സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 4 September 2015

യോഗ ദാർശനികതയും മതകീയതയും

ഉൽപത്തി തൊട്ടേ ശരീരം, മനസ്സ് ആത്മാവ്, ഇന്ദ്രിയങ്ങൾ എന്നിത്യാദികളെ ശുദ്ധീകരിക്കാനും ആരോഗ്യപൂർണമാക്കാനും മനുഷ്യർ ശ്രമിച്ചതു കാണാം. ആദിമ മനുഷ്യൻ ആദം(അ)നെ സ്വർഗീയ വാസത്തിനു ശേഷം, ഇലാഹീ ഖിലാഫത്ത് ഏൽപ്പിച്ചു ഭൂമിയിലേക്ക് നിയോഗിക്കുമ്പോൾ പരീക്ഷണ തീക്ഷ്ണതകളിലൂടെ ആ മനസ്സിനെയും ആത്മാവിനെയും അല്ലാഹു പാകപ്പെടുത്തുന്നുണ്ട്. തുടർന്ന് പത്ത് ഏടുകൾ ജീവിത രേഖയായി നൽകുന്നു. മനുഷ്യവംശത്തിന്റെ ഇരുലോക വിജയ വിജ്ഞാനങ്ങളും പരിശീലന മുറകളുമായിരുന്നു അവയിലെ അകക്കാമ്പ്.
തലമുറകളിലേക്ക് ഇവ പകർത്തപ്പെട്ടു. ശ്രവണ-മനനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. ഇവയെ പരിപാവനമായി കാത്തുസൂക്ഷിച്ചുപോന്നു. ചീത്ത വൃത്തികളാണ് മനുഷ്യ മനസ്സുകളെ കീഴടക്കി ജീർണിപ്പിക്കുന്നത്. ജീർണന ഫലമായി ശരീര കർമങ്ങളിൽ അധർമങ്ങളും മൂല്യരാഹിത്യങ്ങളും പ്രകടമാവുന്നു. അതിനാൽ ഈ ചീത്തവൃത്തികളെ വിപാടനം ചെയ്യാൻ പ്രത്യേകം പ്രായോഗിക മാർഗങ്ങൾ, സത്യമാർഗദർശകരായി വന്ന പ്രവാചകന്മാർ അതത് സമൂഹങ്ങൾക്ക് പരിചയപ്പെടുത്തുകയും പ്രയോഗിച്ചു കാണിക്കുകയും ചെയ്തു. ദുഷ്ചിന്തകളിൽ നിന്ന് ശരീരം, മനസ്സ്, ഇന്ദ്രിയങ്ങൾ, ആത്മാവ് എന്നിവ സംസ്‌കരിക്കപ്പെട്ടവരായി ഇതിന്റെ പ്രയോക്താക്കൾ മാറുന്നു.
ഇസ്‌ലാമിന്റെ അസ്തിത്വം ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅ്‌രിഫത്ത് എന്നീ നാലു സംജ്ഞകളിൽ വ്യാപരിക്കുന്നതായി കാണാം. അതിനാൽ ശരീഅത്തിൽ തുടങ്ങി മഅ്‌രിഫത്തിലേക്ക് പുരോഗമിക്കുമ്പോൾ മോക്ഷം പ്രാപിക്കുന്നവനായ നിത്യ സുഖപ്രാപ്തി കൈവരിച്ച മഹായോഗിയായി മനുഷ്യൻ പരിവർത്തിതപ്പെടുന്നു. ഈ രണ്ടതിർത്തിക്കുള്ളിൽ അവൻ നിരന്തരം കർമാനുഷ്ഠാനങ്ങളും യോഗാഭ്യാസങ്ങളും വിജയവ്യായാമങ്ങളും ചെയ്യുന്നു.
കാലങ്ങളിലൂടെ കടന്നുവന്ന പ്രവാചകന്മാർ പരിചയപ്പെടുത്തിയ മോക്ഷ മാർഗങ്ങളെ അടിസ്ഥാനപരമായി ഉൾക്കൊണ്ടനുഷ്ഠിച്ചവരും ബാഹ്യ ചേഷ്ടകളിലേക്കും സ്വേച്ഛ താൽപര്യങ്ങളിലേക്കും ചുരുട്ടിക്കൂട്ടിയവരുമുണ്ടായി. വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും പിറന്നു. ഒരേ മോക്ഷമാർഗത്തിലേക്കും ലക്ഷ്യത്തിലേക്കും ഏകാഗ്രമാക്കാൻ, സാധനകളെയും ആരാധനകളെയും ചിട്ടപ്പെടുത്തിയ നിയമങ്ങളിൽ നിന്ന് പിന്നീട് വിവിധ മതങ്ങൾ രൂപപ്പെട്ടു. പൂർണതയിൽ നിന്ന് അപൂർണതയിലേക്ക് വഴിമാറിയ മതങ്ങൾ മോക്ഷങ്ങളെപ്പറ്റി പ്രഘോഷിക്കുന്നതോടൊപ്പം മോക്ഷമാർഗങ്ങളിൽ വീഴ്ച വരുത്തുകയോ ആശങ്കിക്കുകയോ ചെയ്തു. മോക്ഷദാതാവും മോക്ഷ-രക്ഷാ മാർഗങ്ങളുടെ ഉപജ്ഞാതാവുമായ അല്ലാഹുവിനെ പോലും അവിശ്വസിച്ച് ഇതര സ്രഷ്ടാക്കളെ സങ്കൽപിച്ച് മോക്ഷവും മോക്ഷമാർഗങ്ങളും പ്രചരിപ്പിക്കാൻ തെറ്റിപ്പിരിഞ്ഞ മതവക്താക്കൾ ധൈര്യം കാണിച്ചു! ഇച്ഛക്കൊത്ത് വേദഗ്രന്ഥങ്ങളെ ദുർവ്യാഖ്യാനിച്ചു കാമം തീർത്തു. ഇതു കണ്ട ഡോ. രാധാകൃഷ്ണൻ ഇന്ത്യൻ മതങ്ങളിൽ എഴുതി: ‘വേദങ്ങൾ തെറ്റുപറ്റാത്തവയോ സർവവും ഉൾക്കൊള്ളുന്നവയോ അല്ല’ (പേജ് 22). പൂർവവേദങ്ങളിലേക്ക് വേരെത്തുന്ന യോഗശാസ്ത്രത്തിന്റെ ഗതിവിഗതികളെ ഇന്ന് എങ്ങനെയാണ് വർത്തമാനം വായിക്കുന്നത്?
ഹൈന്ദവവത്കരിക്കപ്പെട്ട യോഗയുടെ വഴി
ചതുർവേദങ്ങളെ പ്രാമാണികമായി കാണുന്ന ഭാരതീയ ദർശനങ്ങൾ പ്രധാനമായും ആറെണ്ണമുണ്ട്. സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവമീമാംസ, ഉത്തരമീമാംസ (വേദാന്തം) എന്നിവയാണീ ഷഡ്ദർശനങ്ങൾ.
ഇതിൽ പരാമർശിച്ച ‘യോഗം’ ആണ് യോഗ. മനസ്സിനെ കീഴടക്കുന്ന 13 ചീത്ത സംഗതികളായ രാഗം (വൈരാഗ്യം), ദേഷ്യം, കാമം, ക്രോധം, ലോഭം മോഹം, മദം, മാത്സര്യം, ഈർഷ്യ, അസൂയ, സംഭം, ദർപം, അഹങ്കാരം എന്നിവയെ നിരോധിച്ച് അന്തർമുഖമാക്കാനും തുടർന്ന് സുഖപ്രാപ്തി നേടാനും പ്രാചീനാചാര്യന്മാർ ചിട്ടപ്പെടുത്തിയതാണ് യോഗശാസ്ത്രം. അഷ്ടാംഗയോഗം എന്നാണീ യോഗശാസ്ത്രത്തിനുള്ള ഒരു പേര്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, സമാധി എന്നീ എട്ടു ഭാഗങ്ങളുള്ളതിനാലാണ് അഷ്ടയോഗം എന്ന പേരുവന്നത് (അഖിലവിജ്ഞാന കോശം 1/349).
യോഗ ശാസ്ത്രത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതും ചർച്ചയാവുന്നതും ആസനം, ധ്യാനം എന്നീ രണ്ടെണ്ണമാണ്. അടുത്ത കാലത്തുണ്ടായ വിവാദങ്ങൾ പ്രധാനമായും ഈ രണ്ടെണ്ണത്തിനെ കേന്ദ്രീകരിച്ചായിരുന്നു. യോഗാസനങ്ങൾ, ധ്യാനം എന്നിവ തനത് സ്വഭാവത്തോടെ ഒരു മുസ്‌ലിമിന് ചെയ്യാൻ പറ്റുമോ എന്നാണ് ചർച്ച. ഇവിടെ വിശദീകരണം വേണം. ഹൈന്ദവവത്കരിക്കപ്പെട്ട യോഗശാസ്ത്രത്തെ ഏതൊരു മുസ്‌ലിമും നോക്കിക്കാണുന്നത് അനിസ്‌ലാമികമായിട്ടു തന്നെയാണ്. ആ നിലക്ക് മുസ്‌ലിം പറയും ഹൈന്ദവ സ്വഭാവത്തോടെയുള്ള യോഗാസനങ്ങളും ധ്യാനവും വിശ്വാസികൾക്കു പറ്റില്ല എന്ന്. ഹൈന്ദവ ത്രിമൂർത്തികളിലൊരാളായ പരമശിവനാണ് യോഗാസനങ്ങളുടെ പിതാവ് എന്ന് ഇവർ പറയുന്നു. പരമശിവനിലേക്ക് (സാങ്കൽപിക കഥാപാത്രമാണെങ്കിലും) ചേർത്തു പറയുന്നതും പ്രാചീന ഭാരതത്തിലെ ഹൈന്ദവ മഹർഷിമാർ ആവിഷ്‌കരിച്ച് പ്രയോഗിച്ചിരുന്നതുമായ വ്യായാമ രീതികളെ ഓംങ്കാര മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ അതേ രൂപത്തിൽ ഒരു മുസൽമാന് എങ്ങനെ ചെയ്യാൻ സാധിക്കും.
അഖില വിജ്ഞാനകോശം 4/294,295-ൽ നിന്നുദ്ധരിക്കാം: ‘പ്രാചീന ഭാരതത്തിലെ മഹർഷിമാർ ആവിഷ്‌കരിച്ച വ്യായാമ പദ്ധതിയാണ് യോഗാസനങ്ങൾ. പരമശിവനാണ് യോഗാസനങ്ങളുടെ ഉപജ്ഞാതാവെന്ന് കരുതിപ്പോരുന്നു. ലോകോപകാരാർത്ഥം ഈ വിദ്യ പ്രകാശിപ്പിച്ചത് സ്വാത്മാരാമനാണ്. ഉദ്ദാലകൻ, കപിലൻ, വസിഷ്ഠൻ, യജ്ഞവൽക്യൻ, ഘേരണ്ഡൻ മുതലായവർ യോഗശാസ്ത്രത്തിന് നിരവധി സംഭാവനകൾ നൽകിയവരാണ്.’
ഡോ. എസ് ശാന്തകുമാറിന്റെ യോഗ മാനസികാരോഗ്യവും ചികിത്സയും പേജ് 19-23 കാണുക: ‘ധ്യാനം നിയന്ത്രിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഒരു മന്ത്രം തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. ധ്യാനത്തിന് വളരെ പ്രാധാന്യമായിട്ടുള്ളത് പരീക്ഷണം നടത്തി ശരിയായ മന്ത്രം ഏതെന്ന് തീരുമാനിക്കുകയാണ്. ‘ഓം’ എന്ന ശബ്ദത്തിന് എണ്ണമറ്റ അർത്ഥങ്ങൾ പ്രാചീന ഋഷിവര്യന്മാർ കൽപിച്ചിട്ടുണ്ട്. അതിനാൽ ‘ഓം’ എന്ന മന്ത്രം ഉച്ചരിക്കുന്ന ഒരാൾക്ക് യാതൊരു കാരണവശാലും അതുകൊണ്ട് ദോഷം വരുന്നില്ല. പൂർണവും സംശയാതീതവുമായ ഫലങ്ങൾ അതിൽ നിന്ന് ഉളവാകുകയും ചെയ്യും. ഈ വാക്കിന്റെ പ്രകമ്പനങ്ങൾ മനുഷ്യന് വളരെ പ്രയോജനപ്രദമാണ്. അതിനാൽ പ്രാചീന കാലം മുതലേ ഭാരതീയർ ഇതിനെ ഉന്നതമായ സത്യം എന്ന് വിശേഷിപ്പിച്ച് പോരുന്നു. അതിന്റെ ഫലമായി ഒട്ടനവധി പേർ ‘ഓം’ എന്ന മന്ത്രോച്ചാരണം യോഗാസനങ്ങളിൽ സ്വീകരിച്ചുപോരുന്നു.’
എന്നു മുതലാണ് യോഗ ശാസ്ത്രത്തിൽ ഹൈന്ദവതയും പിന്നീട് കാവിയും പുരണ്ടതെന്ന വിശദമായ ചരിത്രാന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്. ആത്മമോക്ഷത്തിനായി ഹൈന്ദവാചാര്യന്മാർ ആവിഷ്‌കരിച്ചുവെന്ന് പറയുന്ന സാധനാമുറകളെ അവരിൽ നിന്നു തന്നെ തുടങ്ങണോ മുൻകാല മഹത്തുക്കളായ പ്രവാചക ശൃംഖലകളിലെ ആരാധനാ കർമരീതികളിലേക്ക് വിടണോ എന്ന ചിന്ത പ്രസക്തമാണ്. മോക്ഷ മാർഗങ്ങൾ പഠിപ്പിക്കാനും അനുഷ്ഠിക്കാനും വന്ന ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം നബിമാരും മുന്നൂറ്റിപ്പതിമൂന്ന് മുർസലുകളും ചെയ്ത കർമധർമങ്ങളെ അപഗ്രഥിക്കുമ്പോൾ യോഗശാസ്ത്രത്തിന്റെ വേരുകൾ കിടക്കുന്നത് എവിടെ എന്ന് തെളിഞ്ഞുവരും.
തെറ്റായ മതാശയങ്ങളുടെ അനുഷ്ഠാനങ്ങളിലേക്ക് യോഗശാസ്ത്രത്തിലെ അനുഷ്ഠാനങ്ങളെ വിളക്കിച്ചേർത്ത് ഇതര ദൈവാരാധനകളിലേക്കും പരമമായ വണക്കത്തിലേക്കും ഓങ്കാര വിളികളിലേക്കും മാറ്റിയെടുത്തതോടെ യോഗശാസ്ത്രം, ജ്യോതിഷം പോലെ അസ്പൃശ്യമായിത്തീർന്നു എന്നു പറയുന്നതാവും ശരി.
യോഗയുടെ ഭാഗമായുള്ള തപസ്സിന്റെ ഉള്ളടക്കം മഹത്തരമാണെങ്കിലും, ഹൈന്ദവ സന്യാസിയുടെ വിശേഷപ്പെട്ട കുത്തിയിരിപ്പിലേക്ക് അതിനെ ചുരുക്കി കെട്ടിയപ്പോൾ, ആധ്യാത്മികതയുടെ ആഴങ്ങളറിഞ്ഞ പ്രഭാപൂരിതനായ സ്വൂഫിയുടെ സൂക്ഷ്മമായ ആരാധനകൾ ചരിത്രം വിസ്മരിച്ചുകളഞ്ഞു.
യോഗാസനങ്ങളിലെ എൺപതിലധികം ആസനകളെ വിസ്മയകരവും ആരോഗ്യദായകവുമെന്ന് വായനിറയെ പ്രശംസകളൊഴുക്കുമ്പോഴും, ഇത്യാദി ആസനകളുടെ അന്തഃസത്തകളെയും അത്യാനന്ദ ഫലങ്ങളെ സമ്മാനിക്കുന്ന ഇസ്‌ലാമിക കർമാനുഷ്ഠാനങ്ങളെ ആത്മാവറിയാത്ത കേവലം കുത്തിമറിച്ചിലുകളായി പ്രചരിപ്പിച്ച കുരുട്ടു ചിന്തകൾക്ക് വളരാൻ മണ്ണ് നൽകിയതാരാണ്?
യോഗശാസ്ത്രത്തിലെ ധ്യാന-മന്ത്രണങ്ങൾ മുന്നോട്ടുവെക്കുന്ന ഉൾസാര സത്യങ്ങളെ ഓങ്കാര വിളികളിലേക്കും സങ്കൽപ സ്രഷ്ടാക്കളിലേക്കും തിരിച്ചുവിടാനും ആത്മസായൂജ്യത്തിനും ആത്മീയ സംസ്‌കരണത്തിനും നിദാനമായ ഇലാഹീ മന്ത്രണങ്ങളായ ദിക്‌റുകളെ, സ്വലാത്തുകളെ, മജ്‌ലിസുകളെ, മഖാമുകളെ ഇസ്‌ലാമിന്റെ ഭൗമിക പച്ചയിൽ നിന്ന് ആട്ടിയിറക്കി, വരണ്ട ഇസ്‌ലാമിനെ പരിചയപ്പെടുത്തിയ പരിഷ്‌കരണക്കാർ ഇവിടെ പ്രതിസ്ഥാനത്ത് വരുന്നു.
മുസ്‌ലിമായ ഏതൊരാളും ഉൾക്കൊണ്ട് അനുഷ്ഠിക്കേണ്ട കാര്യങ്ങളെ മുഴുവനായി ഈമാൻ, ഇസ്‌ലാം, ഇഹ്‌സാൻ എന്നീ ത്രിസംജ്ഞകളിൽ പ്രവാചകർ(സ്വ) ഒതുക്കി അവതരിപ്പിച്ചു. ഈമാൻ വിശ്വാസസംഹിതകളെ സമൂലമായി അപഗ്രഥിക്കുന്നു. അല്ലാഹുവിലുള്ള ഉറച്ച വിശ്വാസത്തിലേക്ക് ആത്മാവിനെ ഇണക്കിച്ചേർക്കുന്നതോടെ, മനുഷ്യന്റെ ആന്തരികമായ ശുദ്ധീകരണം ആരംഭിക്കുന്നു. പിന്നീട് മലക്കുകളിലേക്കും വേദഗ്രന്ഥങ്ങളിലേക്കും പ്രവാചകന്മാരിലേക്കും അന്ത്യനാളിലേക്കും പരലോകത്തിലേക്കും വിധി വിശ്വാസത്തിലേക്കും പാകപ്പെടുത്തി മനസ്സിനെ ഉറപ്പിച്ചു നിറുത്തുമ്പോൾ ദൃഢമായ വിശ്വാസ-ജ്ഞാന യാഥാർത്ഥ്യങ്ങളിലേക്കുള്ള തീർത്ഥയാത്രക്ക് സമാരംഭമാകും. പിന്നെ കർമങ്ങളില്ലാതെ ചടഞ്ഞുകൂടാൻ മനുഷ്യന് സാധിക്കില്ല. ഈമാനിന്റെ ബാഹ്യ പ്രകടനങ്ങളിലേക്ക് അതായത് ഇസ്‌ലാമിലേക്ക് അവൻ ഉടഞ്ഞുചേരുന്നു. ദൈവിക സത്യസാക്ഷ്യ വചനങ്ങളെ മനസ്സുറപ്പിച്ച് ജിഹ്വയിലേക്കും വ്യാപരിച്ച് കർമധന്യമാക്കുന്നു. അതോടെ അല്ലാഹുവിനുള്ള നിസ്‌കാരങ്ങൾ ദിനേന, രാപകലുകളിൽ ലളിതവും ഫലപ്രദവുമായ വൈവിധ്യാസനങ്ങളിലൂടെ നിറുത്തം, വളയൽ, കുനിയൽ, അഷ്ടാംഗ സാഷ്ടാംഗം (സുജൂദ്), ഇരിക്കൽ, വിരലനക്കൽ, കണ്ണിനെ കേന്ദ്രീകരിക്കൽ, മനസ്സ് ഏകാഗ്രമാക്കൽ, തല തിരിക്കൽ തുടങ്ങിയവ ജീവിതത്തിലുടനീളം സ്ത്രീപുരുഷ ഭേദമന്യേ നിരന്തരം ചെയ്യാൻ താൽപര്യമുണ്ടാകുന്നു. വ്രതാനുഷ്ഠാനം, ദാനധർമങ്ങൾ, ഹജ്ജ്, ഉംറ നിർവഹണം എന്നിത്യാദികളിലൂടെ മനുഷ്യൻ ഇഹപര പൂർണതയിലേക്കുള്ള യാത്ര വേഗതയിലെത്തുന്നു. ജുമുഅ-ജമാഅത്തുകൾക്കുവേണ്ടി പള്ളികളിലേക്കുള്ള നടത്തങ്ങൾ, ഹജ്ജ്-ഉംറകളിലെ ത്വവാഫ്, സഅ്‌യുകൾ, മറ്റു അനുഷ്ഠാനങ്ങൾ എല്ലാത്തിലും ശരീരമാസകലം ചലനാത്മകമാക്കുന്നു.
ഇഹ്‌സാനിലൂടെയാണ് ചീത്തവൃത്തികളുടെ നിരോധനവും ആത്മാവിന്റെ സംസ്‌കരണവും നേടിയെടുക്കുന്നത്. ശരീരവും മനസ്സും ആത്മാവും തമ്മിൽ ഐക്യം സ്ഥാപിക്കാനും അതുവഴി ആധ്യാത്മികതയും വൈജ്ഞാനികതയും തിരയടിക്കുന്ന ഖൽബിന്റെ വരിഷ്ടരായ ഉടമകളായി പരിവർത്തിതപ്പെടാനും ഇതുവഴി സാധിക്കുന്നു. ആത്മസാക്ഷാത്കാരം സാധിച്ചെടുക്കുന്ന ഏതെല്ലാം സൂത്രങ്ങളുണ്ടോ അവയെല്ലാം ഇഹ്‌സാനിലൂടെ പ്രകടമാവുന്നു. ശരീഅത്തിലധിഷ്ഠിതമായ ജീവിതം നയിച്ച്, ആധ്യാത്മിക മാർഗമായ ത്വരീഖത്തിലൂടെ, ഹഖീഖത്തും മഅ്‌രിഫത്തും എത്തിപ്പിടിക്കുന്നതു വരെ ഇഹ്‌സാൻ എന്ന ആത്മശുദ്ധീകരണ പ്രക്രിയ അഭംഗുരം വ്യക്തിയിൽ സജീവമായി നിലകൊള്ളും. ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യാ ഉലൂമുദ്ദീൻ ഇഹ്‌സാനിന്റെ ആഴങ്ങൾ പ്രഘോഷിക്കുന്ന മഹദ് ഗ്രന്ഥമാണ്. സ്വൂഫി ഗ്രന്ഥങ്ങൾ ഇസ്‌ലാമിന്റെ സൗന്ദര്യവും സൗരഭ്യവും പ്രകടിപ്പിക്കുന്നു.
ധ്യാനപൂർണതയാണ് ഇഹ്‌സാനിന്റെ മർമഭാഗം. ധ്യാനം യോഗശാസ്ത്രത്തിലെ അഷ്ടാംഗത്തിലെ ഒന്നാണ്. യോഗശാസ്ത്രത്തിൽ ധ്യാനത്തെ നിർവചിക്കുന്നതു ശ്രദ്ധിക്കുക:
‘നിരന്തരവും ഏകാഗ്രവുമായ വിചാരമോ സ്മരണയോ ആണ് സാധാരണ അർത്ഥത്തിൽ ധ്യാനം. മറ്റൊന്നിലേക്കും വ്യതിചലിക്കാത്ത വിധത്തിൽ മനസ്സിനെ ഒരു വസ്തുവിലോ കാര്യത്തിലോ ഉറപ്പിച്ചുനിർത്തുന്ന വിചാരമാണത്. മനസ്സ് ഏതെങ്കിലുമൊന്നുമായി താദാത്മ്യം പ്രാപിക്കത്തക്കവണ്ണമുള്ള നിരന്തരമായ ധാരണ തന്നെയാണ് ധ്യാനം. അപ്രകാരം മനസ്സിനെ ഏകാഗ്രമാക്കി കൊണ്ടുള്ള ഈശ്വര സ്മരണയെയും ആരാധനയെയും ആണ് ആധ്യാത്മിക ചിന്തകർ ധ്യാനമെന്നു പറയുന്നത്. ഭാരതത്തിലെ ആധ്യാത്മിക ദർശനം വിഭാവനം ചെയ്യുന്ന ധ്യാനം പരാത്മാവിനെക്കുറിച്ചുള്ള ബോധത്തിൽ മനസ്സിനെ ഏകാഗ്രമാക്കി നിറുത്തുന്ന നിദിധ്യാസമാണ്’ (അഖില വിജ്ഞാന കോശം 3/559). ഇടവിടാതെയുള്ള നിരന്തര ധ്യാനത്തിനാണ് നിദിധ്യാസമെന്നു പറയുന്നത്. ‘നീ അല്ലാഹുവിനെ മുന്നിൽ കാണുന്നതു പോലെ ആരാധിക്കുക; നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്’ എന്ന നബി വചനം ഇഹ്‌സാനിന്റെ ചിത്രീകരണമാണ്.
സ്വൂഫി സരണിയിലെ ആധ്യാത്മിക ഗുരു അബൂയസീദിൽ ബിസ്ത്വാമി(റ)ന്റെ ധ്യാന കാഴ്ചപ്പാട് ഇവ്വിഷയത്തിൽ പ്രസക്തമാണ്. അല്ലാഹുവിലേക്കെത്താൻ അവനെ മാത്രം കണ്ട്, എല്ലാം ത്യജിച്ച്, അവനെ സ്‌നേഹിച്ച് ജീവിക്കുകയാണതിന്റെ ഉപായം എന്നാണദ്ദേഹം വീക്ഷിക്കുന്നത്. അദ്ദേഹം പറയുന്നു: ‘പരിത്യാഗം കൊതിക്കാത്തവന് ഒരു ഗുണവും ലഭിക്കില്ല. എല്ലാം പരിത്യജിച്ച് ഒന്നുമില്ലാത്തവനെ പോലെയാകണം. അപ്പോൾ അവൻ എല്ലാം ഉള്ളവനായിത്തീരും.’
ധ്യാന നൈരന്തര്യത്തിലൂടെ സ്വത്വത്തെ ഊരിയെറിഞ്ഞ് ആത്മാവ് മാത്രമായി ഒരാൾ അവശേഷിക്കണം. ഈ അവശേഷ ആത്മാവിനെ അല്ലാഹുവിലേക്ക് കേന്ദ്രീകരിക്കുമ്പോൾ ജ്ഞാനപൂർണതയാകുന്ന മഅ്‌രിഫത് കൈവരുന്നു. ഇതാണ് ധ്യാനാസകധാനം! പ്രശാന്തതയാണിത്. ചീത്തവൃത്തികളോട് പോരാടി, വിജയം വരിച്ച്, സംഘട്ടനങ്ങളില്ലാത്ത ഐക്യവും സമാധാനവും നിലകൊള്ളുന്ന സ്വത്വത്തിന്റെ പ്രശാന്തമായ അവസ്ഥ (അന്നഫ്‌സുൽ മുത്വ്മഇന്ന)യുടെ പര്യവസാനത്തിലാണ് വിലയനം (ഫനാഅ്) സംഭവിക്കുക.
അബൂയസീദിൽ ബിസ്ത്വാമി(റ) പറയുന്നതു നോക്കൂ: ഞാനീ ലോകത്തെ എന്റെ ശത്രുവായിക്കണ്ടു. അപ്പോൾ അല്ലാഹുവിന്റെ സ്‌നേഹം എന്നെ നന്നായി പൊതിഞ്ഞു. ഞാൻ എന്റെതന്നെ ശത്രുവായി. അങ്ങനെ അല്ലാഹുവിന്റെ അടുത്തെത്തി. അല്ലാഹു ചോദിച്ചു: ‘അബൂയസീദ്, നിനക്കെന്താണ് വേണ്ടത്?
‘എനിക്ക് നിന്നെ വേണം’
അല്ലാഹു: ‘നിന്നിൽ നിന്റെ സ്വത്വം ഒരു അണുമണിയെങ്കിലും ബാക്കിയുണ്ടെങ്കിൽ നിന്റെ ആഗ്രഹം നടക്കില്ല.’
ധ്യാനപൂർണത ലഭിക്കാൻ ഏകാകിയായി ഒന്നായിത്തീരണം.
വിശ്വാസത്തിലധിഷ്ഠിതമായ കർമങ്ങളിലൂടെ ശരീര-സ്വത്വങ്ങളെ നിരന്തരം കർമധന്യമാക്കി, സാധനാനിരതമാക്കി, ആധ്യാത്മിക സാഫല്യം സ്വായത്തമാക്കുമ്പോൾ ശരീരവും മനസ്സും ആരോഗ്യപൂർണവും ആത്മസായൂജ്യമടഞ്ഞ ഒന്നായിത്തീരുന്നു. സംശുദ്ധമായ ഹൃത്തടമായിത്തീരുന്നു. ഇതാണ് കർമധന്യത. ഇത് സമ്മാനിക്കുന്നതോ വാക്കുകൾക്കതീതമായ സ്വർഗീയാനുഭവം. ഹൃദയ നൈർമല്യവും സംസ്‌കൃത ഭാവവും ഇവിടെ പുറംവീശുന്നു.
ഈ ധ്യാനധന്യതയിലേക്ക്, ഫനാ (വിലയഭാവം) യിലേക്ക് നയിക്കുന്നത് ശക്തമായ സ്വാധീനമുള്ള ദിക്‌റുകളാണ്; മന്ത്രോച്ചാരണങ്ങളാണ്. ‘അറിയുക, അല്ലാഹുവിന് ദിക്‌റ് ചെയ്യുന്നതു കൊണ്ടു മാത്രമേ മനസ്സുകൾ ശാന്തമാകുകയുള്ളൂ’ (ഖുർആൻ 13/28). ഒച്ചയിൽ തുടങ്ങി മൗനത്തിൽ സമാപിക്കുന്ന ദിക്‌റുകൾ. മൗനിയായി ധ്യാനിച്ചിരിക്കുന്നവനാണ് യഥാർത്ഥ സാധകൻ.
മനസ്സ് (നിയ്യത്ത്/മനനം), നാവ് (വചനം/ഖൗൽ), ശരീരം (കർമം/ബദൻ) ഇവ മൂന്നും ഇസ്‌ലാമിക യോഗശാസ്ത്രത്തിൽ നിരന്തരമുണ്ട്. അർത്ഥപൂർണത മൗനമുള്ള മനനത്തെ ധ്യാനമെന്നും വചനത്തെ മന്ത്രമെന്നും കർമത്തെ യോഗ എന്നും വിളിക്കാം. ഇസ്‌ലാമിലെ ഒട്ടുമിക്ക ആരാധനകളിലും ഇവ മൂന്നും സംയോജിച്ചു വരുന്നതു കാണാം. നിസ്‌കാരം മികച്ച ഉദാഹരണമാണ്. നിയ്യത്തടങ്ങുന്ന തക്ബീറതുൽ ഇഹ്‌റാം കൊണ്ടു തുടങ്ങി സലാം പറഞ്ഞു സമാപിക്കുന്ന വിശേഷപ്പെട്ട വചന-മനന കർമങ്ങളടങ്ങുന്ന വരിഷ്ടമായ ആരാധനയാണ് നിസ്‌കാരം. ഇത് മനസ്സിനും ശരീരത്തിനും ആത്മാവിനും ആവേശം നൽകുന്നു. ആരോഗ്യം പ്രദാനം ചെയ്യുന്നു.
ഇസ്‌ലാം നിഷ്‌കർഷിക്കുന്ന കർമങ്ങളുടെ കാമ്പ്, അഥവാ സൂക്ഷ്മരൂപം നമ്മുടെ ഭാവങ്ങളാണ്. ഭാവങ്ങൾക്കാധാരം നമ്മുടെ തിരിച്ചറിവും. തിരിച്ചറിവ് എന്നതാണ് ബോധം. തിരിച്ചറിവ് ലഭിക്കുന്നതോടെ സദ്‌വൃത്തികളെയും ദുർവൃത്തികളെയും വകതിരിക്കാനാവുന്നു. ‘നിസ്‌കാരം ദുർവൃത്തികളെയും അരുതായ്മകളെയും നിരോധിക്കുന്നു’ എന്ന പുണ്യവചനം ഇവിടെ ശ്രദ്ധേയമാണ്.
ശരീരത്തിനും ഇന്ദ്രിയങ്ങൾക്കും മനസ്സിനും ആത്മാവിനും സുഖം തേടി അലയുന്ന പ്രതിഭാസമാണ് ജീവിതം. ഇലാഹിനിഷ്ടമുള്ള കർമങ്ങളിൽ ഈ വക സുഖങ്ങളെ കണ്ടെത്താൻ സാധിക്കണം. യോഗികൾ ത്യാഗോന്മുഖമായ അത്മസുഖത്തിന് പ്രാധാന്യം നൽകുന്നു. അപ്പോഴാണ് സമ്പൂർണത നേടാനാവുന്നത്. അതായത്, വ്യക്തി ജീവിതത്തിൽ രണ്ടുതരം സുഖങ്ങൾ കടന്നുവരാം. ഒന്ന്: ഇന്ദ്രിയ സുഖം, രണ്ട്: ആത്മസുഖം. ദേഹാഭിമാനി ഇന്ദ്രിയ സുഖത്തിലും ആത്മബോധി ആത്മസുഖത്തിലും നിലകൊള്ളുന്നു. ഇന്ദ്രിയസുഖം ഭോഗോന്മുഖവും ആത്മസുഖം ത്യാഗോന്മുഖവുമാണ്. അതാണ് പറഞ്ഞത്, യോഗികൾ ത്യാഗോന്മുഖമായ ആത്മസുഖത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന്.
കർമങ്ങളിൽ പ്രയാസങ്ങളും ത്യാഗങ്ങളുമുണ്ട്. ഈ സഹനത്തിന് ഒരു ആത്മസുഖമുണ്ട്. നോമ്പിൽ, ഹജ്ജിൽ ത്യാഗങ്ങളുണ്ട്. ആത്മസുഖങ്ങളുണ്ട്. മരുന്നിന്റെ കയ്പ് സഹിച്ചാലും ഒടുക്കം സുഖം വരും.
യോഗയും ആരോഗ്യവും
ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണ് ചരകസംഹിത. അഷ്ടാംഗ സംഗ്രഹം, അഷ്ടാംഗഹൃദയം, ചക്രദത്തം തുടങ്ങിയ ആയുർവേദ ഗ്രന്ഥങ്ങളുടെ അടിത്തറ ചരകസംഹിതയാണ്. പക്ഷേ, കേരളത്തിലെ ആയുർവേദത്തിന് ആധാരമായി വർത്തിക്കുന്നത് അഷ്ടാംഗ ഹൃദയം ആണ്. ചരകസംഹിതയുടെ പ്രഥമാധ്യായമായ ‘ദീർഘഞ്ജീവിതീയ’ത്തിന് ബഹു. വൈദ്യഭൂഷണം കെ രാഘവൻ തിരുമുൽപാട് ‘ദീർഘജീവിതം’ എന്ന പേരിൽ തർജമയും വ്യാഖ്യാനവും എഴുതിയിട്ടുണ്ട്.
രോഗാരോഗ്യങ്ങളെ കുറിച്ചും ചികിത്സാ രീതികളെപ്പറ്റിയും ശാരീരിക-മാനസിക-ആത്മാവിക അവസ്ഥകളെ പ്രതിപാദിച്ചും വ്യക്തമായ ചിത്രം പ്രസ്തുത ഗ്രന്ഥം നൽകുന്നുണ്ട്. ഈ വരികൾ ശ്രദ്ധിക്കുക:
‘യമനിയമങ്ങളും ശമദങ്ങളും ശീലിച്ചിട്ടുള്ള മഹർഷിമാരെ രോഗം അധികമൊന്നും ബാധിക്കില്ല.’ ഈ പരാമർശം (പേജ് 25) യോഗശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
യമം, നിയമം, ശമം, ദമം എന്നിവ എന്താണ്? യമം എന്നാൽ നിരോധം, വെടിയൽ എന്നാണുദ്ദേശ്യം. അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവ ശീലമാക്കലാണ് യമം. ഒരു പ്രാണിക്കു പോലും വേദനയുണ്ടാക്കാത്തതാണ് അഹിംസ. ഉള്ളത് ഉള്ളവണ്ണം പറയുകയാണ് സത്യം. അന്യന്റെ മുതൽ അപഹരിക്കാതിരിക്കുകയാണ് അസ്‌തേയം. വാക്കിലും പ്രവർത്തിയിലും സർവാവസ്ഥയിലും സർവസമയത്തും മൈഥുന ത്യാഗമാണ് ബ്രഹ്മചര്യം. ആരിൽ നിന്നും ഒരു ദാനവും സ്വീകരിക്കാതിരിക്കലാണ് അപരിഗ്രഹം.
‘നിയമം’ എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും (സ്വത്വം) ബുദ്ധിയുടെയും കഴിവുകളെ പോഷിപ്പിക്കുന്നതിനുള്ള അനുഷ്ഠാനങ്ങളും ശീലങ്ങളും സമ്പ്രദായങ്ങളുമാകുന്നു (പേജ് 27).
ഏതെല്ലാമാണീ അനുഷ്ഠാനങ്ങൾ, ശീലങ്ങൾ, സമ്പ്രദായങ്ങൾ? ഇവ അഞ്ചു വിധമുണ്ട്.
1. ശൗചം
കാമം, ക്രോധം, ലോഭം, മോഹം, മതം, മാത്സര്യം എന്നീ ആറു മാലിന്യങ്ങളെ സ്വത്വത്തിൽ നിന്ന്-മനസ്സിൽ നിന്ന്- ശൗചം ചെയ്യുക, അതായത് കഴുകിക്കളയുക.
2. സന്തോഷം
എല്ലായ്‌പോഴും പ്രസന്നനായും വിജയനിഷ്ഠനായും ഇരിക്കുക.
3. തപസ്സ്
സുഖ ദുഃഖാദികളെ സഹിക്കാനുള്ള കെൽപ്പുനേടുക.
4. സ്വാധ്യായം (വേദങ്ങളടങ്ങുന്ന മോക്ഷഗ്രന്ഥങ്ങൾ പാരായണം ചെയ്യുക, വിശുദ്ധ മന്ത്രങ്ങൾ മുഴക്കുക.
5. ഈശ്വര പ്രണിധാനം
ഈശ്വരനിൽ സർവകർമങ്ങളും അർപ്പിക്കുക; തവക്കുൽ.
യമ-നിയമങ്ങളെ സാധ്യമാക്കുന്നവർ ‘ശമദമങ്ങളെ’യും കൈപിടിയിലൊതുക്കുന്നു. മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും നിയന്ത്രണത്തെയും ജയത്തെയും ദമം എന്നു പറയും. കാര്യങ്ങളെല്ലാം ഏകാന്തതയോടെ ആത്മനിയന്ത്രണത്തോടെ പ്രവർത്തിക്കുന്നതിന് ശമം എന്നു പറയുന്നു. ഇപ്പറഞ്ഞ യമനിയമങ്ങളും ശമദങ്ങളും കൃത്യമായി ഏറ്റെടുത്ത ഒരാളിൽ രോഗാവസ്ഥക്ക് ചാൻസില്ലാതാവുന്നു എന്നർത്ഥം.
ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ആത്മാവ് എന്നിവ ജനിക്കുമ്പോഴാണ് ജീവിതം-ആയുസ്സ് ഉണ്ടാവുന്നത്. ആത്മാവിന് സുഖവും ദുഃഖവും നേടുന്നതിനും അനുഭവിക്കുന്നതിനുമുള്ള ഉപകരണമാണ് ശരീരം. ശരീരത്തിന് ചൈതന്യം നൽകുന്നത് ആത്മാവാണ്. ആയുസ്സും ആരോഗ്യവുമുണ്ടെങ്കിലേ എല്ലാ ജ്ഞാനങ്ങളും അനുഷ്ഠാനങ്ങളും സാധ്യമാവുകയുള്ളൂ. ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും സ്വായത്തമാക്കാൻ യമനിയമങ്ങളും ശമദമങ്ങളും സഹായിക്കും. ആവശ്യമായ പ്രയാസങ്ങളിലൂടെ അതിശ്രേഷ്ഠമായ ആത്മശുദ്ധീകരണം നേടുന്നതിലൂടെ ശരീരം തന്നെ രോഗമുക്തി നേടുന്നു.
ശരീരത്തേക്കാൾ മനസ്സ് ശ്രേഷ്ഠമാണ്. മനസ്സിനേക്കാൾ ആത്മാവ് ശ്രേഷ്ഠമാകുന്നു. ശരീരം സ്ഥൂലവും മനസ്സ് സൂക്ഷ്മവും ആത്മാവ് ഏറ്റവും സൂക്ഷമവുമാകുന്നു. മനസ്സും ശരീരവുമാകുന്ന ഉപാധികളുടെ അവസ്ഥാഭേദമാണ് ആരോഗ്യവും രോഗവുമായി അനുഭവപ്പെടുന്നത്. ആത്മാവ് ഒരിക്കലും രോഗത്താൽ ബാധിക്കപ്പെടുന്നില്ല. ആത്മാവ് പ്രശാന്തവും പ്രഫുല്ലവുമായി ശരീരത്തിലേക്ക് ചൈതന്യം നിരന്തരം നൽകുന്നുവെങ്കിൽ ശരീരത്തിലും രോഗാവസ്ഥ ഉണ്ടാവില്ല. ഉണ്ടായാൽ തന്നെ, ശരീരത്തെ ബാധിച്ച രോഗങ്ങളെ ആത്മജ്ഞാനികൾ മുഖവിലക്കെടുക്കുകയുമില്ല. ശരീരം തളർന്നാൽ പോലും ആത്മാവ് സജീവമായി യൗനവത്തുടിപ്പിൽ കർമനിരതമാവും. ഈ ഒരവസ്ഥയിലേക്ക് എത്തിക്കലാണ് യോഗശാസ്ത്രത്തിൽ, എല്ലാ അംഗങ്ങളും (അഷ്ടാംഗങ്ങൾ) ലക്ഷ്യമിടുന്നത്.
തെറ്റായ വഴി സ്വീകരിക്കുമ്പോഴാണ് അധ്വാനങ്ങൾ വ്യായാമങ്ങളല്ലാതായി, ഗുണഫലങ്ങൾ തരാതെ പോകുന്നത്. കേവലം ശാരീരികാധ്വാനങ്ങളെ വ്യയാമങ്ങളായി കണക്കാക്കരുത്. ശരീരവും മനസ്സും ഒന്നിച്ചു ചേർന്നു കൃത്യമായി പ്രവർത്തിക്കുമ്പോഴാണ് വ്യായാമം രൂപപ്പെടുന്നതും ആരോഗ്യലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതും. ഇതിനാലാണ് ‘ശരീരേന്ദ്രിയ സത്വാത്മ സംയോഗം’ ആരോഗ്യം പകരുമെന്ന് പറയുന്നത് (ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ആത്മാവ് എന്നിവയുടെ ചേർച്ച).
മനുഷ്യന്റെ ശരീരത്തിനും ഇന്ദ്രിയങ്ങൾക്കും മനസ്സിനും ആത്മാവിനും ഉത്തേജനവും ചൈതന്യവും നൽകുന്ന ഉത്തമ യോഗധ്യാനമാണ് ഇസ്‌ലാമിലെ നിസ്‌കാരം. ഇസ്‌ലാമിലെ ആരാധനാ കാര്യങ്ങൾ കൃത്യമായ നിഷ്ഠകളിലൂടെ അനുവർത്തിക്കുന്ന ഏതൊരാൾക്കും ആധുനികത മുന്നോട്ടുവെക്കുന്ന ഒരു മെഡിക്കൽ സംവിധാനത്തെയും ഒഴിച്ചുകൂടാനാവാത്ത വിധം കൂടെ കൂട്ടേണ്ട യാതൊരു ആവശ്യവും വരില്ലതന്നെ! ‘കഴിയില്ല, ഇനി ദൈവത്തോട് തന്നെ ചോദിക്കാം’ എന്ന അവസാന തീരുമാനം പല ഭിഷഗ്വരന്മാരും പറയുന്നതിലെ പൊരുളും ‘ഞങ്ങൾ ചികിത്സിക്കുന്നു, ദൈവം സുഖപ്പെടുത്തുന്നു’ എന്ന മെഡിക്കൽ സ്റ്റേറ്റുമെന്റുകളും സ്രഷ്ടാവായ ദൈവം തന്നെ അവസാന അത്താണി എന്നാണല്ലോ. സ്രഷ്ടാവായ അല്ലാഹു നിശ്ചയിച്ചു, നിർണയിച്ച മതമായ ഇസ്‌ലാമിൽ അല്ലാഹു, വിശ്വാസ-കർമങ്ങളിലൂടെയാണ് ആരോഗ്യ സംരക്ഷണത്തിനുള്ള മാർഗങ്ങൾ ഉള്ളടക്കി വെച്ചിരിക്കുന്നത്. അതിനാൽ, ആരാധനാനുഷ്ഠാനങ്ങൾ വേറെയും ആരോഗ്യ സംരക്ഷണ മാർഗങ്ങൾ വേറെയും തേടേണ്ട ആവശ്യം വരുന്നില്ല.
നിസ്‌കാരവുമായി ബന്ധപ്പെട്ട ഒരു ആരോഗ്യപഠനം വർഷങ്ങൾക്ക് മുമ്പ് അൽ അസ്ഹർ യൂണിവേഴ്‌സിറ്റിക്കു കീഴിൽ നടന്നു. ഇതേക്കുറിച്ചുള്ള ഒരു വിശദീകരണം ശ്രദ്ധിക്കുക:
ഏതാനും വർഷങ്ങൾക്കു മുമ്പ് ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മെഡിക്കൽ കോളേജിലെ വാതരോഗങ്ങളും പ്രതിരോധ വകുപ്പും കൈകാര്യം ചെയ്യുന്ന ഡോക്ടർമാരുടെ ഒരു നിയുക്ത സംഘം രണ്ടു വർഷത്തോളം നീണ്ടുനിന്ന ഒരു വൈദ്യശാസ്ത്ര ഗവേഷണ പഠനം നടത്തുകയുണ്ടായി. ഈ പരീക്ഷണത്തിനിടെ നിസ്‌കാര സമയത്ത് ഒരു വ്യക്തിയിൽ ഉണ്ടാകുന്ന പേശീചലനങ്ങളെ സംബന്ധിച്ചും അവർ സൂക്ഷ്മ പഠനം നടത്തി. നിസ്‌കാരത്തിന്റെ വിവിധ ഘട്ടങ്ങളിലായി ശരീരത്തിലെ എല്ലാ പേശികളും ചലനത്തിൽ പങ്കുകൊള്ളുകയും സങ്കോച വികാസങ്ങൾക്കു വിധേയമാകുകയും ചെയ്തതായി അവർക്കു ബോധ്യപ്പെടുകയുണ്ടായി. ഖുർആൻ പാരായണ സമയത്ത് വദനപേശികളിൽ ഉണ്ടാകുന്ന മാറ്റം പ്രത്യേക ശ്രദ്ധക്ക് വിധേയമായി. നിസ്‌കാരം ഒരു ആരാധനയും ആരോഗ്യ സംരക്ഷണ പദ്ധതിയും കൂടിയാണെന്ന് ഈ പഠനം തെളിയിക്കുന്നു. നിസ്‌കാരം ഇസ്‌ലാമിന്റെ അനിവാര്യ ഘടകമായ ഒരു ആരാധനയാണ് എന്നതോടൊപ്പം ഒരു മുസ്‌ലിമിന് വ്യവസ്ഥാപിതമായ കായികാഭ്യാസത്തിന് അവസരം നൽകുക കൂടി ചെയ്യുന്നു. ഈ കായികാഭ്യാസം അവന്റെ സന്ധികളെയും മാംസപേശികളെയും അസ്ഥിബന്ധങ്ങളെയും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിന്റെ സുരക്ഷക്കും ആരോഗ്യത്തിനും രോഗ പ്രതിരോധത്തിനും അത് സഹായകമാണ്. മാത്രമല്ല, ശരീര സന്ധിയേയോ മാംസപേശിയേയോ ബാധിക്കുന്ന ഏതൊരു രോഗത്തെയും പരിക്കിനെയും സംബന്ധിച്ചു മുന്നറിയിപ്പു നൽകുന്ന ഒരു സൂചിക കൂടിയാണ് നിസ്‌കാരം. നിസ്‌കാരത്തിൽ എല്ലാ അവയവങ്ങളും സന്ധികളും പേശികളും ചലിപ്പിക്കേണ്ടതുള്ളതിനാൽ എവിടെ നേരിയ തകരാറ് സംഭവിച്ചാൽ പോലും ദിനേന അഞ്ചു തവണ നിർവഹിക്കുന്ന നിസ്‌കാരത്തിലൂടെ അത് മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കും-മിർആത്ത് 3/310-312-(യോഗ, ധ്യാനം, ഇസ്‌ലാം/കോടമ്പുഴ ബാവ മുസ്‌ലിയാർ, പേ 26,27).
അരുതാത്ത ആസനങ്ങൾ
യോഗയിലെ പ്രധാന ഭാഗമാണ് ആസനം. പ്രാചീന ഭാരതത്തിലെ മഹർഷിമാർ ആവിഷ്‌കരിച്ച വ്യായാമ രീതികളാണ് ആസനം. ജീവാത്മാവിനെ പരമാത്മാവിനോട് യോജിപ്പിച്ച് സാധകനായ മുമുക്ഷുവിനെ പരമലക്ഷ്യത്തിലേക്ക് വിലയിപ്പിക്കുന്ന ഇരിപ്പാണിത്. ഇതിനു ‘യോഗാസനം’ എന്നു വ്യക്തമാക്കിപ്പറയാറുണ്ട്. യോഗാസനം ധാരാളമുണ്ട്. അവയിൽ 84 എണ്ണമാണ് പ്രധാനം. പത്മാസനം, ഭുജംഗാസനം, സർവാംഗാസനം, ശീർഷാസനം, മകരാസനം, യോഗമുദ്ര, മത്സ്യാസനം, ഹലാസനം മുതലായവയാണ് പ്രസിദ്ധങ്ങളായ ചില യോഗാസനങ്ങൾ. 12 അടിസ്ഥാന ആസനകളുണ്ട്. ശാരീരിക-മാനസിക ഉത്തേജനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന വ്യായാമ മുറകൾ എന്ന നിലക്ക്, ഇത്തരം ആസനങ്ങൾക്ക് ഇസ്‌ലാം വിലങ്ങിടുന്നില്ല. പക്ഷേ, നേരത്തെ പറഞ്ഞതുപോലെ ഹൈന്ദവ അനുഷ്ഠാനങ്ങളും മന്ത്രങ്ങളുമായി കൂട്ടിച്ചേർത്ത് മതകീയ രീതിയിൽ ആവിഷ്‌കരിച്ചിട്ടുള്ളതുമായ ആസനകൾ മുസ്‌ലിംകൾ എങ്ങനെ ഏറ്റെടുത്തു നടത്തും?
ഉദാഹരണത്തിന്, സൂര്യനമസ്‌കാരം എന്നത് 12 യോഗാസനങ്ങളുടെ സാമൂഹ്യ രീതിയാണ്. ഇതിലടങ്ങിയ അദ്യഘട്ടമായ പ്രണാമാസനം (പ്രാർത്ഥനാ രീതി) തികച്ചും ഇസ്‌ലാമിക വിരുദ്ധമാണ്. തുടർന്നുള്ള ഹസ്ത ഉത്ഥാനാസന (കൈയുയർത്തുന്ന രീതി), ഹസ്തപാദാസന, അശ്വസഞ്ചലാനാസന, ദണ്ഡാസന, അഷ്ടാംഗ നമസ്‌കാരം, ഭുജംഗാസന, പർവതാസന,  ഹസ്ത ഉത്ഥാനാസന, താദാസന എന്നിങ്ങനെ പന്ത്രണ്ട് സ്റ്റെപ്പുകളാണിതിലുള്ളത്. ‘ഓങ്കാര’ മന്ത്രോച്ചാരണങ്ങളോടെ, സൂര്യനഭിമുഖമായി നിന്ന് പ്രഭാതത്തിൽ വെറുംവയറ്റിൽ അനുഷ്ഠിക്കേണ്ട ഈ ആസനകളെ ഇസ്‌ലാമിക നിയമങ്ങൾക്കുള്ളിൽ തറപ്പിച്ച് നിറുത്താനാവില്ല. സൂര്യദേവനു കൃതജ്ഞത രേഖപ്പെടുത്തി നടത്തുന്ന ഈ യോഗരീതി സൂര്യാരാധനാ സമാനമാണെന്ന കാര്യം ഓർക്കുക.
കളരി, കരാട്ടെകളിൽ കടന്നുവരുന്ന മുറകൾ മതം എതിർക്കുന്നില്ല. യോഗാസനങ്ങളിലെ പല രീതികളും ഇത്തരം മുറകളോട് സമാനമാവുന്നുണ്ട്. ഇവിടെ ആസനകളെ വാർത്തെടുക്കുന്നതിലെ ഉദ്ദേശ്യശുദ്ധിയെയാണ് നാം ഗൗരവതരമായി കാണുന്നത്; യോഗാസനങ്ങളുടെയും യോഗശാസ്ത്രത്തിന്റെയും പ്രചണ്ഡ പ്രചാരണത്തിനു പിന്നിൽ, ജ്യോത്സ്യപഠന സംബന്ധിയായ ഹിഡൻ അജണ്ടകളെ പോലെ, ചിലതെല്ലാം ഉണ്ട് എന്നതിനാൽ ശ്രദ്ധയോടെയുള്ള സമീപനങ്ങളാണ് മുസ്‌ലിംകൾ സ്വീകരിക്കേണ്ടത്. യോഗയെ മതേതരവത്കരിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അതിലെ ഒളിയമ്പുകളെ സൂക്ഷിക്കേണ്ടതുണ്ട്.
അന്ധമായ എതിർപ്പിനും അന്ധമായ ആശ്ലേഷണത്തിനും ഇറങ്ങിപ്പുറപ്പെടാതെ ഭാരതീയ പാരമ്പര്യത്തിന്റെതായി പരിചയപ്പെടുത്തപ്പെട്ട ഈ കലയെ കുറിച്ച് പഠിച്ച് വിശകലനം ചെയ്ത് ഉചിതമാം വിധം സമീപിക്കുകയാണ് യുക്തി. യോഗയെ കാവി പുതപ്പിക്കാനോ അതിന്റെ പച്ചപ്പ് കളയാനോ ശ്രിമിക്കാതിരിക്കുക.