സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 13 August 2015

സം‌ഘടിത നിസ്കാരത്തിന്റെ പ്രാധാന്യവും നിബന്ധനകളും



ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബി (സ) പറയുന്നതായി കാണാം. ‘സം‌ഘടിത നിസ്കാരം ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തേഴിരട്ടി പുണ്യമുള്ളതാണ്'. മറ്റൊരു ഹദീസിലൂടെ നബി (സ) പറയുന്നു : എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവനെത്തന്നെ സത്യം , ഞാന്‍ ഇങ്ങനെ വിചാരിച്ചുപോയി. വിറക് ശേഖരിക്കാന്‍ കല്‍പ്പിക്കുക, പിന്നീട് നിസ്കരിക്കാന്‍ കല്‍‌പ്പിക്കുക, എന്നിട്ട് ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കാന്‍ ഒരാളോട് നിര്‍ദ്ദേശിക്കുക, എന്നിട്ട് ചില ആളുകളുടെ വീടുകളിലേക്ക് പോയി ജമാ‌അത്തുകളില്‍ പങ്കെടുക്കാത്ത അവരോടൊപ്പം അവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുക. ഇങ്ങനെ ചെയ്താലെന്തെന്ന് ഞാന്‍ ചിന്തിച്ച് പോയി. (ബുഖാരി, മുസ്‌ലിം) .

ഉസ്മാന്‍ (റ) നബി (സ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരെങ്കിലും ഇശാ നിസ്കാരം സം‌ഘടിതമായി നിര്‍വ്വഹിച്ചാല്‍ അവന്‍ രാത്രി പകുതി വരെ നിസ്കരിച്ചതുപോലെയാണ്. ആരെങ്കിലും സുബ്‌ഹി നിസ്കാരം സം‌ഘടിതമായി നിര്‍വ്വഹിച്ചാല്‍ അവന്‍ ഒരു രാത്രി മുഴുവ്നും നിസ്കരിച്ചത് പോലെയാണ്.

ജുമുഅ‌ നിസ്കാരം സം‌ഘടിതമായി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്.

ഒറ്റക്കു നിസ്കരിക്കുന്നതും സം‌ഘം ചേര്‍ന്നു നിസ്കരിക്കുന്നതും വ്യത്യാസമുണ്ട്. സം‌ഘടിതമായി നിസ്കരിക്കുമ്പോള്‍ ചില പ്രത്യേക മുറകള്‍ പാലിക്കേണ്ടതുണ്ട്. മ‌അ‌മൂമീങ്ങളുടെ വരികള്‍ വളയരുത്. കാലിന്റെ മടമ്പുകളും ചുമലുകളും ഒരേനിലയില്‍ ആയിരിക്കണം. വരിയില്‍ അവിടവിടെ വിടവുകള്‍ ഉണ്ടാവരുത്. ആദ്യത്തെ വരി പൂര്‍ത്തിയായ ശേഷമേ മറ്റൊരു വരി തുടങ്ങാവൂ. ഒരു വരിക്കുള്ള ആളുകള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ആദ്യം വരുന്നവന്‍ ഇമാമിന്റെ വലതു ഭാഗത്തും രണ്ടാമന്‍ ഇടതുഭാഗത്തും മൂന്നാമന്‍ അവരുടെ വലതുഭാഗത്തും നാലാമന്‍ അവരുടെ ഇടതുഭാഗത്തും, ഇങ്ങനെയാണ് വരി പൂര്‍ത്തിയാക്കേണ്ടത്. രണ്ടുവരികള്‍ക്കിടയിലും ഇമാമിന്റെയും ആദ്യവരിയുടേയും ഇടയിലും മൂന്നു മുഴത്തിലധികം അകലമുണ്ടാവരുത്.

ഭൌതിക രൂപത്തിലുള്ള ഐക്യം മാനസിക രൂപത്തിലുള്ള ഐക്യത്തിനു പ്രേരണ നല്‍കുന്നു. വരികള്‍ നേരെ നിറുത്താതെ തെറ്റിനില്‍ക്കുന്ന പക്ഷം നിങ്ങളുടെ മനസ്സുകളും ഭിന്നിച്ച്കൊണ്ടേയിരിക്കുമെന്ന് നബി (സ) താക്കിതു ചെയ്തു . ഇമാമോട് കൂടി നിസ്കരിക്കാനൊരുങ്ങിയാല്‍ മുന്നിലേക്ക് വരാതെ പിന്നിലേക്ക് പിന്തിനില്‍ക്കുന്നതും നബി (സ) വിരോധിച്ചിട്ടുണ്ട്. അത്തരക്കാരെക്കുറിച്ച് നബി (സ) പറഞ്ഞു. ‘ഒരു ജനത പിന്തിനില്‍ക്കുന്ന കാലത്തോളം അല്ലാഹുവും അവരെ പിന്തിച്ചു തന്നെ നിര്‍ത്തും.’
 
അണികളോട് ഇതൊക്കെ പാലിക്കാൻ പറയലും അത് പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തലും ഇമാമിന് സുന്നത്താണ്.

ശേഷം ഇമാം നിയ്യത്ത് ചെയ്ത് തക്ബീർ ചൊല്ലുകയും ശേഷം തുടരുന്നവരും തക്ബീർ ചൊല്ലുക. (മ‌അ്മൂം ഇമാമിനോടു കൂടെ നിസ്കരിക്കുന്നു എന്നും, ഇമാം ഇമാമായി നിസ്കരിക്കുന്നു എന്നും കരുതണം. ജുമുഅ നിസ്കാരത്തിൽ ഈ കരുത്ത് രണ്ട് കൂട്ടർക്കും നിർബന്ധമാണ് ) ശേഷം ഇമാമും മ‌അ്മൂമുകളും വജ്ജഹത്തു ഓതണം. പിന്നീട് ഇമാം ഫാത്വിഹ ഉറക്കെ ഓതുമ്പോൾ മ‌അമൂം അത് ശ്രദ്ധിച്ച് കേൾക്കണം. ഇമാമിന്റെ ഫാ‍ത്വിഹ അവസാനിച്ച് രണ്ട് കൂട്ടരും ഒരുമിച്ച് ആമീൻ പറഞ്ഞതിനു ശേഷം മ‌അമൂം ഫാതിഹ പതുക്കെ ( സ്വന്തം ശരീരം കേൾക്കത്തക്കവിധം )ഓതണം. ഇവർ ഫാതിഹ ഓതുന്ന സമയം കഴിഞ്ഞതിനു ശേഷം ഇമാം സൂറത്ത് ഉറക്കെ ഓതണം. തുടരുന്നവർ അത് ശ്രദ്ധിച്ച് കേൾക്കണം. ഇമാമിനെ പിന്തുടർന്ന്കൊണ്ട് മാത്രമേ പിന്നിലുള്ളവർക്ക് എന്തും ചെയ്യാൻ പാടുള്ളൂ. ഇമാമിനു മുമ്പ് റുകൂഇലേക്കോ മറ്റോ പ്രവേശിച്ചുപോയാൽ ഉടനെ തിരിച്ചുപോരണം. എന്നിട്ട് ഇമാമിനെ പിന്തുടരണം. ഇമാമിനു വല്ല തെറ്റും പറ്റിയാൽ سبحان الله എന്ന് ഇമാം കേൾക്കത്തക്ക വിധം മ‌അ്മൂം പറയണം.

മടമ്പുകൾ കൊണ്ട് ഇമാമിനേക്കാൾ മ‌അമൂം മുന്തി നിൽക്കരുത്. ഒപ്പം നിൽക്കൽ കറാഹത്തും ജമാ‌അത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്നതുമാണ്.

ഇമാമിനെയോ അണിയിലുള്ളവരെയോ കണ്ടിട്ടോ, ഇമാമിന്റെ ശബ്ദം എത്തിച്ച് കൊടുക്കുന്ന ‘മുബല്ലിഗി’ ന്റെയോ ശബ്ദം കേട്ടിട്ടോ, ഇമാമിന്റെ ചലനങ്ങൾ അറിയുന്നില്ലെങ്കിൽ തുടർച്ച സാധുവാകുകയില്ല.

ഇമാമും തുടർന്ന് നിസ്കരിക്കുന്നവരും ഒരു സംഘമാണെന്ന് പറയത്തക്കവിധം ഒരു സ്ഥലത്ത് ഒരുമിച്ച് കൂടണം. ഇമാമും മ‌അ്മൂമും ഒരേ പള്ളിയിലാണെങ്കിൽ കൂടുതൽ ദൂ‍രത്താകുന്നതിനോ രണ്ട് മുറികളിലാകുന്നതിനോ കെട്ടിടത്തിന്റെ രണ്ട് നിലകളിലാകുന്നതിനോ വിരോധമില്ല. പക്ഷെ ,പള്ളിയിൽ നിന്ന് പുറത്ത് പോകാതെ സാധാരണ രൂപത്തിലുള്ള നടത്തം കൊണ്ട് മാത്രം ഇമാമിന്റെയടുത്ത് ചെന്നുചേരാനുള്ള വഴിയുണ്ടായിരിക്കണം. ഈ വഴിയിൽ അടച്ചിട്ടതോ പൂട്ടിയതോ ആയ വാതിലുണ്ടാവുന്നതിനു വിരോധമില്ല. ഒരു സംഘമെന്നും ഒരു വീട്ടുകാരനെന്നും പറയപ്പെടാത്ത വിധം വാതിലുകൾ ആണിവെച്ച് ബന്ധിക്കുകയോ മുകളിലെ നിലയിൽ കയറാനുള്ള കോണി ഇല്ലാതാവുകയോ ചെയ്യരുത്.

പള്ളിയുടെ കോണി പള്ളിയല്ലാത്ത സ്ഥലത്ത് നിന്നാണെങ്കിൽ പള്ളിയിൽ നിന്ന് പുറത്ത് വരാതെ ഇമാമിന്റെയടുത്ത് വരാൻ സാധ്യമല്ലാത്തത് കൊണ്ടും ഒരു സ്ഥലത്ത് സമ്മേളിച്ചവരായി ഗണിക്കപ്പെടാത്തത് കൊണ്ടും ആ കോണി ഫലം ചെയ്യുകയില്ല.  


ഇമാമും മ‌അ്മൂമും പള്ളിയല്ലാത്ത കെട്ടിടത്തിലായാൽ അവർക്കിടയിൽ ഏകദേശം മുന്നൂറ് മുഴത്തേക്കാൾ കൂടുതൽ ദൂരമില്ലാതിരിക്കേണ്ടതാണ്. അവർക്കിടയിൽ സ്വഫ്ഫുകളുണ്ടെങ്കിൽ ഇമാമിന്റെയും ആദ്യ സ്വഫ്ഫിന്റെയുമിടക്കും എല്ലാ ഓരോ സ്വഫ്ഫുകൾക്കിടയിലും ഈ ദൂരം പരിഗണിക്കപ്പെടും.മാത്രമല്ല, മ‌അമൂം നിൽക്കുന്ന സ്ഥലത്തുനിന്ന് പിന്നോട്ട് നീങ്ങാതെ സാധാരണ നടത്തം കൊണ്ട് ഇമാമിന്റെയടുത്തേക്ക് ചെന്നെത്താൻ കഴിയും വിധം മുമ്പിൽ മാർഗതടസ്സമില്ലാതിരിക്കുകയും ഇമാമിന്റെയോ അല്ലെങ്കിൽ അണികളിലുള്ള മറ്റുള്ളവരെയോ കാണുന്നതിനെ തടയുന്ന മറയില്ലാതിരിക്കുകയും വേണം. അപ്പോ‍ൾ അവർക്കിടയിൽ വിരിയോ ചുമരോ വാതിലോ ഉണ്ടാവാൻ പാടില്ല.

പള്ളിയോ മറ്റ് കെട്ടിടങ്ങളോ അല്ലാത്ത മൈതാനിയിലാണ് ഇമാമും മ‌അമൂമുമെങ്കിൽ അവർക്കിടയിലും മേൽ പറഞ്ഞ ദൂരം പരിഗണിക്കപ്പെടുന്നതാണ് ഒരാൾ പള്ളിയിലും മറ്റൊരാൾ പള്ളിയല്ലാത്തിടത്തുമായാൽ, പള്ളിയല്ലാത്തിടത്താവുമ്പോഴുള്ള നിബന്ധനകളെല്ലാം അവിടെ പരിഗണിക്കപ്പെടുന്നതാണ്. പക്ഷെ അവർക്കിടയിലുള്ള ദൂരം കണക്കാക്കുന്നത് പള്ളിയുടെ അറ്റം മുതലാണ്. പള്ളിയുണ്ടാക്കിയ ശേഷം പള്ളിയുടെ സൌകര്യത്തിനായി ഉണ്ടാക്കിയതും പള്ളിയായി വഖഫ് ചെയ്യപ്പെടാത്തതുമായ ചെരുവുകൾക്കും മറ്റും പള്ളിയുടെ നിയമം ബാധകമല്ല. അതിനാൽ ചെരുവിൽ നിന്ന് പള്ളിയിലുള്ള ഇമാമിനെ തുടരുമ്പോൾ മേല്പറഞ്ഞ കാര്യങ്ങളെല്ലാം കണക്കിലേടുക്കേണ്ടതാണ്. തുടർച്ച സാധുവാകാനാണ് മേൽ‌പറയപ്പെട്ടദൂരം.

ഇമാമിന്റെയും മ‌അമൂമിന്റെയും ഇടയിലോ ഇമാമിന്റെയും ആദ്യത്തെ സ്വഫിന്റെയും ഇടയിലോ മറ്റ് സ്വഫ്ഫുകൾക്കിടയിലോ മൂന്ന് മുഴത്തിലധികം ദൂരമുണ്ടായാൽ ജമാ‌അത്തിന്റെ പ്രത്യേക കൂലി നഷ്ടപ്പെടുന്നതാണ്. ഇമാമിന്റെയും മ‌അമൂമിന്റെയും നിസ്കാരങ്ങൾ ഒരേ സ്വഭാവമുള്ളതാകണം. മയ്യിത്തു നിസ്കരിക്കുന്നവൻ ജുമു‌അ നിസ്കരിക്കുന്നവനോട് കൂടി തുടർന്നാൽ സാ‍ധുവാകുന്നതല്ല. ളുഹർ നിസ്കരിക്കുന്നവൻ ജുമു‌അ നിസ്കരിക്കുന്നവനോട് കൂടി തുടർന്നാൽ സാധുവാകുന്നതാണ്. റക്‌അത്തിന്റെ എണ്ണം വിത്യാസപ്പെടുന്നത് കൊണ്ട് വിരോധമില്ല. ഇമാം സലാം വീട്ടിയ ശേഷം ബാക്കി റക്‌അത്തുകൾ പൂർത്തിയാക്കിയാൽ മതി.

ഇരുന്നും കിടന്നും നിസ്കരിക്കുമ്പോൾ നിന്ന് നിസ്കരിക്കുന്നവരോടും തയമ്മും ചെയ്തവർ വുളൂ‌അ് ചെയ്ത് നിസ്കരിക്കുന്നവരോടും മറിച്ചും തുടരുന്നതിനു വിരോധമില്ല.

മ‌അമൂമുമായി നിസ്കരിക്കുന്നവനെയോ മ‌അമൂമോ അല്ലയോ എന്ന് സംശയിക്കപ്പെടുന്നവനെയോ മടക്കി നിസകരിക്കൽ നിർബന്ധമായവനെയോ തുടർന്നാൽ സാധുവകുന്നതല്ല. ഇമാമും മ‌അമൂമും ഓതാനറിയാത്തവരാണെങ്കിൽ അന്യേന്യം തുടരുന്നതിനു വിരോധമില്ല. പക്ഷെ ഇമാമിനറിയാത്ത ഭാഗം തന്നെ മ‌അമൂമിനും അറിയാതിരിക്കണം. ഇമാമിനറിയാത്തത് മ‌അമൂമിനറിയുമെങ്കിൽ തുടരാൻ പറ്റുകയില്ല.
 
അദാ‌ആയി നിസ്കരിക്കുന്നവനോട് ഖളാ‌ആയി നിസ്കരിക്കുന്നവനും മറിച്ചും , ഇശാ‌അ്, ളുഹര്‍, അസ്വര്‍ എന്നിവയിലേതെങ്കിലുമൊന്നു നിസകരിക്കുന്നവന്‍ അവയില്‍‌പെട്ട മറ്റൊന്ന് നിസ്കരിക്കുന്നവനോടും , സുന്നത്ത് നിസ്കരിക്കുന്നവനോട് ഫര്‍ള് നിസ്കരിക്കുന്നവനും മറിച്ചും തുടന്ന് നിസ്കരിച്ചാല്‍ സാധുവാകുന്നതാണ്. ഇതുമൂലം ജമാ‍‌അത്തിന്റെ കൂലി നഷ്ടപ്പെടുന്നതുമല്ല. എങ്കിലും ഒറ്റക്ക് നിസ്കരിക്കലാണ് ഈ തുടര്‍ച്ചയേക്കാള്‍ പുണ്യകരം.

മുന്തുകയും പിന്തുകയും അരുത്.

മ‌അമൂം ഇമാമിനേക്കാള്‍ പ്രവൃത്തികളില്‍ മുന്‍‌കടക്കരുത്. പൂര്‍ണ്ണമായ രണ്ട് ഫര്‍ള് മുമ്പിലായാല്‍ നിസ്കാരം തന്നെ അസാധുവാകും. മറന്നോ അറിവില്ലാതെയോ ഇങ്ങനെ ചെയ്താല്‍ വിരോധമില്ല. പക്ഷേ മുന്തി ചെയ്ത ഫര്‍ളുകള്‍ പരിഗണിക്കപ്പെടുകയില്ല. ഇവ ഇമാമിനോടൊപ്പം വീണ്ടും ചെയ്യല്‍ നിര്‍ബന്ധമാണ്. മറന്നുകൊണ്ടോ മറ്റോ ഇമാമിന്റെ കൂടെ ചെയ്തില്ലെങ്കില്‍ ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് കൂടെ നിസ്കരിക്കേണ്ടതാണ്. ഒരു പൂര്‍ണ്ണമായ ഫര്‍ള് കൊണ്ട് മാത്രമാണ് ഇമാമിനേക്കാള്‍ മുന്തുന്നതെങ്കില്‍ മ‌അമൂമിന്റെ നിസകാരം സാധുവാകുന്നതാണ്. അതോടൊപ്പം ആ പ്രവര്‍ത്തനം ഹറാമുമാണ്. ഇമാമിനേക്കാള്‍ ഒരു ഫര്‍ളിന്റെ തുടക്കം കൊണ്ട് മാത്രം മുന്തിയാലും നിസ്കാരം സാധുവാണ്. പക്ഷേ അതു കറാഹത്താണ്.

ഉദാഹരണമായി ഇമാം റുകൂ‌ഇലാകുമ്പോള്‍ മ‌അമൂം ഇ‌അതിദാലിലേക്കുയര്‍ന്നാല്‍ നിസ്കാരം സാധുവാണെങ്കിലും ആ പ്രവൃത്തി ഭൂഷണമല്ല.

ഇമാമിനേക്കാള്‍ പ്രവൃത്തികളില്‍ പിന്താന്‍ പാടില്ല. കാരണമില്ലാതെ പൂര്‍ണ്ണമായ രണ്ട് ഫര്‍ള് കൊണ്ട് ഇമാമിനേക്കാള്‍ പിന്തിയാല്‍ മ‌അമൂമിന്റെ നിസ്കാരം അസാധുവാകും. ഉദാഹരണമായി ഇമാം റുകൂ‌ഉം ഇ‌അതിദാലും കഴിഞ്ഞ് സുജൂദിലേക്ക് കുനിഞ്ഞ് കൊണ്ട് നിര്‍ത്തത്തിന്റെ അതിര്‍ത്തി വിട്ടുകടക്കുമ്പോഴും മ‌അമൂം കാരണമില്ലാതെ നിര്‍ത്തത്തില്‍ തുടരുകയാണെങ്കില്‍ അവന്റെ നിസ്കാരം അസാധുവാകുന്നതാണ്. എന്നാല്‍ ഇമാം ഇ‌അതിദാലില്‍ നിന്നൊഴിവാകുന്നതിന്റെ മുമ്പ് മ‌അമൂം റുകൂ‌ഇലെത്തുകയും ഇമാം സുജൂദില്‍ നിന്നൊഴിവാകുന്നതിന്റെ മുമ്പ് മ‌അമൂം ഇഅ‌തിദാലിലെത്തുകയും ചെയ്താല്‍ വിരോധമില്ല.
 
അം‌ഗീകൃത കാരണങ്ങളുണ്ടെങ്കില്‍ മൂന്ന് ഫര്‍ള് വരെ ഇമാമിനെ വിട്ട് പിന്താവുന്നതാണ്. ഇമാമിന്റെ കൂടെ മ‌അമൂമിന് ഫാതിഹ ഓതാനുള്ള സമയമുണ്ടായിട്ടും ഓതിത്തീര്‍ക്കാന്‍ സാധിക്കാതിരുന്നാല്‍ മൂന്ന് ഫര്‍ള് കൊണ്ട് പിന്താവുന്നതാണ്. ഇതേപ്രകാരം വജ്ജഹ്‌ത്തു ഓതിയതുകൊണ്ടോ അ‌ഊദു ഓതിയതുകൊണ്ടോ അശ്രദ്ധ കാരണമായിട്ടോ മ‌അമൂമിനു ഫാതിഹ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നാലും മൂന്ന് ഫര്‍ള് കൊണ്ട് പിന്താവുന്നതാണ്. ഇമാമോടൊപ്പം റുകൂ‌ഇലേക്ക് കുനിഞ്ഞ ശേഷമാണ് ഇങ്ങനെ ഓര്‍മ്മ വരുന്നതും സം‌ശയം വരുന്നതുമെങ്കില്‍ ഫാതിഹ ഓതാന്‍ വേണ്ടി മടങ്ങാന്‍ പാടില്ല. ഇമാമോടൊപ്പം തുടരുകയും ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് നിസ്കരിക്കുകയുമാണ് വേണ്ടത്.

മേല്‍ പ്രസ്താവിച്ച അം‌ഗീകൃത കാരണങ്ങളുണ്ടായല്‍ മ‌അമൂം വേഗം ഫാതിഹ ഓതി പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്. ഇഅ‌തിദാലും രണ്ട് സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തവും ദീര്‍ഘമായ ഫര്‍ളുകളായി പരിഗണിക്കപ്പെടുകയില്ല. അപ്പോള്‍ ഇമാം റുകൂ‌ഉം രണ്ട് സുജൂദും ചെയ്ത് കഴിയുമ്പോഴേക്കും മ‌അമൂം ഫാതിഹ ഓതിത്തീര്‍ന്നാല്‍ ഉടനെ റുകൂഅ് ചെയ്യുകയും അവന്റെ ക്രമമനുസരിച്ച് നിസ്കരിക്കേണ്ടതുമാണ്. അങ്ങനെ നിസ്കരിക്കുമ്പോള്‍ അടുത്ത റക‌അത്തിലേക്ക് ഉയരുമ്പോഴേക്കും ഇമാം റുകൂഇല്‍ എത്തിയിട്ടുണ്ടെങ്കില്‍ ഈ മ‌അമൂം, ഇമാമിന്റെ നിറു‍ത്തത്തില്‍ ഫാതിഹ ഓതാന്‍ സമയം കിട്ടാത്ത മസ്‌ബൂഖിനെപ്പോലെയാണ്. അവന്റെ ഫാതിഹയെ ഇമാം വഹിക്കും. ഫാതിഹ ഓതാതെ ഇമാമിന്റെ കൂടെ റുകൂ‌ഇലേക്ക് പോയാല്‍ മതി.

അം‌ഗീകൃത കാരണമുള്ളവന്‍ ദീര്‍ഘമായ മൂന്ന് ഫര്‍ള് കൊണ്ട് പിന്തിയിട്ടും ഫാതിഹ ഓതിത്തീര്‍ന്നിട്ടില്ലെങ്കില്‍ ഉടനെ ഇമാമുമായി വിട്ടുപിരിയുകയോ അല്ലെങ്കില്‍ ഇമാമുമായി യോജിച്ച് ഇമാം ചെയ്ത്കൊണ്ടിരിക്കുന്നതിലേക്കു പോകുകയോ വേണം. ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് നിസ്കരിക്കുകയും വേണം. ഉദാഹരണമായി ഇമാമിന്റെ രണ്ടാം സുജൂദിന്റെ ശേഷം അടുത്ത റക‌അത്തിലേക്കുയരുമ്പോഴും മ‌അമൂം ഫാതിഹ ഓതിത്തിര്‍ത്തിട്ടില്ലെങ്കില്‍ ഉടനെ ഇമാമുമായി വിട്ട്പിരിയാത്ത പക്ഷം , നില്‍‌പ് തുടരുകയും ഇമാമിന്റെ കൂടെ അടുത്ത റക‌അത്തിലെ റുകൂ‌ഉം മറ്റും ചെയ്യുകയും ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്തുകൂടി നിസ്കരിക്കുകയും ചെയ്യേണ്ടതാണ്. ഇനി രണ്ടാമത്തെ സുജൂദിന് ശേഷം ഇമാം അത്തഹിയ്യാത്തില്‍ ഇനിക്കുകയാണെങ്കില്‍ മ‌അമൂമിന്റെ ഫാതിഹ പൂര്‍ത്തിയായില്ലെങ്കില്‍ പോലും ഇമാമോട് യോജിച്ച് കൊണ്ട് ഇരിക്കുകയും മറ്റുകാര്യങ്ങളെല്ലാം തുടര്‍ന്നു ചെയ്യുകയും ഇമാമിന്റെ സലാമിന്റെ ശേഷം ഒരു റക‌അത്ത് നിസ്കരിക്കുകയും ചെയ്യേണ്ടതാണ്.
 
ഫാതിഹ പൂര്‍ണ്ണമായി ഓതാന്‍ സമയം ലഭിക്കാത്തവന്‍ കിട്ടിയ സമയം വജ്ജഹ്‌ത്തു ഓതാനോ മറ്റു സുന്നത്തിലേക്കോ തിരിക്കരുത്. ഫാതിഹയില്‍ നിന്ന് സാധിക്കുന്നത്ര ഓതുകയും ഇമാമിന്റെ കൂടെ റുകൂഅ് ചെയ്യുകയുമാണ് വേണ്ടത്.

അങ്ങനെ ഇമാമിന്റെ കൂടെ റുകൂഇലെത്തുകയും അടക്കം കിട്ടുകയും ചെയ്താല്‍ അവന് ആ റക‌അത്ത് ലഭിക്കും. ഇനി ഇമാമിന്റെ കൂടെ അടക്കം കിട്ടിയില്ലെങ്കില്‍ ആ റക‌അത്ത് നഷ്ടപ്പെടും. ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് നിസ്കരിക്കണം.

ഫാതിഹക്ക് സമയം ലഭിക്കാത്തവന്‍ അറിയാതെയോ മറ്റോ സുന്നത്തില്‍ വ്യാപൃതനാവുകയോ ഒന്നും ഓതാതെ നില്‍‌ക്കുകയോ ചെയ്താല്‍ അത്രയും സമയം ഫാതിഹ നിര്‍ബന്ധമായും ഓതണം. ഓതിയ ശേഷം റുകൂഅ് ചെയ്യുകയും ഇമാമോടു കൂടി അടക്കം കിട്ടുകയും ചെയ്താല്‍ ആ റക‌അത്ത് അവന് ലഭിക്കും.

ഇനി ഫാതിഹയില്‍ നിന്ന് അത്രയും സമയം ഓതിയപ്പോഴേക്കും ഇമാം റുകൂ‌ഇല്‍ നിന്ന് ഉയര്‍ന്നാല്‍ ഇമാമോട് കൂടി യോജിക്കുകയും അവസാനം ഒരു റക‌അത്ത് കൂടി നിസ്കരിക്കുകയും വേണം. ഇനി ഇമാം സുജൂദിലേക്ക് കുനിയുന്നത് വരെ ഫാതിഹയില്‍ നിന്ന് നിര്‍ബന്ധമുള്ളത്ര ഓതിക്കഴിഞ്ഞില്ലെങ്കില്‍ ഇമാമിനെ നിര്‍ബന്ധമായും വിട്ട് പിരിയണം. കാരണം തുടര്‍ന്ന്കൊണ്ടിരിക്കുമ്പോള്‍ രണ്ടു ഫര്‍ള് കൊണ്ട് ഇമാമിനേക്കാള്‍ പിന്തുവാനോ നിര്‍ബന്ധമുള്ളത്ര ഫാതിഹ ഓതാതെ ഇമാമിനോട് യോജിക്കാനോ പാടില്ലാത്തതാണ്.

ഇമാമുമായി തുടര്‍ച്ചക്ക് തടസ്സമുണ്ടാകാത്ത വിധം സുന്നത്തുകളില്‍ യോജിക്കേണ്ടതാണ്. അപ്പോള്‍ സുജൂദ് സുന്നത്തുള്ള ആയത്ത് ഇമാം ഓതുമ്പോള്‍ ഇമാം സുജൂദ് ചെയ്യാതെ മ‌അ്മൂം മാത്രം ചെയ്യുകയോ ഇമാം ചെയ്യുമ്പോള്‍ മ‌അമൂം ഉപേക്ഷിക്കുകയോ ചെയ്താല്‍ മ‌അമൂമിന്റെ നിസ്കാരം അസാധുവാകുന്നതാണ്.

മ‌അമൂമിന്റെ വിശ്വാസപ്രകാരം ഇമാമിന്റെ നിസ്കാരം സാധുവാകേണ്ടതാണ്. ഫാതിഹയില്‍ ബിസ്മി ചൊല്ലല്‍ നിര്‍ബന്ധമാണെന്ന് വിശ്വസിക്കുന്നവര്‍ ബിസ്മി ചൊല്ലാത്ത ഇമാമിനെ തുടര്‍ന്നാല്‍ നിസ്കാരം സാധുവാകുന്നതല്ല. സ്ത്രീകളെ തൊട്ടാല്‍ വുളു മുറിയുമെന്ന് വിശ്വസിക്കുന്നവര്‍ അതു കൊണ്ട് വുളു മുറിഞ്ഞ ഇമാമിനെ തുടര്‍ന്നാല്‍ സാധുവാകുന്നതല്ല.
 
നിസ്കരിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇമാമിന്റെ ദേഹത്തോ വസ്ത്രത്തിലോ നജസ് വീഴുകയോ ഔറത്ത് വെളിവാകുകയോ ചെയ്താല്‍ ഉടനെ വിട്ടുപിരിയേണ്ടതാണ്. ഈ തകരാറ് ആദ്യമേ ഉണ്ടെന്ന് ബോധ്യമായാല്‍ മ‌അമൂം മടക്കി നിസ്കരിക്കേണ്ടതാണ്. വിട്ടുപിരിഞ്ഞത് കൊണ്ട് ഫലമില്ല. പുരുഷന്മാരുടെ ഇമാം പുരുഷന്മാരായിരിക്കല്‍ നിര്‍ബന്ധമാണ്. പുരുഷന്മാര്‍ സ്ത്രീകളെ തുടര്‍ന്ന് നിസ്കരിച്ചാല്‍ സാധുവാകുന്നതല്ല.

ജമാ‌അത്തില്‍ ശ്രദ്ധിക്കേണ്ടത് : -
ജമാ‌അത്തായി നിസ്കരിക്കാന്‍ പള്ളിയില്‍ വരുന്നവര്‍ ഇഖാമത്തിനു മുമ്പായി സുന്നത്ത് നിസ്കരിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ ആ സുന്നത്ത് നിസ്കാരം ഇഖാമത്തിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ സമയമില്ലെങ്കില്‍ അതില്‍ പ്രവേശിക്കല്‍ കറാഹത്താണ്.

തഹിയ്യത്ത് നിസ്കാരമാണെങ്കിലും കറാഹത്ത് തന്നെയാണ്. ഇങ്ങനെ വൈകി വരുന്നവര്‍ ഫര്‍ളിന്റെ നിയ്യത്ത് ചെയ്യുമ്പോള്‍ തഹിയ്യത്തിനെയും കൂടി കരുതിയാല്‍ അതിന്റെ കൂലി കൂടി ലഭിക്കുന്നതാണ്. മസ്‌ജിദുല്‍ ഹറാമിലേക്ക് പ്രവേശിച്ചാലുള്ള തഹിയ്യത്ത് ത്വവാഫാണെന്ന് ഓര്‍ക്കുമല്ലോ. ത്വവാഫിന് സാധിക്കാതെ വരുമ്പോള്‍ മാത്രമേ അവിടെ രണ്ട് റക‌അത്ത് നിസ്കരിച്ച് തഹിയ്യത്ത് നിര്‍വ്വഹിക്കാവൂ.

ഇമാമിനോട് തുടര്‍ന്ന് തക്‍ബീര്‍ ചൊല്ലാനുള്ള ധൃതിയില്‍ എവിടെയെങ്കിലും വന്നു നിന്നു നിസ്കാരത്തില്‍ പ്രവേശിക്കുന്നതില്‍ പല തെറ്റുകളുമുണ്ടാകാറുണ്ട്. മുമ്പിലെ അണിയില്‍ സ്ഥലം ഒഴിവുള്ളതോടെ പിന്നില്‍ നില്‍ക്കല്‍ കറാഹത്താണ്.

ഇമാമിന്റെ വലതു ഭാഗം മഹത്വമുള്ളതാണെന്നും അവിടെ ചെന്ന് നില്‍‌ക്കണമെന്നുള്ള ആഗ്രഹത്തില്‍ ഇടതുഭാഗത്തുള്ളവരേക്കാള്‍ കൂടുതല്‍ പേര്‍ വലതു ഭാഗത്തു വന്നുനില്‍ക്കുന്നതും കറാഹത്താണ്. ഇമാമിനെ മധ്യത്തിലാക്കി അണിയില്‍ രണ്ടു ഭാഗവും സമമായി നില്‍ക്കുകയാണ് വേണ്ടത്. ഒരു ഭാഗത്ത് കൂടുതല്‍ ആളുകള്‍ നില്‍ക്കല്‍ കാറാഹത്താണ്. ഇമാമിനോട് അടുത്തടുത്ത് നില്‍ക്കല്‍ കൂടുതല്‍ പുണ്യമുള്ളതാണ്. അടുത്ത് നിന്ന ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി ആ സ്ഥലം ഒഴിഞ്ഞ്കൊടുത്ത് ദൂരെനില്‍ക്കലും ഒന്നാം അണിയില്‍ നിന്നവന്‍ മറ്റൊരാള്‍ക്ക് വേണ്ടി ഒഴിഞ്ഞ് കൊടുത്ത് രണ്ടാം അണിയില്‍ നില്‍ക്കലും കറാഹത്തു തന്നെയാണ്. ഉസ്താദിനു വേണ്ടിയോ മറ്റോ ആയിരുന്നാലും കറാ‍ഹത്താണ്.

പള്ളിയിലാകുമ്പോള്‍ ഇടതുഭാഗത്തും വലതുഭാഗത്തുമുള്ള രണ്ടു ചുമരുകളോ മറ്റോ അണികളുടെ അറ്റമായി ഗണിക്കപ്പെടുന്നതാണ്. മൈതാനത്താകുമ്പോള്‍ നിസ്കരിക്കാന്‍ തയ്യാറാക്കിയ സ്ഥലത്തിന്റെ രണ്ടറ്റങ്ങളോ മറ്റോ അണികളുടെ പരിധിയായി ഗണിക്കണം. ഈ പരിധിവരെ അണി പൂര്‍ത്തിയാകും‌മുമ്പ് മറ്റൊരു അണി ആരം‌ഭിക്കല്‍ കറാഹത്താണ്. അണികള്‍ക്കിടയില്‍ തൂണോ ചുവരോ മിമ്പറോ ഉണ്ടാകുന്നതിനു വിരോധമില്ല.

ഇമാ‍മിന്റെ തക്‍ബീറത്തുല്‍ ഇഹ്‌റാമിനോടൊപ്പം മ‌അമൂം തക്‍ബീര്‍ ചൊല്ലിയാല്‍ മ‌അമൂമിന്റെ നിസ്കാരം അസാധുവാകുന്നതാണ്. ഈ അബദ്ധം തക്‍ബീറിന്റെ ഒരക്ഷരത്തില്‍ ഒപ്പമായാലും സം‌ഭവിക്കുന്നതാണ്. അതിനാല്‍ ഇമാമിന്റെ തക്‍ബീര്‍ പൂര്‍ണ്ണമായതിന്റെ ശേഷമേ മ‌അമൂം തക്‍ബീര്‍ തുടങ്ങാവൂ. തക്‍ബീറിനു ശേഷം മ‌അമൂമിന് ഫാതിഹ പൂര്‍ത്തിയാക്കി ഓതാന്‍ സമയം കിട്ടുകയില്ലെന്നു തോന്നിയാല്‍ വജ്ജഹ്‌തു, അ‌ഊദു തുടങ്ങിയ സുന്നത്തുകളില്‍ വ്യാപൃതനാവാതെ ഉടനെ നിര്‍ബന്ധമായ ഫാതിഹ ഓതുകയാണ് വേണ്ടത്.

ഇപ്രകാരം ഇമാം സൂറത്ത് ഓതുകയില്ലെന്നു തോന്നിയാല്‍ ഇമാമിനോടൊപ്പം ഫാതിഹ തുടങ്ങല്‍ കറാഹത്തില്ലെന്നു മാത്രമല്ല, പിന്നാലെ ഓതാന്‍ സമയം കിട്ടുകയില്ലെങ്കില്‍ ഒന്നിച്ച് ഓതല്‍ നിര്‍ബന്ധവുമാണ്.

ഇമാം ഖുനൂത്ത് ഓതുമ്പോള്‍ ‘ഫ‌ഇന്നക്ക തഖ്‌ളീ’ മുതല്‍ കൂടെ ഓതല്‍ കറാഹത്തില്ലെന്ന് മാത്രമല്ല , സുന്നത്ത് കൂടിയാണ്. ഖുനൂത്തിന് ശേഷമുള്ള സ്വലാത്ത് ഇമാമോടൊപ്പം ചൊല്ലാതെ അതിനു ആമീന്‍ പറയുകയാണ് സുന്നത്ത്.

ഇമാം ഫാതിഹക്ക് ശേഷം ആമീന്‍ പറയുമ്പോള്‍ ഒപ്പം തന്നെ മ‌അമൂം ആമീന്‍ പറയേണ്ടതാണ്. കാരണം ഇമാമിന്റെ ആമീനോട് കൂടെ മലക്കുകള്‍ ആമീന്‍ ചൊല്ലുന്നതും ആ കൂട്ടത്തില്‍ മ‌അമൂം ആമീന്‍ ചൊല്ലിയാല്‍ അവന്റെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതുമാണ്. മഹത്തുക്കളോടു കൂടെയുള്ള പ്രാര്‍ത്ഥനക്ക് കൂടുതല്‍ പ്രതിഫലമുണ്ടാകുന്നതാണ്. അതിനാല്‍ ഇമാം ആ‍മീന്‍ തുടങ്ങുമ്പോള്‍ തന്നെ മ‌അമൂം ആമീന്‍ തുടങ്ങേണ്ടതും ഒന്നായി അവസാനിപ്പിക്കേണ്ടതുമാണ്. ബാക്കിയുള്ളതെല്ലാം (പ്രവര്‍ത്തിക്കുന്നതും ചൊല്ലുന്നതും) ഇമാമിനോടൊത്ത് ചെയ്യല്‍ കറാഹത്താണ്.

അണിയില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കല്‍ കറാഹത്താണ്. മുമ്പിലുള്ള അണിയില്‍ സ്ഥലം കിട്ടുമെങ്കില്‍ അതിലേക്ക് കയറി നില്‍ക്കുകയാണ് വേണ്ടത്. അതില്‍ സ്ഥലമില്ലെങ്കില്‍ പിന്നില്‍ നിന്ന് തക്‍ബീറത്തുല്‍‍ ഇഹ്‌റാല്‍ ചൊല്ലുകയും ശേഷ്ം മുമ്പിലുള്ള അണിയില്‍ നിന്ന് ഒരാളെ അധികം അനക്കം കൂടാതെ ഇങ്ങോട്ട് കൂട്ടുകയുമാണ് വേണ്ടത്. ഇതിനു മുന്നിലുള്ള സഹായിക്കലും സുന്നത്താണ്.
ജമാ‌അത്തില്‍ കറാഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് സം‌ഘടിതമായി നിസ്കരിക്കുന്നതിന്റെ പുണ്യം നഷ്ടപ്പെടുന്നതാണ്. ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
 
റുകൂ‌ഇല്‍ ഇമാമിനെ തുടരുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിയ്യത്തും തക്‍ബീറും നില്‍‌പും നിര്‍വ്വഹിച്ച് ഇമാമിനോടൊപ്പം റുകൂ‌ഇല്‍ അടങ്ങിത്താമസിച്ചാല്‍ മാത്രമേ റ‌ക‌അത്ത് കിട്ടുകയുള്ളൂ.

ഈ മ‌അമൂം (റുകൂഇല്‍ ഇമാമിനെ തുടരുന്നവന്‍) തക്‍ബീറത്തുല്‍ ഇഹ്‌റാം ചൊല്ലുമ്പോള്‍ നിസ്കാരത്തിന്റെ സാധാരണ നിയ്യത്തുകള്‍ക്ക് പുറമേ ഇത് ഇഹ്‌റാമിന്റെ തക്‍ബീറാണെന്ന് കൂടി കരുതണം. അങ്ങനെ കരുതിയില്ലെങ്കില്‍ റുകൂഇലേക്ക് കുനിയുമ്പോള്‍ നിര്‍ബന്ധമായും തക്‍ബീര്‍ ചൊല്ലണം. മറിച്ച് ഒരു തക്‍ബീര്‍ മാത്രം ചൊല്ലുകയും അതു ഇഹ്‌റാമിനും റുകൂഇനും കൂടിയാണെന്ന് കരുതുകയോ അല്ലെങ്കില്‍ ഒന്നും കരുതാതിരിക്കുകയോ ചെയ്താല്‍ പറ്റുകയില്ല.

ഇതേ പ്രകാരം നി‌റുത്തത്തിലല്ലാതെ തുടരുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഫര്‍ള് നിസ്കരിക്കുമ്പോള്‍ തക്‍ബീറത്തുല്‍ ഇഹ്‌റാം നിറുത്തത്തില്‍ വച്ചായിരിക്കല്‍ നിര്‍ബന്ധമാണ്. അതിനു മുമ്പ് നിറുത്തത്തിന്റെ അതിര്‍ത്തി വിടുന്ന വിധം കുനിഞ്ഞാല്‍ ഫര്‍ള് നിസ്കാരം സാധുവാകുന്നതല്ല.

റുകൂഇനു ശേഷമുള്ള ഏതെങ്കിലും ഫര്‍ളില്‍ തുടര്‍ന്നാല്‍ ആ റക‌അത്ത് കിട്ടുകയില്ലെങ്കിലും തുടര്‍ച്ച് സാധുവാകുന്നതാണ്. അങ്ങനെ തുടരുമ്പോള്‍ നിന്നുകൊണ്ട് തക്‍ബീറത്തുല്‍ ഇഹ്‌റാം ചൊല്ലുകയും ശേഷം തക്‍ബീര്‍ ചൊല്ലാതെ ഇമാമിന്റെ ഒപ്പം ചേരുകയും ഇമാം ചെയ്യുന്നതുപോലെയെല്ലാം ചെയ്ത് ഇമാം രണ്ട് സലാമും വീട്ടിയ ശേഷം ആ റക‌അത്ത് മടക്കി നിസ്കരിക്കുകയും വേണം.

ചുരുക്കത്തില്‍ ഇമാം റുകൂഇല്‍ നിന്നുയര്‍ന്ന ശേഷം എത്തുന്നവര്‍ ഇമാം അടുത്ത റക‌അത്തിലേക്ക് വരുന്നതുവരെ നോക്കി നില്‍ക്കേണ്ടതില്ല. ഏതവസരത്തിലും തുടരാവുന്നതാണ്.വൈകിത്തുടര്‍ന്നവന്‍ ഇമാമിന്റെ സലാമിനു ശേഷം ബാക്കി റ‌ക‌അത്ത് നിസ്കരിക്കാനായി നില്‍ക്കുമ്പോള്‍ മ‌അമൂമിന്റെ ആദ്യത്തെ അത്തഹിയ്യാത്തിനുള്ള ഇരുത്തത്തിന്റെ സ്ഥാനമായ രണ്ടാം റക‌അത്തിലാണ് ഇമാമിന്റെ കൂടെ ഇരുന്നതെങ്കില്‍ തക്‍ബീര്‍ ചൊല്ലി എഴുന്നേല്‍ക്കണം. മറിച്ച് ഇരുത്തത്തിന്റെ സ്ഥാനമല്ലാതെ ഒന്നാമത്തെയോ മൂന്നാമത്തെയോ റക‌അത്തിലാണ് ഇരുന്നതെങ്കില്‍ ഇമാം സലാം വീട്ടിയ ശേഷം എഴുന്നേല്‍ക്കുമ്പോള്‍ തക്‍ബീര്‍ ചൊല്ലേണ്ടതില്ല.

ഇമാം റുകൂഇൽ നിന്ന് ഉയരുന്നഹ്റ്റിനു മുമ്പ് ഇമാമോടൊപ്പം റുകൂഇൽ അടക്കം ലഭിക്കത്തക്ക രീതിയിൽ എപ്പോൾ തുടർന്നാലും ആ റക്‌അത്ത് ലഭിയ്ക്കും. ഇമാം സലാം വീട്ടുന്നതിനു മുമ്പ് എപ്പോൾ തുടർന്നാലും ജമാ‍അത്ത് ലഭിക്കുകയും തുടർന്ന അളവിൽ ജമാ‌അത്തിന്റെ പുണ്യം ലഭിക്കുകയും ചെയ്യും.

ഇമാമിന്റെ രണ്ട് സലാമും കഴിഞ്ഞാൽ പിന്തുടർന്നവർ ഉടനെ എഴുന്നേൽക്കേണ്ടതാണ്. പക്ഷെ അവന്റെ ഇരുത്തത്തിന്റെ സ്ഥാനമാകുന്ന രണ്ടാമത്തെ റക്‌അത്തിലാണ് ഇമാം സലാം വീട്ടിയതെങ്കിൽ അതിനു ശേഷം ഇരുന്നത് കൊണ്ട് വിരോധമില്ല. മറിച്ച് ഇരുത്തത്തിന്റെ സ്ഥാനമല്ലാത്ത ഒന്നാമത്തെയോ മൂന്നാമത്തേയോ റക്‌അത്തിലാണ് ഇമാം സലാം വീട്ടിയതെങ്കിൽ ഉടനെ എഴുന്നേൽക്കൽ മനപ്പൂവ്വം താമസിപ്പിച്ചാൽ നിസ്കാരം അസാധുവാകുന്നതാണ്.

ഇമാമിന്റെ നിസ്കാരത്തിന്റെ തുടക്കത്തിൽ സന്നിഹിതനാവുകയും ഇമാം തക്‌ബീറത്തുൽ ഇഹ്‌റാം ചൊല്ലിയ ഉടനെ തുടരുകയും ചെയ്യുന്നത് പ്രത്യേകം പുണ്യമുള്ള കാര്യമാണ്. നാല്പത് ദിവസം ഇത് പതിവാക്കിയൽ നരകത്തിൽ നിന്നും കാപട്യത്തിൽ നിന്നും മുക്തനാകുമെന്ന് ഹദീസിലുണ്ട്.

ഇമാമിനു ഉണ്ടായിരിക്കേണ്ട നിബന്ധനകൾ :

1) മ‌അ്മൂമിന്റെ വിശ്വാസത്തിൽ ഇമാമിന്റെ നിസ്കാരം ശരിയാകുക.
2) ഇമാമിന്റെ നിസ്കാരം മടക്കി നിസ്കരിക്കൽ നിർബന്ധമായ നിസ്കാരമല്ലാതിരിക്കുക.
3)തെറ്റു കൂടാതെ നിർബന്ധ വചനങ്ങൾ ചൊല്ലാൻ സാധിക്കുന്നവനായിരിക്കുക.
4) നപുംസകത്തിന്റെ ഇമാം സ്ത്രീ‍യോ, പുരുഷന്റെതെ സ്ത്രീയോ നപുംസകമോ ആകാതിരിക്കുക.

ഒരു മഹല്ലിലെ ഇമാം തെമ്മാടിയോ പുത്തൻ ചിന്താഗതിക്കാരനോ ആണെങ്കിൽ അയാളെ തുടർന്ന് നിസ്കരിക്കാതെ ഒറ്റയ്ക്ക് നിസ്കരിക്കുന്നതാണ് നല്ലത്.

ശറ‌ഇയായ കാരണം കൊണ്ട് ഇമാമിനെ വിട്ടു പിരിയുന്ന മ‌അ്മൂമിന് നിസ്കാരത്തിൽ പൂർണ്ണമായും ജമാ‌അത്തിന്റെ പുണ്യം ലഭിയ്ക്കും. 
 
വിത്യസ്ഥ മദ്‌ഹബുകാർ തമ്മിൽ തുടർന്ന് നിസ്കരിക്കുമ്പോൾ അതാത് മദ്‌ഹബ് പ്രകാരം ശരിയാണെങ്കിലും മ‌അ്മൂമിന്റെ മദ്‌ഹബ് പ്രകാരം ഇമാമിന്റ് നിസ്കാരം ശരിയായില്ലെങ്കിൽ തുടർച്ച സ്വഹീഹാകില്ല. ഉദാ: മ‌അ്മൂം ശാഫി‌ഈ ആയിരിക്കെ ഹനഫിയായ ഇമാം ഫാതിഹയിൽ ബിസ്‌മി ഓതിയില്ല.

ഇമാമിന്റെ അയോഗ്യത നിസ്കാരത്തിനിടയ്ക്ക് വ്യക്തമായാൽ നിസ്കാരം പുനരാ‍രംഭിക്കുകയും ശേഷം വ്യക്തമായാൽ മടക്കി നിസ്കരിക്കുകയും വേണം. എന്നാൽ ഇമാം അശുദ്ധിക്കാരനെന്നോ മ‌അ്മൂമിന്റെ പ്രത്യക്ഷ നോട്ടത്തിൽ വ്യക്തമാകാത്ത നജസ് ഇമാമിന്റെ ശരീരത്തിലോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ ഉണ്ടെന്ന് നിസ്കാരത്തിനിടയ്ക്ക് ബോധ്യപ്പെട്ടാൽ പുനരാ‍രംഭിക്കുന്നതിനു പകരം ഇമാമുമായി ബന്ധം വേർ പിരിഞ്ഞ് നിസ്കരിക്കണം. ശേഷമാണ് അറിഞ്ഞതെങ്കിൽ മടക്കി നിസ്കരിക്കേണ്ടതില്ല.

ഇമാമത്തിന് ഏറ്റവും അർഹൻ

1) അംഗീകൃത ഇസ്‌ലാമിക ഭരണാധികാരി.
2) നാട്ടിലെ ഗവർണർ (ഇസ്ലാമിക ഭരണത്തിൻ കീഴിൽ )
3) പള്ളിയിൽ ഇമാമത്ത് കൊണ്ട് ഏല്പിക്കപ്പെട്ടയാ‍ൾ
4) വീട്ടിൽ വെച്ചാണെങ്കിൽ വീട്ടുടമ
5) കർമ ശാസ്ത്ര വിദഗ്ദൻ
6) നന്നായി ഓത്തറിയുന്നയാൾ
7) കൂടുതൽ ഭയ ഭക്തി ഉള്ളയാൾ
8)കൂടുതൽ പ്രായമുള്ളയാൾ
9) നല്ല തറവാട്ടുകാരൻ
10) സൽകീർത്തിയുള്ളവൻ
11) ശരീരവും വസ്ത്രവും കൂടുതൽ വൃത്തിയുള്ളവൻ
എന്നീ ക്രമത്തിലാണ്.

ഇസ്‌ലാമിൽ പുതിയ വാദം ഉന്നയിക്കുന്നവരെയും, തെമ്മാടിയെയും, വസ്‌വാസുള്ള വ്യക്തിയെയും ,ചേലാകർമം നടത്താത്ത ആളെയും ,ഹർകത്തുകൾ മാറ്റുന്നവനെയും, അക്ഷരങ്ങൾ ആവർത്തിക്കുന്നവനെയും തുടരൽ കറാഹത്താണ്. അതിനേക്കാൾ ശ്രേഷ്ഠം ഒറ്റയ്ക്ക് നിസ്കരിക്കുന്നതാണ്.
 
അനിവാര്യത കൂടാതെ പുത്തൻ‌വാദിയെയും തെമ്മാടിയെയും നന്മയുടെയും അറിവിന്റെയും ആളുകൾ തുടരൽ ഹറാമാണ്.

ഇമാമിനു സുന്നത്തായ കാര്യങ്ങൾ :

1) അണി നേരയാക്കാൻ കൽ‌‌പ്പിക്കൽ
2) തുടരാൻ ഉദ്ദേശിച്ചു കൊണ്ട് പള്ളിയിൽ പ്രവേശിച്ചയാളെ റുകൂ‌അ്, അവസാനത്തെ അത്തഹിയ്യാത്ത് എന്നിവയിൽ അല്പം കാത്തിരിക്കുക.
3) ഫാത്വിഹ പൂർത്തിയാക്കാൻ വേണ്ടി പിന്തിയ മ‌അ്മൂമിനെ രണ്ടാം സുജൂദിൽ കാത്തിരിക്കുക.
4) സുന്നത്തിനെതിരെ പ്രവർത്തിക്കുന്ന മ‌അ്മൂമിന് സാധിക്കുന്ന രീതിയിൽ നിർദ്ദേശം നൽകൽ
5) അശുദ്ധി പോലുള്ളത് കൊണ്ട് നിസ്കാരത്തിൽ നിന്ന് പുറത്ത് പോകുന്ന ഇമാം നിസ്കാര പൂർത്തീകരണത്തിനു വേണ്ടി പ്രതിനിധിയെ നിറുത്തൽ
6) പൂർണ്ണതയോട് ഏറ്റവും അടുത്ത രൂപത്തിൽ നിസ്കാരത്തെ ലഘുവാക്കൽ
7) സ്ത്രീകളുടെ ഇമാം സ്ത്രീയാണെങ്കിൽ സ്വഫിനിടയിൽ വേർതിരിയാൻ മാത്രം മുന്തി നിൽക്കുക.

പുരുഷന്മാരുടെ കൂടെ സ്ത്രീകൾ നിസ്കരിക്കുമ്പോൾ സ്ത്രീകൾ ഏറ്റവും പിന്നിലാണ് നിൽക്കേണ്ടത്. സ്വന്തം ഭർത്താവോ മകനോ പിതാവോ ആണ് ഇമാമെങ്കിൽ പോലും അവൾക്ക് ഇമാമിന്റെ വലത് ഭാഗത്ത് നിൽക്കാൻ പാടില്ല. പിന്നിലാണ് നിൽക്കേണ്ടത്.
 
ഇമാം ശ്രദ്ധിയ്ക്കേണ്ടത് :
ഇമാമത്ത് നിൽക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിയ്ക്കേണ്ടതാണ്.
1) തന്നെ വെറുക്കുന്ന ഒരു ജനതയ്ക്ക് വേണ്ടി ഇമാം നിൽക്കാതിരിക്കൽ
2) ബാങ്കിനോ ഇമാമത്തിനോ വേണ്ടി ഒരാളോടു നിർദ്ദേശിക്കപ്പെട്ടാൽ ഇമാമത്ത് തെരഞ്ഞെടുക്കുക.
3) അല്ലാഹുവിന്റെ തൃപ്‌തി കരസ്ഥമാക്കാൻ വേണ്ടി സമയത്തിന്റെ ആദ്യത്തിൽ നിസകരിക്കൽ. വലിയ ജമാ‌അത്ത് പ്രതീക്ഷിച്ചു കൊണ്ട് സമയത്തിന്റെ അവസാനം വരെ കാത്തിരിക്കുന്നതിനേക്കാൾ ശ്രേഷ്ഠം സമയത്തിന്റെ ആദ്യത്തിൽ നിസ്കരിക്കലാണ്.
4) ആത്മാർത്ഥതയോട് കൂടി ഇമാമത്ത് നിൽക്കൽ
5) അണികളെ നേരെയാക്കിയതിനു ശേഷം തക്ബീറത്തുൽ ഇഹ്‌റാം ചെയ്യുക.
6) ബാങ്ക് വിളിക്കുന്ന ആൾ ഇഖാമത്തിൽ നിന്നും വിരമിച്ച ശേഷം തൿബീർ ചൊല്ലുക. (ജമാ‌അത്തിനായി കാത്തിരിക്കുന്നവർ, ഇഖാമത്ത് കഴിഞ്ഞതിനു ശേഷമാണ് ഇരുന്ന സ്ഥലത്ത് നിന്ന് എഴുന്നേൽക്കേണ്ടത്, അല്ലെങ്കിൽ ഇഖാമത്ത് കൊടുക്കുന്നയാൾ “ഖദ്ഖാമത്തിസ്സലാത്ത്” എന്ന വചനം പറയുമ്പോഴാണ് )
7) തൿബീറത്തുൽ ഇഹ്‌റാമും മറ്റു തക്‌ബീറുകളും ഉറക്കെ ചൊല്ലുക.
8) ഇമാം, ജമാ‌അത്തിന്റെ ശ്രേഷ്ഠത ലഭിക്കാൻ വേണ്ടി ഇമാമത്തിനെ കരുതണം.

ഇമാം ഖുനൂത് നിർവഹിക്കാതിരുന്നാൽ മ‌അ്മൂം വിട്ട്പിരിയാതെ പെട്ടെന്ന് ഖുനൂത് നിർവഹിക്കണം. ഇമാം രണ്ടാമത്തെ സുജൂദിലേക്ക് പ്രവേശിക്കുന്നത് വരെ മാത്രമേ ഇമാമിനെ പിന്തി നിൽകാവൂ. ഇമാം രണ്ടാം സുജൂദിലേക്ക് പ്രവേശിച്ചതിനു ശേഷവും മഅ്മൂം ഇ‌അ്തിദാലിൽ തന്നെ നിന്നാൽ മ‌അമൂമിന്റെ നിസ്കാരം നഷ്ടപ്പെടും. ഇത്തരം ഘട്ടത്തിൽ വേഗത്തിൽ ഖുനൂത് നിർവ്വഹിച്ച് ഇമാമിനോടൊപ്പം ഒന്നാം സൂജൂദിൽ തന്നെ ചേരലാണ് നല്ലത്. ഖുനൂത് ലഭിക്കാൻ വേണ്ടി നാം സാധാരണ ചൊല്ലുന്ന ഖുനൂത് തന്നെ നിർവഹിക്കണമെന്നില്ല. ഖുർ‌ആനിലോ ഹദീസിലോ വന്ന ഏതെങ്കിലും ഒരു ദുആയും ഒരു സ്വലാത്തും ചൊല്ലിയാൽ മതി.
 
ഇമാമിന് ഓത്ത് കിട്ടാതെ വന്നാൽ :

ജമാ‌അത്ത് നിസ്കാ‍രത്തിൽ ഓർമ്മക്കുറവിനാൽ ഇമാമിനു സൂറത്തിന്റെ ചില ഭാഗങ്ങൾ പാരായണം ചെയ്യാൻ കഴിയാതെ ശങ്കിച്ചു നിന്നാൽ ബാക്കി ചൊല്ലിക്കൊടുക്കൽ മ‌അമൂമിന് സുന്നത്താണ്.

പക്ഷെ ഇമാമിനെ ഓർമ്മപ്പെടുത്തുക എന്നതിനു പുറമെ ഖുർ‌ആ‍ൻ ഓതുക എന്നുകൂടെ കരുതുകയോ അല്ലെങ്കിൽ ഖുർ‌ആൻ ഓതുന്നു എന്ന് മാത്രം കരുതുകയോ വേണം. ഇത് രണ്ടുമില്ലാതെ കേവലം തിരുത്തിക്കൊടുക്കൽ എന്നു കരുതുകയോ ഒന്നും കരുതാതിരിക്കയോ ചെയ്താൽ മ‌‌അ്മൂമിനെ നിസ്കാരം നഷ്ടപ്പെടും.

ഇമാമിന് പിഴവ് സംഭവിച്ചാൽ :

ഇമാമിന് വല്ല പിഴവും സംഭവിച്ചാൽ, ദിക്‌ർ എന്ന ലക്ഷ്യത്തോടേ ‘സുബ്‌ഹാനല്ലാഹ്’ എന്ന് പറഞ്ഞ് ഇമാമിന്റെ ശ്രദ്ധ ക്ഷണിക്കാവുന്നതാണ്. തുടരുന്നത് സ്ത്രീയാണെങ്കിൽ വലത്കയ്യിന്റെ പള്ളഭാഗം ഇടത് കൈപത്തിയുടെ പിൻഭാഗത്ത് അടിക്കലാണ് സുന്നത്ത്.

മസ്ബൂഖ്:
ഇമാമിന്റെ ഫാതിഹക്ക് ശേഷം തുടർന്നതിനാലോ, ചലന ശേഷി കുറഞ്ഞതിനാലോ മറ്റോ സുജൂദിൽ നിന്ന് എഴുന്നേൽക്കാൻ വൈകിയതിനാലോ, ഇമാം അതിവേഗത്തിൽ ഓതിയതിനാലോ ഇമാമോടൊപ്പം ഖിയാമിലായിരിക്കെ ഫതിഹ ഓതാൻ സമയം ലഭിക്കാത്തയാളാണ് മസ്ബൂഖ്.

ഗണനീയമായ റക്‌അത്തിൽ ഇമാമോടൊപ്പം മസ്ബൂഖിന് അടക്കം ലഭിച്ചാൽ അയാളുടെ ഫാതിഹ ഇമാം വഹിക്കുകയും റക്‌അത്ത് ലഭിക്കുകയും ചെയ്യും. മസ്ബൂഖ് തന്നെ നിർത്തം സുന്നത്തുകളെല്ലാം ഉപേക്ഷിച്ച് ഫാതിഹക്ക് വേണ്ടി പരമാവധി ഉപയോഗപ്പെടുത്തണം. സുന്നത്തെടുക്കുകയാണെങ്കിൽ ഇമാം റുകൂ‌ഇലായിരിക്കെ അത്ര തന്നെ സമയം ഫാതിഹക്ക് വേണ്ടി ചെലവഴിക്കുകയും എന്നിട്ട് ഇമാമോടൊപ്പം റുകൂ‌അ് ലഭിക്കുകയും ചെയ്താൽ റക്‌അത്ത് ലഭിക്കും.
 
ഒന്നിലധികം പേർ പള്ളിയിൽ എത്തിയപ്പോൾ അവിടെ നടക്കുന്ന ജമാ‌അത്ത് അവസാനിക്കാറായിട്ടുണ്ടെങ്കിൽ ജമാ‌അത്തിന്റെ മുഴുവൻ പ്രതിഫലവും ലഭിക്കാൻ വേണ്ടി ആ ജമാ‌അത്ത് നിസ്കാരം കഴിഞ്ഞ ശേഷം മറ്റൊരു ജമാ‌അത്ത് ആരംഭിക്കുന്നതാണുത്തമം.

ഫാതിഹയും സൂറത്തും ഉറക്കെ ഓതേണ്ട നിസ്കാരങ്ങളിൽ ഇമാമിനു മാത്രമല്ല, ഒറ്റക്ക് നിസ്കരിക്കുന്നവർക്കും ഉറക്കെ ഓതൽ സുന്നത്താണ്. ഇമാം ഉറക്കെ ഓതിയിട്ടില്ലെന്ന കാരണത്താൽ തുടർച്ചയോ ജമാ‌അത്തോ നഷ്ടപ്പെടുകയില്ല.

ഒറ്റക്ക് നിസ്കരിക്കുന്നവനും മ‌അമൂമിനും പോക്കുവരവിലെ തക്‌ബീറുകൾ ഉറക്കെ ചൊല്ലൽ കറാഹത്താണ്.

പ്രത്യേക സൂറത്തുകൾ ഓതൽ സുന്നത്തുള്ള നിസ്കാരങ്ങളിൽ അവ തന്നെ ഓതണം. ഉദാ:- വെള്ളിയാഴ്ച സുബഹിയിൽ സൂറ:സജദയും, മ‌ഗ്‌രിബിൽ സൂറ: അൽ കാഫിറൂനയും സൂറ:ഇഖ്‌ലാസും.

പ്രത്യേക സൂറത്തുകൾ ഓതണമെന്ന നിർദ്ദേശമില്ലാത്ത നിസ്കാരങ്ങളിൽ ഖുർ‌ആനിന്റെ ക്രമപ്രകാരം ഓതലാണ് സുന്നത്ത്. ആദ്യ റക്‌അത്തിൽ രണ്ടാമത്തെ റക്‌അത്തിലേതിനേക്കാൾ വലിയ സൂറത്ത് ഓതൽ നല്ലതാണ്. ക്രമമനുസരിച്ച് ആദ്യ റക്‌അത്തിൽ ഓതിയ സൂറത്ത് ചെറുതാണെങ്കിലും ക്രമം പാലിക്കുന്നതാണ് ഉത്തമം.

മ‌അ്മൂം ഒരാൾ മാത്രമാണെങ്കിൽ ഇമാമിന്റെ വലതുഭാഗത്തായി അടുത്തു നിൽക്കുകയാണ് വേണ്ടത്. പിന്നീട് ഒരാൾ കൂടി വന്നാൽ അദ്ദേഹം ഇമാമിന്റെ ഇടതുഭാഗത്തായി ചേർന്നു നിന്ന് തക്‌ബീർ ചൊല്ലി കൈ കെട്ടിയ ശേഷം രണ്ട്പേരും കൂടി പിന്നിലേക്ക് മാറുകയാണ് വേണ്ടത്.

കൈ ചുമലിനു നേരെ ഉയർത്തേണ്ട തക്‌ബീറുകൾ

ഒന്നാമത്തെ തക്‌ബീറിലും (തക്‌ബീറത്തുൽ ഇഹ്‌റാം ), എല്ലാ റക്‌അത്തുകളിലും റുകൂഇലേക്ക് പോകുമ്പോഴും, റുകൂഇൽ നിന്ന് ഉയരുമ്പോഴും ,ഒന്നാം അത്തഹിയ്യാത്തിൽ നിന്ന് ഉയരുമ്പോഴുമാണ് കൈ ഉയർത്തൽ സുന്നത്തുള്ളത്. ഒന്നാമത്തെയും മൂന്നാമത്തെയും റക്‌അത്തുകളിൽ സുജൂദിൽ നിന്ന് ഉയരുമ്പോൾ കൈ ഉയർത്തൽ സുന്നത്തില്ല.