സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 20 January 2016

ഇമാം റാസി(റ)യുടെ ഇബാറത്ത്

സൂറത്ത് യൂനുസിലെ പതിനെട്ടാമത്തെ ആയതിനു ഇമാം റാസി(റ) നല്‍കിയ വിശദീകരണത്തിലെ ഒരു ഇബാറത്തിന്റെ പകുതി മാത്രം എടുത്തു ഉദ്ധരിച്ചു ഇസ്തിഘാസാ വിരുദ്ധർ വ്യാപകമായി തെറ്റിധരിപ്പിക്കാറുണ്ട്. അത് കൊണ്ട് ആ ഇബാറത്ത് അടക്കമുള്ള തഫ്സീര്‍ മുഴുവനും ഇവിടെ കൊടുക്കുന്നു. ഇതില്‍ എന്ത് ചക്കരയാണ് ഇസ്തിഘാസാ വിരുദ്ധർ നുണയാന്‍ ഉള്ളത് എന്ന് അറിഞ്ഞാല്‍ കൊള്ളാം. ഇതാണ് ആ ആയത്ത്.

{ وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـٰؤُلاۤءِ شُفَعَاؤُنَا عِندَ ٱللَّهِ قُلْ أَتُنَبِّئُونَ ٱللَّهَ بِمَا لاَ يَعْلَمُ فِي ٱلسَّمَٰوَٰتِ وَلاَ فِي ٱلأَرْضِ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ } (يونس 18)
ഏതാണ്ട് വാക്കര്‍ത്ഥം:
"അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത, അല്ലാഹുവിനെ കൂടാതെയുള്ള, ബിംബങ്ങളെ അവര്‍ ആരാധിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ ഈ ബിംബങ്ങള്‍ ശുപാര്‍ശകരാണെന്നു അവര്‍ പറയുകയും ചെയ്യുന്നു. നബിയെ അവരോടു ചോദിക്കുക. ആകാശത്തിലും ഭൂമിയിലും അല്ലാഹു അറിയാത്ത ഒരു കാര്യത്തെ നിങ്ങള്‍ അവനു അറിയിച്ചു കൊടുക്കുകയാണോ? അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനും ആണ്”.
ഇനി ഇമാമിന്റെ തഫ്സീറിലേക്ക്:
തീര്‍ച്ചയായും നാം മുമ്പ് വിവരിച്ചത് നീ അറിയണം: ഈ ജനത (മക്കാ മുശ്രികുകള്‍) അല്ലാഹുവിന്റെ റസൂല്‍(സ)യോട് ഈ ഖുര്‍ആന്‍ അല്ലാത്ത മറ്റൊരു ഖുര്‍ആന് കൊണ്ട് വരാന്, അല്ലെങ്കില്‍ ഈ ഖുര്‍ആന്‍ തന്നെ മാറ്റി തിരുത്താന്‍ ആവശ്യപ്പെട്ടതാണ്.
കാരണം അവര്‍ക്ക് വേണ്ടി അവര്‍ ഇലാഹുകള്‍ ആക്കിയ ആ ബിംബങ്ങളെ ശപിക്കുന്നതില്‍ വിശുദ്ധ ഖുര്‍ആന്‍ വ്യാപൃതമാണല്ലോ? ഇക്കാരണത്താല്‍ തന്നെ, ആ ബിംബാരാധനയെ പുച്ചിക്കലും അതിന്റെ പൊള്ളത്തരം തുറന്നു കാട്ടലും ശരിയായ കാര്യവും ഉറച്ച നിലപാടും ആണെന്നുള്ള വസ്തുത വിശദീകരിക്കുവാന്‍ വേണ്ടി, അല്ലാഹു(സു) ഇവിടെ ബിംബാരാധനയുടെ നീചത്വത്തെ തുറന്നു കാട്ടുന്നു.
അറിയണം; തീര്‍ച്ചയായും അല്ലാഹു തആലാ അവരെ തൊട്ടു രണ്ടു കാര്യങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നു.
ഒന്ന്: അവര്‍ വിഗ്രഹാരാധകര്‍ ആയിരുന്നു.
രണ്ടു: ആ വിഗ്രഹങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശകരാണ് എന്ന് അവര്‍ പറയുമായിരുന്നു.
ഒന്നാമത്തെ കാര്യം തന്നെ എടുക്കാം. "അവര്‍ക്ക് ഉപകാരവും ഉപദ്രവവും ചെയ്യാത്തതിനെ" എന്ന പ്രയോഗം മുഖേന വിഗ്രഹാരാധനയുടെ കുഴപ്പത്തെ സംബന്ധിച്ച് അല്ലാഹു തആലാ ഉണര്‍ത്തിയിരിക്കുന്നു. ഇതിന്റെ സ്ഥിരീകരണം പല നിലക്കുമാണ്.
ഒന്ന്: സജാജ്(റ) പറഞ്ഞു: ആ വിഗ്രഹങ്ങള്‍ക്ക് ആരാധിചില്ലെങ്കില്‍ അവ ഉപദ്രവിക്കുകയില്ല, ഇനി ആരാധിച്ചാലോ, അവ ഉപകാരം ചെയ്യുകയുമില്ല.
രണ്ട്: ആരാധിക്കപ്പെടുന്നത് എന്ത് തന്നെ ആയാലും ആരാധിക്കുന്നവരെ അപേക്ഷിച്ച് കഴിവില്‍ പൂര്‍ണ്ണത ഉള്ളത് ആകല്‍ ‍ അനിവാര്യമാണ്. ഈ വിഗ്രങ്ങള്‍ ആകട്ടെ ഒരു നിലക്കും ഉപകാരവും ഉപദ്രവവും ചെയ്യുന്നവ അല്ല തന്നെ. അതെ സമയം അവയെ ആരാധിക്കുന്ന ആ കാഫിറുകള്‍ ആകട്ടെ, ഈ വിഗ്രഹങ്ങളെ ഒന്നുകില്‍ നല്ല രൂപത്തില്‍ അല്ലെങ്കില്‍ ചീത്ത രൂപത്തില്‍ രൂപപ്പെടുത്തുവാന്‍ കഴിവുള്ളവര്‍ ആണ് താനും. അപ്പോള്‍ ആരാധിക്കുന്നവന്‍ ആരാധ്യനേക്കാള്‍ നല്ല അവസ്ഥയില്‍ ആയാല്‍ ആ ആരാധന നിഷ്ഫലമായി.
മൂന്ന്: ആരാധന എന്നാല്‍ ആദരവിന്റെ ഇനങ്ങളില്‍ ഏറ്റവും ഉന്നതമായത് ആണ്. അതാകട്ടെ അനുഗ്രഹങ്ങളുടെ ഇനങ്ങളില്‍ ഏറ്റവും ഉന്നതമായതിനെ തൊട്ടു കേന്ദ്രീകരിച്ചവനുമായി മാത്രമേ ബന്ധപ്പെടുകയുള്ളൂ. ആ അനുഗ്രഹങ്ങള്‍ ജീവനും ബുദ്ധിയും കഴിവും അഭയവും ഉപജീവനവും നല്‍കലും എല്ലാം തന്നെ ആണ്. അപ്പോള്‍ സര്‍വ്വ ഉപകാരങ്ങളും ബുദ്ധിമുട്ടുകളും അല്ലാഹു സുബ്ഹാനഹു വതആലയില്‍ നിന്ന് മാത്രമാണ് എന്നതിനാല്‍, അല്ലാഹുവിനോട് അല്ലാതെ വേറെ ഒന്നിനോടും ആരാധന ബന്ധപ്പെടുത്താതിരിക്കല്‍ അനിവാര്യമായി.
ഇനി രണ്ടാമത്തെ കാര്യം എടുക്കാം: ‘ആ വിഗ്രഹങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശകരാണ്’ എന്ന അവരുടെ തന്നെ വാക്കുകള്‍ അല്ലാഹു തആലാ ഉദ്ധരിച്ച കാര്യം ആണ് അത്.
അറിയണം: ചില പണ്ഡിതര്‍ പറഞ്ഞിരിക്കുന്നു: തീര്‍ച്ചയായും ആ കുഫ്ഫാര്‍ അല്ലാഹുവിനെ ആദരിക്കുന്ന വിഷയത്തില്‍ അവനെ ആരാധിക്കുന്നതിനേക്കാള്‍ മികച്ചത് ആണ് ആ ബിംബങ്ങളെ ആരാധിക്കുക എന്ന് സങ്കല്‍പിച്ചിരുന്നു. (അഥവാ അല്ലാഹുവിനെ ആദരിക്കുവാന്‍ വേണ്ടി ബിംബങ്ങളെ ആരാധിക്കുക!).
അവര്‍ പറയും: അല്ലാഹുവിനെ ആരാധിക്കുന്നതില്‍ വ്യാപൃതരാവാന്‍ ‍ ഞങ്ങള്‍ക്ക് അര്‍ഹത ഇല്ല. പക്ഷെ ഞങ്ങള്‍ ഈ ബിംബങ്ങളെ ആരാധിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും ആ ബിംബങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശകര്‍ ആണ്.
അതെ സമയം, ഏതു രൂപത്തിലാണ് ബിംബങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ ഉള്ള ശുപാര്‍ശകര്‍ ആണെന്ന് കുഫ്ഫാര്‍ പറഞ്ഞിരുന്നത് എന്ന കാര്യത്തില്‍ ആ പണ്ഡിതര്‍ ഭിന്നിച്ചിരിക്കുന്നു. ഇതില്‍ വളരെയധികം അഭിപ്രായങ്ങള്‍ വന്നിരിക്കുന്നു.
അതില്‍ ഒന്നാമത്തെ അഭിപ്രായം: ഈ പ്രപഞ്ചത്തെ പല മേഖലകള്‍ ആക്കി തിരിച്ചിരിക്കുന്നു. അതില്‍ ഓരോ മേഖലക്കും ഓരോ കൈകാര്യ കര്‍ത്താവ്‌ അഥവാ, ഗോള ലോകത്തെ ആത്മാക്കളില്‍ നിന്നുള്ള ഒരു നിര്‍ണ്ണിതമായ ആത്മാവ് ഉണ്ട് എന്ന് ബഹുദൈവവിശ്വാസികള്‍ വിശ്വസിച്ചു. ആ ആത്മാവിനു വേണ്ടി അവര്‍ ഒരു നിശ്ചിതമായ ബിംബം ഉണ്ടാക്കി. എന്നിട്ട് അതിനെ അവര്‍ ആരാധിച്ചു. അങ്ങനെ ആ ബിംബത്തെ ആരാധിക്കുമ്പോഴും അവരുടെ ഉദ്ദേശം ആ അത്മാവിനെയാണ് അവര്‍ ആരാധിക്കുന്നത് എന്നായിരുന്നു. ആ ആത്മാവ് ആകട്ടെ വലിയ ദൈവത്തിന്റെ അടിമയാണ് എന്നും ആ വലിയ ദൈവത്തെ ആ ആത്മാവ് ആരാധിച്ചു കൊള്ളും എന്നും അവര്‍ വിശ്വസിച്ചു.
അതില്‍ രണ്ടാമത്തെ അഭിപ്രായം: അവര്‍ നക്ഷത്രങ്ങളെ ആരാധിക്കുന്നവര്‍ ആയിരുന്നു. അല്ലാഹുവിനെ ആരാധിക്കുവാനുള്ള അര്‍ഹത ആ നക്ഷത്രങ്ങള്ക്കാണ് ഉള്ളത് എന്ന് അവര്‍ വാദിച്ചു. നക്ഷത്രങ്ങള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞപ്പോള്‍, ആ നക്ഷത്രങ്ങള്‍‍ക്കായി അവര്‍ നിശ്ചിതമായ ബിംബങ്ങള്‍ ഉണ്ടാക്കി അവയെ ആരാധിച്ചു കൊണ്ടിരുന്നു. (ബിംബങ്ങള്‍ ഉദിക്കുകയും അസ്തമിക്കുകയും ഇല്ലല്ലോ - അപ്പോള്‍ എല്ലാ സമയത്തും അതിനെ ആരാധിക്കാം) ബിംബങ്ങളെ ആരാധിക്കുമ്പോഴും അവരുടെ ആരാധനയുടെ ഉദ്ദേശം ആ നക്ഷത്രങ്ങള്‍ ആയിരുന്നു.
അതില്‍ മൂന്നാമത്തെ അഭിപ്രായം: ചില പ്രത്യേക തരത്തിലുള്ള മന്ത്രവാദ-ആഭിചാര പ്രക്രിയകള്‍ അവര്‍ ആ ബിംബങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും അര്പിച്ചു. എന്നിട്ട് ആഭിചാരക്രിയക്കാര്‍ ചെയ്യുന്നത് പോലെ അവയുടെ പ്രീതി സമ്പാദിക്കുവാന്‍ വേണ്ടി യത്നിച്ചു.
അതില്‍ നാലാമത്തെ അഭിപ്രായം: ഈ ബിംബങ്ങളെയും വിഗ്രഹങ്ങളെയും അവര്‍ അവരുടെ പ്രവാചകന്മാരുടെയും മഹാന്മാരുടെയും രൂപങ്ങളില്‍ പ്രതിഷ്ടിച്ചു. അങ്ങനെ ഈ രൂപങ്ങളെ ആരാധിക്കുന്നതിലൂടെ, ആ മഹാന്മാര്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശകര്‍ ആകും എന്ന് അവര്‍ വാദിച്ചു. തതുല്യമാണ് ഇക്കാലത്ത് മഹാന്മാരുടെ ഖബ്രുകളെ ആദരിക്കുന്നതില്‍ വ്യാപ്രുതരായ സൃഷ്ടികളില്‍ അധികം പേരുടെയും ചെയ്തികള്‍. ആ മഹാന്മാരുടെ ഖബറുകള്‍ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ക്കുള്ള ശുപാര്‍ശകര്‍ ആകും എന്ന വിശ്വാസത്തില്‍ ആണ് അവര്‍.
അതില്‍ അഞ്ചാമത്തെ അഭിപ്രായം: ഇലാഹ് എന്നാല്‍ ഒരു വലിയ പ്രകാശം ആണ് എന്ന് അവര്‍ വിശ്വസിച്ചു. മലക്കുകള്‍ ചെറിയ പ്രകാശങ്ങളും. അങ്ങനെ വലിയ ദൈവത്തിന്റെ രൂപത്തില്‍ അവര്‍ വലിയ വിഗ്രഹം സ്ഥാപിച്ചു. മലക്കുകളുടെ രൂപത്തില്‍ വേറെ കുറെ വിഗ്രഹങ്ങളും.
അതില്‍ ആറാമത്തെ അഭിപ്രായം: ആ ഖൌം ഹുലൂലിയ്യ: ആയിരിക്കാം. അവര്‍ മഹത്തായ ഉന്നതമായ ചില ഭൌതിക ശരീരങ്ങളില്‍ ദൈവികാംശം ആരോപിച്ചു.
(ഹുലൂലിയ്യ: = അഹം ബ്രഹ്മാസ്മികള്‍, വിശ്വദേവതാ വാദികള്‍, പ്രപഞ്ചം തന്നെയാണ് ദൈവം അല്ലെങ്കില്‍ ദൈവം തന്നെയാണ് പ്രപഞ്ചം എന്ന വിശ്വാസക്കാര്‍, PANTHEISM എന്ന് ഇംഗ്ലീഷില്‍)
ഈ അഭിപ്രായങ്ങള്‍ എല്ലാം എടുത്തു ഉദ്ധരിച്ചതിനു ശേഷം മഹാനവര്കള്‍ പറയുന്നു:
നീ അറിയണം. "അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത, അല്ലാഹുവിനെ കൂടാതെയുള്ള, വസ്തുക്കളെ അവര്‍ ആരാധിക്കുന്നു” എന്ന് അല്ലാഹു പറഞ്ഞ ലക്‌ഷ്യം കൊണ്ട് തന്നെ, തീര്‍ച്ചയായും ഇവിടെ പറയപ്പെട്ട എല്ലാ രീതികളും (അഥവാ ആ രീതിയിലുള്ള ആരാധനകള്‍ എല്ലാം) നിഷ്ഫലമാണ്. മൂന്നു വജ്ഹുകളില്‍ ആയി അത് നാം ഇവിടെ മുമ്പ് സ്ഥിരീകരിച്ചതാണ്.
(ഒന്ന്: സജാജ്(റ) പറഞ്ഞു: ......................
രണ്ട്: ആരാധിക്കപ്പെടുന്നത് എന്ത് തന്നെ ആയാലും ............................
മൂന്ന്: ആരാധന എന്നാല്‍ ആദരവിന്റെ ഇനങ്ങളില്‍ ഏറ്റവും ഉന്നതമായത് ആണ്. ............................... ഇതാണ് ഇമാം അവര്‍കള്‍ സൂചിപ്പിച്ച ആ മൂന്നു വജ്ഹുകള്‍)
അപ്പോള്‍ ഇവിടെ ചില കാര്യങ്ങള്‍ തീര്‍ച്ചയായി:
ഒന്ന്: ഇബാറത്തിന്റെ തുണ്ടം ഒരിക്കലും ഇമാം റാസി(റ)യുടെ അഭിപ്രായം അല്ല. ചില ആളുകളുടെ അഭിപ്രായങ്ങള്‍ എടുത്തു ഉദ്ധരിക്കുന്ന കൂട്ടത്തില്‍ വന്നതാണ്. മഹാന്‍ അവര്‍കള്‍ അത് ഒരിക്കലും അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല.
രണ്ട്‌: തഫ്സീറില്‍ പറഞ്ഞ എല്ലാ അഭിപ്രായങ്ങളും തന്നെ ഇമാം അവര്‍കള്‍ മുമ്പ് പറഞ്ഞ ഒരു കാര്യത്തിന്റെ വിശദീകരണമായി കൊടുത്തതാണ്. എന്താണ് ആ കാര്യം?
“അറിയണം: ചില പണ്ഡിതര്‍ പറഞ്ഞിരിക്കുന്നു: തീര്‍ച്ചയായും ആ കുഫ്ഫാര്‍ അല്ലാഹുവിനെ ആദരിക്കുന്ന വിഷയത്തില്‍ അവനെ ആരാധിക്കുന്നതിനേക്കാള്‍ മികച്ചത് ആണ് ആ ബിംബങ്ങളെ ആരാധിക്കുക എന്ന് സങ്കല്‍പിച്ചിരുന്നു”. (അഥവാ അല്ലാഹുവിനെ ആദരിക്കുവാന്‍ വേണ്ടി ബിംബങ്ങളെ ആരാധിക്കുക!)
അപ്പോള്‍ ഇതാണ് കാര്യം. അല്ലാഹുവിനെ ആദരിക്കുവാന്‍ വേണ്ടി അല്ലാഹുവിനെ ആരാധിക്കാതെ മറ്റു വസ്തുക്കളെ ആരാധിക്കുക. അത്തരം ആരാധനയുടെ വിവിധ രൂപങ്ങളാണ് പിന്നീട് തഫ്സീറില്‍ വരുന്നത്. അതില്‍ പെട്ട ഒന്നിനോട് തുലനം ചെയ്ത ഒരു കാര്യം മാത്രമാണ് പരാമര്‍ശ വിഷയവും. അപ്പോള്‍ അവിടെ ഖബര്‍ ആകട്ടെ, മറ്റു എന്തുമാകട്ടെ, ആരാധനയാണ് വിഷയം. ആരാധനയുടെ തലത്തില്‍ എത്തുന്ന ആദരവ് ആണ് വിഷയം. അത് ചെയ്യുന്നവര്‍ക്ക് അത് ബാധകവും ആണ്. അതുമായി സുന്നികളുടെ നേര്‍ക്ക്‌ വന്നിട്ട് കാര്യമില്ല.
മഹാന്മാരെ അവരുടെ ഖബറിടങ്ങളില്‍ ചെന്ന് സിയാറത്ത് ചെയ്യുന്നതും അവരെ ബഹുമാനിക്കുന്നതും ഒന്നും അവരുടെ ഖബറിനെ ആരാധിക്കല്‍ അല്ല. അങ്ങനെ ആണെന്ന് ഇമാം റാസി(റ)യും പറഞ്ഞിട്ടില്ല. ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല. പറയുകയും ഇല്ല.
കാരണം അല്ലാഹുവിന്റെ റസൂല്‍(സ) അല്ലാഹുവിന്റെയും സൃഷ്ടികളുടെയും ഇടക്കുള്ള ഇടയാളനാണ് എന്ന് തന്റെ തഫ്സീറില്‍ എഴുതിയ ആളാണ്‌ ഇമാം റാസി(റ). ആ റസൂലിന്റെ ഖിദ്മതിനായി ജ്ഞാനികളും സുല്‍ത്താന്മാരും അവിടുത്തെ റവ്ളയിലേക്ക് ഓടിയണയുന്നു, വാതില്പുറത്തു നിന്ന് സലാം പറയുന്നു, തങ്ങളുടെ മുഖം ആ റവ്ളയുടെ മണ്ണ്‍ കൊണ്ട് തടവുന്നു, അവിടുത്തെ ശഫാഅത്ത് തേടുന്നു, എന്നെല്ലാം തഫ്സീറില്‍ എഴുതിയ ഒറിജിനല്‍ സുന്നി ആണ് ഇമാം റാസി(റ). അതൊന്നും അദ്ദേഹത്തിന് ആരാധന അല്ല എന്ന് തീര്‍ച്ച.
അപ്പോള്‍ വിശ്വാസികള്‍ക്ക് ശുപാര്‍ശകനായി അല്ലാഹു നിശ്ചയിച്ച റസൂല്‍(സ)യുടെ ശുപാര്‍ശ തേടി അവിടുത്തെ ഖബര്‍ ശരീഫിനു ചാരെ വന്നണയുന്ന വിശ്വാസിലക്ഷങ്ങള്‍ ആ റസൂലിനെയോ അവിടുത്തെ ഖബര്‍ ശരീഫിനെയോ ആരാധിക്കല്‍ അല്ല ചെയ്യുന്നത് എന്ന് ഉത്തമ ബോധ്യം ഉള്ള ഒരു മുഫസ്സിറിന്റെ തഫ്സീറില്‍ പ്രസ്തുത വരികള്‍ കണ്ടാല്‍ തന്നെ ബുദ്ധിയുള്ളവര്‍ക്കെല്ലാം മനസ്സിലാകും, അത് ആ കാലഘട്ടത്തില്‍ ഉള്ള ബഹുദൈവാരാധകരില്‍ പെട്ട ഖബര്‍ പൂജകരെ കുറിച്ചാണ് എന്ന്. അല്ലാതെ അത് ഒരിക്കലും മുസ്‌ലിംകളെ കുറിച്ച് അല്ല എന്ന്.
മൂന്ന്‍: ഇനി ആ ഇബാറത്തില്‍ കൊടുത്ത പ്രയോഗം തന്നെ നോക്കുക - "സൃഷ്ടികളില്‍ കൂടുതല്‍ പേരും വ്യാപൃതമാകുന്ന കാര്യം". അതില്‍ നിന്നും തന്നെ മനസ്സിലാക്കാം, ഈ പറയുന്നത് ഖബര്‍ സിയാറത്ത് ചെയ്യുന്ന മുസ്‌ലിംകളെ കുറിച്ച് അല്ല എന്ന്.
ആയിരുന്നു എങ്കില്‍, മറ്റാരുടെയോ അഭിപ്രായം എടുത്തു ഉദ്ധരിച്ചു, മുസ്‌ലിംകളില്‍ ഏറിയ പേരും ചെയ്തു വരുന്ന ഈ ശിര്‍ക്കിനെ കുറിച്ച് ഇമാം റാസി(റ) നിശ്ശബ്ദത പുലര്‍ത്തി എന്ന് സങ്കല്പിക്കേണ്ടി വരും. തന്റെ ജീവിതകാലം മുഴുക്കെ വിവിധങ്ങളായ ബിദഈ കക്ഷികള്‍ക്കെതിരെ പോരാടിയ ഇമാം അവര്കളെ സംബന്ധിച്ചിടത്തോളം അത് അചിന്ത്യമാണ്.
നാല്: ഇനി വിശാലമായ തഫ്സീര് റാസിയില്‍, സൃഷ്ടികളില്‍ വ്യാപകമായ ഈ ശിര്‍ക്കിനെ കുറിച്ച് ഒരു രണ്ടു വരി പരാമര്‍ശം മാത്രം (അതും മറ്റാരുടെയോ അഭിപ്രായം എടുത്ത് ഉദ്ധരിച്ചത്) വരികയും മറ്റു എവിടെയും അതിനെ കുറിച്ച് ഒന്നും പറയാതിരിക്കുകയും ആണ് ഉണ്ടായത് എന്ന വസ്തുത തന്നെ ഇത് യഥാര്‍ത്ഥ ശിര്‍ക്കിനെ കുറിച്ചാണ്, അഥവാ ബഹുദൈവാരാധകരെ കുറിച്ചാണ് എന്ന് തെളിയിക്കുന്നു. മുസ്‌ലിംകള്‍ക്കിടയിലെ കര്‍മ്മത്തെ കുറിച്ചായിരുന്നുവെങ്കില്‍ ഇമാം അതിനെ വീറോടെ എതിര്‍ക്കുമായിരുന്നു.
അഞ്ച്: മാത്രമല്ല ഒരു കാര്യം കൂടി ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ഇമാം അവര്‍കള്‍ ജീവിച്ചിരുന്നത് ആറാം നൂറ്റാണ്ടിലാണ്. ആറാം നൂറ്റാണ്ടിലെ മുസ്‌ലിം ചരിത്രം പറയുന്ന സ്ഥലങ്ങളില്‍ ഒന്നും തന്നെ മുസ്ലിംകള്‍ക്കിടയില്‍ ആ ഇബാറത്തിനോട് നീതി പുലര്‍ത്തുന്ന ഇത്തരത്തിലുള്ള ഒരു സംഭവം പോലും ആരും ഉദ്ധരിച്ചതായി കാണിക്കാന്‍ കഴിയില്ല.
ഇമാം അവര്‍കളുടെ വഫാതിനു ശേഷം ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലോക പ്രശസ്ത ചരിത്രകാരന്‍ ഇമാം ഇബ്നു ഖല്ലികാന്റെ ചരിത്രഗ്രന്ഥത്തില്‍ തന്നെ എത്രയോ മഹാന്മാരുടെ സുപ്രസിദ്ധമായ ഖബറിടങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. അവിടങ്ങളില്‍ ആളുകള്‍ കാര്യ സാധ്യത്തിനായി സിയാറത്ത്‌ ചെയ്യുന്നതിനെ കുറിച്ചുള്ള വിവരണങ്ങള്‍ ഉണ്ട്. എവിടെയും ഇത്തരം ഒരു ആരാധനയെ കുറിച്ചുള്ള ഒരു പരാമര്‍ശവും ഇല്ല.

യൂസഫ്‌  ഹബീബ്