സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 5 April 2017

മൗതുൽ ആലിമി മൗതുൽ ആലം


മരണം മനുഷ്യന് അലംഘനീയമായ വിധി തന്നെയാണ്. ഉറപ്പായ സംഗതി എന്നാണ് മരണത്തെ ഖുർആൻ വിശേഷിപ്പിച്ചത്. അതേ സമയം എല്ലാവരുടെയും മരണത്തിന് തുല്യ സ്ഥാനം കൽപിക്കുക സാധ്യമല്ല. സാധാരണക്കാരന്റെ മരണവും പണ്ഡിതവഫാത്തും തുല്യമാണോ? പണ്ഡിതനും പാമരനും സമമല്ലെന്ന ഖുർആനിക പ്രഖ്യാപനത്തിൽ നിന്നുതന്നെ ഇക്കാര്യം ഗ്രഹിക്കാനാവും.
പണ്ഡിതൻ മൃത്യു പ്രാപിക്കുമ്പോൾ പൊലിഞ്ഞുപോകുന്നത് ഒരു വിളക്കുമാടമാകുന്നു. അതോടെ ചുറ്റും പ്രസരിച്ചിരുന്ന പ്രഭ മങ്ങുന്നു. അവിടെ മറ്റൊരു വിളക്ക് മുനിഞ്ഞുപോലും കത്താനില്ലെന്ന് വന്നാൽ അന്ധകാരം നിറയുകയായി. ഇതിനെക്കാൾ വലിയൊരു ആത്മീയ നാശം വേറെ വന്നുഭവിക്കാനില്ലല്ലോ.
തിരുനബി(സ്വ) പറഞ്ഞു: ‘ഒരു ഗോത്ര സമൂഹത്തിന്റെ മൊത്തം നാശം ഒരു പണ്ഡിതന്റെ മരണത്തേക്കാൾ എത്രയോ നിസ്സാരമാകുന്നു’ (ത്വബ്‌റാനി).
ഗോത്രമെന്നത് മൊത്തം മനുഷ്യരാശിയുടെ പരിഛേദമാണ്. അതിൽ വിവിധ നിലയും വിലയുമുള്ളവർ ഉണ്ടാകും. അവരിൽ നിന്ന് ഭാവിയിൽ നവോത്ഥാനത്തിന്റെ രേണുക്കൾ വരെ ഉയർന്നുവരാം. പക്ഷേ, അതൊന്നും ഗൗനിക്കുന്നതിനപ്പുറത്താണ് പണ്ഡിതനിര്യാണം മൂലമുള്ള നഷ്ടമെന്നാണ് നബിപാഠനം.
അലി(റ) പറയുന്നതു കാണുക: ‘ഒരു ആലിം മരിച്ചാൽ വിശുദ്ധ ഇസ്‌ലാമിൽ ഒരു വിടവ് വന്നണഞ്ഞു. പകരമൊരാൾ വന്നുചേരാതെ അതു നികത്തപ്പെടുന്നതല്ല.’
അദ്ദേഹം ആലപിച്ച ഒരു കാവ്യശകലം ഇങ്ങനെ സംഗ്രഹിക്കാം:
അന്തസ്സഖിലം ജ്ഞാനികൾക്കുതന്നെ/കാരണം അവരാണ് സന്മാർഗ ഗോപുരങ്ങൾ.
അവരിലൂടെയാണ് സന്മാർഗസ്വരൂപം സാധ്യമാകുന്നത്/വിവരദോഷികൾ പണ്ഡിതർക്ക് ശത്രുക്കളത്രെ.
അതിനാൽ ജ്ഞാനം കൊണ്ട് നീ വിജയിക്കുക, എങ്കിൽ ശാശ്വതമായി ജീവിക്കാം നിനക്ക്/കാരണം ജനമഖിലം മൃതരാകിലും ജ്ഞാനം അമരമാണെന്നും (ഇഹ്‌യാഅ് 1/7).
മരിച്ചാലും മരിക്കാത്തവരാണ് ജ്ഞാനികളെന്നും അവരുടെ മരണം പ്രപഞ്ചത്തിന്റെ തന്നെ മരണമാണെന്നും ഒരേ സമയം പറയുന്നതിൽ വൈരുധ്യം തോന്നേണ്ട കാര്യമില്ല. പണ്ഡിതൻ വിതറിയ വിജ്ഞാനങ്ങൽ കൊണ്ട് എന്നെന്നും അവർ ജീവിക്കുന്നുവെന്നതു കൊണ്ടാണ് മരണമില്ലെന്നു പറഞ്ഞത്. എന്നാൽ പണ്ഡിതൻ തന്റെ ഭൗതിക സാന്നിധ്യം വെടിയുക വഴി കുറേ നഷ്ടങ്ങൾ വരുത്തുന്നുവെന്നാണ് ലോകത്തിന്റെ മരണമെന്ന് പറഞ്ഞതിന്റെ വിവക്ഷ.
യഥാർത്ഥത്തിൽ ജ്ഞാനമെന്നത് മനസ്സിന്റെ ഗുണവിശേഷമാകുന്നു. അതിന്റെ ബഹിർസ്ഫുരണമാണ് ഗ്രന്ഥങ്ങൾ. ഒരു പണ്ഡിതൻ കുറേ ഗ്രന്ഥങ്ങൾ വിരചിച്ച ശേഷം പരലോകം പ്രാപിച്ചാലും അദ്ദേഹത്തിന്റെ യഥാർത്ഥ ജ്ഞാനമധു പൂർണമായും സമൂഹത്തിന് കൈമാറിക്കിട്ടി എന്നു പറയാവതല്ല. ഇമാം ശാഫിഈ(റ)യുടെ ഗുരു വകീഅ്(റ) പറഞ്ഞതു തന്നെ കാരണം:
ഇൽമ് നൂറുല്ലാഹി (നാഥനിൽ നിന്നുള്ള വെളിച്ചം) യാകുന്നു. ആ പ്രഭ മനതലത്തിൽ നിന്ന് പ്രസരിച്ചു വെട്ടം പരത്തും. അതിനെ ആവാഹിക്കാൻ ഒരു കിതാബിനും സാധ്യമല്ല. അതുകൊണ്ട് തന്നെ പണ്ഡിതന്റെ മരണം തീരാ നഷ്ടമായിത്തന്നെ പരിണമിക്കും. അത് നികത്താൻ ഏറെക്കുറെ സാധിക്കുന്നത് സമാനനായ ഒരു ആലിമിന് മാത്രമാണ്.
ഇമാം ഗസ്സാലി(റ) പറയുന്നു: ഇൽമ് വിനഷ്ടമായവൻ ഹൃദയരോഗിയായി മാറുന്നതാണ്. അവന്റെ മരണം സുനിശ്ചിതമാകുന്നു. പക്ഷേ, അവൻ അത് കാര്യമായി അറിഞ്ഞുകൊള്ളണമെന്നില്ല (ഇഹ്‌യാഅ് 1/7).
ലുഖ്മാൻ(റ) പുത്രന് നൽകിയ ഉപദേശത്തിൽ ഇങ്ങനെ കാണാം: കുഞ്ഞുമോനേ, നീ പണ്ഡിതന്മാരോടൊത്തിരിക്കുക. നിന്റെ മുട്ടുകൾ കൊണ്ട് തിക്കിത്തിരക്കിയെങ്കിലും അവരുടെ സദസ്സിൽ ഇടം നേടുക. എങ്കിൽ തത്ത്വജ്ഞാനത്തിന്റെ പ്രഭ കൊണ്ട് അല്ലാഹു ഖൽബിന് സജീവത നൽകുന്നതാണ്. കാലവർഷം കൊണ്ട് ഭൂമിയിൽ ജീവനുണ്ടാകുന്നതുപോലെ (ഇഹ്‌യാഅ് 1/8).
ഒരു താത്ത്വികൻ പറഞ്ഞു: പണ്ഡിതൻ മരിച്ചാൽ ജലത്തിലെ മത്സ്യങ്ങൾ കരയും. അന്തരീക്ഷത്തിലെ പക്ഷികളും വിലപിക്കും. ജ്ഞാനിയുടെ മുഖം മറഞ്ഞാലും സ്മരണ മറയില്ല (ഇഹ്‌യാഅ് 1/8).
പണ്ഡിതന്റെ ഭൗതിക തിരോധാനം തന്നെ വമ്പിച്ച നാശനഷ്ടങ്ങൾ വിതക്കുന്നുവെന്നാണ് ഇതിൽ നിന്ന് ഗ്രഹിക്കാനാകുന്നത്. തിരുനബി(സ്വ) ഇങ്ങനെ പറഞ്ഞതായി കാണാം: ‘ഭൂമിയിൽ അല്ലാഹുവിന്റെ അമീനാകുന്നു പണ്ഡിതൻ’ (ഇബ്‌നു അബ്ദിൽ ബർ).
യഥാർത്ഥ ജ്ഞാനി അല്ലാഹു നിശ്ചയിക്കുന്ന കാവൽ ഭടനാണെന്നാണ് ഹദീസിന്റെ താൽപര്യം. ഇത്തരം കാവൽ ഭടന്മാർ കാലയവനിക താണ്ടുന്നത് ഇസ്‌ലാമിക സാമ്രാജ്യത്തിന് കടുത്ത ഭീഷണിയാകുന്നു. അറിവുകൾ അലമാരകളിലും ചിപ്പുകളിലും ഭദ്രമായതുകൊണ്ട് പ്രയോജനമൊന്നുമില്ല. അവ ഉപയോഗിക്കാത്ത ആഭരണങ്ങളുടെ സ്ഥാനം മാത്രമേ അലങ്കരിക്കൂ. ആഭരണത്തിന്റെ ചന്തം കഴുത്തിലും കാതിലും അണിയുമ്പോഴാണല്ലോ. കിതാബിലെ ഇൽമുകളുടെ സജീവത അത് നിഴലിക്കുന്ന പ്രയോഗ ജന്മങ്ങളാകുന്നു. ഏറ്റവും മഹത്തായ ഗ്രന്ഥമാണല്ലോ ഖുർആൻ. ആഇശാ ബീവി(റ) പറഞ്ഞത് ഖുർആനായിരുന്നു തിരുനബി(സ്വ)യുടെ സ്വഭാവമെന്നാണ്.
ഒരിക്കൽ നബി(സ്വ) പറഞ്ഞു: അന്ത്യദിനത്തിന്റെ ലക്ഷണമാണ് അറിവുകൾ ഉയർത്തപ്പെടൽ. പക്ഷേ, അതങ്ങനെ പെട്ടെന്നൊരു പ്രഭാതത്തിൽ ഗ്രന്ഥജ്ഞാനങ്ങൾ മാഞ്ഞുപോകലല്ല. മറിച്ച് പണ്ഡിതന്മാരെ പിടിച്ചെടുക്കലാകുന്നു.
മൗതുൽ ആലിമി മൗതുൽ ആലം (പണ്ഡിത നിര്യാണം ലോകത്തിന്റെ മരണമാണ്) എന്നു പറയുന്നതിന്റെ പൊരുളും ഇതുതന്നെ. പണ്ഡിതൻ മരിക്കുമ്പോൾ യഥാർത്ഥത്തിൽ മരിക്കുന്നത് പണ്ഡിതനല്ല, മറിച്ച് ലോകജനതയാണ്. പണ്ഡിതൻ എന്നെന്നും ജീവിക്കുക തന്നെയാണ്.
കേരളം എന്നും പ്രസിദ്ധ പണ്ഡിതരാൽ സമ്പന്നമായിരുന്നു. പക്ഷേ അടുത്തിടെയായി ഗുരുക്കളുടെ ചന്തമുറ്റ ഒരു തലമുറ തന്നെ നമ്മെ പിരിഞ്ഞുപോവുകയാണ്. താജുൽ ഉലമ, നൂറുൽ ഉലമ, ബാപ്പു ഉസ്താദ്, ഇപ്പോൾ ബാവ ഉസ്താദും. വലിയ നഷ്ടങ്ങളാണെല്ലാം. പകരം വെക്കാൻ കുറേ പേരൊന്നുമില്ല സമുദായത്തിൽ. ഇവിടെ സംഭവിക്കുന്നത് യഥാർത്ഥ ഇൽമിന്റെ വെട്ടം കുറയുന്നുവെന്നതാണ്. അവിടെയൊക്കെ അന്ധകാരത്തിന്റെ ചീന്തുകൾ പടർന്നുകയറുന്നു.
നാം നന്നായി ഭയക്കേണ്ട സാഹചര്യമാണിത്. പഴയകാല പണ്ഡിതരുടെ പാത നമുക്കിന്നന്യമാകുന്നോ? വിജ്ഞാനത്തെ കയ്യേറ്റെടുക്കുന്ന ഒരു തലമുറ നമുക്ക് വിനഷ്മാകുന്നോ? ഓരോ ജ്ഞാനിയുടെയും വിയോഗവാർത്ത വായിക്കുമ്പോൾ ഇനിയാര്? എന്ന ചോദ്യത്തിൽ മാത്രം നമ്മുടെ പ്രതികരണം ഒതുങ്ങുന്നു. തിരുനബി(സ്വ) മുന്നറിയിപ്പ് നൽകിയ അശുഭ കാലത്തെ നാം മാടിവിളിക്കുന്നുവോ?
കാലം പോകെപ്പോകെ പണ്ഡിതർ കാലഗതി പ്രാപിക്കും. പാമര ജനങ്ങൾ നേതാക്കളാകും. അവരോട് ജനം ഫത്‌വകൾ ആരായും. അവർ ഫത്‌വകൾ നൽകുകയും ചെയ്യും. അങ്ങനെ സ്വയം പിഴക്കും. മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും (ഹദീസ്).


സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി