സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 29 November 2014

വെളിച്ചം തേടുന്നവരോട്..............






"എന്‍റെ ആഗമനം തന്നെ അന്ത്യനാളിന്റെ അടയാളമാണ്".സഹസ്രാബ്ദങ്ങള്‍ക്കു മുന്പ് അറേബ്യയില്‍ മുഴങ്ങിയ ഈ മാറ്റൊലി വിശ്വാസികളുടെ ഹൃദയങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.മക്കത്തുല്‍ മുകര്‍റമയുടെയും മദീന മുനവ്വര്‍റയുടെയും ആകാശ ഭൂമികള്‍ കടന്നു വിശ്വ പ്രപഞ്ചത്തെ കീഴടക്കിയ ലോകൈക പ്രവാചകന്റെ ഈ സന്ദേശങ്ങള്‍ക്ക് അനുനിമിഷം പ്രസക്തിയേറുകയാണ്.ഇവിടെ നാം ഒരു നിമിഷം ചിന്തിക്കുക, നമ്മുടെ ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണം.അതിനുള്ള ചട്ടക്കൂട് എങ്ങനെ തയ്യാറാക്കണം.കാത്തിരിപ്പ് തുടരണോ, അതോ വഴി തേടി മുന്നിട്ടിറങ്ങണോ........ നാം എന്തിനിവിടെ വന്നു? ആദിമ മനുഷ്യനായ ആദം നബി (അ) യെ അല്ലാഹു സൃഷ്ടിച്ചയത് എന്തിനു വേണ്ടിയായിരുന്നു.അതിനുള്ള വ്യക്തമായ മറുപടി അല്ലെങ്കില്‍ വിശദീകരണം വിശുദ്ധ ഖുര്‍ആന്‍ തന്നെ മനുഷ്യ രാശിയെ പഠിപ്പിക്കുന്നുണ്ട്.എന്നാല്‍ ആ വിശദീകരണത്തിനനുസൃതമായി എങ്ങനെ ജീവിതം നയിക്കണമെന്നത് നാം മറന്നു പോയ യാഥാര്‍ഥ്യമാണ്.നമ്മുടെ ജീവിതോപാധിയുടെ തിരക്കിനിടയില്‍ നാം നമ്മുടെ ജീവിത ലക്‌ഷ്യം കണ്ടെത്താന്‍ മറന്നു
എന്നതോ അല്ലെങ്കില്‍ മനപ്പൂര്‍വ്വം വിസ്മരിച്ചു എന്നതോ ഒരു നഗ്നമായ
സത്യമാണ്.ഹബീബായ റസൂല്‍കരീം (സ ) പറയുന്നു.
تركت فيكم أمرين لن تضلوا ما تمسكتم بهما كتاب الله وسنة رسوله (حديث الشريف)
"രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വിട്ടു പോവുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ക്ക് മാര്‍ഗഭ്രംശം സംഭവിക്കുകയില്ല.അല്ലാഹുവിന്റെ
വിശുദ്ധ ഗ്രന്ഥവും അവന്റെ റസൂലിന്റെ തിരുചര്യയും ആണത്".
എന്നാല്‍ ഈ വഴി മുറുകെ പിടിക്കാന്‍ ആര്‍ക്കു സാധിച്ചു.മദ്രസകളില്‍ നിന്നും കോളേജുകളില്‍ നിന്നും ഇസ്ലാമിക വിജഞാനം കരഗതമാക്കുക വഴി, അത് പകര്‍ന്നു നല്‍കുക വഴി നാം നമ്മുടെ വഴി
കുറ്റമറ്റതാക്കിയതായി നമുക്ക് വിശ്വസിക്കാന്‍ കഴിയുമോ?. ഇവിടെയാണ് നമ്മുടെ
സമുഹത്തിന്റെ കണക്കുകള്‍ പിഴക്കുന്നത്. ആര്‍ജ്ജിത വിഞ്ജാനത്തിലുടെ നാം
അല്ലാഹുവിലേക്കടുത്തു എന്നും അത് വഴി സമൂഹത്തെ വഴി നടത്താന്‍ തങ്ങള്‍
പ്രാപ്തരാണെന്നു കരുതുക വഴി നാം സ്വയം നശിക്കുകയും ഒരു സമൂഹത്തെ നശിപ്പിക്കുകയും
ചെയ്യുന്നു എന്ന് നാമറിയാതെ പോവുന്നു.
പുസ്തകത്താളുകളില്‍ നിന്ന് മനനം ചെയ്തെടുത്ത വിഞ്ജാനീയങ്ങലിലൂടെ ഒരു സമൂഹത്തെയോ സ്വന്തത്തെയോ സംസ്കരിച്ചെടുക്കാന്‍ സാധ്യമല്ല.കാലാന്തരങ്ങളില്‍ പുണ്ണ്യപ്രവാചകരില്‍ നിന്ന് സ്വഹാബത്തിലൂടെയും
താബിഉകളിലൂടെയും താബിഉത്താബിഉകളിലൂടെയും കൈമാറി വന്ന ഈ വിശുദ്ധ വിഞ്ജാനീയത്തിന്
അതിന്റെ സത്ത നഷ്ടപ്പെട്ടിരുന്നില്ല.അത് കൊണ്ട് തന്നെ കാലാകാലങ്ങളിലുള്ള സമൂഹങ്ങള്‍
സച്ചരിതരായി നിലക്കൊണ്ടു.
എന്നാല്‍ പിന്നീടു വിശുദ്ധ ഈമാനിന്റെ ആന്തരിക സത്ത നഷ്ടപ്പെട്ടത് സമൂഹത്തില്‍ ജീര്‍ണതക്ക് വഴിയൊരുക്കി.അച്ചടി മഷി പുരണ്ട വെളുത്ത പേജുകളിലെ അക്ഷരങ്ങളിലും ഹൃദയത്തിലുല്ഭൂതമാവാതെ നാവിന്‍ തുമ്പില്‍ ജനിക്കുന്ന
വാക്കുകളിലും സമൂഹത്തെ വഴി നടത്താന്‍ കഴിയാതെ വന്നപ്പോഴും രോഗാസ്ത്രമായ
സമൂഹത്തിന്റെ ആത്മീയതയെക്കുറിച്ച് അന്വേഷിക്കാന്‍ ആരും തയ്യാറായില്ല.സംഘടനാ
മികവിന്റെയും കൊടിക്കൂറയുടെയും തണലില്‍ ശക്തരായപ്പോഴും വിശ്വാസവും കാമ്പുള്ള കര്‍മ്മവും
ദുര്‍ബലമായത് കാണാനുള്ള അകക്കണ്ണുകള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല, ഉദിച്ചുയര്‍ന്നവ
നിശ്പ്രഭമാക്കുവാനും സംഘടിത ശ്രമങ്ങളുണ്ടായി.

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും കാലാന്തരങ്ങളില്‍ നില നിന്നതും അവ പകര്‍ന്നു നല്‍കിയതും സച്ചരിതമായ ഹൃദയങ്ങളിലൂടെയായിരുന്നുവെന്നു പലരും വിസ്മരിച്ചു,അല്ലെങ്കില്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി വിസ്മരിക്കാനോ
വിസ്മരിപ്പിക്കാനോ ശ്രമിച്ചു.നബി (സ) മഹാനായ അലി (റ) ലൂടെ പകര്‍ന്നു നല്‍കി കാലേണ
അല്ലാഹുവിന്റെ വിശുദ്ധരായ ഔലിയാക്കളിലൂടെ ഈമാനിന്റെ സാന്നിധ്യവും തൌഹീദിന്റെ
പ്രകാശവും നിലനിന്നു പോന്നു.ക്രമേണ നമ്മുടെ സമൂഹം മഹാന്‍മാരായ അല്ലാഹുവിന്റെ
പ്രതിനിധികളെ തള്ളിപ്പറയുകയുംപൂര്‍വ്വ കാല പ്രതാപത്തിന്റെ നിഴലില്‍ അലസരാവുകയുംഅതോടൊപ്പം കേവല വിജ്ഞാന സപര്യയില്‍
മാത്രം ഒതുങ്ങുകയും ചെയ്തതോടെ സമൂഹത്തിന്റെ പരാജയം പൂര്‍ണമാവുകയും ചെയ്തു.
മഹാനായ ശൈഖ് ജീലാനി തങ്ങള്‍ പറയുന്നു.
اذا لم تتّبع الكتاب والسنة ولا الشيوخ العارفينبهما فما
تفلح
أبدا"- الفتح الرّبّاني
118 "
"ഖുര്‍ആനും സുന്നത്തും ആരിഫീങ്ങളായ മശാഇഖുമാരെയും പിന്തുടര്‍ന്നില്ലെങ്കില്‍ നീ ഒരിക്കലും വിജയിക്കുകയില്ല" (അല്‍ഫത്ഹു റബ്ബാനി ) .
മനോഹരമായ പുറം ചട്ടക്കുള്ളില്‍ ഭദ്രമായ വിശുദ്ധ ഖുര്‍ആനിനും തിരുചര്യക്കും പകരം കര്‍മ്മ പദങ്ങളില്‍ സമജ്ജസമായി സമ്മേളിച്ച വിശുദ്ധ ഖുര്‍ആനും തിരുചര്യയും നാം തേടികണ്ടെത്തേണ്ടിയിരിക്കുന്നു.പക്ഷെ
അവിടെ നാം പരാജയപ്പെട്ടെന്ന് മാത്രമല്ല, കര്‍മ്മപഥങ്ങളില്‍ അന്വേഷണം തുടരേണ്ടതിന്
പകരം വാമൊഴികളിലും വരമൊഴികളിലും മാത്രം നാം ഒതുങ്ങിക്കൂടി എന്നത് യാഥാര്‍ഥ്യമായി
നിലനില്‍ക്കുകയും ചെയ്യുന്നു.