സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 12 November 2014

നല്ല പെരുമാറ്റം


നല്ല പെരുമാറ്റം നല്ല ബന്ധത്തിനനിവാര്യമാണ്. പുഞ്ചിരിപോലും ധര്‍മമാണെന്നു പഠിപ്പിച്ച പ്രവാചകന്‍ പലപ്പോഴും ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു. “നിങ്ങളിലുത്തമന്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ” (ബു.മു). “സല്‍സ്വഭാവമാണു യഥാര്‍ഥ നന്മ. നിന്റെ മനസ്സില്‍ സംശയമുളവാക്കുന്നതും ജനങ്ങളറിയുന്നതും നിനക്കു വിഷമകരമായിത്തീരുന്നതുമായ പ്രവര്‍ത്തനങ്ങളാണു തിന്മ” (മുസ്ലിം). “അന്ത്യ ദിനത്തില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തേക്കാള്‍ ഘനം തൂങ്ങുന്ന മറ്റൊന്നുമില്ല. നീച വാക്കുകള്‍ പറയുന്ന ദുസ്വഭാവിയോട് അല്ലാഹു കോപിക്കുക തന്നെ ചെയ്യും” (തിര്‍മുദി).”ധാരാളം നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവരുടെ പദവികള്‍ സല്‍സ്വഭാവം കൊണ്ടു നേടിയെടുക്കാന്‍ വിശ്വാസിക്കു കഴിയും” (അബൂ ദാവൂദ്). സല്‍സ്വഭാവം അനിവാര്യമാണെന്നു പറയുന്നതോടൊപ്പം അഹങ്കാരം വര്‍ജ്യമാണെന്നും ഹദീസുകള്‍ വ്യക്തമാക്കുന്നു. സല്‍സ്വഭാവം ജനങ്ങളെ അടുപ്പിക്കുമ്പോള്‍ അഹങ്കാരം അകറ്റുകയാണല്ലോ ചെയ്യുക. റസൂല്‍ (സ്വ) പറഞ്ഞു : “അന്ത്യനാളില്‍ നിങ്ങളില്‍ എനിക്കേറ്റം ഇഷ്ടപ്പെട്ടവരും എന്നോടടുത്തവരും നിങ്ങളിലെ ഉത്തമ സ്വഭാവികളാണ്. അന്ന് എനിക്കേറ്റം കോപമുള്ളവര്‍ ജനങ്ങളുടെ മേല്‍ കുറ്റങ്ങളാരോപിക്കുന്നവരും അഹങ്കാരികളുമാണ്” (തിര്‍മുദി).
സാമൂഹ്യ ജിവിതത്തിലെ വിനാശകരമായ ഒരു പ്രവണതയിലേക്കാണീ ഹദീസ് വിരല്‍ ചൂണ്ടുന്നത്. പലര്‍ക്കും അവനവന്‍ എല്ലാം തികഞ്ഞവരും തെറ്റു സംഭവിക്കാത്തവരും മറ്റുള്ളവരുടെ ആദരവിന്നര്‍ഹരുമാണ്. ഒരു തരം അഹന്ത സമൂഹത്തിലെ നല്ലവരെന്നു ഗണിക്കപ്പെടുന്നവരെപ്പോലും അധീനപ്പെടുത്താറുണ്ട്. സ്വന്തം തെറ്റുകളുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ മേല്‍ ആരോപിക്കാന്‍ ഇത്തരക്കാര്‍ മടിക്കാറില്ല. സ്വയം വരുത്തിവെക്കുന്ന കഷ്ട നഷ്ടങ്ങള്‍ പോലും തങ്ങള്‍ക്കു വന്നു പെട്ടത് ജനങ്ങള്‍ കാരണമാണെന്നിവര്‍ പറഞ്ഞു കളയും. ഇത്തരം സ്വഭാവത്തിനു നേരെയാണ് ഈ ഹദീസ് വിരല്‍ ചൂണ്ടുന്നത്.