സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 25 August 2015

ഹഖിന്റെ വിവക്ഷ?


ഭാഗം 3 ഇവിടെ ക്ലിക്ക് ചെയ്യുക  

അല്ലാഹുവിന്റെ ആജ്ഞാനുവർത്തികളായി ജീവിക്കുന്ന വിശ്വാസികൾക്ക് പ്രതിഫലം നൽകുക. ആപൽ ഘട്ടങ്ങളിലും മറ്റും അവരെ സഹായിക്കുക, തുടങ്ങിയകാര്യങ്ങൾ ചെയ്യൽ അല്ലാഹുവിനു നിർബന്ധമില്ലെങ്കിലും അത് ചെയ്യുമെന്ന് അല്ലാഹു ഏറ്റെടുത്ത കാര്യമാണ്. അല്ലാഹു പറയുന്നു:



وَكَانَ حَقًّا عَلَيْنَا نَصْرُ‌ الْمُؤْمِنِينَ(سورة الروم: ٤٧)

"വിശ്വാസികളെ സഹായിക്കൽ നമ്മുടെ ബാധ്യതയാണ്". (റൂം 47)

അപ്പോൾ 'ഹഖ്' എന്നത് അല്ലാഹു ഏറ്റെടുത്ത ഗുണമാണ്. ആര്ക്കും ഒന്നും ചെയ്ത കൊടുക്കൽ അവന്നു നിർബന്ധമില്ലെങ്കിലും സദ്‌വ്ർത്തരെ താൻ സഹായിക്കുമെന്നും അത് തന്റെ ബാധ്യതയാണെന്നും സ്വയം പ്രഖ്യാപിച്ച അല്ലാഹു ആ പ്രഖ്യാപനം നടപ്പാക്കുക തന്നെ ചെയ്യും. കാരണം അല്ലാഹു വാഗ്ദാനം ലംഘിക്കുന്നവനല്ലല്ലോ. തന്റെ അടിമകളെ അകാരണമായി അവൻ ശിക്ഷിക്കുകയില്ല. അതും അവൻ ഏറ്റെടുത്ത കാര്യമാണ്.

മുകളില പരമാർശിച്ച ഇബ്നുമാജ(റ) യുടെ ഹദീസിൽ വന്ന 'ബിഹഖിസ്സാഇലീന' യുടെ അർത്ഥതലം വിവരിച്ച് അല്ലാമ സിൻദി(റ) എഴുതുന്നു:


അർത്ഥം:
"ചോദിക്കുന്നവരുടെ ഹഖുകൊണ്ടു എന്നതിന്റെ വിവക്ഷ" ഇതാണ്. ആവശ്യം വീട്ടുന്നതിലും ഉദ്ദേശ്യം സഫലീകരിക്കുന്നതിലും നിന്റെ ഔദാര്യം, ധർമ്മം,വാഗ്ദാനം, കാരുണ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ചോദിക്കുന്നവർ അർഹിക്കുന്ന കാരുണ്യം മാധ്യമമാക്കി നിന്നോട് ഞാൻ ചോദിക്കുന്നു. (ഹാശിയാത്തുസ്സിൻദി: 2/184) 

നബി(സ) ഒരിക്കൽ മുആദ്(റ) നോട് ചോദിച്ചു: 


أَتَدْرِي مَا حَقُّهُمْ عَلَيْهِ إِذَا فَعَلُوا ذَلِكَ ؟ فَقَالَ : اللَّهُ وَرَسُولُهُ أَعْلَمُ ، قَالَ : أَنْ لَا يُعَذِّبَهُمْ "(صحيح البخاري: ٦٨٢٥)

 "അടിമകൾക്ക് അല്ലാഹു ചെയ്യാമെന്നേറ്റ ബാധ്യത എന്താണെന്ന് താങ്കൾക്കറിയാമോ?"  മുആദ്(റ) പറഞ്ഞു: "അല്ലാഹുവിനു റസൂലിനുമറിയാം". അപ്പോൾ നബി(സ) പറഞ്ഞു: "അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കലാണ്". (ബുഖാരി: 6825)

അപ്പോൾ സദ്‌വ്ർത്തരെ ശിക്ഷിക്കാതിരിക്കലും വിശ്വാസികളെ സഹായിക്കലും അല്ലാഹുവിന്നു ഹഖാണെന്ന് പ്രസ്തുത ആയത്തും ഹദീസും വ്യക്തമാക്കുന്നു. അപ്പോൾ ഒരാള് ഒരു പ്രവാചകനെയൊ വല്ലിയ്യിനെയോ മുൻനിർത്തി 'അദ്ദേഹത്തിൻറെ ഹഖ് കൊണ്ടു ഞാൻ ചോദിക്കുന്നു' എന്ന് പ്രാർത്ഥിച്ചാൽ ആ പ്രവാചകന്നോ വലിയ്യിന്നോ അല്ലാഹു ചെയ്തു കൊടുക്കാമെന്നേറ്റ അവന്റെ ഹഖ് എന്നാ ഗുണം കൊണ്ട്‌ ഞാൻ ചോദിക്കുന്നു എന്നായി അർത്ഥം. ഞാൻ അവരെ ഇഷ്ടപ്പെടുന്നവനായത് കൊണ്ട്‌ എന്നെ സഹായിക്കണമെന്നർത്ഥം.

ഈ അർത്ഥപ്രകാരം അമ്പിയാക്കൾ, ഔലിയാക്കൾ സ്വാലിഹീങ്ങൾ മുതലായവരെകൊണ്ട് തവസ്സുൽ ചെയ്യുന്നവർ യതാർത്ഥത്തിൽ അല്ലാഹുവിന്റെ വാഗ്ദാനം (ഹഖ്) കൊണ്ടാണ് തവസ്സുൽ ചെയ്യുന്നത്. അല്ലാഹുവിന്റെ വാഗ്ദാന വചനങ്ങൾ കൊണ്ട്‌ തവസ്സുൽ ചെയ്യാമെന്നതിൽ രണ്ടഭിപ്രായം കാണില്ല.

ഇനി മറ്റൊരു രൂപത്തിൽ ചിന്തിച്ചാൽ 'ഇന്നയാളുടെ ഹഖ് കൊണ്ട്‌ നിന്നോട് ഞാൻ ചോദിക്കുന്നു' എന്നതിനർത്ഥം പ്രവാചകനോ വലിയ്യോ മറ്റോ അല്ലാഹുവിനോട് ചെയ്യേണ്ട ബാധ്യത വസീലയാക്കി ഞാൻ ചോദിക്കുന്നു എന്നാണു. മഹാനായ മുആദ്(റ) വിനോട് നബി(സ) ചോദിച്ചു.   

مَا حَقُّ اللَّهِ عَلَى الْعِبَادِ، قَالَ : اللَّهُ وَرَسُولُهُ أَعْلَمُ ، قَالَ : أَنْ يُعْبَدَ اللَّهُ. (صحيح بخاري: ٦٨٢٥)


"അല്ലാഹുവിനോട് മനുഷ്യൻ ചെയ്യേണ്ട ബാധ്യതയെന്താണ്?". മുആദ്(റ) പറഞ്ഞു: "അല്ലാഹുവിനു റസൂലിനുമറിയാം". നബി(സ) വിശദീകരിച്ചു: "അവർ അല്ലാഹുവിനെ ആരാധിക്കലാണ്". (ബുഖാരി 6825)

അല്ലാഹുവിനെ ആരാധിക്കാൻ കടപ്പെട്ടവനാണ് മനുഷ്യൻ. അമ്പിയാക്കളും ഔലിയാക്കളും സ്വാലിഹീങ്ങളും ഈ കടപ്പാട് ക്രത്യമായി നിർവഹിക്കുന്നവരാണ്. അവർ നിർവഹിക്കുന്ന കടപ്പാടുകൾ ഇബാദത്തുകൾ അവരുടെ പുണ്യകർമ്മങ്ങളാണ്. ആ പുണ്യകർമ്മങ്ങളാണ് അവരുടെ ഹഖ് കൊണ്ടുദ്ദേശ്യം.

ഇതനുസരിച്ച് "അല്ലാഹുവേ മുഹമ്മദ്‌ നബി(സ)യുടെ ഹഖ് കൊണ്ട്‌ ഞാൻ നിന്നോട് ചോദിക്കുന്നു" എന്നൊരാൾ പ്രാർത്ഥിച്ചാൽ അതിനർത്ഥമിതാണ്. മുഹമ്മദ്‌ നബി(സ) അനുഷ്ടിക്കുന്ന പുണ്യ കർമ്മങ്ങൾ, അല്ലാഹുവിനോടുള്ള നബി(സ)യുടെ  കടമകൾ, മുൻനിർത്തി ഞാൻ ചോദിക്കുന്നു. ഞാനവരെ ഇഷ്ടപ്പെടുന്നവനായത് കൊണ്ട്‌ എന്റെ ആവശ്യം നീ പൂർത്തീകരിക്കേണമേ". ഇത് അനുവദനീയമാണെന്ന് തവസ്സുലിനെ രണ്ടാം വകുപ്പിൽ നാം നേരത്തെ വിശദീകരിച്ചതാണ്.

ആര് ആരെ തവസ്സുലാക്കുന്നുവോ ആ തവസ്സുലാക്കുന്നവർക്ക് വസീലയോടുള്ള ബാധ്യതകൾ എന്നരൊർത്ഥം കൂടി ഹഖ് എന്നതിന് നല്കാം. അത് അമ്പിയാക്കളോടും സജ്ജനങ്ങളോടുമുള്ള സ്നേഹമാണ്. അപ്പോൾ 'അവരുടെ ഹഖ് കൊണ്ട്‌' എന്നതിനർത്ഥം അവരോട് എനിക്കുള്ള ഹഖ് കൊണ്ട്‌ എന്നാണു. അഥവാ അവരോട് എനിക്കുള്ള സ്നേഹം കൊണ്ട്‌ ഞാൻ ചോദിക്കുന്നു എന്ന് സാരം. ഇതനുസരിച്ച് 'ബിഹഖിഹിം' എന്നത് തവസ്സുലാക്കുന്നവ്ന്റെ സല്കര്മ്മം കൊണ്ടുള്ള തവസ്സുലാകും. ഇത് അനുവതനീയമാണെന്നതിൽ പക്ഷാന്തരമില്ല. എല്ലാ തവസ്സുലിന്റെയും ചുരുക്കം ഇതുതന്നെയാണെന്ന് പ്രമാണബദ്ദമായി പിന്നീട് വിശദീകരിക്കുന്നുണ്ട്.

നബി(സ)യുടെ ഹഖ് കൊണ്ട്‌ ആദം നബി(അ) തവസ്സുൽ ചെയ്തതായും മഹമ്മദ് നബി(സ) തന്റെ ഹഖും മറ്റുള്ള പ്രവാചകന്മാരുടെ ഹഖും മുൻനിർത്തി പ്രാർത്ഥിച്ചതായും മറ്റും ഹദീസിൽ നിന്ന് നേരത്തെ നാം വായിച്ചുവല്ലോ. ഇതിനു പുറമേ വിശ്വവിഖ്യാതരായ ധാരാളം പണ്ഡിതന്മാർ മുഹമ്മദ്‌ നബി(സ) യുടെ ഹഖ് കൊണ്ട്‌ തവസ്സുൽ ചെയ്തവരാണ്. ഇവരെല്ലാം ഇസ്ലാമികവ്രത്തത്തിൽ നിന്ന് പുറത്താണെന്ന് പറയാൻ ആർക്കെങ്കിലും സാധിക്കുമോ?. ഏതാനും ഉദാഹരണങ്ങൾ കാണുക.    

ഹാഫിള് ഇബ്നുഅബിദ്ദുൻയ(റ) പറയുന്നു: 
بحق النبي (قرى الضيف ٢٢٥/٥)

നബി(സ)യുടെ ഹഖ് കൊണ്ട്‌. (ഖിറള്ളയ്ഫ്: 5/225)

ഹാഫിള് ഇബ്നുൽ ജൗസി(റ) പറയുന്നു:  

بحق محمد صلى الله عليه وسلم. (زاد المسير: ٢٥٣/٤)

മുഹമ്മദ്‌ നബി(സ)യുടെ ഹഖ് കൊണ്ട്‌ (സാദുൽ മസീർ 4/253)

ഹാഫിള് ഖത്വീബുൽ ബാഗ്ദാദി(റ) പറയുന്നു: 

بحق محمد صلى الله عليه وسلم (الجامع لأخلاق الروي والسامع:٢٦١: ٢)


മുഹമ്മദ്‌ നബി(സ)യുടെ ഹഖ് കൊണ്ട്‌ (അൽജാമിഉ ലി അഖ്‌ലാഖിർറാവീ വസ്സാമിഇ: 2/261)  

ഒമ്പത്: ബറകത്തുകൊണ്ടുള്ള തവസ്സുൽ.

അല്ലാഹുവിന്റെ അടുക്കൽ ചിലർ ബറകത്തുള്ളവരാണെന്ന് ഖുർആൻ തന്നെ പ്രഖ്യാപിച്ചതാണ്. അല്ലാഹു പറയുന്നു:   


وَجَعَلَنِي مُبَارَ‌كًا أَيْنَ مَا كُنتُ.

 "ഞാൻ എവിടെയായിരുന്നാലും അല്ലാഹു എന്നാ ബറക്കത്തുള്ളവനാക്കിയിരിക്കുന്നു". (മർയം: 31)

ഒരാൾ മഹത്തുക്കളുടെ ബറക്കത്തുകൊണ്ട്‌ പ്രാർത്ഥിക്കുന്നതിന്റെ വിവക്ഷ ഞാൻ മഹത്തുക്കളുടെയും അവരുടെ ബറക്കത്തിനെയും ഇഷ്ടപ്പെടുന്നവനാണ്. അതുകാരണമായി എന്റെ ഉദ്ദേശ്യം നീ പൂർത്തിയാക്കിത്തരേണമേ എന്നാണു. ഇതെല്ലാം തന്നെ യതാർത്ഥത്തിൽ തവസ്സുൽ ചെയ്യുന്നവന്റെ സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ തന്നെയാണ്. അതിൽ വസീല ജീവിചിരിക്കുന്നവരെന്നോ മരിച്ചവരെന്നോ വ്യത്യാസമില്ല.

അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ മഹത്തുക്കളോടുള്ള സ്നേഹവും ആദരവും അല്ലാഹു ഇഷ്ടപ്പെടുന്ന ഏറ്റവും വലിയ സല്കർമ്മമാണ്. ഇമാം അബൂദാവൂദ്(റ) നിവേദനം:    


(( عَنْ أَبِي ذَرٍّ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهم عَلَيْهِ وَسَلَّمَ أَفْضَلُ الأَعْمَالِ الْحُبُّ فِي اللَّهِ وَالْبُغْضُ فِي اللَّهِ ))(أبو داود: ٣٩٨٣)

 അബൂദർറി ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "സൽകർമ്മങ്ങളിൽ വെച്ച് ഏറ്റവും ഉത്തമം (അല്ലാഹു സ്നേഹിച്ചവരെ) അവനു വേണ്ടി സ്നേഹിക്കുകയും (അല്ലാഹു വെറുത്തവരോട്) അവനുവേണ്ടി കോപിക്കലുമാണ്‌". (അബൂദാവൂദ്- മിശ്കാത്ത് 1/15)

അല്ലാഹുവോടുള്ള സ്നേഹത്തിന്റെ ഒരനിവാര്യഘടകമാണ് അല്ലാഹുവിന്റെ ഔലിയാക്കളേയും അവന്റെ മിത്രങ്ങളെയും സ്നേഹിക്കൽ.

ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ദരിച്ച ഹദീസിൽ ഇങ്ങനെ കാണാം.  


 അർത്ഥം:
അനസ്(റ)ൽ നിന്ന് നിവേദനം: "ഒരാൾ നബി(സ)യോട് ചോദിച്ചു: "അന്ത്യനാൾ എപ്പോഴാകുന്നു?". നബി(സ) അദ്ദേഹത്തോട് തിരിച്ചു  ചോദിച്ചു: "നിങ്ങൾ അതിനുവേണ്ടി ഒരുക്കിവെച്ചത് എന്താണ്?". അദ്ദേഹം പ്രതിവചിച്ചു: "അല്ലാഹുവെയും അവന്റെ റസൂലിനെയും ഞാൻ സ്നേഹിക്കുന്നു എന്നതൊഴിച്ച് അതിനുവേണ്ടി യാതൊന്നും ഞാനൊരുക്കിവെച്ചിട്ടില്ല". അപ്പോൾ നബി(സ) പ്രസ്താവിച്ചു: "ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പമായിരിക്കും നീ". അനസ് (റ) പറയുന്നു: "ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പമായിരിക്കും നീ". എന്ന നബി(സ)യുടെ പ്രസ്താവന കാരണം ഞങ്ങൾ സന്തോഷിച്ചത്‌ പോലെ മറ്റൊന്നും കൊണ്ടും ഞങ്ങൾ സന്തോഷിച്ചിട്ടില്ല". അനസ്(റ) പറയുന്നു: "ഞാൻ നബി(സ)യെയും അബൂബക്റി(റ)നെയും ഉമറി(റ) നെയും സ്നേഹിക്കുന്നു.  അവരോടുള്ള സ്നേഹം കാരണം അവരുടെ പ്രവർത്തനം ഞാൻ ചെയ്തിട്ടില്ലെങ്കിലും അവരോടൊപ്പമാകണമെന്ന് ഞാനാഗ്രഹിക്കുന്നു". (ബുഖാരി: 3412 മുസ്ലിം 4777)

പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു: 


അർത്ഥം:
അല്ലാഹുവെയും റസൂലിനെയും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മഹത്തുക്കളേയും സ്നേഹിക്കുന്നതിന്റെ ശ്രേഷ്ടത വിവരിക്കുന്നതാണീ ഹദീസ്... സജ്ജനങ്ങളോടുള്ള  സ്നേഹം പ്രയോജനം ചെയ്യാൻ അവർ ചെയ്യുന്നത് പോലെ ചെയ്യണമെന്നില്ല. കാരണം അങ്ങനെ ചെയ്യുന്ന പക്ഷം അവനു അവരുടെ കൂട്ടത്തിൽ ഉൾപ്പെടുകയും അവരെപ്പോലെ ആവുകയും ചെയ്യുമല്ലോ. ഇക്കാര്യം പിറകെ വരുന്ന ഹദീസിൽ വ്യക്തമായി പരമാര്ശിച്ചിട്ടുണ്ട്. അതിങ്ങനെയാണ്: "ഒരാൾ ഒരു വിഭാഗത്തെ ഇഷ്ടപ്പെട്ടു. അവൻ അവരോടു ചേർന്നിട്ടില്ല"....(ശർഹു മുസ്ലിം 8/483)

ഇമാം നവവി(റ) സൂചിപ്പിച്ച രിവയത്തിങ്ങനെയാണ്: 


അർത്ഥം:
അബ്ദുല്ല(റ) യിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു:അല്ലാഹുവിന്റെ റസൂലെ, ഒരു വിഭാഗത്തെ സ്നേഹിക്കുകയും എന്നാൽ അവരോടു ചേർന്നിട്ടില്ലാത്തതുമായ ഒരാളെക്കുറിച്ച് താങ്കള് എന്ത് പറയുന്നു?. റസൂലുല്ലാഹി (സ) പറഞ്ഞു: "മനുഷ്യൻ അവൻ സ്നേഹിക്കുന്നവരുടെ കൂടെയായിരിക്കും". (മുസ്ലിം 4779)

സജ്ജനസ്നേഹം സ്വർഗ്ഗലബ്ദിക്കു കാരണമാകുന്ന സൽകർമമാണെന്ന് ഈ ഹദീസും വ്യക്തമാക്കുന്നു. ആ സ്നേഹം മുൻനിർത്തി അല്ലാഹുവോട് ചോദിക്കുകയാണ് മഹത്തുക്കളെകൊണ്ട് തവസ്സുൽ ചെയ്യുന്നവർ ചെയ്യുന്നത്. അപ്പോൾ മഹത്തുക്കളെ തവസ്സുൽ ചെയ്യുന്നതിന്റെ വിവക്ഷ ഇപ്രകാരമാണ്: "അല്ലാഹുവേ! പല കാര്യങ്ങളിലും എനിക്ക് കോട്ടങ്ങലുണ്ടെങ്കിലും നിന്റെ മഹത്തുക്കളെ ഞാൻ അങ്ങെയറ്റം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അത്കൊണ്ട് എന്റെ പ്രാർത്ഥന നീ സ്വീകരിക്കേണമേ!".

അപ്പോൾ ഒറ്റനോട്ടത്തിൽ സൽകർമങ്ങൾ കൊണ്ടുള്ള തവസ്സുൽ, വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ എന്നിങ്ങനെ രണ്ടു വിധമുണ്ടെങ്കിലും യതാർത്ഥത്തിൽ രണ്ടും പ്രാർത്ഥിക്കുന്നവ്ന്റെ സൽകർമ്മം കൊണ്ടുള്ള തവസ്സുൽ തന്നെയാണ്. അവിടെയെല്ലാം അല്ലാഹുവിന്ന് ഇഷ്ടമുള്ള കാര്യം എടുത്തുപറഞ്ഞുകൊണ്ട് പ്രാർത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്.http://sunnisonkal.blogspot.com/  
 
ഇന്ഷാ അല്ലാ അടുത്ത ബ്ലോഗ്സിൽ തുടരും....