സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 5 January 2016

അല്ലാഹുവിനെ അറിയാൻ



അല്ലാഹു എന്ന വിഷയത്തിൽ സുന്നി സോന്കാൽ ബ്ലോഗ്ഗിൽ ഭാഗങ്ങളായി മുമ്പ് പോസ്റ്റ്‌ ചെയ്ത അതെ വിഷയം ഒറ്റ ബ്ലോഗായി വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു എന്ന് മാത്രം.


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


വിശുദ്ധ ഖുർ‌ആനിലെ ഒരു സൂക്തം ശ്രദ്ധിക്കൂ :




ذَلِكُمُ اللّهُ رَبُّكُمْ لا إِلَـهَ إِلاَّ هُوَ خَالِقُ كُلِّ شَيْءٍ فَاعْبُدُوهُ وَهُوَ عَلَى كُلِّ شَيْءٍ وَكِيلٌ



അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ആരാധ്യനുമില്ല, അവൻ സകല വസ്തുക്കളുടെയും സൃഷ്ടാവാണ്. അതിനാൽ നിങ്ങൾ അവന്ന് ആരാധനകളർപ്പിക്കൂ, അവൻ സകല കാര്യങ്ങളുടേയും ഉത്തരവാദിത്തമേറ്റവനാകുന്നു”. (സൂറ – അൽ‌അൻ‌ആം 102)ഒരു തിരു വചനം കാണൂ :



عَنِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ -رَضِيَ اللهُ عَنْهُ- أَنَّهُ سَمِعَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ذَاقَ طَعْمَ الْإِيمَانِ، مَنْ رَضِيَ بِالله رَبًّا، وَبِالإِسْلامِ دِينًا، وَبِمُحَمَّدٍ -صَلَّى اللهُ عَلَيْهِ وَسَلَّمَ- رَسُولاً. (رواه الإمام مسلم رحمه الله رقم: 115



“അബ്ബാസ് رضي الله عنه വിൽ നിന്ന് നിവേദനം , നബി صلى الله عليه وسلم പറയുന്നത് അദ്ദേഹം കേട്ടു. അല്ലാഹുവിനെ പരിപാലകനായും ഇസ്‌ലാമിനെ ജീവിത രീതിയായും മുഹമ്മദ് നബി صلى الله عليه وسلم യെ അല്ലാഹുവിന്റെ പ്രവാചകനായും തൃപ്തിപ്പെട്ടവൻ സത്യവിശ്വാസത്തിന്റെ രുചി ആസ്വദിച്ചിരിക്കുന്നു”. (സ്വഹീഹ് മുസ്‌ലിം 115).

അല്ലാഹു ഉണ്ടോ ? ഇല്ലേ ? എന്ന ചോദ്യം അവഗണിക്കാവുന്ന ഒന്നല്ല. പ്രത്യേകിച്ചും ഭൌതികവാദികളും യുക്തിവാദികളും നിരീശ്വര വാദികളും മനുഷ്യചിന്തകളിൽ നിന്നും അവരുടെ സൃഷ്ടാവായ അല്ലാഹുവിനെ മറപ്പിച്ചുകളയാൻ ആവുന്ന ശ്രമങ്ങളെല്ലാം നടത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്. ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരിൽ പലരും അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിൽ ശ്രദ്ധ ചെലുത്തുന്നില്ല. മുസ്‌ലിം ഉമ്മത്തിന്റെ ആഗോളതലത്തിലുള്ള പരാജയത്തിന്റെ പ്രധാന കാരണം അല്ലാഹുവിലുള്ള വിശ്വാസത്തിലെ അപാകതകളും പോരായ്മകളുമാണ്. അതു മൂലം വന്നുഭവിച്ച സൃഷ്ടാവുമായുള്ള അകൽച്ചയുമാണ്. ഭൌതികമായും യുക്തിപരമായും അല്ലാഹുവിനെ മനസ്സിലാക്കിക്കൊടുക്കുന്നതിൽ പ്രബോധകർ പരാജയപ്പെടുന്നോ എന്ന് സംശയിച്ചു പോകുകയാണ്.

അത്തരം ഒരു സാഹചര്യത്തിലാണ് സുന്നി സോന്കാൽ ബ്ലോഗ്ഗിൽ , അല്ലാഹുവിനെ ബുദ്ധിപരമായും ശാസ്ത്രീ‍യമായും ഭൌതികമായും യുക്തിക്ക് ഉൾക്കൊള്ളാൻ കഴിയുന്ന രൂപത്തിലും ‘അല്ലാഹു ഉണ്ടോ?’ എന്ന വിഷയം ചർച്ചക്കിടുന്നത്. വിഷയത്തിന്റെ പ്രാധാന്യം മുകളിൽ കൊടുത്ത ആയത്തിൽ നിന്നും ഹദീസിൽ നിന്നും മനസ്സിലാക്കാമല്ലോ. ഈ ചെറിയ ശ്രമം അല്ലാഹു സ്വീകരിക്കട്ടെ. അതിന്നായി എല്ലാ വായനക്കാരും ദുആ ചെയ്യുക. പോരായ്മകൾ ഉണർത്തിത്തരികയും ചെയ്യുക.

മുസ്‌ലിംകളായ പ്രിയ വായനക്കാർ ഇത് വായിച്ച് തങ്ങളുടെ വിശ്വാസം കൂടുതൽ രൂഢമാക്കണമെന്നും മറ്റ് മതസ്ഥരിൽ പെട്ട നമ്മുടെ കൂട്ടുകാർക്ക് ഇത് വായിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും വിനീതമായി അപേക്ഷിക്കുകയാണ്.

നല്ലവരായ ഇതര മത സഹോദരങ്ങൾ, നിങ്ങളുടെ വിലപ്പെട്ട സമയം പലതും പഠിക്കാനും ചിന്തിക്കാനും വിനോദങ്ങൾക്കും ഉപയോഗപ്പെടുത്തുന്ന കൂട്ടത്തിൽ ഒരൽ‌പ സമയം നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന സൃഷ്ടാവിനെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും വേണ്ടി ചെലവഴിക്കാൻ വളരെ വിനയത്തോടെ അപേക്ഷിക്കുന്നു.


‘അല്ലാഹു’ ഉണ്ട് എന്നതും അവനാണ് സൃഷ്ടാവെന്നതും ശാസ്ത്രവും ബുദ്ധിയും യുക്തിയും അവിതർക്കിതമായി സമ്മതിക്കുന്ന അനിഷേധ്യ യാഥാർഥ്യമാണെന്ന് നമുക്ക് കണ്ടെത്താം.


അല്ലാഹു അവന്റെ പ്രപഞ്ചത്തിൽ അവന്റെ സാന്നിദ്ധ്യത്തെ വിളിച്ചോതുന്ന അനേകം ദൃഷ്ടാന്തങ്ങളും അവനാണ് സൃഷ്ടാവായ ഏകദൈവമെന്നറിയിക്കുന്ന ഒരു പാട് തെളിവുകളും സം‌വിധാനിച്ചു വെച്ചിട്ടുണ്ട്. ഓരോ ചരാചരവും വിളിച്ചുപറയുന്നുണ്ട് ഏകനായ അല്ലാഹുവിനെക്കുറിച്ച്. ശാസ്ത്ര സാങ്കേതിക വിദ്യകൾ മുഴുവനും പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലേക്കുള്ള മാർഗദർശനങ്ങളാണ്. എല്ലാം വിളിച്ചോതുന്നു “لا إله إلا الله “ലാ ഇലാഹ ഇല്ലല്ലാഹ്” ( There is no God worthy of worship except Allah) എന്ന തൌഹീദിന്റെ മഹൽ‌വചനം.

ഭൌതികമായി അല്ലാഹുവിനെ കണ്ടെത്താൻ പറ്റുന്ന മാധ്യമങ്ങളിൽ ഒന്നാമത്തേതാണ് ബുദ്ധി. പക്ഷെ ബുദ്ധിയുടെ കഴിവ് പരിമിതമാണ്. പരമാവധി ബുദ്ധികൊണ്ട് ചെന്നെത്താവുന്നത് ഈ പ്രപഞ്ചത്തിന് സൂക്ഷ്മജ്ഞാനിയായ ഒരു സംവിധായകൻ ഉണ്ടെന്ന് മാത്രമാണ്. അതേ സമയം നമ്മെയും സർവ്വ ചരാചരങ്ങളേയും പടച്ചു പരിപാലിക്കുന്ന ഈ സംവിധായകൻ, ഈ സൃഷ്ടി സംവിധാനത്തിൽ എന്താണ് ലക്ഷ്യം വെക്കുന്നതെന്നോ, എങ്ങിനെയാണ് അവന്ന് വണങ്ങേണ്ടതെന്നോ , എങ്ങിനെയാണ് അവന് നന്ദി പറയേണ്ടതെന്നോ, അവന്ന് വഴിപ്പെട്ട് ജീവിച്ചവർക്ക് ലഭിക്കാൻ പോകുന്ന പ്രതിഫലമെന്താണെന്നോ , അനുസരണക്കേട് കാണിച്ചവർക്ക് അവൻ നൽകുന്ന ശിക്ഷ എന്തായിരിക്കുമെന്നോ കണ്ടെത്താൻ ബുദ്ധിക്ക് സാധ്യമല്ല. ഈ പ്രശ്‌നത്തിന് പരിഹാരം നൽകാനാണ് അല്ലാഹു പ്രവാചകന്മാരെ നിയമിച്ചത്. ആ ഭാഗം അവസരം കിട്ടുകയാണെങ്കിൽ നമുക്ക് പിന്നീട് ചർച്ച ചെയ്യാം.

ഇസ്‌ലാം പ്രഥമമായി ലക്ഷ്യം വെക്കുന്നത് അല്ലാഹുവിനെ കുറിച്ചുള്ള അറിവാണ്. ഈ അറിവും വിശ്വാസവും കൂടാതെയുള്ള കർമ്മങ്ങൾ ഇസ്‌ലാമിക ദൃഷ്ട്യാ പാഴ്‌വേലയാണ്. അതിന്റെ ആത്മാവാണ് അല്ലാഹുവിനെക്കുറിച്ചുള്ള അറിവ്.


ഈ വിശാലമായ പ്രപഞ്ചത്തിൽ അല്ലാഹു ഉണ്ട് എന്ന് അറിയിക്കാൻ ഭൌതികവും ബുദ്ധിപരവുമായ തെളിവുകളും ഇന്ദ്രിയാനുഭവത്തിലൂടെ മനസ്സിലാക്കാൻ പറ്റുന്ന തെളിവുകളും സംവിധാനിച്ചു വെച്ചിട്ടുണ്ട്.


മനുഷ്യോൽ‌പ്പത്തി മുതൽക്ക് ഈ തെളിവുകൾ അല്ലാഹുവിനെക്കുറിച്ച് കാലോചിതമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഒരോ കാലഘട്ടത്തിലും ആ കാലഘട്ടത്തിലെ മനുഷ്യന്റെ വികാസവും ബുദ്ധിയുമനുസരിച്ചാണ് ഇവകൾ സംവദിക്കുന്നത്. സയൻസിന്റെയും ഇൻ‌ഫർമേഷൻ ടെക്നോളജിയുടേയും കാലമായ ഇന്ന് ആ തലത്തിൽ നിന്ന് കൊണ്ടാണ് പ്രപഞ്ചം അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്നത് . നമുക്ക് നോക്കാം. 

അല്ലാഹുവിനെ മനസ്സിലാക്കാനും കണ്ടെത്താനും ശ്രമം നടത്തുന്ന നാം നമ്മുടെ ചില ദുസ്വഭാവങ്ങൾ വെടിയേണ്ടതുണ്ട്. അതിൽ പ്രധാനമാണ് താഴെയുള്ളവ :


ഒന്ന് : അഹങ്കാരം : അഹങ്കരിക്കുന്ന ഹൃദയത്തിന് ഒരിക്കലും അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങളെ കാണിച്ചു കൊടുക്കില്ല. അവൻ അവന്റെ വിശുദ്ധ ഖുർ‌ആനിൽ പറയുന്നു :



“ഭൂമിയിൽ അന്യായമായി അഹങ്കരിച്ചു നടക്കുന്നവരുടെ കണ്ണുകളിൽ നിന്നും ഞാൻ എന്റെ ദൃഷ്ടാന്തങ്ങളെ തെറ്റിച്ചു കളയുന്നതാണ്. അവർ എന്തു ദൃഷ്ടാന്തം കണ്ടാലും വിശ്വസിക്കുകയില്ല. സൻ‌മാർഗ്ഗം അവരുടെ കൺ‌മുമ്പിൽ കണ്ടാലും അതിനെ അവർ മാർഗ്ഗമാക്കുകയില്ല. അതേ സമയം ദുർ‌മാർഗ്ഗം കണ്ടാൽ അതവർ മാർഗ്ഗമായി സ്വീകരിക്കും. അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും അവയിൽ അശ്രദ്ധരാവുകയും ചെയ്തതിനാലത്രെ അത്.”

രണ്ട് : കളവ്, സംശയം പോലുള്ള ദുർചിന്തകളിൽ നിന്നും നാം മോചിതരാവുക. സത്യം ബോധ്യപ്പെട്ടാൽ വിശ്വസിക്കാനുള്ള ആർജ്ജവം കാണിക്കുക.

സത്യത്തിൽ, മുസ്‌ലിമീങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹു ഉണ്ടെന്നതിന് ഭൌതികമോ ബുദ്ധിപരമോ ആയ തെളിവുകളുടെ പിന്നാലെ പോകൽ നിർബന്ധമില്ല. അല്ലാഹു ഉണ്ടെന്ന് പ്രവാചകൻ പറഞ്ഞത് തന്നെ ധാരാളമാണ്. എന്നാലും അവർക്കും ദൈവ നിഷേധികൾക്കും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിശദീകരണമാണ് നാമുദ്ദേശിക്കുന്നത്.

അതുകൊണ്ട് “അല്ലാഹു ഉണ്ടോ?” എന്ന ചോദ്യം പ്രസക്തമാകുന്നു. മറ്റു പല കാര്യങ്ങളെക്കുറിച്ചും നാം അന്വേഷിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെന്നിരിക്കെ , ഈ സുപ്രധാന ചോദ്യം അവഗണിക്കുന്നത് ചിന്താശക്തിയുള്ള മനുഷ്യന് യോജിച്ചതല്ല.


എങ്കിൽ എങ്ങിനെയാണ് നാം അല്ലാഹുവിനെ മനസ്സിലാക്കേണ്ടത്? എന്താണ് അതിനുള്ള മാർഗ്ഗം? മാർഗ്ഗമറിയാതെ ലക്ഷ്യത്തിലേക്കെത്തില്ല. 
വളരെ പുരാതന കാലം മുതൽക്ക് തന്നെ മനുഷ്യൻ അല്ലാഹുവിൽ വിശ്വസിച്ചിരുന്നുവെന്ന് ചരിത്രം ഉൽഘോഷിക്കുന്നു. മാത്രമല്ല , വിവിധ നാടുകളിൽ വിവിധ കാലഘട്ടങ്ങളിൽ വന്ന പ്രവാചകന്മാരും പുണ്യാത്മാക്കളും അല്ലാഹുവിലുള്ള വിശ്വാസം ഊന്നി പറഞ്ഞതായി നാം കാണുന്നു. അവരെല്ലാവരും കൂടി അല്ലാഹു ഉണ്ട് എന്ന ഒരു വലിയ കള്ളം ചമച്ചുണ്ടാക്കി പ്രചരിപ്പിച്ചു എന്നു വിശ്വസിക്കാൻ പ്രയാസമുണ്ട്. അവരുടെ എല്ലാവരുടേയും ആത്മാർത്ഥത ഒറ്റയടിക്ക് നിഷേധിക്കാൻ നമുക്ക് കഴിയില്ലല്ലോ.

പണ്ട് കാലം മുതൽക്കെ ചിലർ അല്ലാഹുവിനെ നിഷേധിക്കാൻ കാരണമായത്, അല്ലാഹു ഇന്ദ്രിയങ്ങൾക്ക് അപ്രാപ്യമാണെന്ന വാദം പറഞ്ഞുകൊണ്ടാണ്. ഒരു വസ്തുത ഉണ്ട് എന്നതിനുള്ള മാനദണ്ഡം അതിനെ കാണാൻ കഴിയുക എന്നാണെന്ന് അവർ വാദിക്കുന്നു. സത്യത്തിൽ ഈ വാദം മൂലം അവർ അല്ലാഹുവിനെ മാത്രമല്ല ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പല വസ്തുതകളെയും നിഷേധിക്കേണ്ടിവരും. അവർ ആകർഷണ ശക്തിയിൽ വിശ്വസിക്കുന്നു. ഇന്നുവരെ അതിനെ ആരും കണ്ടിട്ടില്ല. എന്നാൽ അതിന്റെ അടയാളങ്ങൾ അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. “ബുദ്ധി” എന്ന ശക്തിയെ അവർ വിശ്വസിക്കുന്നു. അതിനെ അവർ കണ്ടിട്ടില്ല. പക്ഷെ അതിന്റെ കഴിവുകളെ അവർ കാണുന്നുണ്ട്. കാന്ത ശക്തിയിൽ അവർ വിശ്വസിക്കുന്നു. പക്ഷെ കാന്തശക്തിയെ അവർ കാണുന്നില്ല. ഇങ്ങനെ ഒട്ടനേകം ശക്തികളെ അവർ വിശ്വസിക്കുന്നുണ്ട്. അവയെ ഒന്നും അവർ കണ്ടിട്ടില്ല താനും. അവയുടെ ഫലങ്ങളാണ് അങ്ങിനെ ഒരു ശക്തിയുണ്ടെന്ന് നമുക്ക് ബോധ്യമുണ്ടാക്കിത്തരുന്നത്.

ജീവൻ എന്ന അൽ‌ഭുത പ്രതിഭാസത്തിന്റെ മുമ്പിൽ എല്ലാ ശാസ്ത്രജ്ഞരും മുട്ടുമടക്കുയാണ് ചെയ്യുന്നത്. അതെന്താണെന്ന് കാണാൻ ഒരാൾക്കും ഇതു വരെ കഴിഞ്ഞിട്ടില്ല. അതല്ലേ ഖുർ‌ആൻ പറഞ്ഞത്.


“പ്രവാചകരെ, അങ്ങയോടവർ ജീവനെക്കുറിച്ച് ചോദിക്കും , പറയുക , ആത്മാവ് എന്റെ നാഥന്റെ കാര്യത്തിൽ പെട്ടതാകുന്നു. അറിവിൽ നിന്ന് അൽ‌പമല്ലാതെ നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല”. അപ്പോൾ ഒരു വസ്തുവിനെ നാം കാണുന്നില്ല എന്നത് ആ വസ്തു ഇല്ല എന്നതിന് തെളിവല്ല. നമുക്കറിയാം ബാക്ടീരിയ. ഈ സൂക്ഷ്മ ജീവികൾ മനുഷ്യ ശരീരത്തെ ആക്രമിക്കുകയും രോഗിയാക്കുകയും രോഗ പ്രതിരോധം നൽകുകയുമൊക്കെ ചെയ്യുന്നു. ഇവ മനുഷ്യനെ സൃഷ്ടീച്ച അന്നു മുതൽക്ക് തന്നെയുണ്ട്. പക്ഷെ ഈ അടുത്ത കാലത്താണ് വൈദ്യശാസ്ത്രം മൈക്രോസ്കോപുപയോഗിച്ച് അവയെ കണ്ടെത്തിയത്. അപ്പോഴാണ് ഈ കണ്ണുകൾക്ക് കാണാൻ കഴിയാത്ത ബാക്ടീരിയകളുടെ കഴിവുകളും അവയ്ക്ക് ജീവനുണ്ടെന്നതും അവ ഉല്പാദനം നടത്തുന്നുണ്ടെന്നുമൊക്കെയുള്ള വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച ബാക്ടീരിയകളുടെ അത്ഭുത ലോകത്തേക്ക് നാം ചെന്നെത്തുന്നത്. ഇത് ഈ അടുത്ത കാലത്താണ് കണ്ടുപിടിച്ചത് എന്നതു കൊണ്ട് അതു മുമ്പുണ്ടായിരുന്നില്ലെന്ന് പറയാനൊക്കുമോ?

ഇത്തരം ശക്തികൾ ഉണ്ടെന്ന് നമുക്ക് ബോധ്യപ്പെടുത്തിത്തന്നത് നമ്മുടെ ബുദ്ധിയെന്ന ഉപകരണമാണ്. അതേ ഉപകരണം തന്നെ മതി ഈ പ്രപഞ്ചത്തെ മുഴുവനും പടച്ച് പരിപാലിക്കുന്ന അല്ലാഹുവിനെ മനസ്സിലാക്കാനും. 

അപ്പോൾ അല്ലാഹുവിനെ മനസ്സിലാക്കാനുള്ള എളുപ്പ മാർഗ്ഗം അവന്റെ ദൃഷ്ടാന്തങ്ങളെക്കുറീച്ച് പഠിക്കലാണ്. ഈ ദൃഷ്ടാന്തങ്ങളെ മനസ്സിലാക്കാനുള്ള മൂന്ന് ഉപകരണങ്ങളാണ് ബുദ്ധിയും ചിന്തയും ജ്ഞാനവും.



അതുകൊണ്ടാണ് വിശുദ്ധ ഖുർ‌ആൻ മനുഷ്യകുലത്തോട് അടിക്കടി ചിന്തിക്കാനും പഠിക്കാനും ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഇവ രണ്ടും ഉണ്ടെങ്കിൽ മാത്രമേ ഇസ്‌ലാം സത്യമാണെൻ മനസ്സിലാവൂ, അല്ലാഹു ഉണ്ടെന്ന് ബോധ്യപ്പെടൂ. വിശുദ്ധ ഖുർ‌ആനിൽ പറഞ്ഞില്ലേ :






“പ്രവാചകരേ, അറിവുള്ളവർ നന്നായി മനസ്സിലാക്കുന്നുണ്ട് അങ്ങയ്ക്ക് അവതരിക്കപ്പെട്ട വിശുദ്ധ ഖുർ‌ആൻ വിശുദ്ധ ഖുർ‌ആൻ തികഞ്ഞ സത്യമാണെന്നും അത് അജയ്യനും

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് നാം കാണുന്നത്. ഒന്ന് പ്രപഞ്ചം. രണ്ട് : ഖുർ‌ആൻ . മൂന്ന് : അമാനുഷിക കാര്യങ്ങൾ മനുഷ്യരിലൂടെ പ്രകടമാകുമ്പോൾ.



ഇവയിൽ ഏറ്റവും പ്രധാനമണ് പ്രപഞ്ചം. പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പ്രധാനമാണ് ഇല്ലായ്മയിൽ നിന്നുമുള്ള പ്രപഞ്ചത്തിന്റെ ഉൽഭവം. ശാസ്ത്രം പുരോഗമിക്കും തോറും ഈ പ്രപഞ്ചം ഇല്ലായ്മയിൽ നിന്നും ഉണ്ടായതാണെന്ന് കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കയാണ്. Solar energy യും Electron നിയമങ്ങളുമെല്ലാം ഈ പ്രപ്രഞ്ചം ഒരു സൃഷ്ടാവിന്റെ സൃഷ്ടിയാണെന്ന് സംശയങ്ങൾക്ക് വകയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കയാണ്.

എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ് മനുഷ്യൻ ജനിക്കുന്നതിനു മുമ്പ് തന്നെ പ്രപഞ്ചം അതിലെ സർവ്വ സജ്ജീകരണത്തോടെയും പടക്കപ്പെട്ടിരുന്നു എന്നത്.

മനുഷ്യൻ വരുമ്പോൾ വെളിച്ചവും ശ്വസിക്കാനുള്ള വായുവും ഭക്ഷണപദാർത്ഥങ്ങളും മറ്റു സർവ്വ വസ്തുക്കളും സജ്ജീകരിക്കപ്പെട്ട ഭൂലോകത്തേയാണ് അവൻ കാണുന്നത്. ഇതിലാർക്കെങ്കിലും അഭിപ്രായ വ്യത്യാസമുള്ളതായി അറിവില്ല. അപ്പോൾ ബുദ്ധിപരമായി തന്നെ ഒരു കാര്യം സ്ഥിരപ്പെട്ടു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ സൃഷ്ടിയായ മനുഷ്യന് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിൽ യാതൊരു പങ്കുമില്ലെന്ന്. അവൻ വരുന്നതിനു മുമ്പ് തന്നെ പ്രപഞ്ചം സർവ്വ സജ്ജമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യ ചരിത്രത്തിൽ ഒരാളും ഞാനാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് എന്ന് അവകാശപ്പെട്ടതായും രേഖയില്ല. പിന്നെയാരാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ? ഒരു ശക്തി മാത്രം ഞാനണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന അവകാശവാദവുമായി വന്നിട്ടുള്ളൂ. ആ ശക്തി അല്ലാഹു മാത്രമാണ്. അല്ലാഹു പറയുന്നു :





“ഭൂലോകത്തുള്ളത് മുഴുവനും നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചത് അല്ലാഹു ആകുന്നു. എന്നിട്ടവൻ ആകാശത്തെ പടക്കാൻ ഉദ്ദേശിച്ചു. അങ്ങിനെ അതിനെ ഏഴാകാശങ്ങളായി സംവിധാനിച്ചു. അവൻ എല്ലാം അറിയുന്നവനാകുന്നു.”

മനുഷ്യന്റെ കഴിവുകൾക്കോ സ്വാധീനങ്ങൾക്കോ ഈ പ്രപഞ്ചത്തിനെ സ്വാധീനിക്കാൻ കഴിയുമോ ? അതും ഇല്ലെന്നാണ് നമുക്ക് ബോധ്യപ്പെടുന്നത് . കാരണം സൂര്യന്റെ ശക്തി മനുഷ്യ ശക്തിയേക്കാളും എത്രയോ വലുതാണ്. ഇതേപോലെത്തന്നെയാണ് സമുദ്രത്തിന്റെയും ഭൂമിയുടെയുമൊക്കെ അവസ്ഥ. അതിൽ നിന്നു നമുക്ക് മനസ്സിലാകുന്ന മറ്റൊരു കാര്യമാണ് ഇവയെല്ലാം അവയെ സൃഷ്ടിച്ച സർവ്വലോക രക്ഷിതാവിന്റെ തീരുമാനങ്ങൾക്കും ഉദ്ദേശങ്ങൾക്കുമനുസരിച്ചാണ് അവയുടെ ധർമ്മങ്ങളും ദൌത്യങ്ങളും നിർവ്വഹിക്കുന്നതെന്ന്. സൂര്യന് ഇന്നു ഞാൻ ഉദിക്കാതിരിക്കട്ടെ എന്നു തീരുമാനിക്കാനോ , അല്ലെങ്കിൽ ഇന്ന് അസ്തമിക്കില്ലെന്നോ തീരുമാനിക്കാൻ കഴിയില്ല. മനുഷ്യകുലം മുഴുവൻ ശ്രമിച്ചാലും അതിന് സാധ്യമല്ല. അപ്പോൾ മനുഷ്യൻ ജനിക്കുന്നതിനു മുമ്പ് തന്നെ സം‌വിധാനിക്കപ്പെട്ട പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലോ , അതിന്റെ ചലനങ്ങളിലോ, നിലനിൽ‌പ്പിലോ മനുഷ്യന് യാതൊരു പങ്കുമില്ല. ഇനി മനുഷ്യ സൃഷ്ടിപ്പിലേക്ക് കടന്നാലും ഇതു തന്നെയാണ് അവസ്ഥ. ഒരാൾക്കും അവകാശപ്പെടാൻ കഴിയില്ല ഞാനാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് . സ്വന്തം ശരീരത്തെ പോലും താനാണ് സൃഷ്ടിച്ചതെന്ന് പറയാൻ ആരും ധൈര്യപ്പെടില്ല.

അല്പം ചിന്തിച്ചാൽ മനുഷ്യർ തന്നെ അല്ലാഹുവിന്റെ അസ്തിത്വത്തിന്റെ ഒരു ചലിക്കുന്ന പരസ്യമാണെന്നു കാണാൻ കഴിയും. അല്പം വർഷങ്ങൾക്ക് മുമ്പ് ഒന്നുമല്ലാതിരുന്ന നാമെല്ലാം എങ്ങിനെയാണ് രൂപം കൊണ്ടതെന്ന് ചിന്തിച്ചു നോക്കൂ! സ്ത്രീ ബീജവും പുരുഷ ബീജവും ചേർന്നാണ് മനുഷ്യക്കുഞ്ഞിന് രൂപം നൽകുന്നതെന്ന് നമുക്കറിയാം. ഇവിടെ പുരുഷ ബീജത്തിന് ഒരു സ്ത്രീ ബീജമുണ്ടെന്നും അതുമായി ചേർന്ന് മനുഷ്യന് ജന്മം നൽകണമെന്നും അറിയുമോ? അതു പോലെ, സ്ത്രീ ബീജത്തിന് , പുരുഷബീജമുണ്ടെന്നും അതുമായി ചേർന്ന് മനുഷ്യന് ജന്മം നൽകണമെന്നും അറിയുമോ ? ഇല്ല എന്ന് നമുക്കറിയാം. പക്ഷെ , അവ രണ്ടും കൂടി ചേരേണ്ടതുണ്ട്, ഒരു കുഞ്ഞിന് ജന്മം നൽകാൻ. അപ്പോൾ പുരുഷബീജത്തെയും സ്ത്രീ ബീജത്തെയും ഉണ്ടാവാനിരിക്കുന്ന കുഞ്ഞിനെയും ബന്ധിപ്പിക്കുന്ന ഒരു ഉദ്ദേശ്യമുണ്ട്, അറിവുണ്ട്, അവയെ പരസ്പരം ബന്ധിപ്പിക്കുന്ന അറിവിന്റെ ഉടമസ്ഥനായി ഒരാളുണ്ടെന്ന് അനുമാനിക്കാമല്ലോ. അവനാണ് നമ്മേ പടച്ച കാരുണ്യവാനായ അല്ലാഹു.

ബീജസങ്കലനം കഴിഞ്ഞ് , ആദ്യകോശം വിഭജിക്കുകയും രണ്ടായി തീരുകയും ചെയ്യുന്നു. വീണ്ടുമവ വിഭജിക്കപ്പെടുകയും വർദ്ധിക്കുകയും ചെയ്ത്കൊണ്ട് കോടിക്കണക്കായി പെരുകുന്നു. അങ്ങനെ നൂറു കൊല്ലത്തോളം പ്രവർത്തിക്കുന്ന ഹൃദയത്തിനും, അത്ഭുതങ്ങളിൽ അത്ഭുതമായ മസ്തിഷ്കത്തിനും , എല്ലുകൾക്കും, പല്ലുകൾക്കും മറ്റും രൂപം നൽകുകയും ചെയ്യുന്നു. പരിചയസമ്പന്നനായ ഒരു ശാസ്ത്രജ്ഞനെപ്പോലെ , എഞ്ചിനീയറെപ്പോലെ , കലാകാരനെപ്പോലെ അതു പ്രവർത്തിക്കുന്നു. ആരാണ് ആ ആദ്യകോശത്തിന്, കുഞ്ഞിന് രൂപം കൊടുക്കാൻ മാർഗ്ഗദർശനം നൽകുന്നതെന്ന് ചിന്തിച്ചു നോക്കൂ. സർവ്വശക്തനായ അല്ലാഹുവാണെന്ന് തെളിയും.

ഗർഭാശയമാകുന്ന ഇരുട്ടറയിൽ വെച്ച് കണ്ണാകുന്ന ക്യാമറക്ക് രൂപം കൊടുക്കുന്നതായി നാം കാണുന്നു. നേത്രം സംവിധാനിക്കണമെങ്കിൽ കുറെ ശാസ്ത്രീയ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവ പരിഹരിക്കാനുമുള്ള കഴിവ് വേണം. ഇത് ആദ്യ കോശത്തിനുണ്ടോ ? നമുക്ക് വെളിച്ചം കാണാൻ കഴിയുന്നത് അല്ലാഹുവിന്റെ ഔദാര്യം കൊണ്ടാണെന്ന് കാഴ്ചയുടെ ശാസ്ത്രീയ വശങ്ങൾ പഠിക്കാൻ ശ്രമിച്ചാൽ മനസ്സിലാകും. ഇന്ന് നാം കാണുന്ന സുന്ദരമായ ഈ ലോകം കാണണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ഒത്തുകൂടണമെന്ന് നോക്കൂ !

സൂര്യപ്രകാശം പോലെ ഏഴുനിറങ്ങൾ ഒന്നായി ചേർന്നുണ്ടാകുന്ന പ്രകാശം വിതറുന്ന ഒരു കേന്ദ്രം വേണം.


വസ്തുക്കൾക്ക് പ്രകാശം പ്രതിഫലിപ്പിക്കുന്ന സ്വഭാവം വേണം.


പ്രകാശം സ്വീകരിക്കാൻ കഴിയുന്ന കണ്ണുപോലുള്ള ഒരവയവം വേണം.


അത് വ്യഖ്യാനിക്കാൻ കഴിയുന്ന ഒരു മസ്തിഷ്കം വേണം. ഇവയെല്ലാം ബന്ധപ്പെട്ടു കിടക്കുന്നു. കൂടാതെ ഇവയോട് ബന്ധപ്പെട്ടുകിടക്കുന്ന പല പ്രശ്നങ്ങളും കാണാം. ഉദാഹരണമായി , പ്രകാശത്തിന്റെ ഉറവിടവും പ്രകാശവും ഉണ്ടെങ്കിലും വസ്തുക്കൾക്ക് പ്രതിഫലിപ്പിക്കുന്ന സ്വഭാവമുണ്ടെങ്കിലും നമുക്കതു കാണാൻ കഴിയണമെങ്കിൽ 1. കണ്ണിലേക്ക് വരുന്ന പ്രകാശത്തെ നിയന്ത്രിക്കണം. 2. കണ്ണിലെ കൃഷ്ണ മണിയിലെത്തുന്ന പ്രകാശത്തെ കേന്ദ്രീകരിക്കണം. 3. കണ്ണിനുള്ളിലെ തിരശ്ശീലയിൽ വീഴുന്ന നീളവും വീതിയും മാത്രമുള്ള പ്രതിബിംബത്തെ കനവും കൂടിയുള്ള മൂന്ന് തലങ്ങളുള്ള രൂപമാക്കുകയും തലകീഴായി വീഴുന്ന പ്രതിബിംബം ശരിയാക്കുകയും , രണ്ട് കണ്ണിലും വീഴുന്ന പ്രതിബിംബങ്ങളെ യോജിപ്പിക്കുകയും വേണം.

ഇത്തരം പ്രശ്നങ്ങൾ മുൻ‌കൂട്ടിക്കണ്ട് അവ പരിഹരിക്കാൻ ഏർപ്പാട് ചെയ്തതായി നാം കാണുന്നു. ഒന്ന് രണ്ട് ഉദാഹരണങ്ങൾ നോക്കൂ.

കണ്ണിലെ കൃഷ്ണമണിക്ക് നടുവിൽ കാണുന്ന പ്യൂപ്പിൾ എന്ന ദ്വാരം പ്രകാശം കൂടുതലുള്ള ഭാഗത്തേക്ക് നോക്കുമ്പോൾ ചെറുതാവുകയും പ്രകാശം കുറഞ്ഞ ഭാഗത്തേക്ക് നോക്കുമ്പോൾ വലുതാവുകയും ചെയ്യുന്നത് കാണാം. ഈ ദ്വാരം സദാ അഡ്ജസ്റ്റ് ചെയ്യാതിരുന്നാൽ നമുക്ക് ഒന്നും വ്യക്തമായി കാണാൻ കഴിയുകയില്ല.

ഈ ദ്വാരത്തിന് പുറത്ത് അൽ‌പം ഉയർന്ന് കാണുന്ന കോർണിയ എന്ന ഭാഗം പ്രകാശ രശ്മികളെ കേന്ദ്രീകരിച്ച് ദ്വാരത്തിലൂടെ കടത്തിവിടുന്നു.

ക്യാമറയിൽ മുന്നിൽ ഒരു ലെൻസും പിന്നിൽ ഒരു ഫിലിമും ഉണ്ടല്ലോ. ലെൻസിന്റെയും ഫിലിമിന്റെയും ഇടയിലുള്ള ദൂരം ക്രമീകരിച്ചുകൊണ്ടാണ് ക്യാമറയിൽ വ്യക്തമായ പ്രതിബിംബം ഉണ്ടാക്കുന്നത്. കണ്ണാകുന്ന ക്യാമറയിലും ഈ പ്രശ്നമുണ്ട്. കണ്ണിൽ ലെൻസ് സദാ അഡ്ജസ്റ്റ് ചെയ്താണ് ഈ പ്രശ്നം പരിഹരിക്കുന്നത്. അല്ലെങ്കിൽ കണ്ണിന്റെ വലിപ്പം എപ്പോഴും വ്യത്യാസപ്പെടുത്തേണ്ടി വന്നേനെ.

കണ്ണ് ഒരു ക്യാമ മാത്രമല്ല, മസ്തിഷ്കത്തിൽ നേത്രവുമായി ബന്ധപ്പെട്ട ഒരു ഭാഗമുള്ളതു കൊണ്ടാണ് കണ്ണിൽ പതിക്കുന്ന ചിത്രങ്ങൾ വ്യാഖ്യാനിക്കാൻ സാധ്യമാവുന്നത്. മസ്തിഷ്കത്തിലെ ആ ഭാഗത്ത് കേടു പറ്റിയാൽ , കണ്ണിന് കേടില്ലെങ്കിലും നമുക്ക് കാണാൻ കഴിയുകയില്ല. ചുരുക്കത്തിൽ ഇവയെല്ലാം ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തിൽ സംവിധാനിച്ചതാണെന്ന് തീർച്ച. ആ അറിവിന്റെ ഉടമയാണ് പടച്ചവനായ അല്ലാഹു

سبحان الله

കേൾവിയുടെ കാര്യം നോക്കൂ. കേൾക്കാൻ കഴിയണമെങ്കിൽ 1. ശബ്ദം വേണം. 2.ശബ്ദം സഞ്ചരിക്കാൻ ഒരു മാധ്യമം വേണം. 3. ശബ്ദം കേൾക്കാനുള്ള അവയവം അഥവാ ചെവി വേണം. 4. കേൾക്കാനുള്ള ശബ്ദം വ്യാഖ്യാനിക്കാൻ മസ്തിഷ്കം വേണം. ഈ നാല് കാര്യങ്ങളും കൂട്ടിയിണക്കുന്ന ഒരറിവില്ലേ? ചിന്തയില്ലേ? ഇവയുമായി ബന്ധപ്പെട്ട പല ശാസ്ത്രീയ സങ്കീർണ്ണതകളുണ്ട്. അവ മനസ്സിലാക്കുവാനും പരിഹരിക്കുവാനും കഴിയുന്ന ഒരു ബുദ്ധിയുടെ ഉടമസ്ഥനാകണം മാതാവിന്റെ ഗർഭാശയത്തിൽ വെച്ച് ചെവി സംവിധാനിച്ചത്.

ചെവിയുടെ കാര്യത്തിൽ സംവിധാനിച്ചുവെച്ച ശാസ്ത്രീയവസ്തുതകൾ ശ്രദ്ധിച്ചാൽ നാം അത്ഭുതപ്പെടും. ചെവിക്കുള്ളിൽ പ്രവേശിക്കുന്ന ശബ്ദതരംഗത്തെ മദ്ധ്യ കർണ്ണത്തിലെ വീണ്ടി അഥവാ ലിവർ പോലുള്ള എല്ലുകൊണ്ടുള്ള ഒരുപകരണം ഏതാണ്ട് 90 ഇരട്ടിയായി വർദ്ധിപ്പിക്കുന്നത് കൊണ്ടാണ് നമുക്ക് കേൾക്കാൻ കഴിയുന്നത്. അതേസമയം, വളരെ നേർത്ത ശബ്ദത്തെ ഈ ഉപകരണം ശക്തി കൂട്ടുന്നില്ല. അല്ലെങ്കിൽ കയ്യിളകുന്ന ശബ്ദവും , എല്ലുകൾ ഇളകുന്ന ശബ്ദവും ചെവിക്കുള്ളിലലച്ച് നമുക്കസ്വാസ്ഥ്യമുണ്ടാക്കുമായിരുന്നു. ഈ ഗതികേട് ഒഴിവായത് സുചിന്തിതമായ ഒരാസൂത്രണം കൊണ്ടല്ലേ ? ആ ആസൂത്രകനാരാണ്? അവൻ തന്നെയാണ് കാരുണ്യവാനായ അല്ലാഹു.

വലിയ ശബ്ദമുണ്ടാകുമ്പോൾ ലിവർ പോലുള്ള ഉപകരണത്തിന്റെ അറ്റത്തുള്ള സ്റ്റിറപ്പ് എന്ന ഭാഗം യാന്ത്രികമായി വഴുതി വേർപ്പെടുന്നു. ഇങ്ങനെ ഒരേർപ്പാടില്ലെങ്കിൽ മദ്ധ്യ കർണ്ണവും പുറം ചെവിയുമായി വേർതിരിക്കുന്ന ചർമ്മം പലപ്പോഴും പൊട്ടിപ്പോയേനെ. അതേപോലെ രക്ത ധമനികൾ അന്തർ കർണ്ണത്തിലെ തലച്ചോറുമായി ബന്ധമുള്ള ഞരമ്പിൽ നിന്ന് അകന്ന് സ്ഥിതി ചെയ്യുന്നു. അല്ലെങ്കിൽ രക്ത ധമനികളുടെ മിടിപ്പ് നാം സദാ കേൾക്കാനും അസ്വസ്ഥത തോന്നാനും ഇടവന്നേനെ. ആ ഞരമ്പ് ഒരു ദ്രവത്തിലാണ് കിടക്കുന്നത്. ദ്രവത്തിന്റെ അറ്റത്താണ് രക്ത ധമനികൾ അവസാനിക്കുന്നത്. എത്ര മാത്രം സൂക്ഷ്മമായ മുൻ‌കരുതൽ ! ഇതിന്റെ പിന്നിൽ ഒരു ചിന്തയുമില്ലെന്ന് പറയാനാവുമോ? എങ്ങനെയാണ് നമുക്ക് കണ്ണുകളും കാതുകളും നൽകിയ അല്ലാഹുവിനെ സ്തുതിക്കാതിരിക്കാൻ കഴിയുക? എങ്ങനെ നാം അല്ലാഹു അല്ലാത്ത മറ്റുള്ളവരെ ആരാധിക്കും ? അല്ലാഹു പറഞ്ഞതെത്ര വാസ്തവം! 
ഇപ്പോൾ ബുദ്ധിപരമായി തന്നെ നമുക്ക് ബോധ്യപ്പെട്ടു മനുഷ്യനടങ്ങുന്ന പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിച്ചത് അല്ലാഹു ആണെന്ന്. ബുദ്ധിയുള്ളവർ അതിൽ രണ്ടഭിപ്രായം പറയുകയുമില്ല.

അവിടെയാണ് ഈ കാണുന്ന പ്രപഞ്ചവും മനുഷ്യകുലവുമൊക്കെ യാദൃശ്ചികമായി ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണെന്ന വാദം പൊളിയുന്നത്. ഇത്തരം അതി സൂക്ഷ്മമായ ഒരു സംവിധാനമടങ്ങുന്നതും മില്യൺ കണക്കിന് വർഷങ്ങൾ പിന്നിട്ടിട്ടും യാതൊരു കോട്ടവുമില്ലാതെ നിലനിൽക്കുന്നതുമായ ഈ പ്രപഞ്ച സംവിധാനം വെറും ഒരു യാദൃശ്ചികമാവാൻ ബുദ്ധി സമ്മതിക്കില്ലെന്നതു തന്നെയാണ് കാരണം.

മറ്റു ചിലർ പറയുന്നത് ഇവിടെ നിശ്ചലമായ കുറെ പരമാണുക്കളുണ്ടായിരുന്നെന്നും അവ ചലിക്കുകയും സംഘടിക്കുകയും ചെയ്തതു മൂലം പ്രത്യക്ഷപ്പെട്ടതാണ് ഈ പ്രവിശാല പ്രപഞ്ചമെന്നാണ്. അവരോട് നമുക്ക് ചോദിക്കാനുള്ളത് ആരാണ് ഈ പരമാണുവിനെ സൃഷ്ടിച്ചത് ? ആരാണ് അവയ്ക്ക് അനക്കം നൽകിയത്? ആരാണ് അവയെ സംഘടിപ്പിച്ചത്? അതിന്റെ പിന്നിൽ ഒരു ശക്തി വേണമല്ലോ?

മറ്റൊരു വിഭാഗം പറയുന്നത് വെള്ളത്തിലെ രാസപ്രവർത്തനം മൂലം വെള്ളത്തിൽ നിന്ന് ഒരു കോശം രൂപപ്പെടുകയും അതിൽ നിന്നാണ് ജീവനുണ്ടായതെന്നുമാണ്. അവരോട് നമുക്ക് ചോദിക്കാനുള്ളത : ആരാണ് വെള്ളം സൃഷ്ടിച്ചത് ? ആരാണ് ഈ രാസപ്രവർത്തനം നടത്തിയത് ?

ഇത്തരം ബുദ്ധിക്ക് നിരക്കാത്ത വാദക്കാരോട് നാം കൂടുതൽ തർക്കിക്കേണ്ടതില്ല. അത്തരം ഒരു വിഭാഗം വരുമെന്ന് സർവ്വലോക രക്ഷിതാവായ അല്ലാഹു നേരത്തെത്തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്. വിശുദ്ധ ഖുർ‌ആൻ പറയുന്നത് കാണൂ :



“ആകാശ ഭൂമികളെ സൃഷ്ടിച്ച സമയത്ത് നാം അവരെ പങ്കെടുപ്പിച്ചിരുന്നില്ല. അവരെത്തന്നെ സൃഷ്ടിച്ചതിലും അവരെ പങ്കെടുപ്പിച്ചിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ കൂട്ടിന് വിളിക്കുന്നവനല്ല ഞാൻ.”ഇങ്ങനെ പ്രപഞ്ച സൃഷ്ടിപ്പിന്റെ വിഷയത്തിലും മനുഷ്യന്റെ ഉൽഭവത്തിന്റെ വിഷയത്തിലുമൊക്കെ കള്ളവാദങ്ങളുമായി വരുന്നവരുണ്ടാകും എന്ന് ഖുർ‌ആൻ നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. ഖുർ‌ആനിന്റെ അവതരണ കാലത്ത് അത്തരം വാദങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാ‍ണ്. പിൽക്കാലത്താണ് അത്തരം വാദക്കാർ രംഗത്ത് വന്നത്. അവരിൽ പെട്ടവരാണ് കുരങ്ങിൽ നിന്നാണ് മനുഷ്യനുണ്ടായതെന്ന വിചിത്രവാദക്കാർ. പിന്നെയും കുരങ്ങന്മാർ ലോകത്തെമ്പാടുമുണ്ട്. എന്തേ അതിനു ശേഷം ഒരു കുരങ്ങും മനുഷ്യനായി പരിണമിക്കാത്തത് ? എന്ന് ചോദിച്ചാൽ മറുപടി ലഭിക്കില്ല . അവർ തന്നെ പഠിപ്പിക്കുന്നത് ഒരു കുരങ്ങൻ മനുഷ്യനായി രൂപാന്തരപ്പെട്ടു എന്നാണ്. അവരും എല്ല്ലാവരും സമ്മതിക്കുന്ന കാര്യമാണ് സന്താനമുണ്ടാവണമെങ്കിൽ സ്ത്രീയും പുരുഷനുമുണ്ടാവണമെന്നത്. പുരുഷനായി മാറിയ കുരങ്ങിന് എവിടെ നിന്നേ പെണ്ണായ മനുഷ്യനെ കിട്ടിയത്? ഉത്തരം ലഭിക്കാത്ത പ്രസക്ത ചോദ്യങ്ങളാണിതൊക്കെ.

അപ്പോൾ ആകാശാ ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ചും മനുഷ്യോത്പത്തിയെക്കുറിച്ചും അല്ലാഹു അല്ല അവയെ സൃഷ്ടിച്ചതെന്ന് പറയുന്നവരോട് നമുക്ക് ഉറക്കെ ചോദിക്കാം, നിങ്ങൾ അവയെ സൃഷ്ടിക്കുന്നതിനു സാക്ഷിയായിട്ടുണ്ടോ ? അനുമാനങ്ങളില്ലാതെ സാക്ഷിപറയാൻ നിങ്ങൾക്ക് കഴിയുമോ ? ഇല്ലെന്നാണ് മറുപടിയെങ്കിൽ പിന്നെന്തിന്ന് നിങ്ങൾ കാണാത്ത വിഷയത്തിൽ തർക്കിക്കാൻ വരുന്നു. അല്ലാഹു മാത്രമാണ് ധൈര്യപ്പെട്ടത് ഞനാണ് അവയെ സൃഷ്ടിച്ചതെന്ന് പറയാൻ.

ഈ ലോകത്ത് എത്ര ചെറിയ കണ്ടു പിടുത്തം ആരു കണ്ടു പിടിച്ചാലും അത് നാലാളെ അറിയിക്കലായിരിക്കും അവരുടെ അദ്യത്തെ ഉദ്യമം. അതിന്റെ ക്രെഡിറ്റ് പരസ്യം ചെയ്യലും. ബൾബ് കണ്ടു പിടിച്ചവൻ തന്റെ പേര് ലോകം മുഴുവൻ പ്രസിദ്ധമാവാൻ ശ്രദ്ധിയ്ക്കുന്നത് കാണാം. ഇങ്ങിനെ ചെറിയ കണ്ടു പിടുത്തം മുതൽക്ക് വലിയ ടെക്നോളജികളും മറ്റും കണ്ടുപിടിച്ചവരൊക്കെ അവരുടെ പേരും സ്ഥലവും തിയ്യതിയുമൊക്കെ സൂക്ഷ്മമാ‍യി വിളംബരം ചെയ്യുന്നത് കാണാം. ചില ഉല്പന്നങ്ങൾക്ക് അവയെ കണ്ടുപിടിച്ചവരുടെ പേര് തന്നെയായിരിക്കും നൽകുക. എങ്കിൽ സൂര്യനെ സൃഷ്ടിച്ചവൻ തന്റെ പേര് പറയാൻ മറന്ന് പോയെന്ന് പറയാൻ കഴിയുമോ ? അല്ലാഹു അല്ലാത്ത മറ്റൊരു ശക്തിയാണ് അതിനെ സൃഷ്ടിച്ചതെങ്കിൽ കോടിക്കണക്കിന് കാലം യാതൊരു തകരാറുമില്ലാതെ നില നിൽക്കുന്ന ഈ അത്ഭുത പ്രതിഭാസത്തിന്റെ ഉടമ തന്റെ പേര് വിളംബരം ചെയ്യാതിരിക്കുമോ ?

ഞാനാണ് അവയെ പടച്ചതെന്ന് പറയാൻ അല്ലാഹു അല്ലാതെ ഒരു ശക്തിയും മുതിർന്നിട്ടില്ലെന്നതാണ് സത്യം. ഖുർ‌ആൻ അവതരണകാലത്ത് മക്കത്തുണ്ടായിരുന്ന ബിംബാരാധകർപോലും അവരുടെ ഭാഷയിൽ പറയുകയുണ്ടായി അല്ലാഹു ആണ് അവയെ സൃഷ്ടിച്ചതെന്ന്.( അല്ലാഹുവിനെ മനസിലാക്കിയതിൽ അവർക്ക് തെറ്റ് പറ്റിയെങ്കിലും ) കാണുക.




പ്രവാചകരേ, അങ്ങ് ഈ മനുഷ്യരോട് ആകാശാഭൂമികളെ സൃഷ്ടിച്ചതാരാണെന്നും സൂര്യനെയും ചന്ദ്രനേയും കീഴ്പ്പെടുത്തിവെച്ചതാരാണെന്നും ചോദിച്ചാൽ അവർ പറയും “ അല്ലാഹു” എന്ന് പിന്നെ എങ്ങിനെയാണിവർ വഞ്ചിക്കപ്പെടുന്നത് ?
അപ്പോൾ സൃഷ്ടിപ്പെന്നത് അല്ലാഹുവിനു മാത്രാം അവകാശപ്പെട്ടതാണെന്ന് വ്യക്തമായി. അവനാണ് നമ്മോട് ഞാനാണ് അവയെ സൃഷ്ടിച്ചതെന്ന് പറഞ്ഞതും.

ഈ യാഥാർഥ്യം പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിൽ മാത്രം ഒതുങ്ങുന്നില്ല. സർവ്വ ചരാചരങ്ങളുടെയും സൃഷ്ടിപ്പിന്റെയും ജീവൻ നൽകുന്നതിന്റെയും ഉടമ യഥാർഥത്തിൽ അല്ലാഹു ആണ് . മനുഷ്യ കരങ്ങൾ ബാഹ്യമായി അതിനു കാരണമായി ഭവിക്കുന്നുണ്ടെങ്കിലും ശരി, അതാണ് അല്ലാഹു പറഞ്ഞത്.





“അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു, അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ സകല വസ്തുക്കളുടെയും സൃഷ്ടാവാണ്. അതിനാൽ നിങ്ങൾ അവന്ന് ആരാധനകളർപ്പിക്കൂ.. അവൻ സകല കാര്യങ്ങളുടെയും ഉത്തരവാദിത്വമേറ്റവനാകുന്നു. “ ( സൂറ- അൽ -അൻ‌ആം 102 )

സകലമാന വസ്തുക്കളുടെയും സൃഷ്ടിപ്പ് ഞാനാണ് നടത്തിയതെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ സംശയിക്കേണ്ടതില്ല. ഏതു വസ്തു എടുത്തു നോക്കിയാലും ഈ യാഥാർഥ്യം നമുക്ക് മനസിലാക്കാം. നമുക്ക് മുമ്പിലുള്ള ഒരു മേശ അതിലെ മരങ്ങളുടെ ഉറവിടം അന്വേഷിച്ചാൽ ഒരു പക്ഷെ മലേഷ്യയിലോ നിലമ്പൂരിലോ നമ്മുടെ പറമ്പിലോ എത്തും. അതെവിടുന്നുണ്ടായി എന്ന് ചോദിച്ചാൽ തൈ നട്ടുപിടിപ്പിച്ചു എന്നായിരിക്കും മറുപടി. ആ തൈ എവിടെനിന്നുണ്ടായി എന്ന് ചോദിച്ചാൽ ആ മരത്തിന്റെ മുൻ‌ഗാമിയിൽ നിന്ന് കിട്ടിയ വിത്ത് മുഖേന മുളപ്പിച്ചു എന്നായിരിക്കും മറുപടി. അങ്ങിനെ പിന്നോട്ട് പോയാൽ അവസാ‍നം നാം അതിന്റെ ആദ്യ ചെടിയിൽ ചെന്നെത്തും . അതിനെ അല്ലാഹു ആണ് സൃഷ്ടിച്ചതെന്ന് നാം പറയൽ നിർബന്ധിതരാകും. ഇതാണ് എന്തിന്റെയും അവസ്ഥ. എല്ലാറ്റിനെയും ആദ്യമായി സൃഷ്ടിക്കുന്നത് അല്ലാഹു ആണ് . പിന്നീട് പ്രപഞ്ചത്തിൽ അല്ലാഹു നൽകിയ കാരണങ്ങളുമായി യോജിക്കുമ്പോൾ അതിനു വർദ്ധനവുണ്ടാകുന്നു.

ഒരു പക്ഷെ ചിലർ പറഞ്ഞേക്കാം. പല വിത്തുകളേയും സംയോജിപ്പിച്ച് പ്രത്യേക ഗുണമേന്മയുള്ള വിത്തുകൾ ഞങ്ങളുണ്ടാക്കിയിട്ടുണ്ടല്ലോ എന്ന്. അവരോട് നമുക്ക് പറയാനുള്ളത് ആദ്യ വിത്ത് ഉണ്ടാക്കിയവൻ അല്ലാഹു അല്ലേ എന്നതാണ്. അല്ലാഹുവിന്റെ സൃഷ്ടികളിലൊന്നിന്റെ സഹായം കൂടാതെ ഇല്ലായ്മയിൽ നിന്ന് വല്ലതിനെയും പടക്കാൻ നമുക്ക് കഴിയുമോ ? ഇല്ലെന്നതാണ് സത്യം. അപ്പോൾ നമുക്ക് ഉറക്കെപ്പറയാം.





അവനാകുന്നു നിങ്ങളുടേ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ സകല വസ്തുക്കളുടെയും സൃഷ്ടാവാണ്. അതിനാൽ നിങ്ങൾ അവന്ന് ആരാധനകളർപ്പിക്കൂ.. (സൂറ – അൽ അൻ‌ആം 102 )

ജീവജാലങ്ങളിലേക്ക് കടന്നാലും ഇത് തന്നെയാണ് അവസ്ഥ. എല്ലായിനം ജീവികളുടെയും വസ്തുക്കളുടെയും ഇണകളെ അല്ലാഹുവാണ് ആദ്യം സൃഷ്ടിച്ചത്.
പിന്നീട് അത് അല്ലാഹു തന്നെ പറയുന്നുണ്ട്.




എല്ലാ വസ്തുക്കളുടെയും ജോടികളെ നാം സൃഷ്ടിച്ചുവെച്ചിരിക്കുന്നു. നിങ്ങൾ പാഠമുൾകൊള്ളാ‍ൻ വേണ്ടി “
നോക്കൂ ..നിങ്ങളിൽ ആർക്കാണ് ഇങ്ങനെ പറയാൻ കഴിയുക ? അല്ലാഹു സൃഷ്ടിച്ച ഏതെങ്കിലും വസ്തുക്കളുടെ സഹായം കൂടാതെ ഇല്ലായ്മയിൽ നിന്ന് ആണിനെയും പെണ്ണിനെയും അല്ലെങ്കിൽ നെഗറ്റീവും പോസിറ്റീവും സൃഷ്ടിച്ചതായി അവകാശപ്പെടാൻ ആർക്കാണ് കഴിയുക ? മുകളിൽ കൊടുത്ത ആയത്തിന്റെ തൊട്ട് ശേഷം അല്ലാഹു പറയുന്ന വചനം എത്ര ശ്രദ്ധേയമാണ് !




"അതിനാൽ നിങ്ങൾ അല്ലാഹുവിലേക്ക് ഓടി വരുവിൻ “
സമ്മതിക്കുക സഹോദരന്മാരേ, അഹങ്കരിക്കാതിരിക്കുക. നമുക്ക് അല്ലാഹുവിൽ വിശ്വസിക്കാം അവനിലേക്ക് അടുക്കാം.
അല്ലാഹുവിന്റെ ഒരു വെല്ലു വിളി നോക്കൂ നിങ്ങൾ :


ഓ ജനങ്ങളേ, ഒരു ഉദാഹരണം പറയാം, ശ്രദ്ധിച്ചു കേൾക്കൂ : അല്ലാഹുവിനെ കൂടാതെ നിങ്ങൾ ആരാധനകളർപ്പിച്ചുകൊണ്ടിരിക്കുന്ന ദൈവങ്ങളുണ്ടല്ലോ, അവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിച്ചിട്ടില്ല. അവരെല്ലാം സംഘടിച്ചാൽ പോലും അതിനു സാധിക്കില്ല. എന്നല്ല , ഈച്ച അവരിൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അതിനെ രക്ഷിക്കാൻ പോലും അവർക്ക് സാധിക്കുകയില്ല. സഹായം തേടുന്നവരും ഈ ദൈവങ്ങളും ദുർബലരാണ് . ഈ ജനം അല്ലാഹുവിനെ മനസ്സില്ലാക്കേണ്ടുന്ന വിധം മനസ്സിലാക്കിയിട്ടില്ല. “ യഥാർഥത്തിൽ ശക്തനും അജയ്യനുമായവൻ അല്ലാഹു മാത്രമാകുന്നു.”ഈ വെല്ലുവിളി ഇന്നും നില നിൽക്കുന്നു. അല്ലാഹു സൃഷ്ടിച്ച് വെച്ച വസ്തുക്കളുടെ സഹായം കൂടാതെ ഇല്ലായ്മയിൽ നിന്നും ഒരു നിസാര ജീവിയെപ്പോലും അല്ലാഹുവിനെ നിഷേധിക്കുന്ന പ്രകൃതിവാദികൾക്കോ മറ്റോ ഇതുവരേക്കും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തി, ചൊവ്വയിലേക്കും സൂര്യനിലേക്കും അതിലപ്പുറവും അവൻ എത്തിയേക്കാം . പക്ഷെ അല്ലാഹു സൃഷ്ടിച്ചവയുടെ സഹായം കൂടാതെ ഇല്ലായ്മയിൽ നിന്ന് ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കാൻ അവനു സാധ്യമല്ല.

ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്ന ഒരു പരമ സത്യമാണ്. ശാസ്ത്രം എത്ര പുരോഗമിച്ചാലും അല്ലാഹു സംവിധാനിച്ചതും നിക്ഷേപിച്ചതുമായ കഴിവുകളെ പുറത്ത് കൊണ്ട് വരികയാണ് അവ ചെയ്യുന്നത്. അല്ലാതെ ഇല്ലായ്മയിൽ നിന്നും ഒന്നിനെയും ഉണ്ടാക്കാൻ അവക്ക് സാധ്യമല്ല.

അവിടെയാണ് വീണ്ടും നാം ആദ്യം എഴുതിയ ആയത്ത് പ്രസക്തമാ‍കുന്നത്.


“അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ സകല വസ്തുക്കളുടെയും സൃഷ്ടാവാ‍ണ്. അതിനാൽ നിങ്ങൾ അവന്ന് ആരാധനകളർപ്പിക്കൂ. അവൻ സകല കാര്യങ്ങളുടെയും ഉത്തരവാദിത്തമേറ്റവനാകുന്നു” (സൂറ അൽ-അൻ‌ആം 102 )അപ്പോൾ ബുദ്ധിപരമായിത്തന്നെ അല്ലാഹു ആണ് എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചതെന്ന് നാം മനസ്സിലാക്കി.


No God But Allah


മനുഷ്യനേക്കാൾ ചെറുതായ ചെടികളും സസ്യങ്ങളും ജീവികളും നിർജീവ വസ്തുക്കൾ വരേക്കും സൃഷ്ടിച്ചവൻ അല്ലാഹു ആണെങ്കിൽ ബുദ്ധികൊണ്ടും വിവേകം കൊണ്ടും ചിന്ത കൊണ്ടും വ്യതിരിക്തനായ മനുഷ്യനെ സൃഷ്ടിച്ചത് എന്തായാലും അല്ലാഹു ആണ്. അത് കൊണ്ടാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്.




“അതല്ല, ഇവരെ സൃഷ്ടാവില്ലാതെ സ്വയം സൃഷ്ടിക്കപ്പെട്ടതാണോ ? അതോ അവർ തന്നെയാണോ ഇവയെ സൃഷ്ടിച്ചവർ ? ആകാശങ്ങളെയും ഭൂമികളെയും അവർ സൃഷ്ടിച്ചുവോ ?”
ഈ പ്രപഞ്ചത്തിൽ കാണുന്നത് മുഴുവനും അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് നാം സമ്മതിക്കുന്നുവെങ്കിൽ ഈ പ്രപഞ്ചത്തെ പരിപാലിക്കുന്നവനും സംരക്ഷിക്കുന്നവനും അതിന്റെ സംവിധായകനും എല്ലാം അല്ലാഹുവാണെന്ന് സമ്മതിക്കാൻ ബുദ്ധി പറയുന്നുവെങ്കിൽ നാം ഉറക്കെ പറയുക. “ലാ ഇലഹ ഇല്ലല്ലാഹ് “ എന്ന് (There is no God worthy of worship except Allah) എന്ന്

ഈ പ്രപഞ്ചത്തിൽ മനുഷ്യന് ചില കാര്യങ്ങളിൽ നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു നൽകിയിട്ടുണ്ടെന്നതൊഴിച്ചാൽ എല്ലാം അല്ലാഹുവിന്റെ അനിയന്ത്രിത തീരുമാനത്തിനും ഉദ്ദേശത്തിനും വഴങ്ങിക്കൊണ്ട് നിലനിൽക്കുകയാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മറ്റു ഗോളങ്ങളും ഭൂമിയും എല്ലാം ചലിക്കുന്നത് അല്ലാഹുവിന്റെ നിയമമനുസരിച്ചാണ്. മനുഷ്യന് അവയിലൊന്നും യാതൊരു കൈകടത്തലുമില്ല. വളരെ സൂക്ഷ്മമായ നിയമങ്ങൾക്ക് വിധേയമായിക്കൊണ്ടാണ് അവ ചലിക്കുന്നത്. സൂര്യൻ ഉദിക്കുന്ന സമയത്തെത്തൊട്ട് ഒരു നിമിഷം പോലും അത് പിന്തുകയോ മുന്തുകയോ ചെയ്യില്ല. അല്ലാഹു പറഞ്ഞില്ലേ :




“ചന്ദ്രനെ എത്തിപ്പിടിക്കാൻ സൂര്യന് കഴിയില്ല. രാത്രിക്ക് പകലിനെ കവച്ചുകടക്കാനാവുകയുമില്ല. എല്ലാം ഓരോ പഥങ്ങളിൽ കറങ്ങിക്കൊണ്ടേയിരിക്കുകയാണ്.”മനുഷ്യകുലം മുഴുവൻ ശ്രമിച്ചാലും അവയെ ഒരു സെകന്റ് നിറുത്താനോ അല്ലെങ്കിൽ ഭൂമിയുടെ കറക്കത്തിന്റെ വേഗത അല്പം കുറക്കാനോ സാധ്യമല്ല

പ്രിയ സഹോദരന്മാരേ, ഈ സൃഷ്ടാവിനെയല്ലേ നാം ആരാധിക്കേണ്ടത് ? പറഞ്ഞു നോക്കൂ

ലാ ഇലാഹ ഇല്ലല്ലാഹ് “ ( No God But Allah) لا إله إلا الله


അല്ലാഹു അവന്റെ മഹത്വത്തിനും ഗാംഭീര്യത്തിനും യോജിക്കുന്ന വിധത്തിൽ പ്രത്യേക നിയമ വ്യവസ്ഥയോടു കൂടെയാണ് ഈ ലോകത്തെ സംവീധാനിച്ചിരിക്കുന്നത്. കാരണങ്ങളുടെ ലോകമാണിത്. കാരണങ്ങളുണ്ടാകുമ്പോൾ കാര്യങ്ങളുണ്ടാകുന്നു. പുരുഷനും സ്ത്രീയും ബന്ധപ്പെട്ടാൽ സന്താനോത്പാദനമുണ്ടാവുക എന്നത് ഈ ലോകത്തിന്റെ ക്രമമാണ്. എന്നാൽ ചിലപ്പോൾ ഈ ബന്ധപ്പെടലുകളെകൊണ്ട് കുഞ്ഞുങ്ങളുണ്ടാവില്ല. കാരണങ്ങൾ കൂടിച്ചേരൽ കൊണ്ട് മാത്രം കാര്യങ്ങൾ ഉണ്ടാവില്ലെന്നും അല്ലാഹുവിന്റെ അജയ്യമായ ഉദ്ദേശം കൂടി ഉണ്ടെങ്കിൽ മാത്രമേ സൃഷ്ടി നടക്കുകയുള്ളൂ എന്നും മനുഷ്യനെ ബോധ്യപ്പെടുത്താനാണ് ഇത്തരം അപവാദങ്ങൾ ഇടക്കിടെ അല്ലാഹു ചെയ്യുന്നത്. ഖുർ‌ആനിൽ അത് പറയുന്നുണ്ട്



“അല്ലാഹു ആകാശ-ഭൂമികളുടെ ഉടമായാകുന്നു. അവനുദ്ദേശിക്കുന്നതെന്നും അവൻ സൃഷ്ടിക്കുന്നു. ഉദ്ദേശിക്കുന്നവർക്ക് പെണ്മക്കളെ സമ്മാനിക്കുന്നു. ഇച്ഛിക്കുന്നവർക്ക് ആണ്മക്കളെയും അവനുദ്ദേശിക്കുന്നവർക്ക് ആണ്മക്കളെയും പെണ്മക്കളെയും ഒന്നിച്ച് കൊടുക്കുന്നു. ഇച്ഛിക്കുന്നവരെ വന്ധ്യരാക്കുന്നു. അവൻ എല്ലാം അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനുമാകുന്നു”അപ്പോൾ ഇത് കാരണങ്ങളുടെ ലോകമാണെങ്കിലും കഴിവുകളുടെ അനർഗളത അല്ലാഹുവിന്റെ സ്വന്തമാണ്. വിവാഹിതരായി വർഷങ്ങളോളം കൂടെകഴിഞ്ഞിട്ടും സന്താന ഭാഗ്യം ലഭിക്കാത്തവരെത്രയാണ്! . ഇത് നമ്മെ ചിന്തിപ്പിക്കാനാണ്. കാരണങ്ങളുടെ ലോകമാണെങ്കിലും അല്ലാഹുവിന്റെ ഇച്ഛ കൂടി ആവശ്യമാണെന്നതിലേക്ക് അല്ലാഹുവിനോ കാരണങ്ങളില്ലാതെയും സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ചവനാ‍ണവൻ. ആദമിനെ സൃഷ്ടിച്ചത് സ്ത്രീയോ പുരുഷനോ ബന്ധപ്പെടലോ ഒന്നുമില്ലാതെയാണ് , അത് പോലെ സ്ത്രീയില്ലാതെ പുരുഷനിൽ നിന്ന്മാത്രമാണ് നമ്മുടെ ആദ്യമാതാവ് ഹവ്വ عليها السلام യെ സൃഷ്ടിച്ചത്. പുരുഷന്റെ സ്പർഷനം പോലുമില്ലാതെയാണ് ഈസാ നബി عليها السلام യെ സൃഷ്ടിച്ചത്. ഇതെല്ലാം അല്ലാഹു സർവ്വ ശക്തനാണെന്നും അവന്റെ കഴിവുകൾക്ക് പരിധികളോ ഉപാധികളോ ഇല്ലെന്ന് അറിയിക്കാൻ വേണ്ടിയുമാണ്.

മറ്റേത് പ്രതിഭാസത്തിലേക്ക് ചിന്തിച്ചാലും ഈ പ്രത്യേകത കാണാം. കാലാകാലങ്ങളിലായി കൃത്യമായി മഴ കിട്ടിയിരുന്ന എത്ര സ്ഥലങ്ങളാണ് ചില വർഷങ്ങളിൽ മഴ കിട്ടാതെ പോകുന്നത്. വർഷത്തിലോ വർഷങ്ങൾ കഴിയുമ്പോഴോ മഴ ലഭിച്ചിരുന്ന എത്ര സ്ഥലങ്ങളാണ് മഴകൊണ്ട് വീർപ്പ് മുട്ടിയത്. അപ്പോൾ ഇതൊന്നും പ്രകൃതിയോ യാദൃശ്ചികതയോ അല്ല. എല്ലാം സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ തീരുമാനങ്ങളാണ്.


سبحانك اللهم أنت الواحد õ وسبحانك اللهم أنت الخالق

ഇനി ജീവികളിലേക്ക് കടന്നാലോ , മനുഷ്യരേക്കാൾ എത്രയോ ഇരട്ടി ശക്തിയുള്ള ആനയേയും ഒട്ടകത്തേയുമൊക്കെ അവൻ കീഴ്പ്പെടുത്തി ഉപയോഗപ്പെടുത്തുന്നു. കൊച്ചുകുട്ടിപോലും തന്നെക്കാൾ എത്രയോ വലുതും ശക്തനുമായ ഒട്ടകത്തെ തെളിച്ച് കൊണ്ട് പോകുന്നത് കാണാം. അതിനെ ശക്തിയായി അടിക്കുന്നത് കാ‍ണാം. ഒട്ടകം വിചാരിച്ചാൽ ഈ കുട്ടിയെ ഒരു തട്ട് കൊടുത്ത് കഥ കഴിക്കാൻ കഴിയും. പക്ഷെ അല്ലാഹു അതിനെ നമുക്ക് കീഴ്പ്പെടുത്തിതന്നതാണ്. നായ മനുഷ്യനു കാവൽക്കാരനായി നിലകൊള്ളുന്നു. അതേ വർഗത്തിൽ പെട്ട ചെന്നായ മനുഷ്യനെ കൊന്ന് തിന്നുന്നു. ഇഴ ജന്തുവായ ചെറിയ സർപ്പത്തിനു പോലും മനുഷ്യനെ അപായപ്പെടുത്താൻ കഴിയും . എല്ലാം അല്ലാഹു മനുഷ്യനെ ചിന്തിപ്പിക്കാൻ ചെയ്തു വെച്ചതാണ്

ഇത് മനസ്സിലാക്കാൻ അല്പം കൂടെ വിശദീകരിക്കാം. ചിലർ പറയാറുണ്ട് എന്റെ ശരീരത്തിന്റെ ഉടമ ഞാനാണ്. എനിക്കതിനെ നിയന്ത്രിക്കാനും ഞാനുദ്ദേശിച്ചത് ചെയ്യാനും എനിക്ക് കഴിയുമെന്നൊക്കെ. പക്ഷെ ഇത് വെറും പൊള്ളവാദമാണ്. എന്നല്ല സ്രഷ്ടാവിനെ നിന്ദിക്കലുമാണ്. അല്ലാഹുവാണ് നമ്മുടെ ശരീരത്തിന്റെ യഥാർഥ ഉടമ. അവനുദ്ദേശിച്ചതൊക്കെ അവൻ ചെയ്യുന്നു. ഇത് നിങ്ങൾക്ക് വിശ്വാസം വരുന്നില്ലെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ. ഹൃദയം സ്പന്ദിക്കുന്നുണ്ട്. നാമാണോ അതിനെ സപന്ദിപ്പിക്കുന്നത് ? അലപ നേരത്തേക്കെങ്കിലും ഒരു വിശ്രമമെന്നോണം അതിന്റെ സ്പന്ദനം നിർത്താൻ നമുക്ക് കഴിയുമോ ? അല്ലെങ്കിൽ അതിന്റെ സപന്ദനം നിലച്ചാൽ നമുക്കത് റീസ്റ്റാർട്ട് ചെയ്യാൻ കഴിയുമോ ? നാം ഉറങ്ങുകയാണെങ്കിൽ നമ്മുടെ ഉദ്ദേശങ്ങൾക്കനുസരിച്ച് എങ്ങിനെ ഹൃദയത്തെ നിയന്ത്രിക്കാൻ കഴിയും ? ഉറങ്ങുന്ന സമയത്ത് സ്പന്ദനത്തിന്റെ സ്പീഡ് കുറക്കാൻ ഓർഡർ നൽകുന്നത് ആരാണ് ? അദ്ധ്വാനിക്കുന്ന സമയത്ത് ഹൃദയമിടിപ്പ് കൂട്ടാൻ ആരാണ് പറഞ്ഞത് ?

ശ്വനന പ്രക്രിയ നാമാണോ നിയന്ത്രിക്കുന്നത് ? ആണെങ്കിൽ സ്വനിയന്ത്രണം നഷ്ടപ്പെടുന്ന ഉറക്കത്തിൽ എങ്ങിനെ ശ്വസിക്കും ? സത്യത്തിൽ ഇവയൊക്കെ നമ്മുടെ കരങ്ങൾക്കപ്രാപ്യമായി നിലകൊള്ളുകയാണ്. അവ നിലക്കാൻ സർവ്വലോക രക്ഷിതാവിന്റെ ഓർഡർ എത്തിക്കഴിഞ്ഞാൽ ഒരു കൊലകൊമ്പനും അതിനെ തടയാനോ പുനർ ചലനം സാധ്യമാക്കാനോ കഴിയില്ല.

ദഹനേന്ദ്രിയവും ബന്ധപ്പെട്ട മെഷീനറികളും ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ നാമാണത് ചെയ്യുന്നതെങ്കിലുള്ള കഷ്ടപ്പാടുകൾ എത്രയായിരിക്കും. രക്തധമനികൾ ഓരോ സെകൻഡിലും ചെയ്ത്കൊണ്ടിരിക്കുന്ന സേവനം നാം നിയന്ത്രിക്കുകയാണെങ്കിൽ നമുക്ക് പിന്നെ വല്ല പണിയും ചെയ്യാൻ സമയം കിട്ടുമോ ? ഇതെല്ലാം വളരെ സൂക്ഷ്മമായി നില നിർത്തി പരിപാലിച്ച് പോരുന്ന അല്ലാഹുവിനെ സ്തുതിക്കുക. നമുക്ക് സ്വയമായി ഒരു കാര്യവും തീരുമാനിക്കാനോ നിയന്ത്രിക്കാനോ ഉള്ള പരമാധികാരം ഇല്ലെന്നതിന്റെ സൂചനകൾ മാത്രമാണിതൊക്കെ



سبحانك ما شكرناك حق شكرك يا الله فلك الحمد حتى ترضى

മറ്റൊരു തെളിവു കൂടെ കാണൂ. വിശുദ്ധ ഖുർ‌ആനിലെ ഒരു ചെറിയ സൂറത്താണ് “തബ്ബത്ത് യദാ അബീ ലഹബിൻ...” എന്നു തുടങ്ങുന്ന ‘മസദ്’ സൂറത്ത്. പലരും ഇത് പലവുരു പാരായണം ചെയ്തിട്ടുണ്ടാകും. എന്നാൽ അതിലടങ്ങിയ ഒരു അമാനുഷികത പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ആദ്യം നമുക്കാ സൂറത്തിന്റെ ആശയം നോക്കാം.

“അബൂ ലഹബിന്റെ കൈകൾ രണ്ടും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ സമ്പത്തും നേട്ടങ്ങളും യാതൊരു ഉപകാരവും ചെയ്തില്ല. തീർച്ചയായും ജ്വാലകളുയരുന്ന നരകത്തിൽ അവൻ പ്രവേശിക്കുന്നതാണ്. ഒപ്പം ഏഷണിക്കാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തിൽ പനനാരുകൊണ്ടൊരു വടമുണ്ടായിരിക്കും”.

ഇ സൂറത്തവതരിച്ചത് തിരുനബി صلى الله عليه وسلم യുടെ പിതൃവ്യനായ അബൂലഹബിനെതിരായിട്ടാണ്. അദ്ദേഹവും ഖുറൈശികളിലെ പ്രമുഖരായ പലരും അവിശ്വാസികളായി, ഇസ്‌ലാമിനും തിരുനബി صلى الله عليه وسلم യ്ക്കും കഠിന ശത്രുതയും ഗൂഢാലോചനയും നടത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഈ അധ്യായം അവതരിക്കുന്നത്. അവരിൽ‌പ്പെട്ട അബൂസുഫ്‌യാൻ, ഖാലിദുബ്‌നുൽ വലീദ് رضي الله عنهما തുടങ്ങി പല പ്രമുഖരും പിന്നീട് ഇസ്‌ലാം വിശ്വസിക്കുകയുണ്ടായി.

എന്നാൽ ഈ വചനത്തിലെ പ്രതിളായ അബൂലഹബിനും ഭാര്യക്കും ഇസ്‌ലാം മതം സ്വീകരിക്കാനുള്ള അവസരമുണ്ടായിരുന്നു. ഈ പ്രഖ്യാപനം വന്നതിനു ശേഷവും അവർ വർഷങ്ങളോളം ജീവിച്ചിരുന്നു. അവരെങ്ങാനും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നുവെങ്കിൽ ഖുർ‌ആനിനോ മുസ്‌ലിംകൾക്കോ എന്നല്ല അല്ലാഹുവിനോ അഡ്രസുണ്ടാവുമായിരുന്നില്ല. കാരണം ഈ സൂറത്തിൽ പറയുന്നത് അവൻ അവിശ്വാസിയായി ചത്തുപോയി നരകം വരിക്കുമെന്നാണ്.

ചിന്തിച്ച് നോക്കൂ, അല്ലാഹുവിനെയും ഇസ്‌ലാമിനെയും മുഹമ്മദ് നബി صلى الله عليه وسلم യെയും പരാജയപ്പെടുത്താനും വഷളാക്കാനും അബൂലഹബ് തീരുമാനിച്ചിരുന്നെങ്കിൽ നടക്കുമായിരുന്നില്ലേ? ആളുകൾ കൂടുന്നിടത്ത് ചെന്ന് വെറുതെ, “ഓ ജനങ്ങളെ, ഖുർ‌ആനിൽ, മുഹമ്മദിന്റെ അല്ലാഹു, ഞാനും എന്റെ ഭാര്യയും നരകം പ്രാപിക്കുമെന്ന് പറയുന്നു, അത് പച്ചക്കള്ളമാണെന്നും അതുകൊണ്ട് തന്നെ ഈ മതവും അതിന്റെ വക്താവായ മുഹമ്മദും വ്യാജമാണെന്ന് തെളിയിച്ചു തരാം. ഞാനിതാ നിങ്ങൾക്ക് മുമ്പിൽ വെച്ച് ശഹാദത്ത് വചനം ഉരുവിട്ട് മുസ്‌ലിമാകുന്നു” എന്ന് വെറും വായ കൊണ്ടെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ പിന്നെന്തിനാണ് പിന്നെന്തിനാണ് ഖുർ‌ആൻ പറ്റുക? അല്ലാഹു ഉണ്ടെന്ന് പറയുന്നത് അർഥ ശ്യൂന്യമായില്ലേ? പക്ഷെ അതുണ്ടായില്ല. അന്നത്തെ ഒരു അമുസ്‌ലിമിനും അങ്ങിനെ ഒരാശയം അബൂലഹബിനിട്ട് കൊടുക്കാൻ പോലും സാധിച്ചില്ല. പ്രിയ സഹോദരന്മാരേ മനുഷ്യ മനസ്സുകളുടെ വിചാരങ്ങളെപ്പോലും നിയന്ത്രിക്കുന്നത് അല്ലാഹു ആണെന്നതിന് ഇതിലും വലിയ തെളിവ് വേറെയാ‍വശ്യമുണ്ടോ?




اللهم لا تزغ قلوبنا بعد إذ هديتنا നാഥാ ,നീഞങ്ങൾക്ക് ഹിദായത്ത് നൽകിയല്ലോ ഇനി ഞങ്ങൾക്ക് ഹൃദയത്തിന് ചാഞ്ചാട്ടം നൽകരുതേ


നമുക്കുള്ളതുപോലെ കണ്ണുണ്ടായിട്ട് കാണാൻ കഴിയാത്ത എത്ര ഹതഭാഗ്യരുണ്ടിവിടെ? നമുക്കുള്ളതുപോലെ പല്ലും നാവും ചുണ്ടും തൊണ്ടയുമെല്ലാമുണ്ടായിട്ടും സംസാരിക്കാൻ കഴിയാത്തവരെത്രയുണ്ട്. ചെവിയുണ്ടായിട്ട് കേൾക്കാൻ കഴിയാത്തവരെത്രയുണ്ട് ! ഇതെല്ലാം അല്ലാഹു നമ്മേ ചിന്തിപ്പിക്കാൻ ചെയ്യുന്നവയാണെന്നോർക്കുക.

ചിന്തിച്ചു നോക്കൂ, നാം ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേൽക്കാനുദ്ദേശിക്കുമ്പോഴേക്ക് എത്ര പേശികളാണ് അതിനു വേണ്ടി പ്രവർത്തിക്കുന്നത്? ഏതെല്ലാമാണ് നിശ്ചലമാകുന്നത്? നമുക്കതിൽ വല്ല പങ്കുമുണ്ടോ ? വെറും ഉദ്ദേശം മാത്രം. ഒന്ന് മൂത്രമൊഴിക്കാൻ ഉദ്ദേശിച്ച് ഇരുന്നാൽ മൂത്രം വരുന്നു. കഴിഞ്ഞാൽ എഴുന്നേൽക്കുന്നു. വല്ല ലീക്കും ആ സംവിധാനത്തിൽ സംഭവിക്കുന്നുണ്ടോ? ആരാണ് ഈ സംവിധാനങ്ങളൊക്കെ ചെയ്തത്? മഹാനായ ഇമാം ഗസ്സാലി رحمه الله പറഞ്ഞതുപോലെ, “കൃത്യമായി മൂത്രമൊഴിക്കാനും മുടങ്ങാതെ മലം ഒഴിവാക്കാനും സാധിക്കുന്നവിധത്തിൽ മനുഷ്യനെ അല്ലാഹു സംവിധാനിച്ച അനുഗ്രഹത്തിന്റെ വില അറിയണമെങ്കിൽ മൂത്രം പോകാതെ, മലം ഒഴിവാക്കാൻ കഴിയാതെ ഹോസ്പിറ്റൽ കിടക്കകളിൽ കഴിയുന്ന രോഗികളെ പോയി കാണണമെന്ന്”. എത്ര ശരിയാണത്.

‘ചിരിയും’ ‘കരയലും’ , ഇവയെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ. വിശുദ്ധ ഖുർ‌ആനിൽ സൂറത്തുന്നജ്മിൽ ഒരായത്തുണ്ട്. നാമതിലൂടെ കടന്നുപോകാറുണ്ട്. പക്ഷെ അതിലെ അമാനുഷികത നാം ചിന്തിക്കാറില്ല. ഇതാണ് ആ ആയത്ത് :

“അവൻ തന്നെയാകുന്നു ചിരിപ്പിച്ചതും കരയിച്ചതും”.
അഥവാ ഈ രണ്ട് പ്രതിഭാസങ്ങൾ മനുഷ്യർക്ക് മുഴുവനും നൽകിയവൻ അല്ലാഹു ആണ്. മറ്റു ജീവികൾക്കതില്ലതാനും. അല്ലാഹുവിന്റെ രണ്ട് വലിയ അനുഗ്രഹങ്ങളാണത്. അതുകൊണ്ട് തന്നെ എല്ലാവരും ചിരിക്കുന്നതും കരയുന്നതും ഒരു പോലെയാണ്. അവിടെ ഭാഷയുടെയോ നാടിന്റെയോ ജാതിയുടെയോ വ്യത്യാസം കാണുന്നില്ല. ഇം‌ഗ്ലീഷ് ചിരിയെന്നു പറഞ്ഞ് ഒരു ചിരിയില്ല. അറബിക്കരച്ചിൽ എന്നു പറഞ്ഞ് ഒരു കരച്ചിലുമില്ല. മലയാളച്ചിരിയുമില്ല. എല്ലാവരുടേതും ഒരു രൂപം തന്നെ.

പ്രിയ സഹോദരാ ഇതാണ് നമ്മുടെ ശരീരത്തിന്റെ അവസ്ഥയെങ്കിൽ ആ പരമ കാരുണ്യവാനായ അല്ലാഹുവിൽ വിശ്വസിക്കൂ, നമ്മുടെ ശരീരത്തിന്റെ മുഴുവൻ കോശങ്ങളുടേയും ഉടമയാണവൻ. അവന്റെ സ്വർഗ്ഗവും പ്രതിഫലവും കാംക്ഷിക്കുന്നില്ലെങ്കിൽ ചുരുങ്ങിയത് അവന്റെ ശിക്ഷയെ ഭയപ്പെടൂ‍. അവന്റെ പാരത്രിക ജീവിതത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ ഭൂലോകത്ത് അവന്റെ ശിക്ഷ നമ്മേ പിടികൂടുമെന്ന പേടിയെങ്കിലും വെച്ചുകൊണ്ട് അവനിൽ വിശ്വസിക്കൂ. അവൻ എല്ലാ സന്തോഷവും സുഖവും നമുക്ക് സമ്മാനിക്കും.
മനുഷ്യ ശരീരത്തിലെ മറ്റൊരു അല്‍ഭുത പ്രതിഭാസത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ. നാമെല്ലാവരും ബുദ്ധിയുടെ വിഷയത്തില്‍ വിവിധ തലങ്ങളിലാണ്. പഠിച്ചവനുള്ള ബുദ്ധി പഠിക്കാത്തവനുണ്ടാവുകയില്ല. ഈ ബുദ്ധിക്കനുസരിച്ചതിനെ മാത്രമേ ഒരോരുത്തര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയൂ. ഉദാഹരണമായി ഒരു പ്രത്യേക വിഷയത്തില്‍ പ്രസംഗം നടക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. ആ വിഷയത്തില്‍ എന്തെങ്കിലും വാസനയും കഴിവും ഉള്ളവര്‍ക്കേ ആ പ്രസംഗത്തോട് പൊരുത്തപ്പെടാന്‍ കഴിയൂ. ഇതെല്ലാ വിഷയത്തിലും കാണാം, എല്ലാവര്‍ക്കും ഐക്യപ്പെടാന്‍ കഴിയാത്തതായി. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഖുര്‍‌ആനിന്റെ കാര്യമെടുത്തുനോക്കൂ. എല്ലാ ഹൃദയങ്ങള്‍ക്കും അതിനോട് പൊരുത്തപ്പെടാനും ഐക്യപ്പെടാനും കഴിയും. നിസ്കരിക്കാന്‍ വേണ്ടി പള്ളിയിലേക്ക് വരുന്ന, അല്ലെങ്കില്‍ നിസ്കരിക്കാന്‍ വേണ്ടി മസ്ജിദുല്‍ ഹറാമിലേക്ക് വരുന്ന വിവിധ ഭാഷക്കാരും ദേശക്കാരും ബുദ്ധിയില്‍ വിവിധ തലങ്ങളിലുള്ളവരും അതിലുണ്ട്. പക്ഷെ ഇമാമിന്റെ ഖുര്‍‌ആന്‍ പാരായണം അവരെല്ലാവരും ശ്രദ്ധിച്ചു കേള്‍ക്കുന്നു. അവന്റെ അന്തരങ്ങളില്‍ ഈമാനികോത്തോജനമുണ്ടാക്കുന്നു, എല്ലാവര്‍ക്കും അതിനോട് പൊരുത്തപ്പെടാന്‍ കഴിയുന്നു. മറ്റു മതസ്ഥര്‍ക്കുപോലും ശ്രദ്ധിച്ചുകേട്ടാല്‍ അന്തരങ്ങളില്‍ രസം തോന്നും, കാരണം അല്ലാഹു മനുഷ്യരില്‍ സൃഷ്ടിച്ച കഴിവുകള്‍ വിശുദ്ധ ഖുര്‍‌ആനിനോട് പൊരുത്തപ്പെടുന്ന രൂപത്തിലാണ്. എന്നല്ല ആശയമോ അര്‍ത്ഥമോ അറിയാതെ പൂര്‍ണ്ണമായും ഹൃദിസ്ഥമാക്കാന്‍ കഴിയുന്ന ഏക ഗ്രന്ഥം ലോകത്ത് ഖുര്‍‌ആന്‍ മാത്രമാണ്. ഏഴുവയസ്സുകാരനും എട്ടുവയസ്സുകാരനുമൊക്കെ ഖുര്‍‌ആന്‍ മന:പ്പാഠമാക്കിയവരായി കാണുന്നത് അതു കൊണ്ടാണ്. അവനതിന്റെ അര്‍ത്ഥം അറിഞ്ഞതുകൊണ്ടല്ലല്ലോ. അവന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന തന്റെ സൃഷ്ടാവിനോടുള്ള ആത്മീയബന്ധമാണത്.

ഇനിയും ചിന്തിച്ചു നോക്കൂ അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിലെ പ്രത്യേകത, മനുഷ്യോല്‍പ്പത്തി മുതല്‍ അന്ത്യദിനം വരെ ജീവിച്ചു മരിച്ചുപോയവരെ മുഴുവനും നാളെ അല്ലാഹു പുനര്‍ജന്മം നല്‍കി ഒരുമിച്ചുകൂട്ടും. പക്ഷെ ഒരിക്കലും ഒരാള്‍ മറ്റൊരാളോട് തുല്യമായുണ്ടാവുകയില്ല. ഒരാളെയും തിരിച്ചറിയാതെ അബദ്ധത്തില്‍ മറ്റൊരാള്‍ ശിക്ഷിക്കപ്പെടുകയോ സ്വര്‍ഗത്തിലേക്ക് അയക്കപ്പെടുകയോ ഇല്ല. നാമായി, നമ്മുടെ രൂപത്തില്‍ നാം മാത്രമേ ഉള്ളൂ. ഭൌതിക ലോകത്ത് തന്നെ നമുക്കതിന് തെളിവുകള്‍ അല്ലാഹു കാണിച്ചുതന്നു. മനുഷ്യര്‍ ഇന്നു ബില്യന്‍ കണക്കിനുണ്ട്. എല്ലാവരേയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരേ ആകൃതിയിലാണ്. എന്നാല്‍ എല്ലാവരും വ്യത്യസ്തരാണ് താനും. കോടിക്കണക്കിനു മനുഷ്യര്‍ക്കിടയില്‍ നിന്ന് ഒരു പിതാവിന് തന്റെ മകനെ തിരിച്ചറിയാനോ ഒരു കുട്ടിക്ക് തന്റെ മാതാവിനെ തിരിച്ചറിയാനോ ഒരു പ്രയാസവുമുണ്ടാവുകയില്ല. വെറും ഒരു നോട്ടം കൊണ്ടു മാത്രം തിരിച്ചറിയാന്‍ കഴിയും. ഇതു മനുഷ്യ വര്‍ഗ്ഗത്തിനു മാത്രമുള്ള പ്രത്യേകതയാണെന്നതാണ് അതിലേറെ രസം. ആയിരക്കണക്കിനു പശുക്കളുടെ ഇടയില്‍ നിന്ന് ഒന്നിനെ മറ്റൊന്നില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ആടുകളുടേയും മാടുകളുടേയും ശരീരത്തില്‍ അവ എണ്ണം കൂടുതലാകുമ്പോള്‍ നമ്പറിടാന്‍ നിര്‍ബന്ധിതരാകുന്നത്. എന്നാല്‍ നൂറുകണക്കിനു കുട്ടികളുടെ ഇടയില്‍ നിന്ന് ഒരു ഉമ്മാക്ക് തന്റെ കുട്ടിയെ തിരിച്ചറിയാന്‍ നമ്പറിടേണ്ടി വന്നിട്ടുണ്ടോ ? ഇങ്ങനെ വേര്‍തിരിച്ചറിയാന്‍ പറ്റുന്ന പലതും അല്ലാഹു മനുഷ്യനില്‍ സംവിധാനിച്ചിട്ടുണ്ടു. വിരലടയാളം അതിലൊന്നാണ്. ഇതുപോലെ വാസനയും അടയാളമാണ്. നമുക്ക് വാസന കൊണ്ട് അതിന്റെ ഉടമയെ കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ അല്ലാഹു ആ അല്‍ഭുത കഴിവുകൊടുത്ത ജീവിയാണ് നായ. പോലീസ് നായയെ കണ്ടില്ലേ ? ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ നിന്ന് വെറും മണം പിടിച്ച് കുറ്റവാളിയെ പിടിച്ച് കൊണ്ടുവരുന്നത്.

سبحان الله

ചിന്തിക്കാനും പാഠമുള്‍ക്കൊള്ളാനും തന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനുള്ള കഴിവും ബുദ്ധിയും ലഭിച്ചവന്‍ മനുഷ്യന്‍ മാത്രമാണ്. മറ്റു വസ്തുക്കളിലൊന്നും ഈ ഗുണങ്ങള്‍ കാണാവതല്ല. കുരങ്ങന്മാര്‍ എവിടെയും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സമ്മേളിച്ചതായി അറിവില്ല. മറ്റേതെങ്കിലും മൃഗങ്ങള്‍ ഇനി മുതല്‍ എ സി യുള്ള വീടുകള്‍ ഞങ്ങള്‍ക്കും വേണമെന്ന് പറഞ്ഞ് സമരം നടത്തിയിട്ടില്ല. അവയെല്ലാറ്റിനെയും മനുഷ്യനു വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. എന്തിനാണ് മനുഷ്യനു മാത്രം ഈ വിവേചന ശക്തിയും ബുദ്ധിയും കഴിവുകളും നല്‍കിയത്. കാരണം അവന്ന് മാത്രമാണ് ‘അല്ലാഹു’ എന്ന പരമശക്തിയില്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്രം കൊടുത്തത്. അതുകൊണ്ട് തന്നെ അവന്‍ ബുദ്ധികൊണ്ട് പഠിച്ചിട്ടെങ്കിലും ആ സത്യം പുല്‍കട്ടെ. എന്തെല്ലാം നാം പഠിക്കുന്നു, പഠിക്കാനും ചിന്തിക്കാനും മനസ്സിലാക്കാനും നാം ഒരുപാട് സമയം ചെലവിടുന്നില്ലേ ? ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാനും , കാരുണ്യവാനായ , നമുക്ക് ജന്‍‌മം നല്‍കി നല്ല മക്കളും നല്ല ജോലിയും നല്‍കി അനുഗ്രഹിച്ച സൃഷ്ടാവിനെക്കുറിച്ച് മനസ്സിലാക്കാനും അല്പം സമയം കണ്ടെത്തിക്കൂടെ. നിങ്ങള്‍ ലക്ഷ്യത്തിലെത്താതിരിക്കില്ല, തീര്‍ച്ച.

അല്ലാഹു പറയുന്നു.


سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ (فصلت 53

വിശുദ്ധ ഖുര്‍‌ആന്‍ പൂര്‍ണ്ണമായും സത്യമാണെന്ന് ബോധ്യപ്പെടാന്‍ പറ്റുന്ന വിധം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ലോകത്തെമ്പാടും നാമവര്‍ക്ക് വഴിയെ കാണിച്ചുകൊടുക്കും,“

നമുക്ക് ചുറ്റും കാണുന്ന, നാം ആവോളം ആസ്വദിക്കുന്ന സസ്യങ്ങളിലേക്കും ചെടികളിലേക്കും മരങ്ങളിലേക്കുമൊക്കെ കണ്ണോടിച്ചു നോക്കൂ. വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലും വലിപ്പത്തിലുമുള്ള ഏതെല്ലാം തരം മരങ്ങളാണ്, അവയുടെ പഴങ്ങളുടേയും പുഷപങ്ങളുടെയും രസവും സൌന്ദര്യവും എമ്പാടും ആസ്വദിച്ചവരാണ് നാം. ഇവ മുഴുവനും അവയുടേതായ ജീവന്‍ നിലനിര്‍ത്തുന്നതും , പുഷ്പങ്ങളും കായ്കനികളും ഉല്‍പ്പാദിപ്പിക്കുന്നതും വേരുകള്‍ വലിച്ചെടുക്കുന്ന പോഷകങ്ങള്‍ മുഖേനയാണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്.
ശാസ്ത്ര വീക്ഷണത്തില്‍ ഓസ്മോസിസ് (Osmosis) എന്ന പ്രതിഭാസമാണ് മരങ്ങളുടെ തടിയിലേക്കും ചില്ലകളിലേക്കും ഇലകളിലേക്കും പുഷ്‌പങ്ങളിലേക്കും പഴങ്ങളിലേക്കുമൊക്കെ ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുവാന്‍ വേരുകളെ സഹായിക്കുന്നത് എന്നാണ്. 

ഇനി നിങ്ങൾ ചിന്തിച്ചുനോക്കൂ. ഒരേ കൃഷിയിടത്തിൽ കൃഷിചെയ്ത വിവിധയിനം ചെടികളെയും മരങ്ങളെയും സസ്യങ്ങളെയും കുറിച്ച്. കൃഷിക്കാരൻ എല്ലാറ്റിനും നൽകുന്ന വെള്ളവും വളവും ഒന്ന് തന്നെയാണെന്നും സങ്കല്പിക്കുക. പക്ഷെ വിളവുകളോ പലതിന്റെയും പല തരത്തിലും നിറത്തിലും രുചിയിലുമൊക്കെയാ‍യിരിക്കും. മാവിൽ നിന്നു കിട്ടുന്നത് പഴുത്ത മധുരമുള്ള മഞ്ഞ നിറത്തിലുള്ള മാങ്ങയാണെങ്കിൽ മുന്തിരി വള്ളിയിൽ നിന്ന് ലഭിക്കുന്നത് കുറുപ്പ് നിറത്തിലുള്ള മുന്തിരിയായിരിക്കും. ആപ്പിളിനു വേറെ നിറവും രുചിയുമാണുള്ളത്. മറ്റുചിലതിൽ നിന്ന് കിട്ടുന്നത് കൈപ്പുള്ള കായയാണ്. നാരങ്ങമരത്തിൽ നിന്ന് കിടുന്നത് പുളിയുള്ള ചെറുനാരങ്ങയാണ്. ചില ചെടികൾ ഉല്പാദിപ്പിച്ചത് വിവിധ വർണങ്ങളിലുള്ള മനോഹരമായ പുഷ്പങ്ങളാണ്. ഇനിയും ചിലത് തേങ്ങയും ബദാമുമൊക്കെയാണ് തന്നത്. മറ്റു ചിലത് നൽകുന്നത് തടിമരങ്ങളാണ്. കൃഷിക്കാരൻ നൽകിയതോ എല്ലാറ്റിനും ഒരേ വെള്ളവും വളവും ഒരേ കൃഷിയിടവും. ആരാണ് ഈ വേരുകൾക്ക് ഈ ബോധനം നൽകിയത് ? എവിടെനിന്നാണ് കൈപവള്ളിയുടെ വേരിനു തൊട്ടടുത്തുള്ള മാവിനു ലഭിക്കാത്ത കൈപ്പുരസം കിട്ടിയത്? എവിടെനിന്നാണ് റോസ് ചെടിയുടെ വേരിനു തൊട്ടടുത്തുള്ള ചെമ്പരത്തിയുടെ വേരിനു കിട്ടാത്ത കളർ ലഭിച്ചത് ? ശാസ്ത്രത്തിന്റെ osmosis phenomena യെ നമുക്ക് വിശ്വസിക്കാം, കൊച്ചു വേരുകൾ വെള്ളം മുകളിലേക്ക് കയറ്റുന്നത് ഉൾക്കൊള്ളാം, പക്ഷെ ഒരു ഈത്തപ്പഴം, അതിനാവശ്യമായ സർവ്വസ്വവും ഈ വേരുകളിലൂടെ മുകളിലേക്ക് കടത്തിവിട്ടുവെന്നോ? തെങ്ങിന്റെയും ഈത്തപ്പനയുടേയുമൊക്കെ അത്ഭുത സിദ്ധികൾ ആലോചിച്ചു നോക്കൂ, എന്തെല്ലാം സംവിധാനങ്ങളാണ് അവയുടെ കായ്കൾക്കുള്ളത്. ഈത്തപ്പനയുടെ വേരുകൾ പ്രത്യേക പോഷകങ്ങളടങ്ങിയ ജ്യൂസാണ് സംസരണം ചെയ്യുന്നത്. ആ ചവറാണ് ഈത്തപ്പഴമായി മാറുന്നത്. ഈത്തപ്പഴത്തിന്റെ ഉള്ളിൽ ഉറപ്പുള്ള കുരുവുണ്ട്. ഈ കുരുവിലേക്ക് മധുരം ചോർന്നു പഴത്തിന്റെ മധുരം നഷ്ടപ്പെടാതിരിക്കാൻ വളരെ നേർത്ത പാട കുരുവിനു മുകളിൽ കാണാം. ഒരിക്കൽ പോലും ഈത്തപ്പന മരത്തിനു പിഴച്ചതായി കാണുന്നില്ല. അതായത് കുരു മധുരമുള്ളതും പഴം മധുരമില്ലാത്തതുമായി കണ്ടിട്ടില്ല. ആരാണ് ഇവയൊക്കെ ഇത്രയും സൂക്ഷ്മമായും ശാസ്ത്രീയമായും അനേകം ബുദ്ധിമാന്മാരുടെ കഴിവുകൾ സമ്മേളിച്ചാൽ പോലും നടക്കാത്ത വിധം അൽഭുതകരമായി പരിപാലിച്ച് മനുഷ്യനു വേണ്ടി സംവിധാനിച്ചത് ? ഈ അൽഭുതങ്ങളൊക്കെ കാ‍ണുമ്പോൾ നാം അന്ധാളിച്ചു നിന്നു പോകുന്നു. എന്നാലും നാം സൃഷ്ടാവായ, ലോകരക്ഷിതാവായ അല്ലാഹുവിനെ ഓർക്കാറില്ല. അവൻ അവന്റെ വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നു :



“നോക്കുക, ഭൂമിയിൽ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്. അവ പരസ്പരം ചേർന്നു സ്ഥിതി ചെയ്യുന്നു. മുന്തിരിത്തോട്ടങ്ങളുണ്ട്. വയലുകളുണ്ട്. ഒറ്റയായും കൂട്ടമായും വളരുന്ന കാരക്ക വൃക്ഷങ്ങളുണ്ട്. എല്ലാറ്റിനും ഒരേ വെള്ളം കൊണ്ടാണ് നനക്കുന്നത്. എന്നാൽ രുചിയിൽ നാം ചിലതിനെ മറ്റു ചിലതിനേക്കാൾ വിശിഷ്ടമാക്കുന്നു. ബുദ്ധി ഉപയോഗപ്പെടുത്തുന്നവർക്ക് ഈ വസ്തുക്കളിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്”.


എന്റെ പ്രിയപ്പെട്ട സഹോദരന്മാരെ ഇത്തരം വൈവിധ്യങ്ങളുടെ നിലവറയായ എത്ര തോട്ടങ്ങളിലൂടെ നാം നടന്നു പോയിട്ടുണ്ട്. എന്നിട്ടും നാം ചോദിക്കുന്നു അല്ലാഹു ഉണ്ടെന്നതിനു ഭൌതികമായ വല്ല തെളിവുമുണ്ടോയെന്ന്. سبحانك يا رب . നിന്റെ വിശുദ്ധ ഖുർ‌ആനിലെ ആയത്ത് എത്രമാത്രം അർത്ഥവത്താണ്.


“അവരുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഏതൊരു ദൃഷ്ടാന്തം അവർക്ക് വന്നു കിട്ടുമ്പോഴും അവരതിനെ അവഗണിച്ചു തള്ളുകയാകുന്നു.സത്യം ഇതാണ് മനുഷ്യന്റെ അഹങ്കാരം അവനെ ഈ ദൃഷ്ടാന്തങ്ങളിൽ നിന്നൊക്കെ അകറ്റുന്നു. അതാണ് അല്ലാഹു തന്നെ പറഞ്ഞത് :



“മനുഷ്യന് നാശം, എത്രവലിയ നന്ദി കേടാണ് അവൻ ചെയ്യുന്നത്!“
ഇനിയും ചിന്തിക്കൂ !
ചെറിയ കുഞ്ഞായിരുന്നപ്പോൾ നമുക്ക് പല്ലുണ്ടായിരുന്നില്ല. പല്ലുണ്ടായിരുന്നെങ്കിൽ മാതാവിന്റെ സ്തനം കടിച്ചുമുറിയാക്കിയേനെ. ഏകദേശം 6 മാസമായപ്പോൾ പല്ല് മുളക്കാൻ തുടങ്ങി. നിങ്ങൾ ആലോചിച്ചു നോക്കൂ ! പല്ല് മുളച്ച് വളരാൻ തുടങ്ങിയ അത്ര വേഗത്തിൽ പല്ല് നിരന്തരം വളരുകയായിന്നെങ്കിൽ ഇപ്പോൾ നാം പല്ല് കുത്തിനടക്കേണ്ട അവസ്ഥ വരുമായിരുന്നില്ലേ ? അതേ പോലെ താഴ്ഭാഗത്തുള്ള പല്ല് മുകളിലോട്ട് വളർന്നാലുള്ള അവസ്ഥ എന്തായിരിക്കും ? ഏതെങ്കിലും വാതിലിലൂടെ നമുക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നോ ? അതെ, പല്ലിനു ഒരു ഉദ്ദേശ്യമുണ്ട്. പുഞ്ചിരിക്കുമ്പോൾ ഭംഗി നൽകുക, ഭക്ഷണം കടിച്ചുമുറിക്കുക തുടങ്ങിയവ . അത്തരം ആവശ്യങ്ങൾക്ക് വേണ്ട വലിപ്പമായാൽ പല്ലിന്റെ വളർച്ച നിൽക്കുകയാണ് ചെയ്യുന്നത്. അതേപോലെ എല്ലാ പല്ലുകൾക്കും ഒരേ രൂപമല്ല. ഓരോ പല്ലിനും അതിന്റേതായ ധർമ്മമുണ്ട്. അതിനനുസരിച്ചാണ് അതിന്റെ രൂപഘടന. ഇതിന്റെ പിന്നിൽ ഒരു ചിന്തയും ആസൂത്രണവും ഇല്ലെന്ന് പറയാനാവുമോ ? തീർച്ചയായും ഉണ്ട്. അവനാണ് നമ്മെ പടച്ചവനായ അല്ലാഹു. നമുക്കവനെ ഒരുമിച്ചു പ്രകീർത്തിക്കാം.


سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ العَظِيم وَبِحَمْدِهِ أَسْتَغْفِرُ الله

ചെറിയ കുട്ടികളുടെ തലയോട് ചെറുതായിരിക്കും. തലച്ചോറ് വലുതാകുന്നതിനനുസരിച്ച് തലയോട്ടിയുടെ വലിപ്പം വർദ്ധിക്കുന്നു. തലയോട്ടിക്കുള്ളിലെ ഒഴിഞ്ഞ സ്ഥലം വർദ്ധിക്കണമെങ്കിൽ നിർമ്മാണവും സംഹാരവും ഒന്നിച്ച് നടക്കണം. തലയോട്ടിയുടെ ഉള്ളിലെ കോശങ്ങൾ നശിക്കുന്ന തോതിൽ പുറത്ത് പുതിയ കോശങ്ങളുണ്ടാവണം. രണ്ടും ഒരേ സമയം ക്രമപ്രവൃദ്ധമായി നടക്കണം. നമ്മുടെ ശരീരം വളരുമ്പോഴും ശരീരത്തിന്റെ രൂപം നിലനിൽക്കുന്നു. മുഖം തിരിച്ചറിയാൻ കഴിയുന്നു. ഇതിനിടയ്ക്ക് കോശങ്ങൾ വളരുകയും നശിക്കുകയും ചെയ്യുന്നു. എങ്കിലും രൂപം നിലനിർത്തുന്നു. ഇങ്ങനെ മനുഷ്യശരീരത്തിലെ അവയവങ്ങളെക്കുറിച്ച് മാത്രം എഴുതാൻ തുടങ്ങിയാൽ അനേകം പേജുകളെഴുതാനുണ്ടാകും. ഇവിടെ ചില കാര്യങ്ങൾ പരാമർശിച്ചുവെന്ന് മാത്രമേയുള്ളൂ. ഈ വീക്ഷണത്തിൽ നാം നിരീക്ഷിക്കാനും പഠിക്കാനും തുടങ്ങിയാൽ നമ്മുടെ ശരീരത്തിന്റെ ഓരോ അവയവും ദൈവാസ്തിത്വത്തിനുള്ള തെളിവാണെന്ന് കാണാം.

മനുഷ്യന്റെ സ്വഭാവങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കൂ, അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും അൽഭുത വസ്തു മനുഷ്യനാണെന്ന് കാണാം. മനുഷ്യനുള്ള അടിസ്ഥാന വിശേഷങ്ങളാണ് അറിവും ഉദ്ദേശവും കഴിവും എന്നത്. ഇത് അല്ലാഹുവിന്റെ മഹാ ഔദാര്യമെന്നല്ലാതെ എന്ത് ന്യായങ്ങളാണ് നാം ഇവയ്ക്ക് പറയുക ?

എല്ലാ വസ്തുക്കളെയും മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യനുണ്ട്, അവയെ വിശകലനം ചെയ്യാനും നിരൂപിക്കാനും അനുകൂലിക്കാനും തള്ളാനും കൊള്ളാനും ഒക്കെയുള്ള കഴിവ് മനുഷ്യനുണ്ട്. നല്ലതിനെയും ചീത്തയെയും അവൻ വേർതിരിച്ചറിയുന്നു. അവയിൽ നിന്ന് ഇഷ്ടമുള്ളത് സ്വീകരിക്കാനുള്ള സ്വാതന്ത്രം അവനുണ്ട്, സത്യം പറയാനും കളവ് പറയാനുമുള്ള സ്വാതന്ത്രമവനുണ്ട്. ഇഛിക്കുന്നത് ചെയ്യാനും ഒഴിവാക്കാനും അവന് സാധിക്കുന്നു. സ്നേഹിക്കാനും കാരുണ്യം ചൊരിയാനും വെറുക്കാനും ശിക്ഷിക്കാനും അവന് സാധിക്കുന്നു, ദേഷ്യപ്പെടാനും ക്ഷമിക്കാനും അവന്ന് കഴിവുണ്ട്, ധീരതയും ഭീരുത്വവും അവന്റെ കൂടെയുണ്ട്, അഹങ്കാരവും താഴ്മയും മനുഷ്യ സ്വഭാവമാണ്. ദു:ഖിക്കുമ്പോൾ കരയാനും സന്തോഷിക്കുമ്പോൾ ചിരിക്കാനും അവനു കഴിയുന്നു. ഇങ്ങനെ ആയിരണക്കണക്കിനു സ്വഭാവ വൈശിഷ്ട്യങ്ങളിൽ മനുഷ്യനിൽ അടങ്ങിയത് കാണാം. (എല്ലാറ്റിന്റെയും അതിർവരമ്പുകളും ഗുണദോഷങ്ങളും തിരു നബി صلى الله عليه وسلم പഠിപ്പിച്ചുതന്നിട്ടുണ്ട്) മറ്റ് ജീവജാലങ്ങളിലില്ലാത്തവയാണിതിലധികവും. ആരാണിതൊക്കെ നൽകിയത്? പ്രകൃതിയെന്ന് പറയാമോ ? ഇല്ല ഒരിക്കലുമില്ല. മറിച്ച് മനുഷ്യ ശരീരവും അതിലടങ്ങിയ അൽഭുതങ്ങളും അവന്റെ സ്വഭാവഗുണങ്ങളും എല്ലാം സൃഷ്ടാവായ അല്ലാഹുവിലേക്കുള്ള തെളിവുകളാണ്.


لا إله إلا أنت سبحانك إني كنت من الظالمين
 ഇനിയും ചിന്തിക്കൂ, അല്ലാഹുവിനെ കണ്ടെത്താനുള്ള മറ്റൊരു മാര്‍ഗം : പ്രപഞ്ചത്തിലെ ഓരോ വസ്തുവിനെയും എടുത്ത് പരിശോധിക്കുമ്പോള്‍ അവ ഓരോന്നിനും ഈ പ്രപഞ്ചത്തില്‍ അതിന്റേതായ ധര്‍മ്മവും ദൌത്യവും നിര്‍വ്വഹിക്കാന്‍ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കപ്പെട്ടതായി കാണാം. ഏറ്റവും ചെറിയ അണു മുതല്‍ക്ക് വലിയ വലിയ ഗോളങ്ങള്‍ വരേക്കും അവയുടേതായ ദൌത്യ നിര്‍വ്വഹണത്തിന് വ്യക്തമായ മാര്‍ഗദര്‍ശനം ലഭിച്ചതായി കാണാം. ഈ മാര്‍ഗനിര്‍ദ്ദേശം ആരാണ് നല്‍കിയത്? എവിടെനിന്നാണ് അത് കിട്ടിയത്? അതിന്റെ പിന്നില്‍ തികഞ്ഞ കഴിവുള്ള ഒരു ആസൂത്രകനില്ലാതിരിക്കുമോ? ഏത് ശക്തിയാണ് അതിനെ നിലനിര്‍ത്തുന്നത്? ഒരേ ഒരു മറുപടി “ഇവയെ സൃഷ്ടിച്ച സൃഷ്ടാവായ അല്ലാഹു”.

അല്ലാഹു നല്‍കുന്ന അല്‍ഭുതകരമായ, മനുഷ്യചിന്തയെ ഞെട്ടിപ്പിക്കുന്ന ചില ഉദാഹരണങ്ങള്‍ കാണൂ:

കടന്നല്‍ എന്ന കൊച്ചു പ്രാണി മലയാളിക്ക് സുപരിചിതമാണ്. ഈ ജീവിയെക്കുറിച്ച് "ALLAH & Modern Science" (الله والعلم الحديث) എന്ന പുസ്തകത്തില്‍ ഈജിപ്ഷ്യന്‍ പണ്ഡിതനായ അബ്ദുല്‍ റസാഖ് നൌഫല്‍ പറയുന്നത് കാണുക. ( ഈ പുസ്തകം മുസ്‌ലിംകളും അല്ലാത്തവരും വായിക്കേണ്ടുന്ന പുസ്തകമാണ് ). കടന്നല്‍, പച്ചക്കുതിര എന്ന പേരില്‍ നമുക്കിടയില്‍ അറിയപ്പെട്ട പച്ച നിറത്തിലുള്ള പ്രാണിയെ പിടിക്കുകയും ശേഷം വളരെ വിദഗ്ദമായി തന്റെ വിഷമുള്ള സൂചികൊണ്ട് പ്രത്യേക സ്ഥലത്ത് ജീവന്‍ നഷ്ടപ്പെടാത്ത രൂപത്തില്‍, എന്നാല്‍ സ്വബോധം നഷ്ടപ്പെടുത്തുന്നവിധത്തില്‍ കുത്തു കൊടുക്കും. മാസങ്ങള്‍ക്ക് ശേഷം ജനിക്കുന്ന തന്റെ മക്കള്‍ക്ക് വേണ്ടി ചീത്തയാവാതെ അതിന്റെ മാംസം സൂക്ഷിക്കാനാണ് ഇങ്ങനെ അതിവിദഗ്ദമായി കുത്തുന്നത്. ചത്തുപോയാല്‍ മാംസം മണ്ണായിമാറും. വിഷം തീണ്ടി പച്ചക്കുതിര ചത്തുപോകുകയോ, രക്ഷപ്പെടാന്‍ പറ്റുന്ന ആരോഗ്യാവസ്ഥ നിലനില്‍ക്കുന്നതോ , അല്ലെങ്കില്‍ വിഷം തീണ്ടിയ ഈ മാംസം തിന്ന് സ്വന്തം കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയോ ചെയ്യാതെ കൃത്യമായ അളവിലുള്ള വിഷമാണ് കുത്തിവെക്കുക. ശേഷം ഭൂമിയില്‍ സുരക്ഷിതമായ കുഴിയുണ്ടാക്കി അതില്‍ പച്ചക്കുതിരയെ സൂക്ഷിക്കും. പിന്നീട് ഇവിടെ വന്ന് വളരെ സുരക്ഷിതമായ സ്ഥലത്ത് പെണ്‍ കടന്നല്‍ മുട്ടയിടുകയും ആ ദ്വാരം മൂടി സന്തോഷത്തോടെ അവിടെ നിന്ന് പുറത്തിറങ്ങി മരണപ്പെടുകയുമാണ് കടന്നല്‍ ചെയ്യുന്നത്. മക്കള്‍ക്കുള്ള ജീവിത മാര്‍ഗ്ഗങ്ങള്‍ സുരക്ഷിതമാക്കി സന്തോഷത്തോടെയുള്ള ഒരു വിടപറയല്‍. ഭൂലോകത്തെ ആദ്യത്തെ കടന്നല്‍ മുതല്‍ക്ക് ഇന്നുവരേക്കും ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആരാണതിന് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കികൊണ്ടിരിക്കുന്നത്? ഒരു അജയ്യമായ ശക്തി അതിന്നുപിന്നിലില്ലേ ? അവനാണ് സര്‍വ്വലോക നിയന്താവായ, ആരാധനക്കും നന്ദിചൊരിയാനും അര്‍ഹനായ അല്ലാഹു.

ഇതേ പുസ്തകത്തില്‍ ഇത്തരം അല്‍ഭുതകരമായ പല കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തേനീച്ചയുടെ അത്ഭുത സിദ്ധി ഇത്തരം ചിന്തനീയമായ ഒരു കാര്യമാണ്. തേനീച്ചക്കൂടിന്റെ അറവകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?

അതിന് ആറ് വശങ്ങളും ആറ് കോണുകളും ഉണ്ട്. ചതുരം, വൃത്തം, ത്രികോണം എന്നീ ആകൃതിയിലുള്ള അറകളേക്കാളും കൂടുതല്‍ തേന്‍ ഉള്‍ക്കൊള്ളാന്‍ അവക്കു കഴിയും. ആറു വശങ്ങളില്‍ ബന്ധിപ്പിക്കുന്നത് കൊണ്ട് കുറഞ്ഞ മെഴുക്, കുറച്ചധ്വാനം കൂടുതല്‍ അറകള്‍, കൂടുതല്‍ ഉറപ്പ് ഈ തത്വങ്ങല്‍ക്കനുസരിച്ചാണ് അവയുടെ സംവിധാനം. ഈ അല്‍ഭുതം കണ്ട് ഡാര്‍‌വിന്‍ പറഞ്ഞു ‘അറിയപ്പെടുന്ന പ്രാണികളില്‍ ഏറ്റവും അല്‍ഭുതാവഹം’. മെഴുകും അധ്വാനവും ചുരുക്കി ഉപയോഗിക്കുന്നതില്‍ ഏറ്റവും പരിപൂര്‍ണ്ണവും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം അറകള്‍ സംവിധാനം ചെയ്യണമെങ്കില്‍ ശരിക്കും തച്ചുശാസ്ത്ര തത്വങ്ങളും, ഗണിത ശാസ്ത്ര തത്വങ്ങളും അറിയേണ്ടതുണ്ട്. എഞ്ചിനീയറിംഗ് ഉപകരണങ്ങള്‍ വേണം. കേന്ദ്രങ്ങള്‍ തുല്യദൂരത്തായി മൂന്ന് വൃത്തങ്ങള്‍ അടുപ്പിച്ചുവരക്കാന്‍ കഴിയണം. സങ്കീര്‍ണ്ണമായ ഗണിത ശാസ്ത്ര തത്വങ്ങള്‍ കണ്ടുപിടിക്കാനും അവ ഉപയോഗിക്കാനുമുള്ള ബുദ്ധി തേനീച്ചകള്‍ക്കുണ്ടോ? ഭവനനിര്‍മ്മാണത്തില്‍ അന്തര്‍ലീനമായ ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവയുടെ സങ്കീര്‍ണതക്കനുസരിച്ച് ഒരു ബുദ്ധി പ്രവര്‍ത്തിക്കണം. തേനീച്ചയുടെ നേര്‍ത്ത മസ്തിഷ്ക്കത്തിന് അതിനുള്ള കഴിവുണ്ടോ? ഇല്ലെങ്കില്‍ ഈ ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിച്ചതാര് ? തേനീച്ചയുടെ പുതിയ തലമുറകള്‍ക്കും ഈ തച്ചുശാസ്ത്രം പകര്‍ന്നു കൊടുക്കുന്നതാരാണ് ? അതെ, അല്ലാഹുവിന്റെ സൃഷ്ടി വൈഭവം നാമിവിടെ ദര്‍ശിക്കുന്നു.

നിങ്ങളീ ഖുര്‍‌ആന്‍ വാക്യം ശ്രദ്ധിച്ചിട്ടുണ്ടോ ?


നിന്റെ രക്ഷിതാവ് തേനീച്ചക്ക് വഹ്‌യ് (ബോധനം) നല്‍കി. മലകളിലും വൃക്ഷങ്ങളിലും, മനുഷ്യര്‍ കെട്ടി ഉണ്ടാക്കുന്ന ഭവനങ്ങളിലും നീ ഭവനങ്ങളുണ്ടാക്കുക. എന്നിട്ട് എല്ലാ ഖനികളില്‍ നിന്നും നീ ഭക്ഷിക്കുകയും നിന്റെ നാഥന്റെ പാതയില്‍ സുഗമമായി സഞ്ചരിക്കുകയും ചെയ്യുക. അവയുടെ ഉദരത്തില്‍ നിന്നും വിവിധ നിറമുള്ള പാനീയം പുറപ്പെടുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ജനത്തിന് ഇതില്‍ തീര്‍ച്ചയായും ഒരു ദൃഷ്ടാന്തം തന്നെയുണ്ട്. ഖുര്‍‌ആന്‍ 16: 68-69)


നോക്കൂ താഴെയുള്ള ഖുര്‍‌ആന്‍ വചനം എത്ര അര്‍ത്ഥവത്താണിത് :



“ഫറോവ പറഞ്ഞു : അല്ലയോ മൂസാ, നിങ്ങള്‍ രണ്ടു പേരുടേയും നാഥന്‍ ആരാണ് ? മൂസാ നബി മറുപടി പറഞ്ഞു : സകല വസ്തുക്കള്‍ക്കും അതിന്റേതായ സൃഷ്ടി നല്‍കുകയും പിന്നെയതിനു വഴി കാണിക്കുകയും ചെയ്തവനാരോ അവനാകുന്നു ഞങ്ങളുടെ നാഥന്‍”.

ഇത് ഖുര്‍‌ആനിന്റെ പ്രഖ്യാപനമാണ്. അതു തന്നെയാണ് ബുദ്ധിക്കും കണ്ടെത്താനുള്ളത്. ശാസ്ത്രത്തിനും പറയാനുള്ളത് അതു തന്നെയാണ്. മാര്‍ഗദര്‍ശകന്‍ കൂടാ‍തെ മാര്‍ഗം സിദ്ധിക്കുകയെന്നത് ബുദ്ധിപരമായും ശാസ്ത്രീയമായും അസ്വീകാര്യമാണ്.

ചുരുക്കത്തില്‍, പ്രകൃതിയെക്കുറിച്ചു ചിന്തിക്കാന്‍ തുടങ്ങിയാല്‍ അല്ലാഹുവിന്റെ സാന്നിധ്യം ബോധ്യപ്പെടും. ഖുര്‍‌ആന്‍ ചോദിക്കുന്നു. ‘എന്തു കൊണ്ട് മനുഷ്യന്‍ ഭൂമിയില്‍ സഞ്ചരിച്ചു പ്രകൃതിവസ്തുക്കളെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അവര്‍ക്ക് കണ്ണും ചെവിയും, ഹൃദയവുമില്ലേ ? (ഖുര്‍‌ആന്‍ 22:46) . മറ്റൊരിടത്ത് പറയുന്നു . “ആകാശഭൂമികളില്‍ എത്രയെത്ര ദൃഷ്ടാന്തങ്ങളാണുള്ളത് ! പക്ഷെ ആ ദൃഷ്ടാന്തളെ ശ്രദ്ധിക്കാതെ അവര്‍ കടന്ന് പോകുന്നു” (ഖുര്‍‌ആന്‍ 12:105)

അല്ലാഹുവിനെ കണ്ടെത്താനുള്ള മറ്റൊരു മാര്‍ഗമാണ് പ്രപഞ്ചത്തില്‍ അല്ലാഹു കാണിച്ച സര്‍ഗ്ഗവൈഭവം. ഒരു അറിയപ്പെട്ട ചിത്രകാരന്റെ മനോഹരമായ ചിത്രം കാണുമ്പോള്‍ നാം അന്ധാളിച്ചു നിന്നു പോകും. അതിലെ കലാ വൈഭവവും അതിലടങ്ങിയിരിക്കുന്ന ആശയ വ്യാപ്തിയും അതിന്റെ സൌന്ദര്യവുമൊക്കെ കാണുമ്പോള്‍, എങ്കില്‍ ഈ പ്രവിശാലമായ പ്രപഞ്ചം അതിലടങ്ങിയിരിക്കുന്ന അത്യല്‍ഭുതകരമായ പ്രാണികളും കിളികളും വര്‍ണങ്ങളും ചെടികളും പുഷ്പങ്ങളും മറ്റനേകം അത്ഭുതങ്ങളടങ്ങിയ ഈ സര്‍ഗ്ഗ വൈഭവം അതിന്റെ നിര്‍മ്മാതാവിനെക്കുറിച്ച് വിവരം തരുന്നില്ലെന്നോ?


പ്രപഞ്ചത്തിലെ ഏത് വസ്തു എടുത്തു നോക്കിയാലും അവയിലൊക്കെ സര്‍ഗ്ഗ വൈഭവവും സൌന്ദര്യവും കണ്ടെത്താന്‍ കഴിയും. മേഘവും നീലാകാശവും നക്ഷത്രങ്ങളും അവയുടെ കിടപ്പും ചലനവും, ചന്ദ്രനും അവയുടെ വലിപ്പ വ്യത്യാസങ്ങളും , സൂര്യനും അതിന്റെ ഉദയവും അസ്തമാനവും സര്‍ഗ്ഗാല്‍ഭുതങ്ങളല്ലേ ? ഓരോ മരത്തിന്റെയും ഇലകള്‍ എത്ര വിദഗ്ദമായാണ് സംവിധാനിച്ചിരിക്കുന്നത്. പുഷ്പങ്ങള്‍ കണ്ടില്ലേ, അവയുടെ നറുമണവും രൂപ വൈവിധ്യങ്ങളും, എത്ര സൂക്ഷ്മമായ കളറുകളുമാണ് അവയ്ക്ക് നല്‍കിയിരിക്കുന്നത് !

മനുഷ്യന് ഒരു പുഷ്പത്തെ വിരിയിപ്പിച്ചെടുക്കണമെങ്കില്‍ എത്ര സമയവും അധ്വാനവും പണവും ചിലവഴിക്കണം. പക്ഷെ, നിങ്ങള്‍ അസര്‍ മുല്ല കണ്ടില്ലേ, ആ സമയമായാല്‍ സര്‍വ്വാലങ്കാരത്തോടെ അണിഞ്ഞൊരുങ്ങി വിടര്‍ന്നുവരുന്നത്. ഏതെല്ലാം തരം പക്ഷികളും പ്രാണികളുമാണ് നമ്മേ അവയുടെ നിറങ്ങളും രൂപഭാവങ്ങളും ചിന്തിപ്പിച്ചു നിര്‍ത്തുന്നത് ? ഏതെല്ലാം തരം മത്സ്യങ്ങളാണ് നമ്മേ അവയുടെ വര്‍ണങ്ങളും രൂപങ്ങളും അല്‍ഭുതപ്പെടുത്തുന്നത് ? അങ്ങിനെ ഈ പ്രപഞ്ചമാകുന്ന അല്‍ഭുത സൃഷ്ടിയുടെ സൌന്ദര്യവും വിശാലതയും അതിലടങ്ങിയ ചരാചരങ്ങളെയും അവയുടെ അല്‍ഭുതങ്ങളേയും കുറിച്ച് ചിന്തിച്ചാല്‍ ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ ഇവ ഒരു സൃഷ്ടാവിനെക്കൂടാതെ യാദൃശ്ചികമായി ഉണ്ടായതാണെന്ന് ? ഇല്ല, ഒരിക്കലുമില്ല, അഹങ്കരിക്കാത്ത ഏതൊരു ബുദ്ധിയുള്ള മനുഷ്യനും പറയും ഇതിന്റെ പിന്നില്‍ ഒരത്ഭുത ശക്തി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്. അതാണ് എല്ലാ പാപങ്ങളെയും പൊറുത്ത് തരുന്ന അല്ലാഹു തമ്പുരാന്‍. 


അല്ലാഹു പറയുന്നത് കാണൂ


“അവൻ ആകാശ ഭൂമികളെ മുൻ മാതൃകയില്ലാതെ ആവിഷ്കരിച്ചവനാകുന്നു. അവൻ ഒരു കാര്യം തീ‍രുമാനിച്ചാൽ അത് “ഭവിക്കട്ടെ” എന്ന് അരുളുകയേ വേണ്ടൂ. അപ്പോളത് സംഭവിക്കുകയായി”
മറ്റൊരിടത്ത് അല്ലാഹു പറയുന്നു


“താൻ സൃഷ്ടിച്ച എല്ലാറ്റിനെയും നന്നായി സൃഷ്ടിച്ചവനാണവൻ “
അതിനാൽ പ്രിയ സഹോദരാ, ഈ പ്രപഞ്ചത്തിന്റെ സർഗവൈഭവങ്ങളും സൌന്ദര്യവും ആവോളം നുകർന്ന് അതിന്റെ ദാദാവിനെ മറക്കുന്നവരാകരുത് നാം. ഈ പ്രപഞ്ചത്തിന്റെ അനുഗ്രഹങ്ങൾ നുകർന്ന് സ്രഷ്ടാവായ , കാരുണ്യവാനായ അല്ലാഹുവിനെ നാം വിസ്മരിക്കരുത്.

ഇനി പ്രവഞ്ചത്തിലെ ഓരോ സൃഷ്ടിയിലും അവയെ പടക്കുമ്പോൾ ഉപയോച്ചിരിക്കുന്ന ദീർഘദൃഷ്ടിയും ,ധിഷണ ശക്തിയും ,തന്ത്രവും ബുദ്ധി വൈഭവവും പരിശോധിച്ചാൽ അതിലേറേ നമ്മെ സ്രഷ്ടാവിലേക്കെത്തിക്കുന്ന ആസൂത്രണങ്ങളാണതെന്ന് കണ്ടെത്താൻ കഴിയും

അതുപോലെ , പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസത്തെയും എടുത്ത് പരിശോധിച്ചാൽ അവയിൽ അതിമഹത്തായ യുക്തിയും ശാസ്ത്രവും കാണാൻ കഴിയും . ഒന്ന് രണ്ട് ഉദാഹരണങ്ങൾ നോക്കാം. മരണമെന്ന പ്രതിഭാസത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ.. മരണമില്ലായിരുന്നുവെങ്കിലുള്ള അവസ്ഥയൊന്നാലോചിച്ച് നോക്കൂ.. വെറും രണ്ട് ഈച്ചകൾ അവ മരിക്കാതെ മുട്ടയിട്ട് പെരുകി അതിന്റെ സന്താനപരമ്പരകളും ആ വിധം പെരുകുകയാണെങ്കിൽ വെറും അഞ്ച് വർഷം കൊണ്ട് 5. സെ.മീ ഉയരത്തിൽ ഭൂമി മുഴുവനും ആ‍വരണം ചെയ്യാൻ മാത്രം ഈച്ചകളുണ്ടാകുമെന്ന് ശാസ്തം പറയുന്നു.

ഇത് അല്ലാഹുവിന്റെ സൃഷ്ടിജാലകങ്ങളിൽ നിന്ന് ഒന്നിന്റെ അവസ്ഥയാണ്. ഇങ്ങനെ മറ്റെല്ലാ ജീവികളും മരണം വരിക്കാതെ പ്രജനനം മാത്രം നടക്കുകയാണെങ്കിലുള്ള രംഗമൊന്ന് ചിന്തിച്ച് നോക്കൂ.. അവിടെയാണ് മരണമെന്ന പ്രതിഭാസത്തിന്റെയും അതിനു കാരണാമാകുന്ന രോഗാണുക്കളുടെ /രോഗങ്ങളുടെയൊക്ക യുക്തി മനസ്സിലാവുക. ഇനിയും ചിന്തിച്ച് നോക്കൂ.. മനുഷ്യനിൽ നിന്ന് വേയ്സ്റ്റായി പുറന്തള്ളുന്ന അവശിഷ്ടങ്ങൾ മാത്രം മതി ഈ ഭൂലോകത്തെ മലിനമാക്കാൻ.. പക്ഷെ അവയെ ബാക്ടീരിയകൾ മറ്റു പലതുമായി പരിവർത്തനം ചെയ്യുന്നത് കൊണ്ടാണ് അവയുടെ ശല്യം നാമറിയാത്തത്. . അവിടെയാണ് വിവിധ ബാക്ടീരിയകളുടെയും മറ്റും യുക്തി വ്യക്തമാവുക


لا إله إلا الله محمد رسول الله في كل لمحة ونفس عدد ما وسعه علم الله


മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളെക്കുറിച്ചും ചിന്തിച്ച് നോക്കൂ, നമ്മുടെ കണ്ണ് അതിപ്പോഴുള്ള സ്ഥലത്തല്ലാതെ മറ്റൊരു സ്ഥലത്താണ് ഉള്ളതെങ്കിൽ അഥവാ മൂർദ്ധാവിലോ താടിക്ക് ചുവട്ടിലോ പിൻഭാഗത്തോ ഒക്കെയാണെങ്കിലുള്ള അവസ്ഥ ചിന്തിച്ച് നോക്കൂ. കൺപോളകളുടെ സംവിധാ‍നം ആലോചിച്ച് നോക്കൂ. അതിവേഗത്തിൽ അടക്കാൻ പറ്റിയ രൂപത്തിലാണ് അതിനെ സംവിധാനിച്ചിരിക്കുന്നത്. കണ്ണ് മനുഷ്യ ശരീര സൌന്ദര്യത്തിന്റെ അവിഭാജ്യഘടകമായതിനാൽ അതിന്മേലുള്ള രോമങ്ങൾ തലമുടി പോലെ അമിതമായി വളരുന്നതോ , പറ്റെ ചെറുതോ ആക്കിയില്ല. കണ്ണിലുള്ള വെള്ളത്തിൽ ഉപ്പുരസം കലർത്തി കാരണം കണ്ണിൽ എത്തിയേക്കാവുന്ന ഏത് ഉപദ്രവകാരിയേയും നിമിഷങ്ങൾക്കകം നശിപ്പിക്കാൻ ഈ ഉപ്പുരസത്തിനു കഴിയും. കൂടാതെ രണ്ട് ഭാഗത്തേക്കും ചെരിവുള്ള രൂപത്തിലാണ് കണ്ണിനെ സംവിധാനിച്ചിരിക്കുന്നത്. കണ്ണിലെത്തുന്ന കരടുകളെ ഒരു ഭാഗത്തേക്ക് നീക്കി അത് പുറം തള്ളാ‍ൻ ഈ ചെരിവ് സഹായിക്കുന്നു. എപ്പോഴും വെള്ളം പമ്പ് ചെയ്യുന്നത് കൊണ്ട് എത്ര ചൂടുള്ള അടുപ്പിനടുത്ത് മണിക്കൂറുകൾ നിന്നാലും ഈ നേർത്ത പാടയുള്ള കണ്ണ് ഉണങ്ങുകയോ വാടുകയോ ചെയ്യുന്നില്ല. അതേ സമയം ജീവൻ നഷ്ടപ്പെട്ട ഒരു ജീവിയുടെ കണ്ണെടുത്ത് വെയിലത്ത് വെച്ചാൽ നിമിഷങ്ങൾക്കകം ഉണങ്ങിപ്പോകുന്നത് കാണാം. എവിടെയാണ് ഈ വെള്ളത്തിന്റെ ടാങ്കുള്ളത് ? ആരാണത് കൃത്യമായ അളവിൽ പമ്പ് ചെയ്യുന്നത് ?

വാ‍യയിലുള്ള വെള്ളത്തിന്റെ അംശത്തെകുറിച്ച് ചിന്തിച്ച് നോക്കൂ.. എത്രമാത്രം യുക്തിയിലും ദീ‍ർഘദൃഷ്ടിയോടെയുമാണ് ഈ നനവ് സംവിധാനിച്ചിരിക്കുന്നത് ആവശ്യമുള്ളപ്പോൾ മാത്രം വെള്ളം പുറത്ത് വരുന്നു. ഇല്ലാത്തപ്പോൾ വെള്ളം പുറത്തേക്കൊലിക്കുന്നില്ല. അത് പുറത്തേക്കൊലിച്ചാൽ മനുഷ്യനെ കാണാൻ എന്ത് മാത്രം വൃത്തികേടായിരിക്കും എന്നാൽ ഭക്ഷണം ചവക്കാനും ദഹിക്കാനും ധാരാളം ഈ വെള്ളം വേണ്ടി വരുന്നു. അപ്പോൾ അവ ധാരാളമായി ഒലിച്ചിറങ്ങുന്നു. ആ ആവശ്യം കഴിഞാൽ അത് നിലക്കുന്നു. പിന്നീട് സംസാരിക്കാനും ചെറുനാക്കിനും തൊണ്ടക്കും ആവശ്യമായ നനവ് മാത്രം നില നിർത്തുന്നു. ഈ നനവങ്ങാനും നിന്നു പോയാൽ തൊണ്ടയിൽ വെള്ളം വരി മരിച്ച് പോകുന്നു

കൂടാതെ വായയിലും നാവിലും ഭക്ഷണങ്ങളുടെ രുചി അറിയാനുള്ള സംവിധാനമുണ്ടാക്കി. ഇത് മറ്റെവിടെയെങ്കിലുമാണെങ്കിൽ എന്തായിരിക്കും അവസ്ഥ. ! ഭക്ഷണം അവിടെ കൊണ്ട് പോയി അനുമതി കിട്ടിയാലേ വായയിലേക്ക് കൊണ്ട് പോകാൻ കഴിയൂ എന്ന അവസ്ഥ വരും. മൂക്കിലേക്ക് വായു കടക്കുന്നതൊടൊപ്പം വാസന അനുഭവിക്കാനുള്ള അത്ഭുത ശക്തി അല്ലാഹു നമുക്ക് തന്നു. ഏതാണ് സഹോദരാ ആ മെഷീൻ ? ജീവൻ നില നിർത്താനുള്ള ഓക്സിജനും മറ്റും ശ്വസിക്കാനുള്ള സംവിധാനവും അവിടെ ഒരുക്കി. ആ വായുവിനൊപ്പം മറ്റു വല്ലതും അകത്തേക്ക് കടക്കുന്നത് തടയാൻ രോമങ്ങളെകൊണ്ട് കവചവും മൂക്കിൽ സംവിധാനിച്ചു.


സ്രഷ്ടാവായ അല്ലാഹു മനുഷ്യ കണ്ഠനാളം വിവിധ രൂപങ്ങളിലും വലിപ്പത്തിലുമാണ് സംവിധാനിച്ചത്. കാരണം ഓരോ മനുഷ്യന്റെയും ശബ്ദങ്ങൾ വിത്യസ്തമാകാനും അത് മൂലം ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാനുള്ള സംവിധാനമാണതിലൂടെ അല്ലാഹു ആസൂത്രണം ചെയ്തത്. ഒരാളുടെ ശബ്ദം ഒരിക്കൽ കേട്ടാൽ പിന്നീട് ആ ശബ്ദം ആരുടേതാണെന്ന് നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നു. ഈ ഒരേ വായ കൊണ്ട് തന്നെയാണ് മനുഷ്യൻ വിവിധ ഭാഷകൾ സംസാരിക്കുന്നത്, വിവിധ ശബ്ദങ്ങളുണ്ടാകുന്നത് ഇതെല്ലാം എന്തൊരത്ഭുതമാണ് !

മനുഷ്യന്റെ രണ്ട് കൈകളെക്കുറിച്ച് ചിന്തിച്ചു നോക്കൂ.. എന്തുമാത്രം അത്ഭുതങ്ങൾ നിറഞ്ഞ അവയവമാണത്. മനുഷ്യകരങ്ങളുടെ ഉപകാരങ്ങൾ മുഴുവനും നടത്താവുന്ന, കൈക്ക് പകരം നിൽക്കാൻ പറ്റിയ ഒരു ഉപകരണത്തെ ഇക്കാലം വരേക്കും കണ്ടെത്തിയിട്ടില്ലെന്നതിൽ നിന്നു തന്നെ ആ അവയവത്തിന്റെ യുക്തിയും ദീർഘ ദൃഷ്ടിയും മനസ്സിലാക്കാവുന്നതേയുള്ളൂ. അതു കൊണ്ട് പേന പിടിച്ച് എഴുതാൻ കഴിയുന്നു. കൊടുക്കാനും വാങ്ങാനും തടയാനും കഴിയുന്നു. ഉപകരണങ്ങൾ ചലിപ്പിക്കാനും തുറക്കാനും അടക്കാനും ചുമക്കാനുമൊക്കെ ഈ കൈകൾക്കാവുന്നു. തൊട്ട് രസമനുഭവിക്കാനും ഈ കൈകളെകൊണ്ട് സാധിക്കുന്നു. ആശയന്നളെ ഹൃദയങ്ങളിലേക്ക് കൈമാറാൻ കഴിയുന്നു. വിരലുകളുടെ അറ്റത്തുള്ള നഖങ്ങൾ പോലും അതിന്റെതായ ധർമ്മങ്ങൾ നിർവ്വഹിച്ച്കൊണ്ടിരിക്കുന്നു. നഖങ്ങളില്ലാത്ത സമയത്ത് ശരീരത്തിൽ ചൊറിച്ചിലുണ്ടായാൽ മാന്താൻ കഴിയാതിരുന്നാലുള്ള ബുദ്ധിമുട്ട് അനുഭവിച്ചവരാണല്ലോ നാം. ചൊറിച്ചിലുള്ള സ്ഥലത്തേക്ക് കൃത്യമായി നമ്മുടെ നഖങ്ങൾ ചെന്ന് അവയുടെ ഡ്യൂട്ടി നിർവഹിക്കുന്നു. അതേ സമയം മറ്റൊരാളോട് ചൊറിയാൻ പറഞ്ഞാൽ ചൊറിച്ചിലുള്ള സ്ഥലത്തേക്ക് അവന്റെ കൈ എത്തണമെങ്കിൽ ഒരു പാട് സമയമെടുക്കേണ്ടിവരും.

ഈ രൂപത്തിലല്ലാതെ വിരലുകളെ സംവിധാനിച്ചാലുള്ള അപാകത ഒന്ന് ചിന്തിച്ച് നോക്കൂ. കുരങ്ങന്മാരുടെ തള്ളവിരൽ അനക്കാൻ കഴിയില്ല. അത് പോലെ മനുഷ്യന്റെയും തള്ള വിരൽ അനക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ..

ഇങ്ങനെ മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളെക്കുറിച്ചും ചിന്തിച്ചാൽ അവയിലെല്ലാം അതി ബുദ്ധിശാലിയായ ഒരു അമാനുഷിക യുക്തിയും ദീർഘദൃഷ്ടിയും കഴിവും ആസൂത്രണവും സമ്മേളിച്ചതായി കാണാം. ഇതെല്ലാം ഒരു തുള്ളി ഇന്ദ്രിയത്തിൽ നിന്നാണ് രൂപപ്പെട്ടത് എന്ന് കൂടി ആലോചിക്കുമ്പോൾ പ്രിയപ്പെട്ടവരേ ആ ജീനിന്റെ ഉടമയായ അല്ലാഹുവിനെയല്ലാതെ , കല്ലുകൾക്കോ ,മരങ്ങൾക്കോ ,മറ്റു സൃഷ്ടികൾക്കോ നമിക്കാൻ നമുക്ക് എങ്ങിനെ കഴിയും ? അതിലും വലിയ നന്ദികേട് എന്താണുള്ളത് ?


اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً *** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله

اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى *** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ

ثُمَّ الصَّلاَةُ وَمَحْمُودُ السَّلامِ عَلَى *** مُحَمَّدِ الْمُصْطَفَى مِنْ خِــيرَةِ اللهِ

وَالْآلِ وَالصَّحْبِ ثُمَّ التَّابِعِينَ لَهُمْ *** فِي سُنَّةِ الْمُجْتَبَى ذِي سُنَّةِ اللهِ

മനുഷ്യ ഹൃദയം ദിവസവും 22,000 ഗാലൻ രക്തം പമ്പ് ചെയ്യുന്നുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്.അഥവാ ഒരു വർഷത്തിൽ 8,030,000 ഗാലൻ രക്തം പമ്പ് ചെയ്യുന്നു. അപ്പോൾ ശരാശരി 60 വർഷം ജീവിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയം ഇത്രയും വർഷത്തിനുള്ളിൽ 481,800,000 ഗാലൻ രക്തം പമ്പ് ചെയ്യുന്നു. ഏകദേശം 3,45,00 ടൺ രക്തം. ചിന്തിച്ചു നോക്കൂ ഒരു വിധത്തിലുള്ള റിപ്പയറിംഗോ മെയിന്റ്നൻസോ നടത്താതെ ഇത്രയും വലിയ ജോലി ചെയ്യുന്ന ഏത് മെഷീ‍നാണ് മനുഷ്യ നിർമ്മിതമായുള്ളത് ? അല്ലാഹുവിന്റെ അപാരമായ അനുഗ്രഹാം മനസ്സിലാക്കാനും അവന് മാത്രം ആരാധനകളർപ്പിക്കാനും മനുഷ്യ ഹൃദയങ്ങൾ ചെയ്ത് തരുന്ന ഈ സേവനം മാത്രം പോരേ ? മനുഷ്യ ശരീരത്തിലെ ഏറ്റവും നിസാരമായ വസ്തുവാണ് മുടി. അവ വെട്ടുകയോ മുറിക്കുകയോ ചെയ്യുന്ന സമയത്ത് നമുക്ക് വേദന അനുഭവപ്പെടുന്നില്ലെന്നത് അനുഗ്രഹമല്ലേ ? ഇല്ലെങ്കിൽ മുടിവെട്ടാൻ നാമാരെങ്കിലും തയ്യാറാകുമോ ? വെട്ടാതെയും വൃത്തിയാക്കാതെയും മുടിയെ വെറുതെ വിട്ടാൽ മനുഷ്യനെ ഭീകരനായി തോന്നും ഇനി ചിന്തിച്ച് നോക്കൂ. ഈ മുടി കണ്ണിൽ മൂ‍ളച്ചാലുള്ള ഗതികേട് ! അല്ലെങ്കിൽ വായയിൽ മുടി മുളച്ചാലുള്ള അവസ്ഥ ! അതുമല്ലെങ്കിൽ ഉള്ളം കയ്യിൽ മുടി മുളച്ചാലുള്ള രൂപം ! ഇതെല്ലാം ഇത്ര വിദഗ്ദവും പോരായ്മകളില്ലാതെയും സംവിധാനിച്ചവൻ അല്ലാഹുവാണ് . فسبحانك يا الله

فتبارك الله أحسن الخالقين

മനുഷ്യന് മാത്രമുള്ള കഴിവുകളായ എഴുതാനും വായിക്കാനും സംസാരിക്കാനുമൊക്കെയുള്ള കഴിവുകളെ കുറിച്ച് ചിന്തിച്ച് നോക്കൂഇങ്ങിനെ നമുക്ക് ചുറ്റും നമ്മിലും ആകാശഭൂമികളിലുമുള്ള അത്ഭുതങ്ങളെക്കുറിച്ച് ചിന്തിച്ചാൽ കാരുണ്യവാനായ , നമ്മുടെ സ്രഷ്ടാവായ , ഏകനായ അല്ലാഹുവിനെ കണ്ടെത്താൻ കഴിയും. അല്ലാഹു അവന്റെ വിശുദ്ധ ഖുർ‌ആനിൽ പറയുന്നത് കാണൂ


“ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങളാണുള്ളത് ! മനുഷ്യർ അവക്കരികിലൂടെ കടന്ന്പോയ്ക്കൊണ്ടിരിക്കുന്നു. അവർ അവയെ പരിഗണിക്കുന്നേയില്ല.”
എന്ത് മാത്രം സത്യമാണ് ഈ വചനം .മനുഷ്യർ ചിന്തിച്ചിരുന്നെങ്കിൽ ഒരിക്കലും അല്ലാഹുവിനെയല്ലാതെ ദൈവമാക്കുകയില്ല. നമ്മേക്കാളും താണ കല്ലിനെ ആരാധിക്കുമായിരുന്നില്ല. സൃഷ്ടികളാൽ കുരിശിലേറ്റപ്പെട്ട യേശുവിനെ നമിക്കുകയില്ല.



سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ الْعَظِيمْ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ



ഇതെല്ലാം കണ്ടിട്ടും ചിന്തിക്കുകയോ, പാഠമുൾക്കൊള്ളുകയോ ചെയ്യാതെ സത്യ നിഷേധികളായി, അഹങ്കാരികളായി മൺ‌മറഞ്ഞുപോയവരുടെ വിലാപവും ഖുർ‌ആൻ തന്നെ പറയുന്നത് കാണുക.


“അവർ കേഴും, ഞങ്ങൾ കേൾക്കുകയും ഗ്രഹിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഈ കത്തിക്കാളുന്ന നരകാവകാശികളിൽ ഞങ്ങൾ പെടുമായിരുന്നില്ലല്ലോ എന്ന് “
നാം കഴിക്കുന്ന ഭക്ഷണം നോക്കൂ 1) പുഷ്പങ്ങൾ 2 ) തേൻ 3) തേനീച്ച 4 )ഭക്ഷണ പദാർഥം 5) ആമാശയം 6 ) ശരീരത്തിനുള്ളിലെ ഊർജ്ജ നിർമ്മാണ സംവിധാനം. എന്നിവ ഭക്ഷണവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സസ്യ , പുഷ്പങ്ങളിലെ സ്ത്രീ പുരുഷ ബീജങ്ങളെ യോജിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് തേനീച്ചയാണ്. തേൻ തേനീച്ചകളെ പുഷ്പങ്ങളിലേക്ക് ആകർഷിപ്പിക്കുന്നു. തേൻ കൊണ്ട് സസ്യത്തിനു ഒരാവശ്യവുമില്ല. തേനീച്ച പരാഗണം നടത്തുന്നതും ബോധപൂർവ്വമല്ല. പരാഗണത്തെതുടർന്ന് ഫലങ്ങളുണ്ടാകുന്നു. ഭക്ഷ്യ പദാർഥങ്ങൾ ദഹിപ്പിക്കാനുള്ള സംവിധാനവും വേണമല്ലോ. വായ് ,പല്ല, നാവ്,ആമാശയം ,ചെറുകുടൽ, വൻ‌കുടൽ, കണയം ,പിത്തകോശം, പ്ലീഹ, മസ്തിഷ്കം എന്നിവയെല്ലാം ഒന്നിച്ചും ആസൂത്രിതമായും പ്രവർത്തിക്കണം. ദഹിച്ച ഭക്ഷണം സൂക്ഷിക്കാനും ,ആവശ്യമായി വരുമ്പോൾ ഊർജ്ജമാക്കി മാറ്റുവാനുമുള്ള സംവിധാ‍നം വേണം. ഇവയെല്ലാം പരസ്പരം കൂട്ടിയിണക്കിയിരിക്കുന്നത് അല്ലാഹുവല്ലേ ? മനുഷ്യ നിർമ്മിത ദൈവങ്ങൾക്ക് വല്ല പങ്കും ഇവയിലുണ്ടോ ? യേശുവിനും മർ‌യമിനുമില്ലായിരുന്നോ ഈ അവയവങ്ങൾ ?

എന്റെ സ്നേഹിതന്മാർ ഒറ്റക്കിരുന്ന് ചിന്തിച്ച് നോക്കുക. ഈ അല്ലാഹുവിനെയല്ലയോ നാം ദൈവമാക്കുകയും ആരാധിക്കുകയും ചെയ്യേണ്ടതെന്ന് !

മനുഷ്യ ചിന്തയെ തട്ടിയുണർത്താൻ പര്യപ്തമായ പല കാര്യങ്ങളും ഭക്ഷണത്തിന്റെ കാര്യത്തിൽ ഒളിഞ്ഞ് കിടപ്പുണ്ട്. നിങ്ങളാലോചിച്ച് നോക്കൂ.. ! മാംസഭക്ഷണം ദഹിപ്പിക്കുന്ന ആമാശയം മാംസം തന്നെയല്ലേ ? എന്ത് കൊണ്ട് ആമാശയം ദഹിച്ച് പോകുന്നില്ല. സാധാരണ ഗതിയിൽ അതും ദഹിക്കേണ്ടതാണ്. അല്ലാഹു ചില മുൻ‌കരുതലുകൾ എടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത്. ആമാശയം ദഹിച്ച് പോകാതിരിക്കാൻ രണ്ട തരത്തിലുള്ള മുൻ കരുതലുകൾ ഉണ്ട്. സാധാരണ ഗതിയിൽ മാംസമെത്തിയാലേ മാംസം ദഹിപ്പിക്കാൻ സഹായിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡും പെപ്സിനും ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. അത്തരം രാസ വസ്തുക്കളിൽ നിന്ന് ആമാശയത്തെ രക്ഷിക്കാൻ ഒരു നേർത്ത പടലം ഉണ്ട്. എന്ത് കൊണ്ട് രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ തന്നെ രാസപദാർത്ഥത്താൽ നശിപ്പിക്കപ്പെടുന്നില്ല. ? അതിനും കാരണങ്ങളുണ്ട്. ഉത്പാദിപ്പിക്കുന്ന സമയത്ത് ആ രാസ പദാർത്ഥങ്ങൾ പ്രവർത്തന ക്ഷമമല്ല. അന്ന നാളത്തിൽ പ്രവേഷിക്കുമ്പോഴേ അവ പ്രവർത്തനക്ഷമമാവുകയുള്ളൂ . ഉദാഹരണമായി പെപ്‌സിൻ, പെപ്‌സനോജൻ എന്ന പ്രവർത്തനക്ഷമമല്ലാത്ത രൂപത്തിലാണ് ആദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ആമാശയത്തിന്റെ മറ്റൊരും ഭാഗത്തുണ്ടാകുന്ന ഹൈഡ്രോ ക്ലോറിക് ആസിഡാണ് അതിനെ പ്രവർത്തനക്ഷമമാക്കുന്നത്. എന്ത് മാത്രം മുൻ‌കരുതലുകൾ.. അതിനാൽ ഉറക്കെപ്പറയൂ..


لاَ إِلَهَ إِلاَّ اللهُ مُحَمَّدٌ رَّسُولُ الله فِي كُلِّ لَمْحَةٍ وَنَفَسٍ عَدَدَ مَا وَسِعَهُ عِلْمُ الله


ആമാശയം നിറയുമ്പോൾ നമുക്ക് ഭക്ഷണം മതിയെന്ന് തോന്നുന്നില്ലേ ? അതിനു കാരണമുണ്ട്. ആമാശയത്തിൽ നിന്നും ചെറുകുടലിലേക്കുള്ള പ്രവേശനദ്വാരത്തിൽ പൈലോറസ് അഥവാ കാവൽകാരൻ എന്നു പേരുള്ള വാൽ‌വ് പോലുള്ള ഒരു പേശിയുണ്ട് .അത് ഭക്ഷണത്തെ കുടലിലേക്ക് കുറെശ്ശെ മാത്രമേ കടത്തിവിടുകയുള്ളൂ.. അത് കൊണ്ടാണ് നമുക്ക് മണിക്കൂറുകൾ ഇടവിട്ട് ഭക്ഷണം കഴിച്ചാൽ മതിയാകുന്നത്. അല്ലെങ്കിൽ നമുക്ക് വിഷപ്പ് മാറുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഇതിന്റെയൊന്നും പിന്നിൽ ചിന്തയും ആസൂത്രണവും ഇല്ലെന്ന് എങ്ങിനെ പറയാൻ കഴിയും ?

മനുഷ്യന് ശ്വസിക്കാൻ ഓക്സിജൻ അഥവാ പ്രാണവായു വേണം . വായുവിൽ ഓക്സിജന്റെ തോത് നില നിർത്താൻ അല്ലാഹു ചെയ്ത ഏർപ്പാട് നോക്കൂ. നമുക്ക് ചുറ്റും കാണുന്ന സസ്യങ്ങൾ ഓരോ കൊല്ലവും 40 കോടി ടൺ ഓക്സിജൻ വായുവിൽ ലയിപ്പിക്കുന്നു. ഇങ്ങിനെ ഒരു സംവിധാനമില്ലെങ്കിൽ ജന്തുക്കളും മനുഷ്യരും ശ്വസിക്കുക നിമിത്തം വായുവിലെ ഓക്സിജൻ ഇല്ലാതായി നമ്മുടെ ജീവിതം അസാധ്യമാകുമായിരുന്നു.

വായുവിൽ കാർബൺ‌ഡൈ ഓക്സൈഡ് ഇല്ലായിരുന്നെങ്കിൽ സസ്യങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല.

സസ്യങ്ങൾ വലിച്ചെടുത്ത കാർബൺ ഡൈ ഓക്സൈഡ് നികത്തപ്പെടുന്നില്ലെങ്കിൽ വായുവിലെ കാർബൺ ഡൈ ഒക്സൈശ് മൂന്ന് കൊല്ലം കൊണ്ട് തീർന്നു പോകുമായിരുന്നു. ജീവികൾ ഉച്ഛൊസിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് പുറത്ത് വിടുന്നത് കൊണ്ട് അങ്ങിനെ സംഭവിക്കുകയില്ല.

സൂര്യനിൽ നിന്ന് വരുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളെ, അന്തരീക്ഷം തടഞ്ഞ് ജീവികൾക്കാവശ്യമായ രശ്മികൾ മാത്രം കടത്തി വിടുന്നു. ഇങ്ങിനെയൊരു മുൻ‌കരുതൽ ഇല്ലെങ്കിൽ ജീവിതം അസാധ്യമായേനേ

ശ്യൂന്യാകാശത്തിലൂടെ വരുന്ന ഉൽക്കകൾ വായുവുമായുള്ള ഉരസലിൽ കത്തിപ്പോകുന്നു.ഇങ്ങിനെ കത്തിപ്പോകുന്നില്ലെങ്കിൽ അവ ഭൂമിയിൽ പതിച്ച് ജന്തുജാലം എന്നേ നശിച്ച് പോയേനേ..

വായു മണ്ഡലമില്ലായിരുന്നെങ്കിൽ മനുഷ്യന് മറ്റുള്ളവരുടെ ശബ്ദം കേൾക്കുമായിരുന്നില്ല. വായു മണ്ഡലത്തെ ഭൂമിയിൽ തളച്ചിടുന്ന ആകർഷണ ശക്തിയെന്ന സംവിധാനമില്ലെങ്കിലത്തെ കഥ പറയേണ്ടതില്ലല്ലോ.. നാം തന്നെ തെറിച്ച് പോകാത്തതും ആകർഷണ ശക്തി കൊണ്ടു തന്നെ.

ഇതൊക്കെ നമുക്ക് വേണ്ടി കുറ്റമറ്റതായി സംവിധാനിച്ചു തന്നവൻ പടച്ച റബ്ബല്ലേ.., മറ്റു വിഗ്രഹങ്ങൾക്കോ ,യേശുവിനോ വല്ല പങ്കും ഇവയിലുണ്ടോ ? ഇല്ലെന്നുറപ്പാണ്. എങ്കിൽ പിന്ന്നെ നാമെന്തിനു മറ്റൊരു ദൈവത്തെ വണങ്ങണം ?



ബഹിരാകാശ സഞ്ചാരിയായ നീൽ ആംസ്ട്രോങ്ങിന് ശ്യൂന്യാകാശത്തിൽ ചില മണിക്കൂറുകൾ ചിലവഴിക്കാൻ വേണ്ടി വായുവും വെള്ളവും സജ്ജീകരിക്കാൻ കോടിക്കണക്കിന് ഡോളർ ആവശ്യമായി വന്നു. അപ്പോൾ നാമിതു വരെ ശ്വസിച്ച വായുവിന്റെയും കുടിച്ച വെള്ളത്തിന്റെയും വിലയൊന്ന് കൂട്ടി നോക്കൂ. !!

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിർലോഭം ആസ്വദിക്കുന്ന നാം അല്ലാഹുവിനോട് നന്ദി കാണിക്കുന്നില്ലെങ്കിൽ അതിലേറേ അപരാധം മറ്റെന്താണ് ?

ഈ ഭൂമിയിൽ ജീവൻ നില നിൽക്കാൻ എന്തെല്ലാം സജ്ജീകരണങ്ങൾ വേണമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? ജീവികൾക്കാവശ്യമായ ഊർജ്ജം പകരാൻ ഒരു നക്ഷത്രം (സൂര്യൻ)വേണം. അതിന്റെ ചൂട് ഉയരാനോ താഴാനോ പാടില്ല. നമ്മുടെ സൂര്യന്റെ ചൂട് 13% ശതമാനം കുറഞ്ഞാൽ ഒരു മൈൽ കനത്തിൽ മഞ്ഞിന്റെ ഒരു പുതപ്പ് ഭൂമിയെ മൂടിക്കളയും

സൂര്യന്റെ ചൂട് 30 % ഉയർന്നാൽ ഇവിടെയുള്ള ജീവികളെല്ലാം കത്തിചാമ്പലാകും. സൂര്യന്റെ ചൂട് എല്ലായിടത്തും ചിതറിവീഴുന്നതിനാവശ്യമായ വേഗത്തിൽ ഭൂമി തിരിയണം. അങ്ങിനെ എന്തെല്ലാം കാ‍ര്യങ്ങൾ !

ഇവയൊക്കെ വളരെ ആസൂ‍ത്രിതമായി സംവിധാനിച്ച സർവ്വ ശക്തനായ അല്ലാഹു വിശുദ്ധ ഖുർ‌ആനിലൂടെ പറയുന്നു



إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلاَفِ اللَّيْلِ وَالنَّهَارِ لآيَاتٍ لِّأُوْلِي الألْبَابِ* الَّذِينَ يَذْكُرُونَ اللّهَ قِيَامًا وَقُعُودًا وَعَلَىَ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالأَرْضِ رَبَّنَا مَا خَلَقْتَ هَذا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ* (آل عمران 190 – 191

“തീർച്ചയായും ആകാ‍ശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപലുകൾ മാറി മാറി വരുന്നതിലും ബുദ്ധിമാന്മാർക്ക് ദൃഷ്ടാന്തമുണ്ട്. അവർ നിൽക്കുമ്പോഴും , ഇരിക്കുമ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നു. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് അവർ ചിന്തിച്ച് കൊണ്ടിരിക്കും. (അപ്പോൾ അവർ പറഞ്ഞു പോകും ) നാഥാ ! ഇതൊന്നും നീ വൃഥാ സൃഷ്ടിച്ചതല്ല. നീ പരിശുദ്ധൻ ! നരകാഗ്നിയിൽ നിന്നും നീ ഞങ്ങളെ രക്ഷിക്കേണമേ (ഖുർ‌ആൻ 3 : 190-191 )
സഹോദരന്മാരേ, അലോചിക്കൂ. നാം ആർക്ക് ആരാധനകളർപ്പിക്കണമെന്ന് !


اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً *** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى *** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ


ഈ പ്രപഞ്ചം വ്യവസ്ഥാപിതമായാണ് ചലിച്ച് കൊണ്ടിരിക്കുന്നതെന്ന് നാം മനസ്സിലാക്കികഴിഞ്ഞു. അതെ, പ്രപഞ്ചത്തിലുള്ള നക്ഷത്രങ്ങളും , സൂര്യനും ,ചന്ദ്രനും, ഭൂമിയും , ഭൂമിയിലെ പദാർഥങ്ങളും ചില നിയമങ്ങൾ അനുസരിച്ച് പ്രവത്തിക്കുന്നു ഈ പ്രപഞ്ച നിയമങ്ങളുടെയും വ്യവസ്ഥയുടെയും കർത്താവും നിയന്ത്രകനുമാണ് അല്ലാഹു. പ്രപഞ്ച വസ്തുക്കൾ അനുസരിക്കുന്ന, അവയുടെ സ്രഷടാവായ അല്ലാഹുവിന്റെ നിയമങ്ങളെ നാം പ്രകൃതി നിയമങ്ങൾ എന്നു പറയുന്നു. ഖുർ‌ആൻ പറയുന്നു.


"ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം സ്വന്തം ഇഷ്ടപ്രകാരമോ നിർബന്ധിതമായോ അല്ലാഹുവിനോട് അനുസരണമർപ്പിക്കവെ അല്ലാഹുവിന്റെ മതമല്ലാത്ത ഒന്നാണോ അവർ തേടിപ്പോകുന്നത് ? അവങ്കലേക്കു തന്നെ അവർ മടക്കപ്പെടുകയും ചെയ്യും “ (ഖുർ‌ആൻ 03 : 83)

ദൈവത്തെ കുറിച്ചുള്ളാ ചിന്ത ഒരു തരം ജന്മ വാസനയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. തന്നെക്കാൾ ഉന്നതമായൊരു ശക്തിയെ തേടാനുള്ള ആഗ്രഹം മനുഷ്യനിൽ പ്രകടമായി കാണുന്നുണ്ട്. യഥാർത്ഥ ദൈവത്തിലെത്തിപ്പെടാ‍ത്തവർ , യഥാർഥ ദൈവത്തെ കുറിച്ച് മനസിലാക്കാത്തവർ , തങ്ങളെക്കാൾ ശക്തിയുണ്ടെന്ന് തോന്നുന്നതിലെല്ലാം ദൈവികത്വം കാണുന്നു. ചിലർ ചില മനുഷ്യരിൽ തന്നെയായിരിക്കും അത് ദർശിക്കുന്നത്. ചിലർ ഗോളങ്ങളിൽ ദർശിക്കുന്നു. ചിലർ സർപ്പങ്ങളിൽ ദർശിക്കുന്നു. ഈ ചുറ്റുപാടിലാണ് , യഥാർത്ഥത്തിൽ അല്ലാഹു ആരാണ് ? അവന്റെ വിശേഷണങ്ങളേവ ? എന്നെല്ലാമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മനുഷ്യനെ അറിയിക്കേണ്ടത് അല്ലാഹുവിന്റെ ബാധ്യതയായി തീരുന്നത്. അത് കൊണ്ട് അല്ലാഹു തന്നെ തന്നെകുറിച്ച് പ്രവാചകന്മാർ മുഖേന മനുഷ്യനു അറിവ് നൽകി. അല്ലാഹു പറയുന്നു


(നബിയേ താങ്കൾ ) പറയുക : അല്ലാഹു ഏകനാകുന്നു. അവൻ സർവ്വാധിനാഥനാകുന്നു. അവൻ (സന്തതിയെ) ജനിപ്പിച്ചിട്ടില്ല. അവൻ ജാതനുമല്ല. അവനു തുല്യമായി ഒന്നുമില്ല. (ഖുർ‌ആൻ 112: 1 -4 )


لا إله إلا الله محمد رسول الله


ദൈവ സങ്കല്പങ്ങൾ പലവിധമുണ്ട്. ഇസ്‌ലാമിലെ ദൈവ സങ്കല്പം വ്യക്തമായി ഈ അദ്ധ്യായത്തിൽ അവതരിപ്പിക്കുന്നു. പലവിധ ദൈവസങ്കല്പങ്ങളും വെച്ച് പുലർത്തുന്നവരോട് ഇങ്ങിനെ പറയാൻ അല്ലാഹു കല്പിച്ചു. “ അല്ലാഹു ഏകനാണ് , അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാണ്. അവൻ പ്രസവിച്ചിട്ടില്ല, ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല. അവനു തുല്യനായി ആരും ഇല്ല “

ദൈവത്തിന്റെ സത്തയിലോ ,ഗുണത്തിലോ, അധികാരത്തിലോ, അവകാശത്തിലോ, സൃഷ്ടിയിലോ, സംഹാരത്തിലോ, കൈകാര്യകർതൃത്വത്തിലോ ഒന്നിലും ഒരു പങ്കാളിയില്ല. അവൻ സൃഷ്ടാവ്, മറ്റുള്ളവയെല്ലാം സൃഷ്ടികൾ. സൃഷ്ടികൾ സ്രഷ്ടാവിന്റെ പങ്കാളികളല്ല. സ്രഷ്ടാവ് പിതാവല്ല. പുത്രനല്ല. മാതാവല്ല. അവനു തുല്യനായി ആരുമില്ല. കലർപ്പില്ലാത്ത ഏക ദൈവ വിശ്വാസമാണ് ഖുർ‌ആൻ അവതരിപ്പിക്കുന്നത്. അല്ലാഹുവിന്റെ സ്ഥാനവും അധികാരവും അവകാശങ്ങളും ആർക്കെങ്കിലും വകവെച്ച് കൊടുക്കുന്നത് മഹാപാപമാണെൻ ഇസ്‌ലാം പഠിപ്പിക്കുന്നു. ഏകനും സ്രഷ്ടാവുമായ അല്ലാഹുവിൽ നാം എല്ലാം അർപ്പിക്കുന്നതോടെ സർവ്വത്ര ഭീതിയിൽ നിന്നും നാം മുക്തരാകുന്നു. നോക്കുന്നിടത്തെല്ലാം അല്ലാഹുവിന്റെ സാന്നിദ്ധ്യമറിയുന്നു.

നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ ഉൽഭവത്തെക്കുറിച്ച് ശാസ്ത്രം എന്ത് പറയുന്നു എന്ന് കൂടി ശ്രദ്ധിയ്ക്കുക. ആധുനിക ശാസ്ത്രീയ നിഗമന പ്രകാരം ഈ പ്രപഞ്ചം അനാദികാലം മുതൽ നില നിന്നിരുന്നില്ല. പിന്നീടുണ്ടായതാണ്. അപ്പോൾ ശ്യൂന്യതയിൽ നിന്ന് പ്രപഞ്ചമുണ്ടായി എന്ന് പറയുന്നറത യുക്തിവിരുദ്ധമാണ്. പണ്ടുണ്ടായിരുന്നില്ല. പിന്നീടുണ്ടായി എങ്കിൽ അത് സൃഷ്ടിക്കപ്പെട്ടതായിരിക്കണമല്ലോ. ആധുനിക ശാസ്ത്രീ‍യ ഗവേഷണ ഫലങ്ങൾ കാണിക്കുന്നത് പ്രപഞ്ചം വികസിച്ച് കൊണ്ടിരിക്കുന്നു എന്നാണ്. പ്രപഞ്ചത്തെ ഏതാണ് വികസിച്ച് കൊണ്ടിരിക്കുന്ന ഒരു പുള്ളികളുള്ള ബലൂണിനോട് ഉപമിക്കാം. ബലൂണിലെ പുള്ളികളെ നക്ഷത്രസഞ്ചയങ്ങളോടും. ബലൂൺ ഊതി വീർപ്പിക്കുമ്പോൾ പുള്ളികൾ തമ്മിലുള്ള അകലം വർദ്ധിക്കുന്നു. അത്പോലെ പ്രപഞ്ചത്തിലെ നക്ഷത്ര സഞ്ചയങ്ങളും അകന്നുപോകുന്നുണ്ട്. ഇങ്ങനെ പ്രപഞ്ചം ഒരു തോതനുസരിച്ച് വികസിച്ച് കൊണ്ടിരിക്കുന്നു.

ഭൂതകാലത്തിലെ ഒർ പ്രത്യേക സമയത്ത് പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളും അനന്തമായ സാന്ദ്രതയുള്ള ഒരു സൂപ്പർ ഡെൻസ് ബീജത്തിൽ ഒതുങ്ങി നിൽക്കുകയായിരുന്നു. അത് പൊട്ടിത്തെറിച്ചു ആ സംഭവം അഥവാ മഹാ വിസ്ഫോടനം പ്രപഞ്ചത്തിന്റെ ആരംഭം കുറിച്ചു. അന്ന് തുടങ്ങിയ വികാസം ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. ഫിസിക്സിൽ ഇന്ന് നമുക്കറിയാവുന്ന നിയമങ്ങൾ ശരിയും ഒരു പരിധിവരെ പൂർണ്ണവുമാണെങ്കിൽ പ്രപഞ്ചം ഒരു മഹാ സ്ഫോടനത്തിലൂടെയാണ് ആരംഭിച്ചതെന്ന് നിസ്സന്ദേഹം പറയാം.

പ്രവഞ്ചോത്പത്തിയെക്കുറിച്ച് മറ്റൊരഭിപ്രായമാണ് സ്ഥിര സ്ഥിതി സിദ്ധാന്തം. (Steady State Theory) ഈ സിദ്ധാന്തപ്രകാരം പ്രപഞ്ചം എന്നും ഇവിടെയുണ്ട്. സ്റ്റഡി സ്റ്റേറ്റ് തിയറിയുടെ വക്താക്കളും പ്രപഞ്ചം വികസിക്കുന്നു എന്ന് സമ്മതിക്കുന്നു. എന്നാൽ സ്ഥിരസ്ഥിതി വാദക്കാർക്ക് പ്രപഞ്ചത്തിന്റെ വികാസത്തിന് വിശദീകരണം നൽകവെ ശ്യൂന്യതയിൽ നിന്ന് നിരന്തരം പദാ‍ർഥം സൃഷ്ടിക്കപ്പെടുന്നു എന്ന് സങ്കല്പിക്കേണ്ടിവന്നു. കാരണം പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് അതിന്റെ സാന്ദ്രത കുറയണം. ബലൂൺ ഊതി വീർപ്പിക്കുമ്പോൾ അതിന്റെ കട്ടി കുറയുന്നത് പോലെ. പക്ഷെ സ്ഥിരസ്ഥിതി വാ‍ദമനുസരിച്ച് പ്രപഞ്ചം ഒരേ സ്ഥിതിയിൽ നില കൊള്ളണം. അതിനാൽ ഹൈഡ്രജൻ കണികകൾ ശ്യൂന്യതയിൽ നിന്ന് ഉണ്ടായികൊണ്ടിരിക്കണം. ഈ രണ്ട് സിദ്ധാന്തങ്ങളാണ് പ്രപഞ്ചോത്പത്തിയെക്കുറിച്ച് ശാസ്ത്രത്തിന് നമ്മുടെ മുമ്പിൽ വെക്കാനുള്ളത്. ഈ രണ്ട് സിദ്ധാന്തങ്ങൾ സ്വീകരിച്ചാലും സ്രഷ്ടാവിനെ അഥവാ അല്ലാഹുവിനെ അംഗീകരിക്കൽ നിർബന്ധിതരാണ്. ആധുനിക ശാസ്ത്രീയ നിഗമനങ്ങളെ തള്ളിക്കളഞ്ഞ് നിരീശ്വരത്വം മുറുകെ പിടിക്കുന്നവർ അന്ധ വിശ്വാസിയാവനേ തരമുള്ളൂ.. അല്ലെങ്കിൽ അവർ ആധുനിക ശാസ്ത്രീയ വീക്ഷണങ്ങൾ അറിഞ്ഞ് കാണുകയില്ല.

അതേ സമയം ഈ പ്രപഞ്ചം ഒരു സുപ്രഭാതത്തിൽ തനിയെ ഉണ്ടായതാണെന്നു പറയുന്നത് ബുദ്ധിയുള്ളവരാരെങ്കിലും സമ്മതിക്കുമോ ? ഇല്ലെന്ന് ചില ഉദാഹരണങ്ങളിലൂടെ നമുക്ക് സ്ഥാപിക്കാം.

ഒരു പലകയിൽ ഒരു സൂചി കുത്തിവെക്കുക. ആ സൂചിയുടെ ദ്വാരത്തിൽ മറ്റൊരു സൂചികടത്തിവെക്കുക. ഇത് കാണുന്ന ഒരാൾ നമ്മോട് ചോദിക്കുന്നു. എങ്ങിനെയാണ് ഒരു സൂചിയുടെ ദ്വാരത്തിൽ മറ്റേ സൂചി പ്രവേഷിച്ചത് ? സത്യ സന്ധനാ‍യ നിങ്ങൾ മറുപടി പറയുന്നു. അതൊരു മനുഷ്യൻ തന്റെ കൈകൊണ്ട് വെച്ചതാണെന്ന്. അതേ സമയം മറ്റൊരാൾ പറയുന്നു. (അദ്ധേഹവും സത്യ സന്ധനാണ്). ഇപ്പോൾ ജനിച്ച അന്ധനായ ഒരു കുഞ്ഞ് ഒരു സൂചിയെടുത്തെറിഞ്ഞപ്പോൾ ആകസ്മികമായി അറ്റിന്റെ ഉള്ളിൽ പതിഞ്ഞതാണെന്ന്. ബുദ്ധിയുള്ളവർ വിശ്വസിക്കുക ഒന്നാമത്തേതായിരിക്കും. എന്നാലും ഒരു ചെറിയ സാദ്ധ്യത രണ്ടാമത്തേതിനും നൽകാം. എന്നാൽ അതേ പലകയിൽ നൂറു കണക്കിനു സൂചികൾ സ്ഥാപിക്കുകയും അവക്ക് ഓരോന്നിനും പ്രത്യേകം നമ്പറുകളിടുകയും ശേഷം കുട്ടിയുടെ കയ്യിൽ അത്രയും എണ്ണം സൂചികൾ അതേ നമ്പറുകളോടെ നൽകി അവ ഒരു ഏറ് മുഖേന ഓരോ സൂചിയും അവയിലെഴുതിയ നമ്പറിന് തുല്യമായ നമ്പറുള്ള പലകയിലെ സൂചിയുടെ ദ്വാരത്തിൽ ആകസ്മികമായി പ്രവേഷിച്ചു എന്ന് പറഞ്ഞാലോ , അത് വിശ്വസിക്കാൻ കഴിയില്ല. എന്നത് പോലെയാണ് ഈ പ്രപഞ്ചം. ഇത്രയും വിശാലവും ആസൂ‍ത്രണത്തോടെയും ഒന്നും പരസ്പരം കൂട്ടിമുട്ടുകയോ എന്തെങ്കിലും അപാകതകൾ വരുകയോ ചെയ്യാതെ ഇത്രയും ഭംഗിയായി സംവിധാനിച്ചതിന് പിന്നിൽ ഒരു അതിശക്തി ഇല്ലെന്ന് പറയുന്നതും അത് ഒരു സുപ്രഭാതത്തിൽ തനിയെ ഉണ്ടായതാണെന്ന് പറയുന്നതും എന്ത് മാത്രം വിഡ്ഢിത്തമാണ്.

മറ്റൊരു ഉദാഹരണം നോക്കൂ: നിങ്ങൾക്ക് ഒരു പ്രിന്റിംഗ് പ്രസ്സുണ്ടെന്ന് സങ്കൽ‌പ്പിക്കുക. അതിൽ ഒരു മില്യൺ അക്ഷരങ്ങൾ വ്യത്യസ്ത പെട്ടികളിലായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പെട്ടെന്ന് ഒരു ഭൂചലനമുണ്ടായി ഈ പെട്ടികളിൽ അകാരാദിക്രമത്തിൽ സൂക്ഷിച്ചു വെച്ചിരുന്ന അക്ഷരങ്ങൾ പരസ്പരം കൂടിക്കലർന്നു. പിന്നീട് അക്ഷരങ്ങൾ പെറുക്കിവെക്കുന്ന തൊഴിലാളി വന്ന് ഇതു പരിശോധിച്ച് അദ്ദേഹം പറയുന്നു ഈ ഭൂചലനം മൂലം അർത്ഥപൂർണ്ണമല്ലെങ്കിലും യാദൃശ്ചികമായി പത്ത് പദങ്ങൾ രൂപം കൊണ്ടു എന്നു പറഞ്ഞാൽ അത് സ്വീകരിക്കാവുന്നതാണ്. അതേ സമയം പൂർണാർത്ഥം കുറിക്കുന്ന പത്ത് പദങ്ങളടങ്ങിയ ഒരു വാചകം തന്നെ ഈ ഭൂചലനം മൂലം രൂപപ്പെട്ടു എന്നു പറഞ്ഞാൽ അത് സ്വീകരിക്കാൻ അല്പം പ്രയാസമായിരിക്കും എങ്കിലും സ്വീകാര്യതക്ക് ചാൻസുണ്ട്. എന്നാൽ അദ്ദേഹം പറയുകയാണ് ഈ ഒരു മില്യൺ അക്ഷരങ്ങളും ഈ ഭൂചലനം മൂലം യാദൃശ്ചികമായി കൂടിച്ചേർന്ന് അഞ്ഞൂറു പേജുള്ള ഒരു കനപ്പെട്ട, പഠനാർഹവും കോർവയെത്തിയതുമായ പുസ്തകമായി രൂപാന്തരപ്പെട്ടു എന്നു പറഞ്ഞാൽ അതു വിശ്വസിക്കാൻ ആളെക്കിട്ടുമോ ? ഇതു പോലെയാണ് ഈ പ്രവിശാലമായ പ്രപഞ്ചം അതിന്റെ എല്ലാ സൌന്ദര്യത്തോടെയും അൽഭുതത്തോടെയും സൂക്ഷ്മ സംവിധാനത്തോടെയും ഒരു സുപ്രഭാതത്തിൽ യാദൃശ്ചികമായി ഉണ്ടായതാണെന്ന് പറയുന്നതിലെയും ബുദ്ധിശ്യൂന്യത. പ്രപഞ്ചത്തിലുള്ള ഓരോ ഗോളത്തേയും എടുത്ത് പരിശോധിച്ചാൽ അവ മുഴുവനും അതി സൂക്ഷ്മമായി പ്രത്യേക പരിധിക്കും അകലങ്ങളിലുമായി സംവിധാനിച്ചതായി കാണാം. അവയിൽ വരുന്ന ചെറിയ വ്യത്യാസം പോലും മനുഷ്യ ജീവിതത്തെയും മറ്റും ദോഷകരമായി ബാധിക്കുമെന്ന് ശാസ്ത്രം പറയുന്നു.

ചിന്തിച്ചു നോക്കൂ, ഭൂമി ഒരു ഗോളമാണല്ലോ. ദീർഘവൃത്താകൃതിയിലുള്ള ഗോളം. ഇതിന് 7 തട്ടുകളുണ്ട്. ഒന്നാമത്തെ തട്ടിനെ ഭൂമിയുടെ പുറം തോട് എന്ന് വിശേഷിപ്പിക്കുന്നു. ഇത് നമ്മുടെ കാൽ വെച്ചിടത്ത് നിന്ന് ഏതാണ്ട് 35 കിലോമീറ്റർ വരെ താഴ്ചയുള്ളതാണ്. ഈ പുറം തോട് ഇതേ കട്ടിയിലും രൂപത്തിലുമില്ലായിരുന്നുവെങ്കിൽ ഭൂമിയിൽ ജീവിതം അസാദ്ധ്യമാകുമായിരുന്നു.
വായുമണ്ഡലം നിലവിലുള്ളതിനേക്കാൾ അല്പം ഉയർന്നുപോയാൽ ഭൂമി കത്തിയെരിയുമായിരുന്നു.

സൂര്യനിൽ നിന്ന് ലഭിക്കുന്ന ചൂട് ഇപ്പോൾ ലഭിക്കുന്നതിൽ നിന്ന് അല്പം കുറഞ്ഞാൽ നാം ഐസായി മാറും. അല്പം കൂടിയാൽ നാം കത്തി വെണ്ണീറാവുകയും ചെയ്യും. കൃത്യമായ അളവിൽ അന്തരീക്ഷത്തിൽ ഓക്സിജനില്ലെങ്കിൽ ജീവിതം അസാദ്ധ്യമാകും. മഴ ലഭിക്കുന്നില്ലെങ്കിൽ ഭൂമി മുഴുവനും മരുഭൂമിയായി ജീവിതം തകരാറിലാകും. 

സമുദ്രത്തിലെ വെള്ളം ഉപ്പുരസമുള്ളതല്ലെങ്കിൽ ആ വെള്ളം എന്നോ മലിനമായേനെ. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നില്ലെങ്കിലുള്ള അവസ്ഥ ചിന്തിച്ചു നോക്കൂ അഥവാ ഭൂമിയുടെ ഒരു ഭാഗം എന്നും രാത്രിയും മറുഭാഗം എന്നും പകലുമാണെങ്കിലുള്ള അവസ്ഥ ജീവിതം അസാദ്ധ്യമാക്കുമായിരുന്നു.

ഭൂമിയിൽ അല്ലാഹു സംവിധാനിച്ച ജീവികൾക്കാവശ്യമായ ഭക്ഷണ സംവിധാനമില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ ?

മനുഷ്യ ബുദ്ധി മുഴുവനും സമാഹരിച്ചാൽ ഈ പ്രപഞ്ചസംവിധാനം പോലുള്ള ഒരു സംവിധാനം പ്ലാൻ ചെയ്യാൻ പോലും സാദ്ധ്യമല്ലെന്നതാണ് സത്യം.

ഇതെല്ലാം ഒരു അതുല്യ ശക്തിയുടെ സംവിധാനവും ബുദ്ധിയും ഉദ്ദേശവും കഴിവും കൂടാതെ ഉണ്ടായി എന്നു പറയുന്നത് എന്ത് മാത്രം ബുദ്ധിശ്യൂന്യമാണ്.

ഒരു കളങ്കമറ്റ സംവിധാനം കാണുമ്പോൾ ബുദ്ധിയുള്ളവർ പറയും അതിന്റെ പിന്നിൽ ബുദ്ധിയും കഴിവും ഉദ്ദേശവും അറിവും പ്രവർത്തിച്ചിട്ടുണ്ടെന്ന്. അതുപോലെത്തന്നെയാണ് ഈ അൽഭുത പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്ന ഒരു യഥാർഥ്യമാണ് അതിന്റെ പിന്നിൽ സൂക്ഷ്മജ്ഞാനവും അങ്ങേയറ്റത്തെ ബുദ്ധിയും അമാനുഷിക കഴിവും ഉദ്ദേശവും പ്രവർത്തിച്ചിട്ടുണ്ടെന്ന്. അതെല്ലാം സമ്മേളിച്ച ആസ്തിക്യമാണ് “പടച്ച തമ്പുരാനായ അല്ലാഹു”.


നിങ്ങളുടെ കയ്യിലുള്ള ഒരു പേന, മനുഷ്യ കരങ്ങളാൽ എഴുതാൻ വേണ്ടി പ്രത്യേകമായി തയ്യാർ ചെയ്ത ഒരു പേന, അതിൽ മഷി സൂക്ഷിക്കാൻ പ്രത്യേക അറ, അതിനു ചെറിയ ദ്വാരത്തോടു കൂടിയുള്ള അടപ്പ്, കീശയിൽ കുളത്തിയിടാൻ കുളത്തും, ആവശ്യത്തിനു മഷി പുറത്ത് വരുന്ന മുന ഇങ്ങനെ ചിന്തിച്ചാൽ അനേകം അൽഭുതങ്ങളടങ്ങിയ ഈ ചെറിയ പേനയെക്കുറിച്ച് ഒരാൾ നിങ്ങളോട് പറയുകയാണ് അത് ഒരു സുപ്രഭാതത്തിൽ യാദൃശ്ചികമായി ഉണ്ടായതാണെന്നു പറഞ്ഞാൽ നിങ്ങൽ അയാൾ ഭ്രാന്തനാണെന്ന് വിധിയെഴുതില്ലേ? കാരണം നിങ്ങൾക്കുറപ്പാണ് ഈ പേനയുടെ പിന്നിൽ മനുഷ്യന്റെ ബുദ്ധിയും സമയവും ഉദ്ദേശവും കഴിവും അറിവും ഉപയോഗിച്ചിട്ടുണ്ടെന്ന്.

എങ്കിൽ അതുപോലെത്തന്നെയല്ലേ, അൽഭുതങ്ങളുടെ മനുഷ്യൻ, അവന്റെ ശരീരത്തിലടങ്ങിയ ഹൃദയം, തലച്ചോറ് തുടങ്ങിയ അനേകം ഉപകരണങ്ങൾ, ഭൂമിയിലും കടലിലുമുള്ള മനോഹരവും ആകർഷണീയവുമായ ചെടികളും പുഷ്പങ്ങളും മരങ്ങളൂം അതുപോലെ ജീവികളുമൊക്കെ യാദൃശ്ചികമായി ഉണ്ടായതാണെന്ന് വിശ്വസിക്കാൻ കഴിയുമോ? അതല്ലേ വിശുദ്ധ ഖുർ‌ആൻ പറഞ്ഞത് :


“മനുഷ്യൻ കണ്ടില്ലയോ, നാമവനെ ശുക്‌ളകണത്തിൽ നിന്ന് സൃഷ്ടിച്ചു എന്നിട്ടവനിതാ വ്യക്തമായ കുതർക്കിയാകുന്നു.” 

അപ്പോൾ അല്ലാഹുവിനെ കണ്ടെത്താൻ ഈ പ്രപ്രഞ്ചത്തെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി. അതു കൊണ്ടാണ് അല്ലാഹു അവന്റെ വിശുദ്ധ ഖുർ‌ആനിൽ നിരന്തരം ചിന്തയെയും പഠനത്തെയും പ്രോത്സാഹിപ്പിച്ചത്. സൃഷ്ടാവിന്റെ വചനമായ ഖുർ‌ആനിലെ ചില സൂക്തങ്ങൾ കാണൂ:




“ആകാശ ഭൂമികളുടെ സംവിധാനത്തെക്കുറിച്ച് ഇക്കൂട്ടർ ഒരിക്കലും ചിന്തിച്ചിട്ടില്ലേ ? അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഒരു വസ്തുവിനെക്കുറിച്ചും അവർ ചിന്തിച്ചിട്ടില്ലേ?”.





“പ്രവാചകരേ, ജനത്തോട് പറയുക, നിങ്ങൾ വാനലോകത്തും ഭൂലോകത്തുമുള്ള വസ്തുതകളെന്തെന്ന് ചിന്തിക്കുകയെന്ന്”.




“അവരൊരിക്കലും സ്വശരീരങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കിയിട്ടില്ലേ? അല്ലാഹു ആകാശഭൂമികളെയും അവക്കിടയിലുള്ള സകലവസ്തുക്കളേയും യാഥാർത്ഥ്യമായിക്കൊണ്ടും ഒരു കൃത്യമായ അവധി നിശ്ചയിച്ചുകൊണ്ടുമാണ് സൃഷ്ടിച്ചിട്ടുള്ളത്




“ആകാശ ഭൂമികളുടെ നിർമാണവും നിങ്ങളുടെ ഭാഷകളിലും വർണങ്ങളിലുമുള്ള വൈവിധ്യങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു. നിശ്ചയം അറിവുള്ളവർക്ക് ഇതിൽ ധാരാളം ദൃഷ്ടാന്തമുണ്ട്.


أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاء مَاء فَأَخْرَجْنَا بِهِ ثَمَرَاتٍ مُّخْتَلِفًا أَلْوَانُهَا وَمِنَ الْجِبَالِ جُدَدٌ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَانُهَا وَغَرَابِيبُ سُودٌ ** وَمِنَ النَّاسِ وَالدَّوَابِّ وَالْأَنْعَامِ مُخْتَلِفٌ أَلْوَانُهُ كَذَلِكَ إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاء إِنَّ اللَّهَ عَزِيزٌ غَفُورٌ (سورة فاطر 27 ، 28




“അല്ലാഹു ആകാശത്തുനിന്ന് മഴ വർഷിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? എന്നിട്ട് അതുവഴി നാം ഭിന്ന വർണങ്ങളുള്ള പലതരം പഴങ്ങളുൽ‌പാദിപ്പിക്കുന്നു. വെളുപ്പും ചുവപ്പും കടും കറുപ്പുമായി ഭിന്ന വർണങ്ങളിലുള്ള ശിലാനിരകൾ പർവ്വതങ്ങളിലും കണ്ടുവരുന്നു. ഇതേവിധം മനുഷ്യരുടേയും മൃഗങ്ങളുടെയും കന്നുകാലികളുടേയും നിറങ്ങളും വ്യത്യസ്തങ്ങളാകുന്നു. നിശ്ചയം അല്ലാഹുവിന്റെ ദാസന്മാരിൽ ജ്ഞാനികൾ മാത്രമേ അവനെ ഭയപ്പെടുകയുള്ളൂ”.
ഇങ്ങനെ അല്ലാഹു പ്രപഞ്ചത്തെക്കുറിച്ചും അതിലെ മനുഷ്യനടങ്ങുന്ന അൽഭുത സൃഷ്ടികളെക്കുറിച്ചും പ്രതിഭാസങ്ങളെക്കുറിച്ചും പഠിക്കാനും ചിന്തിക്കാനും നിരന്തരം ഉപദേശിക്കുന്നു. ഈ പഠനം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ബുദ്ധിയും കഴിവും ജീവനും ജ്ഞാനവുമുള്ള ഒരു മഹാ ശക്തിയെ - അല്ലാഹുവിനെ – കണ്ടെത്താൻ അറിവുള്ളവരെ സഹായിക്കുമെന്നതു കൊണ്ടാണത്. അതുകൊണ്ട് പ്രിയ വായനക്കാരേ ചിന്തിക്കുക.

സൃഷ്ടാവായ അല്ലാഹു ഇല്ലെങ്കിൽ ജീവിതം അർത്ഥ ശൂന്യമാണ്. നമ്മുടെ ജീവിത മൂല്യങ്ങളും സേവനങ്ങളും നിഷ്ഫലമാണെങ്കിൽ നമ്മുടെ പ്രവർത്തനങ്ങളിൽ നിരർത്ഥകമല്ലേ ? നമ്മുടേയും ഒരു പ്രാണിയുടേയും ജീവിതങ്ങൾ തമ്മിൽ പിന്നെ എന്ത് വ്യത്യാസം? നാം ചത്താൽ ഒരു ഈച്ച ചത്തത് പോലെയാണെങ്കിൽ നാം ജീവിക്കുന്നതും ജീവിക്കാതിരിക്കുന്നതും തുല്യമല്ലേ? ആദ്യവും അന്ത്യവുമില്ലാത്ത ശൂന്യതയിൽ ഒരു ഘട്ടത്തിൽ നാം ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു. അങ്ങനെ സംഭവിക്കുന്നതും സംഭവിക്കാതിരിക്കുന്നതും തമ്മിൽ പിന്നെന്ത് വ്യത്യാസം ? ശാന്തമായി ചിന്തിക്കുക. ഇവിടെ അക്രമം നടക്കുന്നു. പെരും കള്ളന്മാർ സമൂഹത്തിൽ മാന്യന്മാരായി വിരാചിക്കുന്നു. പലപ്പോഴും നല്ല ആളുകൾ കഷ്ടപ്പെടുന്നു. നമ്മുടെ നീതിപീഠങ്ങൾക്ക് ഒരാളെ കൊന്നവനും ആയിരം ആളുകളെ കൊന്നവനും കൊടുക്കാൻ കഴിയുന്നത് ഒരു വധശിക്ഷ മാത്രമാണ്. ഇങ്ങനെ ഇതെല്ലാം അവസാനിച്ചാൽ ഒരു അല്ലാഹുവും രക്ഷാശിക്ഷകളുമില്ലെങ്കിൽ പിന്നെ ജീവിതത്തിനെന്തർത്ഥമാണുള്ളത് ? “അറിയുക അല്ലാഹുവിലുള്ള സ്മരണ കൊണ്ടാണ് ഹൃദയങ്ങൾ സമാധാനമടയുന്നത്. നിശ്ചയമായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനും തന്നെ.” (ഖുർ‌ആൻ)


അല്ലാഹുവിന്റെ അസ്തിത്വത്തിന് ഖുർ‌ആൻ തന്നെ ഒരു തെളിവാണ്. ഖുർ‌ആനിലെ ശാസ്ത്രീയ പരാമർശങ്ങളും ചരിത്ര പരാമർശങ്ങളും സാഹിത്യഭംഗിയുമൊക്കെ പഠിച്ചാൽ ഖുർ‌ആൻ മനുഷ്യനിർമ്മിതമല്ലെന്നും അല്ലാഹുവിൽ നിന്നവതീർണ്ണമായതാണെന്നും മനസ്സിലാക്കാം. “നമ്മുടെ അടിമക്ക് നാം അവതരിപ്പിച്ച് കൊടുത്താൽ നിങ്ങൾ സംശയാലുക്കളാണെങ്കിൽ ഇതിന് തുല്യമായ ഒരദ്ധ്യായം നിങ്ങൾ കൊണ്ട് വരിക”. (ഖുർ‌ആൻ 2:23) എന്ന ഖുർ‌ആനിന്റെ വെല്ലുവിളി ഇന്നും നിലനിൽക്കുന്നു.



അല്ലാഹുവിൽ നിന്ന് മനുഷ്യനുള്ള മാർഗ്ഗദർശന ഗ്രന്ഥമായ ഖുർ‌ആൻ അല്ലാഹുവിനെക്കുറിച്ച് നമ്മെ പരിചയപ്പെടുത്തുന്നത് നാം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. ഖുർ‌ആൻ നമ്മുടെ മുമ്പിലുണ്ട്. അത് അല്ലാഹുവിൽ നിന്നുള്ളതാണെന്ന് അതുതന്നെ നമ്മെ ബോധ്യപ്പെടുത്തുന്നു. അപ്പോൾ നമുക്കെങ്ങിനെ അല്ലാഹുവിനെ നിഷേധിക്കാൻ കഴിയും ?



അല്ലാഹു പറയുന്നത് കാണൂ :




“നബിയെ, അങ്ങ് പറഞ്ഞുകൊടുക്കുക : ഈ ഖുർ‌ആൻ സത്യവിശ്വാസികൾക്ക് സന്മാർഗ്ഗ ദർശനവും രോഗശാന്തിയുമാകുന്നു. എന്നാൽ വിശ്വസിക്കാത്തവർക്കോ ഇത് കാതുകൾക്ക് അടപ്പും കണ്ണുകൾക്ക് അന്ധതയുമാകുന്നു”.
മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് പഠിച്ചാൽ അവിടുന്നു സത്യസന്ധനായിരുന്നുവെന്നും, സ്വാർത്ഥ താൽ‌പര്യങ്ങളില്ലാത്തവരായിരുന്നുവെന്നും ബോധ്യമാവും. ആ സത്യ സന്ധനായ മനുഷ്യൻ അല്ലാഹുവിനെക്കുറിച്ചും പരലോകത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകുമ്പോൾ നമുക്കെങ്ങിനെ അതെല്ലാം അവഗണിച്ചു മുന്നോട്ട് നീങ്ങാനാവും ?



ചുരുക്കത്തിൽ, പ്രപഞ്ചമെന്ന നിവർത്തിവെച്ച പുസ്തകത്തിലെ ഓരോ വരിയും, നമ്മുടെ ശരീരവും, ഈ പ്രപ്രഞ്ചത്തിലെ ഓരോ കണികയും , നമ്മുടെ ചുറ്റുപാടുകളും, ശാസ്ത്ര പഠനങ്ങളും, ഖുർ‌ആനും, സത്യസന്ധനായ മുഹമ്മദ് നബിയും (സ)മുൻ പ്രവാചകന്മാരും, വേദ ഗ്രന്ഥങ്ങളും അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അല്ലാഹുവിന്റെ സാന്നിദ്ധ്യം ഒരു വിശ്വാസകാര്യം മാത്രമല്ല ഒരു യാഥാർത്ഥ്യമാണെന്ന് നമുക്ക് ബോധ്യം വരുന്നു. നമുക്ക് പ്രപഞ്ച സൃഷ്ടാവും നാഥനുമായ അല്ലാഹുവിനോട് അടുത്ത ബന്ധം സ്ഥാപിക്കും. മാർഗ്ഗദർശനത്തിനു വേണ്ടി അവനോട് പ്രാർത്ഥിക്കാം. അല്ലാഹുവേ ഞങ്ങളെ നീ നേരയ വഴിയിൽ നയിക്കണമേ ! ഞങ്ങൾക്ക് നീ ഉപകാരപ്രദമായ അറിവുകൾ എത്തിച്ചുതരേണമേ !

സർവ്വലോക രക്ഷിതാവുമായി ബന്ധം സ്ഥാപിച്ചുകഴിഞ്ഞാൽ -അതാർക്കും എപ്പോഴും ചെയ്യാവുന്നതാണ്- ഭൂമി എത്ര നിസ്സാരം ! ജീവിതം എത്ര ക്ഷണികം !ഭൂമിയുടെ നിസ്സാരതയും ജീവിതത്തിന്റെ ക്ഷണികതയും അറിവിന്റെ പരിമിതിയും ഭൌതിക സുഖങ്ങളുടെ ആപേക്ഷികതയും കണക്കിലെടുക്കാതെ ഈ ലോകജീ‍വിതവും ഇതിലെ കിടമത്സരവുമാണ് ലോകത്തെ പ്രധാന കാര്യങ്ങൾ എന്നു ധരിക്കുന്നവൻ എത്ര വിഢിയാണ് !പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിക്കുന്ന, എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന, സ്നേഹനിധിയായ, കരുണാവാരിധിയായ, മനുഷ്യന് യഥാർത്ഥ അറിവും മാർഗ്ഗദർശനവും നൽകാൻ കഴിവുള്ള, അല്ലാഹുവുമായി അടുക്കാൻ, ആ സാമീപ്യത്തിന്റെ ആനന്ദം അനുഭവിക്കാൻ അവസരമുണ്ടായിട്ടും അത് ശ്രദ്ധിക്കാതെ, ഭൌതിക കെട്ടുപാടുകളിൽ കെട്ടിമറിഞ്ഞ് അസ്വസ്ഥനായി, മന:ശാന്തി ലഭിക്കാതെ, യഥാർത്ഥ ജീവിതമെന്തെന്നറിയാത്ത, ജീവിച്ചു മരിക്കുന്നവർ എത്രമാത്രം നിർഭാഗ്യവാന്മാരാണ്.

ഏകദൈവത്വം പ്രപഞ്ചത്തിന്റെ വ്യാഖ്യാനവും ഉന്നതമായ ജീവിതമാർഗ്ഗവുമാകുന്നു. എല്ലാവിധ ഭീതികളിൽ നിന്നും മുക്തനായി, നിർഭയനായിത്തീരുന്ന അവസ്ഥ. ഏറ്റവും ഉയർന്ന് നിന്ന് കൊണ്ട് ലോകത്തേയും കഴിഞ്ഞകാല ചരിത്രത്തേയും, വരാൻ പോകുന്ന സംഭവങ്ങളേയും നോക്കിക്കാണുന്ന ഉന്നതമായ അവസ്ഥ. കളിമണ്ണിൽ നിന്നു ജനിച്ച മനുഷ്യൻ മാലാഖയേക്കാൾ ഉയർന്നുപോകുന്ന അവസ്ഥ . ഏകദൈവ ദർശനം കൊണ്ട് സിദ്ധിക്കുന്ന ദൈവിക സാമീപ്യം അനുഭവപ്പെടുന്ന ആ ഉന്നതമായ അവസ്ഥ എത്ര ആനന്ദദായകമാണ് ! ആ‍ അവസ്ഥയിലേക്ക് ഏതൊരു മനുഷ്യനും ഉയരാം. അതിലേക്കാണ് ഖുർ‌ആൻ ഓരോ മനുഷ്യനേയും ക്ഷണിക്കുന്നത്. ഇത് സമ്പൂർണ്ണവും സമഗ്രവുമായ ജീവിതവീക്ഷണമാണ്. ധ്യാനം മാത്രമല്ല പ്രവർത്തനവും കൂടിയാണിത്. അതിന്റെ സരണിയാണ് ഖുർ‌ആൻ കാണിച്ചുതരുന്നത്.
പ്രിയ സുഹൃത്തുക്കളെ, ഏക ഇലാഹായ അല്ലാഹുവിനെ കുറിച്ചുള്ള ഒരു ചെറിയ ചിന്ത മാത്രമാണ് ഞാൻ ഇവിടെ നിങ്ങൾക്ക് സ്നേഹത്തോടെ ഇട്ടു തന്നത്.

ഒരു പരീക്ഷണാർത്ഥം ഒറ്റക്കിരുന്ന് അർദ്ധ രാത്രി വിശാലമായ ആകാശങ്ങളിലേക്ക് നോക്കി മറ്റ് ദൈവങ്ങളെക്കുറിച്ചുള്ള ചിന്തകളൊക്കെ തൽക്കാലം മാറ്റി നിർത്തി ഈ കാരുണ്യവാനായ അല്ലാഹുവിനെ ഒരല്പ സമയം നിങ്ങളുടെ വിശാലമായ ഹൃദയത്തിലേക്ക് കൊണ്ട് വരിക, എന്നിട്ടു പറയുക അല്ലാഹുവേ എനിക്ക് സത്യം കാണിച്ചു തരേണമേ, എന്ന് ആ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കാതിരിക്കില്ല.

അല്ലാഹു ഉണ്ടെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കി. ആ അല്ലാഹുവിന് ഉണ്ടാവേണ്ട നിർബന്ധ വിശേഷങ്ങളാണ്. അനാദ്യനായിരിക്കുക എന്നത്. തുടക്കം ഉണ്ടാവുക എന്നത് ദൈവികത്വത്തിനു നിരക്കുന്നതല്ല. അപ്പോൾ അനാദ്യനും ഉള്ളവനുമാണ് അല്ലാഹു. അതുപോലെ അവന്റെ മറ്റൊരു ഗുണമാണ് അന്ത്യമില്ലാത്തവൻ എന്നത്. പരിണാമത്തിനോ പരിവർത്തനത്തിനോ നാശത്തിനോ അവൻ വിധേയനായിക്കൂടാ. അവൻ സൃഷ്ടിയല്ലാത്തത് കൊണ്ട് അവനെ നശിപ്പിക്കാൻ ആരും ഉണ്ടാവുകയില്ല. അവന്റെ മറ്റൊരു വിശേഷണമാണ് അവൻ സർവ്വവിധേനയും സൃഷ്ടികളോട് വിപരീതനായിരിക്കുമെന്നത്. അതുകൊണ്ട് തന്നെ അവനെക്കുറിച്ച് എങ്ങനെ ? എപ്പോൾ ? എവിടെ ? എന്നൊക്കെയുള്ള ചോദ്യങ്ങൾ തന്നെ അപ്രസക്തമാണ്. അവൻ സ്ഥലകാല അതീതനാണ്. അവയൊക്കെ അവന്റെ സൃഷ്ടികളാണ്. അവയുണ്ടാകുന്നതിനു മുമ്പേ ഉള്ളവനും അവയെ പടച്ചവനും അവനാണ്. അതുകൊണ്ട് കാലമോ സ്ഥലമോ ആവശ്യമുള്ളവനല്ല അവൻ.

അതുപോലെ അവൻ സ്വയം നിലനിൽക്കുന്നവനും നിരാശ്രയനുമാണ്. ലോക രക്ഷിതാവായ അല്ലാഹുവിന് ആവശ്യങ്ങളില്ല, വിശപ്പില്ല, ദാഹമില്ല, ഉറക്കമില്ല.ഇതൊക്കെ സൃഷ്ടികളുടെ വിശേഷണങ്ങളാണ്. സ്വയം നിലനിൽ‌പ്പിനോ ആവശ്യങ്ങൾക്കോ മറ്റുള്ളവയെ ആശ്രയിക്കുന്നവൻ ദൈവമാകാൻ കൊള്ളില്ല.

ഏകത്വം എന്നത് അവന്റെ മറ്റൊരു വിശേഷണമാണ്. പരമാധികാരമുള്ള ഒരു സത്തയെ മാത്രമേ ദൈവമായി അംഗീകരിക്കാൻ കഴിയൂ. പരമാധികാരങ്ങളുള്ള ഒന്നിൽ കൂടുതൽ ശക്തികളുണ്ടായാൽ ഈ ലോകം നശിക്കാൻ കാരണമാകും. അതാണ് ബഹു ദൈവങ്ങൾ ഉണ്ടായിക്കൂടാ എന്നു പറയാൻ കാരണം.  

അവന്റെ മറ്റൊരു ഗുണമാണ് സർവ്വത്തിനും കഴിവുള്ളവൻ എന്നത്. സർവ്വ കഴിവിന്റേയും ഉടമക്ക് മാത്രമേ ദൈവമാകാൻ അവകാശമുള്ളൂ. മനുഷ്യന്റേയും മൃഗങ്ങളുടേയും മറ്റു സർവ്വ സൃഷ്ടികളുടേയും കഴിവുകൾ പരിമിതങ്ങളാണ്. എത്ര കഴിവുള്ളവനാണെങ്കിലും എന്തെല്ലാം യോഗ്യതകളുള്ളവനാണെങ്കിലും പ്രിയതമ തന്റെ കൺ‌മുമ്പിൽ കിടന്നു മരിക്കുമ്പോൾ ഏതു കൊലകൊമ്പനും നിസ്സഹായനാകുന്നു. ഒരു ജലദോഷം വന്നാൽ നാം ബലഹീനരാകുന്നു. അതുകൊണ്ടാണ് മനുഷ്യനോ പശുവോ കല്ലോ കരടോ ഒന്നും ദൈവമാകാൻ കൊള്ളില്ലെന്ന് പറയുന്നത്. അസ്തമിക്കുന്ന കഴിവിന്റെ ഉടമകൾക്ക് ദൈവമാകാൻ കഴിയില്ല. ചില മതങ്ങളിലെ ദൈവങ്ങൾ മരിച്ചു പോയി. അനങ്ങാപാറകളായി സ്വയം നീങ്ങാൻ പോലും കഴിയാതെ നോക്കുകുത്തിയായി നിൽക്കുന്നു. മറ്റു ചിലരുടെ ദൈവം കുരിശിലേറ്റപ്പെട്ടു. ഇവരെങ്ങിനെ ദൈവമാകും?! അതേസമയം മുസ്‌ലിംകളുടെ അല്ലാഹു അന്തസ്സോടെ അന്ത്യമില്ലാതെ അവസ്ഥാന്തരമില്ലാതെ, എന്നും സർവ്വാധിനാഥനായി, സർവ്വശക്തനായി നിലകൊള്ളുന്നു.

അവന്റെ മറ്റൊരു സുപ്രധാന വിശേഷമാണ് അറിവ് എന്നത്. ലോകത്തുള്ളതും ഉണ്ടായതും ഉണ്ടാകാനുള്ളതും എല്ലാം അറിയേണ്ടരീതിയിൽ അറിയുന്നവനാണവൻ. കൂടാതെ അവൻ സർവ്വത്ര കാര്യങ്ങളേയും കേൾക്കുന്നവനും കാണുന്നവനുമാണ്.

ചുരുക്കത്തിൽ സർവ്വലോക രക്ഷിതാവായ അല്ലാഹു അവന്റെ പ്രപഞ്ചത്തിൽ അല്ലാഹു ഉണ്ട് എന്നതിനും അവന്റെ അപാരമായ കഴിവുകളെയും അവനാണ് സൃഷ്ടാവ് എന്നതിന് ആവശ്യമായ തെളിവുകളും ഇഷ്ടം പോലെ സംവിധാനിച്ചു വെച്ചിട്ടുണ്ട്. നിർജീവ വസ്തുക്കളും ജീവനുള്ളവയും സസ്യങ്ങളും സർവ്വചരാചരങ്ങളും ബുദ്ധിയുള്ള മനുഷ്യരും ഒന്നടങ്കം പറയുന്നു لاإله إلا الله “ഒരിലാഹും ഇല്ല അല്ലാഹു അല്ലാതെ” ഓരോ കാലത്തിനും ആ കാലത്തെ മനുഷ്യരുടെ പുരോഗതിക്കനുസരിച്ചും പ്രപഞ്ചത്തിലൂടെ അവന്റെ സാന്നിദ്ധ്യത്തെ വിളിച്ചറിയിക്കുന്ന അൽഭുതങ്ങൾ ലോകത്തിന് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.

ഇത് സ്ഥിരപ്പെട്ടാൽ വരുന്ന ഒരു ചോദ്യമാണ് എങ്കിൽ പിന്നെ അല്ലാഹുവിനെ ആര് സൃഷ്ടിച്ചു എന്നത്. ആ ചോദ്യത്തിൽ തന്നെ അതിനുള്ള മറുപടിയുമുണ്ട്. അല്ലാഹു സൃഷ്ടാവാണ്. സൃഷ്ടാവാകുമ്പോൾ അവൻ സൃഷ്ടിയാവാൻ പാടില്ല. അവൻ ഒരു സൃഷ്ടിയായിരുന്നുവെങ്കിൽ അവന് സൃഷ്ടിക്കാൻ കഴിയില്ല. അതിന്റെ തെളിവാണ് മനുഷ്യൻ അവന്ന് നൽകപ്പെട്ട സർവ്വ കഴിവുകളുമുപയോഗിച്ചാൽ പോലും ഇല്ലായ്മയിൽ നിന്നും ഒരു വസ്തുവിനെ അവന്നുണ്ടാക്കാൻ സാധിക്കുന്നില്ലെന്നത്



ഭൌതികഭൂമി മനുഷ്യന്റെ താൽക്കാലിക താമസ സ്ഥലമാണ്. മരണത്തോടെയവൻ പരലോകത്തേക്ക് നീങ്ങുകയായി.

ജീവിതകാലത്ത് ഭൂമിയിൽ അന്തസ്സും സന്തോഷവുമുണ്ടാകണം. മരണാനന്തരം പൂർണ്ണ വിജയം ലഭിക്കണം. ഇതാണിസ്‌ലാമിന്റെ ലക്ഷ്യം.

അതുകൊണ്ട് തന്നെ പല മതങ്ങളും അനുശാസിക്കുന്നത് പോലെ ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ഇസ്‌ലാം കൽ‌പിക്കുന്നില്ല. ജീവിതത്തിന്റെ എല്ലാ സുഖങ്ങളും ബന്ധങ്ങളും അവഗണിച്ച് കേവലം പരലോകത്തിനു വേണ്ടി അദ്ധ്വാനിക്കണമെന്ന് ഇസ്‌ലാം നിർദ്ദേശിക്കുന്നില്ല. “പ്രത്യുത നിനക്കല്ലാഹു നൽകിയ അനുഗ്രഹങ്ങളിലൂടെ നീ പരലോക വിജയം നേടുക. അതേയവസരം ഐഹികലോകത്ത് നിന്റെ പങ്കിനെക്കുറിച്ച് നീ അശ്രദ്ധനായിരിക്കരുത്” എന്നാണ് ഖുർ‌ആൻ കൽ‌പിച്ചത്.

ഐഹികലോകത്ത് ഉത്തുംഗതയിലെത്തുന്നതോടെ പരലോകത്ത് ഉന്നത സ്ഥാനം നേടിയെടുക്കുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ഭൌതികലോകത്തെ പാടെ ത്യജിച്ചുകൊണ്ടുള്ള ആത്മീയജീവിതവും ആത്മീയ ചിന്തയെ വർജിച്ചുകൊണ്ടുള്ള ഭൌതികജീവിതവും ഇസ്‌ലാമിന് അന്യമാണ്. രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സംസ്കൃത സമൂഹമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്.


അല്ലാഹു മനുഷ്യനു സാധിക്കാത്തത് അവനോട് നിർബന്ധിക്കുകയില്ല. (ഖുർ‌ആൻ 2-286) നിന്റെ നാഥൻ ഒരാളോടും അക്രമം പ്രവർത്തിക്കുകയില്ല. (ഖുർ‌ആൻ 18-49)
ഇല്ലായ്മയിൽ നിന്നാണ് അല്ലാഹു ലോകത്തെ സൃഷ്ടിച്ചത്. ഒരു മുൻ മാതൃകയും ആരുടേയും സഹായവുമില്ലാതെ അതിവിസ്തൃതമായ ഈ അൽഭുത പ്രപഞ്ചത്തെ സൃഷ്ടിച്ച അല്ലാഹുവിന്റെ ശക്തി അപാരമാണ്. നിശ്ചിതകാലം വരെ പ്രപഞ്ചത്തിന് ഈ പ്രകൃതിയും ഘടനയും നിലനിൽക്കും. ഒരു ദിവസം എല്ലാം തകർന്നു തരിപ്പണമാകും. നക്ഷത്രങ്ങൾ ഉതിർന്നുവീഴുകയും സൂര്യപ്രഭ മങ്ങുകയും ചന്ദ്രൻ പിളരുകയും ആകാശം പൊട്ടിച്ചിതറുകയും ചെയ്യുന്ന അതിഭീകരമായൊരു ദിവസം വരാനിരിക്കുന്നു. ലോകാന്ത്യം. അന്ന് സർവ്വ ജീവജാലങ്ങളും മണ്ണിടിയും. എല്ലാം കഥാവശിഷ്ടമാകുന്നു. ആ ദിവസത്തിൽ മനുഷ്യരാരും ബാക്കിയുണ്ടാകില്ല. ആ രംഗം കാണാനും റിപ്പോർട്ട് ചെയ്യാനും ഒരാൾ പോലും ശേഷിക്കുകയില്ല. 

ഇതര ജീവജാലങ്ങളെപ്പോലെ ലോകാന്ത്യദിനത്തിലോ അതിന് മുമ്പോ മണ്ണടിഞ്ഞു കഴിഞ്ഞാൽ മനുഷ്യന്റെ കഥ കഴിഞ്ഞോ ? എങ്കിൽ ഈ മനുഷ്യനെന്ത് വിത്യാസം. മൃഗവും മനുഷ്യനും തമ്മിൽ എന്തന്തരം ? തീർച്ചയായും മനുഷ്യന് സവിശേഷതയുണ്ട്. മനുഷ്യൻ ഭൌതിക ലോകത്ത് നിയന്ത്രിത ജീവിതം നയിച്ചവനാണ്. അല്ലാഹുവിന്റെ നിയമങ്ങളംഗീകരിച്ചവനാണ്. അനേകം മോഹങ്ങളും അഭിലാഷങ്ങളും അല്ലാഹുവിന് വേണ്ടി കയ്യൊഴിച്ചവനാണ്. ഒരു പാ‍ട് സ്വപ്നങ്ങൾ ഭൂമിയിൽ വിട്ടേച്ച് കൊണ്ടാണ് അവൻ വിടപറഞ്ഞത്.

കുറ്റകൃത്യങ്ങളും മഹാപാപങ്ങളും ചെയ്ത്, കൊന്നും കവർന്നും ജീവിച്ചവർ, കുടിച്ചു മഥിച്ചു രമിച്ചു നടന്നവർ, നിയമങ്ങൾ അവഗണിച്ച് തള്ളിയവർ, ക്രൂരതയും ധിക്കാരവും കാട്ടി സമൂഹത്തെ ദ്രോഹിച്ചവർ-അത്തരക്കാരും മനുഷ്യരിലുണ്ട്. മദ്യമദിരാക്ഷികളുടെ അടിമകളായി സ്വഛന്ദം വിഹരിച്ചവരും സുകൃതരും സത്യവിശ്വാസികളുമായി അടങ്ങി ഒതുങ്ങി മാന്യരും ഭക്തരുമായി കഴിഞ്ഞവരും ഒരേ അവസ്ഥ പ്രാപിക്കുന്നത് കഴിയല്ല.

അതുകൊണ്ട് തന്നെ മനുഷ്യൻ പുനർജനിക്കും. ഇല്ലായ്മയിൽ നിന്നും പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ച അല്ലാഹുവിന് മരിച്ചു മണ്ണടിഞ്ഞ മനുഷ്യരെ പുനർജനിപ്പിക്കാൻ എന്താണ് പ്രയാസം. “ ജീർണ്ണിച്ച അസ്ഥികളെ ആരാണ് ജീവിപ്പിക്കുക എന്നവൻ ചോദിക്കുന്നു. പറയുക . അവയെ ആദ്യം ഉണ്ടാക്കിയതാരോ അവൻ തന്നെയാണവയെ പുനർജനിപ്പിക്കുക. അവൻ സർവ്വശക്തനാണ് “ (വിശുദ്ധ ഖുർ‌ആൻ -യാസീൻ )
മരണാനന്തര ജീവിതത്തിലാണ് ഭൌതിക ലോകത്തെ കർമഫലങ്ങൾ ലഭിക്കുന്നത്. അവിടെ ഭൂമിയിലെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യപ്പെടുന്നു. സുകൃതർക്ക് പ്രതിഫലമായി സ്വർഗീയ സൌകര്യങ്ങൾ ലഭിക്കുന്നു. ദുഷ്കർമ്മികൾക്ക് തങ്ങളുടെ ചെയ്തികൾക്കനിവാര്യമായ ശിക്ഷയും ലഭിക്കുന്നു. കഠിനകഠോരമായ ശിക്ഷയനുഭവിക്കാനവർ വിധിക്കപ്പെടുന്നു. ആഖിറത്ത്, വിചാരണയുടെ ലോകം എന്നൊകെ ആ ജീവിതകാലത്തെ വിശേഷിപ്പിക്കാം.

1) തൌഹീദ് –ഏകദൈവ വിശ്വാസം 2) രിസാലത്ത് -പ്രവാചകത്വം . 3) ആഖിറത്ത് – പരലോക വിശ്വാസം , ഈ മൂന്ന് കാര്യങ്ങളാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ മൂല തത്വങ്ങൾ.

വിശ്വാസ പ്രമാണങ്ങൾ ആറായി എണ്ണാം. 1) അല്ലാഹുവിൽ വിശ്വസിക്കുക. 2) മലക്കുകളിൽ വിശ്വസിക്കുക 3) ഗ്രന്ഥങ്ങളിൽ വിശ്വസിക്കുക 4) പ്രവാചകരിൽ വിശ്വസിക്കുക 5) വിധിയിൽ വിശ്വസിക്കുക 6) ലോകാന്ത്യ ദിനത്തിൽ വിശ്വസിക്കുക.

വിനയം, താഴ്മ, അനുസരണം എന്നെല്ലാം അർഥം നൽകപ്പെടുന്ന നാമമാണ് ഇസ്‌ലാം .ഇസ്‌ലാം മതത്തിന് ആ പേര് ലഭിച്ചത് അത് പ്രപഞ്ച സ്രഷ്ടാവിനു കീഴ്പ്പെടുകയും അവന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യാൻ പഠിപ്പിക്കുന്ന മതമായതു കൊണ്ടാണ്

ലാ ഇലാഹ ഇല്ലല്ലാഹ്. മുഹമ്മദ് റസൂലുല്ലാഹ് അഥവാ “ അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതരാകുന്നു.” എന്ന വചനമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന ശില.

ഈ അടിസ്ഥാന ആദർശത്തിലാണ് ഇസ്‌ലാം നിലകൊള്ളിന്നത്. ഈ വചനങ്ങൾ ഉച്ചരിക്കുന്നവൻ മുസ്‌ലിമായി പരിഗണിക്കപ്പെടുന്നതാണ്. വിശ്വാസം മനസ്സിന്റെ പ്രവർത്തനങ്ങളിൽ ഒന്നാണ്. മാനസിക ദാർഢ്യതയോടെയാണിത് പ്രഖ്യാപിക്കേണ്ടത്. മനസ്സ് ഈ ആശയം അംഗീകരിക്കാതെ നടത്തുന്ന പ്രഖ്യാപനങ്ങൾ നിരർഥകങ്ങളാണ്. അത്തരക്കാരെ വിശ്വാസികളായി പരിഗണിക്കപ്പെടുന്നതല്ല. സ്വമേധയാ മനസിൽ ദൃഢീകരിച്ച് വേണം സത്യ വചനം ഉച്ചരിക്കാൻ .ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങിയോ അബോധാവസ്ഥയിലോ മൊഴിഞ്ഞാൽ അത് അസാധുവായിത്തീ‍രുന്നു

അത് കൊണ്ട് നിർബന്ധിത മതം മാറ്റം ഇസ്‌ലാമിന് അന്യമാണ്. അത് സാധ്യമേ അല്ല . ശാരീരിക പീഢനങ്ങളും ഭീഷണിയുമൊന്നും ഒരാളുടെ മനസ്സിലെ ആശയങ്ങൾ മാറ്റി എടുക്കാൻ സഹായകമല്ല. മനസ്സ് മാറാത്ത കാലത്തോളം, മനസ്സിൽ ഏകദൈവത്വവും, മുഹമ്മദ് നബി(സ) യുടെ പ്രവാചകത്വവും അംഗീകരിക്കാത്ത കാലത്തോളം ഒരാളും മുസ്‌ലിമാവുകയില്ല.

ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന വചനം മനസറിഞ്ഞു ഉച്ചരിക്കുന്നതോടെ ഒരാൾ വിശ്വാസികളുടെ സമൂഹത്തിൽ അംഗമായി. വിശ്വാസ പ്രഖ്യാപനത്തോടെ ഒരു പുതിയ ജീവിതമാണാരംഭിക്കുന്നത്. കഴിഞ്ഞ നിമിഷം വരെ താനനുഭവിച്ചിരുന്ന എല്ലാ ഉച്ചനീചത്വങ്ങളിൽ നിന്നും അസ്പൃശ്യതകളിൽ നിന്നും അവൻ മോചിതനായി. സ്നേഹ സാഹോദര്യങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ശാദ്വല തീരത്തവൻ എത്തിച്ചേർന്നു. ഇനിയവൻ മുസ്‌ലിമാണ്. മുസ്‌ലിം സമുദായത്തിന്റെ ബാധ്യതകൾ അവന് ബാധകമായി. സമൂഹത്തിന്റെ എല്ലാ തലത്തിലും അംഗീകാരം അവന് ലബ്ധമായി.

ഈ വിശ്വാസത്തിന്റെ യാഥാർഥ്യവൽകരണത്തിനു വേണ്ടിയുള്ള കർമ്മങ്ങളിനി തുടരണം. ഇസ്‌ലാമിക അദ്ധ്യാപനങ്ങൾക്കനുസരിച്ച് ജീവിതത്തെ പുന‌:ക്രമീകരണം നടത്താൻ അവൻ തയ്യാറാകണം. വിശ്വാസ പ്രഖ്യാപനം കൊണ്ട് മാത്രം യഥാർത്ഥ മുസ്‌ലിമാകുന്നില്ല. വിശ്വാസത്തെ വാസ്തവീകരിക്കുന്നത് കർമ്മമാണ്. ഇസ്‌ലാം അനുശാസിക്കുന്ന ആരാധനകളും പെരുമാറ്റച്ചട്ടങ്ങളും പാലിക്കാൻ ഓരോ മുസ്‌ലിമും ബാദ്ധ്യസ്ഥനാണ്.


“ലാ ഇലാഹ ഇല്ലാല്ലാഹ് മുഹമ്മദുറസൂലുല്ലാഹ്” എന്ന വചനത്തിന്റെ ആദ്യാർധം ദൈവത്തിന്റെ ഏകത്വവും രണ്ടാം അർധം മുഹമ്മദ് നബി യുടെ പ്രവാചകത്വവുമാണ് പ്രഖ്യാപിക്കുന്നത്.

അണ്ഡകടാഹങ്ങളുടെ സ്രഷ്ടാവും അജയ്യശക്തിയുടെ ഉടമയും സർവ്വജ്ഞാനിയുമായ ഏക ഇലാഹിലുള്ള വിശ്വാസമാണ് മുസ്‌ലിമിന്റേത്. അല്ലാഹു ഏകനാണ്. അല്ലാഹുവിനല്ലാതെ മറ്റാർക്കും ആരാധന അർപ്പിക്കപ്പെടരുത്. ഏത് സാഹചര്യത്തിലും ബഹുദൈവാരാധാന ഏറ്റവും വലിയ പാപമായാണ് ഇസ്‌ലാം കാണുന്നത്.

അല്ലാഹു അവന്റെ സത്തയിലും കർമ്മങ്ങളിലും ഗുണത്തിലും ഏകനാണ്. അഥവാ അല്ലാഹു ഏകനും , ആദ്യമോ അന്ത്യമോ ഇല്ലാത്തവനും നിരൂപനുമാണ് . ഒരു സൃഷ്ടിയും അവനോട് തുല്യനല്ല. അല്ലാഹുവിന്റെതിന് തുല്യമായി ഗുണവിശേഷണങ്ങൾ സൃഷ്ടികൾക്കാർക്കുമില്ല. അല്ലാഹുവിന്റെ പ്രവൃത്തികൾ അവന്റെ സ്വന്തം കഴിവും തീരുമാനവുമനുസരിച്ചാണ്. സൃഷ്ടികളുടെത് അപ്രകാരമല്ല. സൃഷ്ടികളുടെ കഴിവത്രയും അല്ലാഹുവിന്റെ കഴിവും തീരുമാനവുമനുസരിച്ചാണ്.

അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ നാഥൻ, അവനാണ് വസ്തുക്കളെ സൃഷ്ടിച്ചത്. അഖില വസ്തുക്കൾക്കും ആഹാരം നൽകുന്നതും സംരക്ഷിക്കുന്നതുമെല്ലാം അവൻ തന്നെ. അല്ലാഹുവിന്റെ ഉദ്ദേശങ്ങൾക്കനുസരിച്ചാണ് ലോകത്തെ എല്ലാ കാര്യങ്ങളും നടക്കുന്നത്. ജനന മരണങ്ങളും വിജയപജയങ്ങളും ഗുണദോഷങ്ങളുമെല്ലാം അല്ലാഹുവിന്റെ ഇംഗിതാനുസരണം സംഭവിക്കുന്നു. ഇതിലൊന്നും ആർക്കും ഒരു സൃഷ്ടിക്കും പങ്കാളിത്തമില്ല. അല്ലാഹുവിന്റെ ഇംഗിതത്തിനെതിരെ ആർക്കും ഒന്നും ചെയ്യാൻ സാധ്യമല്ല. ഒരു തരത്തിലുള്ള ദൌർബല്യങ്ങളും കഴിവുകേടും അല്ലഹുവിനില്ല. ഇതത്രെ ഇസ്‌ലാമിന്റെ ദൈവ വിശ്വാസം.

ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയാത്ത, ചലന ശേഷിയോ മറ്റു വ്യക്തിത്വങ്ങളോ ഇല്ലാത്ത ശിലാവിഗ്രഹങ്ങൾക്കോ , മനുഷ്യ ജന്തുവർഗങ്ങൾക്കോ, മനുഷ്യന്റെ സങ്കല്പ കഥാപാത്രങ്ങൾക്കോ, മനുഷ്യ ജന്തുവർഗങ്ങൾക്കോ, മനുഷ്യന്റെ സങ്കല്പ കഥാപാത്രങ്ങൾക്കോ, കലാകാരന്മാർ വരച്ചുണ്ടാക്കിയ ചിത്രങ്ങൾക്കോ ദൈവ പദവി വകവെച്ച് കൊടുക്കാനും അവക്ക് മുന്നിൽ തലകുനിക്കാനും മുസൽമാൻ തയ്യാറാല്ല. ബുദ്ധിയും വിവേകമുള്ളവരാരും അത്തരം ഒരു സാഹസത്തിനൊരുങ്ങുകയില്ല.

അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ നാഥൻ. വിശാലമായ പ്രപഞ്ചത്തിലെ വിശിഷ്ട സൃഷ്ടി മാത്രമാണ് മനുഷ്യൻ. പ്രപഞ്ചത്തിൽ ഓരോ വസ്തുക്കൾക്കും പ്രകൃതിദത്തമായ ജീവിത രീതിയും ധർമ്മവുമുണ്ട്. സ്രഷ്ടാ‍വ് തന്നെ അവ നിശ്ചയിച്ച് കൊടുത്തിരിക്കുന്നു. മനുഷ്യന്റെ സ്ഥിതിയും അതു തന്നെ. പ്രപഞ്ചത്തിന്റെ ഭാഗമാ‍യ മനുഷ്യൻ എങ്ങിനെ ജീവിക്കണമെന്ന് , അവന്റെ ധർമ്മമെന്തെന്ന് സ്രഷ്ടാവ് തന്നെയാണ് നിർണയിക്കേണ്ടത്. ജീവിത നിയമങ്ങൾ നിർദ്ദേശിക്കാനുള്ള അവകാശം സ്രഷ്ടാവിന് മാത്രമാണ്. അത് കൊണ്ട് തന്നെ സ്രഷ്ടാവിന്റെ ആജ്ഞകൾ അംഗീകരിക്കാനും ബാദ്ധ്യസ്ഥനാണ് മനുഷ്യൻ.

സത്യ വാചകത്തിന്റെ ആദ്യാർധമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിനെ കുറിച്ച് ചെറുതായി മുമ്പ് വിശദീകരിച്ചു. രണ്ടാം അർധം മുഹമ്മദ് നബി صلى الله عليه وسلم യിലുള്ള വിശ്വാസ പ്രഖ്യാപനമാണ്. മുഹമ്മദ് നബി صلى الله عليه وسلم ഒരു അസാധാരണ മനുഷ്യനായ അല്ലാഹുവിന്റെ അടിമയാണ്. മക്കയിലെ ഖുറൈശി കുടുംബത്തിൽ അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനായി എ.ഡി 571 ഏപ്രിൽ 21 ന് നബി صلى الله عليه وسلم ഭൂജാതനായി. ജനനത്തിന് മുമ്പ് തന്നെ പിതാവ് അബ്ദുല്ല ഇഹലോക വാസം വെടിഞ്ഞിരുന്നു. പിന്നീട് പിതാമഹൻ അബ്ദുൽ മുത്തലിബും അദ്ധേഹത്തിന്റെ വിയോഗാനന്തരം പിതൃവ്യൻ അബൂത്വാലിബുമാണ് നബിയെ സംരക്ഷിച്ചത്.

നാല്പതാം വയസ്സിൽ അല്ലാഹുവിന്റെ രിസാലത്ത് ( പ്രവാചകത്വം ) നബിക്ക് ലഭിച്ചു. ജിബ്‌രീൽ എന്ന മലക്ക് മുഖേനയാണ് വഹ്‌യ് (ദിവ്യ വെളിപാട് ) ലഭിക്കുന്നത്. മാനവരാശിയുടെ നാനാവിധ പുരോഗതിക്കും വിജയത്തിനും വേണ്ടി അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന മാർഗദർശനങ്ങളാണ് വഹ്‌യ്. ആദ്യ മനുഷ്യൻ ആദം (അ) തന്നെ തനിക്ക് ലഭിക്കുന്ന വഹ്‌യ് അനുസരിച്ചാണ് പ്രവർത്തിച്ചത്. തന്റെ സമൂഹത്തെ ഇലാഹി പാതയിൽ ഉറപ്പിച്ച് നിറുത്തുവാനാവശ്യമായ അദ്ധ്യാപനങ്ങൾ സമൂഹത്തിനു നൽകി. ഓരോ സമൂഹത്തിലും അതാത് കാലത്തെ സാമൂഹിക സ്ഥിതിയും മനുഷ്യന്റെ മാനസിക പുരോഗതിക്കും അനുസരിച്ച് നിയമ നിർദ്ദേശങ്ങൾ അല്ലാഹു നൽകി. അത് പഠിപ്പിച്ച് കൊടുക്കാൻ പ്രവാചകരെയും നിശ്ചയിച്ചു.

നൂഹ്, ഇബ്‌റാഹിം, മൂസ, ഈസാ, ദാവൂദ്, സുലൈമാൻ عليهم السلام തുടങ്ങി ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രവാചകരെ അല്ലാഹു ഭൂമിയിൽ നിയോഗിച്ചു. അവരിൽ അന്ത്യ പ്രവാചകനും ഏറ്റവും ശ്രേഷ്ഠരുമാണ് മുഹമ്മദ് നബി صلى الله عليه وسلم

മുഹമ്മദ് നബി صلى الله عليه وسلم യുടെ ആഗമനത്തോടെ പ്രവാചക ശൃംഖല അവസാനിച്ചതു കൊണ്ട് നബി صلى الله عليه وسلم യുടെ വിയോഗത്തോടെ വഹ്‌യ് (ദിവ്യസന്ദേശം) കളും അവസാനിച്ചു. അല്ലാഹുവിന്റെ നിയമങ്ങൾ പൂർണ്ണാവും സാർവകാലികവുമായ വിധത്തിൽ നബി صلى الله عليه وسلم യിലൂടെ അവതീർണമായി. പ്രവാചകന്മാർക്ക് തങ്ങളുടെ പ്രബോധനത്തിന് പ്രധാനാവലംബമായി ഏതാനും ഗ്രന്ഥങ്ങളും അല്ലാഹു നൽകിയിട്ടുണ്ട്. മുഹമ്മദ് നബി صلى الله عليه وسلم ക്ക് നൽകിയ ഗ്രന്ഥമാണ് വിശുദ്ധ ഖുർ‌ആൻ. തൌറാത്ത്, സബൂർ, ഇഞ്ചീൽ എന്നിങ്ങനെ മൂന്ന് ഗ്രന്ഥങ്ങൾ മൂസാ നബി ,ദാവൂദ് നബി عليهم السلام എന്നിവർക്ക് യഥാക്രമം നൽകിയിട്ടുണ്ട്.


ഈ ഗ്രന്ഥങ്ങൾ അല്ലാഹു നൽകിയതാണെന്നതു കൊണ്ട് തന്നെ അവയിലുള്ളതെല്ലാം സത്യമാണ്. പക്ഷെ മുൻ‌കാല ഗ്രന്ഥങ്ങൾ അത് നൽകപ്പെട്ട പ്രവാചകരുടെ കാലശേഷം പുരോഹിതന്മാരുടെ കൈ കടത്തലിനും വെട്ടിത്തിരുത്തലുകൾക്കും വിധേയമായത് മൂലം അവയുടെ വിശ്വാസ്യത നഷ്ടപ്പെടുകയും അവക്ക് പ്രാമാണികത ഇല്ലാതാവുകയും ചെയ്തു. കാലാന്തരേണ ആ ഗ്രന്ഥങ്ങളുടെ യഥാർഥ കോപ്പി പോലും ലഭിക്കാതെ വന്നു. വിശുദ്ധ ഖുർ‌ആൻ പക്ഷെ , പൂർണ്ണവിശ്വസ്ഥതയോടെ നിലകൊള്ളുന്നു. ഒരക്ഷരം പോലും കൂട്ടാനോ കുറക്കാനോ കഴിയാത്ത ഘടനയും രചനാ വൈശിഷ്ട്യവുമുള്ള ഖുർ‌ആൻ ആധുനിക ലോകത്തെ എല്ലാ വെല്ലുവിളികളും നേരിടാനുള്ള ശക്തിയോടെ ഇന്നും നില കൊള്ളുന്നു.

ഇസ്‌ലാം പ്രകൃതിയുടെ മതമാണ്. ജീവിത ഗന്ധിയാണ്. ഭൂഖണ്ഡങ്ങളുടെയും കാലാവസ്ഥകളുടെയും മാ‍റ്റവും തലമുറകൾ തമ്മിലുള്ള അകലവും ഉൾകൊള്ളാൻ പര്യാപ്തമാണ് അതിന്റെ നിയമങ്ങളും തത്വസംഹിതകളും. ചിന്തയും ശാസ്ത്രവും കലയും സാഹിത്യവുമൊക്കെ ഇസ്‌ലാമിന്റെ ഭാഗമാണ് . വളരെ ലളിതമാണറിന്റെ നിയമസംഹിതകൾ. മാ‍നവരാശിയുടെ ഇഹപര വിജയം ലക്ഷ്യമാക്കികൊണ്ടുള്ള നിയമങ്ങൾ മൊത്തം മനുഷ്യരുടെ നിലനില്പും പുരോഗതിയുമാണ് ലക്ഷ്യമാക്കുന്നത്.

കേവലം വിശ്വാസപ്രമാണങ്ങളിലോ ഏതാനും കര്മ്മലങ്ങളിലോ ഒതുങ്ങുന്നതല്ല ഇസ്‌ലാം. സമഗ്രവും സമ്പൂര്ണ്ണവവുമായ പ്രത്യയശാസ്ത്രമാണത്. തുല്യതയില്ലാത്ത നിയമവ്യവസ്ഥയും ഭരണ സംവിധാനവും ലളിതവും പ്രായോഗികവുമായ ആരാധനാ നിയമങ്ങളും സ്വഭാവസംസ്കരണ മുറകളും ഉച്ചനീചത്വങ്ങളില്ലാത്ത സാഹോദര്യ വ്യവസ്ഥിതിയും സാമുഹ്യശാസ്ത്രവും ശിക്ഷണ മുറകളുമാണത്. പ്രപഞ്ചത്തോളം വളരാനും കാലത്തെ അതിജീവിക്കാനും കഴിയുന്ന പടച്ചതമ്പുരാന്റെ ദര്ശമനമാണ് ഇസ്‌ലാം.

മനുഷ്യനിര്മ്മിംതമായ പ്രതിമകളുടെ, സങ്കല്പ്പ്ചിത്രങ്ങളുടെ മുന്നില്‍ തലകുനിച്ച് നിന്ദ്യനും നീചനുമാകുന്നതിനു പകരം അണ്ഡകാടാഹങ്ങളുടെ സൃഷ്ടാവിനെ ആരാധിച്ചു ഉന്നതങ്ങളിലെത്താനും മനുഷ്യനെ ഉത്തമ സൃഷ്ടിയായി കാണാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.


മാനസിക സംസ്കരണമാണ് ഇസ്‌ലാമിലൂടെ മനുഷ്യന്‍ നേടുന്നത്. സത്യവും ഋജുവുമായ സരണിയിലൂടെ ചലിക്കുവാന്‍ മനുഷ്യനെ തയ്യാറാക്കുന്നതിനു ശിര്ക്ക് (ബഹുദൈവാരാധന) , അഹങ്കാ‍രം, അസൂയ, അത്യാഗ്രഹം തുടങ്ങിയ ദുര്ഗുനണങ്ങളില്‍ നിന്ന് മനസ്സു മോചിതമാകേണ്ടതുണ്ട്. സംശുദ്ധ മനസ്സിലേ സല്കിര്മ്മ ത്വരയും താനല്ലാത്തവരെ ആദരിക്കാനും ആത്മാര്ത്ഥമമായി സ്നേഹിക്കാനുമുള്ള ശേഷിയുമുണ്ടാവുകയുള്ളൂ. അന്യരുടെ അവകാശങ്ങള്‍ ആദരിക്കുക, അവരുടെ വേദനകളില്‍ പങ്കുചേരുക, സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുക, മറ്റുള്ളവര്ക്ക്ക വേണ്ടി യത്നിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ നിര്മവല മനസ്സിന്റെ ഉടമയിലേ കാണുകയുള്ളൂ. മനുഷ്യത്വത്തിന്റെ പൂര്ത്തീ്കരണമാണ് സ്വഭാവ സംസ്കരണത്തിലൂടെ മനുഷ്യന്‍ നേടുന്നത്. വിശുദ്ധ ഖുര്‍‌ആന്‍ ഉന്നത സ്വഭാവത്തെ പ്രകീര്ത്തി ഹ്ചു. പ്രവാചകന്മാരെ വിശേഷിപ്പിച്ചു കൊണ്ടു പറഞ്ഞു. “അവര്ക്ക് നന്മ ചെയ്യാന്‍ ഞാന്‍ സന്ദേശമേകി” (ഖു.ശ 21-73)

പ്രവാചകന്‍ മുഹമ്മദ് നബി صلى الله عليه وسلم യെ വാഴ്ത്തിക്കൊണ്ട് ഖുര്‍‌ആന്‍ പറഞ്ഞു “നിശ്ചയം താങ്കള്‍ മഹത്തായ സ്വഭാവഗുണത്തിലാകുന്നു” (ഖു:ശ 4-68)

സല്‍‌സ്വഭാവം വിശ്വാസത്തിന്റെ പൂര്ണുതയായാണ് നബി صلى الله عليه وسلم വിശേഷിപ്പിച്ചത്. “വിശ്വാസികളില്‍ പൂര്ണതവിശ്വാസി അവരില്‍ കൂടുതല്‍ നല്ല സ്വഭാവക്കാരനാകുന്നു” (ഹദീസ്)


ഇസ്‌ലാം തന്നെ സല്‍‌സ്വഭാവമാണ്. പ്രവാചകന്റെ നിയോഗം തന്നെ സല്‍‌സ്വഭാവ പൂര്ത്തി ക്കുവേണ്ടിയാണെന്നാണ് നബി വചനം.


സുഭദ്രമായ സമൂഹം, നീതിനിഷ്ഠമായ നിയമം, സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിയമങ്ങള്‍ പാലിക്കപ്പെടണം. അവിടെ വിവേചനമില്ല. ജാതിയുടെയോ വര്‍ഗത്തിന്റെയോ ദേശ ഭാഷകളുടേയോ വര്‍ണത്തിന്റെയോ പേരില്‍ ഒരു മഹത്വവും ആര്‍ക്കുമില്ല. ഖുര്‍‌ആനിന്റെ വചനം എത്ര മഹത്വരം.



“ഓ മനുഷ്യ വര്‍ഗമേ, ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. പിന്നീട് നിങ്ങളെ തിരിച്ചറിയാനാണ് വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത്. അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ഔന്നത്യമുള്ളവര്‍ അവനെ കാത്തുസൂക്ഷിച്ചു ജീവിച്ചവരാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്”. (വിശുദ്ധ ഖുർ‌ആൻ 39:13)

അക്രമം, അനീതി, പരദൂഷണം, ഏഷണി, വഞ്ചന, കൈക്കൂലി, പൂഴ്ത്തിവെപ്പ്, അപവാദപ്രചരണം, പരിഹാസം തുടങ്ങിയ സ്വഭാവ ദൂഷ്യങ്ങള്‍ സമൂഹത്തിലെ ഒരംഗത്തിലുമുണ്ടായിക്കുടെന്നു കണിശമായി ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു.

സത്യസന്ധത, വിശ്വസ്തത, നിഷ്കളങ്കത, നീതി, കാരുണ്യം , വിട്ടുവീഴ്ച, മറ്റുള്ളവരെ ആദരിക്കുക, സ്വന്തം പ്രയാസങ്ങള്‍ സഹിച്ചും മറ്റുള്ളവരെ സഹായിക്കുക, എല്ലാവര്‍ക്കും നന്മ അഭിലഷിക്കുക തുടങ്ങിയ സല്‍ഗുണങ്ങള്‍ ഓരോ വിശ്വാസിയും സിദ്ധിച്ചിരിക്കണം.

മൃഗതുല്യരായി പരസ്പരം കടിച്ചുകീറി വര്‍ഗത്തിന്റേയും ജാതിയുടേയും വര്‍ണ്ണത്തിന്റെയും പേരില്‍, ദുരഭിമാനത്തിന്റെ പേരില്‍ കഴുത്തറുത്തിരുന്ന സമൂഹത്തെ എല്ലാം മറന്നും ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളില്‍ പോലും കാണാത്ത വിധം സ്നേഹവാത്സല്യമുള്ളവരാക്കി മാറ്റി എടുക്കാന്‍ ഇസ്‌ലാമിനു ഏറെ കാലം കാത്തിരിക്കേണ്ടി വന്നില്ല. ഇസ്‌ലാം സ്വീകരിക്കുന്നതോടെ ഓരോ വ്യക്തിയും സ്വയം സംസ്‌കൃതനായിത്തീരുകയായിരുന്നു.

മനുഷ്യന്‍ വിശുദ്ധനായാണ് ജനിക്കുന്നത്. ജന്മനാ പാപിയാണെന്ന സിദ്ധാന്തം ഇസ്‌ലാം നിരാകരിക്കുന്നു. ജനിക്കുന്ന ശിശുക്കളെല്ലാം ശുദ്ധരാകുന്നു. മത ജാതി വ്യത്യാസമില്ലാതെ എല്ലാ ശിശുക്കളും നല്ലവര്‍. പ്രവാചകന്‍ പ്രഖ്യാപിച്ചു. എല്ലാ കുട്ടിയും ജനിക്കുന്നത് പരിശുദ്ധ പ്രകൃതിയിലാണ്. പിന്നീടവന്റെ മാതാപിതാക്കള്‍ അവനെ ജൂതനും ക്രിസ്താനിയും സൌരാഷ്ട്രീയനുമാക്കുന്നു.

സാഹചര്യമാണ് കുട്ടിയുടെ ഭാഗധേയം നിര്‍ണയിക്കുന്നത്. കുട്ടിയെ നന്നാക്കുന്നതും ദുഷിപ്പിക്കുന്നതും അവന്റെ മാതാപിതാക്കളാണ്. അവന്‍ വളരുന്ന സാഹചര്യമാണ്. കുട്ടിയുടെ ഹൃദയം നിര്‍മലമാണ്. വെള്ളക്കടലാസ് പോലെ പരിശുദ്ധമാണ്. ഏതുനിറത്തിലും രൂപത്തിലുമുള്ള ചിത്രങ്ങള്‍ ആ മനസ്സിന്റെ കടലാസില്‍ വരക്കാം.

അതുകൊണ്ട് തന്നെ കുട്ടിയുടെ കാതില്‍ ആദ്യം കേള്‍ക്കുന്ന ശബ്ദം അല്ലാഹുവിന്റെ നാമമായിരിക്കണമെന്നും ജനിച്ചയുടനെ കുട്ടിയുടെ കാതില്‍ വാങ്ക് വിളിക്കണമെന്നും ഇസ്‌ലാം കല്‍‌പിച്ചു. തുടര്‍ന്നു കുട്ടിയുടെ മനസ്സ് മലീമസമാകാതിരിക്കാനുള്ള സാഹചര്യത്തിലായിരിക്കണം കുട്ടിയെ വളര്‍ത്തേണ്ടത്. വകതിരിവാകുന്നതോടെ സൃഷ്ടാവായ അല്ലാഹുവിലുള്ള ചിന്തയും സമസൃഷ്ടി സ്നേഹവും അവന്റെ ഹൃദയത്തിലുണ്ടാകത്തക്ക വിധത്തിലുള്ള പരിചരണങ്ങളാണ് കുട്ടിക്ക് നല്‍കേണ്ടത്. ഇവ്വിഷയകമായി സമഗ്രമായ നിയമ നിര്‍ദ്ദേശങ്ങള്‍ തന്നെ ഇസ്‌ലാമിനുണ്ട്.

ഒരാള്‍ പ്രായപൂര്‍ത്തിയാകുന്നതോടെയാണ് മതശാസനകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാകുന്നത്. പതിനഞ്ചു വയസ്സുമുതല്‍ പ്രായപൂര്‍ത്തിയായതായി പരിഗണിക്കും. സ്ത്രീ ഋതുമതിയാകുന്നതും പ്രായപൂര്‍ത്തിയുടെ ലക്ഷണമായി ഗണിക്കപ്പെടുന്നു. തന്റെ ജീവിതത്തില്‍ അച്ചടക്കവും സന്മാര്‍ഗ്ഗ നിഷ്ഠയും പാലിക്കാന്‍ ഇനി ഓരോ വ്യക്തിയും ബാധ്യസ്ത്ഥനാണ്. പരമാവധി വിജ്ഞാനമാര്‍ജിച്ച് നല്ലവനായി ജീവിക്കുക. 

നന്‍‌മയും തിന്‍‌മയും സ്വയം വിവേചിച്ചറിഞ്ഞ് നന്മ സ്വീകരിക്കുകയും തിന്മ നിരാകരിക്കുകയും വേണം. ഇത് വേര്‍തിരിച്ച് കാണിക്കാനാണ് പ്രവാചകർ വന്നത്. ഇനി തങ്ങളുടെ വഴി തിരഞ്ഞെടുക്കേണ്ട ബാധ്യത വ്യക്തിക്കാണ്. നന്മ ചെയ്യുന്നവനന് ഇഹലോകത്തും പരലോകത്തും പുണ്യം. തിന്മ ചെയ്യുന്നവന് ശിക്ഷ . അണു അളവ് നന്മ ചെയ്താല്‍ അതിന്റെ ഫലം അവന്‍ അനുഭവിക്കും. അണു അളവ് തിന്മ ചെയ്താല്‍ അതിന്റെ ഫലവും അവന്‍ അനുഭവിക്കും. (ഖുര്‍‌ആന്‍)

പശ്ചാതാപമാണ് പാപമോചനത്തിനു ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന വഴി. തന്റെ ദുഷ്‌ചെയ്തിയില്‍ ഖേദിച്ച് പൂര്‍ണ്ണമായും തിന്മ വെടിഞ്ഞ് അല്ലാഹുവിലേക്ക് മടങ്ങുക. വന്നുപോയ തെറ്റുകളോര്‍ത്തു ദു:ഖിക്കുന്ന മനസ്സില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനകൾ, പാപമോചനത്തിനുള്ള അപേക്ഷകൾ അല്ല്ലാഹു സ്വീകരിക്കും. “അല്ലാഹു ബഹുദൈവ വിശ്വാസം (ശിര്‍ക്ക്) അല്ലാത്ത എല്ലാ പാപങ്ങളും പൊറുക്കും (ഖുര്‍‌ആന്‍)


പശ്ചാതാപം ലളിതമാണ്. പ്രത്യേക ഉപചാരങ്ങളോ ചട്ടവട്ടങ്ങളോ അതിനില്ല. തിന്മയോട് വിടപറഞ്ഞു മേലില്‍ തിന്മ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്തു വന്നുപോയ തെറ്റുകള്‍ക്ക് മാപ്പു ചോദിക്കുക. ആര്‍ക്കും എപ്പോഴും സ്വയം ചെയ്യാവുന്നതാണിത്. നിരന്തരമായ ഈ അപേക്ഷ അല്ലാഹു സ്വീകരിക്കും. “അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യവാനുമാകുന്നു” (ഖുര്‍‌ആന്‍)



ആരാധന
നിശ്ചയം ഞാന്‍ മാത്രമാണ് ഇലാഹ്. ഞാനല്ലാതെ ഒരാരാധ്യനില്ല. എന്നെ നിങ്ങളാരാധിക്കുക. എന്നെ സ്മരിക്കാന്‍ വേണ്ടി നിസ്കാരം നിലനിര്‍ത്തുക.(ഖുർ‌ആൻ 14-20). ആരാധന അല്ലാഹുവിനു മാത്രമാണ്. മനുഷ്യന്‍ അവന്റെ സൃഷ്ടാവിന് ചെയ്യുന്ന പരമമായ കീഴ്വണക്കമാണ് ആരാധന. അല്ലാഹുവല്ലാതെ മറ്റാരും ഇതിനര്‍ഹനല്ല. ഇസ്‌ലാമിന്റെ ഏറ്റവും പ്രധാനമായ അടിസ്ഥാനാശയം തന്നെ ഇതാണ്.

കല്ലിനും കാഞ്ഞിരത്തിനും മുള്ളിനും മുരടിനുമൊക്കെ ആരാധിക്കുന്ന മനുഷ്യര്‍ വിവരക്കേടിന്റെ മഹാ ഗര്‍ത്തത്തിലാണാപതിച്ചിരിക്കുന്നത്. പാരമ്പര്യത്തിന്റെയും പൈശാചിക ദുര്‍ബോധനത്തിന്റെയും ശരീരേഛയുടേയും ഇരുളില്‍ അന്ധരായിത്തീര്‍ന്നവരാണ് ബഹുദൈവാരാധനയുടെ കുരുക്കിലകപ്പെട്ടിരിക്കുന്നത്. താന്‍ നട്ടുണ്ടാക്കുന്ന മരത്തിന്റെ ചില്ലവെട്ടി കൊത്തി ഉണ്ടാക്കുന്ന വിഗ്രഹത്തിനും താന്‍ പൊട്ടിച്ചെടുത്ത പാറക്കല്ലില്‍ തീര്‍ത്ത ശില്പത്തിനും, പശുവിനും, സര്‍പ്പത്തിനും സര്‍പ്പക്കാവിനും ഗൌളിക്കുമൊക്കെ ആരാധനയര്‍പ്പിക്കുന്നവര്‍ എത്ര ബുദ്ധിഹീനമായ വേലയാണ് ചെയ്യുന്നത്. തന്നെപ്പോലെ ഒരു മനുഷ്യനായ യേശുവിനേയും വെള്ളിക്കുരിശിനേയും തൊഴുന്നവരും വിഗ്രഹാരാധകരെപ്പോലെ തന്നെ വിവരദോഷികളത്രെ.

ദൈവത്തിനും മനുഷ്യനുമിടയില്‍ പൌരോഹിത്യത്തിന്റെ മതില്‍കെട്ടുകളോ സന്യാസത്തിന്റെ മാന്ത്രികച്ചരടുകളോ ഇല്ല. മനുഷ്യന്‍ സൃഷ്ടാവിനെ ആരാധിക്കുന്നു. എന്നും എവിടെയും തനിക്കാരാധനയാവാം. ജീവിതത്തിന്റെ പുരോഗതിക്കോ ഐഹിക ജീവിതത്തിനോ അതെതിരല്ല. സമൂഹത്തിലെ ഏതാനും വ്യക്തികളുടെ കുത്തകയൊന്നുമല്ല ആരാധന. എല്ലാ വിശ്വാസിക്കും ചെയ്തു തീര്‍ക്കാനുള്ള ഒന്നാണത്.

ഏറ്റവും പ്രധാന ആരാധന നിസ്കാരമാണ്. അഞ്ചു നേരത്തെ നിര്‍ണിത സമയത്ത് എല്ലാ വിശ്വാസിയും അത് ചെയ്ത് തീര്‍ക്കണം. വര്‍ഷത്തിലൊരു മാസം (റമദാന്‍) വ്രതമനുഷ്ടിക്കുക, സമ്പന്നര്‍ സമ്പത്തിന്റെ നിശ്ചിത ശതമാനം ദരിദ്രര്‍ക്ക് കൊടുക്കുക. (സകാത്ത്) , ജീവിതത്തിലൊരിക്കലെങ്കിലും വിശുദ്ധ മക്കയില്‍ ചെന്ന് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക. പ്രധാനാരാധനകളിതാണ്. പക്ഷേ , ഇവിടെ അവസാനിക്കുന്നില്ല. സല്‍‌കര്‍മിയായ, സത്യവിശ്വാസി സദുദ്ദേശപൂര്‍വ്വം ചെയ്യുന്ന എല്ലാ നന്മകളും ആരാധന തന്നെ. സുഹൃത്തിന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കലും കുടുംബത്തെ പോറ്റാന്‍ വേണ്ടി അധ്വാനിക്കലുമെല്ലാം ആരാധനയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മുസ്‌ലിമിന്റെ ജീവിതം മുഴുക്കെ ആരാധനയാണ്.
http://sunnisonkal.blogspot.com
പ്രിയ വായനക്കാരേ തത്കാലം അവസാനിപ്പിക്കുന്നു. ഇത് വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമല്ലോ.. അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ

اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْـدُ ِللهِ رَبِّ الْعَالَمِينَ عَلَى** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين