സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 10 November 2014

കോപത്തോട്‌ കൂടി വിധിക്കരുത്‌

عن عبدِ الرَّحْمَنِ بن أبِي بَكَرةَ رَضِيَ اللهُ عنهُ قالَ سمعتُ رسولَ اللهِ صَلى اللهُ عليهِ وسلمَ
“ يَقُولُ : ”لاَ يَحْكُمْ أَحَدٌ بَيْنَ اثْنَيْنِ وَهُوَ غَضْبَانُ


രണ്ടാളുകളുടെ ഇടയിൽ വല്ല വിധിയും പ്രസ്താവിക്കാനുണ്ടെങ്കിൽ , കോപത്തോട്‌ കൂടി അരുത്‌; അത്‌ അവിവേകമായി കലാശിക്കാനിടയുണ്ട്‌.”


വിവരണം.

വല്ല കേസും തീരുമാനിച്ചു കൊടുക്കുവാനോ ,വല്ല വിധിയും പ്രസ്താവിക്കാനോ ഉണ്ടെങ്കിൽ അത്‌ സമാധാനത്തോടും ആലോചനയോടും പാകതയോടും കൂടി ചെയ്യണമെന്നും. ദേഷ്യത്തോട്‌ കൂടി വിധി പ്രസ്താവിക്കരുതെന്നും അങ്ങിനെ വന്നാൽ ‌; അത്‌ അവിവേകമായി കലാശിക്കാനിടയുണ്ടെന്നും ഈ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു.

കുറിപ്പ്

കോപം എന്ന വികാരം മനുഷ്യനെ പല വിധത്തിലുള്ള അപകടങ്ങളിലും കൊണ്ട്ചെന്ന് ചാടിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. കോപത്തെ ‍അടക്കുക എന്നതിലാണ് ഒരു മനുഷ്യന്റെ ശരിയായ ശക്തി നില കൊള്ളുന്നത്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും അത്‌ വളരെയധികം പ്രത്യാഘാതങ്ങൾ തീർത്ത സംഭവങ്ങൾ മിക്കപേർക്കും കണ്മുന്നിൽ കണ്ട അനുഭവങ്ങൾ ഉണ്ടായിരിക്കാനിടയുണ്ട്‌. കോപം കൊണ്ട്‌ മാനസിക വിഷമങ്ങൾ ഉണ്ടാവുന്ന പോലെ ശാരീരികമായും ആരോഗ്യപരമായും പല പ്രശ്നങ്ങളും ഉടലെടുക്കുന്നുവന്നത്‌ തെളിയിക്കപ്പെട്ടതാണ്‌. ഒരാളോട്‌ കോപം ഉള്ളിലുണ്ടെങ്കിൽ ശരിയായ രീതിയിലുള്ള ഉറക്കം തന്നെ സാധ്യമാവാതെ വരുന്നത്‌ സ്വാഭാവികം. അയാളെ എങ്ങിനെ കീഴ്പ്പെടുത്തണം അല്ലെങ്കിൽ അയാളുടെ പരാജയം കാണാനെന്ത്‌ വഴി എന്നതാലോചിച്ച്‌ രക്തസമ്മർദ്ദം കൂട്ടി ഉറക്കം തന്നെ നഷ്ടപ്പെടുത്തുന്നതിലേക്കും അത്‌ പിന്നെ ദിനചര്യയിലും താൻ ചെയ്ത്‌ കൊണ്ടിരിക്കുന്ന ജോലിയെയും വരെ ബാധിക്കുന്ന വിധത്തിലേക്ക്‌ അവനെ എത്തിക്കുകയും ചെയ്യുന്നു.

ഈ ഹദീസിൽ വിവരിച്ചത്‌ പോലെ ഒരു മധ്യസ്ഥനാവുമ്പോൾ അല്ലെങ്കിൽ ഒരു കാര്യത്തിൽ വിധി പ്രസ്ഥാവിക്കുമ്പോൾ നീതി യുക്തമായിരിക്കണം ആ വിധി എന്നത്‌ വിധിക്കുന്നവനെ സംബന്ധിച്ചും അവൻ ഉൾപ്പെടുന്ന സമൂഹത്തെ, രാജ്യത്തെ സംബന്ധിച്ചും വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌. പല കേസുകളിലും തർക്കങ്ങളിലും പക്ഷെ ഇന്ന് നടക്കുന്നത്‌ മുൻവിധികളോടെയും ഈർഷ്യതയോടെയും കുറ്റം ചെയ്ത അല്ലെങ്കിൽ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയോടുള്ള അല്ലെങ്കിൽ ആ വ്യക്തി ഉൾപ്പെട്ട സമൂഹത്തോടുള്ള നിരസമോ കോപമോ അടിസ്ഥാനമാവുമ്പോൾ ആ അവിവേക പൂർണ്ണമായ വിധി പ്രസ്ഥാവം പലപ്പോഴും സമൂഹത്തിൽ ഭിന്നിപ്പിനും കുഴപ്പങ്ങൾക്കും കാരണമാവുന്നു.

വ്യക്തി താത്പര്യങ്ങൾ ഒരിക്കലും ഒരു ന്യായാധിപൻ , ഒരു മധ്യസ്ഥൻ തന്റെ ജഡ്ജ്‌മന്റിൽ കൂട്ടിച്ചേർക്കരുത്‌. താൻ വിധിക്കുന്നത്‌ തികച്ചും വിവേകപൂർണ്ണവും നീതിയുക്തവുമാണെന്ന് പൂർണ്ണ ബോധ്യം അദ്ദേഹത്തിനുണ്ടായിരിക്കുമ്പോൾ ആ വിധി സമൂഹത്തിനു മൊത്തത്തിൽ ഗുണം ചെയ്യും മറിച്ചായാൽ നിരപരാധികൾ ശിക്ഷിക്കപ്പെടുകയോ അപരാധികൾ രക്ഷപ്പെടുകയോ ചെയ്യുന്നതോടൊപ്പം സമൂഹത്തിലും അതിന്റെ ദൂശ്യ ഫലങ്ങൾ അനുഭവപ്പെടുന്നു.

കാരുണ്യത്തിന്റെ ഉറവിടമായ മുത്ത്‌ റസൂൽ (സ) തങ്ങളുടെ ജീവിതവും തന്റെ ചര്യ അതേപടി പിന്തുടർന്ന അനുചരരുടെയും (സഹാബത്ത്‌) ജിവിതമാകട്ടെ നമുക്ക്‌ മാതൃക. അല്ലാതെ മതത്തിന്റെ മേലങ്കിയണിഞ്ഞ്‌ അതിന്റെ മറവിൽ അവിവേകപൂർണ്ണമായ വിധി പ്രസ്താവം നടത്തി അതിലൂടെ താൻ ഉൾപ്പെടുന്ന സമൂഹത്തെ പൊതു സമൂഹത്തിൽ കൊത്തി വലിക്കാൻ കാരണമുണ്ടാക്കുന്ന അഭിനവ മുസ്ലിം നാമ ധാരികളായ ഭരണാധികാരികളല്ല നമുക്ക്‌ മാതൃക.