്ടെത്തിയിരുന്ന ഒരു ജനതയുടെ വിശ്വാസം സംശയങ്ങളുടെ നിഴലില്‍ നിര്‍ത്തി.
പ്രസവ വേദന തുടങ്ങിയാല്‍ മന്ത്രിച്ചൂതിയ വെള്ളവും നഫീസത്ത്‌ മാലയും മരുന്നായി കണ്ടിരുന്ന തലമുറ ഇന്നലെകളിലെ സുഗന്ധമായിരുന്നു. പാമ്പ്‌ കടിയേറ്റാല്‍ ഓടിച്ചെന്നിരുന്നത്‌ തങ്ങളുപ്പാപ്പാന്റെ അടുത്തേക്കായിരുന്നു. പുതിയ വള്ളവും വലയും ഇറക്കുന്ന മുക്കുവന്റെ ആശ്വാസം ഉസ്‌താദിന്റെ മന്ത്രിച്ചൂത്തിലായിരുന്നു. നൂറ്റാണ്ടുകള്‍ തുടര്‍ന്ന്‌ പോന്ന ഒരു പൈതൃകത്തിന്‌ ‘യുക്തി’ മുറിവേല്‍പിച്ചപ്പോള്‍ സംഭവിച്ചത്‌, ആധുനികതയുടെയും ഉപഭോഗ സംസ്‌കാരത്തിന്റെയും കടന്ന്‌ കയറ്റമായിരുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലുകളില്‍ പ്രസവം നടത്തിയാലേ സുഖപ്രസവമാകൂ എന്നതല്ലേ സമുദായത്തിന്റെ ഇപ്പോഴത്തെ ചിന്ത. ആള്‍ദൈവങ്ങക്കും വ്യാജ കൂടാരങ്ങള്‍ക്കും ആളെ കിട്ടിയത്‌ മതത്തിന്റെ യഥാര്‍ത്ഥ ആത്മീയത നശിപ്പിക്കാനുള്ള ശ്രമം നടന്നപ്പോഴായിരുന്നു. ആത്മീയതക്കെതിരെ കലാപം നടത്തുന്നവര്‍ക്ക്‌ ആത്മീയ ചികിത്സയും അന്യമായിരിക്കും.
ആത്മീയ ചികിത്സയുടെ പ്രത്യയശാസ്‌ത്രം
” സത്യവിശ്വാസികള്‍ക്ക്‌ ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ച്‌ കൊണ്ടിരിക്കുന്നു”. (അല്‍ ഇസ്‌റാഅ്‌:82) ഈ ആയത്തിനെ വിശദീകരിച്ച്‌ ഇമാം റാസി(റ) എഴുതുന്നു: “അറിയുക! തീര്‍ച്ചയായും ഖുര്‍ആന്‍ ആത്മീയ രോഗങ്ങള്‍ക്ക്‌ പ്രതിവിധിയാണ്‌. ഒപ്പം ശാരീരിക രോഗങ്ങള്‍ക്കും. ഖുര്‍ആന്‍ പാരായണം കൊണ്ട്‌ തബര്‍റുക്‌ എടുക്കല്‍ നിരവധി ശാരീരിക രോഗങ്ങള്‍ക്ക്‌ പ്രതിവിധിയാണ്‌”(തഫ്‌സീറുല്‍ കബീര്‍:21/34). ഇമാം ഖുര്‍ത്വുബി(റ) തന്റെ ജാമിഉലി അഹ്‌കാമില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ” അറിവില്ലായ്‌മ, സന്ദേഹം തുടങ്ങിയവ ഹൃദയ രോഗങ്ങളെ വിപാടനം ചെയ്യുക വഴി ഖുര്‍ആന്‍ മനസുകള്‍ക്ക്‌ ശമനമാകുന്നു. ഖുര്‍ആന്‍ ആയത്തുകള്‍ കൊണ്ടുള്ള മന്ത്രം, ഉറുക്ക്‌ എന്നിവ മൂലം ഭൗതിക രോഗങ്ങള്‍ക്കും ശമനമാകുന്നു”(ഖുര്‍ത്വുബി:10/315). ” ഇസ്‌റാഅ്‌ സൂറത്തിലെ 82-ാം സൂക്തം വൃത്തിയുള്ള പാത്രത്തിലെഴുതി തെളിഞ്ഞ വെള്ളം കൊണ്ട്‌ മായ്‌ച്ച്‌ കുടിക്കപ്പെടാറുണ്ട്‌”(ഖുര്‍ത്വുബി:10/317).
ഒരു വസ്‌തുവിനും സ്വന്തമായി ഒരു കഴിവും ഇല്ലെന്നാണ്‌ മുസ്‌ലിമിന്റെ വിശ്വാസം. മരുന്ന്‌ കഴിക്കുമ്പോള്‍ രോഗശമനമുണ്ടാകുന്നത്‌ ആ മരുന്ന്‌ മാത്രം കാരണമായല്ല, മറിച്ച്‌ അല്ലാഹു അതിനെ ഒരു കാരണമായി നിശ്ചയിച്ചുവെന്ന്‌ മാത്രം. ഏത്‌ മരുന്ന്‌ കഴിച്ചാലും അല്ലാഹുവിന്റെ’ഖളാഅ്‌’ ഉണ്ടെങ്കില്‍ മാത്രമേ രോഗശമനം ലഭിക്കൂ എന്നതാണ്‌ മുസ്‌ലിം ലോകത്തിന്റെ വിശ്വാസം. അല്ലാഹുവിന്റെ ‘ഖളാഇ’ല്ലാതെ രോഗശമനമുണ്ടാകില്ല എന്നതിന്‌ മൂസാ നബി(അ)യുടെ ചരിത്രത്തില്‍ നിന്ന്‌ നമുക്ക്‌ വ്യക്തമായി. ഈ വിഷയത്തില്‍ ഭൗതികവും ആത്മീയവുമായ ചികിത്സകള്‍ സമമാണ്‌. രണ്ട്‌ നിലക്കും ഭേദമാകാന്‍ അല്ലാഹുവിന്റെ ‘ഖളാഅ്‌’ വേണം. നബി(സ) പറഞ്ഞു: ” എല്ലാ രോഗത്തിനും ശമനമുണ്ട്‌. രോഗമുണ്ടായാല്‍ മരുന്ന്‌ കഴിക്കുക, അല്ലാഹുവിന്റെ അനുമതിയോടെ ശമനമുണ്ടാകും”(മുസ്‌ലിം). “മരുന്നുകള്‍ ഉപയോഗിക്കുമ്പോഴും അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും അവനോട്‌ ദുആ ചെയ്യുകയും വേണം. രോഗികള്‍ ശ്രദ്ധിക്കേണ്ട മര്യാദകളുടെ കൂട്ടത്തില്‍ ഇക്കാര്യം പണ്ഡിതന്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌” (ഇഹ്‌യ:2/209).
മന്ത്രം
നബി(സ)യുടെ കാലത്തും ശേഷമുള്ള നൂറ്റാണ്ടുകളിലും പ്രചുര പ്രചാരം ലഭിച്ച ചികിത്സാ രീതിയാണ്‌ മന്ത്രം. നിബന്ധനകള്‍ പാലിക്കാത്തതിന്റെ പേരില്‍ കാലക്രമത്തില്‍ മന്ത്രം ഫലിക്കാതെ വന്നതാണ്‌ ജനങ്ങള്‍ ഭൗതിക ചികിത്സയില്‍ അഭയം തേടാന്‍ കാരണമെന്ന്‌ ഇബ്‌നു തീന്‍(റ)ഉം (ഫൈളുല്‍ ഖദീര്‍:1/491), ഇബനു ഹജര്‍(റ)ഉം (ഫത്‌ഹുല്‍ ബാരി:10/60)പറയുന്നുണ്ട്‌. മന്ത്രം അനുവദനീയമാണെന്നതില്‍ മുസ്‌ലിം ലോകത്തിന്റെ ഇജ്‌മാഉണ്ടെന്നും ഇബ്‌നു ഹജര്‍(റ) ഫത്‌ഹുല്‍ ബാരി(10/140)യില്‍ വ്യക്തമാക്കുന്നു. മന്ത്രം നിബന്ധനകള്‍ക്ക്‌ വിധേയം
ഹാഫിള്‌ ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി രേഖപ്പെടുത്തുന്നു: “മൂന്ന്‌ നിബന്ധനകള്‍ പാലിക്കപ്പെട്ടാല്‍ മന്ത്രം അനുവദനീയമാണെന്നതില്‍ പണ്ഡിതന്മാരുടെ ഇജ്‌മാഉണ്ട്‌. അല്ലാഹുവിന്റെ കലാം, നാമം, വിശേഷണം എന്നിവ കൊണ്ടാവുക, മന്ത്രത്തിന്‌ സ്വയം ഉപകാരം ചെയ്യാന്‍ കഴിയില്ലെന്നും അല്ലാഹുവാണ്‌ ഉപകാര-ഉപദ്രവങ്ങള്‍ക്ക്‌ നിദാനമെന്നും വിശ്വസിക്കുക”(ഫത്‌ഹുല്‍ ബാരി:10/240). അല്ലാമാ അബൂ അബ്‌ദില്ലാഹില്‍ ഖുര്‍ത്വുബി(റ) പറയുന്നു: ” മന്ത്രം മൂന്ന്‌ വിധമാണ്‌. ഒന്ന്‌ ജാഹിലിയ്യാ മന്ത്രം. അത്‌ അര്‍ത്ഥമറിയാത്തവയാണ്‌. അവ ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്‌. അവ ശിര്‍ക്കോ ശിര്‍ക്കിലേക്കെത്തിക്കുവാന്‍ കാരണമാകുന്നതോ ആണ്‌. അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടുള്ള മന്ത്രമാണ്‌ രണ്ടാമത്തേത്‌. ഇത്‌ അനുവദനീയമാണ്‌. ഇത്‌ റസൂല്‍(സ) ചെയ്‌തതായി സ്ഥിരപ്പെട്ടിട്ടുണ്ടെങ്കില്‍ സുന്നത്തുമാണ്‌. മൂന്നാമത്തെ ഇനം മലക്കുകള്‍, സദ്‌വൃത്തര്‍, ബഹുമാനിക്കപ്പെടേണ്ട മറ്റു സൃഷ്‌ടികള്‍(ഉദാ:-അര്‍ശ്‌) തുടങ്ങി അല്ലാഹു അല്ലാത്തവരുടെ നാമം കൊണ്ടുള്ളത്‌. ഇവ വര്‍ജ്ജിക്കല്‍ നിര്‍ബന്ധമായതാണെങ്കില്‍ അല്ലാഹുവിലേക്ക്‌ അഭയം തേടുക, അവന്റെ നാമം കൊണ്ട്‌ തബര്‍റുക്‌ എടുക്കുക എന്നിവയിലുള്‍പെടുന്ന മശ്‌റൂഇലോ പെട്ടതല്ല. ഉപേക്ഷിക്കലാണ്‌ ഉത്തമം”(ഫത്‌ഹുല്‍ ബാരി:10/242). “ഏത്‌ രോഗത്തിനും റസൂല്‍(സ) മന്ത്രിക്കാറുണ്ടായിരുന്നു”(ഫത്‌ഹുല്‍ ബാരി:10/170).
മന്ത്രം ഖുര്‍ആന്‍ കൊണ്ട്‌
നബി(സ) പറയുന്നു: “രണ്ട്‌ രോഗശമനികള്‍ നിങ്ങളുപയോഗിക്കുക, തേനും ഖുര്‍ആനുമാണത്‌”(ഹാകിം). ഇബ്‌നു ഖയ്യിം പറയുന്നു: “വിശുദ്ധ ഖുര്‍ആന്‍ ശാരീരികവും മാനസികവും ഐഹികവും പാരത്രികവുമായ എല്ലാ രോഗങ്ങള്‍ക്കും പൂര്‍ണ്ണ ശാന്തിയാണ്‌.” ഒരു സ്വഹാബിക്ക്‌ തേളിന്റെ വിഷമേറ്റപ്പോള്‍ ഫാതിഹഃ സൂറത്ത്‌ ഓതി മന്ത്രിച്ചൂതിയ സംഭവം ബുഖാരി(2/854)യും മുസ്‌ലി(2/223)മും ഉദ്ധരിക്കുന്നുണ്ട്‌. ഖുര്‍ആന്റെ ഫലസിദ്ധിയെ കുറിച്ച്‌ രണ്ട്‌ സ്‌പാനിഷ്‌ ഡോക്‌ടര്‍മാരുടെ അനുഭവം ശ്രദ്ധേയമാണ്‌. ” സങ്കീര്‍ണ്ണമായ മനോരോഗ ചികിത്സക്ക്‌ ഖുര്‍ആന്‍ ഫലപ്രദമായ ഉപാധിയാണെന്ന്‌ സ്‌പാനിഷ്‌ ഡോക്‌ടര്‍മാരായ മന്‍സൂര്‍ അബ്‌ദുസ്സലാം, ഉമര്‍ അബൂതാരിഖ്‌ എന്നിവര്‍ പറയുന്നു. ഖുര്‍ആന്‍ വാക്യങ്ങള്‍ പാരായണം ചെയ്‌ത്‌ കേള്‍പിക്കുന്നതിലൂടെ പലതരം അസുഖങ്ങള്‍ ഭേദമാകുന്നു. നാലായിരം രോഗികളെ തങ്ങള്‍ ഇവ്വിധം ചികിത്സിച്ചു ഭേദമാക്കിയതായി അവര്‍ വെളിപ്പെടുത്തി. ഖുര്‍ആനെ കുറിച്ചും നബി വാക്യങ്ങളെ കുറിച്ചും വിശദമായി നടത്തിയ പഠനത്തിന്‌ ശേഷം ഇസ്‌ലാമാശ്ലേഷിച്ചവരാണ്‌ ഇരുവരും. ഖുര്‍ആനും ശാസ്‌ത്രവും തമ്മില്‍ പൊരുത്തക്കേടില്ലെന്ന്‌ കണ്ടെത്തിയപ്പോള്‍ ഇസ്‌ലാമിനോടുള്ള ആകര്‍ഷണം വര്‍ദ്ധിച്ചു. അങ്ങനെയാണ്‌ ഇസ്‌ലാമാശ്ലേഷണമുണ്ടായത്‌. ഇപ്പോള്‍ ഡോ.മന്‍സൂറും ഡോ.ഉമറും ഗ്രാനഡക്കടുത്ത്‌ ഒരു സൗജന്യ ചികിത്സാലയം നടത്തുകയാണ്‌. ആധുനിക വൈദ്യശാസ്‌ത്ര ചികിത്സാ രീതികളോടൊപ്പം ഖുര്‍ആനും അവിടെ ചികിത്സാ രീതിയാണ്‌. വിദഗ്‌ധ ഡോക്‌ടര്‍മാര്‍ വര്‍ഷങ്ങളോളം ചികിത്സിച്ചിട്ടും ഭേദമാകാത്ത എത്രയോ രോഗികളെ തങ്ങള്‍ ഖുര്‍ആനിക ചികിത്സയിലൂടെ സുഖപ്പെടുത്തിയെന്ന്‌ അവര്‍ പറയുന്നു. ചികിത്സക്കെത്തുന്നതില്‍ അധികവും മാനസിക കുഴപ്പങ്ങളുള്ളവരാണ്‌. ഖുര്‍ആനിക ചികിത്സ അവര്‍ക്ക്‌ ഏറെ ഫലപ്രദമാകുന്നു”(ചന്ദ്രിക:1988-മാര്‍ച്ച്‌ 18 വെള്ളി).
നബി(സ) പറഞ്ഞു: “ആരെങ്കിലും ഖുര്‍ആന്‍(നിസാരവും ഫലശൂന്യവുമായി ധരിച്ച്‌) കൊണ്ട്‌ സൗഖ്യം തേടാതിരുന്നാല്‍ അല്ലാഹു അവന്‌ സുഖം നല്‍കുന്നതല്ല”(ഹദീസ്‌). റബീഅ്‌(റ) പറയുന്നു: “ഞാന്‍ ശാഫിഈ(റ)യോട്‌ മന്ത്രത്തെ കുറിച്ച്‌ ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു: അല്ലാഹുവിന്റെ കിതാബ്‌, അറിയപ്പെട്ട ദിക്‌റ്‌ എന്നിവ കൊണ്ട്‌ മന്ത്രിക്കുന്നതിന്‌ യാതൊരു വിരോധവുമില്ല”(ഫത്‌ഹുല്‍ ബാരി:10/242). നബി(സ) പറഞ്ഞു: “രോഗികള്‍ ഫാതിഹയും മുഅവ്വിദതൈനിയും ഓതല്‍ അനിവാര്യമാണ്‌. ഫാതിഹ എല്ലാ രോഗത്തിനും ശാന്തിയാണ്‌”(ബൈഹഖി, ഹാകിം). ജാബിര്‍ (റ)ല്‍ നിന്ന്‌: “ഫാത്തിഹ മരണമല്ലാത്ത എല്ലാ രോഗത്തിനും ശമനമാണ്‌”(അബ്‌വാബുല്‍ ഫറജ്‌).
പരിശുദ്ധ ഖുര്‍ആന്‍ മുഴുവനും രോഗശാന്തിയാണെങ്കിലും ചില സൂറത്തുകള്‍ക്കും സൂക്തങ്ങള്‍ക്കും മറ്റു ചിലതിനേക്കാള്‍ പ്രത്യേകതകളുണ്ടെന്നതാണ്‌ പണ്ഡിത മതം. ” ആയാത്തുശ്ശിഫാഅ്‌, ആയത്തുല്‍ കുര്‍സിയ്യ്‌, മുഅവ്വിദതൈനി, ഇഖ്‌ലാസ്‌, യാസീന്‍, ഫാത്തിഹഃ എന്നിവ സ്വയം ഓതുകയോ മറ്റുള്ളവര്‍ ഓതുന്നത്‌ രോഗികള്‍ കേള്‍ക്കാന്‍ ശ്രദ്ധിക്കുകയോ ചെയ്യേണ്ടതാണ്‌”(ബിഗ്‌യ:92). ഇബ്‌നു തീമിയ്യയുടെ ശിഷ്യന്‍ ഇബ്‌നു ഖയ്യിം തന്റെ അനുഭവം വിവരിക്കുന്നു: “മക്കയില്‍ താമസിച്ച്‌ കൊണ്ടിരിക്കെ ഒരാള്‍ക്കും ചികിത്സിച്ച്‌ മാറ്റാന്‍ കഴിയാത്ത പല രോഗങ്ങളും എനിക്കുണ്ടായപ്പോള്‍ ഞാന്‍ ഫാത്തിഹഃ ഓതി മന്ത്രിച്ചു. അത്ഭുതാവഹമായ ഫലം എനിക്ക്‌ കാണാന്‍ കഴിഞ്ഞു. മാരകമായ രോഗങ്ങളുമായി എന്നെ സമീപിക്കുന്നവര്‍ക്ക്‌ ഞാനിത്‌ വിവരിച്ച്‌ കൊടുക്കുമായിരുന്നു. ഫാത്തിഹയുടെ ‘ബറകത്ത്‌’ കൊണ്ട്‌ അവരില്‍ ഭൂരിഭാഗത്തിന്റെയും രോഗം പെട്ടെന്ന്‌ ശമിക്കുകയുണ്ടായി”(അബ്‌വാബുല്‍ ഫറജ്‌:107).
നബി(സ)യെ ലബീദ്‌ ബ്‌നു അഅ്‌സമുല്‍ യഹൂദീ സിഹ്‌റ്‌ ചെയ്‌തതിനെ തുടര്‍ന്നാണല്ലോ മുഅവ്വിദതൈനി അവതീര്‍ണ്ണമാകുന്നത്‌. മുഅവ്വിദതൈനി അവതരിപ്പിക്കപ്പെട്ടതിന്‌ ശേഷം നബി (സ)യുടെ മന്ത്രം അത്‌ കൊണ്ടായിരുന്നു. ഈ സൂറത്ത്‌ ഒതിയാണ്‌ സിഹ്‌റ്‌ ഒഴിവാക്കിയത്‌ എന്ന്‌ ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു(ഇബ്‌നു കസീര്‍).
ആയത്തുശ്ശിഫാഅ്‌(രോഗശമന സൂക്തങ്ങള്‍)
പരിപൂര്‍ണ്ണ വിശ്വാസത്തോടെയും കൂലി പ്രതീക്ഷിച്ച്‌ കൊണ്ടുമായിരിക്കണം ഏതു സല്‍കര്‍മ്മവും. പൂര്‍ണ്ണ വിശ്വാസമില്ലാതെ ചാഞ്ചാട്ട ഹൃദയവുമായി എന്ത്‌ സല്‍കര്‍മ്മം ചെയ്‌താലും ഫലം ഉണ്ടാവുകയില്ല എന്നത്‌ ഖുര്‍ആനും ഹദീസും കൊണ്ട്‌ സ്ഥിരപ്പെട്ട സംഗതിയാണ്‌. രോഗശാന്തിക്ക്‌ ഏറ്റവും ഫലപ്രദമായ ആയത്തുകളാണ്‌ ആയാത്തുശ്ശിഫാഅ്‌(രോഗശമന സൂക്തങ്ങള്‍). ഇമാം ഖുശൈരി(റ) തന്റെ അനുഭവം വിവരിക്കുന്നു: “ഒരിക്കല്‍ എന്റെ മകന്‌ മാരകമായ രോഗം പിടിപെട്ടു. എല്ലാ പ്രതീക്ഷകളും അസ്‌തമിച്ചപ്പോള്‍ ഞാന്‍ വളരെ വിഷമത്തിലായി. അങ്ങനെയിരിക്കെ ഒരു ദിവസം നബി(സ) തങ്ങളെ സ്വപ്‌നം കണ്ടു. നബി(സ)യോട്‌ എന്റെ കുട്ടിയുടെ രോഗവിവരം പറഞ്ഞു. അപ്പോള്‍ നബി(സ) എന്നോട്‌ ചോദിച്ചു: ആയാത്തുശ്ശിഫാഅ്‌ നിനക്കറിയില്ലേ? ഇത്രയുമായപ്പോഴേക്കും ഞാന്‍ ഉണര്‍ന്നു. തുടര്‍ന്ന്‌ ആയാത്തുശ്ശിഫാഇനെ കുറിച്ച്‌ ഞാനന്വേഷിച്ചു. തൗബ സൂറത്തിലെ 14-ാം സൂക്തം, യൂനുസിലെ 57-ാം സൂക്തം, നഹ്‌ലിലെ 69-ാം സൂക്തം, ഇസ്‌റാഇലെ 82-ാം സൂക്തം, ശുഅറാഇലെ 80-ാം സൂക്തം, ഫുസ്സിലത്തിലെ 44-ാം സൂക്തം എന്നിവയാണ്‌ ആയാത്തുശ്ശിഫാഅ്‌ എന്ന്‌ എനിക്ക്‌ മനസ്സിലായി. ഞാന്‍ അവ ഒരു പാത്രത്തിലെഴുതുകയും അത്‌ കഴുകിയ വെള്ളം എന്റെ കുട്ടിയെ കുടിപ്പിക്കുകയും ചെയ്‌തു. ഒരു ബന്ധനത്തില്‍ നിന്നും മുക്തനാകുന്നത്‌ പോലെ അവന്റെ രോഗം ഭേദമായി”(റൂഹുല്‍ മആനി:15/145, അല്‍ മവാഹിബുല്ലദുന്നിയ്യഃ:3/420, റൂഹുല്‍ ബയാന്‍:5/194). ആയാത്തുശ്ശിഫാഅ്‌ നിരവധി ശൈഖുമാര്‍ പാത്രത്തിലെഴുതി വെള്ളം കൊണ്ട്‌ മായ്‌ച്ച്‌ രോഗികള്‍ക്ക്‌ കുടിക്കാന്‍ കൊടുക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌ എന്ന്‌ ഇമാം താജുദ്ദീനുസ്സുബ്‌കി(റ) തന്റെ ത്വബഖാത്തില്‍ പറഞ്ഞിട്ടുണ്ടെന്ന്‌ റൂഹുല്‍ ബയാനി(5/194)ല്‍ വ്യക്തമാക്കുന്നു.
മന്ത്രം പ്രവാചക അദ്ധ്യാപനങ്ങളില്‍
ആഇശ (റ)യില്‍ നിന്ന്‌: മഹതി പറയുന്നു: നബി(സ)ക്ക്‌ രോഗമായാല്‍ ജിബ്‌രീല്‍ (അ) മന്ത്രിക്കാറുണ്ടായിരുന്നു. അവര്‍ പറയും ȇӣ ǡᥠ툑ퟠ棤 ߡ? 픝ퟠ棤 ԑ?ϠŐǠ͓Ϡ栔Ѹ ߡ?ڭ䠠(മുസ്‌ലിം: 13/169) നിരോധിക്കപ്പെട്ടുവെന്ന്‌ തോന്നുന്ന ഹദീസും( ᇠ튘���椠桇 퓊ў椩 മുകളിലുദ്ധരിച്ച ഹദീസും തമ്മില്‍ വൈരുദ്ധ്യമില്ല. കാരണം നിബന്ധനകള്‍ക്ക്‌ വിധേയമല്ലാത്ത മന്ത്രമാണ്‌ നിരോധിക്കപ്പെട്ടത്‌(ശറഹ്‌ മുസ്‌ലിം:13/169). മന്ത്രത്തില്‍ ഉമിനീരിന്റെ ശ്രേഷ്‌ഠത റസൂല്‍(സ)യുടെ പ്രവര്‍ത്തിയിലൂടെ വ്യക്തമാണ്‌. ആഇശഃ(റ)യില്‍ നിന്ന്‌: ä?ȭ ա젇ᡥ ڡ���擡㠟Ǥ 힦ᠡᣑ햠ȓ㠇ᡥ ʑȉ Ñ֤Ǡȑ힉 Ț֤Ǡ픝젓ޭ㤇 ȇФ ш?ബുഖാരി). ‘ȑ힉 Ț֤ǧ എന്നതില്‍ നിന്ന്‌ ഉമിനീരോടു കൂടെ മന്ത്രിക്കുമ്പോള്‍ പ്രത്യേക ഫലം ലഭിക്കുമെന്ന്‌ തെളിവ്‌ പിടിക്കപ്പെട്ടു. ഇമാം നവവി(റ) പറയുന്നു: “നബി(സ) മന്ത്രിക്കുമ്പോള്‍ തന്റെ ചൂണ്ടുവിരലില്‍ അല്‌പം ഉമിനീര്‌ പുരട്ടി മണ്ണ്‌ കലര്‍ത്തി രോഗിയുടെ വേദനയുള്ള സ്ഥലത്ത്‌ തടവുമായിരുന്നു” (ഉംദത്തുല്‍ ഖാരിഅ്‌:21/269).
നബി(സ) സ്വന്തം വീട്ടുകാരെ മന്ത്രിച്ചിരുന്നു. ആഇശഃ(റ)യില്‍ നിന്ന്‌: “നബി(സ) തന്റെ വീട്ടുകാരില്‍ ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ മുഅവ്വിദതൈനി ഓതി അവരെ മന്ത്രിച്ചൂതാറുണ്ടായിരുന്നു. അവിടുത്തെ മരണ ശയ്യയില്‍ വെച്ച്‌ ഞാന്‍ ആ സൂറത്തുകള്‍ ഓതി മന്ത്രിച്ചൂതുകയും അവിടുത്തെ കരങ്ങള്‍ കൊണ്ട്‌ തന്നെ തടവിക്കൊടുക്കുകയും ചെയ്‌തു. കാരണം ആ കരങ്ങള്‍ എന്റെ കരങ്ങളേക്കാള്‍ അനുഗ്രഹീതമാണല്ലോ”(മുസ്‌ലിം:2/222). മന്ത്രത്തില്‍ ഊത്തും ഫലം ചെയ്യുമെന്ന്‌ ഈ ഹദീസ്‌ നമ്മെ പഠിപ്പിക്കുന്നു. ഇമാം നവവി(റ) പറയുന്നു: “ഖാളീ ഹുസൈന്‍ പറഞ്ഞു. ഊത്തിന്റെ ഉദ്ദേശ്യം മന്ത്രത്തോട്‌ ബന്ധപ്പെട്ട ശ്വാസം, വായു, നനവ്‌ എന്നിവ കൊണ്ട്‌ ബറകത്ത്‌ എടുക്കലാണ്‌. ദിക്‌റുകളും അസ്‌മാഉല്‍ ഹുസ്‌നയും എഴുതി മായ്‌ച്ച വെള്ളം കൊണ്ട്‌ ‘ബറകത്ത്‌’ എടുക്കുന്നത്‌ പോലെ. ഇമാം മാലിക്‌(റ) മന്ത്രിച്ചാല്‍ ഊതാറുണ്ടായിരുന്നു”(ശറഹ്‌ മുസ്‌ലിം:2/222) ഇമാം ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു: ” ആഇശാ(റ) മുഅവ്വിദതൈനി ഓതി വെള്ളത്തില്‍ മന്ത്രിച്ച്‌ കൊടുക്കുകയും അത്‌ രോഗിയുടെ മേലില്‍ കുടയാന്‍ കല്‍പിക്കാറുമുണ്ടായിരുന്നു” (ഖുര്‍ഥുബി:10/318).
അനിഷേധ്യമായ പ്രാമാണിക വസ്‌തുതകള്‍ ഇങ്ങനെ തെളിഞ്ഞ്‌ കിടക്കുമ്പോഴും ജാഹിലിയ്യാ മന്ത്രത്തെ നിരോധിച്ച ഹദീസുകള്‍ എടുത്ത്‌ കാട്ടി അല്‍പത്തരങ്ങള്‍ സൃഷ്‌ടിക്കുന്ന മതപരിഷ്‌കരണവാദികളുടെ ശ്രമങ്ങള്‍ ചില നിഗൂഢ പദ്ധതികളുടെ ഭാഗമാണ്‌. ഇസ്‌ലാമിക പ്രമാണങ്ങള്‍ വക്രീകരിക്കുന്ന ജൂത-ക്രൈസ്‌തവരുടെ പണിയാണ്‌ ഇക്കൂട്ടര്‍ ഏറ്റെടുത്ത്‌ നിര്‍വ്വഹിക്കുന്നത്‌.
ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസിനെ വേണ്ടവിധം മനസ്സിലാക്കാന്‍ അത്തരക്കാര്‍ക്ക്‌ സാധിക്കുന്നില്ല. ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന്‌: റസൂല്‍ (സ) പറഞ്ഞു: ” എന്റെ സമൂഹത്തില്‍ നിന്ന്‌ എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവര്‍ മന്ത്രിക്കുകയോ പക്ഷിശാസ്‌ത്രം നോക്കുകയോ ചെയ്യില്ല. സകലവും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നതാണ്‌” (മിശ്‌കാത്ത്‌). “മന്ത്രിക്കുകയില്ലായെന്നത്‌ കൊണ്ടുദ്ദേശിക്കുന്നത്‌ ഖുര്‍ആനല്ലാത്തത്‌ കൊണ്ടും അല്ലാഹുവിന്റെ നാമം കൊണ്ടും നിരുപാധികം മന്ത്രത്തെ സമീപിക്കാതെ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നതിലാണ്‌”(ഖുര്‍ഥുബി:5/54). ആഇശാ (റ)യില്‍നിന്ന്‌: “നബി(സ)യുടെ മരണാസന്ന രോഗത്തില്‍ മുഅവ്വിദതൈനി ഓതി ശരീരത്തില്‍ ഊതുമായിരുന്നു. റസൂലിന്‌ രോഗം കഠിനമായപ്പോള്‍ ഞാന്‍ അവ ഓതി ഊതി ബറകത്തിന്‌ വേണ്ടി നബി(സ)യുടെ കരങ്ങള്‍ കൊണ്ടുതന്നെ ശരീരത്തില്‍ തടവുമായിരുന്നു” (ബുഖാരി, ഫത്‌ഹുല്‍ബാരി:10/240).
കണ്ണില്‍ കാണാത്തതിനെ നിഷേധിക്കല്‍ യുക്തിവാദമാണെന്നതില്‍ സംശയമില്ല. ദുര്‍വ്യാഖ്യാനത്തിനിരയായ മറ്റൊരു ഹദീസ്‌. ഉത്‌ബത്‌ ബ്‌നു ആമിറില്‍ നിന്നുദ്ധരണി: ആരെങ്കിലും ശരീരത്തില്‍ രുദ്രാക്ഷം കെട്ടിയാല്‍ അല്ലാഹു അവന്റെ രോഗശമനം പൂര്‍ത്തിയാക്കിക്കൊടുക്കാതിരിക്കട്ടെ. “ആരെങ്കിലും രക്ഷാകവടി കെട്ടിയാല്‍ അവന്റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്താതിരിക്കട്ടെ” (അഹ്‌മദ്‌, ഹാകിം). ” ഇവിടെയും ഖുര്‍ആന്‍ കൊണ്ട്‌ മന്ത്രിച്ച ഏലസ്സും രക്ഷാകവടിയും ഒഴിവാക്കുന്നില്ല.”(തൗഹീദ്‌ സമഗ്രപഠനം: സലാം സുല്ലമി 398). ഇബ്‌നു മസ്‌ഊദി(റ)ല്‍ നിന്ന്‌: റസൂല്‍(സ) പറഞ്ഞു: ” ‘മന്ത്രവും’ ‘തമാഇമും’ ‘തിവലത്തും’ ശിര്‍ക്കാണ്‌.” ഇബ്‌നു ഹജര്‍(റ) തങ്ങള്‍ ഈ ഹദീസിനെ വ്യാഖ്യാനിച്ച്‌ പറയുന്നു. ” ‘തമാഇമ്‌’ ‘തമീമത്തി’ന്റെ ബഹുവചനമാണ്‌. അപകടങ്ങളെ തടുക്കാന്‍ ഇതിന്ന്‌ ശക്തിയുണ്ടെന്ന്‌ വിശ്വസിച്ച്‌ ജാഹിലിയ്യാ കാലത്ത്‌ തലയില്‍ ബന്ധിച്ചിരുന്ന മാലയാണിത്‌. ‘തിവലത്‌’ സിഹ്‌റില്‍നിന്നുള്ള ഒരിനമാണ്‌. ഭര്‍ത്താവിന്റെ മുഴുവന്‍ സംതൃപ്‌തിയും തന്നിലേക്കാവാഹിക്കുവാന്‍ ജാഹിലിയ്യാ സ്‌ത്രീകള്‍ ചെയ്‌തിരുന്ന പ്രവൃത്തിയായിരുന്നു ഇത്‌. ഇവ ശിര്‍ക്കാണെന്നതില്‍ തര്‍ക്കമില്ല. ഉപകാരവും ഉപദ്രവവും അല്ലാഹുവില്‍ നിന്നല്ല എന്നും ഇവക്ക്‌ സ്വന്തമായി ദുരിതം തടയുവാനും ഉപകാരം ഉണ്ടാക്കുവാനും സാധിക്കുമെന്നവര്‍ വിശ്വസിക്കുന്നു. ഈ പറഞ്ഞതില്‍ അല്ലാഹുവിന്റെ നാമങ്ങളോ കലാമോ ഉള്‍പെടുകയില്ല” (ഫത്‌ഹുല്‍ ബാരി:10/241). ഇബ്‌നുത്തീന്‍ (റ) പറയുന്നു.” ‘മുഅവ്വിദതൈനി’ കൊണ്ടും മറ്റു അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടുമുള്ള മന്ത്രം ആത്മീയ ചികിത്സയാണ്‌. അല്ലാഹുവിന്റെ മഹാത്മാക്കളുടെ നാവിലൂടെയാവുമ്പോള്‍ അവന്റെ സമ്മതത്തോടെ ശമനം ലഭിക്കുന്നതാണ്‌”(ഫത്‌ഹുല്‍ ബാരി:10/241).
നിഷിദ്ധമാക്കപ്പെട്ട മന്ത്രങ്ങള്‍
ഭൗതിക ചികിത്സയില്‍ ഉള്ളത്‌ പോലെതന്നെ ആത്മീയ ചികിത്സയിലും നിഷിദ്ധമാക്കപ്പെട്ടവയും അനുവദനീയമായതുമുണ്ട്‌. അബ്‌ദുല്ലാഹി ബ്‌നു മസ്‌ഊദി(റ)ല്‍ നിന്ന്‌: “മന്ത്രങ്ങളും തമാഇമും(രുദ്രാക്ഷം) തിവലത്തും (ആഭിചാരം) ശിര്‍ക്കിന്റെ ഇനമാണെന്ന്‌ നബി(സ) പറയുന്നത്‌ ഞാന്‍ കേട്ടു” (അബൂദാവൂദ്‌). “പ്രവാചകന്‍ (സ) മന്ത്രം ശിര്‍ക്കാണെന്ന്‌ പറഞ്ഞത്‌ കൊണ്ടുള്ള ഉദ്ദേശ്യം പിശാചുക്കളുടെയും ബിംബങ്ങളുടെയും നാമങ്ങള്‍ ജപിച്ചുള്ള മന്ത്രങ്ങളാണ്‌. മറിച്ച്‌ പരിശുദ്ധ ഖുര്‍ആന്‍, ദുആകള്‍ എന്നിവ കൊണ്ടുള്ള മന്ത്രങ്ങളല്ല”(ബദലുല്‍മജ്‌ഹൂദ്‌:16/213). “മന്ത്രം, തമാഇം, തിവലത്ത്‌ എന്നിവ നിരോധിച്ച്‌ കൊണ്ട്‌ വന്ന സര്‍വ്വ ഹദീസുകളുടെയും ഉദ്ദേശ്യം ശിര്‍ക്ക്‌ ഉള്‍ക്കൊള്ളുന്ന മന്ത്രങ്ങളാണ്‌ ” എന്ന്‌ ശാഹ്‌ വലിയുല്ലാഹി ദ്ദഹ്‌ലവി(റ) തന്റെ പ്രസിദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു (ഹുജ്ജത്തുല്ലാഹില്‍ ബാലിഗഃ:2/194). “അല്ലാഹുവില്‍ ശിര്‍ക്ക്‌ വരാത്ത എന്ത്‌ കൊണ്ടും നീ മന്ത്രിക്കുക”(ഹാകിം) “നിങ്ങളുടെ മന്ത്രങ്ങള്‍ എനിക്ക്‌ വെളിവാക്കിത്തരുക, ശിര്‍ക്കില്ലാത്ത മന്ത്രങ്ങള്‍ തെറ്റില്ല”(മുസ്‌ലിം,അബൂദാവൂദ്‌).
കെട്ടുകളില്‍ ഊതല്‍
“കെട്ടുകളില്‍ മന്ത്രിച്ചൂതുന്ന മാരണക്കാരുടെ ശര്‍റില്‍ നിന്ന്‌ സംരക്ഷണം തേടുക”(അന്നാസ്‌). ഈ ആയത്തിനെ വ്യാഖ്യാനിച്ച്‌ ഇമാം റാസി(റ) പറയുന്നു: ” കെട്ടുകളില്‍ മന്ത്രിച്ചൂതുന്നതിനെ ഖുര്‍ആന്‍ വിലക്കുന്നത്‌ അത്‌ ജനങ്ങളെ ഉപദ്രവിക്കുന്ന മാരണമായാലാണ്‌. ജനങ്ങള്‍ക്ക്‌ ഉപകാരം ചെയ്യാനായി കെട്ടുകളില്‍ മന്ത്രിച്ചൂതുന്നതിനെ ഒരിക്കലും ഖുര്‍ആന്‍ വിലക്കിയിട്ടില്ല”(റാസി:32/190). ഇമാം ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു: “കെട്ടുകളില്‍ ഊതുക എന്നത്‌ കൊണ്ടുദ്ദേശിക്കുന്നത്‌ ആത്മാവുകള്‍ക്ക്‌ ദോഷകരമായി ബാധിക്കുന്ന സിഹ്‌റിനെയാണ്‌. എന്നാല്‍ ഈ ഇനം ഊതല്‍(അനുവദനീയമായത്‌) ശരീരങ്ങള്‍ക്ക്‌ നന്മ ഉദ്ദേശിച്ചുള്ളതാണ്‌. ഉപകാരപ്രദമായതിനെ ഉപദ്രവകരമായതിനോട്‌ താരതമ്യം ചെയ്യപ്പെടാവതല്ല” (ജാമിഉല്‍ ബയാന്‍:20/258).
ഏലസ്സ്‌, പിഞ്ഞാണമെഴുത്ത്‌
അംറ്‌ ബ്‌നു ശുഐബ്‌(റ) തന്റെ പിതാവില്‍ നിന്ന്‌ നിവേദനം ചെയ്യുന്നു: “നിങ്ങളില്‍ ആരെങ്കിലും ഉറക്കില്‍ പേടിച്ചാല്‍ Ú搠ȟᣇʠǡᥠǡʇ㸇ʠ㤠ۖȥ എന്ന്‌ ചൊല്ലുവീന്‍” എന്ന്‌ റസൂല്‍ (സ) പറഞ്ഞു. ” അബ്‌ദുല്ലാഹി ബ്‌നു അംറ്‌ (റ) തന്റെ പ്രായപൂര്‍ത്തിയായ മക്കള്‍ക്ക്‌ ഈ ദുആ പഠിപ്പിച്ച്‌ കൊടുക്കുകയും ഒരു ഏടില്‍ എഴുതി കുട്ടികളുടെ കഴുത്തില്‍ കെട്ടുകയും ചെയ്‌തിരുന്നു” (അബൂദാവൂദ്‌, തുര്‍മുദി, മിശ്‌കാത്ത്‌:217). ” ഖുര്‍ആന്‍ അല്ലാഹുവിന്റെ ദിക്‌റ്‌ എന്നിവ അനുവദനീയമായ മഷികൊണ്ട്‌ എഴുതികെട്ടിയോ വെള്ളം മായ്‌ച്‌ കുടിപ്പിച്ചോ രോഗിയെ ചികിത്സിക്കാം”(റൂഹുല്‍ ബയാന്‍:1/195).” ഇബ്‌നു ഉമര്‍ (റ) വിന്റെ മകന്‍ ഉബൈദുല്ലാഹി (റ)ന്റെ കയ്യില്‍ മന്ത്രിച്ച നൂല്‍ കെട്ടിയിരുന്നു”(ഇബ്‌നു അബീശൈബഃ:8/40). “താബിആയ സഈദ്‌ ബ്‌നുല്‍ മുസയ്യിബിനോട്‌ ഏലസ്സ്‌ കെട്ടുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഒരുവിരോധവുമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു” (മുസന്നഫ്‌:8/38, അല്‍ മജ്‌മൂഅ്‌:9/6).
ഇമാം റാസി(റ)യുടെ റിപ്പോര്‍ട്ട്‌ പ്രകാരം ” അബ്‌ദുല്ലാഹിബ്‌നു അംറ്‌(റ) തന്റെ അടിമകളില്‍ നിന്ന്‌ പ്രായപൂര്‍ത്തിയായവര്‍ക്ക്‌ പഠിപ്പിച്ച്‌ കൊടുക്കുകയും അല്ലാത്തവരുടെ കഴുത്തില്‍ എഴുതിതൂക്കുകയും ചെയ്യുമായിരുന്നു”(റാസി:1/75). “ഇബ്‌നു അബ്ബാസ്‌ (റ) ന്റെ ശിഷ്യനും പ്രമുഖ താബിഉം ഖുര്‍ആന്‍ വ്യാഖ്യാതാവുമായ മുജാഹിദ്‌ (റ) ജനങ്ങള്‍ക്ക്‌ ഉറുക്ക്‌ എഴുതി കൊടുക്കാറുണ്ടായിരുന്നു” (മുസന്നഫ്‌:8/39).ഖുര്‍ആനില്‍ നിന്ന്‌ എന്തെങ്കിലും എഴുതി കുട്ടികള്‍ക്കോ മറ്റോ ഏലസ്സാക്കുന്നതില്‍ ഒരുവിരോധവുമില്ലെന്ന്‌ അബൂ ജഅഫര്‍ (റ) പറഞ്ഞു (മുസന്നഫ്‌:8/39). ” ഖുര്‍ആന്‍ ആയത്തുകള്‍, ദിക്‌റുകള്‍ എന്നിവ കൊണ്ട്‌ ഏലസ്സുകള്‍ എഴുതികെട്ടുന്നത്‌ കൊണ്ട്‌ ഒരു വിരോധവുമില്ല”(ശറഹുല്‍ മുഹദ്ദബ്‌:9/66). അല്ലാമാ ആലൂസി(റ) പറയുന്നു: “ഖുര്‍ആന്‍ എഴുതി കൂട്ടിലോ മറ്റോ ആക്കി കെട്ടുന്നത്‌ ഇബ്‌നുല്‍ മുസയ്യബ്‌ അനുവദനീയമാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ലോകമുസ്‌ലിംകള്‍ അന്നും ഇന്നും ചെയ്‌ത്‌ പോരുന്ന ഒന്നാണത്‌”(റൂഹുല്‍ മആനി:5/146). ഇബ്‌നു അബ്ബാസ്‌(റ) ല്‍ നിന്ന്‌ : “പ്രസവം പ്രയാസമായ സ്‌ത്രീകള്‍ക്ക്‌ വിശുദ്ധഖുര്‍ആനിലെ രണ്ട്‌ ആയത്തുകള്‍ എഴുതുവാനും അത്‌ കുടിപ്പിക്കുവാനും കല്‍പിച്ചിരുന്നു”. അയ്യൂബ്‌ (റ) പറയുന്നു: “അബൂ ഖിലാബഃ ഖുര്‍ആന്‍ എഴുതി വെള്ളം കൊണ്ട്‌ മായ്‌ച്‌ രോഗിയെ കുടിപ്പിക്കുന്നത്‌ ഞാന്‍ കണ്ടു”.(അത്തിബ്ബുന്നബവി:176) ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു: “ബിസ്‌മി, അഹ്‌കാഫിലെ 35-ാം സൂക്തം എന്നീ രണ്ടായത്തുകള്‍ ഒരു പ്ലൈറ്റിലെഴുതി മായ്‌ച്ച്‌ പ്രസവവേദനയുള്ള സ്‌ത്രീക്ക്‌ നല്‍കിയാല്‍ അവളുടെ പ്രസവം എളുപ്പമാകും” ( തഫ്‌സീര്‍ ജമല്‍:4/140, തഫ്‌സീര്‍ സ്വാവി:4/80).
സ്‌ത്രീകളെ മന്ത്രിക്കാന്‍ സ്‌ത്രീകള്‍ തന്നെയാണ്‌ നല്ലത്‌. ഫാത്വിമ(റ)യുടെ പ്രസവം അടുത്തപ്പോള്‍ അവരെ മന്ത്രിക്കാന്‍ ഉമ്മു സുലൈം(റ), സൈനബ(റ) എന്നിവരെ അയക്കുകയാണ്‌ നബി(സ) ചെയ്‌തത്‌. ഹഫ്‌സ(റ)ക്ക്‌ ശരീരത്തില്‍ ചെറിയ കുരുകള്‍ ഉണ്ടായപ്പോള്‍ മന്ത്രം പഠിപ്പിച്ചു കൊടുക്കാന്‍ നബി(സ) എന്നോട്‌ പറഞ്ഞുവെന്ന്‌ ശിഫാഅ്‌ ബിന്‍ത്‌ അബ്‌ദില്ലാഹ്‌(റ) പറഞ്ഞതായി അബൂദാവൂദി(റ)ന്റെയും അഹ്‌മദി(റ)ന്റെ യും ഹദീസിലുണ്ട്‌.
ആത്മീയ ചികിത്സയുടെ മൂല സ്രോതസ്സ്‌ പരിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളുമാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അല്ലാമാ സുലൈമാനുല്‍ ജമല്‍(റ) പറയുന്നു: “തീര്‍ച്ചയായും ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക്‌ ശാന്തിയാണ്‌. പക്ഷേ, നിഷ്‌കളങ്കതയോടും തികഞ്ഞ ഏകാഗ്രതയോടും പൂര്‍ണ്ണമായും അല്ലാഹുവിലര്‍പിച്ച്‌ നിഷിദ്ധമായത്‌ ഭക്ഷിക്കാതെയും പാപക്കറ പുരളാതെയും ഹൃദയം അശുദ്ധമാകാതെയുമായിരിക്കണം ചികിത്സിക്കേണ്ടത്‌. ഖുര്‍ആന്‍ കൊണ്ട്‌ ചികിത്സിച്ച്‌ ശമനം വൈകുന്നുവെങ്കില്‍ മന്ത്രിച്ചവന്റെയോ മന്ത്രിക്കപ്പെട്ടവന്റെയോ കുഴപ്പം കാരണമാണതെന്ന്‌ ചില പണ്ഡിതന്മാര്‍ പറഞ്ഞത്‌ ഇത്‌ കൊണ്ടാണ്‌. ഭൗതിക മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ടല്ലോ” (ഹാശിയത്തുല്‍ ഹംസിയ്യഃ:63).
സിഹ്‌റിനുള്ള ചികിത്സ
നബി(സ)യെ ജൂതനായ ലബീദ്‌ ആഭിചാരം ചെയ്‌തപ്പോഴാണ്‌ മുഅവ്വിദതൈനി അവതീര്‍ണ്ണമായത്‌. സിഹ്‌റ്‌ ചെയ്‌ത സാധനങ്ങള്‍ പുറത്തെടുത്ത്‌ നശിപ്പിച്ചാണ്‌ നബി(സ)യുടെ രോഗം ചികിത്സിച്ചുമാറ്റിയത്‌. സിഹ്‌റ്‌ ചെയ്‌ത വസ്‌തുക്കള്‍ പുറത്തെടുത്ത്‌ നശിപ്പിക്കുകയാണ്‌ സിഹ്‌റിനുള്ള ഏറ്റവും നല്ല പ്രതിവിധി (ഫത്‌ഹുല്‍ ബാരി:13/147). ഇബ്‌നു ഖയ്യിം പറയുന്നു: “സിഹ്‌റ്‌ ചെയ്‌ത വസ്‌തുക്കള്‍ പുറത്തെടുത്ത്‌ നശിപ്പിക്കുകയാണ്‌ സിഹ്‌റിനുള്ള ഏറ്റവും നല്ല ചികിത്സ. നബി(സ) അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുകയും ആല്ലാഹു ദിവ്യബോധനം നല്‍കിയതനുസരിച്ച്‌ കിണറില്‍നിന്ന്‌ അതിലുണ്ടായിരുന്നത്‌ പുറത്തെടുക്കുകയും ചെയ്‌ത സംഭവം ബുഖാരിയിലുണ്ട്‌. അത്‌ ഇരുമ്പിന്റെ ചീര്‍പ്പ്‌, മുടി, ഈന്തപ്പനയുടെ ഉണങ്ങിയ ആണ്‍കുല എന്നിവയിലായിരുന്നു. അത്‌ പുറത്തെടുത്തപ്പോള്‍ കെട്ടുകള്‍ അഴിയുന്നത്‌ പോലെ നബി (സ)യുടെ വിഷമങ്ങളെല്ലാം നീങ്ങുകയായായിരുന്നു. സിഹ്‌റ്‌ ബാധിച്ചവനെ ചികിത്സിക്കാന്‍ വളരെ നല്ല മാര്‍ഗ്ഗമാണിത്‌. ചര്‍ദ്ദിച്ച്‌ കൊണ്ടും മറ്റും ശരീരത്തില്‍നിന്ന്‌ ചീത്തയായ നീര്‌, പദാര്‍ത്ഥങ്ങള്‍ എന്നിവ നീക്കുന്നതിന്‌ തുല്യമാണ്‌”(തിബ്ബുന്നബവി:125). ഇബ്‌നു ഖയ്യിം തുടരുന്നു: “സിഹ്‌റിനുള്ള ഫലപ്രദമായ ചികിത്സയില്‍ ദൈവിക മരുന്നുകളും(മന്ത്രം) പെടുന്നു. എന്നല്ല, അതാണ്‌ ഫലിക്കുന്ന മരുന്ന്‌” (തിബ്ബുന്നബവി:126). ഇബ്‌നു ഹജര്‍(റ) പറയുന്നു: “മന്ത്രം, ദുആ, കാവല്‍ ചോദിച്ചുകൊണ്ടുള്ള ദുആകള്‍ എന്നിവ കൊണ്ടെല്ലാം സിഹ്‌റ്‌ ഒഴിവാകും” (ഫത്‌ഹുല്‍ ബാരി:13/161).
നുശ്‌റത്‌(ഉഴിഞ്ഞ്‌ വാങ്ങല്‍)
സിഹ്‌റ്‌, പിശാച്‌ബാധ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ഉഴിഞ്ഞ്‌ വാങ്ങള്‍(䔑ʩപ്രധാനമാണ്‌. മഹാനായ ഇബ്‌നു ഹജര്‍(റ) തങ്ങള്‍ ഈ ചികിത്സാ രീതിയെ വിശദീകരിച്ച്‌ പറയുന്നു: “നുശ്‌റത്‌(ഉഴിഞ്ഞ്‌ വാങ്ങല്‍) സിഹ്‌റിനുള്ള ചികിത്സയില്‍ പെട്ടതാണ്‌. സിഹ്‌റ്‌ ചെയ്യപ്പെട്ട ആളില്‍ നിന്ന്‌ അത്‌ നീക്കം ചെയ്യലാണത്‌. സിഹ്‌റിനെ കുറിച്ച്‌ അറിയുന്നവര്‍ക്കേ അത്‌ കഴിയൂ. ഇമാം അഹ്‌മദ്‌(റ) നോട്‌ സിഹ്‌റ്‌ അഴിക്കുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അത്‌ തെറ്റല്ലെന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. ഇത്‌ തന്നെയാണ്‌ അവലംബാര്‍ഹമായ അഭിപ്രായം. മുസ്‌നിയും അബൂജഅ്‌ഫറും ത്വബ്‌രിയുമെല്ലാം നുശ്‌റത്‌ അനുവദനീയമാണെന്ന്‌ അഭിപ്രായമുള്ളവരാണ്‌” (ഫത്‌ഹുല്‍ ബാരി:13/161). “നുശ്‌റത്‌ രണ്ടിനമുണ്ട്‌. അതില്‍ ഒരിനമാണ്‌ തീ പുകച്ച്‌ സിഹ്‌റ്‌ ഇല്ലാതാക്കല്‍. രണ്ടു ഭാഗങ്ങളുള്ള കോടാലി ഒരു കെട്ട്‌ വിറകിനടിയില്‍ വെച്ച്‌ അതിന്‌ തീ കൊളുത്തുകയും കോടാലി നന്നായി ചൂടായാല്‍ തീയില്‍ നിന്ന്‌ ചൂടാറുന്നതിന്‌ മുമ്പ്‌ ഇതിന്മേല്‍ മൂത്രമൊഴിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്‌താല്‍ അല്ലാഹുവിന്റെ ഖളാഅ്‌ അനുസരിച്ച്‌ സിഹ്‌റ്‌ ഒഴിവാകും”(ഫത്‌ഹുല്‍ബാരി:13/162). ഉഴിഞ്ഞ്‌വാങ്ങല്‍(നുശ്‌റത്‌) രണ്ടിനമുണ്ടെന്ന്‌ പറഞ്ഞുവല്ലോ. മേല്‍ പറഞ്ഞത്‌ ഹലാലായതാണ്‌. അതേസമയം നുശ്‌റതിനെ കുറിച്ച്‌ അത്‌ പിശാചില്‍ നിന്നുള്ളതാണ്‌ എന്ന്‌ നബി(സ) പറഞ്ഞത്‌ നിഷിദ്ധമായതിനെ കുറിച്ചാണ്‌. അത്‌ പിശാച്‌ സേവയിലൂടെ ലഭിക്കുന്നതാണ്‌. ചില ഉല്‍പതിഷ്‌ണുക്കള്‍ ജാബിര്‍(റ)വില്‍ നിന്ന്‌ ഉദ്ധരിച്ച ഈ ഹദീസ്‌ ഉപയോഗിച്ച്‌ ഈ ചികിത്സ ഹറാമാണ്‌, ശിര്‍ക്കാണ്‌ എന്നെല്ലാം പറയുന്നത്‌ കേള്‍ക്കാം. ഈ വാദത്തിന്‌ അടിസ്ഥാനമില്ല.
സൗദി അറേബ്യന്‍ ഫത്‌വാ കമ്മിറ്റി പ്രസിദ്ധീകരിച്ച അല്‍ ഈളാഹുല്‍ മുബീന്‍ ലി കശ്‌ഫി ഹിയലുസ്സഹറതി വല്‍ മശ്‌ഊദീന്‍ എന്ന ഗ്രന്ഥത്തില്‍ സ്വാദിഖ്‌ ബ്‌നു ഹാജ്‌ പറയുന്നു: “നുശ്‌റത്‌ രണ്ടിനമുണ്ട്‌. ഒന്നാമത്തേത്‌ സിഹ്‌റിനെ സിഹ്‌റ്‌ കൊണ്ട്‌ ഇല്ലാതാക്കലാണ്‌. ഇത്‌ പൈശാചികവും നിഷിദ്ധവുമാണ്‌. രണ്ടാമത്തേത്‌ ഉറുക്കു കൊണ്ടും മന്ത്രം കൊണ്ടുമുള്ള ഉഴിഞ്ഞ്‌വാങ്ങലാണ്‌. നിഷിദ്ധമല്ലാത്ത മരുന്നുകളും ഇതില്‍ ഉപയോഗിക്കാവുന്നതാണ്‌. ഇത്‌ അനുവദനീയമാണ്‌”(ഫത്‌ഹുല്‍ മജീദ്‌ ശറഹു കിതാബിത്തൗഹീദ്‌:291, അല്‍ ഈളാഹുല്‍ മുബീന്‍ ലി കശ്‌ഫി ഹിയലുസ്സഹറാതി വല്‍ മശ്‌ഊദീന്‍:41,42)
പിശാച്‌ ബാധക്കെതിരെയുള്ള ചികിത്സ
ജിന്ന്‌ മനുഷ്യരെ പോലെ തന്നെ ഒരു വര്‍ഗ്ഗമാണെന്ന്‌ പരിശുദ്ധ ഖുര്‍ആന്‍ കൊണ്ടും തിരു ഹദീസ്‌ കൊണ്ടും സ്ഥിരപ്പെട്ട വിഷയമാണ്‌. “മനുഷ്യ-ജിന്ന്‌ വര്‍ഗ്ഗങ്ങളെ എനിക്ക്‌ ആരാധിക്കാന്‍ വേണ്ടിമാത്രണ്‌ ഞാന്‍ സൃഷ്‌ടിച്ചത്‌ “(അദ്ദാരിയാത്‌:56). “തീ കൊണ്ടാണ്‌ ജിന്നുകള്‍ സൃഷ്‌ടിക്കപ്പെട്ടത്‌ “(അര്‍റഹ്‌മാന്‍:15). അത്‌ കൊണ്ട്‌ തന്നെ മനുഷ്യരെ പോലെ സ്ഥൂലശരീരം അവര്‍ക്കില്ല. ” ജിന്നിനെ കുറിച്ച്‌ തന്നെയാണ്‌ ചെകുത്താന്‍, പിശാച്‌ എന്നൊക്കെ പറയുന്നത്‌. അവിശ്വാസിയായ ജിന്നിനെ പിശാച്‌ എന്ന്‌ വിളിക്കുന്നു. അല്ലാത്തവരെ ജിന്ന്‌ എന്ന്‌ മാത്രം പറയുന്നു” (ഫത്‌ഹുല്‍ ബാരി:6/265).
ദൃഷ്‌ടിയില്‍ പെടാത്തതിനെ നിഷേധിക്കുക എന്നത്‌ ദൈവനിഷേധത്തിലേക്ക്‌ നയിക്കും. അങ്ങനെയാണെങ്കില്‍ വായു, വൈദ്യുതി ഇവയൊക്കെ നിഷേധിക്കേണ്ടി വരും. “മനുഷ്യ ശരീരത്തില്‍ രക്തചംക്രമണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പിശാചിന്ന്‌ സഞ്ചാര സ്വാതന്ത്ര്യമുണ്ട്‌” (ബുഖാരി). പൈശാചിക ഉപദ്രവങ്ങളില്‍നിന്ന്‌ രക്ഷ നേടാന്‍ നബി(സ) ധാരാളം ആയത്തുകളും ഹദീസുകളും പഠിപ്പിച്ചുണ്ട്‌. നബി(സ)യുടെ കാലത്ത്‌ ഇടക്കിടെ ബോധരഹിതയായി വീഴുന്ന ഉമ്മുസഫര്‍ എന്ന സ്വര്‍ഗ്ഗീയ സ്‌ത്രീയുടെ വിവരം റസൂല്‍(സ) മനസ്സിലാക്കി ശമനം നല്‍കുന്ന സംഭവം ബുഖാരിയിലുണ്ട്‌. ഈ ഹദീസ്‌ വ്യാഖ്യാനിച്ച്‌ മഹാനായ ഇബ്‌നു ഹജര്‍(റ) തങ്ങള്‍ പറയുന്നു: “ജിന്ന്‌ ബാധ മുഖേനെയും ചിലപ്പോള്‍ ബോധക്ഷയം ഉണ്ടാകും. ദുരാത്മാക്കളില്‍ നിന്നേ ഇതുണ്ടാവുകയുള്ളൂ. ചില മനുഷ്യരില്‍ ആകൃഷ്‌ടരായതിനാലോ അല്ലെങ്കില്‍ ആ മനുഷ്യനെ ബുദ്ധിമുട്ടാക്കണമെന്ന ഉദ്ദേശ്യത്താലോ ആണ്‌ അവരിത്‌ ചെയ്യുന്നത്‌. ആദ്യത്തേത്‌(ഭൗതിക കാരണമുള്ളവ) എല്ലാ ഡോക്‌ടര്‍മാരും അംഗീകരിക്കുകയും അതിനുള്ള ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്‌. രണ്ടാമത്തേത്‌ (ജിന്ന്‌ബാധ മൂലമുണ്ടാകുന്നത്‌) കൂടുതല്‍ ഡോക്‌ടര്‍മാരും നിഷേധിക്കുന്നു വെങ്കിലും അംഗീകരിക്കുന്നവരും ഉണ്ട്‌. ഉന്നതരായ ശുദ്ധാത്മാക്കളെ മുന്‍ നിര്‍ത്തി ദുഷിച്ച ആത്മാക്കളുടെ സ്വാധീനം ചെറുക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്യുകയല്ലാതെ മറ്റൊരു ചികിത്സയും ഇതിന്‌ അറിയപ്പെട്ടിട്ടില്ല. ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവായ ഹിപ്പോ ക്രാറ്റിസ്‌ ഇത്‌ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്‌.
ശരീരത്തിലെ ഘടകങ്ങള്‍ വ്യത്യാസപ്പെടുന്നത്‌ മൂലം ബോധക്ഷയം പോലോത്തതിലാണ്‌ പിശാച്‌ ബാധയുടെ കലാശം സംഭവിക്കുക. ആത്മാക്കള്‍ മുഖേനയുള്ളതാണെങ്കില്‍ ഇത്‌ ഫലിക്കുകയില്ല. ഇതില്‍നിന്ന്‌ ഉമ്മു സഫര്‍(റ)നുണ്ടായിരുന്ന ബോധക്ഷയം ജിന്ന്‌ ബാധമൂലമായിരുന്നുവെന്ന്‌ മനസ്സിലാക്കാം”(ഫത്‌ഹുല്‍ബാരി:10/141-143).
“അല്ലാഹുവിനോട്‌ കാവല്‍ തേടുക, ഖുര്‍ആന്‍ പാരായണം നടത്തുക എന്നതാണ്‌ ജിന്നുകളുടെ ഉപദ്രവങ്ങളില്‍ നിന്ന്‌ രക്ഷ നേടാന്‍ നല്ല മാര്‍ഗ്ഗം. തങ്ങളുടെ ഉപദ്രവങ്ങളില്‍ നിന്ന്‌ രക്ഷ നേടാന്‍ ആയത്തുല്‍കുര്‍സി ഓതാന്‍ പിശാച്‌ അബൂ ഹുറൈറഃ(റ)യോട്‌ പറഞ്ഞത്‌ നബി(സ) അംഗീകരിക്കുന്നുണ്ട്‌”(അത്തര്‍ഹീബു വത്തര്‍ഗീബ്‌:2/374, ഫത്‌ഹുല്‍ബാരി:9/45). “ആയത്തുല്‍ കുര്‍സിയ്യ്‌ ഓതുന്ന വീട്ടില്‍ നിന്ന്‌ പിശാച്‌ മുപ്പത്‌ ദിവസം വിട്ട്‌ നില്‍ക്കും”(റാസി: 7/5).
അടിച്ചും പീഡിപ്പിച്ചും ജിന്നുകളെ ഓടിപ്പിക്കുന്നത്‌ നാം കാണാറുണ്ട്‌. മഹാത്മാക്കളുടെ സാന്നിദ്ധ്യം പിശാചുക്കള്‍ക്ക്‌ ഭയമാണ്‌. സജ്ജനങ്ങള്‍ ഒഴിഞ്ഞ്‌ പോകാന്‍ പറയുമ്പോള്‍ അവര്‍ ഒഴിഞ്ഞ്‌ പോകാറുണ്ട്‌. “ജിന്ന്‌ കൂടിയ ഒരു കുട്ടിയുമായി ഒരു സ്‌ത്രീ നബി(സ)യെ സമീപിച്ചപ്പോള്‍ നബി(സ) ആ കുട്ടിയുടെ മൂക്ക്‌ പിടിച്ച്‌ പറഞ്ഞു: പുറത്ത്‌ പോവുക, ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദാണ്‌”(മിര്‍ഖാത്‌:5/474). “പിശാച്‌ കൂടിയവരെ കൊണ്ട്‌ വന്നാല്‍ നബി(സ) ചിലപ്പോള്‍ അവരുടെ നെഞ്ചിന്‌ അടിക്കുകയും ജിന്ന്‌(പിശാച്‌) ഒഴിഞ്ഞ്‌ പോവുകയും ചെയ്യാറുണ്ട്‌ “(ഫത്‌ഹുല്‍ ബാരി:10/94).
ഇബ്‌നുഖയ്യിം പറയുന്നു: “ഞങ്ങളുടെ ഗുരു(ഇബ്‌നു തീമിയ്യഃ) മനുഷ്യരില്‍ കുടിയേറിയ റൂഹാനി ധിക്കാരിയാണെങ്കില്‍ അവയെ അടിച്ചിറക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അങ്ങനെ ചെയ്യുമ്പോള്‍ ആ മനുഷ്യന്റെ ബോധം തെളിയും. എന്നാല്‍ അവന്ന്‌ യാതൊരു വേദനയും അനുഭവപ്പെടാറില്ല” (ത്വിബ്ബുന്നബവി:53). “പിശാച്‌ ബാധിതരെ പീഢിപ്പിക്കുമ്പോള്‍ പീഢനം ഏല്‍ക്കുന്നത്‌ പിശാചിനാണ്‌. ബാധയേറ്റവന്‌ വേദന അനുഭവപ്പെടില്ല. ഈ ചികിത്സയില്‍ ആത്മീയതയും പൈശാചികതയും തമ്മിലുള്ള പോരാട്ടമാണ്‌ നടക്കുന്നത്‌. പിശാച്‌ ബാധയേറ്റവന്റെ അടുക്കല്‍ ചെന്ന്‌ Ý͓Ȋ㠮………….(സൂറത്തുല്‍ മുഅ്‌മിനൂന്‍115-ാംസൂക്തം)ഓതി ഉഖ്‌റുജ്‌, അദുവ്വല്ലാ…( Îь ڏ渇ᡥ )എന്ന്‌ മന്ത്രിച്ചൂതുക”(തിബ്ബുന്നബവി:70).
പ്രശസ്‌ത സ്വഹാബി വര്യന്‍ ഇബ്‌നു മസ്‌ഊദ്‌(റ) മോഹാലസ്യപ്പെട്ട്‌ കിടക്കുന്ന ഒരാളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചൂതി ഉടനെ അയാളുടെ ബോധം തെളിഞ്ഞു. നീ എന്താണ്‌ അയാളുടെ ചെവിയില്‍ ഓതിയത്‌ നബി(സ) ചോദിച്ചു. ഇബ്‌നു മസ്‌ഊദ്‌ (റ) പറഞ്ഞു: “സൂറത്തുല്‍ മുഅ്‌മിനൂനിലെ അഫഹസിബ്‌തും എന്ന്‌ തുടങ്ങുന്ന ആയത്തുമുതല്‍ ആ സൂറത്തിന്റെ അവസാനം വരെ ഞാന്‍ ഓതിമന്ത്രിച്ചു. നബി(സ) അപ്പോള്‍ പ്രസ്‌താവിച്ചു. ദൃഢവിശ്വാസിയായ ഒരാള്‍ ഈ മല നീങ്ങണമെന്ന്‌ കരുതി ഈ ആയത്തുകള്‍ ഓതിയാല്‍ അത്‌ നീങ്ങും”(ബൈഹഖി). ചൂഷണം ചെയ്യപ്പെടുന്നു
മതത്തിന്റെ ആത്മീയത ക്ഷണിക ജീവിതത്തിന്നും പണസമ്പാദനത്തിനും മാത്രമുപയോഗിക്കുന്ന ഒരു കാലത്താണ്‌ നാമുള്ളത്‌. സാമ്രാജ്യത്വ-കോര്‍പറേറ്റ്‌ ഭീമന്‍മാര്‍ മുതല്‍ അക്ഷരാഭ്യാസം പോലുമില്ലാത്ത സാധാരണക്കാരന്‍ വരെ അതിന്റെ സാധ്യത തിരിച്ചറിഞ്ഞിട്ടുണ്ട്‌. സായിബാബയും മാതാ അമൃതാനന്ദമയിയും ശ്രീ. ശ്രീ രവിശങ്കറും നമ്മുടെ മുന്നിലെ അതിന്റെ കാഴ്‌ചകളാണ്‌. വ്യാജ സിദ്ധന്മാരും ജിന്നുമ്മമാരും കള്ളശൈഖന്മാരും നാടുകളില്‍ പാവപ്പെട്ട വിശ്വാസിയുടെ നിഷ്‌കളങ്കതയില്‍ നോട്ടമിടുന്നു. അത്ഭുത സിദ്ധികളും പ്രവചനങ്ങളുമാണ്‌ പലപ്പോഴും വിശ്വാസ അപചയത്തിലേക്കും സത്യനിഷേധത്തിലേക്കുമായിരിക്കും സമൂഹത്തെ കൊണ്ടെത്തിക്കുക.
ആഇശ(റ) യില്‍ നിന്ന്‌: “ചില ആളുകള്‍ വന്ന്‌ ജോത്സ്യന്മാരെ കുറിച്ച്‌ റസൂല്‍(സ)യോട്‌ അഭിപ്രായം ആരാഞ്ഞു. അവര്‍ പരിഗണനാര്‍ഹരായ ഒരു വിഭാഗമേ അല്ലെന്ന്‌ നബി(സ) മറുപടി പറഞ്ഞു. അവര്‍ പ്രവചിക്കുന്ന ചില കാര്യങ്ങള്‍ സത്യമായി വരുന്നുണ്ടല്ലോ എന്നും ആഗതര്‍ പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: സത്യസന്ധമായ ആ കാര്യം അവര്‍ സേവിക്കുന്ന പിശാച്‌ റാഞ്ചികൊണ്ട്‌ വന്ന്‌ കൊടുക്കുന്ന വിവരമാണത്‌. തന്നെ സേവിക്കുന്ന ജ്യോത്സ്യന്റെ ചെവിയില്‍ കുറു കുറു ശബ്‌ദത്തോടൊപ്പം അത്‌ നല്‍കും. പിന്നീട്‌ നൂറു കണക്കിന്‌ കളവുകള്‍ അതില്‍ ജ്യോത്സ്യന്‍ കൂട്ടിച്ചേര്‍ക്കും”(ബുഖാരി, മുസ്‌ലിം).
പിശാച്‌ സേവകര്‍ക്കും ജിന്ന്‌ പൂജകര്‍ക്കും ചില അത്ഭുദങ്ങള്‍ പ്രകടിപ്പിക്കുവാനും മനുഷ്യന്‌ മറഞ്ഞതായി തോന്നുന്ന കാര്യങ്ങള്‍ അറിയിക്കാനും കഴിഞ്ഞേക്കുമെന്നും മതം സ്ഥിതീകരിക്കുന്നുണ്ട്‌. പതിവിന്‌ വിരുദ്ധമായ സംഭവങ്ങള്‍ ഏഴിനമുണ്ട്‌. ഒന്നാമത്തേത്‌ അമ്പിയാക്കളില്‍ നിന്നുള്ള മുഅ്‌ജിസത്താ(㚌҉)ണ്‌. ഔലിയാക്കളില്‍ നിന്നുള്ള കറാമത്താ(ߑǣʩണ്‌ രണ്ടാമത്തേത്‌. വലിയ്യോ ഫാസിഖോ അല്ലാത്ത സാധാരണ വിശ്വാസികള്‍ക്കുണ്ടാകുന്ന മഊനത്ത്‌(㚦䊩 ആണ്‌ മൂന്നാമത്തേത്‌. പ്രവാചകത്വം ലഭിക്കുന്നതിന്‌ മുമ്പ്‌ പ്രവാചകന്മാര്‍ക്കുണ്ടാകുന്ന ഇര്‍ഹാസ്‌(Ǒ凕 ) ആണ്‌ നാലാമത്തെ ഇനം. അഞ്ചാമത്തേത്‌ പരസ്യമായി അവിശ്വാസം പ്രകടിപ്പിക്കുന്ന കാഫിറിനും അവന്റെ ഉദ്ദേശ്യത്തിന്‌ അനുയോജ്യമായുണ്ടാകുന്ന ഇസ്‌തിദ്‌റാജ്‌(Ǔʏч̩ ആണ്‌. അവന്റെ ഈ പ്രവര്‍ത്തനം ഘട്ടംഘട്ടമായി അവനെ നരകത്തിലേക്ക്‌ കൊണ്ടെത്തിക്കുന്നു. അത്‌ കൊണ്ടാണ്‌ ഇതിന്‌ ഇസ്‌തിദ്‌റാജ്‌(ചൂണ്ടല്‍ പ്രയോഗം) എന്ന്‌ പറയുന്നത്‌. കാഫിറിനും ഫാസിഖിനും അവരുടെ ഉദ്ദേശ്യത്തിന്‌ വിരുദ്ധമായി ഉണ്ടാകുന്ന ഇഹാനത്ത്‌(ǥǤʩ ആണ്‌ ആറാമത്തേത്‌. ഏഴാമത്തേത്‌ പിശാചിന്റെ സഹായത്തോടെ ചില ദുഷ്‌ചെയ്‌തികള്‍ നഫ്‌സിന്‌ വരുത്തിവെക്കുന്ന ആഭിചാരം(Ӎѩആണ്‌ (നിബറാസ്‌-ശറഹുല്‍ അഖാഇദ്‌:272).
ആരെങ്കിലും അത്ഭുതം പ്രകടിപ്പിക്കുമ്പോഴേക്ക്‌ സത്യവും അസത്യവും തിരിച്ചറിയാതെ അപകടത്തില്‍ ചാടുന്നത്‌ വിശ്വാസ ദൗര്‍ബല്യമണ്‌. ഇബ്‌നു മസ്‌ഊദ്‌(റ) ല്‍ നിന്ന്‌: നബി(സ) പറഞ്ഞു: “ആരെങ്കിലും ജോത്സ്യന്റെയോ മാരണം ചെയ്യുന്നവന്റെയോ അടുക്കല്‍ ചെല്ലുകയും എന്നിട്ട്‌ അവന്‍ പറഞ്ഞതിനെ സത്യപ്പെടുത്തുകയും ചെയ്‌താല്‍ നിശ്ചയം അവന്‍ മുഹമ്മദ്‌ നബി(സ)ക്ക്‌ ഇറക്കിയതില്‍(ഖുര്‍ആന്‍) അവിശ്വസിച്ചു” (ബസാര്‍). വിശ്വാസ ദാര്‍ഢ്യത പരീക്ഷിക്കുവാനുള്ള അല്ലാഹുവിന്റെ തീരുമാനം വിവേചിച്ചറിയുവാനുള്ള അടിമയുടെ വിവേകശക്തി നഷ്‌ടപ്പെടുമ്പോഴാണ്‌ അവന്‍ പിശാചിന്റെ വലയില്‍ പെടുന്നത്‌. ഇസ്‌ലാം വിരോധിച്ചത്‌ പ്രവര്‍ത്തിക്കുമ്പോള്‍ അവന്റെ ജീവിത കാലയളവില്‍ ചെയ്‌തുവെച്ച മുഴുവന്‍ സുകൃതങ്ങളും ഒറ്റയടിക്ക്‌ പാഴായിപ്പോകാനുള്ള സാധ്യതയുണ്ട്‌. സ്വഫിയ്യഃ(റ) യില്‍ നിന്ന്‌ : നബി(സ) അരുളി: “ആരെങ്കിലും ഒരു ഗണിതക്കാരനെ സമീപിച്ച്‌ എന്തെങ്കിലും ചോദിച്ചാല്‍ (അവന്‍ പറഞ്ഞതില്‍ വിശ്വസിക്കുകയും ചെയ്‌താല്‍) അവന്റെ നാല്‍പത്‌ ദിവസത്തെ നിസ്‌കാരം സ്വീകരിക്കപ്പെടുകയില്ല”(മുസ്‌ലിം). രോഗങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാത്ത ജീവിതം മുസ്‌ലിമിന്‌ അചിന്തനീയമാണ്‌. “ഐഹിക ലോകം വിശ്വാസിയുടെ ജയിലും അവിശ്വാസിയുടെ പൂന്തോപ്പുമാണ്‌”(ഹദീസ്‌). രോഗം നല്‍കിയ തമ്പുരാന്‌ അത്‌ സുഖപ്പെടുത്താനും അറിയാം. വിശ്വാസിയുടെ ക്ഷമ പരീക്ഷിക്കുകയെന്നത്‌ അല്ലാഹുവിന്റെ പരിധിയില്‍ പെട്ടതാണ്‌. നബി(സ) പറഞ്ഞു: “അല്ലാഹു ഒരു രോഗവും അതിന്‌ ശമനം കണ്ടെത്തിയിട്ടല്ലാതെ ഇറക്കിയിട്ടില്ല”(ബുഖാരി). സംശയവും കലര്‍പ്പുമില്ലാത്ത ഹൃദയത്തോടെ അല്ലാഹുവും അവന്റെ ദൂതരും നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തിലൂടെ ചികിത്സ നടത്തുക. ചെറിയ പ്രശ്‌നങ്ങള്‍ക്ക്‌ പോലും ജോത്സ്യനെയും മാരണക്കാരനെയും സമീപിക്കുന്നവര്‍ അവരുടെ പാരത്രിക മോക്ഷത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും. വാസിലഃ (റ)യില്‍നിന്ന്‌: “ആരെങ്കിലും ജോത്സ്യനെ സമീപിക്കുകയും ശേഷം എന്തെങ്കിലും ചോദിക്കുകയും ചെയ്‌താല്‍ അവന്റെ നാല്‌പത്‌ ദിവസത്തെ തൗബഃ തടയപ്പെടുന്നതാണ്‌. ജോത്സ്യന്‍ പറഞ്ഞത്‌ വിശ്വസിച്ചാല്‍ അവന്‍ അവിശ്വാസിയായി”(ത്വബ്‌റാനി).