സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 6 October 2014

ഭക്ഷണത്തെ കുറ്റപ്പെടുത്തരുത്‌





 



  • ''മുഹമ്മദ്‌ നബി(സ) ഒരിക്കലും ഭക്ഷണത്തെ കുറ്റപ്പെടുത്താറുണ്ടായിരുന്നില്ല. താത്പര്യമുണ്ടെങ്കില്‍ ഭക്ഷിക്കുകയും ഇല്ലെങ്കില്‍ ഭക്ഷിക്കാതിരിക്കുകയും ചെയ്യും'' ( അബൂ ഹുറൈറ (റ) നിവേദനം ചെയ്ത ഹദിസ്‌, ബുഖാരി (റ) 9/477 ,മുസ്‌ ലിം (റ) 2064 ആയി റിപ്പോര്‍ട്ട്‌ ചെയ്തത്‌ )

  • ജാബിര്‍ (റ) നിവേദനം : ''നബി (സ) ഒരിക്കല്‍ തന്റെ വീട്ടുകാരോട്‌ കറി (റൊട്ടി കഴിക്കാന്‍ ) ആവശ്യപ്പെട്ടു. ഇവിടെ സുര്‍ക്ക(വിനാഗിരി ) അല്ലാതെ മറ്റൊന്നുമില്ല എന്ന് അവര്‍ പറഞ്ഞപ്പോള്‍ അവിടുന്ന് അത്‌ കൊണ്ടുവരാന്‍ പറഞ്ഞു. അത്‌ (സുര്‍ക്ക) ചേര്‍ത്ത്‌ ഭക്ഷിക്കുമ്പോള്‍ സുര്‍ക്ക ഒരു നല്ല കറിയാണ് ,സുര്‍ക്ക ഒരു നല്ല കറിയാണ്. എന്ന് നബി(സ) പറഞ്ഞുകൊണ്ടിരുന്നു'' ( മുസ്‌ ലിം (റ) 2052 റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
ഒരു സന്ദര്‍ഭത്തിലും ഭക്ഷണത്തെ കുറ്റം പറയാതിരിക്കാനും ഉള്ളത്‌ കൊണ്ട്‌ തൃപ്തിപ്പെട്ട്‌ ആ ഭക്ഷണം ഉണ്ടാക്കിതന്നവരെ സന്തോഷിപ്പിക്കുന്ന വിധത്തില്‍ നല്ല വാക്കുകള്‍ പറയണമെന്നും ഈ ഹദീസുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

നാം ഓരോരുത്തരും ചിന്തിക്കേണ്ട ഒരു വിഷയമല്ലേ ഇത്‌ ? ഭക്ഷണത്തെ നിന്ദിച്ച്‌, കുറ്റം പറഞ്ഞ്‌ അത്‌ പിന്നെ ആഹരിക്കുമ്പോള്‍ എത്രമാത്രം സംതൃപ്തി നമുക്കത്‌ തരുന്നുണ്ട്‌ എന്നത്‌ ഒരു വിചിന്തനത്തിനു വിധേയമാക്കുക. ലോകത്തിനു അനുഗ്രഹമായി സൃഷ്ടിക്കപ്പെട്ട പ്രവാചകര്‍ മുഹമ്മദ്‌ നബി(സ) തങ്ങള്‍ കേവലം സുര്‍ക്ക കൂട്ടി ഭക്ഷണം കഴിക്കുമ്പോഴും അതിനെ പ്രകീര്‍ത്തിക്കുന്നു. അത്‌ നല്‍കിയ വീട്ടുകാര്‍ക്ക്‌ എത്ര ആശ്വാസമായിരിക്കും ആ വചനങ്ങള്‍. അത്‌ പോലെ തൃപിതിയോടെ കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെതന്നെയല്ലേ. എത്ര ലളിതമായ ഭക്ഷണരിതിയും ജീവിതവും ആയിരുന്നു പ്രവചകരും അനുയായികളും നയിച്ചിരുന്നത്‌ എന്നതിലേക്ക്‌ കൂടി ഈ ഹദീസുകള്‍ നമ്മെ വഴിനടത്തുന്നു.

ഇവിടെയാണു നമ്മുടെയൊക്കെ വീടുകളില്‍ നടക്കുന്ന, നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്ക്‌ മനസിനെ തിരിക്കേണ്ടത്‌. കറികളും കൂട്ടുകറികളും വറുത്തതും എല്ലാമായി വിഭവ സമൃദ്ധമായ സദ്യയൊരുക്കി തളരുന്ന നമ്മുടെ വീട്ടിലെ ഉമ്മ പെങ്ങന്മാര്‍, ഭാര്യമാര്‍. അവര്‍ക്കായി‌ ഒരു നല്ല വാക്ക്‌ പറയലില്ല എന്ന് മാത്രമല്ല എന്തെങ്കിലും ചെറിയ കുറ്റം കണ്ടെത്തി മറ്റുള്ളവരുടെ മുന്നില്‍ വെച്ച്‌ പോലും പരിഹസിക്കുന്ന എത്രയോ പേര്‍ !! എത്ര മാത്രം അവരുടെ മനസ്സ്‌ വേദനിക്കുന്നുണ്ടാവും .അതൊന്നും പലരും ഓര്‍ക്കാറില്ല. നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ ഉപദേശിച്ച്‌ കൊടുക്കുന്നവരും ഈ കൂട്ടത്തില്‍ എത്രയോ ഉണ്ടെന്നത്‌ വളരെ വിചിത്രമായി തോന്നുകയാണ്. തൊണ്ടക്കുഴിയില്‍ നിന്നിറങ്ങാത്ത ആദര്‍ശവുമായി കഴിഞ്ഞിട്ടെന്ത്‌ കാര്യം?

നമ്മുടെ സാമൂഹ്യ ചുറ്റുപാടനുസരിച്ച്‌ ഈ വിഷയത്തില്‍ കുറ്റക്കാര്‍ പുര്‍ഷ വര്‍ഗം തന്നെയെന്നതില്‍ സംശയമില്ല. ഭക്ഷണത്തില്‍ ഒരു കല്ല് പെട്ടാല്‍, ഒരു മുടി കിട്ടിയാല്‍, ഉപ്പ്‌ അല്‍പം കുറഞ്ഞാല്‍, കൂടിയാല്‍ , വേവിനു അല്‍പം വിത്യാസം വന്നാല്‍, ഒരു അഞ്ച്‌ മിനിട്ട്‌ വൈകിയാലൊക്കെ ചന്ദ്രഹാസമിളക്കുന്ന സ്നേഹ സമ്പന്നരായ ഭര്‍ത്താക്കന്മാരെ സഹിക്കുന്ന പ്രിയ സഹോദരിമാരെ എത്രയോകണ്ടിട്ടുണ്ട്‌. ഇന്ന് ഏറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അര്‍ഹിക്കുന്ന പരിഗണന ഇന്നും ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്.

ഗള്‍ഫ്‌ നാട്ടില്‍ വന്ന് ബാച്ചിലറായി താമസിച്ച്‌ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഓര്‍ക്കുന്നുണ്ടാവും നമുക്ക്‌ മുന്നില്‍ വിളമ്പി വെക്കപ്പെട്ടിരുന്ന ഭക്ഷണത്തെ പറ്റിയും അതിനു പിന്നിലെ അധ്വാനത്തെ പറ്റിയും. ഇവിടെ നിന്ന് (ഗള്‍ഫില്‍ ) എന്ത്‌ ഭക്ഷണം കിട്ടിയാലും അതിലൊക്കെയുപരി , നാട്ടില്‍ നിന്ന് സ്നേഹം ചേര്‍ത്തരച്ച്‌ , വാത്സല്യം പൊതിഞ്ഞ്‌ കൊടുത്തയക്കുന്ന എന്തിനുമായും നാം കാത്തിരിക്കുന്നത്‌ ആ തിരിച്ചറിവിലാണെന്ന് തോന്നുന്നു.

എന്ത്‌ ഭക്ഷണ സാധനമായാലും അതിനെ കുറ്റം പറയാതെഉള്ള ഭക്ഷണം സംതൃപിതിയോടെ കഴിക്കാനും അത്‌ ഉണ്ടാക്കിതരുന്നവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വെറുപ്പിക്കാതിരിക്കാനുമുള്ള നല്ല മനസ്സ്‌ നമുക്കേവര്‍ക്കും അല്ലാഹു കനിഞ്ഞേകട്ട.