സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 1 June 2015

വിശുദ്ധ റമളാൻ

ഈ ബ്ലോഗ്സിനെ കുറിച്ചുള്ള ഞിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക. അറിയിക്കേണ്ട മെയിൽ അഡ്രസ്‌ smmoosa@gmail.com ****** MOOSA SONKAL



يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (سورة البقرة183



സത്യ വിശ്വാ‍സികളെ, നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ തഖ്‌വയുള്ളവരാവാൻ വേണ്ടി( അഥവാ അത് മൂലം നിങ്ങൾക്ക് ദോഷബാധയെ തടയാവുന്നതാണ്.) (അൽ-ബഖറ : 183 )

شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُواْ الْعِدَّةَ وَلِتُكَبِّرُواْ اللّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ (سورة البقرة185 )

ജനങ്ങൾക്ക് മാർഗദർശകമായിക്കൊണ്ടും സത്യാ‍സത്യവിവേചനത്തിനുതകുന്നതായും സന്മാർഗ ദർശനത്തിനുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങളായിക്കൊണ്ടും വിശുദ്ധ ഖുർ‌ആൻ അവതരിക്കപ്പെട്ട മാസമാകുന്നു റമളാൻ. അതിനാൽ നിങ്ങളിൽ ആരെങ്കിലും ആ മാസത്തിൽ സന്നിഹിതരായാൽ അവനതിൽ നോമ്പ് അനുഷ്ടിക്കണം. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ എണ്ണം പൂർത്തിയാക്കണം. അല്ലാഹു നിങ്ങൾക്ക് സൌകര്യത്തെയാണ് ഉദ്ദേശിക്കുന്നത് ,പ്രയാസമുദ്ദേശിക്കുന്നില്ല. നിങ്ങൾ എണ്ണം പൂർത്തിയാക്കാനും നിങ്ങളെ നേർമാർഗത്തിലാക്കിയതിനും അല്ലാഹുവിന്റെ മഹത്വം പ്രകീർത്തനം ചെയ്യുവാനും അവനോട് നിങ്ങൾ നന്ദി കാണിക്കുവാനുമാകുന്നു. ( അൽ ബഖറ 185 )

അപ്പോൾ ,മനുഷ്യ കുലത്തിനു മുഴുവനും മാർഗദർശനമായ ഖുർ‌ആൻ അവതരിച്ച മാസമാണ് വിശുദ്ധ റമദാൻ. റമദാനിന്റെ ഏറ്റവും വലിയ ശ്രേഷ്ഠതയാണ്.

ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം ‘ റമളാൻ ആഗതമായാൽ സ്വർഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും നരക വാതിലുകൾ കൊട്ടിയടക്കപ്പെടുകയും പിശാചിനെ ബന്ധിക്കപ്പെടുകയും ചെയ്യുമെന്ന്. ഇമാം മുസ്‌ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം ‘ ഒരു റമളാൻ അടുത്ത റമളാൻ വരേക്കുമുള്ള പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാണ്’ . മറ്റൊരു ഹദീസാണ് ‘ നോമ്പുകാരന് രണ്ട് സന്തോഷമുണ്ട് ; ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് അല്ലാഹുവിന്റെ കണ്ട് മുട്ടുമ്പോഴും’ . ഇത്തരത്തിൽ റമളാനിന്റെ മഹത്വമറിയിക്കുന്ന അനേകം നബി വചനങ്ങൾ കാണാം.



വിശുദ്ധ റമളാൻ, ലൈലത്തുൽ ഖദ്‌റിന്റെ മാസമാണ്. ഖുർ‌ആനിന്റെ മാസമാണ്. റമളാനിൽ ഉം‌റ ചെയ്താൽ തിരുനബി(സ്)യോടൊന്നിച്ച് ഹജ്ജ് ചെയ്ത ഫലം കിട്ടുന്ന മാസമാണ്. മക്കം ഫത്‌ഹ് വരിച്ച മാ‍സമാണ്. ഇങ്ങനെ ഒട്ടനേകം പുണ്യങ്ങൾ നിറഞ്ഞ, ലോക മുസ്ലിംങ്ങൾക്ക് ആത്മീയതയുടെ പൂക്കാലാമായ മാസമാണ് റമളാൻ.

അല്ലാഹു വിശുദ്ധ റമളാനിനെ ഗുണമായി സാക്ഷി പറയുന്നവരിൽ നാമേവരേയും മാതാപിതാക്കളെയും കുടുംബത്തേയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ

اَللَّهُمَّ بٰارِكْ لَنَا فِي شَعْبَانَ وَبَلِّغْنَا رَمَضٰانَ وَوَفِّقْنَا فِيهِ لِلصِّيٰامِ وَالْقِيٰامِ وَتِلاٰوَةِ الْقُرْآنِ يٰا ذَا الْجَلاٰلِ وَالْإِكْرٰامْ

അല്ലാഹുവിന്റെ ശാസന മുൻ നിറുത്തി ഉണമ പ്രഭാതം മുതൽ ( فجر الصادق ) സൂ‍ര്യാസ്തമയം വരെ പ്രത്യേക കരുത്തോടുകൂടി ആഹാര പാനീയങ്ങൾ ,സംയോഗം മുതലായവ പരിത്യജിക്കുന്ന ആരാധനക്കാണ് നോമ്പ് എന്ന് പറയുന്നത്. വ്രതാനുഷ്ഠാനം ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ പൂർവ്വവേദക്കാർക്കും വിധിക്കപ്പെട്ടിരുന്നു.

അല്ലാഹുവിന്റെ ദീനായ പരിശുദ്ധ ഇസ്‌ലാം ലക്ഷ്യം വെക്കുന്ന വിശിഷ്ട യോഗ്യതകളും നേടിയെടുക്കാൻ മനുഷ്യനെ സജ്ജമാക്കുന്ന ആരാധനയാണ് നോമ്പ്. അത് കൊണ്ടാണ് പൂ‍ർവ്വീക സമുദായങ്ങൾക്കും അത് നിർബന്ധമാക്കപ്പെട്ടത്. അന്ന പാനാദികളിലും വികാര വിചാരങ്ങളിലും ഉള്ള മനുഷ്യന്റെ ആസകതിക്ക് വ്രതം കടിഞ്ഞാണിടുന്നു. ‘ നിങ്ങൾ മുത്തഖികൾ ആകാൻ വേണ്ടി’ എന്നു നോമ്പിന്റെ ലക്ഷ്യമെന്ന നിലക്ക് ഖുർ‌ആൻ സ്പഷ്ടമാക്കിയല്ലോ. മനുഷ്യന്റെ ജീവിതം ഹൃസ്വമാണെങ്കിലും അത് വിജയകരമായെങ്കിലേ അവൻ സൌഭാഗ്യംവാനും മോക്ഷം സിദ്ധിച്ചവനും ആയിത്തീരൂ. അത് ലഭിക്കാൻ സൂക്ഷ്മത അഥവാ ‘ തഖ്‌വ’ അനിവാര്യമാണ്.

ഒരു മുസ്‌ലിം അവന്റെ ജീവിതത്തിന്റെ എല്ലാ ചലനങ്ങളും സൂക്ഷമതയോടേ മാത്രമേ ചെയ്യാവൂ. അവ യഥാവിധി നിർവഹിച്ചാൽ അവന്റെ ജീവിതം വിജയകരമായി. ശരീരത്തെയും ഹൃദയത്തെയും നിയന്ത്രിക്കുക അതിന്നാവശ്യമാണ്. കുറ്റ കൃത്യങ്ങൾക്ക് വശംവദനാകുന്ന മനുഷ്യൻ ഒന്നുകിൽ അതിന്റെ ഭവിഷ്യൽഫലങ്ങൾ ഓർക്കുന്നില്ല. ഇതവന്റെ മാനസിക ദൌർബല്യം കാരണമാണുണ്ടാകുന്നത്. ഇനി ഭവിഷ്യത്ത് അറിഞ്ഞ് കൊണ്ട് തന്നെ ദുർവൃത്തികൾ ചെയ്യുന്നവരോ ? ശരീരത്തെ നിയന്ത്രിക്കുന്നതിൽ പരാജിതരാണവർ. ഈ രണ്ട് വിധം വ്യതിയാനങ്ങളിൽ നിന്നും മുക്തി നേടാനുള്ള ശക്തമായ പരിശീലനമാണ് നോമ്പ്മുഖേന മനുഷ്യൻ നേടുന്നത്.

ദരിദ്രനും ധനികനും തമ്മിലുള്ള അകൽച്ച പരിഹൃതമാകുവാൻ പര്യാപ്‌തമായ ഒരു മാ‍ധ്യമം കൂടിയാണ് വ്രതാനുഷ്ഠാനം. ജീവിതത്തിന്റെ സമുന്നതങ്ങളിൽ വിരാചിക്കുന്ന പലർക്കും തങ്ങളുടെ പരിസരങ്ങളിൽ നരകിച്ച് കഴിഞ്ഞ് കൂടുന്ന പട്ടിണിപ്പാവങ്ങളെപറ്റി ഒന്നുമറിയില്ല. പത്ത് പതിനഞ്ച് മണിക്കൂർ അന്നപാനാദികൾ വർജിച്ച് കഴിച്ച് കൂട്ടുമ്പോൾ അവർ ദാരിദ്ര്യത്തെയും ദരിദ്രന്മാരെയും മനസ്സിലാക്കും. അല്ലാഹു തങ്ങൾക്ക് ചെയ്തുതന്ന അനുഗ്രഹമായ സമ്പത്തിന്റെ ഒരു വിഹിതം ആ പാവങ്ങൾക്ക് നൽകാൻ വ്രതം അവരെ അനുസ്മരിപ്പിക്കുന്നു. സമ്പന്ന മനസ്സുകളിൽ ഇതുവഴി ദരിദ്രരോട് അനുകമ്പയും ആർദ്രതയും വളരുകയും ചെയ്യും. ഈ ദൃശ്യമായ ഒട്ടേറെ നേട്ടങ്ങൾ നോമ്പ്‌വഴി ലക്ഷ്യമാക്കുന്നു. ഇതെല്ലാം ഉൾകൊള്ളിച്ച് കൊണ്ടാണ് ‘ നിങ്ങൾ ഭക്തിയുള്ളവരാകാൻ വേണ്ടി’ എന്ന് അല്ലാഹു പറഞ്ഞത്.  

ഇനി ആരോഗ്യപരമായി നോക്കിയാലും നോമ്പിന്നു പല മഹത്വങ്ങളുമുണ്ട്. വിവിധ രോഗങ്ങള്‍ക്ക് ഇന്ന് ഡോക്ടര്‍മാര്‍ ശൂപാര്‍ശ ചെയ്യുന്നത് വ്രതമാണ്. അഥവാ അന്നപാനാദികള്‍ വര്‍ജ്ജിക്കല്‍. യാതൊരു വിശ്രമവുമില്ലാതെ പ്രവര്‍ത്തിച്ച്കൊണ്ടിരിക്കുന്ന ദഹനേന്ദ്രിയങ്ങള്‍ക്ക് വ്രതം വിലപ്പെട്ട ഒരു വിശ്രമ വേളയാണ്. ക്രമാതീതമായ ഭക്ഷണവും അജീര്‍ണതയും പല രോഗികളിലും കാണാറുണ്ട്. ഇതിന്നു ഏറ്റവും സുഗമവും പ്രായോഗികവുമാ‍യ പ്രതിവിധി നോമ്പനുഷ്ടിക്കലാണെന്ന് വൈദ്യശാസ്ത്രം അം‌ഗീകരിച്ചിരിക്കുന്നു. ഇന്ന് പല സമുദായങ്ങളും വ്രതാനുഷ്ഠാനം ഒരാരാധനയായി നിര്‍വ്വഹിച്ചുവരുന്നുണ്ടെങ്കിലും അവ വ്യവസ്ഥാപിതമോ പറയത്തക്ക ഫലങ്ങള്‍ കിട്ടുന്നവയോ അല്ല. മുസ്‌ലിംകളുടെ വ്രതാനുഷ്ഠാനം കൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍ അവമുഖേന ലഭിക്കുന്നില്ലെന്നത് അവിതര്‍ക്കിതവും സുസമ്മതവുമായ ഒരു വസ്തുതയാകുന്നു.

ശ‌അബാന്‍ മാസം 30 നാള്‍ പൂര്‍ത്തിയാവുകയോ ആ മാസം 29 ന് മാസപ്പിറവി ദൃശ്യമാവുകയോ ചെയ്താലാണ് റമദാന്‍ പ്രവേശിച്ചതായി സ്ഥിരപ്പെടുക. ശവ്വാലും ഇങ്ങനെത്തന്നെ. കണക്കുകൂട്ടി നോക്കി നോമ്പും പെരുന്നാളും തീരുമാനിക്കുന്ന രീതി ഇസ്‌ലാമികമല്ല.

ഇമാം ബദ്‌റുദ്ദീനുല്‍ ഐനി എഴുതുന്നു. ‘ശാരിഅ് (അല്ലാഹുവും റസൂലും) നോമ്പിനേയും മറ്റും ചന്ദ്രപ്പിറവി ദര്‍ശനത്തോടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കണക്കവലംബമാക്കുന്നതില്‍ സമുദായത്തിന് വിഷമമുണ്ടാകാതിരിക്കാനാണിത് . സമുദായത്തില്‍ ഇത് തന്നെയാണ് നിലനിന്ന് പോന്നതും. പിന്നീട് ഒരു ജനതയില്‍ ഇതെല്ലാം അറിയുന്നവരുണ്ടായാലും. ‘ നിങ്ങളുടെ മേല്‍ മേഘാവൃതമായാല്‍ ശ‌അബാന്‍ 30 പൂര്‍ത്തിയാക്കുക‘ എന്ന നബി വചനത്തിന്റെ ബാഹ്യം തന്നെ കണക്ക് തീരെ അവലം‌ബിച്ച് കൂടെന്നാണ് കുറിക്കുന്നത്. വല്ലപ്പോഴും കണക്കവലം‌ബിക്കാമായിരുന്നുവെങ്കില്‍ കണക്കറിയുന്നവരോട് നിങ്ങള്‍ ചോദിക്കുക എന്ന് നബി (സ) പറയേണ്ടിയിരുന്നു. എന്നാല്‍ ഒരു വിഭാഗം കണക്കുകാരിലേക്ക് മടങ്ങിയിരിക്കുകയാണ് (പുത്തന്‍ പ്രസ്ഥാ‍നക്കാരായ റാഫിളുകളാണ് ഈ വിഭാഗം) സ്വലഫുസ്സ്വാലിഹുകളുടെ ഇജ്‌മാ‌അ് ഇവര്‍ക്കെതിരില്‍ രേഖയാണ്. ഈ വിജ്ഞാനത്തില്‍ ആഴത്തിലിറങ്ങിച്ചെന്ന് പഠനം നടത്തുന്നത് തന്നെ നിശ്ചയം ശരീഅ‌ത്ത് വിലക്കിയിട്ടുണ്ട്. കാരണം ഗോളശാസ്ത്രകണക്ക് കൊണ്ട് കേവലം ഊഹമോ അനുമാനമോ മാത്രമാണ് ലഭിക്കുന്നത്. ഉറപ്പോ മികച്ച ഭാവനയോ ലഭിക്കുന്നില്ല‘. (ഉം‌ദത്തുല്‍ ഖാരി വാ: 10, പേ : 286, 287)

സുപ്രസിദ്ധ ശാഫി‌ഈ പണ്ഡിതനായ ഇമാം റാഫി‌ഈ പറയുന്നു. ‘റമളാനിന്റെ സ്ഥിരീകരണം മേല്‍ പ്രസ്താവിച്ച രണ്ട് മാര്‍ഗ്ഗങ്ങളിലധിഷ്ഠിതമാണ്. ജ്യോതി ശാസ്ത്രമോ കണക്കുകളോ ഈ വിഷയത്തില്‍ അവലം‌ബിക്കാവതല്ല. വ്രതം ആരംഭിക്കുന്നതിലോ അവസാനിപ്പിക്കുന്നതിലോ പ്രസ്തുത മാനദണ്ഡങ്ങള്‍ അനുകരിക്കപ്പെടരുതെന്ന് തഹ്‌ദീബില്‍ വ്യക്തമാക്കിയിട്ടുണ്ട്. (ശര്‍ഹുല്‍ കബീര്‍, 6/269)

ഇബ്‌നു തൈമിയ്യ തന്റെ ഫതാവയില്‍ പറയുന്നു.



والمعتمد على الحساب في الهلال ، كما أنه ضال في الشريعة ، مبتدع في الدين ، فهو مخطىء في العقل وعلم الحساب ، فإن العلماء بالهيئة يعرفون أن الرؤية لاتنضبط بأمر حسابي ، وإنما غاية الحساب منهم إذا عدل أن يعرف كم بين الهلال والشمس من درجة وقت الغروب مثلا ، لكن الرؤية ليست مضبوطة بدرجات محدودة ، فإنها تختلف باختلاف حدة النظر وكلاله ، وارتفاع المكان الذي يتراءى فيه الهلال وانخفاضه ...... "
( مجموع الفتاوى ( 25/ 20
ചന്ദ്രപ്പിറവിയില്‍ കണക്കവലം‌ബമാക്കുന്നവന്‍ ശരീഅത്തില്‍ വഴിതെറ്റിയവനായത് പോലെ ദീനില്‍ പുത്തനാശയക്കാരനും കൂടിയാണ്. ഗോളശാസ്ത്ര പണ്ഡിതന്മാര്‍ തന്നെ കണക്ക് ആ‍സ്പദമാക്കി മാസപ്പിറവി ദര്‍ശനം കൃത്യമാകില്ലെന്ന് മനസ്സിലാക്കിയവരാണ്. അവരുടെ കണക്കിന്റെ പരമാവധി അത് ശരിയായാല്‍ തന്നെ അസ്‌തമന സമയത്ത് സൂര്യന്റെയും ചന്ദ്രന്റെയും ഇടയില്‍ എത്ര ഡിഗ്രി അകല്‍ച്ചയുണ്ടെന്ന് ഗ്രഹിക്കലാണ്. പക്ഷെ ഇത് കൊണ്ടാകട്ടെ ദര്‍ശനത്തിന്റെ കാര്യം കൃത്യമാക്കാനാകില്ല. കാരണം നോക്കുന്നവന്റെ കാഴ്ചയും അവന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ വ്യത്യാസവും അനുസരിച്ച് ദര്‍ശനം വ്യത്യാസമാകാന്‍ ന്യായമുണ്ട്. (ഫതാവാ ഇബ്‌നു തൈമിയ്യ 25-207)

വ്രതം നിര്‍ബന്ധമാകുന്നവര്‍
പ്രായപൂര്‍ത്തിയും ബുദ്ധിയും ആരോഗ്യവുമുള്ള എല്ലാ മുസ്‌ലിമിനും റമളാന്‍ നോമ്പ് നിര്‍ബന്ധമാണ്. ആര്‍ത്തവ രക്തം, പ്രസവ രക്തം എന്നിവ സ്രവിച്ച്കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്ക് നിസ്കാരം പോലെ നോമ്പും നിര്‍ബന്ധമില്ല.ശുദ്ധീകരണത്തിന് ശേഷം അവര്‍ നോമ്പ് ഖളാ‍‌അ‌ വിട്ടേണ്ടതാണ്.
നോമ്പെടുത്താല്‍ അധികമായേക്കുമെന്ന് ഭയക്കുന്ന രോഗം, നോമ്പുപേക്ഷിക്കാന്‍ കാരണമാണെങ്കിലും അക്കാരണത്താല്‍ മുന്‍‌കൂട്ടി അത്താഴവും നിയ്യത്തുമെല്ലാം ഒഴിവാക്കുന്ന സ്വഭാവം ശരിയല്ല, അനുവദനീയവുമല്ല. അത്തരക്കാര്‍ സമയത്ത് തന്നെ നിയ്യത്ത് ചെയ്ത് നോമ്പില്‍ പ്രവേശിച്ച് പ്രയാസം നേരിടുമ്പോള്‍ നോമ്പ് മുറിക്കുവാനേ പാടുള്ളൂ. അധികം ചൂടുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍, കടല്‍ ജോലിക്കാര്‍, ഇവരെല്ലാം രാത്രി നിയ്യത്ത് ചെയ്ത് നോമ്പില്‍ പ്രവേശിക്കല്‍ നിര്‍ബന്ധമാണ്. വിഷമം നേരിടുമ്പോള്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്. പരമാവധി പിടിച്ച് നിന്ന് പുണ്യം നേടലാണ് ഉത്തമം.

ഏകദേശം 130 കി മീ ദൂരത്തേക്ക്‌(82 കി മീ ഉണ്ടായാലും മതി എന്ന് അഭിപ്രായമുണ്ട്‌)ഹലാലായ യാത്ര നടത്തുന്ന ആർക്കും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്. പക്ഷെ ഇവിടെയും നോമ്പ്‌ തുടരുന്നതാണ് നല്ലത്‌ ഭ്രാന്തനു നോമ്പ്‌ നിർബന്ധമില്ല ദിവസം മുഴുവൻ മസ്തായവന്റെയും ബോധക്കേടായവന്റെയും നോമ്പ്‌ സാധുവാകുന്നതല്ല. പകലിൽ ഏതെങ്കിലും ഒരു നിമിഷം ബോധം തെളിഞ്ഞാൽ നോമ്പ്‌ സാധുവാകും.

ആർത്തവ പ്രസവ രക്തമുള്ള സമയത്ത്‌ നോമ്പ്‌ നിർബന്ധമില്ല നോൽക്കൽ ഹറാമാണ്. രക്തം പുറപ്പെട്ടത്‌ നോമ്പുള്ളപ്പോഴാണെങ്കിൽ ആ നോമ്പ്‌ ബാത്വിലാകും പ്രഭാതത്തിനു മുമ്പ്‌ രക്തസ്രാവം നിന്നാൽ ഉടനെ നോമ്പ്‌ അനുഷ്ടിക്കണം. കുളി പ്രഭാതശേഷമായാലും മതി. രാത്രി സംയോഗത്തിലേർപ്പെട്ട്‌ പ്രഭാതം വരെ കുളിക്കാതിരിക്കുന്നത്‌ നോമ്പിനു തടസ്സമല്ല. സുബ്‌ഹി നിസ്ക്കാരത്തിനു ഏതായാലും കുളി നിർബന്ധമാണല്ലോ! കുട്ടിക്ക്‌ നോമ്പ്‌ നിർബന്ധമില്ലെങ്കിലും ഏഴ്‌ വയസ്സായായാൽ നോൽക്കാൻ കഴിയുമെങ്കിൽ നോമ്പ്‌ എടുക്കാൻ കൽപ്പിക്കൽ രക്ഷിതാക്കൾക്ക്‌ കടമയാണ്. പത്ത്‌ വയസ്സായിട്ടും നോൽക്കുന്നില്ലെങ്കിൽ അടിക്കുകയും വേണം ചെറുപ്പത്തിൽ തന്നെ കാൽ നോമ്പ്‌, അര നോമ്പ്‌ ഇങ്ങനെ എടുത്ത്‌ ശീലിപ്പിക്കണം പ്രായപൂർത്തിയാവുമ്പോൾ അത്‌ ചെയ്യാൻ പ്രചോദനമാവും വിധം നേരത്തെ തന്നെ പരിശീലിപ്പിക്കലാണിതു കൊണ്ടുള്ള ഉദ്ദേശ്യം മറിച്ച്‌ ശിക്ഷാനടപടിയല്ല അത്‌ കൊണ്ട്‌ തന്നെ പ്രായ പൂർത്തിയാവുന്നതിന്റെ മുമ്പ്‌ നോമ്പ്‌ ഉപേക്ഷിച്ചതിന്റെ പേരിൽ കുട്ടി കുറ്റക്കാരനാവുന്നതല്ല ശാസിക്കാത്തതിന്റെ പേരിൽ രക്ഷിതാവാണ് ശിക്ഷക്കർഹനാവുന്നത്‌ അപ്പോൾ കുട്ടിക്ക്‌ നിർബന്ധമില്ലെങ്കിലും രക്ഷിതാവിനു കൽപ്പിക്കൽ നിർബന്ധമാണെന്ന് മനസിലായല്ലോ



നോമ്പെടുക്കാൻ കഴിയാത്ത വാർദ്ധക്യം,സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം എന്നിവയുള്ളവർക്ക്‌ നോമ്പ്‌ നിർബന്ധമില്ല അവർ ഓരോ നോമ്പിനും പകരം ഒരു മുദ്ദ്‌ വീതം (650 ഗ്രാം.800മി.ലി)ഭക്ഷ്യധാന്യം ദരിദ്രർക്ക്‌ നൽകേണ്ടതാണ് ഇവർ ഓരോദിവസവും അന്നത്തെ മുദ്ദ്‌ നൽകലാണുത്തമം ഗർഭിണിക്കും മുലയൂട്ടുന്നവർക്കും സ്വന്തം ശരീരത്തിനോ കുട്ടിക്കോ രണ്ടിനും കൂടിയോ അസഹ്യമായ ബുദ്ധിമുട്ടുണ്ടാകുമെന്ന് ബോദ്ധ്യപ്പെട്ടാൽ നോമ്പ്‌ ഉപേക്ഷിക്കാം പിന്നീട്‌ ഖളാ അ വീട്ടണം.കുട്ടിയുടെ കാര്യം പരിഗണിച്ച്‌ മാത്രമാൺ നോമ്പ്‌ ഉപേക്ഷിച്ചതെങ്കിൽ ഖളാഅ് വീട്ടുന്നതിനു പുറമെ ഓരോ നോമ്പിനും ഓരോ മുദ്ദും നൽകണം.

കൃഷി, കെട്ടിട നിർമ്മാണം തുടങ്ങിയ പ്രയാസമുള്ള ജോലികളിലേർപ്പെട്ടവർക്കും നോമ്പ്‌ അനുഷ്ടിക്കുന്നതിൽ വിഷമമുണ്ടാവുകയാണെങ്കിൽ നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്. രാത്രി സമയങ്ങളിൽ ജോലി ചെയ്യാൻ സാധ്യമാവാതെ വരുമ്പോഴാണിത്‌ പിന്നീട്‌ ഖളാഅ് വീട്ടണം (പക്ഷെ അവർ രാത്രി നോമ്പിനു നിയ്യത്ത്‌ ചെയ്യുകയും നോമ്പ്‌ പിടിക്കുകയും വേണം ശക്തമായ ബുദ്ധിമുട്ടുണ്ടെങ്കിൽ നോമ്പ്‌ മുറിക്കാമെന്ന് മാത്രം)

ഒരു റമളാൻ നോമ്പ്‌ നഷ്ടമായാൽ അടുത്ത റമളാനിനു മുമ്പ്‌ അത്‌ ഖളാഅ് വീട്ടേണ്ടതാണ്. മറിച്ച്‌ വീട്ടാതെപിന്തിച്ചു കൊണ്ട്‌ പോയാൽ നഷ്ടപ്പെട്ടവ ഖളാഅ് വീട്ടുന്നതിനു പുറമെ മുദ്ദുണ്ടെങ്കിൽ ആ മുദ്ദും, കൂടാതെ പിന്തിച്ച വർഷങ്ങൾക്ക്‌ (ഓരോ നോമ്പിനും ഒരു വർഷത്തിനു ഒരു മുദ്ദ്‌ എന്ന തോതിൽ)അത്രയും എണ്ണം മുദ്ദും വിതരണം ചെയ്യേണ്ടി വരും. പ്രായശ്ചിത്തങ്ങൾ വീട്ടാതെ മരിച്ച്‌ പോയവരുടെ അവകാശികൾ അവ യഥാവിധി വീട്ടി ബാദ്ധ്യത തീർക്കേണ്ടതാണ്. നോമ്പ്‌ ഖളാ ഉള്ളവർ മരണപ്പെട്ടാൽ അവർക്ക്‌ സമ്പത്തുണ്ടെങ്കിൽ അത്‌ ഓഹരിചെയ്യും മുമ്പായിഖളാഅ് വീട്ടാൻ അവസരമൊരുക്കുകയോ(ബന്ധപ്പെട്ടവർ നോറ്റ്‌ വീട്ടുകയോ) സ്വത്തുപയോഗിച്ച്‌ ആവശ്യമായ മുദ്ദ്‌ വിതരണം ചെയ്യുകയോ ചെയ്യേണ്ടതാണ്.

നോമ്പ്‌ നോറ്റാൽ ശരീര നാശമോ അംഗവൈകല്യമോ രോഗശമനത്തിനു തടസ്സമോ നേരിടുമെന്ന് ബോദ്ധ്യമായാൽ നോമ്പ്‌ ഉപേക്ഷിക്കൽ നിർബന്ധമാണ്.

നോമ്പിനിടയിൽ രോഗം വന്ന കാരണത്താൽ നോമ്പ്‌ മുറിക്കുമ്പോൾ രോഗം കാരണമായി അനുവദനീയമായി മുറിക്കുന്നു എന്ന് കരുതുകയും വേണം

നോമ്പ്‌ മുറിച്ചത്‌ സാധാരണ സുഖപ്പെടുന്ന രോഗത്തിലാണെങ്കിൽ പിന്നീട്‌ ഖളാഅ് വീട്ടണം മാറാ രോഗമാണെങ്കിൽ മുദ്ദ്‌ നൽകിയാൽ മതി

നോമ്പിനു രണ്ട്‌ നിർബന്ധ ഘടകങ്ങളുണ്ട്‌

1.നിയ്യത്ത്‌

نَوَيْتُ صَوْمَ غَدٍ عَنْ أَدٰاءِ فَرْضِ رَمَضَانَ هٰذِهِ السَّنَةِ للهِ تَعَالَى.
(ഈ കൊല്ലത്തെ റമളാൻ മാസത്തിൽ നിന്നുള്ള അദാആയ ഫർളായ നാളത്തെ നോമ്പിനെ അല്ലാഹുവിനു വേണ്ടി നോറ്റ്‌ വീട്ടുവാൻ ഞാൻ കരുതി) ഇതാണ് നിയ്യത്തിന്റെ പൂർണ്ണ രൂപം

മഗ്‌രിബിന്റെയും സുബ്‌ഹിയുടെയും ഇടക്കുള്ള ഏത്‌ സമയത്തും നിയ്യത്ത്‌ ചെയ്താൽ മതിയാവുന്നതാണ്. നിയ്യത്ത്‌ ചെയ്തതിനു ശേഷം നോമ്പ്‌ നോൽക്കുന്നില്ലെന്ന് കരുതിയാൽ വീണ്ടും നിയ്യത്ത്‌ വേണ്ടി വരുന്നതാണ്. നോമ്പിനു ഊർജ്ജം ലഭിക്കുക എന്ന ഉദ്ദേശത്തോടെ അത്താഴം കഴിച്ചത്‌ കൊണ്ട്‌ നിയ്യത്തിനു പകരം മതിയാവില്ല. വിശ്രമത്തിനോ സംസാരിക്കാനോ പള്ളിയിലിരിക്കുന്നത്‌ കൊണ്ട്‌ ഇഅ്ത്തിക്കാഫ്‌ ആവാത്തത്‌ പോലെ പള്ളിയിലിരിക്കുന്നതിനു ഇഅ്തിക്കാഫിന്റെ കൂലി ലഭിക്കണമെങ്കിൽ ആ നിയ്യത്തുണ്ടായിരിക്കണം. പകൽ നിയ്യത്ത്‌ ആവർത്തിക്കുന്നത്‌ കൊണ്ട്‌ പ്രശ്നമില്ല.

രാത്രി നിയ്യത്ത്‌ ചെയ്തോ എന്ന് പകൽ സംശയിക്കുകയും നിയ്യത്ത്‌ ചെയ്തുവെന്ന് ബോധ്യമാവുകയും ചെയ്താൽ കുഴപ്പമില്ല ബോധ്യമായില്ലെങ്കിൽ നോമ്പ്‌ സാധുവല്ല

നിയ്യത്ത്‌ ഹൃദയം കൊണ്ടാണ് നാവുകൊണ്ട്‌ പറയൽ സുന്നത്താണ് മറ്റൊരാൾ ചൊല്ലുന്നത്‌ ഏറ്റ്ചൊല്ലിയത്‌ കൊണ്ട്‌ മാത്രം നിയ്യത്താവില്ല മനസിൽ കരുതുക തന്നെ വേണം

ഓരോദിവസത്തിനും അതാത്‌ രാത്രികളിൽ നിയ്യത്ത്‌ ചെയ്യണം

റമളാൻ ആദ്യ ദിവസം തന്നെ മുഴുവൻ നോമ്പുകൾക്കും ഒന്നായി നിയ്യത്ത്‌ ചെയ്താൽ ആദ്യദിവസത്തേക്ക്‌ മാത്രമേ അത്‌ മതിയാവുകയുള്ളൂ എങ്കിലും ഏതെങ്കിലും ഒരു ദിവസത്തേക്ക്‌ നിയ്യത്ത്‌ മറന്ന് പോയാൽ മാലികീ മദ്‌ഹബ്‌ അനുകരിക്കുന്ന പക്ഷം പ്രസ്തുത നിയ്യത്ത്‌ മതിയാവുന്നതാണ് ഈ സാഹചര്യത്തിൽ ഇമാം അബൂഹനീഫയെ(റ) അനുകരിക്കുകയാണെങ്കിൽ ഉച്ചക്ക്‌ മുമ്പ്‌ നിയ്യത്ത്‌ ചെയ്താലും മതിയാവും. പ്രഭാതം മുതൽ നോമ്പ്‌ മുറിയുന്ന ഒന്നും ചെയ്യരുതെന്ന് മാത്രം

ഏതെങ്കിലും ദിവസം നിയ്യത്ത്‌ വിട്ട്‌ പോകുകയും മുകളിൽ പറഞ്ഞത്പോലെയൊന്നും പാലിക്കാൻ കഴിഞ്ഞതുമില്ലെങ്കിൽ അന്ന് പകൽ നോമ്പ്കാരനെ പോലെ നിയന്ത്രണം(ഇംസാക്ക്‌) പാലിക്കുകയും പിന്നീട്‌ അത്‌ ഖളാഅ് വീട്ടുകയും വേണം

റമളാൻ നോമ്പ്‌ ,നേർച്ച നോമ്പ്‌,പ്രായശ്ചിത്ത നോമ്പ്‌ തുടങ്ങിയ എല്ലാ നിർബന്ധ നോമ്പുകൾക്കും നിയ്യത്ത്‌ രാത്രിയിലാവൽ നിർബന്ധമാണ്. ഇന്ന നോമ്പാണെന്ന് നിർണ്ണയിച്ച്‌ കരുതലും നിർബന്ധം തന്നെ സുന്നത്ത്‌ നോമ്പിനു നിയ്യത്ത്‌ ഉച്ചക്ക്‌ മുമ്പായാൽ മതി പക്ഷെ രാത്രിയിൽ നിയ്യത്ത്‌ ചെയ്തതിനു ശേഷം സുബ്‌ഹി വരെ ഭക്ഷണം കഴിക്കുക, ലൈംഗീക ബന്ധത്തിലേർപ്പെടുക തുടങ്ങിയ നോമ്പ്‌ മുറിക്കുന്ന കാര്യങ്ങൾ ചെയ്തത്‌ കൊണ്ട്‌ നിയ്യത്ത്‌ അസാധുവാകുന്നതല്ല

റമളാനിൽ പറയത്തക്ക കാരണമില്ലാതെ നോമ്പ്‌ ഉപേക്ഷിച്ചവന്ന് പകൽ ബാക്കി സമയം മുഴുവൻ ഇംസാക്ക്‌(നോമ്പിൽ നിരോധിക്കപ്പെട്ട കാര്യങ്ങൾ ഉപേക്ഷിച്ചുകൊണ്ട്‌ നോമ്പ്‌കാരനെ പ്പോലെ പെരുമാറൽ)ചെയ്യൽ നിർബന്ധമാണ്.

എന്നാൽ ആർത്തവമുള്ളവൾ ശുദ്ധിയാവുകയോ യാത്രക്കാരൻ യാത്ര അവസാനിപ്പിക്കുകയോ ആണെങ്കിൽ പകലിൽ ബാക്കിയുള്ള സമയം ഇംസാക്ക്‌ നിർബന്ധമില്ല ഈ ഇംസാക്ക്‌ നോമ്പല്ലെങ്കിലും പ്രതിഫലം ലഭിക്കുന്ന പുണ്യകർമ്മമാണ്.

നോമ്പിന്റെ രണ്ടാമത്തെ ഫര്‍ള് :

നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കലാണ്.

വിവരവും ബോധവുമുള്ള സ്വതന്ത്ര വ്യക്തികളുടെ നോമ്പ് താഴെ പറയുന്ന കാര്യങ്ങള്‍ കൊണ്ട് നഷ്ടമാകും.

1. സം‌യോഗം.
2. ഉണ്ടാക്കി ഛര്‍ദ്ദിക്കല്‍
3. തടിയുള്ള വല്ല വസ്തുവും ഉള്ളില്‍ പ്രവേശിക്കല്‍.
4. ആര്‍ത്തവ രക്തം പ്രസവ രക്തം എന്നിവ പുറപ്പെടലും പ്രസവിക്കലും.
5. തൊട്ടാല്‍ വുളു മുറിയുന്ന സ്ഥലം മറകൂടാതെ തൊട്ട്കൊണ്ട് കൂടെക്കിടന്നോ മറ്റോ ഇന്ദ്രിയം സ്ഖലിപ്പിക്കല്‍.
6. ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകല്‍.

ഉണ്ടാ‍ക്കി ഛര്‍ദ്ദിക്കുന്നവന്റെ വായയില്‍ നിന്ന് ഒരു വസ്തുവും ഉള്ളിലേക്ക് ഇറങ്ങിയിട്ടില്ലെന്നുറപ്പുണ്ടെങ്കിലും നോമ്പ് മുറിയും. ഉണ്ടാക്കിഛര്‍ദ്ദിച്ചുവെന്നതാണ് കാരണം. ഉള്ളിലേക്ക് അതില്‍ നിന്ന് വല്ലതും പ്രവേശിച്ചോ ഇല്ലയോ എന്ന പരിഗണന ഇവിടെയില്ല.

എന്നാല്‍ തലയുടെ ഭാഗത്ത് നിന്നോ ഉള്ളില്‍ നിന്നോ കാര്‍ക്കിച്ചെടുത്ത് പുറത്തേക്ക് തുപ്പിക്കളയുന്നത് കൊണ്ട് നോമ്പ് മുറിയുന്നതല്ല. അത് ഛര്‍ദ്ദി ഉണ്ടാക്കലല്ല എന്നതാണ് കാരണം. ഈ കഫം വായയുടെ പരിധിയിലെത്തിയതിന് ശേഷം തുപ്പാന്‍ സൌകര്യമുണ്ടായിട്ടും തുപ്പിക്കളയാതെ ഉള്ളിലേക്കിറക്കിയാല്‍ നോമ്പ് മുറിയും.

മലമൂത്രദ്വാരം, വായ, മൂക്ക് , ചെവി എന്നിവ തുറന്ന ദ്വാരങ്ങളാകയാല്‍ അവയിലൂടെ വല്ലതും ഉള്ളിലേക്ക് കടന്നാല്‍ നോമ്പ് മുറിയും. വിസര്‍ജ്ജനശേഷം ശുദ്ധിവരുത്തുമ്പോള്‍ ശുദ്ധീകരണം നിര്‍ബന്ധമില്ലാത്ത ഉള്‍ഭാഗത്തേക്ക് വിരല്‍ തുമ്പെത്തിയാല്‍ നോമ്പ് മുറിയും. സ്ത്രീകള്‍ ഇരിക്കുന്ന സമയം, ജനനേന്ദ്രിയത്തില്‍ നിന്ന് വെളിവാകുന്ന സ്ഥലത്തിന് അപ്പുറത്തേക്ക് വിരല്‍ കടന്നാല്‍ നോമ്പ് നഷ്ടപ്പെടും. തടിയില്ലാത്ത മണമോ രുചിയോ ഉള്ളില്‍ കടന്നാല്‍ കുഴപ്പമില്ല. രോമകൂപങ്ങളിലൂടെ കടന്നാലും നോമ്പ് മുറിയില്ല. സുറുമയിടുന്നത് നോമ്പിനെ നഷ്ടപ്പെടുത്തില്ലെങ്കിലും ഉത്തമമല്ല. ചും‌ബനം, ആശ്ലേഷം, കൈപ്പിടുത്തം ഇവകൊണ്ട് വികാരമുണ്ടാകുമെങ്കില്‍ കുറ്റകരമാണവയെല്ലാം. അവകൊണ്ട് ഇന്ദ്രിയം പുറപ്പെട്ടാല്‍ നോമ്പ് മുറിയും. വികാരത്തോടെയുള്ള ദര്‍ശനമോ ചിന്തയോ മൂലം മറ്റു പ്രവൃത്തികളൊന്നും കൂടാതെ ഇന്ദ്രിയം പുറപ്പെട്ടാല്‍ നോമ്പ് നഷ്ടപ്പെടില്ല.

വായിൽ വേള്ളം കൊപ്ലിക്കുമ്പോഴും മൂക്കിൽ വെള്ളം കയറ്റി ചീറ്റുമ്പോഴുമെല്ലാം അമിതമാകാതെ ശ്രദ്ധിക്കണം. കണ്ണിൽ സുറുമ ഇടൽ,എണ്ണ തേക്കൽ,ഇഞ്ചക്ഷൻ (മസിലിലേക്ക്‌) ചെയ്യൽ എന്നിവ മൂലം നോമ്പ്‌ മുറിയില്ലെങ്കിലും അമിതമാക്കരുത്‌ ഞരമ്പുകളിലൂടെയുള്ള ഇഞ്ചക്ഷൻ,ഗ്ലൂക്കോസ്‌.രക്തം എന്നിവ നൽകൽ എന്നിവ കൊണ്ട്‌ നോമ്പ്‌ മുറിയും

പുറത്ത്‌ വന്ന മൂലക്കുരു ഉള്ളിലേക്ക്‌ പോകുന്നത്‌ കൊണ്ടോ അത്‌ ഉള്ളിലേക്ക്‌ ആക്കാൻ വിരൽ അകത്തേക്ക്‌ കടത്തുന്നത്‌ കൊണ്ടോ നോമ്പിനു കുഴപ്പമില്ല. വായിലെ ഉമിനീരിറക്കുന്നതിനാൽ തകരാറൊന്നുമില്ല പക്ഷെ ഉമിനീരിനോടൊപ്പം മറ്റു വല്ലതും കലരാൻ പാടില്ല.കലർന്ന ഉമിനീർ വിഴുങ്ങിയാൽ നോമ്പ്‌ നഷ്ടപ്പെടും. പുകയിപ്പിക്കുക പുകവലിക്കുക തുടങ്ങിയവയിലൂടെ പുക ഉള്ളിലേക്ക്‌ കടന്നാൽ നോമ്പ്‌ മുറിയുമെന്നാണ് പ്രബലാഭിപ്രായം

ശരീരത്തിൽ കൊത്തി വ്രണപ്പെടുത്തിയോ കൊമ്പ്‌ വെച്ചോ രക്തം എടുക്കുന്നത്‌ കൊണ്ട്‌ നോമ്പ്‌ മുറിയുന്നതല്ല. പക്ഷെ ഇന്നത്തെ ആധുനിക സംവിധാനമായ ഞരമ്പിന്റെ ഉള്ളിലേക്ക്‌ സിറിഞ്ച്‌ പ്രവേശിപ്പിച്ച്‌ കൊണ്ടുള്ള രക്തമെടുക്കൽ നോമ്പിനെ ബാത്വിലാക്കുമെന്നാണ് ഭൂരിഭാഗം പണ്ഡിതരുടെയും നിഗമനം

ഓർക്കാപുറത്ത്‌ വല്ലതും അകത്ത്‌ കടക്കുകയോ മറന്ന് തിന്നുകയോ നിർബന്ധത്തിനു വഴങ്ങി തിന്നുകയോ കാരണമായി നോമ്പിനു കുഴപ്പമൊന്നുമില്ല നിർബന്ധ ശുദ്ധീകരണത്തിനു വേണ്ടി മുങ്ങാതെ കുളിക്കുമ്പോൾ അവിചാരിതമായി വെള്ളം ഉള്ളിൽ കടന്നാൽ നോമ്പ്‌ മുറിയില്ല(നോമ്പുകാരൻ മുങ്ങിക്കുളിക്കൽ കറാഹത്തും അങ്ങനെ വെള്ളം അകത്ത്‌ കടന്നാൽ നോമ്പ്‌ മുറിയുന്നതുമാണ്)

ഈച്ച പോലുള്ള പ്രാണികൾ അകത്ത്‌ കടക്കൽ കൊണ്ട്‌ നോമ്പ്‌ മുറിയില്ല പക്ഷെ ഉള്ളിൽ പോയതിനെ ചർദ്ദിച്ചോ മറ്റോ പുറത്തെടുക്കാൻ ശ്രമിക്കുന്നത്‌ നോമ്പിനെ നഷ്ടപ്പെടുത്തും പൊടിക്കുമ്പോഴോ നനക്കുമ്പോഴോ ധൂളികൾ അറിയാതെ ഉള്ളിൽ പോയാൽ നോമ്പ്‌ മുറിയില്ല തുപ്പുനീരിറക്കുന്നത്‌ കൊണ്ട്‌ നോമ്പ്‌ മുറിയില്ല ഊൻ പൊട്ടിയ രക്തം പോലുള്ളത്‌ കൊണ്ട്‌ അത്‌ കലരാത്തപ്പോഴാണ് നാവിന്മേലല്ലാതെ വായക്ക്‌ പുറത്ത്‌ വന്ന ഉമിനീർ അകത്താക്കിയാൽ നോമ്പ്‌ മുറിയും. തുപ്പുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ചുണ്ടിന്റെ പുറം ഭാഗത്തായ തുപ്പ്‌ നീർ വീണ്ടും വായിൽ കടക്കാനും നോമ്പ്‌ മുറിയാനും സാദ്ധ്യതയേറെയാണ്. തുപ്പ്‌ നീർ തൊട്ട്‌ നോട്ടെണ്ണുന്നതും പേജുകൾ മറിക്കുന്നതും മറ്റും പുറത്ത്‌ വന്ന ഉമിനീരിനെ അകത്തേക്ക്‌ കടത്താൻ സാധ്യതയുള്ള പ്രവർത്തികളാണ്.

വുളൂഅ് എടുക്കുന്ന സമയത്ത്‌ വായിൽ വെള്ളം കൊപ്ലിക്കുമ്പോൾ തുപ്പ്‌ നീരോടൊപ്പം പ്രസ്തുത വെള്ളത്തിന്റെ കലർപ്പുണ്ടാവുകയും അത്‌ ഉള്ളിലേക്കിറങ്ങുകയും ചെയ്താൽ നോമ്പ്‌ മുറിയില്ല സൂക്ഷിക്കാൻ പ്രയാസമായതാണ് കാരണം.

നോമ്പ്‌:സുന്നത്തുകൾ

സൽക്കർമ്മങ്ങൾക്ക്‌ അനേകമിരട്ടി പ്രതിഫലം നൽകപ്പെടുന്ന മാസമാണ് റമളാൻ. സുന്നത്തിനു മറ്റു മാസങ്ങളിലെ ഫർളിന്റെയും ഫർളിനു മറ്റു മാസങ്ങളിലെ എഴുപത്‌ ഫർളിന്റെയും കൂലിയാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്‌. പരമാവധി നല്ല നടപ്പുകളിലും പുണ്യ പ്രവർത്തികളിലും മുഴുകി റമളാൻ മാസത്തെ അനുകൂലമാക്കിയെടുക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്‌.

രാത്രിയുടെ അവസാനത്തിൽ അത്താഴം കഴിക്കുക, എല്ലാദിവസവും മഗ്‌രിബിനു ശേഷം കുളിക്കുക, വലിയ അശുദ്ധിയുള്ളവർ ഫജ്‌റിന്നു മുമ്പ്‌ കുളിച്ച്‌ ശുദ്ധിയാവുക, അത്താഴ സമയത്ത്‌ സുഗന്ധം പുരട്ടുക, പകലിൽ സുറുമ സുഗന്ധം പോലുള്ളവ ഉപേക്ഷിക്കുക,(നോമ്പ്കാരനു പകൽ സമയത്ത്‌ ആരെങ്കിലും സുഗന്ധം നൽകിയാൽ അത്‌ നിരസിക്കാവുന്നതാണ്. അല്ലാത്ത സമയത്ത്‌ സുഗന്ധം നിരസിക്കൽ കറാഹത്താണ്) വൈകാരിക ചിന്തയിൽ നിന്ന് വിട്ട്‌ നിൽക്കുക, നിശിദ്ധകാര്യങ്ങളിൽ നിന്ന് വിട്ട്‌ നിൽക്കുക,സൂര്യാസ്തമയം ഉറപ്പായാൽ ഉടൻ നോമ്പ്‌ തുറക്കുക,ഈത്തപ്പഴം കാരക്ക വെള്ളം ഇവയിൽ ഒന്നു കൊണ്ട്‌ നോമ്പ്‌ തുറക്കുക (ഏറ്റവും നല്ലത്‌ ഈത്തപ്പഴമാണ്. ഇല്ലെങ്കിൽ കാരക്ക.അതുമില്ലെങ്കിൽ വെള്ളം എന്നിങ്ങനെയാണ് ക്രമം. സംസം വെള്ളത്തേക്കാൾ കാരക്ക തന്നെയാണുത്തമം) നോമ്പ്‌ തുറന്ന ഉടനെ അല്ലാഹുവെ ഓർത്ത്‌ അപ്പോൾ ചൊല്ലേണ്ട ദിക്‌ർ ചൊല്ലുക അതിങ്ങനെയാണ്.




اَللَّهُمَّ لَكَ صُمْتُ وَبِكَ آمَنْتُ وَعَلَى رِزْقِكَ أَفْطَرْتُ ذَهَبَ الظَّمَأُ وَابْتَلَّتِ الْعَرُوقُ وَثَبَتَ الْأَجْرُ إِنْ شَـاءَ الله اَلْحَمْدُ للهِ الَّذِي أَعَانَنِي فَصُمْتُ وَرَزَقَنِي فَأَفْطَرْتُ ، اَللَّهُمَّ إِنِّي أَسْأَلُكَ بِرَحْمَتِكَ الَّتِي وَسِعَتْ كُلَّ شَيْءٍ أَنْ تَغْفِرَ لِي.


അല്ലാഹുവേ നിനക്ക്‌ വേണ്ടി ഞാൻ നോമ്പ്‌ അനുഷ്ടിച്ചു നിന്നിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു നിന്റെ റിസ്ക്ക്‌ കൊണ്ട്‌ ഞാൻ നോമ്പ്‌ തുറക്കുകയും ചെയ്തു ദാഹം പോയി ഞരമ്പുകൾ നനഞ്ഞു അല്ലാഹു ഉദ്ദേശിച്ചെങ്കിൽ പ്രതിഫലം സ്ഥിരപ്പെട്ടു അല്ലാഹുവിന്റെ സഹായത്താൽ നോമ്പനുഷ്ടിക്കാനും അവൻ തന്ന ഭക്ഷണം, കൊണ്ട്‌ നോമ്പ്‌ തുറക്കാനും ഭാഗ്യം തന്ന അല്ലാഹുവിനാണ്. സർവ്വ സ്തുതിയും.നാഥാ!എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന നിന്റെ കാരുണ്യം കൊണ്ട്‌ ഈ എളിയവനു പൊറുത്ത്‌ തരേണമേ“
ഭാര്യക്കും സന്താനങ്ങൾക്കും വിശാലത ചെയ്ത്‌ കൊടുക്കൽ കുടുംബങ്ങൾക്കും അയൽ വാസികൾക്കും കാരുണ്യം ചെയ്തു കൊടുക്കൽ എന്നിവയെല്ലാം സുന്നത്താണ്.

കറാഹത്തുകൾ

ഉറക്ക്‌ കൊണ്ടോ മറ്റോ വായ പകർച്ചയായിട്ടില്ലെങ്കിൽ ഉച്ചക്ക്‌ ശേഷം മിസ്‌വാക്ക്‌ ചെയ്യുക, വല്ല വസ്തുക്കളും വായിലിട്ട്‌ ചവക്കുക,ഭക്ഷണത്തിന്റെയോ മറ്റോ രുചി നോക്കുക, പകൽ സുഗന്ധം പൂശുക, വെള്ളത്തിൽ മുങ്ങിക്കുളിക്കുക, അമിതമായി വായിൽ വെള്ളം കൊപ്ലിക്കുക, അമിതമായി മൂക്കിൽ വെള്ളം കയറ്റി ചീറ്റുക തുടങ്ങിയ കാര്യങ്ങൾ വർജ്ജിക്കൽ നല്ലതാണ്.

തറാവീഹ്

റമളാനിലെ പ്രത്യേക സുന്നത്ത്‌ നിസ്ക്കാരമാണ് തറാവീഹ്‌. ഇത്‌ ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്താണ്. ഒറ്റക്കും നിസ്ക്കരിക്കാവുന്നതാണ്. നബി(സ)യും സഹാബത്തും നിർവ്വഹിച്ചു വന്ന ഈ നിസ്ക്കാരം പത്ത്‌ സലാമോടെ ഈ രണ്ട്‌ റക്‌ അത്തായി ഇരുപത്‌ റക്‌അത്താണ്. സലാം വീട്ടുന്ന എല്ലാ ഇരുത്തത്തിലും തവറുകിന്റെ ഇരുത്തമാണ് സുന്നത്ത്‌ അഥവാ സാധാരണ അവസാനത്തെ അത്തഹിയ്യാത്തിൽ ഇരിക്കുന്ന രൂപം (ഇടത്‌ കാൽപാദം നാട്ടിവെച്ച്‌ വലതു കാൽ പാദം അതിന്റെ അടിയിലൂടെ പുറത്തേക്ക്‌ വെക്കുകയും ചന്തിയുടെ മേൽ ഇരിക്കുകയും ചെയ്യുക) തറാവീഹിൽ നിന്നുള്ള രണ്ട്‌ റക്‌അത്ത്‌ അല്ലാഹുവിനു വേണ്ടി ഞാൻ നിസ്ക്കരിക്കുന്നു എന്നാണ് നിയ്യത്ത്‌ തറാവീഹ്‌ നിസ്ക്കാരം സ്ത്രീകൾക്കും സുന്നത്താണ്. അവരവരുടെ വീട്ടിൽ ബന്ധപ്പെട്ടവർക്കൊപ്പമോ അയൽപക്ക സ്ത്രീകൾ ഒത്ത്‌ ചേർന്നോ ജമാഅത്തായും സാധിക്കാത്തവർക്ക്‌ ഒറ്റക്കും നിസ്ക്കരിക്കാവുന്നതാണ്.

എല്ലാകാലത്തുമുള്ള വിത്‌ർ നിസ്ക്കാരം റമളാനിൽ വിശേഷപ്പെട്ട സുന്നത്താണ്. ചുരുങ്ങിയത്‌ മൂന്ന് റക്‌അത്ത്‌ എങ്കിലും നിർവഹിക്കലാണ് നല്ലത്‌ അതിനു കഴിയില്ലെങ്കിൽ ഒരു റക്‌അത്തെങ്കിലും നിസ്ക്കരിക്കണം കൂടിയാൽ പതിനൊന്ന് റക്‌അത്താണ്. അപ്പോൾ 11,9,7.5,3,1,എന്നിങ്ങനെ ഒറ്റയായിട്ടാണ് ഈ നിസ്ക്കാരം നിർവ്വഹിക്കേണ്ടത്‌.റമളാനിലെ വിത്‌റിനു മൂന്ന് പ്രത്യേകതകളുണ്ട്‌ ജമാഅത്ത്‌സുന്നത്താണ് ,ഉറക്കെ ഓതലും സുന്നത്താണ് അവസാനത്തെ പകുതിയിലെ അവസാനത്തെ റക്‌ അത്തിൽ ഖുനൂത്ത്‌ ഓതലും സുന്നത്താണ്. രണ്ട്‌ റക്‌ അത്ത്‌ വീതം നിസ്ക്കരിച്ച്‌ അവസാനം ഒരു റക്‌അത്തു കൊണ്ട്‌ അവസാനിപ്പിക്കലാണ് ഇതിന്റെ രൂപം. വിത്‌റിൽ നിന്നുള്ള രണ്ട്‌/ഒരു റക്‌അത്ത്‌ അല്ലാഹുവിനു വേണ്ടി ഞാൻ നിസ്ക്കരിക്കുന്നു എന്നാണ് നിയ്യത്ത്‌.

ഖുർആൻ പാരായണം


സ്രഷ്ടാവായാ അല്ലാഹു മാനവരാശിയുടെ വിമോചനത്തിനും മാർഗ ദർശനത്തിനുമായി അവതരിപ്പിച്ച വിശുദ്ധ ഖുർആനിന്റെ വാർഷിക മഹോൽസവമാണല്ലോ റമളാൻ. അത്‌ കൊണ്ട്‌ തന്നെ വിശുദ്ധ റമളാനിൽ ഖുർആൻ പാരായണം ചെയ്യുന്നതിന്‌ പ്രത്യേക പുണ്യമുണ്ട്‌. തിന്മകൾ നിറഞ്ഞ നമ്മുടെ റേക്കോർഡ്‌ ബുക്ക്‌ നന്മകളാൽ നിറക്കപ്പെടാനും തിന്മകൾ മായ്ച്ച്‌ കളയാനും ഏറ്റവും മികച്ച ഇബാദത്താണ്‌ ഖുർആൻ പാരായണമെന്നു പറയേണ്ടതില്ലല്ലോ

ഖുർആൻ വിശ്വാസിക്ക്‌ മനശ്ശാന്തി നൽകുന്നു. ഹൃദയ രോഗങ്ങളിൽ നിന്നും ശാരീരിക രോഗങ്ങളിൽ നിന്നും അവനെ പരിരക്ഷിക്കുന്നു. എല്ലാ വിധ തിന്മകളിൽ നിന്നും അസാന്മാർഗികതകളിൽ നിന്നും അതവനെ തടയുന്നു. ജീവിതത്തിന്‌ ലക്ഷ്യവും മാർഗവും നൽകുന്നു. വിശുദ്ധിയും സംരക്ഷണവും നൽകുന്നു.

അൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ പിശാചിന്റെ ശല്യമുണ്ടാവുകയില്ല. സൂറത്തുൽ മുൽക്‌ പാരായണം ചെയ്യുന്നവന്‌ ഖബർ ശിക്ഷയിൽ നിന്നും രക്ഷനേടാനാവും. അൽ വാഖിഅ പാരായണം ചെയ്യുന്നവർ ദാരിദ്ര്യം ഭയപ്പെടേണ്ടതില്ല. തുടങ്ങീ ധാരാളം നബി വചനങ്ങൾ ഖുർആൻ പാരായണത്തിന്റെ ശ്രേഷ്ഠതകളെകുറിച്ച്‌ വന്നിട്ടുണ്ട്‌.

ഖുർആൻ ഓതുന്ന വിശ്വാസിയെ നല്ല മണവും രുചിയുമുള്ള മധുര നാരങ്ങയോടും ഓതാത്ത വിശ്വാസിയെ മണമില്ലാത്തതും എന്നാൽ മധുരമുള്ളതുമായ കാരക്കയോടുമാണ്‌ നബി (സ) ഉപമിച്ചിരിക്കുന്നത്‌. മാത്രമല്ല ഖുർആൻ പാരായണം ചെയ്യപ്പെടാത്ത വീടിനെ ഖബറിനോടുമാണവിടുന്ന് ഉപമിച്ചിരിക്കുന്നത്‌.

വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ്‌ റമളാൻ. ഖുർആൻ പാരായണം അധികരിപ്പിക്കൽ ഏറ്റവും പ്രസക്തമാകുന്ന അവസരമാണിത്‌. റമളാനിൽ കൂടുതൽ പാരായണം ചെയ്യപ്പെടേണ്ടതാണെങ്കിലും ഇതര മാസങ്ങളിലും അത്‌ ഏറെ പുണ്യകരമാണ്‌.

ഖുർആൻ പാരായണം ചെയ്യപ്പെടുമ്പോൾ ഓരോ അക്ഷരത്തിനും പത്തു നന്മകൾ നൽകപ്പെടുമെന്ന് തിരുനബി (സ) പഠിപ്പിച്ചിരിക്കുന്നു. അക്ഷരത്തെറ്റു കൂടാതെയും സാവധാനത്തിലുമാണ്‌ ഖുർആൻ പാരായണം ചെയ്യപ്പെടേണ്ടത്‌. ' എത്രയെത്ര ഓത്തുകാരാണ്‌, അവരെ ഖുർആൻ ശപിച്ച്‌ കൊണ്ടിരിക്കുന്നു.' ശരിയായ രൂപത്തിലല്ലാതെ ഖുർആൻ ഓതുന്നവരെ താക്കിത്‌ ചെയ്ത്‌ കൊണ്ട്‌ അവിടുന്നരുളുകയുണ്ടായി. ശരിയായ രൂപത്തിൽ ഖുർആൻ ഓതാനുള്ള പരിശീലനം ബന്ധപ്പെട്ടവരിൽ നിന്നും എല്ലാ മുസ്ലിമും കരഗതമാക്കേണ്ടതനിവാര്യമായ കാര്യമാണ്‌.

എല്ലാ ദിവസവും ശരിയായ രൂപത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവർക്ക്‌ ഖുർആൻ ഖിയാമത്ത്‌ നാളിൽ ശിപാർശകനായിവരുമെന്ന് റസൂൽ(സ) പഠിപ്പിച്ചിട്ടുണ്ട്‌. ആയതിനാൽ ദിനചര്യയുടെ ഒരു പ്രധാന ഘടകമായി ഖുർആൻ പാരായണത്തെ പരിഗണിച്ച്‌ കൊണ്ട്‌ വിശുദ്ധ ഗ്രന്ഥത്തോടുള്ള കടമ നിറവേറ്റാനും റമളാനിൽ കൂടുതൽ പാരായണം ചെയ്ത്‌ കൊണ്ട്‌ വിശുദ്ധ മാസത്തെ ആദരിക്കാനും നാം തയ്യാറാവേണ്ടതാണ്‌.

വിശൂദ്ധ ഖുർആൻ നമ്മുടെ മാർഗ ദർശിയാണ്‌ . കഠിനോൽ കഠോരമായ നരകാഗ്നിയിൽ നിന്നും സ്വർഗത്തിന്റെ സ്വഛന്ത ശീതളിമയിലേക്ക്‌ നമ്മെ കൈപിടിച്ച്‌ കൊണ്ടുപോകുന്ന ഉത്തമ കൂട്ടുകാരനാണ്‌. മനസ്സിന്‌ ശാന്തിയും സമാധാനവും നൽകുന്ന ദീപനാളമാണ്‌. വിശുദ്ധ ഖുർആനിന്‌ പകരം മറ്റൊന്നില്ല. ആ വിശുദ്ധ ഗ്രന്ഥം ഹൃദയത്തോട്‌ ചേർത്ത്‌ പിടിച്ച്‌ മനശ്ശാന്തിയും ശാശ്വത വിജയവും കൈ വരിക്കുക. ഖുർ ആൻ പഠിച്ചും പാരായണം ചെയ്തും പുണ്യം നേടുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

ഖുർആൻ നിസ്കാരത്തിലല്ലാത്തപ്പോൾ മുസ്‌ഹഫിലേക്ക്‌ നോക്കി ഓതുന്നതാണ്‌ ഉത്തമം. ഖുർആൻ പാരായണത്തിന്‌ ഏറ്റവും ശ്രേഷ്ഠമായ സമയം പകലിൽ സുബ്‌ഹി നിസ്കാര ശേഷവും രാത്രിയിൽ അത്താഴ സമയവുമാകുന്നു. ഇത്‌ കഴിഞ്ഞാൽ മഗ്‌രിബിന്നും ഇശാഇന്നുമിടയിലുമാകുന്നു

മുസ്‌ഹഫിന്റെ താളുകൾ തുപ്പ്നീരു തൊട്ട്‌ മറിക്കുന്നത്‌ ഹറാമാണെന്ന് മഹാനായ ഇമാം ഇബ്നു ഹജറുൽ ഹൈതമി (റ) പറഞ്ഞിട്ടുണ്ട്‌. ഖുർആനിനെ ആദര പൂർവ്വം മുത്തലും ഖുർആനിലേക്ക്‌ നോക്കലും കാണുമ്പോൾ എഴുന്നേറ്റ്‌ നിൽക്കലും പുണ്യമാണ്‌. ഖുർആനിനെ അനാദരിക്കുന്ന രൂപത്തിൽ പിടിക്കുകയോ അതിലേക്ക്‌ കാല്‌ നീട്ടുകയോ തന്റെ താഴെയാവുന്ന രൂപത്തിൽ വെക്കുകയോ ചെയ്യരുത്‌. കയ്യിൽ പിടിക്കുമ്പോഴും അരയുടെ താഴെയാവുന്ന വിധം പിടിക്കാതെ നെഞ്ചോട്‌ ചേർത്ത്‌ പിടിക്കുകയാണ്‌ നല്ലത്‌.


اَللَّهُمَّ اجْعَلْ هٰذَا الشَّهْرَ الشَّرِيفَ الْعَظِيمَ شٰاهِداً لَنٰا لاٰ شٰاهِداً عَلَيْنا وَاجْعَلْهُ حُجَّةً لَنٰا لاٰ حُجَّةً عَلَيْنٰا

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


നോമ്പ്‌ തുറപ്പിക്കൽ

നോമ്പുള്ളവരെ നോമ്പ്‌ തുറപ്പിക്കൽ വളരെ മഹത്തായ സുന്നത്താണ്‌. ഒരിറക്ക്‌ വെള്ളമോ ഒരു കാരക്കയോ നൽകിയിട്ടെങ്കിലും നോമ്പ്‌ തുറപ്പിച്ച്‌ പുണ്യം നേടാനാണ്‌ പ്രവാചക നിർദ്ദേശം. ഒരു നോമ്പ്കാരനെ നോമ്പ്‌ തുറപ്പിച്ചാൽ അവന്റെ നോമ്പിന്റെ പ്രതിഫലം ഒട്ടും കുറയാതെ തുറപ്പിച്ചവനും ലഭിക്കുമെന്ന് ഇമാം തിർമുദി റിപ്പോർട്ട്‌ ചെയ്ത സഹീഹായ ഹദീസിൽ വന്നിരിക്കുന്നു. ഇത്‌ വിശുദ്ധ ഹറമിൽ വെച്ചാകുമ്പോൾ ഒരു ലക്ഷം പേരെ നോമ്പ്‌ തുറപ്പിച്ച പ്രതിഫലം ലഭിക്കുന്നതാണ്‌. സൂര്യാസ്തമയ സമയത്തെ പ്രഥമാഹാരം തന്നെ തന്റേതായെങ്കിലേ നോമ്പ്‌ തുറപ്പിച്ച മഹത്വം ലഭിക്കുകയുള്ളൂ. കഴിയുമെങ്കിൽ വൈകുന്നേര ഭക്ഷണവും അവർക്ക്‌ നൽകണം. അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കലാണ്‌ പുണ്യം. നോമ്പുള്ളവരെ മാത്രമേ നോമ്പ്‌ തുറക്ക്‌ ക്ഷണിക്കപ്പെടാവൂ.
കളവ്‌ പറയൽ, പരദൂഷണം , ഏഷണി തുടങ്ങിയ നോമ്പിന്റെ പ്രതിഫലം ഇല്ലാതാക്കുന്ന കാര്യങ്ങൾ ചെയ്ത്‌ കൊണ്ടിരിക്കുന്നവരെ നോമ്പ്‌ തുറപ്പിച്ചാലും പ്രതിഫലം ലഭിക്കുമെന്നാണ്‌ പ്രബലാഭിപ്രായം. അല്ലാഹുവിന്റെ കാരുണ്യത്തിനനുയോജ്യമതാണ്‌

നോമ്പിന്റെ ഫലം നശിപ്പിച്ചു കളയുന്ന കാര്യങ്ങൾ :
ചീത്ത പറയൽ, പരദൂഷണം, കളവ്‌ തുടങ്ങിയ നാവ്‌ കൊണ്ടുള്ള എല്ലാ കുറ്റ കൃത്യങ്ങളിൽ നിന്നും നോമ്പ്കാരൻ ഒഴിവായി നിൽക്കൽ ശക്തിയാർജ്ജിച്ച സുന്നത്താകുന്നു. നോമ്പിന്റെ പ്രതിഫലത്തെ അത്‌ ഇല്ലാതാക്കും. നോമ്പ്‌ നിഷ്ഫലമാകുമെന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്‌. അത്തരക്കാരുടെ നോമ്പ്‌ അല്ലാഹുവിന്ന് ആവശ്യമില്ലെന്ന് ഇമാം ബുഖാരി റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ കാണാം.


عن أبي هُريرةَ رضيَ اللهُ عنه قال: قال رسولُ اللهِ صلى الله عليه وسلّم: «مَن لم يَدَعْ قولَ الزُّورِ والعملَ بهِ فليسَ للهِ حاجةٌ في أن يَدَعَ طعامَهُ وشَرابَه (صحيح البخاري رقم 1882

പരദൂഷണം , ഏഷണി, വഞ്ചന,അസൂയ, അഹങ്കാരം, വ്യഭിചാരം തുടങ്ങിയവയിൽ നിന്ന് അവയവങ്ങളെ കാത്തു സൂക്ഷിക്കേ ണ്ടത്‌ ഓരോ വ്യക്തിയുടെയും കർത്തവ്യമാണ്‌. വിശിഷ്യാ റമളാന്റെ ദിന രാത്രങ്ങൾ പ്രസ്തുത നിയന്ത്രണത്തിനുള്ള പരിശീലന വേളയാക്കേണ്ടതുണ്ട്‌. ആയതിനാൽ റമളാനിന്റെ നാളുകളിൽ പ്രത്യേകിച്ചും അല്ലാത്ത അവസരങ്ങളിലും നാവിനെയും മറ്റ്‌ അവയവങ്ങളെയും നിയന്ത്രിക്കുന്നത്‌ നമ്മുടെ പാരത്രിക ഗുണത്തിനും ഒരു പരിധിവരെ ഐഹികമായ രക്ഷക്കും നല്ലതാണ്‌ " അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവർ ഒന്നുകിൽ നല്ലത്‌ പറയട്ടെ, അല്ലെങ്കിൽ മൗനമവലംബിക്കട്ടെ" എന്ന പ്രവാചകാധ്യാപനവും മൗനം വിദ്വാനു ഭൂഷണം എന്ന മഹത്‌ വചനവും പ്രത്യേകം ഓർമയുണ്ടാവട്ടെ.

ദാന ധർമ്മങ്ങൾ
അഗതികളുടെയും അശരണരുടെയും പ്രശ്നങ്ങളറിയാൻ ശ്രമിക്കേണ്ട അവസരമാണ്‌. അവർക്ക്‌ നേരെ സഹായ ഹസ്തം നീളേണ്ടത്‌ ഏറ്റവും ആവശ്യമാണ്‌. റമളാൻ അതിനുള്ള മഹനീയ വേളയാണ്‌. കഷ്ടപ്പെടുന്നവരെ കണ്ടറിഞ്ഞ്‌ അർഹമായ സഹായമെത്തിക്കുകയാണ്‌ നാം ചെയ്യേണ്ടത്‌. ചില്ലറ നാണയത്തുട്ടുകൾ സംഭരിച്ച്‌ 'ധർമ്മിഷ്ടർ' എന്ന പേര്‌ സമ്പാദിക്കുക എന്ന ലക്ഷ്യം വെച്ച്‌ തുട്ടുകൾ പിച്ചച്ചട്ടിയിലേറിഞ്ഞ്‌ കൊടുക്കുക മാത്രം ചെയ്യുന്നവർ താൻ നൽകുന്നത അപരന്‌ ഒരു പറയത്തക്ക ഉപകാരത്തിലെത്തുന്നുണ്ടോ എന്നാലോചിക്കേണ്ടത്‌.

വിശുദ്ധിയുടെ മാസമായ റമളാൻ മുഴുവനും പാവപ്പെട്ടവരും എല്ലാവരാലും ഒറ്റപ്പെട്ടവരുമായ അഗതികളെ സഹായിക്കാനും പെണ്മക്കളെ വിവാഹം ചെയ്തയക്കാൻ കഴിയാതെ ഉറക്കം നഷ്ടപ്പെട്ട ഉമ്മമാരുടെ കണ്ണുനീരോപ്പാനും ,വിശപ്പിന്റെ കാഠിന്യം കൊണ്ട്‌ ബസിൽ നിന്ന് ചർദ്ദിക്കുന്നതിലേക്ക്‌ ആർത്തിയോടെ വായതുറന്ന് കൊടുത്ത അനേകായിരം പിഞ്ചുമക്കളിലേക്ക്‌ ഒരു നേരത്ത ഭക്ഷണമെത്തിക്കാനും, ജീവിതം മടുത്ത, കുടുംബവും സ്വന്തക്കാരും ഉപേക്ഷിച്ച്‌ മരുന്ന് വാങ്ങാൻ കഴിയാതെ സമൂഹത്തിന്റെ മുമ്പിൽ ചോദ്യ ചിഹ്നമായി ഹോസ്പിറ്റൽ കിടക്കയിൽ കഴിയുന്ന രോഗികളേയും അവശരേയും സഹായിക്കാനും ബുദ്ധിയും യോഗ്യതയുമുണ്ടായിട്ടും അയൽപക്കത്തെ ഗൾഫുകാരന്റെ മക്കൾ വിലകൂടിയ കാറുകളിലും എയർ കണ്ടീഷൻ ചെയ്ത ബസുകളിലും സ്കൂളിൽ പോകുന്നത കാണുന്ന മകൻ /മകൾ , ഉമ്മാ ഒരു രൂപ ബസിന്‌ വേണമെന്ന് പറയുമ്പോൾ എടുത്ത്‌ കൊടുക്കാനില്ലാത്തതിന്റെ പേരിൽ വിദ്യഭ്യാസം മുടങ്ങിക്കിടക്കുന്ന കുട്ടികളുടെ പഠനത്തിന്‌ സഹായിക്കാനും അയലത്ത്‌ കോൺക്രീറ്റ്‌ സൗദങ്ങളിൽ എ.സിയുടെയുടെയും ടി.വിയുടേയും ഇന്റർ നെറ്റിന്റെയും മറ്റും ആധുനിക സുഖ സൗകര്യങ്ങളുടെ മടിത്തട്ടിൽ സുഖിച്ചാനന്ദിക്കുമ്പോൾ, ആകെയുള്ള ഏക കിടപ്പു മുറിയിൽ മഴയത്ത്‌ ചോർന്നൊലിച്ച്‌ ഉറക്കമുത്തിയ കുട്ടികളെ ഒന്ന് തല ചായ്പ്പിക്കാൻ ഇടം കാണാതെ ഭ്രാന്തനായ പിതാവിന്‌ ആശ്വാസത്തിന്റെ കിരണങ്ങളെത്തിച്ച്‌ കൊടുക്കാൻ , കാരുണ്യത്തിന്റെ നേതാവായ തിരുനബി (സ) യുടെ തൃപ്തി സമ്പാദിക്കാൻ , യുദ്ധക്കളത്തിൽ പരുക്ക്‌ പറ്റി വേദന കൊണ്ട്‌ പുളയുമ്പോൾ ഒരിറ്റ്‌ വെള്ളം കിട്ടിയാൽ ഒന്ന് നാവു നനക്കാമെന്ന് കരുതുന്ന സമയത്ത്‌ വെള്ളപ്പാത്രവുമായി കൂട്ടുകാരൻ അടുത്ത്‌ നിൽക്കുന്നത്‌ കാണുന്നു. ആർത്തിയോടേ വള്ളത്തിന്‌ കൈ നീട്ടുമ്പോഴാണ്‌ മറ്റൊരു സുഹൃത്തിന്റെ ആർത്ത നാദം കേൾക്കുന്നത്‌. എനിക്ക്‌ വേണ്ട ! എന്റെ സഹോദരനതാ വെള്ളത്തിന്‌ കെഞ്ചുന്നു. ഈ വെള്ളം അവനെത്തിച്ച്‌ കൊടുത്താലും. വെള്ളവുമായി അവിടെച്ചെന്ന് നോക്കുമ്പോൾ മറ്റൊരു സഹോദരന്റെ വിലാപം കേൾക്കുന്നു. വെള്ളം അങ്ങോട്ടെത്തിക്കാൻ ഈ സ്വഹാബിയും പറയുന്നു. അവിടെയെത്തിയപ്പോഴേക്കും ആ തേജസ പൊലിയുന്നു. തിരിച്ച്‌ രണ്ടാമത്തെയാളുടെ അടുത്ത്‌ എത്തുമ്പോഴേക്കും അദ്ധേഹവും മരണപ്പെടുന്നു. അവസാനം ആദ്യത്തെ സ്വഹാബിയുടെ അടുത്ത്‌ ചെന്നെങ്കിലും അദ്ധേഹത്തെയും മരണം കീഴടക്കുന്നു. സഹോദരന്റെ ആവശ്യത്തിന്‌ മുൻഗണന നൽകിയതിന്റെ പേരിൽ മൂന്ന് പേരും വെള്ളം കുടിക്കാതെ മരണം വരിച്ച ഈ സ്വഹാബികളുടെ പിൻഗാമികളെന്ന അർഹത ലഭിക്കാൻ , സമൂഹത്തിന്റെ വേദനകളും കഷ്ടതകളും മനസ്സിലാക്കി ,ഹൃദയങ്ങൾ തമ്മിൽ സ്നേഹിച്ച സ്വഹാബത്തിന്റെ പാത അവലംഭിക്കാൻ നമുക്കൊന്നായി റമളാനിലെ ഒഴിവ്‌ സമയങ്ങൾ റിലീഫ്‌ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കാം

പ്രവാസികൾ ഈ രംഗത്ത്‌ ചെയ്യുന്ന സേവനങ്ങൾ പ്രശംസനീയമാണ്‌.

ദാന ധർമ്മങ്ങൾ


കാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അനേകം നബി വചനങ്ങൾ കാണാം . ചിലത്‌ താഴെ കുറിക്കാം.


عن ابن عمر رضي الله عنهما أن رسول اله صلى الله عليه وسلم قال المسلم أخو المسلم لا يظلمه ولا يسلمه من كان في حاجة أخيه كان الله في حاجته ومن فرج عن مسلم كربة فرج الله عنه بها كربة من كرب يوم القيامة ومن ستر مسلما ستره الله يوم القيامة.


(متفق عليه)



'മുസ്‌ലിം, മുസ്‌ലിമിന്റെ സഹോദരനാണ്‌, അവൻ തന്റെ സഹോദരനെ അക്രമിക്കുകയോ നിന്ദിക്കുകയോ അരുത്‌. വല്ലവനും തന്റെ സഹോദരന്റെ ആവശ്യം നിർവ്വഹിച്ച്‌ കൊടുത്താൽ അല്ലാഹു അവന്റെ ആവശ്യം പൂർത്തീകരിച്ച്‌ കൊടുക്കുന്നതാണ്‌. വല്ലവനും ഒരു മുസ്‌ലിമിനെ ഒരു പ്രയാസത്തിൽ നിന്നും രക്ഷപ്പെടുത്തിയാൽ അല്ലാഹു അവനെ അന്ത്യദിനത്തിലെ പ്രയാസത്തിൽ നിന്നും രക്ഷപ്പെടുത്തുന്നതാണ്‌. വല്ലവനും ഒരു മുസ്‌ലിമിന്റെ ന്യൂനത മറച്ച്‌ വെച്ചാൽ അല്ലാഹു അവന്റെ ന്യൂനത അന്ത്യദിനത്തിൽ മറച്ച്‌ വെക്കുന്നതാണ്‌. (ബുഖാരി, മുസ്‌ലിം )



عن عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم: الساعي على الأرملة والمسكين كالمجاهد في سبل الله


(متفق عليه).



'വിധവകൾക്കും അഗതികൾക്കും വേണ്ടി പ്രവർത്തിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെപോലെയാണ്‌ (ബുഖാരി, മുസ്‌ലിം )



عن أنس رضي الله عنه قال: قال رسول الله صلى الله عليه وسلم : صنائع المعروف إلى الناس تقي مصارع السوء والآفات والهلكات ، وأهل المعروف في الدنيا هم أهل المعروف في الآخرة. رواه الحاكم في المستدرك.



മനുഷ്യരിലേക്ക്‌ കാരുണ്യപ്രവർത്തനങ്ങൾ എത്തിച്ച്‌ കൊടുക്കുന്നവർ, നാശങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ദുരനുഭവങ്ങളിൽ നിന്നും സംരക്ഷിതരാകുന്നതാണ്‌. സൽ പ്രവർത്തനങ്ങളാൽ ഭൗതിക ലോകത്ത്‌ അറിയപ്പെട്ടവർ പാരത്രിക ലോകത്തും പ്രസിദ്ധരായിരിക്കും (ഹാകിം )



عن عبد الله بن عمر رضي الله عنهما أن رسول الله صلى الله عليه وسلم قال: إن لله عز وجل خلقا خلقهم لحوائج الناس يفزع الناس إليهم في حوائجهم. أولئك الآمنون غدا من عباب الله تعالى رواه الطبراني.



'നിശ്ചയം അല്ലാഹുവിന്‌ ചില സൃഷ്ടികളുണ്ട്‌. മനുഷ്യരുടെ അവശ്യനിർവ്വഹണങ്ങൾക്കായാണ്‌ അവരെ സൃഷ്ടിച്ചിരിക്കുന്നത്‌. ജനങ്ങൾ തങ്ങളുടെ ഉദ്ദേശ്യ പൂർത്തീകരണത്തിന്‌ അവരിലേക്ക്‌ ചെന്നണയും. അത്തരക്കാരാണ്‌ നാളെ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും നിർഭയർ ( ത്വബ്‌റാനി)




عن ابن عباس رضي الله عنهما عن النبي صلى الله عليه وسلم قال من مشى في حاجة أخيه كان خيرا له من اعتكاف عشر سنين



സഹോദരന്റെ അവശ്യനിർവ്വഹണത്തിന്‌ ഇറങ്ങിപ്പുറപ്പെട്ടവന്‌ പത്ത്‌ വർഷം ഇഅ്തികാഫിരിക്കുന്നതിനേക്കാൾ പുണ്യമുണ്ട്‌ ' (ഹാകിം, ത്വബ്‌റാനി )

പ്രവാചകർ (സ) ഒരു അവസരത്തിൽ സ്വഹാബികളെ അഭിമുഖീകരിച്ച്‌ കൊണ്ട്‌ ചോദിച്ചു. ' നിങ്ങളിലാരാണ്‌ സ്വന്തം സ്വത്തിനേക്കാൾ അനന്തിരവന്റെ സ്വത്തിനെ പ്രിയം വെക്കുന്നത്‌' ? ഇത്‌ കേട്ട സ്വഹാബികൾ പ്രതിവചിച്ചു. ' ഞങ്ങളാരും സ്വന്തം സ്വത്തിനേക്കാൾ അനന്തിരവന്റെ സ്വത്തിനെ ഇഷ്ടപ്പെടുന്നില്ല' തദവസരത്തിൽ റസൂൽ (സ) അറിയിച്ചു. ' നിങ്ങൾ നല്ല മാർഗത്തിൽ ചിലവഴിച്ചത്‌ നിങ്ങളുടെ സ്വത്തും , ചിലവഴിക്കാതെ സൂക്ഷിച്ച്‌ വെക്കുന്നത്‌ അനന്തിരവന്റെ സ്വത്തുമാണ്‌ " നല്ല വഴിയിൽ ചിലവഴിക്കുന്ന സമ്പത്ത്‌ മാത്രമേ മരണ ശേഷം തനിക്കുപകരിക്കുന്നതും തന്റെതായതുമായ സ്വത്ത്‌ എന്നും നാം ചിലവഴിക്കാതെ സംഭരിച്ചു വെക്കുന്നത്‌ മരണാനന്തരം തന്റെതല്ലാതാവുകയും അനന്തിരവന്മാരൂടെ അവകാശത്തിലേക്ക്‌ മാറുകയും ചെയ്യുന്നതാണെന്നാണീ ഹദീസ നമ്മെ പഠിപ്പിക്കുന്നത്‌.

ഇഅ്തികാഫ്‌

പള്ളിയിൽ ഞാൻ ഇഅ്തികാഫിനിരിക്കുന്നു എന്ന നിയ്യത്ത്‌ ചെയ്ത്‌ കൊണ്ട്‌ പള്ളിയിൽ കഴിഞ്ഞു കൂടുന്നത്‌ ഏറെ പുണ്യമർഹിക്കുന്ന കാര്യമാണ്‌

ഇഅ്ത്കാഫിന്റെ നിർബന്ധഘടകങ്ങൾ

1) നിയ്യത്ത്‌
2) അല്‌പമെങ്കിലും താമസിക്കൽ
3) പള്ളിയിലായിരിക്കൽ
4) വലിയ അശുദ്ധിയില്ലാതിരിക്കൽ
എന്നീ നാല്‌ ഫർളുകളാണ്‌ ഇഅ്തികാഫിനുള്ളത്‌

എല്ലാ സമയങ്ങളിലും അത്‌ ശ്രേഷഠതയുള്ളതാണെങ്കിലും റമളാനിൽ പ്രത്യേകം സുന്നത്തുള്ള ഒരു കർമ്മമാണത്‌. അൽപനേരം ഇരിക്കുകയോ കിടക്കുകയോ ചെയ്യുകയാണെങ്കിലും ഉറങ്ങുകയാണെങ്കിലും ഇഅ്ത്കാഫിന്റെ കൂലി ലഭിക്കുന്നതാണ്‌. റമളാനിന്റെ അവസാനത്തെ പത്തായാൽ തിരുനബി (صلى الله عليه وسلم) ഉറക്കമൊഴിച്ച്‌ കൊണ്ട്‌ ഇഅ്തികാഫിരിക്കൽ പതിവായിരുന്നു.

തുടർച്ചയായി ഇഅ്തികാഫിരിക്കുവാൻ നേർച്ചയാക്കിയാൽ അപ്രകാരം പ്രവർത്തിക്കൽ നിർബന്ധമായി. ഭക്ഷണം കഴിക്കൽ, മലമൂത്ര വിസർജ്ജനം , വുളൂഅ് പോലെയുള്ള ആവശ്യങ്ങൾക്ക്‌ പുറത്ത്‌ പോകാവുന്നതാണ്‌. പക്ഷേ ഇവക്കെല്ലാം ആവശ്യമുള്ള സമയമേ എടുക്കാവൂ. നബി(صلى الله عليه وسلم) ഇഅ്ത്കാഫിരിക്കുമ്പോൾ മല മൂത്ര വിസർജ്ജനത്തിനല്ലാതെ പള്ളിയിൽ നിന്ന് പുറപ്പെടാറില്ലായിരുന്നു. ശരീരത്തിന്റെ ഏതെങ്കിലും ഭാഗം പള്ളിയിൽ നിന്ന് പുറത്തായാലും ഇഅ്ത്കാഫിന്റെ തുടർച്ചക്ക്‌ തടസ്സമല്ല.

നബി(صلى الله عليه وسلم) ഇഅ്തികാഫിരിക്കുമ്പോൾ തല പള്ളിയിൽ നിന്ന് പുറത്തേക്ക്‌ നീട്ടി പള്ളിയോട്‌ തൊട്ടു കിടക്കുന്ന മുറിയിലുള്ള ആയിശാ ബീവി (റ) മടിയിൽ വെക്കുകയും അവർ മുടി ചീകിക്കൊടുക്കുകയും ചെയ്യുമായിരുന്നു. തുടർച്ചയായി ഇഅ്തികാഫിരിക്കുന്നവൻ അത്യാവശ്യ കാര്യത്തിന്‌ പുറത്ത്‌ പോയി വന്നാൽ നിയ്യത്ത്‌ പുതുക്കേണ്ടതില്ല.

റഹ്‌മത്ത്, മഗ്‌ഫിറത്ത്, ഇത്‌ഖ്
റമദാനില്‍ നാല് കാര്യങ്ങള്‍ അധികരിപ്പിക്കുക. രണ്ട് കാര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ റബ്ബിനെ തൃപ്തിപ്പെടുത്തുന്നതും രണ്ടെണ്ണം നിങ്ങള്‍ക്ക് അത്യാവശ്യവുമാണ്. റബ്ബിനെ തൃപ്തിപ്പെടുത്തുന്ന രണ്ടെണ്ണം :

أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ اللهഎന്ന ദിക്‌റാണ്.

അത്യാവശ്യമായ രണ്ടെണ്ണം സ്വര്‍ഗ്ഗത്തെ ചോദിക്കലും നരകത്തെ തൊട്ട് കാവല്‍ തേടലുമാണ്. അഥവാ


أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ

എന്ന ദിക്‌റുമാണ്. ഈ ദിക്‌റ് അധികരിപ്പിക്കല്‍ റമദാനിലേറ്റവും പുണ്യകര്‍മ്മമെത്രെ.


أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ الله ، أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ


റമദാനിന്റെ ഒന്നാമത്തെ പത്ത് റഹ്‌മത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേയും മുന്നാമത്തേത് നരകമോചനത്തിന്റേതുമാണ്. അതിനാല്‍ ഒന്നാമത്തെ പത്തില്‍ അല്ലാഹുവിനോട് കരുണാകടാക്ഷങ്ങള്‍ക്ക് ധാരാളമായി ചോദിക്കണം. അതിങ്ങിനെയാവാം :

ഒന്നാമത്തെ പത്തില്‍

اَللَّهُمَّ ارْحَمْنِي يَا أَرْحَمَ الرَّاحِمِينَ.

രണ്ടാമത്തെ പത്തില്‍

اَللَّهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ الْعَالَمِينْ.

മൂന്നാമത്തെ പത്തില്‍

اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينْ.

കൂടാതെ

اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي.

എന്നും ഉരുവിടുന്നത് വളരെ പുണ്യകരമാണ്. പ്രത്യേകിച്ച് അവസാന പത്തില്‍.


اَللَّهُمَّ اجْعَلْ هٰذَا الشَّهْرَ الشَّرِيفَ الْعَظِيمَ شٰاهِداً لَنٰا لاٰ شٰاهِداً عَلَيْنا وَاجْعَلْهُ حُجَّةً لَنٰا لاٰ حُجَّةً عَلَيْنٰا.

ബദർ ദിനം

സത്യാസത്യ വിവേചനത്തിന്റെ കാഹള ധ്വനിയുമായി ഇസ്‌ലാമിക ചരിത്രത്തെ ആവേശോജ്ജ്വലമാക്കിയ മഹത്തായ സുദിനമാണ്‌ റമളാൻ 17 ലെ ബദർ ദിനം. അവിശ്വാസത്തിന്റെ മേൽ സത്യാ വിശ്വാസം വിജയം വരിച്ച മഹത്തായ ദിനം.

നിരായുധരെങ്കിലും വിശ്വാസ്യദാർഢ്യത്തിന്റെ മൂർച്ചയേറിയതും ഈടുറ്റതുമായ ആയുധ ശക്തിക്കു മുമ്പിൽ ഭൗതിക പ്രമത്തയുടെ പ്രതീകങ്ങളായ മുശ്‌രിക്കുകളുടെ ഭൗതികായുധങ്ങളും അംഗബലവും അടിയറവ്‌ പറഞ്ഞ വിശുദ്ധ ദിനമത്രെ ബദർ ദിനം. റമളാൻ 17 ന്റെ മഹത്‌ സുദിനത്തിൽ ബദ്‌രീങ്ങളെ അനുസമരിക്കുകയും മദ്‌ഹുകൾ പറയുകയും ചെയ്യുക, അവർക്ക്‌ വേണ്ടി ഖുർആൻ പാരായണം നടത്തി ഹദ്‌യ ചെയ്ത്‌ ദുആ നടത്തുക, ബദ്‌റിന്റെ സംഭവ പശ്ചാത്തലങ്ങൾ പൊതു ജനങ്ങൾക്ക്‌ മനസ്സിലാക്കി കൊടുക്കുക, ഇസ്‌ലാമിലെ യുദ്ധങ്ങളുടെ നിജ സ്ഥിതി ബോധ്യപ്പെടുത്തുക എന്നിവയാണ്‌ ബദർ ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ

ലൈലത്തുൽ ഖദ്‌ർ

വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട രാത്രിയാണ്‌ ലൈലത്തുൽ ഖദ്‌ർ. ആയിരം മാസത്തേക്കാൾ മഹത്തായ ഈ രാത്രി എന്നാണെന്ന് വ്യക്തമായി പറയാവുന്നതല്ല. ഉബാദത്തുബ്നു സ്വാമിത്‌ (റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ കാണാം. നബി(സ) ഒരു ദിവസം ഞങ്ങൾക്ക്‌ ലൈലത്തുൽ ഖദ്‌റിനെ കുറിച്ച്‌ പറഞ്ഞു തരാൻ വേണ്ടി പുറപ്പെട്ടു. വഴിമധ്യേ രണ്ടു മുസ്ലിം സഹോദരന്മാർ തമ്മിൽ കലഹിക്കുന്നത്‌ കണ്ടു. അതിൽ ശ്രദ്ധ തിരിച്ച തിരുനബി(സ) യിൽ നിന്നും ലൈലത്തുൽ ഖദ്‌റിനെ കുറിച്ചുള്ള വിവരം ഉയർത്തപ്പെട്ടതായി അവിടുന്ന് പറഞ്ഞു. മാത്രമല്ല പ്രസ്തുത ദിവസത്തെക്കുറിച്ച്‌ വ്യക്തമായി നിങ്ങൾ അറിയാതിരിക്കുന്നത്‌ നിങ്ങൾക്ക്‌ ഗുണകരമായേക്കും അതിനാൽ റമളാൻ 25, 27, 29 എന്നിവയിൽ നിങ്ങളതിനെ (അഥവാ ഒറ്റയായ ദിനങ്ങളിൽ ) അന്വേഷിച്ചു കൊള്ളുക എന്ന്.

85 വർഷം ആരാധനാ കർമ്മങ്ങൾ നിർവ്വഹിച്ചതിന്റെ പ്രതിഫലം ലഭ്യമാകുന്ന ആ മഹത്‌ രാവിനെ സ്വീകരിക്കുവാൻ നാം കഴിവിന്റെ പരമാവധി ഉൽസാഹിക്കുക.

ഈദുൽ ഫിത്വർ
വിശുദ്ധിയുടെ ശീതളഛായയിൽ ആത്മ നിർവൃതിയടഞ്ഞ വിശ്വാസിക്ക്‌ വസന്തത്തിന്റെ ധന്യ നിമിഷങ്ങൾ. ഈദുൽ ഫിത്വർ, ആഘോഷത്തിന്റെ , ആനന്ദത്തിന്റെ മാരി ചൊരിയുന്ന സുദിനം. മുപ്പത്‌ ദിവസത്തെ നിയന്ത്രിതമായ ജീവിതം. പകൽ സമയം ഭക്ഷണങ്ങൾ വർജ്ജിച്ചു. സുഖാസ്വദനങ്ങൾ വിപാടനം ചെയ്തു. വാക്കും ചിന്തയും കർമത്തിനൊത്തു നീങ്ങി. വിശ്വാസിയുടെ ആത്മാവും ശരീരവും അവയവങ്ങൾ വരെ അവനോടൊപ്പം വ്രതമനുഷ്ഠിക്കുന്നു.

ആരാധനകൾ കൊണ്ട്‌ വിശ്വാസി ആത്മീയ വിശുദ്ധി കൈ വരിച്ചു. റമളാന്റെ പവിത്രതക്ക്‌ മുമ്പിൽ ദേഹേച്ച പ്രതിഷ്ഠിക്കാത്ത വിശ്വാസിക്ക്‌ ലഭിച്ച നേട്ടമാണത്‌. ഈ പവിത്ര മാസം അശ്രദ്ധമായി ചെലവഴിച്ചവനാകട്ടെ ജീവിതത്തിലെ ഒരസുലഭ മുഹൂർത്തം നഷ്ടപ്പെട്ടു. വിശ്വാസിക്ക്‌ റമളാൻ അനുകൂല സാക്ഷിയാവുമ്പോൾ നോമ്പു വിഴുങ്ങിയ അർദ്ധ വിശ്വാസിക്ക്‌ റമളാൻ പ്രതികൂല സാക്ഷിയാവുന്നു.

നോമ്പനുഷ്ടിച്ച വിശ്വാസിക്കു മാത്രമേ പെരുന്നാളിനെ കുറിച്ച്‌ ചിന്തിക്കാൻ തന്നെ അർഹതയുള്ളൂ. മതിയായ കാരണം മുഖേന നോമ്പുപേക്ഷിച്ചവരെ സംബന്ധിച്ചല്ല. അവർ തത്വത്തിൽ നോമ്പുകാരെപ്പോലെയാണല്ലോ. "ഈദ്‌" എന്ന അറബി പദത്തിനു മടങ്ങി വരുക എന്നാണർത്ഥം. അല്ലാഹുവിന്റെ അടിമകൾക്ക്‌ സദാ നന്മ ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഓരോ വർഷത്തിലും അടിമകളുടെ പേരിലുള്ള ചില നന്മകളെ അവൻ ആവർത്തിച്ച്‌ കൊണ്ടിരിക്കും . അത്തരത്തിൽ പെട്ടതാണ്‌ ഭക്ഷണത്തെ നിയന്ത്രിച്ചതിനു ശേഷമുള്ള ഫിത്വറും (നോമ്പു തുറക്കൽ) , ഫിത്വർ സകാതും.

ഈ ധന്യ നിമിഷങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകൽ സ്വാഭാവികമാണ്‌. സന്തോഷത്തിനും ആഹ്‌ളാദത്തിനും നിമിത്തമായ കാര്യങ്ങൾ ഓരോ വർഷവും മടങ്ങി വരുന്നത്‌ കൊണ്ട്‌ ഈദ്‌ എന്ന പേര്‌ സിദ്ധിച്ചത്‌. ഹിജ്‌റ രണ്ടാം വർഷമാണ്‌ ഈദുൽ ഫിത്വർ നിയമമാക്കപ്പെട്ടത്‌. റമളാൻ നോമ്പ്‌ നിർബന്ധമാക്കിയ അതേ വർഷം

ആഘോഷങ്ങൾ പലതും കാണുന്നവരാണ്‌ നാം. ആ ആഘോഷങ്ങൾക്ക്‌ ഭക്തിയുടെ നിറമോ ,ആത്മീയതയുടെ സുഗന്ധമോ ഇല്ല. ആഭാസങ്ങളും അനാചാരങ്ങളും അരുതായ്മകളും മാത്രമാണ്‌ അവയിൽ നിറൻഞ്ഞ്‌ നിൽക്കുന്നത്‌.

സർവ്വ ശക്തനായ അല്ലാഹു വിശുദ്ധ റമളാൻ ഗുണമായി സാക്ഷി നിൽക്കുന്നവരിൽ നമ്മേ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ, നമ്മുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എല്ല മുസ്‌ലിംകളുടെയും പാപങ്ങളെ അല്ലാഹു പൊറുത്തു തരട്ടെ ആമീൻ.

ഫിത്വർ സകാത്‌.

ഫിത്വർ സകാത്ത്‌ നോമ്പുകാരനെ എല്ലാവിധ അനാവശ്യങ്ങളിൽ നിന്നും അശ്‌ളീലങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നതാണ്‌". റമളാനിലെ നോമ്പ്‌ ആകാശ ഭൂമിക്കിടയിൽ തടഞ്ഞ്‌ നിർത്തപ്പെടുന്നു. ഫിത്വർ സകാത്തിലൂടെയല്ലാതെ അത്‌ ഉയർത്തപ്പെടുകയില്ല" എന്നിവയെല്ലാം ഫിത്വർ സകാത്തിന്റെ പ്രാധാന്യമറിയിക്കുന്ന ഹദീസുകളാണ്‌

നിസ്കാരത്തിലെ സഹ്‌വിന്റെ സുജൂട്‌ പോലെയാണ്‌ നോമ്പിന്‌ ഫിത്വർ സകാത്ത്‌. അത്‌ നോമ്പിന്റെ ന്യൂനതകൾ പരിഹരിക്കും

റമളാനിൽ ഏറ്റവും ഒടുവിലത്തെയും ശവ്വാലിൽ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളിൽ ജീവിച്ചിരിക്കുന്ന വ്യക്തിയിൽ നിർബന്ധമാക്കപ്പെട്ട ദാനധർമ്മത്തിനാണ്‌ ഫിത്വർ സകാത്ത്‌ എന്ന്‌ പറയുന്നത്‌. അപ്പോൾ റമളാൻ അവസാനം ജനിക്കുന്ന കുഞ്ഞ്‌ ശവ്വാലിന്റെ ആദ്യത്തോടെ മരിച്ചാലും കുഞ്ഞിനു വേണ്ടി ഫിത്വർ സകാത്ത്‌ നോൽക്കേണ്ടി വരും

ഒരു വ്യക്തി സ്വന്തം ശരീരത്തിനും ചിലവ്‌ കൊടുക്കാൻ നിർബന്ധമായവർക്കും അനിവാര്യവും അനുയോജ്യവുമായ വസ്ത്രം, പാർപ്പിടം, സേവകൻ, പെരുന്നാൾ രാപകലിന്‌ മതിയായ ഭക്ഷണ പാനീയങ്ങൾ,സ്വന്തം കടം എന്നിവ കഴിച്ച്‌ ഫിത്വർ സകാത്തിലേക്ക്‌ തിരിക്കാവുന്ന എന്തെങ്കിലും നേരത്തെ പറഞ്ഞ നിശ്ചിത നിമിഷങ്ങളിൽ കയ്യിലിരിപ്പുള്ളവർക്കൊക്കെയും ഫിത്വർ സകത്ത്‌ നിർബന്ധമാണ്‌

കടത്തിൽ, അവധിയെത്തിയ കടവും പിന്നിടെപ്പോഴെങ്കിലും വീട്ടേണ്ട കടങ്ങളും ഉൾപ്പെടും. അത്‌ പോലെ ചിലവ്‌ കൊടുക്കൽ നിർബന്ധമായവർ എന്ന്‌ പറഞ്ഞതിൽ , ചിലവ്‌ നൽകേണ്ട ഇതര ജീവികൾക്കുള്ള ഭക്ഷണവും ഉൾപ്പെടും
ചെലവിനു നൽകപ്പെടേണ്ടവർ

അനുയോജ്യമായ തൊഴിൽ ചെയ്തെങ്കിലും പണം സമ്പാദിക്കുന്ന ഒരാൾ ഭാര്യയ്ക്ക്‌ (ഒന്നിലധികമുണ്ടെങ്കിലും ) അതാത്‌ ദിവസത്തേക്കാവശ്യമായ ഭക്ഷണത്തിനും അതാത്‌ കാലത്തേക്കാവശ്യമായ വസ്ത്രങ്ങൾക്കും ചെലവു ചെയ്യൽ നിർബന്ധമാണ്‌. അത്‌ കഴിഞ്ഞ്‌ ബാക്കിയുണ്ടാകുമെങ്കിൽ മതാപിതാക്കൾ, പിതാമഹന്മാർ, മാതാമഹികൾ, മക്കൾ, പേരമക്കൾ എന്നിവർക്കെല്ലാം (അവർക്ക്‌ കഴിവില്ലെങ്കിൽ ) ചെലവിനു കൊടുക്കൽ നിർബന്ധമാണ്‌. പ്രായ പൂർത്തിയായ കുട്ടി അനുയോജ്യമായ തൊഴിലുണ്ടായിട്ടും അത്‌ ചെയ്യാതിരിക്കുകയാണെങ്കിൽ അവന്‌ ചെലവ്‌ കൊടുക്കേണ്ടതില്ല. മാതാവിന്റെയോ മകന്റെയോ വിവാഹം നടന്ന്‌ കഴിഞ്ഞാൽ പിന്നെ അവർക്കും ചെലവിനു കൊടുക്കേണ്ടതില്ല.

 
പ്രായ പൂർത്തിയായ മക്കളുടെ ഫിത്വർ സകാത്ത്‌ പിതാവ്‌ കൊടുക്കേണ്ടതില്ല. അവർക്ക്‌ സമ്മതമുണ്ടെങ്കിൽ കൊടുത്താൽ സ്വീകാര്യമാവും. അത്‌ പോലെ സാമ്പത്തിക ശേഷിയുള്ള ചെറിയ കുട്ടികളുടെ ഫിത്വർ സകാത്തും പിതാവിന്‌ നൽകൽ നിർബന്ധമില്ല. കൊടുത്താൽ പരിഗണിക്കപ്പെടും. ഭാര്യ എത്ര സമ്പന്നയാണെങ്കിലും അവരുടെ ഫിത്വർ സകാത്ത്‌ ഭർത്താവാണ്‌ കൊടുക്കേണ്ടത്‌. എന്നാൽ അത്തരം ഭാര്യമാരുടെ ഭർത്താക്കൾക്ക്‌ കഴിവില്ലെങ്കിൽ അവളുടെ സകാത്ത്‌ കൊടുക്കൽ അവൾക്ക്‌ സുന്നത്താണ്‌. അമുസ്ലിമായ മാതാപിതാക്കളുടെ ഫിത്വർ മക്കൾ കൊടുക്കേണ്ടതില്ല. ജാര സന്തതിക്ക്‌ ഫിത്വർ സകാത്ത്‌ കൊടുക്കണം. ഉമ്മയാണ്‌ കൊടുക്കേണ്ടത്‌.

സമയം
റമളാൻ ഒന്നാം രാത്രി മുതൽക്ക്‌ ഫിത്വർ സകാത്തിന്റെ സമയം തുടങ്ങും എങ്കിലും പിന്തിക്കുന്നതാണ്‌ ഉത്തമം. ശവ്വാൽ പിറവി ദർശിച്ച്‌ പെരുന്നാൽ നിസ്കാരത്തിന്‌ പോവുന്നതുവരെയാണ്‌ കൂടുതൽ പുണ്യമുള്ള സമയം.

ഫിത്വർ സകാത്ത്‌ ഈ ശ്രേഷ്ഠമായ സമയത്തേക്കാൾ പിന്തിക്കൽ കറാഹത്താണ്‌. എന്നാൽ ബന്ധു, അയൽ വാസി, സ്നേഹിതൻ, അത്യാവശ്യക്കാർ, സജ്ജനങ്ങൾ എന്നിവരെ പ്രതീക്ഷിച്ചതിനൂ വേണ്ടി പെരുന്നാൽ ദിനത്തിലെ സൂര്യാസ്തമയം വരെ ആവ"ശ്യാനുസരണം പിന്തിക്കാവുന്നതാണ്‌. പെരുന്നാൽ ദിവസത്തെ സൂര്യാസ്തമയത്തിനു ശേഷത്തേക്കു പിന്തിക്കൽ കുറ്റകരമാണ്‌ . ഇങ്ങിനെ പിന്തിച്ചാൽ പെട്ടെന്ന് ഖളാഅ് വീട്ടൽ നിർബന്ധമാണ്‌.

ഫിത്വർ നൽകേണ്ട വസ്തു.
നിശിചിത നിമിഷത്തിൽ സർവ്വ സാധാരണയായുള്ള മുഖ്യ ഭക്ഷ്യധാന്യം ആർക്കുവേണ്ടിയാണോ വീട്ടുന്നത്‌ അവൻ, ശവ്വാൽ മാസപ്പിറവിയുടെ സമയത്ത്‌ എവിടെയാണോ ആ നാട്ടിൽ നൽകണം. പ്രവാസികൾ അവരുടെയും നാട്ടിലുള്ളവർ അവരുടെയും മുഖ്യാഹാരം നൽകണം.

ഓരോരുത്തരുടെയും പേരിൽ ഒ‍ാരോ സ്വാഅ് (നാലു മുദ്ദുകൾ ) അരിയാണെങ്കിൽ ഏകദേശം 2.400 കി.ഗ്രാം. 3.200 ലിറ്റർ തോതിലാണ്‌ നൽകേണ്ടത്‌

നിയ്യത്ത്‌

'ഈ ധാന്യം എന്റെ ഫിത്വർ സക്കാത്താകുന്നു ' എന്ന നിയ്യത്തോടെ വേണം നൽകാൻ. സകാത്ത്‌ വീട്ടിയ ശേഷം
. رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمْ
ഞങ്ങളുടെ നാഥാ ! ഞങ്ങളുടെ അടുക്കൽ നിന്നും നീ സ്വീകരിക്കേണമേ ! നിശ്ചയം നീ കേൾക്കുന്നവനും അറിയുന്നവനുമാണ്‌" എന്ന് ദുആ ചെയ്യൽ സുന്നത്താണ്‌.

ഫിത്വർ സകാത്തിന്റെ അവകാശികൾ
ഖുർആനിൽ സകാത്തിന്റെ അവകാശികളായി എണ്ണിയ എട്ട്‌ വിഭാഗം തന്നെയാണ്‌ ഫിത്വർ സകാത്തിന്റെയും അവകാശികൾ. അവർ ; ദരിദ്രർ, അഗതികൾ, നവ മുസ്ലിംകൾ, കടം കൊണ്ട്‌ ഗതി മുട്ടിയവർ, യാത്രക്കാർ, മുസ്ലിം ഭരണമുള്ള നാട്ടിൽ സകാത്ത്‌ പിരിക്കുന്ന ഉദ്യോഗസ്ഗസ്ഥന്മാർ ( നമ്മുടെ നാടുകളിൽ ചില ഭാഗങ്ങളിൽ കാണുന്ന സകാത്ത്‌ കമ്മിറ്റികൾക്കിതു ബാധകമല്ല. അവരുടെ പക്കൽ സകാത്ത്‌ ഏൽപിച്ചൽ ബാധ്യത വീടുകയില്ല ) , മോചന പത്രം എഴുതപ്പെട്ട അടിമ, അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ എന്നിവരാണത്‌. ഇവർക്ക്‌ എല്ലാവർക്കും നൽകുന്നതാണ്‌ നല്ലത്‌. ഇവരിൽ ചിലർക്ക്‌ നൽകിയാൽ മതിയെന്ന അഭിപ്രായവുമുണ്ട്‌. അവകാശികളിൽ ഏതെങ്കിലും ഒരു പാർട്ടിയിൽ നിന്ന് മൂന്ന് വ്യക്തികൾക്ക്‌ കൊടുത്താൽ മതിയാവുമെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ ചില പ്രമുഖ പണ്ഡിതരുടെ അഭിപ്രായം

കാഫിറിനോ അർഹരല്ലാത്തവർക്കോ കൊടുത്താൽ ഒരു സകാത്തും വീടുകയില്ല. അർഹരായ ജേഷ്ടാനുജന്മാർക്കും അവരുടെ സന്താനങ്ങൾക്കും എല്ലാവിധ സകാത്തുകളും കൊടുക്കാവുന്നതാണ്‌. സമ്പന്നയായ ഭാര്യ ദരിദ്രനായ ഭർത്താവിനു നൽകിയാലും സകാത്ത്‌ വീടുന്നതാണ്‌. തിരിച്ച്‌ പറ്റുന്നതല്ല.

നൽകേണ്ട സ്ഥലം :
പെരുന്നാൾ രാവിലെ സൂര്യൻ അസ്തമിക്കുന്ന സമയത്ത്‌ ഒരു വ്യക്തി ഏതൊരു പ്രദേശത്താണോ ഉള്ളത്‌ അവിടുത്തെ ഫിത്‌ർ സകാത്ത്‌ കൊടുക്കണമെന്നാണ്‌ പ്രബലാഭിപ്രായം. സകാത്ത്‌ സ്വീകരിക്കാൻ അർ ഹരായവർ ഇല്ലാത്ത നാടാണെങ്കിൽ തൊട്ടടുത്ത നാട്ടിൽ അർഹതപ്പെട്ടവർക്ക്‌ കൊടുക്കുകയാണ്‌ വേണ്ടത്‌. ഗൾഫ്‌ നാടുകളെ സംബന്ധിച്ചിടത്തോളം ജോലിയില്ലാത്തവരും , ഭക്ഷണം താമസം തുടങ്ങിയ ദൈനം ദിനാവശ്യങ്ങൾക്കുള്ള പണം തികയാതെ വരുന്നവരും ( നാട്ടിൽ വലിയ സമ്പത്തിനുടമയായാലും ) സകാത്ത്‌ വാങ്ങാൻ അർഹരാണ്‌. തെരുവുകളിൽ ഫിത്‌ർ സകാത്ത്‌ അന്വേഷിച്ച്‌ നടക്കുന്നവർക്കും ജോലിയില്ലാതെ നിത്യ ജീവിതത്തിനും കഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്കും ഇത്‌ നൽകാം. സകാത്ത്‌ വാങ്ങിയ ശേഷം അതവർ വിൽപന നടത്തിയലും ശരി.

ഫിത്വർ സകാത്ത്‌ വിതരണത്തിന്‌ പ്രവാചകർ (സ) പഠിപ്പിച്ച മാർഗങ്ങൾ മൂന്നാണ്‌

1) ദായകൻ അവകാശികൾക്ക്‌ നേരിട്ട്‌ കൊടുക്കുക.
2)ഇസ്‌ലാമിക ഭരണാധികാരിയെ (ഇമാമിനെ ) ഏൽപിക്കുക
3) മറ്റൊരു വ്യക്തിയെ വക്കാലത്താക്കുക

ഇസ്ലാമിക ഭരണാധികാരിയെ ഫിത്വർ സകാത്ത്‌ ഏൽപിക്കാം. ഭരണാധികാരികൾ ആർക്ക്‌ നൽകിയാലും ദായകന്റെ ബാധ്യത നിറവേറുന്നതാണ്‌

ഫിത്വർ സകാത്ത്‌ വിതരണത്തിന്‌ ഇസ്‌ലാം അനുവദിച്ച മൂന്നാമത്തെ മാർഗം വകാലത്താണെന്ന് പറഞ്ഞുവല്ലോ. ഒരു വ്യക്തി മറ്റൊരാളെ താൻ ചെയ്യേണ്ട കാര്യം ചെയ്യുന്നതിനായി ഉത്തരവാദപ്പെടുത്തുന്നതാണ്‌ വകാലത്ത്‌. ഒന്നിലധികം വ്യക്തികളെ ഏൽപിക്കുന്നത്‌ വകാലത്തിന്റെ നിയമത്തിന്‌ എതിരാണ്‌. വക്കാലത്ത്‌ ഏറ്റെടുത്തവൻ പ്രസ്തുക കാര്യം നിർവ്വഹിക്കുന്നതിനു മുമ്പ്‌ വക്കാലത്ത്‌ ദുർബലപ്പെടുത്തിയാൽ അതേ വസ്തു തന്നെ തിരിച്ച്‌ നൽകുവാൻ ബാധ്യസ്ഥനായിരിക്കുമെന്നത്‌ വക്കാലത്തിന്റെ മറ്റൊരു നിബന്ധനയാണ്‌

ഈ രണ്ട്‌ നിബന്ധനകൾ പാലിക്കപ്പെടുന്നില്ല എന്നതിനാൽ കമ്മിറ്റിയെ ഏൽപിച്ചാൽ ഫിത്വർ സകാത്തായി പരിഗണിക്കുന്നതല്ലെന്ന് ഗ്രഹിക്കാം. ഫിത്വർ സകാത്ത്‌ കമ്മിറ്റിയെ ഏൽപിക്കുമ്പോൾ ഒരു വ്യക്തിയെ നിർണ്ണയിക്കുക എന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. കൂട്ടുത്തരവാദിത്വമുള്ള പ്രസിഡണ്ട്‌ ,സെക്രട്ടറി തുടങ്ങിയവരുൾപ്പെടുന്ന കൂട്ടമാണല്ലോ കമ്മിറ്റി. ഫിത്വർ സകാത്ത്‌ ശേഖരിച്ച്‌ എല്ലാം ഒന്നായി ഒരിടത്ത്‌ നിക്ഷേപിക്കുന്ന സമ്പ്രദായമാണ്‌ കമ്മിറ്റിയിൽ കണ്ടു വരുന്നത്‌. വക്കാലത്ത്‌ ഏറ്റെടുത്തവൻ കൃത്യം നിർവ്വഹിക്കുന്നതിനു മുമ്പ്‌ തിരിച്ച്‌ ചോദിച്ചാൽ അവൻ നൽകിയ ധാന്യം തന്നെ തിരിച്ച്‌ നൽകണമെന്ന നിബന്ധന പാലിക്കാൻ ഇത്‌ മൂലം കമ്മിറ്റിക്ക്‌ സാധ്യമാവുകയില്ലെന്നതിനാലും ഇത്‌ വക്കാലത്ത്‌ ആവുന്നില്ല

ഗൾഫ്‌ മലയാളികൾക്കിടയിൽ കണ്ടു വരുന്ന മറ്റൊരു സമ്പ്രദാമാണ്‌ ഫിത്വർ സകാത്ത്‌ പണമായി ശേഖരിക്കൽ. കടകളിലും റൂമുകളിലും കമ്മിറ്റി സ്ഥാപിക്കുന്ന പെട്ടികളിൽ ഒരു നിശ്ചിത സംഖ്യ നിക്ഷേപിച്ച്‌ ഈ സംഖ്യ ഉപയോഗിച്ച്‌ ധാന്യവും മറ്റും വാങ്ങി വിതരണം ചെയ്യാറാണ്‌ പതിവ്‌. നേരിട്ടുള്ള വക്കാലത്ത്‌ ഇല്ലാത്തതിനാലും , ഏൽപ്പിക്കപ്പെടുന്നത്‌ ഒന്നിലധികം വ്യക്തികൾ ഉൾപ്പെടുന്ന കമ്മിറ്റിയായതിനാലും ഇത്‌ ഫിത്വർ സകാത്തായി പരിഗണിക്കുകയില്ലെന്നത്‌ അവിതർക്കിതമാണ്‌.





ധാന്യത്തിനു പകരം തുല്യ വില നൽകിയാൽ ഫിത്വർ സകാത്തിന്റെ ബാധ്യത തീരുകയില്ല .അങ്ങിനെ പണമായി നൽകുന്നതിനു തെളിവുമില്ല. സൗദി യിലെ ചീഫ്‌ മുഫ്തിയായിരുന്ന ശൈഖ്‌ അബ്‌ ദുൽ അസീസ്‌ ബിൻ ബാസ്‌ 1416 റമളാൻ 27 ന്‌ അൽ-മുസ്‌ലിമൂൻ പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയ ഫത്‌വയിലൂടെ മുഖ്യ ഭക്ഷണ ധാന്യമല്ലാത്ത നാണയമുൾപ്പെടെ യാതൊന്നും ഫിത്വർ സകാത്തിന്‌ മതിയാകുന്നതല്ലെന്ന് സവിസ്തരം വ്യക്തമാക്കുന്നു.

നബി(സ)യുടെ മുശുവൻ ഹദീസുകൾ പരിശോധിച്ചാലും ഫിത്‌ർ സകാത്ത്‌ നാണയമായി നൽകിയാൽ മതിയെന്ന് കാണില്ല. ദീനാറും ദിർഹമും നടപ്പുണ്ടായിട്ടും നബിയോ സഹാബത്തോ നാണയമായി ഫിത്വർ സകാത്ത്‌ നലികിയെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

ഒരു വ്യക്തി സകാത്ത്‌ നൽകിക്കഴിഞ്ഞാൽ അവന്റെ ഉടമസ്ഥതയിൽ നിന്ന് നീങ്ങുകയും വാങ്ങിയവന്റെ ഉടമസ്ഥതയിലായിത്തീരുകയും ചെയ്യുന്നു. വാങ്ങിയവന്‌ ഇഷ്ടപ്പെട്ടവർക്ക്‌ അത്‌ ചിലവഴിക്കാം. അത്‌ സകാത്ത്‌ നൽകിയവന്‌ തന്നെയാണെങ്കിലും കുഴപ്പമില്ല. സകാത്ത്‌ വാങ്ങിയശേഷം അതവർ വിൽപന നടത്തിയാലും വിരോധമില്ല.

സകാത്തിന്റെ വകാലത്ത്‌
സകാത്ത്‌ മറ്റൊരാളെ ഏൽപ്പിച്ച്‌ കൊടുക്കുന്നതിനേക്കാൾ ഉത്തമം സ്വയം വിതരണം ചെയ്യലാണെന്നതിൽ ഭിന്നാഭിപ്രായമില്ല. എങ്കിലും സകാത്ത്‌ വിതരണത്തിന്‌ മുസ്ലിമും പ്രായപൂർത്തിയും ബൂദ്ധിയും തന്റേടവുമുള്ളവനെ ഏൽപിക്കൽ അനുവദനീയമാണ്‌. മറ്റൊരാളെ ചുമതലപ്പെടുത്തുമ്പോൾ (വകാലത്ത്‌) "ഈ ധാന്യം എന്റെ ഫിത്വർ സകാത്തായി അർഹിക്കുന്നവർക്ക്‌ കൊടുക്കാൻ നിന്നെ ഞാൻ ചുമതലപ്പെടുത്തുന്നു" എന്നാണ്‌ വകാലത്താക്കേണ്ടത്‌.

ധനത്തിന്റെ സകാത്ത്‌
നിസ്കാരം , നോമ്പ്‌ എന്നിവ പോലെ ഇസ്‌ലാമിന്റെ മൗലിക ഘടകങ്ങളിൽ ഒന്നാണ്‌ സകാത്ത്‌. സകാത്ത്‌ നൽകാൻ കടമയുള്ള മുസ്ലിം സഹോദരങ്ങളിൽ വലിയൊരു വിഭാഗം അറിഞ്ഞോ അറിയാതെയോ ഇസ്‌ലാമിന്റെ ഈ മൗലിക ഘടകത്തിനു പുറം തിരിഞ്ഞു നിൽക്കുന്നത്‌ ഖേദകരമാണ്‌.

സമ്പാദിക്കാൻ മനുഷ്യന്‌ അവസരം നൽകിയ ഇസ്‌ലാം ധനികന്‌ ചില സാമൂഹ്യ ബാധ്യതകൾ കൽപ്പിച്ചിട്ടുണ്ട്‌. ധനം അത്യന്തികമായി അല്ലാഹുവിന്റേതാണെന്നാണ്‌ ഇതിലടങ്ങിയിട്ടുള്ള തത്വം. സമൂഹത്തിലെ അഗതികളേയും അനാഥകളേയും മറ്റ്‌ പട്ടിണിപ്പാവങ്ങളെയും സഹായിക്കുന്നതോടൊപ്പം ധനികന്റെ സമ്പത്തിന്റെ ശുദ്ധീകരണം കൂടി സകാത്തിന്റെ ലക്ഷ്യമാണ്‌. " അവരുടെ സമ്പത്തിൽ നിന്നും ' നബിയേ, താങ്കൾ ദാനം വാങ്ങുക, അതവരെ ശുദ്ധി ചെയ്യും. താങ്കൾ ആ ദാനം വഴി അവരെ സംസ്കരണത്തിന്‌ വിധേയമാക്കുന്നു" (ഖുർആൻ) . ഇസ്‌ലാമിന്റെ പഞ്ചസതംഭങ്ങളിലൊന്നായ സകാത്തിനെ നിരാകരിക്കുന്നവർക്ക്‌ കർശനമായ ശിക്ഷയുണ്ടെന്നാണ്‌ അല്ലാഹുവിന്റെ താക്കീത്‌.

ധനത്തിന്റെ സകാത്ത്‌

മുർതദ്ദായവൻ (മത ഭ്രഷ്ടൻ ) വീണ്ടും ഇസ്‌ലാമിലേക്ക്‌ വന്നാൽ മുർതദ്ദായിരുന്ന കാലത്തുള്ള സകാത്ത്‌ നിർബന്ധമായും കൊടുക്കണം. കുട്ടി, ഭ്രാന്തൻ മുതലായവരുടെ സ്വത്ത്‌ കൈകാര്യം ചെയ്യുന്നവർ അതിന്റെ സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌ അത്‌ കൊടുക്കാതിരുന്നാൽ അയാൾ കുറ്റക്കാരനകും. കൈകാര്യ കർത്താവ്‌ സകാത്ത്‌ കൊടുത്തിരുന്നില്ലെങ്കിൽ കുട്ടിയും ഭാന്തനും മത ശാസനകൾ പാലിക്കുവാൻ ബാധ്യസ്ഥരാകുന്ന ഘട്ടത്തിൽ അത്‌ കൊടുത്ത്‌ വീട്ടൽ നിർബന്ധമാകുന്നു. പിടിച്ചുപറിക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ കൈമോശം വരികയോ സമുദ്രത്തിൽ വീഴുകയോ ചെയ്ത ധനമോ, അവധി നീട്ടിയ കടമോ തിരിച്ച്‌ ലഭിച്ചാൽ കഴിഞ്ഞ കാലങ്ങളിലെ സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌. തിരിച്ച്‌ കിട്ടിയില്ലെങ്കിൽ അതിന്‌ സകാത്തില്ല. ഒരാളുടെ ഉടമസ്ഥതയിലുള്ള ധനം സകാത്ത്‌ നിർബന്ധമാകുന്ന പരിധിയുള്ളതോടു കൂടി അത്രയും തുക അവന്‌ കടം ഉണ്ടെങ്കിലും അതിന്‌ സകാത്ത്‌ നിർബന്ധമാകുന്നു

കടം സകാത്തിന്റെ നിർബന്ധതയെ തടയുകയില്ല. സകാത്ത്‌ ധനത്തോട്‌ നേരെ ബന്ധിക്കുന്നതായത്‌ കൊണ്ട്‌ കൊല്ലം പൂർത്തിയാവുന്നതോട്‌ കൂടി സകാത്തിന്റെ അവകാശികൾ മുതലിൽ നിന്ന് നിശ്ചിത വിഹിതത്തിന്റ്‌ ഉടമകളായിത്തീരും . എങ്കിലും അവരുടെ വിഹിതം അതേ മുതലിൽ നിന്ന് തന്നെ കൊടുത്ത്‌ കൊള്ളണമെന്നില്ല. മറ്റൊന്നിൽ നിന്ന് കൊടുത്താൽ മതിയാവുന്നതാണ്‌.. 200 ദിർഹം വെള്ളിമാത്രം ഉടമസ്ഥതയിലുള്ള മനുഷ്യൻ കൊല്ലങ്ങളോളം അതിന്‌ സകാത്ത്‌ കൊടുത്തില്ലെങ്കിലും ആദ്യ വർഷത്തെ സകാത്‌ മാത്രമേ നിർബന്ധമാവുകയുള്ളൂ 200 ന്റെ സകാത്ത്‌ വിഹിതം കഴിച്ചാൽ ബാക്കിയുള്ളതിനു സകാത്തിന്റെ പരിമാണമില്ലെന്നതാണു കാരണം.

കൊല്ലം പൂർത്തിയായതിനു ശേഷം സകത്‌ കൊടുക്കുവാൻ സൗകര്യം കിട്ടുന്നതിനു മുമ്പായി ധനം മുഴുവൻ നശിച്ചാൽ അവൻ സകാതിൽ നിന്ന് ഒഴിവാകുന്നതാണ്‌. സകാതിന്റെ കണക്കിൽ കൂറവ്‌ സംഭവിക്കാത്തവിധം ഭാഗികമായി നശിച്ചാൽ ബാക്കിയുള്ളതിന്റെ വിഹിതം സകാത്‌ നിർബന്ധമാകും. നശിച്ചതിന്റെ വിഹിതത്തിന്‌ ബാധ്യസ്ഥനാവുകയില്ല. വർഷം പൂർത്തിയാവുകയും സകാത്ത്‌ കൊടുക്കുവാൻ സൗകര്യം കിട്ടുകയും ചെയ്തതിനു ശേഷം ധനം പൂർണ്ണമായോ ഭാഗികമായോ നശിച്ചാൽ സകാത്തിൽ ഇളവ്‌ അനുവദിക്കപ്പെടുകയില്ല. നശിക്കാത്തതിനെന്ന പോലെ നശിച്ചതിനും സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌. വർഷത്തിൽ അൽപനിമിഷമെങ്കിലും ധനം ഉടമസ്ഥതയിൽ നിന്ന് നീങ്ങിയാൽ പിന്നെ അത്‌ തിരിച്ച്‌ കിട്ടിയാലും ഇല്ലെങ്കിലും സകാത്‌ നിർബന്ധമില്ല. കൊല്ലം പൂർത്തിയാകുന്നതിനു മുമ്പ്‌ മരിച്ചാലും അപ്രകാരം തന്നെ. ധനം മറ്റൊരാളിൽ നിന്ന് വിലക്ക്‌ വാങ്ങിയവനും അനന്തരാവകാശത്തിലൂടെ ലഭിച്ചവനും അത്‌ തങ്ങളുടെ ഉടമയിൽ വന്നത്‌ മുതൽ കൊല്ലം ആരംഭിച്ചതായി കണക്ക്‌ കൂട്ടേണ്ടതാണ്‌. സകാത്തിൽ നിന്ന് ഒഴിഞ്ഞ്‌ മാറുവാൻ വേണ്ടി വർഷം പൂർത്തിയാകുന്നതിനുമുമ്പ്‌ ധനം കൈമാറ്റം ചെയ്യൽ കറാഹത്താകുന്നു. ഹറാമാണെന്നും അഭിപ്രായമുണ്ട്‌.

വർഷം പൂർത്തിയാതിനു ശേഷം സകാത്ത്‌ കൊടുക്കുന്നതിനു മുമ്പ്‌ വിൽക്കപ്പെടുന്ന ധനത്തിലുള്ള സകാത്തിന്റെ വിഹിതത്തിൽ വിലപന സാധുവാകുകയില്ല. ബാക്കിയുള്ളതിൽ സാധുവാകുന്നതാണ്‌
സ്വർണ്ണം, വെള്ളി ( നാണ്യം ) , ആട്‌, മാട്‌, ഒട്ടകം (ജീവികൾ), മുഖ്യാഹാരം (ഭക്ഷ്യധാന്യം ) ,കാരക്ക, മുന്തിരി എന്നീ എട്ട്‌ ഇനങ്ങളിലാണ്‌ സകാത്ത്‌ നൽകേണ്ടത്‌.

ഭൂമിയിലുള്ള സർവ്വ അനുഗ്രഹങ്ങളും മനുഷ്യനു വേണ്ടി സംവിധാനിച്ച അല്ലാഹു അവനു വഹിക്കാനാവാത്ത യാതൊന്ന്നും കൽപിച്ചിട്ടില്ല. " അല്ലാഹു നിങ്ങൾക്ക്‌ ആശ്വാസത്തെയാണ്‌ ഉദ്ദേശിക്കുന്നത്‌ ,പ്രയാസമുണ്ടാക്കാനുദ്ദേശിക്കുന്നില്ല (ഖുർആൻ ) . കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും ഞെരുക്കമില്ലാത്ത രൂപത്തിലാണ്‌ സകാതിനെ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌. ആകെ എട്ട്‌ ഇനങ്ങളിൽ മാത്രം. കൊടുക്കേണ്ട വിഭാഗവും എട്ട്‌ തന്നെ..അവർ ;

1) ഫഖീർ ;
വരുമാനം ചിലവിന്റെ പകുതിയിലെത്താത്തവർ
2) മിസ്കീൻ ;
വരുമാനം ചിലവിന്റെ പകുതിയാവും പൂർണ്ണമാകുന്നില്ലസൗജന്യമായി ലഭിക്കുന്ന ചെലവ്‌ ഫഖീറും മിസ്കീനുമാകുന്നതിനു എതിരല്ല.
3) സകാത്തിന്റെ ഉദ്യോഗസ്ഥന്മാർ ;(ഇസ്‌ലാമിക ഭരണത്തിൽ)
സകാത്ത്‌ പിരിക്കുന്നവർ, അതിന്റെ കണക്ക്‌ എഴുതുന്നവർ, പിരിച്ചെടുത്ത്‌ സംഭരിക്കുന്നവർ, അത്‌ ഭാഗിച്ച്‌ വിതരണം ചെയ്യുന്നവർ.
4) നവ മുസ്‌ലിംകൾ ;
ഇസ്‌ലാമിൽ ആകൃഷ്ടരായ അമുസ്‌ലിംകൾക്ക്‌ അവർ മുസ്‌ലിമ്മാവുന്നതിനു മുമ്പ്‌ സകാത്‌ കൊടുക്കുവാൻ പാടില്ല. മുസ്‌ലിമായാൽ അർഹനാകുന്നു.അവരുടെ ഇസ്‌ലാം മെച്ചപ്പെടുമെന്നോ അല്ലെങ്കിൽ അവരെപ്പോലോത്തവർ ഇസ്‌ലാം സീകരിക്കുമെന്നോ പ്രതീക്ഷികക്പ്പെടുന്നുവെങ്കിൽ അത്തരം നവ മുസ്‌ലിം ധനാഢ്യനാണെങ്കിൽ പോലും സകാത്തിന്‌ അർഹനാണ്‌. ജനങ്ങളിൽ സ്വാധീനമുള്ള അവർക്ക്‌ സകാത്ത്‌ കൊടുക്കുന്നത്‌ കണ്ട്‌ മറ്റുള്ളവർകൂടി ഇസ്‌ലാമിലേക്ക്‌ ആകർഷിക്കപ്പെടാൻ സാധ്യതയുള്ളത്‌ കൊണ്ടാണത്‌.

5) രിഖ്വാബ്‌ ;
ഗഡുക്കളായോ മറ്റോ പണം അടച്ച്‌ കൊള്ളാമെന്ന വ്യവസ്ഥയിൽ യജമാനനുമായി മോചന പത്രം എഴുതിയ അടിമകൾക്ക്‌ അവർ നിശ്ചിത തുക വശമില്ലാത്തവരാണെങ്കിൽ അതിനാവശ്യമായത്‌ സകാത്‌ മുതലിൽ നിന്ന് കൊടുക്കേണ്ടത്‌.

6) കടക്കാരൻ ;
രക്തച്ചൊരിച്ചിലിനോ സാമ്പത്തിക നഷ്ടത്തിനോ ഇടവരുത്തുമായിരുന്ന സംഘട്ടനം ഒഴിവാക്കുവാനും വ്യക്തികളുടെയോ സമൂഹങ്ങളുടേയോ ഇടയിൽ യോജിപ്പ്‌ ഉണ്ടാക്കുവാനായി കടം വാങ്ങിയവർ ധനികനാണെങ്കിൽ പോലും സകാത്തിന്റെ ധനത്തിൽ നിന്ന് ഒരു വിഹിതം പ്രസ്തുത കടം വീട്ടേണ്ടതിലേക്കായി അവനു നൽകേണ്ടതാണ്‌. തന്റെയും തന്റെ ഭാര്യ സന്തതികളുടെയും ചെലവിനു വേണ്ടി കടം വാങ്ങിയവൻ ദരിദ്രനാണെങ്കിൽ അവന്നും സകാത്‌ കൊടുക്കേണ്ടതാണ്‌. ധനികനാണെങ്കിൽ അവൻ സകാത്തിന്‌ അർഹനല്ല. അനുവദനീയമല്ലാത്ത കാര്യത്തിനു വേണ്ടി കടം വാങ്ങി ചെലവഴിക്കുകയും അനന്തരം അവൻ പശ്ചാത്തപ്പിക്കുകയും ചെയ്താൽ ആ കടം വീട്ടേണ്ടതിലേക്ക്‌ സകാത്തിൽ നിന്ന് വിഹിതം നൽകാം എന്നാണ്‌ പ്രബല അഭിപ്രായം.

7) അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവൻ

അല്ലാഹുവിന്റെ തൃപ്തി കാക്ഷിച്ച് കൊണ്ട് വിശുദ്ധ സമരത്തിന് സദാ സന്നദ്ധരായി വർത്തിക്കുന്നവർ. അവർ ധനികാരായാൽ പോലും യുദ്ധ സാമഗ്രികൾ വാങ്ങാനും, ഭക്ഷണം , വസ്ത്രം മുതലായവയ്ക്കും ആവശ്യമായ സംഖ്യ സകാത്തിൽ നിന്ന് കൊടുക്കേണ്ടതാണ്. എന്നാൽ ഖുർ‌ആനിൽ വന്ന ‘ഫീസബീലില്ലാഹ്’ എന്നതിന് ദൈവമാർഗം എന്ന് പരിഭാഷ നൽകി മദ്രസ, കോളേജുകൾ നടത്താനും ,പ്രസ്ഥാനങ്ങൾ വളർത്താനും സകാത്ത് വാങ്ങാമെന്ന വാദം ശരിയല്ല. ഒരു മദ്‌ഹബിലും അങ്ങിനെ അഭിപ്രായമില്ല. ശാഫി, ഹനഫീ, മാലികി മദ്‌ഹബ് അനുസരിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ എന്നാണതിന്റെ അർത്ഥം. ഹമ്പലീ മദ്‌ഹബിൽ ഹാജിമാ‍രും ഉൾപെടുന്നു എന്ന് മാത്രം.

8. യാത്രക്കാരൻ.

സകാത്ത് വിതരണം ചെയ്യുന്ന നാട്ടിലൂടെ കടന്നുപോകുന്നവനും ആ നാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് അനുവദനീയ യാത്രചെയ്യാനുദ്ദേശിക്കുന്നവനും സഞ്ചാരി എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. അയാൾക്ക് ആവശ്യമാണെങ്കിൽ ഭക്ഷണ ചിലവിനും വാഹനച്ചിലവിനുമുള്ള തുക സകാത്തിൽ നിന്ന് കൊടുക്കാം. അയാളുടെ നാട്ടിൽ ധനമുണെങ്കിലും ശരി.

നബി കുടുംബത്തിലെ ഹാശിമിയ്യോ മുത്തലിബിയ്യോ ആയ തങ്ങൾക്ക് സകാത്ത് സ്വീകരിക്കാൻ പാടില്ല.

സ്വർണ്ണവും വെള്ളിയും :

ആഗോള തലത്തിൽ എക്കാലത്തേയും സാമ്പത്തിക വിനിമയ മാധ്യമമാണ് സ്വർണ്ണവും വെള്ളിയും. അത് കൊണ്ട് തന്നെ ധനത്തിന്റെ സകാത്ത് പ്രാഥമികമായി തന്നെ ഇവ രണ്ടുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ഉപയോഗം അനുവദിക്കപ്പെട്ട ആഭരണങ്ങളല്ലാത്ത 85 ഗ്രാം സ്വർണം ഒരു വർഷം കൈവശമിരുന്നാൽ സ്വർണ്ണത്തിന്റെ സകാത്ത് നിർബന്ധമായി. കൈവശം വെച്ച സ്വർണ്ണത്തിന്റെ 2.5 ശതമാനമാണ് സകാത്ത് നൽകേണ്ടത്. 595 ഗ്രാം ആണ് വെള്ളിയുടെ സകാത്തിന്റെ പരിധി. ഇതിനും 2.5 ശതമാനമാണ് സകാത്ത് നൽകേണ്ടത്. സ്വർണ്ണത്തിന്റെ സകാത്ത് സ്വർണമായി തന്നെ നൽകണം.

സ്വർണം വാങ്ങി ഒരു വർഷം തികയുന്ന ദിവസം സകാത്ത് കൊടുക്കണം. സാധാരണയിൽ അമിതമായി കണക്കാക്കുന്ന അത്രയും തൂക്കം ആഭരണം ഉപയോഗിക്കൽ ഹറാമാണ്. ഇങ്ങിനെ ഹറാമായ നിലക്ക് ആഭരണം ഉപയോഗിക്കുമ്പോൾ അതിന് സകാത്ത് കൊടുക്കണം. ഹലാലായ ആഭരണങ്ങൾക്കാണ് സകാത്തില്ലാത്തത്. 85 ഗ്രാമിനു മുകളിലുള്ള സാധാരണ ഉപയോഗിക്കുന്ന സ്വർണാഭരണം പിന്നീട് തീരെ ഉപയോഗിക്കാൻ പറ്റാത്ത വിധം കേട് വന്ന് ഒരു വർഷം സൂക്ഷിച്ചാൽ അതിനും സകാത്ത് നിർബന്ധമാണ്. കാരണം ഈ ഒരു വർഷം സൂക്ഷിച്ചത് ആഭരണമല്ല ,നിക്ഷേപമാണ്. സ്വർണവും വെള്ളിയും നിക്ഷേപമാക്കി വെച്ച് അവയെ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവിടാതെയിരിക്കുന്നവർക്ക് വേദനിപ്പിക്കുന്ന ശിക്ഷയുണ്ടെന്ന ( 9:34 ) ഖുർ‌ആൻ വാക്യം സ്വർണത്തിന്റെ സകാത്തിനെയാണ് കുറിക്കുന്നത്.

വ്യാപാരം :

ധനസമ്പാദനത്തിനുള്ള ഹലാലായ മാർഗമാണ്‌ കച്ചവടം. അതേ സമയം സകാത്‌ കൊടുക്കാൻ കൽപ്പിക്കപ്പെട്ട മറ്റ്‌ വസ്തുക്കളെ അപേക്ഷിച്ച്‌ അധ്വാന ഭാരമുള്ളത് കൊണ്ട് തന്നെ കുറഞ്ഞ വിഹിതമായ 2.5 ശതമാനമാണ് കച്ചവടത്തിന്റെ സകാത്തായി ഇസ്‌ലാം നിശ്ചയിച്ചത്.

595 ഗ്രാം വെള്ളിയുടെ തുകയണ് കച്ചവടത്തിന്റെ സകാ‍ത്തിന്റെ പരിധി. കച്ചവടം ആരംഭിച്ച് ഒരു വർഷം കഴിയുമ്പോൾ കയ്യിലിരിപ്പുള്ള ചരക്കും വിറ്റു പിരിഞ്ഞു കിട്ടിയ പണവും ( കച്ചവടത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിട്ടില്ലാത്ത ) 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കിൽ കച്ചവടത്തിനു സകാത്ത് കൊടുക്കണം. കച്ചവടം ആരംഭിക്കുന്ന സമയത്തോ ഒരു വർഷം പൂർത്തിയാവുന്നതിനിടയ്ക്കോ പ്രസ്തുത സംഖ്യയില്ല ,പക്ഷെ വർഷാ‍വസാനത്തിൽ അത്രയും സംഖ്യയുണ്ട്താനും. എന്നാലും സകാത് നിർബന്ധമാണ്. സകാത്തിന് മതിയായ ഈ തുക കച്ചവടം തുടങ്ങാൻ നിശ്ചയിച്ച ദിവസം മുതൽ കൈവശം ഉണ്ടെങ്കിൽ അന്ന് മുതൽ കൊല്ലം എണ്ണണം. കച്ചവടം തുടങ്ങിയ സമയത്ത് സകാത്തിന് മതിയായ തുക (നിസാബ്) ഇല്ലാതിരിക്കുകയും പിന്നീട് വർഷം തികയുന്നതിന് മുമ്പ് സകാത്തിന് അർഹമായ നിസാബ് എത്തിക്കുകയും ചെയ്താൽ കച്ചവടം തുടങ്ങിയ തിയ്യതി മുതൽ കൊല്ലം എണ്ണണം.

ഉദാഹരണമായി 10,000 ( 595 ഗ്രാം വെള്ളിയുടെ സാങ്കല്പിക വില ) റിയാൽ കൊണ്ട് ഒരാൾ കച്ചവറ്റാം ആരംഭിച്ചു എന്ന് കരുതുക. സകാത്തിന് മതിയായ തുക എന്ന നിലയിൽ ഈ പണം കൈവശം വന്ന ദിവസം മുതൽ കൊല്ലം എണ്ണണം. അതേ സമയം 5000 റിയാൽ കൊണ്ട് ( 595 ഗ്രാം വെള്ളിയുടെ തുകയില്ലാത്ത സംഖ്യ കൊണ്ട് ) കച്ചവടം തുടങ്ങിയ ആളെ സംബന്ധിച്ച് ഈ തുക സകാത്തിന് മതിയായതല്ല. എന്നാൽ കച്ചവടം തുടങ്ങി ഒരു വർഷം കഴിഞ്ഞ് കണക്കെടുക്കുമ്പോൾ സകാത്തിന്റെ നിസാബിന് ( ഉദാ: 10,000 റിയാൽ ) ഉണ്ടെങ്കിൽ കച്ചവടം തുടങ്ങിയ തിയ്യതി മുതൽ തന്നെ കൊല്ലം കണക്കാക്കണം.

കൊല്ലം തികയുമ്പോൾ കടയിലെ സ്റ്റോക്കെടുക്കുക. സ്റ്റോക്കുള്ള സാ‍ധനങ്ങളുടെ വില്പന വിലയാണ് മുതൽമുടക്കായി ഗണിക്കേണ്ടത്. കൂട്ടത്തിൽ കിട്ടുമെന്നുറപ്പുള്ള കടം പോയ സംഖ്യയും കൂടി ഉൾപ്പെടുത്തി സകാത്തിന് മതിയായ തുകക്കുള്ള ചരക്ക് ഉണ്ടെങ്കിൽ അതിന്റെ 2.5 ശതമാനം സകാത് കൊടുക്കണം വില്പന സാ‍ധനങ്ങളല്ലാത്ത ഫർണീച്ചർ തുടങ്ങിയവ സ്റ്റോക്കെടുക്കുമ്പോൾ ഉൾപ്പെടുത്തേണ്ടതില്ല. വ്യാപാരം നഷ്ടത്തിലാണെങ്കിലും സ്റ്റോക്കെടുപ്പിൽ കിട്ടുന്ന സംഖ്യ 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യാമായൽ സകാത്ത് കൊടുക്കണം.

സ്വർണ്ണ വ്യാപാരി കൊല്ലം തികയുമ്പോൾ കച്ചവടത്തിന്റെ സകാത്ത് കൊടുക്കണം. വർഷാവസാനം വിലകെട്ടുമ്പോൾ സകാത്തിന്റെ തുകയില്ലെങ്കിൽ രണ്ടാം വർഷത്തിലെ അവസാനം വീണ്ടും വിലകെട്ടണം. അപ്പോൾ നിശ്ചിത തുകയുണ്ടെങ്കിൽ ഒരു വർഷത്തെ സകാത്ത് നൽകണം. അപ്പോഴും സകാത്ത് തുക തികഞ്ഞിട്ടില്ലെങ്കിൽ സകാത്ത് നൽകേണ്ടതുമില്ല.


വർഷത്തിനിടയിൽ കച്ചവട വസ്തുക്കൾ മുഴുവനും വില്പന നടത്തി ലാഭം നേടുകയും ആ തുക അവന്റെ കയ്യിൽ തന്നെ കിടക്കുകയും ചെയ്തു എങ്കിൽ മൂലധനത്തിന് അതിന്റെ വർഷം തികയുമ്പോഴും ലാഭവിഹിതത്തിന് അതിന്റെ വർഷം തികയുമ്പോഴും സകാത് നൽകേണ്ടതാണ്.

മുഹറം ഒന്നിന് പലചരക്ക് കട തുടങ്ങിയ വ്യക്തി സഫർ ഒന്നിന് ഹോട്ടലും തുടങ്ങി. എന്നാൽ ഈ രണ്ട് കച്ചവടങ്ങൾക്കും വെവ്വേറെ സകാത് നൽകണം. പലചരക്ക് കടയിലെ ചരക്ക് സകാത്തിന് തികയില്ലെങ്കിൽ ഹോട്ടലിലെ വാർഷിക സ്റ്റോക്കെടുക്കേണ്ട സമയത്ത് പലചരക്ക് കടയിലെ കൂടി ഒന്നിച്ച് സ്റ്റോക്കെടുത്ത് സകാത്ത് നൽകണം.

കച്ചവടം തുടങ്ങിയ ദിവസം മുതൽ ചാന്ദ്രവർഷപ്രകാരമുള്ള ഒരു വർഷം പൂർത്തിയാകുമ്പോഴാണ് സകാത് നിർബന്ധമാവുക. ക്രിസ്തു വർഷ പ്രകാരമുള്ള കൊല്ലം തികയാൻ കാത്തിരിക്കരുത്. അവകാശികളുടെ വിഹിതം അകാരണമായി പിന്തിക്കലാണത്. അത് പോലെ റമദാൻ മാസമാ‍വാനും കാത്തിരിക്കരുത്.

കച്ചവട സ്വത്ത് വർഷം തീരുന്നതുവരെ കച്ചവടോദ്ദേശ്യപ്രകാരം കൈകാര്യം ചെയ്യണം. അത് കച്ചവടത്തിനുള്ളതല്ലെന്ന് കരുതിയാൽ സകാത്ത് നിർബന്ധമില്ല. പക്ഷെ സകാത് നൽകുന്നതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഇങ്ങിനെ കരുതിയാൽ അല്ലാഹുവിങ്കൽ നിന്നുള്ള ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയില്ല.

സാധനങ്ങൾ വില കൊടുത്ത് വാങ്ങി വിലക്ക് വിൽക്കുന്നവനാണ് വ്യാപാരി. വില കൊടുത്ത് വാങ്ങിയ വസ്തുക്കൾ അതേ രൂപത്തിൽ വിൽക്കാതെ രൂപവും ഭാവവും മാറ്റി വില്പന നടത്തുന്നവനും വ്യാപാരിയാണ്. എണ്ണക്കുരുവാങ്ങി ആട്ടിയ ശേഷം എണ്ണ വില്പന നടത്തുന്നവനും, നൂൽ വാങ്ങി വസ്ത്രമുണ്ടാക്കി വിൽക്കുന്നവനും ,പച്ചിരുമ്പ് വാങ്ങി ഉപകരണങ്ങൾ നിർമ്മിച്ച് വിൽക്കുന്നവനും സകാത്ത് നിർബന്ധമാവുന്ന കച്ചവടക്കാരാണ്.

വിലക്ക് വാങ്ങാതെ സ്വന്തം വസ്തുക്കൾ എടുത്ത് നിർമ്മിച്ച് വിൽക്കുന്നവൻ സകാത്ത് കൊടുക്കേണ്ട കച്ചവടക്കാരനല്ല. സ്വന്തം വയലിലെ മണ്ണെടുത്ത് ചൂള ശരിയാക്കി ഇഷ്ടിക ചുട്ട് വില്പന നടത്തുന്നവൻ സകാത് നൽകേണ്ടതില്ല. അതേസമയം മണ്ണ് വില കൊടുത്ത് വാങ്ങി ഓടും ഇഷ്ടികയും നിർമ്മിക്കുന്ന വ്യവസായികൾ സകാത്ത് കൊടുക്കണം.

കച്ചവടത്തിനായി വാങ്ങിയ ഒരിനം ചരക്കിന് മാർക്കറ്റിൽ ഡിമാന്റ് ഇല്ലാതാവുകയും തുടർന്ന് ആ സാധനം കച്ചവടത്തിൽ നിന്ന് തൽക്കാലം മാറ്റി വെക്കുകയും ചെയ്താൽ അതിന് സകാത് നൽകേണ്ടതില്ല. അത് പോലെ സ്വന്തം ആവശ്യത്തിനു വേണ്ടി നീക്കിവെച്ച വസ്തുക്കളുടെ കണക്കെടുക്കേണ്ടതില്ല. കാരണം നിർണ്ണയമോ നീക്കിവെക്കലോ വഴിയായി ആ വസ്തുക്കൾ കച്ചവട സ്വത്തല്ലാതായി. കച്ചവടക്കച്ചരക്കായി നിലനിൽക്കുന്ന വസ്തുക്കളുടെ കണക്കെടുത്ത് അതിന് മാത്രം സകാത്ത് നൽകിയാൽ മാതിയാകുന്നതാണ്.

കച്ചവടത്തിന്റെ സകാത് പണം നൽകുന്നതിന് പകരം കടയിലെ സാധനം നൽകിയാൽ മതിയാകില്ല.

അന്യനാട്ടിൽ പോയി കച്ചവടം ചെയ്യുന്നവർ സകാത്തിന്റെ സംഖ്യ നാട്ടിലുള്ള കുടുംബങ്ങൾക്കും മറ്റും അയച്ച് കൊടുത്താൽ പ്രബലമായ അഭിപ്രായമനുസരിച്ച് സകാത് വീടുകയില്ല. ഏത് സ്ഥലത്ത് വെച്ചാണോ സകാത്ത് നിർബന്ധമായത് അവിടെയുള്ള അവകാശികൾക്ക് തന്നെ നൽകേണ്ടതാണ്. ഉടമ എവിടെ നിൽക്കുന്നു എന്നതും പരിഗണിക്കുകയില്ല. കച്ചവടം എവിടെ നടക്കുന്നു എന്നതാണ് പ്രധാനം. എന്നാൽ ഹനഫീ മദ്‌ഹബ് പ്രകാരവും ശാഫി‌ഈ മദ്‌ഹബിലെ പ്രബലമല്ലാത്ത അഭിപ്രായ പ്രകാരവും സകാത്ത് മറ്റ് അത്യാവശ്യമായ സ്ഥലത്തേക്ക് മാറ്റാവുന്നതാണ്.

ഒരാൾക്ക് പണം മുടക്കി സ്വന്തമായി കച്ചവടം നടത്താൻ പ്രയാസമാവുമ്പോൾ മറ്റൊരാളെ കച്ചവടത്തിന് ഏല്പിക്കുന്ന പതിവ് വിദേശങ്ങളിലൊക്കെ സർവ്വ സാധാരണയായി നടക്കുന്നുണ്ട്. ഇവിടെ നടത്തിപ്പുകാരന് അധ്വാനം മാത്രമാണ് മുടക്കുന്നത് അപരൻ പണവും. ലാഭവിഹിതത്തിൽ രണ്ട് പേരും പങ്കുകാരാകുന്നു. ഇവർ കൊല്ലം തികയുമ്പോൾ കടയിലുള്ള മുഴുവൻ വസ്തുക്കൾക്കും വിലകെട്ടി, മൊത്തം ലാഭം അതിലേക്ക് ചേർത്തിട്ട് അതിന്റെ രണ്ടര ശതമാ‍നം സകാത് നൽകണം. മൊത്തം സംഖ്യയിൽ നിന്ന് സകാത്ത് വിഹിതം കഴിച്ചിട്ടാണ് ലാഭം ഓഹരി ചെയ്യേണ്ടത്.

കച്ചവടത്തിനാവശ്യമായ പണം കടം വാങ്ങിയതാണെങ്കിലും വർഷം തികയുമ്പോൾ കച്ചവടച്ചരക്ക് സകാത്തിന്റെ പരിധിയുള്ളതാണെങ്കിൽ സകാത് കൊടുക്കണം.

ചിലർ ജോലി ചെയ്യുന്നതോടൊപ്പം കച്ചവടവും നടത്താറുണ്ട്. ഉദാഹരണമായി പെയിന്റിംഗ് ജോലി ചെയ്യുന്ന ഒരാൾ പെയ്ന്റ് കച്ചവടം നടത്തുന്നുവെങ്കിൽ പെയിന്റ് വാങ്ങിയത് മുതൽ ഒരു വർഷം പൂർത്തിയാവുമ്പോൾ തന്റെ പണിക്കൂലി കഴിച്ച് മിച്ചമുള്ള പെയിന്റിനു വിലകെട്ടി സകാത്തിന്റെ നിസാബുണ്ടെങ്കിൽ സകാത്ത് കൊടുക്കണം.

കറൻസിയുടെ സകാത്ത്

വെള്ളിക്കും സ്വർണ്ണത്തിനും സകാത്ത് നിർബന്ധമാക്കിയത് അത് സാധനങളുടെ വിലയും വിനിമയ മാധ്യമവും എന്ന നിലക്കാണ്. ഇന്ന് ഇത്തരമൊരു നാണയ വ്യവസ്ഥ നിലവിലില്ല. പകരം സ്വർണ്ണം വെള്ളി അടിസ്ഥാനമാക്കിയുള്ള കറൻസിയാണുള്ളത്. അതിനാൽ എന്ത് കാരണത്താൽ സ്വർണ്ണത്തിനും വെള്ളിക്കും സകാത്ത് നിർബന്ധമായോ അതേ കാരണത്താൽ കറൻസിക്കും സകാത്ത് നിർബന്ധമാണ്.

ബാങ്ക് അകൌണ്ട് ഇല്ലാത്തവർ വിരളമാണ് . എന്നാൽ അജ്ഞത മൂലമാവാം ഇവരിൽ നല്ലൊരു ഭാഗം അർഹരായിട്ടും സകാത്ത് നൽകാത്തവരാണ്. 595 ഗ്രാം വെള്ളിയുടെ വില ഒരു വർഷം അകൌണ്ടിൽ കിടന്നാൽ സകാത്ത് നിർബന്ധമാണ്.

595 ഗ്രാം വെള്ളിയുടെ വില 10,000 ഇന്ത്യൻ രൂപയാണെന്ന് സങ്കല്പിക്കുക. 4000 രൂപ കൊണ്ട് ഒരാൾ അകൌണ്ട് തുടങ്ങി അകൌണ്ടിലെ തുക എന്ന് 10,000 രൂപയാകുന്നുവോ, അന്ന് മുതൽ അയാൾ കൊല്ലം കണക്ക് വെച്ച് പോരണം. ഈ സംഖ്യ സ്ഥിരമായി ഒരു വർഷം അകൌണ്ടിൽ കിടന്നിട്ടുണ്ടെങ്കിൽ വർഷാവസാ‍നം 10,000 ത്തിന്റെ 2.5 ശതമാനം (250 രൂപ )സകാത് നൽകണം. സകാത്ത് നൽകി ബാക്കി വരുന്ന സംഖ്യയാണ് പിന്നീട് കണക്ക് വെക്കേണ്ടത്. അകൌണ്ട് ബാലൻസ് 10,000 ത്തിൽ കുറയുമ്പോൾ കൊല്ലം മുറിയുകയും ,ശേഷം എന്ന് 10,000 തികയുന്നുവോ അന്ന് പുതിയ വർഷം ആരംഭിക്കുകയും ചെയ്യുന്നു.

സകാത്തിന് മതിയായ തുക ഒരു വർഷം കയ്യിലിരുന്ന ഒരാൾക്ക് തുല്യമായതോ അതിൽ കൂടുതലോ ഉള്ള തുക കടം ഉണ്ടെങ്കിലും കയ്യിലിരിപ്പുള്ള സംഖ്യക്ക് സകാത്ത് നൽകുക തന്നെ വേണം.

വർഷങ്ങൾ നീ‍ണ്ടുനിൽക്കുന്ന കുറിയിൽ നിക്ഷേപ സംഖ്യ, നറുക്ക് ലഭിക്കാതെ ഒരു വർഷം പിന്നിട്ടാൽ സകാത്തിന്റെ കണക്ക് തികയുമെങ്കിൽ സകാത്ത് നൽകണം. ആദ്യമാദ്യം നറുക്ക് ലഭിച്ച വ്യക്തി സകാത്ത് നൽകേണ്ടതില്ല. താൻ നിക്ഷേപിക്കുന്ന സംഖ്യ അയാൾ ആദ്യമേ സ്വീകരിച്ചു കഴിഞ്ഞു.

തിരിച്ചുകിട്ടുന്ന രീതിയിൽ എല്ലാ മാസവും ശമ്പളത്തിൽ നിന്നും കമ്പനി ഒരു നിശ്ചിത തുക ഈടാക്കുന്ന എല്ലാ തരം സ്കീമുകൾക്കും (ഉദാ: പ്രോവിഡൻസ് ഫണ്ട്) സകാത്ത് നിർബന്ധമാണ്. ഇങ്ങിനെ പിടിക്കുന്ന സംഖ്യ സകാത്തിന്റെ പരിധിയെത്തുന്നത് എപ്പോഴാണെന്ന് ശ്രദ്ധിയ്ക്കുകയും അന്നുമുതൽക്ക് ഒരു കൊല്ലം പൂർത്തിയാവുമ്പോൾ അതിന്റെ 2.5 ശതമാനം സകാത്ത് കൊടുക്കണം. കിട്ടാനുള്ള കടത്തിന്റെ അവസ്ഥയാണിതിനുള്ളത്. കടം കൊടുത്ത പണം തിരിച്ചു കിട്ടുന്നതിനു മുമ്പ് തന്നെ സകാത്ത് കൊടുക്കാവുന്നതാണ്. സംഖ്യ ലഭിച്ചതിന്റെ ശേഷമാണ് സകാത്ത് കൊടുക്കുന്നതെങ്കിൽ കഴിഞ്ഞ വർഷങ്ങൾക്കെല്ലാം അതാത് വർഷത്തെ സംഖ്യയുടെ സ്ഥിതിയനുസരിച്ചാണ് സകാത്ത് കൊടുക്കേണ്ടത്. ആദ്യ വർഷത്തെ സകാത്തിന്റെ വിഹിതം രണ്ടാം വർഷത്തിലുണ്ടാവില്ല. ആദ്യ വർഷത്തിലെ സകാത്ത് വിഹിതം തന്റേതല്ല സകാത്തിന്റെ അവകാശികളുടെതാണ്. അപ്പോൾ ആ വിഹിതം കഴിച്ച ശേഷമുള്ള സംഖ്യക്കാണ് രണ്ടാം വർഷം സകാത് കണക്കാക്കേണ്ടത്. അപ്പോൾ ലഭിക്കുന്ന വിഹിതം കഴിച്ചാണ് മൂന്നാം വർഷത്തിലെ സകാത്ത് കണക്കാക്കേണ്ടത്. അങ്ങിനെ ഓരോ വർഷത്തിന്റെയും കണക്ക് കൂട്ടി സകാത് നൽകേണ്ടതാണ്.

തിരിച്ചുനൽകുമെന്ന നിബന്ധനയോടെ പീടികയുടെ ഉടമയും സ്കൂൾ മാനേജ്മെന്റും വാഹന ഉടമകളും മറ്റും വാങ്ങുന്ന പണവും ഇതേ അവസ്ഥയിലാണ്. ഇത് സകാത് നൽകേണ്ട പരിധിയുള്ള സംഖ്യയാണെങ്കിൽ ഒരു വർഷം തികഞ്ഞത് മുതൽക്ക് അതിനും സകാത് നിർബന്ധമാകും. തിരിച്ച് കിട്ടുമ്പോൾ കഴിഞ്ഞ ഓരോ വർഷത്തിനും സകാത്ത് കൊടുക്കേണ്ടതാണ്. ഒരു ലക്ഷം രൂപയുടെ സെക്യൂരിറ്റി തുകക്ക് 2500 രൂപ ഒന്നാം വർഷത്തിൽ സകാത്ത് കൊടുക്കുമ്പോൾ രണ്ടാം വർഷത്തിൽ 2500 കഴിച്ചുള്ള സംഖ്യക്ക് സകാത്ത് കൊടുത്താൽ മതി. ഈ കുറവ് ഓരോ വർഷത്തിലുമുണ്ടാവും. ഇത് പരിഗണിച്ച്കൊണ്ടാണ് സകാത് കണക്കാക്കേണ്ടത്.

കറൻസിയുടെ സകാത്തിൽ പണമായി വാങ്ങിയ സ്ത്രീധനവും ഉൾപ്പെടും. സ്ത്രീധനം പെണ്ണിന്റെ സ്വത്താണ്. വല്ല കാരണത്താലും വിവാഹമോചനം ചെയ്യപ്പെട്ടാൽ ഈ തുക അവൾക്ക് തിരിച്ച് നൽകേണ്ടതാണ്. ഒരു അമാനത്ത് എന്ന നിലയിലാണ് ഭർത്താവ് ഈ തുക സൂക്ഷിക്കുന്നത്. സ്ത്രീധനത്തുക കൈവശം വന്ന അന്ന് മുതൽ കൊല്ലം കണക്കാക്കി സകാത്ത് നൽകുകയാണ് വേണ്ടത്. അതാത് വർഷങ്ങളിൽ നൽകുകയോ അല്ലാത്ത പക്ഷം കിട്ടാനുള്ള കടമെന്ന നിലയിൽ തുക കയ്യിലെത്തുമ്പോൾ അത് വരെയുള്ള സകാത്ത് ഒന്നിച്ച് നൽകുകയോ ആവാം. സ്ത്രീയാണ് സകാത് നൽകേണ്ടത്. അവൾ ഈ തുക തന്റെ ഭർത്താവിന് ദാനമായി നൽകിയാൽ സകാതിൽ നിന്ന് ഒഴിവാകുന്നതാണ്. ഇത് പോലെതന്നെയാണ് പണമായി നൽകിയ വിവാഹ മൂല്യവും (മഹ്‌റ്). ഇത് സകാതിന്റെ പരിധിയെത്തുകയും ഒരു വർഷം പൂർത്തിയാവുകയും ചെയ്താൽ സ്ത്രീ അതിന് സകാത് നൽകേണ്ടതാണ്. സ്ത്രീധനവും മഹ്‌റും അനുവദനീയമായ ആഭരണമാണെങ്കിൽ അതിന് സകാത് നൽകേണ്ടതില്ല.

ലഭിക്കാനുള്ള കടം എത്ര വർഷം കഴിഞ്ഞ് കിട്ടിയാലും കഴിഞ്ഞ ഓരോ വർഷത്തിനും സകാത് കൊടുക്കണമെന്നാണ് ശാഫി‌ഈ മദ്‌ഹബ് പ്രകാരമുള്ള നിയമം. എന്നാൽ മാലികീ മദ്‌ഹബിൽ ഒരു വർഷത്തിനു മാത്രം സകാത് കൊടുത്താൽ മതിയാവുന്നതാണ്.

കൃഷിയുടെ സകാത്:-

“നദികളും മേഘങ്ങളും കുടിപ്പിച്ചതിന് (കൃഷി) 10 ശതമാനമുണ്ട്. തേവ് ഒട്ടകം കൊണ്ട് നനച്ചുണ്ടാക്കിയതിന് 5 ശതമാനവും” (ഹദീസ് )

ഒരു കൊല്ലത്തെ എല്ലാ വിളകളിലും കൂടി 600 സാ‌അ് ( 1920 ലിറ്റർ) നെല്ലുള്ളവൻ ( ഒരു സാ‌അ് 3.2 ലിറ്റർ) സകാത് കൊടുത്താൽ മതി. “ മനുഷ്യൻ കൃഷി ചെയ്തുണ്ടാക്കുന്ന , ഉണക്കി സൂക്ഷിക്കുന്ന, റൊട്ടിയാക്കിയോ പൊടിയാക്കിയോ മുഖ്യഹാരമായി തിന്നുന്ന സാധനങ്ങൾക്കാണ് കൃഷിയിനത്തിൽ സകാത്ത് നൽകേണ്ടത്” ( അൽ ഉമ്മ് 2:34) . ഇതനുസരിച്ച് ധാന്യത്തിൽ, നെല്ല്, ഗോതമ്പ്, യവം, ചോളം, കടല, പയർ എന്നിവയിലും, പഴങ്ങളുടെ ഇനത്തിൽ കാരക്ക, മുന്തിരി എന്നിവയിലും സകാത്ത് ബാധകമാകുന്നു. മറ്റുള്ള കൃഷികൾക്കൊന്നും സകാത്ത് കൊടുക്കേണ്ടതില്ല. പക്ഷേ അവരുടെ കാർഷികോത്പന്നങ്ങൾ വിറ്റ് കിട്ടുന്ന പണം സകാത്തിന്റെ പരിധിയിലെത്തുകയും വർഷം പൂർത്തിയാവുകയും ചെയ്താൽ സകാത് കൊടുക്കണം.

എന്റെ പ്രിയപ്പെട്ട  വായനക്കാരെ...
 ഞിങ്ങളുടെ എല്ലാ പ്രാർത്ഥനയിലും ഇ പാവപ്പെട്ട എന്നെ ഉൾപ്പെടുത്തണമെന്ന വസിയത്തോടെ നിർത്തുന്നു.

മൂസാ സോന്കാൽ