സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 27 August 2014

അജാതാത്മാക്കളുടെ നിലവിളികള്‍

പതിനാലു നൂറ്റാണ്ട് യാത്രചെയ്ത് നാം തിരിച്ചെത്തിയത് ജാഹിലിയ്യാ കാലഘട്ടത്തില്‍! പിറന്നുവീഴുന്ന പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന തമോയുഗത്തില്‍! ഇല്ല, കുറേക്കൂടി പുരോഗമിച്ചിട്ടുണ്ട്. പരിഷ്കൃതരെന്ന് അഭിമാനിക്കുന്ന നമ്മള്‍, അത്യാധുനിക ശാസ്ത്രീയ സാങ്കേതികസംവിധാനങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭാവസ്ഥയില്‍ തന്നെ, കുഞ്ഞ് പെണ്ണാണെന്നു ഉറപ്പാക്കുന്നു. കശാപ്പുകാരായ വൈദ്യന്മാരുടെ സഹായത്തോടെ പിറക്കും മുമ്പു തന്നെ ഗര്‍ഭശ്രീ മാന്റെ കഥ കഴിക്കുന്നു!
കേരളത്തില്‍ ഗര്‍ഭഛിദ്രം വര്‍ധിച്ചിരിക്കുന്നുവെന്ന് ഈയിടെ വെളിപ്പെടുത്തിയത് ദേശീയവനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ തന്നെയാണ്. ഈ മനോഹര ഭൂമി ഒന്നു കണ്‍തുറന്നു കാണാന്‍ ഭാഗ്യം ലഭിക്കാതെ ഇന്ത്യയില്‍ ഓരോ ദിവസവും കശാപ്പു ചെയ്യപ്പെടുന്ന അര ലക്ഷം കുഞ്ഞുങ്ങളില്‍ ആയിരവും കേരളത്തിലാണത്രെ. തലസ്ഥാന നഗരിയായ അനന്തപുരിയില്‍ മാത്രം നിത്യവും 250 അജാത ശിശുക്കള്‍ കൊല്ലപ്പെടുന്നു. മെട്രോസിറ്റിയായ എറണാകുളത്ത് 150, സദാചാരമൂല്യങ്ങള്‍ക്ക് വലിയ വില കല്‍പിച്ചിരുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉത്കണ്ഠാജനകമാംവിധം ഗര്‍ഭഛിദ്രം വര്‍ധിച്ചുവരികയാണത്രെ. രണ്ടുവര്‍ഷം മുമ്പ് ഒരു സാമൂഹ്യസംഘടന നടത്തിയ പഠനങ്ങളാണ് മലയാളി മനസ്സുകളെ നടുക്കുന്ന ഈ വസ്തുതകള്‍ പുറത്തു കൊണ്ടുവന്നത്. ഔദ്യോഗികമായി നല്‍കപ്പെടുന്ന ഈ വിവരങ്ങള്‍ക്കപ്പുറം, രഹസ്യമായി നടത്തപ്പെടുന്ന ഗര്‍ഭഛിദ്രങ്ങളുടെ കഥകള്‍, പുറംലോകം അറിയാറില്ല. പ്രസവിക്കാതെ പോകുന്ന അവിഹിതഗര്‍ഭങ്ങള്‍ക്ക് എന്തുസംഭവിക്കുന്നുവെന്ന്, ബന്ധപ്പെട്ട ഏതാനും പേര്‍ മാത്രമേ അറിയാറുള്ളൂ. ഇവയില്‍ പെണ്‍കുഞ്ഞുങ്ങള്‍ മാത്രമല്ല ആണ്‍ കുഞ്ഞുങ്ങളും ഉള്‍പ്പെടും. കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാന്‍ വേണ്ടിയുള്ള കുരുതികള്‍. ഭര്‍ത്താവു പോലും അറിയാതെ നടക്കുന്ന ശിശുബലികള്‍.
പണ്ടും ഗര്‍ഭഛിദ്രങ്ങള്‍ നടന്നിരുന്നു. പഴയകാലത്തെ പേറ്റിച്ചികള്‍ പച്ചമരുന്നുകളും കുടക്കമ്പികളുമൊക്കെ ഉപയോഗിച്ച് നടത്തിയിരുന്ന പ്രാകൃതമായ ഭ്രൂണഹത്യകളില്‍ നിന്ന് ഒട്ടും ഭേദമല്ല ആശുപത്രിയില്‍ മനുഷ്യശരീരങ്ങള്‍ വെട്ടിക്കീറാന്‍ ലൈസന്‍സ് ലഭിച്ച കാപാലികര്‍ നടത്തുന്ന എബോര്‍ഷന്‍. സിറിഞ്ചില്‍ ലവണ ലായനി നിറച്ച്, ഗര്‍ഭാശയത്തിലേക്ക് കടത്തിവിട്ട്, പന്ത്രണ്ടാഴ്ച വരെ പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ ചര്‍മം വെന്തെരിച്ചുകൊല്ലുകയാണത്രെ ഒരു രീതി. അജാത ശിശുവിനെ അരിഞ്ഞരിഞ്ഞ് പുറത്തെടുക്കുകയാണ് മറ്റൊരു സമ്പ്രദായം. അമേരിക്കയില്‍ ബില്‍ക്ളിന്റണ്‍ പ്രസിഡന്റായിരിക്കുമ്പോള്‍ അംഗീകരിക്കപ്പെട്ട പാര്‍ഷ്വല്‍ ബര്‍ത്ത് എബോ ര്‍ഷന്‍ ഇതിനേക്കാളൊക്കെ പൈശാചികമാണ്. ഗര്‍ഭാശയമുഖം വികസിപ്പിച്ച് കുഞ്ഞിന്റെ കാലില്‍ പിടിച്ച് തലവരെയുള്ള ഭാഗം പുറത്തെടുക്കുന്നു. തലപുറത്തുവരാത്തതുകൊണ്ട്, ഒരുപകരണമുപയോഗിച്ച് തലച്ചോറും കുത്തിയെടുക്കുന്നു. ഇതൊക്കെ നടത്തുന്നവര്‍ മനുഷ്യരാണോ രാക്ഷസരാണോ എന്നു തിരിച്ചറിയുവാന്‍ എന്താണ് മാര്‍ഗം? മനുഷ്യ ഭ്രൂണങ്ങളെ ലബോറട്ടറികളില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ശാസ്ത്രജ്ഞന്മാരെയും കിരാതന്മാരില്‍ നിന്നു വേര്‍തിരിക്കാന്‍ പ്രയാസം.
മുമ്പൊക്കെ, പ്രസവിച്ചു കഴിഞ്ഞ് കുഞ്ഞ് പെണ്ണാണെന്നറിഞ്ഞാല്‍ ശിശുഹത്യ നടത്തുന്നതിനു പല മാര്‍ഗങ്ങളും അവലംബിച്ചിരുന്നു. രണ്ട് പതിറ്റാണ്ടുമുമ്പ്, തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളില്‍ നവജാതശിശുക്കളെ ഇങ്ങനെ കൊന്നൊടുക്കിയതിന്റെ കഥകള്‍ പത്രമാധ്യമങ്ങളില്‍ വന്നിരുന്നു.
ഇതിനൊക്കെ ചൂട്ടുവീശിക്കാണിക്കുന്ന രീതിയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുകയാണ് ഇന്ത്യാഗവണ്‍മെന്റ്. 1971 ല്‍ നടപ്പാക്കിയ എം.ടി.പി ആക്ട് ഇരുപതാഴ്ച (അഞ്ചുമാസം) വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കുവാന്‍ അനുമതി നല്‍കുന്നു. അമ്മയുടെ അനാരോഗ്യം, കുഞ്ഞിന്റെ ജനിതകവൈകല്യങ്ങള്‍ എല്ലാം ഗര്‍ഭഛിദ്രത്തെ നീതീകരിക്കുന്നതിനുള്ള ന്യായങ്ങളായിത്തീര്‍ന്നു. ജനപ്പെരുപ്പം തടയുന്നതിന് മനുഷ്യവിരുദ്ധമായി ഏതറ്റം വരെ പോകാനും തയ്യാറുള്ള ഒരു ഭരണ സംവിധാനത്തില്‍ ഗര്‍ഭഛിദ്രത്തിനു നിയമപരമായ അംഗീകാരം ഉണ്ടായില്ലെങ്കിലല്ലേ അതിശയിക്കേണ്ടതുള്ളൂ.
എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തുവാന്‍ സഹായിക്കുന്ന ആധുനികമാര്‍ഗങ്ങള്‍ വന്നതോടെയാണ് ഇന്ത്യയില്‍ ഗര്‍ഭഛിദ്രം വ്യാപകമാകാന്‍ തുടങ്ങിയത്. ആംനിയോട്ടിക് ദ്രാവകത്തിന്റെ സാമ്പിളെടുത്ത് ലിംഗ നിര്‍ണയം നടത്തുന്ന ആംനിയോ സിന്തസിസ് എന്ന രീതി രണ്ടുദശകം മുമ്പ് വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും പ്രചരിച്ചിരുന്നു. പക്ഷേ, അള്‍ട്രാസൌണ്ട് സ്കാനിംഗ് വന്നതോടു കൂടി ലിംഗനിര്‍ണയം കൂടുതല്‍ എളുപ്പമായി. പാര്‍ശ്വഫലങ്ങളില്ല എന്നത് ലളിതമായ ഈ സാങ്കേതികമാര്‍ഗത്തെ കൂടുതല്‍ സ്വീകാര്യമാക്കി. ഗര്‍ഭസ്ഥശിശുവിന് ജന്മ, ജനിതക വൈകല്യങ്ങള്‍ വല്ലതുമുണ്ടോ എന്നു കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് അള്‍ട്രാസൌണ്ട് സ്കാനിംഗിന്റെ ഉദ്ദേശ്യമെങ്കിലും അതിന്റെ മറവില്‍ നടക്കുന്നത് ലിംഗ നിര്‍ണയവും ഗര്‍ഭഛിദ്രവും തന്നെയാണ്.
ശാസ്ത്രീയ, സാങ്കേതിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതായി ആരോപണമുയര്‍ന്നപ്പോള്‍, അത് തടയുവാന്‍ 1966 ല്‍ പ്രീ നാറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്ടിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. എന്നാല്‍, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ അത് നടപ്പിലാക്കാന്‍ യാതൊന്നും ചെയ്തില്ല. സുപ്രീംകോടതി ഇടപെട്ടതിനുശേഷമാണ് ചെറിയ ചലനമെങ്കിലുമുണ്ടായത്. അമേരിക്കന്‍ കമ്പനികളും വൈദ്യശാസ്ത്ര രംഗത്തെ കച്ചവട ലോബികളുമൊക്കെ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനെതിരെ ചെലുത്തിക്കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദതന്ത്രങ്ങള്‍ പൊതുജനം അറിയുന്നില്ല. അള്‍ട്രാസൌണ്ട് സ്കാനിംഗ് സെന്ററുകളില്‍ സൂക്ഷിക്കുന്ന രജിസ്റ്ററുകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും അതില്‍ കുഞ്ഞിന്റെ ലിംഗം എന്തെന്ന് രേഖപ്പെടുത്താതെ, അധികൃതരുടെ കണ്ണില്‍ പൊടിയിടുകയാണ് ചെയ്യുന്നത്. എന്തൊക്കെ നിയമങ്ങള്‍ കൊണ്ടുവന്നാലും അവയെ മറികടക്കാനുള്ള പഴുതുകളും കുറുക്കുവഴികളും മനുഷ്യര്‍ കണ്ടെത്തുന്നു.
പെണ്‍ഭ്രൂണഹത്യക്കുവേണ്ടി ലിംഗ നിര്‍ണയ ടെസ്റ്റുകള്‍ നടത്തുന്നതിനെ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ വിലക്കുന്നു. അജാതശിശുവിന്റെ ലിംഗവും രോഗവും മറ്റും മുന്‍കൂട്ടി കണ്ടെത്തി വേണ്ടാത്തവരെ നശിപ്പിക്കുന്ന രീതി ഒട്ടനവധി ധാര്‍മികസമസ്യകള്‍ ഉന്നയിക്കുന്നുണ്ട്. സ്ത്രീക്ക് സ്വന്തം ശരീരത്തിലുള്ള അധികാരത്തിന്റെ ഭാഗമാണോ ഭ്രൂണഹത്യ? ഒരു ഡോക്ടര്‍ക്ക് അത് ചെയ്യുവാനുള്ള അധികാരമുണ്ടോ? ആ അധികാരം നല്‍കുന്നതിന് ഭരണകൂടത്തിനവകാശമുണ്ടോ? ഗര്‍ഭസ്ഥശിശുവിന് ഈ ഭൂമിയില്‍ ജനിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നത് അധാര്‍മികമല്ലെ?
അണ്ഡവിമോചനം കഴിഞ്ഞ് എട്ടാഴ്ചവരെയാണ് ഭ്രൂണാവസ്ഥ. നാലാഴ്ചക്കകം തന്നെ ഭ്രൂണത്തില്‍ കണ്ണുകളും കൈകാലുകളും വായും ഹൃദയവും അങ്കുരിക്കുന്നു. എട്ടാഴ്ച കഴിഞ്ഞാല്‍ ഭ്രൂണമല്ല, ഗര്‍സ്ഥശിശുവാണ്. ലൈംഗികാവയവങ്ങള്‍, പന്ത്രണ്ടാമത്തെ ആഴ്ചമുതല്‍ വളര്‍ന്നുതുടങ്ങുമെങ്കിലും പതിനാറാമത്തെ ആഴ്ചയിലേ ലിംഗനിര്‍ണയം സാധ്യമാകൂ. ഈ കാലയളവിനകം ശിശുവിന്റെ സ്വത്വം രൂപപ്പെട്ടുകഴിഞ്ഞിരിക്കുമെന്നു വ്യക്തം. 20 ആഴ്ച വളര്‍ച്ചയെത്തിയ ശിശുവിനെ വധിക്കുവാനാണ്  എം.ടി.പി ആക്ട് അനുവാദം നല്‍കുന്നത്!
അനിയന്ത്രിതമായ ഗര്‍ഭഛിദ്രത്തിന്റെ ഫലമായി പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. 1991 ലെ സെന്‍സസനുസരിച്ച് കേരളത്തില്‍ ആറുവയസ്സുവരെയുള്ള ആയിരം ആണ്‍ കുട്ടികള്‍ക്ക് ആനുപാതികമായി 1040 പെണ്‍കുട്ടികളുണ്ടായിരുന്നുവെങ്കില്‍ ഒരു പതിറ്റാണ്ടിനകം അവരുടെ എണ്ണം 963 ആയി കുറഞ്ഞു. 77 പെണ്‍കുഞ്ഞുങ്ങളാണ് കുറഞ്ഞിരിക്കുന്നത്. ഇതിങ്ങനെപോയാല്‍ ഇനിയും പെണ്‍ജനസംഖ്യ ശോഷിച്ചുകൊണ്ടിരിക്കും. ഒടുവില്‍, ആര്‍ഷഭാരതത്തിലെ പാഞ്ചാലി സംസ്ക്കാരത്തിലേക്ക് മടങ്ങേണ്ടിവരില്ലെന്നാരുകണ്ടു?
ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എപ്പോഴും സാമ്പത്തികമാവണമെന്നില്ല. ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ മതിയെന്നു കരുതുന്നവരാണിന്നത്തെ അണുകുടുംബങ്ങളില്‍ മിക്കവരും. അവരെ രാജകുമാരനും രാജകുമാരിയുമായി വളര്‍ത്തുകയാണ് ജീവിതലക്ഷ്യം. ആ ലക്ഷ്യം തെറ്റുമെന്നു കാണുമ്പോള്‍, ഗര്‍ഭഛിദ്രം നടത്താന്‍ അവര്‍ തയ്യാറാകുന്നു. വിവാഹം കഴിഞ്ഞ ആദ്യമാസങ്ങളിലൊ ഒരു പ്രസവം കഴിഞ്ഞ് ഉടനെയോ ഗര്‍ഭധാരണം നടക്കുന്നത് പലരും ഇഷ്ടപ്പെടുന്നില്ല. ചില പെണ്‍കുട്ടികള്‍ക്ക് ഉപരിപഠനത്തിനും ജോലിക്കും ഗര്‍ഭധാരണവും പ്രസവവുമൊക്കെ അസൌകര്യമായി തോന്നുന്നു. പക്ഷേ, ഗര്‍ഭഛിദ്രത്തിനുശേഷം തുടര്‍ച്ചയായി ഗര്‍ഭമലസിപ്പോകാം. കുറ്റബോധം മൂലം മാനസികരോഗവുമുണ്ടാകാം. ഇതൊന്നും ആരും പരിഗണിക്കാറില്ല.
എല്ലാ വിധത്തിലുമുള്ള മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ഇന്നിവിടെ പ്രസ്ഥാനങ്ങളുണ്ട്. എന്നാല്‍ അസംഘടിതരായ അജാതശിശുക്കള്‍ക്ക് ഈ ഭൂമിയില്‍ പിറക്കാനുള്ള അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനവുമില്ല. അവര്‍ക്ക് സംഘടിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ അവര്‍ മുഴക്കുമായിരുന്ന മുദ്രാവാക്യങ്ങള്‍ കാതുകളിലിരമ്പുന്നു:
“ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ലോകത്തിന്റെ വാതില്‍ തുറന്നുതരിക. ജനിക്കുവാനുള്ള ഞങ്ങളുടെ അവകാശം കവര്‍ച്ച ചെയ്യാതിരിക്കുക. ഈ മനോഹരഭൂമി ഞങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.”