സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 30 January 2017

ഉമ്മയുടെ തേട്ടം:നേട്ടത്തിനും കോട്ടത്തിനും





ജുറയ്ജിന്റെ കഥ കേട്ടോളൂ.
ആള്‍ വലിയ ഭക്തനായിരുന്നു. നിസ്‌കാരത്തിലും നോമ്പിലും മറ്റും മുഴുകിയ ജീവിതം. ഒരു മണ്‍കുടില്‍ നിര്‍മിച്ച് അതിനകത്ത് ആരാധനയില്‍ കഴിഞ്ഞു ആ മഹാന്‍.
ഒരു ദിവസം ഉമ്മ കാണാന്‍ വന്നു. പുറത്തുനിന്നു മകനെ വിളിച്ചു.
മകന്‍ അപ്പോള്‍ നിസ്‌കരിക്കുകയായിരുന്നു. ഉമ്മയുടെ ശബ്ദം കേട്ട് ജുറയ്ജ് ആശയക്കുഴപ്പത്തിലായി. നിസ്‌കാരം തുടരണോ, ഉമ്മയുടെ വിളി കേള്‍ക്കണോ?
നിസ്‌കാരമല്ലേ വലുത് എന്നുചിന്തിച്ച് അദ്ദേഹം നിസ്‌കാരം തുടര്‍ന്നു.
പിറ്റേന്നും ഉമ്മ വന്ന് വിളിച്ചു. അന്നും ജുറയ്ജ് നിസ്‌കാരം തുടര്‍ന്നു.
മൂന്നാം ദിവസവും ഉമ്മവന്നു, വിളിച്ചു.
ജുറയ്ജ് നിസ്‌കാരത്തില്‍ തന്നെ.
മകന്‍ വിളി കേള്‍ക്കാതിരുന്നതോടെ ഉമ്മ തെറ്റിദ്ധരിച്ചു. എന്റെ മുഖമൊന്നു കാണാന്‍ പോലും അവനു പറ്റില്ലെന്നോ? എങ്കില്‍ ‘പടച്ചവനേ, വേശ്യയുടെ മുഖത്തുനോക്കിയിട്ടല്ലാതെ അവനെ നീ മരിപ്പിക്കരുതേ’ എന്ന് ഉമ്മ സങ്കടത്തോടെ പ്രാര്‍ത്ഥിച്ചു.
പ്രാര്‍ത്ഥിച്ചത് ഉമ്മയാണ്. ഫലിക്കാതിരിക്കുമോ?
അതിനു വഴിയൊരുങ്ങുന്നത് നോക്കൂ. മഹാഭക്തനായ ജുറയ്ജ് പ്രസിദ്ധനായി. ആളുകള്‍ അദ്ദേഹത്തെ വാഴ്ത്തിക്കൊണ്ടിരുന്നു. നാട്ടില്‍ ഒരു വേശ്യയുണ്ടായിരുന്നു. സുന്ദരി എന്നു പറഞ്ഞാല്‍ പോരാ. സൗന്ദര്യത്തിന് ഉപമയാക്കാറുണ്ട് അവളെ.
തന്റെ സൗന്ദര്യത്തില്‍ ആരും വീണുപോകുമെന്നു വിശ്വാസമുള്ള അവള്‍ വെല്ലുവിളിച്ചു; ജുറയ്ജിനെയും വീഴ്ത്തുമെന്ന്.
ചമഞ്ഞൊരുങ്ങി അവള്‍ ജുറയ്ജിനെ സമീപിച്ചു. പക്ഷേ അദ്ദേഹം തിരിഞ്ഞു നോക്കിയതുപോലുമില്ല.
അവള്‍ക്ക് നാണക്കേടും പകയുമായി. എന്റെ സൗന്ദര്യത്തില്‍ വീഴാത്ത ഒരു മനുഷ്യനോ? ആളുകളറിയുമ്പോള്‍ തനിക്ക് കുറച്ചിലല്ലേ?
അവള്‍ പരിഹാരം കണ്ടു. ഒരു ഇടയനില്‍ നിന്ന് ഗര്‍ഭംധരിച്ച് പ്രസവിച്ചു. കുട്ടി ജുറയ്ജിന്റേതാണെന്ന് പ്രചരിപ്പിച്ചു. ജനം ഇളകി. അവര്‍ അദ്ദേഹത്തെ പിടിച്ചുവലിച്ചിട്ടു മര്‍ദ്ദിച്ചു. കുടില്‍ തകര്‍ത്തു.
ആളുകള്‍ ഒന്നടങ്ങിയപ്പോള്‍ അദ്ദേഹം സംഭവമെന്താണെന്നന്വേഷിച്ചു. കാര്യമറിഞ്ഞപ്പോള്‍ ആ കുട്ടിയെ ഒന്നു കൊണ്ടുവരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടുറക്അത്ത് നിസ്‌കരിച്ച ശേഷം ആ കുഞ്ഞിന്റെ വയറിലൊന്ന് കുത്തിയിട്ട് ജുറയ്ജ് ചോദിച്ചു: കുട്ടീ, നിന്റെ പിതാവാരാണ്?
തൊട്ടിലില്‍ കിടന്ന് ഈസാ(അ) സംസാരിച്ചപോലെ ഈ കുട്ടിയും സംസാരിച്ചു: ‘എന്റെ പിതാവ് ഇന്ന ഇടയനാണ്.’
വിസ്മയിച്ചുപോയ ആളുകള്‍ക്ക് സംഗതി തിരിഞ്ഞു. അവര്‍ ജുറയ്ജിനോട് മാപ്പുചോദിച്ചു. തകര്‍ത്ത കുടിലിനു പകരം സ്വര്‍ണം കൊണ്ട് വീടുപണിതുതരാമെന്ന് പറഞ്ഞു.
വേണ്ട, പഴയപോലെ മണ്ണുകൊണ്ട് മതിയെന്ന് ജുറയ്ജ്.
നബി(സ്വ) പറഞ്ഞതാണീ ചരിത്രകഥ.
ഗൗരവമുള്ള ഒരു പാഠം ഇതില്‍ നിന്ന് ഗ്രഹിക്കാനുണ്ട്. ഉമ്മയുടെ പ്രാര്‍ത്ഥന, അത് വളരെ ഗൗരവമുള്ളതാണ്. സ്വീകാര്യമായ പ്രാര്‍ത്ഥനയാണത്.
അനുകൂലമായാലും പ്രതികൂലമായാലും മാതാവ് മനസ്സറിഞ്ഞുപ്രാര്‍ത്ഥിച്ചാല്‍ ഫലിക്കും. നേട്ടങ്ങള്‍ കിട്ടിയ ഒട്ടേറെ മക്കളുടെ ചരിത്രം നമുക്ക് മുമ്പിലുണ്ട്. ഉമ്മയുടെ പ്രാര്‍ത്ഥനാ ഫലത്താല്‍ മഹാ വിജയം വരിച്ചവര്‍. മഹത്തുക്കളായ പല ഇമാമുകളുടെയും ചരിത്രം അതാണ്.
ആത്മീയ ഔന്നിത്യം മാത്രമല്ല, ഭൗതിക നേട്ടത്തിനും ഉമ്മയുടെ പ്രാര്‍ത്ഥന നിമിത്തമാകും. വര്‍ത്തമാന കാലത്തു നാം കാണുന്നതും അതൊക്കെത്തന്നെയാണ്. പണവും പദവിയും പത്രാസുമൊക്കെ പലര്‍ക്കും കിട്ടിയത് മാതാവ് വഴി തന്നെയാണ്. പക്ഷേ ഉന്നതിയിലെത്തിയ മക്കള്‍ പലരും അറിയുന്നില്ല ഇതെന്റെ ഉമ്മയുടെ തേട്ടത്തിന്റെ ഫലമാണെന്ന്. സ്വന്തം സാമര്‍ത്ഥ്യം കൊണ്ടെന്ന് മേനി നടിക്കുകയാണവര്‍. ഉമ്മമാരാകട്ടെ, അതുപറഞ്ഞു ആളാവുകയുമില്ല. അതല്ലേ ഉമ്മ!
മാതൃപ്രാര്‍ത്ഥന സൂക്ഷിക്കണമെപ്പോഴും; മാതാവും മക്കളും. പ്രതികൂലമായി പ്രാര്‍ത്ഥിച്ചു പോകാതിരിക്കാന്‍ ഉമ്മ ശ്രദ്ധിക്കണം. അങ്ങനെ പ്രാര്‍ത്ഥനക്കിരയാവാതിരിക്കാന്‍ മക്കളും.
സങ്കടം പരിധി വിടുമ്പോഴേ ഉമ്മയില്‍ നിന്നു മക്കള്‍ക്കെതിരായ പ്രാര്‍ത്ഥനയുണ്ടാകൂ. അതിനിട വരുത്തുന്ന മക്കള്‍ തന്നെയാണ് കുറ്റവാളികള്‍.
എങ്കിലും ഉമ്മ ശ്രദ്ധിച്ചേ പറ്റൂ. പ്രാര്‍ത്ഥന ഫലിച്ചുകഴിഞ്ഞാല്‍ ഉമ്മാക്കു തന്നെ അതില്‍ ഖേദം തോന്നും. പക്ഷേ പരിഹാരം പിന്നെ അസാധ്യമായേക്കും.
നിങ്ങള്‍ സ്വന്തം ദേഹങ്ങള്‍ക്കോ മക്കള്‍ക്കോ എതിരായി പ്രാര്‍ത്ഥിക്കരുത് എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ടെന്നറിയുക(മുസ്‌ലിം).
മക്കളുടെ അനുസരണക്കേടും അവിവേകവുമാണ് ഉമ്മമാരെ പ്രകോപിതരാക്കുന്നത്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മക്കള്‍ ഉമ്മയെ വേദനിപ്പിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അവര്‍ റബ്ബിനോട് തേടിപ്പോകും.
ഉമ്മയുടെ മഹത്വം മക്കള്‍ക്ക് പറഞ്ഞുതരികയും അവര്‍ക്ക് വഴിപ്പെടാന്‍ കല്‍പ്പിക്കുകയും ചെയ്ത റബ്ബ് വേദനിക്കുന്ന ഉമ്മയുടെ തേട്ടം സ്വീകരിക്കാതിരിക്കുമോ?
ജുറയ്ജിന്റെ മാതാവ് തെറ്റിദ്ധരിച്ചാണ് പ്രാര്‍ത്ഥിച്ചത്. അതും നിസ്‌കാരത്തിലായിട്ട്. എന്നിട്ടും അല്ലാഹു അത് സ്വീകരിക്കാതിരുന്നില്ല. എങ്കില്‍…
ഉമ്മയുടെ പദവി അറിയാത്ത മക്കളാണിന്നേറെ. ഞാന്‍ പറയുന്നതൊക്കെ ഉമ്മ അനുസരിക്കണമെന്നു ചിന്തിക്കുന്ന മൂഢന്മാര്‍.
ഉമ്മയോട് തനിക്കു തീര്‍ത്താല്‍തീരാത്ത കടപ്പാടുണ്ടെന്നും ഞാന്‍ ഉമ്മയെ അനുസരിക്കുകയും ആദരിക്കുകയുമാണ് ചെയ്യേണ്ടതെന്നും അറിഞ്ഞു പ്രവര്‍ത്തിക്കുന്ന മക്കള്‍ക്ക് ഉമ്മയിലൂടെ ഭാഗ്യം നേടാം. അല്ലാത്തവര്‍ക്ക് ഉമ്മ വഴി നിര്‍ഭാഗ്യവും.
ജുറയ്ജിന്റെ കഥ പറഞ്ഞുതന്ന നബി(സ്വ) ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. ജുറയ്ജ് പണ്ഡിതനായിരുന്നുവെങ്കില്‍ ഉമ്മയുടെ വിളിക്ക് പ്രത്യുത്തരം ചെയ്യുമായിരുന്നു. എന്ന്. ഉമ്മയുടെ വിളി കേള്‍ക്കാന്‍ സുന്നത്തു നിസ്‌കാരം മുറിക്കാമെന്നര്‍ത്ഥം.
ഉമ്മ ആരാണെന്ന് മനസ്സിലായോ?


സ്വാദിഖ് അന്‍വരി