സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 1 January 2015

ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍

നിസ്കാരാനന്തരം ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകലാണെന്ന് ഫിഖ്ഹിന്റെ സര്‍വ കിതാബുകളിലുമുണ്ടെന്നും എന്നിരിക്കെ ഇക്കാലത്തെ ഇമാമുമാര്‍ ഈ ശ്രേ ഷ്ഠത ഒഴിവാക്കി മഅ്മൂമുകളിലേക്ക് വലത് ഭാഗവും ഖിബ്ലയിലേക്ക് ഇടത് ഭാഗവുമാക്കി തിരിഞ്ഞിരിക്കുന്നത് തനി ബിദ്അത്താണെന്നുമുള്ള വാദം ശരിയാണോ? ‘അമ്മല്‍ ഇമാമു ഇദാ തറകല്‍ ഖിയാമ മിന്‍ മുസ്വല്ലാഹു’ എന്ന് തുടങ്ങി ഫത്ഹുല്‍ മുഈനില്‍ പറഞ്ഞത് ഇതിനുപോല്‍ബലകമല്ലേ?
ഉത്തരം:
ഇമാമിന് സലാം വീട്ടിയശേഷം സുന്നത്ത് എന്താണെന്നതില്‍ കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ക്കിടയില്‍ മൂന്നഭിപ്രായമുണ്ട്. ഒന്ന്. ഇമാമ് എഴുന്നേറ്റ് നിന്ന് ദുആ ചെയ്യുക. ഇതാണ് ഇമാം റുഅ്യാനി(റ)യും ജീലി(റ)യും അഭിപ്രായപ്പെട്ടത് (അല്‍ ഖൌലു ത്താം ഫീ അഹ്കാമില്‍ ഇമാമി വല്‍ മഅ്മൂം, പേജ് 176).
രണ്ട്, മുസ്വല്ലയില്‍ നിന്ന് മാറി അല്‍പ്പം വലഭാഗത്തേക്കോ ഇടഭാഗത്തേക്കോ തെറ്റി സാധാരണ പോലെ തിരിഞ്ഞിരിക്കുക. ഇതാണ് സഈദുബ്നുജുബൈറി(റ)ന്റെ അഭിപ്രായമെന്ന് സൌരി(റ) വഴി ഹാഫിള് അബ്ദുറസാഖ്(റ) തന്റെ മുസ്വന്നഫ് 2/243ല്‍ റിപ്പോര്‍ ട്ടുചെയ്തിട്ടുണ്ട്. ഈ അഭിപ്രായത്തെയാണ് ഇബ്നുഹജര്‍(റ) തന്റെ തുഹ്ഫ 2/104ല്‍ പ്ര ബലമാക്കിയിട്ടുള്ളത്.
ഇമാം നവവി(റ) പറയുന്നു: “ഏറ്റവും പ്രബലമായത് ഇമാമിന്റെ ഇടത് ഭാഗം മിഹ്റാബിലേക്കും വലതുഭാഗം ജനങ്ങളിലേക്കുമാക്കി മിഹ്റാബിന്റെ ഇടത് ഭാഗത്തേക്ക് മാറി ഇരിക്കലാകുന്നു. ഇമാം ബഗ്വി(റ) തഹ്ദീബില്‍ പറഞ്ഞതാണിത്. ബഗ്വി(റ) തന്നെ തന്റെ ശറഹു സുന്നയില്‍ ഇത് ഉറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്. ബറാഉബ്നു ആസിബി(റ)ല്‍ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസ് അതിനദ്ദേഹം രേഖയാക്കിയിട്ടുണ്ട്. ബറാഅ്(റ) പറഞ്ഞു. നബി(സ്വ)യുടെ പിന്നില്‍ ഞങ്ങള്‍ നിസ്കരിക്കുമ്പോള്‍ അവിടുത്തെ വലത് ഭാഗത്താകാന്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. നിസ്കാരാനന്തരം ഞങ്ങളിലേക്ക് നബി(സ്വ) തിരിഞ്ഞിരിക്കുന്നതാണ് കാരണം” (ശര്‍ഹുല്‍ മുഹദ്ദബ്, 3/490). ഈ അര്‍ഥത്തിലാണ് ചില കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ നിസ്കാരാനന്തരം ഇമാം മുസ്വല്ലയെ വിട്ടുപിരിയലാണ് സുന്നത്തെന്ന് പറഞ്ഞത്. ഈ അഭിപ്രായമനുസരിച്ച് മിഹ്റബില്‍ നിന്ന് മാറി തിരിഞ്ഞിരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതും, മിഹ്റാബില്‍ നിന്ന് മാറാതെ അവിടെതന്നെ തിരിഞ്ഞിരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതിന് വിരുദ്ധവുമാകുന്നു.
മൂന്ന്, മുസ്വല്ലയില്‍ തന്നെ സാധാരണ പോലെ തിരിഞ്ഞിരിക്കുക. ഇപ്രകാരം ധാരാളം പണ്ഢിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം റംലി(റ) തന്റെ ഫതാവ 1/228ല്‍ പ്രബലമാക്കിയതും ഈ അഭിപ്രായത്തെയാണ്. ഇമാം റംലി(റ) തന്നെ നിഹായയില്‍ പറയുന്നത് കാണുക.: “ദിക്റിനും ദുആഇനും വേണ്ടി നിസ്കാരാനന്തരം ഇമാമ് നിസ്കരിക്കുമ്പോള്‍ വലതുഭാഗം മഅ്മൂമുകളിലേക്കും ഇടത് ഭാഗം മിഹ്റാബിലേക്കുമായി ഇരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത നബിചര്യക്കുവേണ്ടിയാണിത്” (നിഹായ 1/554).
അവസാനം പറഞ്ഞ രണ്ടഭിപ്രായവും ഇമാമ് നിസ്കാരാനന്തരം മിഹ്റാബിലേക്ക് ഇടത് ഭാഗവും മഅ്മൂമുകളിലേക്ക് വലത് ഭാഗവുമാക്കി തിരിഞ്ഞിരിക്കലാണ് സുന്നത്തെന്നതില്‍ ഏകോപിച്ചിട്ടുണ്ട്. പക്ഷേ, മിഹ്റാബില്‍ നിന്ന് മാറി തിരിഞ്ഞിരിക്കലാണോ മിഹ്റാബില്‍ തന്നെ തിരിഞ്ഞിരിക്കലാണോ ഏറ്റവും ശ്രേഷ്ഠമായത് എന്നതിലാണ് തര്‍ക്കം. മിഹ്റാബിന്റെ ഇടതു ഭാഗത്തേക്ക് മാറി തിരിഞ്ഞിരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന് ഇമാം ബഗ്വി(റ)യെ ഉദ്ധരിച്ച് ശറഹുല്‍ മുഹദ്ദബില്‍ പ്രബലമാക്കിയത് തന്നെയാണ് ഇബ്നുഹജറി(റ)ന്റെയും പക്ഷമെന്ന് വ്യക്തം. മിഹ്റാബില്‍ നിന്ന് മാറാതെ അവിടെതന്നെ തിരിഞ്ഞിരിക്കലാണ് ശ്രേഷ്ഠമായതെന്ന അഭിപ്രായമാണ് ഇമാം റംലി(റ)യുടെ പക്ഷം. രണ്ട് വിഭാഗവും ഇമാമ് മഅ്മൂമുകളിലേക്ക് വലഭാഗമാക്കി തിരിഞ്ഞിരിക്കലാണ് നബിചര്യയെന്ന് സമ്മതിക്കുന്നു. അതുകൊണ്ടുതന്നെയാണ് ബറാഇ(റ)ല്‍ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിച്ച ഹദീസ് ഇരുവിഭാഗവും രേഖയാക്കിയത്.
ഏതായാലും ഉപര്യുക മൂന്നവസ്ഥകളെ സംബന്ധിച്ചും കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ ഖിയാമ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഫത്ഹുല്‍ മുഈന്‍ പേജ് 78ല്‍ ഇദാ തറകല്‍ ഖിയാമ എന്ന സ്ഥലത്തുള്ള ഖിയാമ് കൊണ്ട് വിവക്ഷിക്കുന്നത് രണ്ടാമത്തെ രൂപമാണ്. ഇതനുസരിച്ച് ഫത്ഹുല്‍ മുഈനിന്റെ ആശയം ഇങ്ങനെയാണ്. ഇമാമിന് ഏറ്റവും ശ്രേഷ്ഠമായത് വലത് ഭാഗം മഅ്മൂമുകളിലേക്കും ഇടതുഭാഗം ഖിബ്ലയിലേക്കുമാക്കി തിരിഞ്ഞിരിക്കലാണ്. എന്നാല്‍ ഇപ്പറഞ്ഞത് മുസ്വല്ലയില്‍ നിന്ന് മാറി തിരിഞ്ഞിരിക്കുക എന്ന (ഇബ്നുഹജര്‍(റ) പറഞ്ഞ) ശ്രേഷ്ഠത ഉപേക്ഷിക്കുന്ന നേരത്താണ്.
അപ്പോള്‍ മുസ്വല്ലയില്‍ നിന്നല്‍പ്പം വലതുഭാഗത്തേക്കോ ഇടതു ഭാഗത്തേക്കോ മാറി തിരിഞ്ഞിരിക്കല്‍ ശ്രേഷ്ഠതയുള്ള ഒന്നാണെങ്കിലും അതിലും കൂടുതല്‍ ശ്രേഷ്ഠതയുള്ളത് മുസ്വല്ലയില്‍ തന്നെ തിരിഞ്ഞിരിക്കലാണ് എന്നായി ഫത്ഹുല്‍ മുഈന്‍ പറഞ്ഞതിന്റെ ആകത്തുക. ഇത് ഇമാം റംലി(റ)യുടെ അഭിപ്രായത്തെ പ്രബലമാക്കുന്നതിലേക്ക് സൂചനയാണ്. എങ്കിലും തന്റെ ഉസ്താദായ ഇബ്നുഹജര്‍(റ) പ്രബലമാക്കിയ മുസ്വല്ലയില്‍ നിന്നല്‍പ്പം വലത്തോട്ടോ ഇടത്തോട്ടോ മാറിയുള്ള തിരിഞ്ഞിരിക്കല്‍ ഒരു നിലയില്‍ ശ്രേഷ്ഠതയുള്ളത് തന്നെയാണെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇദാ തറകല്‍ ഖിയാമ എന്നുപറഞ്ഞത്. കാരണം സലാം വീട്ടിയപ്പോഴുള്ള അതേ അവസ്ഥയില്‍ തന്നെ മുസ്വല്ലയില്‍ ഇരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായത് മുസ്വല്ലയില്‍ നിന്ന് തെറ്റിയിരിക്കല്‍ തന്നെയാണ്.
ഇസ്മുത്തഫ്ളീല്‍ അലിഫ്ലാമോടുകൂടെയും അല്ലാതെയും വരുമ്പോഴുള്ള നിയമങ്ങള്‍ അറിയുന്നവര്‍ക്ക് ഈ ആശയം ഫത്ഹുല്‍ മുഈനില്‍ നിന്ന് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്.
ചുരുക്കത്തില്‍ ഖിയാമ് എന്ന പദത്തിന് എഴുന്നേറ്റ് പോവുക എന്നൊരര്‍ഥം മാത്രം മനസ്സിലാക്കിയവരാണ് കര്‍മശാസ്ത്രജ്ഞന്മാരുടെ വല്‍ അഫ്ളലു ലില്‍ ഇമാമി അന്‍യഖൂമ മിന്‍ മുസ്വല്ലാഹു എന്ന വാക്കില്‍ നിന്ന് ഇമാമ് നിസ്കാരാനന്തരം ഉടനെ സ്ഥലം വിടണമെന്ന് കണ്ടെത്തിയത്. യഥാര്‍ഥത്തില്‍ അന്‍യഖൂമ എന്ന വാക്കും അന്‍യുഫാരിഖ എന്ന വാക്കും മുസ്വല്ലയിലും മിഹ്റാബിലും ഇരുത്തം ഉറപ്പിക്കാതെ അല്‍പ്പം ഇടതു ഭാഗത്തേ ക്കോ വലത് ഭാഗത്തേക്കോ മാറിയിരിക്കണമെന്ന് സൂചിപ്പിക്കാനാണ് അവര്‍ പ്രയോഗിച്ചത്. പാടേ സ്ഥലം വിടാനല്ല.
ഇമാമ് മുസ്വല്ലയില്‍ നിന്ന് വിട്ടുപിരിയലാണ് സുന്നത്തെന്ന ശറഹുല്‍ ബഹ്ജയുടെ വാക്ക് ഇബ്നുഖാസിം(റ) വ്യാഖ്യാനിക്കുന്നത് കാണുക. ‘വരാന്‍ പോകുന്ന രൂപത്തില്‍ (മഅ്മൂമുകളിലേക്ക് വലതുഭാഗവും ഖിബ്ലയിലേക്ക് ഇടത് ഭാഗവുമാക്കി) തിരിഞ്ഞിരിക്കല്‍ നിസ്കരിച്ച ആ സ്ഥലത്ത് നിന്ന് അല്‍പ്പം മാറാതെയാകുമ്പോള്‍ അത് സുന്നത്തിന് മാറ്റമാണെന്ന് ശറഹുല്‍ ബഹ്ജയുടെ വാക്കുകള്‍ കൊണ്ട് വരുന്നു. എങ്കിലും ഉപര്യുക്ത രൂപത്തില്‍ തിരിഞ്ഞിരിക്കുന്നത് കൊണ്ട് നേരത്തെയുള്ള അവസ്ഥയില്‍ നിന്ന് മാറി എന്നുപറയാം. സുന്നത്ത് വീടാന്‍ ഇത്രമതി” (ശര്‍ഹുല്‍ ബഹ്ജ 1/340).
ഇതനുസരിച്ച് നിസ്കാരാനന്തരം ഇമാമ് മുസ്വല്ലയില്‍ നിന്ന് മാറണമെന്ന പരാമര്‍ശം സാ ധുവാകാന്‍ മുസ്വല്ലയില്‍ നിന്ന് മാറിക്കൊള്ളണമെന്ന് തന്നെയില്ല. മുസ്വല്ലയില്‍ തന്നെ ആയാലും ഖിബ്ലക്ക് നേരെ തിരിഞ്ഞിരുന്ന അവസ്ഥയില്‍ നിന്ന് മാറിയിരുന്നാലും മതി. സ്ഥലം മാറ്റമല്ല വിവക്ഷിക്കുന്നത്. അവസ്ഥ മാറ്റമാണെന്ന് സംക്ഷിപ്തം.