സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 13 March 2020

രോഗം_പകരില്ല_എന്ന_ഹദീസ് വിശദീകരിക്കാമോ?

വിശുദ്ധ ഇസ്‌ലാമിനെയും മുത്തുനബി സ്വ.യെയും ചെറുതാക്കി കാണിക്കാൻ ഇപ്പോൾ കൊറോണക്കാലത്തും മുമ്പ് നിപ്പക്കാലത്തും സമാനമായ പല സാഹചര്യങ്ങളിലും വിരോധികൾ ദുർവ്യാഖ്യാനം ചെയ്ത ഹദീസാണ് ലാ അദ്'വാ എന്നത്. പകർച്ചവ്യാധികൾ വന്നതോടെ ഇസ്‌ലാം ആറാം നൂറ്റാണ്ടിലെ പഴഞ്ചൻപുരാണങ്ങളുടെ ഭാണ്ഡമാണെന്നു കൂടുതൽ വ്യക്തമാകുന്നുവെന്നാണ് ഇമ്മിണി ബല്യ ബുജീകളുടെ കണ്ടെത്തൽ. ഹദീസിന്റെ അർഥം പറയുന്നതിനു മുമ്പ് ഒരു ഉപോദ്ഘാതം പറയാം. ശുചിത്വ സംവിധാനങ്ങളെ നടപ്പു ശീലങ്ങളുടെ ഭാഗമാക്കുന്നതിൽ ഇസ്‌ലാമോളം സക്രിയമായി ഇടപെട്ട ഒരു ദർശനവും വേറെയില്ല.

 അല്ലാഹുവിങ്കൽ ഉന്നതമായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സത്കർമങ്ങളായി പരിചയപ്പെടുത്തിയവയുടെ ലിസ്റ്റിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ശുചിത്വം. "വൃത്തിയാണ് മതവിശ്വാസത്തിന്റെ പാതി" എന്ന തിരുനബിവചനം മാത്രം ആലോചിച്ചു നോക്കൂ. ഒരുദാഹരണം മാത്രം പറയാം; നിസ്കാരം. വിശ്വാസിയെയും അവിശ്വാസിയെയും വ്യവഛേദിക്കുന്ന ഏറ്റവും സുപ്രധാനമായ സംഗതിയാണ് അഞ്ചു നേരത്തെ നിസ്കാരങ്ങൾ.

പുലർന്നെണീറ്റതു മുതൽ അന്തിമയങ്ങുന്നതു വരെയുള്ള നമ്മുടെ ആക്ടീവ് ടൈം സ്പാനിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കുളിച്ചും അംഗസ്നാനം ചെയ്തിട്ടുമല്ലാതെ നിസ്കാരം അനുവദനീയമല്ല. അംഗസ്നാനം മുമ്മൂന്ന് തവണ നിർവഹിക്കണം. എല്ലാ അർഥത്തിലും മാലിന്യമുക്തമായ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ഓരോ നിസ്കാരത്തിനും മുമ്പ് ദന്തശുചീകരണം നടത്തണം.

ശരീരവും വസ്ത്രവും നിസ്കരിക്കുന്ന സ്ഥലവും ഉൾപ്പടെ എല്ലാം പൂർണമായും മാലിന്യമുക്തമാകണം - ഇല്ലെങ്കിൽ നിസ്കാരം സ്വീകാര്യമല്ല തന്നെ. ഇപ്രകാരം ദിവസവും അഞ്ചു തവണ രോഗമുള്ളപ്പോഴും അല്ലാത്തപ്പോഴും ശരിയായ വിശ്വാസി ശുചീകരണം നടത്തുന്നു. ഇനി, പകർച്ചവ്യാധികളിലേക്കു വരാം. ഇതു സംബന്ധിച്ച ക്വാറന്റയ്ൻ നടപടികളുടെ ഭാഗമായി നബിതിരുമേനി സ്വ. നിർദ്ദേശിച്ചിട്ടുള്ള ഗമനാഗമനവിലക്കും ഐസൊലേഷൻ നടപടിയും *കൊറോണ* *വിശ്വാസിയും_ഭൗതികവാദിയും* എന്ന പോസ്റ്റിൽ ഉദ്ധരിച്ചിട്ടുണ്ട്. ഒന്ന്: പ്ലേഗ് - അന്നുണ്ടായിരുന്ന സാംക്രമിക രോഗം അതായിരുന്നല്ലോ - ഒരിടത്തുണ്ടെന്നറിഞ്ഞാൽ നിങ്ങളങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്താണ് അതു വന്നതെങ്കിൽ പേടിച്ചോടി നിങ്ങളവിടം വിട്ടു പോകയുമരുത് (ബുഖാരി, മുസ്‌ലിം). രണ്ട്: സാംക്രമിക രോഗങ്ങൾ ഉള്ളവർ അതു മറ്റുള്ളവരിലേക്കു പടർത്തുന്ന വിധം സമ്പർക്കം പുലർത്തരുത് (ബുഖാരി, മുസ്‌ലിം). ഏതു രോഗത്തിനും മരുന്നുണ്ടെന്നും പഠിച്ചു കണ്ടെത്തേണ്ട ഉത്തരവാദിത്തം അറിവാളരുടേതാണെന്നും ഇസ്‌ലാം പഠിപ്പിച്ചു. തിരുമേനി സ്വ. നിർദ്ദേശിച്ച ക്വാറന്റയ്ൻ നടപടികളല്ലാതെ മറ്റൊരു പ്രതിരോധ മാർഗവും കൊവിഡ് -19ന്റെ കാര്യത്തിൽ ഇതുവരെയും ഇല്ലെന്നതും ഓർമിക്കണം.

 ഇത്തരം ഭയാനകമായ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യങ്ങളിൽ ജുമുഅ, ജമാഅതുകൾക്കടക്കം നിയന്ത്രണമാകാമെന്നു കർമശാസ്ത്ര വിശാരദർ രേഖപ്പെടുത്തിയതും ഈ ഹദീസിന്റെ വെളിച്ചത്തിലാണ്. അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ സുഖമോ അസുഖമോ ഉണ്ടാവുന്നില്ലെന്നാണ് ഇസ്‌ലാമിക വിശ്വാസം: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് - ചേതനവും അചേതനവുമായ സകലതിന്റെയും ചലന നിശ്ചലനങ്ങളോ പ്രവർത്തനശേഷിയോ ഒന്നും അവന്റെ അധികാരമോ നിയന്ത്രണമോ കൂടാതെ സംഭവിക്കുന്നില്ല. സ്വഭാവികമായും ആ വിശ്വാസത്തിന്റെ ഭാഗമാണ്, ഒരു രോഗാണുവിനും സ്വന്തമായി പടർന്നു പിടിക്കാനും വിപത്തു പരത്താനും സാധിക്കുകയില്ലെന്നത്. അതു അല്ലാഹുവിന്റെ നിശ്ചയമാണ്. അതിനാൽ ഏതു സാഹചര്യത്തിലും അവന്റെ ശാസനകൾ ശിരസ്സാവഹിച്ച് പുതിയ രോഗങ്ങൾക്കുള്ള ഔഷധങ്ങൾക്കായി ഗവേഷണങ്ങൾ നടത്തിയും ക്വാറന്റയ്ൻ നടപടികളോടു സഹകരിച്ചും മതപാഠങ്ങളെ അനുസരിക്കുക. അവനിൽ പ്രതീക്ഷയർപ്പിക്കുകയും പ്രാർഥനാ നിരതരാവുകയും ചെയ്യുക. അവൻ രോഗാണുവിന്റെയും പ്രതിരോധാണുവിന്റെയും അധികാരിയാകുന്നു!! രക്ഷപ്പെടുത്താൻ ഒരാളുണ്ടെന്ന സനാഥത്വ ബോധമില്ലാത്തവനാകട്ടെ, രോഗ പ്രതിരോധത്തിനായുള്ള ഇമ്മാതിരി ശാസനകളെ അനുസരിക്കാൻ കൂട്ടാക്കാതെ പേടിച്ചോടുന്നു. രോഗാണു വന്നാൽ പടരാതിരിക്കില്ല എന്നാണവൻ കരുതുന്നത്. ഇസ്‌ലാം പൂർവകാലത്ത് - ജാഹിലിയ്യാ കാലത്ത് ഇതായിരുന്നു ജനങ്ങളുടെ ധാരണ. രോഗം പടർന്നു പിടിച്ച സ്ഥലത്തു നിന്നു ക്വാറന്റയ്ൻ നടപടികളെ അനുസരിക്കാതെ ആളുകൾ കൂട്ടത്തോടെ മാറിത്താമസിക്കാൻ ഒരുമ്പെട്ടാൽ അതു ഗുരുതരമായ ആരോഗ്യ, സാമൂഹിക, രാഷ്ട്രീയ, നയതന്ത്ര പ്രശ്നങ്ങൾക്കു വഴിവെക്കും. ഉദാഹരണത്തിനു കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ കേരളക്കാരെല്ലാം നാടുവിട്ടോടിപ്പോയിരുന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അതു സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ആരോഗ്യ പ്രശ്നങ്ങളും വളരെ വലുതും അതിവിദൂരവുമായിരിക്കും. അതിനാൽ, കൃത്യമായ വസ്തുതകൾ ജനങ്ങളെ അറിയിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്യേണ്ട രംഗമാണിത്. നബിതിരുമേനി സ്വ. ഓർമപ്പെടുത്തി: ലാ അദ്'വാ.... രോഗം സ്വന്തമായി പടർന്നു പിടിക്കില്ല. ഈ ഹദീസിലെ "ലാ..." എന്ന പദം ഇംഗ്ലീഷിലെ NO എന്നതിനു സമാനമായ പദമാണ്. ഇവിടെ അതു നിഷേധാർഥത്തിലാണോ നിരോധനാർഥത്തിലാണോ പ്രയോഗിച്ചത് എന്ന കാര്യത്തിൽ പണ്ഡിത ലോകത്ത് രണ്ടു നിലപാടുകളുണ്ട്.

നിഷേധാർഥത്തിലാണെന്ന നിലപാടിലാണ് "ലാ അദ്'വാ"ക്ക് "രോഗം സ്വന്തമായി പടർന്നു പിടിക്കില്ല" എന്നർഥം പറഞ്ഞത്. അതേ സമയം, നിരോധനാർഥത്തിലാണെങ്കിൽ "സാംക്രമിക രോഗങ്ങൾ മറ്റുള്ളവരിലേക്കു പടർത്തരുത്" എന്നാകും അർഥം. ആദ്യത്തേത് വസ്തുതാ കഥനത്തിലൂടെ വിശ്വാസമുറപ്പിക്കലും രണ്ടാമത്തേത് ക്വാറന്റയ്ൻ നടപടിക്കുള്ള ആഹ്വാനവുമാണ്. രണ്ടായാലും ഇസ്‌ലാമിനും വിശ്വാസിക്കും ഈ പ്രസ്താവന അഭിമാനമാണ്.

✍ *Muhammad Sajeer Bukhari* http://bit.ly/2U2P0E7