സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 11 March 2016

ബഹുഭാര്യത്വം- ബഹുഭർത്ര് ത്വം വിമർശകർ വായടക്കട്ടെ

ഒരാള്‍ ഒന്നിലേറെ പേരെ വിവാഹം ചെയ്യുന്നതിനെയാണ് ഇംഗ്ലിഷില്‍ Polygamy എന്ന് പറയുന്നത്. ഇസ്‌ലാം പോളിഗമി അംഗീകരിക്കുന്നു എന്ന് സരസമായി പറഞ്ഞു പോവുന്നതില്‍ ചതിക്കുഴികള്‍ ഉണ്ട്. ഒരു സ്ത്രീ ഒന്നിലേറെ ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്ന രീതി Polyandry ഇസ്‌ലാം സമ്പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. അനുവാദമുള്ളത് Polygynyക്കാണ്. പുരുഷന് നിയന്ത്രിത ബഹുഭാര്യത്വം ഇസ്‌ലാം അനുവദിക്കുന്നു. ബഹുഭാര്യത്വം അനുവദിക്കുക വഴി ഇസ്‌ലാം മനുഷ്യത്വരഹിതമായി എന്ന് വിശ്വസിക്കുന്ന വിമര്‍ശകരും പരമ്പരാഗതമായ പുരുഷപക്ഷവ്യാഖ്യാനങ്ങളുടെ ഉപോല്‍പന്നമാണ് ബഹുഭാര്യത്വം എന്നു ചിന്തിക്കുന്ന ഇസ്‌ലാമിസ്റ്റുകളും ഒന്നുകൂടി ഗൃഹപാഠം ചെയ്യുന്നത് നന്നായിരിക്കും.
വാസ്തവം പറഞ്ഞാല്‍ 'ഒന്നേ കെട്ടാവൂ' എന്ന് സാഹചര്യേണ കര്‍ക്കശ സ്വരത്തില്‍ ശാസിക്കുന്ന ഒരേയൊരു ഗ്രന്ഥം പരിശുദ്ധ ഖുര്‍ആന്‍ ആകുന്നു! സെമിറ്റിക്-നോണ്‍ സെമിറ്റിക് മതങ്ങളുള്‍പ്പെടെയുള്ള വ്യത്യസ്ത വിഭാഗങ്ങളില്‍ ഖുര്‍ആനല്ലാത്ത മറ്റൊരു വേദവും ഭാര്യമാരുടെ എണ്ണം എത്രയാകണമെന്ന് പറഞ്ഞിട്ടില്ല. ആധുനിക ക്രിസ്തുമതം ബഹുഭാര്യത്വം വ്യപിചാരമാണെന്ന് ജല്‍പിക്കുന്നുണ്ടെങ്കിലും ബൈബിളിന്റെയും ക്രിസ്തുമത ചരിത്രത്തിന്റെയും താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണ് ഈ നിലപാട്. ബൈബിള്‍ പഴയനിയമം ജൂത-ക്രൈസ്തവര്‍ക്ക് ഒരുപോലെ സ്വീകാര്യമാണല്ലോ. അതനുസരിച്ച് ഇസ്രയേല്‍ പ്രവാചകന് (യാക്കോബ്) നാലും ദാവീദ് രാജാവിന് പതിനെട്ടും ഭാര്യമാരുണ്ടായിരുന്നു സോളമന് എഴുന്നൂറു ഭാര്യമാരും മുന്നൂറു വെപ്പാട്ടിമാരും ഉണ്ടായിരുന്നു. Encyclop
edia Britannicaയില്‍ നിന്ന് ഉദ്ധരിക്കാം: 'മധ്യ നൂറ്റാണ്ടുകളില്‍ ബഹുഭാര്യത്വത്തെ ക്രിസ്ത്യന്‍ മതനേതൃത്വം അംഗീകരിച്ചിരുന്നു. അതു നിയമാനുസൃതമായി നിലനില്‍ക്കുകയും ചെയ്തിരുന്നു. മതവും രാഷ്ട്രവും സ്വീകരിച്ചിരുന്നതു കൊണ്ട് നിയമവിധേയമായ രൂപത്തില്‍ പതിനാറാം നൂറ്റാണ്ടിന്റെ മധ്യം വരെ അങ്ങിങ്ങായി നടപ്പുണ്ടായിരുന്നു.'(4/950).
വേദശബ്ദ രത്‌നാകരം ബൈബിള്‍ നിഘണ്ടു എഴുതുന്നു: 'ബഹുഭാര്യത്വം അനുവദിച്ചിരുന്നു. വംശവര്‍ധന ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. ആദ്യഭാര്യയെ ഉപേക്ഷിക്കാതെ ഇതര ബാര്യമാരെയും വെപ്പാട്ടികളെയും സ്വീകരിക്കുന്നതില്‍ സമൂഹം തെറ്റ് കണ്ടില്ല. മനുഷ്യാവതാരകാലത്ത് രണ്ട് വ്യത്യസ്ത ചിന്തകള്‍ ഇക്കാര്യത്തില്‍ നിലവിലിരുന്നു. എത്ര വേണമെങ്കിലും എന്ന് ഒരു കൂട്ടര്‍. വെപ്പാട്ടിയെ സ്വീകരിക്കുന്ന ഭര്‍ത്താവില്‍ നിന്ന് മോചനം നേടാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് മറ്റൊരു കൂട്ടര്‍. നാല് വരെയേ പാടുള്ളൂ എന്ന് പില്‍ക്കാലത്ത് നബിത്തിരുമേനി കല്‍പിച്ചത് തന്നെ പഠിപ്പിച്ചിരുന്നവരും ഉണ്ടായിരുന്നു.'(പേ.609)
റബ്ബി ഗെര്‍ഷോം ബെന്‍ യെഹൂദായുടെ (അഉ 9601030) കാലം വരെ ജൂതമതം ബഹുഭാര്യത്വം സ്വീകരിച്ചിരുന്നു. അദ്ദേഹമാണ് ആദ്യമായി അതിനെതിരെ ശബ്ദമുയര്‍ത്തിയത്. 1950ല്‍ ബഹുഭാര്യത്വം നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ചുകൊണ്ടു ജൂതറബ്ബിമാര്‍ രംഗത്തുവരുന്നതുവരെ സെഫാര്‍ഡിക് ജ്യൂയിഷ് കമ്മ്യൂണിറ്റി ബഹുഭാര്യത്വം നിലനിര്‍ത്തിയിരുന്നു.
ഭിന്നമായിരുന്നില്ല ഇന്ത്യന്‍ സംസ്‌കാരവും സാമൂഹിക ജീവിതരീതികളും. ഹൈന്ദവ പുരാണങ്ങള്‍ പറയുന്നതനുസരിച്ച് ശ്രീകൃഷ്ണനു മാത്രം 16008 ഭാര്യമാരുണ്ടായിരുന്നത്രെ. രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്വ, ഭദ്ര, ലക്ഷ്മണ എന്നിവരും നരകാസുരനില്‍ നിന്ന് മോചിപ്പിച്ച പതിനാറായിരം പേരും! കൈകേയി, കൗസല്യ, സുമിത്ര എന്നിവരായിരുന്നു ദശരഥ മഹാരാജാവിന്റെ പത്‌നിമാര്‍. രാഹുല്‍ സംകൃത്യായനെ വായിച്ചാല്‍: 'ഏഷ്യയിലെ ജാതികളില്‍ ഏകവിവാഹം ബലവത്തായ ഒരു സാമൂഹിക നിയമമെന്ന നിലയില്‍ എപ്പോഴെങ്കിലും സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിശ്ചയമില്ല. ഇവിടെ ചരിത്രാരംഭം മുതല്‍ ബഹുഭാര്യത്വം കാണപ്പെടുന്നുണ്ട്. ഇന്ത്യക്കാരുടെയും ഇറാനികളുടെയും ചൈനക്കാരുടെയും പുരാതന ഗ്രന്ഥങ്ങളിലും പഴയ കഥകളിലും ഒന്നിലധികം സ്ത്രീകളെ ഒരാള്‍ വിവാഹം ചെയ്യുക നിന്ദ്യമായ ഒരു ദുരാചാരമായി പ്രതിപാദിച്ചു കാണുന്നില്ല. ഇസ്‌ലാം ഒക്കെക്കൂടി നാലു വിവാഹമെന്ന് തീര്‍ച്ചപ്പെടുത്തി ഭാര്യസംഖ്യ കുറക്കാന്‍ ശ്രമിച്ചു... ഹിന്ദുക്കള്‍ വിവാഹത്തിന്റെയും ദാസികളുടെയും എണ്ണം ക്ലിപ്തപ്പെടുത്താന്‍ ഒരിക്കലും പണിപ്പെട്ടിട്ടേയില്ല. നേരെമറിച്ച് കൃഷ്ണന്‍, ദശരഥന്‍ തുടങ്ങി എല്ലാ ആദര്‍ശപുരുഷന്മാര്‍ക്കും പട്ടമഹിഷിമാര്‍ 16000 എന്നു പ്രഖ്യാപിച്ച് ബഹുഭാര്യത്വം ധര്‍മാനുമോദിതമായ ഒന്നാണെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചു.'(സാമൂഹ്യരേഖ, പുറം: 106).
നേരുപറഞ്ഞാല്‍ സാമൂഹ്യജീവിതത്തിന്റെ അനിവാര്യഘടകമെന്നോണം നൂറ്റാണ്ടുകളായി വിവിധ സമുദായങ്ങള്‍ക്കിടയില്‍ ബഹുഭാര്യത്വം നിലനിന്നിട്ടുണ്ട്. മനുഷ്യവര്‍ഗത്തിന്റെ പ്രകൃത്യാ തന്നെയുള്ള ഒരു സമ്പ്രദായമായിട്ടാണ് ബഹുഭാര്യത്വത്തെ Leonard Trelawny Hobhouse എഴുതിയ Morals in Evolution: A Study in comparative Ethics, Robert Briffaultയുടെ The Mothers: The mtariarchal theory of social Origins, Havelock Ellissâ Man and Woman, Edward Westermarck രചിച്ച The History of Human Marriage എന്നീ ഗ്രന്ഥങ്ങള്‍ വസ്തുനിഷ്ഠമായി സ്ഥാപിക്കുന്നത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും പല ജനവിഭാഗങ്ങള്‍ക്കുമിടയിലും അമേരിക്കയിലെ പല ഭാഗങ്ങളിലും നിലനിന്നിരുന്ന വിവാഹ സമ്പ്രദായം ബഹുഭാര്യത്വമായിരുന്നുവെന്ന് Nelson's Encyclopedia രേഖപ്പെടുത്തുന്നു.
സമാനമായ സാഹചര്യമായിരുന്നു അറേബ്യയിലും നടന്നിരുന്നത്. തിരുനിയോഗഘട്ടത്തിലെ അറേബ്യന്‍ സാമൂഹ്യജീവിതത്തെ കുറിക്കുന്ന പാഠങ്ങളില്‍ അതു വ്യക്തമാണ്. പലര്‍ക്കും പരശ്ശതം ഭാര്യമാരും അതിലേറെ വെപ്പാട്ടിമാരും. പുരുഷന്റെ ലൈംഗികാസക്തിക്കു മുന്നില്‍ നിസ്സഹായം വിധേയപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടവരായിരുന്നു അന്നത്തെ പെണ്‍ജന്മങ്ങള്‍. മാന്യമായ ജീവിത സൗകര്യങ്ങളോ അര്‍ഹമായ അവകാശങ്ങളോ അവര്‍ക്കനുവദിക്കപ്പെട്ടില്ല. മനുഷ്യന്റെ ലൈംഗിക താല്‍പര്യങ്ങള്‍ക്കും വിവാഹ സമ്പ്രദായങ്ങള്‍ക്കും കണിശമായ അതിര്‍വരമ്പുകള്‍ അടയാളപ്പെടുത്തി സാംസ്‌കാരികൗന്നത്യവും ധര്‍മനിഷ്ഠയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുകയായിരുന്നു തിരുദൂതര്‍ സ്വ. അവിടുന്ന് ബഹുഭാര്യത്വത്തെ ഏര്‍പ്പെടുത്തുകയല്ല, നിയന്ത്രിക്കുകയാണ് ചെയ്തത്.
പാശ്ചാത്യന്‍ എഴുത്തുകാരനായ ജെയിംസ് എ മിഷ്‌നര്‍ രേഖപ്പെടുത്തുന്നു: 'തന്റെ അസാധാരണമായ വ്യക്തിത്വത്തിന്റെ ശക്തിയിലൂടെ മുഹമ്മദ് അറേബ്യയുടെയും മുഴുവന്‍ പൗരസ്ത്യ ദേശത്തിന്റെയും ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ചു. അദ്ദേഹം സ്വന്തം കരങ്ങളാല്‍ പുരാതന വിഗ്രഹങ്ങളെ തകര്‍ക്കുകയും ഏകദൈവത്തിന്നര്‍പ്പിക്കപ്പെട്ട ഒരു മതം സ്ഥാപിക്കുകയും ചെയ്തു. മരുഭൂമിയിലെ ആചാരങ്ങള്‍ കെട്ടിവരിഞ്ഞ കെട്ടില്‍ നിന്ന് അദ്ദേഹം സ്ത്രീകളെ ഉയര്‍ത്തുകയും പൊതുവായ സാമൂഹിക നീതി പ്രബോധനം ചെയ്യുകയും ചെയ്തു. മുഹമ്മദ് ഭോഗാസക്തമായ ഒരു മതമാണ് സ്ഥാപിച്ചതെന്ന് പാശ്ചാത്യന്‍ എഴുത്തുകാര്‍ ആരോപിക്കുന്നു. സ്ത്രീകളുടെ പ്രശ്‌നത്തിലാണ് മുഖ്യമായും ഈ ആരോപണങ്ങളെ അടിയുറപ്പിച്ചിരിക്കുന്നത്. എന്തുതന്നെയായാലും മുഹമ്മദിനു മുമ്പ് പുരുഷന്മാര്‍ അസംഖ്യം ഭാര്യമാരെ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹമത് നാലാക്കി പരിമിതപ്പെടുത്തുകയാണ് ചെയ്തത്. രണ്ടോ അതിലധികമോ ഭാര്യമാര്‍ക്കിടയില്‍ കണിശമായ സമത്വം പാലിക്കാന്‍ കഴിയാത്തവര്‍ ഒന്നുമാത്രമാക്കി ചുരുക്കണമെന്ന് ഖുര്‍ആന്‍ വ്യക്തമായി അനുശാസിക്കുകയും ചെയ്യുന്നു.'9
'ഒന്നേ കെട്ടാവൂ' എന്ന് സാഹചര്യേണ കര്‍ക്കശ സ്വരത്തില്‍ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട് എന്ന് നടേ സൂചിപ്പിച്ചതിന്റെ സാരം നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമെന്ന് വിചാരിക്കട്ടെ. ബഹുഭാര്യത്വം സംബന്ധിച്ചുള്ള കര്‍മശാസ്ത്ര നിലപാടുകൂടി ചേര്‍ത്തുവായിച്ചാല്‍ ഒന്നുകൂടെ ലളിതമായേക്കും. ഏതു കൃത്യത്തിനും കര്‍മശാസ്ത്രത്തിന്റെ അളവുകോലുകളില്‍ അഞ്ചിലൊരു ചട്ടം ആണുള്ളത്.
ഒന്ന്. വാജിബ് / ഫര്‍ള് - അഥവാ നിര്‍ബന്ധമായും പാലിക്കേണ്ടത്.
രണ്ട്. സുന്നത്ത്- ചെയ്യുന്നത് അഭിലഷണീയം.
മൂന്ന്. ഹറാം- ചെയ്തുകൂടാന്‍ പാടില്ലാത്ത പാപകൃത്യം.
നാല്. കറാഹത്- ഉപേക്ഷിക്കുന്നത് അഭിലഷണീയം.
അഞ്ച്. മുബാഹ ്/ ഹലാല്‍- വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് തീരുമാനിക്കാവുന്നത്.
ഇസ്‌ലാം ബഹുഭാര്യത്വത്തെ നിര്‍ബന്ധബാധ്യതയായി (വാജിബ് / ഫര്‍ള്) തലയില്‍ കെട്ടിവെച്ചിട്ടില്ല. നരുപാധികം അഭിലഷണീയം (സുന്നത്ത്) എന്നുപോലും പറഞ്ഞില്ല! തഥൈവ, ചെയ്താല്‍ കുറ്റം ലഭിക്കുന്ന പാപകൃത്യം (ഹറാം) ആണെന്നോ ഉപേക്ഷിക്കുന്നതാണ് കരണീയമെന്നോ (കറാഹത്) പറഞ്ഞ് വിലക്ക് സൃഷ്ടിക്കാനും ഒരുമ്പെട്ടില്ല. വ്യക്തിസ്വാതന്ത്ര്യത്തിന് വിട്ടുകൊടുത്തിരിക്കുന്നു. വ്യക്തിയുടെ സ്വതന്ത്രമായ താല്‍പര്യത്തിനും ഇഷ്ടാനിഷ്ടങ്ങള്‍ക്കുമൊത്ത് വേണമെങ്കില്‍ സ്വീകരിക്കാം/ സ്വീകരിക്കാതിരിക്കാം. ബഹുഭാര്യത്വം എന്ന നിലയില്‍ മൗലികമായി അതൊരു പുണ്യപ്രവൃത്തിയല്ല. അതോടൊപ്പം നീതി പാലിക്കുന്നവര്‍ക്ക് മാത്രമേ അതിനുള്ള സ്വാതന്ത്ര്യവും അനുവദിച്ചിട്ടുള്ളൂ. നീതി പാലിക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ പാപകൃത്യമത്രെ(ഹറാം)! ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുകകൂടി ചെയ്യുന്നു: 'നിങ്ങളെത്ര ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാനാവില്ല. അതിനാല്‍ നിങ്ങള്‍ ഒരുവളിലേക്ക് പൂര്‍ണമായി ചാഞ്ഞ് മറ്റവളെ കെട്ടിയിട്ട പോലെ കയ്യൊഴിയരുത്. നിങ്ങള്‍ ഭാര്യമാരോട് നന്നായി വര്‍ത്തിക്കുക'(അന്നിസാഅ് 129). ഖുര്‍ആനും ഇസ്‌ലാമിക കര്‍മശാസ്ത്രവും ബഹുഭാര്യത്വത്തെ നിരുപാധികം പ്രോത്സാഹിപ്പിക്കുകയാണോ അതോ സോപാധികമായ അനുവാദം മാത്രം നല്കി നിയന്ത്രിക്കുകയാണോ ചെയ്തതെന്നു ഗ്രഹിക്കാന്‍ ഈ സൂക്തം തന്നെ ധാരാളമായിരിക്കും.
നീതി പൂര്‍വം ഇടപെടാനും മാന്യമായ ജീവിതവഹകള്‍ നല്‍കാനും സാധിക്കുന്നില്ലെങ്കില്‍ ഏകഭാര്യത്വത്തെയും ഇസ്‌ലാം അനുവദിക്കുന്നില്ല! ലൈംഗികാസക്തി ശമിപ്പിക്കുന്നതിന് വ്രതമാചരിച്ചുകൊള്ളട്ടെ എന്നാണ് അവരോടുള്ള നിര്‍ദേശം! ഇവിടെ പ്രസക്തമായ ഒരു കാര്യം ഇസ്‌ലാം ഏകപത്‌നിത്വത്തിനോ ബഹുപത്‌നിത്വത്തിനോ പ്രത്യേക പ്രാമുഖ്യം സ്ഥാപിക്കുന്നില്ലെന്നതാണ്. അതു വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും ഇച്ഛക്കും ശേഷിക്കും വിട്ടുകൊടുത്തിരിക്കുന്നു. പത്‌നിമാരോട് നീതിയും സമത്വവും പുലര്‍ത്തുവാന്‍ കണിശമായി ശാസിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ കൊട്ടും കുരവയുമെടുത്തിറങ്ങുന്നവര്‍ പൗരസ്വാതന്ത്ര്യത്തിനു നേരെയാണ് കയ്യോങ്ങുന്നത്. പൗരസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ലേബലില്‍ സ്വതന്ത്ര ലൈംഗികതയും (Free Sex) സ്വവര്‍ഗരതിയും വേശ്യകളുടെ അസോസിയേഷനും വേണ്ടി മുഷ്ടി ചുരുട്ടി തെരുവിലിറങ്ങി ചെണ്ട കൊട്ടി തൊണ്ട കീറുന്നവരാണ് ഇവരില്‍ പലരും എന്നതും മറക്കരുത്.
മുസ്‌ലിംകള്‍ ബഹുഭാര്യത്വം സ്വീകരിക്കുകയാണെങ്കില്‍ എല്ലാ ഭാര്യമാരോടും തുല്യനീതി പാലിക്കാന്‍ നിര്‍ദ്ധേശിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഹിന്ദുക്കളായ രണ്ടാം ഭാര്യമാരേക്കാള്‍ സുരക്ഷിതയാണ്. അതുകൊണ്ട് 'Closet bigamy in Hindus is worse than open polygamy among Muslims'- മുസ്‌ലിംകള്‍ക്കിടയിലെ പരസ്യമായബഹുഭാര്യത്വത്തേക്കാള്‍ മോശം ഹിന്ദുക്കളിലെ രഹസ്യമായുള്ള രണ്ടാം കെട്ടാണ് എന്ന് ചണ്ഡിഘഡില്‍ നിന്നുള്ള സാമൂഹ്യശസ്ത്രജ്ഞന്‍ നിര്‍മല്‍ ശര്‍മ അഭിപ്രായപ്പെടുന്നു.
അറേബ്യയില്‍ നിലനിന്നിരുന്ന കുത്തഴിഞ്ഞ ബഹുഭാര്യത്വ സമ്പ്രദായത്തെ നിയന്ത്രണവിധേയമാക്കി നിലനിര്‍ത്തുകയാണ് ഇസ്‌ലാം ചെയ്തത്. ബഹുഭാര്യത്വം അനുവദിക്കുന്ന സൂക്തം അവതരിച്ച സമയത്ത് പത്തു ഭാര്യമാരുണ്ടായിരുന്ന ഗൈലാനുസ്സഖഫി(റ)നോടും എട്ടു പത്‌നിമാരുണ്ടായിരുന്ന ഉമൈറതുല്‍ അസദിയ്യ(റ)യോടും അഞ്ചു പത്‌നിമാരുണ്ടായിരുന്ന നൗഫല്‍ ബ്‌നു മുആവിയ(റ)യോടും നാലു പേരെ വീതം നിലനിര്‍ത്തി ത്വലാഖ് ചൊല്ലാനാണ് തിരുനബി സ്വ. നിര്‍ദേശിച്ചത ്(ബുഖാരി, അബൂദാവൂദ്, മുസ്‌നദുശ്ശാഫിഈ). എന്തുകൊണ്ടാണ് ആ സമ്പ്രദായം നിലനിര്‍ത്തിയെന്നതിന് യുക്തവും വ്യക്തവുമായ കാരണങ്ങള്‍ ഉണ്ട്. ഖുര്‍ആനില്‍ ഒരേയൊരിടത്തു മാത്രമേ ബഹുകളത്രത്വത്തെ പരാമര്‍ശിക്കുന്നുള്ളൂ- 'ഭാര്യമാര്‍' (അന്നിസാഅ്) എന്ന അധ്യായത്തിലെ മൂന്നാം സൂക്തം. ബഹുഭാര്യത്വം അനുവദിച്ചതിന്റെ കാരണങ്ങളിലൊന്ന് പ്രസ്തുത സൂക്തം തന്നെ ഉള്‍വഹിച്ചിട്ടുണ്ട്. ഉഹ്ദ് യുദ്ധത്തില്‍ എഴുപതോളം മുസ്‌ലിം കുടുംബങ്ങള്‍ അനാഥമായ പശ്ചാത്തലത്തിലാണ് ബഹുപത്‌നിത്വം അനുവദിക്കുന്ന സൂക്തം അവതരിച്ചത്. 'അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ആശങ്കപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളില്‍ നിന്ന് രണ്ടോ മൂന്നോ നാലോ വരെ വിവാഹം ചെയ്യാം. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ലെങ്കില്‍ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ'(ഖുര്‍ആന്‍ 4/3).
യുദ്ധം, ക്ഷാമം, സമാനമായ മറ്റേതെങ്കിലും കാരണം മൂലം സ്ത്രീ പുരുഷാനുപാതം ഗണ്യമായി വ്യതിയാനപ്പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. സാധാരണ ഗതിയില്‍ പുരുഷന്മാരുടെ എണ്ണത്തിലാണ് കൂടുതല്‍ ചേതം സംഭവിക്കാറുള്ളത് എന്ന് അനേകം പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളിലെ സ്തിഥി വിവരക്കണക്കനുസരിച്ച് സ്ത്രീ-പുരുഷ ജനനനിരക്ക് ഏറെക്കുറെ സമാനമാണെങ്കിലും മരണനിരക്ക് (Mortaltiy) പുരുഷന്റേതാണ് കൂടുതല്‍. Encyclopedia Britannica തന്നെ എഴുതുന്നു: 'In general, The risk of death at any given age, is less for female than for male - പൊതുവെ പറഞ്ഞാല്‍, ഏതുപ്രായത്തിലായിരുന്നാലും മരണച്ചേതം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കുറവാണ്.'10
പല കാരണങ്ങള്‍ കൊണ്ട് ഭൂരിപക്ഷ സമൂഹങ്ങളിലും സ്ത്രീകളുടെ ജനസംഖ്യ കൂടുതലാണ്. ഉപര്യുക്ത സൂക്തത്തിന്റെ അവതരണ പശ്ചാത്തലത്തിലെന്ന പോലെ യുദ്ധം പോലുള്ള കെടുതികളിലും കൂടുതല്‍ അപഹരിക്കപ്പെടുന്നത് പുരുഷന്മാരുടെ ജീവനാണ്. ഉദാഹരണത്തിന് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ മാത്രം പരിഗണിക്കുക. ഒന്നാം ലോകമഹായുദ്ധത്തെ (1914-1918) തുടര്‍ന്ന് രോഗികളും പട്ടിണിയായവരുമുള്‍പ്പെടെ പതിനൊന്ന് മില്യണ്‍ പട്ടാളക്കാരും ഏഴു മില്യണ്‍ സാധാരണ ജനങ്ങളുമാണ് കൊല്ലപ്പെട്ടത്. Commonwealth War Graves Commission (CWGE) അതിന്റെ കൃത്യമായ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിവിലിയന്‍സ് ഉള്‍പ്പെടെ കൊല്ലപ്പെട്ടവരിലധികവും പുരുഷന്മാരാണ്. 50-85 മില്യണ്‍ ജനങ്ങളുടെ ജീവനെടുത്ത രണ്ടാം ലോകമഹായുദ്ധത്തിലും പുരുഷന്മാരുടെ മരണനിരക്കാണ് കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മനിയില്‍മാത്രം അമ്പതുലക്ഷം ''ഭര്‍ത്താക്കന്മാര്‍'' മരിച്ചുവീണു. ഏറെക്കുെറ സമമായ അനുപാതത്തിലേക്കാണ് യുദ്ധത്തിനു മുമ്പ് അവിടത്തെ ആണ്‍ പെണ്‍ ജനസംഖ്യ ഉണ്ടായിരുന്നത്. എന്നാല്‍ യുദ്ധാനന്തരം അമ്പതുലക്ഷം ''ഭാര്യമാര്‍'' അധികപ്പറ്റായി. ആണ്‍പെണ്‍ അനുപാതം ക്രമാതീതമായി തകര്‍ന്നു. പുരുഷന്റെ സംരക്ഷണം മാത്രമല്ല. ചൂടും ചൂരും അവര്‍ക്ക് വേണമായിരുന്നു. പലര്‍ക്കും തങ്ങളുടെ ലൈംഗിക തൃഷ്ണകളെ അതിജീവിക്കാന്‍ സദാചാര മാര്‍ഗങ്ങള്‍ ഇല്ലാതെവന്നു. ഒടുവില്‍ ''ഞങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരെ തരൂ'' എന്നാവശ്യപ്പെട്ട് ജപ്പാനിലെയും ജര്‍മനിയിലെയും സ്ത്രീകള്‍ തെരുവിലിറങ്ങി പ്രകടനം നടത്തി. വീടുകള്‍ക്കു മുമ്പില്‍ 'Wanted an evening Guest'' ഒരു സായാഹ്ന അതിഥിയെ ആവശ്യമുണ്ട് എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത്തരം ചരിത്രയാഥാര്‍ത്ഥ്യങ്ങളോട് പുറം തിരിഞ്ഞു നില്ക്കുന്നതിന്നു പകരം, പ്രായോഗികമായി നേരിടേണ്ടത് എങ്ങനെയാണ് എന്നാണ് വിലയിരുത്തേണ്ടത്.
മാര്‍ക്‌സിസം പോലുള്ള നിരീശ്വര പ്രസ്ഥാനങ്ങളെന്തു പറയും? ബര്‍ട്രാന്‍ഡ് റസ്സലിന്റെ വാക്കുകളില്‍: ''മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ സാമ്പത്തിക കാരണങ്ങളാല്‍ പുരുഷന്മാരില്‍ മിക്കവരും നേരത്തെ വിവാഹിതരാവുന്നത് അസാധ്യമായി കരുതുകയും അതേസമയം സ്ത്രീകളില്‍ കുറേ പേര്‍ക്ക് വിവാഹിതരാവാന്‍ തന്നെ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള തുല്യാവകാശം സ്ത്രീകളുടെ ചാരിത്ര്യത്തെ സംബന്ധിച്ചുള്ള പരമ്പരാഗത സങ്കല്‍പത്തില്‍ ഒരു മാറ്റം ആവശ്യപ്പെടുന്നു. ലൈംഗിക ബന്ധം അനുവദിക്കപ്പെടുന്നുവെങ്കില്‍ (സത്യത്തില്‍ അത് നിലനില്‍ക്കുന്നുണ്ട്) സ്ത്രീകള്‍ക്കും അത് അനുവദിക്കപ്പെടണം. സ്ത്രീകള്‍ മിച്ചം വരുന്ന നാടുകളില്‍ അവിവാഹിതരായി കഴിയുന്ന സ്ത്രീകളെയെല്ലാം ലൈംഗികാനുഭൂതിയില്‍ നിന്ന് ഒഴിച്ച് നിര്‍ത്തുന്നത് വ്യക്തമായ അനീതിയാണ്. വനിതാ പ്രസ്ഥാനങ്ങളുടെ ആദ്യകാല വക്താക്കള്‍ക്ക് ഇക്കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കിലും അവരുടെ ആധുനികരായ അനുയായികള്‍ ഇവ വ്യക്തമായി നോക്കിക്കാണുന്നുണ്ട്. ഈ അഭിപ്രായങ്ങളെ അനുകൂലിക്കാത്തവര്‍ സ്ത്രീ ലൈംഗികതയോട് നീതി ചെയ്യുന്നതിന് എതിരാണെന്ന് പറയേണ്ടിവരും.'' (Marriage and moral. Page - 59). സ്ത്രീ പുരഷ അനുപാതത്തില്‍ ഉണ്ടാകുന്ന ക്രമാതീതമായ വ്യത്യാസം മൂലം ഉണ്ടാകുന്ന പ്രതിസന്ധിയെ നേരിടാന്‍ നിലവിലെ സദാചാര സങ്കല്പ്പങ്ങളെ പൊളിച്ചെഴുതി, പകരം വ്യഭിചാരം സദാചാരമാണ് എന്ന് അംഗീകരിക്കാനാണ് റസ്സല്‍ നിര്‍ദ്ധേശിക്കുന്നത്!! ചുരുക്കത്തില്‍, ബഹുഭാര്യത്വം അംഗീകരിച്ചു കൊണ്ടുള്ള ഖുര്‍ആനിക സൂക്തത്തിന്റെ അവതരണത്തിന് ഹേതുവായതു പോലെയുള്ള പശ്ചാത്തലങ്ങളില്‍ ബഹുഭാര്യത്വം മാത്രമാണ് ധാര്‍മികവും സദാചാരപരവുമായ നമ്മുടെ ഈടുവെപ്പുകളുടെ പാവനത്വം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച പ്രതിവിധി.
പാശ്ചാത്യന്‍ എഴുത്തുകാരനായ ജെ. ഇ. ക്ലെയര്‍ മക്‌ഫോര്‍ ലെയ്ന്‍ പറയുന്നു: സാമൂഹികമായും ധാര്‍മികമായും മതപരമായും വിലയിരുത്തിയാല്‍ ബഹുഭാര്യത്വംനാഗരികതയുടെ അത്യുന്നത മാനദണ്ഡങ്ങള്‍ക്കെതിരല്ലെന്നു വ്യക്തമാകും... ഒന്നുമില്ലാത്തവളും ആര്‍ക്കും വേണ്ടാത്തവളുമായ സ്ത്രീകളുടെ പ്രശ്‌നത്തിന് അതു പ്രായോഗികമായ പരിഹാരം നിര്‍ദ്ധേശിക്കുന്നു. വര്‍ധിച്ചു വരുന്നതുമായ വേശ്യാവൃത്തിയും വെപ്പാട്ടി സമ്പ്രദായവും വേദനിപ്പിക്കുന്ന അവിവാഹിതത്വവും ഒക്കെയായിരിക്കും ഇതിന് പകരം ഉണ്ടാവുക''.10
എടുത്തുപറയേണ്ട മറ്റൊരു കാരണമാണ് സ്ത്രീയെ അപേക്ഷിച്ച് പുരുഷന് ലൈംഗികശേഷിയും വൈകാരികക്ഷമതയും കൂടുതലാണെന്ന നിരീക്ഷണം സ്ത്രീയുടെത് 'വിധേയത്വ രതിതൃഷ്ണയും' പുരുഷന്റേത് 'ആവിഷ്‌കാര രതിതൃഷ്ണ'യുമാണ്. സ്ത്രീകളുടെയും പുരുഷന്റെയും ശാരീരിക-മാനസിക പ്രകൃതങ്ങളും ലൈംഗികാവയവങ്ങളുടെ ഘടന പോലും ഉപര്യുക്ത ആവിഷ്‌കാര- വിധേയത്വ ഭാവങ്ങളെ സ്ഫുരിപ്പിക്കുന്നതാണെന്ന് അനാട്ടമി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അപൂര്‍വം ചിലര്‍ക്കെങ്കിലും തങ്ങളുടെ ലൈംഗികാവശ്യങ്ങള്‍ക്ക് ഒരു സ്ത്രീ പോരാതെ വരും. അത്തരക്കാരില്‍ ആത്മനിയന്ത്രണം സാധ്യമാകാത്ത പ്രകൃതം ഉള്ളവരുണ്ടെങ്കില്‍ വ്യഭിചാരമല്ലാത്ത എന്തു പരിഹാരമാര്‍ഗമാണ് ബഹുഭാര്യത്വ നിഷേധികള്‍ക്ക് നിര്‍ദേശിക്കാനുള്ളത്? 'സ്വതന്ത്ര ലൈംഗികത' (Free Sex) എന്ന് ഓമനപ്പേരിട്ടതുകൊണ്ട് വ്യഭിചാരം അനാശാസ്യമോ സാംസ്‌കാരികാപചയമോ ആകാതിരിക്കുന്നില്ല. ബഹുഭാര്യത്വം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി നിലനിര്‍ത്തുക വഴി അത്തരക്കാര്‍ക്ക് മാന്യവും സദാചാരപരമായ മാര്‍ഗം അവലംബിക്കുവാന്‍ അവസരം നല്‍കുകയാണ് ഇസ്‌ലാം ചെയ്തത്.
കോട്ടയം നാഷണല്‍ ബുക്ക്സ്റ്റാള്‍ വിതരണം ചെയ്യുന്ന വിവാഹം ഒരു പഠനം എന്ന ഗ്രന്ഥത്തില്‍നിന്ന് വായിക്കാം: 'ബഹുഭാര്യത്വത്തിന്റെ സാധ്യതക്ക് ആരോഗ്യശാസ്ത്രത്തിന്റെ പിന്‍ബലം കൂടിയുണ്ട്. പൂര്‍ണാരോഗ്യമുള്ള ഒരു പുരുഷന് തന്റെ ലൈംഗിക സംതൃപ്തി പൂര്‍ത്തിയാക്കാന്‍ പലപ്പോഴും ഏകപത്‌നിയെക്കൊണ്ട് സാധിച്ചില്ലെന്ന് വന്നേക്കുമെന്ന് ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണക്കുന്നുണ്ട്. സ്ത്രീയുടെ ആര്‍ത്തവകാലം, പ്രസവകാലം ഇവയൊക്കെ വലിയൊരു കാലയളവ് പുരുഷന് അവളുമായുള്ള സംയോഗത്തിന് സാധ്യമാവാതാക്കിത്തീര്‍ക്കുന്നു. ആത്മനിയന്ത്രണവും ആത്മീയബോധത്തിന്റെ ശക്തിയുമില്ലാത്ത ഒരു പുരുഷന്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പരസ്ത്രീകളെ അന്വേഷിച്ചുപോവുക സ്വാഭാവികമാണ്. ഇതിനെ തടഞ്ഞുനിര്‍ത്താന്‍ ബഹുഭാര്യത്വമാണ് നല്ല വഴി'(പേജ്: 216, 217).
സി പി ശ്രീധരന്‍ എഴുതിയതിങ്ങനെ: 'ഒരിണയെക്കൊണ്ട് അന്ത്യം വരെ കഴിച്ചുകൂട്ടാന്‍ മതവും സമൂഹവും സന്മാര്‍ഗവും നിഷ്‌കര്‍ഷിച്ചാലും കാമാര്‍ത്തനായ മനുഷ്യന്‍ ആ വേലി ചാടിക്കടക്കാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്''.12
പുരുഷന്മാരുടെ ഭോഗേച്ഛ പ്രകൃത്യാ തന്നെ സ്ത്രീയുടേതിനേക്കാള്‍ കൂടുതലാണെന്ന് ചുരുക്കം. അതിനെ വരിഞ്ഞുകെട്ടാന്‍ അശാസ്ത്രീയ മാര്‍ഗങ്ങളെ അവലംബിക്കുകയും ബ്രഹ്മചര്യം തന്നെ അടിച്ചേല്‍പ്പിക്കുകയും ചെയ്ത ക്രിസ്തുമതത്തിന്റെ സ്വത്വപ്രതിസന്ധി നാം കാണാതിരുന്നു കൂടാ. കാമാസക്തരായ വൈദികരുടെ ഇരകള്‍ക്ക് നിയമപരമായി അവകാശപ്പെട്ട നഷ്ടപരിഹാരത്തുക നല്‍കാന്‍ വഴിയില്ലാതെ യൂറോപ്പിലെ നൂറുകണക്കിന് ചര്‍ച്ചുകള്‍ വില്‍പനക്കു വെച്ചിരിക്കുന്നുവെന്ന വാര്‍ത്ത നമ്മുടെ കണ്ണ് തുറപ്പിക്കണം. ബഹുഭാര്യത്വത്തിനെതിരെ ചെണ്ട കൊട്ടുന്ന പലരും വഴിവിട്ട ലൈംഗിക ബന്ധങ്ങളില്‍ അഭയം തേടുന്നവര്‍ ആണെന്ന വസ്തുത മറന്നുകൂടാ. സ്വന്തം പത്‌നിയായിരുന്ന ജെന്നിന് പുറമെ വെപ്പാട്ടിയായിരുന്ന ഹെലനയുമായി കാറല്‍ മാര്‍ക്‌സ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നു എന്നത് പ്രസിദ്ധമാണ്. നിരീശ്വര ചിന്താഗതിക്കാരനായിരുന്ന ബര്‍ട്രന്‍ഡ് റസ്സലന് നാലു പത്‌നിമാര്‍ക്ക് പുറമേ പുത്രഭാരിയായ സൂസന്നയുമായും മറ്റ് അനേകം സ്ത്രീകളുമായും ബന്ധപ്പെടാറുണ്ടായിരുന്നത്രേ!!
ഈ ഇരട്ടത്താപ്പിനെയാണ് ലാന്‍സെലോട് ലോട്ടണ്‍ അനാവരണം ചെയ്യുന്നത്: ''ബഹുഭാര്യത്വം, അതു ഉള്‍കൊള്ളുന്ന തത്വം മുസ്‌ലിംകളില്‍ മാത്രം പരിമിതമല്ലെന്ന് പറയുന്നതാണ് കൂടുതല്‍ ശരി. ഉള്ളതു പറഞ്ഞാല്‍, പാശ്ചാത്യരുടെ ലൈംഗിക സദാചാരമാണ് ഉന്നതമെന്ന് സത്യസന്ധമായി പറയാന്‍ ആര്‍ക്കാവും?! നീതിപൂര്‍വമായ ഒരു താരത്മ്യപഠനം പൗരസ്ത്യര്‍ക്ക് വളരെ അനുകൂലമായിരിക്കും എന്നാണെന്റെ വിശ്വാസം.''13
ഇമ്മാതിരി വേലി ചാടലുകളെ നിയന്ത്രിക്കാന്‍ കൂടിയത്രെ ഇസ്‌ലാം ബഹുഭാര്യത്വത്തിന് സ്വാതന്ത്ര്യം നല്‍കിയത്. വസ്തുതകളോട് പുറം തിരിഞ്ഞു നില്ക്കുന്നതിന്ന് പകരം പ്രായോഗിക തലത്തില്‍ സക്രിയമായി ഇടപെടാനാണ് നമുക്ക് സാധിക്കേണ്ടത്. അതിരുവിട്ട ഭോഗതൃഷ്ണയെ, നാലുഭാര്യമാരില്‍ കൂടുതല്‍ ഒരേ സമയത്തുണ്ടായിക്കൂടായെന്ന നിയമശാസനയിലൂടെ ശാസ്ത്രീയമായി പരിധി വെക്കുക കൂടി ചെയ്യുന്നു ഇസ്‌ലാം.
ബഹുഭാര്യത്വം ഒരു മുസ്‌ലിം പ്രശ്‌നമായി കാണുന്നവര്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു സത്യമാണ് ഇന്ത്യയില്‍ മുസ്‌ലിംകളേക്കാള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നത് ഹിന്ദുക്കളാണ് എന്നത്. കിറശമി ടമേശേേെശരമഹ കിേെശൗേലേ ഡോ. കാന്തിപ്രകാശ് 1969 ഡിസമ്പറില്‍ നടത്തിയ സാമ്പില്‍ സര്‍വേ അനസരിച്ചു 1000-ല്‍ 15 മുസ്‌ലിം പുരുഷന്മാര്‍ ബഹുഭാര്യത്വം സ്വീകരിച്ചപ്പോള്‍ 1000-ല്‍ 75 പേര്‍ ഹിന്ദുക്കളില്‍ ബഹുഭാര്യത്വം സ്വീകരിച്ചിട്ടുണ്ട്. 1971-ലെ സെന്‍സസ് രേഖകള്‍ അനുസരിച്ച് അന്ന് ഒരു കോടിയിലധികം ഹിന്ദുക്കള്‍ ഒന്നിലേറെ വേളി കഴിച്ചവരാണ്, മുസ്‌ലിംകളില്‍ അതു വെറും പന്ത്രണ്ട് ലക്ഷം! 1955-ലെ Hindu Marriage Act പ്രകാരം ബഹുഭാര്യത്വം ഔദ്യോഗികമായി നിരോധിച്ചതിന് ശേഷമുള്ളതാണ് ഈ കണക്കുകള്‍ എന്ന് മറക്കരുത്. പൂനെയിലെ Gokhale Institue Of Polit

സജീർ ബുഖാരി