സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 1 October 2015

സൂറത്തുഥ്ഥൂർ




بسم الله الرحمن الرحيم

റഹ് മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


1.وَالطُّورِ

(1) ഥൂർ പർവതം തന്നെ സത്യം


നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പർവതമാണ് സീനാ പർവതം അതാണ് ഇവിടെ പറഞ്ഞ ഥൂർ പർവതം എന്നതിന്റെ വിവക്ഷ.പൊതുവെ പർവതം കൊണ്ട് സത്യം ചെയ്തതാണെന്നും വീക്ഷണമുണ്ട്. മരങ്ങളുള്ള പർവതം എന്നാണ് ഥൂർ എന്ന പദത്തിന്റെ ശരിയായ അർത്ഥം.ഇബ്നു കസീർ () എഴുതുന്നു. “മരങ്ങളുള്ള മലകൾക്കാണ് ഥൂർ എന്ന് പറയുന്നത്.മൂസാ () നോട് അള്ളാഹു സംസാരിച്ച സീനാ പർവ്വതം പോലെ.മരങ്ങളില്ലാത്ത പർവതങ്ങൾക്ക് ജബൽ’ എന്നാണ് പറയുക (ഇബ്നു കസീർ 4/347)

2. وَكِتَابٍ مَّسْطُورٍ

(2) എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ് സത്യം


എഴുതപ്പെട്ട ഗ്രന്ഥം എന്നതിന്റെ ഉദ്ദേശ്യം എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ലൌഹുൽ മഹ് ഫൂള് ആണുദ്ദേശ്യം. ഖുർആനോ, പൂർവ്വ വേദങ്ങളോ രണ്ടും കൂടിയോ ഉദ്ദേശ്യമാവുന്നതിനും വിരോധമില്ല മൂന്ന് വ്യാഖ്യാനങ്ങളും പറയപ്പെട്ടിട്ടുണ്ട്



3. فِي رَقٍّ مَّنشُورٍ
(3) നിവർത്തി വെക്കപ്പെട്ട തുകലിൽ (എഴുതപ്പെട്ട)
മുൻ കാലത്ത് നേരിയ തോൽക്കഷ്ണങ്ങൾ എഴുതാൻ വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്നത് സ്മരണീയമാണ് നിവർത്തി വെക്കപ്പെട്ടത് എന്നതിന്റെ വിവക്ഷ ഗ്രന്ഥം ജനങ്ങളിൽ പരസ്യമായി പാരായണം ചെയ്യപ്പെടുന്നു എന്നതിലേക്ക് സൂചന നൽകുന്നു

4. وَالْبَيْتِ الْمَعْمُورِ


(4) (ധാരാളം) പെരുമാറ്റമുള്ള മന്ദിരം തന്നെ സത്യം

പെരുമാറ്റമുള്ള മന്ദിരം എന്നതിന്റെ ഉദ്ദേശ്യം പരിശുദ്ധ കഅ്ബയാവുന്നു എന്നാണ് ഒരു വ്യാഖ്യാനം രാപ്പകൽ വ്യത്യാസമില്ലാതെ ആയിരങ്ങളുടെ ആരാധനകളാൽ ഭവനം എപ്പോഴും പരിപാലിക്കപ്പെടുന്നു.


ഇമാം ഖുർഥുബി () എഴുതുന്നു . ‘ഹസൻ () പറഞ്ഞു ഇത് ജനങ്ങളാ പരിപാലിക്കപ്പെടുന്ന അ്ബയാണ് ആറു ലക്ഷം ആളുകളെ കൊണ്ട് അള്ളാഹു എല്ലാ വർഷവും അതിനെ പരിപാലിപ്പിക്കുന്നു അത് സാധിക്കാതെ വന്നാൽ മലക്കുകളെ കൊണ്ട് അള്ളാഹു അത് പൂർത്തിയാക്കുന്നു ആരാധനക്കായി ഭൂമിയിൽ ആദ്യം സ്ഥാപിക്കപ്പെട്ട ഭവനവും കഅ്ബ തന്ന! (ഖുർഥുബി17/46)


ഏഴാം ആകാശത്തിലുള്ള പള്ളിയാണത് എന്നാണ് മറ്റൊരു വീക്ഷണം മിഅ്റാജിന്റെ പ്രസിദ്ധമായ ഹദീസിൽ ഏഴാം ആകാശത്തു വെച്ചുണ്ടായ സംഭവങ്ങൾ വിശദീകരിക്കുന്ന കൂട്ടത്തിൽ നബി() പറയുന്നുണ്ട് ‘പിന്നെ ഞാൻ ബൈത്തുൽ മഅ്മൂറിലേക്ക് ഉയർത്തപ്പെട്ടു അപ്പോൾ അതിൽ ദിനം പ്രതി എഴുപതിനായിരം മലക്കുകൾ പ്രവേശിക്കുന്നുണ്ട് ഒരിക്കൽ പ്രവേശിച്ചവർ വീണ്ടും അതിലേക്ക് മടങ്ങി വരുകയില്ല (ബുഖാരി,മുസ് ലിം) അവർ അവിടെ വെച്ച് ആരാധനകൾ നിർവഹിക്കുകയും ഥ്വവാഫ് നിർവഹിക്കുകയും ചെയ്യുന്നു ഭൂമിയിലുള്ളവർ കഅ്ബാലയത്തെ പ്രദക്ഷിണം ചെയ്യുന്നത് പോലെ  ഏഴാം ആകാശത്തിലുള്ളവരുടെ കഅ്ബയാണത്.അത് കൊണ്ടാണ് ഇബ് റാഹീം നബി () ബൈത്തുൽ മഅ്മൂറിലേക്ക് ചാരിയിരിക്കുന്നതായി (മിഅ് റാജ് യാത്രയിൽ) നബി() കണ്ടത് കാരണം അവർ ഭൂമിയിലെ കഅ്ബയുടെ നിർമ്മാണം നിർവഹിച്ചവരായിരുന്നല്ലോ! ഭവനം ഭൂമിയിലുള്ള കഅ്ബാലയത്തിന്റെ അതേ സൂത്രത്തിലാണ് എല്ലാ ആകാശങ്ങളിലും അവിടെയുള്ളവർക്കുള്ള ആരാധനാലയങ്ങളുണ്ട് ഒന്നാനാകാശത്തുള്ള ആരാധനാലയത്തിന്റെ നാമം ബൈത്തുൽ ഇസ്സ: എന്നാണ് (ഇബ്നു കസീർ 4/308) എണ്ണമറ്റ മലക്കുകൾ ആരാധനക്കായി നിരന്തരം കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പള്ളിയാണത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ!അതാണ് ധാരാളം പെരുമാറ്റമുള്ള (പരിപാലിക്കപ്പെടുന്ന) പള്ളി എന്ന് പറഞ്ഞത്

5. وَالسَّقْفِ الْمَرْفُوعِ

(5) ഉയർത്തപ്പെട്ട മേൽപ്പുര തന്നെ സത്യം


ആകാശമാണിവിടെ ഉയർത്തപ്പെട്ട മേൽപ്പുര എന്നത് കൊണ്ട് ഉദ്ദേശ്യമെന്നാണ് ഒരു വ്യാഖ്യാനം.അർശ് എന്ന വലിയ സൃഷ്ടിയാണ് ഉദ്ദേശ്യമെന്നും (അത് എല്ലാത്തിന്റെയും മേൽപ്പുരയാണല്ലോ) അഭിപ്രായമുണ്ട് (ഇബ്നു കസീർ 4/349)


6. وَالْبَحْرِ الْمَسْجُورِ

(6) നിറഞ്ഞു നിൽക്കുന്ന സമുദ്രം തന്നെ സത്യം


ജലം, തിരമാലകൾ, മത്സ്യങ്ങൾ തുടങ്ങിയവ കൊണ്ട് നിറക്കപ്പെട്ടതാണല്ലൊ മഹാ സമുദ്രങ്ങൾ. കത്തിക്കപ്പെടുന്നത് എന്നും പദത്തിന് അർത്ഥമുണ്ട്.അന്ത്യ നാളിന്റെ സംഭവ വികാസങ്ങളിൽ സമുദ്രങ്ങൾക്കുണ്ടാവുന്ന സ്ഥിതി മാറ്റത്തെയാണിത് കൊണ്ട് ഉദ്ദേശിക്കുന്നത്

 
7.إِنَّ عَذَابَ رَبِّكَ لَوَاقِعٌ
(7) നിശ്ചയമായും തങ്ങളുടെ നാഥന്റെ ശിക്ഷ സംഭവിക്കുന്നത് തന്നെയാണ്


8.مَا لَهُ مِن دَافِعٍ
(8) അതിനെ തടയുന്ന ആരുമില്ല
പ്രകൃതിയിലെ ധാരാളം വസ്തുക്കളെ പിടിച്ച് സത്യം ചെയ്ത് കൊണ്ട് വളരെ സുപ്രധാനമായ ഒരു കാര്യം അള്ളാഹു പറയുകയാണ്.അള്ളാഹുവിനെ ധിക്കരിക്കുന്നവർക്ക് അവന്റെ ശിക്ഷ വന്നെത്തുക തന്നെ ചെയ്യും.അതിൽ നിന്ന് അവരെ രക്ഷിക്കാൻ ആർക്കും കഴിയില്ല.അതിൽ നിന്ന് രക്ഷപ്പെടാൻ സത്യ വിശ്വാസവും സൽകർമ്മങ്ങളും അനിവാര്യമാണെന്ന് നിർദ്ദേശിക്കുകയും ചെയ്തിരിക്കുകയാണ്.

സൂക്തം പാരായണം ചെയ്യുമ്പോൾ ശിക്ഷയിൽ താൻ പെട്ട് പോകുമോ എന്ന് നാം സഗൌരവം ചിന്തിക്കേണ്ടതാണ് ഇബ്നു കസീർ () എഴുതുന്നു. ‘ജഅ്ഫറുബ്നു സൈദിൽ അബ്ദീ എന്നവർ ഉദ്ധരിക്കുന്നു.ഒരു ദിവസം ഉമർ () രാത്രി നിരീക്ഷണവുമായി ഇറങ്ങി നടന്നു.ഒരു മുസ് ലിമിന്റെ വീടിന്റെ സമീപത്തു കൂടി നടക്കുമ്പോൾ അദ്ദേഹം രാത്രി നിസ്ക്കരിക്കുന്ന സമയത്തുള്ള ഖുർ ആൻ പാരായണം ഉമർ () വിന്റെ ശ്രദ്ധയിൽ പെട്ടു.ആ പാരായണം ശ്രദ്ധിച്ചു കൊണ്ട് താൻ അവിടെ നിന്നു.അദ്ദേഹം ഈ ഥൂർ സൂറത്തായിരുന്നു ഓതിക്കൊണ്ടിരുന്നത്.പാരായണം ഈ ഏഴ്/എട്ട് സൂക്തങ്ങളിൽ (നിശ്ചയമായും അള്ളാഹുവിന്റെ ശിക്ഷ വരിക തന്നെ ചെയ്യും അതിനെ ആർക്കും തടയാനാവില്ല) എത്തിയപ്പോൾ കഅ്ബത്തിന്റെ ഉടമസ്ഥനായ നാഥൻ  സത്യം ചെയ്ത് പറഞ്ഞത് യാഥാർത്ഥ്യം തന്നെ.എന്ന് പറഞ്ഞു കൊണ്ട് ഉമർ () തന്റെ വാഹനപ്പുറത്ത് നിന്ന് ഇറങ്ങി കുറേ സമയം ഈ സൂക്തങ്ങളുടെ ഗൌരവം ചിന്തിച്ചു കൊണ്ട് തൊട്ടടുത്തൊരു മതിലിൽ ചാരി നിന്നു പിന്നീട് വീട്ടിലേക്ക് മടങ്ങുകയും രോഗിയായി ഒരു മാസം വീട്ടിൽ കിടക്കുകയും ചെയ്തു.തന്നെ രോഗ സന്ദർശനാർത്ഥം പലരും കാണാൻ വന്നു.പക്ഷെ രോഗമെന്താണെന്ന് ആർക്കും മനസ്സിലാവുന്നില്ല (ഇബ്നു കസീർ 4/350) നോക്കൂ! അള്ളാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള താക്കീത് ഖലീഫയിലുണ്ടാക്കിയ വിഷമം.അള്ളാഹു അവരുടെ മഹത്വം കൊണ്ട് നമ്മെയും നന്നാക്കിത്തരട്ടെ (ആമീൻ)


ഇമാം ഖുർത്വുബി ഇവിടെ മറ്റൊരു ചരിത്രം ഉദ്ധരിക്കുന്നു. ജുബൈറുബ്നു മുഥ്ഇം പറഞ്ഞു ഞാൻ ബദ് റിൽ പിടിക്കപ്പെട്ട തടവുകാരുടെ വിഷയത്തിൽ നബി () യോട് സംസാരിക്കാനായി മദീനയിലേക്ക് പുറപ്പെട്ടു.ഞാൻ മദീനയിലെത്തുമ്പോൾ മഗ് രിബ് നിസ്ക്കാരത്തിന്റെ സമയമാണ് നബി() ഥൂർ സൂറത്തോതി മഗ് രിബ് നിസ്ക്കാരം നടത്തുന്നു.അങ്ങനെ ഈ സൂക്തങ്ങൾ എത്തിയപ്പോൾ എന്റെ മനസ്സ് ഒന്ന് പിടച്ചു.എന്നിൽ ശിക്ഷയിറങ്ങുമോ എന്ന് ഭയപ്പെട്ട ഞാൻ അവിടെ വെച്ച് അപ്പോൾ തന്നെ മുസ്‌ലിമായി (ഖുർത്വുബി 17/47)



9. يَوْمَ تَمُورُ السَّمَاء مَوْرًا
(9) ആകാശം ശക്തിയായി വിറക്കുന്ന ദിവസം


അന്ത്യ നാളിനോടനുബന്ധിച്ചുണ്ടാവുന്ന അതി ഭയങ്കരമായ ചില സംഭവങ്ങളാണിവിടെ സൂചിപ്പിക്കുന്നത് ആകാശത്തിനു വിറയൽ അനുഭവപ്പെടും എന്നാണ് ഒരു വ്യാഖ്യാനം പൊട്ടിത്തകരുമെന്നാണ് മറ്റൊരു നിരീക്ഷണം .എന്തായാലും അന്ത്യ നാളിന്റെ മഹാ അവസ്ഥയാണിത് സൂചിപ്പിക്കുന്നത്


10. وَتَسِيرُ الْجِبَالُ سَيْرًا

(10) പർവതങ്ങൾ (അവയുടെ സ്ഥാനങ്ങളിൽ നിന്ന്) നീങ്ങി സഞ്ചരിക്കുകയും ചെയ്യുന്ന ദിവസം (അതുണ്ടാവും)
പർവതങ്ങൾ തകരുകയും ധൂളികളായി പാറിപ്പോവുകയും ചെയ്യുന്ന ദിനമാണത് പ്രകൃതിയിലെ ഏറ്റവും വലിയ രണ്ട്  വസ്തുക്കൾക്ക് മാറ്റം സംഭവിക്കുന്ന ആ ദിനത്തിലാണ് സത്യ നിഷേധികൾക്ക് നാഥന്റെ ശിക്ഷ വന്നെത്തുക എന്ന് സാരം


11.فَوَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

(11)
എന്നാൽ സത്യ നിഷേധികൾക്കാകുന്നു അന്നത്തെ ദിവസം വമ്പിച്ച നാശം


ലോകാവസാനം സംഭവിക്കുന്ന ദിനം വിഷമം അനുഭവിക്കേണ്ടി വരുന്നത് സത്യ നിഷേധികൾ മാത്രമാണ്.പാപത്തിന്റെ ശമ്പളം അവർ ഏറ്റു വാങ്ങേണ്ടി വരുമെന്നതാണ് നാശത്തിന്റെ കാരണം


12. الَّذِينَ هُمْ فِي خَوْضٍ يَلْعَبُونَ

(12) അതായത് അനാവശ്യ കാര്യങ്ങളിൽ മുഴുകി കളിച്ചു കൊണ്ടിരിക്കുന്നവർക്ക്


മത നിയമങ്ങളെ കളിയാക്കുകയും സത്യ വിരുദ്ധമായ കാര്യങ്ങളിൽ സമയം കളയുകയും ചെയ്യുക എന്നതായിരുന്നു അവരുടെ സ്വഭാവം നബി()യെക്കുറിച്ച് സത്യ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമായിരുന്ന വരുടെ സ്വഭാവത്തെക്കുറിച്ചാണീ പറഞ്ഞതെന്നും  വിചാരണയെയോ പ്രതിഫലത്തെയോ കുറിച്ച് അല്പം പോലും ഓർമയില്ലാതെ ദുനിയാവിന്റെ വിഷയങ്ങളിൽ അവർ മുഴുകുമെന്നാണിവിടെ ഉദ്ദേശ്യമെന്നും വ്യാഖ്യാനമുണ്ട് (ഖുർത്വുബി 17/48)




13. يَوْمَ يُدَعُّونَ إِلَى نَارِ جَهَنَّمَ دَعًّا


(13) (അതെ) നരകത്തിലേക്ക് അവരെ (ശക്തിയായി) പിടിച്ചു തള്ളപ്പെടുന്ന ദിവസം

അലറി വിളിക്കുന്ന നരകം കൺ മുന്നിൽ കണ്ടാൽ ആരെങ്കിലും സ്വമേധയാ അതിലേക്ക് പ്രവേശിക്കുമോ? സത്യ നിഷേധികൾക്ക് അർഹതയുള്ള നരകത്തിലേക്ക് നിർദാക്ഷിണ്യം അവരെ പിടിച്ച് തള്ളുകയോ വലിച്ചിഴക്കപ്പെടുകയോ ചെയ്യുമെന്നാണീ പറഞ്ഞതിന്റെ സാരം


ഇമാം ഖുർത്വുബി () എഴുതുന്നു നരകത്തിന്റെ കാവൽക്കാരായ മലക്കുകൾ സത്യ നിഷേധികളെ കൈകൾ പിരടിയിലേക്ക് വെച്ച് ചങ്ങലകളിൽ കുരുക്കിയും തല കാല്പാദത്തിലേക്ക് ചുരുക്കിയും മുഖത്തിന്റെ മേൽ നരകത്തിൽ വീഴും വിധം നരകത്തിലേക്ക് എറിയും (ഖുർത്വുബി 17/48)



14. هَذِهِ النَّارُ الَّتِي كُنتُم بِهَا تُكَذِّبُونَ


(14) (അന്ന് അവരോട് പറയപ്പെടും) ഇത് നിങ്ങൾ നിഷേധിച്ചു കൊണ്ടിരുന്ന നരകമാണ് എന്ന്!

സബാനിയാക്കളായ മലക്കുകൾ അവരെ ഭയപ്പെടുത്തിക്കൊണ്ട് അവരോട് പറയുന്ന വാക്കാണിത്.ഇങ്ങനെയൊരു നരകത്തെക്കുറിച്ചുള്ള പ്രാവാചകാദ്ധ്യാപനങ്ങൾ കേട്ട സമയത്ത് അതൊക്കെ വെറും പുളുവടി’യാണെന്ന് പറഞ്ഞ് നിങ്ങൾ തള്ളിക്കളഞ്ഞ നരകമിതാ നിങ്ങൾക്ക് മുന്നിൽ .അതിലേക്ക് പ്രവേശിക്കുക നിഷേധത്തിന്റെ പ്രതിഫലം അനുഭവിക്കുക എന്ന് അവരോട് പറയപ്പെടും



15. أَفَسِحْرٌ هَذَا أَمْ أَنتُمْ لَا تُبْصِرُونَ


(15) അപ്പോൾ ഇത് മായാജാലമാണോ? അതല്ല നിങ്ങൾ കാണുന്നില്ലെന്നുണ്ടോ?

നരകത്തിന്റെ ഭയാനകത കണ്ട് അന്തം വിട്ടു നിൽക്കുന്നവരോട് വീണ്ടും മലക്കുകകളുടെ ചോദ്യമാണിത്.ഇത് മായമല്ല യാഥാർത്ഥ്യം തന്നെ! ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് ഭുമിയിൽ നിന്ന് നിങ്ങൾ ആലോചിച്ചില്ലെന്നും വ്യാഖ്യാനമുണ്ട് (ഖുർത്വുബി)


ഇമാം റാസി() എഴുതുന്നു ‘ഇത് മായാജാലമാണോ അതോ നിങ്ങൾ കാണുന്നില്ലെന്നുണ്ടോ?എന്ന ചോദ്യം അവരെ ഭയപ്പെടുത്താനും അത് രണ്ടും സംഭവിച്ചിട്ടില്ലെന്ന് പറയലുമാണ്.മായാജാലമാണോ എന്ന് ചോദിച്ചത് ഭൂമിയിൽ വെച്ച് അവർ സത്യത്തിന്റെ സ്ഥിരീകരണത്തിനു വേണ്ടി പ്രവാചകർ എന്ത് കാണിച്ചു കൊടുത്താലും ഇത് മായാജാലമാണ് എന്ന് പറയുമായിരുന്നു ചന്ദ്രനെ പിളർത്തിക്കാണിച്ചപ്പോഴും സമാനമായ മറ്റു അമാനുഷിക തെളിവുകൾ കാണിച്ചപ്പോഴും ഇതേ നിലപാട് തുടർന്ന അവരോട് നരകത്തിന്റെ വേദന അസ്ഥിക്ക് പിടിക്കുമ്പോൾ ഇതും സത്യമല്ല മായമാണെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിക്കുന്നത് ഇത് മായമാണെന്ന് പറയാൻ അവർക്ക് സാധിക്കില്ലെന്നത് കൊണ്ടാണ് (റാസി 28/231)


16. اصْلَوْهَا فَاصْبِرُوا أَوْ لَا تَصْبِرُوا سَوَاء عَلَيْكُمْ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ


(16) നിങ്ങൾ ഇതിൽ കടന്ന് കൊള്ളുക എന്നിട്ട് ക്ഷമിക്കുകയോ ക്ഷമിക്കാതിരിക്കുകയോ ചെയ്യുക രണ്ടും നിങ്ങൾക്ക് സമമാണ് നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനു മാത്രമാണ് നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നത്

നിങ്ങൾ ഇതിൽ പ്രവേശിക്കുക.രക്ഷപ്പെടാൻ ഒരു പഴുതുമില്ലാത്ത വിധം നിങ്ങൾ കുരുക്കിലായിക്കഴിഞ്ഞു.എന്നിട്ട് നിങ്ങൾ ക്ഷമിച്ചാലും ഇല്ലെങ്കിലും പ്രത്യേകിച്ചു വിശേഷമൊന്നുമില്ല.നിങ്ങൾക്കിതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധ്യമല്ല നിങ്ങൾ ചെയ്തു കൂട്ടിയ പാപത്തിന്റെ ശിക്ഷ മാത്രമാണിത് നിങ്ങൾ അശേഷം അക്രമിക്കപ്പെട്ടിട്ടില്ല അർഹതയുള്ളത് മാത്രമേ നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ളൂ!


17. إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَعِيمٍ


(17) നിശ്ചയമായും ഭയഭക്തിയുള്ളവർ സ്വർഗ്ഗങ്ങളിലും സുഖാനുഭൂതിയിലുമാകുന്നു

ധിക്കാരികൾക്കുള്ള ശിക്ഷയെക്കുറിച്ചുണർത്തിയ ശേഷം ഖുർആനിന്റെ ശൈലി അനുസരിച്ച് നല്ലവർക്കുള്ള പ്രതിഫലത്തെ കുറിച്ച് വിവരിക്കുകയാണ് .നിഷേധികൾ ശിക്ഷയിലും കഷ്ടപ്പാടിലുമാണെങ്കിൽ ഇവർ സ്വർഗങ്ങളിലും സുഖങ്ങളിലുമാണ്


18. فَاكِهِينَ بِمَا آتَاهُمْ رَبُّهُمْ وَوَقَاهُمْ رَبُّهُمْ عَذَابَ الْجَحِيمِ


(18) തങ്ങളുടെ രക്ഷിതാവ് അവർക്ക് നൽകിയതിൽ ആനന്ദം  കൊള്ളുന്നവരായിക്കൊണ്ട്.അവരുടെ രക്ഷിതാവ് കത്തിജ്വലിക്കുന്ന (നരക) ശിക്ഷയിൽ നിന്ന് അവരെ രക്ഷിക്കുകയും ചെയ്തിരിക്കുന്നു

അള്ളാഹു അവർക്ക് നൽകിയ വിവിധയിനം ക്ഷണങ്ങളുടെയും ,പാനിയങ്ങളുടെയും വസ്ത്രങ്ങളുടെയും വീടുകളുടെയും വാഹനങ്ങളുടെയും രസങ്ങളിൽ മുഴുകി ആനന്ദപൂരിതവും ആഹ്ലാദകരവുമായ ജീവിതത്തിൽ അവർ കഴിഞ്ഞു കൂടുന്നു എന്നാൽ നരകത്തിൽ നിന്ന് അവർക്ക് കാവൽ നൽകി എന്നതാണ് ഏറ്റവും വലിയ കാര്യം എന്ന് അള്ളാഹു ഉണർത്തുകയാണിവിടെ സൂക്തത്തിന്റെ അവസാന ഭാഗത്ത്.മഹാനായ ഇബ്നു കസീർ () എഴുതുന്നു ‘അള്ളാഹു അവരെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തി എന്നത് തന്നെ സ്വന്തം ഒരു അനുഗ്രഹമാണ്.സ്വർഗത്തിലെ ഒരു കണ്ണിനും കാണാനോ ഒരു കാതിനും കേൾക്കാനോ ഒരു മനുഷ്യനും ചിന്തിക്കാനോ കഴിയാത്ത വിധത്തിലുള്ള സന്തോഷവും രസവും അള്ളാഹു അവർക്ക് നൽകി എന്നത് കൂടി ഇതിനോട് ചേർക്കുമ്പോൾ അവർ ശരിക്കും വല്ലാത്ത ഭാഗ്യം ചെയ്തവർ തന്നെ! (ഇബ്നു കസീർ 4/350)



19. كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ


(19) നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനു പകരമായി സന്തോഷത്തോടെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക (എന്ന് അവരോട് പറയപ്പെടും)
സുഖം അനുഭവിക്കുന്ന വിശ്വാസികൾക്ക് അള്ളാഹു നൽകിയ അനുഗ്രഹമാണിത് ശരിക്കും അനുഭവിച്ചോളൂ എന്ന പ്രോത്സാഹനമാണിത് ഇമാം റാസി () എഴുതുന്നു.’ഭൌതിക ലോകത്തുണ്ടായിരുന്ന ഒരു പ്രശ്നവും ഭക്ഷണത്തിലില്ലെന്ന സൂചനായാണിവിടെ  സന്തോഷത്തോടെ തിന്നുക എന്നതിൽ അടങ്ങിയിട്ടുള്ളത് കാരണം ഭൂമിയിലെ ഭക്ഷണ സാധനങ്ങളിൽ പലർക്കും പലതും അപകടകരമായിരിക്കും ചില ഭക്ഷണങ്ങൾ കഴിച്ചാൽ അത് കൊണ്ടുണ്ടാവാ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ച് അവനു ഭയമുണ്ടാവും അപ്പോൾ അത് സന്തോഷത്തോടെ തിന്നാൻ സാധിക്കില്ല.ചിലപ്പോൾ തിന്നാൽ അത് തീർന്നു പോവും.അടുത്ത സമയത്ത് പട്ടിണിയാവും എന്ന ചിന്ത വന്നാലും സന്തോഷത്തോടെ തിന്നാൻ കഴിയില്ല.ചിലപ്പോൾ ഇത് പാകം ചെയ്യേണ്ട ബുദ്ധിമുട്ട് ഓർത്തോ വിസർജ്ജനത്തിനു പോകേണ്ടി വരും ഭക്ഷണം കഴിച്ചാൽ എന്ന ചിന്ത കൊണ്ടോ സന്തോഷത്തോടെയുള്ള തീറ്റ സാധ്യമാവാതെ വരും എന്നാൽ ഇപ്പറഞ്ഞ ഒരു പ്രതികൂല സാഹചര്യവും സ്വർഗ്ഗത്തിലില്ലാത്തതിനാൽ സന്തോഷത്തോടെ കഴിക്കാൻ അള്ളാഹു നിർദ്ദേശിച്ചിരിക്കുകയാണ് (റാസി 28/233)



20. مُتَّكِئِينَ عَلَى سُرُرٍ مَّصْفُوفَةٍ وَزَوَّجْنَاهُم بِحُورٍ عِينٍ


(20) വരിവരിയായി (നിരത്തി) വെക്കപ്പെട്ട കട്ടിലുകളിൽ ചാരി ഇരിക്കുന്നവരായി (അവർ ആനന്ദം കൊള്ളും) വിടർന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവർക്ക് ഇണ ചേർത്ത് കൊടുക്കുകയും ചെയ്തിരിക്കുന്നു

ഇബ്നു അബ്ബാസ് () വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു ‘ഈ കട്ടിലുകൾ പുതു മണവാളനു തയാറാക്കപ്പെടുന്ന പ്രത്യേക വിരികളും വസ്ത്രങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ട ഗോപുരങ്ങൾക്കകത്തായിരിക്കും‘ സാബിത് () പറയുന്നു. ‘നമുക്ക് ശരിയായി റിപ്പോർട്ട് വന്നിരിക്കുന്നു.ഒരാൾ സ്വർഗത്തിൽ എഴുപത് കൊല്ലം ചാരിയിരിക്കും തന്റെ ഇണകളും പരിചാരകരും കൂടെയുണ്ടാവും.അദ്ദേഹത്തിനു അള്ളാഹു നൽകിയ ആദരവുകളും സുഖങ്ങളും ഒന്നിച്ചുണ്ടാവും അപ്പോൽ തന്റെ ഒരു നോട്ടം ഉണ്ടായാൽ അത് വരെ താൻ കണ്ടിട്ടില്ലാത്ത പുതിയ ഇണകൾ അവിടെ പ്രത്യക്ഷപ്പെടും അവർ പറയും.അങ്ങയുടെ സാമീപ്യത്തിന്റെ സൌഭാഗ്യം ഞങ്ങൾക്ക് ലഭിക്കാൻ സമയമായിരിക്കുന്നു. (ഇബ്നു കസീർ 4/351)


സ്വർഗ സ്ത്രീകളുടെ അവർണ്ണനീയമായ സൌന്ദര്യത്തിന്റെ ചെറിയൊരു വിവരണമാണ് വിടർന്ന കണ്ണുകളുള്ള വെളുത്ത തരുണികൾ എന്നത്. മനുഷ്യ സൌന്ദര്യത്തിന്റെ ഏറ്റവും പ്രധാന ഭാഗം മുഖവും മുഖത്തിൽ നിന്ന് ഏറ്റവും ആകർഷകം കണ്ണുമാണെന്നതിനാലാണ് വിടർന്ന കണ്ണുകളുള്ള തരുണികൾ എന്ന വിശേഷണം പറഞ്ഞിരിക്കുന്നത് എന്ന് ഇമാം റാസി (റ) ഇവിടെ നിരീക്ഷിച്ചിട്ടുണ്ട് .  


മസ്ഫൂഫ:എന്നതിനു പരസ്പരം കാണാൻ സൌകര്യമുള്ള കട്ടിലുകൾ എന്നും വ്യാഖ്യാനമുണ്ട്


21.وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ


(21) ഏതൊരു കൂട്ടർ സത്യത്തിൽ വിശ്വസിക്കുകയും തങ്ങളുടെ സന്താനങ്ങൾ വിശ്വാസത്തിൽ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ (സ്വർഗത്തിൽ) നാം അവരോടൊപ്പം ചേർക്കുന്നതാണ് അവരുടെ കർമ്മ ഫലത്തിൽ നിന്ന് ഒന്നും തന്നെ നാം ചുരുക്കുന്നതുമല്ല.ഏതൊരു മനുഷ്യനും താൻ സമ്പാദിച്ചു വെച്ചതിനു പണയം വെക്കപ്പെട്ടവനാകുന്നു

ത്യ വിശ്വാസിയായ ഒരാളുടെ സന്താനങ്ങൾ-അവർ സത്യ വിശ്വാസികളാണെങ്കിൽ-സൽക്കർമ്മങ്ങളിൽ അവർ മാതാപിതാക്കളുടെ താഴേക്കിടയിലാണെങ്കിലും മാതാപിതാക്കളെ സന്തോഷിപ്പിക്കേണ്ടതിനായി അവരുടെ ഉന്നത സ്ഥാനം സ്വർഗത്തിൽ സന്താനങ്ങൾക്കും അള്ളാഹു നൽകും.മാതാപിതാക്കളുടെ സൽക്കർമ്മ ഫലങ്ങളിൽ ഒരു കുറവും വരുത്താതെയാണ് അള്ളാഹു ഇത് ചെയ്യുന്നത്.അത് അവന്റെ മഹാ ഔദാര്യമാണ്. സത്യ വിശ്വാസികളോട് അവരുടെ സന്താനങ്ങളെ ചേർക്കുമെന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു അബ്ബാസ്() പറയുന്നു ‘വിശാസികളായി മരണപ്പെട്ട സത്യ വിശ്വാസികളുടെ സന്താനങ്ങളാണത്.പിതാക്കളുടെ സ്ഥാനം ഉയർന്നതാണെങ്കിലും അതേ സ്ഥാനം മക്കൾക്കും അള്ളാഹു നൽകും.അതിനായി പിതാക്കളുടെ ഒരു സുകൃതവും അള്ളാഹു കുറക്കുകയില്ല (ഇബ്നു കസീർ 4/352)


ഇമാം ഥ്വബ് റാനി () ഇബ്നു അബ്ബാസിൽ () നിന്ന് ഉദ്ധരിക്കുന്നുഒരാൾ സ്വർഗത്തിലെത്തിയാൽ തന്റെ മാതാപിതാക്കളെ സംബന്ധിച്ചും ഭാര്യ മക്കളെ സംബന്ധിച്ചും (അവർ എവിടെ എന്ന്) അന്വേഷിക്കും.അപ്പോൾ പറയപ്പെടും നിന്റെ സ്ഥാനത്തേക്ക് അവർ എത്തിയിട്ടില്ല (അതാണ് ഇവിടെ കാണാത്തത് എന്ന്) അപ്പോൾ അദ്ദേഹം പറയും അള്ളാഹുവേ! ഞാൻ എനിക്കും അവർക്കും വേണ്ടിയാണല്ലോ പ്രവർത്തിച്ചത് എന്ന്.അപ്പോൾ അവരെക്കൂടി ഇദ്ദേഹത്തോട് ചേർക്കാൻ കല്പനയുണ്ടാകും എന്നിട്ട് ഇബ്നു അബ്ബാസ് () സൂക്തം പാരായണം ചെയ്തു (ഇബ്നു കസീർ)

മതാപിതാക്കളുടെ നന്മയുടെ ഫലം മക്കൾ അനുഭവിക്കുമെന്ന് മാത്രമല്ല മക്കളുടെ പ്രവർത്തനഫലം രക്ഷിതാക്കൾക്കും ഉപകരിക്കുമെന്ന് നബി() പറഞ്ഞതായി അബൂഹുറൈറ:  () ഉദ്ധരിക്കുന്നു.അള്ളാഹു സജ്ജനങ്ങളിൽ പെട്ട ഒരാൾക്ക് സ്വർഗത്തിൽ വലിയ പദവി നൽകും.പ്പോ അദ്ദേഹം ചോദിക്കും അള്ളാഹുവേ! ഇത്രയും സ്ഥാനം എനിക്ക് എങ്ങനെ ലഭിച്ചു? അള്ളാഹു പറയും നിന്റെ സന്താനത്തിന്റെ നിനക്ക് വേണ്ടിയുള്ള പൊറുക്കലിനെ തേടലിന്റെ കാരണത്താലാണ് ലഭിച്ചത്.ൽ സന്താനത്തിന്റെ പ്രാർത്ഥന മരണപ്പെട്ടാലും മുറിയില്ലെന്ന മുസ് ലിം () റിപ്പോർട്ട് ചെയ്ത ഹദീസ് ഈ ആശയത്തെ ശക്തിപ്പെടുത്തുന്നുണ്ട് (ഇബ്നു കസീർ 4/352)

സന്താനങ്ങൾ മാതാപിതാക്കളോട് തുടരൽ രണ്ട് വിധത്തിലുണ്ട്
(
ഒന്ന്) മാതാപിതാക്കൾ സത്യ വിശ്വാസം സ്വീകരിക്കുന്ന കാലത്ത് സന്താനങ്ങൾ പ്രായ പൂർത്തി വന്നവരായിരുന്നുവെങ്കിൽ അവർ സത്യ സാക്ഷ്യം ചൊല്ലി ഇസ് ലാമിൽ പ്രവേശിക്കുന്നത് മൂലം മാതാപിതാക്കളെ സത്യ വിശ്വാസത്തിൽ പിന്തുടർന്നവരാകും.അവർ സത്യ സാക്ഷ്യ വാചകം ചൊല്ലാതെ സത്യ വിശ്വാസികളാവുകയില്ല 
(
രണ്ട്) മാതാപിതാക്കൾ സത്യ വിശ്വാസം സ്വീകരിക്കുമ്പോൾ പ്രായ പൂർത്തിയായിട്ടില്ലാത്ത കുട്ടികളും സത്യ വിശ്വാസികളായ മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികളും  മാതാപിതാക്കളോട് അനുകരിച്ചു കൊണ്ട് സത്യ വിശ്വാസികളാകും ഇത് വ്യാഖ്യാതാക്കൾ വിശദീകരിച്ചിച്ചിട്ടുണ്ട് .മുസ് ലിന്റെ കുട്ടി മുസ് ലിമായി തന്നെയാണ് ജനിക്കുന്നത് എന്ന് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ് ഇത് കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളായ തുഹ്ഫ:,നിഹായ,മുഗ്നി തുടത്തിയ ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്.എന്നിരിക്കെ ജന്മനാ ആരും മുസ് ലിം ആവുകയില്ലെന്ന് ചിലർ നിരീക്ഷിക്കുന്നത് പ്രമാണങ്ങൾക്കെതിരാണ്

അവന്റെ നീതി മൂലം അവൻ ചെയ്യുന്ന മറ്റൊരു കാര്യമാണ്ഒരാൾ ചെയ്ത തെറ്റിനു മറ്റൊരാളെയും ഉത്തരവാദിയാക്കാതിരിക്കുക എന്നത്.അതാണ് ഏതൊരാളും താൻ സമ്പാദിച്ചു വെച്ചതിനു പണയം വെക്കപ്പെട്ടവനാണെന്ന് സൂക്തത്തിന്റെ അവസാന ഭാഗം പറഞ്ഞത് അതായത് മകനായാലും വാപ്പയായാലും മറ്റുള്ളവർ ചെയ്ത കുറ്റം അത് ചെയ്തവരല്ലാതെ (ബന്ധത്തിന്റെ പേരിൽ) ഏറ്റെടുക്കേണ്ടി വരില്ല 


22.وَأَمْدَدْنَاهُم بِفَاكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ


(22) അവർ ആഗ്രഹിക്കുന്നതിൽ നിന്നുള്ള പഴങ്ങളും മാംസവും നാം അവർക്ക് വിശാലമാക്കിക്കൊടുക്കുന്നതാണ്

അവർക്ക് രസമുള്ളതും ആഗ്രഹം ജനിക്കുന്നതുമായ പഴങ്ങളും മാംസങ്ങളും അവർക്ക് നാം ലഭ്യമാക്കുന്നതാണ്

23. يَتَنَازَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ


(23) അവിടെ അവർ പാനപാത്രം അന്യോന്യം കൈമാറിക്കൊണ്ടിരിക്കും അവിടെ അനാവശ്യ വാക്കോ തെറ്റായ പ്രവൃത്തിയോ ഇല്ല

മദ്യത്തിന്റെ കോപ്പകൾ പരസ്പരം അവർ കൈമാറിക്കൊണ്ടിരിക്കും.എന്നാൽ ഭൌതിക ലോകത്ത് മദ്യസേവ നടത്തിയാൽ തെറിയും അനാവശ്യവും പറയുന്നത് പോലെ സ്വർഗത്തിലെ മദ്യ സേവ കൊണ്ട് തെറി പറയുകയോ കുറ്റകരമായ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യില്ല.ഭൂമിയിൽ മാന്യനെ മൃഗമാക്കുന്ന വിഷമാണ് മദ്യം.എന്നാൽ സ്വർഗത്തിൽ ആനന്ദം നൽകുന്ന ഒരു അനുഗ്രഹീത പാനീയമാണത്.ഭൂമിയിലെ മലിനമായ മദ്യം സേവിച്ചവർക്ക് മാന്യമായ മദ്യം സേവിക്കാൻ അവസരമുണ്ടാവില്ല.അതിനാൽ ഇവിടുത്തെ വിഷമായ മദ്യം ബുദ്ധിയുള്ളവർ വർജ്ജിക്കുക തന്നെ ചെയ്യും.ഖതാദ: () പറഞ്ഞതായി ഇബ്നു കസീർ() ഉദ്ധരിക്കുന്നു ‘ദുനിയാവിലെ മദ്യം പിശാചിന്റെ കൂട്ടാളിയാണ്.അതിനാൽ പിശാചിനു പ്രവേശനമില്ലാത്ത സ്വർഗത്തിലെ മദ്യത്തെ എല്ലാ മാലിന്യങ്ങളിൽ നിന്നും വൃത്തികേടുകളിൽ നിന്നും അള്ളാഹു ശുദ്ധീകരിച്ചു.അത് കൊണ്ട് തന്നെ സ്വർഗത്തിലെ മദ്യ സേവ കൊണ്ട് തല ചുറ്റലോ,വയറുവേദനയോ,ബുദ്ധി നശിക്കലോ സംഭവിക്കില്ല.അത് കൊണ്ട് തന്നെ അനാവശ്യ വാക്കിലേക്കോ പ്രവർത്തനത്തിലേക്കോ സ്വർഗത്തിലെ മദ്യം എത്തിക്കുകയില്ല എന്ന് മാത്രമല്ല സ്വർഗത്തിലെ മദ്യം വളരെ രുചികരവും സുന്ദരവുമാണ് (ഇബ്നു കസീർ (4/353)



24. وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ


(24) അവരുടെ ബാലന്മാർ അവർക്കിടയിൽ (സേവനത്തിനായി) ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്നതാണ്.അവർ മറച്ചു വെക്കപ്പെട്ട മുത്തുകൾ പോലെയിരിക്കും

അവരുടെ പരിചാരകരും വേലക്കാരും സൌന്ദര്യത്തിലും വൃത്തിയിലും വസ്ത്രത്തിന്റെ ഭംഗിയിലുമെല്ലാം മുത്തുകൾക്ക് സമാനരായി തോന്നും വിധം അള്ളാഹു അവരെ അനുഗ്രഹിച്ചിരിക്കുന്നു


25. وَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءلُونَ


(25) അവർ പരസ്പരം (പലതും) ചോദിക്കുന്നതിനായി തമ്മിൽതമ്മിൽ അഭിമുഖമായിരിക്കും

ഭൌതിക ലോകത്ത് അവരുടെ അവസ്ഥകളെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച് അവർ പരസ്പരം ചർച്ച നടത്തും.അതിനു സൌകര്യപ്പെടുമാർ അഭിമുഖമായി അവർ ഇരിപ്പുറപ്പിക്കും


26. قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ


(26) അവർ പറയും.നാം ഇതിനു മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കെ (അള്ളാഹുവിനെ) ഭയപ്പെടുന്നവരായിരുന്നു

നാം ദുനിയാവിൽ കുടുംബത്തോടൊപ്പം ജീവിക്കുമ്പോൾ അള്ളാഹുവിന്റെ ശിക്ഷയിൽ പെട്ടു പോകുമോ എന്ന് ഭയപ്പെടുകയും അതോർത്ത് വിഷമിക്കുകയും ചെയ്തിരുന്നു ഇമാം റാസി () എഴുതുന്നുദുനിയാവിൽ നടന്ന സംഭവങ്ങളെല്ലാം അവർക്ക് പരലോകത്തും ഓർമ്മയുണ്ടാവുമെന്നതിലേക്ക് സൂചനയുണ്ട്  ഈ സൂക്തത്തിൽ.അവിശ്വാസിക്കും ഇത് പോലെ ദുനിയാവിൽ അവൻ അനുഭവിച്ചിരുന്ന സുഖങ്ങൾ ഓർമ്മ വരും അപ്പോൾ സത്യ വിശ്വാസി ദുനിയാവിന്റെ ജയിലിൽ നിന്ന് സ്വർഗത്തിന്റെ സുഖത്തിലേക്കും ഭൂമിയുടെ കുടുസ്സിൽ നിന്ന് പരലോകത്തെ വിശാലതയിലേക്കും രക്ഷപ്പെട്ടതോർത്ത് അവന്റെ സുഖവും രസവും വർദ്ധിക്കും.അവിശ്വാസിയാവട്ടെ തന്റെ സന്തോഷം നശിക്കുകയും സുഖം നഷ്ടപ്പെടുകയും ചെയ്തത് ഓർത്തു കൊണ്ട് കൂടുതൽ വേദനിക്കുകയും ചെയ്യും അതിനാണീ ഓർമ്മ അള്ളാഹു നൽകുന്നത് (റാസി 28/239)

27. فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ


(27) അതിനാൽ അള്ളാഹു നമുക്ക് അനുഗ്രഹം നൽകുകയും രോമ കൂപങ്ങളിൽ തുളച്ചു കയറുന്ന നരകാഗ്നിയിൽ നിന്ന് അവൻ നമ്മെ കാത്തു രക്ഷിക്കുകയും ചെയ്തു

ഭൂമിയിൽ അള്ളാഹുവിനെ ഭയപ്പെട്ടും അവന്റെ അനുഗ്രഹം ലഭിക്കാൻ ആഗ്രഹിച്ചും ജീവിച്ച നമ്മുടെ താഴ്മയും പ്രാർത്ഥനയും അള്ളാഹു സ്വീകരിക്കുകയും നമ്മെ അതി ഗുരുതരമായ നരകാഗ്നിയുടെ എല്ലാ ദുരന്തങ്ങളിൽ നിന്നും അള്ളാഹു രക്ഷപ്പെടുത്തുകയും ചെയ്തു എന്ന് അവർ സന്തോഷം പങ്കുവെക്കും


28. إِنَّا كُنَّا مِن قَبْلُ نَدْعُوهُ إِنَّهُ هُوَ الْبَرُّ الرَّحِيمُ


(28) നിശ്ചയമായും ഇതിനു മുമ്പ് നാം അവനോട് പ്രാർത്ഥിക്കുന്നവരായിരുന്നു അവൻ നന്മ ചെയ്യുന്നവനും കരുണ നൽകുന്നവനും തന്നെയാകുന്നു
ശിക്ഷയിൽ നിന്ന് രക്ഷ കിട്ടാനായി വളരെ താഴ്മയോടെ അള്ളാഹുവോട് നാം ഭൂമിയിൽ വെച്ച് പ്രാർത്ഥിച്ചു കൊണ്ടിരുന്നു അവൻ അടിമകളോട് വലിയ കരുണ കാണിക്കുന്നവനായതിനാൽ പ്രാർത്ഥന അവൻ സ്വീകരിക്കുകയും നമ്മെ അവൻ സന്തോഷത്തിലെത്തിക്കുകയും ചെയ്തു.എന്ന് മുഖാമുഖം ഇരുന്നു കൊണ്ട് സ്വർഗാവകാശികൾ സന്തോഷം പങ്കിടും.അനസ്() വിൽ നിന്നുള്ള ഒരു റിപ്പോർട്ട് ഇബ്നു കസീർ () ഇവിടെ ഉദ്ധരിക്കുന്നു,,നബി() പറഞ്ഞു സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ചാൽ അവരുടെ സഹോദരങ്ങളെസ്നേഹിതന്മാരെ-കാണാൻ അവർ ആഗ്രഹം പ്രകടിപ്പിക്കും.അങ്ങനെ അവരുടെ കട്ടിലുകൾ പരസ്പരം അഭിമുഖമായി കൊണ്ട് വെക്കപ്പെടുകയും അവർ ചാരിയിരുന്നു കൊണ്ട് ദുനിയാവിൽ സംഭവിച്ചിരുന്ന കാര്യങ്ങളെക്കുറിച്ച് സംസാരം തുടങ്ങുകയും ചെയ്യും.ഒരാൾ കൂട്ടുകാരനോട് ചോദിക്കും സുഹൃത്തേ! എന്നാണ് അള്ളാഹു നമുക്ക് പൊറുത്തു തന്നതെന്ന് തനിക്കറിയാമോ? മറ്റെയാൾ പറയും അറിയാം.ഇന്നാലിന്ന സ്ഥലത്ത് വെച്ച് നാം അള്ളാഹുവോട് പ്രാർത്ഥന നടത്തിയില്ലേ?അന്നാണ് അള്ളാഹു നമുക്ക് പൊറുത്തു തന്നത് (ഇബ്നു കസീർ 4/353) കൂട്ടു പ്രാർത്ഥനകളിൽ പങ്കെടുക്കാൻ സന്മനസ്സുള്ള കൂട്ടുകാരും നന്മയിൽ സഹകരിക്കുന്ന സ്വഭാവക്കാരുമാണോ നമ്മുടെ കമ്പനിയിലുള്ളവർ എന്ന് നാമോരോരുത്തരും ഓർക്കുന്നത് നന്നായിരിക്കും എന്ന് ഇവിടെ പ്രത്യേകം ഓർമ്മിക്കേണ്ടതാണ്.ആഇശ ബീവി() യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മഹതി   ഇരുപത്തി ഏഴ് ഇരുപത്തി എട്ട് സൂക്തങ്ങൾ പാരായണം ചെയ്താൽ അള്ളാഹുവേ! ഞങ്ങൾക്ക് നീ അനുഗ്രഹം ചെയ്യുകയും രോമ കൂപങ്ങളിൽ തുളച്ചു കയറുന്ന നരകാഗ്നിയിൽ നിന്ന്  ഞങ്ങളെ കാത്തു രക്ഷിക്കുകയും ചെയ്യേണമേ! നിശ്ചയം നീ നന്മ ചെയ്യുന്നവനും കരുണ നൽകുന്നവനും തന്നെയാണല്ലോ! എന്ന് പ്രാർത്ഥിക്കുമായിരുന്നു (ഇബ്നു കസീർ 4/353)


29. فَذَكِّرْ فَمَا أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ

(29)  അതിനാൽ (നബിയേ ) അങ്ങ്  ഉദ്ബോധിപ്പിക്കുക.തങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹത്താൽ തങ്ങൾ ഒരു പശ്നം വെക്കുന്ന  ആളല്ല. ഒരു ഭ്രാന്തനുമല്ല

അള്ളാഹുവിൽ നിന്നുള്ള സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും അവരെ സദുപദേശങ്ങൾ നൽകി സമുദ്ധരിക്കാനും അള്ളാഹു നിർദ്ദേശിക്കുകയാണ്. സത്യത്തിന്റെ ശത്രുക്കൾ തങ്ങളെ കുറിച്ചു പറഞ്ഞുണ്ടാക്കുന്ന ദുഷ് പ്രചരണങ്ങളാണ് തങ്ങൾ  ജോത്സ്യനാണെന്നും ഭ്രാന്തനാണെന്നുമൊക്കെയുള്ള വാദം അത് തങ്ങൾ കാര്യമാക്കേണ്ടതില്ല എന്ന് ഓർമ്മപ്പെടുത്തുകയാണിവിടെ അള്ളാഹുവിന്റെ അനുഗ്രഹത്താൽ പ്രബോധനം ചെയ്യുന്നവർക്ക് ചേരാത്ത ഇത്തരം ദുർഗുണങ്ങൾ ഒന്നും തന്നെ തങ്ങളിൽ ഇല്ല. നബി() യെ മോശമായി ചിത്രീകരിക്കുന്ന നിഷേധികൾക്ക് തങ്ങളെക്കുറിച്ച് പരസ്പര വിരുദ്ധമായ ആരോപണങ്ങൾ നിരുത്തരവാദപരായി എഴുന്നെള്ളിക്കാനല്ലാതെ അതിന്റെ വിശ്വാസ്യത ഉറപ്പു വരുത്തുവാൻ സാധിച്ചിട്ടില്ല. കാരണം ഭ്രാന്തനാണെങ്കിൽ എങ്ങിനെയാണ് ജോത്സ്യനാകുക? ഇത്തരത്തിലുള്ള പൊരുത്തക്കേടുകളെ കുറിച്ച് ആലോചിക്കാൻ പോലും മിനക്കെടാതെയാണ് ഇവർ വെറും ആരോപണങ്ങൾ ഉന്നയിക്കുന്നത്. അത് ശ്രദ്ധിക്കേണ്ടതില്ല അവിടുന്ന് ഉദ്ബോധനം തുടരുക. നന്മയുള്ളവർക്ക് അത് പ്രയോചനപ്പെടുമെന്ന് സാരം

30. أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِ رَيْبَ الْمَنُونِ

(30)
അതല്ല (നബി ) ഒരു കവിയാണ്  വല്ല കാല വിപത്തും അവിടുത്തേക്ക്  ബാധിക്കുന്നത്  നമുക്ക് കാത്തിരിക്കാം എന്ന് അവർ പറയുന്നുവോ?

മുൻ കാലങ്ങളിൽ കവികൾക്ക് സംഭവിച്ചത് പോലുള്ള വിപത്തുകൾ നബി() ക്ക് ബാധിക്കുമെന്നും അത് കാരണത്താൽ തങ്ങൾ തകരുമെന്നും അതോടെ ഞങ്ങൾ സ്വസ്ഥരാവുമെന്നും അവർ പറയുകയാണോ?

31. قُلْ تَرَبَّصُوا فَإِنِّي مَعَكُم مِّنَ الْمُتَرَبِّصِينَ

(31)
തങ്ങൾ പറയുക.നിങ്ങൾ കാത്തിരുന്നു കൊള്ളുക. എന്നാൽ നിശ്ചയമായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരിൽ പെട്ടവരാകുന്നു

അവർ അതിനായി കാത്തിരിക്കട്ടെ ഞാനും കാത്തിരിക്കാം ആർക്കാണ് അന്തിമ വിജയമെന്നും രണ്ട് ലോകത്തും ദൈവിക സഹായം ആരോടൊപ്പമായിരിക്കുമെന്നും!
ഇബ്നു അബ്ബാസ് () വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. “ഖുറൈശികൾ അവരുടെ ദാറുന്നദ്വ‘ എന്ന ഓഫീസിൽ ഇരിക്കുന്നു. നബി () യെക്കുറിച്ച് ചർച്ചയാണ് ഒത്തു കൂടിയതിന്റെ ഉദ്ദേശ്യം. അപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു. മുഹമ്മദ് നബി () യെ തടങ്കലിൽ വെക്കൂ. എന്നിട്ട് എന്തൊക്കെ വിപത്തുകളാണ്  നബിക്ക് വരുന്നതെന്ന് കാത്തിരിക്കൂ. മുൻ കവികളായ സുഹൈറിനും നാബിഗ:ക്കുമൊക്കെ സംഭവിച്ചത്  പോലുള്ള വിപത്തുകൾ മുഹമ്മ്ദ് നബി () ക്കും വന്നെത്തുക തന്നെ ചെയ്യും കാരണം അത്തരം കവികളിൽ ഒരാൾ തന്നെയാണല്ലോ മുഹമ്മദ് നബിയും എന്ന്“ അപ്പോഴാണ് അള്ളാഹു ഈ സൂക്തം അവതരിപ്പിച്ചത് (ഇബ്നു കസീർ 4/354)  . നബി () കവിയാണെന്ന ആരോപണത്തെ അള്ളാഹു തള്ളിക്കളയുന്നു

32. أَمْ تَأْمُرُهُمْ أَحْلَامُهُم بِهَذَا أَمْ هُمْ قَوْمٌ طَاغُونَ

(32)
അതല്ല അവരുടെ ബുദ്ധികൾ  ഇത് കൊണ്ട്  (ഇങ്ങനെ പറയുവാൻ ) അവരോട് കല്പിക്കുകയാണോ? അതല്ല അവർ ധിക്കാരികളായ ഒരു ജനത തന്നെയാണോ?

നബി () യെ സംബന്ധിച്ച് തങ്ങൾ പറയുന്നത് കള്ളമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഇങ്ങനെ കള്ളം പറയാനാണോ അവരുടെ ബുദ്ധി അവരോട് ആവശ്യപ്പെടുന്നത്? അത് കൊണ്ടല്ല അവർ അതിക്രമികളും വഴിപിഴച്ചവരുമായതിനാലാണ് ബോധ പൂർവം കളവു പറയാൻ അവർ തയാറാവുന്നത് 

33. أَمْ يَقُولُونَ تَقَوَّلَهُ بَل لَّا يُؤْمِنُونَ

(33)
അതല്ല നബി () ഖുർ ആൻ സ്വയം കെട്ടിയുണ്ടാക്കിയതാണെന്ന് അവർ പറയുന്നുവോ? പക്ഷെ അവർ (അഹങ്കാരം മൂലം ) വിശ്വസിക്കുന്നില്ല  (അതാണിതിനെല്ലാം കാരണം)

നബി() സ്വയം കെട്ടിയുണ്ടാക്കിയതാണ് ഖുർആൻ എന്ന് അവർക്ക് വാദമുണ്ടോ? നിഷേധമാണ് അവരെക്കൊണ്ടിങ്ങനെ പറയിപ്പിക്കുന്നത്.


 34. فَلْيَأْتُوا بِحَدِيثٍ مِّثْلِهِ إِن كَانُوا صَادِقِينَ

(34)
എങ്കിൽ ഇതു പോലുള്ളൊരു സന്ദേശം അവർ കൊണ്ടു വരട്ടെ-അവർ സത്യ വാദികളാണെങ്കിൽ

ഖുർആൻ നബി() കെട്ടിയുണ്ടാക്കിയതും മനുഷ്യ നിർമ്മിതവുമാണെന്ന് അവർ വാദിക്കുന്നു.ഒരിക്കലും ഖുർആൻ ഒരു മനുഷ്യനെ കൊണ്ട് നിർമ്മിക്കാൻ സാധിക്കാത്തതും തികച്ചും അമാനുഷികവുമാണ് എന്ന് സ്ഥാപിക്കുകയാണിവിടെ. വിശുദ്ധ ഖുർആൻ മനുഷ്യ നിർമ്മിതമല്ലെന്നതിന്ന് അതിന്റെ രചനാ വിശേഷം,സരളമായ വചക ഘടന,അത്യത്ഭുതകരമായ പ്രതിപാദന രീതി,ഓരോ വാചകത്തിനുമുള്ള അർത്ഥ സമ്പുഷ്ടി,ഔചിത്യദീക്ഷ,ഓരോ വിഷയത്തിലുമുള്ള വിവരണ വൈഭവം,തുടങ്ങിയ സാഹിത്യ പരമായ കാര്യങ്ങൾ മാത്രമല്ല തെളിവ്. കാല ദേശ,വർഗ്ഗ,വർണ്ണ ഭേദമില്ലാത്ത സർവ്വകാല പ്രസക്തമായ ഒരു കർമ്മ പദ്ധതിയും ധാർമ്മിക നിയമങ്ങളും സാമുദായിക തത്വങ്ങളുമാണ് അത് പ്രബോധനം ചെയ്തിട്ടുള്ളത് എന്നതും മനുഷ്യ നിർമ്മിതമല്ലെന്നതിന്റെ തെളിവാകുന്നു. അതിൽ കാണുന്ന ദീർഘ ദർശനങ്ങൾ,അതി ഗഹനങ്ങളായ ആദ്ധ്യാത്മിക നിയമങ്ങളെക്കുറിച്ചുള്ള ലളിതമായ പ്രതിപാദനങ്ങൾ എന്നിവയും അതിന്റെ അമാനുഷികതക്കുള്ള തെളിവാകുന്നു. ഇതെല്ലാം കണ്ടിട്ടും ഖുർആൻ മനുഷ്യ നിർമ്മിതമല്ലെന്നും അത് അള്ളാഹുവിന്റെ വചനങ്ങളാണെന്നും അത് പ്രബോധനം ചെയ്ത മുഹമ്മദ് നബി () അള്ളാഹുവിന്റെ  പ്രവാചകരാണെന്നുമുള്ളതിൽ ആർക്കെങ്കിലും വല്ല സംശയവും ബാക്കിയുണ്ടെങ്കിൽ ഇതിന്റെ പരിഹാരത്തിനേറ്റവും സുഗമവും നീതി നിഷ്ഠവുമായ മാർഗം തത്തുല്യമായ ഒരു ഗ്രന്ഥം അവരും കൊണ്ട് വരിക എന്നത് തന്നെയല്ലെ!
അത് കൊണ്ടാണ് ഖുർ ആൻ മനുഷ്യ നിർമ്മാണം കൊണ്ട് ഇത്തരത്തിലൊരു രചന സാധ്യമാണെങ്കിൽ നബി() ക്ക് മാത്രമല്ല സാഹിത്യത്തിന്റെ നെറുകയിൽ വിരാചിച്ചിരുന്ന ഏതൊരു അറബിക്കും അത് പോലൊന്ന് നിർമിക്കാൻ നിഷ് പ്രയാസം കഴിയുമല്ലോ അത് അവർ ചെയ്തു കാണിക്കട്ടെ എന്ന വെല്ലുവിളി നടത്തിയത് എന്ന്  ചുരുക്കം. എന്നാൽ ലോകം മുഴുവനും ഒരുമിച്ചു ശ്രമിച്ചാലും അത് സാദ്ധ്യമല്ല. ഇത് ഖുർആൻ അസന്നിഗ്ദമായി വെല്ലു വിളിക്കുമ്പോൾ നിഷേധികൾക്ക് മിഴിച്ചു നിൽക്കാനല്ലാതെ സാധിക്കുന്നില്ല എന്നതാണ് വസ്തുത!

ഖുർ ആൻ മനുഷ്യ നിർമ്മിതമാണെന്ന് വാദിക്കുകയും ദൈവികമല്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെ പല വിധത്തിൽ ഖുർആൻ വെല്ലുവിളിച്ചു അതെല്ലാം ഇന്നും അന്തരീക്ഷത്തിൽ നില നിൽക്കുന്നു. ഖുർആനിനോട് കിടപിടിക്കാവുന്ന ഒരു ഗ്രന്ഥം കൊണ്ടു വരിക എന്നാദ്യം അള്ളാഹു വെല്ലു വിളിച്ചു.അതേറ്റെടുക്കാൻ ശത്രുക്കൾക്ക് സാദ്ധ്യമല്ലെന്ന് ബോദ്ധ്യപ്പെടുത്തിയ ശേഷം ഗൌരവം കുറച്ച് പത്ത് അദ്ധ്യായം കൊണ്ട് വരാൻ അള്ളാഹു വെല്ലു വിളിച്ചു.അതിനും സാദ്ധ്യമല്ലെന്ന് പ്രവർത്തനം മുഖേന ശത്രുക്കളെ കൊണ്ട് സമ്മതിപ്പിച്ച ശേഷം ഒരു അദ്ധ്യായമെങ്കിലും കൊണ്ടു വരൂ എന്നാക്കി വെല്ലുവിളി ലഘൂകരിച്ചു.പക്ഷെ അതിനു മുന്നിലും ശത്രു ശരിക്കും അടിപതറി! എന്നിട്ടും ഖുർആൻ മുഹമ്മദ് നബി () കെട്ടിയുണ്ടാക്കിയെന്നു പറയാൻ അസാമാന്യ തൊലിക്കട്ടി തന്നെ വേണം!. ഖുർആനിന്റെ വെല്ലുവിളിയുടെ നാൾവഴികൾ ഖുർആനിൽ തന്നെ നമുക്ക് കാണാം


(1) (
നബിയേ!) പറയുക ഖുർ ആനിനോട് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാൻ മനുഷ്യരും ജിന്നുകളും ഒന്നായിച്ചേർന്ന് പരസ്പരം സഹായിച്ചാലും അവർക്ക് അതിനു കഴിയുന്നതല്ല (അൽ ഇസ്റാഅ് 88)


(2)
അഥവാ ഖുർ ആൻ മുഹമ്മദ് നബി () സ്വയം നിർമ്മിച്ചതാണെന്ന് അവർ പറയുന്നുവോ? താങ്കൾ പറയുക എന്നാൽ ഖുർ ആനിലെ അദ്ധ്യായങ്ങളെ പോലെയുള്ള പത്ത് അദ്ധ്യായങ്ങൾ നിങ്ങൾ കൊണ്ട് വരൂ! അള്ളഹുവെ വിട്ട് നിങ്ങളുടെ കഴിവിൽ പെട്ടവരെയെല്ലാം നിങ്ങൾ (സഹായത്തിനു) വിളിക്കുകയും ചെയ്യുവീൻ നിങ്ങൾ സത്യ വാദികളാണെങ്കിൽ (ഹൂദ് 13)

(3)
ഖുർ ആൻ നബി() സ്വയമുണ്ടാക്കിയതാണെന്ന് അവർ പറയുന്നുവോ? എന്നാൽ ഇതിലുള്ളത് പോലുള്ള ഒരു അദ്ധ്യായം നിങ്ങൾ കൊണ്ട് വരിക അള്ളാഹുവിനു പുറമെ നിങ്ങൾക്ക് കഴിയുന്ന സഹായികളെയെല്ലാം വിളിക്കുകയും ചെയ്യുക നിങ്ങൾ സത്യ വാദികളാണെങ്കിൽ (യൂനുസ് 38)

ഇന്നും ഏറ്റെടുക്കാനാളില്ലാതെ വെല്ലുവിളി നില നിൽക്കുന്നു എന്നതിനർത്ഥം ത്രികാല ജ്ഞാനിയായ നാഥൻ തന്നെയാണ് ഖുർആൻ അവതരിപ്പിച്ചത് മനുഷ്യ നിർമ്മിതമെന്ന് പറയാൻ സാധ്യമേ അല്ല എന്നാണ്!

35. أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ


(35)
അതുമല്ല ഒരു വസ്തുവിൽ നിന്നുമല്ലാതെ അവർ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതോ അവർ തന്നെയാണോ സൃഷ്ടാക്കൾ?

ള്ളാഹുവിന്റെ സഹായമില്ലാതെ ഇവിടെ ഒന്നും ഇല്ല എന്ന് സ്ഥാപിക്കുകയാണിവിടെ. പടക്കുന്ന ഒരു ശക്തിയില്ലാതെ അവർ തനിയേ ഉണ്ടായതാണോ? അതോ  അവർ തന്നെയാണോ അവരെ സൃഷ്ടിച്ചത്? അവർ സ്വയംഭൂവല്ല അവർ തന്നെ അവരെ പടച്ചതുമല്ല. മറിച്ച് ശൂന്യതയിൽ നിന്ന് അവർക്ക് അസ്ഥിത്വം നൽകിയത് അള്ളാഹു തന്നെ എന്നാണിതിന്റെ സാരം.ഇത് ശരിക്കും ചിന്താ ശേഷിയുള്ളവനെ പിടിച്ചുലക്കുന്ന ചോദ്യമാണ്. ഭൂമിയിൽ സഞ്ചരിക്കുന്നവൻ അവന്റെ സൃഷ്ടിപ്പിനെക്കുറിച്ച് ആലോചിച്ചാൽ അള്ളാഹുവെ ധിക്കരിക്കുകയോ പ്രവാചകത്വത്തെ നിഷേധിക്കുകയോ ചെയ്യില്ല. നോക്കൂ സൂക്തം കേട്ടപ്പോൾ ചിലരിലുണ്ടായ പരിവർത്തനത്തിന്റെ ഒരു ഉദാഹരണം. ഇമാം ബുഖാരി () ജുബൈറുബ്നു മുഥ്ഇമിൽ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു.(ഞാൻ ബദ്റിൽ ബന്ധികളാക്കപ്പെട്ട മക്കക്കാരുടെ വിഷയത്തിൽ മുഹമ്മദ് നബി () യോട് സംസാരിക്കാനായി മദീനയിൽ എത്തി. ഞാൻ വരുമ്പോൾ അവിടെ മഗ്‌രിബ് നിസ്ക്കാരം നടക്കുകയാണ് നബി() ‘ഥൂർ‘ എന്ന അദ്ധ്യായം പാരായണം ചെയ്തു കൊണ്ട് നിസ്ക്കരിക്കുന്നു. അങ്ങനെ പാരായണം അതുമല്ല ഒരു വസ്തുവിൽ നിന്നുമല്ലാതെ അവർ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതോ അവർ തന്നെയാണോ സൃഷ്ടാക്കൾ?“  ഭാഗമെത്തിയപ്പോൾ എന്റെ മനസ്സ് കൈവിട്ടു പോയി. മനുഷ്യൻ സ്വയം നിർമ്മിതമാണോ അതോ താൻ തന്നെയാണോ തന്നെ സൃഷ്ടിച്ചത് എന്ന ഖുആനിന്റെ അർത്ഥ ഗർഭമായ ചോദ്യം അവിശ്വാസിയായ തന്റെ മനസ്സിനെ പിടിച്ചുലക്കുകയും താൻ ഇസ്‌ലം ആശ്ലേഷിക്കാൻ ഇത് കാരണമാവുകയും ചെയ്തു (ഇബ്നു കസീർ 4/355)

 36.أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَل لَّا يُوقِنُونَ

(36)
അതല്ല അവരാണോ ആകാശ ഭൂമികളെ സൃഷ്ടിച്ചിരിക്കുന്നത്? പക്ഷെ അവർ ഒന്നും ദൃഢമാക്കുന്നില്ല

ആകാശ ഭൂമികളെ പടച്ചത് അവരാണോ എന്ന ചോദ്യം അവരുടെ ബഹുദൈവ വിശ്വാസത്തിഒനെതിരെയുള്ള ശക്തമായ ആക്ഷേപമാണ്.അതായത് ആകാശങ്ങൾ പടച്ചത് അള്ളാഹുവാണെന്ന് പറയാറുള്ള അവർ ഒന്നിനെയും പടക്കാത്ത വസ്തുക്കളെ ദൈവമാക്കി കൊണ്ട് നടക്കുന്നത് എന്തിനാണ് എന്ന ശക്തമായ ചോദ്യമാണിത്.എന്നാൽ പലതിനെയും ആരാധിക്കുന്ന അവർ പടക്കുന്നത് അള്ളാഹുവാണെന്ന് പറയുന്നതിൽ ഉറച്ച വിശ്വാസക്കാരല്ല എന്നാണിത് തെളിയിക്കുന്നത് ഇമാം ഇബ്നു കസീർ എഴുതുന്നു. “അള്ളാഹുവാണ് ആകാശം പടച്ചത് എന്ന് പറയുന്ന ഇവർ ബഹുദൈവ വിശ്വാസികളായതിനെ അള്ളാഹു ശക്തമായി അപലപിക്കുന്നു. എന്നാൽ അള്ളാഹുവാണ് ആകാശം പടച്ചത് എന്ന് പറയുമ്പോഴും അവർക്ക് അതിൽ ഉറപ്പില്ലാത്തത് കൊണ്ടാണ് അവർ പലതിനെയും അള്ളാഹുവോടൊപ്പം പങ്ക് ചേർക്കുന്നത് (ഇബ്നു കസീർ 4/355)

മക്കയിലെ മുശ് രിക്കുകൾക്ക് റുബൂബിയ്യത്തിൽ തൌഹീദുണ്ടായിരുന്നു എന്ന് വാദിക്കുന്നവർ ഖുർആനിന്റെ പ്രഖ്യാപനമൊന്നു (പക്ഷെ അവർ ഒന്നും ദൃഢമാക്കുന്നില്ല“ )മനസ്സിരുത്തി ചിന്തിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്.

 37. أَمْ عِندَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُصَيْطِرُونَ


37) അതല്ല അവരുടെ പക്കലാണോ താങ്കളുടെ രക്ഷിതാവിന്റെ ഖജനാവുകൾ? അതോ അവരാണോ അധികാരം നടത്തുന്നവർ?

അള്ളാഹുവിന്റെ അധികാരത്തിൽ കൈകടത്താൻ സാധിക്കും വിധം എല്ലാ ഖജനാവിന്റെയും താക്കോലുകൾ അവർക്ക് ലഭിച്ചിട്ടുണ്ടോ? അതോ സൃഷ്ടികളെയെല്ലാം വിചാരണ ചെയ്യാനാവും വിധം അവരാണോ അധികാരം കയ്യാളുന്നവർ? ഒരിക്കലുമല്ല.മറിച്ച് അള്ളാഹു മാത്രമാവുന്നു തന്നിഷ്ട പ്രകാരം പ്രവർത്തിക്കാൻ അധികാരമുള്ളവനും എല്ലാം ഉടമപ്പെടുത്തിയവനും (എന്നിട്ടും അള്ളാഹുവിനു പുറമേ കാണുന്ന വസ്തുക്കളെയൊക്കെ അള്ളാഹുവിനു സമന്മാരാക്കുന്ന വിവരക്കേടിന്റെ ആഴം ഓർക്കാത്തതെന്തേ ഇവർ? എന്നാണീ ചോദ്യത്തിന്റെ സാരം

38. أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ فَلْيَأْتِ مُسْتَمِعُهُم بِسُلْطَانٍ مُّبِينٍ

(38)
അതല്ല കയറിച്ചെന്ന് ശ്രദ്ധിച്ചു കേൾക്കാവുന്ന വല്ല കോണിയും അവർക്കുണ്ടോ? എങ്കിൽ അവരിൽ  ശ്രദ്ധിച്ചു കേൾക്കുന്നവൻ ഒരു വ്യക്തമായ ലക്ഷ്യം കൊണ്ടു വരട്ടെ

ഉപരിലോകങ്ങളിൽ നടക്കുന്ന ലോകത്തിന്റെ ഭരണ ക്രമവുമായി ബന്ധപ്പെട്ട വസ്തുതകൾ കേട്ട് ഇവർ പറയുന്നതും ചെയ്യുന്നതുമൊക്കെ ശരി തന്നെയാണെന്ന് ഇവർക്ക് വിവരം നൽകാൻ ആരെങ്കിലും അവിടെ പോയി സത്യം കേൾക്കാൻ അങ്ങോട്ട് കയറാവുന്ന വല്ല കോണിയും അവർക്കുണ്ടോ? ഉണ്ടെങ്കിൽ അങ്ങനെ കിട്ടിയ വിവരത്തിന്റെ തെളിവ് അവരൊന്ന് അവതരിപ്പിക്കട്ടെ ഒരിക്കലും അത് സാദ്ധ്യമല്ല. ഇവർ ചെയ്യുന്നതും പറയുന്നതുമൊന്നും ശരിയുമല്ല എന്ന് ചുരുക്കം

39.أَمْ لَهُ الْبَنَاتُ وَلَكُمُ الْبَنُونَ

(39)
അതല്ല പെൺ മക്കൾ അള്ളാഹുവിനും ആൺ മക്കൾ നിങ്ങൾക്കുമാണോ?

മലക്കുകൾ അള്ളാഹുവിന്റെ പെൺ മക്കളാണെന്ന് വാദിച്ചിരുന്ന അറേബ്യൻ മുശ്്രിക്കുകകളുടെ മറ്റൊരു വാദത്തെ ഖുർആൻ ചോദ്യം ചെയ്യുകയാണിവിടെ. പെൺ മക്കളെ വല്ലാതെ വെറുക്കുകയും അഥവാ ഒരു പെൺകുഞ്ഞ് സ്വന്തം രക്തത്തിൽ പിറന്നാൽ നിർദാക്ഷിണ്യം അതിനെ ജീവനോടെ കുഴിച്ചു മൂടാൻ മാത്രം കുടിലതയുണ്ടായിരുന്ന അവർ അവർക്ക് വേണ്ടാത്ത പെൺമക്കളായി അള്ളാഹുവിനു അവന്റെ മലക്കുകളെ ചാർത്തിക്കൊടുക്കുന്നത് മഹാ അപരാധം തന്നെ (അള്ളാഹു മക്കളെ ഉല്പാദിപ്പിച്ചവനല്ല തന്നെ) ഇത് അവർക്കുള്ള ശക്തമായ താക്കീതാണ്

.40 أَمْ تَسْأَلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ

(40)
അതല്ലെങ്കിൽ (നബിയേ ) തങ്ങൾ അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുകയും അതു മൂലം അവർ എന്തെങ്കിലും കട ബാധ്യതയാൽ വിഷമം അനുഭവിക്കുന്നവരാവുകയും ചെയ്യുന്നുണ്ടോ?

അവർക്ക് പ്രബോധനം ചെയ്തതിന്റെ പേരിൽ നബി () അവരിൽ നിന്ന് വലിയ സംഖ്യ പിരിച്ചെടുത്തതിനാൽ അവർ കട ബാദ്ധ്യത കൊണ്ട് കഷ്ടപ്പെടേണ്ടി വന്നതിനാലാണോ അവർ തങ്ങക്ക് എതിരായി നില കൊള്ളുന്നത് .ഒരിക്കലും പ്രബോധനത്തിന്റെ പേരിൽ അവരോട് ഒരു പൈസയും തങ്ങൾ വസൂലാക്കിയിട്ടില്ല.അഥവാ അവർ നബി () യെ നിഷേധിക്കുന്നതിനു അവരുടെ ധിക്കാരമല്ലാതെ മറ്റൊരു കാരണവുമില്ല എന്ന് ഉണർത്തുകയാണിവിടെ

41. أَمْ عِندَهُمُ الْغَيْبُ فَهُمْ يَكْتُبُونَ


(41)
അതോ അവരുടെ അടുക്കൽ വല്ല അദൃശ്യ ജ്ഞാനവും ഉണ്ടായിരിക്കുകയും എന്നിട്ട് അത് അവർ എഴുതുകയും ചെയ്യുന്നുണ്ടോ? (അതിന്റെ അടിസ്ഥാനത്തിലാണോ അവർ നബി () യെ എതിർക്കുന്നത്)

ഒരിക്കലും ഒരു അദൃശ്യ ജ്ഞാനം ലഭിച്ചിട്ടൊന്നുമല്ല അവർ ഇങ്ങനെ നിഷേധം കാണിക്കുന്നത്.നിഷേധം കാണിക്കാൻ അവർക്ക് യാതൊരു ന്യായവുമില്ലെന്ന് ചുരുക്കം





42. أَمْ يُرِيدُونَ كَيْدًا فَالَّذِينَ كَفَرُوا هُمُ الْمَكِيدُونَ

(42) അതല്ല അവർ വല്ല കുതന്ത്രവും ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ ആ സത്യ നിഷേധികൾ തന്നെയാണ് പരാജയപ്പെടുത്തപ്പെടുന്നവർ

അവർ നബി () യെ സംബന്ധിച്ചും ഇസ്‌ലാമിനെക്കുറിച്ചുമൊക്കെ ഇങ്ങനെ തെറ്റായി പ്രചരിപ്പിക്കുന്നത് കൊണ്ട് നബി () യോ മുസ്‌ലിംകളോ അവരുടെ കെണിയിൽ പെടുമെന്ന് കണക്കു കൂട്ടിക്കൊണ്ടാണോ അവരുടെ കുപ്രചരണം .എങ്കിൽ അതിലും അവർ നിരാശരാവുകയും കള്ള പ്രചരണത്തിന്റെ കുറ്റം അവർ തന്നെ ഏറ്റുവാങ്ങേണ്ടിയും വരും.അപ്പോൾ ചതിക്കാനിറങ്ങിയവർ സ്വയം ചതിയിൽ പെട്ടു എന്ന അവസ്ഥ വരും എന്നാണ് സത്യ നിഷേധികൾ തന്നെയാണ് പരാജയപ്പെടുത്തപ്പെടുന്നവർ എന്ന് പറഞ്ഞത്

43. أَمْ لَهُمْ إِلَهٌ غَيْرُ اللَّهِ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ

(43)
അതല്ല അള്ളാഹു ഒഴികെ അവർക്ക് വല്ല ആരാധ്യനുമുണ്ടോ? അവർ പങ്ക് ചേർക്കുന്നതിൽ നിന്നെല്ലാം അള്ളാഹു എത്ര പരിശുദ്ധൻ!
അള്ളാഹു ഒഴികെ ആരാദ്ധ്യനുണ്ടോ എന്ന ചോദ്യം അള്ളാഹുവിനോടൊപ്പം അവർ പലതിനെയും ആരാധിച്ച വിഷയത്തിൽ ശക്തമായി അവരെ ആക്ഷേപിക്കാനുള്ളതാണ്.അവർ പറയുന്ന പങ്കാളികളിൽ നിന്നെല്ലാം അള്ളാഹു പരിശുദ്ധനുമാണ്.

 44. وَإِن يَرَوْا كِسْفًا مِّنَ السَّمَاء سَاقِطًا يَقُولُوا سَحَابٌ مَّرْكُومٌ

(44)
ആകാശത്ത് നിന്ന് ഒരു കഷ്ണം വീഴുന്നതായി അവർ കണ്ടാലും അവർ പറയും ഇത്  അട്ടിയാക്കപ്പെട്ട മേഘമാണെന്ന്!

മുശ്‌രിക്കുകളുടെ നിഷേധത്തിന്റെയും മർക്കട മുഷ്ടിയുടെയും വ്യക്തമായ ഉദാഹരണമാണിത്.അവർ ചെയ്തു കൊണ്ടിരിക്കുന്ന പ്രവാചക നിന്ദയും ബഹു ദൈവാരാധനയുമൊക്കെ തെറ്റാണെന്ന് സ്ഥാപിക്കാനും അവരെ നശിപ്പിക്കാനുമായി അള്ളാഹു ആകാശത്തിന്റെ ഒരു കഷ്ണം അവരുടെ മേൽ വീഴ്ത്തിയാലും അത് അള്ളാഹുവിന്റെ ശിക്ഷയാണെന്ന് സമ്മതിക്കാനോ അവരുടെ നിലപാട് തെറ്റാണെന്ന് സ്ഥിരീകരിക്കാനോ അവർ തയാറാവുകയില്ല മറിച്ച് അത് ആകാശത്ത് നിന്ന് അട്ടിയാക്കപ്പെട്ട മേഘക്കീറുകൾ അടർന്ന് വീഴുകയാണ് തികച്ചും സാധാരണമായൊരു ദുരന്തമാണ് ഞങ്ങൾക്കുള്ള ശിക്ഷയൊന്നുമല്ല എന്നായിരിക്കും അവർ പറയുക.

45. فَذَرْهُمْ حَتَّى يُلَاقُوا يَوْمَهُمُ الَّذِي فِيهِ يُصْعَقُونَ

(45) 
അതിനാൽ അവർ ബോധരഹിതരായി വീഴ്ത്തപ്പെടുന്ന അവരുടെ ആ ദിവസം അവർ കണ്ട് മുട്ടുന്നത് വരെ (നബിയേ) അങ്ങ് അവരെ വിട്ടേക്കുക

സദുപദേശങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന ശൈലി ശത്രുക്കൾ തുടരുകയും സത്യ നിഷേധത്തിന്റെ പരമ കാഷ്ഠ അവർ പ്രാപിക്കുകയും ചെയ്താൽ ഇനിയും അത്തരക്കാരെ ഉപദേശിക്കുന്നതിൽ അർത്ഥമില്ല.അവരെ തങ്ങൾ അവരുടെ പാട്ടിനു വിടുക.ഒരു ദിനം അവർ തകർന്നടിയാൻ പോകുന്നു അന്ന് അവർ നിരായുധരായി നിലത്തു വീഴും.അപ്പോൾ അവർക്ക് കാര്യം ബോദ്ധ്യപ്പെടും അത് വരെ അവർ നിഷേധത്തിന്റെ ഉന്മത്തതയിൽ അഭിരമിക്കട്ടെ എന്ന് സാരം
അന്ത്യ നാളിന്റെ സാഹചര്യമാണിവിടെ ഉദ്ദേശ്യം.ഓരോരുത്തരുടെയും മരണം അവരവരുടെ ഖിയാമത്ത് ആണെന്ന ഹദീസ് സ്മര്യമാണിവിടെ

 46. يَوْمَ لَا يُغْنِي عَنْهُمْ كَيْدُهُمْ شَيْئًا وَلَا هُمْ يُنصَرُونَ

(46)
അതായത് അവരുടെ കുതന്ത്രമൊന്നും അവർക്ക് ഒട്ടും പ്രയോജനപ്പെടാത്ത അവർസഹായിക്കപ്പെടാത്ത ആ ദിവസം!

ഭൂമിയിൽ വെച്ച് അവർ പ്രയോഗിച്ചിരുന്ന കുതന്ത്രങ്ങളോ സ്വാധീനങ്ങളോ അന്ന് അവരെ സഹായിക്കാനുണ്ടാവില്ല മറ്റൊരു കേന്ദ്രത്തിൽ നിന്നും ഒരു സഹായവും അവർക്ക് ലഭിക്കുകയുമില്ല

 47. وَإِنَّ لِلَّذِينَ ظَلَمُوا عَذَابًا دُونَ ذَلِكَ وَلَكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

(47)
നിശ്ചയമായും അക്രമം പ്രവർത്തിച്ചവർക്ക് അതിനു പുറമെയും ശിക്ഷയുണ്ട് പക്ഷെ അവരിൽ അധികമാളുകളും അറിയുന്നില്ല

പരലോകത്തെ അതിശക്തമായ ശിക്ഷയിലേക്കാണ് കഴിഞ്ഞ സൂക്തം വുരൽ ചൂണ്ടിയതെങ്കിൽ അതിനു പുറമെയും അവർക്ക് ശിക്ഷയുണ്ടെന്ന് ഇവിടെ പറഞ്ഞത് ഭൂമിയിലെ കാര്യമാണ്.അഥവാ മനുഷ്യൻ പാഠമുൾക്കൊള്ളാനും നല്ല നിലപാടിലേക്ക് വരാനുമായി ഇവിടെ അവന് അള്ളാഹു ധാരാളം പരീക്ഷണങ്ങൾ നൽകും എന്നാൽ അതും അവൻ അവഗണിക്കുന്നു.ആ പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടാൽ കൂടുതൽ മോശക്കാരനായി മാറുന്നു. അറേബ്യൻ മുശ്‌രിക്കുകൾ ബദ്‌റിലും മറ്റു യുദ്ധങ്ങളിലും ഏറ്റ് വാങ്ങിയ തിരിച്ചടികൾ ഈ ഗണത്തിൽ പ്രത്യേകം സ്മരിക്കേണ്ടതാണ്
എന്നാൽ സത്യ വിശ്വാസിക്ക് അള്ളാഹു ഭൂമിയിൽ നിന്ന് നൽകുന്ന പരീക്ഷണം തികച്ചും അവന്റെ നന്മക്കും ഗുണത്തിനുമായി പരിണമിക്കും. കപടനു അള്ളാഹു പരീക്ഷണം നൽകുകയും പിന്നീട് സുഖം നൽകുകയും ചെയ്താൽ അവൻ ഒട്ടകത്തെ കെട്ടിയിടുകയും അഴിച്ചു വിടുകയും ചെയ്ത പോലെയായിരിക്കും (എന്തിനാണ് കെട്ടിയിട്ടതെന്നോ എന്തിനാണ് അഴിച്ചു വിട്ടതെന്നോ ആ ഒട്ടകം ചിന്തിക്കില്ല ഇത് പോലെയാണ് കപടൻ.അവന്ന് യാതൊരു ചിന്തയുമില്ല) എന്ന് ഹദീസിൽ ഉണ്ട് (ഇബ്നു കസീർ 4/356)

 48. وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ


(48) (
നബിയേ) തങ്ങളുടെ രക്ഷിതാവിന്റെ വിധി (അവരെ സംബന്ധിച്ച് ) ഉണ്ടാവുന്നത് വരെ  തങ്ങൾ ക്ഷമിക്കുക തങ്ങളെ നാം കാത്തു രക്ഷിക്കുക തന്നെ ചെയ്യും .എഴുന്നേൽക്കുന്ന സമയത്ത് തങ്ങളുടെ രക്ഷിതാവിനെ സ്തുദിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ അങ്ങ് പ്രകീർത്തിക്കുകയും ചെയ്യുക

നബി() യെ ആശസിപ്പിക്കുകയാണിവിടെ.അതായത് സത്യവുമായി തങ്ങൾ സമീപിച്ചിട്ടും തങ്ങളെ കളവാക്കുകയും ഉപദ്രവിക്കുകയും ചെയ്ത ആ ധിക്കാരികളുടെ എല്ലാ വിഷമിപ്പിക്കലിലും തങ്ങൾ ക്ഷമിക്കുക.അത് തങ്ങൾ കാര്യമാക്കേണ്ടതില്ല നാം അതെല്ലാം കാണുന്നുണ്ട്. ആത്യന്തികമായി അവരിൽ നിന്ന് തങ്ങളെ നാം സംരക്ഷിക്കുക തന്നെ ചെയ്യും അവർക്ക് അർഹമായത് നാം നൽകുകയും ചെയ്യും. എന്ന് ചുരുക്കം.
നിസ്ക്കാരത്തിലേക്ക് നിൽക്കുമ്പോഴും ഉറങ്ങാനായി പോകുമ്പോഴും ഉറക്കിൽ നിന്ന് എഴുന്നേൽക്കുമ്പോഴും സദസ്സുകളിൽ നിന്ന് എഴുന്നേൽക്കുമ്പോഴും(എല്ലായ്പ്പോഴും) അള്ളഹുവിനെ സ്തുദിക്കുകയും അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക. ഇതിന്റെ പ്രയോഗവൽക്കരണം പല രൂപത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ഉദാഹരണമായി:--ഉബാദത്തുബ്നു സ്വാമിഥ് () നബി () യിൽ നിന്ന് ഉദ്ധരിക്കുന്നതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു രാത്രി ഒരാൾ എഴുന്നേൽക്കുകയും എന്നിട്ട്

لااله الاالله وحده لاشريك له له الملك وله الحمد وهو علي كل شيئ قدير سبحان الله والحمد لله ولااله الاالله والله أكبر ولاحول ولاقوة الابالله  رب اغفر لي


എന്ന് ചൊല്ലുകയും പ്രാർത്ഥിക്കുകയുംചെയ്താൽ അള്ളാഹു പ്രാർത്ഥനക്കുത്തരം നൽകും.അവൻ അംഗ ശുദ്ധി വരുത്തി നിസ്ക്കരിച്ചാൽ അള്ളാഹു അത് സ്വീകരിക്കും ,,(ഇബ്നു കസീർ 4 356)
ഒരു സദസ്സിൽ നമ്മൾ ഇരുന്നാൽ അവിടെ ചിലപ്പോൽ ബഹളവും അനാവശ്യ വർത്തമാനങ്ങളുമൊക്കെ നടക്കും എന്നാൽ അവിടെ നിന്ന് എഴുന്നേറ്റ് പോരുമ്പോൾ


سبحانك اللهم وبحمدك أشهد أن لااله الا أنت أستغفرك وأتوب اليك 

എന്ന് ചൊല്ലിയാൽ അവിടെ വെച്ച് അവനിൽ നിന്ന് സംഭവിച്ച കുറവുകൾ പൊറുക്കപ്പെടും എന്നും ഏതെങ്കിലും നന്മ നടക്കുന്ന ഒരു സദസ്സിൽ വെച്ച് വാക്കുകൾ മൂന്ന്തവണ പറഞ്ഞാൽ ഇവ കൊണ്ട് സദസ്സിനു സീൽ ചെയ്യപ്പെടും എന്നും നബി വചനങ്ങളിൽ ധാരാളം വന്നിട്ടുണ്ട് (ഇബ്നു കസീർ 4/357)
ചുരുക്കത്തിൽ എല്ലാ സ്ഥലത്തു വെച്ചും അള്ളാഹുവെ സ്തുദിക്കുകയും അവന്റെ പരിശുദ്ധി പ്രകീർത്തിക്കുകയും ചെയ്യേണ്ടതാണ്. കല്പന നബി() യോടാണെങ്കിലും നമുക്കും അത് ബാധകം തന്നെയാണ്

49. وَمِنَ اللَّيْلِ فَسَبِّحْهُ وَإِدْبَارَ النُّجُومِ


(49)
രാത്രിയിൽ നിന്ന് (അല്പ സമയവും) നക്ഷത്രങ്ങൾ അസ്തമിക്കുമ്പോഴും തങ്ങൾ അള്ളാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക

രാത്രിയിൽ ആരാധനകൾക്ക് സമയം കാണമെന്നാണ് രാത്രിയിൽ നിന്ന് അല്പ സമയവും എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം.നക്ഷത്രങ്ങൾ അസ്തമിക്കുമ്പോൾ എന്ന് പറഞ്ഞതിന്റെ ഉദ്ദേശങ്ങളിൽ ഏറ്റവും പ്രധാനമായത് സുബ്ഹി നിസ്ക്കാരത്തിന്റെ മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്ക്കാരമാണെന്ന് ധാരാളം വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്. പ്രഭാതം പ്രത്യക്ഷപ്പെടുന്നതോടു കൂടി നക്ഷത്രങ്ങൾ അസ്തമിക്കാൻ തുടങ്ങുമല്ലോ!
എന്ത് പ്രതിസന്ധിയുണ്ടായാലും രണ്ട് റക്അത്ത് നിസ്ക്കാരം(സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത്) ഉപേക്ഷിക്കരുതെന്ന് നബി() പറഞ്ഞിട്ടുണ്ട് .അത്രയും പ്രോത്സാഹനം നൽകപ്പെട്ട സുന്നത് നിസ്ക്കാരമായതിനാൽ അത് നിർബന്ധമാണെന്ന് പോലും നിരീക്ഷിച്ച പണ്ഡിതന്മാരുണ്ട്  (അത് ബലഹീനമായ അഭിപ്രായമാണെന്നത് ഓർക്കുക)
ഇശ:ബീവി () ഉദ്ധരിക്കുന്നു.നബി () സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്ക്കാരത്തെ സഗൌരവം ശ്രദ്ധിച്ചിരുന്നത് പോലെ മറ്റൊന്നിനെയും ശ്രദ്ധിച്ചിരുന്നില്ല. സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്ക്കാരം ലോകവും അതിലുള്ളതുമെല്ലാം ലഭിക്കുന്നതിനേക്കാൾ ഉത്തമമാകുന്നു എന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിലുണ്ട് (ഇബ്നു കസീർ 4/358)