സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 20 October 2014

രോഗിയെ സന്ദര്‍ശിക്കല്‍-മര്യാദകള്‍


''‍നിങ്ങള്‍ ബന്ധിക്കപ്പെട്ടവനെ അഴിച്ചിടുക. ക്ഷണിച്ചവന്ന്‌ ഉത്തരം നല്‍കുക. വിശന്നവന്‌ ഭക്ഷണം കൊടുക്കുകയും, രോഗിയെ സന്ദര്‍ശിക്കുകയും ചെയ്യുക. ( അബൂ മുസ അല്‍ അഷ്‌അരി റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌)

രോഗിയെ സന്ദര്‍ശിക്കുന്നതില്‍ ശ്രേഷഠമായത്‌ രോഗിയുടെ അരികില്‍ നിന്ന്‌ വേഗത്തില്‍ പോരുന്നതാണ്‌'( ജാബിര്‍ (റ) വില്‍ നിന്ന്‌ നിവേദനം ചെയ്യപ്പെട്ട ഹദീസ്‌ )

  • ''രോഗിയെ സന്ദര്‍ശിക്കുന്നവന്‍ അല്ലാഹുവിന്റെ ദയയില്‍ പ്രവേശിക്കുന്നു. രോഗിയുടെ അടുത്ത്‌ അവന്‍ ഇരുന്നാല്‍ അല്ലാഹുവിന്റെ കാരുണ്യം അവനില്‍ നിറയുന്നതാണ്''
(അബുമുസല്‍ അശ്‌അരി റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

ബന്ധനസ്ഥനായവരെ വിട്ടുകൊടുക്കലും , ശരിയായ രീതിയില്‍ വിവാഹചടങ്ങിനും മറ്റും ക്ഷണിക്കപ്പെട്ടാല്‍ ക്ഷണം സ്വീകരിച്ച്‌ പങ്കെടുക്കലും, വിശന്നു വലഞ്ഞവനു ഭക്ഷണം കൊടുക്കലും കൂടാതെ രോഗിയെ സന്ദര്‍ശിക്കലും സത്‌കര്‍മ്മങ്ങളായി എണ്ണപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ പകര്‍ത്തേണ്ട കാര്യമാണിതെല്ലാം എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ സാധ്യതയില്ല. അത്‌ പോലെ നാം രോഗികളെ സന്ദര്‍ശിക്കുന്നത്‌ പുണ്യകര്‍മ്മമാണെന്നിരിക്കെ അവരെ സന്ദര്‍ശിക്കുമ്പോള്‍ രോഗികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ദീര്‍ഘമായ സന്ദര്‍ശനം ഒഴിവാക്കുകയാണു വേണ്ടത്‌. അത്തരം സന്ദര്‍ശനമാണു കൂടുതല്‍ പ്രതിഫലമര്‍ഹിക്കുന്നത്‌.

ഒരാള്‍ രോഗിയായല്‍ അയാളെ സന്ദര്‍ശിക്കുന്നവരില്‍ ചിലര്‍ സാമാന്യ മര്യാദകളില്ല്ലാതെ അല്ലെങ്കില്‍ താന്‍ പറയുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും ഫലങ്ങള്‍ രോഗിയില്‍ എങ്ങിനെ പ്രതിഫലിക്കുന്നു എന്ന് മനസ്സിലാക്കാതെ ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും രോഗിയെയും ബന്ധുക്കളെയും വിഷമത്തിലാക്കാറുണ്ട്‌. ഹൃദ്രോഗിയായ ഒരാളുടെ അടുത്ത്‌ ‍ ഹൃദ്രോഗം മൂലം തന്റെ സുഹൃത്ത്‌ മരിച്ചതും , ഒരു അസുഖവും ഇല്ലാതിരുന്ന വേറൊരാള്‍ പെട്ടെന്ന് മരിച്ചതുമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച്‌ വിവരിച്ചാല്‍ അത്‌ കേള്‍ക്കുന്ന രോഗിക്ക്‌ എന്ത്‌ സമാധാനമാണുണ്ടാവുക ? ഇത്തരക്കാരുടെ ദീര്‍ഘ സന്ദര്‍ശനം കൊണ്ട്‌ ഇല്ലാത്ത അസുഖം ഉണ്ടാവാന്‍ ഏറെ സാധ്യതയുണ്ട്‌ താനും. രോഗിയെ കൂടുതല്‍ സംസാരിപ്പിക്കാതെയും നാം നോക്കണം .നമ്മുടെ സന്ദര്‍ശനം കൊണ്ട്‌, വാകുകള്‍ കൊണ്ട്‌ രോഗിക്ക്‌ ആശ്വാസമുണ്ടായില്ലെങ്കിലും ആശങ്കയുണ്ടാവാതിരിക്കന്‍ ശ്രമിക്കേണ്ടതാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന തിരു നബി വചനങ്ങള്‍ നമുക്ക്‌ മറക്കാതിരിക്കാം.
 
അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതിനും /ദയയ്ക്ക്‌ പാത്രമാവുന്നതിനുള്ള ഒരു പുണ്യ കര്‍മ്മമാണു രോഗിയെ സന്ദര്‍ശിക്കല്‍. വിശ്വാസികള്‍ക്ക്‌ അത്‌ കടമയാക്കിയിട്ടുള്ളതുമാണ്
രോഗികളെ സന്ദര്‍ശിക്കാനും അവരെ ആശ്വസിപ്പിക്കാനും രോഗം ബാധിച്ച വ്യക്തിക്ക്‌ / കുടുബത്തിനു വേണ്ടുന്ന കാര്യങ്ങള്‍ ചെയ്ത്‌ കൊടുക്കാനും നമ്മിലധികപേര്‍ക്കും സമയം കണ്ടെത്താന്‍ കഴിയാറില്ല അല്ലെങ്കില്‍ അതൊരു പുണ്യകര്‍മ്മമായോ മറ്റോ പരിഗണിക്കാറില്ല എന്നതല്ലേ വാസ്തവം. അഥവാ ചെയ്യുന്നവര്‍ തന്നെ (അധികപേരും ) ജനങ്ങളെ കാണിക്കാനും ചില ലാഭക്കച്ചവടങ്ങളുടെ കണക്കുകൂട്ടലുകളോടെയും.

നാം ആരോഗ്യത്തോടെയിരിക്കുമ്പോള്‍ രോഗം ബാധിച്ച്‌ അവശരായവരെ സന്ദര്‍ശിക്കുന്നതിലൂടെ അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാനും നമ്മുടെ ആരോഗ്യപരമായ അവസ്ഥയില്‍ ജഗന്നിയന്താവില്‍ നന്ദി പറയാനും അവസരം ഉണ്ടാവണം. എന്നാല്‍ ചില മാരകമായ പകര്‍ച്ച വ്യാധികള്‍ പിടിപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനും മറ്റും നിബന്ധനകള്‍ പാലിക്കുകയും വേണം. രോഗികള്‍ക്ക്‌ നമ്മുടെ സന്ദര്‍ശനം ഒരു ശല്യമാവാതെ നോക്കേണ്ടതും നമ്മുടെ കടമയാണ്

എല്ലാ മാരകമായ രോഗങ്ങളില്‍ നിന്നും നമുക്ക്‌ രക്ഷയുണ്ടാവാന്‍ പ്രാര്‍ത്ഥനയോടെ.