സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 16 March 2016

ആയിഷ ബീവി - തിരുനബിയുടെ സ്നേഹഭാജനം:

ഇന്നും ഇന്നലെയും തുടങ്ങിയതല്ല തിരുമുസ്ഥഫാ(സ്വ) തങ്ങളുടെ പ്രിയപ്പെട്ട പത്നി ഹസ്രത്ത് ഉമ്മുൽ മുഅ്മിനീൻ ആയിഷ സ്വിദ്ദീഖ(റ) യുമായുള്ള വിവാഹത്തെ കുറിച്ചുള്ള യാഥാർത്ഥ്യത്തോട് പുലബന്ധം പോലുമില്ലാത്ത ആരോപണങ്ങൾ എയ്തു വിടാൻ തുടങ്ങിയിട്ട്. പുണ്യപ്രവാചകരുടെ തിളക്കമുള്ള ജീവിതവും അവിടുന്ന് ഇലാഹീ സവിധത്തിൽ നിന്നും കൊണ്ട് വന്ന ദൈവിക പ്രത്യയ ശാസ്ത്രം ലോകത്ത് വരുത്തിയ വൻ ചലനങ്ങളും ദഹിക്കാത്തവരും അതിനെതിരിൽ അസൂയ വെക്കുന്നവരും, നേർ വഴിയിലൂടെ അതിനെ ഇല്ലായ്മ ചെയ്യാനോ അതിനെതിരിൽ തങ്ങളുടെ പ്രത്യയ ശാസ്ത്രങ്ങളെ അതിജയിപ്പിച്ച് നിർത്താനോ കഴിവില്ലയെന്ന ബോധ്യം കൈവന്ന ഷണ്ഡൻമാരുമായ ക്ഷുദ്ര ജീവികൾ, ആണും പെണ്ണും കെട്ട, ദുരാരോപണത്തിന്റെ മാർഗ്ഗം ഉപയോഗിച്ചു വിശുദ്ധ പ്രവാചകരെയും അത് വഴി ദൈവിക മതത്തെയും ഇല്ലായ്മ ചെയ്യാൻ പണിയെടുക്കാൻ തുടങ്ങിയതിന് പ്രവാചക ജീവിത കാലത്തോളം തന്നെ പഴക്കമുണ്ട്.
ദൈവിക വചനങ്ങളുടെ മാസ്മരികത സത്യമാണെന്ന് കൃത്യമായും ബോധ്യപ്പെട്ടിട്ടും തന്റെ കുലമഹിമയും ആളുകളുടെ ഇടയിൽ തനിക്കുള്ള ഖ്യാതിയും ബഹുമാനവും നഷ്ടപ്പെട്ടു പോകുമെന്ന് ഭയന്ന് സംശുദ്ധ പ്രവാചകരെ അനുധാവനം ചെയ്യാൻ കൂട്ടാക്കാത്ത വലീദ് ഇബ്നു മുഗീറയെ ചരിത്രം മറന്നിട്ടില്ല. 'നമുക്ക് മുഹമ്മദിനെ ഭ്രാന്തൻ എന്ന് വിളിക്കാം' എന്ന് പറഞ്ഞ കൂട്ടുകാരായ കുഫ്ഫാറുകളോട് "മുഹമ്മദ്‌ ഒരിക്കലും ഒരു ഭ്രാന്തനല്ല" എന്ന് മനസ്സിൽ അറിഞ്ഞ സത്യം അയാൾ പറഞ്ഞു. "മുഹമ്മദ്‌ ഒരു കാഹിനാണെന്ന് പറയാം" എന്ന് പറഞ്ഞപ്പോഴും "മുഹമ്മദ്‌ ഒരിക്കും ഒരു കാഹിനല്ല" എന്ന് പറഞ്ഞു അയാൾ. എന്തൊക്കെ ദുരാരോപണം ഉന്നയിക്കാൻ കഴിയുമോ അതൊക്കെ പറയുന്നവരോട് 'മുഹമ്മദ്‌ അതൊന്നുമല്ല" എന്ന് പറയേണ്ടി വന്നത് അയാളിൽ അയാൾ പോലുമറിയാതെ അല്ലാഹു ഹഖിനെ നിക്ഷേപിച്ചതിനാലായിരിക്കണം. ഒടുക്കം 'മുഹമ്മദ്‌ ഒരു മാരണക്കാരൻ'ആണെന്ന് പറയാമെന്ന് തീരുമാനിച്ചു പിരിയുമ്പോഴും അയാൾക്കറിയാമായിരുന്നു തിരുനബി തങ്ങൾ സത്യ പ്രവാചകർ തന്നെയാണെന്ന്.
നേരായ വഴിയിൽ മുഹമ്മദ്‌(സ്വ) തങ്ങളെ തകർക്കാൻ കഴിയില്ലെന്ന് കണ്ടവർ അവിടുത്തെ തിരുമുന്നിലേക്ക് അവിടുന്ന് പഠിപ്പിക്കുന്ന ആശയം കേൾക്കാൻ ആളുകൾ എത്താതിരിക്കാൻ കണ്ടെത്തിയ വഴിയായിരുന്നു മുഹമ്മദ്‌ വെറുമൊരു മാരണക്കാരൻ മാത്രമാണെന്ന് പ്രചരിപ്പിച്ചത്. പക്ഷേ രക്ഷിതാവിങ്കൽ നിന്നുള്ള തിരു ദൗത്യം ഏറ്റെടുത്ത പുണ്യ നബിയെ അവിടുത്തെ മാർഗ്ഗത്തിൽ വിജയം വരിക്കുന്നതിൽ നിന്നും ഒരടി പുറകിലോട്ട് വലിക്കാൻ അവർക്ക് കഴിഞ്ഞില്ല. എന്തൊക്കെ ആക്ഷേപങ്ങൾ ആദരവായ നബിതങ്ങളുടെ മേൽ ഉന്നയിച്ചോ അതൊക്കെ ആക്ഷേപകരിലേക്ക് തന്നെ തിരിച്ചു വിട്ടു രക്ഷിതാവായ നാഥൻ. തിരുനബി തങ്ങളെ 'അബ്തർ' എന്ന് വിളിച്ച വലീദ് ഒടുക്കം അബ്തർ ആയി മാറുന്നത് ചരിത്രം തെളിയിച്ചു.
കാലമെത്ര കഴിഞ്ഞാലും ഹഖായ ചരിത്രത്തിനു മറയിട്ട് കൊണ്ട് ഏതു തരം ദുരാരോപണങ്ങൾ ഉന്നയിക്കാൻ ആരൊക്കെ ശ്രമിച്ചാലും അറേബ്യയുടെ ഇരുണ്ട കാലത്തിന്റെ മറയെ നീക്കി പ്രകാശിതമാക്കിയ ലോകത്തിന്റെ നേതാവ് (സ്വ) കാലാതിവർത്തിയായി ജ്വലിച്ചു നിൽക്കുക തന്നെ ചെയ്യും. 6 വയസ്സുള്ള കാലത്ത് ആദരവായ നബിതങ്ങളുടെ മണവാട്ടിയായി ആയിഷ ബീവിയെ ഇണയാക്കി കൊടുക്കുമ്പോ പിതാവായ അബൂബക്കർ(റ)വിന് തന്റെ മകൾ ചെറുതാണല്ലോ എന്ന പ്രയാസമില്ല എന്ന് മാത്രമല്ല ചരിത്രം കൃത്യമായി പറയുന്നത് അതിനു മുമ്പ് തന്നെ ആയിഷാ ബീവിയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കാൻ അദ്ദേഹം ആലോചിച്ചിരുന്നു. കളിക്കോപ്പുമായി വീട്ടിൽ ഓടിനടക്കുന്ന ആയിഷ എന്ന തന്റെ പുന്നാര മോളെ 50 വയസ്സ് കഴിഞ്ഞ തിരുനബി തങ്ങൾക്ക് ഇണയാക്കി അയക്കുന്നതിൽ മാതാവ് ഉമ്മു റൂമാന് വ്യസനമുണ്ടായില്ല. ഒരർത്ഥത്തിൽ മറ്റാരേക്കാളും ആ മാതാവ് സന്തോഷിച്ചു.
9 വയസ്സുള്ള കാലത്ത് ഇണയായ തിരുനബിയിലേക്ക് ചേർക്കാൻ വേണ്ടി, പണി ബാധിച്ചു ക്ഷീണിച്ചിരുന്ന മകളെ പ്രത്യേകമായി പരിപാലിച്ചു ആരോഗ്യം വീണ്ടെടുക്കാൻ യത്നിച്ചു ആ മാതാവ്..! എന്തെങ്കിലും ഒരു കാരണം ലഭിക്കുന്നുണ്ടോ മുഹമ്മദിനെ(സ്വ) എന്നാലോചിച്ചു കൊണ്ട് മുഴുസമയം നടന്നിരുന്ന മക്കത്തെ കുഫ്ഫാറുകളും മദീനത്തെ ജൂതന്മാരും ഈയൊരു വിവാഹം അവിടുത്തെ തിരുവ്യക്തിത്ത്വത്തെ ആക്ഷേപിക്കാനുള്ള കാരണമായി മനസ്സിലാക്കിയില്ല. അന്നത്തെ സമൂഹത്തിൽ ഒരാൾക്കും ഇതൊരു അത്ഭുതമായി തോന്നിയില്ല ! ഒപ്പം ജീവിച്ച ആയിഷ(റ)ക്കോ, പ്രസവിച്ച മാതാവിനോ, പോറ്റി വലുതാക്കിയ പിതാവിനോ ഇല്ലാത്ത, ജീവിച്ചിരുന്ന സമൂഹത്തിൽ ഒരാൾക്കും ഇല്ലാതിരുന്ന പ്രയാസമാണ് ഇന്ന് ചിലർക്ക്..! അസുഖം മേലെയല്ല - ഹൃദയത്തിന്റെ ഉള്ളിൽ തന്നെയാണ്.
പരസ്പരം തമാശകൾ പറഞ്ഞിരുന്ന, വീട്ടുജോലികളിൽ കൂട്ടുകൂടിയിരുന്ന, കഥകൾ പറഞ്ഞു കൊടുത്തിരുന്ന, കൈകളിൽ താടി ചേർത്ത്‌ വെച്ച്‌ കളികൾ കണ്ടിരുന്ന, ഓട്ടമൽസരം നടത്തിയിരുന്ന പ്രണയവും ജീവസ്സും ഉറ്റ സുന്ദര ദാമ്പത്യം - അതിനിടയിൽ ദൈവിക വിജ്ഞാനം വാരിക്കുടിക്കുന്നൊരു ബുദ്ധിമതിയായ പഠിതാവും കൂടിയായി ആയിഷ ബീവി(റ).
മറ്റു ഭാര്യമാരുടെ സന്ദേശവുമായി വീട്ടിലേക്കു വന്ന പ്രിയപ്പെട്ട പുത്രി ഫാത്തിമയോട് അവിടുന്ന് പറഞ്ഞത് "അല്ലയോ ഫാത്തിമാ, എന്റെ ഇഷ്ടങ്ങൾ എല്ലാം നിന്റെയും ഇഷ്ടമാണല്ലോ, അപ്പോൾ നീ ഈ പെണ്ണിനെ (ആയിഷാ ബീവിയെ) സ്നേഹിക്കുക" എന്നായിരുന്നു. സ്ത്രീകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആരെയാണ് എന്ന ചോദ്യത്തിന് അവിടുന്ന് മറുപടി പറഞ്ഞത് "ആയിഷ" എന്നായിരുന്നു. പുരുഷന്മാരിൽ ആരോടാണ് ഇഷ്ടം എന്ന ചോദ്യത്തിനും ആയിഷ ബീവിയുടെ പേര് ചേർത്ത് "ആയിഷയുടെ വാപ്പയെ(അബൂബക്കർ(റ)" എന്നായിരുന്നു അവിടുന്ന് പറഞ്ഞത്. എത്ര ഉദാത്തമായ സ്നേഹം..!
പുണ്യനബി(സ്വ) തങ്ങൾ എന്ന പൂനിലാവിന്റെ ശോഭയുള്ള ജീവിതം സഹസ്രക്കണക്കിനു വർഷം കഴിഞ്ഞുള്ള ജനത്തിനും മാതൃകയായി പകർന്നു നൽകാനുള്ള നിയോഗമായിരുന്നു ബീവിക്ക്. കവിതയും ഫിഖ്ഹും വിശുദ്ധ വേദവും അറബികളുടെ തരവാടുകളെ കുറിച്ചുള്ള വിവരങ്ങളും എല്ലാമെല്ലാം അവിടുത്തെ കൂടെയുള്ള പത്തോളം വര്ഷത്തെ ജീവിതം കൊണ്ട് മഹതി കരസ്ഥമാക്കി. സ്നേഹമയിയായ, മറ്റു ഭാര്യമാരേക്കാൾ തനിക്ക് വേണം തിരുനബിയെ എന്ന സാധാരണ സ്ത്രീകളുടെ അനുവദനീയമായ സ്വാർത്ഥത വെച്ചു പുലർത്തുന്ന, അവിടുത്തേക്ക്‌ വേണ്ടി എന്തിനും എങ്ങനെയും തയ്യാറായിരുന്ന, അവിടുത്തോട്‌ ഭാര്യയെന്ന നിലക്കുള്ള സാധാരണ മനുഷ്യ ജീവിതത്തിന്റെ എല്ലാ അധികാരങ്ങളും പുലർത്തി തമാശയും പിണക്കവും എല്ലാമെല്ലാം ഉള്ള മാതൃകാ യോഗ്യമായ ജീവിതം ആ മഹതി സാധിച്ചു.
രണ്ടായിരത്തിൽ പരം തിരുവചനങ്ങൾ ആ വിശ്വാസികളുടെ മാതാവ് ലോകത്തിന് നൽകി. നാല് ഖലീഫമാരുടെ കാലത്തും ശേഷവും ജീവിച്ചു സമൂഹത്തിനാകമാനം തിരുനബിയിൽ നിന്നുള്ള സത്യദീനിന്റെ വിജ്ഞാനം വാരിവിതറി. അല്ലാഹുവിന്റെ തീരുമാനം കൃത്യമായി പുലർന്നു. ബുദ്ധി ശക്തിയിലും ഓർമ്മ ശക്തിയിലും ഗ്രാഹ്യ ശേഷിയിലും അസാധാരണ കഴിവ് പ്രകടമാക്കിയ ആ കുട്ടിയുടെ യുവത്വത്തിന്റെ തിളങ്ങുന്ന കാലത്ത് അതെല്ലാം പഠിച്ചെടുക്കുക എളുപ്പമാണ് എന്നത് തന്നെയായിരുന്നു ആ സംവിധാനത്തിന്റെ രഹസ്യം..
ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സമയം ഏതെന്ന് പറയാൻ ഒരു സ്വഹാബി വന്ന് മഹതിയോടു ചോദിച്ചപ്പോൾ ഒരൽപ്പ നേരത്തെ ആലോചനക്ക് ശേഷം ബീവി പറഞ്ഞു: "ഇന്നത്തെ രാത്രി എന്റെ നാഥനുള്ള ഇബാദത്തിനായി എന്നെ ഒഴിവാക്കി തരണം" എന്ന് തിരുനബി തങ്ങൾ ഒരിക്കൽ എന്നോട് ആവശ്യപ്പെട്ടു. "അങ്ങയോടൊപ്പമായിരിക്കുന്നതിനെ ഞാൻ വളരെ ഏറെ ഇഷ്ടപ്പെടുന്നു എങ്കിലും അങ്ങേക്ക് ഇഷ്ടമുള്ളതും അങ്ങയെ പ്രീതിപ്പെടുത്തുന്നതുമായ എന്തിനെയും ഞാൻ ഇഷ്ടപ്പെടുന്നു" എന്ന് മറുപടി പറഞ്ഞു.
നോക്കൂ ഇളം പ്രായത്തിലെ ഭാര്യയും സാധാരണ മനുഷ്യരുടെ കാര്യത്തിൽ വൃദ്ധരുടെ പ്രായത്തിലെത്തിയ ഒരു ഭർത്താവും തമ്മിലുള്ള മാനസ്സിണക്കാമില്ലാത്ത ജീവിതമല്ല, മറിച്ചു തന്റെ ഇഷ്ടം മുഴുക്കെ തന്റെ ഭർത്താവിനോടൊപ്പം ആയിരിക്കലാണ് എന്നും അതോടൊപ്പം തന്നെ ഇണയായ തിരുനബി തങ്ങൾക്ക് ഇഷ്ടമുള്ളത് എന്തും തനിക്കും ഇഷ്ടമാണെന്നും കൂടെ വെളിപ്പുടുത്തുകയാണ് ബീവി. ഹാ, എത്ര സ്നേഹമയിയായ ഭാര്യ...!
കാലം കണ്ട വിശുദ്ധ ദാമ്പത്യത്തിന്റെ ഏടുകളിൽ ഏറ്റവും സന്തോഷമുള്ള ജീവിതം നയിച്ച ഇണകളിൽ ആയിഷ ബീവിയുടെ തിരുനബിയോടൊപ്പം ഉള്ള ജീവിതം പ്രഥമ സ്ഥാനത്ത് തന്നെ വരും - കാരണം ആ ജീവിതം ലോകത്തിന്റെ വരും കാല ക്രമത്തിലും കറക്കത്തിലും തന്നെ സാരമായ വ്യതിയാനം വരുത്താൻ തന്നെ കാരണമായ കൂടിച്ചേരലായിരുന്നു...

നൗഫൽ അബു സാഹിദ്