സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 20 January 2016

ഇമാം ഗസ്സാലിയും ജിന്നുകളും

ഓരോ നൂറ്റാണ്ടിന്റെയും ആരംഭത്തില്‍ അല്ലാഹു ഈ സമുദായത്തിലേക്ക് മതത്തെ നന്നാക്കിയെടുക്കുന്ന ഒരു മുജദ്ദിദിനെ(പരിഷ്‌കര്‍ത്താവ്) നിയോഗിച്ചയക്കുന്നതാണ് എന്നു നബി(സ) തങ്ങള്‍ പ്രസ്താവിച്ചിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദെന്നു ലോക മുസ്‌ലിംകള്‍ ഏകോപിച്ച ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂ ഹാമിദ് അല്‍ ഗസ്സാലി(റ) അത്യപൂര്‍വ്വ പ്രതിഭാശാലിയും സര്‍വ്വ വിജ്ഞാനശാഖകളിലും നിപുണനുമാണ്.
സൂഫീമണ്ഡലത്തിലെ കത്തിജ്വലിക്കുന്ന താരമായി ഉയര്‍ന്ന ഇമാം ഗസ്സാലി(റ) മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല ജിന്നുകള്‍ക്കിടയിലും പ്രശസ്തരാണ്. ജിന്നുകള്‍ പലപ്പോഴും മഹാനവര്‍കളെ സന്ദര്‍ശിക്കുകയും വിജ്ഞാനങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ കൂടിക്കാഴ്ചക്കിടയില്‍ ജിന്നുകള്‍ പറഞ്ഞു: ”വിശുദ്ധ ഖുര്‍ആനിനു പുതുമയുള്ള ഒരു വ്യാഖ്യാന ഗ്രന്ഥം സമഖ്ശരി രചിച്ചുകൊണ്ടിരിക്കുകയാണ്. വളരെ രഹസ്യമായിട്ടാണദ്ദേഹം അതു രചിക്കുന്നത്. ഏതാണ്ട് പകുതിയോളം എഴുതിക്കഴിഞ്ഞിട്ടുണ്ട്.”
ഇതു കേട്ട ഇമാം ഗസ്സാലി(റ) പറഞ്ഞു: ”ജിന്നുകളുടെ കഴിവുകളെ കുറിച്ച് വിശ്വാസമില്ലാത്തവനാണല്ലോ സമഖ്ശരി. നിങ്ങള്‍ ഒരു കാര്യം ചെയ്യണം. അദ്ദേഹം രചന നടത്തിക്കൊണ്ടിരിക്കുന്ന ആ ഗ്രന്ഥം താനറിയാതെ ഇവിടെ എത്തിക്കണം. കഴിയുമോ?”
”ഉടനെ കൊണ്ടുവരാം.” ഒരു ജിന്ന് മറുപടി പറഞ്ഞു.
മിനുട്ടകള്‍ക്കകം പ്രസ്തുത തഫ്‌സീര്‍ ഗ്രന്ഥവുമായി ജിന്ന് ഇമാം ഗസ്സാലി(റ)യുടെ അടുത്തെത്തി. ആ ഗ്രന്ഥത്തിലുള്ളത് മുഴുക്കെ ഇമാം ഗസ്സാലി(റ) പകര്‍ത്തിയെഴുതി. ശേഷം ഗ്രന്ഥം എടുത്തേടത്ത് തന്നെ തിരിച്ചുവെയ്ക്കാന്‍ ജിന്നിനോട് ഇമാം ഗസ്സാലി(റ) നിര്‍ദ്ദേശിച്ചു. ജിന്ന് അക്കാര്യം നിര്‍വ്വഹിച്ചു.
ദിവസങ്ങള്‍ക്കുശേഷം ഇസ്‌ലാമിലെ യുക്തിവാദി സംഘമായ മുഅ്തസിലത്ത് പ്രസ്ഥാനത്തിന്റെ നേതാവ് സമഖ്ശരി സുന്നത്തുജമാഅത്തിന്റെ നേതാവ് ഇമാം ഗസ്സാലി(റ)യെ കാണാനെത്തി. അപ്പോള്‍ ഗസ്സാലി(റ) പറഞ്ഞു:””നിങ്ങള്‍ ഖുര്‍ആനിനു ഒരു വ്യാഖ്യാനം എഴുതുന്നുണ്ടല്ലോ.”
ഇതു കേട്ടയുടനെ സമഖ്ശരി പറഞ്ഞു: ”എങ്ങനെ അറിഞ്ഞു? ആരാണിത് പറഞ്ഞത്?”
ഇമാം ഗസ്സാലി(റ) പറഞ്ഞു: ”അതിരിക്കട്ടെ. നിങ്ങള്‍ ഇന്ന കാര്യങ്ങളെല്ലാം അതില്‍ എഴുതിയിട്ടില്ലേ. ഇതാണോ അതിന്റെ പകര്‍പ്പ്?”
സമഖ്ശരി പറഞ്ഞു: ”ഇതു വലിയ അതിശയമാണല്ലോ. ഞാനെഴുതിയതെല്ലാം ഇതിലുണ്ടല്ലോ. ഒരു അക്ഷരത്തിനു പോലും മാറ്റമില്ല. ആരാണിതിവിടെ എത്തിച്ചത്. പറഞ്ഞുതരൂ.”
”ജിന്നുവര്‍ഗമാണിവിടെ ഇതു എത്തിച്ചത്. താങ്കള്‍ക്കു ഇനിയെങ്കിലും ജിന്നിന്റെ കഴിവില്‍ വിശ്വസിച്ചുകൂടെ.” ഇമാം ഗസ്സാലി(റ) ചോദിച്ചു.
അതോടെ ജിന്നിന്റെ കഴിവില്‍ സമഖ്ശരി വിശ്വസിച്ചു. പക്ഷേ, പുത്തന്‍വാദം കൈവെടിഞ്ഞില്ല.
സമഖ്ശരിയുടെ ആദ്യത്തെ രചനയായ കശ്ശാഫ് എന്ന ഗ്രന്ഥത്തിന്റെ ഭാഗമാണു ജിന്ന് ഇമാം ഗസ്സാലി(റ)യുടെ അടുത്തെത്തിച്ചത്. അബുല്‍ഖാസിം എന്നാണ് സമഖ്ശരിയുടെ ഉപനാമം. ഖ്വാറസ്മ് പ്രവിശ്യയിലെ സമഖ്ശര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചതിനാല്‍ സമഖ്ശരി എന്ന പേരില്‍ പ്രസിദ്ധനായി. കഅ്ബയുടെ സമീപത്ത് താമസിച്ചതിനാല്‍ ജാറുല്ലാഹ് എന്ന സ്ഥാനപ്പേര്‍ അദ്ദേഹത്തിനുണ്ട്. കടുത്ത സുന്നീ വിരോധിയും മുഅ്തസിലീ വിശ്വാസിയുമായിരുന്ന അദ്ദേഹം മറ്റുള്ളവര്‍ അതറിയണം എന്ന് ആഗ്രഹിക്കുന്നയാളായിരുന്നു. അയാള്‍ സ്‌നേഹിതരുടെ വീട്ടില്‍ ചെന്നാല്‍ ‘മുഅ്തസിലി അബൂഖാസിം പുറത്തുനില്‍ക്കുന്നുവെന്ന് പറയൂ’ എന്നാണദ്ദേഹം പാറാവുകാരോട് പറയുക.
പഠനവേളയില്‍ അദ്ദേഹത്തിന്റെ ഒരു കാല്‍ പൊട്ടിയിരുന്നു. പിന്നീട് കൃത്രിമ കാലിലാണ് നടക്കാറ്. മാതാവിന്റെ കേടായപ്രാര്‍ത്ഥനാഫലമായാണ് കാല് പൊട്ടിയത്. ചെറുപ്പത്തില്‍ സമഖ്ശരി ഒരു പക്ഷിയെ പിടിച്ചു കാലില്‍ നൂല്‍കെട്ടി. അതു പറന്നുകളഞ്ഞു. സമഖ്ശരി പിന്നാലെ ഓടി. പക്ഷി പൊത്തില്‍ കയറുമ്പോള്‍ നൂല്‍പിടിച്ചു വലിച്ചു. പക്ഷിയുടെ കാലറ്റുപോയി. ഇതറിഞ്ഞ ഉമ്മ ‘നിന്റെ കാല് അല്ലാഹു മുറിച്ചുകളയട്ടെ’ എന്നു പ്രാര്‍ത്ഥിച്ചു.
ഭാഷാ പരമായ ചര്‍ച്ചയില്‍ പലപ്പോഴും ഇമാം റാസി(റ) തന്റെ തഫ്‌സീറില്‍ കശ്ശാഫ് എടുത്തുദ്ധരിക്കലുണ്ടെങ്കിലും കശ്ശാഫിന്റെ പിഴച്ച വാദങ്ങളെ എതിര്‍ക്കുകയും ചെയ്യലുണ്ട്. ഇക്കാര്യം ഇമാം റാസി(റ) തന്നെ തന്റെ ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആന്‍ സൃഷ്ടിയാണെന്നാണ് സമഖ്ശരിയുടെ വാദം. ഖുര്‍ആനിനെ സൃഷ്ടിച്ച അല്ലാഹുവിനു സ്തുതി എന്നാണ് കശ്ശാഫിന്റെ തുടക്കം. ഇങ്ങനെ എഴുതിയാല്‍ ജനങ്ങള്‍ തിരസ്‌കരിക്കുമെന്നു ആരോ പറഞ്ഞപ്പോള്‍ ‘ഖലഖ’ എന്നതിനു പകരം ‘ജഅല’ എന്നാക്കി. ഈ പദവും സൃഷ്ടിച്ചു എന്ന അര്‍ത്ഥത്തില്‍ അവര്‍ ഉപയോഗിക്കാറുണ്ട്. പിന്നീട് ആരോ മാറ്റിയതാണ് ഇപ്പോള്‍ കണ്ടുവരുന്ന ‘അന്‍സല’ എന്നത്.
നബി(സ) തങ്ങള്‍ അശ്‌റഫുല്‍ ഖല്‍ഖ് (സൃഷ്ടികളില്‍ ഏറ്റവും ഉത്തമര്‍) ആണെന്നു അഹ്‌ലുസ്സുന്നയും മുഅ്തസിലത്തും വിശ്വസിക്കുന്നു. ഇതു ഇജ്മാആണ്. പക്ഷേ, ഇതുപോലും സമഖ്ശരി അംഗീകരിച്ചില്ല. നബി(സ) തങ്ങളെക്കാള്‍ ജിബ്‌രീലി
(അ)നാണ് സ്ഥാനമെന്ന ഇജ്മാഉ വിരുദ്ധമാണ് സമഖ്ശരിക്കുള്ളത്. സമഖ്ശരി പിഴച്ച വിശ്വാസത്തില്‍നിന്നു പശ്ചാതപിച്ചു സുന്നീ സരണിയിലേക്ക് മടങ്ങിയതായി രേഖ കാണുന്നില്ല. തന്റെ ചരിത്രം രേഖപ്പെടുത്തിയ പണ്ഡിതരാരും ഇക്കാര്യം രേഖപ്പെടുത്തിക്കാണുന്നില്ല.
സമഖ്ശരി തന്റെ ജീവിതത്തിന്റെ ആദ്യകാലത്തു സംഭവിച്ച തെറ്റുകളെതൊട്ട് തൗബ ചെയ്യുന്നു എന്നര്‍ത്ഥം കുറിക്കുന്ന ഈരടി പാടിയിട്ടുണ്ട്. ഈ പാട്ട് എടുത്തുദ്ധരിച്ച് അദ്ദേഹം പുത്തന്‍വാദം വിട്ട് സുന്നീ സരണിയിലേക്ക് മടങ്ങിയെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. മശാരിഖുല്‍ അന്‍വാറില്‍ അതിന്റെ ഉദ്ധരണിയായി ഫത്ഹുല്‍ മുഈനിന്റെ തഖ്‌രീരിലും ഈ വരി കാണാം. ഈ വരിയിലൊന്നും സമഖ്ശരി പുത്തന്‍വാദം വിട്ടു എന്നതിനു യാതൊരു രേഖയുമില്ല. മാത്രമല്ല, സുന്നിയായി ജീവിച്ചു എന്ന തെറ്റില്‍ നിന്ന് തൗബ ചെയ്യുന്നു എന്ന് അര്‍ത്ഥ കല്പന നടത്താനാണ് കൂടുതല്‍ യോജിപ്പ് കാണുന്നത്. എന്തുകൊണ്ടെന്നാല്‍, തന്റെ കശ്ശാഫിന്റെ 57-ാം പേജില്‍ സൂറത്തുല്‍ ബകറയിലെ 28-ാം സൂക്തം വിവരിച്ചിടത്താണ് പ്രസ്തുത ഈരടി രേഖപ്പെടുത്തിയത്. ഈ തൗബ(?)ക്കു ശേഷവും കശ്ശാഫിന്റെ അവസാനം വരെ സുന്നീവിരുദ്ധ ആശയങ്ങളാണല്ലോ പലയിടത്തും സമഖ്ശരി രേഖപ്പെടുത്തിയത്.
പുത്തന്‍വാദം നിറഞ്ഞ തഫ്‌സീറാണ് കശ്ശാഫ് എന്നതുകൊണ്ടാണ് അതു സൂക്ഷിക്കേണ്ടതാണെന്നു കാര്യബോധമുള്ള പണ്ഡിതര്‍ ഉണര്‍ത്തിയത്. എങ്കിലും മറ്റുപല വിജ്ഞാനങ്ങളും അടങ്ങിയ ഗ്രന്ഥമായതുകൊണ്ട് വളരെ ഫലവത്തായതാണെന്നും അവര്‍ വിവരിച്ചിട്ടുണ്ട്. പുത്തന്‍വാദികളുടെ കടുത്ത വിരോധിയായ ഇമാം റാസി(റ) വരെ തന്റെ തഫ്‌സീറില്‍ (27/34) കശ്ശാഫിനെ പുകഴ്ത്തുകയും അതിന്റെ രചയിതാവിനുവേണ്ടി ദുആ നടത്തുകയും ചെയ്തിട്ടുണ്ട്. നമുക്കും ദുആ ചെയ്യാം. ഹിജ്‌റ 467-ല്‍ ജനിച്ച സമഖ്ശരി 536-ല്‍ അന്തരിച്ചു. അദ്ദേഹത്തിന് അല്ലാഹു മഗ്ഫിറത്തു നല്‍കട്ടെ.
അനുഭവ തെളിവിന്റെ വെളിച്ചത്തില്‍ ജിന്നുകള്‍ക്ക് കഴിവുണ്ടെന്നു സമഖ്ശരിയെ കൊണ്ട് സമ്മതിപ്പിച്ച ഇമാം ഗസ്സാലി(റ) ശരീഅത്തിലും ഹഖീഖത്തിലും ആഴ്ന്നിറങ്ങി മുത്തുകള്‍ വാരിക്കൂട്ടി. ഇമാമവര്‍കള്‍ക്ക് പെണ്‍മക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അബൂഹാമിദ് എന്ന് ഉപജ്ഞാനമായി അറിയപ്പെട്ടുവെന്നേയുള്ളൂ. ഹിജ്‌റ 450-ല്‍ ജനിച്ച ഇമാം ഗസ്സാലി(റ) 505-ല്‍ ജുമാദുല്‍ ഉഖ്‌റ 14 തിങ്കളാഴ്ച ഖുറാസാനിലെ ത്വബ്‌റാന്‍ എന്ന ദേശത്ത് വഫാതായി. തിങ്കളാഴ്ച പ്രഭാതത്തില്‍ വുളൂ ചെയ്തു നിസ്‌കരിക്കുകയും ശേഷം കഫന്‍ തുണി കൊണ്ടുവരാന്‍ പറയുകയും അതു ചുംബനം ചെയ്തു ഖിബ്‌ലക്ക് അഭിമുഖമായി കിടന്നു താന്‍ നാഥനിലേക്ക് പോവുകയാണെന്നു പറഞ്ഞ് ബര്‍സഖിലേക്ക് നീങ്ങുകയാണുണ്ടായത്. ഇമാം ഗസ്സാലി(റ)യുടെ ബറകത്തു കൊണ്ട് അല്ലാഹു നമ്മെ ഇരു വീട്ടിലും വിജയിപ്പിക്കട്ടെ, ആമീന്‍.
അവലംബം: സിയറു അഅ്‌ലാമിന്നുബലാ 148/320, അയ്യുഹല്‍ വലദ്, അല്‍മുഹമ്മ ഫീ ബയാനില്‍ അതുമ്മ, ഇന്‍ബാഉല്‍ മുഅര്‍രിഫീന്‍, കശ്ശാഫ്, കശ്ഫുള്ളുനൂന്‍, ത്വബഖാതുല്‍ മുഫസ്സിരീന്‍, ജിന്നുമായി ഇമാം ഗസ്സാലി നടത്തിയ ചര്‍ച്ച റൂഹുല്‍ ബയാന്‍ 1/4-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എം.എ. ജലീല്‍ സഖാഫി പുല്ലാര