സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 12 October 2014

കോപത്തിനു പ്രതിവിധി




ല്ല കാരണവശാലും കോപം അനവസരത്തില്‍ വരികയോ അവസരത്തില്‍ തന്നെ അതിരുകവിയുകയോ ചെയ്താല്‍ അതിനു പ്രതിവിധിയുണ്ട്. ഫലപ്രദമായ പ്രതിവിധി. ആത്മീയഗുരുക്കള്‍ നിര്‍ദ്ദേശിച്ച സിദ്ധൌഷധം. മാനസികവും ശാരീരികവുമായ ചേരുവകളുടെ സമന്വയമാണ് ഈ ദിവ്യൌഷധം. മാനസികചേരുവകള്‍ ആറെണ്ണമാണ്:
(1), മാപ്പുനല്‍കി സഹനവും സഹിഷ്ണുതയും പാലിക്കുന്നവര്‍ക്ക് അല്ലാഹു വാഗ്ദത്തം ചെയ്ത പ്രതിഫലങ്ങള്‍ അനുസ്മരിക്കുക. ഖുര്‍ആനിലും തിരുസുന്നത്തിലും നിരവധി സുവിശേഷങ്ങള്‍ ഇവ്വിഷയകമായി വന്നിട്ടുണ്ട്.
(2) രണ്ട്, തന്നോട് തെറ്റുചെയ്ത പ്രതിയോഗിയോട് ഇപ്പോള്‍ നിര്‍ദ്ദാക്ഷിണ്യം പ്രതികാരം വീട്ടിയാല്‍, അല്ലാഹുവോട് നിരവധി തെറ്റുചെയ്ത തന്നെ, പരലോകത്ത്, അല്ലാഹുവും നിര്‍ദാക്ഷിണ്യം ശിക്ഷിച്ചേക്കുമെന്ന കാര്യം സ്വശരീരത്തെ ബോധ്യപ്പെടുത്തുക.
(3) മൂന്ന്, ശത്രുതയും
പ്രതികാരവും ശത്രുവില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രതികരണങ്ങളെക്കുറിച്ചും അതുമൂലം തനിക്കുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ചിന്തിക്കുക.
(4) കോപ ക്ഷോഭം നിമിത്തം തന്റെ മനസ്സിലും ശരീരത്തിലുമുണ്ടാകുന്ന പരിഹാസ്യമായ വൈകൃതത്തെക്കുറിച്ചോര്‍ക്കുക. കോപ വികാരത്തിനടിമപ്പെട്ടു ഹിംസ്ര ജന്തുവാകേണമോ ശാന്തസഹന സഹിഷ്ണുവായി പ്രശംസനീയനാകേണമോ? അഥവാ ഹിംസ്ര ജന്തുക്കളുടെയും ഭ്രാന്തന്മാരുടെയും മാതൃകയാണോ പ്രവാചകരുടെയും പണ്ഢിതന്മാരുടെയും മാതൃകയാണോ സ്വീകരിക്കേണ്ടത്. എന്നു ചിന്തിക്കുക.
(5) പ്രതികാരത്തിനു പ്രേരകമായ പൈശാചിക ചിന്തക്കു മറുപടി നല്‍കുക. ശത്രുവിനെ മാപ്പു നല്‍കി വിടുന്നതില്‍ ഒരു അവമതിയും ഇല്ല. ജനദൃഷ്ടിയിലുള്ള നിന്ദ്യതയേക്കാള്‍ വലുത് അല്ലാഹുവിന്റെ ദൃഷ്ടിയിലുള്ള നിന്ദ്യതയാണ്്. ‘അല്ലാഹുവിന്റെ പക്കല്‍ നിന്നു പ്രതിഫലം കിട്ടാനുള്ളവര്‍ നില്‍ക്കുക’ എന്ന് പരലോകത്ത് ആഹ്വാനമുണ്ടാകുമ്പോള്‍, ജനങ്ങള്‍ക്കു മാപ്പുനല്‍കിയ സഹനശീലര്‍ മാത്രമാണ് എഴുന്നേല്‍ക്കുക.
(6) ഒരുകാര്യവും കൂടി ആലോചിക്കുക. തന്റെ ഉദ്ദേശ്യത്തിനു വിരുദ്ധമായി അല്ലാഹുവിന്റെ ഒരുദ്ദേശ്യം നടന്നതിലാണല്ലോ അരിശം. ഇത് ഒരുവേള, തന്റെ കോപത്തിലുപരിയായ കോപം അല്ലാഹു തന്നോടു കാണിക്കാനിടവരുത്തിയെങ്കിലോ?
ഇനിയുള്ളത് ശാരീരികചേരുവകളാണ്. കോപം വന്നാല്‍ ഇപ്രകാരം പറയുക: ‘അഭിശപ്തനായ പിശാചിന്റെ ഉപദ്രവത്തില്‍ നിന്നു അല്ലാഹുവോട് ഞാന്‍ രക്ഷ തേടുന്നു’ (ബുഖാരി, മുസ്ലിം). അതുകൊണ്ട് കോപം അടങ്ങുന്നില്ലെങ്കില്‍ നില്‍ക്കുന്നവനെങ്കില്‍ ഇരിക്കുക, ഇരിക്കുന്നവനെങ്കില്‍ കിടക്കുക. എന്നിട്ടും ശാന്തമാകുന്നില്ലെങ്കില്‍ വെള്ളമെടുത്തു അംഗശുദ്ധി-വുളൂഅ് ചെയ്യുക (അബൂദാവൂദ്).
കോപം ഒരു ദൌര്‍ബല്യമാണ്. അതുകൊണ്ടാണ് കുട്ടികളും വൃദ്ധന്മാരും സ്ത്രീകളും  രോഗികളും ദുസ്വഭാവികളും മറ്റുള്ളവരേക്കാള്‍ എളുപ്പം ദേഷ്യം പിടിക്കുന്നത്. കായികബലമല്ല, മനശക്തിയാണ് ശക്തി. ആത്മ നിയന്ത്രണമാണ് ഏറ്റം വലിയ മനശക്തി. ആത്മനിയന്ത്രണം ഏറ്റം ആവശ്യമായിട്ടുള്ളത് കോപംവരുമ്പോഴാണ്. മനുഷ്യന്‍ പൊട്ടിത്തെറിക്കുന്ന സന്ദര്‍ഭമാണത്. തദവസരം മനസ്സിനു കടിഞ്ഞാണിട്ടു നിയന്ത്രിക്കണം. എങ്കില്‍ ശരീരത്തെ ചങ്ങലക്കിട്ടു തളക്കാം. വിവേകം വീണ്ടെടുക്കാം. സ്രഷ്ടാവിന്റെയും  സൃഷ്ടികളുടെയും പ്രശംസാപാത്രവും ഇഷ്ട ഭാജനവുമാകാം. പ്രവാചകരുടെ (സ്വ) പ്രസ്താവന ഒരിക്കല്‍ക്കൂടി വായിക്കുക: ‘ഗുസ്തിയില്‍ എതിരാളിയെ സദാ കീഴ്പ്പെടുത്തുന്നവനല്ല ശക്തന്‍. പ്രത്യുത, ദേഷ്യം വരുമ്പോള്‍ സ്വശരീരത്തെ സ്വാധീനിക്കുന്നവന്‍ മാത്രമാണ്’ (ബുഖാരി, മുസ്ലിം).
വിശുദ്ധഖുര്‍ആന്‍ പറയുന്നു:’നിങ്ങളുടെ റബ്ബിന്റെ പക്കല്‍നിന്നുള്ള പാപമോചനം, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗം എന്നിവയിലേക്ക് നിങ്ങള്‍ ധൃതിയില്‍ മുന്നേറുക. ധര്‍മനിഷ്ഠയുള്ളവര്‍ക്കു വേണ്ടിയാണ് ആ സ്വര്‍ഗം തയ്യാര്‍ ചെയ്തിട്ടുള്ളത്. സന്തോഷാവസരത്തിലും വിഷമാവസ്ഥയിലും ധര്‍മം ചെ യ്യുന്നവരാണവര്‍, കോപം അടക്കിയൊതുക്കിക്കളയുന്നവരും ജനങ്ങള്‍ക്കു മാപ്പുനല്‍കുന്നവരും’ (ഇഹ്യഃ ഇമാം ഗസ്സാലി. 3/160 172, സവാജിര്‍: ഇബ്നുഹജര്‍ 1/52-62 നോക്കുക).