സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 11 September 2015

ബീവി ആയിഷയെ വിവാഹം ചെയ്തത് പതിനെട്ടാം വയസ്സിലോ?

ചോദ്യം: തിരു നബി സ്വ. ആയിഷ ബീവിയെ വിവാഹം ചെയ്യുന്ന സമയത്ത് മഹതിക്ക് പതിനെട്ട് വയസ്സായിരുന്നു എന്ന് ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരന്‍റെ പ്രസംഗത്തില്‍ നിന്നും കേള്‍ക്കാനിടയായി. ഇമാം ത്വബ് രിയുടെ താരീഖില്‍ നിന്നുള്ള ഉദ്ധരണിയും അസ്മാഅ് ബീവിയും ആയിഷ ബീവിയും തമ്മില്ലുള്ള വയസ്സിന്റെ ബന്ധവും ആണ് തെളിവായി പറയുന്നത്. ബുഖാരി അടക്കമുള്ള പല ഗ്രന്ഥങ്ങളിലും തിരു നബി എഴാം വയസില്‍ മഹതിയെ നികാഹ് ചെയ്തതായും പത്താം വയസ്സില്‍ ദാമ്പത്യം ആരംഭിച്ചതായും കാണുന്നുണ്ട്. ഇതിന്‍റെ ഒരു പൂര്‍ണ്ണ മറുപടി പ്രതീക്ഷിക്കുന്നു..


ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക നിലപാടാണോ എന്നു എനിക്ക് അറിഞ്ഞു കൂടാ. എന്നാല്‍ യുക്തിവാദികള്‍ക്ക് മറുപടി പറയുന്നത് പ്രധാന അജണ്ട ആക്കിയിട്ടുള്ള ജമാഅത്തുകാരന്‍ ആയ ഒരു ബ്ലോഗര്‍ ഇങ്ങനെയൊരു അബദ്ധം ഉന്നയിച്ചതായി ഓര്‍ക്കുന്നു. എന്‍റെ ഓര്‍മയില്‍ പിഴവ് സംഭവിച്ചിട്ടില്ലെങ്കില്‍, പ്രബോധനം വാരികയിലും ഈ ആശയം ഉള്‍ക്കൊള്ളുന്ന ഒരു ലേഖനം വന്നിട്ടുണ്ട്.
അവര്‍ ഉന്നയിക്കുന്ന പ്രധാന വാദങ്ങള്‍:
...........................................................
അസ്മാഅ് (റ) യുടെ പുത്രനായ അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ഹജ്ജാജ്ബ്‌നു യൂസുഫ് എന്ന ഗവര്‍ണറുടെ കയ്യാല്‍ കൊല്ലപ്പെടുന്നത് ഹിജ്‌റ വര്‍ഷം 73 ന് ആണ്. അന്ന് ആയിശ(റ) യുടെ മൂത്ത സഹോദരിയായ അസ്മാഅ് (റ) പ്രായം കൃത്യം 100 ആണ്. ഇത് വെച്ച് നാം കണക്കാക്കിയാല്‍ ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് അസ്മാഅ് (റ) ജനിച്ചതെന്ന് തഖ്‌രീബു തഹ്ദീബിലും അല്‍ ബിദായ വന്നിഹായയിലും കാണുന്നു (100 - 73=27). അഥവാ ഹിജ്‌റ സംഭവിക്കുമ്പോള്‍ അസ്മാഅിന്‌റെ പ്രായം 27. അസ്മാഅിന് ആയിശയേക്കാള്‍ 10 വയസ് കൂടുതല്‍ പ്രായം ഉണ്ടായിരുന്നുവെന്ന് ചരിത്രവസ്തുതകള്‍ വെച്ച് അംഗീകരിച്ചാല്‍ ഹിജ്‌റ സംഭവിക്കുമ്പോള്‍ ആയിശ (റ) ന്റെ പ്രായം 17. ഹിജ്‌റ ഒന്നാം വര്‍ഷമാണ് നബി ആയിശയുടെ ദാമ്പത്യം ആരംഭിക്കുന്നത് എന്നതിനാല്‍ അത് നടന്നത് 18ാം വയസ്സിലാണ് എന്ന് കൃത്യമായി പറയാം
ത്വബ്റിയുടെ ചരിത്രം അനുസരിച്ച്
....................................................
അബൂബക്കറിന് തന്റെ മക്കളെല്ലാം ജനിച്ചത് നബിയുടെ പ്രവാചകത്വത്തിന്റെ മുമ്പ് (ജാഹിലിയാ കാലത്ത്) ആണ് എന്ന് ത്വബ്¬രി അദ്ദേഹത്തിന്റെ കിതാബുല്‍ ഉമമ്‍ (സമൂഹത്തിന്റെ ചരിത്രം) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഇതനുസരിച്ച് നാം നേരത്തെ പറഞ്ഞ, ആയിശ (റ) ജനിച്ചത് നുബുവത്തിന് 4 വര്‍ഷം മുമ്പാണ് എന്ന ചരിത്ര നിഗമനവുമായി ഒത്തുവരുന്നു.
ആയിശ (റ) പറയുന്നതായി ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഈ ചരിത്ര സത്യങ്ങളൊക്കെ നിരാകരിക്കാന്‍ നമുക്ക് തടസ്സമായി നിന്നത്.
അതില്‍ ആയിശ പറയുന്നു. "എനിക്ക് ആറ് വയസ്സുണ്ടായിരിക്കെ നബി തിരുമേനി എന്നെ വിവാഹം ചെയ്തു. അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി. അവിടെ വെച്ച് എനിക്ക് 9 വയസ്സായിരിക്കെ നബിയിലേക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു."
ഈ ഹദീസില്‍ എവിടയോ ഒരു പിശകുണ്ട് എന്നു വാദിച്ചു, അത് എവിടയാണ് എന്നാണ് കണ്ടെത്തുവാനുള്ള കുറുക്കുവഴികള്‍ ആണ് ഇനി അവതരിപ്പിക്കുന്ന നിഗമനങ്ങള്‍. അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറിലാണ് ആദ്യം ചെന്നെത്തുന്നത്.
1) ആയിഷ (റ)യുടെ വിവാഹപ്രായം ഒന്‍പത് ആണ് എന്ന അധിക റിപ്പോര്‍ട്ട്കളും ഹിശാമുബ്‌നു ഉര്‍വ തന്റെ പിതാവില്‍നിന്ന് ഉദ്ദരിക്കുന്നതായാണ് ഉള്ളത്. പ്രവാചകന്റെയും ആയിഷയുടെയും വിവാഹം ആയതുകൊണ്ട് തന്നെ സുപ്രസിദ്ധമാവേണ്ടിയിരുന്നതും ഒരുപാടു ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതുമായ ഒരു വിഷയം ഹിശാമുബ്‌നു ഉര്‍വയില്‍ മാത്രം എന്ത് കൊണ്ട് കേന്ദ്രീകരിക്കപെട്ടു എന്നതാണ് ഒന്നാമത്തെ സംശയം.
2) ഹിശാമുബ്‌നു ഉര്‍വഃ 71 വയസ്സ് വരെ മദീനഃയിലാണ് കഴിച്ചു കൂട്ടിയത്. പക്ഷെ മദീനയില്‍ നിന്ന് ഒരാള്‍ പോലും ഇദ്ദേഹത്തില്‍ നിന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 71 വയസ്സിനു ശേഷം അദ്ദേഹം താമസം മാറിയ ഇറാഖില്‍ നിന്ന് ആണ് വിഷയ സംബന്ധമായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്കള്‍ മുഴുവന്‍ വരുന്നത്. എഴുപത് വയസ്സ് കഴിഞ്ഞ ഒരാള്‍ പഴയ കാര്യങ്ങളെ അനുസ്മരിക്കുമ്പോള്‍ എത്രത്തോളം കൃത്യത കാണിക്കും?
3) ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ആധികാരികതയെ കുറിച്ച് പ്രതിപാദിക്കുന്ന 'തഖ്‌രീബു തഹ്ദീബ് ' എന്ന ഗ്രന്ഥത്തില്‍ ഹിശാമുബ്‌നു ഉര്‍വയെ കുറിച്ച് യഅ്ഖൂബ് ബ്‌നു ശൈബഃ പറയുന്നു ''ഇറാഖിലെആളുകള്‍ വഴിയല്ലാതെ അദ്ദേഹത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യ യോഗ്യം ആണ് (അതായത് അദ്ദേഹം വൃദ്ധന്‍ ആവുന്നതിനു മുമ്പ്). ഇമാം മാലിക് ബ്‌നു അനസ് (റ) ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഇറാഖികലൂടെ വന്ന മുഴുവന്‍ ഹദീസുകളും തള്ളികളഞ്ഞിരുന്നു (വാല്യം 11 പേ: 4851) ഹദീസ് റിപ്പോര്‍ട്ടര്‍മാരെ കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ആയ 'മീസാനുല്‍ ഇഅ്തിദാലില്‍ പറയുന്നു: ' പ്രായമായ ഹിശാമുബ്‌നു ഉര്‍വയുടെ ഓര്‍മ ശക്തി വളരെ കുറവ് ആയിരുന്നു (വാല്യം 4, പേജ്:301, 302).
അപ്പോള്‍ നമുക്ക് സ്വാഭാവികമായും എത്തിച്ചേരാവുന്ന നിഗമനമനുസരിച്ചു ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഹിശാമ്ബുനു ഉര്‍വക്ക് പിശക് സംഭവിച്ചിരിക്കുന്നുവെന്നാണ്. വളരെ വ്യക്തമായതും യുക്തിഭദ്രമായതുമായ ചരിത്രത്തെ വിസ്മരിച്ച് അംഗീകരിക്കേണ്ട അവസ്ഥയിലല്ല ഈ ഹദീസുള്ളത് എന്നാണ് ഇവര്‍ പറയുന്നത്.
പിന്നീട് കുറേകൂടി ചരിത്ര വിശകലനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. എങ്ങനയായാലും ആറ് - ഒമ്പത് വയസ് ഒരുനിലക്കും സ്വീകാര്യമല്ലെന്ന് വരുത്താനാണ് ഈ സാഹസം.
1. പൊതു ധാരണയനുസരിച്ച് ഹിജ്‌റഃയുടെ 8 വര്‍ഷം മുമ്പാണ് ആഇശഃ(റ) ജനിച്ചത്. എന്നാല്‍ 'സ്വഹീഹുല്‍ ബുഖാരി' യിലെ 'കിതാബുതഫ്‌സീറില്‍' വന്ന ഒരു ഹദീസില്‍ സൂറത്തുല്‍ ഖമര്‍ അവതരിച്ച സമയത്ത് ആഇശഃ(റ) കൌമാര പ്രയക്കാരിയായിരുന്നു എന്ന് പറയുന്നു. സൂറത്തുല്‍ ഖമര്‍ ഹിജ്‌റക്ക് ഏഴു വര്‍ഷം മുമ്പാണല്ലോ അവതരിച്ചത്. അങ്ങിനെ നോക്കുമ്പോള്‍ ഹിജ്‌റ സമയത്ത് ആയിഷ (റ) പ്രായം 9 പോരാ. ഹിശാമുബ്‌നു ഉര്‍വയുടെ റിപ്പോര്‍ട്ട്കളില്‍ വരുന്ന പ്രായം തെറ്റാണു എന്ന് ഇത് വ്യക്തമാക്കുന്നു.
2. ബദര്‍ , ഉഹുദ് യുദ്ധങ്ങളില്‍ ആയിഷ (റ) പങ്കെടുത്തിരുന്നു എന്ന് ഒന്നിലധികം റിപ്പോര്‍ട്ട്കളില്‍ കാണാം. പതിനഞ്ചു വയസ്സ് തികയാത്ത ആരെയും അന്ന് യുദ്ധത്തില്‍ പങ്കെടുപ്പിക്കുമായിരുന്നില്ലല്ലോ. യുദ്ധത്തില്‍ മുറിവേറ്റവരെ ശ്രുശൂഷിക്കാനും മറ്റുമായിരുന്നു അന്ന് സ്ത്രീകളെ കൊണ്ട് പോയിരുന്നത്. പേടിച്ചു അലറി കരയുന്ന പ്രായത്തില്‍ ഉള്ള കുട്ടികളെ മറ്റുള്ളവര്‍ക്ക് കൂടി അധിക ബാധ്യത ആകുന്ന വിധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല എന്നതിനാല്‍ ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധ സമയത്ത് ആയിഷ (റ)ക്ക് പതിനഞ്ചു വയസ്സില്‍ അധികം പ്രായം കാണണം.
3. ത്വബ്‌രിയുടെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ അനുവാദം ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) മുത്ഇമിന്‍റെ അടുത്ത് പോയി മകളെ സ്വീകരിക്കാന്‍ അവശ്യപെടുന്നുണ്ട്. അദ്ദേഹത്തിന്റെ മകനുമായി ആയിഷ (റ)ക്ക് വിവാഹം ആലോചിച്ചിരുന്നു. ഇസ്ലാമിനോടുള്ള ശത്രുത കാരണം മുത്ത്ഇം ആ വിവാഹാലോചനയില്‍ നിന്നും പിന്മാറി. അബ്‌സീനിയ ഹിജ്‌റ യുടെ കാലത്ത് തന്നെ ആയിഷ (റ)ക്ക് വിവാഹ പ്രായം ആയിരുന്നുവെന്നു ഈ സംഭവം വ്യക്തമാക്കുന്നു.

Muhammad Sajeer Bukhari