സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 30 November 2024

അഖീഖത്തിന്റെ കർമശാസ്ത്രം

 



ഒരു കുട്ടി ജനിച്ചാൽ ആ ശിശുവിനു വേണ്ടി അഖീഖ അറുക്കൽ സാധാരണമാണല്ലോ. അഖീഖത്ത് എന്നാൽ നവജാത ശിശുവിന്റെ മുടി എന്നാണർത്ഥം. ആ 'മുടി' കളയുന്ന സമയത്ത് ശിശുവിനുവേണ്ടി സുന്നത്തായി അറുക്കപ്പെടുന്ന നിശ്ചിത മൃഗം എന്നാണ് ഇതിന്റെ ശറഇയ്യായ ഭാഷ്യം (തർശീഹ്: 206). കുട്ടിയുടെ ജനനം പൂർണമായതുമുതൽ അറുപത് ദിവസത്തിനു മുമ്പു രക്ഷിതാവ് ഫിത്ർ സക്കാത്ത് കൊടുക്കൽ നിർബന്ധമാകുന്ന വിധം കഴിവുള്ളവനാണെങ്കിൽ അഖീഖത്തറവ് സുന്നത്താണ്. കഴിവില്ലാത്ത, സാമ്പത്തിക ബുദ്ധിമുട്ടുള്ളവരാണെങ്കിൽ അഖീഖത്തറുക്കേണ്ടതില്ല. അവനത് സുന്നത്തില്ല (തുഹ്ഫ: 9/370). അഖീഖത്തിനു കഴിവുണ്ടായിട്ടും അറുക്കാതിരുന്നാൽ മാതാപിതാക്കൾക്കു വേണ്ടി അല്ലാഹുവിന്റെ മുമ്പിൽ ശുപാർശ ചെയ്യാൽ കുട്ടിക്ക് അനുവാദം ലഭിക്കില്ലെന്നു പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട് (ഇആനത്ത്: 2/327). സാധാരണ ഗതിയിൽ നവജാത ശിശുവിൻ്റെ പേരിൽ നടത്തപ്പെടുന്ന അറവിനെ അഖീഖത്ത് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ അഖീഖത്ത് എന്ന അറബി ശബ്ദത്തിൻ്റെ ധാതുവിൽ ഉഖൂഖ് എന്ന പദമുണ്ട്. മാതാപിതാക്കളെ വെറുപ്പിക്കുക എന്നാണതിന്റെ അർത്ഥം. അപ്പോൾ നവജാതശിശുവിന്റെ പേരിലുള്ള അഖീഖത്ത് എന്നു കേൾക്കുമ്പോൾ ആ കുട്ടി മാതാപിതാക്കളെ വെറുപ്പിക്കുന്നവനാണെന്നു അവലക്ഷണം പറയാനിടയുണ്ട്. ഈ അറവ് നടത്തുന്നയാളെ 'ആഖ്ഖ്' എന്നാണ് പറയുക. ഇതിനാലാവാം അഖീഖത്തിനെക്കുറിച്ച് ചോദിച്ചയാളോട് അല്ലാഹു ഉഖൂഖ് (മാതാപിതാക്കളെ വെറുപ്പിക്കൽ) ഇഷ്ടപ്പെടുകയില്ലെന്നു പ്രവാചകൻ പ്രതികരിച്ചത് (അബൂദാവൂദ്). നബി (സ്വ) തങ്ങൾ ചീത്ത ലക്ഷണം പറയാനിടയുള്ള സാഹചര്യങ്ങളെയും പദങ്ങളെയും വെറുത്തിരുന്നു. തദടിസ്ഥാനത്തിൽ നവജാതശിശുവിന്റെ പേരിലുള്ളഅറവിനെ അഖീഖത്ത് എന്നു പറയുന്നത് ഇമാം ശാഫിഈ (റ) നിരുത്സാഹപ്പെടുത്തിയിരുന്നുവെ ന്നും വെറും അറവെന്നോ (ദബീഹത്ത്) പുണ്യ ബലി (നസീകത്ത്) എന്നോ പറയുകയാണ് നല്ലതെന്നും നമ്മുടെ ഇമാമുകൾ പ്രസ്താവിച്ചിട്ടുണ്ട് (തുഹ്‌ഫ, ശർവാനി: 9/369). അഖീഖ എന്ന പേരിൽ പ്രസിദ്ധമായതുകൊണ്ടാണ് തലക്കെട്ടിൽ അഖീഖത്ത് എന്നു പ്രയോഗിച്ചത്. കുട്ടി പ്രസവിക്കപ്പെട്ട സമയം ദരിദ്രനായ രക്ഷിതാവിനു പ്രസവം മുതൽ അറുപത് ദിവസത്തിനുള്ളിൽ മുമ്പു വിവരിച്ച രീതിയിൽ കഴിവുണ്ടെങ്കിൽ ആ കുട്ടിക്കുവേണ്ടി ദബീഹത്ത് സുന്നത്തുണ്ട്. കുട്ടിയുടെ ജനനത്തോടെ അറവിന്റെ സമയമായി. ഒരു മൃഗത്തിൻ്റെ വില ദാനം ചെയ്താൽ അറവിനു പകരം അതു മതിയാവില്ല. ഒരു കുഞ്ഞു ജനിച്ചുവെന്ന മഹത്തായ അനുഗ്രഹത്താൽ സന്തോഷം പ്രകടിപ്പിക്കലും രക്തബന്ധം വിളംബരം ചെയ്യലും അറവിന്റെ ലക്ഷ്യത്തിൽ പെട്ടതാണ്. പ്രസവശേഷം കുട്ടി മരണപ്പെട്ടാലും കുട്ടിയുടെ പേരിലുള്ള അറവു സുന്നത്തുണ്ട്. അതുപോലെത്തന്നെ റുഹു ഊതപ്പെടുന്ന കാലം (120 ദിവസം) കഴിഞ്ഞു പ്രസവിക്കപ്പെട്ട കുട്ടി ചാപ്പിള്ളയാണെങ്കിലും അറവു സുന്നത്തുണ്ട് (ബിഗ്‌്യ: 162). ഏഴാം ദിവസം അറവു നടത്തലാണ് സുന്നത്ത്. അതുതന്നെ അന്നു സൂര്യൻ ഉദിക്കുന്ന സമയത്താവൽ പ്രത്യേകം സുന്നത്തുണ്ട്. പ്രസവം നടന്നതു പകലിലാണെങ്കിൽ ആ ദിവസം കൂട്ടിയാണ് ഏഴു ദിവസം കണക്കാക്കേണ്ടത്. പ്രസവം നടന്ന രാത്രി കണക്കിലെടുക്കുകയില്ല (തുഹ്ഫ: 9/372). ഏഴാം ദിവസം അറവ് നടത്തുന്നില്ലെങ്കിൽ പിന്നെ 14, 21, 28 എന്നിങ്ങനെ ഏഴുകൾ ആവർത്തിച്ചുവരുന്ന ദിവസങ്ങളിലാണ് കുട്ടിയുടെ പേരിലുള്ള അറവ് സുന്നത്തുള്ളത് (ശർഹു ബാഫള്ൽ, കുർദി: 2/308). കുട്ടിയുടെ രക്ഷിതാവിനു അറവു സുന്നത്തായിരിക്കെ അതു നിർവഹിക്കപ്പെടാതെ നീട്ടിക്കൊണ്ടു പോയാൽ കുട്ടിക്കു പ്രായപൂർത്തി ആവലോടുകൂടി രക്ഷിതാവിനു പ്രസ്തുത കർമം നഷ്ടപ്പെടും. ഇനി പ്രായം തികഞ്ഞവനു അവനെ തൊട്ടു അറവു സുന്നത്തുണ്ട്. കുട്ടി ആണായാലും പെണ്ണായാലും ഉളുഹിയ്യത്തിന്റെ നിബന്ധനയൊത്ത ഒരു ആടിനെ അറുത്താൽ മതിയാകും. കുട്ടി ആണാണെങ്കിൽ തുല്യമായ രണ്ടാടും പെണ്ണാണെങ്കിൽ ഒരാടും അറുക്കണമെന്നു ഹദീസിൽ വന്നതുകൊണ്ട് അതു സുന്നത്താണെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ഉളുഹിയ്യത്തിനെപ്പോലെ അഖീഖയിലും ഏഴു ആട്, ഒരു ഒട്ടകം, മാട്, നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊരു ഭാഗം, മാടിന്റെ ഏഴിലൊന്ന് എന്ന ക്രമത്തിലാണ് ശ്രേഷ്ഠത. കുട്ടി ആണാണെങ്കിലും  പെണ്ണാണെങ്കിലും (തുഹ്ഫ: 9/371). ആദ്യം കുട്ടിക്ക് പേരിടുക, പിന്നീട് അറവ്, ശേഷം മുടി കളയുക എന്നതാണ് ക്രമം. കുട്ടിയുടെ പേര് പറഞ്ഞ്, അത് അവന്റെ ദബീഹത്താണ്, അല്ലാഹുവേ ഇതു നീ സ്വീകരിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചു ബിസ്മി ചൊല്ലി മൃഗത്തെ അറവു നടത്തലാണ് സുന്നത്ത്. മൃഗത്തിന്റെ കഴുത്തിലും കുട്ടിയുടെ തലയിലും കുട്ടിയുടെ തലയിലും കത്തിവെക്കുന്നത് ഒരേ സമയത്താവണമെന്ന ധാരണ ചിലയിടങ്ങളിലുണ്ട്. ഇതിന് അടിസ്ഥാനമില്ല. അഖീഖത്തിന്റെ ഭാഷാര്‍ത്ഥവും ശര്‍ഈ അര്‍ത്ഥവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാന്‍ വേണ്ടി മുടി കളയുന്ന സമയത്ത് അറവു സുന്നത്താണെന്നു കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം (ബാജൂരി: 2/312, തര്‍ശീഹ്: 206). ഇതിന്റെ ഉദ്ദേശ്യം മുടി കളയല്‍ കര്‍മവും അഖീഖത്തിന്റെ അറഴും ഒരു ദിവസം തന്നെയാവല്‍ സുന്നത്താണെന്നാണ്. ഇക്കാര്യം പറഞ്ഞ ഗ്രന്ഥങ്ങളില്‍തന്നെ അറവിനു ശേമാണ് മുടി കളയേണ്ടതെന്നു വ്യക്തമാക്കിയിട്ടുണ്ട്. അഖീഖത്തിന്റെ മാംസം വേവിച്ചു നല്‍കലും വലതു കുറക് വേവിക്കാതെ വയറ്റാട്ടിക്ക് (പേറ്റിച്ചി) നല്‍കലും സുന്നത്തുണ്ട്. ഒരു വയറ്റാട്ടിയും ഒന്നിലധികം മൃഗങ്ങളുമാണെങ്കില്‍ അവയുടെയെല്ലാം വലതു കുറക് അവര്‍ക്കു നല്‍കല്‍ സുന്നത്തുണ്ട് (തുഹ്ഫ: 9/372). മാംസം മധുരം ചേര്‍ത്തു വേവിക്കലും അറുക്കുന്നവനും തിന്നുന്നവനും എല്ലുകള്‍ പൊട്ടിക്കാതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കലും സുന്നത്തുണ്ട്. മധുരം ചേര്‍ക്കുന്നതില്‍ കുട്ടിയുടെ സ്വഭാവ മാധുര്യത്തിലുള്ള ശുഭലക്ഷണവും എല്ലു പൊട്ടാതിരിക്കുന്നതില്‍ കുട്ടിയുടെ അവയവങ്ങള്‍ രക്ഷപ്പെടുക എന്ന ശുഭലക്ഷണവുമാണുള്ളത് (തുഹ്ഫ: 9/372). അഖീഖത്തറുക്കുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. ഏഴു കുട്ടികളെതൊട്ടു ഒരു മാടിനെ അറുത്താല്‍ ഏഴു പേരെ തൊട്ടും അതു അഖീഖത്താവും (തുഹ്ഫ, ശര്‍വാനി: 9/371). കുട്ടിയുടെ നാട്ടില്‍തന്നെ അറവു നടത്തണമെന്നില്ല. ഏതു നാട്ടില്‍ വെച്ചറുത്താലും അഖീഖത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ് (ഫതാവല്‍ കുബ്‌റ: 4/257). ഉള്ഹിയ്യത്തിന്റെ മിക്ക നിയമങ്ങളും അഖീഖത്തിലും ബാധകമാണ്. മൃഗത്തിന്റെ പ്രായം, ഇനം, ഗുണമേന്മ, ന്യൂന്യതകളെതൊട്ടു മുക്തമാകല്‍, നിയ്യത്ത്, അറവ്, സ്വയം ഭക്ഷിക്കല്‍, വിതരണം, സൂക്ഷിച്ചു വെക്കല്‍ എന്നിവയിലെല്ലാം രണ്ടിനും ഒരേ നിയമമാണുള്ളത് (തുഹ്ഫ: 9/371, നിഹായ: 8/138). അഖീഖത്തിനു മാത്രം ബാധകമാകുന്ന ചില നിയമങ്ങളുണ്ട്. ഒന്ന് അറവിന് നിശ്ചിത സമയമില്ല. രണ്ട്: വേവിക്കാതെ തന്നെ ദരിദ്രര്‍ക്കു മാംസ വിതരണം നടത്തല്‍ നിര്‍ബന്ധമില്ല. മൂന്ന്: ധനികര്‍ക്ക് മാംസം     ഹദ്‌യയായി ലഭിച്ചാല്‍ ഉടമാവകാശം വരുന്നതാണ് (ഇആനത്ത്: 2/327). അഖീഖത്തിന്റെ ഇറച്ചി അമുസ്‌ലിമിനു ദാനം ചെയ്യാനോ ഭക്ഷിപ്പിക്കാനോ ഹദ്‌യ നല്‍കാനോ പാടില്ല. അഖീഖത്ത് നല്‍കപ്പെടുന്ന നിര്‍ധനരും സമ്പന്നരും മുസ്‌ലിമായിരിക്കണം (ബാജൂരി: 2/313). സദ്യയിലേക്കു ജനങ്ങളെ വിളിച്ചു വരുത്താമെങ്കിലും വേവിച്ച മാംസം (ചാറിനോടു കൂടെ) ദരിദ്രര്‍ക്കു കൊടുത്തയക്കലാണ് ഉത്തമം (ഇആനത്ത്: 2/327). അഖീഖത്ത് മൃഗത്തിന്റെ തോല് സ്വദഖ ചെയ്യുകയാണ് വേണ്ടത്. ഉടമസ്ഥന്‍ ഉപയോഗിക്കുന്നതിനും വിരോധമില്ല. വില്‍പന നിഷിദ്ധമാണ് (തുഹ്ഫ: 9/363). പ്രസവിക്കപ്പെട്ട കുട്ടി ജാരസന്താനമാണെങ്കില്‍ നിര്‍ധനനായ ആ കുട്ടിക്കു ചെലവ് കൊടുക്കേണ്ട കടമ മാതാവിനാണ്. പ്രസ്തുത കുട്ടിക്കു ഉമ്മ അഖീഖത്തറുക്കല്‍ സുന്നത്തുണ്ട് (തുഹ്ഫ: 9/370). കടം വാങ്ങി അഖീഖത്തറുക്കുന്ന സമ്പ്രദായം ഇന്നു കണ്ടുവരുന്നുണ്ട്. അത് ഭൂഷണമല്ല. അതുപോലെത്തന്നെ കടം ഉള്ളവര്‍ അത് വീട്ടാനുള്ള സംഖ്യകൊണ്ട് അഖീഖത്ത് അറുക്കുന്നതും ശരിയല്ല.



Monday, 25 November 2024

ഇസ്ലാമിൽ മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും മഹത്വം

 


ക്ളോണിംഗ് പോലെയുള്ള നൂതന പ്രശ്നങ്ങള്‍ രംഗത്തുവരുമ്പോഴാണ് ഇസ്ലാമിക ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ പ്രസക്തിയും വ്യാപ്തിയും സമഗ്രതയും കാലികതയും കൂടുതല്‍ മനസ്സിലാക്കാന്‍ സമൂഹത്തിന് അവസരം ലഭിക്കുന്നത്. അനാവശ്യകാര്യങ്ങളെക്കുറിച്ചു ചര്‍വ്വിത ചര്‍വ്വണം നടത്തി സമയം കളയുന്നുവെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളെക്കുറിച്ചു ചില മോഡേണിസ്റ്റുകള്‍ ആരോപിക്കുവാന്‍ കാരണമായ ചില നിയമ വിശകലനങ്ങളില്‍ പെട്ടതാണ് ഇവയെന്നോര്‍ക്കു മ്പോഴാണു നമ്മുടെ ഫിഖ്ഹിന്റെ പുതുമ കൂടുതല്‍ തെളിഞ്ഞു വരുന്നത്.

ഒരു കുട്ടി മാതാവിലേക്കോ പിതാവിലേക്കോ ബന്ധം ചേര്‍ക്കപ്പെടുന്നതിനു ചില ഉപാധികളുണ്ട്. പ്രസ്തുത ഉപാധികള്‍ സമ്മേളിക്കുമ്പോള്‍ മാത്രമാണ് അവരെ അവന്റെ മാതാപിതാക്കളായി പരിഗണിക്കുക. ഒരു ശിശുവുമായി ഒരു സ്ത്രീക്കു മാതൃബന്ധം സ്ഥാപിതമാവണമെങ്കില്‍ അഥവാ അതിന്റെ മാതാവായി അവളെ പരിഗണിക്കണമെങ്കില്‍, രണ്ടു നിബന്ധനകളാണുള്ളത്. ഒന്ന്, അത് അവളുടെ ശരീരഭാഗം (കോശം) ആവുക. രണ്ട്, അതു പൂര്‍ണ്ണ മനുഷ്യനായി അവളില്‍ നിന്നു പുറത്തു വരിക. ഈ രണ്ടു നിബന്ധനകള്‍ ഒത്തു ചേര്‍ന്നാല്‍ ശിശുവിന്റെ മാതാവ് അവള്‍ തന്നെ. അതുകൊണ്ടാണു വ്യഭിചാരത്തില്‍ അവള്‍ക്കു ജനിക്കുന്ന ശിശുവിനു, വ്യഭിചാരി പിതാവാകില്ലെങ്കിലും, അവള്‍ മാതാവായി പരിഗണിക്കപ്പെടുന്നത്. കാരണം, സ്ത്രീയുടെ ഒരു ഭാഗമാണ് അവളുടെ ലൈംഗിക കോശമായ അണ്ഡം. അണ്ഡം ബീജവുമായി സംഗമിച്ചാണല്ലോ ഭ്രൂണം ഉണ്ടാകുന്നത്. ഈ ഭ്രൂണമാണല്ലോ പരിണാമ ദശകള്‍ പിന്നിട്ടു, പിന്നീടു ശിശുവായി അവളുടെ ഗര്‍ഭാശയത്തില്‍ നിന്നു പുറത്തുവരുന്നത്.

സ്ത്രീയുടെ അണ്ഡം പോലെതന്നെ പുരുഷ ബീജവും ഭ്രൂണത്തില്‍ ഒരു ഭാഗമായി വര്‍ത്തിക്കുന്നുണ്ടെങ്കിലും അതു മനുഷ്യരൂപം പൂണ്ടു പുറത്തു വരുന്നതു സ്ത്രീയില്‍ നിന്നു മാത്രമാണ്. അതുകൊണ്ട് ശുക്ളത്തിനു വ്യഭിചാര രൂപത്തില്‍ പവിത്രതയില്ലെങ്കിലും മാതൃത്വം സ്ഥാപിതമാകുന്നു; പിതൃത്വം സ്ഥാപിതമാകുന്നില്ല. തുഹ്ഫഃ 7:299-ല്‍ നിന്ന് ഇതു ഗ്രഹിക്കാം.

ഒരു പുരുഷന്റെ ബീജത്തില്‍ നിന്നു ജനിച്ച ശിശു അവന്റേതായി പരിഗണിക്കണമെങ്കില്‍ അഥവാ ആ ശിശുവിന്റെ പിതാവായി അവന്‍ പരിഗണിക്കപ്പെടണമെങ്കില്‍ ബീജസ്ഖലനം നിയമാനുസൃതമായിരിക്കണം. തനിക്കു സംഭോഗം അനുവദനീയമായ ഒരു സ്ത്രീയെയോ അല്ലെങ്കില്‍ അവളെന്നു തെറ്റിദ്ധരിച്ചു മറ്റു വല്ല സ്ത്രീയെയോ സംഭോഗം നടത്തുക മുഖേന ജനിക്കുന്ന കുട്ടിയുടെ പിതൃത്വം അവനുണ്ടായിരിക്കും. നിയമാനുസൃതമല്ലാത്ത സംഭോഗത്തിലൂടെ -വ്യഭിചാരത്തിലൂടെ- ജനിക്കുന്ന ശിശുവിനു മാതാവുണ്ടാകുമെങ്കിലും പിതാവുണ്ടായിരിക്കില്ല.

ഇത്യാദി വിഷയങ്ങളിലെല്ലാം സംഭോഗത്തിന്റെ സ്ഥാനം തന്നെയാണ് ബീജം കയറ്റുന്നതിനും കര്‍മശാസ്ത്രം നല്‍കിയിട്ടുള്ളത്. പക്ഷേ, സംഭോഗവും ബീജം പ്രവേശിപ്പിക്കലും തമ്മില്‍ ഒരു അന്തരമുണ്ട്. ബീജം പുരുഷനില്‍ നിന്നെടുക്കുമ്പോഴും സ്ത്രീയില്‍ പ്രവേശിപ്പിക്കുമ്പോഴും നി യമാനുസൃതമായിരിക്കണം. നിയമലംഘനത്തിലൂടെ പവിത്രത നഷ്ടപ്പെട്ട രീതിയില്‍ അ തെടുക്കുകയോ കയറ്റുകയോ ചെയ്താല്‍ പിതൃത്വം സ്ഥാപിതമാവുകയില്ല. മാതൃത്വം സ്ഥാപിതമാവാന്‍ മുന്‍ ഉപാധികള്‍ മാത്രം മതി. ഈ നിബന്ധനയാവശ്യമില്ല. ഇതു തുഹ്ഫഃ (7:302) യുടെ പ്രസ്താവനയില്‍ നിന്നു വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

സംഭോഗത്തില്‍ ബീജം പുറപ്പെടുമ്പോള്‍ മാത്രം നിയമാനുസൃതമായാല്‍ മതി; സ്ത്രീയിലേക്കു പ്രവേശിക്കുമ്പോള്‍ പവിത്രത ഉണ്ടായിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിനു ഒരാള്‍ തന്റെ ഭാര്യയാണെന്നു ധരിച്ചു ഒരന്യസ്ത്രീയെ സംഭോഗിച്ചു. അവളാകട്ടെ അന്യപുരുഷനാണെ ന്നറിഞ്ഞുകൊണ്ട് അവനു വഴങ്ങി. ഈ ഭോഗം പുരുഷനെ സംബന്ധിച്ചിടത്തോളം കുറ്റമറ്റതും സ്ത്രീക്കു വ്യഭിചാരവുമാണ്. അതുകൊണ്ടു, ബീജത്തിന്റെ പുറപ്പാടു പവിത്രമെങ്കിലും പ്രവേശം അവിശുദ്ധമാണ്. പക്ഷേ, പ്രവേശ സമയത്തെ അവിശുദ്ധി ഇവിടെ പരിഗണനീയമല്ല. കാരണം പുറപ്പാടും പ്രവേശവും- വിശുദ്ധിയും അവിശുദ്ധിയും- ഒരേ സമയം പരസ്പരം ഏറ്റുമുട്ടുമ്പോള്‍ പുറപ്പാടിനും അതിന്റെ വിശുദ്ധി ക്കുമാണു പരിഗണന. അതുകൊണ്ടു പുരുഷനു പിതൃത്വം ലഭിക്കുന്നു. എന്നാല്‍ ബീജം പുരുഷനില്‍ നിന്നെടുത്തു സ്ത്രീയില്‍ പ്രവേശിപ്പിക്കുന്നുവെങ്കില്‍ എടുക്കുമ്പോഴും വെക്കുമ്പോഴും രണ്ടവസരത്തിലും നിയമ വിശുദ്ധി വേണം; സംഭോഗത്തിലെന്ന പോലെ പുറപ്പാടു സമയത്തു തന്നെ ഇവിടെ പ്രവേശവും നടക്കുന്നില്ല. അതുകൊണ്ട് അവ രണ്ടും രണ്ടായിതന്നെ ഗണിക്കേണ്ടതാണ്. ഇതാണു ഫിഖ്ഹിലെ പ്രബലമായ അഭിപ്രായം. ഇബ്നു ഹജര്‍ (റ) ഇക്കാര്യം തുഹ്ഫഃ (7:303304) യില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.

ക്ളോണ്‍ ശിശുവിന്റെ മാതാപിതാക്കള്‍

ചുരുക്കത്തില്‍, ഫിഖ്ഹിന്റെ വീക്ഷണത്തില്‍ ഒരു സ്ത്രീയുടെ അണ്ഡത്തിനു പങ്കുള്ള ഭ്രൂണത്തെ അവള്‍ ഗര്‍ഭം ധരിച്ചു പ്രസവിച്ചാല്‍ അവള്‍ അതിന്റെ മാതാവാകും. അതു സംഭോഗം മുഖേനയാവട്ടെ; അല്ലെങ്കില്‍ ബീജം കയറ്റുക വഴിയാവട്ടെ; നിയമാനുസൃതമാവട്ടെ, അല്ലാതിരിക്കട്ടെ.

ഇനി പിതൃത്വത്തിന്റെ കാര്യം പറയാം. പുരുഷബീജം പുറത്തുവന്നതു നിയമാനുസൃതമായ സംഭോഗം വഴിയാണോ എന്നാല്‍ ബീജോടമ കുട്ടിയുടെ പിതാവാകും. അപ്രകാരം തന്നെ ഹലാലായ വിധത്തില്‍ പുറത്തെടുത്ത പുരുഷബീജം, ഹലാലായ മാര്‍ഗ്ഗത്തില്‍ തന്നെ സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ പ്രവേശിപ്പിച്ചാല്‍ അതില്‍ ജനിക്കുന്ന കുഞ്ഞിന്റെ പിതൃത്വം ബീജോടമയ്ക്കുണ്ടായിരിക്കും.

ഈ നിയമങ്ങളുടെ വെളിച്ചത്തില്‍ ക്ളോണിങ് ശിശുവെക്കുറിച്ചു നമുക്ക് വിശകലനം നടത്താം. ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡത്തില്‍ മറ്റൊരാളുടെ ലൈംഗികേതര കോശത്തിലെ ന്യൂക്ളിയസ് വെച്ചാണല്ലോ ഇവിടെ ഭ്രൂണം ഉണ്ടാക്കുന്നത്. ഇത് ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചു ക്ളോണിങ് ശിശുവെയും നിര്‍മ്മിക്കുന്നു. ഇവിടെ സാധ്യതകള്‍ പലതുണ്ട്. കോശ ദാതാവ് ആണോ പെണ്ണോ ആവാം. ആണാണെങ്കില്‍ അണ്ഡോടമയുടെ ഭര്‍ത്താവോ അന്യനോ ആകാം. ഭ്രൂണം നിക്ഷേപിക്കുന്ന ഗര്‍ഭാശയം, അണ്ഡോടമയുടേതോ മറ്റൊരു സ്ത്രീയുടേതോ ആകാം.

ഒരു സ്ത്രീയുടെ അണ്ഡവും അവളുടെ ഭര്‍ത്താവിന്റെ കോശവും ചേര്‍ത്തു ഭ്രൂണം അ വളുടെ തന്നെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നുവെങ്കില്‍ അവള്‍ ആ ശിശുവിന്റെ മാ താവു തന്നെ. കാരണം, സ്ത്രീയുടെ അണ്ഡഭാഗത്തിനു ഭ്രൂണത്തില്‍ പങ്കുള്ളതു കൊ ണ്ടും മനുഷ്യരൂപം പൂണ്ട ശേഷം അതിനെ അവള്‍ പ്രസവിച്ചതു കൊണ്ടും മാതൃത്വത്തിന്റെ രണ്ട് ഉപാധികളും ഇവിടെ സമ്മേളിച്ചിരിക്കുന്നു.

ഇനി, ഭര്‍ത്താവിന്റെ ലൈംഗികേതര കോശവും സ്ത്രീയുടെ, ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡവും ചേര്‍ത്തു രൂപപ്പെടുത്തിയ ഭ്രൂണം മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നി ക്ഷേപിച്ചു ക്ളോണ്‍ ശിശുവിനു ജന്മം നല്‍കുന്നുവെങ്കില്‍ അതിനു മാതാവില്ല. ഒന്നാമത്തവളും രണ്ടാമത്തവളും മാതാവാകില്ല. കാരണം, അണ്ഡഭാഗം ഒന്നാമത്തവളുടേതെങ്കിലും അവളല്ല കുട്ടിയെ പ്രസവിച്ചത്. രണ്ടാമത്തവള്‍ പ്രസവിച്ചുവെങ്കിലും ഭ്രൂണത്തില്‍ അവള്‍ക്കു പങ്കാളിത്തമില്ല.

ഒരു സ്ത്രീയുടെ, ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡത്തോടു മറ്റൊരു സ്ത്രീയുടെയോ അന്യ പുരുഷന്റെയോ ശരീരകോശം ചേര്‍ത്ത് അവളുടെ (അണ്ഡോടമയുടെ) ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിക്കുന്നുവെങ്കില്‍ അവള്‍ കുട്ടിയുടെ മാതാവു തന്നെ. കാരണം, അണ്ഡോടമ തന്നെയാണല്ലോ കുട്ടിയെ പ്രസവിച്ചത്. ഒരു സ്ത്രീയുടെ അണ്ഡമെടുത്ത് ആണോ പെണ്ണോ ആയ മറ്റൊരാളുടെ ശരീര കോശം ചേര്‍ത്തു മറ്റൊരു അന്യസ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നുവെങ്കില്‍ ക്ളോണ്‍ ശിശുവിനു മാതാവില്ല. അണ്ഡോടമ പ്രസവിക്കാത്തതു കൊണ്ടും പ്രസവിച്ചവള്‍ക്കു ഭ്രൂണത്തില്‍ പങ്കില്ലാത്തതു കൊണ്ടും.

എന്നാല്‍, ഒരു സാഹചര്യത്തിലും ക്ളോണ്‍ മനുഷ്യനു പിതാവുണ്ടായിരിക്കില്ല. കാരണം, കോശം എടുക്കുമ്പോഴും കയറ്റുമ്പോഴും പവിത്രതയുണ്ടെങ്കില്‍ മാത്രമേ പിതൃത്വം സ്ഥാ പിതമാവുകയുള്ളൂവെന്നു നേരത്തേ പറഞ്ഞുവല്ലോ. പുരുഷന്റെ ശരീര കോശം അ വന്റെ ശരീരത്തിന്റെ ഒരു ഭാഗമായതു കൊണ്ടു പ്രത്യുല്‍പാദനാവശ്യാര്‍ഥം അതെടുക്കുന്നതു തന്നെ ഹറാമാണ്. ഒരു മനുഷ്യന്റെ ശരീരഭാഗം -അതു ചെറുതാകട്ടെ, വലുതാകട്ടെ- എടുക്കണമെങ്കില്‍ ആ ശരീരത്തിന്റെ അനിവാര്യമായ ഒരാവശ്യത്തിനു വേണ്ടിയായിരിക്കണം. ശരീരത്തിന്റെ സ്വന്തമായ ആവശ്യം തന്നെ അനിവാര്യമല്ലെങ്കില്‍ അതെടുക്കല്‍ അനുവദനീയമല്ല. അപ്രകാരം തന്നെ മറ്റൊരാളുടെ ആവശ്യത്തിനു വേണ്ടിയും സ്വന്തം ശരീരഭാഗം എടുക്കുന്നതു നിഷിദ്ധവും കുറ്റകരവുമാണ്.

ഒരാളുടെ ശരീര ഭാഗം മുറിച്ചെടുക്കാവുന്ന ആവശ്യങ്ങള്‍ ഇസ്ലാമിക കര്‍മശാസ്ത്ര വീക്ഷണത്തില്‍ രണ്ടെണ്ണമാണ്. ഒന്ന്, ചികിത്സാവശ്യാര്‍ഥം ശരീരത്തിന്റെ വല്ല ഭാഗവും മുറിച്ചു മാറ്റുക. മുറിക്കുന്നതു കൊണ്ടു കൂടുതല്‍ അപകട സാധ്യതയില്ലെങ്കില്‍ മാത്രമേ ഈ ചികിത്സ അനുവദിക്കപ്പെടുകയുള്ളൂ. ആരോഗ്യ സംരക്ഷണത്തിനായി ഞരമ്പു മുറിക്കുക, കാന്‍സര്‍ പിടിച്ച അവയവം മുറിച്ചു മാറ്റുക, വൈകൃതം നീക്കാന്‍ മുഴ മുറിച്ചു നീക്കുക മുതലായ കാര്യങ്ങള്‍ ഈയിനത്തില്‍പ്പെട്ടതാണ്. മിന്‍ഹാജ്, തുഹ്ഫഃ, മുഗ്നി (മിന്‍ഹാജ:് പേ: 177,തുഹ്ഫ: 9/194,മുഗ്നി:4/200)മുതലായ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

രണ്ടാമത്തെ ആവശ്യം, ഒന്നും ഭക്ഷിക്കാന്‍ കിട്ടാതെ വരുമ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗം മുറിച്ചെടുത്തു ഭക്ഷിക്കുകയാണ്. ആത്മരക്ഷാര്‍ഥം ഇങ്ങനെ മുറിച്ചെടുക്കല്‍ അനുവദനീയമാകുന്നതിനു രണ്ട് ഉപാധികളുണ്ട്. ശവം പോലും ഭക്ഷിക്കാന്‍ കിട്ടാതിരിക്കുക. മുറിച്ചെടുക്കുന്നതിലുള്ള അപകടാശങ്ക അതു മുറിച്ചെടുത്തു കഴിക്കാതിരിക്കുന്നതിലുള്ളതിനേക്കാള്‍ കുറവായിരിക്കുക. ഇവയാണു രണ്ട് ഉപാധികള്‍. ഇക്കാര്യം ഇമാം നവവി (റ) തന്റെ വിശ്വവിഖ്യാത ഗ്രന്ഥമായ മിന്‍ഹാജില്‍ (188) രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത് അനുവദനീയമാകുന്നതിനുള്ള കാരണം തുഹ്ഫഃ(9/397) വിവരിക്കുന്നു: “പൂര്‍ണ ശരീരം അവശേഷിപ്പിക്കുന്നതിനു വേണ്ടി അല്‍പഭാഗം മുറിച്ചെടുക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. അപ്പോള്‍ അതു കാന്‍സര്‍ ബാധിച്ച കൈ മുറിച്ചു മാറ്റുന്നതിനു തുല്യമാണ്”.

ക്ളോണ്‍ ശിശുവിനെ സൃഷ്ടിക്കുവാന്‍ ശരീരകോശം പറിച്ചെടുക്കുന്നത് അനുവദനീയമായ ഈ രണ്ടാവശ്യങ്ങളിലും പെടില്ല. മറ്റൊരാളുടെ ആത്മ രക്ഷക്കുവേണ്ടി പോലും സ്വന്തം ശരീരഭാഗം മുറിച്ചു കൊടുക്കാന്‍ പാടില്ലയെന്നാണ് നിയമം (മിന്‍ഹാജ്: 188). അ പ്പോള്‍, കോശം നിയമവിരുദ്ധമായാണ് എടുത്തിട്ടുള്ളത്. അതുകൊണ്ട് വ്യഭിചാരത്തിലെ ബീജമെന്ന പോലെതന്നെ അതിനു പവിത്രതയില്ല. പവിത്രതയില്ലാത്തതു കൊണ്ടുതന്നെ പി തൃത്വം സ്ഥിരപ്പെടുകയുമില്ല. പുരുഷകോശത്തില്‍ നിന്നു ക്ളോണ്‍ ചെയ്ത ശിശുവിന്റെ കാര്യമാണ് ഇത്രയും പറഞ്ഞത്. സ്ത്രീയുടെ ശരീര കോശത്തില്‍ നിന്നാണു ക്ളോണ്‍ ചെയ്യുന്നതെങ്കില്‍ പിതാവില്ലെന്നു പറയേണ്ടതില്ലല്ലോ.

ചുരുക്കത്തില്‍, ക്ളോണ്‍ മനുഷ്യനു ചില പ്രത്യേക സാഹചര്യങ്ങളില്‍ മാതാവുണ്ടാകുമെങ്കിലും ഒരു സാഹചര്യത്തിലും പിതാവുണ്ടായിരിക്കില്ല. ഈ തന്തയില്ലാത്ത സന്താനങ്ങളായിരിക്കാം ലോകാവസാനത്തെ അഭിമുഖീകരിക്കുന്ന ദുഷ്ടജനം.

ക്ളോണ്‍ മനുഷ്യന്റെ അവകാശങ്ങളും ബാധ്യതകളും

ക്ളോണ്‍ മനുഷ്യനു മാതാവുണ്ടാകുന്ന സാഹചര്യത്തില്‍ അവന് അവളില്‍ നിന്ന് അനന്തരാ വകാശം ലഭിക്കുന്നതും അവളുടെ പുത്രീ പുത്രന്മാര്‍ അവന്റെ സഹോദരീ സഹോദരന്മാരാ കുന്നതുമാണ്. പിതാവില്ലെന്ന പോലെത്തന്നെ മാതാവും ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ അവനു യാതൊരു വിധ കുടുംബ ബന്ധവുമുണ്ടായിരിക്കില്ല. മുലകുടി ബന്ധത്തിലുള്ള മാതാപിതാക്കന്മാരും സഹോദരീ സഹോദരന്മാരും മാത്രമേ ഉണ്ടായിരിക്കു കയുള്ളൂ.

പിതാവില്ലാത്ത സാഹചര്യത്തിലും മാതാവും പിതാവുമില്ലാത്ത സാഹചര്യത്തിലും, ബു ദ്ധിയുണ്ടെങ്കില്‍ അവനെ മറ്റുള്ളവരെപ്പോലെ മനുഷ്യനായി പരിഗണിക്കുന്നതാണ്. മാനുഷികമായ വിധിവിലക്കുകള്‍ അവനും ബാധകമായിരിക്കും. മാനുഷികതയ്ക്കു മാതാപിതാക്കള്‍ ആവശ്യമില്ല. ആദിമ മനുഷ്യരായ ആദം, ഹവ്വാ (അ) എന്നിവര്‍ക്ക് മാതാപിതാക്കളില്ലല്ലോ. വിശേഷബുദ്ധിയാണു മാനുഷിക ബാധ്യതകള്‍ ബാധകമാക്കുന്നതിന് ആധാരം. തുഹ്ഫഃയുടെ പ്രസ്താവനയില്‍ നിന്ന് ഇതു ഗ്രഹിക്കാം.

‘മനുഷ്യര്‍ക്കു ജനിച്ച കുട്ടി നായയുടെ രൂപത്തിലാണെങ്കിലും ശുദ്ധമാണ്. നായരൂപത്തിലുള്ള മനുഷ്യക്കുട്ടി സംസാരവും ബുദ്ധിയുമുള്ളവനെങ്കില്‍ മതത്തിന്റെ വിധിവിലക്കുകള്‍ക്കു വിധേയനാണ്. കാരണം, വിശേഷ ബുദ്ധിയാണു മതബാധ്യതയ്ക്ക് ആധാരം. അത് ഇവിടെയുണ്ടല്ലോ. രണ്ടാടുകള്‍ ചേര്‍ന്നുണ്ടായ മനുഷ്യരൂപത്തിലുള്ള കുട്ടിയും, ബുദ്ധിയും സംസാരശേഷിയുമുള്ളവനാണെങ്കില്‍ മതബാധ്യതയുള്ളവനായി പരിഗണിക്കപ്പെടും (തുഹ്ഫഃ 1-291).