സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 31 August 2014

നജസുകളും ശുചീകരണവും

വൃത്തിയെയും ശുചീകരണത്തെയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന മതമാണ് വിശുദ്ധ ഇസ്‌ലാം.

അല്ലാഹു കല്പിക്കുന്നു. ‘എല്ലാ ആരധനാ വേളയിലും നിങ്ങളുടെ അലങ്കാരം അണിഞ്ഞുകൊള്ളുക.’ ഇവിടെ അലങ്കാ‍രം കൊണ്ടുദ്ദേശ്യം ശുദ്ധിയുള്ള വസ്ത്രമാണ്. നജസ് എന്ന പദം ഭാഷാർത്ഥത്തിൽ എല്ലാ മലിന വസ്തുക്കൾക്കും ഉപയോഗിക്കാമെങ്കിലും ഇവിടെ അർത്ഥമാക്കുന്നത് ‘മാപ്പില്ലാത്ത സന്ദർഭത്തിൽ നിസ്കാരത്തിന്റെ സാധുതയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന മലിന വസ്തുക്കൾ’ എന്നാണ്. നിസ്കരിക്കുന്നവന്റെ വായ, മൂക്ക്, കണ്ണ് എന്നിവയുടെ ഉൾഭാഗവും ഇത്തരം നജസുകളിൽ നിന്ന് ശുദ്ധിയായിരിക്കേണ്ടതാണ്.

നജസുകളെ മൂന്നായി തിരിക്കാം
1) ഗൌരവമുള്ളത് ;

നായ പന്നി ഇവയിൽ നിന്ന് പിരിഞ്ഞുണ്ടായത്. (നായയും പന്നിയും ചേർന്നുണ്ടായതോ അല്ലെങ്കിൽ ഇവ മറ്റുള്ളവയുമായി ബന്ധപ്പെട്ടുണ്ടായതോ ആയ ജീവിയെയാണ് പിരിഞ്ഞുണ്ടായത്കൊണ്ടുള്ള വിവക്ഷ ) നനവോട് കൂടി ഈ പറഞ്ഞവയെ തൊട്ടാൽ ഏഴു പ്രാവശ്യം കഴുകണം. അതിൽ ഒരു പ്രാവശ്യം ശുദ്ധിയുള്ള മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കണം. സോപ്പ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാൽ മതിയാവുകയില്ല. നജസ് നീങ്ങാൻ വേണ്ടി എത്ര കഴുകിയാലും അത് ഒരു തവണയായി മാത്രമേ ഗണിക്കുകയുള്ളൂ. അപ്പോൾ നജസ് നീങ്ങിയ ശേഷം ആറു തവണ കഴുകണമെന്ന് താത്പര്യം. ആദ്യത്തെ തവണ മണ്ണ് കലക്കി കഴുകുകയാണുത്തമം. കുളം, പുഴ പോലെയുള്ളതിലിട്ടു ഏഴ് തവണ ഇളക്കിയാലും മതി. ഒരു തവണ മണ്ണ് കൊണ്ടായിരിക്കണമെന്ന് ഇവിടെയും നിബന്ധനയുണ്ട്.

2) ലഘുവായത്:
പാൽ മാത്രം കുടിക്കുന്ന രണ്ട് വയസ്സ് പൂർത്തിയാകാത്ത ആൺകുട്ടികളുടെ മൂത്രമാണിത്. ( മാതാവിന്റെ പാൽ, മറ്റുള്ളവരുടെ പാൽ, മൃഗങ്ങളുടെ പാൽ ഇവക്കെല്ലാം വിധി ഒന്ന് തന്നെ. ) ഇത് ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അവിടെ വെള്ളം ഒഴിച്ചാൽ മതി. പക്ഷെ മൂത്രത്തേക്കാൾ കൂടുതൽ വെള്ളം ഉണ്ടായിരിക്കണം. രണ്ട് വയസ്സിനു മുമ്പ് ആൺകുട്ടികൾക്ക് പാൽ അല്ലാത്ത മറ്റു വല്ലതും ഭക്ഷണമായി നൽകുന്നുണ്ടെങ്കിലും, രണ്ട് വയസ്സ് കഴിഞ്ഞാലും അവരുടെ മൂത്രം വലിയവരുടെത് പോലെ തന്നെ കഴുകി ശുദ്ധിയാക്കേണ്ടതാണ്. പാൽ‌പ്പൊടി പാൽ പോലെയാണത്. എന്നാൽ പോഷകാഹാരങ്ങൾ ചേർത്ത പാൽ‌പൊടിക്ക് ഈ വിധിയല്ല.

3) മദ്ധ്യ നിലയിലുള്ളത് :
മലം , മൂത്രം, മദ്‌യ്, വദ്‌യ്‌, രക്തം, ചലം, ഛർദ്ദിച്ചത്, ലഹരി പദാർത്ഥം, ശവം തുടങ്ങിയവയാണ് മദ്ധ്യ നിലയിലുള്ള നജസ്.

നായ , പന്നീ എന്നിവയുടെ മലം ,മൂത്രം , വിയർപ്പ് ,രക്തം, ഇന്ദ്രിയം എന്നിവ ഗൌരവമുള്ള നജസ് തന്നെയാണ്. അത് ശരീരത്തിലോ മറ്റോ ആയാൽ ഏഴു തവണ തന്നെ കഴുകണം.

മറ്റ് ജീവികളുടെ മൂത്രവും മലവും മദ്ധ്യ നിലയിലുള്ള നജസാണ്. എന്നാൽ കാള ,പശു, ആട് പോലുള്ള മാംസം ഭക്ഷിക്കപ്പെടുന്നതിന്റെ കാഷ്ടവും മൂത്രവും ശുദ്ധിയുള്ളതാണെന്ന് ഇസ്തകരി, റു‌അ്യാനി رحمهما الله തുടങ്ങിയ ശാഫി‌ഈ പണ്ഡിതന്മാർ പറയുന്നു. മറ്റു ചില മദ്‌ഹബിലും ഈ അഭിപ്രായമുണ്ട്. എലിയുടെ ശല്യം അധികമുള്ള സ്ഥലങ്ങളിലെ വെള്ളത്തിൽ അതിന്റെ കാഷ്ടം ആയാൽ വെള്ളം മലിനമായിട്ടില്ലെങ്കിൽ വിരോധമില്ലെന്ന് ചിലർക്ക് അഭിപ്രായമുണ്ട്.

വെള്ളത്തിൽ വസിക്കുന്ന ജീവികളുടെ കാഷ്ടത്താൽ വെള്ളം മലിനമാകുന്നില്ലെങ്കിൽ വിരോധമില്ല. വാവൽ, പല്ലി തുടങ്ങിയവയുടെ മൂത്രവും കാഷ്ടവും വസ്ത്രം ,ശരീരം, സ്ഥലം തുടങ്ങിയവയിൽ പുരളുന്നത് കൊണ്ട് വിരോധമില്ല. സൂക്ഷിക്കാൻ വിഷമമാകുമ്പോഴും ഉപദ്രവം കൂടുതലാവുമ്പോഴുമാണിത്.

മനുഷ്യരെ വിഷമിപ്പിക്കുന്ന മറ്റൊരു പ്രശ്നമാണ് പക്ഷികളുടെ കാഷ്ടം. കൂടുതൽ ശല്യമുണ്ടാകുമ്പോൾ ഇതും പൊറുക്കപ്പെടുന്നതാണ്. എന്നാൽ അവയുടെ കാഷ്ടം നിറഞ്ഞ പള്ളികളിലും മറ്റും അത് ചവിട്ടുകയോ നനവോട് കൂടി സ്പർശിക്കുകയോ ചെയ്യരുത്. ഉപ്പിലിട്ട മത്സ്യത്തിന്റെ ഉള്ളിലുള്ള മാലിന്യങ്ങൾ നീക്കിയ ശേഷമേ ഭക്ഷിക്കാവൂ. ചെറിയ തരം മത്സ്യങ്ങൾക്ക് ഇത് ബാധമമല്ലെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം.

സ്ത്രീ പുരുഷ സമ്പർക്കവേളയിലോ വികാരാധിക്യത്താലോ പുറപ്പെടുന്ന ഒരു തരം ദ്രവത്തിനാണ് മദ്‌യ് എന്ന് പറയുന്നത്. ഇത് നജസാണ്. വസ്ത്രത്തിലോ ശരീരത്തിലോ ആയാൽ കഴുകി ശുദ്ധിയാക്കണം. ഇതുമായി കൂടിക്കലരുമ്പോൾ ഇന്ദ്രിയവും നജസാകുന്നു. ഭാരമുള്ള വസ്തുക്കൾ ചുമക്കുമ്പോ‍ഴോ മൂത്രം ഒഴിച്ച ഉടനെയോ പുറപ്പെടുന്ന ഒരു തരം വെള്ളത്തിനാണ് വദ്‌യ് എന്ന് പറയുന്നത് ഇതും നജസ് തന്നെയാണ്.
 
മുറിവ്, വ്രണം ,ചിരങ്ങ് ,മുഖക്കുരു, ചോരക്കുരു തുടങ്ങിയവയിൽ നിന്ന് പുറപ്പെടുന്ന രക്തം, ചലം എന്നിവക്ക് വിടുതിയുണ്ട്. എന്നാൽ രക്തവും ചലവും പ്രവർത്തി മൂലമുണ്ടായതോ ( ഞെക്കിപ്പിഴിയൽ തുടങ്ങിയവ) അന്യസ്ഥലത്തേക്ക് വ്യാപിച്ചതോ ആവരുത്. ഈ നിലയിലാണെങ്കിൽ കുറഞ്ഞത് മാത്രമേ വിടുതി ചെയ്യപ്പെടുകയുള്ളൂ. മൂട്ട, കൊതുക്, ചെള്ള്, പേൻ തുടങ്ങിയ ഒലിക്കുന്ന രക്തമില്ലാത്ത ജീവികളിൽ നിന്ന് ശരീരത്തിലോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ രക്തം ആയാൽ വിടുതിയുണ്ട്. ഈ ജീവികളെ ശരീരത്തിലോ വസ്ത്രത്തിലോ വെച്ച് കൊന്ന കാരണത്താൽ രക്തം പുറപ്പെട്ടിട്ടുണ്ടെങ്കിൽ അത് കുറഞ്ഞതാണെങ്കിൽ മാത്രമേ പൊറുക്കപ്പെടുകയുള്ളൂ. ഇവയെ കൊന്നാൽ അവയുടെ ശരീര ഭാഗത്തിന് വിടുതിയില്ല. അത് നജസാണ്.

നായ, പന്നി എന്നിവയിൽ നിന്നുള്ള രക്തത്തിനു വിടുതിയില്ല. ശരീരത്തിൽ രക്തം കുത്തിയെടുത്ത സ്ഥലത്തു നിന്നും, കൊമ്പ് വെപ്പിച്ച സ്ഥലത്ത് നിന്നും ,ഇഞ്ചക്ഷൻ ചെയ്ത സ്ഥലത്ത് നിന്നും രക്തം പുറപ്പെടുന്ന പക്ഷം അതും മാപ്പ് ചെയ്യപ്പെടുന്നതാണ്. അപ്രകാരം തന്നെയാണ് ഊൻ പൊട്ടിയതിനാൽ വരുന്ന രക്തവും. നിസ്കരിക്കുന്നവൻ അത് വിഴുങ്ങുന്നില്ലെങ്കിൽ നിസ്കാരം സാധുവാകുന്നതാണ്. പ്രസ്തുത രക്തത്തോട് കലർന്ന ഉമിനീര് വിഴുങ്ങരുത്. നോമ്പ് ബാത്വിലാകുന്ന കാര്യങ്ങൾ കൊണ്ട് നിസ്കാരവും ബാത്വിലാവുമല്ലോ. ഹൈള് രക്തം, മൂക്കിൽ നിന്നും പുറപ്പെടുന്ന രക്തം എന്നിവയിൽ നിന്നും കുറഞ്ഞതിന് വിടുതിയുണ്ട്.

മൂലക്കുരുവിൽ നിന്ന് പുറപ്പെടുന്ന നീരും മാ‍പ്പ് ചെയ്യപ്പെടും. നിസ്കാരത്തിനു മത്രമാണ് മേൽ പറഞ്ഞ വിടുതികളെല്ലാം. ഇവ കുറഞ്ഞ വെള്ളത്തിലായാൽ ആ വെള്ളം ശുചീകരണത്തിനു പറ്റുകയില്ല. വിടുതിയുള്ള നജസിന് മറ്റൊരു നിബന്ധന കൂടിയുണ്ട്. ഈ വസ്തുവിനെ ശുദ്ധിയാക്കണമെന്ന ഉദ്ദേശ്യത്തോടെ അവിടെ വെള്ളം നനക്കരുത്. നനച്ചാൽ മാപ്പില്ല്ലാത്ത നജസിന്റെ വിധി ഇതിനു ബാധകാണ്. അപ്പോൾ മറ്റ് നജസുകളെപ്പോലെ കഴുകി വൃത്തിയാക്കണം. ഉദാഹരണമായി ചൊറി, ചിരങ്ങ് തുടങ്ങിയവയിൽ നിന്ന് നമ്മുടെ ശരീരത്തിലായ രക്തം കഴുകാൻ പാത്രത്തിലെ കുറഞ്ഞ വെള്ളം നജസിന്മേൽ ഒഴിച്ച് ശുദ്ധിയാക്കുകയാണ് വേണ്ടത്. എന്നാൽ ഇറച്ചയിലുള്ള കുറഞ്ഞ രക്തം മാപ്പ് ചെയ്യപ്പെടും. കഴുകുന്ന വെള്ളത്തിനു കുറഞ്ഞ പകർച്ചയുണ്ടാകുന്നതിന് വിരോധമില്ല.

ഛർദ്ദിച്ചതും നജസാണ്. ആമാശയത്തിൽ എത്തിയ വസ്തു മാറ്റം കൂടാതെയാണ് ഛർദ്ദിച്ച് പുറത്ത് വരുന്നതെങ്കിൽ പോലും നജസാണ്. ആ‍മാശയത്തിൽ എത്തുന്നതിനു മുമ്പ് പുറത്ത് പോന്നാൽ നജസല്ല. മുലകുടി പ്രായത്തിലുള്ള കുട്ടികൾക്ക് തുടർച്ചയായി ഛർദ്ദിയുണ്ടായാൽ അത് മുലയൂട്ടുന്നവരുടെ മുലയിലാകുന്നത് കൊണ്ട് വിരോധമില്ല. അവരെ ചുംബിക്കുമ്പോഴും സ്പർശിക്കുമ്പോഴും ശരീരത്തിൽ ആയതിനു വിടുതിയില്ല. ഉറങ്ങുന്ന ആളുടെ വായിൽ നിന്ന് ഒലിക്കുന്ന വെള്ളം ആമാശയത്തിൽ നിന്നുള്ളതാണെങ്കിൽ നജസാണ്. മുറിയാതെ തുടർച്ചയായി പുറത്ത് വരികയാണെങ്കിൽ അത് നജസായിരിക്കും (ആമാശയത്തിൽ നിന്നാണെന്ന് മനസ്സിലാക്കാം )

നജസുകളിൽ പ്രത്യേകം പ്രാധാന്യമർഹിക്കുന്നതാണ് ലഹരി പാനീയങ്ങൾ. കള്ള്, ചാരായം ,ബ്രാണ്ടി,റാക്ക് തുടങ്ങിയ എല്ലാം ഇതിൽ പെടുന്നതണ്. പാ‍നീയങ്ങളെന്ന് പറയുമ്പോൾ കഞ്ചാവ്, അവീൻ തുടങ്ങിയവ നജസല്ല. അത് ഉപയോഗിക്കൽ ഹറാം തന്നെയാണ്. ലഹരി വസ്തു ചേർത്തതാണെന്നുറപ്പുള്ള ടോണിക്, അരിഷ്ടം തുടങ്ങിയവയും നജസാണ്. രോഗ ശാമനത്തിനു വേണ്ടി കുടിക്കുന്നതിനു വിരോധമില്ലെങ്കിലും ദേഹത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും അത് കഴുകി വൃത്തിയാക്കേണ്ടതാണ്.

മനുഷ്യൻ ,മത്സ്യം ,വെട്ടുകിളി എന്നിവയുടെതല്ലാ‍ത്ത ശവവും നജസാ‍ണ്. ഈച്ച പോലുള്ള ചെറു ജീവികളുടെ ശവവും ഇതിൽ‌പ്പെടും. എന്നാൽ ഒലിക്കുന്ന രക്തമില്ലാത്തതിനാൽ ഇത്തരം ചെറു ജീവികളുടെ ശവം നജസല്ലെന്ന് ഇമാം ഖഫാൽ (റ) അടക്കമുള്ള ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റ് ചില മദ്‌ഹബിലും ഇത് നജസല്ല. ഈച്ചയുടെ ശല്യമുള്ള സ്ഥലത്ത് നിസ്കരിക്കുമ്പോൾ അവയുടെ ശവം ശരീരത്തിൽ ഉണ്ടായാലും നിസ്കാരം സാധുവാകുമെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായ ഭിന്നത പാറ്റയുടെ കാര്യത്തിലും ബാധകമാണ്.

ശവം നജസായി കണക്കാക്കുന്ന ജീവികളുടെ ജീവനുള്ള അവസ്ഥയിൽ വേർപ്പെടുത്തിയ അവയവങ്ങളും നജസാ‍ണ്. പശു, ആട് ,കോഴി മുതലായ ഭക്ഷിക്കാവുന്ന ജീവികളുടെ ശവവും ജീവനുള്ളപ്പോൾ വേർപ്പെടുത്തിയ അവയവങ്ങളും നജസാണ്. രോമം ,തൂവൽ എന്നിവ നജസല്ല. പക്ഷെ പൂച്ച, കാക്ക പോലുള്ള മാംസം ഭക്ഷിക്കൽ നിരോധിച്ചിട്ടുള്ളവയുടെ ശരീരത്തിൽ നിന്ന് ജീവനുള്ളപ്പോൾ കൊഴിയുന്ന രോമവും തൂവലും നജസാണ്. പാമ്പ് ഉരിയുന്ന തോൽ (ആവരണം )നജസാണെന്നും ചിലന്തിവല നജസല്ലെന്നും അഭിപ്രായമുണ്ട്.
 
വഴികളിലുള്ള നജസ് കലർന്ന മണ്ണ്, വെള്ളം എന്നിവ കുറഞ്ഞതാണെങ്കിൽ വിടുതിയുണ്ട്. അത് നായ ,പന്നി പോലെയുള്ള ഗൌരവമുള്ള നജസ് കലർന്നതായാലും,നജസ് കലർന്നതാണെന്ന് പൂർണ്ണ ബോധ്യമുണ്ടെങ്കിലും അപ്രകാരം തന്നെ. എന്നാൽ നജസ് ശരീരത്തിലേക്കോ മറ്റോ തെറിച്ചാൽ കഴുകി ശുദ്ധിയാക്കുക തന്നെ വേണം. കാരണം അത് സൂക്ഷിച്ച് നടക്കാൻ പ്രയാസമില്ലെന്നത് തന്നെ. വഴിയിലുള്ള നജസ് പൊറുക്കപ്പെടുന്നത് സ്ഥലകാല വിത്യാസമനുസരിച്ചാണ്. മഴയുള്ള സമയം സൂക്ഷിച്ച് നടക്കുക ക്ലേശകരമായതിനാൽ വഴിയിൽ നിന്ന് തെറിക്കുന്നത് കൊണ്ട് വിരോധമില്ല. വസ്ത്രത്തിന്റെ താഴ്ഭാഗത്ത് വിടുതിയുള്ളത് മുകൾഭാഗത്താണെങ്കിൽ വിടുതിയുണ്ടാവുകയില്ല.

നിർമ്മാതാക്കൾ സ്പ്രേ/ പെർഫ്യൂമിൽ നജസ് ഉപയോഗിക്കുന്നുണ്ടെന്ന് പറയുകയോ നജസ് ഉപയോഗിച്ചതായി വ്യക്തമായ തെളിവുകൾ ലഭിക്കുകയോ ചെയ്താൽ അത് ഉപയോഗിക്കൽ അനുവദനീയമല്ല. അപ്പോൾ അതിനെ ദാനം ചെയ്യലും വില്പന നടത്തലും സാധുവല്ല. അത്തരം സ്പ്രേ അടിച്ച് നിസ്കരിച്ചാലു തഥൈവ. നജസാണെന്നറിഞ്ഞ് സ്പ്രേ വസ്ത്രത്തിലോ ശരീരത്തിലോ അടിക്കുന്നതും ഹറാമാണ്.

പള്ളിയിലോ മുസ്‌ഹഫിലോ മറ്റ് ആദരണീയ വസ്തുക്കളിലോ നജസായതായി കണ്ടാൽ ഉടനെ അത് നീക്കം ചെയ്യൽ നിർബന്ധമാണ്.
നജസായ സ്ഥലത്ത് നജസ് മറയത്തക്കവിധം പായയോ മറ്റോ വിരിച്ച് നിസ്കരിച്ചാൽ സാധുവാകും. പക്ഷെ അങ്ങിനെ നിസ്കരിക്കൽ കറാഹത്താണ്. നജസിലേക്ക് തിരിഞ്ഞ് നിൽക്കലും കറാഹത്ത് തന്നെ.

വിടുതിയില്ലാത്ത നജസ് ഒരാളുടെ ശരീരത്തിലോ വസ്ത്രത്തിലോ കണ്ടാൽ അത് അയാൾക്ക് കാട്ടിക്കൊടുക്കേണ്ടത് മറ്റുള്ളവരുടെ കർത്തവ്യമത്രെ. ശരീരത്തിൽ നമ്മുടെ കണ്ണെത്താത്ത ഭാഗത്ത് നജസുണ്ടെന്ന് വന്നേക്കാം. അത് ശ്രദ്ധയിൽ പെടുത്തുമ്പോൾ സന്തോഷപൂർവ്വം സ്വീകരിക്കേണ്ടത് നമ്മുടെ ചുമതലയാണ്. ഓരോ മുസ്‌ലിമും ശരീരവും വസ്ത്രവും വീടും എപ്പോഴും വൃത്തിയാക്കി വെക്കണമെന്നാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്.

നജസ് ശുദ്ധിയാക്കേണ്ട രൂപം

നജസായ സ്ഥലത്ത് തിരിച്ചറിയാവുന്ന വിധത്തിൽ നജസ് ശേഷിക്കുന്നുവെങ്കിൽ അത് നീക്കം ചെയ്യണം. അത് നീക്കം ചെയ്യാൻ ആവശ്യമായ സോപ്പ് പോലുള്ളവ ഉപയോഗിക്കലും നിർബന്ധമാണ്.

നജസിന്റെ നിറം, മണം എന്നിവയിൽ ഏതെങ്കിലുമൊന്ന് ശേഷിക്കുന്നത് കൊണ്ട് വിരോധമില്ല. രുചിയോ അല്ലെങ്കിൽ നിറവും മണവും രണ്ടും കൂടിയോ ശേഷിക്കുന്നുവെങ്കിൽ അത് അശുദ്ധമാണ്.

കുറഞ്ഞ വെള്ളമുപയോഗിച്ചാണ് ശുദ്ധീകരിക്കുന്നതെങ്കില്‍ അത് നജസുള്ള സ്ഥലത്തേക്ക് ഒഴിച്ചാണ് കഴുകേണ്ടത്. നജസുള്ള വസ്‌തു കുറഞ്ഞ വെള്ളത്തില്‍ മുക്കിയാല്‍ വെള്ളവും നജസാകുന്നതാണ്.
വായിലോ ബക്കറ്റ് പോലുളളവയിലോ നജസായാല്‍ വെള്ളം അവയില്‍ ഒഴിച്ച് എല്ലാ ഭാഗത്തുമാകുംവിധം ചുഴറ്റിക്കഴുകിയാല്‍ മതി.
ശവം പോലുള്ളവ കുറഞ്ഞ വെള്ളത്തിലോ അല്ലെങ്കില്‍ ദ്രാവകത്തിലോ ( ദ്രാവകം കുറഞ്ഞതായാലും അധികരിച്ചതായാലും ശരി ) വീണാല്‍ ആ വെള്ളം തീര്‍ത്തും അശുദ്ധമാകും. അത് ശുദ്ധീകരിക്കാനും പറ്റില്ല.

നെയ്യ് പോലുള്ള ഉറച്ച വസ്‌തുക്കളില്‍ നജസായാല്‍ നജസും ചുറ്റുഭാ‍ഗത്തുള്ളവയും എടുത്തൊഴിവാക്കിയാല്‍ മതി.

മൂത്രം പോലുള്ളവ നിലത്താവുകയും അതുണങ്ങിപ്പോകുകയും ചെയ്‌താല്‍ അതിന്മേല്‍ വെള്ളമൊഴിച്ചാല്‍ അത് വൃത്തിയാകും.
കാര്‍പറ്റ്, സോഫ പോലുള്ളവയില്‍ മൂത്രമായാല്‍ അത് ഉണങ്ങാന്‍ കാത്തിരിക്കുകയും ശേഷം വെള്ളമൊഴിക്കുകയുമാണ് നല്ലത്. ഉണങ്ങാതെ തുണികൊണ്ടോ മറ്റോ വെള്ളം നനച്ചോ അല്ലാതെയോ തുടച്ചാല്‍ വൃത്തിയാകില്ലെന്ന് മാത്രമല്ല, തുണിയും അശുദ്ധമാകും.

രക്തദാനത്തിന്റെ വിധി

ഒരാളുടെ ശരീരത്തിലെ രക്തം ആവശ്യത്തിനു പുറത്തെടുക്കാവുന്നതാണ്. അതുകൊണ്ട് അയാള്‍ക്ക് ആരോഗ്യഹാനി സംഭവിക്കരുതെന്ന ഉപാധിയോടെ. പുറത്തെടുക്കുന്ന രക്തം ശറഇന്റെ വീക്ഷണത്തില്‍ നജസായതു കൊണ്ടും ഉടമസ്ഥതയില്ലാത്തതുകൊണ്ടും വില്‍ക്കാന്‍ പാടില്ല. എന്നാല്‍ അതു ദാനം ചെയ്യാവുന്നതാണ്. ദാനം ചെയ്യു കയെ ന്നതു കൊണ്ട് ഇവിടെ വിവക്ഷ സാധാരണ പോലെ സൌജന്യമായി ഉടമസ്ഥത കൈമാറുകയെന്നല്ല. കൈവശാവകാശ  സൌജന്യം വിട്ടുകൊടുക്കുകയെന്നാണ്. കാരണം നജസായ സാധനങ്ങളില്‍ കൈവശാവകാശം മാത്രമാണുള്ളത്. ഉടമസ്ഥതയില്ല.
മലിനമായ എണ്ണ, നായ തുടങ്ങിയ നജസുകൊണ്ട് ഒരാള്‍ സ്വദഖയോ ഹിബത്തോ വസ്വിയത്തോ ആയി ദാനം ചെയ്താല്‍ അതു സ്വഹീഹാകും; കൈവശക്കൈമാറ്റം എന്ന അര്‍ഥത്തില്‍. ഉടമസ്ഥതക്കൈമാറ്റം എന്ന അര്‍ഥത്തിലല്ല (തര്‍ശീഹ് 219).
മുഗ്നിയുടെ പ്രസ്താവന കൂടി കാണുക: ‘നജസായ എണ്ണ വിളക്കു കത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടി, കൈവശം വിട്ടുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വദഖ ചെയ്താല്‍ അതു ജാഇസാകും. ഹിബത്ത്, വസ്വിയത്ത് മുതലായവയും ഇക്കാര്യത്തില്‍ സ്വദഖയ്ക്കു തുല്യമാണ്. എണ്ണ പോലെ തന്നെയാണ്, കൈവശക്കൈമാറ്റത്തില്‍ വളം, നായ മുതലായ നജസുകളും (മുഗ്നി 2:11). ഇക്കാര്യം മുഗ്നി 2:400-ല്‍ കുറച്ചുകൂടി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
(പാരത്രിക പ്രതിഫലം കാംക്ഷിച്ചോ ദരിദ്രനെ സഹായിക്കുന്നതിനോ നല്‍കുന്ന ദാനത്തിനു സ്വദഖയെന്നും ബഹുമാന സൂചകമായി നല്‍കുന്നതിനു ഹദ്യയെന്നും മരണാനന്തരം വിട്ടുകൊടുക്കുന്ന ദാനത്തിനു വസ്വിയത്ത് എന്നും കേവല ദാനത്തിനു ഹിബത്ത് എന്നും പറയുന്നു).
പ്രതിഫലം വാങ്ങാം
വില്‍പന വസ്തുവിന് ഇസ്ലാം നിശ്ചയിച്ച ഉപാധികള്‍ പൂര്‍ണ്ണമാകാത്തതുകൊണ്ടാണു രക്തം വില്‍പന നടത്താവതല്ല എന്നു പറഞ്ഞത്. പ്രത്യുത, പ്രതിഫലം വാങ്ങല്‍ നിഷിദ്ധമായതുകൊണ്ടല്ല. രക്തം പ്രതിഫലേച്ഛ കൂടാതെ സൌജന്യദാനം ചെയ്യുന്നതാണ് ഏറ്റവും ഉത്തമമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. എങ്കിലും പ്രതിഫലം വാങ്ങല്‍ അനുവദനീയമാണ്.
ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന തൊഴിലാളി, സാമ്പത്തിക ശേഷിയുള്ള ഒരു രോഗിക്കു രക്തം നല്‍കിയാല്‍ നഷ്ടപ്പെടുന്ന രക്തം പെട്ടെന്നു പരിഹരിക്കാവുന്ന വിധം, പോഷകാഹാരങ്ങള്‍ കഴിക്കുന്നതിനോ ഒന്നോ രണ്ടോ ദിവസം ജോലിക്കു പോ കാതെ വിശ്രമിക്കുന്നതിനോ ആവശ്യമായ പ്രതിഫലം വാങ്ങുന്നതില്‍ യാതൊരനൌചിത്യവുമില്ല. ഫിഖ്ഹ് പണ്ഢിതന്മാരുടെ പ്രസ്താവനകളില്‍ നിന്ന് ഇതു വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ‘(രക്തം മുതലായ) നജസുകള്‍ നാണയങ്ങള്‍ പ്രതിഫലം വാങ്ങി കൈവശക്കൈമാറ്റം നടത്തല്‍ അനുവദനീയമാണ്’ (ശര്‍വാനി 4:235).

ഖുഫ്ഫ തടവല്‍

ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ് നിസ്കാരം. ഈ നിസ്കാരം സ്വഹീഹാകുന്നതിനുള്ള ശര്‍ത്വുകളില്‍ ഒന്നാണ് വുളൂഅ് ഉണ്ടായിരിക്കുക എന്നത്. വുളൂഇന്ന് ഒരു പ്രത്യേകരൂപം ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ പൂര്‍ണമായ വുളൂഅ് എടുക്കുന്നതില്‍ ചില റുഖ്സ്വ(വിട്ടുവീഴ്ച)കള്‍ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു റുഖ്സ്വയാണ് രണ്ട് കാലുകള്‍ ഞെരിയാണി വരെ കഴകുന്നതിന് പകരം ഖുഫ്ഫ(കാലുറ)യുടെ മേല്‍ തടവിയാല്‍ മതി എന്നത്. ഇതിന് ധാരാളം തെളിവുകള്‍ നബി(സ്വ)യുടെ പ്രവൃത്തിയിലും വാക്കുകളിലും കാണാന്‍ സാധിക്കും.
ഇമാം ബുഖാരിയും ഇമാം മുസ്ലിമും (റ) മുഗീറത്ബ്നു ശുഅ്ബ (റ) വില്‍ നിന്നുദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം നബി(സ്വ) മലമൂത്രവിസര്‍ജ്യത്തിന് പുറപ്പെട്ടു. അപ്പോള്‍ ഞാന്‍ ഒരു വെള്ളപ്പാത്രവുമായി നബി(സ്വ)യെ അനുഗമിച്ചു. ആവശ്യ നിര്‍വഹണത്തിനു ശേഷം നബി(സ്വ) വുളു ചെയ്തു കാലുറ തടവുകയും ചെയ്തു.
ചില സന്ദര്‍ഭങ്ങളില്‍ ഖുഫ്ഫ തടവല്‍ നിര്‍ബന്ധമാവുകയും ചെയ്യും. ഉദാഹരണമായി, ഒരു മനുഷ്യന്‍ ധരിച്ച രണ്ട് ഖുഫ്ഫയും അഴിച്ച് രണ്ട് കാലും കഴുകുമ്പോഴേക്ക് നിസ്കാരത്തിന്റെ വഖ്ത്(സമയം) നഷ്ടപ്പെട്ടു പോകും എന്ന് ഉറപ്പായി, അല്ലെങ്കില്‍ രണ്ട് കാലും കഴുകാന്‍ മതിയാവുന്നത്രവെള്ളം ഇല്ലാതെ വന്നു. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ കാല്‍ കഴുകുന്നതിന് പകരമായി ഖുഫ്ഫ തടവല്‍ നിര്‍ബന്ധമായി വരും. എന്നാല്‍ ഇങ്ങനെ ഖുഫ്ഫയെ തടവല്‍ അനുവദിക്കപ്പെട്ടതിന് നിശ്ചിത സമയ പരിധിയും ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. യാത്രക്കാരന് മൂന്ന് രാപ്പകലും നാട്ടില്‍ താമിസിക്കുന്നവന് ഒരു ദിവസവുമാണ് അനുവദിക്കപ്പെട്ട സമയം. ഈ നിശ്ചിത സമയം കഴിഞ്ഞാല്‍ അത് ഊരിയെടുത്ത് വീണ്ടും കാല് രണ്ടും കഴുകി മേല്‍ പ്രകാരം തുടരാം.
അബൂഹുറൈറ (റ) വില്‍ നിന്ന് ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇത് പറഞ്ഞിട്ടുണ്ട്. ഇതേ അഭിപ്രായം കര്‍മശാസ്ത്ര പണ്ഢിതനായ ഇമാം ഇബ്നു ഹജര്‍(റ) അവിടുത്തെ തുഹ്ഫ (1/244) ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതേ അഭിപ്രായം തന്നെ ഹനഫി മദ്ഹബിലെ ഭൂരിപക്ഷം പണ്ഢിതന്മാരും പറഞ്ഞതായി ഇമാം നവവി(റ) ശരഹുല്‍ മുഹദ്ദബില്‍(1/483) പറഞ്ഞത് കാണാം.
എന്നാല്‍ മാലിക് മദ്ഹബില്‍ ഭൂരിപക്ഷം പണ്ഢിതന്മാരും ഖുഫ്ഫ തടവുന്നത് നിശ്ചിത സമയമില്ലെന്നും അവ അഴിക്കുന്നതുവരെയോ വലിയ അശുദ്ധി ഉണ്ടാവുന്നത് വരെയോ തടവാം എന്ന അഭിപ്രായമുള്ളവരാണ് (മജ്മൂഅ് 1/484). തടവുന്ന കാലയളവില്‍ ഫര്‍ളും സുന്നത്തും നേര്‍ചയും ഖളാഉം എത്രയും നിസ്കരിക്കാം എന്ന വിഷയത്തിലും പണ്ഢിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല(ശറഹുല്‍ മുഹദ്ദബ്. 1/481). ഖുഫ്ഫ ധരിച്ച ശേഷമുണ്ടാവുന്ന മൂത്രം, ഉറക്കം, അന്യസ്ത്രീ സ്പര്‍ശം മുതലായ അശുദ്ധി മുതലാണ് നിശ്ചിത സമയത്തിന്റെ തുടക്കം (തുഹ്ഫ. 1/244,5).
എന്നാല്‍ അശുദ്ധിക്കാരനായി, നാട്ടില്‍ വെച്ച് തടവല്‍ തുടങ്ങി ഒരു ദിവസം പൂര്‍ത്തിയാവുന്നതിന് മുമ്പ് അയാള്‍ യാത്ര തുടങ്ങിയാല്‍ ശാഫി, മാലികി, ഹമ്പലി എന്നീ മദ്ഹബ് പ്രകാരം ഒരു ദിവസത്തെ തടവല്‍ പൂര്‍ത്തിയാക്കാം. എന്നാല്‍ ഹനഫി മദ്ഹബ് പ്രകാരം യാത്രക്കാരന്റെ സമയപരിധി അവന് ലഭിക്കും (മജ്മൂഅ്. 1/488). ഇതുപോല ത്തന്നെ യാത്രയില്‍ ഖുഫ്ഫ തടവി നാട്ടിലെത്തിയവനും ഖുഫ്ഫ തടവിയത് യാത്രയിലോ നാട്ടിലോ എന്ന് സംശയിച്ചാലും നാട്ടില്‍ താമസിക്കുന്നവന്റെ യാത്രപരിധിയേ ലഭിക്കൂ (തുഹ്ഫ 1/255). ഖുഫ്ഫ തടവുന്നതിന്റെ പരിധി കഴിഞ്ഞോ ഇല്ലയോ എന്ന് സംശയിച്ചാല്‍ പിന്നെ തടവാന്‍ പാടുള്ളതല്ല( തുഹ്ഫ 1/255). അശുദ്ധിയുണ്ടായത് ളുഹ്റിന്റെ സമയത്തോ അസ്വറിന്റെ സമയത്തോ എന്ന് സംശയിച്ചാല്‍ ളുഹ്റിന്റെ സമയത്തെന്ന് തീരുമാനിച്ച് അതനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കണം (ശറഹുല്‍ മുഹദ്ദബ് 1/490). ഖുഫ്ഫ തടവുന്ന കാലയളവില്‍ വലിയ അശുദ്ധി ഉണ്ടായാല്‍ ഖുഫ്ഫ അഴിച്ച് കാല്‍കഴുകല്‍ നിര്‍ബന്ധമാണ്.
നിബന്ധനകള്‍
ഖുഫ്ഫ തടവല്‍ അനുവദനീയമാവണമെങ്കില്‍ ഒരുപാട് നിബന്ധനകള്‍ മേളിച്ചിരിക്കണം. ഒന്ന്: ഖുഫ്ഫകള്‍ രണ്ട് അശുദ്ധിയില്‍ നിന്നും പൂര്‍ണമായും ശുദ്ധിയായതിന് ശേഷം ധരിച്ചതായിരിക്കണം (തുഹ്ഫ 1/247). ഇങ്ങനെയാവു മ്പോള്‍ ഒരു കാല്‍ കഴുകി അതില്‍ ഖുഫ്ഫ ധരിച്ചു, ശേഷം മറ്റേ കാല്‍ കഴുകി അതിലും ഖുഫ്ഫ ധരിച്ചാല്‍ ഒന്നാമത്തേത് ഊരി വീണ്ടും ധരിച്ചില്ലെങ്കില്‍ അവിടെ തടവല്‍ അനുവദനീയമല്ല. കാരണം ഒന്നാമത്തേത് തടകിയത് ശുദ്ധിപൂര്‍ത്തിയാവുന്നതിന്ന് മുമ്പാണ് (തുഹ്ഫ് 1/248). രണ്ട്: ഖുഫ്ഫ ശുദ്ധിയുള്ളതായിരിക്കുക. നജസു കൊണ്ടുണ്ടാക്കിയ ഖുഫ്ഫ തടവല്‍ അനുവദനീയമല്ല. ഖുഫ്ഫ നജസായതാണെങ്കില്‍ ആ നജസ് ഇളവ് നല്‍ക പ്പെടാത്തതുമാണെങ്കില്‍ തടവല്‍ അനുവദനീയമല്ല. ഇനി ഇളവ് നല്‍കപ്പെടുന്ന നജസാണെങ്കില്‍ നജസില്ലാത്ത സ്ഥലം തടവിയാല്‍ സാധുവാകും. നജസുള്ള സ്ഥലം തടവി വെള്ളവും നജസും കൂടിക്കലര്‍ന്നാല്‍ അത് അനുവദ നീയമല്ല (തുഹ്ഫ 1/249).
നായയുടെയോ, പന്നിയുടെയോ, ഊറക്കിടാത്ത മറ്റു ശവങ്ങളുടെയോ തോലുകൊണ്ടുള്ള ഖുഫ്ഫ തടവാന്‍ പറ്റില്ല എന്നതില്‍ പണ്ഢിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഇല്ല (ശറഹുല്‍ മുഹദ്ദബ് 1/510). മൂന്ന്: കാലില്‍ നിന്ന് കഴു കല്‍ നിര്‍ബന്ധമുള്ള ഭാഗം മുഴുവന്‍ ഖുഫ്ഫ കൊണ്ട് മറഞ്ഞിരിക്കണം. നാല്: കാലിലേക്ക് വെള്ളമൊഴിച്ചാല്‍ ഉള്ളി ലേക്ക് വെള്ളമിറങ്ങാന്‍ പഴുതില്ലാത്ത രൂപത്തിലുള്ളതായിരിക്കണം. എന്നാല്‍ ഉള്‍ഭാഗം കാണുന്ന ഗ്ളാസ് പോലുള്ള വസ്തുകൊണ്ടുണ്ടാക്കിയ ഖുഫ്ഫ ധരിച്ച് നടക്കാന്‍ സാധ്യമാണെങ്കില്‍ അത് തടവുന്നതിന്ന് വിരോധമില്ല. ഇത് ഔ റത്ത് മറക്കുന്നതിന് വിപരീതമായ മസ്അലയാണ്. കാരണം ഇവിടെ വെള്ളം ഉള്ളിലേക്ക് ചേരുന്നത് തടയുന്നതാവ ണം എന്നേ ഉദ്ദേശ്യമുള്ളു (തുഹ്ഫ 1/248). അഞ്ച്: ഖുഫ്ഫ ധരിച്ച് തന്റെ ആവശ്യനിര്‍വഹണത്തിന് മുഴുവനും നട ക്കാന്‍ സൌകര്യമുള്ളതാവണം (അഥവാ അത് ഊരാതെ തന്നെ എല്ലാറ്റിനും സാധിക്കണം). ഈ പറയപ്പെട്ട നിബന്ധ നകള്‍ മുഴുവനും മേളിക്കുകയാണെങ്കില്‍ കാല്‍ കഴുകുന്നതിന് പകരം ഖുഫ്ഫയുടെ മേല്‍ തടവുന്നത് വിരോധമില്ല.
ഇതില്‍ നിന്ന് ഏതെങ്കിലും ഒരു നിബന്ധന ഇല്ലാതായാല്‍ തടവല്‍ അനുവദനീയമല്ല.
ആധുനിക സോക്സ് തടവുന്നതിന്റെ വിധി
ഇതുവരെ നാം ചര്‍ച ചെയ്തത് പഴയ കാലത്ത് ആളുകള്‍ വ്യാപകമായി ധരിച്ചിരുന്ന ഖുഫ്ഫയെ കുറിച്ചാണ്. ഈ ഖുഫ്ഫ നിര്‍മിക്കുന്നത് തോല്‍, തൂവല്‍, മുടി, പഞ്ഞി പോലോത്ത വസ്തുക്കള്‍ കൊണ്‍ടാണ്. ഇതില്‍ തോല്‍ അല്ലാ ത്ത വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയതിന് ജൌറബ് എന്നാണ് പറയുക. ഇതാണ് നാം സോക്സ് കൊണ്‍ട്് ഉദ്ദേശി ക്കുന്നതും.
എന്നാല്‍ മേല്‍ പറഞ്ഞ നിബന്ധനകള്‍ വെച്ച് നോക്കിയാല്‍ ആധുനിക സോക്സ് ധരിച്ചാല്‍ അതിന് മുകളില്‍ തടവി യാല്‍ മതിയാവുകയില്ല എന്ന് വളരെ വ്യക്തമായി ബോധ്യപ്പെടും. കാരണം ഉള്ളിലേക്ക് വെള്ളം ചേരാതിരിക്കുക, അത് മാത്രം ധരിച്ച് പുറമെ ചെരിപ്പ് ധരിക്കാതെ ആവശ്യപൂര്‍ത്തികരണത്തിന് മുഴുവനും നടക്കാന്‍ കഴിയുക തുടങ്ങിയ നിബന്ധനകള്‍ ഒരിക്കലും ഇതില്‍ മേളിക്കുന്നില്ല.
ഇമാമാം നവവി(റ) പറയുന്നു: ഒരാള്‍ ജൌറബ് ധരിച്ചാല്‍ രണ്ട് നിബന്ധനകളോട് കൂടി അതിന്മേല്‍ തടവല്‍ അനുവ ദനീയമാകുന്നതാണ്. ഒന്ന്: ജൌറബ് നല്ല കട്ടിയുള്ളതാവണം. നേര്‍മയുള്ളതാവാന്‍ പാടില്ല. രണ്ട്: ചെരിപ്പില്‍ നട ക്കാന്‍ കഴിയുന്നത് പോലെ അതിന്മേല്‍ സ്വന്തം നടക്കാന്‍ സാധിക്കണം (ശറഹുല്‍ മുഹദ്ദബ്). ഈ രണ്ട് നിബന്ധന യും ആധുനിക സോക്സില്‍ യോജിക്കുന്നില്ല എന്നത് ഉറപ്പാണ്. അതു കൊണ്‍ട്് തന്നെ ഒരിക്കലും ജൌറബിന്റെ മേല്‍ തടവിയാല്‍ അത് ശരിയാവുകയുമില്ല. ഇതേ അഭിപ്രായം തന്നെ (കുര്‍ദി 1/95) ലും ഉദ്ദരിച്ചിട്ടുണ്ട്.
ഹനഫീ മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ അത് ധരിച്ച് ഒരു ഫര്‍സഖില്‍ കൂടുതല്‍ നടക്കാന്‍ സാധിക്കണം. (ഫര്‍സഖ് 3 മൈല്‍). മാലിക് മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ തന്നെ ഖുഫ്ഫ തോലിന്റേതാകണം എന്ന് നിര്‍ബന്ധം ഉണ്ട്. ഹമ്പലി മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ അത് ധരിച്ച് നടക്കാന്‍ കഴിണം. പ്രത്യേക വഴിദൂരം ഒന്നും അവര്‍ നിശ്ചയിച്ചിട്ടില്ല. നാട്ട് നടപ്പാണ് അതില്‍ അവലംബമെന്നവര്‍ പറഞ്ഞു(മദാഹിബുല്‍ അര്‍ബഅ 1/141).
ചുരുക്കത്തില്‍ നാല് മദ്ഹബനുസരിച്ചും ആധുനിക സോക്സ് തടവിയാല്‍ ശരിയാവുകയില്ല്. കാരണം ഒരു മദ്ഹ ബിലും പറഞ്ഞ നിബന്ധനകള്‍ അതില്‍ ഒരുമിച്ച് കൂടിയിട്ടില്ല. എന്നാല്‍ ഇന്ന് പലയാളുകളും ഇങ്ങനെ സോക്സിന്റെ മേല്‍ തടവുന്നുണ്‍ട്്. ഇത് വിവരമില്ലാത്തത് കൊണ്ടാണ്. ആരെങ്കിലും ചെയ്യുന്നത് നോക്കി അവരെ അനുകരിക്കാന്‍ നമുക്ക് നിവൃത്തിയുള്ളതല്ല. ഏതൊരു പ്രവൃത്തിയും നാലാലൊരു മദ്ഹബനുസരിച്ച് സ്വഹീഹാവല്‍ ശര്‍ത്വാണ്. ഈ വിഷയത്തില്‍ ഒരു മദ്ഹബിന്റെയും പിന്‍ബലം ഇല്ലാത്തത് കൊണ്‍ട്് ഒരിക്കലും ശരിയാവുകയില്ല. ഇതിന് പുറമെ ജൌറബിനെ കുറിച്ച് ഖുഫ്ഫ എന്ന പേര് പറയാറില്ല എന്നത് കൊണ്ട് തന്നെ ഏത് ജൌറബിന്റെ മേലിലും തടവല്‍ ശരിയാവുകയില്ല എന്നാണ് പല പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്.
തടവേണ്‍ട രൂപം
തടവുന്ന സമയത്ത് ഊരുകയോ പാദം വെളിവാവുകയോ ചെയ്യരുത് ഇടതു കൈ വിരലുകള്‍ വിടര്‍ത്തി മടമ്പിന്റെ താഴ്ഭാഗത്തും വലതു കൈ വിരലുകള്‍ കാല്‍ വിരലുകളുടെ മുകള്‍ ഭാഗത്തും വെച്ച് വലതു കൈ കാലിന്റെ വണ്ണ വരെയും ഇടതു കൈ കാല്‍വിരലുകള്‍ വരെയും നീക്കണം. ഇതാണ് പൂര്‍ണ രൂപം. എന്നാല്‍ ഖുഫ്ഫയുടെ മുകള്‍ ഭാഗത്ത് നിന്നും കാലിന്റെ കഴുകല്‍ നിര്‍ബന്ധമായ സ്ഥലത്തിന് നേരെയുള്ള ഭാഗത്തു നിന്നും അല്‍പം മാത്രം തടവിയാലും മതിയാവുന്നതാണ്.
ഖുഫ്ഫ തടവല്‍ അനുവദനീയമായ കാലയളവില്‍, അവ രണ്‍ടും അഴിച്ചോ ഒന്നഴിച്ചോ അല്ലെങ്കില്‍ കെട്ടഴിഞ്ഞോ മറ്റോ കാലില്‍ നിന്നും അല്‍പം വെളിവായാല്‍ തടവല്‍ അനുവദനീയമല്ല. വെളിവായത് എത്ര കുറച്ചാണെങ്കിലും ശരി. എന്നാല്‍ അത് അഴിച്ചാല്‍ വുളു മുറിഞ്ഞിട്ടില്ലെങ്കില്‍ കാല്‍ കഴുകിയാല്‍ മതി. മുമ്പുള്ളതൊന്നും ആവര്‍ത്തിക്കേണ്ട തില്ല (തുഹ്ഫ 1/256).
കൈവിരല്‍ കൊണ്‍ട് തന്നെ തടവണം എന്നില്ല. മരക്കഷ്ണം, തുണിക്കഷ്ണം തുടങ്ങിയ ഏതെങ്കിലും വസ്തുക്കള്‍ കൊണ്ട് തടവിയാലും മതിയാവുന്നതാണ്. തടവല്‍ ആവര്‍ത്തിക്കല്‍ സുന്നത്തില്ല. മൂന്ന് പ്രാവശ്യം തടവല്‍ ഉത്ത മത്തിന് വിരുദ്ധമാണ് (ശറഹു ബാ ഫള്ല്‍ 1/98,99).
ഹമ്പലി മദ്ഹബ് പ്രകാരം ഖുഫ്ഫയുടെ ഉള്ളിലോ അടിഭാഗത്തോ നജസുണ്‍ടാവുകയും ഊരല്‍ കൂടാതെ നജസിനെ നീക്കല്‍ ബുദ്ധിമുട്ടാവുകയും ചെയ്താല്‍ അതിന്റെ മേല്‍ തടവിയാല്‍ സ്വഹീഹാകുന്നതാണ്. ഹനഫി മദ്ഹബ് പ്രകാരം വിടുതി നല്‍കപ്പെടുന്ന നജസാണെങ്കില്‍ തടവല്‍ സ്വഹീഹാകുന്നതാണ്.

ഉള്വ്ഹിയ്യത്തും മറ്റും അറവുകളും

ഹാജിമാര്‍ക്ക് പെരുന്നാള്‍ ദിവസം ചെയ്യാനുള്ള നാല് പ്രധാനകര്‍മ്മങ്ങളില്‍ ഒന്ന് അറുക്കലാണ ല്ലോ. ഹാജിമാര്‍ക്ക് മൂന്ന് വിധത്തില്‍ അറവുണ്ടാകാം.
ഉള്ഹിയ്യത്ത്:
പെരുന്നാളിനോടനുബന്ധിച്ച് ഹാജിമാര്‍ക്കും അല്ലാത്തവര്‍ക്കും ശക്തിയായ സുന്നത്തുള്ള അറവാണിത്. ഹാജിമാര്‍ക്ക് ഉള്ഹിയ്യത്ത് പ്രത്യേകം നിര്‍ബന്ധമില്ല. ദാനധര്‍മ്മങ്ങള്‍ക്കും സദ്കര്‍മ്മങ്ങള്‍ക്കും കൂടുതല്‍ പുണ്യം ലഭിക്കുന്ന സന്ദര്‍ഭവും സ്ഥലവും സമയവുമാണ് ഹജ്ജ് വേള. അതിനാല്‍ സാധിക്കുന്നവര്‍ ഉള്ഹിയ്യത്ത് അറുക്കേണ്ടതാണ്. ആട്, മാട്, ഒട്ടകം എന്നിവയിലൊന്നാണ് അറുക്കേണ്ടത്. ഒട്ടകമോ, മാടോ ആണെങ്കില്‍ ഏഴുപേര്‍ക്കുകൂടി ഒന്ന് മതിയാകും. ആടില്‍ ഒരാളില്‍ കൂടുതലാകാന്‍ വകുപ്പില്ല.
ബലിമൃഗത്തിന്റെ നിബന്ധനകള്‍
നെയ്യാടിന് ഒരു വയസ്സും കോലാടിനും മാടിനും രണ്ടുവയസ്സും ഒട്ടകത്തിനു അഞ്ചു വയസ്സും തികഞ്ഞിരിക്കണം. പറയത്തക്ക ന്യൂനതകള്‍ ഇല്ലാത്തതും നിശ്ചിത പ്രായം തികഞ്ഞതും ആക ല്‍ ബലിമൃഗത്തിന്റെ നിബന്ധനകളാണ്.
ബലിയുടെ സമയം
പെരുന്നാള്‍ ദിനം സൂര്യനുദിച്ച് ചുരുങ്ങിയ രണ്ട് റക്അത്തിനും രണ്ട് ഖുത്വുബക്കും മതിയാകുന്നത്ര സമയം കഴിഞ്ഞാല്‍ ബലി അറുക്കാന്‍ സമയമായി. ദുല്‍ഹജ്ജ് പതിമൂന്നിന്റെ സൂര്യാസ്തമയം വരെ സമയമുണ്ട്. രാത്രി അറുക്കല്‍ ഉപേക്ഷിക്കുന്നത് നല്ലതാണ്.
ഹാജിമാര്‍ പെരുന്നാള്‍ ദിനം ജംറ എറിഞ്ഞയുടനെ, മുടിയെടുക്കുന്നതിന് മുമ്പ് മിനയില്‍ വെച്ച് അറുക്കലാണുത്തമം. മിനയില്‍ അറവിനു സജ്ജമാക്കിയ വിശാലമായ പ്രത്യേക സ്ഥലവും സൌകര്യങ്ങളുമുണ്ട്. മന്‍ഹര്‍ എന്നാണ് അതിനു പറയുക. അതിനു തൊട്ടടുത്തായി ബലിമൃഗങ്ങളെ വിലക്കുവാങ്ങാന്‍ വിപുലമായ ചന്തയുമുണ്ട്.
നേര്‍ച്ചയാക്കിയാല്‍
നേര്‍ച്ചയാക്കിയാല്‍ ഉള്ഹിയ്യത്ത് നിര്‍ബന്ധമായിത്തീരും. നിര്‍ബന്ധമായ ഉള്ഹിയ്യത്തിന്റെ മാം സം സ്വയം ഭക്ഷിക്കാനോ തോല് പോലുള്ളവ സ്വന്തം ഉപയോഗിക്കുവാനോ പാടില്ല. മുഴുവനും വിതരണം ചെയ്യേണ്ടതാണ്.
സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് അല്‍പ്പമെങ്കിലും ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണ്. ബാക്കി മുഴുവന്‍ സ്വയം ഭക്ഷിക്കാം. അല്‍പ്പം സ്വയം ഭക്ഷിക്കാനെടുത്ത് ബാക്കി മുഴുവന്‍ പാവങ്ങള്‍ക്ക് ധര്‍മ്മം ചെയ്യലാണ് ഏറ്റവും ശ്രേഷ്ഠമായത്. ഉള്ഹിയ്യത്തിന്റെ ഒന്നും വില്‍ക്കാനോ പണിക്കാര്‍ ക്ക് കൂലിയായി കൊടുക്കാനോ പാടില്ല. അയ്യാമുത്തശ്രീഖ് കഴിഞ്ഞാല്‍ ആ വര്‍ഷത്തെ സുന്നത്തായ ഉള്ഹിയ്യത്തിന്റെ സമയം നഷ്ടപ്പെട്ടു. നേര്‍ച്ചയാക്കിയതാണെങ്കില്‍ ഖള്വാഅ് വീട്ടണം.
ദ്
ഹാജിമാരുമായി ബന്ധപ്പെടുത്തി വിശുദ്ധ ഖുര്‍ആന്‍ കൂടുതല്‍ പരാമര്‍ശിച്ച ബലിയാണിത്. നേര്‍ച്ചയാക്കിയതോ അല്ലാതെയോ മക്കയില്‍ അറുത്ത് വിതരണം ചെയ്യാന്‍ ഹാജിമാര്‍ കൊണ്ടുപോകുന്ന ബലിമൃഗത്തിന് പൊതുവെ ഹദ്യ് എന്ന് പറയുന്നു. മക്കാശരീഫിലേക്ക് പോകുന്നവര്‍ കഴിയുമെങ്കില്‍ ആട്, മാട്, ഒട്ടകങ്ങളില്‍ വല്ലതിനെയും ഹദ്യ് ആയി കൂടെ കൊ ണ്ടുപോകല്‍ സുന്നത്താണ്. ഹജ്ജത്തുല്‍ വിദാഇല്‍ മഹാനായ നബി(സ്വ) നൂറ് ഒട്ടകത്തെ ഹദ്യായി കൊണ്ടുപോയിരുന്നു. ഉള്ഹിയ്യത്തിന്റെ മൃഗത്തിന് വിവരിക്കപ്പെട്ട വിധികളെല്ലാം ഹദ് യിനും ബാധകമാണ്. ഹദ്യ് കൊണ്ട് പോയവര്‍ക്കും ഉള്ഹിയ്യത്ത് സുന്നത്തുണ്ട്.
ഫിദ്
ഹജ്ജിലോ ഉംറയിലോ സംഭവിച്ചേക്കാവുന്ന ന്യൂനതകള്‍ പരിഹരിക്കാനായി നല്‍കപ്പെടുന്ന അറവാണ് ഫിദ്യ. അത് അറുക്കേണ്ട സമയം ന്യൂനത സംഭവിച്ചത് മുതല്‍ ആരംഭിക്കും. തമത്തുഅ്, ഖിറാന്‍ എന്നിവക്കുള്ള ഫിദ്യയും മറ്റു നിര്‍ബന്ധമായ അറവുകളും പെരുന്നാള്‍ ദിവസം മിനയില്‍വെച്ച് ഉള്വ്ഹിയ്യത്തിന്റെ സമയത്ത് അറുക്കലാണ് സുന്നത്ത്.
തമത്തുഉകാര്‍ക്ക് ഹജ്ജിന് ഇഹ്റാം ചെയ്തത് മുതലാണ് അറവ് നിര്‍ബന്ധമാകുന്നതെങ്കിലും മക്കയിലെത്തി ഉംറ ചെയ്തു വിരമിച്ച ശേഷം ഹജ്ജിന്റെ ഇഹ്റാമിനു മീഖാത്തിലേക്ക് പോകാനുദ്ദേശിക്കാത്തവര്‍ എപ്പോള്‍ അറുത്തുകൊടുത്താലും മതിയാകുന്നതാണ്. മിക്കപേര്‍ക്കും നിര്‍ബന്ധമാകുന്ന ഈ അറവ് മക്കയില്‍ ഉംറക്കു ശേഷം നിര്‍വഹിച്ചാല്‍ ഇക്കാലത്ത് പലര്‍ക്കും മാംസം ഉപകരിക്കും. മിനയില്‍ മാംസം സ്വീകരിക്കാന്‍ പലപ്പോഴും ആവശ്യക്കാരെ കിട്ടാന്‍ പ്രയാസമാകാറുണ്ട്.
ഫിദ്യയും ഹദ്യും ഹറമിന്റെ പരിധിക്കുള്ളില്‍വെച്ച് അറുക്കലും അവിടെയുള്ള ദരിദ്രര്‍ക്ക് വിതരണം ചെയ്യലും നിര്‍ബന്ധമാണ്. മിന ഹറമില്‍പ്പെട്ട സ്ഥലമാണല്ലോ. ബലിമൃഗത്തിന്റെ മാംസം വിതരണം ചെയ്യേണ്ടതാണ്. ഫിദ്യക്ക് ചിലപ്പോള്‍ ഹദ്യ് എന്നും പറയാറുണ്ട്.
പുരുഷന്‍ സ്വന്തമായി തന്നെ അറുക്കലാണ് സുന്നത്ത്. അറുക്കുമ്പോള്‍ നിയ്യത്ത് നിര്‍ബന്ധമാണ്. അറുക്കാന്‍ കഴിവുണ്ടെങ്കിലും മറ്റൊരാളെ ഏല്‍പ്പിക്കുന്നതിന് വിരോധമില്ല. സ്ത്രീകള്‍ പുരുഷനെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. അറുക്കുന്ന സമയത്ത് ഹാജരാകല്‍ സുന്നത്താണ്. അറുക്കുമ്പോഴോ മറ്റുള്ളവരെ ഏല്‍പ്പിക്കുമ്പോഴോ ഉടമസ്ഥന്‍ നിയ്യത്ത് ചെയ്യണം. അറുക്കുമ്പോള്‍ ബലിമൃഗത്തിന്റെ കഴുത്ത് ഖിബ്ലയിലേക്ക് തിരിക്കലും ദിക്റുകള്‍ ദുആകള്‍ എന്ന ഭാഗത്ത് ചേര്‍ത്ത  ദിക്റ് ചൊല്ലലും  സുന്നത്താണ്.
അറവിന്റെ കാര്യത്തില്‍ അവനവന്റെ കടമ വീടണമെന്ന ബോധം ഏവര്‍ക്കുമുണ്ടായിരിക്കണം. ഇന്ന് വ്യാപകമായ, ബാങ്കുകളെ ഏല്‍പ്പിക്കുന്നതും ചിട്ടിയെടുക്കുന്നതും മതിയാവുകയില്ല. അവയുടെ സൂക്ഷ്മാവസ്ഥ അറിയാത്ത സ്ഥിതിക്ക് സ്വന്തം ബാധ്യതകള്‍ സ്വയം നിര്‍വഹിക്കലാണ് അഭികാമ്യം.

Saturday 30 August 2014

മുത്ത്നബി, സ്നേഹത്തിന്‍റെ തിരുവസന്തം

അബൂയസീദില്‍ ബിസ്താമി (റ)യോടൊരാള്‍ ചോദിച്ചു, ഏറ്റവും വേഗത്തില്‍ അല്ലാഹുവിലെത്താനുള്ള വഴിയേതാണ് ? അദ്ദേഹം പറഞ്ഞു, നിന്റെ മുഴുവന്‍ കരുത്തുമുപയോഗിച്ച് നീയവനെ സ്‌നേഹിക്കുക. ചോദ്യകര്‍ത്താവ്, അത് താന്‍ നേരത്തേ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ‘എങ്കില്‍ നീ മറ്റുള്ളവരാല്‍ സേനേഹിക്കപ്പെടേണ്ടിയിരിക്കുന്നു’ എന്നായിരുന്നു ബിസ്താമിയുടെ മറുപടി. പക്ഷെ എന്തിനെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘അല്ലാഹു ഓരോ ഹൃദയവും സന്ദര്‍ശിക്കാറുണ്ട്. നിന്റെ ഹൃത്തടം സന്ദര്‍ശിക്കുമ്പോള്‍ അവനോടുള്ള നിന്റെ സ്‌നേഹം ദര്‍ശിക്കുകയും സന്തുഷ്ടനാവുകയും ചെയ്യും. മറ്റുള്ളവരുടെ മനോഭിത്തിയില്‍ സ്‌നേഹാക്ഷരങ്ങള്‍കൊണ്ട് നിന്റെ നാമം കുറിച്ച് വെക്കപ്പെട്ടത് കണ്ടാല്‍ നിന്നെയവന്‍ കൂടുതല്‍ സ്‌നേഹിക്കുമെന്നതില്‍ സന്ദേഹമില്ല’.
കുതിച്ചൊഴുകുന്ന  നദിയുടെ അണകെട്ടി നിര്‍ത്താനാവാത്ത സമുദ്രത്തോടുള്ള അഭിനിവേശമാണ് സ്‌നേഹം. ദൈവം പരകോടിയരുവികള്‍ പടച്ച് താനാകുന്ന മഹാസമുദ്രത്തിലേക്കൊഴുകാന്‍ മനുഷ്യന് നല്‍കിയ കല്‍പനയത്രെ ഇസ്ലാം. പകയും വെറുപ്പും വിദ്വേഷവും ഭീകരസത്വങ്ങളായി പുനര്‍ജനിച്ച് വറ്റിച്ചും വിഷം കലക്കിയും മലിനമാക്കിയും മൃതപ്രായമായ ഈ അരുവികളില്‍ സ്‌നേഹത്തിന്റെ കണങ്ങള്‍ നിറച്ച് കൊണ്ടേയിരിക്കാന്‍ അവധൂതരായവരാണ് പുണ്യാത്മാക്കളായ പ്രവാചകന്മാര്‍.
അന്ധകാരം വെളിച്ചത്തിന്നുമേല്‍ ശാശ്വതമെന്ന പ്രതീതി ജനിപ്പിക്കുംവിധം അധീശത്വം  നേടിയ ചരിത്രത്തിന്റേ ഒരു ഭീതിദദശാസന്ധിയെ മനുഷ്യന്‍ എന്നെന്നുമോര്‍ക്കുന്ന മാനവിക മൂല്യങ്ങളുടേയും സാംസ്‌കാരിക നവജാഗരണത്തിന്റേയും ഹൃദയഹാരിയായ വസന്തമാക്കി മാറ്റിയ  അല്‍ഭുത പ്രതിഭാസത്തിന്ന് ചരിത്രം നല്‍കിയ നാമമാണ് അന്ത്യദൂതര്‍ മുഹമ്മദ് എന്നത്. നൃശംസനീയതകളുടെ സര്‍വ്വസംഹാരതാണ്ഡവത്തില്‍ അടിവേരിളകി കടപുഴകി വീണ നന്മപൂക്കുന്ന വൃക്ഷങ്ങളെ തിരുസ്‌നേഹത്തിന്റെ വെള്ളവും വെളിച്ചവും വളവും നല്‍കി സുകൃതങ്ങള്‍ കായ്ക്കുന്ന ദിവ്യതരുക്കളായി അവിടുന്ന് നട്ടുവളര്‍ത്തി. ഹിജാസിന്റെ മാറിടത്തില്‍ ദൈവിക സ്‌നേഹത്തിന്റെ അനശ്വര പ്രവാഹം അണപൊട്ടി. തൗബയുടെ സ്വഛന്ദങ്ങളിലൂടെ കരകവിഞ്ഞൊഴുകിയ ആ പ്രണയ സദസ്സിലേക്ക് മീവല്‍ പക്ഷികള്‍ ദാഹാര്‍ത്തരായി പാറിവന്ന് ആത്മാവിന്റെ ആഴങ്ങളിലേക്ക് ആ സൗരഭ്യത്തെ ആവാഹിച്ചെടുത്തു. ആ പവിത്രകണങ്ങളിറ്റുവീണ് ഊഴിയുടെ വ്രണങ്ങള്‍ കരിഞ്ഞുണങ്ങി. ആത്മാവ് പുഷ്ടിച്ച് തരുക്കളില്‍ സ്നേഹത്തിന്റെ നീര്‍മാതാളം പൂത്തു. മാനസങ്ങളില്‍  ചെമ്പകപ്പൂവിന്റെ സുഗന്ധം  നിറഞ്ഞു. വിശുദ്ദ പ്രവാചകന്‍ പുണ്യസ്നേഹത്തിന്റെ തിരുനെയ്യൊഴിച്ച് തിരിതെളിയിച്ചുവെച്ച മാനവികതയുടെ മഹാവിളക്കുമരങ്ങള്‍, ആധുനിക കാലത്ത് മനുഷ്യസ്‌നേഹത്തിന്റെയും ലോകസമാധാനത്തിന്റെയും മഹാപ്രതീകങ്ങളും മൂര്‍ത്തബിംബങ്ങളുമായി അവതിരിപ്പിക്കപ്പടുന്നവരുടെ നേട്ടങ്ങളെയെല്ലാം  പ്രഭാശൂന്യവും തൃണ സമാനവുമാക്കുന്നതായിരുന്നു. ആ സ്നേഹമാസ്മരികതയില്‍ പതിറ്റാണ്ടുകള്‍ പ്രായമുള്ള വൈരത്തിന്റെയും വിദ്വേഷത്തിന്റെയുംവടവൃക്ഷങ്ങള്‍ കടപുഴകി വീഴുകമാത്രമല്ല, മനുഷ്യനും ജിന്നും എന്തിന്ന് മരങ്ങളും മൃഗങ്ങളും പറവകളും വരെ സ്‌നേഹവും സ്വാസ്ഥ്യവും ആവോളം നുകര്‍ന്ന് സാഹ്ലാദം വസിച്ചു.
എന്റെ നിയന്താവായ അല്ലാഹു തന്നെ സത്യം, നിങ്ങള്‍ വിശ്വസിക്കുന്നത് വരെ സ്വര്‍ഗ്ഗ പ്രവേശം സാധ്യമല്ല, നിങ്ങള്‍ പരസ്പരം  സ്‌നേഹിക്കുന്നത് വരെ  വിശ്വാസികളാവുകയുമില്ല. എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞ് വെച്ചതിലൂടെ സ്‌നേഹമാണ് വിശ്വാസത്തിന്റെ ആത്മാവും ആണിക്കല്ലുമെന്ന മഹാസന്ദേശം മുത്ത് നബി(സ) ലോകത്തിന്ന് പകര്‍ന്ന് നല്‍കി.
ഇരുട്ടിന്ന്  ഓശാന പാടി  ശപിക്കപ്പെട്ട പിശാചിന്റെ വിലോഭനങ്ങള്‍ക്ക് വശംവദനായി സ്രഷ്ടാവിനേയും സൃഷ്ടിലക്ഷ്യത്തേയും വിസ്മരിച്ച് കഴിഞ്ഞ് കൂടേണ്ടവനല്ല ദൈവത്തിന്റെ ഉത്കൃഷ്ട സൃഷ്ടിയായ മാനവന്‍ എന്ന അവിടുത്തെ ഉദ്ഘോഷം കര്‍ണ്ണപുടങ്ങളില്‍ അലയൊലി തീര്‍ത്തപ്പോള്‍ മോഹാലസ്യത്തില്‍ നിന്നും പിടഞ്ഞുണര്‍ന്ന ലോകം പിഴവിന്റെ പാതയിലൂടെയുള്ള അപഥസഞ്ചാരം തങ്ങളുടെ ആത്മാവില്‍ തെറിപ്പിച്ച ചേറും ചെളിയും പരസ്പര സ്‌നേഹത്തിന്റെ പനിനീര്‍ കൊണ്ട് ശുദ്ധമാക്കുകയും ധരണിയെ നന്മയുടെ മൊട്ടുകള്‍ മാത്രം വിരിയുകയും സുകൃതങ്ങളുടെ കുളിര്‍ തെന്നല്‍ മാത്രം പരിമളം പരത്തുകയും ചെയ്യുന്ന ഒരു മനോഹര മലര്‍വാടിയാക്കുവാന്‍ അക്ഷീണം യത്‌നിക്കുകയും ചെയ്തതാണ് ചരിത്രം നമുക്ക് കാണിച്ചുതരുന്നത്.
ശത്രുവിനെ പകയുടേയും വിദ്വേഷത്തിന്റേയും ഖഡ്ഗങ്ങള്‍ കൊണ്ട് ഗളഛേദം നടത്തുന്നതിന്ന് പകരം സ്വഭാവസംശുദ്ദതയെന്ന വജ്രായുധം കൊണ്ട് അവന്റെ തിന്മകളുടെ വേരറക്കുന്നതാണ് യഥാര്‍ത്ഥ മാനവികതയുടെ വഴിയെന്ന് തിരുനബി (സ) പ്രയോഗത്തിലൂടെ ലോകത്തെ പഠിപ്പിച്ചു. ഇരുട്ടത്ത് നില്‍ക്കുന്നവനെ ഘനാന്ധകാരത്തിന്റെ ഉള്ളറകളില്‍ ഉപേക്ഷിച്ച്  പോരാതെ വെളിച്ചക്കീറ് കൊണ്ടുവന്ന്  നന്മയിലേക്കുള്ള വഴി കാണിക്കാനാണ് അവിടുന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അശാന്തിയുടേയും അസമാധാനത്തിന്റേയും തീപ്പൊരി ചിതറിച്ചു കൊണ്ടല്ല മാനവകുലത്തിന്റെ ആത്മാവിന്റെ ആളലടക്കേണ്ടതെന്ന് ലോകത്തിന്ന് മുമ്പില്‍ കാണിച്ചു കൊടുത്ത അവിടുന്ന് തിന്മയെ തിന്മകൊണ്ടല്ല, മറിച്ച് നന്മകൊണ്ടാണ് കൂച്ചുവിലങ്ങിടേണ്ടതെന്ന മഹനീയസത്യം ലോകത്തോടുദ്ഘോഷിച്ചു.
അനശ്വര സ്നേഹത്തിന്റെ  അണമുറിയാത്ത പ്രവാഹത്തിന്ന് വിളുമ്പത്താണ് തങ്ങളെ പുണ്യദൂതര്‍ (സ)പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന സത്യസന്ധമായ തിരിച്ചറിവ് തന്റെ അനുയായികളില്‍ ജനിപ്പിക്കാന്‍ അവിടുത്തേക്ക് കഴിഞ്ഞത് കൊണ്ടാണ് ‘മുഹമ്മദ് നബി യുടെ അനുയായികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് പോലെ ഒരു നേതാവും തന്റെ അനുയായികളാല്‍ സ്‌നേഹാദരവുകള്‍ക്ക് പാത്രമാകുന്നതിന്ന് ഞാന്‍ സാക്ഷിയായിട്ടില്ലെന്ന് ഹുദൈബിയയില്‍ പ്രവാചകസന്നിധി സന്ദര്‍ശിച്ച ഖുറൈശി പ്രമുഖന്ന് അംഗീകരിക്കേണ്ടിവന്നത്. ചരിത്രം ദര്‍ശിച്ച ധിഷണാശാലികളും വിജിഗീഷുക്കളും തത്വജ്ഞാനികളും  സാഹിത്യ പടുക്കളുമെല്ലാം അവിടുത്തെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടിയതും മറ്റൊന്നുകൊണ്ടുമല്ല. അബൂയസീദില്‍ ബിസ്താമി സൂചിപ്പിച്ചത് പോലെ ജനതതികളുടെ ഹൃദയത്തില്‍ സ്‌നേഹാക്ഷരങ്ങള്‍ കൊണ്ട് തന്റെ നാമം കൊത്തി വെക്കപ്പെട്ടാന്‍ മാത്രം തീവ്രവും ഗാഢവും വശ്യസുന്ദരവുമായിരുന്നു ആ ദിവ്യ സ്‌നേഹം. പാരസ്പര്യത്തിന്റേയും സഹജീവി സ്‌നേഹത്തിന്റേയും കലവറകളില്ലാത്ത മാനുഷിക ബന്ധങ്ങളുടേയും പ്രസരണങ്ങളിലൂടെ ദൈവിക സ്‌നേഹത്തിന്റ പാനപാത്രം കയ്യിലേന്തി മുന്നോട്ട് ഗമിക്കാന്‍ ശ്രമിക്കാന്‍ ആമഹദ്ജീവിതം സര്‍വ്വര്‍ക്കും പ്രചോദനം നല്‍കി. വിശുദ്ധ ഖുര്‍ആന്‍ പുണ്യനബി (സ) യെ വിശേഷിപ്പിക്കുന്നത് മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ മനോ വേദനയനുഭവിക്കുന്നവരും അവരുടെ കാര്യങ്ങളില്‍ അമിത താല്‍പര്യം കാണിക്കുന്നവരും കൃപാകാരുണ്യസാഗരവുമായിട്ടാണ്.(തൗബ 128). മരണത്തിന്റെ മാലാഖ മുഖാമുഖം നിന്ന വേളയില്‍ പോലും വിശേഷണങ്ങളിലൊതുങ്ങാത്ത വിധം സമുദായ സ്‌നേഹത്തിന്റെ മാതൃക തീര്‍ത്ത്, സ്വയം സ്‌നേഹത്തിന്റെ ഇടുങ്ങിയപരിസരങ്ങളില്‍ രമിച്ച് സ്വാര്‍ത്ഥതയുടെ തമ്പുകെട്ടിപ്പാര്‍ക്കേണ്ടവനല്ല മനുഷ്യന്‍ എന്ന ഇസ്ലാമികദര്‍ശനം ജീവിതവ്രതമാക്കിയ ആ വിശുദ്ധിയുടെ പ്രതീകത്തിന്ന് ദേഹവും ദേഹിയും സമര്‍പ്പിക്കാതെ ഒരാളുടെ വിശ്വാസം പൂര്‍ണ്ണതയുടെ ബിന്ദുതൊടില്ലെന്ന് അവിടുന്ന് പ്രസ്താവിച്ചതിന്റേയും ഹേതുകം മറ്റൊന്നല്ല. ഈ തിരുസ്‌നേഹവസന്തത്തിന്റെ പരിമളം ആത്മാവിലേറ്റു വാങ്ങി നന്മയുടെ പ്രയോക്താക്കളും പ്രചാരകരുമായിത്തീരാനാണ് ഓരോ റബീഇന്റേയും തിരുപ്പിറവി നമ്മോടാവശ്യപ്പെടുന്നത്. ആലസ്യത്തിന്റേയും നിസ്സംഗതയുടേയും കുംഭകര്‍ണ്ണനിദ്രയില്‍ നിന്നും ഉണര്‍ത്തെണീറ്റ് മനുഷ്യകുലത്തിന്റെ വഴിയെ സഞ്ചരിക്കാന്‍ നാം തയ്യാറായാല്‍ മാത്രമേ ആ പുണ്യാത്മാവിന്റെ ജീവിതത്തോടും അവിടുന്ന്‌ മെയ്യും മനസ്സുമര്‍പര്‍പ്പിച്ച് പടുത്തുയര്‍ത്തിയ ഇസ്ലാമിക ദര്‍ശനത്തോടും നീതി പുലര്‍ത്താനും അതു വഴി ഇരുലോകവിജയം നേടിയെടുക്കാനും നമുക്ക് കഴിയൂ.

സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍

പഴയ നിയമത്തില്‍ പുതിയ നിയമത്തില്‍
ബര്‍ണബാസിന്റെ സുവിശേഷം കഅ്ബുബ്നുലുഅയ്യ്
തുബ്ബഅ്ബ്നു ഹസ്സാന്‍ ഇന്ത്യന്‍ വേദങ്ങള്‍
രാമസംക്രമില്‍ അഥര്‍വ്വ വേദം
അല്ലോപനിഷത്ത് ശ്രീ ബുദ്ധോപദേശം
കാത്തിരിപ്പും കണ്ടെത്തലും ഇബ്നുല്‍ ഹയ്യിബാന്‍
സല്‍മാനുല്‍ ഫാരിസി ജര്‍ജീസ്
സൈദുബ്നു അംറിബ്നുത്ത്വുഫൈല്‍ ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥന
മുഹമ്മദ്നബി(സ്വ)യുടെ നിയോഗത്തെക്കുറിച്ച് പൂര്‍വകാല പ്രവാചകന്മാരും ഗ്രന്ഥങ്ങളുമെല്ലാം മുന്നറിയിപ്പ്് നല്‍കിയിട്ടുണ്ട്. അവര്‍ അവരുടെ കാലത്തെ ജനതയുടെ ഭൌതികവും ബൌദ്ധിക വുമായ പരിമിതികള്‍ക്കുള്ളിലൊതുങ്ങി മാത്രമേ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു ള്ളു. അതിനുമാത്രമാണ് അവര്‍നിര്‍ദേശിക്കപ്പെട്ടിരുന്നത്. മനുഷ്യനില്‍ കാലാകാലങ്ങളില്‍ ഉണ്ടാ യിത്തീരുന്ന വികാസപരിണാമങ്ങള്‍ക്കനുസൃതമായി അനിവാര്യമായിവരുന്ന അധിക നിര്‍ദേശ ങ്ങള്‍ക്കുവേണ്ടിയും കാലാന്തരത്തില്‍ തമസ്കൃതമായിപ്പോയേക്കാനിടയുള്ള അടിസ്ഥാന ആദര്‍ ശത്തെ പുനഃപ്രകാശിപ്പിക്കുന്നതിനു വേണ്ടിയും നിയോഗിതനാവുന്ന  പ്രവാചകനെകുറിച്ച് മുന്‍ വേദങ്ങളെല്ലാം സൂചന നല്‍കിയിട്ടുണ്ട്. സമ്പൂര്‍ണവും സാര്‍വ്വ ലൌകികവുമായ മതനിയമങ്ങ ളുമായി അന്ത്യദൂതന്‍ നിയോഗിതരാവുമെന്ന് അവ അനുയായികളെ പഠിപ്പിച്ചിരുന്നു. മൂന്നു പ്രധാന വേദങ്ങളും അതിന്റെ ആദ്യകാലവ്യാഖ്യാനങ്ങളും അവയുടെ അനുബന്ധ രചനകളും ഇതിന് സാക്ഷിയാണ്. വിശുദ്ധ ഖുര്‍ആന്‍ അതെക്കുറിച്ച് പറഞ്ഞത് തന്നെയാണ് ഇതിനു തെ ളിവ്. വിശുദ്ധ ഖുര്‍ആന്റെ ഈ വെളിപ്പെടുത്തലിന് സാക്ഷിയായി ഇന്ന് നിലവിലുള്ള വേദ ഗ്ര ന്ഥങ്ങള്‍ നമുക്കിടയിലുണ്ട് താനും. അനേകം തിരുത്തലുകള്‍ക്കും കൈകടത്തലുകള്‍ക്കും വി ധേയമായതിനു ശേഷവും, പഴയ നിയമവും പുതിയ നിയമവും സങ്കീര്‍ത്തനവും അവയുടെ അനുബന്ധ കൃതികളും ചിന്തനീയമായ പരാമര്‍ശങ്ങളുള്‍ക്കൊള്ളുന്നു എന്നതു ശ്രദ്ധേയമാണ്.
ഇന്ത്യന്‍ വേദപുരാണോപനിഷത്തുകളിലും ബുദ്ധോപദേശ സമാഹാരത്തിലും വന്നിട്ടുള്ള ചില പരാമര്‍ശങ്ങള്‍ക്ക് അനുരൂപമായി വരുന്ന ഒരേയൊരു വ്യക്തി മുഹമ്മദ്(സ്വ) മാത്രമാണ്. നബി(സ്വ)യുടെ ദേശവും പ്രകൃതിയും കുടുംബവും സ്വഭാവവും അതില്‍  ഒത്തുവരുന്നുണ്ട്. ഇന്ത്യന്‍ വേദങ്ങളുടെ സ്രോതസ്സ് മഹാമനീഷികളായ ദാര്‍ശനിക പ്രമുഖരാണെന്ന അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ തിരുത്തലുകള്‍ക്ക് ശേഷവും അവശേഷിക്കുന്ന തെളിവുകളാവാം ഇന്ന് അവയില്‍ കാണുന്നതെന്നനുമാനിക്കാന്‍ ന്യായമുണ്ട്.
പഴയ നിയമത്തില്‍
പൂര്‍വ വേദങ്ങളില്‍-തൌറാത്തിലും ഇന്‍ജീലിലും- നബി(സ്വ)യെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെ ന്നും അത് വേദമറിയുന്ന ക്രിസ്ത്യാനികള്‍ക്കും ജൂതന്‍മാര്‍ക്കും അറിയുമായിരുന്നെന്നും വി ശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്: “നിരക്ഷരനും ദൂതനുമായ പ്രവാചകനെ പിന്‍പറ്റുന്നവരാണവര്‍. അവരുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും പേരും വിശേഷണങ്ങളും എഴുതപ്പെട്ടിട്ടുള്ള പ്രവാചകന്‍”(ആശയം, അല്‍അഅ്റാഫ്: 157).
വിശുദ്ധ ഖുര്‍ആനിലെ  ഈ സൂക്തമവതരിപ്പിക്കപ്പെട്ടത് വേദക്കാര്‍ക്കെല്ലാം ബോധ്യമാവും വിധത്തിലാണ്. എന്നിട്ട് അവരാരും തന്നെ തങ്ങളുടെ പക്കലുള്ള വേദങ്ങളില്‍ ഇങ്ങനെ ഒരു ദൂതനെക്കുറിച്ച് പരാമര്‍ശമില്ല എന്നു പറഞ്ഞ് നിഷേധിച്ചതിന് ചരിത്രത്തില്‍ തെളിവില്ല. അന്നു നിലവിലുണ്ടായിരുന്ന വേദാവശിഷ്ടത്തിലും പരമ്പരാഗതമായി കൈമാറി വന്ന വിവരങ്ങളിലും നബി(സ്വ)യെകുറിച്ച് പരാമര്‍ശങ്ങളുണ്ടായിരുന്നു എന്ന് ഇതില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നു. പക്ഷേ, ഈ യാഥാര്‍ഥ്യം അംഗീകരിക്കാനും  തങ്ങളുടെ കൈവശമുള്ള വേദങ്ങളുടെയും അറിവുകളുടെയും താല്‍പര്യം സംരക്ഷിക്കാനും അഹങ്കാരം പലരെയും അനുവദിച്ചില്ല. വിശുദ്ധ ഖു ര്‍ആന്‍ പലസ്ഥലങ്ങളിലായി അവരുടെ ഈ നിലപാടുകള്‍ എടുത്തു പറയുന്നുണ്ട്. വേദം നല്‍ കപ്പെട്ടവരിലെ ചിലയാളുകളുടെ ധിക്കാരപരമായ സമീപനത്തെ നബി(സ്വ)യെ അറിയിച്ചു കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “നാം ഗ്രന്ഥം നല്‍കിയിട്ടുള്ള ആളുകള്‍ സ്വന്തം സന്താനങ്ങളെ അറിയും പ്രകാരം നബി(സ്വ)യെ അറിയും. നിശ്ചയം, അവരിലൊരു വിഭാഗം സത്യമറിയുന്നവരായിരിക്കെ സത്യത്തെ മൂടിവെക്കുകയാണ്” (ആശയം, അല്‍ബഖറ:146).
“വിശുദ്ധ വേദത്തില്‍ നിന്ന് ഒരു അംശം നല്‍കപ്പെട്ടിട്ടുള്ളവരിലേക്ക് അങ്ങ് ശ്രദ്ധിക്കുന്നില്ലയോ. അവര്‍(സന്‍മാര്‍ഗത്തിന് പകരം) ദുര്‍മ്മാര്‍ഗത്തെ കൊള്ളുകയാണ്. നിങ്ങള്‍ വഴി പിഴക്കണമെന്നവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു. അല്ലാഹു നിങ്ങളുടെ ശത്രുക്കളെക്കുറിച്ച് നന്നായി അറിയുന്നവനാണ്. നിങ്ങള്‍ക്ക് അല്ലാഹു തന്നെ സംരക്ഷകനായി മതി; അവന്‍തന്നെ സഹായിയായിട്ടും മതി. ജൂതന്‍മാരായ ആളുകളില്‍ വേദത്തിലെ (തൌറാത്തിലെ) വചനങ്ങളെ അതിന്റെ യഥാര്‍ഥസ്ഥാനങ്ങളെ(ആശയങ്ങളെ) തൊട്ട് മാറ്റി മറിച്ചു കളയുന്നവരാണ്”(ആശയം; അന്നിസാഅ് 44-46).
“അവരുടെ അടുത്തുള്ള ഗ്രന്ഥത്തെ ശരിവെക്കുന്ന ഗ്രന്ഥം അല്ലാഹുവില്‍ നിന്ന് അവരിലേക്കു വന്നപ്പോള്‍, (യഥാര്‍ഥത്തില്‍) അവര്‍ ആദ്യകാലത്ത് നിഷേധികളായവര്‍ക്കെതിരെ(അവര്‍ക്കറിയാവുന്ന ദൂതനെക്കൊണ്ട്) സഹായം തേടുന്നവരായിരുന്നു.(എന്നാല്‍) ആ പ്രവാചകന്‍ അവരിലേക്ക് നിയോഗിതരായി വന്നപ്പോള്‍ അവര്‍ ആ പ്രവാചകനെ അറിയാത്തവരായി നടിച്ചു. അവര്‍ ആ ദൂതനെക്കൊണ്ടു നിഷേധികളായിത്തീരുകയായിരുന്നു” (ആശയം; അല്‍ ബഖറ:89).
ഈ സുക്തങ്ങളില്‍ നിന്നു വേദക്കാരുടെ സത്യനിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ഗൌ രവം മനസ്സിലാക്കാന്‍ സാധിക്കുന്നു. അവര്‍ നേരത്തെ ഒരു പ്രവാചക നിയോഗത്തെ പ്രതീക്ഷിച്ചിരുന്നു. അത് അവര്‍ക്ക് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു. ആ വിവരം സമ്പൂര്‍ ണവും വ്യക്തവുമായിരുന്നു. പിന്നീടവരുടെ നിഷേധം സത്യത്തെ മനസ്സിലാക്കിക്കൊണ്ടുള്ള ധി ക്കാരമായിരുന്നു. വിശുദ്ധ ഖുര്‍ആനിലെ ധാരാളം സൂക്തങ്ങള്‍ അവരുടെ നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും രൂപം വ്യക്തമാക്കുന്നുണ്ട്.
അല്‍ ബഖറ: 89ാം സൂക്തത്തില്‍, മദീനയിലെ ജൂതന്‍മാര്‍ അവരും അവിശ്വാസികളും തമ്മിലു ള്ള സംഘട്ടന വേളകളില്‍  നബി(സ്വ)യെ മുന്‍നിറുത്തി സഹായം തേടിയിരുന്നതായി എടുത്തു പറയുന്നുണ്ട്. ഇത്തരം രംഗങ്ങളില്‍ നിന്നു കേട്ടറിഞ്ഞ വിവരമാണ് പിന്നീട് നബി(സ്വ) തങ്ങള്‍ക്കും ഇസ്ലാമിനും മദീനയില്‍ കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തതിന്റെ സുപ്രധാനകാരണങ്ങളിലൊന്നെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.
പ്രമുഖ വേദപണ്ഢിതന്‍മാരായിരുന്ന അബ്ദുല്ലാഹിബ്നു സലാം(റ). തമീമുദ്ദാരി(റ), കഅ്ബു ല്‍ അഹ്ബാര്‍(റ) തുടങ്ങിയവര്‍ ഇസ്ലാം മതം സ്വീകരിക്കുകയും വേദ ഗ്രന്ഥങ്ങളിലെ അല്‍ഭൂതകരമായ പരാമര്‍ശങ്ങള്‍ ലോകത്തിന് പകര്‍ന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രവാചകന്‍മാരുടെ ഉത്തരവാദിത്തം ലോകത്തിനു നേര്‍വഴികാണിക്കുക എന്നതാണ് എന്ന കാ ര്യത്തില്‍ രണ്ടഭിപ്രായമില്ല. അപ്പോള്‍ ലോകത്തില്‍ വരാനിടയുള്ള മുഴുവന്‍ ഗുണദോഷങ്ങളെ കുറിച്ചും മതപരമായ വെല്ലുവിളികളെകുറിച്ചും  പ്രവാചകന്‍മാര്‍ അവരുടെ സമൂഹത്തെ ഉപദേശിച്ചിരിക്കണമെന്നതാണ് ന്യായം.
എല്ലാ വേദങ്ങളും പ്രവാചകന്‍മാരും ദജ്ജാലിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മതപരമായി സമൂഹം നേരിടുന്ന ഒരു വലിയ വെല്ലുവിളിയായിരിക്കുമതെന്നും അതിനാല്‍ തന്നെ എല്ലാ പ്രവാചകന്‍മാരുടെയും പാഠങ്ങളില്‍ അവന്റെ കുഴപ്പത്തെകുറിച്ച് പരാമര്‍ശങ്ങളുണ്ടായിട്ടുണ്ടെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ദജ്ജാലും അവ ന്റെ സ്വഭാവമുള്ള കുട്ടി ദജ്ജാലുകളുമാണ് മതപരമായി അവരഭിമുഖീകരിക്കുന്ന പ്രധാന വെ ല്ലുവിളികളിലൊന്ന്.
എന്നാല്‍ വിശുദ്ധ ഖുര്‍ആനു മുമ്പുള്ള വേദങ്ങളുടെ പേരില്‍ നിലകൊള്ളുന്നു  എന്നവകാശപ്പെടുന്ന രണ്ടുമത വിഭാഗങ്ങള്‍  ഈ കാര്യത്തില്‍ ഒരുതരം  അവിശുദ്ധ കൂട്ടുകെട്ട് സ്ഥാപിച്ചതായി കാണാം. ഒരു ചട്ടക്കുള്ളില്‍ മൂന്നു വേദങ്ങളുടെയും സംയുക്തം ഇന്ന് ലഭ്യമാണ്. അവയില്‍ അന്തിക്രിസ്തു(ദജ്ജാല്‍)വിന്റെ കുഴപ്പവും ദുഷ്പ്രവണതകളും വിവരിക്കുന്നുണ്ട്. അത് എല്ലാവരും അംഗീകരിക്കുന്നുമുണ്ട്. മുഹമ്മദ്(സ്വ)യുടെ പ്രവാചകത്വവും വിശുദ്ധ ഖുര്‍ആനും  അവരുടെ നിലപാടനുസരിച്ച് അവര്‍ക്കൊരു വെല്ലുവിളിയായിരുന്നു എന്നതാണവസ്ഥ. കാരണം മു ഹമ്മദ് നബി(സ്വ)യും വിശുദ്ധ ഖുര്‍ആനും അവരുടെ മതങ്ങളുടെയും വേദങ്ങളുടെയും പ്രസക്തി അവസാനിച്ചു എന്നു പ്രഖ്യാപിക്കുന്നുണ്ട്.
എന്നാല്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ വെല്ലുവിളിയെക്കുറിച്ചു എന്തു കൊണ്ട് പൂര്‍വ വേദങ്ങള്‍ താക്കീത് ചെയ്തില്ല?. മുന്‍വേദ ഗ്രന്ഥങ്ങളുടെയും പ്രവാചകന്‍മാരുടെയും വഴിയല്ലാ തെ പുതിയതൊന്നുമായി രംഗത്തു വന്ന കള്ളവാദിയാണ് മുഹമ്മദ്(സ്വ) തങ്ങളെങ്കില്‍ അന്തിക്രിസ്തുവിനെക്കാള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടിയിരുന്നത് മുഹമ്മദ് (സ്വ)യെ കുറിച്ചായിരുന്നില്ലേ?. കാരണം അന്തിക്രിസ്തു ഇതു വരെ ജാതനായിട്ടില്ല. എന്നാല്‍ മുഹമ്മദ്(സ്വ) തങ്ങളുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അതിതീക്ഷ്ണമായ പ്രതിസന്ധികളെ അതിജീവിച്ചാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയതെങ്കിലും ഇന്നത് ലോകവ്യാപകമായി പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണ്. ഇതൊരു കള്ളത്തരമോ മതപരമായ ഭീഷണിയോ ആയിരുന്നെങ്കില്‍ അത്തരമൊരു പരാമര്‍ശം പൂര്‍വവേദങ്ങളില്‍ കാണേണ്ടതായിരുന്നു.
ഇങ്ങനെയൊരു മുന്നറിയിപ്പു വന്നിട്ടില്ലാത്ത സ്ഥിതിയില്‍ വേദങ്ങളുടെ അടിസ്ഥാന ആദര്‍ശങ്ങള്‍  അംഗീകരിച്ചു കൊണ്ട് സത്യപ്രബോധനം ചെയ്ത മുഹമ്മദ് നബി(സ്വ)യില്‍ വിശ്വസിച്ച് ജീവിക്കുക എന്നതത്രെ ബുദ്ധിപരമായ സമീപനം.
അശൈഖ് യൂസുഫുന്നബ്ഹാനി(റ) തന്റെ ഗ്രന്ഥങ്ങളില്‍ വേദങ്ങളിലെ 44 പരാമര്‍ശങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. അതില്‍ ചിലത് പരിശോധനാ വിധേയമാക്കുന്നത് ഉചിതമായിരിക്കും:
പഴയനിയമത്തിലെ ആവര്‍ത്തന പുസ്തകം 18ാം അധ്യായത്തിലെ 17-22 വചനങ്ങള്‍ ഇങ്ങനെ വായിക്കാം:
“അന്നു യഹോവ എന്നോട് അരുളിച്ചെയ്തു. എന്തെന്നാല്‍ അവര്‍ പറഞ്ഞത് ശരി, നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക്, അവരുടെ സഹോദരന്‍മാരുടെ ഇടയില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്‍മേല്‍ ആക്കും. ഞാന്‍ അവനോട് കല്‍പിക്കുന്നതൊക്കെയും അവന്‍ അവരോട് പറയും. അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍ യാതൊരുത്തനെങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോട് ഞാന്‍ ചോദിക്കും. എന്നാ ല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോട് കല്‍പിക്കാത്ത വചനം എന്റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ് താല്‍ ആ പ്രവാചകന്‍ മരണ ശിക്ഷ അനുഭവിക്കണം. അത് യഹോവ അരുളിചെയ്യാത്ത വചനം എന്ന് ഞങ്ങള്‍ എങ്ങനെ അറിയും എന്ന് നിന്റെ ഹൃദയത്തില്‍ പറഞ്ഞാല്‍ ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാല്‍ അത് യഹോവ അരുളിച്ചെയ്തതല്ല. പ്രവാചകന്‍ അത് സ്വയംകൃതമായി സംസാരിച്ചതത്രെ. അവനെ പേടിക്കരുത്.”
ഈ വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) തങ്ങളാണെന്നതു പച്ചയായ യാഥാര്‍ഥ്യമാണ്. അത് മൂടിവെക്കാന്‍ ജൂതന്‍മാരും ക്രിസ്ത്യാനികളും ശ്രമം നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി സൂചിപ്പിക്കപ്പെട്ട ഈ പ്രവാചകന്‍ ഈസാനബി(അ)യാണെന്ന് ജൂ തന്‍മാര്‍ പറയുന്നു. അത് യൂശഅ് ആണെന്ന് ക്രിസ്ത്യാനികളും പറയുന്നു. എന്നാല്‍ ഇതൊ ന്നും ശരിയല്ലെന്നതിന് ആ വചനത്തില്‍ തന്നെ തെളിവുണ്ട്.
ഈസാനബി(അ) ജീവിച്ചിരുന്ന കാലത്തും ജൂതന്‍മാര്‍ ഒരു പ്രവാചകനെ പ്രതീക്ഷിച്ചിരുന്നു.  ’അവരുടെ സഹോദരന്‍മാരില്‍ നിന്ന്’ എന്ന പ്രയോഗം അവരില്‍നിന്നല്ലാത്ത ഒരു പ്രവാചകനാണുദ്ദേശ്യമെന്നറിയിക്കുന്നു. സഹോദരന്‍മാര്‍ എന്നതു കൊണ്ട് ഇസ്മാഈല്‍ സന്തതികളാണുദ്ദേശ്യം. ഇസ്രാഈല്യര്‍ ഇസ്ഹാഖ് സന്തതികളാണ്. സഹോദരങ്ങള്‍ എന്ന പ്രയോഗം വരാനിരിക്കുന്ന പ്രവാചകന്‍ ഇസ്മാഈല്‍ സന്തതികളില്‍ നിന്നായിരിക്കുമെന്നറിയിക്കുന്നു. ഈസാ(അ) ഇസ്മാഈല്‍ സന്തതികളില്‍ പെട്ടവരല്ല.
യൂശഅ് നബി(അ)യാണ് ആ പ്രവാചകന്‍ എന്ന വാദവും യാഥാര്‍ഥ്യത്തോടു യോജിക്കുന്നതല്ല. മൂസാനബി(അ) ജീവിച്ചിരുന്ന കാലത്തു തന്നെയാണദ്ദേഹവും ജീവിച്ചിരുന്നത്. അദ്ദേഹവും ഇസ്രാഈല്യരില്‍ പെട്ടവരായിരുന്നു. ‘എന്റെ വചനങ്ങള്‍ അവന്റെ നാവിന്‍മേല്‍ ആക്കും’ എന്ന പരാമര്‍ശം വേദഗ്രന്ഥം നല്‍കപ്പെടുന്ന പ്രവാചകനെയാണു സൂചിപ്പിക്കുന്നത്.യൂശഅ് നബി(അ)ക്കു ഗ്രന്ഥമുണ്ടായിരുന്നില്ല.
നബി(സ്വ) തങ്ങളുടെ പ്രവാചകത്വവാദം സത്യസന്ധമായിരുന്നുവന്നതിന് തെളിവ് അവിടുത്തെ  പ്രവചനങ്ങളത്രയും പുലര്‍ന്നിരുന്നു എന്ന ചരിത്രം തന്നെയാണ്. പ്രസിദ്ധമായ അനേകം സംഭവങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. റോം വിജയത്തെകുറിച്ചുള്ള പ്രവചനം വളരെക്കാലം കഴിയും മുമ്പെ പുലര്‍ന്നതാണ്. ‘കല്‍പ്പിക്കാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ മരണശിക്ഷ അനുഭവിക്കേണ്ടിവരുമെ’ ന്ന ആവര്‍ത്തന പുസ്തകത്തിലെ പരാമര്‍ശവും ശ്രദ്ധേയമാണ്. വേദക്കാരുടെ നിലപാടുകളെ തള്ളിപ്പറയുകയും അതിനെതിരെ നിലകൊള്ളുകയും ചെയ്ത മുഹമ്മദ് നബി(സ്വ) തങ്ങള്‍ ഇവരുടെ വിശ്വാസമനുസരിച്ച് യഹോവയുടെ പേരില്‍ കള്ളം പറയുന്നവരാണ്. എങ്കില്‍ എന്തു കൊണ്ട് ആ ശിക്ഷ സംഭവിച്ചില്ല? എന്ന ചോദ്യം പ്രസക്തമാണ്. ചുരുക്കത്തില്‍ ഈസാ(അ) മോ യൂശഅ്(അ)മോ ആണ് ആ വചനങ്ങളിലെ പരാമൃഷ്ടവ്യക്തി എന്നതിന് തെളിവുകളുടെയും ചരിത്രത്തിന്റെയും പിന്‍ബലമൊട്ടുമില്ല. ഇരുപതോളം ന്യായങ്ങള്‍ ഇതിന് തെളിവായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്്.
ഈസാ നബി(അ)നു ശേഷവും ജൂതന്‍മാര്‍ ആ പ്രവാചകനെ അന്വേഷിച്ചിരുന്നു എന്നതിന് ബൈബിള്‍ പുതിയ നിയമത്തില്‍ തന്നെ തെളിവുണ്ട്. യോഹന്നാന്‍ സുവിശേഷം ഒന്നാം അദ്ധ്യായം 19-22 വചനങ്ങള്‍ ഇങ്ങനെ വായിക്കാം:
“നീ ആര്‍ എന്ന് യോഹന്നാനോട് ചോദിക്കേണ്ടതിന് ജൂതന്‍മാര്‍ യരൂശലേമില്‍ നിന്നും പുരോഹിതന്‍മാരെയും ലേവ്യരെയും അവന്റെ അടുക്കല്‍ അയച്ചപ്പോള്‍ അവന്റെ സാക്ഷ്യം എന്തെന്നാല്‍ അവന്‍ മറുക്കാതെ ഏറ്റു പറഞ്ഞു: ഞാന്‍ ക്രിസ്തു അല്ല  എന്ന്  ഏറ്റ് പറഞ്ഞു. പിന്നെ എന്ത്? നീ ഏലിയാവോ? എന്ന് അവനോട് ചോദിച്ചതിന് അല്ല എന്ന് പറഞ്ഞു.  നീ ആ പ്രവാചകനോ എന്നതിനും അല്ല എന്ന് അവന്‍ ഉത്തരം പറഞ്ഞു”.
ഈ വചനത്തില്‍ ജൂതന്‍മാര്‍ ‘ആ പ്രവാചകനാണോ’ എന്ന് ചോദിച്ചതിന് അല്ല എന്ന് ഉത്തരം പറഞ്ഞതു ക്രിസ്തു ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ്. അത് ഒരു പ്രവാചകനെക്കുറിച്ച് അവര്‍ ക്ക് പ്രതീക്ഷയുണ്ടായിരുന്നു എന്നതിന് തെളിവാണ്. ഇസ്രാഈല്യര്‍ക്ക് ബന്ധമില്ലാത്തതും എ ന്നാല്‍ ഇസ്മാഈല്‍ സന്തതികളായ അറബികളുമായി ബന്ധപ്പെട്ടതുമായ സ്ഥലങ്ങളുമായി ബ ന്ധപ്പെടുത്തിക്കൊണ്ടു വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശവും ബൈബിളിലുണ്ട്. ആവര്‍ത്തന പുസ്തകം 33ാം അദ്ധ്യായം രണ്ടാം വചനം ഇങ്ങനെ വായിക്കാം:
“അവന്‍ പറഞ്ഞതെന്തെന്നാല്‍ യഹോവ സീനായില്‍ നിന്നു വന്നു. അവര്‍ക്ക് സേയീരില്‍ നിന്നു ഉദിച്ചു. പാറാന്‍ പര്‍വതത്തില്‍ നിന്നു  വിളങ്ങി. ലക്ഷോപലക്ഷം വിശുദ്ധന്‍മാരുടെ അടുക്കല്‍ നിന്നു വന്നു”.
പാറാന്‍ പര്‍വതവുമായി ഇസ്റാഈല്യര്‍ക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ല. എന്നാല്‍ പാറാന്‍ മരുഭൂമിയുമായി ഇസ്മാഈല്‍ സന്തതികള്‍ക്കുള്ള ബന്ധം സുവ്യക്തമാണു താനും. പതിനായിരം അനുയായികളുമായി നബി(സ്വ) തങ്ങള്‍ മക്കാവിജയദിനത്തിലെത്തിയത് ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു സംഭവമാണ്. ബൈബിളിന്റെ മലയാള പരിഭാഷയില്‍ ഈ സംഖ്യ ലക്ഷോപലക്ഷം എന്നാണെങ്കില്‍ മറ്റു പരിഭാഷകളില്‍ 10,000 എന്ന് തന്നെയാണുള്ളത്.
നബി(സ്വ) തങ്ങളുടെ നിയോഗം, ഇസ്ലാമിന്റെ പ്രചാരണം, നബി(സ്വ) തങ്ങളുടെ പ്രബോധന ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങള്‍ തുടങ്ങിയവ സൂചിപ്പിക്കുന്ന വചനങ്ങള്‍ കാണുക. പഴയ നിയമം യെശയ്യാവ 42ാം അദ്ധ്യായം 1-17വ ചനങ്ങള്‍ ഇങ്ങനെ വായിക്കാം: “ഇതാ ഞാന്‍ താ ങ്ങുന്ന എന്റെ ദാസന്‍. എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതന്‍. ഞാന്‍ എന്റെ ആത്മാവിനെ അവന്റെ മേല്‍ വെച്ചിരിക്കുന്നു. അവന്‍ ജാതികളോട് ന്യായം പ്രസ്താവിക്കും. അവന്‍ നിലവിളിക്കുകയില്ല. ഒച്ചയുണ്ടാക്കുകയില്ല. തെരുവീഥിയില്‍ തന്റെ ശബ്ദം കേള്‍പ്പിക്കയില്ല. അവന്‍ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയില്‍ ന്യായം സ്ഥാപിക്കും വരെ അവന്‍ തളരുകയില്ല. അധൈര്യപ്പെടുകയുമില്ല. അവന്റെ ഉപദേശത്തിനായി ദ്വീപുകള്‍ കാത്തിരിക്കുന്നു. കുരുട്ടുകണ്ണുകളെ തുറപ്പിപ്പാനും ബദ്ധന്‍മാരെ കുണ്ടറയില്‍ നിന്നും അന്ധകാരത്തില്‍ ഇരിക്കുന്നവരെ കാരാഗൃഹത്തില്‍ നിന്നും വിടുവിപ്പാനും യഹോവയായ ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു. ഞാന്‍ നിന്റെ കൈപിടിച്ച് നിന്നെ കാക്കും. നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും”.
“ഞാന്‍ യഹോവ. അത് തന്നെ എന്റെ നാമം. ഞാന്‍ എന്റെ മഹത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല. യഹോവക്ക് പുതിയ പാട്ടും ഭൂമിയുടെ അറ്റത്ത് നിന്ന് അവനു സ്തുതിയും പാടുവിന്‍. മരൂഭൂമിയും അതിലെ പട്ടണങ്ങളും കേദാര്‍ പാര്‍ക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയര്‍ത്തട്ടെ. ശൈല നിവാസികള്‍ ഘോഷിച്ചുല്ലസിക്കുകയും മലമുകളില്‍ നിന്ന് ആര്‍ക്കുകയും ചെയ്യട്ടെ. അവര്‍ യഹോവക്ക് മഹത്വം കൊടുത്തു. അവന്റെ സ്തുതിയെ ദ്വീപുകളില്‍ പ്രസ്താവിക്കട്ടെ”.
“ഞാന്‍ കുരുടന്‍മാരെ അവരറിയാത്ത വഴിയില്‍ നടത്തും. അവരറിയാത്ത പാതകളില്‍ അവരെ സഞ്ചരിക്കുമാറാക്കും. ഞാന്‍ അവരുടെ മുമ്പില്‍ ഇരുട്ടിനെ വെളിച്ചവും ദുര്‍ഘടങ്ങളെ സമഭൂമിയും ആക്കും. ഞാന്‍ ഈ വചനങ്ങളെ വിട്ടുകളയാതെ നിവര്‍ത്തിക്കും. വിഗ്രഹങ്ങളെ ആശ്രയിച്ചു ബിംബങ്ങളോട് നിങ്ങള്‍ ഞങ്ങളുടെ ദേവന്‍മാരെന്ന് പറയുന്നവര്‍ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിച്ച് പോകും”.
അല്ലാഹുവിന്റെ പ്രത്യേകാദരവൂകളുള്ള ഒരു ദാസന്‍ അതീന്ദ്രീയജ്ഞാനം നല്‍കപ്പെട്ട് പ്രവാചകനാവുന്നതാണ്. കുലമാഹാത്മ്യത്തിന്റെയും മറ്റു മൂഢ സങ്കല്‍പങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിടിയിലമര്‍ന്ന ജനതയെ സത്യപ്രബോധനം ചെയ്യുന്നതാണ്. ഇതുവരെയുണ്ടായവയില്‍ നിന്നു വ്യത്യസ്തമായ ഭാഷയിലും ശൈലിയിലുമായിരിക്കും അത.് അല്ലാഹുവിന്റെ എല്ലാ വിധ സംരക്ഷണവും പ്രവാചകനു ലഭിക്കും. മാന്യമായ സംസാരങ്ങളും ശബ്ദവും മാത്രമേ ആ പ്രവാചകനില്‍ നിന്നുണ്ടാവൂ. സകലപ്രതിസന്ധികളെയും അതിജയിക്കും. വ്യത്യസ്ത ഭൂഭാഗങ്ങളിലുള്ള ജനങ്ങള്‍ക്കാകമാനം അന്തിമ സന്ദേശമായിരിക്കും അത് എന്നെല്ലാം ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു.11ാം വചനമായ “മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാര്‍ പാര്‍ക്കുന്ന ഗ്രാമങ്ങളും ശബ്ദമുയര്‍ത്തട്ടെ. ശൈല നിവാസികള്‍ ഘോഷിച്ചുല്ലസിക്കുകയും മലമുകളില്‍ നിന്ന് ആര്‍ക്കുകയും ചെയ്യട്ടെ” എന്നത് ഹജ്ജ് വേളയില്‍ അറഫയിലും മറ്റു കേന്ദ്രങ്ങളിലും നടത്തപ്പെടുന്ന, പ്രാര്‍ഥനകളും തല്‍ബിയത്തുകളും ഉറക്കെ ചൊല്ലുന്ന തീര്‍ഥാടക സാന്നിദ്ധ്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. വളരെ കുറഞ്ഞകാലം കൊണ്ട് സത്യസന്ധരായ മാതൃകാ സമൂഹത്തെ സൃഷ്ടിക്കാനും അവര്‍ മുഖേന ഇസ്ലാം ലോകത്താകമാനം വ്യാപിക്കാനും സാഹചര്യമൊരുങ്ങുകയുണ്ടായി. നബി(സ്വ)യുടെ പ്രബോധനഫലമായല്ലാതെ ഇങ്ങനെ ഒരു വിജയം  ചരിത്രത്തിലുണ്ടായിട്ടില്ല.
പഴയ നിയമം ദാനിയേല്‍ പുസ്തകത്തിന്റെ രണ്ടാം അദ്ധ്യായത്തില്‍ ദാനിയേല്‍ പ്രവാചകനും ബുഖ്തുനസ്വ്ര്‍ (ബൂഖ്ദ്നേസര്‍) രാജാവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. രാജാവിന് ഒരു സ്വ പ്ന ദര്‍ശനമുണ്ടായി. അതിന്റെ വ്യാഖ്യാനം തേടി പരാജയപ്പെട്ട രാജാവ് കുപിതനായിരിക്കുന്ന സന്ദര്‍ഭത്തില്‍ ദാനിയേല്‍ പ്രവാചകന്‍ തനിക്കു ലഭിച്ച വെളിപാടിന്റെ അടിസ്ഥാനത്തില്‍ ആ സ്വപ്നം വിശദീകരിച്ചു കൊടുക്കുകയുണ്ടായി. 27 മുതല്‍ 45 കൂടിയ വചനങ്ങളില്‍ ഇതു കാ ണാം. അതിലെ 44ാം വചനം ഇങ്ങനെ വായിക്കാം:
“ഈ രാജാക്കന്‍മാരുടെ കാലത്ത് സ്വര്‍ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചു പോകാത്ത ഒരു രാജത്വം സ്ഥാപിക്കും. ആ രാജത്വം വേറൊരു ശക്തിക്കും ഏല്‍പിക്കപ്പെടുകയില്ല. അത് ഈ രാജ്യങ്ങളെ ഒക്കെയും തകര്‍ത്ത് നശിപ്പിക്കുകയും എന്നേക്കും നിലനില്‍ക്കുകയും ചെയ്യും”.
റോമന്‍, പേര്‍ഷ്യന്‍ ഭരണകൂടങ്ങള്‍ക്കുണ്ടാവുന്ന ശക്തിക്ഷയവും  നബി(സ്വ)യുടെ ജനനവും പിന്നീട് റോമും പേര്‍ഷ്യയും ഇസ്ലാമിനു കീഴ്പെടുമെന്നതുമാണീ വചനത്തിന്റ പൊരുള്‍. ഈ വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട സംഭവം അല്ലാമാ ഇബ്നുല്‍ അസീര്‍(റ) തന്റെ അല്‍ കാമില്‍ ഫിത്താരീഖി എന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാള്യത്തില്‍ വിവരിച്ചിട്ടുണ്ട്.
പുതിയ നിയമത്തില്‍
പുതിയ നിയമത്തിലും ഇത്തരം ധാരാളം പരാമര്‍ശങ്ങളുണ്ട്. പ്രത്യേകിച്ച് മുഹമ്മദ് നബി(സ്വ)യുടെ തൊട്ടു മുമ്പുള്ള പ്രവാചകരായ ഈസാ നബി(അ)ന്റെ പേരിലറിയപ്പെടുന്നതായതിനാല്‍ തനിക്കു ശേഷം വരാനിരിക്കുന്ന പ്രവാചകനെകുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങള്‍ അതില്‍ കാ ണാം. യോഹന്നാന്‍ സുവിശേഷത്തിലെ താഴെ പറയുന്ന വചനങ്ങള്‍  ഉദാഹരണത്തിനായി വായിക്കുക:
“എന്നാല്‍ ഞാന്‍ പിതാവിനോട് ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്‍യ്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന് നിങ്ങള്‍ക്ക് തരും”(യോഹ: 14/16).
“പിതാവിന്റെ അടുക്കല്‍ നിന്ന് നിങ്ങള്‍ക്ക് അയപ്പാനുള്ള കാര്‍യ്യസ്ഥനായി പിതാവിന്റെ അടുക്ക ല്‍ നിന്ന് പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെകുറിച്ച് സാക്ഷ്യം പറയും” (യോഹ: 15:26).
“എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു: ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം. ഞാന്‍ പോകാഞ്ഞാല്‍ കാര്‍യ്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അ വനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്ന് പാപത്തെകുറിച്ചും നീതിയെകുറിച്ചും ന്യായവിധിയെ കുറിച്ചും ലോകത്തിന് ബോധം വരുത്തും”(യോഹ:16:7,8).
“ഇനിയും വളരെ നിങ്ങളോട് പറവാന്‍ ഉണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ, അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളത് നിങ്ങ ള്‍ക്ക് അറിയിച്ചു തരികയും ചെയ്യും”(യോഹ: 16,12,13).
ഈ വചനങ്ങളിലെല്ലാം യേശുവിന്റെതായി വന്നിട്ടുള്ള പരാമര്‍ശങ്ങളുടെ പൊരുള്‍ അന്ത്യപ്രവാചകനായ ഒരു ദൂതന്റെ നിയോഗം നിങ്ങള്‍ക്കുണ്ടാവുമെന്നാണ്. അതു ഗ്രഹിക്കുന്നതിന് കൂടുതല്‍ ആലോചനയൊന്നും വേണ്ടി വരുന്നില്ല. “ഫാര്‍ഖലീത്വ്” എന്നു ഗ്രീക്ക് ഭാഷയിലേക്ക് ഭാ ഷാന്തരം ചെയ്യപ്പെട്ട പദത്തിന്നാണിവിടെ ‘കാര്യസ്ഥന്‍’ എന്നര്‍ഥം നല്‍കിയിരിക്കുന്നത്. ഇവിടെ ഈസ(അ) പ്രയോഗിച്ച യഥാര്‍ഥ പദമെന്തായിരുന്നു എന്നതജ്ഞാതമാണ്. ഇവിടെ മൂലകൃതിയുടെ അവസ്ഥ തന്നെ ഫാര്‍ഖലീത്വിന്റെ മൂലപദത്തിനും വന്നിരിക്കുകയാണ്.ഫാര്‍ഖലീത്വ് എന്ന പദത്തിന് കാര്യസ്ഥന്‍ എന്ന മലയാള അര്‍ഥം കൃത്യമല്ല എന്നതുറപ്പാണ്. ഇവിടെ ‘കൂടുതല്‍ സ്തുതിക്കപ്പെടുന്നവന്‍’ എന്നാണിതിന്നര്‍ഥമെന്ന് ബലമായ അഭിപ്രായമുണ്ട്. അപ്പോള്‍ മൂല കൃതിയില്‍ ഈ പദം അഹ്മദ് എന്നു തന്നെയായിരിക്കാനാണു സാധ്യത.
ബര്‍ണബാസിന്റെ സുവിശേഷം
അഹ്മദ് എന്നോ മുഹമ്മദ് എന്നോ തന്നെയായിരുന്നു ഈസാ(അ) പറഞ്ഞത് എന്നതിന് ബര്‍ണബാസ് ബൈബിള്‍ 42 മുതല്‍ 44 വരെയുള്ള അദ്ധ്യായങ്ങളില്‍ നിന്നു വ്യക്തമാണ്:
“നിങ്ങള്‍ മിശിഹാ എന്ന് വിളിക്കുന്ന ദൈവദൂതന്റെ കാലുറയുടെ കെട്ടഴിക്കാനോ പാദരക്ഷയുടെ കൊളുത്തെടുക്കാനോ ഉള്ള യോഗ്യത എനിക്കില്ല. അദ്ദേഹത്തിനെ എന്നെക്കാള്‍ മുമ്പു തന്നെ സൃഷ്ടിച്ചിരുന്നു. അദ്ദേഹം എനിക്കു ശേഷം വരുന്നതുമാണ്. അദ്ദേഹം സത്യത്തിന്റെ വചനങ്ങള്‍ കൊണ്ടുവരും. അതിനാല്‍ അദ്ദേഹത്തിന്റെ വിശ്വാസ്യതക്ക് അന്ത്യമില്ല”(42ാം അ ദ്ധ്യായത്തില്‍ നിന്ന്).
“എന്തെന്നാല്‍ ദൈവം തീര്‍ച്ചയായും കുറ്റമറ്റവനും പരിപൂര്‍ണനുമായതിനാല്‍ സംതൃപ്തിയുടെ ആവശ്യമില്ല. കാരണം അവന്‍ സ്വയംസംതൃപ്തനാണല്ലൊ. അതു കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഇ ഷ്ടപ്പെട്ടത് കൊണ്ട്, എല്ലാത്തിനും മുമ്പെ തന്നെ അവന്‍ തന്റെ ദൂതന്റെ ആത്മാവിനെ സൃഷ് ടിച്ചു കഴിഞ്ഞിരുന്നു. അവനു വേണ്ടി (ദൂതനു വേണ്ടി) ബാക്കി സകലതിനെയും സൃഷ്ടിക്കാന്‍ തീരുമാനിച്ചിരുന്നു. തന്‍മൂലം എല്ലാ സൃഷ്ടികളും ദൈവത്തില്‍ നിന്നും സന്തോഷവും അനുഗ്രഹവും കണ്ടെത്തണം. അതില്‍ നിന്നും അവന്റെ ദൂതന്‍ തനിക്ക് വേണ്ടി, തന്റെ സേവകരായി ദൈവം അയച്ച ( നിയോഗിച്ച) എല്ലാ ജീവജാലങ്ങളില്‍ നിന്നും ആനന്ദം ഉള്‍ക്കൊള്ളണം”.
“സത്യമായിട്ട് ഞാന്‍ നിങ്ങളോട് പറയുകയാണ,് ഓരോ പ്രവാചകനും ഓരോ ജനതക്കു വേണ്ടി മാത്രമായിട്ട് ദൈവ കാരുണ്യത്തിന്റെ ചിഹ്നവും പേറിയാണ് ആഗതനാകുന്നത്. അതിനാല്‍ അവരുടെ വാക്കുകള്‍ വ്യാപകമാവുന്നില്ല. പ്രത്യുത അവരെ ആര്‍ക്കുവേണ്ടി അയച്ചോ അവരുടെ ഇടയില്‍ ഒതുങ്ങി നില്‍ക്കുകയേ ഉള്ളു. എന്നാല്‍ ആ ദൈവദൂതന്‍ വരുമ്പോള്‍ ദൈവം തന്റെ കൈമുദ്ര തന്നെ നല്‍കിയമാതിരിയാണ് അദ്ദേഹം രക്ഷയും കാരുണ്യവും ലോകജനതക്കാകമാനമായി കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ അനുശാസനം എല്ലാജനതയും സ്വീകരിക്കും. അ ദ്ദേഹം ദൈവനിഷേധികളുടെ മേല്‍ അധികാരവും പേറിയാണ് വരുന്നത്. അദ്ദേഹം വിഗ്രഹാരാധന ഇല്ലാതാക്കും. അതുമൂലം സാത്താനെ അദ്ദേഹം വലയ്ക്കും. അങ്ങനെ തന്നെയാണ് എബ്രഹാമിനോട് ദൈവം പറഞ്ഞതും. അതായത് നോക്കൂ, നിന്റെ സന്തതിയില്‍ കൂടി ഞാന്‍ ഭൂമിയിലുള്ള എല്ലാ ഗോത്രങ്ങളെയും അനുഗ്രഹിക്കും. നീ വിഗ്രഹങ്ങളെ ഉടച്ച് കഷ്ണങ്ങളാക്കിയമാതിരി ഓ എബ്രഹാം, നിന്റെ സന്തതിയും അപ്രകാരം തന്നെ ചെയ്യുന്നതാണ്” (അദ്ധ്യായം 43 ല്‍ നിന്ന്).
“അതു കൊണ്ട് ഞാന്‍ നിങ്ങളോട് പറയുകയാണ്; ദൈവദൂതന്‍ ഒരു പ്രതാപവാന്‍ ആകുന്നു എന്ന്. അദ്ദേഹം ദൈവം സൃഷ്ടിച്ച എതാണ്ട് എല്ലാറ്റിനും സന്തോഷം നല്‍കുന്നു. കാരണം ജ്ഞാനത്തിന്റെയും സാരോപദേശത്തിന്റെയും ജീവസ്സാല്‍ അദ്ദേഹം അലങ്കരിക്കപ്പെട്ടിരിക്കുന്നു. അത്പോലെ തന്നെ വകതിരിവിന്റെയും ആധിപത്യത്തിന്റെയും ചൈതന്യം, ഭയത്തിന്റെയും സ്നേഹത്തിന്റെയും സമീപനം, ഔചിത്യത്തിന്റെയും പെരുമാറ്റത്തിന്റെയും ആദര്‍ശം അദ്ദേഹത്തിന്റെ അലങ്കാരമാണ്. കൂടാതെ ദാനധര്‍മ്മത്തിന്റെയും ദയയുടെയും നീതിയുടെയും ഭക്തിയുടെയും ശാന്തിയുടെയും ക്ഷമയുടെയും ചൈതന്യത്താല്‍ അദ്ദേഹം അലങ്കൃതനാണ്. ഇവയെ ല്ലാം ദൈവത്തില്‍ നിന്നു മറ്റു സൃഷ്ടികള്‍ക്കെല്ലാം കൂടി ദൈവം കൊടുത്തതിനേക്കാള്‍ മൂന്നിരട്ടിയായിട്ടാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. അദ്ദേഹം ഈ ഭൂമിയില്‍ വരുന്ന സമയം ഹാ! അനുഗ്രഹിക്കപ്പെട്ടതത്രെ. എന്നെ വിശ്വസിക്കൂ; മറ്റുള്ള ഓരോ പ്രവാചകനും അദ്ദേഹത്തെ കാ ണുകയും ആദരവ് അര്‍പ്പിക്കുകയും ചെയ്തിട്ടുള്ളത് പോലെ ഞാനും അദ്ദേഹത്തെ കാണുക യും ആദരിക്കുകയും ചെയ്തിട്ടുണ്ട്. അത് പോലെ അദ്ദേഹത്തിന്റെ ചൈതന്യത്തില്‍ നിന്നും ദൈവം മറ്റു പ്രവാചകന്‍മാര്‍ക്ക് പ്രവാചകത്വം നല്‍കുന്നതും ഞാന്‍ കാണുകയുണ്ടായി. അങ്ങനെ ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ ആത്മാവ് സംതൃപ്തി കൊണ്ട് നിറഞ്ഞു പോയി. ഞാന്‍ അതിനാല്‍ ഇങ്ങനെ പറഞ്ഞുപോയ്, ഓ മുഹമ്മദ,്  ദൈവം താങ്കളുടെ കൂടെയാകട്ടെ. താങ്കളുടെ ചെരിപ്പിന്റെ വാര്‍ അഴിക്കാനുള്ള യോഗ്യനായിട്ടെങ്കിലും ദൈവം എന്നെ ആക്കട്ടെ”(44ാം അദ്ധ്യായത്തില്‍ നിന്ന്).
ഈ വചനങ്ങളില്‍ മുഹമ്മദ് നബി(സ്വ)യുടെ ദൌത്യത്തെയും അതിന്റെ സ്വഭാവത്തെയും  മഹത്വത്തെയും അവസ്ഥയെയും സ്വീകാര്യതയെയും വ്യക്തമായിത്തന്നെ പറയുന്നു. 44ാം അദ്ധ്യായത്തിലെ വചനത്തില്‍ പരാമര്‍ശിച്ച മുഹമ്മദ് എന്നതിന്റെ ഭാഷാന്തരമായിരിക്കണം ഫാര്‍ഖലീത്വ എന്നത്.
ചുരുക്കത്തില്‍ വേദഗ്രന്ഥങ്ങളുടെ നിലവിലുള്ള പതിപ്പുകളില്‍ തന്നെ മുഹമ്മദ് നബി(സ്വ) തങ്ങളുടെ നിയോഗം, പ്രബോധനം, വിജയം, അനുയായികള്‍, സ്വഭാവം തുടങ്ങിയ കാര്യങ്ങളെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്. ഇതൊക്കെ നന്നായറിയാവുന്ന വേദപണ്ഢിതന്‍മാരും പുരോഹിതന്‍മാരുമായി ബന്ധപ്പെട്ട ധാരാളം സംഭവങ്ങള്‍ പ്രവാചകത്വത്തിന്റെ പ്രമാണങ്ങള്‍ (ദലാഇലുന്നുബുവ്വ:) എന്ന പ്രവാചക ചരിത്ര ഗ്രന്ഥശാഖയില്‍ വളരെ വിശദമായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ചിലതു വായിക്കുക:
കഅ്ബ്ബ്നു ലുഅയ്യ്
നബി(സ്വ) തങ്ങളുടെ 7ാമത്തെ പിതാമഹനാണ് കഅ്ബ്ബ്നു  ലുഅയ്യ്: നബി(സ്വ) തങ്ങളുടെ നിയോഗത്തിന് 560 വര്‍ഷം മുമ്പ് അദ്ദേഹം മരണപ്പെട്ടു. പരമ്പരാഗതമായി ഇബ്രാഹീമീ മില്ലത്തില്‍  ജീവിച്ചിരുന്ന അദ്ദേഹം പ്രഭാഷകനും പണ്ഢിതനുമായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കേള്‍ക്കാനായി എല്ലാ വെള്ളിയാഴ്ചയും  ജനങ്ങള്‍  സമ്മേളിക്കാറുണ്ടായിരുന്നു. അദ്ദേഹമവരോട്  നടത്തിയിരുന്ന ഉപദേശത്തില്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു:
“നിങ്ങളുടെ വിശുദ്ധഭൂമിയെ നിങ്ങള്‍ ആദരിക്കണം. അതിനെ നിങ്ങള്‍ ആശ്രയിക്കണം. അതില്‍ മഹത്തായ ചില വിവരങ്ങള്‍ വരാനിരിക്കുന്നുണ്ട്. അവിടെ മഹാനായ ഒരു പ്രവാചകന്‍ രംഗത്ത് വരും.അല്ലാഹുവാണെ, അന്ന് ഞാന്‍ കണ്ണും കാതും കൈയ്യും കാലും ഉള്ളവനായി ഉണ്ടെങ്കില്‍ ഒട്ടകത്തെപ്പോലെ തല ഉയര്‍ത്തിയും കൂറ്റനെപ്പോലെ അതിവേഗത്തിലും അദ്ദേഹത്തെ അനുഗമിക്കും”(അഅ്ലാമുന്നുബുവ്വ: അല്‍ വഫാ).
തുബ്ബഅ്ബ്നു ഹസ്സാന്‍
യമനിലെ ഹിംയറൈറ്റ് രാജാക്കന്‍മാരില്‍പ്പെട്ട തുബ്ബഅ്ബ്നു ഹസ്സാന്‍, യസ്രിബി(മദീനയി)ലെ ജൂതന്‍മാര്‍ക്കെതിരെ ഒരു പടപ്പുറപ്പാട് നടത്തുകയുണ്ടായി. തദ്ദേശീയരായ അറബികളെ ജൂതന്‍ മാര്‍ ശല്യപ്പെടുത്തിയതിനാലായിരുന്നു ഇത്.  ഉഹ്ദ് പര്‍വ്വതത്തിനടുത്തു വച്ച് 350 ജൂതന്‍മാരെ അദ്ദേഹത്തിന്റ സൈന്യം വക വരുത്തി.  നശീകരണ നടപടികളുമായി മുന്നേറിയ ആ സൈന്യം യസ്രിബിനെ പൂര്‍ണമായും നശിപ്പിക്കാന്‍ മാത്രം രൌദ്രഭാവം സ്വീകരിച്ചപ്പോള്‍ ശാമൂല്‍ എന്നു പേരായ ഒരു ജുത പണ്ഢിതന്‍ തുബ്ബഇനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു:
“രാജാവേ, ഈ പ്രദേശം ഇസ്മാഈല്‍ സന്തതികളില്‍ ജാതനാവുന്ന പ്രവാചകന്റെ പലായന ഭൂമിയാണ്. അദ്ദേഹത്തിന്റെ ജനനം മക്കയിലായിരിക്കും. നാമം അഹ്മദ് എന്നായിരിക്കും. ഇത് ആ പ്രവാചകന്റെ പലായന ശേഷമുള്ള ഭവനമാണ്. അങ്ങു താമസിക്കുന്നിടം ആ പ്രവാചകാനുയായികളും ശത്രുക്കളുമായ  ധാരാളം ആളുകള്‍ മരിച്ചു വീഴുന്ന സ്ഥലമാണ്”.
ഇത് കേട്ട തുബ്ബഅ് ആകാംക്ഷയോടെ ചോദിച്ചു:
ആ പ്രവാചകനോട് ആരാണ് യുദ്ധം ചെയ്യുക?
ആ കാലത്തെ ജനങ്ങള്‍ തന്നെ.  പുരോഹിതന്‍ മറുപടി പറഞ്ഞു. വീണ്ടും ചോദ്യം:
ആ പ്രവാചകന്‍ എവിടെയാണ് മറവ് ചെയ്യപ്പെടുക?
ഇവിടെ തന്നെ. പണ്ഢിതന്‍ പ്രതിവചിച്ചു.
യുദ്ധത്തില്‍ ആരാണ് ജയിക്കുക?  വീണ്ടൂം ചോദ്യം.
രണ്ടു വിഭാഗങ്ങളും ജയിക്കും, പക്ഷേ, അന്തിമവിജയം ആ പ്രവാചകനു തന്നെയായിരിക്കും. അങ്ങനെ ആരാലും ജയിച്ചടക്കാനാവാത്ത വിധം ആ പ്രവാചകന്‍ അജയ്യനായിത്തീരും.
ഇതെല്ലാം കേട്ട തുബ്ബഅ് ആ പ്രവാചകന്റെ വിശേഷണങ്ങളാരായുകയും പുരോഹിതന്‍ അതെ ല്ലാം വിശദീകരിക്കുകയുമുണ്ടായി. രാജാവിനോടൊപ്പമുണ്ടായിരുന്നവരും ഇതിനെല്ലാം ദൃക്സാ ക്ഷികളായിരുന്നു. അവസാനം പണ്ഢിതന്‍ തുബ്ബഇനോട്, തങ്ങളെ യസ്രിബില്‍ തന്നെ തങ്ങാ ന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു.
ഞങ്ങള്‍ ഇവിടെ തന്നെ കഴിയുകയാണ്. ഞങ്ങള്‍ക്കും ഞങ്ങളുടെ സന്താനങ്ങള്‍ക്കും ആ പ്രവാചകനെ കണ്ടുമുട്ടാനായെങ്കില്‍ എന്ന്  വിചാരിക്കുന്നു.
രാജാവ് അവരുടെ ആഗ്രഹം അനുവദിക്കുകയും ആവശ്യമായ സമ്പത്തും പരിചാരികമാരെയും നല്‍കുകയും ചെയ്തു. പ്രവാചകന്‍ നിയോഗിതനാവുമ്പോള്‍ താമസിക്കാനായി ഒരു വീടും തയ്യാറാക്കി. നബി(സ്വ) തങ്ങള്‍ക്ക് നല്‍കാനായി ഒരു എഴുത്തും രാജാവ് അദ്ദേഹത്തെ ഏല്‍പി ച്ചു.
രാജാവ് നിര്‍മ്മിച്ച വീടും അദ്ദേഹം നല്‍കിയ എഴുത്തും ആ പണ്ഢിതന്‍ സൂക്ഷിച്ചുവച്ചു. അദ്ദേഹത്തിന്റെ സന്താന പരമ്പരകളിലൂടെ കൈമാറി ആ എഴുത്ത് അവസാനം  നബി(സ്വ) തങ്ങള്‍ക്ക് നല്‍കാനായി ഒരാള്‍ മക്കയിലെത്തി. എഴുത്തുമായി വന്ന ആളുടെപേരു വിളിച്ചുകൊണ്ടു നബി(സ്വ) എഴുത്തിനെകുറിച്ച്  ചോദിച്ചപ്പോള്‍ അദ്ദേഹം അല്‍ഭുതപ്പെട്ടുപോയി. അതദ്ദേഹം പ്ര കടിപ്പിക്കുകയും ചെയ്തു. നബി(സ്വ) എഴുത്തു വാങ്ങി വായിച്ച് തുബ്ബഇന് സ്വാഗതം ഓതി. എഴുത്തില്‍ “ഞാന്‍ നബി(സ്വ)യെ അംഗീകരിച്ചിരിക്കുന്നു, വിശ്വസിച്ചിരിക്കുന്നു എന്നാണുണ്ടായിരുന്നത്. അദ്ദേഹം നബി(സ്വ)ക്കായി പണികഴിപ്പിച്ച വീട് അബൂ അയ്യൂബില്‍ അന്‍സ്വാരി(റ) വിന്റെ കൈവശമായിരുന്നു. ഹിജ്റക്കു ശേഷം മദീനയിലെത്തിയ നബി(സ്വ) അവിടെ താമസിക്കുകയുണ്ടായി.
ഇബ്രാഹീമീ മില്ലത്തില്‍ ജീവിച്ചവരും വേദങ്ങളും പ്രവാചകന്‍മാരുടെ  പാഠങ്ങളും  അംഗീകരിച്ചവരുമായ ആളുകളില്‍ നബി(സ്വ)യുടെ നിയോഗ കാലഘട്ടവുമായി സന്ധിക്കാന്‍ സാധിച്ചവരില്‍ പലരും വിശ്വസിക്കുകയും ചിലര്‍ നിഷേധികളാവുകയുമുണ്ടായി.
ഇന്ത്യന്‍ വേദങ്ങള്‍
ഇന്ത്യന്‍ വേദങ്ങളില്‍ വന്നിട്ടുള്ള ചില പരാമര്‍ശങ്ങള്‍ നബി(സ്വ)യുടെ ജീവിതവും ചരിത്രവുമായി പൊരുത്തപ്പെടുന്നതായി കാണാന്‍ കഴിയുന്നുണ്ട്. ഭവിഷ്യല്‍ പുരാണം, അഥര്‍വ്വവേദം, രാമസംക്രമ് എന്നിവയിലെല്ലാം കാണാന്‍ സാധിക്കുന്ന ചില പരാമര്‍ശങ്ങള്‍ മുഹമ്മദ് നബി(സ്വ) തങ്ങളിലല്ലാതെ മറ്റൊരാളിലും ഒത്തുവരുന്നതായി  ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.
ഭവിഷ്യല്‍ പൂരാണത്തില്‍ വ്യാസമുനിയുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: (സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന പുരാണമെന്ന നിലയിലാണതിന് ഭവിഷ്യല്‍ പുരാണം എന്ന പേര് സിദ്ധിച്ചത്).
പ്രതിസര്‍ഗ്ഗപര്‍വ്വം 3ല്‍ നിന്ന്:
ഏതസ്മിന്നന്തരേ മ്ളേഛ
ആചാര്യേണ സമന്വിതം
മഹാമദ ഇതിഖ്യാത
ശിഷ്യ ശാഖ സമന്വിതം
(അപ്പോള്‍ അന്യദേശക്കാരനായ ഒരു ആചാര്യന്‍ തന്റെ ശിഷ്യഗണങ്ങളോടൊന്നിച്ച് പ്രത്യക്ഷപ്പെടും. അദ്ദേഹത്തിന്റെ നാമം മഹാമദ -മുഹമ്മദ്- എന്നായിരിക്കും.) ധര്‍മ്മം ക്ഷയിക്കുമ്പോള്‍ നിയുക്തരാവുന്ന 10 അവതാരങ്ങള്‍ രംഗത്തെത്തുമെന്ന് ഇന്ത്യന്‍ ധര്‍മ്മപാഠങ്ങളില്‍ കാണാം. ഇക്കൂട്ടത്തില്‍ അവസാനത്തെ അവതാരത്തെകുറിച്ചാണ് വ്യാസമുനി ഈ ദീര്‍ഘദര്‍ശനം നടത്തിയിരിക്കുന്നത്. തുടര്‍ന്ന് നബി(സ്വ)യുടെ ജീവിതവുമായി പൊരുത്തപ്പെടുന്ന വിവരണം ശ്രദ്ധിക്കുക: അപ്പോള്‍ അദ്ദേഹത്തെ സമീപിച്ച് ആദരപുരസ്സരം ഒരു രാജാവ് ഇങ്ങനെ പറയും.
നമസ്തേ ഗിരിജാനാഥാ,
മരുസ്ഥല നിവാസിനം
ത്രിപുരാ സുരനാശയ
ബഹുമായാ പ്രവര്‍ത്തിനം
മ്ളേഛെ ഗുപ്തായ ശുദ്ധായ
സച്ചിദാനന്ദ സ്വരൂപിണെ
ത്വാമാംഹി കിങ്കരം
വിദ്ധിശരാര്‍ത്ഥമപാഗതം.
“അല്ലയോ മാനവരാശിയുടെ അഭിമാനമേ, മരുഭൂ നിവാസീ, ഞാനങ്ങയെ വന്ദിക്കുന്നു. അങ്ങ് പിശാചിനെ നശിപ്പിക്കുന്നതിനായി വലിയ ശക്തി സംഭരിച്ചിരിക്കുന്നു. മ്ളേഛന്‍മാരായ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു. അല്ലയോ സച്ചിദാനന്ദ സ്വരുപമേ, ഞാന്‍ അവിടുത്തെ എളിയ ദാസനാകുന്നു. അങ്ങയുടെ പാദങ്ങളില്‍ വീണ ഈയുള്ളവനെ സ്വീകരിച്ചനുഗ്രഹിച്ചാലും”.
മുഹമ്മദ് നബിയുടെ(സ്വ)യുടെ പേരിന് സമാനമായ പദമാണ് അവതാരത്തിന്റെ പേരായി ഈ ശ്ളോകത്തില്‍ പറഞ്ഞിരിക്കുന്നത്. മരുഭൂനിവാസിയാണെന്നതും ശത്രുക്കളില്‍ നിന്നു സുരക്ഷിത ത്വം നല്‍കപ്പെട്ടിരിക്കുന്നു എന്നതും നബി(സ്വ)യില്‍ യോജിച്ചു വരുന്നുണ്ട്. തുടര്‍ന്ന് അനുയാ യികളുടെ  വിശേഷണങ്ങളും വിവരിക്കുന്നു:
ലിംഗഛേദി ശിഖാഹീന
ശ്മശ്രുധാരി സദൂഷക
ഉച്ചാലപീസര്‍വ്വഭക്ഷി
ഭവിഷ്യതിജനമോം
വിനകൌശലം ചവശവസ്തൊ
ഷാം ഭക്ഷയാമതാമാം
മുസലൈനൈവസംസ്കാര
കുശൈരിഭവ വിഷ്യതി
നസ്മാന്‍ മുസലവന്തോഹി
ജാതയോ ധര്‍മ്മദൂഷക
ഇതി പൈശാച ധര്‍മ്മശ്ച
ഭവിഷ്യതിമയാകൃത:
“ചേലാകര്‍മ്മം ചെയ്യുന്നവര്‍, കുടുമ വെക്കാത്തവര്‍, താടി വളര്‍ത്തുന്നവര്‍, വിപ്ളവകാരികള്‍, പ്രാര്‍ഥനക്കായി ഉറക്കെ വിളിക്കുന്നവര്‍, പന്നിയല്ലാത്ത മിക്ക മൃഗങ്ങളെയും ഭക്ഷിക്കുന്നവര്‍, മുസലൈ(മുസ്ലിം) എന്നറിയപ്പെടുന്നവര്‍ എന്നീ വിശേഷണങ്ങള്‍ക്കുടമകളായിരിക്കും ആ അവതാരത്തിന്റെ അനുയായികള്‍”. ഇതെല്ലാം കൃത്യമായി യോജിച്ചുവരുന്നത് മുഹമ്മദ് നബി (സ്വ)യുടെ അനു യായികളില്‍ മാത്രമാണ് .
വേദവ്യാസന്‍ കല്‍കി അവതാരത്തെകുറിച്ച് നടത്തുന്ന പരാമര്‍ശത്തില്‍ കല്‍കിയുടെ പിതാ വിന്റെ പേര് വിഷ്ണുഭക്തന്‍ എന്നും മാതാവിന്റെ പേര് സൌമ്യവതി എന്നും ആയിരിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. ജനനത്തിനു മുമ്പ് പിതാവ് മരണപ്പെടും. ജനനശേഷം വൈകാതെ മാതാവും മരണപ്പെടും. സ്വദേശത്ത് നിന്ന് ഉത്തരദിക്കിലേക്ക് പലായനം ചെയ്യും. കുറച്ചു കഴിഞ്ഞ് അതേ പട്ടണത്തിലേക്കു തിരിച്ചുവന്ന് നാട് കീഴടക്കും എന്നും പ്രവചിച്ചിട്ടുണ്ട്.
ഇതില്‍ ‘വിഷ്ണു ഭക്തന്‍’ എന്ന നാമം ദൈവദാസന്‍ എന്ന അര്‍ഥമുള്ള അബ്ദുല്ല എന്ന പേരിനോട്  യോജിക്കുന്നു. സൌമ്യവതി-ശാന്ത എന്ന് ആമിന എന്ന പദത്തിനും അര്‍ഥം കല്‍ പ്പിക്കാവുന്നതാണ്. മാതാപിതാക്കളുടെ മരണം അപ്രകാരം തന്നെ  നടന്നിട്ടുണ്ട്. മദീനയിലേക്ക് പലായനം നടത്തുകയും പിന്നീട് മക്ക കീഴടക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രവചനപ്പൊരുത്തം കേവലം യാദൃച്ഛികമാണെന്നു പറയേണ്ടതില്ല. അതിപുരാതനമായ അറിവിന്റെയും ധാരണയു ടെയും കൊള്ളക്കൊടുക്കലിലൂടെ വന്നതാവാനാണു സാധ്യത. ഇപ്പറഞ്ഞതിനര്‍ഥം മുഹമ്മദ് ന ബി(സ്വ) തങ്ങള്‍ കല്‍കി അവതാരമാണെന്നല്ല.  ഒരു പരിഷ്കര്‍ത്താവിനെയും വിമോചകനെ യും കുറിച്ചുള്ള പ്രതീക്ഷ ഇന്ത്യന്‍ സമൂഹത്തിലും നിലനിന്നിരുന്നു എന്നു മനസ്സിലാക്കിയാല്‍ മതി.
രാമസംക്രമില്‍
രാമസംക്രമ് പന്ത്രണ്ടാം സ്കന്ധം 6ാം കാണ്ഡത്തില്‍ വന്ന പ്രവചനം ഇങ്ങനെ ഭാഷാന്തരപ്പെ ടുത്താം: “അറേബ്യയിലെ രാജാവ് ശുക്രനക്ഷത്രം പോലെ ശുദ്ധനായിരിക്കും. ആ ഭൂമി അനു ഗൃഹീതവുമായിരിക്കും. ഓ ഗുരുജി, കേള്‍ക്കുക; അദ്ദേഹത്തില്‍ നിന്ന് അസംഭവ്യമായ കാര്യ ങ്ങള്‍ പ്രത്യക്ഷപ്പെടും. അദ്ദേഹം ഈശ്വരന്റെ മുനിയായി എഴുന്നേല്‍പിക്കപ്പെടും. വിക്രമവര്‍ഷം രണ്ടാം ശതകത്തില്‍ അദ്ദേഹം അന്ധകാരത്തില്‍ ചിത്രപതംഗത്തെപോലെ ഭൂജാതനാവും. പരി സരപ്രദേശത്ത് എന്നല്ല ലോകം മുഴുക്കെ തന്നെ ധര്‍മ്മസ്നേഹാദികള്‍ കൊണ്ടും ഭീതിയുണ്ടാ ക്കിക്കൊണ്ടും സകലര്‍ക്കും തന്റെ മതം ഗ്രഹിപ്പിക്കും. അദ്ദേഹത്തിന് സേവനം ചെയ്യുന്ന സത്യ വാന്‍മാരും ബുദ്ധിമാന്‍മാരുമായ നാല് യതിവര്യന്‍മാരുണ്ടാവും”.
പരിശുദ്ധനായി അല്ലാഹുവിനാല്‍ നിയോഗിതനായ പ്രവാചകര്‍ മുഹമ്മദ് നബി(സ്വ) ധാരാളം അമാനുഷിക കൃത്യങ്ങള്‍ ആവശ്യാനുസരണം കാണിച്ചിട്ടുണ്ടെന്നത് നമുക്കറിയാവുന്നതാണ്. വിക്രമവര്‍ഷം രണ്ടാം ശതകം എന്നത് ആറാം നൂറ്റാണ്ടില്‍ ജാതനായ നബി(സ്വ)യില്‍ യോജിച്ചു വരുന്നു. വിക്രമാദിത്യന്റെ ഭരണകാലമാണിതുകൊണ്ടുദ്ദേശ്യം. ഇത് ക്രിസ്തുവര്‍ഷം 380 മുതല്‍ 413 വരെയായിരുന്നു. 380 മുതല്‍ 580 വരെയുള്ള രണ്ട് ശതകത്തിനിടയിലാണു നബി(സ്വ) പി റന്ന 571. സച്ചരിതരായ നാല് ഖലീഫമാര്‍ നബി(സ്വ) തങ്ങള്‍ക്കുണ്ടായിരുന്നു. ലോകമാസകലം ഇസ്ലാമിന്റെ പ്രശസ്തി എത്തിയിട്ടുമുണ്ട്. ധര്‍മ്മോപദേശങ്ങള്‍ ശ്രവിച്ചും സ്നേഹവാത്സല്യ ങ്ങള്‍ ഏറ്റുവാങ്ങിയും സത്യമതം പുല്‍കിയവരുമുണ്ട്. അനിവാര്യ ഘട്ടത്തില്‍ ധര്‍മ്മയുദ്ധം നട ത്തിയിട്ടുമുണ്ട്. നബി(സ്വ)യുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ഇത് സൂചിപ്പിക്കുന്നുണ്ടെ ന്നത് വളരെ വ്യക്തമാണ്.
അഥര്‍വ്വവേദം
അഥര്‍വ്വവേദത്തിലെ കുണ്ഡവസൂക്തത്തില്‍  ഇങ്ങനെ കാണാവുന്നതാണ്:(കുണ്ഡവം എന്ന പദം മക്ക എന്ന പദത്തിനോട് അര്‍ഥസാദൃ ശ്യമുള്ളതാണ്).
ഇദം ജനാ ഉപശ്രുത
നരാംശം സസ്ത്രവിഷ്യതെ
ഷഷ്ടിം സഹസ്രാനവതിം
ചകൌെരവ അരൂശമേ ഷുദഹ്മഹെ
ഉഷ്ട്രായസ്യം പ്രവാഹിണൊ
വധൂമന്തോഹിര്‍ദശ
വത്മാരഥസ്യനി
ജിഹിഷതെ ദിവ
ഈഷമാണ ഉപസ്മൃത
ഏവന്ത്റ്ഷയെ മാമഹെ
ശതം നിഷ്കാന്ദ ശസ്രജ
ശ്രീണി ശതാന്യവതാം
സഹസ്റാദശ ഗോനാം.
“അല്ലയോ ജനങ്ങളേ, ശ്രദ്ധയോടെ ഇതു കേള്‍ക്കുക, സ്തുത്യര്‍ഹനായവന്‍ ജനങ്ങള്‍ക്കിട യില്‍ വരും. അറുപതിനായിരത്തിത്തൊണ്ണൂറ് ശത്രുക്കളുടെ മധ്യത്തില്‍ നിന്നു നാം അവനെ സ്വീകരിക്കും. അദ്ദേഹത്തിന്റെ വാഹനം 20 ആണ്‍പെണ്‍ ഒട്ടകങ്ങളായിരിക്കും. അദ്ദേഹത്തിന്റെ മഹത്വം സ്വര്‍ഗലോകം വരെ എത്തി അതിനെ വാഴ്ത്തും. മാമഋഷിക്ക് 100 സ്വര്‍ണ നാണ യങ്ങളും 10 ചതുരംഗങ്ങളും 300 അറബിക്കുതിരകളും 10000 പശുക്കളും നല്‍കപ്പെടും”.
ഈ സൂക്തത്തിലെ ‘സ്തുത്യര്‍ഹനായവന്‍’ എന്നത്  മുഹമ്മദ് എന്ന പദത്തിനോട് അര്‍ഥ സാ മ്യമുള്ളതാണ്. ശത്രുക്കളുടെ എണ്ണവും അവര്‍ക്കിടയിലെ വിജയവും ശത്രുക്കളുടെ ആധിക്യ ത്തിലും വിജയമുണ്ടാവുമെന്നായിരിക്കാം സൂചിപ്പിക്കുന്നത്. വാഹനം ഒട്ടകമാവുക എന്നത് നബി(സ്വ)യില്‍ അന്വര്‍ഥമാണ്. കാരണം ഇന്ത്യന്‍ രാജാക്കന്‍മാര്‍ ബ്രാഹ്മണരായിരുന്നു. ബ്രാഹ്മണര്‍ ഒട്ടകപ്പുറത്ത് യാത്രചെയ്യുന്നത് വിലക്കപ്പെട്ടതാണ ്താനും. വധൂ മന്തോഹിര്‍ദശ എന്ന വാചകം ഇതില്‍ സൂചിപ്പിക്കപ്പെടുന്ന ഋഷി ബഹുഭാര്യനായിരിക്കുമെന്നതിലേക്കുള്ള സൂചനയാണ്. ഇതെല്ലാം നബി(സ്വ)യില്‍ ഒത്തുവരുന്ന വിശേഷണങ്ങളാണ്. മാമഋഷി എന്ന ഒരു ഋഷി ഇന്ത്യാചരിത്രത്തിലറിയപ്പെട്ടിട്ടില്ല. അത് മുഹമ്മദ് ഋഷി എന്നത് ലോപിച്ചതാവാനാണ് സാധ്യത. ചരിത്രഗവേഷകര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. മൂലകൃതിയില്‍ മുഹമ്മദ് ഋഷി എന്ന് ത ന്നെയാണ് ഉണ്ടായിരുന്നതെന്ന് അവര്‍ സമര്‍ഥിക്കുന്നുമുണ്ട്.
അല്ലോപനിഷത്ത്
അല്ലോപനിഷത്തിന്റെ ഉള്ളടക്കം തന്നെ അല്ലാഹുവിനെയും അവന്റെ വിശേഷണങ്ങളെയും കു റിച്ചുള്ള വിവരണമാണ്. ഉപനിഷത്തുകള്‍ വേദഭാഗമാണെന്ന നിലയില്‍ അംഗീകരിക്കപ്പെട്ട താണ്. അല്ലോപനിഷത്ത് വൈദിക സാഹിത്യശാഖയുടെ ഭാഗമായി പരിഗണിക്കപ്പെട്ടിട്ടുള്ളതു മാണ്. മുഹമ്മദ് നബി(സ്വ)യെ  ഇതരവേദങ്ങളിലെന്നപോലെ  മഹാമദ് എന്നാണ് അല്ലോപനിഷ ത്തിലും പരാമര്‍ശിക്കുന്നത്. അല്ലോപനിഷത്ത് അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് എഴുത പ്പെട്ടതാണെന്നു വന്നാലും വേദാന്തങ്ങളായ ഉപനിഷത്തുകളുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടു ന്നുണ്ട്. അതിനാല്‍ തന്നെ വേദസംബന്ധമായ പഠനങ്ങളിലും വേദപഠന സഹായ ഗ്രന്ഥങ്ങളി ലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ശ്രീ ബുദ്ധോപദേശം
ദഗോസ്പല്‍ ഓഫ് ബുദ്ധ എന്ന ഗ്രന്ഥത്തിലുദ്ധരിക്കപ്പെട്ട ഒരു സംഭാഷണം ഇങ്ങനെ ഭാഷാന്തരം നടത്താം: “ആനന്ദന്‍ അനുഗൃഹീതനായവനോട് (ബുദ്ധനോട്) ചോദിച്ചു: നിങ്ങള്‍ പോയാല്‍ ആരാണ് ഞങ്ങളെ പഠിപ്പിക്കുക? അതിന് ബുദ്ധന്‍ ഇങ്ങനെയാണ് മറുപടി പറഞ്ഞത്: ഞാന്‍ ലോകത്തവതരിച്ച ബുദ്ധന്‍മാരില്‍ ആദ്യത്തെവനോ അവസാനത്തവനോ അല്ല: പാപമുക്തനും വലിയ ജ്ഞാനിയും ബുദ്ധിമാനുമായ ഒരു ബുദ്ധന്‍ നിശ്ചിത സമയത്ത് വരും. പ്രപഞ്ച ത്തെ അറിയുന്ന നിരുപമനായ ജനനേതാവും മനുഷ്യരുടെയും മാലാഖമാരുടെയും യജമാന നുമായിരിക്കും അദ്ദേഹം. ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചുതന്ന സനാതനത്വം പോലെ പുരോഗതി യും അന്ത്യവും പ്രതാപമുവുള്ള മതമായിരിക്കും അദ്ദേഹം പ്രബോധനം ചെയ്യുക. ഞാനുല്‍ ബോധിപ്പിക്കുന്നത് പോലുള്ള പൂര്‍ണവും പരിശുദ്ധവുമായ ഒരു മതജീവിതം അദ്ദേഹം പഠിപ്പി ക്കും. എനിക്ക് നൂറുക്കണക്കിന് അനുയായികള്‍ മാത്രമുള്ളപ്പോള്‍ അദ്ദേഹത്തിന് ആയിരക്ക ണക്കിന് അനുയായി കളുണ്ടാവും. ആനന്ദന്‍ ചോദിച്ചു: ഞങ്ങളെങ്ങനെ അദ്ദേഹത്തെ തിരിച്ചറിയും?
അനുഗൃഹീതനായവന്‍ മറുപടി പറഞ്ഞു.
“അദ്ദേഹം മെതയ്യ എന്നറിയപ്പെടും”.
മെതയ്യ എന്ന പദത്തിന് പാലി ഭാഷയില്‍ കരുണ എന്നാണര്‍ഥം. നബി(സ്വ)യെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ കരുണ എന്നു പ്രയോഗിച്ചത് കാണാം. ശ്രീബുദ്ധനു ശേഷം നാളിതു വരെ  നബി(സ്വ) അല്ലാതെ ഈ വിശേഷണങ്ങളൊത്ത മറ്റൊരാള്‍ വന്നതായി അറിവില്ല. ഇതില്‍ പലതും നബി(സ്വ)യില്‍ യോജിച്ചു വരുന്നുണ്ട്.
കാത്തിരിപ്പും കണ്ടെത്തലും
പൂവവേദങ്ങളിലെല്ലാം അന്ത്യപ്രവാചകരായ മുഹമ്മദ് (സ്വ)യെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടാ യിരുന്നു എന്നു വ്യക്തമാണ്. അതിനാല്‍ തന്നെ  വളരെ താല്‍പര്യപൂര്‍വ്വം  നബി(സ്വ)യുടെ നി യോഗത്തെ കാത്തിരുന്നവര്‍ പൂര്‍വ സമുദായങ്ങളിലുണ്ടായിരുന്നു. അവരില്‍ പലര്‍ക്കും നബി (സ്വ)യുടെ നിയോഗ കാലഘട്ടത്തില്‍ ജീവിക്കാന്‍ ഭാഗ്യമുണ്ടായി. അവര്‍ നബി(സ്വ)യുടെ നി യോഗത്തെ ആകാംക്ഷാപൂര്‍വം കാത്തിരിന്നു നിരീക്ഷണം നടത്തി സത്യ മതത്തില്‍ പ്രവേശി ച്ചു. വേറെ ചിലര്‍ നിരീക്ഷണവും സ്ഥിരീകരണവും നടത്തി ഖലീഫമാരുടെ കാലത്താണു സ ത്യമതം സ്വീകരിച്ചത്. പലരും ഈ അന്വേഷണവഴിയില്‍ ത്യാഗപൂര്‍ണമായ പരീക്ഷണങ്ങളെ അതിജയിക്കുകയുണ്ടായി. കുടുംബവും നാടും വീടും വിട്ട് നടത്തിയ അന്വേഷണം വിജയ ത്തിലെത്തിച്ചവരെയും അതിനു മുമ്പെ പിരിഞ്ഞു പോയവരെയും ചരിത്രം നമുക്കു പരിചയപ്പെടുത്തുന്നുണ്ട്. അവരില്‍ ചിലരെ അറിയുക.
ഇബ്നുല്‍ഹയ്യിബാന്‍
ശാമില്‍നിന്നു മദീനയില്‍വന്ന് നബി(സ്വ)യെ കാത്തിരുന്ന ത്യാഗിവര്യനാണ് ജൂതപുരോഹിത നായ ഇബ്നുല്‍ഹയ്യിബാന്‍. പക്ഷേ, നബി(സ്വ)യുടെ  നിയോഗം കാണാനദ്ദേഹത്തിന് ഭാഗ്യമു ണ്ടായില്ല. അന്ത്യപ്രവാചകനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ച അദ്ദേഹം ധാരാളം സൂചന കളും ശുഭവാര്‍ത്തകളും പരാമര്‍ശങ്ങളും തൌറാത്തില്‍ കണ്ടെത്തി. അതടിസ്ഥാനത്തില്‍  പ്രവാ ചക ജീവിതത്തിലെ രംഗങ്ങളും വിശേഷണങ്ങളും പല സംഭവങ്ങളും കൃത്യമായി അദ്ദേഹം മനസ്സിലാക്കിയിരുന്നു.
ആ നിയോഗത്തിന്റെ കാലമിതാണെന്നും ഹിജാസില്‍ പരിശുദ്ധ ഭൂമിയിലാണ് പിറവികൊള്ളുകയെന്നും ഹര്‍റകള്‍ക്കിടയിലുള്ള സ്ഥലത്ത്  പലായനം ചെയ്തെത്തുമെന്നും മനസ്സിലാക്കി യ തിനാല്‍, ശാമില്‍ നിന്നാല്‍ ആ പൂമുഖദര്‍ശനം സാധിക്കില്ലെന്നു ബോധ്യമായ അദ്ദേഹം തന്റെ വാര്‍ദ്ധക്യവും സഹജമായ ശാരീരികാസ്വാസ്ഥ്യങ്ങളും അവഗണിച്ച് ഹിജാസിലേക്കു പുറപ്പെടാ നുറച്ചു.
ഡമസ്കസിലെ സര്‍വസ്വീകാര്യനും ആദരണീയനുമായ പണ്ഢിതപ്രമുഖനായിരുന്നു അദ്ദേഹം. ഹിജാസിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയാണെന്നറിഞ്ഞ അദ്ദേഹത്തെ  യാത്രയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ഡമസ്കസുകാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തി നോക്കി. അവര്‍ സ്വന്തം നാ ടിന്റെ ഗുണഗണങ്ങളും ഹിജാസിലെ മണ്ണിന്റെ ഊഷരതയും അദ്ദേഹത്തെ പറഞ്ഞു കേള്‍പ്പിച്ചു.  സമൃദ്ധമായ ജലവും ചെടികളുമുള്ള  ഈ മണ്ണ് ഒഴിവാക്കി പട്ടിണിയുടെയും ദാരിദ്യ്രത്തിന്റെ യും നാട്ടിലേക്കുള്ള യാത്ര അങ്ങയെപ്പോലുള്ള ഒരാള്‍ക്ക് കരണീയമല്ല എന്നുവരെ അവര്‍ പറ ഞ്ഞുനോക്കി. പക്ഷേ, അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതും ലക്ഷ്യാധിഷ്ഠിതവുമായിരുന്നു. അതുകൊണ്ടു തന്നെ പുനര്‍വിചിന്തനത്തിന്റെ പ്രശ്നം തന്നെയുദിച്ചില്ല
അദ്ദേഹം അവരോടിങ്ങനെ പറഞ്ഞു: എന്റെ നാട്ടുകാരേ, നിങ്ങളും ഞാനും വെവ്വേറെ വഴിക്കാ ണു ചിന്തിക്കുന്നത്. സത്യത്തിനായുള്ള ആര്‍ത്തിപൂണ്ട ഈ തീരുമാനത്തില്‍ നിന്ന് എന്നെ പി ന്തിരിപ്പിക്കാന്‍ വിശപ്പിനും ദാഹത്തിനും ദുരിതത്തിനും ആയാസത്തിനും ഏകാന്തതക്കുമൊ ന്നും സാധിക്കില്ല.
അങ്ങനെ ഇബ്നുല്‍ ഹയ്യിബാന്‍ പിറന്ന മണ്ണിനോട് യാത്ര ചൊല്ലി. സത്യം തേടിയുള്ള ഒരു തീര്‍ ഥയാത്ര. മദീനയിലുണ്ടായിരുന്ന ജൂതകൂടുംബമായ ബനൂഖുറൈളക്കാര്‍ ശാമില്‍ നിന്നു വന്ന ഈ പുണ്യപുരുഷനെ  ആദരപൂര്‍വം സ്വീകരിച്ചു. തങ്ങളുടെ മതകാര്യങ്ങളിലെ അവലംബവും ആശ്രയവുമായി അദ്ദേഹത്തെ അവര്‍ കണക്കാക്കി.
യസ്രിബിലെത്തിയ ശേഷവും അദ്ദേഹത്തിന്റെ അന്വേഷണ ത്വര അവസാനിച്ചില്ല. താന്‍ എത്തി പ്പെട്ടിരിക്കുന്നത് യഥാര്‍ഥ സ്ഥാനത്താണോ, അതോ തനിക്ക് തെറ്റു പറ്റിയോ? ഉറപ്പ് വരുത്താ നായി പുറത്തിറങ്ങി സഞ്ചരിച്ച് തന്റെ അറിവും ആ മണ്ണിലെ യാഥാഥ്യങ്ങളും തമ്മില്‍ സമരസ പ്പെടുന്നുണ്ടോ എന്നദ്ദേഹം നിരീക്ഷിച്ചു കൊണ്ടിരുന്നു. പുരോഹിതന്‍മാരുമായി കാണുമ്പോ ഴൊക്കെ  ചര്‍ച്ച ചെയ്തു യഥാര്‍ഥ സ്ഥാനത്താണ് താനെത്തിയതെന്നുറപ്പു വരുത്തി.
അദ്ദേഹത്തിന്റെ അനുകരണീയവും മാതൃകായോഗ്യവുമായ ജീവിതവും. ആത്മീയമായ  കൃത്യ നിഷ്ഠയും ജീവിത ശൈലിയും മദീനയില്‍ പ്രചാരവും അംഗീകാരവും നേടി. ഇത് തദ്ദേശീയ രായ ചില ജൂത പുരോഹിതന്‍മാര്‍ക്ക് അദ്ദേഹത്തോട് അസൂയ തോന്നാന്‍ കാരണമായി. അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ അവസരം പാര്‍ത്തിരുന്ന പുരോഹിതര്‍ക്ക് യസ്രിബിലനുഭവപ്പെട്ട  ശക്തമായ വരള്‍ച്ച അനുകൂലമായിത്തോന്നി. അവരില്‍ സുബൈറുബ്നു ബാത്വാ എന്ന പുരോ ഹിതന്‍ ഇബ്നുല്‍ ഹയ്യിബാന്റെ നേതൃത്തില്‍ മഴതേടല്‍ പ്രാര്‍ഥനക്ക് രംഗമൊരുക്കി. മഴ ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തെ അപഹസിക്കാമല്ലോ എന്നായിരുന്നു വിചാരം. ഇബ്നുല്‍ ഹയ്യിബാന്റെ നേതൃത്വത്തില്‍ മഴക്കായി പ്രാര്‍ഥന നടന്നു. നന്നായി മഴ പെയ്തു. യസ്രിബുകാര്‍ക്ക് സന്തോ ഷമായി. അസൂയക്കാരുടെ തന്ത്രം വിഫലമായി. തങ്ങളുടെ ആത്മീയനേതാവിനോട് അവര്‍ക്കു ണ്ടായിരുന്ന സ്നേഹാദരങ്ങള്‍ വര്‍ദ്ധിച്ചു.  അദ്ദേഹം കൂടുതല്‍ സ്വീകാര്യനായിത്തീര്‍ന്നു.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും അദ്ദേഹം അസ്വസ്ഥനായിരുന്നു. കാരണം പ്രായം 80 കവി ഞ്ഞു. താന്‍ കാത്തിരിക്കുന്ന പുണ്യപ്രവാചകന്റെ  ആഗമനഘട്ടവുമായി സന്ധിക്കാന്‍ സാധി ക്കാതെ വരുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തിന്. ദീര്‍ഘായുസ്സിനായി അദ്ദേഹം പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. മക്കാ നിവാസികളായ ആരെക്കണ്ടാലും പ്രവാചകനെക്കുറിച്ച് അന്വേ ഷിച്ചുകൊണ്ടിരുന്നു. രോഗം കലശലായപ്പോള്‍ അദ്ദേഹം കൂടുതല്‍ അസ്വസ്ഥനായി കരഞ്ഞു കൊണ്ടിരുന്നു. മരണഭീതിയാല്‍ കരയുകയാണെന്ന് ധരിച്ചവര്‍ അദ്ദേഹത്തെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, അതൊന്നും അദ്ദേഹത്തിന് ആശ്വാസം നല്‍കിയില്ല.
തന്റെ മരണമടുത്തിരിക്കുന്നു എന്നു മനസ്സിലാക്കിയ അദ്ദേഹം ബനൂഖൂറൈളക്കാരെ വിളിച്ചു വരുത്തി അന്തിമോപദേശം എന്ന നിലയില്‍  പറഞ്ഞു:
ഓ സമൂഹമേ, ഞാനിവിടെ വന്നത് വരാനിരിക്കുന്ന പ്രവാചകനെ പ്രതീക്ഷിച്ചാണ്. ഇവിടേ ക്കാണദ്ദേഹം പലായനം ചെയ്തെത്തിച്ചേരൂക. അദ്ദേഹത്ത പിന്തുടരാനുള്ള സൌഭാഗ്യം  ഞാന്‍ ആഗ്രഹിക്കുന്നു. ആ നിയോഗത്തിന്റെ കാലഘട്ടമാണിത്. അദ്ദേഹം നിയോഗിതനാവുമ്പോള്‍ നിങ്ങളായിരിക്കണം ആദ്യം വിശ്വസിക്കേണ്ടത്. നിങ്ങള്‍ക്കു മുമ്പ്  മറ്റാര്‍ക്കും അവസരമുണ്ടാ കാത്തവിധം നിങ്ങളദ്ദേഹത്തെ അംഗീകരിക്കണം. എതിര്‍ക്കുന്നവര്‍ക്കെതിരെ അനിവാര്യമായി വരുന്ന യുദ്ധം അദ്ദേഹം നടത്തും. അപ്പോള്‍പുരുഷന്‍മാര്‍ വധിക്കപ്പെട്ടു സ്ത്രീകളും കുട്ടികളും യുദ്ധത്തടവുകരായി മാറുന്ന സാഹചര്യം വരും. അതിനാല്‍ ആ ദുരവസ്ഥക്ക് പാത്രമാവാതെ  നിങ്ങള്‍ വിശ്വാസികളായി വിജയികളാവണം.
പിന്നീട് വളരെക്കാലം കഴിയുന്നതിനു മുമ്പെ അദ്ദേഹം മരണപ്പെട്ടു. ഏറെക്കഴിയും മുമ്പ് നബി(സ്വ) നിയോഗിതനായി. മാന്യന്‍മാരും നിര്‍മലമാനസരുമായ ആളുകള്‍ തങ്ങളുടെ ആത്മീ യാചാര്യന്റെ വാക്കുകളനുസരിച്ച് നബി(സ്വ)യില്‍ വിശ്വസിച്ചു. അസദ്ബ്നു സഅ്യ(റ), സഅ്ല ബതുബ്നു സഅ്യ(റ), അസദ്ബ്നുഅബീദ്(റ) തുടങ്ങിയവരും ബനൂഖുറൈളക്കാരുടെ സഹോ ദരങ്ങളില്‍പെട്ട ബനൂദുഹല്‍ കുടുംബവും മറ്റും അക്കൂട്ടത്തില്‍പെടുന്നു(അല്‍ബിദായതു വന്നിഹായ: ഖിസ്വസ്വുന്‍ മിന്‍ ഹയാതിര്‍റസൂല്‍)
സല്‍മാനുല്‍ ഫാരിസി(റ)
പേര്‍ഷ്യയിലെ ഇസ്വ്ഫഹാനിലെ അഗ്നിയാരാധകനും നാട്ടുപ്രമാണിയുമായ ഒരാളുടെ വളര്‍ത്തു പുത്രനായിരുന്നു സല്‍മാന്‍(റ). ചെറുപ്രായത്തില്‍ തന്നെ മജൂസിമതം നന്നായി പഠിച്ചു. അതില്‍ അവഗാഹം നേടി. വളര്‍ത്തച്ചനെ ഇതു വളരെ സന്തോഷിപ്പിച്ചു. സ്വന്തം പുത്രനെപ്പോലെ വാത്സല്യത്തിലായിരുന്നു അയാള്‍ ആ കുട്ടിയെ വളര്‍ത്തിയിരുന്നത്. പേര്‍ഷ്യക്കാരുടെ ആരാധ്യ വസ്തുവായ അഗ്നികുണ്ഡം അണയാതെ കത്തിക്കേണ്ടതിന് സല്‍മാനെ അദ്ദേഹം ചുമതല പ്പെടുത്തി. മതപരവും സാമൂഹികവുമായ ഒരുന്നത പദവിയായിരുന്നു അത്. ഒരിക്കല്‍  വളര്‍ത്ത ച്ചന്റെ ഒരു പണക്കിഴി നഷ്ടപ്പെട്ടപ്പോള്‍ അത് അന്വേഷിക്കാനായി സല്‍മാനെ അദ്ദേഹം പറ ഞ്ഞുവിട്ടു. വൈകാതെ തിരിച്ചെത്താന്‍ നിര്‍ദേശിക്കുകയും ചെയ് തിരുന്നു.
പണക്കിഴി അന്വേഷിച്ചു പുറപ്പെട്ട സല്‍മാന്‍ ഒരു ക്രിസ്ത്യന്‍ ചര്‍ച്ച് കാണാനിടയായി. അതിന കത്തെ ആരാധനാമുറകള്‍ ശ്രദ്ധയോടെ വീക്ഷിച്ചു. അതില്‍ ആകൃഷ്ടനായ സല്‍മാന്‍ രാത്രി വളരെ വൈകുംവരെ അവിടെ തങ്ങി. ക്രിസ്തുമതത്തെക്കുറിച്ചും അതിന്റെ കേന്ദ്രത്തെക്കു റിച്ചും ചോദിച്ചറിഞ്ഞു. ശാമിലാണതിന്റെ കേന്ദ്രമെന്നറിഞ്ഞപ്പോള്‍ അവിടെ എത്താനദ്ദേഹത്തി ന്റെ മനസ്സ് മന്ത്രിച്ചു.
വീട്ടിലെത്തിയപ്പോള്‍ വളര്‍ത്തച്ചനോട് സംഭവം പറഞ്ഞു. അച്ചന്‍ നിരുത്സാഹപ്പെടുത്തിയെങ്കി ലും സല്‍മാന്‍ പിന്മാറിയില്ല.  അതോടെ അദ്ദേഹം വീട്ടുതടങ്കലിലായി. അവിടെ കഴിയുമ്പോഴും ശാമിലെത്തിച്ചേരാനുള്ള മാര്‍ഗമാരാഞ്ഞുകൊണ്ടിരുന്ന സല്‍മാന്‍ ഒടുവില്‍ എങ്ങനെയോ രക്ഷപ്പെട്ട് ഒരു വര്‍ത്തകസംഘത്തോടൊപ്പം ശാമിലെത്തിച്ചേര്‍ന്നു. അവിടെയുള്ള പുരോഹിതനെ സമീപിച്ചു  പറഞ്ഞു:
ഞാനീമതം ഇഷ്ടപ്പെട്ടത് കൊണ്ടാണിവിടെ വന്നത്. എനിക്ക് അങ്ങയുടെ ഒരു എളിയ സേവക നായി  ഈ ദേവാലയത്തില്‍ കഴിഞ്ഞു മതം പഠിക്കാനാഗ്രഹമുണ്ട്.
പുരോഹിതന്റെ സമ്മതപ്രകാരം സല്‍മാന്‍ അവിടെ കഴിഞ്ഞു. അധികനാള്‍ കഴിയും മുമ്പെ തന്റെ ഗുരുവിന്റെ പ്രവൃത്തിദൂഷ്യങ്ങള്‍  സല്‍മാന്‍ കണ്ടെത്തി. അയാള്‍  ദരിദ്രര്‍ക്ക് വിതരണം ചെയ്യാനെന്ന പേരില്‍ സംഭരിക്കുന്ന ധനം സ്വന്തമാക്കുമായിരുന്നു. ഇക്കാരണത്താല്‍ സല്‍മാന് അദ്ദേഹത്തോട്  വലിയ വെറുപ്പായി. ഗുരു മരണപ്പെട്ടപ്പോള്‍ അദ്ദേഹം ഇക്കാര്യം നാട്ടുകാരെ ബോധ്യപ്പെടുത്തി. അവര്‍ ഗുരുവിനെ സംസ്കരിക്കുന്നതിനു പകരം ക്രൂശിക്കുകയും കല്ലെറിയു കയും ചെയ്തു.
പിന്നീട്് നിയമിതനായ പുരോഹിതന്‍ മതനിഷ്ഠനും ഭൌതിക പരിത്യാഗിയും പരിശുദ്ധനുമായി രുന്നു. സല്‍മാന്‍ സന്തുഷ്ടനായി അദ്ദേഹത്തിന്റെ ശിഷ്യനായികഴിഞ്ഞു. വൃദ്ധനായ അദ്ദേഹം മരണാസന്നനായപ്പോള്‍, സല്‍മാന്‍ താനിനി എന്തു ചെയ്യണമെന്നദ്ദേഹത്തോടന്വേഷിച്ചു. വിശ്വസ്തനായ ഒരുത്തമ ഗുരുവിനെ നിനക്കിവിടെ കാണിച്ചു തരാനാവുന്നില്ല അതിനാല്‍ മൌസിലി ല്‍ ഒരു ആത്മീയ പുരോഹിതനുണ്ട്;  അങ്ങോട്ടു പോയ്ക്കൊള്ളുക എന്നായിരുന്നു അദ്ദേഹത്തി ന്റെ പ്രതികരണം.
ഗുരുവിന്റെ മരണവും സംസ്കരണവും കഴിഞ്ഞ് സല്‍മാന്‍ മൌസിലിലെത്തി. നിര്‍ദിഷ്ട പുരോഹിതനെ കണ്ടെത്തി കാര്യമറിയിച്ചു. സസന്തോഷം അവിടെക്കഴിയവെ ഗുരു രോഗിയായി അദ്ദേഹത്തിനും മരണമടുത്തപ്പോള്‍ താനിനിയെന്തു ചെയ്യണമെന്നു സല്‍മാന്‍ അന്വേഷിച്ചു. അദ്ദേഹം നസീബീനിലുള്ള ഒരു പുരോഹിതനെ സമിപിക്കാന്‍ നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ മരണശേഷം നിര്‍ദേശാനുസരണം തന്നെ സല്‍മാന്‍ റോമിലെ അമ്മൂറിയായിലെത്തി. അവിടെ പഠനത്തോടൊപ്പം തൊഴിലിലും ഏര്‍പ്പെട്ടതിനാല്‍ ധാരാളം ആട് മാടുകളുടെ ഉടമയായി. ആ ഗുരുവര്യനും താമസിയാതെ മരണമടഞ്ഞു. അമ്മൂറിയായിലെ പുരോഹിതന് തനിക്കു ശേഷം മറ്റൊരു ഗുരുവിനെ സല്‍മാനു നിര്‍ദേശിച്ചു കൊടുക്കാന്‍ സാധിച്ചില്ല. അതിനാല്‍ അദ്ദേഹം ഇങ്ങനെയാണുപദേശിച്ചത്:
ഇബ്രാഹിം(അ)മിന്റെ മതവഴിയുമായി ഒരു പ്രവാചകന്‍ നിയോഗിതനാവാനുണ്ട്. അതിന്റെ സമയം അടുത്തിരിക്കുന്നു.  അറബിനാട്ടിലാണതുണ്ടാവുക. ജന്മനാട്ടില്‍ നിന്ന്  രണ്ട് ഹര്‍റകളു ടെ ഇടക്കുള്ള നാട്ടിലേക്ക് ആ പ്രവാചകന്‍ പലായനം ചെയ്യും. നല്ല ഈത്തപ്പനകളുടെ നാടാ ണത്. പ്രത്യക്ഷമായ അനേകം അടയാളങ്ങള്‍ ആ പ്രവാചകന്നുണ്ട്. ഐഛികദാനമായി ലഭി ക്കുന്നത് അദ്ദേഹം ഭക്ഷിക്കും, നിര്‍ബന്ധദാനത്തില്‍നിന്നു ഭക്ഷിക്കുകയുമില്ല. അദ്ദേഹത്തിന്റെ ചുമലുകള്‍ക്കിടയില്‍ പ്രവാചക മുദ്രയുണ്ടാവും. അതുകൊണ്ട് നിനക്കു സാധിക്കുമെങ്കില്‍  അങ്ങോട്ട് പൊയ്ക്കൊ ള്ളുക.
അറബ് നാട്ടിലെത്താനുള്ള മാര്‍ഗമന്വേഷിക്കുന്നതിനിടക്കാണ് കല്‍ബ് ഗോത്രക്കാരുടെ ഒരു വാ ണിഭസംഘം അതുവഴി വന്നത്. തന്റെ സമ്പാദ്യം മുഴുവന്‍ പ്രതിഫലമായി നിശ്ചയിച്ച് അദ്ദേഹം അവരുടെ കൂടെ യാത്രപുറപ്പെട്ടു. പക്ഷേ, വഴിയില്‍ സല്‍മാനെ അവര്‍ അടിമയാക്കി വില്‍പന നടത്തി. ഒരു ജൂതന്റെ കീഴില്‍ അടിമവൃത്തി ചെയ്യേണ്ടിവന്നെങ്കിലും ഈത്തപ്പന കാണുമ്പോള്‍ സല്‍മാന്റെ മനസ്സ് പുളകംകൊണ്ടു. കാരണം പ്രവാചകന്റെ നാട്ടില്‍ ഈത്തപ്പനയുണ്ടെന്ന് ഗുരു പറഞ്ഞിട്ടുണ്ടല്ലൊ.
ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ മദീനാവാസിയായ ഒരു ജൂതന്‍ സല്‍മാനെ വിലയ്ക്ക് വാങ്ങി. അങ്ങനെ അദ്ദേഹത്തിനു മദീനയില്‍ എത്തിച്ചേരാനവസരമുണ്ടായി. അടിമയാണെങ്കി ലും ഗുരു പറഞ്ഞ പുണ്യഭൂമിയിലാണ് താനെന്നത് സല്‍മാനെ സന്തുഷ്ടനാക്കി. ആകാംക്ഷാ ഭരിതമായ നാളുകള്‍ കടന്നുപോയി. സല്‍മാന്‍ കാത്തിരിക്കുക തന്നെയാണ്.
നബി(സ്വ) തങ്ങള്‍ മക്കയില്‍ നിന്നു മദീനയിലെത്തി. ആ വിവരം സല്‍മാന്റെ ചെവിയിലുമെ ത്തി. ഖുബാഇലായിരുന്ന നബി(സ്വ)യെ കാണാന്‍ സല്‍മാന്‍ പുറപ്പെട്ടു. കൈയില്‍ കുറച്ച് ഭ ക്ഷ്യവസ്തുക്കളും കരുതിയിരുന്നു. സല്‍മാന്‍ നബി(സ്വ)യോട് പറഞ്ഞു: അങ്ങ് നല്ലൊരു മനു ഷ്യനാണെന്ന് ഞാനറിഞ്ഞിട്ടുണ്ട.് പരദേശികളായ കുറച്ചാളുകള്‍ അങ്ങേക്കൊപ്പമുണ്ടല്ലൊ. അവ ര്‍ക്ക് വിശപ്പുണ്ടാവും. അതിനാല്‍ ഇതാ ഇതെന്റെ സ്വദഖയാണ്. ഇപ്പോള്‍ ഇതിനര്‍ഹര്‍ നിങ്ങള്‍ മാത്രമേയുള്ളു. നബി(സ്വ) അതു വാങ്ങി അനുചരര്‍ക്കിടയില്‍ വിതരണം ചെയ്തു. അവിടുന്ന് അതില്‍ നിന്ന് ഒന്നും കഴിച്ചില്ല.  അപ്പോള്‍ സല്‍മാന്‍ മനസ്സില്‍ പറഞ്ഞു: ഒരു ലക്ഷണം  ഒത്തു വന്നിരിക്കുന്നു.
ഖുബാഇല്‍നിന്നു നബി(സ്വ) മദീനയിലെത്തി. സല്‍മാന്‍ വീണ്ടും ഭക്ഷ്യവസ്തുക്കളുമായി നബി (സ്വ)യെ സമീപിച്ചു  പറഞ്ഞു: അങ്ങ് സ്വദഖ ഭക്ഷിക്കില്ലെന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇത് എന്റെ വകയായുള്ള ഹദ്യയാണ്; സ്വീകരിച്ചാലും. നബി(സ്വ)യും അനുചരന്‍മാരും അതു ഭ ക്ഷിക്കുന്നത് കണ്ടപ്പോള്‍ സല്‍മാന്‍ മനസ്സില്‍ പറഞ്ഞു: രണ്ടാമത്തെ ലക്ഷണവും ശരിയായി രിക്കുന്നു. സല്‍മാന്‍ പിന്നെയും  നബി(സ്വ)യെ തേടിയെത്തി. അപ്പോള്‍ നബി(സ്വ) ബഖീഇല്‍ ഒരു സ്വഹാബിയുടെ അന്ത്യകര്‍മങ്ങളില്‍ ഏര്‍പ്പെട്ടിരിക്കയായിരുന്നു. സല്‍മാന്‍ അഭിവാദ്യമര്‍പ്പി ച്ചശേഷം നബി(സ്വ)യുടെ പിറകിലേക്കു മാറി നിന്ന് പ്രവാചകമുദ്ര നിരീക്ഷിച്ചു. നബി(സ്വ)ക്ക് കാര്യം മനസ്സിലായി. അവിടുന്ന് പുതച്ചിരുന്ന മുണ്ട്മാറ്റി സല്‍മാന് മുദ്ര കാണാനവസരമു ണ്ടാക്കിക്കൊടുത്തു. മുന്നാമത്തെ ലക്ഷണത്തിനും തന്റെ നഗ്നനേത്രം സാക്ഷിയായപ്പോള്‍ സല്‍ മാന്‍ നബി(സ്വ)യെ കെട്ടിപ്പിടിച്ചു സന്തോഷാശ്രൂക്കള്‍ പൊഴിച്ചു. അദ്ദേഹം തന്റെ സത്യാന്വേഷ ണ കഥ നബി(സ്വ)യുടെ മുമ്പാകെ അവതരി പ്പിച്ചു.
യാത്ര ലക്ഷ്യംകണ്ടെങ്കിലും ഒരു അടിമക്ക് പരിമിതികളെമ്പാടു മുണ്ടായിരുന്നു. നബി(സ്വ)യുടെ സവിധത്തിലിരിക്കാന്‍ അദ്ദേഹത്തിനവസരമുണ്ടായിരുന്നില്ല. അടിമത്തത്തില്‍ നിന്നു മോചനം നേടുന്നതിന് വഴിയുമുണ്ടായിരുന്നില്ല. പിന്നീട് സ്വഹാബികളുടെ സഹായത്തോടെ മോചനദ്ര വ്യം നല്‍കി അദ്ദേഹം സ്വതന്ത്രനായി (അല്‍ബിദായതുവന്നിഹായ).
ജര്‍ജീസ്(ബഹീറാ പൂരോഹിതന്‍)
ബഹ്റൈനിലെ അബ്ദുല്‍ ഖൈസ് സന്തതികളില്‍പെട്ട ഒരു പുരോഹിതനായിരുന്നു ജര്‍ജീസ്. യുവാവായിരിക്കെ തന്നെ വേദ വിജ്ഞാനത്തില്‍ വ്യുല്‍പത്തി നേടി. അഗാധ പണ്ഢിതനായി രുന്ന അദ്ദേഹത്തെയായിരുന്നു അക്കാലത്ത് മതവിഷയങ്ങളില്‍ ജനങ്ങളവലംബിച്ചിരുന്നത്. പാണ്ഢിത്യത്തില്‍ മികവുണ്ടായിട്ടും ജര്‍ജീസിന്റെ അന്വേഷണത്വര അവസാനിച്ചിരുന്നില്ല. അധി ക പഠനത്തിന് അദ്ദേഹം ക്രിസ്തുമത കേന്ദ്രങ്ങളന്വേഷിച്ചു കൊണ്ടിരുന്നു. ശാമില്‍ അത്തരമൊ രു കേന്ദ്രമുണ്ടെന്നറിഞ്ഞ് അങ്ങോട്ട് പോവാന്‍ മുതിര്‍ന്ന ജര്‍ജീസിനോട് പുരോഹിത പ്രമു ഖന്‍ പറഞ്ഞു:
മോനേ, നീ ഈനാട്ടില്‍ തന്നെ കഴിയുക, നിന്റെ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം കഴി യുന്നതാണു നല്ലത്. വെറുതെ പ്രയാസകരമായ യാത്രചെയ്തു ശരീരത്തെ ബുദ്ധിമുട്ടിക്കേണ്ട. നീ ഇപ്പോള്‍ നേടിയിട്ടുള്ള അറിവുതന്നെ ധാരാളമാണ്. പക്ഷേ, ജര്‍ജീസിലെ അന്വേഷകനെ അടക്കിയിരുത്താന്‍ ഈ ഉപദേശത്തിനൊന്നും സാധിച്ചില്ല. അദ്ദേഹം നാടുവിടാന്‍  തന്നെ തീരുമാനിച്ചു.
അദ്ദേഹം ശാമിലെത്തി  പഠനവും അന്വേഷണവും തുടര്‍ന്നു.  ഒരു ഗുരുവില്‍ നിന്നും മറ്റൊരു ഗുരുവിലേക്ക് എന്നിങ്ങനെ ആ പഠനയാത്ര തുടര്‍ന്നു. മൌസില്‍, എലപ്പോ, ഹിമ്മസ്, ഡമസ്ക സ്, ബുസ്വ്റ, ഈലിയാ തുടങ്ങി പല പ്രദേശങ്ങളിലും സഞ്ചരിച്ച് വിവരം നേടി. അമ്മൂറിയാ യിലെ പണ്ഢിതനില്‍ നിന്നു ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കി. ഒടുവില്‍ ബുസ്വ്റായിലെത്തി പഠനയാത്ര അവസാനിപ്പിച്ച് അവിടെ കഴിഞ്ഞു.
ജര്‍ജീസിന് തന്റെ യാത്രാനുഭവങ്ങളില്‍ നിന്നു ബോധ്യപ്പെട്ട പ്രധാന കാര്യം, തന്റെ മതത്തിന്റെ യഥാര്‍ഥ വഴിയിലൂടെയല്ല അതിന്റെ അവകാശികളെന്നു പറയുന്നവരിലധികവും സഞ്ചരിക്കു ന്നതെന്നാണ്. അപൂര്‍വം വ്യക്തികള്‍ മാത്രമേ യഥാര്‍ഥവഴി അവലംബിച്ച് ജീവിക്കുന്നുള്ളു. ഈ യാഥാര്‍ഥ്യബോധം ജര്‍ജീസിനെ കര്‍മനിരതനാക്കി. തന്നാലാവുന്നവിധം ബോധവല്‍ക്കരണ, സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.  പക്ഷേ, നിരാശയായിരുന്നു ഫലം.
ഇനി പ്രതീക്ഷയുടെ ഒരു തിരിനാളം മാത്രമേ അവശേഷിക്കുന്നുള്ളു എന്നദ്ദേഹത്തിനു ബോധ്യമായി. ഇരുളടഞ്ഞ ലോകത്ത് വെളിച്ചം വിതറി ലോകത്തെയും ലോകരെയും രക്ഷിക്കാ നായി  ഒരു പ്രവാചകന്‍ വരാനുണ്ട്. ഈസാ(അ)ന്റെ സുവാര്‍ത്തകളില്‍ ആ പ്രവാചകന്റെ വിശേഷണങ്ങളുണ്ട്. അറേബ്യയിലെ വിശുദ്ധഭൂമിയില്‍ പിറക്കുന്ന ആ പ്രവാചകന്റെ നിയോഗ കാലഘട്ടമടുത്തിരിക്കുന്നു. അതിനാല്‍ അതന്വേഷിക്കുകയും സ്വീകരിക്കുകയും മാത്രമേ ഇനി വഴിയുള്ളു.
ബുസ്വ്റായിലേക്ക് മക്കയില്‍നിന്നു കച്ചവടക്കാരെത്താറുണ്ട്. അവരില്‍ നിന്നു മക്കയിലെ വിവ രമറിയാം. അതിനാലാണ് ജര്‍ജീസ് ബുസ്വ്റാ തന്നെ താമസത്തിനു തിരഞ്ഞെടുത്തത്. അതുവഴി കടന്നുപോകുന്ന അറബികളോടൊക്കെ ജര്‍ജീസ് നാട്ടുവിശേഷങ്ങളന്വേഷിച്ചു കൊണ്ടിരുന്നു. മാതൃകാപരമായ ജീവിതം ബുസ്വ്റാ നിവാസികള്‍ക്കിടയില്‍ ജര്‍ജീസിനെ സര്‍വാദരണീയനാ ക്കി. അവരിലെ പൂര്‍വിക പുണ്യപുരുഷനായ ബഹീറയുടെ നാമത്തിലവര്‍ ജര്‍ജീസിനെ അഭി സംബോധന ചെയ്തു. ഈ നാമത്തിലാണ് പിന്നീടദ്ദേഹം അറിയപ്പെട്ടത്.
പൂര്‍വിക കലാത്തെ അവരിലെ ഉന്നതവ്യക്തികള്‍ ഉപയോഗിച്ചിരുന്ന ഒരു ആശ്രമം അവിടെയു ണ്ടായിരുന്നു. അതാതു കാലത്തെ ഉന്നത പണ്ഢിതനെയാണവര്‍ അതില്‍ അവരോധിച്ചിരുന്നത്. നിലവിലുണ്ടായിരുന്ന സന്യാസിയുടെ വിയോഗാനന്തരം ആശ്രമസ്ഥാനിയായി ജര്‍ജീസ് എന്ന ബഹീറ നിയോഗിതനായി. സര്‍വാദരണീയമായ ഒരു പദവിയാണ് പരദേശിയായ ബഹീറക്ക് ഇതുവഴി ലഭിച്ചത്. പദവിയും പേരും ആശ്രമവും ഉന്നതം തന്നെ.
ഈ കാലത്താണ് മുഹമ്മദ്(സ്വ) എന്ന ബാലന്‍ അബൂത്വാലിബിന്റെ കൂടെ കച്ചവടാവശ്യാര്‍ഥം ബുസ്വ്റായിലെത്തിയത്. ബഹീറയുടെ അകക്കണ്ണ് നബി(സ്വ)യില്‍ ഉടക്കി. കച്ചവടസംഘത്തിന് ബഹീറ ഒരു വിരുന്നൊരുക്കി. നബി(സ്വ)യുമായി സംസാരിച്ചു. അബൂത്വാലിബിനോട് ജാഗ്രത പാലിക്കാനുണര്‍ത്തി യാത്രയാക്കി. പിന്നീട് 25ാം വയസ്സില്‍ മൈസറത്തിന്റെ കൂടെയുള്ള കച്ചവട യാത്രയില്‍ അദ്ദേഹം നബി(സ്വ)യെ വീണ്ടും കാണുകയും അപ്പോള്‍ ശഹാദത്ത് ഉച്ചരിക്കു കയും ചെയ്തു എന്നാണ് ചരിത്രം. (ഖിസ്വസ്വുന്‍ മിന്‍ ഹയാതിര്‍റസൂല്‍, അല്‍ ബിദായതുവന്നിഹായ:)
നബി(സ്വ)യുടെ നിയോഗം കാത്തിരുന്നവരും അതിനായി ത്യാഗം ചെയ്തവരും ചരിത്രത്തില്‍ ധാരാളമുണ്ട്. പൂര്‍വ പ്രവാചകന്‍മാര്‍ പകര്‍ന്നു കൊടുത്തതും തിരുത്തല്‍ പ്രവണതകളെ അതി ജീവിച്ചുനിലനില്‍ക്കുന്നതുമായ സത്യത്തിന്റെ കിരണങ്ങള്‍ മനസ്സിലാക്കിയവരായിരുന്നു അവര്‍. നബി(സ്വ)യുടെ ജനന സമയം മാത്രമല്ല ആ ജീവിതത്തിന്റെ നാള്‍വഴികള്‍ വരെ അവരില്‍ പലര്‍ക്കുമറിയാമായിരുന്നു. നബി(സ്വ)യും ബഹീറയും സംസാരിച്ചു പിരിഞ്ഞ് അല്‍പ നേരം കഴിഞ്ഞപ്പോള്‍ ഏതാനും ക്രിസ്തീയ യുവാക്കള്‍ ബഹീറയുടെ ആശ്രമത്തിലെത്തി അദ്ദേഹത്തോടു  പറഞ്ഞു.
ഞങ്ങള്‍ നിരക്ഷരനായ പ്രവാചകനെ അന്വേഷിച്ചിറങ്ങിയതാണ്. അങ്ങയുടെ ഈ ആശ്രമത്തി നരികിലുടെ ഈ മാസം അദ്ദേഹം സഞ്ചരിക്കുമെന്ന് ഞങ്ങള്‍ വേദത്തില്‍ നിന്നു മനസ്സിലാക്കി യിട്ടുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ വധിക്കാനിറങ്ങിയതാണ്.
ബഹീറയിലെ ക്രിസ്തീയത മാത്രമേ അവര്‍ കണ്ടിരുന്നുള്ളു. അതിനാലായിരിക്കണം അവര്‍ ത ങ്ങളുടെ ഉദ്ദേശ്യം വെളിപ്പെടുത്തിയത്. ബഹീറ പക്ഷേ, സത്യമതവിശ്വാസിയായ ക്രിസ്ത്യാനി യായിരുന്നു. അദ്ദേഹം അവരോട്, അല്ലാഹു നിശ്ചയിച്ച വല്ലകാര്യവും ആര്‍ക്കെങ്കിലും പ്രതി രോധിക്കാനാവുമോ?”എന്നു ചോദിച്ചു. ഇല്ല എന്നു പറഞ്ഞുകൊണ്ടവര്‍ തിരിച്ചുപോയി (തുര്‍ മുദി).
വളരെ കൃത്യമായിതന്നെ നബി(സ്വ)യെകുറിച്ചുള്ള വിവരം വേദങ്ങളിലുണ്ടായിരുന്നു എന്നതിന് ഈ സംഭവം സാക്ഷിയാണ്.
സൈദുബ്നു അംറിബ്നുത്ത്വുഫൈല്‍
ഇബ്രാഹീമീ മില്ലത്തിന്റെ രാജവീഥിയില്‍ നിന്ന് ബഹുദൂരം അകന്നു കൊണ്ടുള്ള മക്കയിലെ ജീവിതസാഹചര്യത്തോട് പൊരുത്തപ്പെടാന്‍ സൈദിന് സാധിച്ചില്ല. അദ്ദേഹം കഅ്ബയുടെ സമീപത്തു നിന്നു തന്റെ നാട്ടുകാരോട് ഇങ്ങനെ പറയാറുണ്ടായിരുന്നു:
ഖുറൈശികളേ അല്ലാഹുവാണ്, നിങ്ങളാരും ഇബ്രാഹീമീ മില്ലത്തിലല്ല; ഞാന്‍ മാത്രമേ ആ വഴിയിലുള്ളൂ. തുടര്‍ന്നദ്ദേഹം  ആത്മഗതമായി അല്ലാഹുവേ, ഏതു ഭാഗമാണ് നിനക്കിഷ്ടമെന്ന് എനിക്കറിയില്ല. അതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതനുസരിച്ച് ആരാധന നടത്തുമായിരുന്നു എന്നു പറഞ്ഞു കൊണ്ടു തന്റെ വാഹനത്തില്‍ നിന്നുതന്നെ സാഷ്ടാംഗം ചെയ്തിരുന്നു.
ഇമാം നസാഈ(റ)  ഉദ്ധരിക്കുന്നു: ഇബ്രാഹീം(അ)ന്റെ നാഥനാണ് എന്റെ നാഥന്‍; ഇബ്രാഹീം (അ)ന്റെ മതമാണ് എന്റെ മതം എന്നദ്ദേഹം പറയാറുണ്ടായിരുന്നു
അറബികളുടെ ഒരു ക്രൂര സ്വഭാവമായിരുന്നു പെണ്‍കുഞ്ഞുങ്ങളെ വധിക്കല്‍. അവരില്‍ ചിലര്‍ പെണ്‍കുഞ്ഞുങ്ങളെ പലകാരണങ്ങളാല്‍ ജീവനോടെ കുഴിച്ചു മൂടിയിരുന്നു. ഈ സമ്പ്രദായ ത്തെ അതികഠിനമായി വെറുത്തിരുന്ന സൈദ് അത്തരം കുട്ടികളെ, തന്നെ ഏല്‍പിക്കാനാവശ്യ പ്പെട്ടിരുന്നു.
അദ്ദേഹമൊരു വൈകുന്നേരസമയത്ത് കഅ്ബാലയത്തിനടുത്തു ചെന്ന് രണ്ടു സുജൂദോടു കൂടി ഒരു റക്അത് നിസ്കരിച്ച്  ഇങ്ങനെ പറയുകയുണ്ടായി: ഈ ഭവനം ഇബ്രാഹീം(അ), ഇസ്മാ ഈല്‍(അ) എന്നിവരുടെ ഖിബ്ലയാണ്. ഞാന്‍ കല്‍പ്രതിമകളെ ആരാധിക്കുകയോ പ്രാര്‍ഥിക്കു കയോ ഇല്ല. അതിനായി അര്‍പ്പിക്കപ്പെടുന്ന ബലിമാംസം  ഭക്ഷിക്കുകയില്ല. കവടി നിരത്തി പ്രശ്നം നോക്കില്ല. ഞാനെന്റെ അന്ത്യംവരെ ഈ ഭവനത്തിലേക്ക് മുന്നിട്ടു നിസ്കരിക്കും. ഹജ്ജ് ചെയ്യുകയും അറഫയില്‍ നില്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു അദ്ദേഹം
നാഥാ, ഞാനിതാ നിന്റെ വിളിക്കുത്തരം നല്‍കിയിരിക്കുന്നു, നിനക്ക് പങ്കുകാരില്ല. നിനക്ക് കൂട്ടു കാരില്ല എന്ന തല്‍ബിയത്തായിരുന്നു ഹജ്ജ് വേളയില്‍ ചൊല്ലിയിരുന്നത്. പിന്നീട് അറഫയില്‍ നിന്ന് കാല്‍നടയായി തിരിച്ചു പോകുമ്പോഴും “നാഥാ  നിനക്കുത്തരം ചെയ്യുന്നു, വിനീതദാസ നായും ആരാധകനായും എന്ന തല്‍ബിയത്ത്  അദ്ദേഹം ചൊല്ലാറുണ്ടായിരുന്നു.
സല്‍സരണി അന്വേഷിച്ചു കൊണ്ടദ്ദേഹം പല പുരോഹിതന്‍മാരെയും കാണുകയുണ്ടായി. പക്ഷേ, ചൈതന്യം ചോര്‍ന്ന വഴികളാണവര്‍ അദ്ദേഹത്തിന് കാണിച്ചു കൊടുത്തത്. ജൂതമതവും ക്രിസ്തു മതവും സ്വീകരിക്കാതെ ജീവിക്കാനദ്ദേഹം തീരുമാനിച്ചതങ്ങനെയാണ്. സത്യം അന്വേ ഷിച്ചുകൊണ്ടുള്ള തന്റെ യാത്രയെ അദ്ദേഹം വിവരിക്കുന്നതിങ്ങനെയാണ്:
ഞാന്‍ ജൂതമതത്തെയും ക്രിസ്തുമതത്തെയും അടുത്തറിഞ്ഞു. അതിനാല്‍ തന്നെ അവയെ വെ റുത്തുപോയി. അങ്ങനെ എന്റെ അന്വേഷണവഴിയില്‍, ഞാന്‍ ശാമിലായിരിക്കെ ഒരു ക്രൈസ് തവ പുരോഹിതനെ തന്റെ ആശ്രമത്തില്‍ ചെന്നുകണ്ടു. ഞാന്‍ എന്റെ നാടിനെയും ജനതയെ യും എന്റെ യാത്രയുടെ ഉദ്ദേശ്യത്തെയും ബിംബാരാധനയോടും നിലവിലുള്ള ജൂത ക്രൈസ് തവ മതങ്ങളോടുമുള്ള എന്റെ വെറുപ്പിനെയും കുറിച്ചെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അപ്പോ ള്‍ അദ്ദേഹം എന്നോടിങ്ങനെ പറഞ്ഞു: മക്കയില്‍ നിന്നു വന്നവനേ, നീ ഇബ്രാഹീമീ മില്ലത്താ ണന്വേഷിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, ഇക്കാലത്ത് അതനുസരിച്ച് ജീവിക്കു ന്ന ആളുകള്‍ ഇല്ലാത്ത അവസ്ഥയാണ്. അത് ഇബ്രാഹീം(അ)ന്റെ മതമാണ്. ഇബ്രാഹീം(അ) ജൂതനോ ക്രിസ്ത്യനോ ആയിരുന്നില്ല. അദ്ദേഹം സത്യമാര്‍ഗാവലംബിയായിരുന്നു. ഇബ്രാഹീം (അ) നിന്റെ നാട്ടിലുള്ള വിശുദ്ധ ഭവനത്തിലേക്ക് തിരിഞ്ഞു നിസ്കരിക്കുകയും സാഷ്ടാംഗം ചെയ്യുകയും ചെയ്തിരുന്നു. അതിനാല്‍ നീ നിന്റെ നാട്ടിലേക്കു തന്നെ പോവുക. അവിടെ നിന്റെ ജനതയായ അറബികളില്‍നിന്ന് ഇബ്രാഹീം(അ)ന്റെ നേരായ മതവുമായി ഒരു പ്രവാച കന്‍ നിയോഗിതനാവാനുണ്ട്.
ഇതു കേട്ടപ്പോള്‍ സൈദിന് താനന്വേഷിക്കുന്ന യാഥാര്‍ഥ്യവുമായി അടുത്തു കൊണ്ടിരിക്കുന്നു എന്നതു ബോധ്യമായി. പക്ഷേ, പ്രതീക്ഷിത പ്രവാചകനെയും കാത്ത് കഴിയുന്ന സൈദിന്റെ നി ലപാടിനോട് അദ്ദേഹത്തിന്റെ കുടുംബം പൊരുത്തപ്പെടാന്‍ തയ്യാറായില്ല. പിതൃവ്യനും അര്‍ദ്ധ സഹോദരനുമായ ഖത്ത്വാബ് അദ്ദേഹത്തെ പീഡിപ്പിക്കാന്‍ തുടങ്ങി. പീഡനം ശക്തിയായപ്പോള്‍ മക്കയിലെ ഒരു മലഞ്ചെരുവില്‍ അദ്ദേഹം ഏകനായി താമസമാക്കി. ഖത്ത്വാബിന്റെ സില്‍ബ ന്ധികള്‍  അവിടെയും അദ്ദേഹത്തിനു സ്വൈരം കൊടുത്തില്ല.
ഭാര്യ സ്വഫിയ പോലും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. സൈദ് ജനങ്ങള്‍ക്കിടയില്‍ വരുന്നതി നുള്ള എല്ലാ പഴുതുകളും അവര്‍ തടസ്സപ്പെടുത്തി. സൈദ് തന്റെ പരിചയക്കാരനായ ആമിര്‍(റ) വിനോട് പറഞ്ഞത് ഇമാം ഇബ്നുസഅ്ദും മറ്റും ഉദ്ധരിച്ചിട്ടുണ്ട്:
ഞാന്‍ ഇസ്മാഈല്‍ പരമ്പരയിലെ അബ്ദുല്‍ മുത്ത്വലിബിന്റെ സന്തതികളില്‍ നിന്ന് ഒരു പ്രവാ ചകനെ പ്രതീക്ഷിക്കുകയാണ്. എനിക്കാപ്രവാചകനെ കണ്ടുമുട്ടാനാവുമെന്ന് കരുതുന്നില്ല. എ ങ്കലും ഞാന്‍ ആ പ്രവാചകനില്‍ വിശ്വസിക്കുന്നു. അദ്ദേഹം പ്രവാചകനാണെന്ന് സാക്ഷ്യം വഹിക്കുന്നു. അതു കൊണ്ട് നീ കൂടുതല്‍ കാലം ജീവിച്ച് ആ പ്രവാചകനുമായി കണ്ടുമുട്ടാന്‍ അവസരം ലഭിച്ചാല്‍ എന്റെ സലാം പറയണം. ആ പ്രവാചകനെ വ്യക്തമായി മനസ്സിലാക്കാന്‍ ചില വിശേഷണങ്ങള്‍ ഞാന്‍ നിനക്ക് വിവരിച്ച് തരാം ആ പ്രവാചകന്‍ നീണ്ടവരോ കുറിയവ രോ ആയിരിക്കില്ല. രോമം കൂടിയവരോ കുറഞ്ഞവരോ അല്ല. കണ്ണിലെ ചുവപ്പ് വിട്ടുമാറുകയില്ല. രണ്ട് ചുമലുകള്‍ക്കിടയില്‍ പ്രവാചകമുദ്രയുണ്ടാവും. പേര് അഹ്മദ് എന്നായിരിക്കും. ഇതാണ് (മക്ക) അദ്ദേഹത്തിന്റെ ജന്മനാട്. ഈ നാട്ടുകാര്‍ അദ്ദേഹത്തെ നാട്ടില്‍ നിന്നു പുറത്താക്കും. അദ്ദേഹത്തിന്റെ മാര്‍ഗത്തെ അവര്‍ വെറുക്കും. അപ്പോഴദ്ദേഹം യസ്രിബിലേക്ക് പലായനം ചെ യ്യും. പിന്നീട് അദ്ദേഹത്തിന്റെ പ്രബോധനം വിജയം നേടും. അതിനാല്‍ നീ അദ്ദേഹത്തെ വഞ്ചി ക്കുന്നവരില്‍ പെടരുത്. ഇബ്രാഹീമീ മില്ലത്തിനെക്കുറിച്ച് അന്വേഷിച്ച് ഞാന്‍ നാടുമുഴുക്കെ കറ ങ്ങി. ജൂതക്രൈസ്തവ സരതുഷ്ടരടക്കമുള്ളവരെല്ലാം അതിന്റെ കാലം വരാനിരിക്കുന്നേയുള്ളു എന്നാണ് പറഞ്ഞത്. അവരെല്ലാം ആ പ്രവാചകന്റെ വിശേഷണങ്ങള്‍ എനിക്കു വിവരിച്ചു തന്നി ട്ടുണ്ട്. അത് ഞാന്‍ നിനക്ക് വിവരിച്ചു തന്നതുപോലെ തന്നെയായിരുന്നു. അവര്‍ എല്ലാവരും പറ ഞ്ഞത് ഇനി ആ പ്രവാചകനല്ലാതെ മറ്റൊരു പ്രവാചകന്‍ വരാനില്ല എന്നാണ്’.
ആമിര്‍(റ) പറയുന്നു: ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ സൈദ് പറഞ്ഞതത്രയും നബി (സ്വ)യോട് വിവരിച്ചു. അദ്ദേഹം ഏല്‍പിച്ചതിന്റെ അടിസ്ഥാനത്തില്‍ സലാം പറയുകയും ചെ യ്തു. നബി(സ്വ) സലാം മടക്കി. അദ്ദേഹത്തിനു റഹ്മത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു. എ ന്നിട്ട് അവിടുന്നു പറഞ്ഞു: അദ്ദേഹത്തെ (സൈദിനെ) ഞാന്‍ സ്വര്‍ഗത്തില്‍ വസ്ത്രം വലിച്ചി ഴച്ച് നടക്കുന്നതായി കണ്ടിട്ടുണ്ട്്.
സ്വയം ദീര്‍ഘദര്‍ശനം ചെയ്ത പോലെ തന്നെ നബി(സ്വ)യുടെ നിയോഗത്തിന് മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു (അല്‍ബിദായത്തു വന്നിഹായ:, അഅ്ലാമുന്നുബുവ്വ)
ഇബ്രാഹിം(അ)ന്റെ പ്രാര്‍ഥന
കഅ്ബാ പുനര്‍നിര്‍മ്മാണാനന്തരം ഇബ്രാഹീ(അ)മും ഇസ്മാഈല്‍(അ)മും നടത്തിയ പ്രാര്‍ഥന വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്:
ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ മുസ്ലിംകളാക്കേണമേ. ഞങ്ങളുടെ  സന്തതികളില്‍ നിന്നു നി നക്ക് വഴിപ്പെടുന്ന ഒരു സമുദായത്തെ നീ ഉണ്ടാക്കേണമേ, ഞങ്ങള്‍ക്ക് ഹജ്ജിന്റെ കര്‍മങ്ങള്‍ നീ കാണിച്ചു തരേണമേ. ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കേണമേ, നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാവാരിധിയുമാണ്. ഞങ്ങളുടെ നാഥാ, നീ അവരില്‍ നിന്നു തന്നെ അവരിലേക്ക്, നിന്റെ ആയത്തുകള്‍ പാരായണം ചെയ്തു കൊടുക്കുകയും ഗ്രന്ഥവും വി ജ്ഞാനവും അവര്‍ക്ക് പഠിപ്പിക്കുകയും അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ നി യോഗിക്കേണമേ. നിശ്ചയം, നീ പ്രതാപിയും തന്ത്രജ്ഞനുമാണ്(ആശയം, അല്‍ ബഖറ:127-129).
ഈ സൂക്തത്തില്‍ ഒരു ദൂതനുവേണ്ടിയും ആ ദൂതന്റെ അനുസരണമുള്ള സമൂദായത്തിനു വേ ണ്ടിയും ഇബ്രാഹീം(അ) പ്രാര്‍ഥിക്കുന്നു എന്നു വ്യക്തമാണ്. ഈ പ്രാര്‍ഥനയുടെ പൂര്‍ത്തീകര ണമാണ് നബി(സ്വ)യിലൂടെയും അവിടുത്തെ അനുസരണ ശീലരായ അനുയായികളിലൂടെയും നടന്നിരിക്കുന്നത്.
പൂര്‍വപ്രവാചകന്‍മാര്‍ക്കെല്ലാം നബി(സ്വ)യെകുറിച്ച് അറിവുണ്ടായിരുന്നു. അത് അവരുടെ അ നുയായികള്‍ക്ക് അവര്‍ പകര്‍ന്നു നല്‍കുകയും ചെയ്തിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച കാലത്ത് നിലവിലുണ്ടായിരുന്ന  ജൂതക്രൈസ്തവ മതാനുയായികളോട് ഇതു സംബന്ധമായി അവരുടെ വേദങ്ങളില്‍ വന്നിട്ടുള്ള പരാമര്‍ശത്തെക്കുറിച്ചുണര്‍ത്തി ഖുര്‍ആന്‍ പ്രസ്താവിച്ചു:
മര്‍യമിന്റെ പുത്രനായ  ഈസാ(അ) പറഞ്ഞ  സന്ദര്‍ഭം സ്മരണീയമാണ്, ഓ ഇസ്റാഈല്‍ സ ന്തതികളേ, ഞാന്‍ നിങ്ങളിലേക്കുള്ള ദൂതനാകുന്നു. നിങ്ങള്‍ക്കു മുമ്പു വന്ന തൌറാത്ത് എന്ന വേദ ഗ്രന്ഥത്തെ ശരിവച്ചും ശേഷം നിയോഗിതനാവാനുള്ള അഹ്മദ് എന്നു പേരായ ദൂതനെ ക്കുറിച്ച് സുവാര്‍ത്തയറിയിച്ചും കൊണ്ടുള്ള ദൂതനാണ് ഞാന്‍ (ആശയം അസ്സ്വഫ്ഫ്:6).
പൂര്‍വഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങള്‍ അവരില്‍ സൃഷ്ടിച്ച പ്രതീക്ഷയുടെയും ആകാംക്ഷയു ടെയും അനുരണനങ്ങള്‍ പ്രകടമാവുന്ന സംഭവങ്ങള്‍ മുകളിലുദ്ധരിച്ചിട്ടുണ്ട്. സത്യം വ്യക്തമാ യിട്ടും നിഷേധികളും ധിക്കാരികളുമായ വേദക്കാര്‍ ഖുര്‍ആനിലെ ഇത്തരം പരാമര്‍ശങ്ങളെ നി ഷേധിച്ചിരുന്നില്ല എന്നത് വ്യക്തമാണ്. അവരുടെ ഗ്രന്ഥങ്ങളിലില്ലാത്തതോ ദൂതന്‍മാര്‍ പഠിപ്പി ക്കാത്തതോ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിരുന്നെങ്കില്‍ അവരതു നിഷേധത്തിന് ആയുധമാക്കുമാ യിരുന്നു. ചരിത്രത്തില്‍ പക്ഷേ, അങ്ങനെയൊന്ന് അറിയപ്പെട്ടിട്ടില്ല.
മുന്‍കാല പ്രവാചകന്‍മാരില്‍ നിന്നെല്ലാം, നിയോഗ സന്ദര്‍ഭത്തില്‍  അല്ലാഹു ഒരു ഉടമ്പടി വാ ങ്ങിയിരുന്നത് ഖുര്‍ആന്‍ വിവരിക്കുന്നു:
പ്രവാചകന്‍മാരില്‍ നിന്ന് അല്ലാഹു കരാര്‍വാങ്ങിയ സന്ദര്‍ഭം സ്മരണീയമാണ്: നിങ്ങള്‍ക്ക് നാം ഗ്രന്ഥവും ജ്ഞാനവും നല്‍കിയതിനു ശേഷം നിങ്ങളോടൊപ്പമുള്ളത് അംഗീകരിക്കുന്ന ഒരു ദൂതന്‍ നിങ്ങള്‍ക്കു വന്നാല്‍ നിര്‍ബന്ധമായും നിങ്ങള്‍ ആ ദൂതനില്‍ വിശ്വസിക്കുകയും ആ ദൂതനെ സഹായിക്കുകയും ചെയ്യണം (ആശയം; ആലുംഇംറാന്‍ :81).
ആ ദൂതന്‍ മുഹമ്മദ്(സ്വ) തങ്ങളാകുന്നു. ആദം(അ) അടക്കം ഒരു പ്രവാചകനെയും ഈ കരാര്‍ വാങ്ങാതെ അല്ലാഹു നിയോഗിച്ചിട്ടില്ല. അവര്‍ ജീവിച്ചിരിക്കെ മുഹമ്മദ്(സ്വ) നിയോഗിതനായാല്‍ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണം (തഫ്സീറുത്ത്വിബ്രി:6/555).
മുഹമ്മദ്നബി(സ)യുടെ ഉന്നതമായ പദവി അവരെ ബോധ്യപ്പെടുത്താനും അവരുടെ സമൂഹ ങ്ങളെ അറിയിക്കാനുമായിരുന്നു ഇത്. യഥാര്‍ഥത്തില്‍ മുഹമ്മദ് നബി(സ്വ)യുടെ നിയോഗം അ വസാനമായാണുണ്ടാവുക എന്നു നിശ്ചയിച്ചിരിക്കെ തന്നെയാണീ കരാറും ഉടമ്പടിയുമെല്ലാം.

തിരുനബിയുടെ പത്നിമാര്‍


തിരുനബി صلى الله عليه وسلم മനുഷ്യരില്‍പെട്ട ഉത്തമരായിരുന്നു. അത് കൊണ്ട് തന്നെ മറ്റെല്ലാ പ്രവാചകരെപ്പോലെയും ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ഉറങ്ങുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ പറയുന്നു.


وَلَقَدْ أَرْسَلْنَا رُسُلاً مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجًا وَذُرِّيَّةً


"അങ്ങയ്ക്ക് മുമ്പും നാം ഒട്ടനവധി പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് നാം ഭാര്യമാരെയും സന്തതികളെയും നല്‍കിയിരിക്കുന്നു.

പ്രവാചകരില്‍ ചിലര്‍ ഒരു ഭാര്യയെ മാത്രം ജീവിത സഖിയാക്കിയവരുണ്ട്. ആദം നബി നെപോലെ , അതേ സമയം ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ വിവാഹം ചെയ്തവരാണ്‌ ഇബ്‌റാഹിം , യ‌അ്‌കൂബ്, ദാവൂദ്, സുലൈമാന്‍ ( عليه السلام ) തുടങ്ങിയ നബിമാര്‍ .എന്നാല്‍ ഈസാ നബി عليه السلامന്റെ ജീവിതം അവസാനിക്കാത്തത് കൊണ്ട് മഹാനവര്‍കള്‍ അവസാനകാലത്ത് ഇറങ്ങി വരുമ്പോള്‍ വിവാഹം ചെയ്യുകയും അതില്‍ സന്താനമുണ്ടാവുകയും ചെയ്യും.

അല്ലാഹു തിരുനബി صلى الله عليه وسلم യെ നിയോഗിച്ചത് തന്റെ വാക്കാലും പ്രവൃത്തിയാലും മൗനാനുവാദത്താലും അല്ലാഹുവിന്റെ നിയമ സംഹിതകളെ ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കാനാണ്‌. അത് കൊണ്ട് തന്നെ അവിടുന്ന് ഭക്ഷണം കഴിച്ചതിലും , വെള്ളം കുടിച്ചതിലും ഉറങ്ങിയതിലും, വിവാഹത്തിലുമെല്ലാം ഉമ്മത്തിന്‌ മാതൃകയുണ്ട്. അവിടുത്തെ വിവാഹം മുഴുവനും അല്ലാഹുവിന്റെ കല്പനയനുസരിച്ചായിരുന്നു. അവിടുത്തെ ഹദീസില്‍ കാണാം.






ما تزوجت شيئا من نسائي ولا زوجت شيئا من بناتي إلا بوحي جائني به جبريل عليه السلام من ربي عز وجل


" ഞാന്‍ വിവാഹം ചെയ്തതും എന്റെ പെണ്‍‌കുട്ടികളെ വിവാഹം ചെയ്ത് കൊടുത്തതും അല്ലാഹുവിന്റെ പക്കല്‍ നിന്ന് ജിബ്‌രീല്‍ عليه السلام കൊണ്ടുവന്ന ദിവ്യ സന്ദേശമനുസരിച്ചാണ്‌


തിരുനബി صلى الله عليه وسلم വിത്യസ്ത സന്ദര്‍ഭങ്ങളിലും സാഹചര്യത്തിലുമായി പതിനൊന്ന് സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ട്

അവരില്‍ മഹതി ഖദീജബീവിرضي الله عنها യും മഹതി സൈനബ് ബിന്‍‌ത് ഖുസൈമرضي الله عنها യും നബിصلى الله عليه وسلم യുടെ ജീവിതകാലത്ത് തന്നെ ഇഹലോക വാസം വെടിയുകയുണ്ടായി. ബാക്കിയുള്ള ഒമ്പത് ഭാര്യമാര്‍ ജീവിച്ചിരിക്കുന്ന സമയത്താണ്‌ തിരുനബി صلى الله عليه وسلم ഈ ലോകത്തോട് വിട ചൊല്ലിയത്. നബിصلى الله عليه وسلم യുടെ വഫാത്തിന്റെ സമയത്ത് ജിവിച്ചിരിപ്പുണ്ടായിരുന്ന ഒമ്പത് ഭാര്യമാര്‍ ഇവരാണ്‌.


عَــائِشَةٌ وَحَفْصَةٌ وَسَوْدَة === صَفِيَّةٌ مَيْمُونَــةٌ وَرَمْلَــة
هِنْـدٌ وَزَيْنَبٌ كَذَا جُوَيْرِيَة === لِلْمُــؤْمِنِينَ أُمَّهَاتٌ مَرْضِيَة


ആഇശ,ഹഫ്സ,സൗദ, സ്വഫിയ്യ,മൈമൂന,റംല,ഹിന്ദ്,സൈനബ്,ജുവൈരിയ



اللهم ارض عنهن وارفع درجتهن وارض عنا وعن أمهاتنا وأزوجنا ببركتهن يا رب العالمين



ഈ ഒമ്പത് ഭാര്യമാരോടാണ്‌ അല്ലാഹുവിന്റെ ഓറ്ഡര്‍ അനുസരിച്ച് ഒന്നുകില്‍ തിരുനബിയുടെ ദാരിദ്ര്യത്തിലും പ്രയാസങ്ങളിലും തൃപ്തിപ്പെട്ട് ജീവിക്കുകയോ അല്ലെങ്കില്‍ മാന്യമായ രീതിയില്‍ വിവാഹ മോചനം ആവശ്യപ്പെടുകയോ ചെയ്യാല്‍ കല്പിച്ചത്. അവര്‍ സര്‍‌വ്വാത്മനാ തിരുനബിصلى الله عليه وسلم യോടോന്നിച്ചുള്ള ജീവിതം തിരനഞെടുക്കുകയായിരുന്നു. അവരുടെ ഈ തീരുമാനത്തെ ആദരിച്ച് കൊണ്ട് അല്ലാഹു പറയുകയുണ്ടായി.



لَا يَحِلُّ لَكَ النِّسَاء مِن بَعْدُ وَلَا أَن تَبَدَّلَ بِهِنَّ مِنْ أَزْوَاجٍ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ وَكَانَ اللَّهُ عَلَى كُلِّ شَيْءٍ رَّقِيبًا (33:52


"ഇതിനു ശേഷം മറ്റ് സ്ത്രീകള്‍ അങ്ങക്ക് അനുവദനിയമല്ല. ഇവര്‍ക്ക് പകരം വേറേ ഭാര്യമാരെ വിവാഹം ചെയ്യാനും പാടില്ല. അവരുടെ നന്മ അങ്ങനെ എത്ര കൗതുകപ്പെടുത്തിയാലും. അടിമസ്ത്രീകളൊഴികെ. അല്ലാഹു എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നവനാകുന്നു. (അഹ്സാബ് 52)


النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ


പ്രവാചകര്‍ സത്യ വിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തേക്കാള്‍ പ്രധാനമാകുന്നു. പ്രവാചക പത്നിമാര്‍ അവരുടെ മാതാക്കളാകുന്നു. (അഹ്സാബ് 6)
മുസ്‌ലിം ലോകത്തിന്റെ ആദര്‍ശ മാതാക്കളാണ്‌ തിരുനബിصلى الله عليه وسلم യുടെ പ്രിയ പത്നിമാര്‍ (അല്ലാഹു അവരുടെ സ്ഥാനം വര്‍ദ്ധിപ്പിച്ച് കൊടുക്കട്ടെ ) യഥാര്‍ഥത്തില്‍ , ഇസ്‌ലാമിനെ നബി صلى الله عليه وسلمതങ്ങളില്‍ നിന്നും അതിന്റെ യഥാര്‍ഥ ജീവനോടെ ഉള്‍കൊണ്ട് അത് അതേ രീതിയില്‍ സമുദായത്തിന്‌ വിതരണം ചെയ്തതില്‍ മറ്റാരേക്കാളും വലിയ സ്വാധീനവും പങ്കും വഹിച്ചവരാണ്‌ മഹതികളായ ഉമ്മഹാത്തുല്‍ മു‌അ്‌മിനീങ്ങള്‍. സ്വഹാബത്ത് ഈ മേഖലയില്‍ ശ്രദ്ധേയമായ വലിയ സേവനങ്ങള്‍ ചെയ്തവരാണെങ്കിലും ഉമ്മഹാത്തുല്‍ മു‌അ്‌മിനീങ്ങളുടെ സേവനം അതിപ്രധാനമാണ്‌. ശരിയായ ഇസ്‌ലാമിക സ്വഭാവവും ശീലവും നടപടിയും ക്രമവും എങ്ങിനെയെന്ന് ശരിക്കും അനുഭവത്തില്‍ അറിയുകയും കാണുകയും അത് ജനങ്ങളിലേക്ക് വള്ളി പുള്ളി വിടാതെ എത്തിച്ച് തന്ന് ഇസ്‌ലാമിന്റെ തുറന്ന പുസ്തകമായി തിളങ്ങിയവരാണവര്‍. അത് കൊണ്ട് തന്നെ അവര്‍ക്ക് പ്രത്യേകമായ ഒരു സ്ഥാനം തന്നെ ഖുര്‍‌ആന്‍ വകവെച്ച് കൊടുത്തിട്ടുമുണ്ട്.



يَا نِسَاء النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاء



" ഓ തിരുനബിയുടെ പത്നിമാരേ, മറ്റൊരു സ്ത്രീക്കും സമാനമല്ല നിങ്ങള്‍ (അഹ്‌സാബ് 32)
തിരു നബി തന്നെ സാധാരണ മനുഷ്യനാണെന്ന് പറയുന്നവര്‍ക്ക് ഒരു മറുപടികൂടിയാണത്. തിരുനബിയുടെ ഭാര്യമാര്‍ തന്നെ സാധാരണ സ്ത്രീകളല്ലെന്നാണ്‌ ഖുര്‍‌ആന്‍ പറയുന്നത്.

ഇസ്‌ലാമിന്റെ അര്‍ദ്ധഭാഗമായ , കുടുംബ ജീവിതത്തിന്റെ ഉള്ളറകളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അവരിലൂടെയാണ്‌ അല്ലാഹു എത്തിച്ചത്.

തിരുനബിصلى الله عليه وسلم ക്ക് ഒന്നില്‍ കൂടുതല്‍ പത്നിമാര്‍ ഉണ്ടാവാനുള്ള കാരണങ്ങള്‍ പലതാണ്‌. അതില്‍ പ്രധാനമാണ്‌ എല്ലാ വിവാഹവും നടന്നത് സ്രഷ്ടാവായ അല്ലാഹുവിന്റെ കല്പനപ്രകാരമായിരുന്നു എന്നത്.


ما تزوجت شيئا من نسائي ولا زوجت شيئا من بناتي إلا بوحي جائني به جبريل عليه السلام من ربي عز وجل


ഞാന്‍ വിവാഹം ചെയ്തതും എന്റെ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് കൊടുത്തതും അല്ലാഹുവിന്റെ പക്കല്‍ നിന്ന് ജിബ്‌രീല്‍ കൊണ്ടുവന്ന ദിവ്യസന്ദേശമനുസരിച്ചാണ്‌.

മറ്റൊരു കാരണം : അല്ലാഹു മനുഷ്യ വര്‍ഗത്തിന്‌ ഇതര ജീവികള്‍ക്കില്ലാത്ത ബുദ്ധിയും വിവേകവും ധീരതയും നല്‍കിയതായി കാണാം. മനുഷ്യരില്‍ പ്രവാചകന്മാര്‍ക്ക് അല്ലാഹു മറ്റ് മനുഷ്യര്‍ക്ക് നല്‍കാത്ത ദിവ്യസന്ദേശം, പ്രവാചകത്വം, അമാനുഷിക കഴിവുകള്‍ തുടങ്ങിയ പ്രത്യേകതകള്‍ നല്‍കി ആദരിച്ചതായും കാണാം. പ്രവാചകരില്‍ തന്നെ ചിലരെ മറ്റു ചിലരേക്കാള്‍ ആദരവ് നല്‍കി. അതില്‍ പെട്ടതാണ്‌ ആദം നബി عليه السلام നെ പിതാവില്ലാതെ സൃഷ്ടിച്ചു എന്നതും മൂസാ നബി عليه السلام നോട് അല്ലാഹു സംസാരിച്ചു എന്നതുമൊക്കെ.

ഇപ്രകാരം ഇവര്‍ക്കൊന്നുമില്ലാത്ത , മനുഷ്യകുലത്തിനു തന്നെ ഇല്ലാത്ത പ്രത്യേകതകള്‍ നല്‍കി തിരുനബിصلى الله عليه وسلم യെ അല്ലാഹു ആദരിച്ചു. അതില്‍ പെട്ടതാണ്‌ മറ്റ് പ്രവാചകന്മാര്‍ക്കില്ലാത്ത അല്‍ഭുത കഴിവുകള്‍ നല്‍കി ,അവിടുത്തെ പ്രവാചകത്വം ലോകത്തിനു മുഴുവനുമുള്ളതാക്കി. അവിടുത്തെ ശരീ‌അത്ത് അന്ത്യദിനം വരെയുള്ള നിയമസംഹിതയാക്കി, ഭൂമി മുഴുവനും അവിടുത്തേക്ക് പള്ളിയാക്കി എന്നിവയൊക്കെ

കൂടാതെ തന്റെ ഉമ്മത്തിനു ഒരാള്‍ക്കും നിര്‍ബന്ധമില്ലാത്ത കാര്യങ്ങള്‍ നബി ക്ക് അല്ലാഹു പ്രത്യേകം നിര്‍ബന്ധമാക്കി. അതില്‍ പെട്ടതാണ്‌ രാത്രി നിസ്കാരം, ളു‌ഹാ നിസ്കാരം, മിസ്‌വാക്ക് ചെയ്യല്‍ എന്നിവയെല്ലാം. ഇവ ഉമ്മത്തിന്‌ സുന്നത്ത് മാത്രമേയുള്ളൂ.


അതുപോലെ ഉമ്മത്തിന്‌ ഹറാമില്ലാത്ത പല കാര്യങ്ങളും അവിടുത്തേക്ക് അല്ലാഹു ഹറാമാക്കിയതായി കാണാം. അതില്‍പെട്ട ഒന്നാണ്‌ സകാത്ത് മുതല്‍ സ്വീകരിക്കല്‍


ഉമ്മത്തിന്‌ അനുവദനിയമല്ലാത്ത പലതും അവിടുത്തേക്ക് അനുവദനീയമാക്കിയിട്ടുണ്ട്. .അതില്‍പെട്ടതാണ്‌ വഫാതിനു ശേഷവും വിവാഹ ബന്ധം നില നില്‍ക്കുന്നു എന്നത്. മറ്റുള്ളവര്‍ക്ക് മരണത്തോടെ വിവാഹ ബന്ധം അവസാനിക്കുകയും സ്ത്രീക്ക് മറ്റൊരു പുരുഷനെയും, പുരുഷന്‌ മറ്റൊരു സ്ത്രീയെയും വിവാഹം ചെയ്യാനും അവകാശമുണ്ട്. എന്നാല്‍ തിരുനബിصلى الله عليه وسلمയുടെ പത്നിമാര്ക്ക് അവിടുത്തെ വിയോഗ ശേഷം മറ്റു ഭര്‍ത്താക്കന്മാരെ സ്വീകരിക്കാന്‍ പാടില്ല. അതില്‍ പെട്ടതാണ്‌ നാല്‌ ഭാര്യമാരില്‍ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കല്‍ തിരുനബിصلى الله عليه وسلمയ്ക്ക് അനുവദനീയമാ ണെന്നതും.

തിരുനബിصلى الله عليه وسلم യുടെ വിവാഹത്തില് വെറും ലൈംഗിക സുഖാസ്വാദനത്തിന് വേണ്ടിയായിരുന്നില്ലെന്നതിന്റെ പല കാരണങ്ങളും നാം കണ്ടു. മറ്റൊരു കാരണം : എല്ലാ വിധ സൗകര്യങ്ങളോടെയും സൗന്ദര്യത്തോടെയും ചുറുചുറുക്കും ആരോഗ്യവുമുള്ള യൗവ്വനകാലമായ 25 വര്ഷം മക്കയില് താമസിച്ചിട്ടും അവിടുത്തെകുറിച്ച് വ്യഭിചാരാരോപണമോ ഏതെങ്കിലുമൊരു സ്ത്രീയോട് അത്തരം സംസാരങ്ങളോ പ്രേമവാക്കുകളോ പറഞതായോ ശ്രത്രുക്കള് പോലും പറയുന്നില്ല.

പരസ്ത്രീ ബന്ധം ഒരു പാപമായി കാണാത്ത കാലമായിരുന്നു അതെന്നോര്ക്കണം. നീണ്ട 25 വര്ഷങ്ങള് ഒരു ജീവിത പങ്കാളിയില്ലാതെയാണ് അവിടുന്ന് കഴിച്ച് കൂട്ടിയത്. അതും വളരെ ചെറുപ്പത്തില് വിവാഹം കഴിക്കുന്ന ആചാരമുള്ള ജനതയിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സ്വന്തം പിതാവായ അബ്ദുല്ലرضي الله عنه എന്നവര് തന്നെ ആമിനബീവി رضي الله عنها യെ വിവാഹം ചെയ്തത് പതിനെട്ടാമത്തെ വയസിലാണ്

തിരുനബിصلى الله عليه وسلم ആദ്യ വിവാഹ ചെയ്യുന്നത് ഇരുപത്തി അഞ്ചാമത്തെ വയസില് തന്നെക്കാള് 15 വയസ് കൂടുതലുള്ള , 2 പുരുഷന്മാരുമായി വിവാഹ ബന്ധം നടത്തുകയും അവരിലൊക്കെ മക്കളുണ്ടാവുകയും ചെയ്ത മധ്യ വയസ്കയായ ഖദീജ ബീവി رضي الله عنها യെയാണ്. അവിടുന്ന് ഉദ്ദേശിച്ചിരുന്നുവെങ്കില് സുന്ദരികളായ ഏത് തറവാട്ടിലെയും പെണ്കുട്ടികളെ ലഭിക്കുമായിരുന്നു. പക്ഷെ അവിടുന്ന് ഈ വിധവയെ ജീവിത സഖിയായി തൃപ്തിപ്പെടുകയായിരുന്നു. മഹതിയോടൊന്നിച്ച് നീണ്ട 25 വര്ഷം അവിടുന്ന് ജീവിച്ചു. മഹതി 65 മത്തെ വയസില് വഫാത്താകുമ്പോള് തിരുനബിصلى الله عليه وسلم ക്ക് 50 വയസ്സായിട്ടുണ്ട്. എല്ലാ അര്ഥത്തിലും ഒരു മനുഷ്യന്റെ ആരോഗ്യ കാലമായ 50 വയസ്സു വരെയും മറ്റൊരു ഭാര്യയെ അവിടുന്ന് സ്വീകരിച്ചിട്ടില്ല.

മഹതി ഖദീജ ബീവി رضي الله عنها വഫാത്തായതിനു ശേഷവും അവിടുത്തേക്ക് ഒരു ചെറുപ്പക്കാരിയായ ,വിവാഹം ചെയ്യാത്ത ഒരു പെണ്കുട്ടിയെ വേണമെങ്കില് തന്റെ അനുചരന്മാര് വിവാഹം ചെയ്ത് കൊടുക്കുമായിരുന്നു. ഏത് പെണ്കുട്ടികളും ആ പുണ്യം ആശിക്കുമായിരുന്നു. പക്ഷെ അവിടുന്ന് വിവാഹം ചെയ്തത് മറ്റൊരു വിധവയായ മഹതി സൗദ رضي الله عنها യെയാണ്. പിന്നെയാണ് മഹതി ആഇശ ബീവി رضي الله عنها യെ അവിടുന്ന് വിവാഹം ചെയ്യുന്നത്. ശേഷം പ്രത്യേക സാഹചര്യങ്ങളിലും അവസരങ്ങളിലും മറ്റു ഭാര്യമാരെ വിവാഹം ചെയ്തു. അപ്പോള് ചുരുക്കത്തില് തനിക്ക് 53 വയസാകുന്നത് വരെ മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിക്കുക പോലും ചെയ്തിട്ടില്ല.

ഇനി മഹതി ഖദീജ رضي الله عنهاയുടെ വഫാത്തിന്‌ ശേഷം രണ്ടാമതായി ആരെയാണ്‌ വിവാഹം ചെയ്തത് എന്ന് കൂടി നോക്കുമ്പോള്‍ ചിത്രം ഒന്ന് കൂടി വ്യക്തമാകും.

രണ്ടാമതൊരു ഭര്‍ത്താവ് വിവാഹം കഴിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത, മക്കയിലെ ഏറ്റവും ഉന്നത തറവാടികളില്‍ പെട്ട ഉമയ്യത്ത് എന്ന് പറയുന്ന ഒരു മാന്യനായ മനുഷ്യന്റെ മകളായ , നേരത്തെ വിവാഹിതയായി ദീര്‍ഘകാലം ഭര്‍ത്താവുമൊത്ത് ജീവിച്ച, ഒന്നാമത്തെയും രണ്ടാമത്തെയും ഹിജ്‌റ ഹബ്ശീനിയയിലേക്ക് പോയ , അവസാനം ഹബഷയില്‍ വെച്ച് തന്റെ പ്രിയ ഭര്‍ത്താവ് മരണപ്പെട്ട് വിധവയായി മാറിയ, ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട , അമ്പത് വയസ്സ് പിന്നിട്ട മഹതിയായ സൗദ رضي الله عنهاയെയായിരുന്നു തിരുനബിصلى الله عليه وسلمരണ്ടാമതായി വിവാഹം ചെയ്തത്.


ഇനി രണ്ടാമതായി ഒരു യുവാവ് മഹതിയെ വിവാഹം കഴിക്കാന്‍ വരില്ല. വിവാഹിതയാവാതെ പോയാല്‍ ഇനി അവരെ സംരക്ഷിക്കാന്‍ വേറെയാരുമില്ല താനും കാരണം. ആദ്യത്തെ വിവാഹത്തില്‍ സന്താനങ്ങള്‍ ജനിച്ചിട്ടില്ല. ഭര്‍ത്താവായ സക്‌റാന്‍ മരണപ്പെടുകയും ചെയ്തു. സ്വന്തം പിതാവ് പോലും ഇസ്‌ലാം മതം സ്വീകരിച്ചിട്ടുമില്ല. ഇസ്‌ലാമിനു വേണ്ടി എല്ലാം ത്യജിച്ച ഇവരെ ആ കുടുംബത്തിലേക്ക് എങ്ങിനെ തിരിച്ചയക്കും

ആ സാഹചര്യത്തിലാണ്‌ മഹതിയെ തിരുനബിصلى الله عليه وسلم വിവാഹം ചെയ്യുന്നത്. അതൊരു പെണ്ണിന്റെ ആവശ്യത്തിനല്ലെന്ന് ചിന്തിച്ചാല്‍ മനസിലാക്കാം. ആയിരുന്നുവെങ്കില്‍ അന്നത്തെ സാഹചര്യത്തില്‍ ഏത് യുവതികളെ വേണമെങ്കിലും തിരുനബിصلى الله عليه وسلم ക്ക് വിവാഹം ചെയ്യാന്‍ പറ്റുമായിരുന്നു. പക്ഷെ വിവാഹ ജിവിതത്തിന്റെ സുഖം എന്നതായിരുന്നില്ല. ലക്ഷ്യം. മറിച്ച് എന്ത് കൊണ്ടും സം‌രക്ഷിക്കേണ്ട സാഹചര്യത്തിലുള്ള ,പ്രത്യേകം തിരുനബി صلى الله عليه وسلم പരിഗണിക്കേണ്ടുന്ന കുടുംബ സാഹചര്യമുള്ള ഈ മധ്യവയസ്കയെ അവിടുന്നു സ്വീകരിച്ചു എന്നത് യഥാര്‍ഥത്തില്‍ ഒരു ത്യാഗമായിരുന്നു. അത് ഒരു സം‌രക്ഷണമായിരുന്നു. വലിയ മാതൃക യായിരുന്നു. ഇതാണ്‌ അവിടുത്തെ രണ്ടാമത്തെ വിവാഹം.

തിരുനബിصلى الله عليه وسلمയുടെ മൂന്നാമത്തെ വിവാഹം തന്റെ അമ്പത്തിരണ്ടാം വയസില് ആറു വയസുണ്ടായിരുന്ന ഒരു കൊച്ച് കുട്ടിയായിരുന്ന മഹതി ആഇശയുമായിട്ടായിരുന്നു. ഇതൊരു പെണ്ണിന്റെ ആവശ്യത്തിനല്ലെന്ന് പറയേണ്ടതില്ലല്ലോ. മറിച്ച് തന്റെ ഇസ്ലാമിക പ്രബോധന രംഗത്ത് വലം കയ്യായി വര്ത്തിക്കുന്ന മഹാനായ സിദ്ധീഖ് വിനോടുള്ള ആദരസൂചകമകമായിരുന്നു ആ ബന്ധം. അവരുമായി വീടു കൂടുന്നത് തിരുനബിصلى الله عليه وسلم യുടെ അമ്പത്തിനാലാം വയസിലും മഹതിയുടെ ഒമ്പതാം വയസിലുമായിരുന്നു. അവിടുന്ന് വഫാത്താകുമ്പോള് മഹതിക്ക് 18 വയസാണ് പ്രായം. ഈ ഒമ്പത് വര്ഷകാലത്തെ ജീവിതത്തില് ,മഹതി തിരുനബിصلى الله عليه وسلم യുടെ വിശുദ്ധ ജീവിതത്തെ ഒപ്പിയെടുക്കുകയും അത് വള്ളിപുള്ളി വിത്യാസമില്ലാതെ ലോകത്തിന് എത്തിച്ച് കൊടുക്കുകയും ചെയ്യുന്നതില് വലിയ പങ്ക് വഹിച്ചു.

തിരുനബിصلى الله عليه وسلم യുടെ വഫാത്തിനു ശേഷവും 50 കൊല്ലത്തോളം മഹതി ജീവിക്കുകയും ആ തിരുമുഖത്ത് നിന്ന് കേട്ട സത്യങ്ങള് പില്കാലത്തുള്ളവര്ക്ക് എത്തിച്ച് കൊടുക്കാനും മഹതിക്ക് സാധിച്ചു. തിരുനബിصلى الله عليه وسلم യെ നേരില് കാണാന് കഴിയാത്തവര്ക്കും അവിടുത്തെ പ്രിയ പത്നിയുടെ നിറസാന്നിധ്യം വളരെ ആശ്വാസമായിരുന്നു. ഒരു ചെറുപ്രായക്കാരിയെ വിവാഹം ചെയ്തതിലൂടെ ഉമ്മത്തിന് കിട്ടിയ നേട്ടമാണിത്. പിന്നീട് നടന്ന വിവാഹങ്ങളിലധികവും രാഷ്ടീയ തന്ത്രങ്ങളായിരുന്നു. എത്ര കൊടും ശത്രുവാണെങ്കിലും തന്റെ കുടുംബവുമായി വൈവാഹിക ബന്ധമുള്ളവര്ക്ക് നേരെ ആയുധമെടുക്കുന്നത് മോശമായി കാണുന്നവരായിരുന്നു അറബികള്

ഖുറൈശികളുടെ മുഴുവനും കാരണവരും പതാക വാഹകരുമായിരുന്നു അബൂസുഫ്യാനായിരുന്നു ഖന്ധക്ക് വരേക്കുമുള്ള എല്ലാ യുദ്ധങ്ങള്ക്കും നേതൃത്വം നല്കിയിരുന്നത്. അവരുടെ മകള് റംല എന്ന ഉമ്മു ഹബീബرضي الله عنهاനേരത്തെ തന്നെ ഇസ്ലാം സ്വീകരിച്ച മഹതിയായിരുന്നു.. ഭര്ത്താവ് ഉബൈദുല്ലാഹിബ്നു ജഹ്ഷായിരുന്നു. ഭര്ത്താവിനൊപ്പം ഹബ്ഷയിലേക്ക് ഹിജ്റ പോയി. തന്റെ ഭര്ത്താവ് അവിടെ വെച്ച് ഒരു ദുര്ഭല നിമിഷത്തില് ഇസ്ലാമില് നിന്ന് മുര്തദ്ദായി കൃസ്ത്യാനിയായി മരിച്ചുപോയി. ഈ കുടുംബ ജീവിതത്തിലുണ്ടായിരുന്ന ഏക കുട്ടിയാണ് ഹബീബ. ഭര്ത്താവിന്റെ മതം മാറ്റവും തുടര്ന്നുണ്ടായ മരണവും മൂലം ഉമ്മു ഹബീബرضي الله عنها യും മകളും ഹബഷ്യയില് ഒറ്റപ്പെട്ടു. മുശ്രിക്കായ പിതാവിന്റെ അടുത്തേക്ക് മടങ്ങാന് കഴിയാത്ത അവസ്ഥയും. ഇവിടെയാണ് തിരുനബിصلى الله عليه وسلم യുടെ ദയയും രാഷ്ടീയ തന്ത്രവും കൂടി വരുന്നത്. അവിടുന്ന് ഉമ്മു ഹബീബرضي الله عنها യെ വിവാഹം ചെയ്തു. ഈ വിവരം അബുസുഫ്യാന്റെ അടുത്തെത്തിയപ്പോള് അദ്ധേഹം പറഞത് " അദ്ധേഹം തറവാടിനൊത്ത യുവാവാണ് " എന്നായിരുന്നു. പിന്നീട് ഒരിക്കലും അബുസുഫ്യാന്റെ നേതൃത്വത്തില് മദീനയിലേക്ക് യുദ്ധത്തിനു വേണ്ടി പോയിട്ടില്ല. കാരണം മരുമകനോട് യുദ്ധം ചെയ്യാന് പോവുക എന്നത് തറവാടിത്തമല്ല. മാത്രമല്ല ഭര്ത്താവിന്റെ മരണത്തോടെ വിധവയായി മാറിയ തന്റെ മകളെ വിവാഹം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മുഹമ്മദ് ചെയ്യുന്നത് അസാമാന്യ മനുഷ്യത്വവും ദയാപരവുമാണ്. അവരോട് യുദ്ധം ചെയ്യുന്നത് ഒരിക്കലും ബുദ്ധിയല്ലെന്ന് വിലയിരുത്തുകയുമായിരുന്നു അവര്, പിന്നീട് അബുസുഫ്യാന് ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു.
 
തിരുനബിصلى الله عليه وسلمതങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ശത്രുക്കളെ ഇളക്കി വിട്ടു ആഭ്യന്തരവും വൈദേശീകവുമായ പ്രശ്നങ്ങളുണ്ടാക്കിയവരായിരുന്നു മദീനയിലെ യഹൂദികള്‍ , അവരുമായി ഖൈബറില്‍ വെച്ച് ഏറ്റുമുട്ടുകയും യഹൂദികള്‍ പരാജയപ്പെടുകയും ചെയ്തു. യഹൂദികളുടെ നേതാവായ ഹുയയ്ബുനു അഖ്തബ് അടക്കം പലരും പിന്തിരിഞോടുകയും ഒട്ടനേകം പേരെ ബന്ധിയാക്കുകയും ചെയ്തു. ബന്ധികളാക്കിയവരുടെ കൂട്ടത്തില്‍ അവരുടെ നേതാവായ ഹുയയ്യിന്റെ മകള്‍ സഫിയ്യയുമുണ്ടായിരുന്നു. ആ മഹതി ഇസ്‌ലാം സ്വീകരിക്കുകയും മഹതിയെ തിരുനബി صلى الله عليه وسلم വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവാഹത്തോടെ ഹുയയ്യിന്റെ ആക്രമണത്തിനു ശമനമുണ്ടായി.

ഇനി ഗ്രാമ വാസികളായ അറബികളില്‍ ഏറ്റവും സ്വാധിനമുള്ളവരുമായിരുന്നു ബനുല്‍ മുസഥലഖ് ഗോത്രം. എപ്പോഴും ആ ഭാഗത്ത് നിന്ന് ശല്യമാണ്‌. ഇവര്‍ നബിصلى الله عليه وسلم ക്കെതിരെ ചതിയിലൂടെ യുദ്ധം ആസൂത്രണം ചെയ്യുന്നുണ്ടെന്നറിവായപ്പോള്‍ അപ്രതീക്ഷിതമായി അങ്ങോട്ട് യുദ്ധത്തിന്‌ പോയി 'മുറൈസിഅ്‌' എന്ന സ്ഥലത്ത് വെച്ച് അവരുമായി ഏറ്റുമുട്ടി. അവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നു. ഇരുന്നൂറോളം വീട്ടുകാരെ ബന്ധികളാക്കി, അവരുടെ നേതാവായ ഹാരിസിന്റെ മകളും അക്കൂട്ടത്തിലുണ്ടായിരുന്നു. 20 വയസുകാരിയായ അവരുടെ ഭര്‍ത്താവ് യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. മദീനയിലേക്ക് കൊണ്ട് വന്ന ഈ ബന്ധികളില്‍ പലരും ഇസ്‌ലാം മതം സ്വീകരിച്ചു. കൂട്ടത്തില്‍ ബ‌റ്‌റ എന്നു പേരുള്ള ഹാരിസിന്റെ ഈ മകളും ഇസ്‌ലാം മതം സ്വീകരിച്ചു. ഇവരെ വിവാഹം കഴിക്കുന്നത് പല നിലക്കും ഇസ്‌ലാമിന്‌ ഉപകാരപ്പെടുമെന്ന് മനസ്സിലാക്കി മഹതിയുടെ പേര്‌ ജുവൈരിയ എന്നാക്കി മാറ്റിയതിനു ശേഷം തിരുനബിصلى الله عليه وسلمമഹതിയെ വിവാഹം ചെയ്തു.

ഈ വിവരം അറിഞപ്പോള്‍ ,തിരുനബിصلى الله عليه وسلم യുടെ പത്നിയോടുള്ള ആദരവെന്നോണം മറ്റെല്ലാ ബന്ധികളെയും സ്വഹാബാക്കള്‍ സ്വതന്ത്രരാക്കി.ഇതറിഞതോടെ മഹതിയുടെ പിതാവായ ഹാരിസും യുദ്ധനീക്കങ്ങള്‍ അവസാനിപ്പിക്കുകയും മദീനയില്‍ വന്ന് ഇസ്‌ലലം സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല എന്റെ നാട്ടിലെ ഇസ്‌ലാമിക പ്രബോധന ചുമതല എന്നെ ഏല്പിക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങിനെ ആ ഭാഗത്ത് മുഴുവനും ശക്തമായ ഇസ്‌ലാമിക പ്രചാരണം നടത്തി ബനുല്‍ മുസ്തലഖ് മുഴുവനും ഇസ്‌ലാം മതം സ്വീകരിച്ചു. ഈ ഒരു വിവാഹം കൊണ്ടുണ്ടായ നേട്ടമാണിതെല്ലാം.

അപ്പോള്‍, ഈ വിവാഹങ്ങളുടെയൊക്കെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം ശാരീരിക ആവശ്യമായിരുന്നില്ല എന്ന മനസിലാക്കാം

ഇനി നമുക്ക് ഓരോ പത്നിമാരെയും പരിചയപ്പെടാം



ഒന്ന് : ഉമ്മുല്‍ മു‌അ്‌മിനീന്‍ ഖദീജ -رضي الله عنها


പേര്‌ഖദീജ خديجة رضي الله عنها


പിതാവ്അസദിന്റെ മകന്‍ ഖുവൈലിദ് -خويلد بن أسد


മാതാവ്
സാഇദയുടെ മകള്‍ ഫാതിമ -(فاطمة بنت زائدة)


ഗോത്രം

ഖുറൈശി


ജനനം
ഹിജ്‌റയുടെ 68 വര്‍ഷം മുമ്പ്


ജനിച്ച സ്ഥലം
മക്ക


വിവാഹ തിയ്യതി
നുബുവ്വത്തിന്റെ 15 വര്‍ഷം മുമ്പ് ( ഹിജ്‌റയുടെ 28 വര്‍ഷം മുമ്പ്)


വിവാഹ സമയത്തെ പ്രായം
40


നബിയുടെ പ്രായം
25


മഹ്‌റ്
കന്യകകളായ 20 ഒട്ടകം


നബിയോടൊത്ത് ജീവിച്ച കാലം
25 വര്‍ഷം


മക്കള്‍

ആറ് പേര്‍


ആണ്‍ കുട്ടികള്‍
2 പേര്‌, ഖാസിം, അബ്ദുല്ല رضي الله عنهما , രണ്ടു പേരും ചെറുപ്പത്തില്‍ വഫാത്താകുകയും ഉമ്മയുടെ കൂടെ വിശുദ്ധ മക്കയിലെ മു‌അല്ലയില്‍ അന്ത്യ വിശ്രമം കൊള്ളുകയും ചെയ്യുന്നു.


പെണ്‍കുട്ടികള്‍

4 പേര്‌ : സൈനബ് , റുഖിയ്യ, ഉമ്മുകുല്‍സും, ഫാതിമ رضي الله عنهن -നാല്‌ പേരും മദീനയില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.


മുന്‍ വിവാഹം

തിരു നബിصلى الله عليه وسلم ക്ക് മുമ്പ് രണ്ട് പേരുമായി വിവാഹം നടന്നിട്ടുണ്ട്


ആദ്യ ഭര്‍ത്താവ്

ആബിദിന്റെ മകന്‍ അതീഖ്. ഇവരിലൂടെ ഹിന്ദ് എന്ന് പേരുള്ള ഒരു പെണ്‍ കുട്ടി ജനിച്ചിരുന്നു. മഹതി ഇസ്‌ലാം മതം സ്വീകരിച്ചവരാണ്‌. ഈ ഭര്‍ത്താവ് വലിയ ബിസിനസ് സാമ്രാജ്യമുള്ളയാളായിരുന്നു. അവരുടെ മരണത്തോടെ അതെല്ലാം മഹതിയുടെ അധീനതയിലെക്ക് വരുകയായിരുന്നു



രണ്ടാമത്തെ ഭര്‍ത്താവ്

അബൂ ഹാല ( നബാശിന്റെ മകന്‍ ഹിന്ദ് ) ഇവരിലൂടെ ഹിന്ദ്, ഹാല എന്നീ രണ്ട് പെണ്‍ കുട്ടികള്‍ ജനിച്ചിരുന്നു. രണ്ട് പേരും ഇസ്‌ലാം മതം സ്വീകരിച്ചവരാണ്‌.


വഫാത്ത്

റമദാന്‍ 17 ന്‌ ,നുബൂവ്വത്തിന്റെ പതിനൊന്നാം വര്‍ഷം. മക്കയില്‍


പ്രായം

65


ഖബ്റ്

മക്കയിലെ അല്‍-മുഅല്ലയില്‍


ഖദീജ ബീവി رضي الله عنها

മഹതിയുടെ ശേഷ്ടതകളും പ്രത്യേകതകളും





ബീവിയുടെ ഏറ്റവും വലിയ പ്രത്യേകതകളില് പെട്ടതാണ്‌:
(സ്ത്രീകളില് നിന്ന്) ആദ്യമായി ഇസ്ലാം മതം സ്വീകരിച്ചവരും തന്റെ ശരീരവും ധനവും ഇസ്ലാമിന് സംഭാവന ചെയ്തവരുമാണെന്നത്.

മറ്റൊരു പ്രത്യേകതയാണ് ഇമാം തുര്മുദി റിപ്പോര്ട്ട് ചെയ്ത താഴെയുള്ള ഹദീസ്




عن أَنَسٍ رَضِيَ اللهُ عَنْهُ ، أَنَّ النَّبيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "حَسْبُكَ مِنْ نِسَاءِ الْعَالَمِينَ: مَرْيَمُ بنت عِمْرَانَ ، وَخَدِيجَةُ بِنْتُ خُوَيْلِدٍ ، وَفَاطِمَةُ بِنْتُ مُحمَّدٍ ، وَآسِيَةُ امْرَأَةُ فِرْعَوْنَ" (رضي الله عنهن) (رواه الترمذي رقم 4057





" നിനക്ക് മതി, ലോകസ്ത്രീകളില് ഉത്തമരായി, ഇംറാന്റെ മകള് മര്യമും ഖുവൈലിദിന്റെ മകള് ഖദീജയും മുഹമ്മദ് صلى الله عليه وسلمയുടെ മകള് ഫാതിമയും ഫറോവയുടെ ഭാര്യ ആസ്യയും رضي الله عنهن"

മഹതി പാരമ്പര്യമായി മക്കയിലെ പ്രമുഖ കച്ചവടക്കാരിയായിരുന്നു. അവര് ചെയ്തിരുന്ന കച്ചവടം ലാഭക്കൂര് കച്ചവടമായിരുന്നു. അഥവാ നാട്ടില് കച്ചവടത്തില് കഴിവുള്ളവരെ തെരഞെടുത്ത് അവര്ക്ക് കച്ചവടം ചെയ്യാനുള്ള പണം നല്കുന്നു. അവര് അതില് സ്വതന്ത്രമായി കച്ചവടം ചെയ്ത് ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത വിഹിതം സ്വീകരിക്കുന്ന രീതിയായിരുന്നു മഹതി ചെയ്തിരുന്നത്.


കുട്ടിയായിരുന്ന കാലത്ത് തന്നെ മക്കയിലും പരിസരങ്ങളിലും നടമാടിയിരുന്നഅവര് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കലും ബിംബങ്ങളുടെ മുന്നില് തല കുനിച്ചിട്ടുമില്ല. അത്തരക്കാരില് പെട്ട മറ്റൊരു മഹതിയായിരുന്നു തിരുനബിصلى الله عليه وسلم യുടെ മാതാവ് ആമിനാ ബീവി رضي الله عنها . അവരും വിഗ്രഹത്തിനു മുന്നില് സുജൂദ് ചെയ്തിട്ടില്ല.

നല്ലതല്ലാത്ത ഒരു കാര്യം സ്വഭാവത്തിലോ നടപടിയിലോ പെരുമാറ്റത്തിലോ ഒരിക്കല് പോലും അറിയപ്പെടാത്തത് കൊണ്ട് നാട്ടില് വ്യാപകമായി അവര് അറിയപ്പെട്ടിരുന്നത് الطاهرة'വിശുദ്ധ' എന്ന പേരിലായിരുന്നു. ഇത് ഇസ്ലാം വരുന്നതിനു മുമ്പായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അനാശാസ്യങ്ങളും അന്ധവിശ്വാസങ്ങളും വെച്ച് പുലര്ത്തിയിരുന്ന കാലത്താണ് ഈ സല്ഗുണങ്ങള് കാത്ത് സൂക്ഷിച്ചത് എന്നതും ശ്രദ്ധേയമാണ്.

സത്യാന്വേഷണം എന്ന സല്ഗുണവും അവരിലുണ്ടായിരുന്നു . പൂര്വ്വ വേദങ്ങളില് വലിയ പാണ്ഡിത്യവും അവയില് വിശ്വസിച്ചവരുമായിരുന്ന തന്റെ ഗുരുവും പിതൃവ്യ പുത്രനുമായ വറഖത്തു-ബ്നു-നൗഫലിന്റെ പക്കല് നിന്ന് പഠിക്കാറും തന്റെ ഉപദേശകനായി അദ്ധേഹത്തെ കാണാറുമുണ്ടയിരുന്നു.

മഹതിയുടെ ശ്രേഷ്ടതകളും പ്രത്യേകതകളും

യഥാര്‍ഥത്തില്‍ അഹ്‌ലുബൈത്ത് " വീട്ടുകാര്‍" എന്ന് പറഞാല്‍ അത് ഖദീജാ ബീവിرضي الله عنهاയുടെ വീട്ടുലുള്ളവരാണ്‌ കാരണം വിശുദ്ധ ഖുര്‍‌ആനില്‍ അല്ലാഹു പറയുന്നു



إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا (الأحزاب 33



പ്രവാചക കുടുംബമായ നിങ്ങളെ മാലിന്യങ്ങളില്‍ നിന്ന് പരിശുദ്ധമാക്കാനും സമ്പൂര്‍ണ്ണമായി ശുദ്ധീകരിക്കാനുമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത് ( അഹ്‌സാബ് 33 )

ഇതില്‍ ഒന്നാമതായി വരുന്നത് മഹതി ഖദീജാ ബീവിرضي الله عنهاയും ആ വീട്ടിലുള്ള നബി കുടുംബവുമാണ്‌. ഈ ആയത്ത് അവതരിപ്പിച്ചപ്പോള്‍ മഹതി ഖദീജാ ബീവിرضي الله عنها ജീവിച്ചിരിക്കുന്നില്ല. മറിച്ച് അന്ന് ജീവിച്ചിരിക്കുന്നത് ഖദീജാ ബീവിرضي الله عنهاയുടെ മകളായ ഫാതിമرضي الله عنهاയും അവരുടെ ഭര്‍ത്താവും ഖദിജാ ബീവിയുടെ പോറ്റു മകനും തിരുനബിയുടെ പിതൃവ്യ പുത്രനുമായ അലിയ്യുബ്നു അബീത്വാലിബ് رضي الله عنهവും തിരുനബി തങ്ങളുടെ പേരമക്കളായ ഹസന്‍ , ഹുസൈന്‍ رضي الله عنهما എന്നിവരുമാണ്‌. അവരെ നാലു പേരേയും അടുത്ത് വിളിച്ചിരുത്തി ,അഥവാ പേരമക്കളെ മടിയിലിരുത്തി മോളെയും ഭര്‍‌ത്താവിനെയും രണ്ട് ഭാഗത്തുമായി ഇരുത്തി അവിടുത്തെ പവിത്രമായ പുതപ്പ് കൊണ്ട് തന്നെയും അവരെയും ഒന്നിച്ച് മൂടിയതിനു ശേഷം ഇങ്ങിനെ പ്രാര്‌ക്കുകയുണ്ടായി.


اَللَّهُمَّ هَؤُلاَءِ أَهْلُ بَيْتِي فَطَهِّرْهُمْ تَطْهِيراً


നാഥാ , എന്റെ അഹ്‌ലു ബൈത്ത് ഇവരാണ്‌. ഇവരെ നീ സംശുദ്ധമായ സംസ്കരണം നടത്തി ശുദ്ധീകരിക്കേണമേ ,
ഇവരാണ്‌ അഹ്‌ലു ബൈത്ത് കൊണ്ട് മുഖ്യമായി ഉദ്ധേശിക്കുന്നത്. അന്ന് ഖദീജാ ബിവിرضي الله عنهاയുടെ മറ്റ് മക്കളൊക്കെ മരണപ്പെട്ട് പോയിരുന്നു. അപ്പോള്‍ അഹ്‌ലു ബൈത്തിന്റെ യഥാര്‍‌ഥ ഉമ്മാമ മഹതി ഖദീജ ബീവിرضي الله عنهاയാണ്‌.

തിരുനബിയുടെ പത്നിമാര്‍ നമ്മുടെ ആദര്‍ശ മാതാക്കളാണെന്ന് നാം പറയുകയുണ്ടായി. തിരുനബി നമ്മുടെ ആദര്‍ശ പിതാവുമാണ്‌. അപ്പോള്‍ സ്വന്തം മാതാക്കളേക്കാള്‍ കൂടുതല്‍ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടവരാണ്‌ ഉമ്മഹാത്തുല്‍ മുഅ്‌മിനീങ്ങള്‍ ആ മാതാക്കളുടെ നേതവാണ്‌ മഹതി ഖദീജാ ബീവിرضي الله عنها . മഹതിയെ കുറിച്ച് മഹാന്മാര്‍ ഇങ്ങിനെ പരിചയപ്പെടുത്തിയതായി കാണാം



سيدة في قلب المصطفى صلى الله عليه وسلم



തിരുനബിയുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന ഒരു മഹതി



തിരു നബി صلى الله عليه وسلم അങ്ങേഅറ്റം സ്നേഹിക്കുകയും ആ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ട നേടുകയും ചെയ്ത മഹതി അല്ലാഹുവിന്റെ തിരു സന്നിധിയിൽ ആരാണെന്ന് നമുക്ക് നോക്കാം

മഹതി ഖദീജാ ബീവി رضي الله عنها യിലൂടെയാണ് തിരു നബി صلى الله عليه وسلم ക്ക് അങ്ങേയറ്റത്തെ ശാന്തിയും സമാധാനവും ആശ്വാസവും ലഭിച്ചത്. ഇസ്‌ലാമിന്റെ ആദ്യകാലത്ത് ബാഹ്യശത്രുക്കളിൽ നിന്നുള്ള കഠിനമായ എതിർപ്പും ശത്രുതയും ആക്രമണവും കാരണമായി ദ‌അ്‌വാ അന്തരീക്ഷം സംഘർഷ നിബിഡമായിരുന്നു. ഓരോ നിമിഷവും പ്രയാസം നിറഞ്ഞതായിരുന്നു. ഇത്തരത്തിൽ ദ‌അ്‌വാ രംഗത്ത് ക്ഷീണിച്ചവശനായി മഹതിയായ ഖദീജാ ബീവി رضي الله عنها യുടെ തിരു സവിധത്തിലേക്ക് അഥവാ ആ ഗൃഹാന്തരീക്ഷത്തിലേക്ക് കടന്നു വരുമ്പോൾ സമാധാനത്തിന്റെ തെളിനീർ നൽകാനും ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഒരു സ്വർഗീയ ലോകം പണിയാനും മഹതിയായ ഖദീജാ ബീവി رضي الله عنها ക്ക് സാധിച്ചിരുന്നു

ലോകത്ത് ഏതൊരു സ്ത്രീയുടെ ചരിത്രം എടുത്ത് പരിശോധിച്ചാലും അല്ലറ ചില്ലറ കറുത്ത പാടുകൾ സ്ത്രീകള്‍ വളരെ കുറവായിരിക്കും .എന്നാൽ നബി തങ്ങളോടൊന്നിച്ചുള്ള കുടുംബജീവിതത്തില്‍ ഒരിക്കല്‍ പോലും കറുത്ത പാട് വീഴാത്ത മഹതിയാണ്‌ ഖദീജാബീവി.رضي الله عنها

25 വർഷം നബി صلى الله عليه وسلم യോടൊത്ത് ജീവിച്ചിട്ടും, അതും ഇസ്‌ലാമിന്റെ ഏറ്റവും പ്രയാസമുള്ള കാലത്ത് ,സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വാക്കല്ലാതെ ഒന്നും ആ പ്രിയ പത്നിയിൽ നിന്ന് തിരുനബി കേൾക്കേണ്ടി വന്നിട്ടില്ല. അത് കൊണ്ട് തന്നെ അല്ലാഹു പടച്ച സ്ത്രീകളുടെ കൂട്ടത്തിൽ അല്ലാഹു സലാം പറഞ്ഞയച്ച് ആ‍ദരിച്ച ഒരു സ്ത്രീയുണ്ടെങ്കിൽ അത് മഹതി ഖദീജ ബീവി رضي الله عنها മാത്രമാണ്
രക്ഷിതാവായ പടച്ച തമ്പുരാന്‍ അവന്റെ മലക്കുകകളുടെ നേതാവായ ജിബ്‌രീലിعليه السلام നെ ഈ സലാമുമായി പറഞയച്ചിരുന്നു. ഇമാം ബുഖാരിرحمه اللهറിപ്പോര്‍ട്ട് ചെയ്ത ഹദീസ് കാണുക.



عن أبي هريرةَ رضيَ الله عنه قال: "أتى جبريلُ النبيَّ صلى الله عليه وسلّم فقال: يا رسولَ الله ، هٰذهِ خديجة قد أتَتْ معَها إناءٌ فيه إدامٌ أو طعام أو شرابِ، فإذا هيَ أتَتْكَ فاقرَأْ عليها السلامَ من ربِّها ومنّي، وبشرْها ببيتٍ في الجنةِ من قَصَب، لا صَخَبَ فيه ولا نَصَب". (صحيح البخاري رقم 3733) وفي النسائي فقالت: إن الله هو السلام، وعلى جبريل السلام، وعليك السلام ، ورحمة الله وبركاته" (رواه النسائي


ജിബ്‌രീല്‍ عليه السلام വന്നിട്ട് പറയുന്നു. "അല്ലാഹുവിന്റെ പ്രവാചകരേ, മഹതി ഖദീജാബീവി ഭക്ഷണവുമായി വരുന്നുണ്ട്, മഹതി വന്നാല്‍, മഹതിയുടെ റബ്ബായ , ലോക രക്ഷിതാവായ അല്ലാഹുവില്‍ നിന്നുള്ള സലാം അവര്‍ക്ക് പറയുക. എന്റെയും സലാം പറയുക, സ്വര്‍ഗത്തില്‍ യാതൊരു അസ്വസ്ഥതകളുമില്ലാത്ത ഒരു കൊട്ടാരം മഹതിക്ക് പണിത് വെച്ചിട്ടുണ്ടെന്നും അറിയിക്കുക. (ബുഖാരി 3733)

ഇമാം നസാഇرحمه الله യുടെ റിപ്പോര്‍ട്ടില്‍ മഹതി മടക്കിയ സലാമിന്റെ രൂപവുമുണ്ട്. മഹതിയുടെ ബുദ്ധിയും ,അറിവും, പക്വതയും വിളിച്ചോതുന്നതായിരുന്നു ആ സലാം മടക്കല്‍ . അതിങ്ങനെയാണ്‌



فقالت: إن الله هو السلام، وعلى جبريل السلام، وعليك السلام ، ورحمة الله وبركاته


"അല്ലാഹവിന്‌ സലാം മടക്കേണ്ടുന്ന ആവശ്യമില്ല. അവന്‍ തന്നെയാണ്‌ സലാം. ജിബ്‌രീലിعليه السلام ന്‌ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ, അങ്ങയ്ക്ക് അല്ലാഹുവിന്റെ രക്ഷയും, അനുഗ്രഹവും, ബറക്കത്തും ഉണ്ടാവട്ടെ "

നോക്കൂ എത്ര മനോഹരം..
 
ഇക്കാരണങ്ങളെക്കൊണ്ട് മഹതി ഖദീജാ ബീവി رضي الله عنهاയ്ക്ക് മേലെ തികഞ ഒരു വനിതാരത്നം വേറെയില്ല.

ബഹുമാനത്തില്‍ ഫാതിമാ ബീവിرضي الله عنهاയാണ്‌ മുന്നിലെങ്കിലും അതിനു കാരണം മഹതി 'എന്റെ ഒരു കഷ്ണമാണെന്ന' തിരുനബിصلى الله عليه وسلمയുടെ വചനമാണ്‌. അപ്പോള്‍ അതിനു സമാനമായി വേറെയുണ്ടാകുകയില്ല

അതേ സമയം ഒരു സ്ത്രീ എന്ന നിലക്ക്, കുടുംബിനി എന്ന നിലക്ക്, ഒരു ഗൃഹനാഥ എന്ന നിലക്ക് ഖദീജാ ബീവിرضي الله عنهاക്ക് സമാനമായി ഒരു പെണ്ണിനെ ലോകത്ത് കാണാന്‍ കഴിയില്ല. അവരുടെ പക്വതയും നിരീക്ഷണ പാഠവവും സമര്പ്പണവും ആത്മാര്‍ഥമായ സ്നേഹവും ഇസ്‌ലാമിന്റെ ഒന്നാം തിയ്യതി തന്നെ ലോകത്തിനു മുന്നില്‍ അത്ഭുതമായി നിലനില്‍ക്കുന്നു.

ഹിറാ പര്‍വ്വതത്തിന്റെ മുകളില്‍ വെച്ച് , ഇഖ്‌റ‌അ്‌ ബിസ്മി ഓതിക്കേള്‍പ്പിച്ച് , തൗഹീദിന്റെ സന്ദേശം മനുഷ്യരും ജിന്നുകളുമാകുന്ന മുഴുവന്‍ പടപ്പുകള്‍ക്കും കൈമാറാനുള്ള ഉത്തരവാദിത്വം ഏല്പ്പിക്കപ്പെട്ടപ്പോള്‍ , തിരുനബി صلى الله عليه وسلم തന്നിലര്‍പ്പിതമായ ഈ ഭാരിച്ച ഉത്തരാവാദിത്വം തനിക്കൊറ്റക്ക് നിര്‍ ‌വഹിക്കാനാകുമോ , താനീ ദൗത്യനിര്‍‌വഹണത്തില്‍ പരാജയപ്പെടുമോ എന്നൊക്കെയുള്ള ഭയം കാരണം പനിച്ച് കിടു കിടാ വിറച്ച് കൊണ്ടാണ്‌ ഹിറാ പര്വ്വതത്തിന്റെ മുകളില്‍ നിന്ന് ഖുര്‍‌ആനിന്റെ ആദ്യ വചനവുമായി വീട്ടില്‍ വരുന്നത്.

വരുന്നത് കണ്ടപ്പോള്‍ തന്നെ മഹതി ഖദീജാബീവിرضي الله عنهاക്ക് മനസിലായി എന്തോ വിഷമത്തോടു കൂടിയാണ്‌ വരുന്നതെന്ന്. അത്തരം ഘട്ടത്തില്‍ സമചിത്തത പാലിക്കാന്‍ കഴിയുക എന്നതാണ്‌ ഒരു ഭാര്യയുടെ വിജയം. അവിടെ മഹതി ഖദീജാബീവിرضي الله عنها കാണിച്ച അസാമാന്യ ധൈര്യവും പക്വതയും ഇമാം ബുഖാരി തന്റെ സ്വഹീഹിന്റെ മൂന്നാമത്തെ ഹദീസായി ഉദ്ധരിക്കുന്നുണ്ട്.  

ഇമാം ബുഖാരിرحمه اللهതന്റെ സ്വഹീഹില്‍ മൂന്നാമത്തെ ഹദീസായി വിവരിക്കുന്നു.



فرجعَ بها رَسولُ اللهِ صلى الله عليه وسلّم يَزْجُفُ فُؤادُهُ، فدخلَ على خَدِيجةَ بنتِ خُوَيلِدٍ رضِيَ اللهُ عنها فقال: زَمِّلوني زمِّلوني. فَزَمَّلُوهُ حتَّى ذَهبَ عنه الرَّوعُ، فقال لخديجةَ وأخبرها الخبرَ: لقد خَشِيتُ على نَفْسِي. فقالت خَديجةُ: كَلاّ واللهِ ما يُخْزيكَ اللهُ أبداً، إنَّكَ لَتَصِلُ الرَّحِمَ، وتحملُ الكَلَّ ، وتَكْسِبُ المَعْدومَ، وتَقْري الضَّيْفَ، وتُعينُ على نوائبِ الحَقّ ... (صحيح البخاري رقم 3


(പശ്ചാത്തലം : ഹിറാ പര്‍‌വ്വതത്തില്‍ വെച്ച് ആദ്യമായി ഖുര്‍‌ആന്‍ സൂക്തങ്ങള്‍ അല്ലാഹുവില്‍ നിന്ന് ജിബ്‌രീല്‍ മുഖേന ലഭിച്ചു മടങ്ങുമ്പോള്‍ ) " പേടിച്ച് വിറച്ച് കൊണ്ട് തിരിച്ച് വന്ന് ഖദീജാ ബീവിയുടെ അടുക്കലേക്ക് കടന്ന് വന്ന് എന്നെ പുതപ്പിക്കൂ , എന്നെ പുതപ്പിക്കൂ എന്ന് പറഞു. ആ വിഷമം വിട്ടുമാറുന്നത് വരെ പുതപ്പിച്ച് കൊടുത്തു. ശേഷം ഖദീജാ ബീവിയോട് ഉണ്ടായ സംഭവങ്ങളൊക്കെ വിവരിച്ച്കൊടുത്ത് കൊണ്ട് പറഞ്ഞു ' ഞാനെന്താകുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല മരിച്ച് പോകുമോ എന്ന് പേടിച്ച് പോയി" അതിനു ഒറ്റ വാക്കില്‍ മഹതി പറഞ്ഞ മറുപടി ഇതായിരുന്നു.



كَلاّ واللهِ ما يُخْزيكَ اللهُ أبداً، إنَّكَ لَتَصِلُ الرَّحِمَ، وتحملُ الكَلَّ ، وتَكْسِبُ المَعْدومَ، وتَقْري الضَّيْفَ، وتُعينُ على نوائبِ الحَقّ



كلا لا يخزيك الله أبدا" നിങ്ങള്‍ പേടിക്കേണ്ട , അങ്ങിനെയൊന്നും സംഭവിക്കുകയില്ല, അല്ലാഹു തങ്ങളെ കൈവെടിയുകയില്ല "

ഈ "കല്ലാ" എന്ന പദം പിന്നീട് അല്ലാഹുവിന്റെ ഖുര്‍‌ആനില്‍ അതേ ഇഖ്‌റ‌അ്‌ സൂറത്തിന്റെ ബാക്കി ഭാഗത്ത് കാണാം.كلا إن الإنسان ليطغى

ഇത് മഹതിയുടെ ഒരു സമാധാന വാക്കല്ല. പതിനഞ്ച് വര്‍ഷത്തോളം തിരുനബിصلى الله عليه وسلم യോടൊന്നിച്ച് ജീവിച്ചതില്‍ നിന്നുള്ള നിരീക്ഷണ പാഠവമാണത്. അവിടുത്തെ വാക്കും, അടക്കവും അനക്കവും നിരീക്ഷിച്ച് കൊണ്ടിരിക്കയായിരുന്ന മഹതി, ഓരോ നിമിഷത്തിലും ലോകത്തിന്റെ രക്ഷകനായി വരാന്‍ പോകുന്ന പ്രവാചകന്‍ ഇവര്‍ തന്നെയാണെന്ന് ദൃഡീകരിച്ചു വരികയായിരുന്നു . മഹതി വേദ പണ്ഡിതനായ വറഖയില്‍ നിന്നും മറ്റും പഠിച്ചതു പോലെ തന്നെ.
 
തിരുനബിصلى الله عليه وسلم യെ അല്ലാഹു കൈവെടിയില്ലെന്നതിന്‌ കാരണവും മഹതി പറയുന്നു.

إنك لتصل الرحم ഒന്നാമതായി അവിടുന്ന് കുടുംബ ബന്ധം ചേര്ക്കുക എന്ന മഹത്തായ സല്ഗുവണം കാത്തു സൂക്ഷിച്ച് പോരുന്നവരാണ്‌. രണ്ടാമതായി അവിടുന്ന് പ്രയാസങ്ങള്‍ സഹിക്കുന്നുണ്ട്, മൂന്നാമതായി അഗതികളെയും അനാഥളെയും സംരക്ഷിക്കാന്‍ കഠിനമായി ത്യാഗം ചെയ്യുന്നവരാണ്‌. നാലാമതായി വിരുന്നുകാരെ സത്കരിക്കുന്നു. സത്യത്തിന്റെ മാര്ഗ ത്തില്‍ ആവുന്നതൊക്കെ ചെയ്യുന്നു. ഈ സല്ഗു്ണങ്ങളെല്ലാം അങ്ങയില്‍ മേളിച്ചിട്ടുണ്ട്.

പതിനഞ്ച് കൊല്ലത്തെ ജീവിതത്തില്‍ തിരുനബിصلى الله عليه وسلمതങ്ങളെ ഒപ്പിയെടുത്ത് പൂര്ണ്ണുമായും അവിടുത്തെ ശീലവും സ്വഭാവങ്ങളും നടപടികളും ലോകത്തിന്‌ തന്ന മാതൃകയാണെന്ന് മഹതി തിരിച്ചറിഞ്ഞിരുന്നു.

ഇങ്ങിനെയുള്ള ഒരു ജീവിതമാണ്‌ അല്ലാഹു അടിമകളില്‍ നിന്ന് കാംക്ഷിക്കുന്നതെന്നും അവര്‍ മനസിലാക്കിയിരുന്നു. അത്തരം ഒരു മാതൃകായോഗ്യനെ സന്നിഗ്ദ ഘട്ടത്തില്‍ അല്ലാഹു കൈവെടിയുകയില്ലെന്ന യാഥാര്ഥ്യം മനസിലാക്കാനുള്ള നിരീക്ഷണ പാഠവം അവര്ക്കു ണ്ടായിരുന്നു. ആ അടിസ്ഥാനത്തിലാണ്‌ മഹതി ഈ ആശ്വാസ വാക്കുകള്‍ പറഞ്ഞത്.

അങ്ങിനെ അന്നു തൊട്ട് മഹതിയുടെ വഫാത്ത് വരെ എന്തൊക്കെ പ്രശ്നങ്ങളും പ്രയാസങ്ങളും വേദനകളും സങ്കടങ്ങളും വിഷമങ്ങളുമായി സമൂഹത്തില്‍ നിന്നും വീട്ടിലേക്ക് കയറിവന്നാല്‍ , അതെല്ലാം ആ സ്നേഹത്തിനു മുന്നില്‍ ഉരുകിതീരുമായിരുന്നു. അങ്ങിനെ ഇസ്‌ലാമിനെ ആദ്യഘട്ടത്തില്‍ ഇസ്‌ലാമിനെയും തിരുനബിصلى الله عليه وسلم യെയും ഏറെ സഹായിച്ച് ഇസ്‌ലാമിന്‌ ലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുക്കുന്നതില്‍ സ്വഹാബത്തിന്റെ കൂട്ടത്തിലെ‍ ഏറ്റവും മുന്‍‌നിര വ്യക്തികളില്പെടട്ടവരാണ്‌ മഹതി ഖദീജാബീവിرضي الله عنها

ഖദീജാബീവിയിലൂടെ ഇസ്‌ലാമിനും തനിക്കും കിട്ടിയ അത്യസാധാരണമായ സഹായങ്ങളാണ്‌ തിരുനബിصلى الله عليه وسلم ഇങ്ങിനെ പറയാന്‍ കാരണം



عن عائشة رضي الله عنها قالت: كان النبيّ صلى الله عليه وسلّم إذا ذكر خديجة أثنى عليها فأحسن الثناء، قالت: فغِرْتُ يوماً فقلت: ما أكثر ما تَذْكُرُها حمراءُ الشِّدْقِ، قد أبْدَلَكَ الله ـ عَزَّ وَجَلَّ ـ بها خيراً منها، قال: «ما أَبْدَلَني الله ـ عَزَّ وَجَلَّ ـ خَيْراً منها قَدْ آمَنَتْ بي إذ كَفَرَ بي النّاس، وصَدَّقَتني إذ كذبني النّاسُ، وَواسَتْني بمالِها إذ حَرَمَني النّاسُ، وَرَزَقَني الله ـ عَزَّ وَجَلَّ ـ وَلَدَها إذ حَرَمَني أولادَ النّساءِ (رواه الإمام أحمد رحمه الله رقم 24471




ആഇശرضي الله عنهاപറയുന്നു നബിصلى الله عليه وسلم തങ്ങള്‍ ഖദീജرضي الله عنهاയെ ഓര്‍ക്കാനിടയായാല്‍ അവിടുന്ന് മഹതിയെ വല്ലാതെ പുകഴ്ത്തിപ്പറയുമായിരുന്നു. അമിതമായ ഈ പുകഴ്ത്തല്‍ ഒരിക്കല്‍ എനിക്ക് സഹിക്കാന്‍ കഴിഞില്ല. ഞാന്‍ പറഞ്ഞു .'അങ്ങ് എന്തിനാണ്‌ പ്രായം ചെന്ന് പല്ല് പോയ ഖദീജയെ ഇങ്ങിനെ ഓര്‍ക്കുന്നത് ? അവരെക്കാള്‍ ഉത്തമരായവരെ അല്ലാഹു അങ്ങേക്ക് പകരം തന്നിട്ടില്ലയോ ? അതിനു മറുപടിയായി തിരുനബിصلى الله عليه وسلم പറഞ്ഞു " ഇല്ല ഒരിക്കലും അവരെക്കാള്‍ ഉത്തമയായ സ്ത്രീയെ അല്ലാഹു എനിക്ക് തന്നിട്ടില്ല കാരണം മറ്റെല്ലാവരും എന്നെ നിഷേധിച്ചു തള്ളിയപ്പോള്‍ അവരാണ്‌ എന്നില്‍ വിശ്വസിച്ചത്. ജനങ്ങളൊക്കെ എന്നെ കളവാക്കിയപ്പോള്‍ അവരാണ്‌ എന്നെ സത്യവാനാക്കിയത്. ജനങ്ങളൊക്കെ എന്നെ സാമ്പത്തികമായി തടഞ്ഞപ്പോള്‍ മഹതിയാണ്‌ എന്നെ സഹായിച്ചത്. മറ്റു ഭാര്യമാരില്‍ നിന്നൊന്നും അല്ലാഹു എനിക്ക് മക്കളെ തന്നിട്ടില്ല. എന്നാല്‍ അല്ലാഹു അവരിലൂടെ എനിക്ക് മക്കളെ തരികയും ചെയ്തിട്ടുണ്ട്


ഓര്‍മ്മയിലെ ഒരു അപൂര്‍‌വ്വ മാല
മക്കയിലെ പ്രമുഖ തറവാട്ടിലെ യുവാവായിരുന്നു അബുല്‍ ആസ്. ഖുറൈശി കുടുംബത്തില്‍ അബ്ദുമനാഫിന്റെ സന്താന പരമ്പരയിലെ അംഗവും ഖദീജബീവിرضي الله عنها യുടെ സഹോദരിയായ ഹാലയുടെ പുത്രനും. ചെറുപ്പത്തില്‍ തന്നെ ഉത്തമ സ്വഭാവത്തിന്റെയും പരിശുദ്ധിയുടെയും പേരില്‍ അറിയപ്പെട്ട അദ്ദേഹം എല്ലാ അര്‍ഥത്തിലും വിശ്വസ്തനുമായിരുന്നു. ഈ പ്രസിദ്ധി അദ്ദേഹത്തെ തിരുനബിصلى الله عليه وسلمയുടെ മകള്‍ സൈനബرضي الله عنهاയെ വിവാഹാലോചന നടത്താന്‍ പ്രേരിപ്പിച്ചു. തന്റെ ആഗ്രഹം നബിയെ അറിയിക്കുകയും മാതൃസഹോദരിയായ ഖദീജബീവിرضي الله عنهاഅതിനു പിന്തുണ നല്‍കുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ഈ മംഗല്യത്തില്‍ വല്ലാത്ത ആഹ്‌ളാദം പ്രകടിപ്പിച്ചവരായിരുന്നു മഹതി ഖദീജرضي الله عنها . സന്തോഷാധിക്യത്താല്‍ വിവാഹ ദിവസം താന്‍ അണിഞ്ഞിരുന്ന അപൂര്‍‌വ്വമായ മുത്തു മാല അഴിച്ച് മകളുടെ കഴുത്തില്‍ കെട്ടിക്കൊടുത്തു.

കാലങ്ങള്‍ പിന്നിട്ടു. ഖദീജബീവിرضي الله عنها വഫാത്തായി. തിരുനബി മദീനയിലേക്ക് ഹിജ്‌റ പോയി. മകള്‍ സൈനബرضي الله عنهاഇസ്‌ലാം മതം വിശ്വസിച്ചിട്ടില്ലാത്ത (അന്ന് നിശിദ്ധമായിരുന്നില്ല) തന്റെ ഭര്‍ത്താവും മക്കളുമൊത്ത് മക്കയില്‍ തന്നെ കഴിയവെയാണ്‌ ബദര്‍ യുദ്ധം നടക്കുന്നത്. ഈ യുദ്ധത്തില്‍ മക്കയിലെ മുശ്‌രിക്കുകള്‍ക്കൊപ്പം അബുല്‍ ആസിയും യുദ്ധത്തിനു പോയിരുന്നു. ആ യുദ്ധത്തില്‍ ബന്ധികളായി പിടിക്കപ്പെട്ടവരില്‍ അബുല്‍ ആസിയുമുണ്ടായിരുന്നു.

എല്ലാ ബന്ധികളോടും മാന്യമായി പെരുമാറാന്‍ തിരുനബിصلى الله عليه وسلمഅനുചരന്മാരെ പ്രത്യേകം ഉപദേശിച്ചിരുന്നു. ബന്ധികളാക്കപ്പെട്ടവരെ മോചിപ്പിച്ച് കൊണ്ട് പോകാന്‍ മക്കയിലെ ഖുറൈശികള്‍ മോചനദ്രവ്യങ്ങളുമായി മദീനയിലെത്തി. കൂട്ടത്തില്‍ അബുല്‍ ആസിയുടെ സഹോദരന്‍ ഉമറ്ബ്നു റബീഉമുണ്ടായിരുന്നു.

ഉമര്‍ തിരുനബിയുടെ അടുക്കലെത്തി. എന്നെ സൈനബ് അയച്ചതാണ്‌. അവരുടെ ഭര്‍ത്താവിന്റെ മോചനദ്രവ്യമെന്ന് പറഞ്ഞു തന്റെ വസ്ത്രത്തിനുള്ളില്‍ നിന്നും ഒരു സഞ്ചിയെടുത്ത് നബിയുടെ കയ്യില്‍ കൊടുത്തു.

അത് തുറന്ന് നോക്കിയ നബിصلى الله عليه وسلمതങ്ങള്‍ ഞെട്ടിത്തെറിച്ചു. സഞ്ചിയില്‍ ഒരു മാലയാണ്‌. തന്റെ പ്രിയ പത്നിയുടെ കഴുത്തില്‍ എപ്പോഴും കണ്ടു കൊണ്ടിരുന്ന അമൂല്യമാല. തിരുനബിയുടെ കണ്ണുകള്‍ നിറഞ്ഞു. അങ്ങേയറ്റത്തെ സങ്കടം അവിടുത്തെ മുഖത്ത് കാണുന്നു. തന്റെ എല്ലാമെല്ലാമായിരുന്ന പ്രിയതമയുടെ മാല. മകളുടെ വിവാഹ സമയത്ത് അവര്‍ മകള്‍ക്ക് നല്‍കിയ സമ്മാനം. ആ അപൂര്വ്വ മാലയാണ്‌ മകള്‍ ഭര്‍ത്താവിന്റെ മോചനത്തിനായി കൊടുത്തയച്ചിരിക്കുന്നത്. ഒരുപാട് ഓര്‍മ്മകള്‍ ആ ഹൃത്തടത്തില്‍ തികട്ടി വന്നു. കണ്ടു നില്‍ക്കുന്ന സ്വഹാബത്തും കണ്ണു തുടക്കുന്നു. നബിصلى الله عليه وسلمഎന്ത് പറഞാലും സ്വീകരിക്കാമെന്ന രൂപത്തില്‍ അവര്‍ മൂകരായി നിന്നു.

അവിടുന്ന് അതാ കാരുണ്യത്തിന്റെയും ദയയുടെയും അനുകമ്പയുടെയും വാക്കുകള്‍ ഉരുവിടുന്നു.





... إنْ رَأيْتُمْ أنْ تُطْلِقُوا لَهَا أسِيرَهَا وَتَرُدُّوا عَلَيْهَا مالها ... (رواه أبو داود رحمه الله رقم 2693




" പറ്റുമെങ്കില്‍ നിങ്ങള്‍ സൈനബയുടെ ഭര്‍ത്താവിനെ വിട്ടയക്കുക. അവരുടെ ഈ മോചനദ്രവ്യം അവര്‍ക്ക് തന്നെ തിരിച്ച് കൊടുക്കുകയും ചെയ്യുക. "


എല്ലാവരും ഒരേ സ്വരത്തില്‍ പറഞു.





فقالوا: نعم يا رسول الله ، فأطلقوه، وردوا عليها الذي لها.





" അതെ അല്ലാഹുവിന്റെ പ്രവാചകരേ , ഞങ്ങളവരെ വിട്ടയക്കാം.. മാല തിരിച്ചു നല്‍കി അവരെ വെറുതെ വിട്ടയച്ചു.


മഹതി ഖദീജ ബീവിرضي الله عنهاതിരുനബിയുടെ ഹൃദയത്തെ എത്രമാത്രം ആഴത്തില്‍ സ്വാധീനിച്ചിരുന്നു , അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന്‌ ഇതിലും വലിയ ഒരു തെളിവ് ആവശ്യമുണ്ടോ ?

സഹനത്തിന്റെ മാതൃക

മഹതി ഖദീജرضي الله عنها യുടെ തുല്യതയില്ലാത്ത ക്ഷമയുടെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും മറ്റൊരു രേഖയാണ്‌ ഖുറൈശികള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ അവര്‍ സധൈര്യം പ്രതിരോധിച്ചുവെന്നത്.

ഇസ്‌ലാമിന്റെ അനുദിനമുള്ള വര്‍ളര്‍ച്ചയും ഉമര്‍رضي الله عنه നെപ്പോലുള്ള പ്രമുഖരുടെ ഇസ്‌ലാമാശ്‌ളേശവും സഹിക്കാന്‍ കഴിയാതെ ഖുറൈശികള്‍ നബിصلى الله عليه وسلم ക്കും കുടുംബമയ ബനൂമുത്തലിബിനും ബനൂഹാഷിമിനുമെതിരെ സാമൂഹിക ഉപരോധമേര്‍പ്പെടുത്തി. അവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി. അത്പോലെ അവരുമായി വിവാഹ ബന്ധങ്ങളിലേര്‍പ്പെടുന്നതിനും വിലങ്ങിട്ടു. ക‌അ്‌ബക്ക് കിഴക്ക് വശമുള്ള മലഞ്ചെരുവില്‍ മൂന്ന് വര്‍ഷത്തോളം ബന്ധികളാക്കി ' ശിഅ്‌ബ് അലി' എന്ന പേരിലറിയപ്പെടുന്ന ആ പ്രദേശം മക്കയി ഇന്നും പ്രസിദ്ധമാണ്‌. ആ കുടുംബം എല്ലാ അര്‍ഥത്തിലും ഒറ്റപ്പെട്ടു.

ഖദീജ ബീവി رضي الله عنها നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അത്. കാരണം ഭക്ഷണ സാധനങ്ങള്‍ പുറത്ത് നിന്ന് വാങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാത്ത കൃഷിയോഗ്യമല്ലാത്ത ഭൂപ്രദേശമാണ്‌ മക്ക. അത് കൊണ്ട് ഈ ഉപരോധം അവരുടെ ജീവനു തന്നെ ഭീഷണിയായി മാറി. പക്ഷെ മഹതി അതും ധീരതയോടെ ഏറ്റെടുത്തു. കറകളഞ്ഞ ഈമാനിലധിഷ്ഠിതമായ , വിവരണാതീതമായ ആ സ്നേഹം വല്ലാത്ത മാതൃകയാണ്‌ ലോകത്തെങ്ങുമുള്ള മുസ്‌ലിം കുടുംബിനികള്‍ക്ക്.

മക്കയിലെ ഏറ്റവും കുലീനയും സമ്പന്നയുമായ വനിത. ലോകഗുരുവായ തിരുനബിصلى الله عليه وسلم യുടെ പ്രിയ പത്നി . പ്രിയതമനും അനുചരന്മാര്‍ക്കുമൊപ്പം ആഴ്ചകളോളം ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കേണ്ടി വരിക. ദിവസങ്ങളോളം ഇലകള്‍ തിന്നുന്നത് കാരണം ആടുകളുടെ കാഷ്ടം പോലെയായിരുന്നു ഞങ്ങള്‍ വിസര്‍ജ്ജിച്ചിരുന്നത് എന്ന് ആ സംഭവത്തെ കുറിച്ച് സഹാബത്ത് വിവരിച്ചത് കാണാം

مَا لَنَا طَعَامٌ إِلاَّ وَرَقُ الشَّجَرِ. حَتَّى قَرِحَتْ أَشْدَاقُنَا . فَالْتَقَطْتُ بُرْدَةً فَشَقَقْتُهَا بَيْنِي وَبَيْنَ سَعْدِ بْنِ مَالِكٍ. فَاتَّزَرْتُ بِنِصْفِهَا وَاتَّزَرَ سَعْدٌ بِنِصْفِهَا (مسلم 7384

62 വയസ് കഴിഞ മഹതി എന്ത് കൊണ്ടും വിശ്രമിക്കേണ്ടുന്ന കാലം ഭര്‍ത്താവിനെ വിട്ടേച്ച് വരികയാണെങ്കില്‍ സുഖസമ്പൂര്‍ണ്ണമായ ജീവിതം ഓഫര്‍ ചെയ്യുന്ന സ്വകുടുംബം മറുഭാഗത്ത്. അവിടെയാണ്‌ തിരുനബിصلى الله عليه وسلم യുടെ പ്രിയ പത്നി ഖദീജ ബീവിرضي الله عنها യുടെ സ്നേഹവും സഹനവും ക്ഷമയും മുസ്‌ലിം സഹോദരിമാര്‍ മാതൃകയാക്കേണ്ടത്

സഹനത്തിന്റെ ഉദാത്ത മാതൃക


മക്ക ഉപരോധ കാലത്താണ്‌ മുസ്‌ലിംകളുടെ ആദ്യ സംഘം ഹബഷയിലേക്ക് ഹിജ്‌റ പോയത്. എന്നാല്‍ അതിലൊന്നും പങ്കെടുക്കാതെ മഹതി ഖദീജرضي الله عنها ഭൗതികമായ എല്ലാ സുഖ സൗകര്യങ്ങളും വെടിഞ്ഞ് തിരുനബിصلى الله عليه وسلم യുടെയും സമരധീരരായ സ്വഹാബത്തിന്റെയും കൂടെ ക്ഷമയോടെ എല്ലാ സ്നേഹവും തിരുനബിക്ക് നല്‍കി കഴിച്ച് കൂട്ടി. തന്റെ ധനം മുഴുവനും തിരുനബിصلى الله عليه وسلم യുടെയും സ്വഹാബത്തിന്റെയും രക്ഷയ്ക്കായി ചിലവഴിച്ചു. കിട്ടുന്ന മാര്‍ഗങ്ങളിലൂടെയൊക്കെ അവര്‍ക്ക് വേണ്ടി ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുകയും ഉപരോധ ഭൂമിയിലുള്ള വിശ്വാസികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. മഹതിയുടെ ഈ അകമഴിഞ്ഞ സഹായവും അത്യസാധാരണ ധീരതയും മൂലം മൂന്ന് വര്‍ഷക്കാലം നീണ്ടു നിന്ന ഉപരോധമവസാനിക്കുമ്പോള്‍ സ്വഹാബത്തിനും തിരുനബിصلى الله عليه وسلم ക്കും കൂടുതല്‍ വീര്യവും ആവേശവും ഈമാനും കൈവരികയാണ്‌ ചെയ്തത്.

മൂന്ന് വര്‍ഷക്കാലം നീണ്ട ഉപരോധത്തിനു മുന്നില്‍ മലപോലെ ഉറച്ച് നിന്നപ്പോഴേക്കും 65 വയസ്സ് കഴിഞ്ഞ ഖദീജرضي الله عنهاക്ഷീണിച്ച് അവശയായിരുന്നു. ശരീരം പറ്റെ ശോഷിച്ചു. നബികുടുംബത്തിലെ ആദ്യത്തെ രക്തസാക്ഷി എന്ന് വേണമെങ്കില്‍ നമുക്കവരെ വിശേഷിപ്പിക്കാം

ഈ ഉമ്മായുടെ ക്ഷമയുടെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും മുമ്പില്‍ പകരം വെക്കാന്‍ നമുക്കെന്താണുള്ളത് ? ഒരു തുള്ളി വിയര്‍പ്പെങ്കിലും .... ദിവസം ഒരു പത്തു നിമിഷമെങ്കിലും ഇസ്‌ലാമിനു വേണ്ടി ..!!

വഫാത്ത്
പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഖദീജബീവിرضي الله عنهاഈ ലോകത്തോട് വിട പറയാനുള്ള തയ്യാറെടുപ്പിലായിരുന്നു. സ്ത്രീ ലോകത്തിന്റെ മാതൃകാ വനിതയും മുസ്‌ലിംകളുടെ മാതാവുമായ മഹതി വിട പറയുമ്പോള്‍ , ഉമര്‍ رضي الله عنه , ഹംസرضي الله عنه തുടങ്ങിയ ശക്തരും പ്രഗല്‍ഭരുമായ , തിരുനബിയെ എല്ലാ നിലയിലും സം‌രക്ഷിക്കാന്‍ പറ്റിയ ശക്തമായ ഒരു മുസ്‌ലിം പടയെ തന്നെ സജ്ജരാക്കിയിരുന്നു.. പക്ഷെ തിരുനബിصلى الله عليه وسلم യെ സംബന്ധിച്ചിടത്തോളം ഈ വേര്‍പാട് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.

വഫാത്ത്
ഖദീജബീവിرضي الله عنها യുടെയും , ശത്രുക്കള്‍ക്ക് മുന്നില്‍ വന്‍‌മതിലായി നിലയുറച്ച് നിന്ന പിതൃവ്യന്‍ അബൂതാലിബിന്റെയും വേര്‍പാട് ഒരേ വര്‍ഷത്തിലായിരുന്നു. അത് കൊണ്ട് തന്നെ ആ വര്‍ഷം 'ദുഖവര്‍ഷം'عام الحزن പേരിലായിരുന്നു അറിയപ്പെട്ടത്.

സാന്ദര്‍ഭികമായി മനസിലാക്കേണ്ട മറ്റൊരു യാഥാര്‍ഥ്യം , അല്ലാഹുവിന്റെ സൃഷ്ടികളില്‍ ശ്രേഷ്ഠരായ തിരുനബിصلى الله عليه وسلم ദ‌അവാ രംഗത്ത് ഇത്രയും പ്രയാസങ്ങള്‍ സഹിച്ചത് നമുക്കൊക്കെ മാതൃകയാവാന്‍ വേണ്ടിയാണ്‌. ഒരു പ്രയാസവുമില്ലാതെ കാര്യങ്ങള്‍ സാധിപ്പിച്ച് കൊടുക്കാന്‍ അല്ലാഹുവിന്‌ കഴിയുമല്ലോ

ഈ പ്രയാസങ്ങളൊക്കെ വിട്ടു പോകാനും കൂടുതല്‍ ആവേശവും സന്തോഷവുമുണ്ടാവാനുമുതകുന്ന പല അനുഗ്രഹങ്ങളും അല്ലാഹു പിന്നീട് തിരുനബിക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്. അതില്‍ സുപ്രധാനമാണ്‌ ഇസ്‌റാഉം മി‌അ്‌റാജും (ആകാശാരോഹണം) ഒരു സൃഷ്ടിക്ക് പ്രാപിക്കാന്‍ കഴിയാത്ത ഐതിഹാസിക സംഭവമായിരുന്നു ആ ബഹിരാകാശ യാത്ര.

മറ്റൊരു സുപ്രധാന മാറ്റത്തിന്റെ ഘടകമായിരുന്നു ഹിജ്‌റ. അതോടു കൂടി വിജയത്തിന്റെ പടികള്‍ ഓരോന്നായി കയറുകയായിരുന്നു. ആദ്യകാലത്തുണ്ടായ പ്രയാസങ്ങള്‍ക്ക് സമാനമായ പ്രശ്നങ്ങള്‍ പിന്നീടുണ്ടായില്ല. അവിടെയാണ്‌ ഖദീജ ബീവിയുടെ സേവനത്തിന്റെ വലുപ്പം മനസിലാവുക.

മഹതിയുടെ ഖബറിലിറങ്ങി ആ പുണ്യശരീരം ഖബറില്‍ വെച്ച് തിരുനബി എഴുന്നേല്‍ക്കുമ്പോള്‍ ദു:ഖഭാരം കൊണ്ട് കണ്ണുനീര്‍ തുടക്കുകയും അവര്‍ക്ക് വേണ്ടി ദുആ ചെയ്യുന്നുമുണ്ടായിരുന്നു. മഹതിയോടുള്ള സ്നേഹം എന്നും അവിടുത്തെ ഹൃദയത്തിലും ,ഓര്‍മ്മയിലും സൂക്ഷിച്ച് വെച്ചു. ഏറ്റവും നല്ല കുടുംബിനി, മികച്ച കൂട്ടുകാരി, എല്ലാം തികഞ്ഞ സ്ത്രീ എന്നീ നിലകളിലൊക്കെ മഹതി തിളങ്ങി.

അതാണ്‌ തിരുനബിصلى الله عليه وسلم മഹതിയെകുറിച്ച് ഇങ്ങനെ പ്രശംസിച്ചത്.

إِنِّي قَدْ رُزِقْتُ حُبَّهَا (صحيح مسلم



ഖദീജയോടുള്ള സ്നേഹം എന്നില്‍ ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുന്നു

പ്രിയ വായനക്കാരെ, തിരുനബി സ്നേഹിക്കുന്നവരെ ഇഷ്ടം വെച്ചാല്‍ തിരുനബിയുടെ സ്നേഹം ലഭിക്കുമെന്നത് ഉറപ്പാണല്ലോ.., മഹതി ഖദീജ ബീവിയെ സ്നേഹിക്കുകയും ആദരിക്കുകയും ,പ്രശംസിക്കുകയും ചെയ്യുക. ഫാതിഹയും ,യാസീനും ഓതി ഹദ്‌യ ചെയ്യുക. മക്കയില്‍ പോകുമ്പോള്‍ മഹതിയെ മറക്കാതെ സിയാറത്ത് ചെയ്യുക. മഹതിയുടെ ഖബറിന്റെ ഫോട്ടോ താഴെ Add Video
 
 
 മക്കയിലെ 'അല്‍-മുഅല്ലയില്‍' സ്ഥിതി ചെയ്യുന്ന ഖദീജ ബീവിയുടെ ഖബറിടം (പുതിയ രൂപം) 
മക്കയിലെ 'അല്‍-മുഅല്ലയില്‍' സ്ഥിതി ചെയ്യുന്ന ഖദീജ ബീവിയുടെ ഖബറിടം(പഴയ രൂപം) 
ഉമ്മയോട്

ഈ ഉമ്മയെകുറിച്ച് ഇനിയുമൊരുപാട് എഴുതാനുണ്ട് ..തത്കാലം ഇവിടെ ചുരുക്കുന്നു

വിശ്വാസികളുടെ പ്രിയ മാതാവേ, അങ്ങയെ കുറിച്ച് എത്ര എഴുതിയാലും മതിവരില്ല.

ഞങ്ങളുടെ നേതാവ് തിരുനബിصلى الله عليه وسلمയോട് ആദ്യമായി വിശ്വസിച്ച് ഐക്യം പ്രഖ്യാപിച്ചത് ഉമ്മയാണല്ലോ ..

ആദ്യമായി അവരോടൊന്നിച്ച് നിസ്കരിച്ചതും ഉമ്മ തന്നെ...

മറ്റാരും സഹായിക്കാനില്ലാത്ത ഘട്ടത്തില്‍ ഉമ്മയാണല്ലോ ധനവും ജീവിതവും നല്‍കി ആ നേതാവിനെ സഹായിച്ചത്...

സത്യനിഷേധികളുടെ ആക്രമണം ശക്തമായപ്പോള്‍ അങ്ങായിരുന്നല്ലോ അവിടുത്തേക്ക് തണലായത്


ആദ്യമായി ദിവ്യസന്ദേശം ലഭിച്ച ആഘാതത്തില്‍ പേടിച്ച് വിറച്ച് കൊണ്ട് വീടണഞ്ഞ ആ നേതാവിനെ പുതപ്പിച്ച് കൊടുത്ത് സമാധാനിപ്പിച്ചത് ഉമ്മയായിരുന്നല്ലോ

ഉമ്മാ ... ഒരു വിശ്വാസിക്ക് എങ്ങിനെ മറക്കാന്‍ കഴിയും.. പടച്ച തമ്പുരാന്‍ ഉമ്മാക്ക് സലാം പറഞ്ഞയച്ചില്ലേ ...

ഉമ്മയെ ആദരിച്ച് സ്വര്‍ഗത്തില്‍ അല്ലാഹു പ്രത്യേക ഭവനം പണിതില്ലേ..

ഒരു ഭാര്യയെ എങ്ങിനെയാണ്‌ സ്നേഹിക്കേണ്ടതെന്നും ഒരു ഭര്‍ത്താവിനെ എങ്ങിനെയാണ്‌ ആദരിച്ച് സം‌രക്ഷിക്കേണ്ടതെന്നും ‍ രണ്ടു പേരും ലോകത്തിനു കാണിച്ചു തന്നു.

ഞങ്ങളോരോരുത്തരിലും ഉമ്മയോടുള്ള കടപ്പാടുകളുണ്ട്.. മക്കാളായ ഞങ്ങള്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണല്ലോ ഉമ്മാ ഒറ്റയ്ക്ക് ചെയ്ത് തീര്‍ത്തത്

ഈ എളിയവനെയും ,ഇത് വായിച്ച വായനക്കാരെയും, അതിനു സഹായിച്ചവരെയും ഞങ്ങളുടെ കുടുംബങ്ങളെയും ഉമ്മാടെ ഇഷ്ടപ്പെട്ട അനുസരണയുള്ള മക്കളായി അംഗീകരിച്ചാലും...

പ്രിയ ഉമ്മാ, അങ്ങയുടെ വിയോഗത്തിനു വര്‍ഷങ്ങള്‍ക്ക് ശേഷം ഉമ്മ കഴുത്തിലണിഞ്ഞിരുന്ന ഒരു മാല കണ്ടപ്പോഴേക്കും ഉമ്മാടെ പ്രിയതമനായ ,ഞങ്ങളുടെ ആദര പിതാവ് ഹൃദയം പൊട്ടിക്കരയാന്‍ മാത്രം കാരുണ്യവും അനുകമ്പയും ഉള്ളവരാണല്ലോ..... ആ കാരുണ്യവാനായ പിതാവിന്റടുക്കല്‍ പാപികളായ ഞങ്ങളുടെ കാര്യം ഉമ്മ പറയണേ...


പാപപങ്കിലമായ ശരീരവുമായി ലക്ഷ്യമറിയാതെ മഹ്‌ശറില്‍ എങ്ങോട്ടെന്നില്ലാതെ ഞങ്ങളോടുമ്പോള്‍ പ്രിയ ഉമ്മാ, അങ്ങയുടെ ഹൃദയം കനിയില്ലേ.. ഞങ്ങളെ കൈപിടിച്ച് തിരുനബിയുടെയടുക്കല്‍ കൊണ്ടുപോയി അവിടുത്തെ ശഫാ‌അത്ത് വാങ്ങിതരില്ലേ.. അമ്പിയാക്കള്‍ പോലും 'നഫ്സി നഫ്സി ' എന്ന് വേവലാതിപ്പെടുന്ന ആ ഭയങ്കര ദിനത്തില്‍ അങ്ങയുടെ പ്രിയതമനാണല്ലോ ശ‌ഫാഅത്തിനു സര്വ്വാധികാരം.. ഇല്ല, ഞങ്ങളൊരിക്കലും അന്ന് ഉമ്മാടെ കൈ വിടില്ല ഉമ്മാ......


ഉമ്മാ....
رَضِيَ اللهُ عَنْكِ

جَزَاكِ اللهُ عَنَّا وَعَنِ الْمُسْلِمِينَ خَيْرَ الْجَزَاءِ

رَحِمَكِ الله . وَرَحِمَ آلَ بَيْتِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَجْمَعِينْ
.. وَأُمَّةَ سَيِّدِنَا مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ