സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 23 August 2014

അല്ലാഹു-ഭാഗം-02

അപ്പോൾ ആകാശാ ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ചും മനുഷ്യോത്പത്തിയെക്കുറിച്ചും അല്ലാഹു അല്ല അവയെ സൃഷ്ടിച്ചതെന്ന് പറയുന്നവരോട് നമുക്ക് ഉറക്കെ ചോദിക്കാം, നിങ്ങൾ അവയെ സൃഷ്ടിക്കുന്നതിനു സാക്ഷിയായിട്ടുണ്ടോ ? അനുമാനങ്ങളില്ലാതെ സാക്ഷിപറയാൻ നിങ്ങൾക്ക് കഴിയുമോ ? ഇല്ലെന്നാണ് മറുപടിയെങ്കിൽ പിന്നെന്തിന്ന് നിങ്ങൾ കാണാത്ത വിഷയത്തിൽ തർക്കിക്കാൻ വരുന്നു. അല്ലാഹു മാത്രമാണ് ധൈര്യപ്പെട്ടത് ഞനാണ് അവയെ സൃഷ്ടിച്ചതെന്ന് പറയാൻ.

ഈ ലോകത്ത് എത്ര ചെറിയ കണ്ടു പിടുത്തം ആരു കണ്ടു പിടിച്ചാലും അത് നാലാളെ അറിയിക്കലായിരിക്കും അവരുടെ അദ്യത്തെ ഉദ്യമം. അതിന്റെ ക്രെഡിറ്റ് പരസ്യം ചെയ്യലും. ബൾബ് കണ്ടു പിടിച്ചവൻ തന്റെ പേര് ലോകം മുഴുവൻ പ്രസിദ്ധമാവാൻ ശ്രദ്ധിയ്ക്കുന്നത് കാണാം. ഇങ്ങിനെ ചെറിയ കണ്ടു പിടുത്തം മുതൽക്ക് വലിയ ടെക്നോളജികളും മറ്റും കണ്ടുപിടിച്ചവരൊക്കെ അവരുടെ പേരും സ്ഥലവും തിയ്യതിയുമൊക്കെ സൂക്ഷ്മമാ‍യി വിളംബരം ചെയ്യുന്നത് കാണാം. ചില ഉല്പന്നങ്ങൾക്ക് അവയെ കണ്ടുപിടിച്ചവരുടെ പേര് തന്നെയായിരിക്കും നൽകുക. എങ്കിൽ സൂര്യനെ സൃഷ്ടിച്ചവൻ തന്റെ പേര് പറയാൻ മറന്ന് പോയെന്ന് പറയാൻ കഴിയുമോ ? അല്ലാഹു അല്ലാത്ത മറ്റൊരു ശക്തിയാണ് അതിനെ സൃഷ്ടിച്ചതെങ്കിൽ കോടിക്കണക്കിന് കാലം യാതൊരു തകരാറുമില്ലാതെ നില നിൽക്കുന്ന ഈ അത്ഭുത പ്രതിഭാസത്തിന്റെ ഉടമ തന്റെ പേര് വിളംബരം ചെയ്യാതിരിക്കുമോ ?

ഞാനാണ് അവയെ പടച്ചതെന്ന് പറയാൻ അല്ലാഹു അല്ലാതെ ഒരു ശക്തിയും മുതിർന്നിട്ടില്ലെന്നതാണ് സത്യം. ഖുർ‌ആൻ അവതരണകാലത്ത് മക്കത്തുണ്ടായിരുന്ന ബിംബാരാധകർപോലും അവരുടെ ഭാഷയിൽ പറയുകയുണ്ടായി അല്ലാഹു ആണ് അവയെ സൃഷ്ടിച്ചതെന്ന്.( അല്ലാഹുവിനെ മനസിലാക്കിയതിൽ അവർക്ക് തെറ്റ് പറ്റിയെങ്കിലും ) കാണുക.





പ്രവാചകരേ, അങ്ങ് ഈ മനുഷ്യരോട് ആകാശാഭൂമികളെ സൃഷ്ടിച്ചതാരാണെന്നും സൂര്യനെയും ചന്ദ്രനേയും കീഴ്പ്പെടുത്തിവെച്ചതാരാണെന്നും ചോദിച്ചാൽ അവർ പറയും “ അല്ലാഹു” എന്ന് പിന്നെ എങ്ങിനെയാണിവർ വഞ്ചിക്കപ്പെടുന്നത് ?
അപ്പോൾ സൃഷ്ടിപ്പെന്നത് അല്ലാഹുവിനു മാത്രാം അവകാശപ്പെട്ടതാണെന്ന് വ്യക്തമായി. അവനാണ് നമ്മോട് ഞാനാണ് അവയെ സൃഷ്ടിച്ചതെന്ന് പറഞ്ഞതും.

ഈ യാഥാർഥ്യം പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിൽ മാത്രം ഒതുങ്ങുന്നില്ല. സർവ്വ ചരാചരങ്ങളുടെയും സൃഷ്ടിപ്പിന്റെയും ജീവൻ നൽകുന്നതിന്റെയും ഉടമ യഥാർഥത്തിൽ അല്ലാഹു ആണ് . മനുഷ്യ കരങ്ങൾ ബാഹ്യമായി അതിനു കാരണമായി ഭവിക്കുന്നുണ്ടെങ്കിലും ശരി, അതാണ് അല്ലാഹു പറഞ്ഞത്.





“അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു, അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ സകല വസ്തുക്കളുടെയും സൃഷ്ടാവാണ്. അതിനാൽ നിങ്ങൾ അവന്ന് ആരാധനകളർപ്പിക്കൂ.. അവൻ സകല കാര്യങ്ങളുടെയും ഉത്തരവാദിത്വമേറ്റവനാകുന്നു. “ ( സൂറ- അൽ -അൻ‌ആം 102 )


സകലമാന വസ്തുക്കളുടെയും സൃഷ്ടിപ്പ് ഞാനാണ് നടത്തിയതെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ സംശയിക്കേണ്ടതില്ല. ഏതു വസ്തു എടുത്തു നോക്കിയാലും ഈ യാഥാർഥ്യം നമുക്ക് മനസിലാക്കാം. നമുക്ക് മുമ്പിലുള്ള ഒരു മേശ അതിലെ മരങ്ങളുടെ ഉറവിടം അന്വേഷിച്ചാൽ ഒരു പക്ഷെ മലേഷ്യയിലോ നിലമ്പൂരിലോ നമ്മുടെ പറമ്പിലോ എത്തും. അതെവിടുന്നുണ്ടായി എന്ന് ചോദിച്ചാൽ തൈ നട്ടുപിടിപ്പിച്ചു എന്നായിരിക്കും മറുപടി. ആ തൈ എവിടെനിന്നുണ്ടായി എന്ന് ചോദിച്ചാൽ ആ മരത്തിന്റെ മുൻ‌ഗാമിയിൽ നിന്ന് കിട്ടിയ വിത്ത് മുഖേന മുളപ്പിച്ചു എന്നായിരിക്കും മറുപടി. അങ്ങിനെ പിന്നോട്ട് പോയാൽ അവസാ‍നം നാം അതിന്റെ ആദ്യ ചെടിയിൽ ചെന്നെത്തും . അതിനെ അല്ലാഹു ആണ് സൃഷ്ടിച്ചതെന്ന് നാം പറയൽ നിർബന്ധിതരാകും. ഇതാണ് എന്തിന്റെയും അവസ്ഥ. എല്ലാറ്റിനെയും ആദ്യമായി സൃഷ്ടിക്കുന്നത് അല്ലാഹു ആണ് . പിന്നീട് പ്രപഞ്ചത്തിൽ അല്ലാഹു നൽകിയ കാരണങ്ങളുമായി യോജിക്കുമ്പോൾ അതിനു വർദ്ധനവുണ്ടാകുന്നു.

ഒരു പക്ഷെ ചിലർ പറഞ്ഞേക്കാം. പല വിത്തുകളേയും സംയോജിപ്പിച്ച് പ്രത്യേക ഗുണമേന്മയുള്ള വിത്തുകൾ ഞങ്ങളുണ്ടാക്കിയിട്ടുണ്ടല്ലോ എന്ന്. അവരോട് നമുക്ക് പറയാനുള്ളത് ആദ്യ വിത്ത് ഉണ്ടാക്കിയവൻ അല്ലാഹു അല്ലേ എന്നതാണ്. അല്ലാഹുവിന്റെ സൃഷ്ടികളിലൊന്നിന്റെ സഹായം കൂടാതെ ഇല്ലായ്മയിൽ നിന്ന് വല്ലതിനെയും പടക്കാൻ നമുക്ക് കഴിയുമോ ? ഇല്ലെന്നതാണ് സത്യം. അപ്പോൾ നമുക്ക് ഉറക്കെപ്പറയാം.





അവനാകുന്നു നിങ്ങളുടേ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ സകല വസ്തുക്കളുടെയും സൃഷ്ടാവാണ്. അതിനാൽ നിങ്ങൾ അവന്ന് ആരാധനകളർപ്പിക്കൂ.. (സൂറ – അൽ അൻ‌ആം 102 )

ജീവജാലങ്ങളിലേക്ക് കടന്നാലും ഇത് തന്നെയാണ് അവസ്ഥ. എല്ലായിനം ജീവികളുടെയും വസ്തുക്കളുടെയും ഇണകളെ അല്ലാഹുവാണ് ആദ്യം സൃഷ്ടിച്ചത്.
പിന്നീട് അത് അല്ലാഹു തന്നെ പറയുന്നുണ്ട്.




എല്ലാ വസ്തുക്കളുടെയും ജോടികളെ നാം സൃഷ്ടിച്ചുവെച്ചിരിക്കുന്നു. നിങ്ങൾ പാഠമുൾകൊള്ളാ‍ൻ വേണ്ടി “
നോക്കൂ ..നിങ്ങളിൽ ആർക്കാണ് ഇങ്ങനെ പറയാൻ കഴിയുക ? അല്ലാഹു സൃഷ്ടിച്ച ഏതെങ്കിലും വസ്തുക്കളുടെ സഹായം കൂടാതെ ഇല്ലായ്മയിൽ നിന്ന് ആണിനെയും പെണ്ണിനെയും അല്ലെങ്കിൽ നെഗറ്റീവും പോസിറ്റീവും സൃഷ്ടിച്ചതായി അവകാശപ്പെടാൻ ആർക്കാണ് കഴിയുക ? മുകളിൽ കൊടുത്ത ആയത്തിന്റെ തൊട്ട് ശേഷം അല്ലാഹു പറയുന്ന വചനം എത്ര ശ്രദ്ധേയമാണ് !




"അതിനാൽ നിങ്ങൾ അല്ലാഹുവിലേക്ക് ഓടി വരുവിൻ “
സമ്മതിക്കുക സഹോദരന്മാരേ, അഹങ്കരിക്കാതിരിക്കുക. നമുക്ക് അല്ലാഹുവിൽ വിശ്വസിക്കാം അവനിലേക്ക് അടുക്കാം.
അല്ലാഹുവിന്റെ ഒരു വെല്ലു വിളി നോക്കൂ നിങ്ങൾ :


ഓ ജനങ്ങളേ, ഒരു ഉദാഹരണം പറയാം, ശ്രദ്ധിച്ചു കേൾക്കൂ : അല്ലാഹുവിനെ കൂടാതെ നിങ്ങൾ ആരാധനകളർപ്പിച്ചുകൊണ്ടിരിക്കുന്ന ദൈവങ്ങളുണ്ടല്ലോ, അവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിച്ചിട്ടില്ല. അവരെല്ലാം സംഘടിച്ചാൽ പോലും അതിനു സാധിക്കില്ല. എന്നല്ല , ഈച്ച അവരിൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അതിനെ രക്ഷിക്കാൻ പോലും അവർക്ക് സാധിക്കുകയില്ല. സഹായം തേടുന്നവരും ഈ ദൈവങ്ങളും ദുർബലരാണ് . ഈ ജനം അല്ലാഹുവിനെ മനസ്സില്ലാക്കേണ്ടുന്ന വിധം മനസ്സിലാക്കിയിട്ടില്ല. “ യഥാർഥത്തിൽ ശക്തനും അജയ്യനുമായവൻ അല്ലാഹു മാത്രമാകുന്നു.”ഈ വെല്ലുവിളി ഇന്നും നില നിൽക്കുന്നു. അല്ലാഹു സൃഷ്ടിച്ച് വെച്ച വസ്തുക്കളുടെ സഹായം കൂടാതെ ഇല്ലായ്മയിൽ നിന്നും ഒരു നിസാര ജീവിയെപ്പോലും അല്ലാഹുവിനെ നിഷേധിക്കുന്ന പ്രകൃതിവാദികൾക്കോ മറ്റോ ഇതുവരേക്കും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തി, ചൊവ്വയിലേക്കും സൂര്യനിലേക്കും അതിലപ്പുറവും അവൻ എത്തിയേക്കാം . പക്ഷെ അല്ലാഹു സൃഷ്ടിച്ചവയുടെ സഹായം കൂടാതെ ഇല്ലായ്മയിൽ നിന്ന് ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കാൻ അവനു സാധ്യമല്ല.

ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്ന ഒരു പരമ സത്യമാണ്. ശാസ്ത്രം എത്ര പുരോഗമിച്ചാലും അല്ലാഹു സംവിധാനിച്ചതും നിക്ഷേപിച്ചതുമായ കഴിവുകളെ പുറത്ത് കൊണ്ട് വരികയാണ് അവ ചെയ്യുന്നത്. അല്ലാതെ ഇല്ലായ്മയിൽ നിന്നും ഒന്നിനെയും ഉണ്ടാക്കാൻ അവക്ക് സാധ്യമല്ല.

അവിടെയാണ് വീണ്ടും നാം ആദ്യം എഴുതിയ ആയത്ത് പ്രസക്തമാ‍കുന്നത്.


“അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ സകല വസ്തുക്കളുടെയും സൃഷ്ടാവാ‍ണ്. അതിനാൽ നിങ്ങൾ അവന്ന് ആരാധനകളർപ്പിക്കൂ. അവൻ സകല കാര്യങ്ങളുടെയും ഉത്തരവാദിത്തമേറ്റവനാകുന്നു” (സൂറ അൽ-അൻ‌ആം 102 )അപ്പോൾ ബുദ്ധിപരമായിത്തന്നെ അല്ലാഹു ആണ് എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചതെന്ന് നാം മനസ്സിലാക്കി.

മനുഷ്യനേക്കാൾ ചെറുതായ ചെടികളും സസ്യങ്ങളും ജീവികളും നിർജീവ വസ്തുക്കൾ വരേക്കും സൃഷ്ടിച്ചവൻ അല്ലാഹു ആണെങ്കിൽ ബുദ്ധികൊണ്ടും വിവേകം കൊണ്ടും ചിന്ത കൊണ്ടും വ്യതിരിക്തനായ മനുഷ്യനെ സൃഷ്ടിച്ചത് എന്തായാലും അല്ലാഹു ആണ്. അത് കൊണ്ടാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്.



“അതല്ല, ഇവരെ സൃഷ്ടാവില്ലാതെ സ്വയം സൃഷ്ടിക്കപ്പെട്ടതാണോ ? അതോ അവർ തന്നെയാണോ ഇവയെ സൃഷ്ടിച്ചവർ ? ആകാശങ്ങളെയും ഭൂമികളെയും അവർ സൃഷ്ടിച്ചുവോ ?”
ഈ പ്രപഞ്ചത്തിൽ കാണുന്നത് മുഴുവനും അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് നാം സമ്മതിക്കുന്നുവെങ്കിൽ ഈ പ്രപഞ്ചത്തെ പരിപാലിക്കുന്നവനും സംരക്ഷിക്കുന്നവനും അതിന്റെ സംവിധായകനും എല്ലാം അല്ലാഹുവാണെന്ന് സമ്മതിക്കാൻ ബുദ്ധി പറയുന്നുവെങ്കിൽ നാം ഉറക്കെ പറയുക. “ലാ ഇലഹ ഇല്ലല്ലാഹ് “ എന്ന് (There is no God worthy of worship except Allah) എന്ന്

ഈ പ്രപഞ്ചത്തിൽ മനുഷ്യന് ചില കാര്യങ്ങളിൽ നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു നൽകിയിട്ടുണ്ടെന്നതൊഴിച്ചാൽ എല്ലാം അല്ലാഹുവിന്റെ അനിയന്ത്രിത തീരുമാനത്തിനും ഉദ്ദേശത്തിനും വഴങ്ങിക്കൊണ്ട് നിലനിൽക്കുകയാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മറ്റു ഗോളങ്ങളും ഭൂമിയും എല്ലാം ചലിക്കുന്നത് അല്ലാഹുവിന്റെ നിയമമനുസരിച്ചാണ്. മനുഷ്യന് അവയിലൊന്നും യാതൊരു കൈകടത്തലുമില്ല. വളരെ സൂക്ഷ്മമായ നിയമങ്ങൾക്ക് വിധേയമായിക്കൊണ്ടാണ് അവ ചലിക്കുന്നത്. സൂര്യൻ ഉദിക്കുന്ന സമയത്തെത്തൊട്ട് ഒരു നിമിഷം പോലും അത് പിന്തുകയോ മുന്തുകയോ ചെയ്യില്ല. അല്ലാഹു പറഞ്ഞില്ലേ :




“ചന്ദ്രനെ എത്തിപ്പിടിക്കാൻ സൂര്യന് കഴിയില്ല. രാത്രിക്ക് പകലിനെ കവച്ചുകടക്കാനാവുകയുമില്ല. എല്ലാം ഓരോ പഥങ്ങളിൽ കറങ്ങിക്കൊണ്ടേയിരിക്കുകയാണ്.”മനുഷ്യകുലം മുഴുവൻ ശ്രമിച്ചാലും അവയെ ഒരു സെകന്റ് നിറുത്താനോ അല്ലെങ്കിൽ ഭൂമിയുടെ കറക്കത്തിന്റെ വേഗത അല്പം കുറക്കാനോ സാധ്യമല്ല

പ്രിയ സഹോദരന്മാരേ, ഈ സൃഷ്ടാവിനെയല്ലേ നാം ആരാധിക്കേണ്ടത് ? പറഞ്ഞു നോക്കൂ

ലാ ഇലാഹ ഇല്ലല്ലാഹ് “ ( No God But Allah) لا إله إلا الله



അല്ലാഹു അവന്റെ മഹത്വത്തിനും ഗാംഭീര്യത്തിനും യോജിക്കുന്ന വിധത്തിൽ പ്രത്യേക നിയമ വ്യവസ്ഥയോടു കൂടെയാണ് ഈ ലോകത്തെ സംവീധാനിച്ചിരിക്കുന്നത്. കാരണങ്ങളുടെ ലോകമാണിത്. കാരണങ്ങളുണ്ടാകുമ്പോൾ കാര്യങ്ങളുണ്ടാകുന്നു. പുരുഷനും സ്ത്രീയും ബന്ധപ്പെട്ടാൽ സന്താനോത്പാദനമുണ്ടാവുക എന്നത് ഈ ലോകത്തിന്റെ ക്രമമാണ്. എന്നാൽ ചിലപ്പോൾ ഈ ബന്ധപ്പെടലുകളെകൊണ്ട് കുഞ്ഞുങ്ങളുണ്ടാവില്ല. കാരണങ്ങൾ കൂടിച്ചേരൽ കൊണ്ട് മാത്രം കാര്യങ്ങൾ ഉണ്ടാവില്ലെന്നും അല്ലാഹുവിന്റെ അജയ്യമായ ഉദ്ദേശം കൂടി ഉണ്ടെങ്കിൽ മാത്രമേ സൃഷ്ടി നടക്കുകയുള്ളൂ എന്നും മനുഷ്യനെ ബോധ്യപ്പെടുത്താനാണ് ഇത്തരം അപവാദങ്ങൾ ഇടക്കിടെ അല്ലാഹു ചെയ്യുന്നത്. ഖുർ‌ആനിൽ അത് പറയുന്നുണ്ട്



“അല്ലാഹു ആകാശ-ഭൂമികളുടെ ഉടമായാകുന്നു. അവനുദ്ദേശിക്കുന്നതെന്നും അവൻ സൃഷ്ടിക്കുന്നു. ഉദ്ദേശിക്കുന്നവർക്ക് പെണ്മക്കളെ സമ്മാനിക്കുന്നു. ഇച്ഛിക്കുന്നവർക്ക് ആണ്മക്കളെയും അവനുദ്ദേശിക്കുന്നവർക്ക് ആണ്മക്കളെയും പെണ്മക്കളെയും ഒന്നിച്ച് കൊടുക്കുന്നു. ഇച്ഛിക്കുന്നവരെ വന്ധ്യരാക്കുന്നു. അവൻ എല്ലാം അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനുമാകുന്നു”അപ്പോൾ ഇത് കാരണങ്ങളുടെ ലോകമാണെങ്കിലും കഴിവുകളുടെ അനർഗളത അല്ലാഹുവിന്റെ സ്വന്തമാണ്. വിവാഹിതരായി വർഷങ്ങളോളം കൂടെകഴിഞ്ഞിട്ടും സന്താന ഭാഗ്യം ലഭിക്കാത്തവരെത്രയാണ്! . ഇത് നമ്മെ ചിന്തിപ്പിക്കാനാണ്. കാരണങ്ങളുടെ ലോകമാണെങ്കിലും അല്ലാഹുവിന്റെ ഇച്ഛ കൂടി ആവശ്യമാണെന്നതിലേക്ക് അല്ലാഹുവിനോ കാരണങ്ങളില്ലാതെയും സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ചവനാ‍ണവൻ. ആദമിനെ സൃഷ്ടിച്ചത് സ്ത്രീയോ പുരുഷനോ ബന്ധപ്പെടലോ ഒന്നുമില്ലാതെയാണ് , അത് പോലെ സ്ത്രീയില്ലാതെ പുരുഷനിൽ നിന്ന്മാത്രമാണ് നമ്മുടെ ആദ്യമാതാവ് ഹവ്വ عليها السلام യെ സൃഷ്ടിച്ചത്. പുരുഷന്റെ സ്പർഷനം പോലുമില്ലാതെയാണ് ഈസാ നബി عليها السلام യെ സൃഷ്ടിച്ചത്. ഇതെല്ലാം അല്ലാഹു സർവ്വ ശക്തനാണെന്നും അവന്റെ കഴിവുകൾക്ക് പരിധികളോ ഉപാധികളോ ഇല്ലെന്ന് അറിയിക്കാൻ വേണ്ടിയുമാണ്.

മറ്റേത് പ്രതിഭാസത്തിലേക്ക് ചിന്തിച്ചാലും ഈ പ്രത്യേകത കാണാം. കാലാകാലങ്ങളിലായി കൃത്യമായി മഴ കിട്ടിയിരുന്ന എത്ര സ്ഥലങ്ങളാണ് ചില വർഷങ്ങളിൽ മഴ കിട്ടാതെ പോകുന്നത്. വർഷത്തിലോ വർഷങ്ങൾ കഴിയുമ്പോഴോ മഴ ലഭിച്ചിരുന്ന എത്ര സ്ഥലങ്ങളാണ് മഴകൊണ്ട് വീർപ്പ് മുട്ടിയത്. അപ്പോൾ ഇതൊന്നും പ്രകൃതിയോ യാദൃശ്ചികതയോ അല്ല. എല്ലാം സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ തീരുമാനങ്ങളാണ്.


سبحانك اللهم أنت الواحد õ وسبحانك اللهم أنت الخالق


ഇനി ജീവികളിലേക്ക് കടന്നാലോ , മനുഷ്യരേക്കാൾ എത്രയോ ഇരട്ടി ശക്തിയുള്ള ആനയേയും ഒട്ടകത്തേയുമൊക്കെ അവൻ കീഴ്പ്പെടുത്തി ഉപയോഗപ്പെടുത്തുന്നു. കൊച്ചുകുട്ടിപോലും തന്നെക്കാൾ എത്രയോ വലുതും ശക്തനുമായ ഒട്ടകത്തെ തെളിച്ച് കൊണ്ട് പോകുന്നത് കാണാം. അതിനെ ശക്തിയായി അടിക്കുന്നത് കാ‍ണാം. ഒട്ടകം വിചാരിച്ചാൽ ഈ കുട്ടിയെ ഒരു തട്ട് കൊടുത്ത് കഥ കഴിക്കാൻ കഴിയും. പക്ഷെ അല്ലാഹു അതിനെ നമുക്ക് കീഴ്പ്പെടുത്തിതന്നതാണ്. നായ മനുഷ്യനു കാവൽക്കാരനായി നിലകൊള്ളുന്നു. അതേ വർഗത്തിൽ പെട്ട ചെന്നായ മനുഷ്യനെ കൊന്ന് തിന്നുന്നു. ഇഴ ജന്തുവായ ചെറിയ സർപ്പത്തിനു പോലും മനുഷ്യനെ അപായപ്പെടുത്താൻ കഴിയും . എല്ലാം അല്ലാഹു മനുഷ്യനെ ചിന്തിപ്പിക്കാൻ ചെയ്തു വെച്ചതാണ്

ഇത് മനസ്സിലാക്കാൻ അല്പം കൂടെ വിശദീകരിക്കാം. ചിലർ പറയാറുണ്ട് എന്റെ ശരീരത്തിന്റെ ഉടമ ഞാനാണ്. എനിക്കതിനെ നിയന്ത്രിക്കാനും ഞാനുദ്ദേശിച്ചത് ചെയ്യാനും എനിക്ക് കഴിയുമെന്നൊക്കെ. പക്ഷെ ഇത് വെറും പൊള്ളവാദമാണ്. എന്നല്ല സ്രഷ്ടാവിനെ നിന്ദിക്കലുമാണ്. അല്ലാഹുവാണ് നമ്മുടെ ശരീരത്തിന്റെ യഥാർഥ ഉടമ. അവനുദ്ദേശിച്ചതൊക്കെ അവൻ ചെയ്യുന്നു. ഇത് നിങ്ങൾക്ക് വിശ്വാസം വരുന്നില്ലെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ. ഹൃദയം സ്പന്ദിക്കുന്നുണ്ട്. നാമാണോ അതിനെ സപന്ദിപ്പിക്കുന്നത് ? അലപ നേരത്തേക്കെങ്കിലും ഒരു വിശ്രമമെന്നോണം അതിന്റെ സ്പന്ദനം നിർത്താൻ നമുക്ക് കഴിയുമോ ? അല്ലെങ്കിൽ അതിന്റെ സപന്ദനം നിലച്ചാൽ നമുക്കത് റീസ്റ്റാർട്ട് ചെയ്യാൻ കഴിയുമോ ? നാം ഉറങ്ങുകയാണെങ്കിൽ നമ്മുടെ ഉദ്ദേശങ്ങൾക്കനുസരിച്ച് എങ്ങിനെ ഹൃദയത്തെ നിയന്ത്രിക്കാൻ കഴിയും ? ഉറങ്ങുന്ന സമയത്ത് സ്പന്ദനത്തിന്റെ സ്പീഡ് കുറക്കാൻ ഓർഡർ നൽകുന്നത് ആരാണ് ? അദ്ധ്വാനിക്കുന്ന സമയത്ത് ഹൃദയമിടിപ്പ് കൂട്ടാൻ ആരാണ് പറഞ്ഞത് ?

ശ്വനന പ്രക്രിയ നാമാണോ നിയന്ത്രിക്കുന്നത് ? ആണെങ്കിൽ സ്വനിയന്ത്രണം നഷ്ടപ്പെടുന്ന ഉറക്കത്തിൽ എങ്ങിനെ ശ്വസിക്കും ? സത്യത്തിൽ ഇവയൊക്കെ നമ്മുടെ കരങ്ങൾക്കപ്രാപ്യമായി നിലകൊള്ളുകയാണ്. അവ നിലക്കാൻ സർവ്വലോക രക്ഷിതാവിന്റെ ഓർഡർ എത്തിക്കഴിഞ്ഞാൽ ഒരു കൊലകൊമ്പനും അതിനെ തടയാനോ പുനർ ചലനം സാധ്യമാക്കാനോ കഴിയില്ല.

ദഹനേന്ദ്രിയവും ബന്ധപ്പെട്ട മെഷീനറികളും ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ നാമാണത് ചെയ്യുന്നതെങ്കിലുള്ള കഷ്ടപ്പാടുകൾ എത്രയായിരിക്കും. രക്തധമനികൾ ഓരോ സെകൻഡിലും ചെയ്ത്കൊണ്ടിരിക്കുന്ന സേവനം നാം നിയന്ത്രിക്കുകയാണെങ്കിൽ നമുക്ക് പിന്നെ വല്ല പണിയും ചെയ്യാൻ സമയം കിട്ടുമോ ? ഇതെല്ലാം വളരെ സൂക്ഷ്മമായി നില നിർത്തി പരിപാലിച്ച് പോരുന്ന അല്ലാഹുവിനെ സ്തുതിക്കുക. നമുക്ക് സ്വയമായി ഒരു കാര്യവും തീരുമാനിക്കാനോ നിയന്ത്രിക്കാനോ ഉള്ള പരമാധികാരം ഇല്ലെന്നതിന്റെ സൂചനകൾ മാത്രമാണിതൊക്കെ



سبحانك ما شكرناك حق شكرك يا الله فلك الحمد حتى ترضى

മറ്റൊരു തെളിവു കൂടെ കാണൂ. വിശുദ്ധ ഖുർ‌ആനിലെ ഒരു ചെറിയ സൂറത്താണ് “തബ്ബത്ത് യദാ അബീ ലഹബിൻ...” എന്നു തുടങ്ങുന്ന ‘മസദ്’ സൂറത്ത്. പലരും ഇത് പലവുരു പാരായണം ചെയ്തിട്ടുണ്ടാകും. എന്നാൽ അതിലടങ്ങിയ ഒരു അമാനുഷികത പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ആദ്യം നമുക്കാ സൂറത്തിന്റെ ആശയം നോക്കാം.

“അബൂ ലഹബിന്റെ കൈകൾ രണ്ടും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ സമ്പത്തും നേട്ടങ്ങളും യാതൊരു ഉപകാരവും ചെയ്തില്ല. തീർച്ചയായും ജ്വാലകളുയരുന്ന നരകത്തിൽ അവൻ പ്രവേശിക്കുന്നതാണ്. ഒപ്പം ഏഷണിക്കാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തിൽ പനനാരുകൊണ്ടൊരു വടമുണ്ടായിരിക്കും”.

ഇ സൂറത്തവതരിച്ചത് തിരുനബി صلى الله عليه وسلم യുടെ പിതൃവ്യനായ അബൂലഹബിനെതിരായിട്ടാണ്. അദ്ദേഹവും ഖുറൈശികളിലെ പ്രമുഖരായ പലരും അവിശ്വാസികളായി, ഇസ്‌ലാമിനും തിരുനബി صلى الله عليه وسلم യ്ക്കും കഠിന ശത്രുതയും ഗൂഢാലോചനയും നടത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഈ അധ്യായം അവതരിക്കുന്നത്. അവരിൽ‌പ്പെട്ട അബൂസുഫ്‌യാൻ, ഖാലിദുബ്‌നുൽ വലീദ് رضي الله عنهما തുടങ്ങി പല പ്രമുഖരും പിന്നീട് ഇസ്‌ലാം വിശ്വസിക്കുകയുണ്ടായി.

എന്നാൽ ഈ വചനത്തിലെ പ്രതിളായ അബൂലഹബിനും ഭാര്യക്കും ഇസ്‌ലാം മതം സ്വീകരിക്കാനുള്ള അവസരമുണ്ടായിരുന്നു. ഈ പ്രഖ്യാപനം വന്നതിനു ശേഷവും അവർ വർഷങ്ങളോളം ജീവിച്ചിരുന്നു. അവരെങ്ങാനും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നുവെങ്കിൽ ഖുർ‌ആനിനോ മുസ്‌ലിംകൾക്കോ എന്നല്ല അല്ലാഹുവിനോ അഡ്രസുണ്ടാവുമായിരുന്നില്ല. കാരണം ഈ സൂറത്തിൽ പറയുന്നത് അവൻ അവിശ്വാസിയായി ചത്തുപോയി നരകം വരിക്കുമെന്നാണ്.


ചിന്തിച്ച് നോക്കൂ, അല്ലാഹുവിനെയും ഇസ്‌ലാമിനെയും മുഹമ്മദ് നബി صلى الله عليه وسلم യെയും പരാജയപ്പെടുത്താനും വഷളാക്കാനും അബൂലഹബ് തീരുമാനിച്ചിരുന്നെങ്കിൽ നടക്കുമായിരുന്നില്ലേ? ആളുകൾ കൂടുന്നിടത്ത് ചെന്ന് വെറുതെ, “ഓ ജനങ്ങളെ, ഖുർ‌ആനിൽ, മുഹമ്മദിന്റെ അല്ലാഹു, ഞാനും എന്റെ ഭാര്യയും നരകം പ്രാപിക്കുമെന്ന് പറയുന്നു, അത് പച്ചക്കള്ളമാണെന്നും അതുകൊണ്ട് തന്നെ ഈ മതവും അതിന്റെ വക്താവായ മുഹമ്മദും വ്യാജമാണെന്ന് തെളിയിച്ചു തരാം. ഞാനിതാ നിങ്ങൾക്ക് മുമ്പിൽ വെച്ച് ശഹാദത്ത് വചനം ഉരുവിട്ട് മുസ്‌ലിമാകുന്നു” എന്ന് വെറും വായ കൊണ്ടെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ പിന്നെന്തിനാണ് പിന്നെന്തിനാണ് ഖുർ‌ആൻ പറ്റുക? അല്ലാഹു ഉണ്ടെന്ന് പറയുന്നത് അർഥ ശ്യൂന്യമായില്ലേ? പക്ഷെ അതുണ്ടായില്ല. അന്നത്തെ ഒരു അമുസ്‌ലിമിനും അങ്ങിനെ ഒരാശയം അബൂലഹബിനിട്ട് കൊടുക്കാൻ പോലും സാധിച്ചില്ല. പ്രിയ സഹോദരന്മാരേ മനുഷ്യ മനസ്സുകളുടെ വിചാരങ്ങളെപ്പോലും നിയന്ത്രിക്കുന്നത് അല്ലാഹു ആണെന്നതിന് ഇതിലും വലിയ തെളിവ് വേറെയാ‍വശ്യമുണ്ടോ?




اللهم لا تزغ قلوبنا بعد إذ هديتنا നാഥാ ,നീഞങ്ങൾക്ക് ഹിദായത്ത് നൽകിയല്ലോ ഇനി ഞങ്ങൾക്ക് ഹൃദയത്തിന് ചാഞ്ചാട്ടം നൽകരുതേ.