സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 31 October 2014

ചൂതാട്ടം, പകിടകളി

പ്രാചീന കാലം മുതല്‍ക്കേ ഇന്ത്യ, ഗ്രീസ്, റോം എന്നിവിടങ്ങളില്‍ പ്രചാരത്തിലുണ്‍ടായിരുന്ന ഒരു വിനോദമാണ് ചൂതുകളി. ആറു വശങ്ങളുള്ള ചെറിയ ചതുരക്കട്ടകള്‍ ചൂതുപലകയില്‍ നിരത്തി പ്രത്യേക നിയമങ്ങളനുസരിച്ചുകൊണ്‍ടാണ് കളി. ചൂതിലെ കരുക്കളായ ഈ കട്ടകള്‍ക്ക് ചുക്കിണികള്‍ എന്നു പറയുന്നു. പ്രാചീനകാലത്ത് താന്നിക്കുരുക്കള്‍ കൊണ്‍ടാണ് ചൂതുകള്‍ ഉണ്‍ടാക്കിയിരുന്നത്. മോഹന്‍ജദാരോയിലും ഹാരപ്പയിലും നടന്ന ഉത്ഖനനങ്ങളില്‍ ദന്തനിര്‍മിതങ്ങളായ ചുക്കിണികള്‍ കണ്‍ടുകിട്ടിയിട്ടുണ്‍ടത്രെ. പക്ഷേ, ഇന്നു സെല്ലുലോസ്, പ്ളാസ്റിക് മുതലായവകൊണ്‍ട് ചുക്കിണികള്‍ നിര്‍മിക്കുന്നു. ഓരോ കട്ടയിലും ഒന്നുമുതല്‍ ആറുവരെ കുത്തുകള്‍ (ദ്വാരങ്ങള്‍) ഉണ്‍ടായിരിക്കും. ചൂതുകള്‍ നാലെണ്ണം വീതമുള്ള നാലു സെറ്റുകളായിരിക്കും. രണ്‍ടുപേര്‍ മാത്രമായിട്ടും രണ്‍ടുപേര്‍ വീതമുള്ള രണ്‍ടു ടീമായിട്ടും കളിക്കാറുണ്‍ട്. ചൂതുകളി രാജാക്കന്‍മാര്‍ക്ക് വര്‍ജ്യമായ സപ്തവ്യസനങ്ങളില്‍ ഒന്നാണെന്നും ചൂതുകളിയിലൂടെ രാജാധികാരം നഷ്ടപ്പെട്ടവരാണ് ധര്‍മപുത്രരും നളനുമെന്നും ഹൈന്ദവപുരാണങ്ങള്‍ പറയുന്നു. ഇങ്ങനെ ചൂതുകളിയുടെ ദോഷങ്ങള്‍ ഊന്നിപ്പറയുമ്പോള്‍ തന്നെ രാജാക്കന്മാര്‍ക്കുവേണ്ടി ബ്രഹ്മാവിനാല്‍ നിര്‍മിക്കപ്പെട്ടതാണിത് എന്ന പ്രസ്താവവും പുരാണങ്ങളിലുണ്‍ട് (സര്‍വ്വവിജ്ഞാനകോശം 11/104, 105).
ചൂതുകളി പല നാടുകളിലും പല രീതിയിലാണ് നടന്നിരുന്നത്. അജ്ഞാനകാലത്ത് അറേബ്യയില്‍ നിലവിലുണ്‍ടായിരുന്ന ഒരു വിനോദമായിരുന്നു മൈസിര്‍. മൈസിര്‍ എന്നാല്‍ ചൂതുകളിയാണെന്ന് പ്രവാചകശിഷ്യന്‍മാരായ ഇബ്നുഉമര്‍ (റ), ഇബ്നുഅബ്ബാസ് (റ) എന്നിവര്‍ പ്രസ്താവിച്ചിട്ടുണ്‍ട്. ഇസ്ലാമിന്റെ ആഗമം വരെ ചൂതുകളി സമ്പ്രദായം അറബികളില്‍ നിലനിന്നിരുന്നു. അല്ലാഹു ഇത്യാദി ദുഃസ്വഭാവങ്ങളില്‍ നിന്ന് അവരെ നിരോധിച്ച് വിലക്കുകയുണ്‍ടായി. പ്രസിദ്ധ താബിഈ പണ്ഢിതരായ അത്വാഅ്, മുജാഹിദ്, ത്വാഊസ് എന്നിവര്‍ പറയുന്നു: ചൂതാട്ട ഇനത്തില്‍ പെട്ട എല്ലാ സംഗതിയും മൈസിറില്‍ പെടുന്നു. കുട്ടികളുടെ അണ്‍ടിക്കളി വരെ (തഫ്സീര്‍ ഇബ്നുകസീര്‍ 2/127). പണം വെച്ചു മാത്രമല്ല, ഭാര്യമാരെയും സമ്പാദ്യങ്ങളെയും മുഴുവന്‍ പന്തയം വെച്ച്, അറബികള്‍ ഇസ്ലാമിനുമുമ്പ് ചൂതുകളിക്കാറുണ്‍ടായിരുന്നുവെന്ന് ഇബ്നുഅബ്ബാസ് (റ) പറയുന്നു. ഇപ്രകാരം കളിച്ചു പരാജയപ്പെടുന്നവന് ഭാര്യമാരും സമ്പത്തും നഷ്ടപ്പെടുകയും അത് ജേതാവ് നേടുകയും ചെയ്യുമായിരുന്നു (തഫ്സീര്‍ ഖുര്‍ത്വുബി 2/50).
അക്കാലത്ത് അറബികളില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു മൈസിറായിരുന്നു ‘ഒട്ടകച്ചൂതാട്ടം’. ഇത് രണ്‍ടുവിധത്തിലായിരുന്നു. ഒരു ഒട്ടകത്തെ അറുത്ത് പത്തുവീതം വെച്ചു കളിയില്‍ പങ്കെടുക്കുന്ന പത്താളുകളുടെ പേരില്‍ അസ്ത്രങ്ങള്‍ കശക്കിയെടുക്കുകയായിരുന്നു അവയിലൊന്ന്. പത്തു അസ്ത്രങ്ങളില്‍ ഒന്നിന് ഏഴും മറ്റൊന്നിനു മൂന്നും വിഹിതങ്ങളായിരുന്നു. ഇതുരണ്‍ടും നേടുന്നവര്‍ ഒട്ടകം മുഴുവന്‍ കൈവശപ്പെടുത്തും. മറ്റുള്ളവര്‍ പരാജയപ്പെടും. അവര്‍ ഈ ഒട്ടകത്തിന്റെ വില കൊടുക്കണം. ഇതാണ് ഏറ്റവും പ്രചാരത്തിലുണ്‍ടായിരുന്ന മൈസിര്‍. അതുകൊണ്‍ടാണ് പ്രസിദ്ധ അറബിക്കവിയായിരുന്ന ഇംറുഉല്‍ഖൈസ് തന്റെ കാമുകിയോട് ഇപ്രകാരം പറഞ്ഞത്:
അറുകൊല ചെയ്യപ്പെട്ട ഹൃദയത്തിന്റെ പത്തു ഭാഗങ്ങളെയും, നിന്റെ നയനാസ്ത്രങ്ങള്‍ കൊണ്‍ട് അടിച്ചെടുക്കാന്‍ വേണ്‍ടി മാത്രമാണ് നിന്റെ ഇരുനേത്രങ്ങള്‍ കണ്ണീരൊഴുക്കിയിട്ടുള്ളത്. ഇവിടെ കവി തന്റെ ഹൃദയത്തെ ചൂതില്‍ അറുത്തു പത്തായി ഭാഗിക്കുന്ന ഒട്ടകത്തോടും, കാമുകിയുടെ കണ്ണുകളെ ചൂതില്‍ ഏഴും മൂന്നും വിഹിതം നേടുന്ന മുഅല്ലാ, റഖീബ് എന്നീ രണ്‍ടു അസ്ത്രങ്ങളോടും കണ്ണീരൊഴുക്കി ഹൃദയത്തെ പൂര്‍ണമായി സ്വാധീനിക്കുന്നതിനെ ചൂതുകളിയില്‍ ഒട്ടകഭാഗങ്ങള്‍ മുഴുവന്‍ നേടുന്നതിനോടും സാദൃശ്യമാക്കിയിരിക്കുകയാണ് (ശര്‍ഹുല്‍ മുഅല്ലഖാത്ത്, സൌസിനി 15, 16).
ഒരു ഒട്ടകത്തെ ഇരുപത്തെട്ടുവീതം വെച്ചു, പത്തു അസ്ത്രങ്ങള്‍ കശക്കിയെടുക്കുകയാണ് മറ്റൊരു രൂപം. ഏഴു അസ്ത്രങ്ങള്‍ക്കു യഥാക്രമം 1, 2, 3, 4, 5, 6, 7 എന്നീ വീതങ്ങളുണ്‍ടായിരിക്കും. മൂന്നെണ്ണത്തിന് പൂജ്യവും. പൂജ്യം കിട്ടുന്നവരാണ് ഒട്ടകത്തിന്റെ വില നല്‍കേണ്‍ടത് (ഖുര്‍ത്വുബി 2/50, റാസി 3/45, 46).
മൈസിറിന്റെ അഥവാ ചൂതുകളിയുടെ നിലവിലുണ്‍ടായിരുന്ന എല്ലാ ഇനങ്ങളെയും മറ്റു ഗുരുതരമായ തെറ്റുകളോടൊപ്പം നിരോധിച്ചുകൊണ്‍ട് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു:
സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും വിഗ്രഹപ്രതിഷ്ഠകളും പ്രശ്നം വെക്കാനുള്ള അസ്ത്രങ്ങളും പൈശാചിക പ്രവര്‍ത്തനങ്ങളില്‍ പെട്ട ചീത്തകാര്യങ്ങളാകുന്നു. ആകയാല്‍, നിങ്ങള്‍ വിജയം പ്രാപിച്ചവരാകുന്നതിനുവേണ്‍ടി ആ ചീത്തകാര്യങ്ങള്‍ വര്‍ജിക്കുക. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്‍ടാക്കുവാനും നിങ്ങളെ, അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും നിസ്കാരത്തില്‍ നിന്നും തടയുവാനും മാത്രമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതുകൊണ്‍ട് നിങ്ങള്‍ വിരമിക്കാന്‍ തയ്യാറുണ്ടോ? (വിശുദ്ധ ഖുര്‍ആന്‍ 5/90-91).
ചൂതാട്ടം ഏറ്റവും ഗുരുതരമായ സാമൂഹിക കുറ്റങ്ങളിലൊന്നാണ്. അതുകൊണ്‍ടാണ് വിഗ്രഹപ്രതിഷ്ഠകളും ശകുനാസ്ത്രങ്ങളും നിരോധിച്ച കൂട്ടത്തില്‍ തന്നെ അതും നിരോധിച്ചത്. ഇസ്ലാമിന്റെ വീക്ഷണത്തില്‍ അറുവഷളായ ദുഷ്കര്‍മങ്ങളിലൊന്നുകൂടിയാണിത്. കാരണം മദ്യം പോലെ തന്നെ ചൂതാട്ടവും പിശാചിനു മനുഷ്യമനസിലേക്കുള്ള കവാടമാണ്. പിശാച് ആകട്ടെ മനുഷ്യന്റെ ബദ്ധവൈരിയും. വിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും സൃഷ്ടിക്കുക, അവരെ അല്ലാഹുവെക്കുറിച്ചുള്ള ബോധത്തില്‍ നിന്നും നിസ്കാരത്തില്‍ നിന്നും പിന്തിപ്പിക്കുക ഇതുമാത്രമാണ് അവന്റെ ലക്ഷ്യം. മൈത്രിക്കു പകരം ശത്രുതയും സ്നേഹത്തിനുപകരം വിദ്വേഷവും ഉളവാക്കുന്നതിലുപരി ആപത്തു മറ്റെന്തുണ്‍ട്? അല്ലാഹുവെക്കുറിച്ചും നിസ്കാരത്തെക്കുറിച്ചും ഒരു മുസ്ലിം അശ്രദ്ധാലുവാകുന്നതിനേക്കാള്‍ ഗുരുതരമായ ദോഷം മറ്റെന്തുണ്‍ട്? നിങ്ങള്‍ പരസ്പരം സ്നേഹമുള്ളവരാകുവോളം സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണ് നബി (സ്വ) പറഞ്ഞിട്ടുള്ളത്. എന്റെ സ്മരണയില്‍ നിന്ന് വല്ലവനും പിന്തിരിഞ്ഞാല്‍ തീര്‍ച്ചയായും അവന് ക്ളേശകരമായ ജീവിതമുണ്‍ടെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്‍ട്. മാത്രമല്ല, നിസ്കാര കാര്യത്തില്‍ അശ്രദ്ധയും കൃത്യവിലോപവും കാണിക്കുന്നതിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ ശക്തമായ താക്കീത് നല്‍കിയിട്ടുണ്‍ട്.
തങ്ങളുടെ നിസ്കാരത്തെക്കുറിച്ച് അശ്രദ്ധാലുക്കളായ നിസ്കാരക്കാര്‍ക്ക് മഹാനാശം (വിശുദ്ധ ഖുര്‍ആന്‍ 107/4, 5). അവര്‍ക്കുശേഷം (അനുഗ്രഹീതരായ ആ പ്രവാചകന്മാര്‍ക്കു ശേഷം) ഒരു ദുഷിച്ച തലമുറ പകരം വന്നു. അവര്‍ നിസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. ആകയാല്‍ അവര്‍ മഹാനാശം കണ്ടെത്തും (വിശുദ്ധ ഖുര്‍ആന്‍ 19/59).
ചൂതാട്ടം വ്യക്തികള്‍ക്കും സമൂഹത്തിനും അപകടകരമാണെന്ന കാര്യത്തില്‍ സംശയമില്ല. ഗുരുതരമായ വിനകളും വ്യക്തമായ കുഴപ്പങ്ങളും അതുമുഖേന സംഭവിക്കുന്നു. ജനങ്ങള്‍ക്ക് നിഷ്ക്രിയത്വവും ആലസ്യവും ശീലിപ്പിക്കുന്ന വിനോദമാണിത്. അദ്ധ്വാനവും ക്ളേശവുമില്ലാതെ അനിശ്ചിത മാര്‍ഗത്തിലൂടെ സാമ്പത്തിക ലാഭവും പുരോഗതിയും കൈവരിക്കുകയാണ് ചൂതാട്ടക്കാരുടെ ലക്ഷ്യം. യാദൃച്ഛിക സൌഭാഗ്യത്തെയും നിരര്‍ഥകമായ വ്യാമോഹങ്ങളെയും അവലംബിക്കുകയാണവര്‍ ചെയ്യുന്നത്. ജനങ്ങളെ മതപരവും ഭൌതികവുമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് അശ്രദ്ധരാക്കുന്നുവെന്നതാണ് ചൂതാട്ടത്തിന്റെ മറ്റൊരു ദോഷം. കാരണം ചൂതുകളി അവസാനിക്കുമ്പോള്‍ അതിലേര്‍പ്പെട്ടവനു ഒന്നുകില്‍ വിജയം അല്ലെങ്കില്‍ പരാജയം സംഭവിക്കുന്നു. വിജയം, വീണ്‍ടും ചൂതുകളിച്ച് ലാഭം വര്‍ദ്ധിപ്പിക്കുവാനും നേട്ടം കൂട്ടുവാനും അവനെ പ്രേരിപ്പിക്കുന്നു. പരാജയമാവട്ടെ അവനെ നൈരാശ്യത്തിലേക്ക് നയിക്കുന്നു. ഈ നൈരാശ്യം, വീണ്‍ടും കളിച്ച് വിനഷ്ടമായ പണം വീണ്‍ടെടുക്കുന്നതിന് അവനെ പ്രേരിപ്പിക്കുന്നു. അടുത്ത തവണ ഭാഗ്യം അവനെ തുണച്ചേക്കുമെന്ന പ്രതീക്ഷ അതില്‍ പ്രചോദകമാവുന്നു. തന്നിമിത്തം ജേതാവും പരാജിതനും ചൂതാട്ട സദസ്സ് വിടാതെ ചൂത് കരുക്കള്‍ക്കുമുമ്പില്‍ തപസ്സിരിക്കുന്നു. നിമിഷങ്ങളും മണിക്കൂറുകളും നാളുകളും കടന്നുപോകുന്നത് അവരറിയുന്നില്ല.
ദാരിദ്യ്രത്തിനും ആത്മഹത്യക്കും ചൂതുകളി കാരണമാകുന്നു. കളിയില്‍ ഹരം പിടിക്കുമ്പോള്‍ ഒരിക്കലും തിരിച്ചുവരാത്തവിധം തന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടുപോകുന്ന സംഖ്യകള്‍ സാരമാക്കാതെ, കുറഞ്ഞ സമയം കൊണ്‍ട് എളുപ്പ മാര്‍ഗത്തില്‍ സമ്പന്നനാകുവാനുള്ള വ്യാമോഹം നിമിത്തം നഷ്ടപ്പെട്ടതിലുപരി നേടാമെന്ന പ്രതീക്ഷയോടെ കളിക്കാരന്‍ യത്നം തുടരുന്നു. കൈയിലുള്ളതെല്ലാം തീരുമ്പോള്‍ നഷ്ടബോധവും ദാരിദ്യ്രത്തിന്റെ ആഘാതവും അവനെ ആത്മഹത്യക്കു നിര്‍ബന്ധിക്കുന്നു. മാത്രമല്ല അതിക്രമത്തിനും കൊലപാതകത്തിനും ചൂതുകളി പലപ്പോഴും നിമിത്തമാകാറുണ്‍ട്. കാരണം പരാജിതന്‍ നഷ്ടബോധവും നൈരാശ്യവും നിമിത്തം ജേതാവിനോട് അസൂയയും പകയുമുള്ളവനായി മാറുന്നു. അടങ്ങാത്ത അസൂയയും ഒടുങ്ങാത്ത പകയും തന്റെ പണം തട്ടിയെടുത്ത് പാപ്പരത്തം സമ്മാനിച്ച ജേതാവിനെ കടന്നാക്രമണം നടത്തുകയോ വധിക്കുകയോ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നു. അല്ലാഹുവിന്റെ പ്രസ്താവം എത്രമേല്‍ ചിന്തനീയമാണ്: മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും ശത്രുതയും വിദ്വേഷവും ഉണ്‍ടാക്കുവാനും അല്ലാഹുവിനെ സ്മരിക്കുന്നതില്‍ നിന്നും നിസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനുമാണ് പിശാച് ഉദ്ദേശിക്കുന്നത്. ആകയാല്‍ നിങ്ങള്‍ വിരമിക്കാന്‍ തയ്യാറുണ്ടോ?.
ചൂതുകളി പോലെത്തന്നെ നിഷിദ്ധമായ ഒരു വിനോദമാണ് പകിടകളി. പകിടകളി അക്ഷക്രീഡയുടെ (ചൂത്കളിയുടെ) ഒരു തരഭേദമാണ് (അഖിലവിജ്ഞാനകോശം 3/644). ചെസ്സിനും ചതുരംഗത്തിനും ചില കാര്യങ്ങളില്‍ വ്യത്യാസമുള്ളതുപോലെ ചൂതുകളിയില്‍ നിന്നും അല്‍പം മാത്രമായ വ്യത്യാസമാണ് പകിടകളിക്കുള്ളത് (സര്‍വ്വവിജ്ഞാനകോശം 11/105).
പകിട എന്ന ഉപകരണം ഉപയോഗിച്ചു കളിക്കുന്ന വിനോദമാണ് പകിടകളി. പിച്ചള, ഓട്, ചെമ്പ് എന്നീ ലോഹങ്ങള്‍ കൊണ്‍ടാണ് പകിട നിര്‍മിക്കുന്നത്. ഉള്ള് പൊള്ളയായ ഈ ഉപകരണത്തിനുള്ളില്‍ ചെറുമണികളുള്ളതിനാല്‍ ഉരുട്ടുമ്പോള്‍ കിലുകിലു ശബ്ദമുണ്‍ടാകും. പകിടക്കു നാലു വശങ്ങളുണ്‍ട്. ഒരു വശത്ത് അടയാളങ്ങളൊന്നുമില്ല. മറ്റു മൂന്നു വശങ്ങളിലും 1, 2, 3 എന്ന ക്രമത്തില്‍ ദ്വാരങ്ങളുണ്‍ടാകും. പകിട ഉരുട്ടിക്കളിക്കുമ്പോള്‍ മുകളിലെ അടയാളങ്ങള്‍ നോക്കിയാണ് വിജയം കണക്കാക്കുക. 25 കോഷ്ഠങ്ങള്‍ (5 ഃ 5) അടങ്ങുന്നതാണ് കളിക്കളം. പകിട വീഴുന്നതനുസരിച്ച് ഈ കള്ളികളില്‍ ചെറിയ കരുക്കള്‍ കയറ്റിക്കൊണ്‍ടിരിക്കും. നടുക്കള്ളിയില്‍ ആരുടെ കരുവാണോ ആദ്യമെത്തുന്നത് അയാള്‍ വിജയിക്കും (അഖിലവിജ്ഞാനകോശം 3/644 നോക്കുക).
ചൂതുകളിയുടെ എല്ലാ ദൂഷ്യങ്ങളും പകിടകളിക്കുമുണ്‍ട്. കാരണം ചൂതുകളിയുടെ ഒരു വകഭേദമാണ് പകിടകളി (അഖിലവിജ്ഞാനകോശം 3/644). ചൂതുകളിയോട് അടുത്തുനില്‍ക്കുന്ന ഒരു കളിയാണ് പകിടകളി (മാതൃഭൂമി വാരാന്തപ്പതിപ്പ് 28-9-2003). അതുകൊണ്‍ടുതന്നെ പകിടകളിയെ ഇസ്ലാം നിരോധിച്ചിരിക്കുകയാണ്. ഇമാം നവവി, ഇസ്ലാമിക കര്‍മശാസ്ത്ര സംക്ഷേപമായ മിന്‍ഹാജ് എന്ന വിഖ്യാത ഗ്രന്ഥത്തില്‍ പറയുന്നു:
ശരിയായ അഭിപ്രായപ്രകാരം പകിടകളി ഹറാമാണ് (പേജ് 202). പ്രസിദ്ധ ശാഫിഈ പണ്ഢിതനായ ഇബ്നുഹജര്‍ തന്റെ സവാജിര്‍ എന്ന ഗ്രന്ഥത്തില്‍ വന്‍കുറ്റമായി പകിടകളിയെ എണ്ണിയിട്ടുണ്‍ട്. അതിനു തെളിവായി അദ്ദേഹം ഉദ്ധരിച്ച ചില ഹദീസുകള്‍ കാണുക:
വല്ല വ്യക്തിയും പകിട കളിച്ചാല്‍ അവന്‍ അല്ലാഹുവിനോടും റസൂലിനോടും അനുസരണക്കേട് കാണിച്ചു (അബൂദാവൂദ്, ഇബ്നുഹിബ്ബാന്‍, ഹാകിം). വല്ല വ്യക്തിയും പകിട കളിക്കുന്നുവെങ്കില്‍ അതു തന്റെ കൈ പന്നി മാംസത്തിലും അതിന്റെ രക്തത്തിലും മുക്കുന്നതിനു തുല്യമാണ് (മുസ്ലിം, അബൂദാവൂദ്, ഇബ്നുമാജ).പകിട കളിക്കുകയും പിന്നീട് എഴുന്നേറ്റ് നിസ്കരിക്കുകയും ചെയ്യുന്നവര്‍ ചലം കൊണ്‍ടും പന്നിരക്തം കൊണ്‍ടും അംഗശുദ്ധി വരുത്തിയതിനുശേഷം എഴുന്നേറ്റു നിന്നു നിസ്കരിക്കുന്നവനു തുല്യമാണ് (അഹ്മദ്, അബൂയഅ്ലാ, ബൈഹഖി). നബി (സ്വ) പകിട കളിച്ചുകൊണ്‍ടിരുന്ന ഒരു സംഘമാളുകളുടെ സമീപം നടന്നുപോകാനിടയായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു:
അശ്രദ്ധമായ ഹൃദയങ്ങള്‍, അദ്ധ്വാനിക്കുന്ന കരങ്ങള്‍, അനാവശ്യം പറയുന്ന നാവുകള്‍ (ബൈഹഖി).
ഈ ഹദീസുകളില്‍ നിന്ന് പകിടകളി വന്‍കുറ്റമാണെന്നു വ്യക്തമാകുന്നതാണ്. ഇതു നിഷിദ്ധമായ വിനോദമാണെന്ന്, ഇമാം ശാഫിഈ (റ) തന്റെ അല്‍ ഉമ്മ് ഗ്രന്ഥത്തില്‍ ഖണ്ഢിതമായി രേഖപ്പെടുത്തിയിട്ടുണ്‍ട്. ഈയടിസ്ഥാനത്തില്‍ ഇതു ഹറാമാണെന്നു ഇമാം മാവര്‍ദി, അല്‍ഹാവീ എന്ന ഗ്രന്ഥത്തിലും റൂയാനി അല്‍ബഹ്റിലും വ്യക്തമാക്കിയിട്ടുണ്‍ട്. പകിടകളി ചെറുദോഷമല്ല, വന്‍കുറ്റങ്ങളിലൊന്നാണ് എന്നതാണ് ശരിയെന്ന് ഇമാമുല്‍ ഹറമൈനി പ്രസ്താവിച്ചിട്ടുണ്‍ട്. ഇമാം അദ്റഇയും ഈ അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹം പറയുന്നു: പകിട കളിയുടെ ദോഷങ്ങള്‍ അറിഞ്ഞുകൊണ്‍ടും, അതോര്‍മ്മിച്ചുകൊണ്‍ടും, കളിച്ചാല്‍ അവന്‍ പാപിയും സാക്ഷിക്ക് അയോഗ്യനുമായി തീരുന്നതാണ്. അത് ഏതുനാട്ടില്‍ വെച്ചു കളിച്ചാലും ശരി, അഭിമാനത്തിനു ക്ഷതമേല്‍പിച്ചുവെന്നതുകൊണ്‍ടല്ല, പ്രത്യുത കഠിനമായി നിരോധിക്കപ്പെട്ട ഒരു കാര്യം ചെയ്തുവെന്നതുകൊണ്‍ടാണ് ഇവിടെ സാക്ഷിക്കു അയോഗ്യനായിട്ടുള്ളത് (സവാജിര്‍ 2/198, 199).
ചൂതുകളിയുടെ വകഭേദമായ പകിട കളി ചൂതുകളിപോലെത്തന്നെ മനുഷ്യനെ ധാര്‍മികമായും സാംസ്കാരികമായും സാമ്പത്തികമായും അധഃപതിപ്പിക്കുന്നതാണ്. ആയുഷ്കാലത്തെ കാന്‍സര്‍ പോലെ കാര്‍ന്നു തിന്നുകളയും. ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മനുഷ്യനെ പലപ്പോഴും മാനസിക സംഘര്‍ഷത്തിനും തജ്ജന്യമായ വിനകള്‍ക്കും വിധേയനാക്കും. വിദഗ്ധരുടെ ആധികാരികമായ അനുഭവ വിവരണം കാണുക:പകിടകളി ഒട്ടും സമയബന്ധിതമല്ല, ചിലപ്പോള്‍ ആഴ്ചകളോളം നീണ്‍ടുവെന്നിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദിനകൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ മാത്രമേ കളിക്കാര്‍ കളം വിടൂ. അപ്പോള്‍ പകരക്കാരെ നിയോഗിക്കുകയും ചെയ്യും. കളിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ആര്‍പ്പുവിളിയും അട്ടഹാസങ്ങളുമൊക്കെ പതിവാണ്. ഇക്കാര്യത്തില്‍ കളിക്കാരെന്നോ കളിക്കമ്പക്കാരെന്നോ ഭേദമില്ല. കളിക്കാരുടെ കടുത്ത മാനസിക സംഘര്‍ഷത്തെക്കുറിച്ച് സൂചിപ്പിക്കാന്‍ പതിനൊന്നു വര്‍ഷം മുമ്പ് മൂക്കുതലയും കുമ്പിടിയും ഏറ്റുമുട്ടിയപ്പോഴുണ്‍ടായ ഒരു സംഭവം: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ പോരാട്ടത്തില്‍ മൂക്കുതലക്കായിരുന്നു വിജയം. ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഏറെ നേരം നിന്നതും ഒടുവില്‍ മത്സരഫലം പ്രതികൂലമായതും കുമ്പിടി ടീമിലെ ഒരു കളിക്കാരനു താങ്ങാനായില്ല. അദ്ദേഹം തളര്‍ന്നുവീഴുകയും രക്തം ഛര്‍ദിക്കുകയും ചെയ്തുവത്രെ! എത്രമേല്‍ മാനസിക സംഘര്‍ഷമുണ്‍ടായാലും പകിടയെന്നു കേട്ടാല്‍, കളി അറിയുന്നവര്‍ക്ക് ഇരിപ്പുറക്കില്ല. കിലോമീറ്ററുകള്‍ താണ്‍ടിയാണെങ്കിലും അവര്‍ എത്തേണ്‍ടി ടത്ത് എത്തും (മാതൃഭൂമി വാരാന്തപ്പതിപ്പ് 28-9-2003).
ചുരുക്കത്തില്‍, കാര്യബോധമില്ലാത്ത, ജീവിതലക്ഷ്യമില്ലാത്ത വിഡ്ഢികള്‍ക്കു സമയം കൊല്ലാനുള്ള ഒരു കളിയാണ് പകിടകളി. ലക്ഷ്യബോധവും കാര്യവിചാരവും നിതാന്ത ജാഗ്രതയും പുലര്‍ത്താന്‍ ബാധ്യസ്ഥനായ ഒരു മുസ്ലിമിനു ഭൂഷണമല്ല ഈ വിനോദം. ചെസ്സിനോട് ഇതിനെ സാദൃശ്യമാക്കാവതല്ല; ചെസ്സും പകിടയും തമ്മില്‍ അന്തരമുണ്‍ട്. അല്ലാമാ ഇബ്നുഹജര്‍ (റ) പറയുന്നു: ചതുരംഗത്തിന്റെ അവലംബം സൂക്ഷ്മമായ കണക്കും ശരിയായ ചിന്തയുമാണ്. അതിലൂടെ ശരിയായ ചിന്താശീലം ഉണ്‍ടാക്കുവാനും ഒരു വിധത്തില്‍ ആസൂത്രണം ശീലിക്കുവാനും സാധിക്കും. പകിടകളിയുടെ അവലംബമാകട്ടെ, അനുമാനവും കുത്തിമതിപ്പുമാണ്. അതു വിഡ്ഢിത്തത്തിലേക്കും ചിന്താശൂന്യതയിലേക്കും നയിക്കും. അതുകൊണ്‍ട് ചെസ്സില്‍ നിന്ന് വ്യത്യസ്തമാണ് പകിടകളി. ചെസ്സ് സോപാധികം അനുവദനീയവും പകിട നിരുപാധികം നിഷിദ്ധവുമാണ് (തുഹ്ഫ 10/216).