സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 30 October 2015

എല്ലാം ദൈവവിധിയാണ് എങ്കില്‍ പിന്നെ എന്തിന് ശിക്ഷിക്കണം? സായി കിരണിനു മറുപടി ഭാഗം ഒമ്പത്


വാദം 5: ''ദൈവം എല്ലാം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ട്. അവന്റെ ഇഷ്ടമില്ലാതെ ഒരു ഇല പോലും അനങ്ങില്ല.'' എല്ലാം നേരത്തെ തീരുമാനിക്കപ്പെട്ടു കഴിഞ്ഞാൽ ആ തീരുമാനങ്ങൾ മാത്രമേ പിന്നെ നടപ്പിലാവൂ. ഉദാഹരണത്തിന് ഒരു വ്യക്തി കൊലപാതകം ചെയ്‌താൽ അത് ചെയ്യുന്ന സമയവും ഇരയാവുന്ന വ്യക്തിയുടെ മരണസമയവും തീരുമാനിക്കപ്പെട്ട രീതിയിൽ നടപ്പിലായി. പിന്നെ ശിക്ഷ, നീതി തുടങ്ങിയ വാക്കുകൾ മതവിശ്വാസികൾ എന്തിനുപയോഗിക്കുന്നു ? മരണസമയം മനുഷ്യന്റെ തീരുമാനമോ ദൈവത്തിന്റെ തീരുമാനമോ? എങ്ങനെ ഒത്തുപോവും ?

വാദം 6:''നല്ലവഴിക്ക് നടത്തേണ്ടവരേയും ചീത്തവഴിക്ക് നടത്തേണ്ടവരേയും ദൈവം നിശ്ചയിച്ചിട്ടുണ്ട്'' ചീത്തവഴിക്കു നടന്നവരെ നരകത്തിലിട്ട്‌ ശിക്ഷിക്കുമത്രേ. രണ്ടും ദൈവം ചെയ്യുന്നെങ്കില്‍ തെറ്റുകാർ നരകത്തില്‍ കിടന്നു ശിക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ട മനുഷ്യരോ അതോ ഒരു അവസരം പോലും നല്‍കാത്ത ദൈവമോ ?!

ദൈവവിധിയും മനുഷ്യ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ചു സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കാന്‍ യുക്തിവാദികള്‍ പതിവായി ചോദിക്കുന്ന ചോദ്യങ്ങളാണിത്. ഉത്തരത്തിനു വീഡിയോ കാണുക.



ചേലാകര്‍മം ചെയ്തതായി തെളിവ് ഉണ്ടോ?

ചോദ്യം: മുഹമ്മദ് നബി(സ്വ)യുടെ പ്രബോധനകാലത്തോ ഖലീഫമാരുടെ ഭരണത്തിലോ ആരുടെങ്കിലും ചേലാകര്‍മം ചെയ്തതായി തെളിവ് ഉണ്ടോ? ഇസ്ലാംമതം വിശ്വസിച്ചവ­ര്‍ ചേലാകര്‍മം ചെയ്യാന്‍ ഉള്ള ഹദീസ് ഉണ്ടോ?


ഉത്തരം: ചേലാകര്‍മം ചെയ്യപ്പെട്ട നിലയില്‍ പ്രസവിക്കപ്പെടാത്ത പുരുഷന്മാര്‍ക്ക് ചേലാകര്‍മം നിര്‍ബന്ധവും സ്ത്രീക്ക് സുന്നത്തുമാണെന്നഭിപ്രായമാണ് ഭൂരിഭാഗം പണ്ഡിതന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടത് (തുഹ്ഫ). പ്രായപൂര്‍ത്തിയും വിവേകവുമായ ശേഷമാണ് ഇത് നിര്‍ബന്ധമാവുന്നതെങ്കിലും പ്രസവിച്ചതിന്റെ ഏഴാം നാള്‍ തന്നെ നിര്‍വഹിക്കല്‍ സുന്നത്താണ്. ഹസന്‍, ഹുസൈന്‍(റ)യുടെ ചേലാകര്‍മം ഏഴാം ദിവസം നിര്‍വഹിക്കാന്‍ നബി(സ്വ) കല്‍പിച്ചു എന്ന് ഹദീസിലുണ്ട്. പ്രസവിച്ച ദിവസം കൂടാതെയുള്ള ഏഴാം ദിവസമാണ് കണക്കാക്കേണ്ടത്. എന്നാല്‍, പേരിടല്‍, അഖീഖ അറവ്, മുടികളയല്‍ എന്നിവ നിര്‍വഹിക്കേണ്ടത് പ്രസവ ദിവസമുള്‍പ്പെടെയുള്ള ഏഴാം ദിവസമാണ്. കുട്ടിയുടെ ശേഷി കൂട്ടാനും വേദന കുറയാനുമാണ് ചേലാകര്‍മത്തില്‍ അങ്ങിനെ പരിഗണിച്ചതെന്നും മറ്റു കാര്യങ്ങളില്‍ അത്തരം പ്രശ്‌നങ്ങളില്ലാത്തതു കൊണ്ട് നന്മകള്‍ പരമാവധി നേരത്തെ ആയിരിക്കാന്‍ വേണ്ടിയുമാണ് പ്രസവദിവസം ഉള്‍പ്പെടുത്തിയതെന്നും ഇബ്‌നുഹജര്‍(റ) പറയുന്നു(തുഹ്ഫ). ഏഴ് ദിവസം ആകുന്നതിനു മുമ്പ് ചേലാകര്‍മം കറാഹത്താണ്. ഏഴിന് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാല്‍പതാം ദിവസവും പിന്നെ ഏഴാം വയസ്സിലുമാണ് ചേലാകര്‍മം ചെയ്യേണ്ടത് (തുഹ്ഫ 9/200) എന്നും ഇബ്‌നുഹജര്‍(റ) വിശദീകരിച്ചിട്ടുണ്ട്. പുരുഷ ലിംഗാഗ്രത്തെ ചര്‍മ്മവും സ്ത്രീയുടെ യോനിക്കു മേല്‍ഭാഗത്തുള്ള തൊലിയും മുറിച്ചുകൊണ്ടാണ് കൃത്യം നിര്‍വഹിക്കേണ്ടത്.

ഇബ്‌റാഹിം നബി(അ)യുടെ ചര്യ പിന്തുടരുകയെന്ന് അങ്ങേക്ക് നാം ദിവ്യസന്ദേശമറിയിച്ചു (നഹീല്‍ 123) എന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ചേലാകര്‍മം ഇബ്‌റാഹീമി സരണിയില്‍ പെട്ടതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌റാഹിം നബി(അ)യെ തന്റെ എണ്‍പതാം വയസ്സില്‍ ചേലാകര്‍മം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ഹദീസ് ഇമാം ബുഖാരി (6/388) ഉദ്ധരിച്ചിട്ടുണ്ട്. നൂറ്റിഇരുപതാം വയസ്സിലാണെന്നും അഭിപ്രായമുണ്ട്. ആദ്യത്തേതാണ് ഏറ്റവും പ്രബലം (തുഹ്ഫ 9/198). ഫിത്‌റ അഥവാ, പ്രകൃതിപരമായ സ്വഭാവഗുണങ്ങളില്‍ പെടേണ്ട അഞ്ച് കാര്യങ്ങളില്‍ ഒന്ന് ചേലാകര്‍മമാണെന്ന് ഹദീസുകള്‍ പറയുന്നു.

ചേലാകര്‍മം പുരുഷന്മാരുടെതാനെങ്കില്‍ പരസ്യമാക്കലും അതിനുവേണ്ടി സദ്യ ഒരുക്കലും സുന്നത്തുണ്ട്. സ്ത്രീകളുടെത് പുരുഷന്മാരെതൊട്ട് രഹസ്യമാക്കുകയാണ് വേണ്ടത്. സ്ത്രീകളെ അറിയിക്കുന്നതിന് വിരോധമില്ല (ശര്‍വാനി). നപുംസകത്തിന് ചേലാകര്‍മം നിര്‍ബന്ധമില്ല. മാത്രമല്ല, ആണോ പെണ്ണോ എന്ന സംശയം നിലനില്‍ക്കുന്നതോടെ വേദനിപ്പിക്കുന്നതിനാല്‍ അനുവദനീയം തന്നെയല്ല. ഒരാള്‍ക്ക് ഉപയോഗപ്രദമായ രണ്ട് ലിംഗമുണ്ടായാല്‍ അതു രണ്ടും ചേലാകര്‍മം ചെയ്യണം. എന്നാല്‍ ഒന്ന് ഉപയോഗപ്രദവും മറ്റേത് പ്രയോജന രഹിതവുമായി മാറിയാല്‍ ആദ്യത്തേത് മാത്രം ചെയ്താല്‍ മതി (തുഹ്ഫ).

ഉത്തരം നല്കിയത് മുഹമ്മദ്‌ സജീർ ബുഖാരി 

Thursday 29 October 2015

ബീവി ആയിഷയുടെ വിവാഹ പ്രായം


ചോദ്യം: തിരു നബി സ്വ. ആയിഷ ബീവിയെ വിവാഹം ചെയ്യുന്ന സമയത്ത് മഹതിക്ക് പതിനെട്ട് വയസ്സായിരുന്നു എന്ന് ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരന്‍റെ പ്രസംഗത്തില്‍ നിന്നും കേള്‍ക്കാനിടയായി. ഇമാം ത്വബ് രിയുടെ താരീഖില്‍ നിന്നുള്ള ഉദ്ധരണിയും അസ്മാഅ് ബീവിയും ആയിഷ ബീവിയും തമ്മില്ലുള്ള വയസ്സിന്റെ ബന്ധവും ആണ് തെളിവായി പറയുന്നത്. ബുഖാരി അടക്കമുള്ള പല ഗ്രന്ഥങ്ങളിലും തിരു നബി എഴാം വയസില്‍ മഹതിയെ നികാഹ് ചെയ്തതായും പത്താം വയസ്സില്‍ ദാമ്പത്യം ആരംഭിച്ചതായും കാണുന്നുണ്ട്. ഇതിന്‍റെ ഒരു പൂര്‍ണ്ണ മറുപടി പ്രതീക്ഷിക്കുന്നു..



ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക നിലപാടാണോ എന്നു എനിക്ക് അറിഞ്ഞു കൂടാ. എന്നാല്‍ യുക്തിവാദികള്‍ക്ക് മറുപടി പറയുന്നത് പ്രധാന അജണ്ട ആക്കിയിട്ടുള്ള ജമാഅത്തുകാരന്‍ ആയ ഒരു ബ്ലോഗര്‍ ഇങ്ങനെയൊരു അബദ്ധം ഉന്നയിച്ചതായി ഓര്‍ക്കുന്നു. എന്‍റെ ഓര്‍മയില്‍ പിഴവ് സംഭവിച്ചിട്ടില്ലെങ്കില്‍, പ്രബോധനം വാരികയിലും ഈ ആശയം ഉള്‍ക്കൊള്ളുന്ന ഒരു ലേഖനം വന്നിട്ടുണ്ട്.
അവര്‍ ഉന്നയിക്കുന്ന പ്രധാന വാദങ്ങള്‍:
...........................................................
അസ്മാഅ് (റ) യുടെ പുത്രനായ അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ഹജ്ജാജ്ബ്‌നു യൂസുഫ് എന്ന ഗവര്‍ണറുടെ കയ്യാല്‍ കൊല്ലപ്പെടുന്നത് ഹിജ്‌റ വര്‍ഷം 73 ന് ആണ്. അന്ന് ആയിശ(റ) യുടെ മൂത്ത സഹോദരിയായ അസ്മാഅ് (റ) പ്രായം കൃത്യം 100 ആണ്. ഇത് വെച്ച് നാം കണക്കാക്കിയാല്‍ ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് അസ്മാഅ് (റ) ജനിച്ചതെന്ന് തഖ്‌രീബു തഹ്ദീബിലും അല്‍ ബിദായ വന്നിഹായയിലും കാണുന്നു (100 - 73=27). അഥവാ ഹിജ്‌റ സംഭവിക്കുമ്പോള്‍ അസ്മാഅിന്‌റെ പ്രായം 27. അസ്മാഅിന് ആയിശയേക്കാള്‍ 10 വയസ് കൂടുതല്‍ പ്രായം ഉണ്ടായിരുന്നുവെന്ന് ചരിത്രവസ്തുതകള്‍ വെച്ച് അംഗീകരിച്ചാല്‍ ഹിജ്‌റ സംഭവിക്കുമ്പോള്‍ ആയിശ (റ) ന്റെ പ്രായം 17. ഹിജ്‌റ ഒന്നാം വര്‍ഷമാണ് നബി ആയിശയുടെ ദാമ്പത്യം ആരംഭിക്കുന്നത് എന്നതിനാല്‍ അത് നടന്നത് 18ാം വയസ്സിലാണ് എന്ന് കൃത്യമായി പറയാം
ത്വബ്റിയുടെ ചരിത്രം അനുസരിച്ച്
....................................................
അബൂബക്കറിന് തന്റെ മക്കളെല്ലാം ജനിച്ചത് നബിയുടെ പ്രവാചകത്വത്തിന്റെ മുമ്പ് (ജാഹിലിയാ കാലത്ത്) ആണ് എന്ന് ത്വബ്¬രി അദ്ദേഹത്തിന്റെ കിതാബുല്‍ ഉമമ്‍ (സമൂഹത്തിന്റെ ചരിത്രം) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഇതനുസരിച്ച് നാം നേരത്തെ പറഞ്ഞ, ആയിശ (റ) ജനിച്ചത് നുബുവത്തിന് 4 വര്‍ഷം മുമ്പാണ് എന്ന ചരിത്ര നിഗമനവുമായി ഒത്തുവരുന്നു.
ആയിശ (റ) പറയുന്നതായി ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഈ ചരിത്ര സത്യങ്ങളൊക്കെ നിരാകരിക്കാന്‍ നമുക്ക് തടസ്സമായി നിന്നത്.
അതില്‍ ആയിശ പറയുന്നു. "എനിക്ക് ആറ് വയസ്സുണ്ടായിരിക്കെ നബി തിരുമേനി എന്നെ വിവാഹം ചെയ്തു. അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി. അവിടെ വെച്ച് എനിക്ക് 9 വയസ്സായിരിക്കെ നബിയിലേക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു."
ഈ ഹദീസില്‍ എവിടയോ ഒരു പിശകുണ്ട് എന്നു വാദിച്ചു, അത് എവിടയാണ് എന്നാണ് കണ്ടെത്തുവാനുള്ള കുറുക്കുവഴികള്‍ ആണ് ഇനി അവതരിപ്പിക്കുന്ന നിഗമനങ്ങള്‍. അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറിലാണ് ആദ്യം ചെന്നെത്തുന്നത്.
1) ആയിഷ (റ)യുടെ വിവാഹപ്രായം ഒന്‍പത് ആണ് എന്ന അധിക റിപ്പോര്‍ട്ട്കളും ഹിശാമുബ്‌നു ഉര്‍വ തന്റെ പിതാവില്‍നിന്ന് ഉദ്ദരിക്കുന്നതായാണ് ഉള്ളത്. പ്രവാചകന്റെയും ആയിഷയുടെയും വിവാഹം ആയതുകൊണ്ട് തന്നെ സുപ്രസിദ്ധമാവേണ്ടിയിരുന്നതും ഒരുപാടു ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതുമായ ഒരു വിഷയം ഹിശാമുബ്‌നു ഉര്‍വയില്‍ മാത്രം എന്ത് കൊണ്ട് കേന്ദ്രീകരിക്കപെട്ടു എന്നതാണ് ഒന്നാമത്തെ സംശയം.
2) ഹിശാമുബ്‌നു ഉര്‍വഃ 71 വയസ്സ് വരെ മദീനഃയിലാണ് കഴിച്ചു കൂട്ടിയത്. പക്ഷെ മദീനയില്‍ നിന്ന് ഒരാള്‍ പോലും ഇദ്ദേഹത്തില്‍ നിന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 71 വയസ്സിനു ശേഷം അദ്ദേഹം താമസം മാറിയ ഇറാഖില്‍ നിന്ന് ആണ് വിഷയ സംബന്ധമായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്കള്‍ മുഴുവന്‍ വരുന്നത്. എഴുപത് വയസ്സ് കഴിഞ്ഞ ഒരാള്‍ പഴയ കാര്യങ്ങളെ അനുസ്മരിക്കുമ്പോള്‍ എത്രത്തോളം കൃത്യത കാണിക്കും?
3) ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ആധികാരികതയെ കുറിച്ച് പ്രതിപാദിക്കുന്ന 'തഖ്‌രീബു തഹ്ദീബ് ' എന്ന ഗ്രന്ഥത്തില്‍ ഹിശാമുബ്‌നു ഉര്‍വയെ കുറിച്ച് യഅ്ഖൂബ് ബ്‌നു ശൈബഃ പറയുന്നു ''ഇറാഖിലെആളുകള്‍ വഴിയല്ലാതെ അദ്ദേഹത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യ യോഗ്യം ആണ് (അതായത് അദ്ദേഹം വൃദ്ധന്‍ ആവുന്നതിനു മുമ്പ്). ഇമാം മാലിക് ബ്‌നു അനസ് (റ) ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഇറാഖികലൂടെ വന്ന മുഴുവന്‍ ഹദീസുകളും തള്ളികളഞ്ഞിരുന്നു (വാല്യം 11 പേ: 4851) ഹദീസ് റിപ്പോര്‍ട്ടര്‍മാരെ കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ആയ 'മീസാനുല്‍ ഇഅ്തിദാലില്‍ പറയുന്നു: ' പ്രായമായ ഹിശാമുബ്‌നു ഉര്‍വയുടെ ഓര്‍മ ശക്തി വളരെ കുറവ് ആയിരുന്നു (വാല്യം 4, പേജ്:301, 302).
അപ്പോള്‍ നമുക്ക് സ്വാഭാവികമായും എത്തിച്ചേരാവുന്ന നിഗമനമനുസരിച്ചു ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഹിശാമ്ബുനു ഉര്‍വക്ക് പിശക് സംഭവിച്ചിരിക്കുന്നുവെന്നാണ്. വളരെ വ്യക്തമായതും യുക്തിഭദ്രമായതുമായ ചരിത്രത്തെ വിസ്മരിച്ച് അംഗീകരിക്കേണ്ട അവസ്ഥയിലല്ല ഈ ഹദീസുള്ളത് എന്നാണ് ഇവര്‍ പറയുന്നത്.
പിന്നീട് കുറേകൂടി ചരിത്ര വിശകലനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. എങ്ങനയായാലും ആറ് - ഒമ്പത് വയസ് ഒരുനിലക്കും സ്വീകാര്യമല്ലെന്ന് വരുത്താനാണ് ഈ സാഹസം.
1. പൊതു ധാരണയനുസരിച്ച് ഹിജ്‌റഃയുടെ 8 വര്‍ഷം മുമ്പാണ് ആഇശഃ(റ) ജനിച്ചത്. എന്നാല്‍ 'സ്വഹീഹുല്‍ ബുഖാരി' യിലെ 'കിതാബുതഫ്‌സീറില്‍' വന്ന ഒരു ഹദീസില്‍ സൂറത്തുല്‍ ഖമര്‍ അവതരിച്ച സമയത്ത് ആഇശഃ(റ) കൌമാര പ്രയക്കാരിയായിരുന്നു എന്ന് പറയുന്നു. സൂറത്തുല്‍ ഖമര്‍ ഹിജ്‌റക്ക് ഏഴു വര്‍ഷം മുമ്പാണല്ലോ അവതരിച്ചത്. അങ്ങിനെ നോക്കുമ്പോള്‍ ഹിജ്‌റ സമയത്ത് ആയിഷ (റ) പ്രായം 9 പോരാ. ഹിശാമുബ്‌നു ഉര്‍വയുടെ റിപ്പോര്‍ട്ട്കളില്‍ വരുന്ന പ്രായം തെറ്റാണു എന്ന് ഇത് വ്യക്തമാക്കുന്നു.
2. ബദര്‍ , ഉഹുദ് യുദ്ധങ്ങളില്‍ ആയിഷ (റ) പങ്കെടുത്തിരുന്നു എന്ന് ഒന്നിലധികം റിപ്പോര്‍ട്ട്കളില്‍ കാണാം. പതിനഞ്ചു വയസ്സ് തികയാത്ത ആരെയും അന്ന് യുദ്ധത്തില്‍ പങ്കെടുപ്പിക്കുമായിരുന്നില്ലല്ലോ. യുദ്ധത്തില്‍ മുറിവേറ്റവരെ ശ്രുശൂഷിക്കാനും മറ്റുമായിരുന്നു അന്ന് സ്ത്രീകളെ കൊണ്ട് പോയിരുന്നത്. പേടിച്ചു അലറി കരയുന്ന പ്രായത്തില്‍ ഉള്ള കുട്ടികളെ മറ്റുള്ളവര്‍ക്ക് കൂടി അധിക ബാധ്യത ആകുന്ന വിധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല എന്നതിനാല്‍ ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധ സമയത്ത് ആയിഷ (റ)ക്ക് പതിനഞ്ചു വയസ്സില്‍ അധികം പ്രായം കാണണം.
3. ത്വബ്‌രിയുടെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ അനുവാദം ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) മുത്ഇമിന്‍റെ അടുത്ത് പോയി മകളെ സ്വീകരിക്കാന്‍ അവശ്യപെടുന്നുണ്ട്. അദ്ദേഹത്തിന്റെ മകനുമായി ആയിഷ (റ)ക്ക് വിവാഹം ആലോചിച്ചിരുന്നു. ഇസ്ലാമിനോടുള്ള ശത്രുത കാരണം മുത്ത്ഇം ആ വിവാഹാലോചനയില്‍ നിന്നും പിന്മാറി. അബ്‌സീനിയ ഹിജ്‌റ യുടെ കാലത്ത് തന്നെ ആയിഷ (റ)ക്ക് വിവാഹ പ്രായം ആയിരുന്നുവെന്നു ഈ സംഭവം വ്യക്തമാക്കുന്നു.
ഈ വാദങ്ങള്ക്കെല്ലാം അക്കമിട്ടു മറുപടി പറഞ്ഞിട്ടുണ്ട്; ഈ വീഡിയോ കാണുക.

Wednesday 28 October 2015

സിഹ്ര്‍ ബാധിച്ചാല്‍ പ്രവാചകത്വം പൊളിയുമോ


അയ്യൂബ് വലിയോറയുടെ ചോദ്യത്തി­ന്‍റെ രണ്ടാം ഭാഗത്തിനുള്ള മറുപടിയാണിത്.

ആദ്യം അനില്‍കുമാ­ര്‍ അയ്യപ്പ­ന്‍ പറയുന്നത് വായിക്കാം.

“അദ്ദേഹത്തിന്‍റെ ഭാര്യ പറയുന്നത് അദ്ദേഹത്തിനു സിഹ്റു അഥവാ മാരണം ബാധിച്ചിരുന്നു എന്നാണു. മാരണം ബാധിച്ചപ്പോള്‍ അദ്ദേഹത്തിനു താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നി എന്ന് ആഇശ എടുത്തു പറയുന്നുണ്ട്. അദ്ദേഹത്തിനു അങ്ങനെ പല തോന്നലുകളും ഉണ്ടായി, ഈന്തപ്പന ശൈത്താന്‍റെ തലപോലെ തോന്നിയെന്നു പറയുന്നു. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നും ഉള്ള കാര്യങ്ങള്‍ ഇല്ലെന്നുമൊക്കെ തോന്നുന്നത് മാരണം ബാധിച്ച അവസ്ഥയില്‍ സാധാരണമാണ്. അങ്ങനെ അദ്ദേഹത്തിനു തോന്നിയ കാര്യങ്ങളാണ് ഇന്നത്തെ ഖുര്‍ആനില്‍ ഉള്ളത്. എന്തൊക്കെയാണ് അദ്ദേഹത്തിനു തോന്നിയത്‌?
· യേശു ക്രിസ്തു ദൈവമല്ല എന്നദ്ദേഹത്തിനു തോന്നി,
· യേശുക്രിസ്തു ദൈവപുത്രനല്ല എന്നദ്ദേഹത്തിന് തോന്നി,
· യേശുക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല എന്നദ്ദേഹത്തിന് തോന്നി,
· ഉസൈര്‍ ദൈവപുത്രനാണ് എന്ന് യെഹൂദന്മാര്‍ വിശ്വസിക്കുന്നുണ്ട് എന്നദ്ദേഹത്തിന് തോന്നി,
· താന്‍ പ്രവാചകനാണ് എന്നദ്ദേഹത്തിനു തോന്നി,
· അല്ലാഹു ദൈവമാണ് എന്നദ്ദേഹത്തിനു തോന്നി.”





ഉത്തരം:
നബി സ്വ.ക്ക് സിഹ്­ര്‍ ബാധിച്ചുവെന്ന് പറയുന്ന ഹദീസ് വസ്തുതാപരമാണെന്നു നാം ഇതിനു മുമ്പത്തെ പോസ്റ്റിലൂടെ പറഞ്ഞുവല്ലോ. സിഹ്­ര്‍ സംഭവം വിശദമാക്കുന്ന ഒരു ഹദീസ് മാത്രം ഉദ്ധരിക്കാം:

ബീവി ആഇശ പറയുന്നു: “ബനൂ സുറൈഖ് ഗോത്രക്കാരനായ ലബീദ് ബിന്‍ അഅ്സം നബിതിരുമേനിക്ക് ­സിഹ്­ര്‍ ചെയ്തു. അങ്ങനെ തിരുമേനിക്ക് ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്തുവെന്ന് തോന്നും. ഒരു ദിവസം തിരുമേനി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. എന്നിട്ട് തിരുമേനി പറഞ്ഞു: ‘ആഇശാ, ഞാന്‍ പ്രാര്‍ഥിച്ചതിന് അല്ലാഹു ഉത്തരം നല്‍കിയിരിക്കുന്നു. എന്റെ അടുക്കല്‍ രണ്ടാളുകള്‍ വന്നു. അവരില്‍ ഒരാള്‍ എന്‍റെ ശിരസിന്റെ ഭാഗത്തും മറ്റേയാള്‍ പാദത്തിനടുത്തുമിരുന്നു. ഒരാള്‍ ചോദിച്ചു: ഇദ്ദേഹത്തെയെന്താണ് ബുദ്ധിമുട്ടാക്കുന്നത്? മറ്റെയാള്‍ പറഞ്ഞു: സിഹ്റ് ബാധിച്ചിരിക്കുന്നു. ആദ്യത്തെയാള്‍ ചോദിച്ചു: ആരാണ് സിഹ്റ് ചെയ്തത്? മറ്റെയാള്‍ : ലബീദുബ്നു അഅ്സ്വം. ആദ്യത്തെയാള്‍: എന്തു വസ്തുവിലാണ് സിഹ്­ര്‍ ചെയ്തിരിക്കുന്നത്? മറ്റെയാള്‍: ചീര്‍പ്പിലും ചീകുമ്പോള്‍ കൊഴിഞ്ഞു വിഴുന്ന മുടിയിലും ഈത്തപ്പനയുടെ ഉണങ്ങിയ കൊതുമ്പിലും. ആദ്യത്തെയാള്‍ ചോദിച്ചു: അത് എവിടെയാണ്? മറ്റെയാള്‍ പറഞ്ഞു: ദൂ അര്‍വാന്‍ ഗോത്രക്കാരുടെ കിണറ്റില്‍. അങ്ങനെ തിരുമേനി സ്വ. ചില സ്വഹാബതിനെയും കൂട്ടി അങ്ങോട്ട്‌ പോയി. തിരുമേനി പറഞ്ഞു: ആഇശാ, അതിലെ വെള്ളം മൈലാഞ്ചി കലക്കിയതുപോലെയുണ്ട്; അതിലെ ഈത്തപ്പനക്കൊതുമ്പിന്‍റെ തലപ്പ് പിശാചിന്‍റെ തലപോലെയുണ്ട്; ആഇശ ചോദിച്ചു: പ്രാവചകരേ, താങ്കള്‍ അത് പുറത്തെടുത്തില്ലേ? തിരുമേനി പറഞ്ഞു: അല്ലാഹു എനിക്ക് ആശ്വാസം നല്‍കി. ഇനി അതിന്‍റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാകുന്നത് ഞാന്‍ ഭയപ്പെട്ടു. അങ്ങനെ അതെടുത്ത് കുഴിച്ചുമൂടി.”

ഉപര്യുക്ത സംഭവം നബി സ്വ.യുടെ ജീവിതത്തില്‍ ഉണ്ടായി എന്നു പറയുന്നതില്‍ ഭംഗം ഒന്നുമില്ല എന്നു പറയുമ്പോളുള്ള ഒരു സംശയം അതു നബി തിരുമേനിസ്വ.യുടെ പ്രവാചകത്വ പദവിക്ക് നിരക്കാത്തതും അവിടുത്തെ വ്യക്തിത്വത്തില്‍ സംശയം ജനിപ്പിക്കുന്ന കാര്യവുമല്ലേ എന്ന വിമര്‍ശനത്തെപ്പറ്റിയാണ്. “ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്തെന്നു അവിടുത്തേക്ക് തോന്നി” എന്നതാണ് വലിയ വായില്‍ വിളിച്ചുകൂവപ്പെടുന്ന വേറൊരു വിമര്‍ശനം. മറ്റൊന്ന് “ആഇശാ, അതിലെ വെള്ളം മൈലാഞ്ചി കലക്കിയതു പോലെയുണ്ട്; അതിലെ ഈത്തപ്പനക്കൊതുമ്പിന്‍റെ തലപ്പ് പിശാചിന്‍റെ തല പോലെയുണ്ട്” എന്നു പറഞ്ഞതാണ്. നോക്കാം.

നബിതിരുമേനിക്ക് സിഹ്­ര്‍ ഉണ്ടാകാമോ?
വശീകരണം, കണ്‍കെട്ടു വിദ്യ, വശ്യ ഭാഷണം, ചതി, വഞ്ചന എന്നൊക്കെ അര്‍ത്ഥമുള്ള പദമാണ് സിഹ്­ര്‍. അത്തരം സംഭവങ്ങള്‍ക്ക് തിരു ജീവിതം വിധേയമാകാമോ എന്നാണല്ലോ സംശയം. ആയാല്‍ അത് “ജനങ്ങളില്‍ നിന്ന് അല്ലാഹു അങ്ങയെ കാത്തു സംരക്ഷിക്കും” എന്നു ഖുര്‍ആന്‍ പറഞ്ഞതിനു വിരുദ്ധമാകില്ലേ?

പ്രഥമ പ്രധാനമായി മനസ്സിലാക്കേണ്ടത്, “ജനങ്ങളില്‍ നിന്ന് അല്ലാഹു അങ്ങയെ കാത്തു സംരക്ഷിക്കും” എന്നു പറഞ്ഞതിന്‍റെ ഉദ്ദേശം തനിക്കു ജീവാപായം വരുത്താനും തന്‍റെ ദൗത്യത്തിനു അന്ത്യം കുറിക്കാനും അവര്‍ക്ക് സാധിക്കുകയില്ല എന്നാണ്. ഖുര്‍ആന്‍ വ്യഖ്യാതാക്കളെല്ലാം ഇക്കാര്യം സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. തിരുമേനിയും മനുഷ്യനാണ്, പ്രവാചകനുമാണ്. അതിനാല്‍, പ്രവാചക വ്യക്തിത്വത്തിനോട് രാജിയാകുന്ന മനുഷ്യ സഹജമായ കാര്യങ്ങള്‍ അവിടുത്തേക്ക് ഉണ്ടാകുന്നതു സംഗതമാണ്.

ഖാളി ഇയാള് (റ) അശ്ശിഫാ ബി തഅ്­രീഫി ഹുഖൂഖില്‍ മുസ്ത്വഫാ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: 'പ്രവാചക തിരുമേനി പാപസുരക്ഷിതനായിരിക്കെ ഇത്തരമൊരു കാര്യം എങ്ങനെയാണു ഉണ്ടാവുക' എന്നു ചില ആളുകള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അറിയുക, ഈ ഹദീസ് സ്വഹീഹും ബുഖാരി മുസ്­ലിം ഏകകണ്ഠമായി യോജിച്ചതുമാണ്. ഇതില്‍ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത് മതനിഷേധികള്‍ മാത്രമാണ്. തങ്ങളുടെ മണ്ടത്തരവും ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള ആശയക്കുഴപ്പവും നിമിത്തം ഇസ്ലാമിക നിയമസംഹിതയില്‍ സംശയങ്ങള്‍ ജനിപ്പിക്കാന്‍ കോപ്പു കൂട്ടി ഇറങ്ങിയിരിക്കുകയാണ് ഇക്കൂട്ടര്‍. എന്നാല്‍ തിരുമേനി സ്വ.യിലും ഈ നിയമസംഹിതയിലും എന്തെങ്കിലും ആശയഭംഗം വരുന്നതിനെ പ്രതി അല്ലാഹു സംരക്ഷണം നല്‍കിയിരിക്കുന്നു. സിഹ്­ര്‍ വ്യത്യസ്ത തരത്തിലുള്ള രോഗങ്ങളിലൊന്ന് പോലെയാണ്. അതിന്‍റെ കാരണങ്ങള്‍ ഉണ്ടായാല്‍ അതും ഉണ്ടാകാം. തിരുമേനിക്കും രോഗങ്ങള്‍ ഉണ്ടാകാം എന്നത് പോലെ സിഹ്­റും സംഭവിക്കാം, അത് പ്രവാചകത്വത്തെ നിരാകരിക്കുകയോ ന്യൂനതയിലാഴ്ത്തുകയോ ചെയ്യുന്നില്ല. “ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്തെന്നു അവിടുത്തേക്ക് തോന്നി” പോലെയുള്ള നിവേധനങ്ങളില്‍ വന്നതൊന്നും അവിടുത്തെ പ്രബോധനത്തെയോ നിയമദര്‍ശനത്തെയോ ഏതെങ്കിലും അര്‍ത്ഥത്തില്‍ ബാധിക്കുകയോ അവിടുത്തെ സത്യസന്ധതക്കു കളങ്കം വരുത്തുകയോ ചെയ്യുന്നില്ല.

അത്തരം സാഹചര്യങ്ങളെ തൊട്ടെല്ലാം അവിടുത്തേക്ക് പ്രത്യേക കാവല്‍ (ഇസ്മത്) നല്‍കപ്പെട്ടിട്ടുണ്ട് എന്നത് ഏകകണ്ഠമായ അഭിപ്രായമാണ്. ഉദ്ധൃത പരാമര്‍ശങ്ങളെല്ലാം തന്‍റെ നിയോഗത്തിന്‍റെ ലക്ഷ്യമോ കാരണമോ അല്ലാത്ത അവിടുത്തെ ഭൗതികമായ വ്യക്തി ജീവിതത്തില്‍ ഉണ്ടായവയെ പറ്റിയാണ്. ഐഹികജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്നത് പോലെയുള്ള വിഷമങ്ങള്‍ തിരുമേനിക്കും ഉണ്ടായെന്നു വരാം. അതിനാല്‍, വാസ്തവത്തില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ ഉണ്ടായെന്നു തോന്നുന്നതും പിന്നെ ശരിവശം ബോധ്യപ്പെടുന്നതും വിദൂരമായ സംഗതിയൊന്നുമല്ല” (പേജ് 182)

എന്തായിരുന്നു നബി തിരുമേനി സ്വ.ക്കു തോന്നിയ ചില കാര്യങ്ങള്‍?
സിഹ്­ര്‍ ബാധിച്ചു ചിത്തഭ്രമം പിടിപെട്ടവനെ പോലെ എന്തൊക്കെയോ വിഭ്രാന്തി തിരുമേനിക്കുണ്ടായി എന്ന മട്ടിലാണ് വിമര്‍ശകര്‍ ഈ ഹദീസ് കൈകാര്യം ചെയ്തിരിക്കുന്നത്. നാം ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം, നബി സ്വ.ക്ക് സിഹ്­ര്‍ ബാധിച്ചുവെന്ന ഹദീസ് നിവേദനം ചെയ്തിരിക്കുന്നത് ബീവി ആഇഷയാണ്. അസാമാന്യമായ ധൈഷണികതയും ചിന്താപാടവവും കാര്യങ്ങളെ വസ്തുതാപരമായ പശ്ചാത്തലങ്ങളില്‍ അവരോധിച്ചു നിര്‍ത്തി വിലയിരുത്തുവാനുള്ള പക്വതയും അവര്‍ക്കുണ്ടായിരുന്നു എന്ന കാര്യം ചരിത്രത്തിനു സുപരിചിതമാണ്.

ബീവി ആഇഷ നിവേദനം ചെയ്തുവെന്നത് മാത്രമല്ല, അവര്‍ മാത്രമേ നിവേദനം ചെയ്തുള്ളൂ എന്നതാണ് വലിയ കാര്യം. ചില ഹദീസുകളില്‍ കാണുന്നത് ആറു മാസത്തോളം അവിടുന്ന് സിഹ്­ര്‍ ബാധിതനായിരുന്നു എന്നാണ്. എന്നിട്ടും എന്തുകൊണ്ട് ബീവി ആഇശയല്ലാതെ മറ്റാരും ഈ സംഭവം അറിഞ്ഞില്ല?! തിരുമേനിയുടെ ബദ്ധവൈരികള്‍ അവിടുത്തെ വ്യക്തിത്വത്തിനെതിരെ ആരോപിക്കാന്‍ എന്തെങ്കിലുമൊരു തരിമ്പ്‌ വീണു കിട്ടാന്‍ കണ്ണിലെണ്ണയൊഴിച്ച് കച്ച മുറുക്കി ജാഗ്രതയോടെ കാത്തിരിക്കുകയായിരുന്നുവെന്നു മറക്കരുത്. എന്നിട്ടും ശത്രുക്കാളോ മിത്രങ്ങളോ ആയ മറ്റാരും ഇങ്ങനെയൊരു സംഭവം അറിയാതെ പോയത് എന്തുകൊണ്ടാണ്?

“ആഇഷാ...” എന്നു വിളിച്ചു ചില കാര്യങ്ങള്‍ സംസാരിക്കുന്നത് ഈ ഹദീസുകളിലെല്ലാം നാം വായിക്കുന്നു. അഥവാ, തിരുമേനിയും ബീവിയും കുടുംബ ജീവിതം ആരംഭിച്ചതിനു ശേഷമാണ് ഈ സംഭവം എന്നര്‍ത്ഥം. ഹിജ്റ ഒന്നാം വര്‍ഷമാണ്‌ പ്രസ്തുത ദാമ്പത്യം ആരംഭിക്കുന്നത്. കുറേക്കൂടി കൃത്യമായിപ്പറഞ്ഞാല്‍, ഹിജ്റ ഏഴാം വര്‍ഷമാണ്‌ ജൂതന്‍ നബിതിരുമേനിക്കെതിരെ ആഭിചാര പ്രയോഗം നടത്തിയത് എന്നു ഇമാം വാഖിദിയെ ഉദ്ധരിച്ചു ഇമാം ഇബ്നു സഅദ് രേഖപ്പെടുത്തിയിട്ടുണ്ട്. ഖൈബര്‍യുദ്ധം അടക്കമുള്ള ശബ്ദമാനമായ സംഗതികളാല്‍ സംഭവ ബഹുലമായിരുന്ന കാലമായിരുന്നു അത്. പൊതുജനമധ്യത്തില്‍ നിന്ന് മാറി നിന്നൊരു ജീവിതം തീര്‍ത്തും അസാധ്യമായ ഒരു ഘട്ടം. ഇത്തരമൊരു സാഹചര്യത്തില്‍, ശത്രുക്കള്‍ ആരോപിക്കുന്നത് പോലെ സിഹ്­ര്‍ മൂലം ചിത്തഭ്രമം പിടിപെട്ടും മനോവിഭ്രാന്തി പ്രകടിപ്പിച്ചും ആറുമാസം അവിടുന്ന് കഴിഞ്ഞിരുന്നുവെങ്കില്‍ പൊതു സമൂഹത്തിന്‍റെ ദൃഷ്ടിയില്‍ നിന്നത് മറച്ചുവെക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ശത്രുക്കള്‍ അതെപ്പോഴേ ആയുധമാക്കുമായിരുന്നു. തിരുനബിസ്വ.യുടെ ശുഭ്ര സമാനമായ ജീവിതത്തില്‍ ആക്ഷേപഹാസ്യങ്ങളും ആരോപണശരങ്ങളുമായി പെയ്തിറങ്ങാന്‍ അവര്‍ക്കത് ധാരാളമായിരുന്നു. എന്തുകൊണ്ട് അങ്ങനെയൊന്നും സംഭവിച്ചില്ല?

ഉത്തരം വ്യക്തമാണ്. തിരുനബിയുടെ സ്വകാര്യ ജീവിതത്തില്‍ മാത്രമാണ് ആഭിചാരക്രിയയുടെ സ്വാധീനം ഉണ്ടെന്നു അവിടുത്തേക്ക്‌ തോന്നിയത്, ആഇഷയോടല്ലാതെ അത് പങ്കു വെച്ചിട്ടുണ്ടായിരുന്നില്ല എന്നാണു ഹദീസുകളുടെ ആഖ്യാനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ പറ്റുന്നത്. അവിടത്ത സഹധര്‍മ്മിണിയും ജീവിത പങ്കാളിയും അങ്ങേയറ്റം ആത്മബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്ന മഹതിയാണ് ആഇഷ ബീവി. അഥവാ, “ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്തെന്നു അവിടുത്തേക്ക് തോന്നി” എന്നു പറഞ്ഞത് അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപെട്ട വിഷയങ്ങളില്‍ മാത്രം ആയിരുന്നു എന്നര്‍ത്ഥം. അവിടുത്തേക്ക്എന്തോ പിണഞ്ഞിട്ടുണ്ട് എന്നു മറ്റു സ്വഹാബിമാര്‍ക്കോ നാട്ടുകാര്‍ക്കോ പൊതുജനത്തിനോ ചിന്തിക്കാന്‍ പോലും പഴുത് കൊടുക്കാത്ത വിധം സ്വകാര്യമായ കാര്യങ്ങളില്‍ മാത്രമാണ് തങ്ങള്‍ ചെയ്യാത്തത് ചെയ്തുവെന്ന തോന്നല്‍ ഉണ്ടായത് എന്നു സ്പഷ്ടമാണ്.

ഇമാം നവവി (റ) ഖാളി ഇയാള് (റ)വിനെ തന്നെ ഉദ്ധരിക്കുന്നത് ചേര്‍ത്തു വായിക്കുക: “ സിഹ്­ര്‍ അവിടുത്തെ ശരീരത്തെയും ബാഹ്യമായ അവയവങ്ങളെയും മാത്രമാണ് ബാധിച്ചത്, അല്ലാതെ ബുദ്ധിയെയോ മനസിനെയോ വിശാസത്തെയോ തെല്ലും സ്വാധീനിച്ചിട്ടില്ല. ഈ ഹദീസിന്‍റെ എല്ലാ നിവേദനങ്ങളും വ്യക്തമാക്കുന്നത് അതാണ്‌. “താന്‍ ഭാര്യമാരെ സമീപിക്കണം എന്നു വിചാരിച്ചു, എന്നിട്ട് പോയില്ല” അല്ലെങ്കില്‍ “തനിക്ക്‌ തോന്നി” എന്നൊക്കെ ഹദീസില്‍ പരാമര്‍ശിച്ചതിന്‍റെ താത്പര്യം പതിവു പോലെയുള്ള ഉന്മേഷവും ശേഷിയും ഉണ്ടെന്നു കരുതുന്ന ചില സന്ദര്‍ഭങ്ങളില്‍ ഭാര്യമാരെ സമീപിക്കണമെന്നു വിചാരിക്കും, എന്നാല്‍ ആഭിചാരക്രിയയുടെ സ്വാധീനം പ്രകടമാകുന്നതിനാല്‍ പോകാതിരിക്കും അല്ലെങ്കില്‍ പോകാന്‍ തരപ്പെടാതിരിക്കും എന്നാണ് – സാധാരണ മാരണം ബാധിച്ചവരെപ്പോലെ. “ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്തെന്നു തനിക്ക് തോന്നി” എന്നു പറയുന്ന നിവേധനങ്ങളെല്ലാം “തോന്നലുകളെ” പറ്റിയാണ്. അല്ലാതെ ചിത്തഭ്രമം ആണെന്നു പറയാന്‍ ഒരു ന്യായവുമില്ല. ഇപ്പറഞ്ഞത് തന്‍റെ പ്രബോധനദൗത്യത്തിനു (രിസാലത്) ഒരു ഭംഗവും വരുത്തുന്നില്ല. ദുര്മാര്‍ഗികള്‍ക്ക് ആക്ഷേപിക്കാന്‍ വകുപ്പും ഇല്ല.” (ശറഹു മുസ്‌ലിം 7 / 431).
പിശാചിന്‍റെ തലയും മൈലാഞ്ചി കലക്കിയ വെള്ളവും കണ്ടെന്നു തോന്നിയോ??
നബിതിരുമേനി സ്വ. എന്താണ് പറഞ്ഞത്: “ആഇശാ, അതിലെ വെള്ളം മൈലാഞ്ചി കലക്കിയതുപോലെയുണ്ട്; അതിലെ ഈത്തപ്പനക്കൊതുമ്പിന്‍റെ തലപ്പ് പിശാചിന്‍റെ തലപോലെയുണ്ട്”

ഈ വരികള്‍ ഒരു തവണ കൂടി വായിക്കുക. ഇവിടെ മൈലാഞ്ചി കലക്കിയ വെള്ളമോ പിശാചിന്‍റെ തലയോ കണ്ടതായി തോന്നി എന്നു നബി സ്വ. പറഞ്ഞിട്ടുണ്ടോ? ഇല്ല, ഇല്ലേയില്ല!!

ഭാഷയെ കുറിച്ചോ ഭാഷയുടെ ചമല്‍ക്കാരത്തെയും രമണീയതയെയും സംബന്ധിച്ചോ ചമല്‍ക്കാര ജനകമായ വാക്യഭംഗി നല്‍കുന്ന അലങ്കാരത്തെപ്പറ്റിയോ അലങ്കാരത്തിന്‍റെ പ്രകാരഭേധങ്ങളും വിഭിന്നോപാധികളും പ്രകടമാകുന്ന ശബ്ദവിന്യാസങ്ങളെ കുറിച്ചോ ഒരു ധാരണയുമില്ലാത്ത ഒരു പാവത്താന്‍റെ വിമര്‍ശനം മാത്രമാണിത്.

“മന്നവേന്ദ്രാ! വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിന്മുഖം”
എന്നു പറഞ്ഞാല്‍ രാജാവിന്‍റെ മുഖം കണ്ടപ്പോ­ള്‍ ചന്ദ്ര­ന്‍ ആണെന്ന് തോന്നി എന്നാണോ അര്‍ഥം. “അവന്‍ ആളൊരു പുലിയാണ്” എന്നു പറഞ്ഞാല്‍ പിടിച്ചു കൊണ്ടുപോയി മൃഗശാലയി­ല്‍ തള്ളണം  എന്നല്ലല്ലോ ആളൊരു ധീരനാണ് എന്നല്ലേ മനസ്സിലാക്കേണ്ടത്. സ്വര്‍ഗരാജ്യത്തി­ല്‍ നിന്ന് ഇറങ്ങി വന്നവനാണ് യേശു എന്നാണല്ലോ ബൈബി­ള്‍ പഠിപ്പിക്കുന്നത്. “സ്വര്‍ഗരാജ്യം പുളിച്ച മാവിനോട് സദൃശം” എന്നാണു യേശുക്രിസ്തു പറഞ്ഞത് (മത്തായി 13/33). അതിന്‍റെ അര്‍ഥം യേശുക്രിസ്തു പുളിച്ച മാവില്‍ നിന്നു എണീറ്റു വന്നു എന്നാണോ അനില്‍കുമാ­ര്‍ മനസ്സിലാക്കുക? കഷ്ടം! ഒരു വസ്തുവിനെ വര്‍ണിക്കുമ്പോ­ള്‍ ആ വസ്തുവിനോട് ഏതെങ്കിലും നിലയി­ല്‍ ബന്ധമുള്ള മറ്റൊന്നിനോടു സാമ്യപ്പെടുത്തി പറയുന്ന ഉപമാലങ്കാരം മനസ്സിലാകണമെങ്കില്‍ അല്പം സാഹിത്യബോധം ഒക്കെ വേണം. ഇല്ലെങ്കില്‍ യേശുക്രിസ്തു പുളിച്ച മാവില്‍ നിന്നു എണീറ്റു വന്നതാണ് എന്നു വിശ്വസിച്ചു നടക്കേണ്ടി വരും. നടന്നോളൂ, നിങ്ങളുടെ സ്വാത്രന്ത്യത്തില്‍ ഞങ്ങള്‍ കയ്യിടുന്നില്ല.

മലയാളത്തില്‍ ഉപമേയത്തെ ഉപമാനത്തോട് സാദൃശ്യപ്പെടുത്തുമ്പോ­ള്‍ സാമ്യത്തെ കാണിക്കുന്ന ഉപമാവാചകങ്ങള്‍ പലതുണ്ട്; സമം, സമാനം, തുല്യം, പോലെ, സാദൃശ്യം, എന്നപോലെ, അതുപോലെ, കണക്കെ... മുതലായവ ഉദാഹരണങ്ങളാണ്. അറബി സാഹിത്യത്തിലും തഥൈവ. ഉപമയുടെ പ്രകാരഭേധങ്ങള്‍ മലയാളത്തിനേക്കാളേറെ അറബിയിലുണ്ട്. വിന്യാസോപാധികള്‍ ഏറെക്കുറെ സമാനമാണ്.

“അതിലെ വെള്ളം മൈലാഞ്ചി കലക്കിയതുപോലെയുണ്ട്; അതിലെ ഈത്തപ്പനക്കൊതുമ്പിന്‍റെ തലപ്പ് പിശാചിന്‍റെ തലപോലെയുണ്ട്” എന്ന വാചകത്തില്‍ “കഅന്നമാ” എന്ന (പോലെ എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള) പദമാണ് ഉപമാവാചകം. വെള്ളം, ഈത്തപ്പനക്കൊതുമ്പിന്‍റെ തലപ്പ് എന്നിവ ഉപമേയവും മൈലാഞ്ചി കലക്കിയത്, പിശാചിന്‍റെ തല എന്നിവ ഉപമാനവുമാണ്. രണ്ടിലും ഉപമയുടെ നാല് ഘടകങ്ങളില്‍ ഒന്നായ “സാധാരണ ധര്‍മം“ (ഉപമാനത്തിനും ഉപമേയത്തിലും പൊതുവേയുള്ള ഗുണം) പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ ഇതു ലുപ്തോപമ ആണ്. രണ്ടാമത്തെ ഉദാഹരണത്തില്‍ ഉപമാനത്തിനും ഉപമേയത്തിനും പ്രത്യേകം അവയവങ്ങള്‍ കല്പിച്ചു അവയവിയായ ഉപമേയത്തെ അവയവിയായ ഉപമാനത്തോട് സാദൃശ്യം കല്‍പ്പിക്കുന്നു. മലയാളത്തില്‍ “സാവയവോപമ” എന്നു വിളിക്കുന്ന ഉപമാവാന്തരം അറബിയില്‍ “ഇസ്തിആറത് മക്­നിയ്യ” എന്ന ഗണത്തില്‍ ആണ് ഉള്‍പ്പെടുക. ഹദീസിലെ കഅന്നമാ, ഈ വാചകം “ഇസ്തിആറത് മക്­നിയ്യ” എന്ന ഗണത്തിലുള്‍പ്പെട്ടതാണെന്ന് അറിയിക്കുന്നുണ്ട്.
എന്തൊക്കെയാണ് അദ്ദേഹത്തിനു തോന്നിയത്‌?
നബിതിരുമേനി സ്വ.ക്ക് മാരണം ബാധിച്ചപ്പോള്‍ എന്തൊക്കെ തോന്നി എന്നതിനു അനില്‍കുമാ­ര്‍ ചില ഉദാഹരണങ്ങള്‍ നിരത്തിയിട്ടുണ്ട്. അതിവിടെ ചേര്‍ക്കുന്നു.
· യേശു ക്രിസ്തു ദൈവമല്ല എന്നദ്ദേഹത്തിനു തോന്നി,
· യേശുക്രിസ്തു ദൈവപുത്രനല്ല എന്നദ്ദേഹത്തിന് തോന്നി,
· യേശുക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല എന്നദ്ദേഹത്തിന് തോന്നി,
· ഉസൈര്‍ ദൈവപുത്രനാണ് എന്ന് യെഹൂദന്മാര്‍ വിശ്വസിക്കുന്നുണ്ട് എന്നദ്ദേഹത്തിന് തോന്നി,
· താന്‍ പ്രവാചകനാണ് എന്നദ്ദേഹത്തിനു തോന്നി,
· അല്ലാഹു ദൈവമാണ് എന്നദ്ദേഹത്തിനു തോന്നി.”
ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ സിഹ്­റുബാധ നബിതിരുമേനി സ്വ.യുടെ ബുദ്ധിയെയോ മനസിനെയോ വിശാസത്തെയോ തെല്ലും സ്വാധീനിച്ചിട്ടില്ല എന്ന്. മാത്രമല്ല, അനില്‍കുമാ­റിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, അവിടുത്തെ പ്രവാചകത്വദൗത്യത്തെ കുറിച്ചു കൂടുതല്‍ അവബോധം ഉണ്ടാകുകയാണ് ചെയ്തിട്ടുള്ളത് എന്നു മനസ്സിലാക്കാം. തിരുമേനിക്ക് സിഹ്­ര്‍ ചെയ്ത ലബീദുബ്നു അഅ്സ്വമിന്‍റെ സഹോദരി അവിടുത്തേക്ക് സിഹ്­ര്‍ ബാധിച്ചുവെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞു: "അദ്ദേഹം സത്യമായും നബിയാണെങ്കില്‍ അദ്ദേഹത്തിന് വിവരം ലഭിക്കും. അല്ലെങ്കില്‍ സിഹ്­ര്‍ മുഖേന അയാളുടെ ബുദ്ധി നശിക്കും.'' ആദ്യം പറഞ്ഞത് സംഭവിച്ചു എന്നാണ് ഹദീസില്‍നിന്ന് മനസ്സിലാവുന്നത്. ആ യാഥാര്‍ഥ്യം അനില്‍കുമാ­ര്‍ കൂടി എടുത്തുപറയുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.
യേശുക്രിസ്തുവിന്‍റെ ദൈവികത
ഇനിയുള്ള ഒരു വിഷയം, മാരണം ബാധിച്ചപ്പോള്‍ നബിതിരുമേനി സ്വ.ക്ക് തോന്നിയതായി അനില്‍കുമാ­ര്‍ ഉദ്ധരിച്ച വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള സംശയങ്ങള്‍ക്ക് വേണ്ട ഉത്തരമാണ്. അത് അദ്ദേഹത്തിനു നന്നായി ബോധ്യപ്പെട്ടതാണ്. 2013 ഫെബ്രുവരി 13, 14 തീയതികളില്‍ നിലമ്പൂര്‍ വെച്ച് നടന്ന ഇസ്‌ലാം ക്രൈസ്തവ സംവാദത്തിന്‍റെ ഒന്നാം ദിവസത്തെ വിഷയം “യേശുക്രിസ്തുവിന്‍റെ ദൈവികത” ആയിരുന്നു. അന്ന് ഈ വിനീതനോട് സംവാദത്തിനു വന്നു പഞ്ചപുച്ഛമടക്കി മടങ്ങിയവരില്‍ പ്രധാനിയായിരുന്നു അനില്‍കുമാ­ര്‍. അതിന്‍റെ പൂര്‍ണ വീഡിയോ എന്‍റെ ബ്ലോഗിലും യൂട്യൂബിലും ഉണ്ട്, ഒരാവര്‍ത്തി കൂടി കാണുക.

എങ്കിലും മാന്യ വായനക്കാര്‍ക്ക് വേണ്ടി എന്തുകൊണ്ടാണ് ബുദ്ധിയുള്ളവര്‍ യേശുക്രിസ്തു ദൈവമാണെന്ന് അംഗീകരിക്കാത്തത് എന്നു മനസ്സിലാക്കാന്‍ അന്ന് സംവാദത്തില്‍ ഞാന്‍ പറഞ്ഞിരുന്ന ഒരു കാര്യം മാത്രം പറയാം. യേശു ദൈവമാണെന്നാണല്ലോ പറയുന്നത്. എന്നാല്‍, യേശുവിനെ കുറിച്ച് ബൈബിള്‍ അവതരിപ്പിക്കുന്ന ചിത്രം എക്കാലത്തെയും ദൈവസങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമാണ്. ചില ഉദാഹരണങ്ങള്‍ നോക്കൂ.
1. വിശക്കുന്നു (മത്തായി 4/ 2, മാര്‍ക്കോസ് 4/12)
2. ദാഹിക്കുന്നു (യോഹന്നാന്‍ 19/28)
3. കരയുന്നു (യോഹന്നാന്‍ 11/35)
4. അജ്ഞതയനുഭവിക്കുന്നു (മാര്‍ക്കോസ് 11/12,13)
5. ദുഃഖിക്കുന്നു (മത്തായി 26/37)
6. ക്ഷീണിക്കുന്നു (യോഹന്നാന്‍ 4/6)
7. അസ്വസ്ഥനാകുന്നു (യോഹന്നാന്‍ 11/33)
8. ഭയക്കുന്നു (യോഹന്നാന്‍ 11/53,54)
9. ഒറ്റുകൊടുക്കപ്പെടുന്നു (യോഹന്നാന്‍ 18/2)
10. ബന്ധിക്കപ്പെടുന്നു (യോഹന്നാന്‍ 18/12,13)
11. അപമാനിക്കപ്പെടുന്നു (മത്തായി 26/67)
12. അടി കിട്ടുന്നു (യോഹന്നാന്‍ 18/22)
13. മരണത്തെ പേടിക്കുന്നു (മാര്‍ക്കോസ് 14/36)
14. ബലഹീനതയാല്‍ ക്രൂശിക്കപ്പെടുന്നു (2 കൊരി. 13/14)
15. ഉറക്കെ നിലവിളിച്ചു പ്രാണന്‍ വിടുന്നു ( മത്തായി 27/50)
അവന്‍ പരിശുദ്ധാത്മാവു നിറഞ്ഞവനായിട്ടാണത്രേ യോർദ്ദാൻ വിട്ടു മടങ്ങിയത്. എന്നാല്‍ ലൂക്കോസ് സുവിശേഷവും മത്തായി സുവിശേഷവും പറയുന്നത് പിശാചു പിടികൂടി. നാല്പതു ദിവസം വട്ടം കറക്കി! ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചിക്കാന്‍ പോലും കിട്ടിയില്ല എന്നു സുവിശേഷങ്ങള്‍ തന്നെ പറയുന്നു!! എന്നിട്ട് നാല്‍പ്പതു കഴിഞ്ഞപ്പോൾ അവന്നു ആകെ വിശന്നു വലഞ്ഞു പോലും. ഇങ്ങനെയുള്ള ഒരാളെ ദൈവമായി സ്വീകരിക്കാന്‍ പറ്റുമോ?

ഇസ്‌ലാം ക്രൈസ്തവ സംവാദം. CD1 of 4.



ഇസ്‌ലാമിനെ വിമര്‍ശിച്ചും പരിഹസിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ചില മിഷനറി സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായപ്പോള്‍ അവരുടെ കള്ളത്തരങ്ങള്‍ പൊളിച്ചു കളയുക എന്ന ലക്ഷ്യത്തോടെ ഈ വിനീതനും കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ്‌ റഫീഖ്, അബ്ദുല്‍ റഊഫ്, കണ്ണൂര്‍ സ്വദേശിയായ സജ്ജാദ് എന്നിവരും ചേര്‍ന്ന് ഫാ. ജോണ്‍സന്‍ തേക്കടയില്‍ എന്ന പുരോഹിതനുമായി ചര്‍ച്ച നടത്തുകയും ഇവാഞ്ചലിക്കല്‍ ചര്ച്ച് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ലെറ്റര്‍പാഡ്ല്‍ വ്യവസ്ഥ എഴുതി തയ്യാറാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത സഭകളുടെ പ്രതിനിധികള്‍ ഒന്നിച്ചാണ് ഇസ്ലാമിനെതിരായി സംവാദത്തിനു വന്നത്. 2013 ഫെബ്രുവരി 13,14 തീയതികളില്‍ നിലമ്പൂര്‍ വ്യാപാര ഭവന്‍ ഓഡിറ്റൊറിയത്തില്‍ വെച്ച് നടന്ന സംവാദത്തില്‍ ഇസ്‌ലാം വിമര്‍ശകര്‍ എല്ലാ അര്‍ത്ഥത്തിലും പരാജയം നുണഞ്ഞു, സത്യം ജയിച്ചു, അല്‍ ഹമ്ദുലില്ലാഹ്. ക്രൈസ്തവ പക്ഷം ഇത് വരെയും സംവാദത്തിന്റെ വീഡിയോ പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല എന്നത് തന്നെ അവരുടെ പരാജയത്തിന്റെ വ്യക്തമായ തെളിവാണ്. പ്രസ്തുത പ്രോഗ്രാമിന്റെ ഒന്നാം ഭാഗം കാണുക.

Tuesday 27 October 2015

ഇസ്‌ലാമിക അഭിവാദനം


മുസ്‌ലിം‌കള്‍ പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള അഭിവാദനം സലാം പറയലാണ് . അതിന്റെ ഉത്തമ വാക്യം :

اَلسَّلاٰمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكٰاتُهُ

അസ്സലാമു അലൈക്കും വറ‌ഹ്‌മത്തുല്ലാഹി വബറകാതുഹൂ എന്നാണ്.

പ്രത്യഭിവാദനത്തിന്റെ ഉത്തമ രൂപം :

وَعَلَيْكُمُ السَّلاٰمُ وَرَحْمَةُ اللهِ وَبَرَكٰاتُهُ

വ‌അലൈക്കുമുസ്സലാം വ‌റഹ്‌മത്തുല്ലാഹി വബറകാതുഹൂ എന്നാണ്.

സലാം പറയുന്നതാണ് മടക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. വ്യക്തികളെ അഭിമുഖീകരിക്കുമ്പോള്‍ എല്ലാ സം‌സാരത്തിനു മുമ്പായി സലാം പറയലാണ് സുന്നത്ത്. തൊട്ട് മുമ്പ് കണ്ട്‌മുട്ടിയ ആളാണെങ്കിലും ഇത് സുന്നത്താണ്.

വ്യക്തികള്‍ തമ്മിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ വ്യക്തിഗത സുന്നത്തും സം‌ഘങ്ങള്‍ തമ്മിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ സാമൂഹ്യ സുന്നതുമാണ്.

സലാം കേട്ടാല്‍ മടക്കല്‍ നിര്‍‌ബന്ധമാണ്. രണ്ട് പേര്‍ ഒപ്പം സലാം ചൊല്ലിയാല്‍ രണ്ട് പേരും മടക്കണം. സലാം ചൊല്ലിയത് വകതിരിവുള്ള കുട്ടിയാണെങ്കിലും മടക്കണം. സലാം ചൊല്ലപ്പെടാത്ത മറ്റൊരാളുടെ മടക്കല്‍ കൊണ്ട് മറ്റുള്ളവര്‍ ബാധ്യതയില്‍ നിന്നൊഴിവാകുകയില്ല. സം‌ഘത്തിലെ ഒരാള്‍ മടക്കിയാല്‍ അയാള്‍ക്കും എല്ലാവരും മടക്കിയാല്‍ എല്ലാവര്‍ക്കും പ്രതിഫലം ലഭിക്കും.

സ്തീക്ക്, സ്ത്രീയോടും വിവാഹ ബന്ധം നിഷിദ്ധമായവരോടും ഭര്‍ത്താവിനോടും ആഘര്‍ഷിക്കപ്പെടാത്ത വൃദ്ധനായ അന്യപുരുഷനോടും സലാം പറയല്‍ സുന്നത്താണ്. അവള്‍ക്ക് പുരുഷ സം‌ഘത്തോട് ചൊല്ലുന്നതും അനുവദനീയമാണ്. മുകളില്‍ പറയപ്പെട്ടവരില്‍ നിന്ന് അവള്‍ സലാം കേട്ടാല്‍ മടക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാണ്. അതേ സമയം ആഘര്‍ഷിക്കപ്പെടുന്ന പ്രായത്തിലുള്ള സ്ത്രി ഒറ്റക്ക് അന്യപുരുഷനോട് സലാം ചൊല്ലലും മടക്കലും ഹറാമാണ്. അന്യപുരുഷന്‍ അവളോട് സലാം ചൊല്ലലും മടക്കലും കറാഹത്താണ്.

ഫോണിലൂടെ (ഫിത്‌ന ഇല്ലെങ്കിൽ ) അന്യ സ്ത്രീ പുരുഷന്മാർ സലാം പറയുന്നതും മടക്കുന്നതും അനുവദനീയമാണ്.

പ്രതിഫലം ലഭിക്കണമെങ്കിൽ, സലാം ചൊല്ലുന്നതും മടക്കുന്നതും അപരൻ കേൾക്കുമാറ്‌ ഉച്ചത്തിലായിരിക്കണം. എന്നാൽ ഉറങ്ങുന്നവർക്കോ മറ്റോ ശല്യമാകുന്ന വിധത്തിലാവരുത്. വാഹനത്തിൽ പോകുന്ന ആൾ സലാം ചൊല്ലിയാൽ ഉറക്കെ സലാം മടക്കിയാൽ മതി. സലാം പറഞ്ഞ ഉടനെ മടക്കലാണ് നിർബന്ധം. അല്ലെങ്കിൽ കുറ്റക്കാരനാകും. ഖളാ‌അ് വീട്ടേണ്ടതില്ല. സല്യൂട്ട് പോലോത്ത വാചകേതര അഭിവാദനങ്ങൾ കറാഹത്താണ്.

ബധിരനു സലാം പറയുന്നതിനും മടക്കുന്നതിനും വാചകത്തോടൊപ്പം ആംഗ്യം കൂടി നിർബന്ധമാണ്. മൂകന്റെ സലാം ചൊല്ലൽ ആംഗ്യം കൊണ്ടായിരിക്കണം. അവന്റെ ഈ ആംഗ്യത്തിന് സലാം മടക്കൽ നിർബന്ധമാണ്. കുട്ടികളോട് സലാം പറയൽ സുന്നത്താണ്. കുട്ടികളോട് സലാം പറഞ്ഞാൽ അവർക്ക് മടക്കൽ സുന്നത്തേയുള്ളൂ. അവർ വലിയവരോട് സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണ്.

വലിയവരുടെ സംഘത്തിന് പറഞ്ഞ സലാം അവരിലെ കുട്ടി മടക്കിയാൽ ബാധ്യത തീരില്ല.

ഖുതുബ ശ്രവിക്കുന്നയാളോട് സലാം പറയൽ സുന്നത്തില്ല. പക്ഷെ അപരൻ സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണ്. ഖുർ‌ആൻ ഓതുന്നവനു സലാം മടക്കൽ നിർബന്ധമാണ്. ഭക്ഷിക്കുന്നവന് സലാം മടക്കൽ സുന്നത്താണ്. നിസ്കരിക്കുന്നവന് സലാം മടക്കൽ ഹറാമുമാണ്. നിസ്കാരത്തിനു ശേഷം മടക്കാം. ബാങ്ക് കൊടുക്കുന്ന സമയത്ത് സലാം മടക്കുന്നതിനു വിരോധമില്ല. വുളൂഅ് ചെയ്യുന്ന ആളോട് സലാം ചൊല്ലൽ സുന്നത്തും മടക്കൽ അയാൾക്ക് നിർബന്ധവുമാണ്.

അമുസ്‌ലിമിനു സലാം ചൊല്ലൽ ഹറാമാണ്. അറിയാതെ ചൊല്ലിയാൽ അവനിൽ നിന്ന് തിരിച്ചെടുക്കാം. അമുസ്‌ലിംകളും മുസ്‌ലിംകളുമുള്ള സദസ്സിന് മുസ്‌ലിംകളെ ഉദ്ദേശിച്ച് സലാം ചൊല്ലാം. അമുസ്‌ലിം സലാം പറഞ്ഞാൽ മടക്കേണ്ടതില്ല.

സലാം മടക്കില്ലെന്നു പൂർണ്ണധാരണയുണ്ടെങ്കിലും സലാം പറയൽ സുന്നത്താണ്.

സലാം അയക്കൽ

കത്ത് മുഖേനയോ ദൂതൻ വഴിയോ അഭാവത്തിലുള്ളവർക്ക് സലാം അയച്ച് കൊടുക്കൽ സുന്നത്താണ്. ഏറ്റെടുത്താൽ സലാം എത്തിച്ച് കൊടുക്കൽ ദൂതനു നിർബന്ധമാണ്. സലാം എത്തിയ ഉടനെ വാചകമോ എഴുത്തോ മുഖേന മടക്കൽ അഭിവാദ്യം ചെയ്യപ്പെട്ടയാൾക്കും നിർബന്ധമാണ്. എന്റെ സലാം നീ പറയണം എന്ന് പറഞ്ഞാലും ദൂതൻ അതിന്റെ പരിഗണനീയ വാചകം തന്നെ എത്തിക്കണം. മടക്കുന്നവൻ ‘അലൈക, വ അലൈഹിസ്സലാം’ (عليك وعليه السلام ) എന്ന് പറയലാണ് സുന്നത്ത്

അറബിയിൽ സലാം പറയാൻ കഴിയുന്നവർ ഇതര ഭാഷകളിൽ സലാം പറഞ്ഞാൽ അഭിസംബോധന ചെയ്യപ്പെടുന്നവർക്ക് മനസ്സിലാവുന്നുണ്ടെങ്കിൽ അനുവദനീയമാണ്. ഉദാ: ‘അല്ലാഹുവിന്റെ രക്ഷ നിനക്കുണ്ടാവട്ടെ’
സലാം പറയൽ സുന്നത്തില്ലാത്തവർ

1) ദുർനടപ്പുകാരൻ
2)പുതിയ ആശയക്കാരൻ
3) വിസർജ്ജിക്കുന്നവൻ
4)സംയോഗം ചെയ്യുന്നവൻ
5)ഖുതുബ ഓതുന്നവനും അത് ശ്രവിക്കുന്നവനും
6) ഹജ്ജിൽ തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നവൻ
7) ഭക്ഷ്യവസതു വായിൽ വെച്ചവനും പാനീയം കുടിക്കുന്നവനും
8)കുളിപ്പുരയിൽ പ്രവേശിക്കുന്നവൻ
9) ബാങ്കും ഇഖാമത്തും വിളിക്കുന്നവൻ , ഈ പറയപ്പെട്ടവർക്കൊന്നും സലാം പറയൽ സുന്നത്തില്ല്ല

വീ‍ട്ടിലേക് പ്രവേശിക്കുകയാണെങ്കിൽ ആരുമില്ലെങ്കിലും ‘അസ്സലാമു അലയ്നാ വ അലാ ഇബാദില്ലാഹിസ്സാലിഹീൻ’ (السلام علينا وعلى عباد الله الصالحين) എന്ന് പറയൽ സുന്നത്താണ്.


നബി സ്വ.ക്ക് സിഹ്ര്‍: എം.എം. അക്ബറിന്റെ ഒളിച്ചോട്ടവും വസ്തുതയും


അസ്സലാമു അലൈക്കും. ഉസ്താദിന് സുഖമെന്ന് കരുതട്ടെ. ബുഖാരിയിലെ നബി(സ)ക്ക് സിഹ്ർ ബാധിച്ചു എന്ന്പറയുന്ന ഹദീസ് വ്യാജമാണെന്ന് പറയുന്ന ഒരു മുസ്‌ലിം വിഭാഗം അതിനായി ക്രിസ്ത്യൻ പാതിരിമാരുടെ ക്ലിപ്പ്ഉപയോഗിച്ച് പ്രചരണം നടത്തുന്നു. മാരണം ബാധിച്ച ഒരാളുടെ വാക്ക് എങ്ങിനെ സ്വീകരിക്കും എന്ന പാതിരിയുടെചോദ്യത്തിന് ഉത്തരം പറയാൻ സാധിക്കാത്ത എം എം അക്ബറിന്റെ ക്ലിപ്പ് ആണ് അവർ ഉപയോഗിക്കുന്നത്. ഈഹദീസ് കൊണ്ട് ഞമ്മൾ ഉത്തരം മുട്ടുമോ? . പാതിരിയുടെ ഈ ചോദ്യ്ത്തിന് എങ്ങിനെയാണ് മറുപടി പറയുക?




എം.എം. അക്ബര്‍ സംസാരിക്കുന്ന വീഡിയോ കാണുക.  


 ഉത്തരം:
രണ്ടു ചോദ്യമാണ് ഇവിടെ ഉള്ളത്; ബുഖാരിയിലെ നബി(സ)ക്ക് സിഹ്ർ ബാധിച്ചു എന്ന് പറയുന്ന ഹദീസ്വ്യാജമാണെന്ന് പറയുന്നതിന്‍റെ ശരിവശം എന്തെന്നാണ് ഒന്നാമത്തേത്. മറ്റേത്, മാരണം ബാധിച്ച ഒരാളുടെ വാക്ക്എങ്ങിനെ സ്വീകരിക്കും എന്ന പാതിരിയുടെ ചോദ്യവും. രണ്ടിനും വെവ്വേറെ തന്നെ ഉത്തരം പറയാം.


ആദ്യഭാഗം അഥവാ വഹാബി-മൌദൂദികള്‍ക്കുള്ള മറുപടി ഇവിടെ പ്രസിദ്ധീകരിക്കുന്നു. പോസ്റ്റിന്റെ ദൈര്‍ഘ്യം കാരണം രണ്ടാം ഭാഗം ഒരു സ്വതന്ത്ര പോസ്റ്റ്‌ ആയി ഉടന്‍ പ്രസിദ്ധീകരിക്കും ഇന്‍ഷാ അല്ലാഹ്.

വാസ്തത്തില്‍ നബി സ്വ.ക്ക് സിഹ്­ര്‍ ബാധിച്ചിരുന്നോ?
സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും വന്ന ഹദീസ് ആണ് നബി സ്വ.ക്കു സിഹ്­ര്‍ ബാധിച്ചിരുന്നു എന്നത്. ബീവി ആയിഷ(റ)യാണ് ഈ ഹദീസ് നിവേദനം ചെയ്തിട്ടുള്ളത്. അതിന്‍റെ സ്വീകാര്യതയെ ചൊല്ലി സ്വഹാബികളാരെങ്കിലും സംശയം പ്രകടിപ്പിച്ചതായി ഇതഃപര്യന്തം തെളിയിക്കപ്പെട്ടിട്ടില്ല. നബിസ്വ.യെക്കുറിച്ചും സുന്നത്തിനെക്കുറിച്ചും ഹദീസിനെക്കുറിച്ചും മറ്റാരേക്കാളും അറിവുള്ളവർ അവരാണല്ലോ. അക്കാലത്ത് നടന്ന സംഭവങ്ങൾ സ്ഥിരീകരിക്കാനുള്ള യോഗ്യതയും അവർക്ക് തന്നെ. ദീനിന്‍റെ കാര്യത്തിൽ മറ്റൊരു തലമുറക്കും അവകാശപ്പെടാനില്ലാത്ത അറിവും ആധികാരികതയും സ്വഹാബത്തിനുണ്ടെന്ന കാര്യത്തിൽ അഭിപ്രായാന്തരമില്ല. കേരളത്തിലെ വഹാബി പ്രസ്ഥാനമാല്ലാതെ അവരെ തള്ളിപ്പറഞ്ഞിട്ടില്ല. അതുതന്നെ ഈ വിഷയത്തിൽ തെളിവ് പിടിക്കാൻ എന്ത് കൊണ്ടും യോഗ്യമാണ്. മാത്രമല്ല, ഈ ഹദീസ് നമുക്ക് കിട്ടിയിരിക്കുന്നത് ഇമാം ബുഖാരിയുടെ സ്വഹീഹിലൂടെയാണ്. അതും ഈ ഹദീസിന്‍റെ സ്വീകാര്യതയുടെ മറ്റൊരു യോഗ്യതയാണ് എന്നു ഇസ്‌ലാമിക പ്രമാണങ്ങളെ കുറിച്ച് അറിയുന്ന ആര്‍ക്കും അറിയും. പ്രസ്തുത ഹദീസ് തികച്ചും സ്വഹീഹായ നിലയിൽ രിവായത് ചെയ്യപ്പെട്ടു എന്നതിന്‍റെ അംഗീകാരം ആണത്. വാദത്തിനു വേണ്ടി അതിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അംഗീകാരിച്ചാൽ തന്നെ, ഒരു നിലക്കും അതിനെ നിഷേധിക്കാനോ ന്യൂനത ആരോപിക്കാനോ ഒരാൾക്കും കഴിയില്ല, നോക്കാം.


സ്വഹീഹുല്‍ ബുഖാരിയും പ്രാമാണികതയും
മുസ്‌ലിം ലോകം സ്വഹീഹുല്‍ ബുഖാരിക്ക് നല്‍കിയ അംഗീകാരവും പ്രാധാന്യവും വളരെ വലുതാണ്‌. വൈജ്ഞാനിക സപര്യകളില്‍ സമശീര്‍ഷരില്ലാത്ത വിധം ഉന്നത പണ്ഡിതതനായിരുന്ന ഇമാം നവവി(റ) എഴുതുന്നു:
أجمعت الأمة على صحة هذين الكتابين ووجوب العمل بأحاديثهما - تهذيب الأسماء واللغات 1/73
“ഈ രണ്ടു ഗ്രന്ഥങ്ങളുടെയും സ്വീകാര്യതയിലും, അതിലെ ഹദീസുകൾ കൊണ്ട് അമൽ ചെയ്യുന്നതിലെ അനിവാര്യതയിലും മുസ്‌ലിം സമുദായത്തിലെ ഗവേഷണ പാണ്ഡിത്യം ഉള്ള എല്ലാവരുടെയും അഭിപ്രായ ഐക്യം ഉണ്ടായിട്ടുണ്ട്” (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത് 1 / 73 ). ഇസ്‌ലാമിക ലോകത്ത് സുസമ്മതരും,തലയെടുപ്പുള്ളവരുമായ ഇത്തരം പൂര്‍വകാല അഇമ്മത്തിന്‍റെ നിലപാടുകളെ അവഗണിക്കാനും തട്ടിക്കളയാനുംഅവരുടെ സമകാലികരോ, പിൽകാലക്കാരോ ആയ ഒരാള് ഇതഃപര്യന്തം മുതിര്‍ന്നിട്ടില്ല എന്നും ഓര്‍ക്കുക. ഹദീസിനെക്കുറിച്ചും, അതിന്‍റെ വ്യത്യസ്തമായ നിവേദന പരമ്പരകളെക്കുറിച്ചും, നിവേദകരെപ്പറ്റിയും ആധികാരികമായി പറയാൻ യോഗ്യരായ ഇവരുടെ വിലയിരുത്തലുകളെയും നിലപാടുകളെയും വായിച്ചു തീര്‍ക്കാന്‍ പോലും അവസരം കിട്ടിയില്ലാത്ത ആധുനികരുടെ അര്‍ത്ഥശൂന്യമായ വിമര്‍ശനങ്ങള്‍ എന്ത് മാത്രം അന്യായവും അപരാധവുമാണ്!! പുത്തന്‍വാദികള്‍ക്ക് ഏറ്റവും സ്വീകാര്യനായ ഇബ്നു തീമിയ്യ പോലും പറയുന്നത് കാണുക:
ليس تحت أديم السماء كتاب أصح من البخاري ومسلم بعد القرآن مجموع الفتاوى 74/18
“പരിശുദ്ധ ഖുർആൻ കഴിഞ്ഞാൽ, ബുഖാരി, മുസ്ലിം എന്നിവയേക്കാള്‍ സത്യസന്ധമായ മറ്റൊരു ഗ്രന്ഥം ആകാശത്തിനു കീഴെ വേറെ ഇല്ല!!” (ഫതാവാ 18 / 73 )

ഇമാം ദാറഖുത്വ്­നിയുടെ വിമര്‍ശനവും പണ്ഡിതലോകത്തിന്‍റെ പ്രതികരണവും

ബുഖാരിയിലേയും മുസ്ലിമിലേയും ഇരുനൂറോളം ഹദീസുകളെ നിരൂപണം ചെയ്തു

ഇമാം ദാറഖുത്വ്­നീ (റ) الاستدراكات والتتبع (അല്‍ ഇസ്തിദ്റാകാത്തു വ തത്തബ്ബുഅ്) എന്ന പേരില്‍ പണ്ഡിതലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഗ്രന്ഥരചന നിര്‍വഹിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥം ഉന്നയിക്കുന്നവിമർശനങ്ങളെക്കുറിച്ച് ഇമാം നവവി(റ)യുടെ പ്രതികരണം ഇമാം ഇബ്നുഹജർ അസ്ഖലാനി (റ) ഉദ്ധരിക്കുന്നത്കാണുക.
وَقَالَ فِي مُقَدّمَة شرح البُخَارِيّ فصل قد استدرك الدَّارَقُطْنِيّ على البُخَارِيّ وَمُسلم أَحَادِيث فطعن فِي بَعْضهَا وَذَلِكَ الطعْن مَبْنِيّ على قَوَاعِد لبَعض الْمُحدثين ضَعِيفَة جدا مُخَالفَة لما عَلَيْهِ الْجُمْهُور من أهل الْفِقْه وَالْأُصُول وَغَيرهم فَلَا تغتر بذلك هـ فتح الباري لابن حجر (1/ 346(
“ബുഖാരിക്ക് വ്യഖ്യാനം എഴുതിയതിന്‍റെ ആമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ബുഖരിയിലെയും മുസ്ലിമിലെയും ചില ഹദീസുകളെ ദാറഖുത്വ്­നീ നിരൂപണ വിധേയമാക്കിയിട്ടുണ്ട്. അങ്ങനെ, ചിലതിനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിമർശനങ്ങൾ കര്‍മശാസ്ത്ര വിശാരധരും നിധാനശാസ്ത്ര പണ്ഡിതരും അല്ലാത്തവരുമായ ഭൂരിപക്ഷം പേരുടെയും നിലപാടുകൾക്ക് വിരുദ്ധമായി ഏതാനും ചില മുഹദ്ദിസുകളുടെ തീരേ ദുർബലമായ മാനദണ്ഡങ്ങള്‍ക്കൊത്തു ചമക്കപ്പെട്ടവയാണ്. അതിനാൽ, അതിൽ വഞ്ചിതനാകേണ്ടതില്ല.”

ഇമാം ദാറഖുത്വ്­നീ (റ) എഴുതിയ എല്ലാ വിമര്‍ശനങ്ങള്‍ക്കും ഇമാം ഇബ്നുഹജർ അസ്ഖലാനി(റ) ബുഖാരിക്ക് എഴുതിയ വ്യഖ്യാനഗ്രന്ഥമായ ഫത്ഹുല്‍ബാരിയുടെ ആമുഖത്തിലും ഇമാം ശിഹാബുദ്ധീനുല്‍ ഖസ്ത്വല്ലാനി(റ) എഴുതിയ വ്യഖ്യാനഗ്രന്ഥമായ ഇര്‍ഷാദുസ്സാരിയുടെ ആമുഖത്തിലും വ്യക്തമായി ഖണ്ഡിച്ചിട്ടുണ്ട്. ഇന്ത്യക്കാരനായ അൻവർ ഷാ കശ്മീരിയും തന്‍റെ ഫയ്­ളുല്‍ബാരിയില്‍ പ്രസ്തുത വിമര്‍ശനങ്ങളെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇമാം ദാറഖുത്വ്­നിയുടെ നിരൂപണത്തിനു പണ്ഡിത ലോകത്ത് അംഗീകാരം കിട്ടിയിട്ടില്ലെന്നര്‍ത്ഥം.

സ്വഹീഹുൽ ബുഖാരിക്കും സ്വഹീഹു മുസ്ലിമിനും ഇസ്‌ലാമിക ലോകം എത്രമാത്രം വില കല്‍പ്പിക്കുന്നുണ്ട് എന്നു ബോധ്യപ്പെടാന്‍ ഇനിയധികം പറയേണ്ടല്ലോ. ഇമാം നവവി (റ) തന്‍റെ റിയാളുസ്സ്വാലിഹീനിന്‍റെ ആരംഭത്തില്‍ എഴുതിയതു കൂടി ഉദ്ധരിക്കാം: هما أَصَحُّ الكُتبِ المصنفةِ വിരചിതമായ സകല ഗ്രന്ഥങ്ങളിലും വെച്ച് ഏറ്റവും പ്രബലമായത്.ഹദീസുകളിൽ, സ്വീകാര്യതയുടെ കാര്യത്തിൽ ഏറ്റവും അന്യൂനമായ നിവേദക പരമ്പരകളിലൂടെ സമാഹരിക്കപ്പെട്ട ബുഖാരിയിലെയോ മുസ്ലിമിലെയോ ഏതെങ്കിലും ഹദീസ് തള്ളിക്കളയാനോ, അതിന്റെ സ്വീകാര്യതയിൽ സംശയം പ്രകടിപ്പിക്കാനോ, ദുർബലതയാരോപിക്കാനോ വിശ്വാസികള്‍ക്ക് കഴിയില്ല.


സിഹ്ർ ബാധിച്ചതുമായി ബന്ധപ്പെട്ട ഹദീസ് അംഗീകരിക്കാമോ?
മതപരിഷ്കരണത്തിന്‍റെ പേരില്‍ ചില വിഭ്രാമക ചിന്തകളില്‍ അകപ്പെട്ട ചിലര്‍ തങ്ങളുടെ യുക്തിചിന്തയോട് സമരസപ്പെടുന്നില്ല എന്നതിനാല്‍ പ്രാമാണികമായി സ്ഥിരപ്രതിഷ്ഠ നേടിയ പല ഹദീസുകളെയും തള്ളിപ്പറയാന്‍ ധൃഷ്ടരായിട്ടുണ്ട്. അക്കൂട്ടത്തില്‍ പൂര്‍വകാലത്തേ “പരിഷ്കരണവാദം” ഉന്നയിച്ചിരുന്ന ചിലരും ഉണ്ട്. അവയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ശരവ്യമായ ഹദീസുകളിലൊന്നാണ് നബി സ്വ.ക്ക് സിഹ്ർ ബാധിച്ചതിനെ സംബന്ധിച്ചുള്ള ഹദീസ്. നേര്‍മാർഗത്തിൽ നിന്ന് വ്യതിചലിച്ച മുഅതസില, റാഫിദ, തുടങ്ങിയ ബിദ്അത്തിന്റെ കക്ഷികളെ പിന്തുടർന്ന് കൊണ്ട്,പരിഷ്കരണ വാദികളെന്നും നവോദ്ധാനത്തിന്റെ അപ്പോസ്തലന്മാരെന്നും സ്വയം ലേബലൊട്ടിച്ചു ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിച്ചു പൊരുതുന്നവരെന്നു വാദിക്കുന്ന ആധുനികരായ ചില ആളുകളും ഇപ്പോൾ ഈ യുക്തിവാദം വെച്ച് പുലർത്തുന്നവരാണ്.
കേരളത്തിൽ, മുജാഹിദ്, ജമാഅതു വിഭാഗങ്ങളിൽ ഭൂരിഭാഗവും നബി സ്വ.ക്ക് സിഹ്ർ ബാധിച്ച സംഭവം പാടേ നിഷേധിക്കുന്നവരാണ്. വളരെ ചെറിയ ശതമാനം മുജാഹിദുകള്‍ ഇക്കാര്യം സ്വഹീഹായ ഹദീസുകളിൽ ഉൾക്കൊള്ളുന്നു എന്നു സമ്മതിച്ചു തുടങ്ങിയിട്ടുണ്ട് എന്നതും പറയാതെ വയ്യ. നബി സ്വ.ക്ക് സിഹ്­ര്‍ ബാധിച്ചിരുന്നു എന്നു സ്ഥാപിക്കുന്ന ചില കാര്യങ്ങള്‍ വസ്തുതാപരമായി ഇവിടെ കുറിക്കുന്നു.


ഹദീസ് നിവേദനം ചെയ്തത് ആര്?


നബി സ്വ.ക്ക് സിഹ്ർ ബാധിച്ച സംഭവം വിവരിക്കുന്ന ഹദീസ് തിരുപത്നിയായ ഉമ്മുൽ മുഉമിനീൻ ബീവി ആഇഷ(റ) ആണ് പറയുന്നത്. ഇമാം ബുഖാരിക്കും മുസ്ലിമിനും പുറമേ ധാരാളം പേര്‍ ഇതുദ്ധരിചിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കൊടുക്കുന്നു:
1- ഇമാം ബുഖാരി- 3268, 5763, 5765, 5766, 6391
2- ഇമാം മുസ്ലിം – 5667
3- ഇബ്ൻ മാജ – 3545
4- ഇമാം അഹ്മദു - മുസ്നദ്- 24741, 24804, 24851, 24852, 25157
5- ഇമാം ബൈഹഖീ- ദലാഇലുന്നുബുവ്വ – 3018
6- ഇബ്ൻ ഹിബ്ബാൻ - സ്വഹീഹ് - 6703, 6704
7- ഇമാം അബു യഅലാ- മുസ്നദ്-4757

ബീവി ആഇഷ(റ) വഴിയുള്ള സനദിലൂദ്യാണ് ഉപര്യുക്ത ഉദാഹരണങ്ങളെല്ലാം വന്നിട്ടുള്ളത്. അതിനു പുറമേ, സൈദ്‌ ബിനു അര്ഖം (റ)വിലൂടെയും ഇതിന്‍റെ നിവേദനം വന്നിട്ടുണ്ട്. താഴെ ചെര്‍ത്തിട്ടുള്ളവര്‍ ആ പരമ്പരയെ ആണ് ആസ്പധമാക്കിയത്.
1- ഇമാം നാസാഇ- 7-103
2- ഇമാം അഹമദു - മുസ്നദ് 19481
3- ഹുമൈദ് - മുൻതഖബ്- 271
ഇനിയും അനേകം ഗ്രന്ഥങ്ങളില്‍ ഏഎ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പൌരാണികരോ ആധുനികാരോ ആയ പ്രാമാണികരായ ഉലമാക്കളാരും രണ്ടു വിത്യസ്ത സനദുകളിലൂടെ വന്ന ഈ ഹദീസിനെക്കുറിച്ച് വിമർശനം രേഖപ്പെടുത്തിയിട്ടില്ല. എന്നല്ല, രണ്ടു സ്വഹീഹുകളിലെയും ഏതാനും ഹദീസുകളെക്കുറിച്ച് വിമർശനം രേഖപ്പെടുത്തിയ ഇമാം ദാറഖുത്വ്­നിയോ, അബു മസ്ഊദു ദിമഷ്ഖിയോ ഇബ്നു ഹസമൊ പോലും നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെക്കുറിച്ച് യാതൊരു ആരോപണവും ഉന്നയിച്ചിട്ടില്ല.


ഈ ഹദീസിനെ നിഷേധിച്ചതാര്?
കേവലം യുക്തിയെ മാത്രം ആസ്പദമാക്കിയ മുഅതസിലികളും, റാഫിദികളുമാണ് നബി സ്വ.ക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹ് ആയ ഹദീസിനെ ബുദ്ധിപരമായ കാരണങ്ങളാൽ സ്വീകാര്യമല്ല എന്നു പ്രഖ്യാപിച്ചത്. തങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായ ഹദീസുകളെല്ലാം മുടന്തന്‍ ന്യാങ്ങള്‍ ഉന്നയിച്ചു നിരാകരിക്കുന്ന ഇക്കൂട്ടരുടെ നിലപാട് ചരിത്രത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ഛതാണ്. നിവേദനം ചെയ്തത് ഇമാം ബുഖാരിയോ മുസ്ലിമോ തന്നെ ആയിരുന്നാല്‍ പോലും തഥൈവ. ഈ ഹദീസ് നിരാകരിക്കാൻ അവർ പറയുന്ന പ്രധാന ന്യായങ്ങളിലൊന്നു അതിന്റെ സനദിൽ ഹിഷാം ഇബ്ൻ ഉർവ ഉണ്ട് എന്നതാണ്.

ആരാണ് ഹിഷാം ബിന് ഉർവ?
ആഇഷ ബീവിക്ക് കല്യാണ സമയത്ത് പതിനെട്ടു വയസ്സായിരുന്നു എന്ന് സ്ഥാപിക്കാന്‍ നാലും താളും ചിലവഴിച്ച ജമാഅത്തെ ഇസ്ലാമിക്കാരനും ഹിഷാമു ബിന് ഉർവ(റ) സ്വീകാര്യന്‍ അല്ലെന്നു വരുത്താനാണ് ശ്രമിച്ചത്. അതിന്റെ മറുപടിയില്‍ ഹിഷാമു ബിന് ഉർവ(റ) സ്വീകാര്യനാണ് എന്നു അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഞാന്‍ സ്ഥാപിച്ചിട്ടുണ്ട്, ശ്രദ്ധിക്കുമല്ലോ. ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ അവിടെ പറഞ്ഞതു ഇവിടെ പറയുന്നില്ല.

ബീവി ആഇഷ(റ)യുടെ സഹോദരീ പൌത്രന്‍ ആണ് ഹിഷാമു ബിന് ഉർവ(റ). സ്വര്‍ഗ്ഗ സുവിശേഷിതരായി അറിയപ്പെടുന്ന പത്തു പേരില്‍ ഒരാളായ സുബൈറു ബ്നു അവ്വാമിന്റെയും ആഇഷ(റ)യുടെ സഹോദരി അസ്മാഅ് ബീവിയുടെയും പുത്രനായ അബ്ദുല്ലാഹ് എന്നവരുടെ പുത്രന്‍. ഏറ്റവും സ്വീകാര്യമായ ഹദീസുഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്ന സ്വിഹാഹുസ്സിത്തയിലെ അബൂദാവുദ് ഒഴിച്ചുള്ള ബാക്കി എല്ലാവരും (ബുഖാരി, മുസ്­ലിം, തിര്‍മിദി, നസാഈ, ഇബ്നുമാജ) ഉള്‍പ്പടെ നിരവധി ഹദീസ് ഗ്രന്ഥങ്ങളിലായി പരന്നു കിടക്കുന്ന പരശ്ശതം ഹദീസുകൾ നിവേദനം ചെയ്ത അദ്ധേഹത്തിന്റെ മതപരമായ അറിവിനും ഹദീസ് വിജ്ഞാനീയത്തിലുള്ള ആധികാരികതക്കും പണ്ഡിതലോകം നല്‍കിയിട്ടുള്ള അംഗീകാരം തന്നെ, അദ്ധേഹത്തിന്‍റെ സ്വീകാര്യതക്കു മതിയായതാണ്. ശൈഖ് കിര്‍മാനി (റ) അദ്ദേഹത്തെ “അഹദു ഫുഖഹാഇല്‍ മദീനത്തി സ്സബ്അ” മദീനയിലെ വിശ്രുതരായ ഏഴ് കര്‍മശാസ്ത്ര വിശാരധരില്‍ ഒരാള്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് (അല്‍ കവാകിബു ദ്ദറാരീ ഫീ ശറഹി സ്വഹീഹില്‍ ബുഖാരി 1 /24).

ത്വബഖാതു ഇബ്നി സഅദു പറയുന്നു
قال ابن سعد : كان ثقة ثبتا كثير الحديث حجة مات سنة خمس وأربعين ومائة - طبقا ت الحفاظ
"അദ്ദേഹം, -ഹിഷാം - വിശ്വസ്തനും, സ്ഥിരീകരണം ഉള്ളയാളും, ധാരാളം ഹദീസുകൾ നിവേദനം ചെയ്തയാളും,പ്രാമാണികനുമാണ്. ഹിജ്റ 145-ലാണ് അദ്ദേഹം വഫാതായത്."
كان حافظا متقنا ورعا فاضلا -ثقات ابن حبان
"അദ്ദേഹം ഹാഫിളും, സൂക്ഷമദൃക്കും, ഭക്തനും, ശ്രേഷ്ടനുമായിരുന്നു."

എന്നാൽ, അവസാന കാലത്ത് അദ്ദേഹം - ഹിഷാം - ഇറാഖിൽ വന്നതിനു ശേഷം, അദ്ധേഹത്തിനു ഓര്‍മക്കുറവുണ്ടായിരുന്നുവെന്നു യഅഖൂബു ബിന് ശൈബയെപ്പോലുള്ള ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്, അദ്ദേഹം പറയുന്നത് കാണുക.
قال يعقوب بن شيبة ثقة ثبت لم ينكر عليه شيء إلا بعدما صار إلى العراق

"അദ്ദേഹം, വിശ്വസ്തനും സ്ഥിരീകരണമുള്ള ആളുമാണ്. ഇറാഖിൽ പോകുന്നതിനു മുമ്പ് ഒരാളുമദ്ധേഹത്തെ വിമർശിച്ചിട്ടില്ല. "


യഅഖൂബു ബിന് ശൈബയുടെ അതേ വീക്ഷണം ആണ് അബുൽ ഹസനില്‍ ഖത്താനും പ്രകടിപ്പിച്ചത്. ഈ ആക്ഷേപത്തെ ഉദ്ധരിച്ചുകൊണ്ട് അല്‍ഹാഫിദു ദ്ദഹബി തന്‍റെ മീസാനുല്‍ ഇഅ്തിദാല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് വായിക്കാം:
“هشام بن عروة ، أحد الأعلام ، حجة إمام ، لكن في الكبر تناقص حفظه ، ولم يختلط أبداً ، ولا عبرة بما قاله أبو الحسن بن القطان من أنه وسهيل بن أبى صالح اختلطا ، وتغيرا، نعم الرجل تغير قليلا ولم يبق حفظه كهو في حال الشبيبة ، فنسى بعض محفوظه أو وهم ، فكان ماذا ! أهو معصوم من النسيان ! ولما قدم العراق في آخر عمره حدث بجملة كثيرة من العلم ، في غضون ذلك يسير أحاديث لم يجودها ، ومثل هذا يقع لمالك ولشعبة ولوكيع ولكبار الثقات ، فدع عنك الخبط ، وذر خلط الأئمة الأثبات بالضعفاء والمخلطين ، فهشام شيخ الإسلام ، ولكن أحسن الله عزاءنا فيك يا ابن القطان - . ميزان الاعتدال (4/301-302 (

“ഹിശാമു ബ്നു ഉറവഃ ഉന്നത ശീര്‍ഷരായ പണ്ടിതരില്‍ ഒരാളാണ്. പ്രാമാണികനും പിന്തുടരപ്പെടാവുന്ന ഇമാമുമത്രേ. പ്രായാധിക്യത്തില്‍ ഓര്‍മയില്‍ കുറവുണ്ടായിരുന്നു. എന്നാലും ഒരിക്കല്‍ പോലും ആശയങ്ങള്‍ ഇടകലരല്‍ സംഭവിച്ചിട്ടില്ല. അദ്ദേഹത്തിനും സുഹൈല് ബ്നു അബിസ്സ്വാലിഹിനും ആശയക്കുഴപ്പവും ഓര്‍മക്കുറവും ഉണ്ടായിട്ടുണ്ട് എന്നു അബുൽ ഹസനില്‍ ഖത്താന്‍ പറഞ്ഞത് തീരേ ഗൌനിക്കേണ്ടതില്ല. ശരിതന്നെ, അദ്ദേഹത്തിനു ചെറിയ ഓര്‍മക്കുറവെല്ലാം ഉണ്ടായിട്ടുണ്ട്. യുവത്വത്തിലെ അതേ പ്രസരിപ്പോടെ ഓര്‍മക്കുറവ് ശേഷിച്ചിരുന്നില്ല. ഓര്‍മയുണ്ടായിരുന്ന ചിലതെല്ലാം മറക്കുകയോ ചിലതില്‍ സന്ദേഹിക്കുകയോ ചെയ്തു. അങ്ങനെ സംഭവിച്ചുപോയെങ്കിലെന്ത്? അദ്ദേഹമെന്താ, എക്കാലത്തും മറവിയില്‍ നിന്നു മുക്തനാവണമെന്നുണ്ടോ? ജീവിത സായാഹ്നത്തില്‍ ഇറാഖിലെത്തിപ്പോളും തന്‍റെ വിപുലമായ ജ്ഞാനശേഖരത്തില്‍ നിന്ന് ധാരാളം ഹദീസുകള്‍ അദ്ദേഹം പറഞ്ഞു. മികവു കാട്ടിയില്ലെന്ന് പണ്ഡിതന്മാര്‍ക്കു തോന്നിയ തുച്ഛം ഹദീസുകളും അവയിലുണ്ട്. അത്തരം സംഭവങ്ങള്‍ ഇമാം മാലിക്, ഇമാം ശുഅ്ബ, ഇമാം വകീഅ് തുടങ്ങിയ സുദൃഡജ്ഞാനികളും ഉന്നത ശീര്‍ഷരുമായവര്‍ക്കൊക്കെ പിണഞ്ഞിട്ടുണ്ടല്ലോ. അതിനാല്‍, നിങ്ങളുടെ ഈ പൊട്ടിത്തെറി വേണ്ടെന്നു വെക്കുക. സുദൃഡമായ പാണ്ഡിത്യത്തിന്‍റെ ഉടമകളായ ഇമാമുമാരെ പ്രാമാണിക ദൌര്‍ബല്യമുള്ളവരോടും അബദ്ധങ്ങള്‍ എഴുന്നള്ളിച്ചവരോടും കൂട്ടിക്കലര്‍ത്തി പറയുന്നത് ഉപേക്ഷിക്കുക. ഹിഷാം “ശൈഖുല്‍ ഇസ്‌ലാം” ആകുന്നു! ഓ, ഇബ്നു ഖത്ത്വാന്‍, അങ്ങേക്ക് ഞങ്ങള്‍ നേരുന്ന ദുഃഖശാന്തി അല്ലാഹു മനോഹരമാക്കട്ടെ!!”

അല്‍ഹാഫിദു ദ്ദഹബിയുടെ തന്നെ സിയറു അഅ്­ലാമി ന്നുബലാഅ് എന്ന ഗ്രന്ഥത്തില്‍ പറയുന്നത് വായിക്കാം:
الرجل حجة مطلقا ، ولا عبرة بما قاله الحافظ أبو الحسن بن القطان من أنه هو و سهيل بن أبي صالح اختلطا وتغيرا ، فإن الحافظ قد يتغير حفظه إذا كبر، وتنقص حدة ذهنه، فليس هو في شيخوخته كهو في شبيبته، وما ثم أحد بمعصوم من السهو والنسيان، وما هذا التغير بضار أصلا، وإنما الذي يضر الاختلاط ، وهشام فلم يختلط قط ، هذا أمر مقطوع به، وحديثه محتج به في الموطأ والصحاح، والسنن - سير أعلام النبلاء

“ഉപാധികളൊന്നും വെച്ചുകെട്ടാതെ തന്നെ ഹിഷാം ബ്നു ഉറവഃ പ്രാമാണികനാണ്. അബുൽ ഹസനുൽ ഖത്താൻ,അദ്ധേഹത്തെക്കുറിച്ചും, സുഹൈൽ ബിന് അബീ സ്വാലിഹിനെക്കുറിച്ചും അവർക്ക് രണ്ടു പേർക്കും ആശയക്കുഴപ്പവും ഓര്‍മത്തകരാരും സംഭവിച്ചുവെന്നു പറഞ്ഞത് കാര്യമാക്കേണ്ടതില്ല. ഹാഫിദായ (അഥവാ, പതിനായിരം ഹദീസ് മനപാഠമുള്ള) ഒരാൾക്ക്‌ വയോധികനാകുമ്പോൾ ഓർമയ്ക്കുറവ് സംഭവിച്ചേക്കാം. മനസിന്‍റെ മൂര്‍ച്ച കുറഞ്ഞേക്കും. യുവത്വത്തിലെ തുടിപ്പ് അപ്പടി വാർധക്യത്തിലുണ്ടാവില്ല. ഓർമപ്പിശകിൽ നിന്നും മറവിയിൽ നിന്നുമൊക്കെ പൂര്‍ണ മുക്തരായ ആരുമില്ല. ഈയൊരു മാറ്റം മൌലികമായ ഒരു ദോഷമല്ലതാനും. ദോഷകരമായത് പരസ്പരം വിഷയങ്ങൾ ഇടകലരുന്നതാണ്. എന്നാല്‍, ഹിശാമിനെ സംബന്ധിച്ചേടത്തോളം അങ്ങനെയൊരു ആശയക്കുഴപ്പം ഉണ്ടായിട്ടുമില്ല. ഇതു ഖണ്ഡിതമായ സംഗതിയാണ്. സ്വഹീഹുകളിലും, സുനനുകളിലും മുവത്വയിലുമൊക്കെയുള്ള അദ്ധേഹത്തിന്റെ ഹദീസുകൾ തെളിവ് പിടിക്കാൻ പര്യാപ്തമാണ്."

ഹിഷാം ബിന് ഉർവക്ക് എതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ബിദഈ കൂടാരങ്ങളില്‍ സ്വീകാര്യനായ ഹാഫിദു ദ്ദഹബിയുടെ പ്രസ്താവന തന്നെ ധാരാളമാണ്.

അബുസ്സിനാദ് അബ്ദുല്ലാഹി ബ്നു ദക്­വാന്‍, അബ്ദുര്‍റഹ്മാനു ബ്നു അബിസ്സിനാദ്, യഹ് യ ബ്നു സഈദ് , സുഫിയാനുബ്നു ഉയൈയ്ന, അബ്ദുല്ലാഹി ബ്നു മുഹമ്മദ്‌, ഈസ ബ്നു യുനുസ്, ജരീര്‍ ബ്നു അബ്ദില്‍ ഹമീദ്, ഇബ്നു ജുറയ്ജ്,ഹമ്മാദ് ബ്നു സലമ, ഹമ്മാദ് ബ്നുസയ്ദ്, അബൂ ദംറ, വുഹയ്ബ് ബ്നു ഖാലിദ്, ലൈസ് ബ്നു സഅദ്, എന്നിങ്ങനെ മക്കക്കാരും മദീനക്കാരും കൂഫക്കാരും ബസ്വറക്കാരും റയ്യുകാരും ഈജിപ്തുകാരുമായ പരശ്ശതം മുഹദ്ദിസുകൾ ഹിഷാംബിന് ഉർവയിൽ നിന്ന് ഹദീസുകൾ രിവായത് ചെയ്തിട്ടുണ്ട്. ഹദീസു നിധാനശാസ്ത്ര വിശാരധരുടെ നിബന്ധനകള്‍ എല്ലാം പാലിച്ച യഹ്­യ ബിന് സഈദിനെപ്പോലുള്ള മുഹദ്ദിസുകൾക്കാർക്കുമില്ലാത്ത ആക്ഷേപം, ഇവരോട്ഏതെങ്കിലും അര്‍ത്ഥത്തില്‍ കിടപിടിക്കാൻ ശേഷിയില്ലാത്തവര്‍ ഉന്നയിക്കുന്നുവെങ്കില്‍ എന്തുവിലയാണ് നാമതിനു കല്‍പ്പിക്കേണ്ടത്?! ഒരു ഹദീസ് രിവായത് ചെയ്തവരിൽ യഹ് യ ബിന് സഈദ് ഉണ്ടെങ്കിൽ, പിന്നെ മറ്റൊന്നുംനോക്കാനില്ല, അത് അത്രയധികം വിലയിരുത്തപ്പെട്ടിട്ടുണ്ടാകും എന്ന മുഖ്ബില്‍(റ)യുടെ പ്രസ്താവന പണ്ഡിതസമൂഹം അദ്ദേഹത്തിന്‍റെ അര്‍ഹതയ്ക്ക്. നല്‍കുന്ന ആദരമാണ്. ഇങ്ങനെയുള്ള ഉന്നത ശീര്‍ഷരില്‍ ഒരാള്‍ പോലും ഈഹദീസിനെ വിമർശിച്ചിട്ടില്ല. നാം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന സ്വഹീഹുൽ ബുഖാരിയിലെ ഹദീസിന്‍റെ നിവേദകരിൽ ഒരാൾ യഹ്­യ ബിന് സഈദ് ആണെന്ന കാര്യം ആനുഷംഗികമായി പറയട്ടെ.

ഹിഷാം ബിന് ഉർവ സ്വീകാര്യനല്ലെന്നു വിളിച്ചു കൂവി നടക്കുന്ന മൌലവിമാർ മറ്റൊരു കാര്യം കൂടി പഠിക്കണം. അദ്ദേഹം മൂന്നു തവണ ഇറാക്കിൽ വന്നിട്ടുണ്ട്. അതിൽ അവസാന വരവിലാണ് അദ്ദേഹത്തിൽ മാറ്റങ്ങൾ സംഭവിച്ചുവെന്നു പറയപ്പെടുന്നത്‌. അതായത് വാര്‍ധക്യമോ വാര്‍ധക്യ സഹജമായ മറ്റെന്തെങ്കിലും മാറ്റങ്ങളോ പ്രകടമായിരുന്നുവെന്നു വന്നാല്‍പ്പോലും അത് അദ്ദേഹത്തിന്‍റെ ജീവിത സായാഹ്നത്തിലാണെന്ന് വ്യക്തം. ഇമാം ബുഖാരി(റ) ഉദ്ധരിച്ച സിഹ്റുമായി ബന്ധപ്പെട്ട ഹദീസ് ഹിഷാം മൂന്നാം തവണ ഇറാക്കിൽ വന്നതിനു ശേഷമാണ് എന്നതിന് ഒരു തെളിവും ഇല്ല. ഈ വിമർശനം പറയുന്ന യഅഖൂബു ബിന് ശൈബ പോലും, സിഹ്റിന്റെ ഹദീസ് ഇറാക്കിൽ വെച്ച് പറഞ്ഞതാണെന്നവകാശപ്പെട്ടിട്ടില്ല. പൂര്‍വകാല ഉലമാക്കൾ സ്വഹീഹുൽ ബുഖാരിയിലെ സിഹ്റുമായി ബന്ധപ്പെട്ട ഹദീസുകൾ സ്വീകരിക്കുക മാത്രമല്ല, സനദിലെ ഹിഷാം ബിന് ഉർവയുടെ സാന്നിധ്യം അവർക്കിടയിൽ ഒരു ചർച്ചാവിഷയം പോലുമായില്ല എന്നു മറക്കരുത്. പറഞ്ഞുവന്നത്, പ്രസ്തുത ഹദീസിന്‍റെ സനദിൽ ഹിഷാം ബിന് ഉർവ എന്ന പേര് കാണുമ്പോഴേക്കും കൊട്ടും കുരവയും എടുത്തിറങ്ങുന്നതിനു യാതൊരു അടിസ്ഥാനവുമില്ലായെന്നർത്ഥം.
വാദത്തിനു വേണ്ടി, ഹിഷാം മൂന്നാം തവണ ഇറാക്കിൽ വന്നതിനു ശേഷമാണ് ഈ ഹദീസ് പറഞ്ഞതെന്നും, സനദിലെ അദ്ദേഹത്തിന്‍റെ സാന്നിധ്യം ഹദീസിനെ അസ്വീകാര്യമാക്കുന്നു എന്നും സമ്മതിച്ചാൽ പോലും രക്ഷയില്ല. ഇതേ ഹദീസ്, ഹിഷാം ബിന് ഉർവ ഇല്ലാത്ത സനദിലൂടെയും, അതായത്, നടേ പരാമര്‍ശിച്ച പോലെ സൈദ്‌ ബിന് അർഖം (റ) വഴിയും സ്വഹീഹായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ആ ഹദീസിനെയും അതിന്റെ സനദിനെയും ആരും ആക്ഷേപിച്ചിട്ടില്ല! സുനനു ന്നസാഈയിലും മുസ്വന്നഫു ബ്നി അബീ ശൈബയിലും, മുസ്നദു അഹ്­മദിലും തുടങ്ങി ദശക്കണക്കിനു ഹദീസു ഗ്രന്ഥങ്ങളില്‍ ഇത് കാണുന്നുണ്ട്!!

മക്കാ മുശ്­രിക്കുകളുടെ ആരോപണത്തെ ഏറ്റുപിടിക്കല്‍ ആകുമോ?
സത്യവിശ്വാസികളെ പരിഹസിക്കാനായി “നിങ്ങൾ സിഹ്ർ ബാധിതനായ ഒരാളെയാണ് അനുധാവനം ചെയ്യുന്നത്” എന്ന്‌ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ പറയാറുണ്ടായിരുന്നുവെന്നു ഖുർആന്‍ ഉദ്ധരിച്ചിട്ടുണ്ട്. നബിസ്വ.ക്ക് സിഹ്ർ ബാധിച്ചുവെന്ന് പറയുന്ന ഹദീസ്‌ നാം അംഗീകരിക്കുകയാണെങ്കിൽ, അവരുടെ വാദം സ്വീകരിക്കുന്നതിന് തുല്യമാവും എന്നാണു വഹാബികളുടെ വാദം.

തീര്‍ത്തും അര്‍ത്ഥശൂന്യമായ വിതണ്ഡവാദമാണിത്. നബി സ്വ.ക്കെതിരെ ശത്രുക്കള്‍ പല ആരോപണങ്ങളും ചമച്ചുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വ്യാജൻ, കവി, മന്ത്രവാദി, ചിത്തഭ്രമം പിടിച്ചവൻ അങ്ങനെയങ്ങനെ പലതും. സത്യത്തെ ദുരാരോപണങ്ങള്‍ കൊണ്ട് ഊതിക്കെടുത്താന്‍ പറ്റുമെന്ന് അവര്‍ ധരിച്ചിരിക്കണം! ഏതോ ആവട്ടെ, അത്തരം പല ആരോപണങ്ങളിൽ ഒന്ന് മാത്രമാണ് സിഹ്­ര്‍ ബാധിതനെയാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന ആരോപണവും. ഹദീസിൽ വന്ന രൂപത്തിലുള്ള ഒരു സംഭവത്തെയല്ല അവര്‍ അതുകൊണ്ട് അര്‍ത്ഥമാക്കിയത്, പ്രത്യുത, ആരുടെയൊക്കെയോ ആഭിചാരക്രിയകളിൽ പെട്ടു ചിത്തഭ്രമം പിടിച്ചാണ് തങ്ങളുടെ പൂര്‍വ പിതാക്കള്‍ ആരാധിച്ചു പോന്നതിനെയെല്ലാം അവിടുന്ന് എതിര്‍ക്കുന്നത് എന്ന അർഥത്തിലാണ്. ബിദഇകള്‍ക്ക് പൊതു സ്വീകാര്യരായ ഹാഫിള് ഇബ്ന് കസീറും, ഷൌകാനിയും അവരുടെ തഫ്സീറുകളിൽ ബുഖാരിയുടെ ഉപര്യുക്ത ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അവരോ മറ്റു മുഫസ്സിറുകളോ പ്രാമാണികരായ ഉലമാക്കളോ, മുഹദ്ദിസുകളോ ഉന്നയിക്കാത്ത ആരോപണമാണിത്. മുകളിൽ പറഞ്ഞ ആയത്തിന്റെ തഫ്സീറിൽ പ്രസ്തുത ആയത്ത് കൊണ്ട് നബി സ്വ.ക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ദുർബലമാണെന്ന് അവരാരും മനസ്സിലാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതിൽ നിന്ന് തന്നെ ഈ സംശയത്തിനു നിലനില്‍പ്പില്ലെന്നു ഗ്രഹിക്കാം.

ചുരുക്കത്തിൽ, ഖുർആനും സുന്നത്തുമാണ് തങ്ങളുടെ പ്രമാണം എന്ന ബാനർ പിടിച്ചു നിൽക്കുന്ന വഹാബി മൌദൂദികള്‍ നബി സ്വ.ക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെതിരെ ഉന്നയിച്ച എല്ലാ വിമര്‍ശനങ്ങളും പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്.

Monday 26 October 2015

സുലൈമാന്‍ നബി അ. ചരിത്രകഥ: ഉറുമ്പുകള്‍ സംസാരിക്കുമോ?


ഒരു ഖുറാന്‍ സൂക്തം കൊടുക്കുന്നു.

ഖുര്‍ആന്‍ 27:17 – 19:

“സുലൈമാന്ന്‌ വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു. അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ്‌ പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ. അപ്പോള്‍ അതിന്‍റെ വാക്ക്‌ കേട്ട്‌ അദ്ദേഹം നന്നായൊന്ന്‌ പുഞ്ചിരിച്ചു. ...”

മൂന്നു ചോദ്യങ്ങള്‍;

1. ഉറുമ്പുകള്‍ പരസ്പരം ആശയവിനിമയം നടത്തുമോ?

2. സുലൈമാന് ഉറുമ്പുകളുടെ ഭാഷ അറിയാമോ?

3. ഉറുമ്പുകള്‍ക്ക് മനുഷ്യരുടെ ഭാഷ അറിയാമോ? മനുഷ്യരുടെ പേരുകള്‍ അറിയാമോ? സുലൈമാന്റെ സൈന്യമാണ്‌ എന്ന് എങ്ങിനെ ഉറുമ്പുകള്‍ തിരിച്ചറിഞ്ഞു? അത് അല്ലാഹു ഉറുമ്പിനു വെളിപ്പെടുത്തി കൊടുത്തതാണോ? ആ ഉറുമ്പ്‌ അല്ലാഹുവിന്റെ പ്രവാചകന്‍ ആണോ?



- പേരു വെക്കാതെ തൃശൂരില്‍ നിന്ന് ഒരു ക്രൈസ്തവ സുഹൃത്ത്.







വിശുദ്ധ ഖുര്‍ആനില്‍ സുലൈമാന്‍ നബി അ.മിന്‍റെ ചരിത്രം പറയുന്നതിനിടക്ക് ഉറുമ്പുകള്‍ നിറഞ്ഞ ഒരു താഴ്വരയിലൂടെ കടന്നുപോകാനിടയായപ്പോള്‍ ഒരു ഉറുമ്പ് മറ്റ് ഉറുമ്പുകളെ വിളിച്ച് ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടു എന്ന സംഭവമാണ് ഈ ആയത്തില്‍ പരാമര്‍ശിക്കുന്നത്. മൂന്നു ചോദ്യങ്ങളാണ് ഇവിടെ ഉള്ളത്. വെവ്വേറെ തന്നെ ഉത്തരം പറയാം. ആദ്യ ചോദ്യത്തിന്‍റെ ഉത്തരം ഇവിടെ പോസ്റ്റുന്നു, രണ്ടും മൂന്നും ചോദ്യത്തിന്‍റെ ഉത്തരം ഉടനെ പോസ്റ്റും.



ഒന്ന്: ഉറുമ്പുകള്‍ പരസ്പരം ആശയവിനിമയം നടത്തുമോ?

ആശയ സംവദനം (communication) നടക്കുന്നത് മനുഷ്യരില്‍ മാത്രമാണെന്ന ധാരണ വെറും മിഥ്യയാണെന്ന് പണ്ടു കാലം മുതലേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആധുനിക കാലത്ത് എമ്പാടും ശാസ്ത്രീയ പഠനങ്ങള്‍ അത് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ പറയാം.സംവദനക്ഷമതയിൽ (communication skill) പല ജന്തുക്കളും മനുഷ്യനെക്കാൾ മുന്നിട്ടുനില്ക്കുന്നുണ്ട്. പട്ടികളുടെ മണംപിടിക്കാനും കേള്ക്കാനുമുള്ള കഴിവ്, കഴുകൻ കണ്ണുകളുടെ സൂക്ഷ്മത തുടങ്ങി എത്രയോ ഉദാഹരണങ്ങളുണ്ട്. കമ്മ്യൂണിക്കേഷന് ആനകൾ ഇന്ഫ്രാസൌണ്ട് ഉപയോഗിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. Pro. Katharine Payne രചിച്ച 'Silent thunder' എന്ന പുസ്തകം ആനകളുടെ 'infrasound' ആശയ വിനിമയത്തെക്കുറിച്ചുള്ള പഠനഗ്രന്ഥമാണ്. മനുഷ്യനു കേള്ക്കാൻ പറ്റാത്ത 20 ഹെട്സിൽ താഴെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങളാണ് ആനകൾ പുറപ്പെടുവിക്കുന്നത്. വായുവിലുടെ 6 കിലോമീറ്ററിൽപ്പരം ദൂരെവരെ സ്ഥിതിചെയ്യുന്ന ആനകളുമായി പരസ്പരം ബന്ധപ്പെടാൻ അവയ്ക്കു കഴിയും. ഭൌമോപരിതലത്തിലുടെ കിലോമീറ്ററുകൾ സഞ്ചരിക്കാൻ ഈ ശബ്ദതരംഗങ്ങള്ക്കു കഴിവുണ്ട്. ചെവികള്ക്കുപുറമെ ചെണ്ടപോലുള്ള പാദങ്ങളിലൂടെയും തുമ്പിക്കൈയിലൂടെയും ഭൌമതരംഗങ്ങൾ മനസ്സിലാക്കുന്നവരാണ് ആനകൾ. ഇന്ഫ്രാസൌണ്ട് ഉപയോഗിച്ച് ആനകൾ പാടാറുണ്ടെന്ന് ഗവേഷകർ അടുത്തകാലത്ത് കണ്ടെത്തുകയുണ്ടായി. മനുഷ്യരെപ്പോലെ ആനകളിലും ശബ്ദം സൃഷ്ടിക്കപ്പെടുന്നത് സ്വനപേടകത്തിലൂടെ വായു പ്രവഹിപ്പിച്ചുണ്ടാക്കുന്ന കമ്പനങ്ങളിലുടെയാണ്, മറ്റു മൃഗങ്ങളെപ്പോലെ വോക്കല്കോഡിന്റെ ചാഞ്ചാട്ടംകൊണ്ടല്ല. ചരിഞ്ഞ ഒരു ആഫ്രിക്കൻആനയുടെ സ്വനപേടകം പുറത്തെടുത്തു നടത്തിയ പരീക്ഷണത്തിൽ ജര്മ്മൻ ശാസ്ത്രജ്ഞരാണ് ഇതു കണ്ടെത്തിയത്.
ഇന്ഫ്രാസൌണ്ട് വായുവിലൂടെ സഞ്ചരിക്കുന്നതിനേക്കാള് വേഗത്തിൽ ഭൂമിയിലൂടെ സഞ്ചരിക്കും. പ്രകൃതിപ്രതിഭാസങ്ങളെ ആനകള്ക്കു മുന്കൂട്ടി മനസ്സിലാക്കാൻ സാധിക്കുന്നത് ഇതറിയാനുള്ള കഴിവുമൂലമാണെന്ന് ശാസ്ത്രജ്ഞന്മാർ കരുതുന്നു. പ്രകൃതിപ്രതിഭാസങ്ങളെ മുന്കൂട്ടിയറിയുവാൻ പക്ഷിമൃഗാദികള്ക്ക് കഴിവുണ്ടെന്ന് പണ്ടുകാലംമുതല്തന്നെ ആളുകൾ വിശ്വസിച്ചിരുന്നു. അഗ്നിപർവതസ്ഫോടനം, ഭൂമികുലുക്കം, തിരമാലകൾ, ഹിമപാതം, വെള്ളച്ചാട്ടം തുടങ്ങിയ പ്രതിഭാസങ്ങൾമൂലം ഇന്ഫ്രാസൌണ്ട് തരംഗങ്ങൾ ഉണ്ടാകുന്നുണ്ട്. മനുഷ്യനു കേള്ക്കാൻ കഴിയില്ലെങ്കിലും ജൈവകലകളിൽ ശക്തമായ മര്ദ്ദം ചെലുത്താൻ അവയ്ക്കു കഴിയും. ക്രാക്കറ്റോവ അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ ആയിരം മൈലുകൾ അകലെയുള്ള വീടുകളുടെ ജനാലച്ചില്ലുകൾപോലും പിളരുകയുണ്ടായി. അന്തരീക്ഷത്തിലും ഭൂമിയിലും നാലുമണിക്കൂർ നേരത്തോളം സമ്മര്ദ്ദതരംഗങ്ങൾ നിലനിന്നു. 2004 ലെ സുനാമിയിൽ ഇന്തോനേഷ്യൻ കടപ്പുറത്തുണ്ടായിരുന്ന ആനകൾ മണിക്കൂറുകള്ക്കുമുമ്പുതന്നെ ഉയർന്നസ്ഥലത്തേക്ക് ഓടിപ്പോയതായി വാര്ത്തയുണ്ടായിരുന്നു. ദേശാടനപ്പക്ഷികൾ സഞ്ചാരപഥം നിര്ണ്ണയിക്കാൻ ഇന്ഫ്രാസൌണ്ട് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പന്തയപ്രാവുകള്ക്ക് ഇന്ഫ്രാസൌണ്ട് പുറപ്പടുവിക്കാനുള്ള കഴിവുണ്ടെന്ന് U.S. ജിയോളജിക്കൽ സർവെയിലെ John Hagstrum അഭിപ്രായപ്പെടുന്നു. ഒരു പന്തയപ്രാവ് 1100 മൈൽ പറന്ന് തിരിച്ചെത്തിയത് ഒരു റെക്കാഡാണ്. ഹംപ്ബാക്ക് തിമിംഗലങ്ങളുടെ പാട്ടുകൾ (whale song) റെക്കാഡുചയ്യാന് ശാസ്ത്രജ്ഞര്ക്കു കഴിഞ്ഞിട്ടുണ്ട്. മൈലുകൾ ദൂരെയുള്ള ഇണകളുമായി ഇവ സംഗീതാത്മകമായി സല്ലപിക്കാറുണ്ടത്രെ. ശബ്ദം പുറപ്പെടുവിക്കുന്നത് വ്യത്യസ്ത രീതിയിലാണെങ്കിലും മനുഷ്യ ശബ്ദങ്ങളെ അനകരിക്കാൻ ഇവയ്ക്കുള്ള പാടവം കൌതുകകരമാണ്.
ഇന്ദ്രിയാനുഭവങ്ങളെ മനസ്സിൽ ഉറപ്പിച്ച പൂർവ്വബിംബങ്ങളുമായി താരതമ്യപ്പെടുത്തി വിവേചിച്ചറിയാനുള്ള കഴിവ് പരിമിതമായാണെങ്കിലും മറ്റു ജീവികളും പ്രകടിപ്പിക്കാറുണ്ട്. ശരീരത്തിന്റെ നൃത്തചലനങ്ങളെ സംവദനത്തിനുള്ള ഉപാധിയായി ഉപയോഗപ്പെടുത്തുന്നതിൽ തേനീച്ചകൾ പ്രകടിപ്പിക്കുന്ന പാടവം ഇതിനുദാഹരണമാണ്. കോളനികൾ നിര്മ്മിച്ച് സാമൂഹ്യജീവിതംനയിക്കുന്ന തേനീച്ചകൾ പരസ്പരം ആശയങ്ങൾ കൈമാറുന്നതിന് നൃത്തഭാഷതന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. സങ്കീര്ണ്ണമായ ഈ നൃത്തഭാഷ ഏറെയൊന്നും ശാസ്ത്രജ്ഞർക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. വൃത്തത്തിൽ ചലിച്ചുകൊണ്ടുള്ള round dance, വശങ്ങളിലേക്കു ചാഞ്ചാടിയുള്ള waggle dance എന്നിങ്ങനെ രണ്ടുതരം നൃത്തങ്ങളുണ്ട്. പൂകൾതേടിയിറങ്ങുന്ന വേലക്കാരികൾ കൂട്ടിൽ തിരിച്ചെത്തി പൂക്കളുടെ തരം ലഭ്യത കൂട്ടിലേക്കുള്ള ദൂരം ദിശ തുടങ്ങിയ വിവരങ്ങൾ നൃത്തഭാഷയിലൂടെ സംവദനം ചെയ്യുകയും ആവശ്യമായത്രയും വേലക്കാരി ഈച്ചകൾ ആ ദിശയിലേക്കു പുറപ്പെടുകയും ചെയ്യും. സൂര്യമണ്ഡലത്തെ ലംബമാക്കി കൂടുമായി ബന്ധപ്പെടുത്തിയാണ് ഇവ ദിശ നിര്ണ്ണയിക്കുന്നത്. മൂടലുള്ള ദിവസങ്ങളിലും സൂര്യന്റെ സ്ഥാനം കണക്കാക്കാന് അവയ്ക്കു കഴിയും.

ഗന്ധങ്ങളെ സംവദനചിഹ്നങ്ങളായി ഉപയോഗപ്പെടുത്തുന്ന ജീവികളെയും കാണാൻ കഴിയും. കൊതുകുകൾ വളരെ അകലെനിന്നുപോലും മനുഷ്യന്റെ വിയര്പ്പിന്റെ ഗന്ധം തിരിച്ചറിയാറുണ്ട്. ശ്രദ്ധയെ ഏകാഗ്രമാക്കി എഴുതുകയും വായിക്കുകയും മറ്റും ചെയ്യുന്ന സന്ദര്ഭങ്ങളിൽ കൊതുകുകൾ കൂടുതലായി ആക്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്ഭങ്ങളിൽ ശരീരം പുറപ്പെടുവിക്കുന്ന ഹോര്മോണുകളുടെ ഗന്ധമാണോ അവയെ ആകര്ഷിക്കുന്നതെന്നത് ഒരു ഗവേഷണവിഷയമാണ്.

സാമൂഹ്യജീവിതം നയിക്കുന്ന ചിതലുകളും ഉറുമ്പുകളും ഗന്ധങ്ങളെ സംവദനചിഹ്നങ്ങളായി ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. ഉറുമ്പുകളുടെ പാതയ്ക്കുകുറുകെ വെള്ളംതൊട്ടുവരഞ്ഞ് ഗന്ധം നഷ്ടപ്പെടുത്തി അവയെ വഴിതെറ്റിക്കുന്നത് കുട്ടിക്കാലത്തെ നമ്മള്‍ പലരുടെയും ഇഷ്ടവിനോദമായിരുന്നല്ലോ. എൽനിനോ എന്നപ്രതിഭാസം സമുദ്രോപരിഭാഗത്തുള്ള ഉഷ്ണജലപ്രവാഹങ്ങളുടെ ഗതിമാറ്റംകൊണ്ടുണ്ടാവുന്നതാണെന്നാണ് ഒരു നിഗമനം. ഇത്തരം സന്ദര്ഭങ്ങളിൽ ഉറുമ്പുകൾ ദേശാതിർത്തികൾ കടന്ന് സഞ്ചരിക്കാറുള്ളത് ശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ട്.

സ്പർശികകൾ ഉപയോഗിച്ചാണ് ഉറുമ്പുകൾ ആശയവിനിമയം നടത്തുന്നത്. ശരീരസ്രവങ്ങൾ (pheromones) ഉപയോഗിച്ച് സൃഷ്ടിക്കുന്ന അടയാളങ്ങളിൽ മറ്റുറുമ്പുകൾ സ്വന്തം സ്പർശിക ഉപയോഗിച്ചു തൊടുമ്പോൾ അവക്ക് കാര്യം മനസ്സിലാക്കാൻ കഴിയുന്നു. ഭക്ഷണം ഉള്ള സ്ഥലത്തേക്കുള്ള ദൂരവും മറ്റും സ്പർശികയോ മുൻ‌കാലുകളോ ഉരസുന്നതുവഴി പറയാനും ഇവക്കു കഴിയുന്നു. കൂട്ടിൽ നിന്ന് പുതിയകൂട്ടിലേക്കും ഇരതേടാനും മിക്കയിനം ഉറുമ്പുകളും വരിയായാണ് പോകാറ്‌. ഭക്ഷണത്തിനാണു പോകുന്നതെങ്കിൽ അല്പദൂരത്തിനു ശേഷം സ്വയം പിരിഞ്ഞ് ഇരതേടുന്നു. ഭക്ഷണം കണ്ടാൽ തിരിച്ചു വരിയിലെത്തി കാര്യം പറയുന്നു.

ഈയടുത്ത് ന്യൂയോര്‍ക്കില്‍ നിന്ന് വന്ന ചില വാര്‍ത്തകള്‍ നമ്മെ കൂടുതല്‍ കൌതുകം കൊള്ളിക്കും. റൊബോട്ടുകളെ തയാറാക്കാന്‍ ബഹിരാകാശത്തു നാസ ഉറുമ്പുകളെ വളര്‍ത്തുന്നു എന്നായിരുന്നു വാര്‍ത്ത! എണ്ണൂറോളം ഉറുമ്പുകളെയാണു നാസ രാജ്യാന്തര സ്‌പേസ്‌സ്‌റ്റേഷനില്‍ നിരീക്ഷണത്തിനെത്തിച്ചത്‌. ടാബ്ലറ്റ്‌ കമ്പ്യൂട്ടറുകളുടെ വലിപ്പമുള്ള ചെറിയ പെട്ടികളിലാണ്‌ ഇവയെ സൂക്ഷിച്ചിരിക്കുന്നത്‌. ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത്‌ ഇവ എങ്ങനെ ജീവിക്കുമെന്നാണു നാസയ്‌ക്കറിയേണ്ടത്‌. ഉറുമ്പുകളില്‍ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കുഞ്ഞന്‍ റൊബോട്ടുകളെ സൃഷ്‌ടിക്കാനാണു നീക്കം. ഉറുമ്പുകളുടെ ആശയ വിനിമയ രീതിയും പരിശോധിക്കുന്നുണ്ട്‌. ഉറുമ്പിന്‍കൂട്ടിലേക്കു കേന്ദ്രീകരിച്ചിട്ടുള്ള വീഡിയോ കാമറകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തും. ഇവ ഭൂമിയില്‍ നിന്നു ബെയ്‌ലര്‍ കോളജ്‌ ഓഫ്‌ മെഡിസിനിലെ വിദ്യാര്‍ഥികള്‍ നിരീക്ഷിക്കും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാകും തുടര്‍ഗവേഷണം.



പറഞ്ഞു വന്നതിന്റെ സംക്ഷിപ്തം മനുഷ്യരില്‍ മാത്രമാണ് ആശയ കൈമാറ്റവും “സംസാരവും” നടക്കുന്നത് എന്ന് പറയുന്നതില്‍ വസ്തുതയില്ലെന്നാണ്.

Sunday 25 October 2015

ഉറുമ്പുകളിലും പ്രവാചകന്മാര്‍ ഉണ്ടോ?


സുലൈമാന് നബി അ.മിന്‍റെ ചരിത്രകഥയുമായി ബന്ധപ്പെട്ട രണ്ടാമത്തെ ചോദ്യം അദ്ദേഹത്തിനു ഉറുമ്പുകളുടെ ഭാഷ അറിയാമോ എന്നായിരുന്നു.

സുലൈമാന്‍ നബി അ. അല്ലാഹുവിന്‍റെ പ്രവാചകനാണ്‌. പ്രവാചകന്മാര്‍ക്ക് സാധാരണക്കാരില്‍ നിന്ന് വ്യത്യാസമായി പല അമാനുഷിക വിശേഷങ്ങളും അനുവദിക്കപ്പെട്ടിട്ടുണ്ടെന്നു ബൈബിള്‍ തന്നെ സംസാരിക്കുന്നുണ്ട്. അതില്‍ അയുക്തികത ഉണ്ടെന്നു തോന്നുന്നില്ല. സുലൈമാന്‍ നബി അ.നു പക്ഷികളുടെയും മൃഗങ്ങളുടെയും ഭാഷ അറിയാമായിരുന്നു എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ബൈബിളില്‍ ഒന്നും പറയുന്നില്ല. എങ്കിലും ജൂത ഗ്രന്ഥങ്ങളില്‍ അതു വ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്: (Jewish Encyclopedia Volume 11, Page 439,440. See also: http://www.jewishencyclopedia.com/articles/13842-solomon). ബൈബിളില്‍ പറഞ്ഞാല്‍ മാത്രമേ സ്വീകര്യമാവൂ എന്ന് ചിന്തിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നു പലവുരു വ്യക്തമായതാണ്.



മൂന്ന്: എ. ഉറുമ്പുകള്‍ക്ക് മനുഷ്യരുടെ ഭാഷ അറിയാമോ?

ഉറുമ്പുകള്‍ മനുഷ്യരുടെ ഭാഷയില്‍ സംസാരിച്ചു എന്ന ധാരണ മിഥ്യയാണ്‌. അവര്‍ അവരുടെ പതിവു വിനിമയ രീതിയിലാണ് ആശയ കൈമാറ്റം നടത്തിയത്. അത് സുലൈമാന്‍ നബി അ. മനസ്സിലാക്കി എന്നാണ് ഖുര്‍ആനിലുള്ളത്; അദ്ദേഹത്തിനു പക്ഷികളുടെയും മൃഗങ്ങളുടെയും ഭാഷ അറിയാമായിരുന്നു എന്നാണല്ലോ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. അല്ലാതെ, ഉറുമ്പുകള്‍ക്ക് മനുഷ്യരുടെ ഭാഷ അറിയാമായിരുന്നു എന്നല്ല.



ബി. ഉറുമ്പുകള്‍ക്ക് മനുഷ്യരുടെ പേരുകള്‍ അറിയാമോ? സുലൈമാന്‍റെ സൈന്യമാണ്‌ എന്ന് എങ്ങിനെ ഉറുമ്പുകള്‍ തിരിച്ചറിഞ്ഞു? അത് അല്ലാഹു ഉറുമ്പിനു വെളിപ്പെടുത്തി കൊടുത്തതാണോ?

ഈ സംഭാഷണം നടത്തിയ ഉറുമ്പിനു സുലൈമാന്‍ നബിയുടെ പേര് അറിയാമായിരുന്നു എന്ന് തന്നെയാണ് ഉത്തരം. അത് അല്ലാഹു ആ ഉറുമ്പിനു വെളിപ്പെടുത്തി കൊടുത്തതു തന്നെ. സുലൈമാന്‍ നബിയുടെ സൈന്യമാണ്‌ വരുന്നത് എന്ന് ഉറുമ്പുകള്‍ തിരിച്ചറിഞ്ഞതും അള്ളാഹു വെളിപ്പെടുത്തിയത് പ്രകാരമാണ്. ഇതിനു സമാനമായ ധാരാളം സംഭവങ്ങള്‍ ബൈബിളിലും ഉണ്ട്.

ഉദാഹരണത്തിനു ഒന്ന്‍.രാജാ. 17:2-4. ദൈവത്തിന്‍റെ നിര്‍ദേശം അനുസരിച്ച് കാക്ക ഏലിയാവിനു ആഹാരം നല്‍കുന്നു. “പിന്നെ അവനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍: നീ ഇവിടെ നിന്ന് പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോര്‍ദ്ദാന്നു കിഴക്കുള്ള കെരീത്തു തോട്ടത്തിന്നരികെ ഒളിച്ചിരിക്ക. തോട്ടില്‍ നിന്നു നീ കുടിച്ചുകൊള്ളേണം. അവിടെ നിനക്ക് ഭക്ഷണം തരേണ്ടതിന്നു ഞാന്‍ കാക്കയോടു കല്‍പ്പിച്ചിരിക്കുന്നു. അങ്ങനെ അവന്‍ പോയി യഹോവയുടെ കല്‍പ്പന പ്രകാരം ചെയ്തു. അവന്‍ ചെന്നു യോര്‍ദ്ദാന്നു കിഴക്കുള്ള കെരീത്തു തോട്ടിന്നരികെ പാര്‍ത്തു. കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും. തോട്ടില്‍ നിന്ന് അവന്‍ കുടിക്കും”

ഇവിടെ കാക്ക ഏലിയാവോട് സംസാരിക്കുന്നു എന്നല്ല, പ്രത്യുത ദൈവം അറിയിച്ചുകൊടുത്തത് പ്രകാരം ഏലിയാവ് ആര് എന്ന് മനസ്സിലാക്കുകയും ആഹാരം എത്തിച്ചു കൊടുക്കുയുമാണ് ഉണ്ടായത്. ഏലിയാവിന്‍റെ കാര്യത്തില്‍ ഇതു സ്വീകാര്യവും സുലൈമാന്‍ നബി അ.മിന്‍റെ കാര്യത്തില്‍ അസ്വീകാര്യവും ആകുന്നത് എങ്ങനെയാണ്?!



സി. ആ ഉറുമ്പ്‌ അല്ലാഹുവിന്‍റെ പ്രവാചകന്‍ ആണോ?

ഏലിയാവിനു ആഹാരം എത്തിച്ചു കൊടുത്ത കാക്ക പ്രവാചകനാണോ? ഒരു ജീവി ദൈവിക ഇച്ഛക്കും നിര്‍ദേശത്തിനും വഴങ്ങി ജീവിക്കുന്നു എന്ന് കേള്‍ക്കുമ്പോഴേക്കു അതിനെ പ്രവാചകനാക്കിയാല്‍ പ്രവാചകന്മാര്‍ അല്ലാത്തവര്‍ എല്ലാം സ്വന്തം ഇച്ഛക്കും താത്പര്യത്തിനും അനുസരിച്ചാണ്, ദൈവിക നിയന്ത്രണത്തിനു വിധേയമായല്ല ജീവിക്കുന്നത് എന്ന് പറയേണ്ടി വരും. 




Muhammad Sajeer Buqari

Saturday 24 October 2015

ബൈബിള്‍ അശ്ലീല കഥകള്‍ പ്രചരിപ്പിക്കുന്നു



പെണ്മക്കള്അച്ഛനെ ഭോഗിക്കുന്നത് 


ഉല്പത്തി/അദ്ധ്യായം 19

30 അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു. 31 അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല. 32 വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33 അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 34 പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു. 35 അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടു കൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 36 ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു. 37 മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു. 38 ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു.
 

ഉല്പത്തി/അദ്ധ്യായം 38

13 നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി. 14 ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തിൽ ഇരുന്നു. 15 യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു. 16 അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു. 17 ഞാൻ ആട്ടിൻകൂട്ടത്തിൽ നിന്നു ഒരു കോലാട്ടിൻകുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവൻ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവൾ ചോദിച്ചു. 18 എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.

സഹോദരന്സഹോദരിയെ ഭോഗിക്കുന്നത് 


2. ശമൂവേൽ/അദ്ധ്യായം 13


10 അപ്പോൾ അമ്നോൻ താമാരിനോടു: ഞാൻ നിന്റെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകളെ എടുത്തു ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു. 11 അവൻ ഭക്ഷിക്കേണ്ടതിന്നു അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 12 അവൾ അവനോടു: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലൊ; വഷളത്വം ചെയ്യരുതെ. 13 എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വെക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു. 14 എന്നാൽ അവൻ, അവളുടെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ടു ബലാൽക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു



യഹോവ മനുഷ്യരെ വ്യഭിച്ചരിപ്പിച്ച കഥ 


2. ശമൂവേൽ/അദ്ധ്യായം 12


11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും. 12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും. 13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല


രാജാവ്സൈനികന്റെ ഭാര്യയെ ഭോഗിക്കുന്നത്


2. ശമൂവേൽ/അദ്ധ്യായം 1

2 ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽ നിന്നു കണ്ടു; സ്ത്രീ അതിസുന്ദരി ആയിരുന്നു. 3 ദാവീദ് ആളയച്ചു സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു. 4 ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി. 5 സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു.
 
 
 
Sajeer Buqari