സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 3 April 2015

വൈല്‍ എന്ന നരകം

പൂര്‍വ വേദക്കാര്‍ക്കിടയില്‍ ജീവിച്ച ഒരു സ്ത്രീ മരണപ്പെട്ടു. മരണാനന്തര കര്‍മങ്ങള്‍ക്കു ശേഷം ഖബറടക്കം ചെയ്തുകൊണ്ടിരിക്കെ ഒരാളില്‍ നിന്ന് പണക്കിഴി കുഴിമാടത്തിലേക്ക് വീണു. മൂടുകല്ല് വെക്കാനുള്ള തിരക്കിനിടയില്‍ ആരും അത് ശ്രദ്ധിച്ചതേയില്ല. ഖബറടക്കം കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയാണ് അയാള്‍ പണക്കിഴിയുടെ കാര്യം ഓര്‍ത്തത്. നേരെ കുഴിമാടത്തിനരികിലേക്ക് നടന്നു. പതിയെ ഖബര്‍ തുറക്കാന്‍ തുടങ്ങി. മൂടുകല്ല് ഇളക്കിയപ്പോള്‍ കണ്ട കാഴ്ച ഭീതിയുളവാക്കുന്നതായിരുന്നു. ഇടുങ്ങിയ കല്ലറയില്‍ കിടക്കുന്ന മയ്യിത്തിന്റെ ശരീരമാസകലം അഗ്നി ഭക്ഷണമാക്കിയിരിക്കുന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ചൂട് അദ്ദേഹത്തിന് അനുഭവപ്പെട്ടു. മുകളിലേക്ക് പടര്‍ന്നു കയറുന്ന അഗ്നി കണ്ട് ഭയചകിതനായ അയാള്‍ പെട്ടെന്ന് തന്നെ കുഴിമാടം മണ്ണിട്ട് മൂടി, സഹോദരിയുടെ വീട്ടില്‍ ചെന്ന് ഉണ്ടായ കാര്യങ്ങള്‍ വിവരിച്ചു. ഇങ്ങനെ സംഭവിക്കാനുണ്ടായ കാരണം അന്വേഷിച്ച അയാള്‍ക്ക് കിട്ടിയ മറുപടി അവള്‍ നിശ്ചിത സമയത്ത് നിന്നും പിന്തിപ്പിച്ച് നിസ്കരിക്കുന്നവളായിരുന്നു എന്നായിരുന്നുവത്രെ!
അഞ്ച് നേരം നിസ്കരിക്കുന്നവരാണ് നാം. എങ്കിലും ജോലിത്തിരക്കോ മറ്റോ കാരണമായി നിര്‍വഹിക്കുന്ന നിസ്കാരം കൃത്യ സമയത്താകാറുണ്ടോ? ഇല്ലെന്നായിരിക്കും പലര്‍ക്കും ഉത്തരം. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “തങ്ങളുടെ നിസ്കാരത്തെപറ്റി അശ്രദ്ധവാന്മാരായ നമസ്കാരക്കാരക്കാര്‍ക്കാണ് വൈല്‍ എന്ന നരകം’. “വൈല്‍’ എന്നാല്‍ നരകത്തിലെ ഒരു ചെരുവാണ്. ഭൂമിയിലെ വന്‍ പര്‍വതങ്ങള്‍ അവിടുത്തെ നേരിയ അഗ്നി സ്പര്‍ശമേറ്റാല്‍ ഉരുകിയൊലിച്ച് പോകുമെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത്രയും ദുഷ്കരമായ നരകത്തിലെ പ്രധാനപ്പെട്ട ഒരു ചെരുവ് തന്നെ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത് നിസ്കാരത്തില്‍ അശ്രദ്ധ കാണിക്കുന്നവര്‍ക്കാണ്. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു: “തീരെ നിസ്കരിക്കാത്തവരും, നിശ്ചിത സമയത്ത് നിസ്കാരം നിര്‍വഹിക്കാതെ പിന്തിപ്പിക്കുന്നവരും, മനഃപൂര്‍വം ഖളാആക്കി നിസ്കരിക്കുന്നവരും ഈ അശ്രദ്ധവാന്മാരുടെ ഗണത്തില്‍ പെടുന്നു’. സമയത്തിന്് നിസ്കരിക്കാന്‍ സൗകര്യമില്ലാത്തവര്‍ സമൂഹത്തില്‍ നന്നേ കുറവാണ്. എന്നിട്ടും പലരും അലസരായി മാറുന്നു. അതിന് കാരണം പറയുന്നത് അവരുടെ ജോലിത്തിരക്കുകളാണ്. എന്നാല്‍ പലര്‍ക്കും നന്നിഷ്ടപ്രകാരം നിര്‍ത്തിവെക്കാവുന്ന തൊഴിലുകളേ ഉള്ളൂ. നിസ്കാരം അകാരണമായി പിന്തിക്കുന്നവന്റെ ശിക്ഷയെക്കുറിച്ചുള്ള അറിവില്ലായ്മാണ് ഈ അശ്രദ്ധക്ക് കാരണം.
മഹത്ത്വങ്ങളും ശിക്ഷകളും
ഇമാം സുയൂത്വി(റ) പറയുന്നു: സമയാനുസൃതമായി നിസ്കരിക്കുന്നവരെ നാഥന്‍ അഞ്ച് ഗുണങ്ങള്‍ നല്‍കി ആദരിക്കും. ജീവിത ക്ലേശങ്ങള്‍ ഉയര്‍ത്തുക, ഖബര്‍ ശിക്ഷ ഏല്‍ക്കാതിരിക്കുക, നന്മതിന്മകള്‍ രേഖപ്പെടുത്തിയ ഗ്രന്ഥം വലതുകയ്യില്‍ നല്‍കപ്പെടുക, ഇടിമിന്നല്‍ വേഗത്തില്‍ സ്വിറാത്ത് പാലം വിട്ട് കടക്കുക, വിചാരണക്ക് വിധേയനാകാതെ സ്വര്‍ഗപ്രവേശനം അനുവദിക്കുക എന്നീ കാര്യങ്ങളാണവ. കൃത്യസമയത്തുള്ള നിസ്കാരത്തിന്റെ മഹത്ത്വങ്ങളും എതിരുപ്രവര്‍ത്തിച്ചാലുള്ള ദൂഷ്യഫലങ്ങളും വിളിച്ചോതുന്ന ധാരാളം ഹദീസുകളുണ്ട്.
നബി(സ്വ) പറയുന്നു: “കൃത്യസമയത്ത് നിസ്കാരം നിര്‍വഹിക്കുന്ന അടിമയില്‍ നിന്ന് നിസ്കാരം വാനലോകത്തേക്ക് ഉയര്‍ത്തപ്പെടും. അര്‍ശിന്റെ അറ്റം വരെ ശോഭിക്കുന്ന ആകര്‍ഷണീയ പ്രഭയുണ്ടായിരിക്കും അതിന്. തന്നെ കൃത്യമായി നിര്‍വഹിച്ചവന് വേണ്ടി നിസ്കാരം പൊറുക്കലിനെ ചോദിക്കും. “എന്നെ നീ സൂക്ഷിച്ചപ്രകാരം നാഥന്‍ നിന്നെയും സൂക്ഷിക്കട്ടെ’ എന്ന് അത് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. എന്നാല്‍ അകാരണമായി പിന്തിപ്പിച്ചവന്റെ നിസ്കാരവും അപ്രകാരം ഉയര്‍ത്തപ്പെടും. അര്‍ശ് വരെ നിഴലിക്കുന്ന അന്ധകാരമായിരിക്കുമതിന്. വാനലോകത്ത് എത്തേണ്ട താമസം വസ്ത്രം ചുരുട്ടും പ്രകാരം ചുരുട്ടി അതിന്റെ ഉടമയുടെ മുഖത്തേക്കെറിയും. നീ എന്നെ പാഴാക്കിയത് പോലെ നാഥന്‍ നിന്നെയും പാഴാക്കിക്കളയട്ടെ എന്ന് അത് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യും’ (ത്വബ്റാനി).
നിസ്കാരം കൃത്യസമയത്തു നിര്‍വഹിച്ചവര്‍ക്ക് ലഭിക്കുന്ന പവിത്രതകളും അല്ലാത്തവര്‍ അനുഭവിക്കുന്ന ക്ലേശങ്ങളും മൂലം രണ്ട് വിഭാഗത്തെയും ഖിയാമത്ത് നാളില്‍ വേറിട്ട് മനസ്സിലാക്കാന്‍ സാധിക്കും. മഹത്തുക്കള്‍ പറയുന്നു: “നിസ്കാരം അവഗണിച്ചവന്റെ മുഖത്ത് ഖിയാമത്ത് നാളില്‍ ആണികള്‍ തറച്ച് മൂന്ന് പലകകള്‍ തൂക്കും. ഒന്നാമത്തേതില്‍ “അല്ലാഹുവോടുള്ള കടമ പാഴാക്കിയവനേ’ എന്നും രണ്ടാമത്തേതില്‍ “നാഥന്റെ കോപത്തിന് അര്‍ഹനാക്കപ്പെട്ടവനേ’ എന്നും മൂന്നാമത്തേതില്‍ “രക്ഷിതാവിന്റെ കടമയെ ഇഹലോകത്ത് വെച്ച് പാഴാക്കിയതിനാല്‍ അവന്റെ അനുഗ്രഹം ലഭിക്കാതെ ഈ ദിവസം നിന്നെ പരീക്ഷിക്കട്ടെ’ എന്നും ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ടാകും.
എന്നാല്‍ നിസ്കാരത്തിന് വേണ്ടി അംഗശുദ്ധിവരുത്തുന്നവര്‍ മഹ്ശറയില്‍ വെച്ച് കൈകാലുകള്‍ പ്രകാശിക്കുന്നവരായി കാണപ്പെടും. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന് നാഥന്‍ കനിഞ്ഞേകിയ സമ്മാനമാണ് അഞ്ചുനേരത്തെ നിസ്കാരം. പൂര്‍വിക സമുദായങ്ങളെ അപേക്ഷിച്ച് നമുക്ക് അഞ്ച് നേരത്തെ നിസ്കാരം എത്ര ലളിതം! ഗത്യന്തരമില്ലെങ്കില്‍ പോലും ഉപേക്ഷിച്ചുകൂടാനാവാത്ത സല്‍കര്‍മമാണ് നിസ്കാരം. ശാരീരിക പ്രയാസങ്ങള്‍ക്കനുസരിച്ച് ചാരി നിന്നും ഇരുന്നും ചെരിഞ്ഞ് കിടന്നും മലര്‍ന്നു കിടന്നും കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചും ശാരീരിക ചലനം പോലുമില്ലാത്തവര്‍ ഹൃദയം കൊണ്ടെങ്കിലും നിസ്കരിക്കണമെന്ന് വിശുദ്ധ മതം നിഷ്കര്‍ഷിക്കുന്നു. എന്നിട്ടും ചിലര്‍ നിസ്കാരക്കാര്യത്തില്‍ അശ്രദ്ധവാന്മാരായി മാറുന്നു.
ഇക്കാര്യത്തില്‍ കാര്യമായ ശ്രദ്ധചെലുത്തേണ്ടത് ഉമ്മമാരാണ്. ഭര്‍തൃവീട്ടിലെ കാര്യകര്‍ത്താക്കളാണവര്‍. മക്കളും ഭര്‍ത്താവും ദീനീചിട്ടയോടെ ജീവിക്കാന്‍ പ്രചോദനമാവേണ്ടവര്‍. അവര്‍ തന്നെ ചില്ലറ കാരണങ്ങള്‍ പറഞ്ഞ് നിസ്കരിക്കാതിരിക്കുന്നവരാകരുത്. വീട്ടുജോലികളും കല്ല്യാണത്തിരക്കുകളും നമ്മുടെ നിസ്കാര നിര്‍വഹണത്തിന് വിലങ്ങുതടിയാകരുത്. പഠിതാക്കളായ പെണ്‍കുട്ടികളുടെ കാര്യവും തഥൈവ. നിസ്കാരം നിര്‍വഹിക്കാത്തവര്‍ക്ക് മറ്റു കര്‍മങ്ങളൊന്നും ഫലപ്രദമാവുകയില്ല. ആദ്യം നിസ്കാരമാണ് പരിശോധിക്കപ്പെടുക. പുരുഷന്മാര്‍ക്ക് കൃത്യമായി നിസ്കരിക്കാനൊരു ഉപായമാണ് ജമാഅത്ത്; പ്രതിഫലം വര്‍ധിപ്പിക്കാനുള്ള മാര്‍ഗവും. സ്വഹാബത്തിന്റെ കാലത്ത് പള്ളിയിലേക്ക് വരാത്തവരെ മുനാഫിഖുകളാ (കപടവിശ്വാസി) യിട്ടായിരുന്നു കണ്ടിരുന്നത്. അവര്‍ അത്രയും ഗൗരവത്തോടെ ജമാഅത്തിനെ പരിഗണിച്ചിരുന്നു.
മറ്റുള്ളവര്‍ക്ക് വേണ്ടി നിസ്കരിക്കുന്നവര്‍
നിസ്കാരം കാരണം നരകം സമ്പാദിക്കുന്ന രീതിയാണ് രിയാഅ്. അഥവാ ജനങ്ങള്‍ കാണാന്‍ വേണ്ടി നിസ്കരിക്കല്‍. മറ്റുള്ളവര്‍ കാണലാണ് നമ്മുടെ ഉദ്ദേശ്യമെങ്കില്‍ അല്ലാഹുവിന് മാത്രം അര്‍ഹമായ ആരാധനയില്‍ മറ്റുള്ളവരെ പങ്കുചേര്‍ക്കലായിരിക്കും അത്. അതുകൊണ്ടുകൂടിയാണ് സുന്നത്ത് നിസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് അഭികാമ്യമെന്ന് പണ്ഡിതര്‍ പഠിപ്പിച്ചത്. ഒരാള്‍ പള്ളിയില്‍ വെച്ച് സുജൂദിലായി തേങ്ങിക്കരയുന്നത് Hകണ്ടപ്പോള്‍ “ഈ കര്‍മം വീട്ടില്‍ വെച്ചായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു’ എന്ന് മഹാനായ അബൂ ഉമാമ(റ) പറയുകയുണ്ടായി.
എന്നാല്‍ ജനങ്ങള്‍ കാണുന്നത് മടിച്ച് സമയബന്ധിത കര്‍മങ്ങള്‍ ഉപേക്ഷിക്കാനും പാടില്ല. ജനങ്ങളുടെ വീക്ഷണത്തിനൊത്ത് നിസ്കരിക്കലും നിസ്കരിക്കാതിരിക്കലും നിഷിദ്ധമെന്ന് സാരം. ആളുകള്‍ക്കിടയിലും ലോകമാന്യമില്ലാതെ നിസ്കരിക്കാന്‍ വിശ്വാസിക്ക് സാധിക്കണം. മറിച്ചാണെങ്കില്‍ അത് കേവലം ശാരീരിക വ്യായാമം മാത്രമായേ ഗണിക്കപ്പെടുകയുള്ളൂ.