സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 5 July 2015

മനുഷ്യന്‍

മനുഷ്യന്‍

6377_1280x800

ജനനം

സന്താന സൗഭാഗ്യം

സന്താനം വലിയ സമ്പത്താണ്. സന്താനോല്‍പാദനത്തെയും അതിനു കാരണമാകുന്ന വിവാഹത്തെയും ഇസ്‌ലാം വളരെയേറെ പ്രോത്സാഹിപ്പിച്ചു. ‘നിങ്ങള്‍ വിവാഹം കഴിക്കുകയും സന്താനങ്ങളെ വര്‍ധിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ വര്‍ധനവ് കാരണത്താല്‍ പൂര്‍വ്വിക സമുദായങ്ങളോട് ഞാന്‍ പെരുമപറയും. ചാപ്പിള്ളയെക്കൊണ്ടുപോലും’ (ഹദീസ്).
അനസ്(റ)യില്‍ നിന്ന് നിവേദനം: നബി(സ്വ) വിവാഹംകൊണ്ട് കല്‍പിക്കുകയും വിവാഹം ഉപേക്ഷിക്കുന്നതിനെ ശക്തമായി വിരോധിക്കുകയും ചെയ്യുമായിരുന്നു. അവിടുന്ന് പറഞ്ഞു: വാത്സല്യവതിയും അധികരിച്ച് പ്രസവിക്കുന്നവളുമായ സ്ത്രീകളെ നിങ്ങള്‍ വിവാഹം ചെയ്യുക. അന്ത്യനാളില്‍ നിങ്ങളെകൊണ്ട് പൂര്‍വ്വ പ്രവാചകന്മാരോട് ഞാന്‍ പെരുമപറയും (അഹ്മദ് 3/158).
അല്ലാഹുവിന്റെ യഥാര്‍ത്ഥ അടിമകളുടെ സ്വഭാവങ്ങള്‍ എണ്ണിയ കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: രക്ഷിതാവേ! ഞങ്ങളുടെ ഇണകില്‍ നിന്നും സന്താനങ്ങളില്‍ നിന്നും കണ്‍കുളിര്‍മ ഞങ്ങള്‍ക്ക് നീ തരേണമേ എന്നു പ്രാര്‍ത്ഥിക്കുന്നവരാണ് അവര്‍ (അല്‍ഫുര്‍ഖാന്‍).
ആണ്‍കുട്ടികളും പെണ്‍കുട്ടികളും അല്ലാഹുവിന്റെ ഔദാര്യമാണ്. രണ്ടിലും ഒരുപോലെ സന്തോഷിക്കുന്നവനാണ് വിശ്വാസി. ആണ്‍കുട്ടികളുണ്ടാവുമ്പോള്‍ അമിത സന്തോഷം പ്രകടിപ്പിക്കുന്നതും പെണ്‍കുട്ടികളുണ്ടാവുമ്പോള്‍ ദുഃഖിക്കുന്നതും വിശ്വാസിയുടെ ലക്ഷണമല്ല. ജാഹിലിയ്യാ സ്വഭാവമാണ്. ഖുര്‍ആന്‍ പറഞ്ഞു: ”അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെ ഔദാര്യം ചെയ്യും. അവനുദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും ഔദാര്യം ചെയ്യും” (ശൂറാ 49).
രണ്ടും ഒരുപോലെ പ്രസ്താവിച്ചതു മാത്രമല്ല, പെണ്‍കുട്ടികളുടെ കാര്യമാണ് ആദ്യം പറഞ്ഞത്. പെണ്‍കുട്ടികളുണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ക്കുണ്ടാകുന്ന സ്വാഭാവിക പ്രയാസം പരിഹരിക്കുന്നതിന് വേണ്ടിയാണിതെന്നാണ് പണ്ഡിതവിശദീകരണം. മാത്രമല്ല, ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ പ്രസവം പെണ്‍കുഞ്ഞാകുന്നത് സ്ത്രീയുടെ ബറകത്തിന്റെ അടയാളമാണ് എന്ന് ഇമാം ഖുര്‍തുബി ഉദ്ധരിച്ചിട്ടുണ്ട് (ഖുര്‍തുബി 16/48).
സ്‌കാനിംഗിലൂടെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം നിര്‍ണയിച്ച് പെണ്‍കുഞ്ഞാണെന്നു കണ്ടാല്‍ അലസിപ്പിക്കുന്ന സമ്പ്രദായം ഇന്ന് വ്യാപകമാണ്. ഇങ്ങനെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെയാണ് വര്‍ഷാവര്‍ഷം നശിപ്പിക്കപ്പെടുന്നത്. മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തിന് മുമ്പുള്ള ജാഹിലിയ്യാ സംസ്‌കാരത്തിന്റെ തനി പകര്‍പ്പാണിത്. ഇസ്‌ലാം അതിനെ ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. മാത്രമല്ല, പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനെ വളരെയേറെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. നബി(സ്വ) പറഞ്ഞു: ”ഒരാള്‍ക്ക് മൂന്ന് പെണ്‍കുട്ടികളോ സഹോദരിമാരോ ഉണ്ടാവുകയും അവരെ വളര്‍ത്തുകയും അഭയം നല്‍കുകയും വിവാഹം ചെയ്തുകൊടുക്കുകയും ചെയ്താല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. സ്വഹാബത്ത് ചോദിച്ചു: നബിയേ, രണ്ടു പെണ്‍മക്കളായാലോ? അവിടുന്ന് പ്രതികരിച്ചു: രണ്ടായാലും” (അബ്ദുര്‍റസാഖ് 10/457).
ഒരാള്‍ക്ക് സന്താനഭാഗ്യം ലഭിച്ചാല്‍ സന്തോഷവാര്‍ത്ത അറിയിക്കലും ആശംസ അറിയിക്കലും പ്രത്യേകം സുന്നത്തുണ്ട്. ”ഇബ്‌റാഹിം നബിക്ക് സഹനശീലനായ കുട്ടിയെ കൊണ്ട് നാം സന്തോഷവാര്‍ത്ത അറിയിച്ചു” (സ്വഫാത്ത് 101). നന്മ നേര്‍ന്നുകൊണ്ടും ബറകത്തിന് പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് ആശംസിക്കേണ്ടത്. ആണ്‍കുട്ടികള്‍ക്ക് മാത്രം ആശംസിക്കുന്ന സ്വഭാവമായിരുന്നു ജാഹിലിയ്യത്തിന്റേത്. നബി(സ്വ) അത് വിലക്കി. ‘അല്ലാഹുമ്മ ബാരിക് ലഹും വബാരിക് അലൈഹിം (അവര്‍ക്കും അവരുടെ മേലും നീ സമൃദ്ധി ചൊരിയേണമേ) എന്നു പറയാന്‍ അവിടുന്ന് കല്‍പിച്ചു’ (നസാഈ 6/128).
പിതാവിനെയും തന്റെ സഹോദരനെപ്പോലോത്ത അടുത്ത ബന്ധുക്കളെയും ബാറകല്ലാഹുലക എന്ന് ആശംസിക്കലും അവന്‍ ജസാകല്ലാഹു ഖൈറന്‍ എന്നു മറപടി പറയലും സുന്നത്താണ് (തുഹ്ഫ 9/376). സന്താനങ്ങള്‍ മഹാ സമ്പത്താണെന്നതില്‍ സംശയമില്ല. പക്ഷേ, അവര്‍ നല്ലവരായി വളരണമെന്ന് മാത്രം. ”ഞങ്ങളുടെ ഭാര്യാമക്കളില്‍ നിന്ന് കുളിര്‍മ്മയാകുന്നത് ഞങ്ങള്‍ക്ക് നീ ഔദാര്യമായി തരേണമേ’ എന്ന് ദുആ ചെയ്യാന്‍ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ട്.
കുട്ടികള്‍ നന്നാകണമെങ്കില്‍ ഇണകളെ തെരഞ്ഞെടുക്കുന്നത് മുതല്‍ തന്നെ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കണം. സന്താനങ്ങള്‍ നന്നാകുന്നതിലും മോശമാകുന്നതിലും നല്ലൊരു പങ്ക് രക്ഷിതാക്കള്‍ക്കാണ്. സന്താന സംസ്‌കരണത്തിന് അവര്‍ ചെയ്തുകൊടുക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളാണ്. പ്രമാണങ്ങളുടെയും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ ഇവിടെ വിവരിക്കുന്നത്.
സാഹചര്യങ്ങളും ചുറ്റുപാടുകളും പ്രതികൂലമായ ഇന്ന് പ്രസവ സമയത്തുള്ള സുന്നത്തുകളില്‍ പലതും നടപ്പിലാക്കുന്നത് ഒഴുക്കിനെതിരെ നീന്തുന്നതുപോലെ ശ്രമകരമാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരം സുന്നത്തുകളെ ജീവിപ്പിക്കുന്നതിന് നൂറ് രക്തസാക്ഷിയുടെ പ്രതിഫലനമുണ്ടെന്ന് നബി(സ്വ) ദീര്‍ഘവീക്ഷണം ചെയ്തത്. ഇന്ന് പ്രസവങ്ങള്‍ പൂര്‍ണ്ണമായും ഹോസ്പിറ്റലുകളില്‍ നിന്നാണല്ലോ. ഇത്തരം സുന്നത്തുകള്‍ സൗകര്യമാകുന്ന ഹോസ്പിറ്റലുകള്‍ തെരഞ്ഞെടുക്കുന്നത് കുട്ടികളുടെ നല്ല ഭാവിക്ക് ഗുണംചെയ്യും.
വാങ്കും ഇഖാമത്തും
ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390).
‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376). വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ മഹത്വവും വലിപ്പവും ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍ ആദ്യമായി കുട്ടിയുടെ ചെവിയില്‍ കേള്‍പ്പിക്കുക. ഇസ്‌ലാമില്‍ പ്രവേശിക്കുന്നവന്‍ ഉരുവിടേണ്ട ശഹാദത് കലിമകള്‍ കേള്‍പ്പിക്കുക. വാങ്കിന്റെ ഫലം കുട്ടിയുടെ ഹൃദയത്തില്‍ എത്തിക്കുക. കുട്ടി അറിയുന്നില്ലെങ്കിലും അതിന്റെ ഫലം ഹൃദയത്തില്‍ പ്രവേശിക്കും. ഈ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ ദുര്‍മന്ത്രത്തിന് തക്കംപാര്‍ത്തിരുന്ന പിശാച് ഓടി അകലും. അല്ലാഹുവിലേക്കും അവന്റെ ദീനിലേക്കുമുള്ള ക്ഷണം മറ്റെന്തിനേക്കാളും മുമ്പ് കുട്ടിക്ക് ലഭിക്കുക തുടങ്ങിയവ പ്രാധാന്യമര്‍ഹിക്കുന്നു.
ആലുഇംറാന്‍ സൂറത്തിലെ 36-ാം സൂക്തം വലതുചെവിയില്‍ ഓതല്‍ സുന്നത്തുണ്ട് (തുഹ്ഫ). ജനിച്ച കുട്ടിയുടെ ചെവിയില്‍ നബി(സ്വ) ഇഖ്‌ലാസ് സൂറത്ത് ഓതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. അതും സുന്നത്താണ്. കുട്ടിക്ക് കാരക്ക കൊണ്ട് മധുരം കൊടുക്കലും സുന്നത്താണ്. കാരക്ക ചവച്ച് വായില്‍ തേച്ചുകൊടുക്കുകയും വായ അല്‍പം തുറക്കുകയും ചെയ്യണം. അപ്പോള്‍ അല്‍പമെങ്കിലും ഉള്ളിലേക്ക് ഇറങ്ങും (തുഹ്ഫ 9/376).
അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം: എനിക്കൊരു കുട്ടി ജനിച്ചപ്പോള്‍ ഞാനവനുമായി നബി(സ്വ)യുടെ അടുത്തുചെന്നു നബി(സ്വ) കുട്ടിക്ക് ഇബ്‌റാഹിം എന്ന് നാമകരണം ചെയ്യുകയും കാരക്കകൊണ്ട് മധുരം നല്‍കുകയും ബറകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു (ബുഖാരി 9/587). മധുരം നല്‍കുന്ന ആള്‍ സജ്ജനങ്ങളില്‍ പെട്ടയാളാവല്‍ അത്യാവശ്യമാണ്. അദ്ദേഹത്തിന്റെ തുപ്പുനീരിന്റെ ബറകത്ത് കുട്ടിയുടെ അകത്ത് പ്രവേശിക്കാന്‍ വേണ്ടിയാണിത് (തുഹ്ഫ). പുരുഷനില്ലെങ്കില്‍ സദ്‌വൃത്തയായ സ്ത്രീക്കും ഇതൊക്കെ ആവാം (ശര്‍വാനി). കാരക്കയില്ലെങ്കില്‍ തീ സ്പര്‍ശിക്കാത്ത മധുരമുള്ള വസ്തുവാണ് വേണ്ടത്. നോമ്പുതുറക്കാനും ഈ ക്രമമാണ്. പക്ഷേ, കാരക്കയില്ലെങ്കില്‍ നോമ്പുകാരന്‍ വെള്ളമാണ് ഉത്തമം.
മഹാന്മാരുടെ അവശിഷ്ടങ്ങള്‍കൊണ്ട് ബറകത്തെടുക്കല്‍ അനിസ്‌ലാമികമാണെന്ന് ജല്‍പിക്കുന്ന ചിലരെ കാണാമെങ്കിലും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ തബര്‍റുകുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഒരു കുട്ടിയുടെ അകത്തുപ്രവേശിക്കുന്ന ആദ്യ ഭക്ഷണം തന്നെ സച്ചരിതരുടെ തുപ്പുനീര് കലര്‍ന്നതാവണമെന്ന് നബി(സ്വ) കല്‍പിക്കുന്നതും അതുകൊണ്ടാണ്.
ഏഴാം ദിവസം
ഒരു കുട്ടി ജനിച്ചാല്‍ പ്രാഥമികമായി സുന്നത്താകുന്ന കാര്യങ്ങളാണ് മേല്‍ വിവരിച്ചത്. പ്രസവിച്ച ഏഴാം ദിവസം സുന്നത്തുള്ള പ്രധാനപ്പെട്ട നാലു കര്‍മങ്ങളുണ്ട്. പേരിടല്‍, അഖീഖ അറുക്കല്‍, മുടി കളയല്‍, മുടിയുടെ തൂക്കം സ്വര്‍ണ്ണമോ വെള്ളിയോ ധര്‍മം ചെയ്യല്‍ എന്നിവയാണവ. ഇവ ഓരോന്നിന്റെ വിശദമായ ചര്‍ച്ചകള്‍ താഴെവരുന്നുണ്ട്.
ഇമാം നവവി(റ) എഴുതുന്നു: കുട്ടിക്ക് ഏഴാം ദിവസം അഖീഖ അറുക്കലും പേരിടലും മുടി കളയലും മുടിയുടെ തൂക്കം സ്വര്‍ണമോ വെള്ളിയോ ധര്‍മ്മം ചെയ്യലും സുന്നത്താണ് (മിന്‍ഹാജ്, തുഹ്ഫ 9/376). സമുറ(റ)യില്‍ നിന്ന് നിവേദനം: ‘നബി(സ്വ) പറഞ്ഞു: ഏതൊരു കുട്ടിയും അവന്റെ അഖീഖ കൊണ്ട് പണയം വെക്കപ്പെട്ടവനാണ്. ഏഴിനാണ് അതറുക്കേണ്ടത്. അന്നുതന്നെ പേരിടുകയും മുടി കളയുകയും വേണം (തിര്‍മുദി, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).
പ്രസവിച്ച ദിവസം മുതല്‍ ഏഴാമത്തെ ദിവസമാണ് കണക്കാക്കുക. എന്നാല്‍ പ്രസവം നടന്നത് രാത്രിയാണെങ്കില്‍ തൊട്ടടുത്ത പകല്‍ മുതല്‍ക്കാണ് എണ്ണേണ്ടത്; രാത്രി എണ്ണപ്പെടുകയില്ല (തുഹ്ഫ). ഏഴാം ദിവസം ഈ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ക്രമമുണ്ട്. ആദ്യമായി പേരിടുകയാണ് വേണ്ടത്. ശേഷം അറവ് നടത്തുക. ശര്‍വാനിയില്‍ പറയുന്നു: ‘നാമകരണം അറിവിന് മുമ്പാകല്‍ അത്യാവശ്യമാണ്’ (9/376). അറവിന് ശേഷമാണ് മുടി കളയേണ്ടത്. ഇമാം നവവി(റ) പറയുന്നു. അഖീഖ അറുത്തതിനു ശേഷം മുടി മുണ്ഡനം ചെയ്യലും സുന്നത്താണ് (മിന്‍ഹാജ്). അറവും മുടികളയലും ഒരേ സമയത്താകണമെന്ന പൊതുജന ധാരണ പണ്ഡിത വീക്ഷണത്തിനെതിരാണെന്നു സാരം.
മേല്‍കര്‍മ്മങ്ങള്‍ക്ക് ഏഴാം ദിവസം തെരഞ്ഞെടുക്കാന്‍ കാരണമെന്താണ്? ചില പണ്ഡിതന്മാര്‍ ഇതിന് ന്യായം നിരത്തുന്നതിങ്ങനെയാണ്. കുട്ടി ജനിച്ച ഉടനെ അവന്റെ അവസ്ഥ (ജീവന്‍ നിലനില്‍ക്കുമോ ഇല്ലയോ) എന്ന് തീരുമാനിക്കാന്‍ കഴിയില്ല. കുറച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആരോഗ്യവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ ഏകദേശം മനസ്സിലാക്കാന്‍ കഴിയും. ഒരാഴ്ച ദിവസങ്ങളുടെ ഒരു ചുറ്റ് പൂര്‍ത്തിയാകുന്നതുകൊണ്ടാണ് ഏഴുദിവസം കണക്കാക്കിയത്.
പേരിടല്‍
കുട്ടിപിറന്ന് ഏഴാം ദിവസം ചെയ്യേണ്ട ഒന്നാമത്തെ കാര്യമാണ് നാമകരണം. ഏഴിനുമുമ്പ് കുട്ടി മരണപ്പെട്ടാലും പേരിടല്‍ സുന്നത്തുണ്ട്. എന്നല്ല ജീവനില്ലാതെ ജനിച്ച കുട്ടിക്കുപോലും പേരിടല്‍ സുന്നത്തുണ്ട് (തുഹ്ഫ). പേരിടല്‍ പിതാവിന്റെ അവകാശമാണ്. പിതാവില്ലെങ്കില്‍ വലിയുപ്പയാണ് പേരിടേണ്ടത് (ശര്‍വാനി). നല്ല പേരിടല്‍ സുന്നത്താണ് (തുഹ്ഫ). ഇന്ന് പേരിടല്‍ ശ്രമകരമായ ഒന്നായി മാറിയിരിക്കുകയാണ്. പാശ്ചാത്യ പേരുകളും ക്രിക്കറ്റ് താരങ്ങളുടെയും മറ്റും പേരുകളും തേടുകയാണ് പലരും.
മാതാപിതാക്കളുടെ പേരുകളുടെ അക്ഷരങ്ങള്‍ ചേര്‍ത്ത് പുതിയ പേരുകള്‍ രൂപപ്പെടുത്തുന്നവരും വിരളമല്ല. പേരിന്റെ പുണ്യമോ അര്‍ത്ഥമോ ഇത്തരക്കാര്‍ ശ്രദ്ധിക്കാറില്ല. സന്താനങ്ങളുടെ സദ്‌സ്വഭാവത്തിനും വിജയത്തിനും പേരുകള്‍ സ്വാധീനിക്കുമെന്നതാണ് തിരുനബി ദര്‍ശനം. പേരിടുന്നതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.
പുണ്യനാമങ്ങള്‍
അബുദ്ദര്‍ദാഅ്(റ) ഉദ്ധരിക്കുന്നു: ”നബി(സ്വ) പറഞ്ഞു: നിങ്ങളുടെയും പിതാക്കളുടെയും പേരുകള്‍ ചേര്‍ത്താണ് നിങ്ങള്‍ അന്ത്യനാളില്‍ വിളിക്കപ്പെടുക. അതുകൊണ്ട് പേര് നന്നാക്കുക” (അബൂദാവൂദ് 5/236). ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം: നിങ്ങളുടെ പേരുകളില്‍ നിന്നും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ് (മുസ്‌ലിം 2132). നബി(സ്വ) പറഞ്ഞു: നിങ്ങള്‍ അമ്പിയാക്കളുടെ പേരുകള്‍ ഇടുക. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പേരുകള്‍ അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ് (അബൂദാവൂദ് 5/237).
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഖുര്‍തുബി ഉദ്ധരിക്കുന്നു: ”സത്യവിശ്വാസികളെ നരകത്തില്‍നിന്ന് അല്ലാഹു രക്ഷപ്പെടുത്തും. ആദ്യം രക്ഷപ്പെടുത്തുക അമ്പിയാക്കളുടെ പേരുള്ളവരെയായിരിക്കും. പിന്നെ അല്ലാഹു പറയും: നിങ്ങള്‍ മുസ്‌ലിമീനും മുഅ്മിനീനും ആണല്ലോ. എന്റെ വിശേഷണമാവട്ടെ മുഅ്മിന്‍, മുസ്‌ലിം എന്നുമാണ്. അതുകൊണ്ട് ഈ രണ്ടു പേരിന്റെ ബറകത്ത് കൊണ്ട് അവരെ ഞാന്‍ നരകത്തില്‍നിന്ന് മോചിപ്പിക്കും” (മുഗ്‌നി 4/295).
ഹറാമായ പേരുകള്‍
ഏതു പേരും സ്വീകരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ചില പേരുകള്‍ ഹറാമും മറ്റുചിലത് കറാഹത്തുമായി പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹു അല്ലാത്ത വസ്തുക്കളിലേക്ക് അബ്ദ് (അടിമ) ചേര്‍ത്തുകൊണ്ടുള്ള പേരിടല്‍ ഹറാമാണ്. അബ്ദുല്‍ഉസ്സഃ, അബ്ദുല്‍ കഅ്ബ തുടങ്ങിയവ ഉദാഹരണങ്ങള്‍. ഒരു നിവേദകസംഘം നബി(സ്വ)യെ സന്ദര്‍ശിച്ചു. അവരിലൊരാളെ അബ്ദുല്‍ ഹജര്‍ എന്നു വിളിക്കുന്നതായി നബി(സ്വ) കേട്ടു. അവിടുന്ന് ചോദിച്ചു: നിന്റെ പേരെന്താണ്? അയാള്‍ പറഞ്ഞു: അബ്ദുല്‍ ഹജര്‍ (കല്ലിന്റെ ദാസന്‍). നബി(സ്വ) പറഞ്ഞു: അല്ല, നീ അല്ലാഹുവിന്റെ അടിമയാണ് (ഇബ്‌നു അബീശൈബ 8/665).
അപ്പോള്‍ ഒരു സംശയമുണ്ടാകും. നബി(സ്വ)യുടെ പിതാമഹന്റെ പേര് അബ്ദുല്‍ മുത്വലിബ് എന്നാണല്ലോ. ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ മകനാണെന്ന് അവിടുന്ന് അഭിമാനപൂര്‍വ്വം പറഞ്ഞിട്ടുമുണ്ട്. ഇത് നിഷിദ്ധമല്ലേ? നബി(സ്വ) അങ്ങനെ നാമകരണം ചെയ്തിട്ടില്ല. പരിചയപ്പെടുത്താന്‍ ആ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. അത് ഹറാമല്ല. അബ്ദുന്നബി, അബ്ദുറസൂല്‍ എന്ന് പ്രയോഗിക്കല്‍ അനുവദനീയമാണോ അല്ലേ എന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇമാം റംലി(റ) പറഞ്ഞു: അധിക പണ്ഡിതന്മാരും പറഞ്ഞതനുസരിച്ച് ഹറാമാണ്. എങ്കിലും കറാഹത്തോടെ അനുവദനീയമാണെന്നാണ് ന്യായം. നബിയിലേക്ക് ചേര്‍ത്തുപറയല്‍ ഉദ്ദേശിക്കുമ്പോള്‍ പ്രത്യേകിച്ചും (നിഹായ-ശര്‍വാനി 9/373).
മാലികുല്‍ മുലൂക്, സുല്‍ത്വാനുസ്സലാത്വീന്‍ (രാജാധിരാജന്‍) തുടങ്ങിയ അല്ലാഹുവിനെക്കുറിച്ച് മാത്രം പറയാവുന്ന പേരുകള്‍ നല്‍കല്‍ ഹറാമാണ്. അബൂഹുറൈറ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം: ”അല്ലാഹുവിന് ഏറ്റവും കോപമുള്ള പേര് മലികുല്‍ അംലാക് എന്നാണ്” (ബുഖാരി 10/588). സയ്യിദുന്നാസ്, സയ്യിദുല്‍ കുല്ല്, സയ്യിദു വുല്‍ദി ആദം തുടങ്ങിയ നബി(സ്വ) തങ്ങള്‍ക്ക് മാത്രം പറയാനാവുന്ന പേരുകളും നല്‍കല്‍ ഹറാം തന്നെയാണ്.
കറാഹത്തുള്ള പേരുകള്‍
ഇമാം ഇബ്‌നുഹജര്‍(റ) പറയുന്നു: നിഷേധിക്കുമ്പോള്‍ ദുശ്ശകുനം തോന്നിക്കുന്ന പേരുകള്‍ കറാഹത്താണ്. യസാര്‍, നാഫിഅ്, ബറകത്ത്, മുബാറക് എന്നിവ ഉദാഹരണം (തുഹ്ഫ 9/373). ഇത്തരം പേരുകള്‍ മാറ്റല്‍ സുന്നത്താണ് (ശര്‍വാനി). സമുറതുബ്‌നു ജുന്‍ദുബ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ”നീ നിന്റെ സന്താനങ്ങള്‍ക്ക് യസാറ് (ഐശ്വര്യം), റബാഹ് (ലാഭം), നജാഹ് (രക്ഷ), അഫ്‌ലഹ് (വിജയി) തുടങ്ങിയ പേരുകള്‍ നല്‍കരുത്. കാരണം നീ ചോദിക്കും, അവന്‍ അവിടെയുണ്ടോ? അപ്പോള്‍ അവിടെയില്ലെങ്കില്‍ ‘ഇല്ല’ എന്നായിരിക്കും മറുപടി ലഭിക്കുക” (മുസ്‌ലിം 2137). ഈ മറുപടി മേല്‍ ഗുണങ്ങളുടെ നിഷേധമാണ് തോന്നിക്കുക. അതൊരു ദുശ്ശകുനമായി ഭവിക്കും.
നാഫിഅ്, അഫ്‌ലഹ്, റബാഹ്, യസാര്‍ എന്നീ പേര് നല്‍കുന്നത് നബി(സ്വ) വിരോധിച്ചിരുന്നു (മുസ്‌ലിം). മുഫ്‌ലിഹ്, മുബാറക്, ഖൈറ്, സുറൂര്‍, നിഅ്മത് തുടങ്ങിയ പേരുകളും ഈ ഗണത്തില്‍ പെട്ടതാണ്. മേല്‍പറഞ്ഞ ന്യായം ഈ പേരുകളിലുമുണ്ട്.
ബര്‍റത്ത് (നന്മയുള്ളവള്‍) എന്നു പേരിടുന്നത് നബി(സ്വ) വിരോധിച്ചു എന്നു ഹദീസിലുണ്ട്. താന്‍ നല്ലവനാണെന്ന പൊങ്ങച്ചം വരാന്‍ ഈ പേരുകള്‍ ഇടയാക്കും. ഇതും ഇത്തരം പേരുകള്‍ വിലക്കാനുള്ള കാരണമാണ്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: ”ബര്‍റത്ത് എന്നു പേരിടുന്നതിനെ നബി(സ്വ) വിരോധിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ സ്വയം പൊങ്ങച്ചം പറയരുത്. നിങ്ങളില്‍ ഗുണവാന്‍ ആരാണെന്ന് അല്ലാഹുവിന്നറിയാം” (അബൂദബലികഅമ്മംഖന്‍സബ്, വലഹാന്‍, അഅ്മര്‍, അജ്ദഅ് എന്നിവ പിശാചുക്കളുടെ പേരുകളാണ്. ഇത്തരം പൈശാചിക പേരുകളും ഫിര്‍ഔന്‍, ഹാമാന്‍, വലീദ് തുടങ്ങിയ അഹങ്കാരികളുടെ പേരുകളും കറാഹത്തായ പേരുകളില്‍ പെട്ടതാണ് (ഫത്ഹുല്‍ബാരി 10/580).
പേരില്‍ എന്തിരിക്കുന്നു?
ഹൃദയങ്ങള്‍ വെറുക്കുന്ന അര്‍ത്ഥങ്ങളുള്ള പേരുകളും കറാഹത്താണ് (തുഹ്ഫ). ഹര്‍ബ് (യുദ്ധം), മുര്‍റത് (കൈപ്പ്), കല്‍ബ് (നായ), ഹയ്യത്ത് (പാമ്പ്) തുടങ്ങിയവ ഉദാഹരണം. മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”ഒരവസരത്തില്‍ നബി(സ്വ) കൂടെയുള്ളവരോട് ചോദിച്ചു: ആരാണീ ആടിനെ കറക്കുക? ഒരാള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: ഞാന്‍. നിന്റെ പേരെന്താണ്? അയാള്‍ പറഞ്ഞു: മുര്‍റത്ത്. നബി(സ്വ) പറഞ്ഞു: ഇരിക്കൂ! ചോദ്യം ആവര്‍ത്തിച്ചു. മറ്റൊരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഞാന്‍. നിന്റെ പേര്? എന്റെ പേര് ഹര്‍ബ്. പ്രവാചകര്‍(സ്വ) ചോദ്യം ആവര്‍ത്തിച്ചു. മുന്നാമതൊരാള്‍ എഴുന്നേറ്റു. അദ്ദേഹത്തോട് നബി(സ്വ) പേര് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: യഈശു (ജീവിക്കും). നബി(സ്വ) പറഞ്ഞു: എന്നാല്‍ നീ ആടിനെ കറക്കുക”(മുഅത്വ 2/973).
മോശമായ അര്‍ത്ഥമുള്ള പേരുള്ള ആള്‍ ഒരു പ്രവൃര്‍ത്തിയുമായി ബന്ധപ്പെടുന്നത് പ്രവാചകര്‍(സ്വ) വെറുക്കുന്നതായിട്ടാണ് ഈ സംഭവത്തില്‍ നാം കാണുന്നത്. വ്യക്തി, നാട്, ഗോത്രങ്ങള്‍ക്കെല്ലാം ഇത്തരം മോശമായ പേരുകള്‍ നബി(സ്വ) വെറുത്തിരുന്നു.
നബി(സ്വ) ഒരു യാത്രയില്‍ രണ്ടു പര്‍വ്വതങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കൂടെയുള്ളവരോട് ചോദിച്ചു: ഈ പര്‍വ്വതങ്ങളുടെ പേരെന്താണ്? ഒരാള്‍ പറഞ്ഞു: ഫാളിഹ്, മുഖ്‌സി (വഷളായത്, നിന്ദ്യമാക്കുന്നത്). ഈ മറുപടി കേട്ടപ്പോള്‍ നബി(സ്വ) തങ്ങള്‍ ആ പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്നും തെറ്റി നടന്നു (സീറ ഇബ്‌നുഹിശാം 2/304).
ഹുദൈബിയ്യ സന്ധിയുടെ ദിവസം നബി(സ്വ)യുമായി സംസാരിക്കാന്‍ സുഹൈലുബ്‌നു അംറ് എന്നയാള്‍ വന്നപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങളുടെ കാര്യം എളുപ്പമായെന്ന് (ബുഖാരി 2/542). സുഹൈല്‍ എന്ന പദത്തിന്റെ അര്‍ത്ഥം എളുപ്പം എന്നാണല്ലോ.
സഈദുബ്‌നുല്‍ മുസയ്യബ്(റ) പിതാമഹനില്‍ നിന്ന് ഉദ്ധരിക്കുന്നു: ”അദ്ദേഹം ഒരിക്കല്‍ നബി(സ്വ)യെ സമീപിച്ചു. നബി(സ്വ) ചോദിച്ചു: നിങ്ങളുടെ പേരെന്താണ്? അദ്ദേഹം പറഞ്ഞു: ഹുസുന്‍ (പരുഷം). നബി(സ്വ) പറഞ്ഞു: നിങ്ങളുടെ പേര് സഹ്ല്‍ എന്നാവട്ടെ. അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് ഇട്ട പേര് ഞാന്‍ മാറ്റുകയില്ല. സഈദുബ്‌നുല്‍ മുസയ്യബ്(റ) പറയുന്നു: ഹുസുന്‍ എന്ന പേരിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്ന പരുഷ സ്വഭാവം ഞങ്ങളുടെ തലമുറയില്‍ നിലനിന്നു കൊണ്ടേയിരുന്നു” (ബുഖാരി 10/574).
നല്ലത് ആഗ്രഹിക്കാന്‍ നബി(സ്വ) കല്‍പിച്ചിട്ടുണ്ട്. ഒരാളുടെ ആഗ്രഹം അയാള്‍ കൊതിക്കുന്ന കാര്യങ്ങള്‍ സാധിക്കാന്‍ കാരണമാകും. പേരിന്റെ അര്‍ത്ഥം നന്നാകുമ്പോള്‍ അതില്‍നിന്ന് ശുഭസൂചനകള്‍ ലഭിക്കുകയും അതവന്റെ സ്വഭാവവും സംസ്‌കാരവും നന്നാവാനും ശുഭകരമാക്കാനും കാരണമാവുകയും ചെയ്യും. ദുശ്ശകുനങ്ങളാണ് പേരില്‍ നിന്നും മനസ്സിലാകുന്നതെങ്കില്‍ തിരിച്ചുമായിരിക്കുമുണ്ടാവുക എന്നാണ് മേല്‍വചനങ്ങള്‍ പഠിപ്പിക്കുന്നത്. അബൂബക്ര്‍ സിദ്ദീഖ്(റ) പറഞ്ഞു: ‘നിന്റെ നാവിനെ നീ സൂക്ഷിക്കണം. പരീക്ഷണം നാവുമായി ബന്ധപ്പെട്ടതാണ്.’
നബി(സ്വ)ക്ക് പിതാമഹന്‍ ഇട്ട പേര് മുഹമ്മദ് (സ്തുതിക്കപ്പെട്ടവന്‍) എന്നാണല്ലോ. അതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഭൂമിയിലുള്ളവര്‍ എന്റെ കുട്ടിയെ സ്തുതിക്കണമെന്ന് ഞാനാഗ്രഹിക്കുന്നുവെന്നാണ്. അത് എത്രമാത്രം പുലര്‍ന്നു. നബി(സ്വ) തന്റെ ഒരു കുട്ടിക്ക് ഇബ്‌റാഹിം എന്നാണ് പേരിട്ടത്. തന്റെ പിതാമഹന്റെ പേര് പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത് (തുഹ്ഫ).
മുഹമ്മദ് നാമത്തിന്റെ മഹത്വം
ഇബ്‌നുഅബ്ബാസ്(റ)യില്‍ നിന്ന് നിവേദനം: അന്ത്യനാളില്‍ ഒരാള്‍ വിളിച്ചുപറയും; മുഹമ്മദ് എന്ന് പേരുള്ളവര്‍ എഴുന്നേറ്റ് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) യുടെ ബഹുമാനം കൊണ്ടാണിത് (മുഗ്‌നി 6/141). പേരുമാത്രം പോരാ. അത് സാധൂകരിക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണെന്ന് വ്യക്തമാണല്ലോ. നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് മൂന്ന് ആണ്‍കുട്ടികളുണ്ടാവുകയും അവരിലൊരാള്‍ക്കും ‘മുഹമ്മദ്’ എന്ന് നാമകരണം ചെയ്യാതിരിക്കുകയും ചെയ്താല്‍ അവന്‍ അജ്ഞത പ്രവര്‍ത്തിച്ചു(ത്വബ് റാനി 11/71, മജ്മഉസ്സവാഇദ് 3/5).
ഇമാം മാലിക്(റ) പറഞ്ഞു: ‘മദീനക്കാര്‍ പറയുന്നതായി ഞാന്‍ കേട്ടു: ഒരു വീട്ടില്‍ മുഹമ്മദ് എന്ന് പേരുള്ള കുട്ടി ഉണ്ടായാല്‍ ആ വീട്ടുകാര്‍ക്ക് നല്ല ഭക്ഷണം ലഭിക്കാതിരിക്കില്ല.’ജാബിര്‍(റ)ല്‍ നിന്ന് നിവേദനം നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അകാരണമായി അവനെ അടിക്കുകയോ നല്ല കാര്യങ്ങളില്‍ നിന്ന് തടയുകയോ ചെയ്യരുത്(ദൈലമി മിര്‍ഖാത്ത് 4/599). മറ്റൊരു തിരുവചനമിങ്ങനെ നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അവനെ നിങ്ങള്‍ ആദരിക്കുകയും സദസ്സില്‍ അവന് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുക. അവനോട് നിങ്ങള്‍ മുഖം വക്രീകരിച്ചു കാമിക്കരുത്(മിര്‍ഖാത്ത് 4/597).
തിരുനബി(സ്വ)ക്ക് നിരവധി നാമങ്ങളുളളതായി പണ്ഡിതന്മാര്‍ വിവരിക്കുന്നുണ്ട്. ആയിരവും രണ്ടായിരവും പേരുകള്‍ കണ്ടെത്തി ക്രോഡീകരിച്ച പണ്ഡിതരുണ്ട്. ഇമാം ദിഹ്‌യ(റ)യുടെ അല്‍ മുസ്തഫാ ഫീ അസ്മാ ഇല്‍ മുസ്തഫാ, ഇമാം സുയൂഥി(റ)യുടെ അര്‍രിയാഉല്‍ അനീഖ, ഇമാം നബഹാനിയുടെ മിനനുല്‍ അസ്മാ തുടങ്ങിയവ ഉദാഹരണം.
കുട്ടികള്‍ക്ക് പ്രവാചക പേരുകള്‍ നല്‍കുന്നതും അല്ലാഹുവിന്റെ മഹത്തായ നാമങ്ങള്‍ ‘അബ്ദു’ എന്നു ചേര്‍ത്തിടുന്നതും ചെറുപ്രായത്തിലേ കുട്ടി അല്ലാഹുവിനെയും റസൂലിനെയും അറിയാനും മഹബ്ബത്ത് വളരാനും നിമിത്തമാകുമെന്നതില്‍ സന്ദേഹമില്ല. ചെകുത്താന്റെ നാമങ്ങള്‍ അവനോടുള്ള ബന്ധമാണുണര്‍ത്തുക. ഇത് രക്ഷിതാക്കള്‍ സഗൗരവം പരിഗണിക്കേണ്ട കാര്യമാണ്.
ഓമനപ്പേര്
ഓമനപ്പേര് നല്‍കല്‍ സുന്നത്താണ്. സന്താനങ്ങളുടെ പേരിന്റെ കൂടെ ‘അബ്’ ചേര്‍ത്ത് പുരുഷനും ‘ഉമ്മ്’ ചേര്‍ത്ത് സ്ത്രീക്കും നല്‍കുന്ന പേരിനാണ് കുന്‍യത്ത് (ഓമനപ്പേര്) എന്നു പറയുന്നത്. അബൂ അബ്ദില്ലാഹ്, ഉമ്മു അബ്ദില്ലാഹ് എന്നിവപോലെ. നബി(സ്വ)യുടെ ഓമനപ്പേര് അബുല്‍ഖാസിം എന്നാണല്ലോ. നബി(സ്വ)യുടെ പേരിടല്‍ പുണ്യമുള്ളതാണെങ്കിലും അവിടുത്തെ ഓമനപ്പേര് മറ്റുള്ളവര്‍ക്ക് നല്‍കല്‍ ഹറാമാണ് (തുഹ്ഫ 9/374). എന്റെ പേര് നിങ്ങള്‍ സ്വീകരിക്കുക. എന്റെ ഓമനപ്പേര് നല്‍കരുതെന്ന ഹദീസ് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട് (10/571).
മുതിര്‍ന്ന സന്താനത്തിന്റെ പേര് ചേര്‍ത്ത ഓമനപ്പേര് നല്‍കലാണ് ഏറ്റവും ഉത്തമം. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും വിരോധമില്ല. തീരെ മക്കളില്ലാത്തവര്‍ക്കും ഓമനപ്പേര് നല്‍കാം. ആഇശാ(റ)ക്ക് ഉമ്മു അബ്ദില്ലാ എന്ന് ഓമനപ്പേരുണ്ട്. തന്റെ സഹോദരി അസ്മാഅ്(റ)യുടെ മകന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വിന്റെ പേരിനോട് ചേര്‍ത്താണ് ഇത്‌നല്‍കപ്പെട്ടത്.
സത്യനിഷേധിക്കും തെമ്മാടിക്കും പുത്തനാശയക്കാരനും ഓമനപ്പേര് നല്‍കരുതെന്ന് ഇമാം നവവി(റ) റൗളയില്‍ പറഞ്ഞിട്ടുണ്ട്. കാരണം ഈ ഓമനപ്പേര് ബഹുമാന സൂചകമാണ്. ഇപ്പറഞ്ഞവര്‍ ബഹുമാനത്തിനര്‍ഹരല്ല. മറിച്ച് അവരോട് ഗൗരവത്തില്‍ വര്‍ത്തിക്കാനാണ് നമ്മോട് കല്‍പിക്കപ്പെട്ടത് (ശര്‍വാനി 9/374). മാതാപിതാക്കളുടെയും ഉസ്താദുമാരുടെയും പേരുകള്‍ എഴുത്തിലോ വാക്കിലോ സന്താനങ്ങളും ശിഷ്യന്മാരും ഉപയോഗിക്കാതിരിക്കല്‍ സുന്നത്താണ്. ഒരു വ്യക്തി അവന്റെ ഓമനപ്പേര് എഴുത്തിലോ മറ്റോ ഉപയോഗിക്കാതിരിക്കലാണ് മര്യാദ. അവനാ പേരിലല്ലാതെ അറിയപ്പെടാതിരിക്കുകയോ അത് പ്രസിദ്ധമാവുകയോ ചെയ്താല്‍ വിരോധമില്ലതാനും (മുഗ്‌നി).
അഖീഖ അറുക്കല്‍
നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്‌നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണമായും വിരിഞ്ഞശേഷം അവനുവേണ്ടി അഖീഖ അറുക്കല്‍ ശക്തിയായ സുന്നത്താണ്. പ്രസവശേഷം കുട്ടി മരണപ്പെട്ടാലും അറവ് സുന്നത്തുതന്നെ (തുഹ്ഫ 9/370).
അറവിന്റെ മഹത്വങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്. സമുറ(റ)വില്‍ നിന്ന് നിവേദനം: ”നബി(സ്വ) പറഞ്ഞു: ഏതൊരു കുട്ടിയും അവന്റെ അഖീഖകൊണ്ട് പണയം വെക്കപ്പെട്ടവനാണ്. ഏഴാം ദിവസമാണ് അതറുക്കേണ്ടത്. അന്നുതന്നെ പേരിടുകയും മുടി കളയുകയും വേണം” (തിര്‍മുദി 4/101, അബൂദാവൂദ് 3/360, നസാഈ 7/166, ഇബ്‌നുമാജ 3165).
കുട്ടി അഖീഖകൊണ്ട് പണയം വെക്കപ്പെട്ടവനാണെന്ന നബി(സ്വ)യുടെ പരാമര്‍ശത്തിന് ഇമാമുമാര്‍ പല വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. അഖീഖ അറുക്കപ്പെടാതിരിക്കുകയും ശൈശവാവസ്ഥയില്‍ കുട്ടി മരണപ്പെടുകയും ചെയ്താല്‍ മാതാപിതാക്കളുടെ കാര്യത്തില്‍ പരലോകത്ത് ആ കുട്ടി ശിപാര്‍ശ ചെയ്യില്ലെന്നാണിതിന്റെ അര്‍ത്ഥമെന്ന് ഇമാം അഹ്മദ്(റ) പറഞ്ഞതായി ഇമാം ഖത്വാബി ഉദ്ധരിച്ചിട്ടുണ്ട്. മറ്റൊരര്‍ത്ഥം, അഖീഖ അറുത്ത് പണയത്തില്‍ നിന്ന് ഒഴിവാക്കാതെ ആ കുട്ടിയെ കൊണ്ടുള്ള ഉപകാരവും സൗഖ്യവും പൂര്‍ണമായി രക്ഷിതാക്കള്‍ക്ക് ലഭിക്കില്ലെന്നാണ്. അനുഗ്രഹങ്ങള്‍ അതു ലഭിച്ചവര്‍ക്ക് പൂര്‍ണമായി ഉപകരിക്കുക, അതിന് നന്ദി പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ്. ഇത്തരം അനുഗ്രഹങ്ങളുടെ നന്ദിപ്രകടനം നബി(സ്വ)യുടെ ചര്യ പിന്‍പറ്റല്‍ കൊണ്ടു കൂടിയാണ്. അതാവട്ടെ നന്ദിയും കുട്ടിയുടെ രക്ഷയും ആഗ്രഹിച്ച് ബലി നടത്തല്‍ കൊണ്ടുമാണ് എന്നു വ്യാഖ്യാനിച്ച പണ്ഡിതന്മാരുമുണ്ട്. കുട്ടിയുടെ വളര്‍ച്ച വേണ്ടവിധത്തിലാവണമെങ്കില്‍ അഖീഖ അറുക്കണമെന്ന് വിശദീകരിച്ച ജ്ഞാനികളുമുണ്ട്.
അഖീഖ അറുക്കേണ്ടതാര്?
ഇനി ആരാണ് അഖീഖ അറുക്കേണ്ടതെന്ന് നോക്കാം. കുട്ടിക്ക് ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ അവരുടെ സമ്പത്തില്‍ നിന്നാണ് അഖീഖ അറുക്കേണ്ടത്. കുട്ടിക്ക് മുതലുണ്ടെങ്കിലും അതില്‍ നിന്നെടുക്കാന്‍ പാടില്ല. പ്രസവം മുതല്‍ അറുപത് ദിവസത്തിനകം (പ്രസവരക്തത്തിന്റെ അധികരിച്ച കാലം) കഴിവുണ്ടായാല്‍ മാത്രമേ രക്ഷിതാവിന്റെ മേല്‍ അറവ് ബാധ്യതയുള്ളൂ. പ്രസവിച്ച ഏഴാം ദിവസം അറവ് നടത്തലാണേറെ ശ്രേഷ്ഠം. ഇല്ലെങ്കില്‍ പതിനാല്, ഇരുപത്തിയൊന്ന് എന്നിങ്ങനെ ഏഴിന്റെ ഗുണിതങ്ങളിലാണ് അറവ് നടത്തേണ്ടത് (കുര്‍ദി). കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ബാധ്യതപ്പെട്ട രക്ഷിതാക്കള്‍ അറവ് നടത്തിയില്ലെങ്കില്‍ ശേഷം സ്വന്തമായി അറവ് നടത്തല്‍ സുന്നത്തുണ്ട്.
ഉളുഹിയ്യത്ത് പോലെത്തന്നെ ന്യൂനതകളില്ലാത്ത ആട്, മാട്, ഒട്ടകങ്ങളെയാണ് അഖീഖ അറുക്കേണ്ടതും. ഇവയല്ലാത്ത മറ്റു മൃഗങ്ങളൊന്നും അഖീഖക്ക് പറ്റില്ലെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. നെയ്യാടാണെങ്കില്‍ ഒരു വയസ്സായതും കോലാട്, മാട് എന്നിവ രണ്ടു വയസ്സ് പൂര്‍ത്തിയായതും, ഒട്ടകം അഞ്ചുവയസ്സ് തികഞ്ഞതുമാണ് അഖീഖക്ക് പറ്റുക. കാള, പശു, എരുമ, പോത്ത് എന്നിവയാണ് മാട് എന്നതുകൊണ്ടുള്ള വിവക്ഷ.
ആടിനെ അഖീഖ അറുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് ഒരാടും ആണ്‍കുട്ടിക്ക് രണ്ടാടുമാണ് ഏറ്റവും ഉത്തമം. ആഇശ(റ)യില്‍ നിന്ന് നിവേദനം. ആണ്‍കുട്ടിക്കു തുല്യമായ രണ്ടാടിനെ അറുക്കാനും പെണ്‍കുട്ടിക്ക് ഒരാടിനെ അറുക്കാനും നബി(സ്വ) ഞങ്ങളോട് കല്‍പിച്ചു (തിര്‍മുദി). എന്നാല്‍ ആണ്‍കുട്ടിക്കുവേണ്ടി ഒരാടിനെ അറുത്താലും മതിയാകും. കാരണം, നബി(സ്വ) ഹസന്‍, ഹുസൈന്‍(റ) എന്നിവര്‍ക്ക് ഓരോ ആടിനെ അറുത്തു എന്ന് ഹദീസില്‍ വന്നിട്ടുണ്ട് (തുഹ്ഫ 9/371).
ഒട്ടകത്തിലും മാടിലും ഏഴുപേര്‍ പങ്കാളികളാകല്‍ അനുവദനീയമാണ്. ഒരാള്‍ തന്റെ ഏഴു മക്കളുടെ അഖീഖയായി ഒരു മാടിനെയോ ഒട്ടകത്തെയോ അറുക്കുന്നതിന് വിരോധമില്ല. ഏഴുപേര്‍ പങ്കുചേരുമ്പോള്‍ എല്ലാവരും അഖീഖതന്നെ ഉദ്ദേശിച്ചുകൊള്ളണമെന്നുമില്ല. ചിലര്‍ അഖീഖയായും മറ്റു ചിലര്‍ ഉളുഹിയ്യത്തായും വേറെ ചിലര്‍ മാംസവും ഉദ്ദേശിച്ച് അറവു നടത്തുന്നതിന് വിരോധമില്ല (ശര്‍വാനി 9/371). അതനുസരിച്ച് ഒരു കച്ചവടക്കാരന്‍ നിബന്ധന ഒത്ത മൃഗത്തെ, അതിന്റെ ഏഴിലൊന്ന് ഉള്ഹിയ്യത്തോ അഖീഖത്തോ ആണെന്ന് കരുതി അറവ് നടത്തുകയും ഏഴായി വീതംവെച്ച ശേഷം ആറുഭാഗം വില്‍ക്കുകയും ഒരു ഭാഗം നിയമപ്രകാരം വിതരണം നടത്തുകയും ചെയ്യുന്നതിന് വിരോധമില്ല. ബലി പെരുന്നാളിനോടനുബന്ധിച്ച് ഉളുഹിയ്യത്തറുക്കുന്ന മാടുകളില്‍ ഇങ്ങനെ അഖീഖ കരുതി ഭാഗം ചേരുന്നവര്‍ പൂര്‍വികരില്‍ ഉണ്ടായിരുന്നു. അത് സ്വീകാര്യമാണെന്ന് ചുരുക്കം.
അഖീഖ സുന്നത്താണെങ്കിലും നേര്‍ച്ചയാക്കല്‍ കൊണ്ടും ‘ഇതെന്റെ കുട്ടിയുടെ അഖീഖയാണെ’ന്നു പറയല്‍കൊണ്ടും നിര്‍ബന്ധമാകും. ഇങ്ങനെ നിര്‍ബന്ധമായതിന്റെ മാംസം പൂര്‍ണമായും ധര്‍മം ചെയ്യല്‍ നിര്‍ബന്ധമാണ്. അറുത്തവനോ അവന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആശ്രിതരോ അതില്‍നിന്ന് ഒന്നും ഭക്ഷിക്കാന്‍ പാടില്ല. സുന്നത്തായ അഖീഖയില്‍ നിന്നു അല്‍പമെങ്കിലും ധര്‍മം ചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ബറകത്തിനുവേണ്ടി അല്‍പം അവനെടുത്ത് ബാക്കി മുഴുവനും സ്വദഖ ചെയ്യലാണ് ഉളുഹിയ്യത്ത് മാംസത്തിലെന്ന പോലെ ഇതിലും ഉത്തമം. അപ്രകാരം നിര്‍ബന്ധമായത് നാട്ടില്‍തന്നെ നല്‍കണം. സുന്നത്തായത് അല്‍പം നാട്ടില്‍ വിതരണം ചെയ്ത് ബാക്കി മറ്റു നാടുകളിലേക്ക് നീക്കുന്നതിന് വിരോധമില്ല.
ഉളുഹിയ്യത്ത് പോലെതന്നെ അഖീഖയുടെയും മാംസമോ തോലോ എല്ലോ വില്‍ക്കാന്‍ പാടില്ലെന്ന് പ്രത്യേകം ഓര്‍ക്കുക. തോല് വിറ്റ് വില ധര്‍മം ചെയ്യുന്ന രീതി കണ്ടുവരുന്നുണ്ട്. ഇതുപാടില്ല. അതില്‍ അറവുകാരന് ഉടമാവകാശമില്ലെന്നതുകൊണ്ട് തന്നെ വില്‍പന ശരിയാവുകയുമില്ല. അത് അങ്ങനെതന്നെ ദരിദ്രര്‍ക്ക് സ്വദഖ ചെയ്യുകയാണ് വേണ്ടത്. അവര്‍ വില്‍ക്കുന്നതിന് വിരോധമില്ല.
മിക്ക നിയമങ്ങളിലും അഖീഖത്ത് ഉളുഹിയ്യത്ത് പോലെയാണെങ്കിലും അഖീഖത്തിന് മാത്രം ബാധകമാവുന്ന ചില നിയമങ്ങളുമുണ്ട്. അവയില്‍ ചിലതു വിവരിക്കാം: അഖീഖയുടെ മാംസം വേവിച്ച് നല്‍കല്‍ സുന്നത്താണ്. ഇമാം ബൈഹഖി(റ) ആഇശ(റ)യില്‍ നിന്ന് ഇത് ഉദ്ധരിച്ചിട്ടുണ്ട് (തുഹ്ഫ). അതുതന്നെ അല്‍പം മധുരം ചേര്‍ത്ത് വേവിക്കല്‍ സുന്നത്താണ്. കുട്ടിയുടെ സ്വഭാവം മാധുര്യമുള്ളതാകുന്നതിലേക്ക് ശുഭലക്ഷണമായിട്ടാണിത്. സൂര്യോദയ സമയത്ത് അറവ് നടത്തലും അറുക്കുന്ന സമയത്ത് ബിസ്മിയും തക്ബീറും ചൊല്ലി കുട്ടിയുടെ പേരുപറഞ്ഞ് ‘ഇത് ഇന്ന ആളുടെ അഖീഖയാണ്, ഇത് സ്വീകരിക്കണമേ’ എന്നു പറഞ്ഞ് അറവ് നടത്തലും സുന്നത്താണ്. അഖീഖ മൃഗത്തിന്റെ എല്ല് പൊട്ടിക്കാതിരിക്കലാണ് ഉത്തമം. കുട്ടിയുടെ അവയവങ്ങള്‍ രക്ഷപ്പെടുന്നതിന്റെ നല്ല സൂചനയായിട്ടാണത്. ഓരോ എല്ലും സന്ധിയില്‍നിന്നു അഴിച്ചെടുക്കുകയാണ് വേണ്ടത് (ശര്‍വാനി). മൃഗത്തിന്റെ വലത്തെ കുറക് പ്രസവമെടുക്കുന്ന സ്ത്രീക്ക് കൊടുക്കല്‍ സുന്നത്താണ് (തുഹ്ഫ).
സുന്നത്തായ ഉളുഹിയ്യത്തില്‍ നിന്ന് ധനികര്‍ക്ക് പാരിതോഷികമായി നല്‍കാമെങ്കിലും അവര്‍ക്ക് ഉടമസ്ഥാവകാശമില്ലെന്നാണ് നിയമം. അമുസ്‌ലിമിന് ഒരുനിലക്കും നല്‍കാന്‍ പാടില്ലതാനും. എന്നാല്‍ ഇതിലും അഖീഖ വ്യത്യസതമാണ്. അഖീഖയുടെ മാംസം ലഭിക്കുന്ന ധനികര്‍ക്ക് ഉടമസ്ഥാവകാശമുണ്ട് (നിഹായ 9/147). അപ്പോള്‍ അവര്‍ക്കതില്‍ വില്‍പന പോലെയുള്ള ക്രയവിക്രയങ്ങള്‍ ചെയ്യാവുന്നതാണ്.
മുടികളയല്‍
പ്രസവിച്ച ഏഴാം ദിവസം കുട്ടിയുടെ മുടി പൂര്‍ണമായും കളയല്‍ സുന്നത്താണ്. ഏഴാം ദിവസം ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരുടെ മുടി കളയാന്‍ നബി(സ്വ) കല്‍പിച്ചുവെന്ന് അനസ്ബ്‌നു മാലിക്(റ)വില്‍ നിന്ന് തിര്‍മുദി ഉദ്ധരിച്ചിട്ടുണ്ട് (4/84). ആണ്‍കുട്ടിയുടേത് മാത്രമല്ല, പെണ്‍കുട്ടിയുടെയും മുടികളയല്‍ സുന്നത്തുതന്നെ. നവജാതശിശുവിന് തലയില്‍ മുടിയില്ലെങ്കില്‍ ക്ഷൗരക്കത്തി തലയിലൂടെ നടത്തല്‍ സുന്നത്തുണ്ട് (മുഗ്‌നി-ശര്‍വാനി 9/378). മുടിയില്‍ നിന്ന് അല്‍പം കളയലും മുടിവെട്ടലും മതിയാവുകയില്ല (ശര്‍വാനി).
തലമുടി ഭാഗികമായി കളയുന്നത് കറാഹത്താണ്. ഇമാം ഇബ്‌നുഹജറുല്‍ അസ്ഖലാനി പറയുന്നു: ”തലമുടി മുഴുവനായി കളയണം. മുടി ക്രോപ് ചെയ്യുന്നത് നബി(സ്വ) വിരോധിച്ചതാണ് കാരണം” (ഫത്ഹുല്‍ബാരി 12/386). ഇബ്‌നു ഉമര്‍(റ)യില്‍ നിന്ന് നിവേദനം: ‘ക്രോപ് ചെയ്യുന്നത് നബി(സ്വ) വിരോധിക്കുന്നതായി ഞാന്‍ കേട്ടു’ (ബുഖാരി). എന്താണ് ക്രോപ്? ഇമാം നവവി(റ) പറയുന്നു: ക്രോപ് എന്നാല്‍ കുട്ടിയുടെ തലമുടി ഭാഗികമായി കളയലാണ്. നാഫിഅ്(റ) ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്, അതാണ് പ്രബലം. ഇമാം അബ്ദുറസാഖ്(റ) തന്റെ മുസ്വന്നഫില്‍ ഉദ്ധരിക്കുന്നു: ‘ഒരു കുട്ടിയുടെ തലമുടി അല്‍പം കളഞ്ഞതായി നബി(സ്വ) കാണാനിടയായി. നബി(സ്വ) അതിനെതൊട്ട് അവരെ വിരോധിച്ചു. അവിടുന്ന് പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ പൂര്‍ണമായും കളയുക, അല്ലെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുക’.
സിനിമകളിലും ചാനലുകളിലും പ്രത്യക്ഷപ്പെടുന്ന ഫാഷനുകള്‍ക്കൊപ്പിച്ച് മക്കളുടെ തലമുടിയും വസ്ത്രധാരണ രീതിയും രൂപപ്പെടുത്തുന്ന രക്ഷിതാക്കള്‍ ഇത് ഓര്‍ക്കണം. നബിചര്യയും കല്‍പനയും മറികടന്നുകൊണ്ടാണ് നിങ്ങള്‍ കളിക്കുന്നത്. ഇത് കുട്ടിയുടെ സ്വഭാവവും സംസ്‌കാരവും ദുഷിക്കാനാണ് ഇടവരുത്തുക. ഇത്തരം പാശ്ചാത്യ-സിനിമാ സംസ്‌കാരങ്ങള്‍ സ്വീകരിച്ച് വളരുന്ന കുട്ടിയുടെ സ്വഭാവ രൂപീകരണവും ആ വഴിക്കായിരിക്കും. ഇന്ന് കാണുന്ന അപ്പാച്ചിയും മറ്റും ഇത്തരം പാശ്ചാത്യ സംസ്‌കാരങ്ങളുടെ സൃഷ്ടികളാണ്. ഒന്നുമറിയാത്ത കുട്ടിയെ അതിന് അടിമയാക്കി വളര്‍ത്തുന്ന രക്ഷിതാക്കള്‍ റബ്ബിന്റെ മുമ്പില്‍ രക്ഷപ്പെടുമെന്നു കരുതുന്നുണ്ടോ?
സ്വദഖ ചെയ്യല്‍
കുട്ടിയുടെ മുടിയുടെ തൂക്കമനുസരിച്ച് സ്വര്‍ണമോ വെള്ളിയോ ധര്‍മം ചെയ്യല്‍ സുന്നത്താണ്. ഹുസൈന്‍(റ)വിന്റെ മുടി തൂക്കാനും തൂക്കത്തിനനുസരിച്ച് വെള്ളി ധര്‍മം ചെയ്യാനും ഫാത്വിമ(റ)യോട് നബി(സ്വ) കല്‍പിച്ചതായി സ്വീകാര്യമായ ഹദീസില്‍ വന്നിട്ടുണ്ട് (തുഹ്ഫ 9/375). ഇതിനോട് തുലനപ്പെടുത്തി സ്വര്‍ണവും സ്വദഖ ചെയ്യാമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകുന്നതുവരെ കുട്ടിയുടെ മുണ്ഡനം ചെയ്യപ്പെട്ടില്ലെങ്കില്‍ ശേഷം അവന്‍ തന്നെ അക്കാര്യം ചെയ്യണം. പ്രസവസമയത്തുള്ള മുടി നിലവിലുണ്ടെങ്കിലാണിത്. ഇല്ലെങ്കില്‍ മുടികളഞ്ഞ സമയത്തുള്ള മുടിയുടെ തൂക്കത്തിനനുസരിച്ച് സ്വദഖ ചെയ്യല്‍ സുന്നത്താണ്. തൂക്കമറിയില്ലെങ്കില്‍ കുറവ് വരാത്തവിധം തൂക്കം കണക്കാക്കി ധര്‍മം ചെയ്യേണ്ടതാണ്.
ചേലാകര്‍മം ചെയ്യല്‍
ചേലാകര്‍മം ചെയ്യപ്പെട്ട നിലയില്‍ പ്രസവിക്കപ്പെടാത്ത പുരുഷന്മാര്‍ക്ക് അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. ഇബ്‌റാഹിം നബി(അ)യുടെ ചര്യ പിന്തുടരുകയെന്ന് തങ്ങള്‍ക്കു നാം ദിവ്യസന്ദേശമറിയിച്ചു (നഹീല്‍ 123) എന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ചേലാകര്‍മം ഇബ്‌റാഹീമി സരണിയില്‍ പെട്ടതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌റാഹിം നബി(അ)യെ തന്റെ എണ്‍പതാം വയസ്സില്‍ ചേലാകര്‍മം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ഹദീസ് ഇമാം ബുഖാരി (6/388) ഉദ്ധരിച്ചിട്ടുണ്ട്. നൂറ്റിഇരുപതാം വയസ്സിലാണെന്നും അഭിപ്രായമുണ്ട്. ആദ്യത്തേതാണ് ഏറ്റവും പ്രബലം (തുഹ്ഫ 9/198). പ്രകൃതി സ്വഭാവത്തില്‍ പെട്ട പത്ത് കാര്യങ്ങളില്‍ ഒന്ന് ചേലാകര്‍മമാണെന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ പറയുന്നു. പുരുഷന്റെ ലിംഗാഗ്ര ചര്‍മ്മവും സ്ത്രീയുടെ യോനിയുടെ മേല്‍ഭാഗത്തുള്ള തൊലിയും മുറിച്ചുകൊണ്ടാണ് കൃത്യം നിര്‍വഹിക്കേണ്ടത്.
ചേലാകര്‍മം പുരുഷന് നിര്‍ബന്ധവും സ്ത്രീക്ക് സുന്നത്തുമാണെന്നഭിപ്രായമാണ് ഭൂരിഭാഗം പണ്ഡിതന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടത് (തുഹ്ഫ). പ്രായപൂര്‍ത്തിയും വിവേകവുമായ ശേഷമാണ് ഇത് നിര്‍ബന്ധമാവുക. എന്നാല്‍ പ്രസവിച്ച് ഏഴാം ദിവസം തന്നെ നിര്‍വഹിക്കല്‍ സുന്നത്തുണ്ട്. ഹസന്‍, ഹുസൈന്‍(റ)യുടെ ചേലാകര്‍മം ഏഴാം ദിവസം നിര്‍വഹിക്കാന്‍ നബി(സ്വ) കല്‍പിച്ചു എന്ന് ഹദീസിലുണ്ട്. പ്രസവിച്ച ദിവസം കൂടാതെയുള്ള ഏഴാം ദിവസമാണ് കണക്കാക്കേണ്ടത്. ഇത് മുമ്പ് വിവരിച്ച പേരിടല്‍, അറവ്, മുടികളയല്‍ എന്നിവക്ക് വിരുദ്ധമായാണ്. അവ നിര്‍വഹിക്കേണ്ടത് പ്രസവ ദിവസമുള്‍പ്പെടെയുള്ള ഏഴാം ദിവസമാണെന്ന് മുമ്പ് വിവരിച്ചിട്ടുണ്ട്. കുട്ടിയുടെ ശേഷി കൂട്ടാനും വേദന കുറയാനുമാണ് ചേലാകര്‍മത്തില്‍ അങ്ങിനെ പരിഗണിച്ചതെന്നും മറ്റു കാര്യങ്ങളില്‍ അത്തരം പ്രശ്‌നങ്ങളില്ലാത്തതു കൊണ്ട് നന്മയിലേക്ക് പരമാവധി ഉളരാന്‍ വേണ്ടിയാണ് പ്രസവദിവസം ഉള്‍പ്പെടുത്തിയതെന്നും ഇബ്‌നുഹജര്‍(റ) വിശദീകരിച്ചിട്ടുണ്ട് (തുഹ്ഫ). ഏഴിനുമുമ്പ് ചേലാകര്‍മം കറാഹത്താണ്. ഏഴിന് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാല്‍പതാം ദിവസവും പിന്നെ ഏഴാം വയസ്സിലുമാണ് ചേലാകര്‍മം ചെയ്യേണ്ടത് (തുഹ്ഫ 9/200).
പുരുഷന്മാരുടെ ചേലാകര്‍മം പരസ്യമാക്കലും അതിനുവേണ്ടി സദ്യ ഒരുക്കലും സുന്നത്തുണ്ട്. സ്ത്രീകളുടെത് പുരുഷന്മാരെതൊട്ട് രഹസ്യമാക്കുകയാണ് വേണ്ടത്. സ്ത്രീകളെ അറിയിക്കുന്നതിന് വിരോധമില്ല (ശര്‍വാനി). നപുംസകത്തിന് ചേലാകര്‍മം നിര്‍ബന്ധമില്ല. മാത്രമല്ല, ആണോ പെണ്ണോ എന്ന സംശയം നിലനില്‍ക്കുന്നതോടെ വേദനിപ്പിക്കുന്നതിനാല്‍ അനുവദനീയം തന്നെയല്ല. ഒരാള്‍ക്ക് ഉപയോഗപ്രദമായ രണ്ട് ലിംഗമുണ്ടായാല്‍ അതു രണ്ടും ചേലാകര്‍മം ചെയ്യണം. എന്നാല്‍ ഒന്ന് ഉപയോഗപ്രദവും മറ്റേത് പ്രയോജന രഹിതവുമായി മാറിയാല്‍ ആദ്യത്തേത് മാത്രം ചെയ്താല്‍ മതി (തുഹ്ഫ).
ശാസ്ത്രീയ പഠനങ്ങള്‍
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ചേലാകര്‍മ സംബന്ധമായ പഠനങ്ങളില്‍ അത് എച്ച്‌ഐവിയെ പ്രതിരോധിക്കുന്ന രൂപങ്ങള്‍ ഇങ്ങനെ വിവരിക്കുന്നു.
ഒന്ന്: എയ്ഡ്‌സ് പ്രധാനമായും പകരുന്നത് ലിംഗത്തിലൂടെയായതിനാല്‍ ലിംഗ ഛേദികള്‍ക്ക് ഛേദിക്കാത്തവരെക്കാള്‍ എയ്ഡ്‌സ് സാധ്യത കുറവാണ്.
രണ്ട്: ലിംഗം ഛേദിക്കുന്നവര്‍ക്ക് എയ്ഡ്‌സിനെതിരെ ശക്തമായ പ്രതിരോധമുണ്ടെന്ന് നാല്‍പതിലേറെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മൂന്ന്: ഉഗാണ്ടയില്‍ എയ്ഡ്‌സ് ബാധിതരായ ഭാര്യമാര്‍ക്കൊപ്പം താമസിക്കുന്ന ചേലാകര്‍മികളായ 50 പുരുഷന്മാരില്‍ 30 മാസത്തെ വൈവാഹിക ജീവിതത്തിനു ശേഷവും രോഗം ബാധിച്ചതായി കണ്ടില്ല. എന്നാല്‍ ചേലാകര്‍മം ചെയ്യാത്ത പുരുഷന്മാരില്‍ 137ല്‍ മുപ്പതും രോഗത്തിനിരയായി.
നാല്: എച്ച്‌ഐവിയെ സ്വീകരിക്കുന്ന ‘ലാംഗര്‍ഹാന്‍സ്’ ചേലാകര്‍മത്തോടെ ഇല്ലാതെയാവുന്നു.
മൂത്രം പൂര്‍ണമായി വിസര്‍ജ്ജിക്കാതെ മൂത്ര സഞ്ചിയില്‍ കെട്ടിക്കിടക്കാന്‍ ഇടവരികയും പിന്നീടത് വൃക്കയിലേക്കെത്തുന്നതോടെ വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. മാത്രമല്ല, അഗ്രചര്‍മം നീങ്ങാതിരിക്കുന്നത് ദാമ്പത്യബന്ധത്തിന് വിഷമം സൃഷ്ടിച്ചേക്കും. ഇതെല്ലാം സുന്നത്ത് ചെയ്യിപ്പിക്കുന്നതോടെ നിസാരമായി പരിഹരിക്കാമെന്ന് ഡോ. കെപി ജോര്‍ജ്ജ് വിശദീകരിക്കുന്നു (നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍, പേ 54).
പുരുഷ ജനനേന്ദ്രിയത്തിന്റെ തൊലിക്കട്ടിയില്‍ അടിഞ്ഞുകൂടുന്ന ‘സ്‌മെഗ്മ’ എന്ന വെളുത്തുകൊഴുത്ത സ്രവം ഗര്‍ഭാശയ കാന്‍സറിന് കാരണമാണ്. പരിഛേദനം നടത്തിയാല്‍ ഈ സ്രവം ഗര്‍ഭാശയമുഖത്ത് എത്താനുള്ള സാധ്യതകുറവാണ്. അതുകൊണ്ട് ഗര്‍ഭാശയ കാന്‍സര്‍ കുറയാന്‍ ചേലാകര്‍മം കാരണമാകുമെന്ന് ഡോ. സി ജോസഫ് വിശദീകരിക്കുന്നുണ്ട്. വിശുദ്ധമതത്തിന്റെ മുഴുവന്‍ ആചാരാനുഷ്ഠാനങ്ങളും ശാസ്ത്രീയവും ആരോഗ്യത്തിന് ഗുണകരവും പ്രകൃതിദത്തവുമാണെന്ന് ഉണര്‍ത്തട്ടെ.
ചേലാകര്‍മം ചെയ്തില്ലെങ്കില്‍
ചേലാകര്‍മം നിര്‍ബന്ധമാണെന്ന് നാം മുമ്പ് വായിച്ചു. അത് ചെയ്യാതിരിക്കുന്നത് കുറ്റകരമാണ്. ലിംഗാഗ്ര ചര്‍മത്തിന്റെ ഉള്‍ഭാഗം ശരീരത്തിന്റെ ബാഹ്യഭാഗമായിട്ടാണ് ഗണിക്കുക. അതുകൊണ്ടുതന്നെ നിര്‍ബന്ധകുളിയില്‍ ചര്‍മത്തിന്റെ താഴ്ഭാഗത്തേക്ക് വെള്ളം ചേര്‍ക്കല്‍ നിര്‍ബന്ധമാണ്. അല്ലാതെ കുളി പൂര്‍ണമാവുകയില്ല. നിസ്‌കാരാദി ആരാധനകള്‍ സ്വീകാര്യമാവുകയല്ല. മയ്യിത്തിനെ കുളിപ്പിക്കുമ്പോഴും ഇത് പ്രശ്‌നമാണ്. ചര്‍മത്തിന്റെ താഴ്ഭാഗത്തേക്ക് വെള്ളമെത്തിക്കാന്‍ കഴിയാത്ത പക്ഷം തയമ്മും അതിനായി ചെയ്തുകൊടുക്കല്‍ നിര്‍ബന്ധമാകും. കുട്ടികളും വലിയവരും ഇതില്‍ വ്യത്യാസമില്ല (ഫത്ഹുല്‍ മുഈന്‍ 151).
മുലപ്പാല്‍ എത്രകാലം?
കുഞ്ഞുങ്ങളുടെ ആരോഗ്യവും ആത്മീയവുമായ ഭാവിക്ക് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുലകൊടുക്കുക അതില്‍ പ്രധാനമാണ്. ഇബ്‌നുഹജര്‍(റ) പറയുന്നു:’കുട്ടിക്ക് മഞ്ഞപ്പാല്‍ നല്‍കല്‍ മാതാവിന്റെ മേല്‍ ബാധ്യതയാണ്. പ്രസവത്തിന്റെ ഉടനെ ചുരത്തുന്ന പാലാണിത്. ഇതെത്രകാലം നല്‍കണമെന്നത് അതുസംബന്ധമായി പരിജ്ഞാനമുള്ളവര്‍ പറയുന്നതിനനുസരിച്ചായിരിക്കും. മൂന്നു ദിവസമെന്നും ഏഴു ദിവസമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. അതുകൂടാതെ സാധാരണയില്‍ കുട്ടി ജീവിക്കുകയില്ലെന്നതാണതിന്റെ കാരണം'(തുഹ്ഫ 8/350)
രണ്ടു വയസ്സുവരെയാണ് മുലയൂട്ടല്‍ കാലം. മാതാവ് കൂലിയാവശ്യപ്പെട്ടാല്‍ പിതാവിനാകുമെങ്കില്‍ അയാള്‍ അതു വകവെച്ചുകൊടുക്കണം. മാതാവല്ലാത്ത സ്ത്രീകളെ കൊണ്ടും മുലയൂട്ടിക്കാവുന്നതാണ്. നബി(സ്വ)ക്ക് മുലയൂട്ടിയത് ഹലീമ ബീവിയായിരുന്നല്ലോ. മുലയൂട്ടുന്നതിന്റെ അനിവാര്യത വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതു കാണുക. ‘മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടുവര്‍ഷം മുലയൂട്ടണം. പൂര്‍ണമായി മുലകൊടുക്കണമെന്നുദ്ദേശിക്കുന്നവര്‍ക്കുള്ളതാണിത്. എന്നാല്‍ മാതാപിതാക്കള്‍ പരസ്പരം കൂടിയാലോചന നടത്തിയും തൃപ്തിപ്പെട്ടും മുലകുടി നിര്‍ത്തുന്നതിന് ആഗ്രഹിച്ചാല്‍ അത് കുറ്റകരമല്ല. നിങ്ങളുടെ സന്താനങ്ങള്‍ക്ക് (പോറ്റുമ്മയെവെച്ച്)മുലകുടിപ്പിക്കണമെന്ന് നിങ്ങള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങള്‍ സമ്മതിച്ചത്(മൂല്യം) നീതിപൂര്‍വം കൊടുത്താല്‍ അതിലും കുറ്റമില്ല. അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണുന്നവനാണെന്ന് മനസ്സിലാക്കുക'(അല്‍ബഖറ/233).
രണ്ടു വയസ്സിനുശേഷം ആറുമാസമോ അതില്‍ കൂടുതലോ മുലകുടി തുടരല്‍ അനുവദനീയമാണ്. കുട്ടിക്ക് അണപ്പല്ലുകള്‍ മുളച്ച് ഭക്ഷണം ചവക്കാന്‍ ബലം വന്നതിനുശേഷം അധികം ചൂടും തണുപ്പും ഇല്ലാത്ത കാലത്താണ് മുലകുടി മാറ്റാന്‍ ഏറ്റവും ഉത്തമമായ സമയമെന്ന് പണ്ഡിതന്മാര്‍ പറഞ്ഞതുകാണാം. ഒറ്റയടിക്ക് മുലകുടി അവസാനിപ്പിക്കരുത്. ഘട്ടംഘട്ടമായേ നിര്‍ത്താവൂ. ശരീരം ഇണങ്ങിക്കഴിഞ്ഞിരുന്ന ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് പെട്ടെന്ന് മാറ്റുമ്പോഴുണ്ടായേക്കാവുന്ന പ്രയാസം ഒഴിവാക്കാനാണിത്.
കുട്ടികള്‍ക്ക് പല്ല് മുളക്കുന്ന പ്രായംവരെ മുലപ്പാല്‍ മാത്രം കൊടുത്താല്‍ മതി. മറ്റു ആഹാരങ്ങള്‍ അതുവരെ ഒഴിവാക്കണം. അവരുടെ ആമാശയം അതിനുമാത്രം ശക്തമല്ലെന്നത് കൊണ്ടാണിത്. പല്ല് മുളച്ചാല്‍ ആമാശയം ബലപ്പെട്ടു എന്നതിന്റെ അടയാളമായി. അപ്പോള്‍ ലളിതമായ ഭക്ഷണങ്ങളാവാം. സൃഷ്ടികര്‍ത്താവായ അല്ലാഹു ആ നിലയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഘട്ടം ഘട്ടമായി ഭക്ഷണം നല്‍കിത്തുടങ്ങണം. പോഷകമൂല്യങ്ങളടങ്ങിയതും വിഷമയമില്ലാത്തതുമാവാന്‍ ശ്രദ്ധിക്കണം. ആദ്യമായി പാലും കുതിര്‍ത്തി ചപ്പാത്തി പോലുള്ളതും വേവിച്ച ലഘു ആഹാരങ്ങളുമാവാം. പിന്നീട് മാംസങ്ങള്‍ കൊടുത്തു തുടങ്ങാം. ചെറിയ കഷണങ്ങളാക്കിയും നേര്‍മയാക്കിയുമാണ് മാംസാഹാരങ്ങള്‍ നല്‍കേണ്ടത്. പല്ല് മുളച്ചുവരുന്ന നേരത്ത് ഊനുകളില്‍ വെണ്ണയും നെയ്യും പുരട്ടിക്കൊടുക്കല്‍ ആവശ്യമാണ്. അപ്രകാരം പിരടിയിലും എണ്ണ തേച്ച് തടവുന്നത് നല്ലതാണ്. കുഞ്ഞുങ്ങള്‍ സംസാരിച്ചു തുടങ്ങിയാല്‍ നാവില്‍ തേനും ഉപ്പും ചേര്‍ത്തു തടവണം. സംസാരം എളുപ്പമാക്കാനും നാവിലുണ്ടാകുന്ന പ്രയാസം നീക്കാനും ഇതുപകരിക്കും.
സംസാരിച്ചു തുടങ്ങുമ്പോള്‍ ആദ്യമായി ‘ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് ‘എന്ന് ചൊല്ലിക്കൊടുക്കണം. അവരുടെ നാവുകളിലെത്തുന്ന ആദ്യവാചകം അതായിരിക്കണം. പിന്നീട് അല്ലാഹുവിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും ഓര്‍മ ജനിപ്പിക്കുന്ന വചനങ്ങളും ഗാനങ്ങളും കേള്‍പ്പിച്ചുകൊണ്ടിരിക്കണം. ഇതവര്‍ക്ക് അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസവും സ്‌നേഹവും വളരാന്‍ കാരണമാകും. ഏറ്റവും നല്ല നാമം അബ്ദുല്ല. അബ്ദുറഹ്മാന്‍ പോലുള്ളവയാണ് എന്നു പറയുന്നതിലും ഇത്തരമൊരു മനഃശാസ്ത്ര തത്ത്വമുണ്ട്. ചീത്ത വാക്കുകളും ഗാനങ്ങളും കേട്ടുവളരുന്ന കുട്ടിക്ക് അതിനോടാണ് സ്‌നേഹവും താല്‍പര്യവുമുണ്ടാവുക. ഇത് കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നത് രക്ഷിതാക്കള്‍ വിസ്മരിക്കരുത്. തല്‍കാലത്തേക്ക് ദുഃശ്ശീലവും കരച്ചിലും മാറ്റാന്‍ എന്തുമാര്‍ഗവും സ്വീകരിക്കുന്നതിലുള്ള അപകടം തിരിച്ചറിയാതെ പോകരുത്.
കുട്ടികള്‍ക്ക് ഉണ്ടാകുന്ന സ്വാഭാവിക കരച്ചില്‍ രക്ഷിതാക്കളെ പ്രയാസപ്പെടുത്തേണ്ടതില്ല. പ്രത്യേകിച്ച് മുലകുടിക്കുന്നതിന് മുമ്പ്. കാരണം ഈ കരച്ചില്‍ കുട്ടിക്ക് വലിയ ഉപകാരം ചെയ്യും. കുട്ടിയുടെ ആമാശയം വിശാലമാകാനും തലച്ചോറിലുള്ള കഫം പോലുള്ള മാലിന്യങ്ങള്‍ പുറം തള്ളാനുമൊക്കെ അത് കാരണമാവും.
കുഞ്ഞിന് പല്ല് കിളിര്‍ക്കുന്ന സമയത്ത് അവന്റെ അവസ്ഥ മാറും. ചര്‍ദ്ദിയും ചിലപ്പോള്‍ പനിയും സ്വഭാവദൂഷ്യങ്ങളും കാണും. പ്രത്യേകിച്ച് കഠിനമായ ശൈത്യമോ ഉഷ്ണമോ ഉള്ള കാലാവസ്ഥയില്‍. ഈ സമയത്ത് അവരോട് സൗമ്യമായി പെരുമാറുകയും സ്‌നേഹത്തോടെ പരിചരിക്കുകയും വേണം. സാധാരണ ഗതിയില്‍ ആറുമാസമാകുമ്പോഴാണ് പല്ല് മുളക്കുക. ചിലപ്പോള്‍ അഞ്ചാം മാസത്തിലുമാകാം.പത്തുമാസം വരെ താമസിക്കുകയും ചെയ്യാം. ഈ സമയം കുറഞ്ഞ ആഹാരം മാത്രമേ നല്‍കാവൂ. വയര്‍ നിറയരുത്. അമിതാഹാരംമൂലം വയര്‍സ്തംഭനം ഉണ്ടാവാന്‍ സാധ്യതയുണ്ട്. സ്തംഭനമുണ്ടായാല്‍ ഒഴിവാക്കാനുള്ള ഔഷധങ്ങള്‍ ഉപയോഗിച്ച് മിതാവസ്ഥയിലാക്കണം. മാതാവും ഈ സമയത്ത് ഭക്ഷണം നേര്‍മയാക്കുകയും ഉപദ്രവകരമായത് ഉപേക്ഷിക്കുകയും വേണം.
കുഞ്ഞിനെ ഭയപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെതൊട്ടും സൂക്ഷിക്കേണ്ടതാണ്. കഠിനമായ ശബ്ദം, ഭയാനകമായ കാഴ്ചകള്‍, പേടിപ്പെടുന്ന ചലനങ്ങള്‍ തുടങ്ങിയവ അതില്‍പെടും. അവ ചിന്താശേഷിയെ ബാധിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യും. അത്തരം വല്ല രംഗങ്ങളിലും അകപ്പെട്ടാല്‍ ഉടനെ മുലകൊടുത്തുകൊണ്ടോ കളിയില്‍ ഏര്‍പ്പെടുത്തിയോ തൊട്ടിലിലിട്ടാട്ടിയോ കുട്ടിയുടെ ശ്രദ്ധ തിരിക്കേണ്ടതും അങ്ങനെ ആ ഭീതി അകറ്റേണ്ടതുമാണ്. ഇത് താമസിപ്പിക്കാന്‍ പാടില്ല.
സ്വഭാവ സംസ്‌കരണം
കുട്ടിയുടെ നല്ല ഭാവിക്ക് ഏറെ ആവശ്യമാണ് അവന്റെ സ്വഭാവത്തിന്റെ കാര്യം ശ്രദ്ധിക്കല്‍. കുഞ്ഞുനാളില്‍ രക്ഷിതാക്കള്‍ ദുര്‍വാശി, കോപം, അവിവേകം, അത്യാര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ പ്രോത്സാഹിപ്പിച്ചാല്‍ അവ സ്ഥിരസ്വഭാവമാകുമെന്ന കാര്യം തീര്‍ച്ചയാണ്. അവന്‍ വലുതായ ശേഷം അത്തരം ദുസ്വഭാവങ്ങള്‍ വര്‍ജിക്കല്‍ പ്രയാസകരമായിരിക്കും. ഓരോരുത്തരിലും അടങ്ങിയിട്ടുള്ള സ്വഭാവ ദൂശ്യങ്ങളെല്ലാം തന്നെ അവന്‍ വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്നുത്ഭവിച്ചതാണെന്ന് കാണാം. അപ്രകാരംതന്നെ കുട്ടിക്ക് ചിന്താശേഷി വന്നുതുടങ്ങിയാല്‍ മതവിരുദ്ധമായ കളി, തമാശ, സംഗീതം, അശ്ലീലമായത് കേള്‍ക്കല്‍, നവീനവാദങ്ങള്‍, വൃത്തികെട്ട സംസാരം തുടങ്ങിയവയെതൊട്ട് അകറ്റണം. ഇത്തരം കാര്യങ്ങള്‍ ചെവികളിലെത്തിയാല്‍ പിന്നീട് അവ ഉപേക്ഷിക്കുക പ്രയാസമാകും.
മറ്റുള്ളവരില്‍നിന്ന് വല്ലതും കുട്ടി വാങ്ങി ശീലിക്കുന്നും വളരെ കരുതണം. ദാനശീലമാണ് വളര്‍ത്തേണ്ടത്. പിതാവ് ആര്‍ക്കെങ്കിലും വല്ലതും കൊടുക്കുന്നുവെങ്കില്‍ അത് കുട്ടിയെകൊണ്ട് കൊടുപ്പിക്കണം. അവന്‍ ദാനത്തിന്റെ മാധുര്യം അനുഭവിച്ച് വളരട്ടെ. വഞ്ചന, കളവ് തുടങ്ങിയ മാരകദൂഷ്യങ്ങളെ തൊട്ടും അവനെ വിലക്കണം. കുട്ടികളുടെ നൈസര്‍ഗിക വാസനകള്‍ മനസ്സിലാക്കാതെ മറ്റൊന്നിലേക്കവനെ തിരച്ചുവിട്ടാല്‍ അത് വിജയം കാണില്ലെന്ന് മാത്രമല്ല അവനിലുള്ള കഴിവ് നഷ്ടമാവുകയും ചെയ്യും.
ഗ്രാഹ്യശക്തിയും പഠനോത്സുകതയും മനഃപാഠമാക്കാനുള്ള കഴിവും കുട്ടിയില്‍ ദര്‍ശിച്ചാല്‍ അവന്‍ പഠനമേഖലക്ക് പാകപ്പെട്ടവനാണെന്നതിന്റെ അടയാളമാണ്. അത്തരം കുട്ടികളെ ആ മേഖലയിലേക്ക് തന്നെ തിരിക്കണം. കൈതൊഴില്‍ താല്‍പര്യമുള്ളവനാണെങ്കില്‍ അതിലേക്കുള്ള വഴിതുറക്കണം. അല്ലാതെ ഇഷ്ടമില്ലാത്ത മേഖലയില്‍ അവനെ നിര്‍ബന്ധിച്ചിട്ട് കാര്യമില്ല. പക്ഷേ, നിത്യജീവിതത്തില്‍ ആവശ്യമായ അറിവ് നേടിയതിന്റെ ശേഷം മാത്രം മതി ഇതെല്ലാം. മതപരമായ ജ്ഞാനസമ്പാദനം ഓരോര്‍ത്തര്‍ക്കും നിര്‍ബന്ധവും അതില്ലാതിരുന്നാല്‍ പരലോകത്ത് പരാജയപ്പെടാനുള്ള കാരണവുമാകും.
മതവിദ്യാഭ്യാസത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ഭൗതിക പഠനത്തിന് ഊന്നല്‍ നല്‍കുന്ന പ്രവണത ഇന്ന് കൂടിവരികയാണ്. ഇതിന്റെ വരും വരായ്കകള്‍ ചിന്തിക്കാതെയുള്ള എടുത്തുചാട്ടത്തെകുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരായേ പറ്റൂ.
കുട്ടികളെ ചുംബിക്കല്‍
ബി(സ്വ) ഹസന്‍(റ) യെ ചുംബിച്ചു. അവിടെ അഖ്‌റഅ്ബിന്‍ ഹാബിസ്(റ) ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു; എനിക്ക് പത്ത് മക്കളുണ്ട്. ഒരാളെയും ഞാന്‍ ചുംബിച്ചിട്ടില്ല. നബി(സ്വ) അദ്ദേഹത്തെ നോക്കികൊണ്ട് പറഞ്ഞു; കരുണ കാണിക്കാത്തവന് അല്ലാഹു കാരുണ്യം ചെയ്യില്ല (ബുഖാരി 10/426, മുസ്‌ലിം 2318).
നബി(സ്വ) ഉമ്മുസലമ(റ) യുടെ വീട്ടിലിരിക്കുമ്പോള്‍ അലി(റ), ഫാത്വിമ(റ), ഹസന്‍(റ) എന്നിവര്‍ കടന്നുവന്നു. നബി(സ്വ) പേരക്കുട്ടികളെ മടിയിലിരുത്തി രണ്ടാളെയും ചുംബിച്ചു. ശേഷം ഒരു കൈകൊണ്ട് അലി(റ) നെയും മറ്റെ കൈകൊണ്ട് ഫാത്വിമ(റ)യെയും ആലിംഗനം ചെയ്തു ചുംബനമര്‍പ്പിച്ചു (മുസ്‌നദ് അഹ്മദ്).
ഖുര്‍ആന്‍ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥനയാണ് അല്‍ഫുര്‍ഖാന്‍ സൂറത്തിലെ 74-ാം സൂക്തം. അതിന്റെ സാരം ‘ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ഇണകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും കണ്‍കുളിര്‍മ തരണമേ എന്നാണ്. ഇത് വിശദീകരിച്ചുകൊണ്ട് ത്വബ്‌രി(റ) എഴുതുന്നു: കസീറുബ്‌നു സിയാദ്(റ) ഹസന്‍ബസ്വരി(റ) യോട് ചോദിച്ചു: ഈ ആയത്തിലെ കണ്‍കുളിര്‍മ എന്താണ്? അത് ദുന്‍യാവിലോ ആഖിറത്തിലോ? ഹസന്‍(റ) പറഞ്ഞു: അത് ദുന്‍യാവില്‍ തന്നെയാണ്. ഒരാളുടെ ഭാര്യ, സന്താനങ്ങള്‍, സുഹൃത്തുക്കള്‍ അല്ലാഹുവിനെ വഴിപ്പെടുന്നത് കാണാന്‍ സാധിക്കലാണത്. തന്റെ സന്താനമോ സുഹൃത്തോ സഹോദരനോ അല്ലാഹുവിന് അനുസരിക്കുന്നതായി കാണുന്നതിനേക്കാള്‍ അയാള്‍ക്കിഷ്ടമുള്ള മറ്റൊരു കാര്യം ഉണ്ടാവുകയില്ലതന്നെ (തഫ്‌സീര്‍ത്വബ്‌രി).
നബി(സ്വ) പറഞ്ഞു. നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്. ഓരോരുത്തരുടെയും ഭരണീയരെക്കുറിച്ച് അവനോട് ചോദിക്കപ്പെടും. അമീര്‍ ജനങ്ങളുടെ മേല്‍ ഭരണമേല്‍പിക്കപ്പെട്ടവനാണ്. അവരെക്കുറിച്ച് അവനോട് ചോദിക്കപ്പെടുന്നവനുമാണ്. സ്ത്രീ ഭര്‍ത്താവിന്റെ ഗൃഹം ഭരിക്കേണ്ടവളാകയാല്‍ സന്താനങ്ങളെക്കുറിച്ച് അവളോട് ചോദ്യം ചെയ്യപ്പെടുകയും ചെയ്യും’ (ബുഖാരി 5/177, മുസ്‌ലിം 1829).
നീതി പുലര്‍ത്തല്‍
നുഅ്മാനുബ്‌നു ബശീര്‍(റ)ല്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: നിങ്ങള്‍ സന്താനങ്ങളുടെ ഇടയില്‍ നീതി പുലര്‍ത്തുക. ഈ വാചകം മൂന്ന് പ്രാവശ്യം അവിടുന്ന ആവര്‍ത്തിച്ചു’ (അബൂദാവൂദ് 3/815). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം. നുഅ്മാന്‍(റ) നബി(സ്വ)യുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു ചെറിയ ആണ്‍കുട്ടി വന്നു. അദ്ദേഹം കുട്ടിയെ ചുംബിക്കുകയും പിടിച്ച് മടിയിലിരുത്തുകയും ചെയ്തു. ശേഷം ഒരു ചെറിയ പെണ്‍കുട്ടി വന്നു. അദ്ദേഹം അവളെ പിടിച്ചു തന്റെ ഒരു ഭാഗത്ത് ഇരുത്തി. ഇതുകണ്ട് തിരുനബി(സ്വ) പറഞ്ഞു: നീ അവര്‍ രണ്ടാളുടെയും ഇടയില്‍ നീതി പാലിച്ചിട്ടില്ല (ബൈഹഖി 7/467). ചുംബനത്തില്‍ വരെ സന്താനങ്ങള്‍ക്കിടയില്‍ നീതി പാലിക്കണമെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. എങ്കില്‍ മറ്റു സാമ്പത്തിക സുഖ-സൗകര്യങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.
മക്കള്‍ തിരിച്ച് മാതാപിതാക്കളോടും കടപ്പാടുകള്‍ വീട്ടേണ്ടതുണ്ട്. എന്നല്ല അതാണേറെ പ്രധാനം. ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യാന്‍ കല്‍പിക്കുകയും അതിന്റെ ഗൗരവം ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട് (അന്‍കബൂത് 8, നീസാഅ് 36 ഉദാഹരണം).