സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 26 August 2014

വലിയ്യിന്റെ വഴി

സാധാരണക്കാര്‍ക്കിടയില്‍ ഏറെ തെറ്റിധാരണക്കു വിധേയമായ വിഷയമാണു വിലായ തും വലിയ്യും. ആരാണു വലിയ്യ് എന്നതിനെപ്പറ്റി ശരിയായ ധാരണയില്ലാത്തതിനാല്‍ ഈ രംഗത്തു ചുഷണത്തിന്റെ വേരുകള്‍ പടര്‍ന്നു പിടിക്കുകയാണ്. ഒരു കാര്യം ഉറപ്പിക്കുക. കുറെ അത്ഭുത കൃത്യങ്ങളോ നോട്ടീസ് പ്രചാരണങ്ങളോ രോഗ നിവാരണങ്ങളോ ഔലി യാഇനെ സൃഷ്ടിക്കുന്നതല്ല. അങ്ങേയറ്റത്തെ ഭക്തിയും പരിശുദ്ധിയും പുലര്‍ത്തി അല്ലാ ഹുവിനെ പ്രാപിക്കാന്‍ ഇറങ്ങിത്തിരിച്ച വ്യക്തിയാണു യഥാര്‍ഥ വലിയ്യ്. അവന്‍ ചൂഷ കനോ സ്വയം പ്രചാരകനോ ആകുന്നതല്ല.
ഇമാം ഖുശയ്രി(റ) പറയുന്നു: “ഉസ്താദ് അബുല്‍ഖാസി(റ) പറഞ്ഞു: കാര്യങ്ങളൊക്കെ തന്നെ അല്ലാഹു ഏറ്റെടുത്തവന്‍ എന്നാണ് വലിയ്യിന്റെ ഒരു അര്‍ഥം. നല്ലവരെ അവന്‍ ഏറ്റെടുക്കുമെന്നു ഖുര്‍ആനില്‍ പറഞ്ഞത് ഇതിനു തെളിവാണ്. ഈ വിവക്ഷ പ്രകാരം ഇവന്റെ യാതൊരു കാര്യവും സ്വന്തത്തിന്റെ മേല്‍ സമര്‍പ്പിതമല്ല. എല്ലാം അല്ലാഹുവിന്റെ അധീനത്തില്‍ മാത്രമാകും. രണ്ടാമത്തെ അര്‍ഥം അല്ലാഹുവിനുള്ള ആരാധനാ അനുസ രണങ്ങള്‍ ഏറ്റെടുത്തവന്‍ എന്നാണ്. യാതൊരു തെറ്റും ഇടകലരാത്തവിധം അണമുറിയാതെ ഇബാദത്തിനെ പുലര്‍ത്തിപ്പോരുക എന്നതത്രെ ഇവിടെ താല്‍പര്യം. ഈ രണ്ടു വിവക്ഷ പ്രകാരവും ഒരാള്‍ വലിയ്യാകണമെന്നുണ്ടെങ്കില്‍ അങ്ങേയറ്റത്തെ ഇബാദത്തും രഹസ്യപരസ്യങ്ങളില്‍ അല്ലാഹുവിന്റെ അപാരമായ സംരക്ഷണവും നിര്‍ബന്ധമാണ്. നബിമാര്‍ പാപസുരക്ഷിതരായതുപോലെ വലിയ്യും പാപരഹിതനാകണമെന്നതു നിര്‍ബന്ധമാണെന്നു പറയപ്പെട്ടിരിക്കുന്നു” (രിസാല: 117).
വലിയ്യിന്റെ രണ്ട് സുപ്രധാന ഗുണങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഒന്ന് – അവി രാമമായ ആരാധന. മറ്റൊന്ന് പാപരാഹിത്യം. ഈ ഗുണങ്ങള്‍ ജീവിതത്തില്‍ അവകാശ പ്പെടാനില്ലാത്തവന്‍ ഒരിക്കലും വലിയ്യാകില്ലെന്നു ചുരുക്കം.
വലിയ്യിന്റെ തെറ്റും ശരിയും തീരുമാനിക്കുന്നതു ശരീഅത്തു തന്നെയാണ്. ശറഇനു വിരുദ്ധം ചെയ്യുന്നതൊക്കെ തെറ്റും ശറഇന് അനുസൃതമാകുന്നതൊക്കെ ശരിയും എന്നു വെക്കണം. ഇതിനു വിരുദ്ധമാണു തന്റെ ജീവിതമെന്നു വാദിക്കുന്ന പക്ഷം അവന്‍ വലിയ്യാകില്ല. വിലായതിന്റെ പേരില്‍ വഞ്ചിതനേ ആകൂ. ഇമാം ഖുശയ്രി തന്നെ പറയട്ടെ: “ശരീഅതിനു വിമര്‍ശിക്കാന്‍ വകുപ്പുള്ളവന്‍ വലിയ്യല്ല. അപ്പേരില്‍ ചതിക്കപ്പെട്ട വന്‍ ആകുന്നു” (രിസാല: 117).
ഔലിയാഅ് വില കുറഞ്ഞവരല്ല. അവരുടെ സ്ഥാനം ദീനില്‍ വലുതാണ്. നബിമാരുടെ പദവി അവസാനിക്കുന്നിടത്താണ് ഔലിയാഇന്റെ പദവി തുടങ്ങുന്നതെന്ന് ഇമാം നസ്റാബാദി(റ) പറഞ്ഞിട്ടുണ്ട് (രിസാല: 118).
ഔലിയാഇല്‍ വ്യത്യസ്ത പദവികള്‍ അലങ്കരിക്കുന്നവരുണ്ട്. ജാമിഉല്‍ ഉസ്വൂലില്‍ അവ ചര്‍ച്ചക്കെടുത്തതു കാണാം. മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത, മുറബ്ബിയായ ശയ്ഖാ കണമെന്നുണ്ടെങ്കില്‍ അദ്ദേഹം തികഞ്ഞ വലിയ്യാകണമെന്നതാണ്. അതേസമയം വലിയ്യായവരൊക്കെ  ശയ്ഖാകാന്‍ യോഗ്യരാകണമെന്നില്ല. ഈ വിഷയകമായി അഹ് മദ് ള്വിയാഉദ്ദീന്‍(റ) എഴുതുന്നതു കാണുക: “വലിയ്യുകള്‍ രണ്ടു വിഭാഗമുണ്ട്. ഒന്ന് – ദീനീ വിഷയത്തില്‍ കൈകാര്യകര്‍തൃത്വത്തിനു അവകാശപ്പെട്ടവര്‍. രണ്ടാമത്തെ വിഭാഗത്തിനു കൈകാര്യകര്‍തൃത്വത്തിനു പ്രകൃത്യാ കഴിവുണ്ടെങ്കിലും സാന്ദര്‍ഭികമായി വിലക്കുള്ളവരാണ്. ഈ വിഭാഗത്തിനു മറ്റുള്ളവരെ തര്‍ബിയത്ത് ചെയ്യാന്‍ അവകാ ശമില്ല. കാരണം അദ്ദേഹം അല്ലാഹുവിന്റെ പിടുത്തത്തിലായി സമനില തെറ്റിയവനാണ്. സ്വന്തം കാര്യത്തില്‍ തന്നെ കൈകാര്യത്തിനു അനുമതിയില്ലാത്ത ഇവര്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ എങ്ങനെ നിയന്ത്രിക്കാനാണ്.  സ്വന്തം കാര്യത്തില്‍ അധികാരമുള്ളവനേ അന്യന്റെ കാര്യത്തില്‍ അധികാരമുള്ളൂ. ശരീഅതനുസരിച്ചു കുട്ടിയും ഭ്രാന്തനും സ്വന്തം കാര്യത്തില്‍ നിയന്ത്രണാധികാരമില്ലാത്തവരാണ്. ഈ തത്വം ത്വരീഖതിലും ബാധകമാണ്. മജ്ദൂബുകള്‍ മുലകുടിക്കുന്ന കുഞ്ഞിന്റെയും ഭ്രാന്തന്റെയും കണക്കെ വിലായതിന്റെ പ്രായോഗികതക്കു തടസ്സം നേരിട്ടവരാകുന്നു. കണ്ണുകെട്ടി വിട്ടവന്‍ വഴിതാണ്ടി ലക്ഷ്യസ്ഥാനത്തെത്തിയാലും മറ്റൊരാള്‍ക്കു വഴി പറഞ്ഞു കൊടുക്കാന്‍ പറ്റാത്തവ നാകും പോലെയാണ് ഇക്കാര്യത്തില്‍ മജ്ദൂബിന്റെ സ്ഥിതി” (ജാമിഉല്‍ഉസ്വൂല്‍: 6).