സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 3 December 2014

മൌലിദാഘോഷം: വിമര്‍ശനങ്ങളും വസ്തുതകളും



നബി (സ) യോ, സഹാബത്തോ, മദ്ഹബിന്‍റെ ഇമാമുകളോ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകാരോ മൌലിദ് ആചരിച്ചിട്ടില്ല എന്നാണ് മൌലിദ് വിമര്‍ശകരുടെ പ്രധാന പ്രധാന ന്യായം. അത് കൊണ്ട് അത് ബിദ്'അത്ത് ആണെന്നും. അപ്പോള്‍ നബി (സ) യോ ശേഷം ഇവിടെ പറയപ്പെട്ടവരോ ചെയ്യാത്ത ഒരു കാര്യവും അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മ്മം എന്ന നിലയില്‍ നാം ചെയ്യരുത് എന്ന ഒരു തത്വമാണ് വിമര്‍ശകര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് മൌലിദ് ആഘോഷത്തിന്‍റെ കാര്യത്തില്‍ മാത്രമാണോ അതോ എല്ലാവിഷയത്തിലും ബാധകമാണോ എന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്.

മൌലിദ് ആഘോഷത്തിന്‍റെ രത്നച്ചുരുക്കം സര്‍വ ചരാചരങ്ങള്‍ക്കും അനുഗ്രഹമായി വന്ന മുത്ത് നബി (സ) തങ്ങളുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കല്‍ -إظهار السرور - ആണ്. അത് ദീന്‍ അനുവദിക്കുന്ന ഏത് രൂപത്തിലും ആകാവുന്നതാണ്. വിശ്വാസികള്‍ ഒരുമിച്ചു കൂടി മൌലിദ് ചൊല്ലി ഭക്ഷണം വിതരണം ചെയ്യുക, നബിദിന ഘോഷയാത്രകള്‍ നടത്തുക, കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ മുസ്ലിംകള്‍ ഇതില്‍ അനുവര്‍ത്തിച്ചു വരുന്നുണ്ട്. മൌലിദ് ഓതുന്നതിന്‍റെ മറ്റൊരു പ്രധാന ലക്‌ഷ്യം തവസ്സുല്‍ ആണ്. നബി (സ) തങ്ങളുടെ ശഫാഅത്ത് തേടുക, ഭൌതികവും പാരത്രികവുമായ വിവിധ വിഷയങ്ങളില്‍ നബി (സ) തങ്ങളെ കൊണ്ട് തവസ്സുല്‍ ചെയ്യുക എന്നിവയും മുസ്ലിംകളുടെ വഴക്കം തന്നെ. നമ്മുടെ നാട്ടില്‍ മലബാറിന്‍റെ വൈജ്ഞാനിക ഗുരുവായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) അവര്‍കള്‍ പൊന്നാനി ഭാഗത്ത് വസൂരി എന്ന മാരക രോഗം വന്നപ്പോള്‍ അതിനെ തൊട്ട് രക്ഷ നേടാന്‍ ഉള്ള തവസ്സുല്‍ ആയി ആണ് മന്‍ഖൂസ് മൌലിദ് സമാഹരിക്കുന്നത്. അത് കാരണം ആ മാരകവ്യാധി മാറിയതായി ആണ് ചരിത്രം. മന്‍ഖൂസ് മൌലിദിന്‍റെ ദുആയില്‍ (هذا السم الناقع എന്ന് തുടങ്ങി) പ്രത്യേകം കാണാം. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) ചെയ്ത പല സേവനങ്ങളും എടുത്തു പറയുന്ന പല ഉല്‍പതിഷ്ണുക്കളും പക്ഷെ, ഇത് മിണ്ടാറില്ല.

മൌലിദുകളില്‍ നബി (സ) യോട് ശഫാഅത്ത് തേടുന്നതിനെയും വിമര്‍ശനത്തിന് വിധേയമാക്കാറുണ്ട്. നാളെ മഹ്ശറയില്‍ എല്ലാവരും ശുപാര്‍ശ തേടി റസൂലിന്‍റെ അടുത്ത് എത്തും. അതില്‍ തര്‍ക്കമില്ല. എങ്കില്‍ പിന്നെ ആ ശുപാര്‍ശ ഇപ്പോള്‍ തേടുന്നതാണോ അനൌചിത്യം? നബി (സ) തങ്ങളുടെ ശഫാഅത് വിശ്വാസികള്‍ക്ക് ഗുണം ചെയ്യുമെന്നത് അഹലുസ്സുന്നത് അംഗീകരിക്കുന്ന കാര്യമാണ്. ശൈഖ് ഇബ്നു തൈമിയ്യ പോലും ഇത് അംഗീകരിക്കുന്നു. മുഅതസിലത്തിന്‍റെ വാദം ഖണ്ഡിച്ചു കൊണ്ട് അദ്ധേഹം പറയുന്നത് കാണുക.

فقد تواترت الأحاديث عن النبي صلى الله عليه وسلم في انه يخرج اقوام من النار بعد ما دخلوها وان النبي صلى الله عليه وسلم يشفع في اقوام دخلوا النار - مجموع الفتاوى 7-486

നരകത്തില്‍ പ്രവേശിച്ച ശേഷം കുറെ ജനങ്ങളെ അതില്‍ നിന്ന് പുറപ്പെടീക്കപ്പെടുമെന്നും നരകത്തില്‍ പ്രവേശിച്ച കുറെ ജനങ്ങളുടെ കാര്യത്തില്‍ നബി (സ) തങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്നും ഹദീസുകള്‍ അനിഷേധ്യമായി വന്നിട്ടുണ്ട്. (അതിനാല്‍ ശഫാഅത്ത് ഉണ്ടെന്നും എന്നാല്‍ അത് നരകവാസികള്‍ക്ക് ഗുണം ചെയ്യില്ലെന്നുമുള്ള മുഅതസിലത്തിന്‍റെ വാദം അടിസ്ഥാനരഹിതമാണ്) - (ശൈഖ് ഇബ്നു തൈമിയ്യയുടെ മജ്മൂഉല്‍ ഫതാവ P:7-486)
എന്നാല്‍ ഇബ്നു തൈമിയ്യയെ ആശയ സ്രോതസ്സ് ആയി അംഗീകരിക്കുന്ന വഹാബികള്‍ അദ്ധേഹത്തെ പോലും ഈ വിഷയത്തില്‍ അംഗീകരിക്കുന്നില്ല എന്നാണ് അവരുടെ ശഫാഅത്ത് നിഷേധത്തില്‍ നിന്ന് മനസിലാവുന്നത്. മറ്റു പല വിഷയങ്ങളില്‍ എന്ന പോലെ ഇതിലും മുഅതസിലത്തിന്‍റെ വാദമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

ارتكبت على الخطا غير حصر وعدد * لك اشكوا فيه يا سيدي خير النبى
എന്ന മന്‍ഖൂസ് മൌലിദിലെ വരി ശീര്‍കിന്‍റെ മാസ്റ്റര്‍ പീസ്‌ ആയിട്ടാണ് വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ളത്. നബി (സ) യോട് പാപത്തെ പറ്റി പരാതി പറയരുതെന്ന് അവര്‍ പഠിപ്പിക്കുന്നു. അത് അല്ലാഹുവിനോട് മാത്രം പറയേണ്ട കാര്യമാണെന്നും.

ഒരു ഉസ്താദ് കുട്ടിയെ കുറെ നല്ല കാര്യങ്ങള്‍ പഠിപ്പിച്ചു പക്ഷെ ഉസ്താദിന്‍റെ ഉപദേശം പോലെ ചെയ്യാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. ഇതില്‍ ഉസ്താദിനോട് കുട്ടി മാപ്പ് പറഞ്ഞാല്‍ അതും അല്ലാഹുവിനോട് പങ്കു ചേര്‍ക്കലാവുമോ? അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചതിന് എതിര് പ്രവര്‍ത്തിച്ചു പോയതിന്‍റെ പേരില്‍ റസൂലിനോട് പരാതി പറയുന്നതില്‍ എന്ത് കുഴപ്പമാണ് ഉള്ളത്?

അല്ലാഹു പറയുന്നത് കാണുക.
وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً
സ്വന്തം ശരീരത്തോട് അക്രമം കാണിച്ച -‍ പാപ ചെയ്ത ആളുകള്‍ നബി (സ) തങ്ങളുടെ അടുത്ത് ചെല്ലുകയും അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നതോടൊപ്പം നബി (സ) തങ്ങള്‍ കൂടി അവര്‍ക്ക് പൊറുക്കലിനെ തേടുകയും ചെയ്‌താല്‍ അവര്‍ക്ക് പാപ മോചനം ലഭിക്കും എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. അതെ സമയം കപട വിശ്വാസികളെ പറ്റി അല്ലാഹു പറഞ്ഞ ഒരു കാര്യം കൂടി നാം സഗൌരവം ഓര്‍ക്കേണ്ടതുണ്ട്.
وَإِذَا قِيلَ لَهُمْ تَعَالَوْاْ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْاْ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ
വരൂ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ റസൂല്‍ പൊറുക്കലിനെ തേടും എന്ന് കപട വിശ്വാസികളോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരതോടെ മുഖം തിരിച്ചു കളയും എന്നാണ് കപട വിശ്വാസികളെപറ്റി അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.

وَقُلِ ٱعْمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُ وَٱلْمُؤْمِنُونَ നിങ്ങള്‍ അമല്‍ ചെയ്യുക, അല്ലാഹുവും അവന്‍റെ റസൂലും മുഅമിനുകളും നിങ്ങളുടെ അമലുകള്‍ കാണും എന്ന ഖുര്‍ആന്‍ വചനവും
عن عبدالله بن مسعود ، عن النبي (ص) قال : إن لله ملائكة سياحين يبلغون ، عن أمتي السلام
وقال رسول الله (ص) حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم ، رواه البزار ورجاله رجال الصحيح.
എന്‍റെ സമുദായം എനിക്ക് ചൊല്ലുന്ന സലാം എന്നില്‍ എത്തിക്കുന്ന ഒരു വിഭാഗം മലക്കുകള്‍ ഉണ്ടെന്നും, എന്‍റെ ജീവിതവും വഫാതും നിങ്ങള്‍ക്ക് ഖൈര്‍ ആണെന്നും നിങ്ങള്‍ നന്മ ചെയ്യുന്നത് കണ്ടാല്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുമെന്നും നിങ്ങളില്‍ തിന്മ കണ്ടാല്‍ ഞാന്‍ അല്ലാഹുവിനോട് നിങ്ങള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുമെന്നും ഉള്ള നബി വചനങ്ങളും പ്രസിദ്ധമാണ്.

മൌലിദിനെ പറ്റി എന്നത് പോലെ മൌലിടിനോടോപ്പവും അല്ലാതെയും ചൊല്ലുന്ന ഇമാം ബൂസൂരി (റ) യുടെപ്രവാചക കീര്‍ത്തന കാവ്യമായ ബുര്‍ദയെ പറ്റിയും പല ആരോപണങ്ങളും ഉണ്ട്. ബുര്‍ദയില്‍ ഉള്ള
فإنَّ من جُودِكَ الدنيا وَ ضَرَّتها * ومن علومكَ علمَ اللوحِ والقلمِ
എന്ന വരിയില്‍ നബി (സ) തങ്ങളെക്കുറിച്ച് അമിതമായി പുകഴ്ത്തുന്നുണ്ട് എന്ന തെറ്റിധാരണ ചിലരെയൊക്കെ ബാധിച്ചിട്ടുണ്ട്. വസ്തുതാ പരമായി കാര്യങ്ങള്‍ മനസിലാക്കാത്തത് കൊണ്ടാണ് അത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നത്.

"ലൗഹിലെയും ഖലമിലെയും ഇല്‍മുകള്‍ നബി(സ) തങ്ങളുടെ ഇല്‍മുകളില്‍ നിന്നും അല്‌പം മാത്രമാകുന്നു"വെന്നാണല്ലോ ആരോപണ വിധേയമായ പ്രസ്‌തുത വാക്യത്തിന്റെ സാരം. ഇതിലെന്താണ്‌ അതിരുകവിയലും കുഫ്‌റുമായുള്ളത്‌? വസ്‌തുതാപരമായി കാര്യങ്ങള്‍ മനസ്സിലാക്കാത്തതിന്റെ ഫലമാണിത്‌. ലൗഹിലെയും ഖലമിലെയും ഇല്‍മ്‌ അല്ലാഹുവിന്റെ ഇല്‍മിനെ മുഴുവനായി ഉള്‍ക്കൊണ്ടുവെന്നാണോ ഇവരുടെ ധാരണ! അല്ലാഹുവിന്റെ ഇല്‍മില്‍ നിന്നും അല്ലാഹുവിന്റെ സൃഷ്‌ടിയായ ഖലമില്‍ പ്രത്യക്ഷപ്പെട്ട ഇല്‍മുകളില്‍ ഒരു ഭാഗമാണു ഖലം ലൗഹില്‍ രേഖപ്പെടുത്തിയത്‌. ലൗഹില്‍ രേഖപ്പെട്ട ജ്ഞാനങ്ങളാകട്ടെ ഇവിടെ ഖിയാമത്തു നാള്‍ വരെ ഉണ്ടാകാനിരിക്കുന്ന കാര്യങ്ങളാണ്‌. അല്ലാഹുവിന്റെ ഇല്‍മ്‌ ഇവയില്‍ പരിമിതമാണെന്നു വിശ്വസിക്കുന്നതാണു കുഫ്‌റ്‌. ലൗഹിലുള്ള ഇല്‍മുകള്‍ മലക്കുകള്‍ക്കു തന്നെ അറിയുകയും കാണുകയും ചെയ്യാമെന്നിരിക്കെ അവരേക്കാള്‍ ഉല്‍കൃഷ്‌ടരായ നബി(സ) തങ്ങള്‍ക്ക്‌ അല്ലാഹു അതു നല്‌കിയെന്നതില്‍ എവിടെയാണ്‌ നബിയെ അല്ലാഹുവിനോടു തുലനപ്പെടുത്തല്‍! "എന്റെ മുന്നി ലുള്ളവരുടെ യും (അവ്വലീ ന്‍) പുറകിലുള്ളവരുടെയും (ആഖിരീന്‍) എല്ലാ വി ജ്ഞാ നങ്ങളും അറിവുകളും എനിക്കു നല്‍ കപ്പെട്ടിരിക്കുന്നു"വെന്ന നബി(സ) തങ്ങളുടെ ഹദീസ്‌ പ്രസിദ്ധവും അനിഷേധ്യവുമാണ്‌. അല്ലാഹു പടച്ച എല്ലാ വസ്‌തുക്കളുടെയും നാമങ്ങള്‍ മുഴുവന്‍ അറിയുന്ന ആദം നബി(അ)യും "ആകാശ-ഭൂലോകങ്ങളിലെ അദൃശ്യങ്ങളും ഇന്ദ്രിയാതീത കാര്യങ്ങളും മുഴുക്കെ കാണിച്ചു കൊടുക്കപ്പെട്ട" ഇബ്രാഹീം നബി(അ)യുമെല്ലാം തന്റെ മുന്നില്‍ കഴിഞ്ഞുപോയവരില്‍ പെടുമല്ലോ. അവരുടെ മുഴുവന്‍ വിജ്ഞാനങ്ങളും അറിവുകളും നബി(സ) തങ്ങള്‍ക്കു ലഭിച്ച അറിവുകളില്‍ അല്‌പം മാത്രമാണ്‌. "മരണത്തിനു ശേഷം നിങ്ങള്‍ക്കു വരാനിരിക്കുന്ന സകലതും ഞാനീ നിസ്‌കാരത്തില്‍ കണ്ടു"വെന്ന സ്വഹീഹു മുസ്‌ലിമിലുള്ള ഹദീസും "നിങ്ങള്‍ ദുന്‍യാവിലും ആഖിറത്തിലും കാണാനിരിക്കുന്ന സകല കാര്യങ്ങളും ഞാനീ നമസ്‌കരിക്കാന്‍ നിന്നിടത്തു വച്ചു കാണുകയും അറിയുകയും ചെയ്‌തു"വെന്ന ഇബ്‌നു ഖുസൈമ നിവേദനം ചെയ്‌ത ഹദീസുമെല്ലാം നബിയുടെ അറിവിന്റെ വിസ്‌തൃതിയും വൈപുല്യവുമാണു വിളിച്ചോതുന്നത്‌. "അഞ്ചെണ്ണ മൊഴിച്ച്‌ എല്ലാ കാര്യങ്ങളും തുറക്കാനും അറിയാനുമുള്ള താക്കോലുകള്‍ എനിക്കു നല്‌കപ്പെട്ടു" വെന്ന ഇമാം അഹ്‌മദ്‌ നിവേദനം ചെയ്‌ത ഹദീസില്‍ നബി(സ) തങ്ങള്‍ പ്രസ്‌താവിച്ചതും മറ്റൊന്നല്ല. ഖിയാമത്തു നാള്‍ വരെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ മാത്രം രേഖപ്പെടുത്തപ്പെട്ട ലൗഹിലെ വിജ്ഞാനങ്ങളും അവ രേഖപ്പെടുത്തിയ ഖലമിലെ വിജ്ഞാനങ്ങളും നബി(സ) തങ്ങളുടെ അനന്തവിസ്‌തൃതമായ ഈ വിജ്ഞാന സാഗരത്തെ അപേക്ഷിച്ച്‌ അല്‌പം മാത്രമാണെന്ന്‌ ആര്‍ക്കും ബോധ്യപ്പെടുന്ന സത്യമല്ലേ? നബിയുടെ അറിവില്‍ ഖിയാമത്തു നാളിന്നു ശേഷമുള്ള അനന്തജീവിത കേന്ദ്രമായ ആഖിറത്തിലെ മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുമല്ലോ. ഇതിനെയപേക്ഷിച്ച്‌ അന്ത്യനാള്‍വരെയുള്ള കാര്യങ്ങളെക്കുറിച്ച ലൗഹിലെ വിജ്ഞാനം എത്ര തുച്ഛം!
ഈ കാര്യങ്ങളൊന്നും നിരൂപിക്കാതെ ലൗഹിലെയും ഖലമിലെയും ഇല്‍മുകള്‍ നബി(സ)യുടെ അറിവിന്റെ അല്‌പം മാത്രമാണെന്ന വാക്യം കേട്ടപ്പോളേക്ക്‌ ഈ വരിയില്‍ ഇമാം ബൂസ്വീരി നബിയെ അല്ലാഹുവിനോടു സമമാക്കിയെന്നാരോപിക്കുന്നത്‌ വിവരക്കേടു മാത്രമാണ്‌. ഇത്‌ അതിരുകവിഞ്ഞ പ്രയോഗമാണെന്നും കുഫ്‌റാണെന്നും വിധിയെഴുതിയത്‌ അസംബന്ധവും!

അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ച് ഇവര്‍ എന്താണ് മനസിലാക്കിയത്?
സൂറത്ത് തൌബയുടെ ൧൧൭-ആം ആയത്തില്‍ (Thouba: 117) അല്ലാഹു പറയുന്നു:
لَقَدْ تَابَ ٱللهُ عَلَىٰ ٱلنَّبِيِّ وَٱلْمُهَاجِرِينَ وَٱلأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِي سَاعَةِ ٱلْعُسْرَةِ مِن بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ إِنَّهُ بِهِمْ رَءُوفٌ رَّحِيمٌ
ഇവിടെ رَءُوفٌ رَّحِيمٌ ദയാലുവും കാരുണ്യവാനും എന്ന് അല്ലാഹുവിനാണ് ഈ ആയത്തില്‍ വിശേഷണം പറഞ്ഞത്. എന്നാല്‍ അതേ സൂറത്ത് തൌബയുടെ ൧൨൮-ആം ആയത്ത് (Thouba: 128) നോക്കുക.
لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ
ഇവിടെ അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ചാണ് അല്ലാഹു رَءُوفٌ رَّحِيمٌ ദയാലുവും കാരുണ്യവാനും എന്ന് വിശേഷിപ്പിച്ചത്. അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ച് عبدالله ورسوله അവന്‍റെ അടിമയും ദൂതരും ആണ് വിശ്വസിക്കുന്ന മുസ്ലിംകള്‍ ഇത്തരം വിശേഷണങ്ങളെ എങ്ങിനെ മനസിലാക്കണം എന്ന് ബോധവാന്മാര്‍ ആണ്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്നവരാവട്ടെ ഇത്തരം ആയത്തുകളുടെ ആശയങ്ങള്‍ പോലും വേണ്ട വിധം അറിയാത്തവരുമാണ്. അല്ലാഹുവിന്‍റെ സിഫതുകളില്‍ (വിശേഷണങ്ങളില്‍) അവനോടു പങ്ക് ചേര്‍ക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്നും حقيقة-ഉം مجاز-ഉം (യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള പ്രയോഗവും ആലങ്കാരിക പ്രയോഗവും) തമ്മിലുള്ള വ്യത്യാസം എന്താണെന്നും അവര്‍ നന്നായി പഠിക്കേണ്ടിയിരിക്കുന്നു.

ഒരു കാര്യം നബി (സ) ചെയ്തിട്ടില്ല എന്നത് കൊണ്ട് അത് ദീനില്‍ പുണ്യ കര്‍മ്മം അല്ലാതാവുമോ? ഇല്ല. നാം മുസ്ഹഫ് നോക്കി ഖുര്‍ആന്‍ ഓതുന്നു. മുസ്ഹഫ് നബി (സ) യുടെ കാലത്ത് ഉണ്ടായിരുന്നോ? ദീന്‍ പഠിപ്പിക്കുവാന്‍ വേണ്ടി മദ്രസകളും ദാറുല്‍ ഉലൂമുകളും എല്ലാം ഉണ്ടാക്കുന്നു. ഇത് നബി (സ) യുടെ കാലത്ത് ഉണ്ടോ? നബി (സ) യുടെ കാലത്ത് ഇല്ല എന്ന കാരണത്താല്‍ ഇത് ദീനില്‍ പാടില്ലാത്തത് ആണെന്നോ ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രതിഫലം ഇല്ല എന്നോ ഇവര്‍ പറയുമോ?.

പിന്നെ ചോദ്യം സഹാബത്ത് ആചരിചിട്ടുണ്ടോ, മദ്ഹബിന്‍റെ ഇമാമുകള്‍ ആചരിച്ചിട്ടുണ്ടോ എന്നാണ്? ഇത് ചോദിക്കുന്നതില്‍ അവര്‍ക്ക് ആത്മാര്‍ഥത ഉണ്ടോ? അവരൊക്കെ ആചരിച്ചിരുന്നെങ്കില്‍ ഇവരും ആചരിക്കുമായിരുന്നോ? ഉമര്‍ (റ) തന്‍റെ കാലത്ത് തറാവീഹ് ജമാഅത് ആയി നിര്‍വഹിക്കുന്ന രീതി കൊണ്ട് വരികയും സഹാബത്ത് മുഴുവന്‍ അത് അംഗീകരിക്കുകയും ചെയ്തു. അത് ഇരുപത് റകഅത് ഉണ്ടായിരുന്നുവെന്ന് നാല് മദ്ഹബുകളും സമ്മതിക്കുന്നു. ഈ വിഷയത്തില്‍ (ഇത് പോലുള്ള പല വിഷയങ്ങളിലും) സഹാബത്തിന്‍റെ ഏകോപനവും, മദ്ഹബുകളുടെ ഏകോപനവും അംഗീകരിക്കാത്തവര്‍ പിന്നെ എന്തിനാണ് സഹാബത്ത് ആചരിചിട്ടുണ്ടോ, മദ്ഹബിന്‍റെ ഇമാമുകള്‍ ആചരിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത്? ആളുകളെ പൊട്ടീസാക്കാന്‍ അല്ലേ?

ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകാര്‍ ആചരിച്ചിട്ടില്ല എന്ന് പറയുന്നതിന്‍റെ കാര്യവും ഇത് പോലെയാണ്. മരിച്ചു പോയ മഹാത്മാക്കളെ കൊണ്ട് തവസ്സുല്‍ ചെയ്യുന്നതും അവരോട് നേരിട്ട് സഹായം തേടുന്നതും ഇസ്ലാമില്‍ ആദ്യ കാലം മുതലേ നടന്നു വരുന്നതാണ്. ഇത് ശിര്‍ക്ക് ആണെന്ന് ആദ്യമായി ഒരു വാദം വരുന്നത് ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകളും, ശേഷം പിന്നെയും മറ്റൊരു മൂന്ന് നൂറ്റാണ്ടും കൂടി കഴിഞ്ഞതിന് ശേഷമാണ്. ഇസ്ലാമിന്‍റെ അടിത്തറയായ - മൌലിക വിശ്വാസ കാര്യമായ - തൌഹീദിനെ വക്രമായി വ്യാഖ്യാനിക്കാന്‍ മടിയില്ലാത്ത വഹാബികള്‍ക്ക് അവരുടെ വാദങ്ങള്‍ക്ക് ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടില്‍ കഴിഞ്ഞു പോയ ഒരു ഇമാമിന്‍റെയും പിന്തുണ ഇല്ല. എന്നിട്ടാണോ കര്‍മ്മപരമായ ഒരു വിഷയത്തില്‍ അവര്‍ ഹിജ്റയുടെ മൂന്ന് നൂറ്റാണ്ടും പറഞ്ഞു വരുന്നത്?

മൌലിദ് ആഘോഷം ബിദ്അത്ത് ആണ് എന്ന് പറയുന്നത് നാം ഇന്ന് ചെയ്യുന്ന രീതിയില്‍ ഉള്ള രൂപത്തിനാണ്. അതെ സമയം നബി (സ) യുടെ മേല്‍ ഗദ്യ, പദ്യ രൂപങ്ങളില്‍ സലാതും സലാമും ചൊല്ലുക, മദ്ഹുകള്‍ ആലപിക്കുക, തുടങ്ങിയ കാര്യങ്ങള്‍ നബി (സ) യുടെ കാലത്ത് തന്നെ സഹാബത്ത് ചെയ്തു വരുന്നതാണ്. മദ്ഹബിന്‍റെ ഇമാമുകള്‍ അടക്കം നബി (സ) യെ കൊണ്ട് തവസ്സുല്‍ ചെയ്തു പ്രാര്‍ഥിച്ചതിന് നിരവധി ഉപമകള്‍ ചരിത്രത്തില്‍ കാണാന്‍ കഴിയും. നാം ആഘോഷിക്കുന്ന രീതിയില്‍ ആദ്യ നൂറ്റാണ്ടുകാര്‍ മൌലിദ് ആഘോഷിട്ടില്ല എന്ന് കരുതി നാം അവരെക്കാള്‍ മികച്ചവര്‍ ആണെന്ന് നമ്മള്‍ അവകാശപ്പെടുന്നുണ്ടോ? ഒരിക്കലുമില്ല. അവര്‍ നാം ചെയ്യുന്നതിനേക്കാള്‍ വലിയ രീതിയില്‍ ദീനിനെ സേവിച്ചവരും നബി (സ) യെ സ്നേഹിച്ചവരും ആണ്. ജിഹാദ് നടത്തുന്നതിലും ദീന്‍ ദഅവത് നടത്തുന്നതിലും ഹദീസുകള്‍ ശേഖരിക്കുന്നതിലും എല്ലാം അവര്‍ ചെയ്ത സേവനം പില്‍കാലത്ത് വന്നവരേക്കാള്‍ എത്രയോ മീതെയാണ്.

കര്‍മ്മ പരമായി ബിദ്'അത്ത് എന്നത് ദീനില്‍ രണ്ട് അര്‍ത്ഥത്തില്‍ ഉണ്ട്. ഒന്ന്: നബി (സ) യുടെ കാലത്ത് ഇല്ലാത്തത് എന്ന അര്‍ത്ഥം. നബി (സ) യുടെ കാലത്ത് ഇല്ലാത്ത പല കാര്യങ്ങളും തര്‍ക്കമില്ലാതെ മുസ്ലിംകള്‍ അംഗീകരിക്കുന്നുണ്ട്. ബിദ്'അത്ത് എന്നതിന്‍റെ രണ്ടാമത്തെ അര്‍ത്ഥം ദീനില്‍ അംഗീകരിക്കപ്പെടാത്ത കര്‍മ്മങ്ങള്‍ എന്നാണ്. ദീനിന്‍റെ പ്രമാണങ്ങളായ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ, ഖിയാസ് എന്നിവയ്ക്ക് എതിരായ പുതിയ കര്‍മ്മങ്ങള്‍ ആണ് ബിദ്'അത്ത്. ഇത് കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍മാര്‍ വിവരിക്കേണ്ട കാര്യമാണ്. അപ്പോള്‍ മൌലിദ് ആഘോഷം അത് നബി (സ) യുടെ കാലത്ത് ഇല്ലാത്തത് എന്ന അര്‍ത്ഥത്തില്‍ ബിദ്അത്ത് ആണ്. അതെ സമയം രണ്ടാം അര്‍ത്ഥത്തില്‍ അത് സുന്നത്തുമാണ്. അഥവാ അത് ദീനില്‍ പുണ്യമുള്ള കാര്യമാണ്.

ആദ്യ കാലത്ത് ഇല്ലാത്തത് എന്ന പേരില്‍ മൌലിദാഘോഷത്തെ എതിര്‍ക്കുന്നവര്‍ ദീന്‍ കാര്യങ്ങള്‍ എന്ന പേരില്‍ നബി (സ) യുടെ മാതൃക ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയും ഇല്ലാത്തവര്‍ ആണ്. സുന്നി മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ദീനിന്‍റെ കര്‍മ്മ പരമായ വിഷയങ്ങള്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരുടെ വീക്ഷണം അനുസരിച്ചാണ് സ്വീകരിക്കുന്നത്. അവരാണ് ദീന്‍ പറയാന്‍ യോഗ്യതയുള്ളവര്‍. ഇമാം അബൂ ശാമ (റ), ഇമാം സുയൂതി (റ), ഇമാം സഖാവി (റ), ഇമാം ഇബ്നു ഹജര്‍ (റ) തുടങ്ങി ഇസ്ലാമിക ലോകത്തെ നിരവധി ഇമാമുകള്‍ മൌലിദാഘോഷം പുണ്യ കര്‍മ്മമാണെന്ന് അംഗീകരിച്ചവര്‍ ആണ്. കര്‍മ്മ ശാസ്ത്രത്തില്‍ മൌലിദ് സദസുകള്‍ സുന്നത്ത് ആണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അവരാരും "ഉദരപൂരണത്തിന്‍റെ ആളുകള്‍" ആയിരുന്നില്ല.

റബീഉല്‍ അവ്വല്‍ നബി (സ) തങ്ങള്‍ ജനിച്ച മാസം എന്നതോടൊപ്പം വഫാതായ മാസം കൂടി അല്ലേ. അപ്പോള്‍ ജനിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുന്നവര്‍ എന്ത് കൊണ്ട് വഫാതില്‍ ദുഃഖം പ്രകടിപ്പിക്കുന്നില്ല എന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കാറുണ്ട്. നബി (സ) തങ്ങളുടെ ജനനം അല്ലാഹു നമുക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്. അനുഗ്രഹത്തിന് നന്ദി ചെയ്യാനും സന്തോഷിക്കാനും അല്ലാഹു പഠിപ്പിച്ചു. (واما بنعمة ربك فحدث ، فبذلك فليفرحوا) തുടങ്ങിയ ആയത്തുകള്‍ ശ്രദ്ധിക്കുക. അതേസമയം നബി (സ) തങ്ങളുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസീബത്ത് ആണ്. മുസീബത്തുകളില്‍ ക്ഷമിക്കാനാണ് അല്ലാഹു കല്‍പിച്ചത്‌. ദുഃഖ പ്രകടനം ഇസ്ലാമില്‍ ഇല്ലാത്തതാണ്. നമുക്ക് ഏതൊരു മുസീബത്ത് വരുമ്പോളും അല്ലാഹുവിന്‍റെ റസൂലിന്‍റെ വഫാത്ത് നാം ഓര്‍ക്കണം. ആ മുസീബത്തിനു മുമ്പില്‍ മറ്റുള്ളതെല്ലാം ചെറുതായിരിക്കും. ഇതെല്ലാം ഇമാമുകള്‍ വിവരിച്ചിട്ടുണ്ട്.

നബി (സ) തങ്ങള്‍ മറ്റു നബിമാരുടെ മൌലിദ് കഴിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്. മൌലിദ് കഴിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നബി (സ) യുടെ മദ്'ഹു പറയുക അവിടുത്തേക്ക്‌ സലാതും സലാമും ചൊല്ലുക തുടങ്ങിയവ ആണെന്ന് മുമ്പ് പറഞ്ഞുവല്ലോ. صلواتي على النبي وسلامي എന്ന് തുടങ്ങുന്ന സലാം ബൈത്ത് കൊണ്ടാണ് പലപ്പോഴും മൌലിദ് ആരംഭിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ മുന്‍ കഴിഞ്ഞ നബിമാരുടെ മേല്‍ സലാം ചൊല്ലുന്ന എത്രയെത്ര ആയത്തുകള്‍ നമുക്ക് കാണാന്‍ കഴിയുന്നു. سَلاَمٌ عَلَىٰ إِبْرَاهِيمَ - سَلاَمٌ عَلَىٰ مُوسَىٰ وَهَارُونَ - سَلاَمٌ عَلَىٰ نُوحٍ فِي ٱلْعَالَمِينَ - سَلاَمٌ عَلَىٰ إِلْ يَاسِينَ -
وَسَلاَمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَياً ഇതൊക്കെ ഉദാഹരങ്ങള്‍. നബി (സ) തങ്ങളുടെ മേലില്‍ സലാതും സലാമും ചൊല്ലാന്‍ ഉള്ള അല്ലാഹുവിന്‍റെ കല്‍പന (
إِنَّ ٱللَّهَ وَمَلاَئِكَـتَهُ يُصَلُّونَ عَلَى ٱلنَّبِيِّ يٰأَيُّهَا ٱلَّذِينَ آمَنُواْ صَلُّواْ عَلَيْهِ وَسَلِّمُواْ تَسْلِيماً) മൌലിദിലൂടെ ഗദ്യമായും പദ്യമായും ധാരാളമായി നിര്‍വഹിക്കപ്പെടുന്നു എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ് مولاي صل وسلم دائما ابدا - يا رب صل على النبي محمد - الصلوة على النبي والسلام على الرسول ഇതെല്ലാം ചെറിയ ഉദാഹരങ്ങള്‍ മാത്രം. സ്വലാത്ത് വര്‍ദ്ധിപ്പിക്കല്‍ കൊണ്ട് പാപം പൊറുക്കപ്പെടുമെന്നും ടെന്‍ഷന്‍ നീങ്ങുമെന്നും നബി (സ) തങ്ങള്‍ തന്നെ ഉബയ്യുബിനു കഅബ് (റ) - വിനോട് പറഞ്ഞ ഹദീസ് നാമെല്ലാം ഓര്‍ക്കേണ്ടതാണ് (اذاً تكفى همك ويغفر ذنبك).

നബി (സ) യെ സ്നേഹിക്കുന്നവര്‍ മൌലിദ് കഴിക്കുകയല്ല നബി (സ) യുടെ സുന്നത്ത് ജീവിതത്തില്‍ പകര്‍ത്തുകയും നബി (സ) യുടെ മേല്‍ സലാത്ത് ചൊല്ലുകയുമാണ് വേണ്ടത് എന്ന് പറയുക മൌലിദ് വിമര്‍ശകരുടെ ഒരു അടവാണ്. നബി (സ) യുടെ സുന്നത്ത് ജീവിതത്തില്‍ പകര്‍ത്തണം എന്നതില്‍ സുന്നികള്‍ക്ക് തര്‍ക്കമുണ്ടോ? സുന്നത്ത് എന്താണെന്ന് പഠിച്ചിട്ടല്ലേ അത് ജീവിതത്തില്‍ പകര്‍ത്തല്‍? മുത്ത് നബി (സ) യുടെ സുന്നത്ത് എന്താണെന്ന് അവര്‍ക്കറിയുമോ? എന്ത് കേള്‍ക്കുമ്പോഴും അത് നബി (സ) ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഒരു പുത്തന്‍വാദി "ഭ്രാന്ത് മാറിയവന്‍ കുളിക്കല്‍ സുന്നത്താണ്" എന്ന മസ്അല കേട്ടപ്പോള്‍ "അത് നബി (സ) ചെയ്തിട്ടുണ്ടോ?" എന്ന് ചോദിച്ചുവത്രേ!.

പിന്നെ സലാത്ത് ചൊല്ലുന്നതിന്‍റെ കാര്യം: വിശ്വാസികള്‍ക്ക് സലാത്ത് ചൊല്ലാന്‍ ഉള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി പരമ്പരാഗത മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച രാവുകളിലും മറ്റും സ്വലാതിന്‍റെ സദസുകള്‍ കാണാം. ഏതെങ്കിലും വഹാബി പള്ളികളില്‍ നിങ്ങള്‍ സ്വലാതിന്‍റെ സദസുകള്‍ കാണാറുണ്ടോ? ഒരു പക്ഷെ അവര്‍ മറുപടി പറഞ്ഞേക്കാം അത്തരം സദസുകള്‍ക്ക് ഖുര്‍ആനിലും സുന്നത്തിനും തെളിവില്ല എന്ന്. എന്നാല്‍ ഖുര്‍ആന്‍ ക്ലാസ്, ഹദീസ് ക്ലാസ് എന്നിങ്ങനെ ദുര്‍വ്യാഖ്യാനങ്ങള്‍ ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുവാന്‍ വേണ്ടി അവരുടെ പള്ളികളില്‍ സദസ്സ് സംഘടിപ്പിക്കുന്നുണ്ടല്ലോ. അതിന് എവിടെ നിന്നാണ് തെളിവ് കിട്ടിയത്? അപ്പോള്‍ നന്മയുടെ വാതായനങ്ങള്‍ ബിദ്അത്തുകാരെ തൊട്ട് അല്ലാഹു അടച്ചു കളഞ്ഞിരിക്കുന്നു. ഇമാമുകള്‍ محرومون (ബറകത്ത് തടയപ്പെട്ടവര്‍) എന്ന് വിശേഷിപ്പിച്ചവരുടെ ഗണത്തില്‍ പെടാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കുക.

മൌലിദുകളില്‍ പറയുന്ന പല ചരിത്രങ്ങളും കേവലം ഐതിഹ്യങ്ങള്‍ ആണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ വിശ്വസനീയമായ വഴികളിലൂടെ വരുന്ന ചരിത്രങ്ങളാണ് അവയിലെല്ലാം ഉള്ളത്. എല്ലാ ചരിത്രങ്ങള്‍ക്കും ഒരേ ബലം ഉണ്ടാവണം എന്നില്ല എന്ന് മാത്രം. നബി (സ) യുടെ മദ്ഹുകള്‍ അയി സഹീഹായ ഹദീസില്‍ വന്ന കാര്യങ്ങളേ പറയാവൂ എന്ന് എവിടെയാണ് പറഞ്ഞത്? ഇന്നത്തെ കാലത്ത് നബി (സ) യുടെ മദ്ഹുകള്‍ ആയി നാം ആരുടെയെല്ലാം വാക്കുകള്‍ ഉദ്ധരിക്കാറുണ്ട്?, ഗാന്ധി, നെഹ്‌റു, സ്വാമി വിവേകാനന്ദന്‍, മൈകിള്‍ എച്ച്. ഹാര്‍ട്ട്, ലാ മാര്‍ട്ടിന്‍ എന്നിങ്ങനെ സമൂഹത്തില്‍ പല നിലക്ക് പ്രശസ്തരായ ആളുകള്‍ നബി (സ) യെ പറ്റി പറഞ്ഞ മദ്ഹുകള്‍ നാം എടുത്ത് ഉദ്ധരിക്കുന്നില്ലേ? ഇതില്‍ സുന്നികളെന്നോ അസുന്നികളെന്നോ വ്യത്യാസമില്ലല്ലോ. ചുരുക്കത്തില്‍ നബി (സ) തങ്ങളെ കുറിച്ച് ദീനിന്‍റെ വൃത്തത്തിനകത്ത് വരുന്ന എല്ലാ മദ്ഹുകളും പറയാം. ഇമാം ബൂസ്വീരിയുടെ ഭാഷയില്‍:

وانسب إلى ذاتِهِ ما شئت من شَرَفٍ وانسُبْ إلى قَدرِهِ ما شِئتَ مِنْ عِظَمِ
دع ما ادعثه النصارى في نبيهـــــم واحكم بماشئت مدحاً فيه واحتكــــــم

(നബി തങ്ങളുടെ തിരുശരീരത്തിലേക്കോ സ്ഥാനമാനങ്ങളിലേക്കോ നീ ഉദ്ദേശിച്ച ഏതെല്ലാം സ്ഥാനങ്ങളും മഹത്വങ്ങളും ചേര്‍ത്തു പറഞ്ഞാലും അതു കളവാകുകയില്ല. ക്രിസ്‌ത്യാനികള്‍ അവരുടെ പ്രവാചകരായ ഈസാ നബിയില്‍ ആരോപിച്ച ദൈവികതയൊഴിച്ച്‌ മറ്റേതു സ്ഥാനമാനങ്ങള്‍ പറഞ്ഞും നിനക്കു നബിയെ പുകഴ്‌ത്താം. എന്നാല്‍ തത്വദീക്ഷയോടെയായിരിക്കണം. വെളുക്കാന്‍ തേച്ചത്‌ പാണ്ടാകുന്ന രീതിയില്‍ പുകഴ്‌ത്താന്‍ പറയുന്നത്‌ ഇകഴ്‌ത്താന്‍ ആകരുത്‌).

ചില ആളുകള്‍ മൌലിദോതുന്നതിനു വിരോധമില്ല. എന്നാല്‍ ഇന്ന് കാണുന്ന മൌലിദുകളില്‍ എല്ലാം അടിസ്ഥാനമില്ലാത്ത ചില കഥകളും നബി (സ) തങ്ങളെ കുറിച്ചുള്ള അമിതമായ പുകഴ്ത്തലും ആണ് ഉള്ളത്. അതിനാലാണ് തങ്ങള്‍ മൌലിദ് ഓതാത്തത് എന്ന് പറയുന്നു. ഈ കാരണം കൊണ്ടാണ് മൌലിദ് ഓതാത്തത് എങ്കില്‍ ഈ 'പ്രശ്നങ്ങള്‍' ഒന്നുമില്ലാത്ത നിലയിലുള്ള മൌലിദ് അവര്‍ക്ക് ഓതാമല്ലോ. എന്നാല്‍ അത്തരക്കാരുടെ പ്രശ്നം അവരില്‍ വഹാബിസത്തിന്‍റെ വിഷപ്പുക ഏറ്റതാണ്. അതിന് അവര്‍ ഉചിതമായ ചികിത്സ തേടേണ്ടിയിരിക്കുന്നു.

വൈരുദ്ധ്യം
*******
മൌലിദാഘോഷത്തെ എതിര്‍ക്കുന്നവര്‍ തന്നെ "മുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബ് വാരാചരണം" നടത്താറുണ്ട്. ഇതിനെ കുറിച്ച് ശൈഖ് ഉസൈമീന്‍ എന്ന അറബ് വഹാബി പണ്ഡിതനോട് (ഉസ്മാന്‍ കുഞ്ഞി മൌലവി ?!) ചോദിച്ചപ്പോള്‍ ഇങ്ങനെ മറുപടി പറഞ്ഞുവത്രേ: "മൌലിദാഘോഷം നടത്തുന്നത് ഖുര്‍ബത് (പുണ്യ കര്‍മ്മം) എന്ന നിലക്കാണ്. വാരാചരണം അങ്ങിനെയല്ല. അത് ആശയ പ്രചാരണമാണ്". അപ്പോള്‍ അവര്‍ക്ക് ദീനീ പ്രവര്‍ത്തനം എന്ന നിലയില്‍ നടത്തുന്നതെല്ലാം കേവലം കുട്ടിക്കളി ആണെന്ന് തോന്നുന്നു. മുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബിന്‍റെ ആശയങ്ങള്‍ സത്യമാണെന്ന് വാദമുണ്ടെങ്കില്‍ അതിന്‍റെ പ്രചാരണം പുണ്യ കര്‍മ്മമാണെന്ന് അവര്‍ സമ്മതിക്കണമല്ലോ.

കടപ്പാട്: നൌഫൽ കല്ലാച്.