സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 22 September 2014

സകാത്‌


ഫിത്വർ സകാത്‌.

ഫിത്വർ സകാത്ത്‌ നോമ്പുകാരനെ എല്ലാവിധ അനാവശ്യങ്ങളിൽ നിന്നും അശ്‌ളീലങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നതാണ്‌". റമളാനിലെ നോമ്പ്‌ ആകാശ ഭൂമിക്കിടയിൽ തടഞ്ഞ്‌ നിർത്തപ്പെടുന്നു. ഫിത്വർ സകാത്തിലൂടെയല്ലാതെ അത്‌ ഉയർത്തപ്പെടുകയില്ല" എന്നിവയെല്ലാം ഫിത്വർ സകാത്തിന്റെ പ്രാധാന്യമറിയിക്കുന്ന ഹദീസുകളാണ്‌

നിസ്കാരത്തിലെ സഹ്‌വിന്റെ സുജൂട്‌ പോലെയാണ്‌ നോമ്പിന്‌ ഫിത്വർ സകാത്ത്‌. അത്‌ നോമ്പിന്റെ ന്യൂനതകൾ പരിഹരിക്കും

റമളാനിൽ ഏറ്റവും ഒടുവിലത്തെയും ശവ്വാലിൽ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളിൽ ജീവിച്ചിരിക്കുന്ന വ്യക്തിയിൽ നിർബന്ധമാക്കപ്പെട്ട ദാനധർമ്മത്തിനാണ്‌ ഫിത്വർ സകാത്ത്‌ എന്ന്‌ പറയുന്നത്‌. അപ്പോൾ റമളാൻ അവസാനം ജനിക്കുന്ന കുഞ്ഞ്‌ ശവ്വാലിന്റെ ആദ്യത്തോടെ മരിച്ചാലും കുഞ്ഞിനു വേണ്ടി ഫിത്വർ സകാത്ത്‌ നോൽക്കേണ്ടി വരും

ഒരു വ്യക്തി സ്വന്തം ശരീരത്തിനും ചിലവ്‌ കൊടുക്കാൻ നിർബന്ധമായവർക്കും അനിവാര്യവും അനുയോജ്യവുമായ വസ്ത്രം, പാർപ്പിടം, സേവകൻ, പെരുന്നാൾ രാപകലിന്‌ മതിയായ ഭക്ഷണ പാനീയങ്ങൾ,സ്വന്തം കടം എന്നിവ കഴിച്ച്‌ ഫിത്വർ സകാത്തിലേക്ക്‌ തിരിക്കാവുന്ന എന്തെങ്കിലും നേരത്തെ പറഞ്ഞ നിശ്ചിത നിമിഷങ്ങളിൽ കയ്യിലിരിപ്പുള്ളവർക്കൊക്കെയും ഫിത്വർ സകത്ത്‌ നിർബന്ധമാണ്‌

കടത്തിൽ, അവധിയെത്തിയ കടവും പിന്നിടെപ്പോഴെങ്കിലും വീട്ടേണ്ട കടങ്ങളും ഉൾപ്പെടും. അത്‌ പോലെ ചിലവ്‌ കൊടുക്കൽ നിർബന്ധമായവർ എന്ന്‌ പറഞ്ഞതിൽ , ചിലവ്‌ നൽകേണ്ട ഇതര ജീവികൾക്കുള്ള ഭക്ഷണവും ഉൾപ്പെടും ചെലവിനു നൽകപ്പെടേണ്ടവർ

അനുയോജ്യമായ തൊഴിൽ ചെയ്തെങ്കിലും പണം സമ്പാദിക്കുന്ന ഒരാൾ ഭാര്യയ്ക്ക്‌ (ഒന്നിലധികമുണ്ടെങ്കിലും ) അതാത്‌ ദിവസത്തേക്കാവശ്യമായ ഭക്ഷണത്തിനും അതാത്‌ കാലത്തേക്കാവശ്യമായ വസ്ത്രങ്ങൾക്കും ചെലവു ചെയ്യൽ നിർബന്ധമാണ്‌. അത്‌ കഴിഞ്ഞ്‌ ബാക്കിയുണ്ടാകുമെങ്കിൽ മതാപിതാക്കൾ, പിതാമഹന്മാർ, മാതാമഹികൾ, മക്കൾ, പേരമക്കൾ എന്നിവർക്കെല്ലാം (അവർക്ക്‌ കഴിവില്ലെങ്കിൽ ) ചെലവിനു കൊടുക്കൽ നിർബന്ധമാണ്‌. പ്രായ പൂർത്തിയായ കുട്ടി അനുയോജ്യമായ തൊഴിലുണ്ടായിട്ടും അത്‌ ചെയ്യാതിരിക്കുകയാണെങ്കിൽ അവന്‌ ചെലവ്‌ കൊടുക്കേണ്ടതില്ല. മാതാവിന്റെയോ മകന്റെയോ വിവാഹം നടന്ന്‌ കഴിഞ്ഞാൽ പിന്നെ അവർക്കും ചെലവിനു കൊടുക്കേണ്ടതില്ല.

പ്രായ പൂർത്തിയായ മക്കളുടെ ഫിത്വർ സകാത്ത്‌ പിതാവ്‌ കൊടുക്കേണ്ടതില്ല. അവർക്ക്‌ സമ്മതമുണ്ടെങ്കിൽ കൊടുത്താൽ സ്വീകാര്യമാവും. അത്‌ പോലെ സാമ്പത്തിക ശേഷിയുള്ള ചെറിയ കുട്ടികളുടെ ഫിത്വർ സകാത്തും പിതാവിന്‌ നൽകൽ നിർബന്ധമില്ല. കൊടുത്താൽ പരിഗണിക്കപ്പെടും. ഭാര്യ എത്ര സമ്പന്നയാണെങ്കിലും അവരുടെ ഫിത്വർ സകാത്ത്‌ ഭർത്താവാണ്‌ കൊടുക്കേണ്ടത്‌. എന്നാൽ അത്തരം ഭാര്യമാരുടെ ഭർത്താക്കൾക്ക്‌ കഴിവില്ലെങ്കിൽ അവളുടെ സകാത്ത്‌ കൊടുക്കൽ അവൾക്ക്‌ സുന്നത്താണ്‌. അമുസ്ലിമായ മാതാപിതാക്കളുടെ ഫിത്വർ മക്കൾ കൊടുക്കേണ്ടതില്ല. ജാര സന്തതിക്ക്‌ ഫിത്വർ സകാത്ത്‌ കൊടുക്കണം. ഉമ്മയാണ്‌ കൊടുക്കേണ്ടത്‌.

സമയം
റമളാൻ ഒന്നാം രാത്രി മുതൽക്ക്‌ ഫിത്വർ സകാത്തിന്റെ സമയം തുടങ്ങും എങ്കിലും പിന്തിക്കുന്നതാണ്‌ ഉത്തമം. ശവ്വാൽ പിറവി ദർശിച്ച്‌ പെരുന്നാൽ നിസ്കാരത്തിന്‌ പോവുന്നതുവരെയാണ്‌ കൂടുതൽ പുണ്യമുള്ള സമയം.

ഫിത്വർ സകാത്ത്‌ ഈ ശ്രേഷ്ഠമായ സമയത്തേക്കാൾ പിന്തിക്കൽ കറാഹത്താണ്‌. എന്നാൽ ബന്ധു, അയൽ വാസി, സ്നേഹിതൻ, അത്യാവശ്യക്കാർ, സജ്ജനങ്ങൾ എന്നിവരെ പ്രതീക്ഷിച്ചതിനൂ വേണ്ടി പെരുന്നാൽ ദിനത്തിലെ സൂര്യാസ്തമയം വരെ ആവ"ശ്യാനുസരണം പിന്തിക്കാവുന്നതാണ്‌. പെരുന്നാൽ ദിവസത്തെ സൂര്യാസ്തമയത്തിനു ശേഷത്തേക്കു പിന്തിക്കൽ കുറ്റകരമാണ്‌ . ഇങ്ങിനെ പിന്തിച്ചാൽ പെട്ടെന്ന് ഖളാഅ് വീട്ടൽ നിർബന്ധമാണ്‌.

ഫിത്വർ നൽകേണ്ട വസ്തു.
നിശിചിത നിമിഷത്തിൽ സർവ്വ സാധാരണയായുള്ള മുഖ്യ ഭക്ഷ്യധാന്യം ആർക്കുവേണ്ടിയാണോ വീട്ടുന്നത്‌ അവൻ, ശവ്വാൽ മാസപ്പിറവിയുടെ സമയത്ത്‌ എവിടെയാണോ ആ നാട്ടിൽ നൽകണം. പ്രവാസികൾ അവരുടെയും നാട്ടിലുള്ളവർ അവരുടെയും മുഖ്യാഹാരം നൽകണം.

ഓരോരുത്തരുടെയും പേരിൽ ഒ‍ാരോ സ്വാഅ് (നാലു മുദ്ദുകൾ ) അരിയാണെങ്കിൽ ഏകദേശം 2.400 കി.ഗ്രാം. 3.200 ലിറ്റർ തോതിലാണ്‌ നൽകേണ്ടത്‌
നിയ്യത്ത്‌

'ഈ ധാന്യം എന്റെ ഫിത്വർ സക്കാത്താകുന്നു ' എന്ന നിയ്യത്തോടെ വേണം നൽകാൻ. സകാത്ത്‌ വീട്ടിയ ശേഷം
. رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمْ
ഞങ്ങളുടെ നാഥാ ! ഞങ്ങളുടെ അടുക്കൽ നിന്നും നീ സ്വീകരിക്കേണമേ ! നിശ്ചയം നീ കേൾക്കുന്നവനും അറിയുന്നവനുമാണ്‌" എന്ന് ദുആ ചെയ്യൽ സുന്നത്താണ്‌.

ഫിത്വർ സകാത്തിന്റെ അവകാശികൾ
ഖുർആനിൽ സകാത്തിന്റെ അവകാശികളായി എണ്ണിയ എട്ട്‌ വിഭാഗം തന്നെയാണ്‌ ഫിത്വർ സകാത്തിന്റെയും അവകാശികൾ. അവർ ; ദരിദ്രർ, അഗതികൾ, നവ മുസ്ലിംകൾ, കടം കൊണ്ട്‌ ഗതി മുട്ടിയവർ, യാത്രക്കാർ, മുസ്ലിം ഭരണമുള്ള നാട്ടിൽ സകാത്ത്‌ പിരിക്കുന്ന ഉദ്യോഗസ്ഗസ്ഥന്മാർ ( നമ്മുടെ നാടുകളിൽ ചില ഭാഗങ്ങളിൽ കാണുന്ന സകാത്ത്‌ കമ്മിറ്റികൾക്കിതു ബാധകമല്ല. അവരുടെ പക്കൽ സകാത്ത്‌ ഏൽപിച്ചൽ ബാധ്യത വീടുകയില്ല ) , മോചന പത്രം എഴുതപ്പെട്ട അടിമ, അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ എന്നിവരാണത്‌. ഇവർക്ക്‌ എല്ലാവർക്കും നൽകുന്നതാണ്‌ നല്ലത്‌. ഇവരിൽ ചിലർക്ക്‌ നൽകിയാൽ മതിയെന്ന അഭിപ്രായവുമുണ്ട്‌. അവകാശികളിൽ ഏതെങ്കിലും ഒരു പാർട്ടിയിൽ നിന്ന് മൂന്ന് വ്യക്തികൾക്ക്‌ കൊടുത്താൽ മതിയാവുമെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ ചില പ്രമുഖ പണ്ഡിതരുടെ അഭിപ്രായം

കാഫിറിനോ അർഹരല്ലാത്തവർക്കോ കൊടുത്താൽ ഒരു സകാത്തും വീടുകയില്ല. അർഹരായ ജേഷ്ടാനുജന്മാർക്കും അവരുടെ സന്താനങ്ങൾക്കും എല്ലാവിധ സകാത്തുകളും കൊടുക്കാവുന്നതാണ്‌. സമ്പന്നയായ ഭാര്യ ദരിദ്രനായ ഭർത്താവിനു നൽകിയാലും സകാത്ത്‌ വീടുന്നതാണ്‌. തിരിച്ച്‌ പറ്റുന്നതല്ല.

നൽകേണ്ട സ്ഥലം :
പെരുന്നാൾ രാവിലെ സൂര്യൻ അസ്തമിക്കുന്ന സമയത്ത്‌ ഒരു വ്യക്തി ഏതൊരു പ്രദേശത്താണോ ഉള്ളത്‌ അവിടുത്തെ ഫിത്‌ർ സകാത്ത്‌ കൊടുക്കണമെന്നാണ്‌ പ്രബലാഭിപ്രായം. സകാത്ത്‌ സ്വീകരിക്കാൻ അർ ഹരായവർ ഇല്ലാത്ത നാടാണെങ്കിൽ തൊട്ടടുത്ത നാട്ടിൽ അർഹതപ്പെട്ടവർക്ക്‌ കൊടുക്കുകയാണ്‌ വേണ്ടത്‌. ഗൾഫ്‌ നാടുകളെ സംബന്ധിച്ചിടത്തോളം ജോലിയില്ലാത്തവരും , ഭക്ഷണം താമസം തുടങ്ങിയ ദൈനം ദിനാവശ്യങ്ങൾക്കുള്ള പണം തികയാതെ വരുന്നവരും ( നാട്ടിൽ വലിയ സമ്പത്തിനുടമയായാലും ) സകാത്ത്‌ വാങ്ങാൻ അർഹരാണ്‌. തെരുവുകളിൽ ഫിത്‌ർ സകാത്ത്‌ അന്വേഷിച്ച്‌ നടക്കുന്നവർക്കും ജോലിയില്ലാതെ നിത്യ ജീവിതത്തിനും കഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്കും ഇത്‌ നൽകാം. സകാത്ത്‌ വാങ്ങിയ ശേഷം അതവർ വിൽപന നടത്തിയലും ശരി.

ഫിത്വർ സകാത്ത്‌ വിതരണത്തിന്‌ പ്രവാചകർ (സ) പഠിപ്പിച്ച മാർഗങ്ങൾ മൂന്നാണ്‌

1) ദായകൻ അവകാശികൾക്ക്‌ നേരിട്ട്‌ കൊടുക്കുക.
2)ഇസ്‌ലാമിക ഭരണാധികാരിയെ (ഇമാമിനെ ) ഏൽപിക്കുക
3) മറ്റൊരു വ്യക്തിയെ വക്കാലത്താക്കുക

ഇസ്ലാമിക ഭരണാധികാരിയെ ഫിത്വർ സകാത്ത്‌ ഏൽപിക്കാം. ഭരണാധികാരികൾ ആർക്ക്‌ നൽകിയാലും ദായകന്റെ ബാധ്യത നിറവേറുന്നതാണ്‌

ഫിത്വർ സകാത്ത്‌ വിതരണത്തിന്‌ ഇസ്‌ലാം അനുവദിച്ച മൂന്നാമത്തെ മാർഗം വകാലത്താണെന്ന് പറഞ്ഞുവല്ലോ. ഒരു വ്യക്തി മറ്റൊരാളെ താൻ ചെയ്യേണ്ട കാര്യം ചെയ്യുന്നതിനായി ഉത്തരവാദപ്പെടുത്തുന്നതാണ്‌ വകാലത്ത്‌. ഒന്നിലധികം വ്യക്തികളെ ഏൽപിക്കുന്നത്‌ വകാലത്തിന്റെ നിയമത്തിന്‌ എതിരാണ്‌. വക്കാലത്ത്‌ ഏറ്റെടുത്തവൻ പ്രസ്തുക കാര്യം നിർവ്വഹിക്കുന്നതിനു മുമ്പ്‌ വക്കാലത്ത്‌ ദുർബലപ്പെടുത്തിയാൽ അതേ വസ്തു തന്നെ തിരിച്ച്‌ നൽകുവാൻ ബാധ്യസ്ഥനായിരിക്കുമെന്നത്‌ വക്കാലത്തിന്റെ മറ്റൊരു നിബന്ധനയാണ്‌

ഈ രണ്ട്‌ നിബന്ധനകൾ പാലിക്കപ്പെടുന്നില്ല എന്നതിനാൽ കമ്മിറ്റിയെ ഏൽപിച്ചാൽ ഫിത്വർ സകാത്തായി പരിഗണിക്കുന്നതല്ലെന്ന് ഗ്രഹിക്കാം. ഫിത്വർ സകാത്ത്‌ കമ്മിറ്റിയെ ഏൽപിക്കുമ്പോൾ ഒരു വ്യക്തിയെ നിർണ്ണയിക്കുക എന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. കൂട്ടുത്തരവാദിത്വമുള്ള പ്രസിഡണ്ട്‌ ,സെക്രട്ടറി തുടങ്ങിയവരുൾപ്പെടുന്ന കൂട്ടമാണല്ലോ കമ്മിറ്റി. ഫിത്വർ സകാത്ത്‌ ശേഖരിച്ച്‌ എല്ലാം ഒന്നായി ഒരിടത്ത്‌ നിക്ഷേപിക്കുന്ന സമ്പ്രദായമാണ്‌ കമ്മിറ്റിയിൽ കണ്ടു വരുന്നത്‌. വക്കാലത്ത്‌ ഏറ്റെടുത്തവൻ കൃത്യം നിർവ്വഹിക്കുന്നതിനു മുമ്പ്‌ തിരിച്ച്‌ ചോദിച്ചാൽ അവൻ നൽകിയ ധാന്യം തന്നെ തിരിച്ച്‌ നൽകണമെന്ന നിബന്ധന പാലിക്കാൻ ഇത്‌ മൂലം കമ്മിറ്റിക്ക്‌ സാധ്യമാവുകയില്ലെന്നതിനാലും ഇത്‌ വക്കാലത്ത്‌ ആവുന്നില്ല

ഗൾഫ്‌ മലയാളികൾക്കിടയിൽ കണ്ടു വരുന്ന മറ്റൊരു സമ്പ്രദാമാണ്‌ ഫിത്വർ സകാത്ത്‌ പണമായി ശേഖരിക്കൽ. കടകളിലും റൂമുകളിലും കമ്മിറ്റി സ്ഥാപിക്കുന്ന പെട്ടികളിൽ ഒരു നിശ്ചിത സംഖ്യ നിക്ഷേപിച്ച്‌ ഈ സംഖ്യ ഉപയോഗിച്ച്‌ ധാന്യവും മറ്റും വാങ്ങി വിതരണം ചെയ്യാറാണ്‌ പതിവ്‌. നേരിട്ടുള്ള വക്കാലത്ത്‌ ഇല്ലാത്തതിനാലും , ഏൽപ്പിക്കപ്പെടുന്നത്‌ ഒന്നിലധികം വ്യക്തികൾ ഉൾപ്പെടുന്ന കമ്മിറ്റിയായതിനാലും ഇത്‌ ഫിത്വർ സകാത്തായി പരിഗണിക്കുകയില്ലെന്നത്‌ അവിതർക്കിതമാണ്‌.

ധാന്യത്തിനു പകരം തുല്യ വില നൽകിയാൽ ഫിത്വർ സകാത്തിന്റെ ബാധ്യത തീരുകയില്ല .അങ്ങിനെ പണമായി നൽകുന്നതിനു തെളിവുമില്ല. സൗദി യിലെ ചീഫ്‌ മുഫ്തിയായിരുന്ന ശൈഖ്‌ അബ്‌ ദുൽ അസീസ്‌ ബിൻ ബാസ്‌ 1416 റമളാൻ 27 ന്‌ അൽ-മുസ്‌ലിമൂൻ പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയ ഫത്‌വയിലൂടെ മുഖ്യ ഭക്ഷണ ധാന്യമല്ലാത്ത നാണയമുൾപ്പെടെ യാതൊന്നും ഫിത്വർ സകാത്തിന്‌ മതിയാകുന്നതല്ലെന്ന് സവിസ്തരം വ്യക്തമാക്കുന്നു.

നബി(സ)യുടെ മുശുവൻ ഹദീസുകൾ പരിശോധിച്ചാലും ഫിത്‌ർ സകാത്ത്‌ നാണയമായി നൽകിയാൽ മതിയെന്ന് കാണില്ല. ദീനാറും ദിർഹമും നടപ്പുണ്ടായിട്ടും നബിയോ സഹാബത്തോ നാണയമായി ഫിത്വർ സകാത്ത്‌ നലികിയെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

ഒരു വ്യക്തി സകാത്ത്‌ നൽകിക്കഴിഞ്ഞാൽ അവന്റെ ഉടമസ്ഥതയിൽ നിന്ന് നീങ്ങുകയും വാങ്ങിയവന്റെ ഉടമസ്ഥതയിലായിത്തീരുകയും ചെയ്യുന്നു. വാങ്ങിയവന്‌ ഇഷ്ടപ്പെട്ടവർക്ക്‌ അത്‌ ചിലവഴിക്കാം. അത്‌ സകാത്ത്‌ നൽകിയവന്‌ തന്നെയാണെങ്കിലും കുഴപ്പമില്ല. സകാത്ത്‌ വാങ്ങിയശേഷം അതവർ വിൽപന നടത്തിയാലും വിരോധമില്ല.

സകാത്തിന്റെ വകാലത്ത്‌
സകാത്ത്‌ മറ്റൊരാളെ ഏൽപ്പിച്ച്‌ കൊടുക്കുന്നതിനേക്കാൾ ഉത്തമം സ്വയം വിതരണം ചെയ്യലാണെന്നതിൽ ഭിന്നാഭിപ്രായമില്ല. എങ്കിലും സകാത്ത്‌ വിതരണത്തിന്‌ മുസ്ലിമും പ്രായപൂർത്തിയും ബൂദ്ധിയും തന്റേടവുമുള്ളവനെ ഏൽപിക്കൽ അനുവദനീയമാണ്‌. മറ്റൊരാളെ ചുമതലപ്പെടുത്തുമ്പോൾ (വകാലത്ത്‌) "ഈ ധാന്യം എന്റെ ഫിത്വർ സകാത്തായി അർഹിക്കുന്നവർക്ക്‌ കൊടുക്കാൻ നിന്നെ ഞാൻ ചുമതലപ്പെടുത്തുന്നു" എന്നാണ്‌ വകാലത്താക്കേണ്ടത്‌.

ധനത്തിന്റെ സകാത്ത്‌
നിസ്കാരം , നോമ്പ്‌ എന്നിവ പോലെ ഇസ്‌ലാമിന്റെ മൗലിക ഘടകങ്ങളിൽ ഒന്നാണ്‌ സകാത്ത്‌. സകാത്ത്‌ നൽകാൻ കടമയുള്ള മുസ്ലിം സഹോദരങ്ങളിൽ വലിയൊരു വിഭാഗം അറിഞ്ഞോ അറിയാതെയോ ഇസ്‌ലാമിന്റെ ഈ മൗലിക ഘടകത്തിനു പുറം തിരിഞ്ഞു നിൽക്കുന്നത്‌ ഖേദകരമാണ്‌.

സമ്പാദിക്കാൻ മനുഷ്യന്‌ അവസരം നൽകിയ ഇസ്‌ലാം ധനികന്‌ ചില സാമൂഹ്യ ബാധ്യതകൾ കൽപ്പിച്ചിട്ടുണ്ട്‌. ധനം അത്യന്തികമായി അല്ലാഹുവിന്റേതാണെന്നാണ്‌ ഇതിലടങ്ങിയിട്ടുള്ള തത്വം. സമൂഹത്തിലെ അഗതികളേയും അനാഥകളേയും മറ്റ്‌ പട്ടിണിപ്പാവങ്ങളെയും സഹായിക്കുന്നതോടൊപ്പം ധനികന്റെ സമ്പത്തിന്റെ ശുദ്ധീകരണം കൂടി സകാത്തിന്റെ ലക്ഷ്യമാണ്‌. " അവരുടെ സമ്പത്തിൽ നിന്നും ' നബിയേ, താങ്കൾ ദാനം വാങ്ങുക, അതവരെ ശുദ്ധി ചെയ്യും. താങ്കൾ ആ ദാനം വഴി അവരെ സംസ്കരണത്തിന്‌ വിധേയമാക്കുന്നു" (ഖുർആൻ) . ഇസ്‌ലാമിന്റെ പഞ്ചസതംഭങ്ങളിലൊന്നായ സകാത്തിനെ നിരാകരിക്കുന്നവർക്ക്‌ കർശനമായ ശിക്ഷയുണ്ടെന്നാണ്‌ അല്ലാഹുവിന്റെ താക്കീത്‌.

മുർതദ്ദായവൻ (മത ഭ്രഷ്ടൻ ) വീണ്ടും ഇസ്‌ലാമിലേക്ക്‌ വന്നാൽ മുർതദ്ദായിരുന്ന കാലത്തുള്ള സകാത്ത്‌ നിർബന്ധമായും കൊടുക്കണം. കുട്ടി, ഭ്രാന്തൻ മുതലായവരുടെ സ്വത്ത്‌ കൈകാര്യം ചെയ്യുന്നവർ അതിന്റെ സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌ അത്‌ കൊടുക്കാതിരുന്നാൽ അയാൾ കുറ്റക്കാരനകും. കൈകാര്യ കർത്താവ്‌ സകാത്ത്‌ കൊടുത്തിരുന്നില്ലെങ്കിൽ കുട്ടിയും ഭാന്തനും മത ശാസനകൾ പാലിക്കുവാൻ ബാധ്യസ്ഥരാകുന്ന ഘട്ടത്തിൽ അത്‌ കൊടുത്ത്‌ വീട്ടൽ നിർബന്ധമാകുന്നു. പിടിച്ചുപറിക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ കൈമോശം വരികയോ സമുദ്രത്തിൽ വീഴുകയോ ചെയ്ത ധനമോ, അവധി നീട്ടിയ കടമോ തിരിച്ച്‌ ലഭിച്ചാൽ കഴിഞ്ഞ കാലങ്ങളിലെ സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌. തിരിച്ച്‌ കിട്ടിയില്ലെങ്കിൽ അതിന്‌ സകാത്തില്ല. ഒരാളുടെ ഉടമസ്ഥതയിലുള്ള ധനം സകാത്ത്‌ നിർബന്ധമാകുന്ന പരിധിയുള്ളതോടു കൂടി അത്രയും തുക അവന്‌ കടം ഉണ്ടെങ്കിലും അതിന്‌ സകാത്ത്‌ നിർബന്ധമാകുന്നു

കടം സകാത്തിന്റെ നിർബന്ധതയെ തടയുകയില്ല. സകാത്ത്‌ ധനത്തോട്‌ നേരെ ബന്ധിക്കുന്നതായത്‌ കൊണ്ട്‌ കൊല്ലം പൂർത്തിയാവുന്നതോട്‌ കൂടി സകാത്തിന്റെ അവകാശികൾ മുതലിൽ നിന്ന് നിശ്ചിത വിഹിതത്തിന്റ്‌ ഉടമകളായിത്തീരും . എങ്കിലും അവരുടെ വിഹിതം അതേ മുതലിൽ നിന്ന് തന്നെ കൊടുത്ത്‌ കൊള്ളണമെന്നില്ല. മറ്റൊന്നിൽ നിന്ന് കൊടുത്താൽ മതിയാവുന്നതാണ്‌.. 200 ദിർഹം വെള്ളിമാത്രം ഉടമസ്ഥതയിലുള്ള മനുഷ്യൻ കൊല്ലങ്ങളോളം അതിന്‌ സകാത്ത്‌ കൊടുത്തില്ലെങ്കിലും ആദ്യ വർഷത്തെ സകാത്‌ മാത്രമേ നിർബന്ധമാവുകയുള്ളൂ 200 ന്റെ സകാത്ത്‌ വിഹിതം കഴിച്ചാൽ ബാക്കിയുള്ളതിനു സകാത്തിന്റെ പരിമാണമില്ലെന്നതാണു കാരണം.

കൊല്ലം പൂർത്തിയായതിനു ശേഷം സകത്‌ കൊടുക്കുവാൻ സൗകര്യം കിട്ടുന്നതിനു മുമ്പായി ധനം മുഴുവൻ നശിച്ചാൽ അവൻ സകാതിൽ നിന്ന് ഒഴിവാകുന്നതാണ്‌. സകാതിന്റെ കണക്കിൽ കൂറവ്‌ സംഭവിക്കാത്തവിധം ഭാഗികമായി നശിച്ചാൽ ബാക്കിയുള്ളതിന്റെ വിഹിതം സകാത്‌ നിർബന്ധമാകും. നശിച്ചതിന്റെ വിഹിതത്തിന്‌ ബാധ്യസ്ഥനാവുകയില്ല. വർഷം പൂർത്തിയാവുകയും സകാത്ത്‌ കൊടുക്കുവാൻ സൗകര്യം കിട്ടുകയും ചെയ്തതിനു ശേഷം ധനം പൂർണ്ണമായോ ഭാഗികമായോ നശിച്ചാൽ സകാത്തിൽ ഇളവ്‌ അനുവദിക്കപ്പെടുകയില്ല. നശിക്കാത്തതിനെന്ന പോലെ നശിച്ചതിനും സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌. വർഷത്തിൽ അൽപനിമിഷമെങ്കിലും ധനം ഉടമസ്ഥതയിൽ നിന്ന് നീങ്ങിയാൽ പിന്നെ അത്‌ തിരിച്ച്‌ കിട്ടിയാലും ഇല്ലെങ്കിലും സകാത്‌ നിർബന്ധമില്ല. കൊല്ലം പൂർത്തിയാകുന്നതിനു മുമ്പ്‌ മരിച്ചാലും അപ്രകാരം തന്നെ. ധനം മറ്റൊരാളിൽ നിന്ന് വിലക്ക്‌ വാങ്ങിയവനും അനന്തരാവകാശത്തിലൂടെ ലഭിച്ചവനും അത്‌ തങ്ങളുടെ ഉടമയിൽ വന്നത്‌ മുതൽ കൊല്ലം ആരംഭിച്ചതായി കണക്ക്‌ കൂട്ടേണ്ടതാണ്‌. സകാത്തിൽ നിന്ന് ഒഴിഞ്ഞ്‌ മാറുവാൻ വേണ്ടി വർഷം പൂർത്തിയാകുന്നതിനുമുമ്പ്‌ ധനം കൈമാറ്റം ചെയ്യൽ കറാഹത്താകുന്നു. ഹറാമാണെന്നും അഭിപ്രായമുണ്ട്‌.

വർഷം പൂർത്തിയാതിനു ശേഷം സകാത്ത്‌ കൊടുക്കുന്നതിനു മുമ്പ്‌ വിൽക്കപ്പെടുന്ന ധനത്തിലുള്ള സകാത്തിന്റെ വിഹിതത്തിൽ വിലപന സാധുവാകുകയില്ല. ബാക്കിയുള്ളതിൽ സാധുവാകുന്നതാണ്‌
സ്വർണ്ണം, വെള്ളി ( നാണ്യം ) , ആട്‌, മാട്‌, ഒട്ടകം (ജീവികൾ), മുഖ്യാഹാരം (ഭക്ഷ്യധാന്യം ) ,കാരക്ക, മുന്തിരി എന്നീ എട്ട്‌ ഇനങ്ങളിലാണ്‌ സകാത്ത്‌ നൽകേണ്ടത്‌.

ഭൂമിയിലുള്ള സർവ്വ അനുഗ്രഹങ്ങളും മനുഷ്യനു വേണ്ടി സംവിധാനിച്ച അല്ലാഹു അവനു വഹിക്കാനാവാത്ത യാതൊന്ന്നും കൽപിച്ചിട്ടില്ല. " അല്ലാഹു നിങ്ങൾക്ക്‌ ആശ്വാസത്തെയാണ്‌ ഉദ്ദേശിക്കുന്നത്‌ ,പ്രയാസമുണ്ടാക്കാനുദ്ദേശിക്കുന്നില്ല (ഖുർആൻ ) . കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും ഞെരുക്കമില്ലാത്ത രൂപത്തിലാണ്‌ സകാതിനെ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌. ആകെ എട്ട്‌ ഇനങ്ങളിൽ മാത്രം. കൊടുക്കേണ്ട വിഭാഗവും എട്ട്‌ തന്നെ..അവർ ;

1) ഫഖീർ ;
വരുമാനം ചിലവിന്റെ പകുതിയിലെത്താത്തവർ
2) മിസ്കീൻ ;
വരുമാനം ചിലവിന്റെ പകുതിയാവും പൂർണ്ണമാകുന്നില്ലസൗജന്യമായി ലഭിക്കുന്ന ചെലവ്‌ ഫഖീറും മിസ്കീനുമാകുന്നതിനു എതിരല്ല.
3) സകാത്തിന്റെ ഉദ്യോഗസ്ഥന്മാർ ;(ഇസ്‌ലാമിക ഭരണത്തിൽ)
സകാത്ത്‌ പിരിക്കുന്നവർ, അതിന്റെ കണക്ക്‌ എഴുതുന്നവർ, പിരിച്ചെടുത്ത്‌ സംഭരിക്കുന്നവർ, അത്‌ ഭാഗിച്ച്‌ വിതരണം ചെയ്യുന്നവർ.
4) നവ മുസ്‌ലിംകൾ ;
ഇസ്‌ലാമിൽ ആകൃഷ്ടരായ അമുസ്‌ലിംകൾക്ക്‌ അവർ മുസ്‌ലിമ്മാവുന്നതിനു മുമ്പ്‌ സകാത്‌ കൊടുക്കുവാൻ പാടില്ല. മുസ്‌ലിമായാൽ അർഹനാകുന്നു.അവരുടെ ഇസ്‌ലാം മെച്ചപ്പെടുമെന്നോ അല്ലെങ്കിൽ അവരെപ്പോലോത്തവർ ഇസ്‌ലാം സീകരിക്കുമെന്നോ പ്രതീക്ഷികക്പ്പെടുന്നുവെങ്കിൽ അത്തരം നവ മുസ്‌ലിം ധനാഢ്യനാണെങ്കിൽ പോലും സകാത്തിന്‌ അർഹനാണ്‌. ജനങ്ങളിൽ സ്വാധീനമുള്ള അവർക്ക്‌ സകാത്ത്‌ കൊടുക്കുന്നത്‌ കണ്ട്‌ മറ്റുള്ളവർകൂടി ഇസ്‌ലാമിലേക്ക്‌ ആകർഷിക്കപ്പെടാൻ സാധ്യതയുള്ളത്‌ കൊണ്ടാണത്‌.

5) രിഖ്വാബ്‌ ;
ഗഡുക്കളായോ മറ്റോ പണം അടച്ച്‌ കൊള്ളാമെന്ന വ്യവസ്ഥയിൽ യജമാനനുമായി മോചന പത്രം എഴുതിയ അടിമകൾക്ക്‌ അവർ നിശ്ചിത തുക വശമില്ലാത്തവരാണെങ്കിൽ അതിനാവശ്യമായത്‌ സകാത്‌ മുതലിൽ നിന്ന് കൊടുക്കേണ്ടത്‌.

6) കടക്കാരൻ ;
രക്തച്ചൊരിച്ചിലിനോ സാമ്പത്തിക നഷ്ടത്തിനോ ഇടവരുത്തുമായിരുന്ന സംഘട്ടനം ഒഴിവാക്കുവാനും വ്യക്തികളുടെയോ സമൂഹങ്ങളുടേയോ ഇടയിൽ യോജിപ്പ്‌ ഉണ്ടാക്കുവാനായി കടം വാങ്ങിയവർ ധനികനാണെങ്കിൽ പോലും സകാത്തിന്റെ ധനത്തിൽ നിന്ന് ഒരു വിഹിതം പ്രസ്തുത കടം വീട്ടേണ്ടതിലേക്കായി അവനു നൽകേണ്ടതാണ്‌. തന്റെയും തന്റെ ഭാര്യ സന്തതികളുടെയും ചെലവിനു വേണ്ടി കടം വാങ്ങിയവൻ ദരിദ്രനാണെങ്കിൽ അവന്നും സകാത്‌ കൊടുക്കേണ്ടതാണ്‌. ധനികനാണെങ്കിൽ അവൻ സകാത്തിന്‌ അർഹനല്ല. അനുവദനീയമല്ലാത്ത കാര്യത്തിനു വേണ്ടി കടം വാങ്ങി ചെലവഴിക്കുകയും അനന്തരം അവൻ പശ്ചാത്തപ്പിക്കുകയും ചെയ്താൽ ആ കടം വീട്ടേണ്ടതിലേക്ക്‌ സകാത്തിൽ നിന്ന് വിഹിതം നൽകാം എന്നാണ്‌ പ്രബല അഭിപ്രായം.

7) അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവൻ

അല്ലാഹുവിന്റെ തൃപ്തി കാക്ഷിച്ച് കൊണ്ട് വിശുദ്ധ സമരത്തിന് സദാ സന്നദ്ധരായി വർത്തിക്കുന്നവർ. അവർ ധനികാരായാൽ പോലും യുദ്ധ സാമഗ്രികൾ വാങ്ങാനും, ഭക്ഷണം , വസ്ത്രം മുതലായവയ്ക്കും ആവശ്യമായ സംഖ്യ സകാത്തിൽ നിന്ന് കൊടുക്കേണ്ടതാണ്. എന്നാൽ ഖുർ‌ആനിൽ വന്ന ‘ഫീസബീലില്ലാഹ്’ എന്നതിന് ദൈവമാർഗം എന്ന് പരിഭാഷ നൽകി മദ്രസ, കോളേജുകൾ നടത്താനും ,പ്രസ്ഥാനങ്ങൾ വളർത്താനും സകാത്ത് വാങ്ങാമെന്ന വാദം ശരിയല്ല. ഒരു മദ്‌ഹബിലും അങ്ങിനെ അഭിപ്രായമില്ല. ശാഫി, ഹനഫീ, മാലികി മദ്‌ഹബ് അനുസരിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ എന്നാണതിന്റെ അർത്ഥം. ഹമ്പലീ മദ്‌ഹബിൽ ഹാജിമാ‍രും ഉൾപെടുന്നു എന്ന് മാത്രം.

8. യാത്രക്കാരൻ.

സകാത്ത് വിതരണം ചെയ്യുന്ന നാട്ടിലൂടെ കടന്നുപോകുന്നവനും ആ നാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് അനുവദനീയ യാത്രചെയ്യാനുദ്ദേശിക്കുന്നവനും സഞ്ചാരി എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. അയാൾക്ക് ആവശ്യമാണെങ്കിൽ ഭക്ഷണ ചിലവിനും വാഹനച്ചിലവിനുമുള്ള തുക സകാത്തിൽ നിന്ന് കൊടുക്കാം. അയാളുടെ നാട്ടിൽ ധനമുണെങ്കിലും ശരി.

നബി കുടുംബത്തിലെ ഹാശിമിയ്യോ മുത്തലിബിയ്യോ ആയ തങ്ങൾക്ക് സകാത്ത് സ്വീകരിക്കാൻ പാടില്ല.

സ്വർണ്ണവും വെള്ളിയും :

ആഗോള തലത്തിൽ എക്കാലത്തേയും സാമ്പത്തിക വിനിമയ മാധ്യമമാണ് സ്വർണ്ണവും വെള്ളിയും. അത് കൊണ്ട് തന്നെ ധനത്തിന്റെ സകാത്ത് പ്രാഥമികമായി തന്നെ ഇവ രണ്ടുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ഉപയോഗം അനുവദിക്കപ്പെട്ട ആഭരണങ്ങളല്ലാത്ത 85 ഗ്രാം സ്വർണം ഒരു വർഷം കൈവശമിരുന്നാൽ സ്വർണ്ണത്തിന്റെ സകാത്ത് നിർബന്ധമായി. കൈവശം വെച്ച സ്വർണ്ണത്തിന്റെ 2.5 ശതമാനമാണ് സകാത്ത് നൽകേണ്ടത്. 595 ഗ്രാം ആണ് വെള്ളിയുടെ സകാത്തിന്റെ പരിധി. ഇതിനും 2.5 ശതമാനമാണ് സകാത്ത് നൽകേണ്ടത്. സ്വർണ്ണത്തിന്റെ സകാത്ത് സ്വർണമായി തന്നെ നൽകണം.

സ്വർണം വാങ്ങി ഒരു വർഷം തികയുന്ന ദിവസം സകാത്ത് കൊടുക്കണം. സാധാരണയിൽ അമിതമായി കണക്കാക്കുന്ന അത്രയും തൂക്കം ആഭരണം ഉപയോഗിക്കൽ ഹറാമാണ്. ഇങ്ങിനെ ഹറാമായ നിലക്ക് ആഭരണം ഉപയോഗിക്കുമ്പോൾ അതിന് സകാത്ത് കൊടുക്കണം. ഹലാലായ ആഭരണങ്ങൾക്കാണ് സകാത്തില്ലാത്തത്. 85 ഗ്രാമിനു മുകളിലുള്ള സാധാരണ ഉപയോഗിക്കുന്ന സ്വർണാഭരണം പിന്നീട് തീരെ ഉപയോഗിക്കാൻ പറ്റാത്ത വിധം കേട് വന്ന് ഒരു വർഷം സൂക്ഷിച്ചാൽ അതിനും സകാത്ത് നിർബന്ധമാണ്. കാരണം ഈ ഒരു വർഷം സൂക്ഷിച്ചത് ആഭരണമല്ല ,നിക്ഷേപമാണ്. സ്വർണവും വെള്ളിയും നിക്ഷേപമാക്കി വെച്ച് അവയെ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവിടാതെയിരിക്കുന്നവർക്ക് വേദനിപ്പിക്കുന്ന ശിക്ഷയുണ്ടെന്ന ( 9:34 ) ഖുർ‌ആൻ വാക്യം സ്വർണത്തിന്റെ സകാത്തിനെയാണ് കുറിക്കുന്നത്.

വ്യാപാരം :

ധനസമ്പാദനത്തിനുള്ള ഹലാലായ മാർഗമാണ്‌ കച്ചവടം. അതേ സമയം സകാത്‌ കൊടുക്കാൻ കൽപ്പിക്കപ്പെട്ട മറ്റ്‌ വസ്തുക്കളെ അപേക്ഷിച്ച്‌ അധ്വാന ഭാരമുള്ളത് കൊണ്ട് തന്നെ കുറഞ്ഞ വിഹിതമായ 2.5 ശതമാനമാണ് കച്ചവടത്തിന്റെ സകാത്തായി ഇസ്‌ലാം നിശ്ചയിച്ചത്.

595 ഗ്രാം വെള്ളിയുടെ തുകയണ് കച്ചവടത്തിന്റെ സകാ‍ത്തിന്റെ പരിധി. കച്ചവടം ആരംഭിച്ച് ഒരു വർഷം കഴിയുമ്പോൾ കയ്യിലിരിപ്പുള്ള ചരക്കും വിറ്റു പിരിഞ്ഞു കിട്ടിയ പണവും ( കച്ചവടത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിട്ടില്ലാത്ത ) 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കിൽ കച്ചവടത്തിനു സകാത്ത് കൊടുക്കണം. കച്ചവടം ആരംഭിക്കുന്ന സമയത്തോ ഒരു വർഷം പൂർത്തിയാവുന്നതിനിടയ്ക്കോ പ്രസ്തുത സംഖ്യയില്ല ,പക്ഷെ വർഷാ‍വസാനത്തിൽ അത്രയും സംഖ്യയുണ്ട്താനും. എന്നാലും സകാത് നിർബന്ധമാണ്. സകാത്തിന് മതിയായ ഈ തുക കച്ചവടം തുടങ്ങാൻ നിശ്ചയിച്ച ദിവസം മുതൽ കൈവശം ഉണ്ടെങ്കിൽ അന്ന് മുതൽ കൊല്ലം എണ്ണണം. കച്ചവടം തുടങ്ങിയ സമയത്ത് സകാത്തിന് മതിയായ തുക (നിസാബ്) ഇല്ലാതിരിക്കുകയും പിന്നീട് വർഷം തികയുന്നതിന് മുമ്പ് സകാത്തിന് അർഹമായ നിസാബ് എത്തിക്കുകയും ചെയ്താൽ കച്ചവടം തുടങ്ങിയ തിയ്യതി മുതൽ കൊല്ലം എണ്ണണം.

ഉദാഹരണമായി 10,000 ( 595 ഗ്രാം വെള്ളിയുടെ സാങ്കല്പിക വില ) റിയാൽ കൊണ്ട് ഒരാൾ കച്ചവറ്റാം ആരംഭിച്ചു എന്ന് കരുതുക. സകാത്തിന് മതിയായ തുക എന്ന നിലയിൽ ഈ പണം കൈവശം വന്ന ദിവസം മുതൽ കൊല്ലം എണ്ണണം. അതേ സമയം 5000 റിയാൽ കൊണ്ട് ( 595 ഗ്രാം വെള്ളിയുടെ തുകയില്ലാത്ത സംഖ്യ കൊണ്ട് ) കച്ചവടം തുടങ്ങിയ ആളെ സംബന്ധിച്ച് ഈ തുക സകാത്തിന് മതിയായതല്ല. എന്നാൽ കച്ചവടം തുടങ്ങി ഒരു വർഷം കഴിഞ്ഞ് കണക്കെടുക്കുമ്പോൾ സകാത്തിന്റെ നിസാബിന് ( ഉദാ: 10,000 റിയാൽ ) ഉണ്ടെങ്കിൽ കച്ചവടം തുടങ്ങിയ തിയ്യതി മുതൽ തന്നെ കൊല്ലം കണക്കാക്കണം.

കൊല്ലം തികയുമ്പോൾ കടയിലെ സ്റ്റോക്കെടുക്കുക. സ്റ്റോക്കുള്ള സാ‍ധനങ്ങളുടെ വില്പന വിലയാണ് മുതൽമുടക്കായി ഗണിക്കേണ്ടത്. കൂട്ടത്തിൽ കിട്ടുമെന്നുറപ്പുള്ള കടം പോയ സംഖ്യയും കൂടി ഉൾപ്പെടുത്തി സകാത്തിന് മതിയായ തുകക്കുള്ള ചരക്ക് ഉണ്ടെങ്കിൽ അതിന്റെ 2.5 ശതമാനം സകാത് കൊടുക്കണം വില്പന സാ‍ധനങ്ങളല്ലാത്ത ഫർണീച്ചർ തുടങ്ങിയവ സ്റ്റോക്കെടുക്കുമ്പോൾ ഉൾപ്പെടുത്തേണ്ടതില്ല. വ്യാപാരം നഷ്ടത്തിലാണെങ്കിലും സ്റ്റോക്കെടുപ്പിൽ കിട്ടുന്ന സംഖ്യ 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യാമായൽ സകാത്ത് കൊടുക്കണം.

സ്വർണ്ണ വ്യാപാരി കൊല്ലം തികയുമ്പോൾ കച്ചവടത്തിന്റെ സകാത്ത് കൊടുക്കണം. വർഷാവസാനം വിലകെട്ടുമ്പോൾ സകാത്തിന്റെ തുകയില്ലെങ്കിൽ രണ്ടാം വർഷത്തിലെ അവസാനം വീണ്ടും വിലകെട്ടണം. അപ്പോൾ നിശ്ചിത തുകയുണ്ടെങ്കിൽ ഒരു വർഷത്തെ സകാത്ത് നൽകണം. അപ്പോഴും സകാത്ത് തുക തികഞ്ഞിട്ടില്ലെങ്കിൽ സകാത്ത് നൽകേണ്ടതുമില്ല.

വർഷത്തിനിടയിൽ കച്ചവട വസ്തുക്കൾ മുഴുവനും വില്പന നടത്തി ലാഭം നേടുകയും ആ തുക അവന്റെ കയ്യിൽ തന്നെ കിടക്കുകയും ചെയ്തു എങ്കിൽ മൂലധനത്തിന് അതിന്റെ വർഷം തികയുമ്പോഴും ലാഭവിഹിതത്തിന് അതിന്റെ വർഷം തികയുമ്പോഴും സകാത് നൽകേണ്ടതാണ്.

മുഹറം ഒന്നിന് പലചരക്ക് കട തുടങ്ങിയ വ്യക്തി സഫർ ഒന്നിന് ഹോട്ടലും തുടങ്ങി. എന്നാൽ ഈ രണ്ട് കച്ചവടങ്ങൾക്കും വെവ്വേറെ സകാത് നൽകണം. പലചരക്ക് കടയിലെ ചരക്ക് സകാത്തിന് തികയില്ലെങ്കിൽ ഹോട്ടലിലെ വാർഷിക സ്റ്റോക്കെടുക്കേണ്ട സമയത്ത് പലചരക്ക് കടയിലെ കൂടി ഒന്നിച്ച് സ്റ്റോക്കെടുത്ത് സകാത്ത് നൽകണം.

കച്ചവടം തുടങ്ങിയ ദിവസം മുതൽ ചാന്ദ്രവർഷപ്രകാരമുള്ള ഒരു വർഷം പൂർത്തിയാകുമ്പോഴാണ് സകാത് നിർബന്ധമാവുക. ക്രിസ്തു വർഷ പ്രകാരമുള്ള കൊല്ലം തികയാൻ കാത്തിരിക്കരുത്. അവകാശികളുടെ വിഹിതം അകാരണമായി പിന്തിക്കലാണത്. അത് പോലെ റമദാൻ മാസമാ‍വാനും കാത്തിരിക്കരുത്.

കച്ചവട സ്വത്ത് വർഷം തീരുന്നതുവരെ കച്ചവടോദ്ദേശ്യപ്രകാരം കൈകാര്യം ചെയ്യണം. അത് കച്ചവടത്തിനുള്ളതല്ലെന്ന് കരുതിയാൽ സകാത്ത് നിർബന്ധമില്ല. പക്ഷെ സകാത് നൽകുന്നതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഇങ്ങിനെ കരുതിയാൽ അല്ലാഹുവിങ്കൽ നിന്നുള്ള ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയില്ല.

സാധനങ്ങൾ വില കൊടുത്ത് വാങ്ങി വിലക്ക് വിൽക്കുന്നവനാണ് വ്യാപാരി. വില കൊടുത്ത് വാങ്ങിയ വസ്തുക്കൾ അതേ രൂപത്തിൽ വിൽക്കാതെ രൂപവും ഭാവവും മാറ്റി വില്പന നടത്തുന്നവനും വ്യാപാരിയാണ്. എണ്ണക്കുരുവാങ്ങി ആട്ടിയ ശേഷം എണ്ണ വില്പന നടത്തുന്നവനും, നൂൽ വാങ്ങി വസ്ത്രമുണ്ടാക്കി വിൽക്കുന്നവനും ,പച്ചിരുമ്പ് വാങ്ങി ഉപകരണങ്ങൾ നിർമ്മിച്ച് വിൽക്കുന്നവനും സകാത്ത് നിർബന്ധമാവുന്ന കച്ചവടക്കാരാണ്.

വിലക്ക് വാങ്ങാതെ സ്വന്തം വസ്തുക്കൾ എടുത്ത് നിർമ്മിച്ച് വിൽക്കുന്നവൻ സകാത്ത് കൊടുക്കേണ്ട കച്ചവടക്കാരനല്ല. സ്വന്തം വയലിലെ മണ്ണെടുത്ത് ചൂള ശരിയാക്കി ഇഷ്ടിക ചുട്ട് വില്പന നടത്തുന്നവൻ സകാത് നൽകേണ്ടതില്ല. അതേസമയം മണ്ണ് വില കൊടുത്ത് വാങ്ങി ഓടും ഇഷ്ടികയും നിർമ്മിക്കുന്ന വ്യവസായികൾ സകാത്ത് കൊടുക്കണം.

കച്ചവടത്തിനായി വാങ്ങിയ ഒരിനം ചരക്കിന് മാർക്കറ്റിൽ ഡിമാന്റ് ഇല്ലാതാവുകയും തുടർന്ന് ആ സാധനം കച്ചവടത്തിൽ നിന്ന് തൽക്കാലം മാറ്റി വെക്കുകയും ചെയ്താൽ അതിന് സകാത് നൽകേണ്ടതില്ല. അത് പോലെ സ്വന്തം ആവശ്യത്തിനു വേണ്ടി നീക്കിവെച്ച വസ്തുക്കളുടെ കണക്കെടുക്കേണ്ടതില്ല. കാരണം നിർണ്ണയമോ നീക്കിവെക്കലോ വഴിയായി ആ വസ്തുക്കൾ കച്ചവട സ്വത്തല്ലാതായി. കച്ചവടക്കച്ചരക്കായി നിലനിൽക്കുന്ന വസ്തുക്കളുടെ കണക്കെടുത്ത് അതിന് മാത്രം സകാത്ത് നൽകിയാൽ മാതിയാകുന്നതാണ്.

കച്ചവടത്തിന്റെ സകാത് പണം നൽകുന്നതിന് പകരം കടയിലെ സാധനം നൽകിയാൽ മതിയാകില്ല.

അന്യനാട്ടിൽ പോയി കച്ചവടം ചെയ്യുന്നവർ സകാത്തിന്റെ സംഖ്യ നാട്ടിലുള്ള കുടുംബങ്ങൾക്കും മറ്റും അയച്ച് കൊടുത്താൽ പ്രബലമായ അഭിപ്രായമനുസരിച്ച് സകാത് വീടുകയില്ല. ഏത് സ്ഥലത്ത് വെച്ചാണോ സകാത്ത് നിർബന്ധമായത് അവിടെയുള്ള അവകാശികൾക്ക് തന്നെ നൽകേണ്ടതാണ്. ഉടമ എവിടെ നിൽക്കുന്നു എന്നതും പരിഗണിക്കുകയില്ല. കച്ചവടം എവിടെ നടക്കുന്നു എന്നതാണ് പ്രധാനം. എന്നാൽ ഹനഫീ മദ്‌ഹബ് പ്രകാരവും ശാഫി‌ഈ മദ്‌ഹബിലെ പ്രബലമല്ലാത്ത അഭിപ്രായ പ്രകാരവും സകാത്ത് മറ്റ് അത്യാവശ്യമായ സ്ഥലത്തേക്ക് മാറ്റാവുന്നതാണ്.

ഒരാൾക്ക് പണം മുടക്കി സ്വന്തമായി കച്ചവടം നടത്താൻ പ്രയാസമാവുമ്പോൾ മറ്റൊരാളെ കച്ചവടത്തിന് ഏല്പിക്കുന്ന പതിവ് വിദേശങ്ങളിലൊക്കെ സർവ്വ സാധാരണയായി നടക്കുന്നുണ്ട്. ഇവിടെ നടത്തിപ്പുകാരന് അധ്വാനം മാത്രമാണ് മുടക്കുന്നത് അപരൻ പണവും. ലാഭവിഹിതത്തിൽ രണ്ട് പേരും പങ്കുകാരാകുന്നു. ഇവർ കൊല്ലം തികയുമ്പോൾ കടയിലുള്ള മുഴുവൻ വസ്തുക്കൾക്കും വിലകെട്ടി, മൊത്തം ലാഭം അതിലേക്ക് ചേർത്തിട്ട് അതിന്റെ രണ്ടര ശതമാ‍നം സകാത് നൽകണം. മൊത്തം സംഖ്യയിൽ നിന്ന് സകാത്ത് വിഹിതം കഴിച്ചിട്ടാണ് ലാഭം ഓഹരി ചെയ്യേണ്ടത്.

കച്ചവടത്തിനാവശ്യമായ പണം കടം വാങ്ങിയതാണെങ്കിലും വർഷം തികയുമ്പോൾ കച്ചവടച്ചരക്ക് സകാത്തിന്റെ പരിധിയുള്ളതാണെങ്കിൽ സകാത് കൊടുക്കണം.

ചിലർ ജോലി ചെയ്യുന്നതോടൊപ്പം കച്ചവടവും നടത്താറുണ്ട്. ഉദാഹരണമായി പെയിന്റിംഗ് ജോലി ചെയ്യുന്ന ഒരാൾ പെയ്ന്റ് കച്ചവടം നടത്തുന്നുവെങ്കിൽ പെയിന്റ് വാങ്ങിയത് മുതൽ ഒരു വർഷം പൂർത്തിയാവുമ്പോൾ തന്റെ പണിക്കൂലി കഴിച്ച് മിച്ചമുള്ള പെയിന്റിനു വിലകെട്ടി സകാത്തിന്റെ നിസാബുണ്ടെങ്കിൽ സകാത്ത് കൊടുക്കണം.

കറൻസിയുടെ സകാത്ത്

വെള്ളിക്കും സ്വർണ്ണത്തിനും സകാത്ത് നിർബന്ധമാക്കിയത് അത് സാധനങളുടെ വിലയും വിനിമയ മാധ്യമവും എന്ന നിലക്കാണ്. ഇന്ന് ഇത്തരമൊരു നാണയ വ്യവസ്ഥ നിലവിലില്ല. പകരം സ്വർണ്ണം വെള്ളി അടിസ്ഥാനമാക്കിയുള്ള കറൻസിയാണുള്ളത്. അതിനാൽ എന്ത് കാരണത്താൽ സ്വർണ്ണത്തിനും വെള്ളിക്കും സകാത്ത് നിർബന്ധമായോ അതേ കാരണത്താൽ കറൻസിക്കും സകാത്ത് നിർബന്ധമാണ്.

ബാങ്ക് അകൌണ്ട് ഇല്ലാത്തവർ വിരളമാണ് . എന്നാൽ അജ്ഞത മൂലമാവാം ഇവരിൽ നല്ലൊരു ഭാഗം അർഹരായിട്ടും സകാത്ത് നൽകാത്തവരാണ്. 595 ഗ്രാം വെള്ളിയുടെ വില ഒരു വർഷം അകൌണ്ടിൽ കിടന്നാൽ സകാത്ത് നിർബന്ധമാണ്.

595 ഗ്രാം വെള്ളിയുടെ വില 10,000 ഇന്ത്യൻ രൂപയാണെന്ന് സങ്കല്പിക്കുക. 4000 രൂപ കൊണ്ട് ഒരാൾ അകൌണ്ട് തുടങ്ങി അകൌണ്ടിലെ തുക എന്ന് 10,000 രൂപയാകുന്നുവോ, അന്ന് മുതൽ അയാൾ കൊല്ലം കണക്ക് വെച്ച് പോരണം. ഈ സംഖ്യ സ്ഥിരമായി ഒരു വർഷം അകൌണ്ടിൽ കിടന്നിട്ടുണ്ടെങ്കിൽ വർഷാവസാ‍നം 10,000 ത്തിന്റെ 2.5 ശതമാനം (250 രൂപ )സകാത് നൽകണം. സകാത്ത് നൽകി ബാക്കി വരുന്ന സംഖ്യയാണ് പിന്നീട് കണക്ക് വെക്കേണ്ടത്. അകൌണ്ട് ബാലൻസ് 10,000 ത്തിൽ കുറയുമ്പോൾ കൊല്ലം മുറിയുകയും ,ശേഷം എന്ന് 10,000 തികയുന്നുവോ അന്ന് പുതിയ വർഷം ആരംഭിക്കുകയും ചെയ്യുന്നു.

സകാത്തിന് മതിയായ തുക ഒരു വർഷം കയ്യിലിരുന്ന ഒരാൾക്ക് തുല്യമായതോ അതിൽ കൂടുതലോ ഉള്ള തുക കടം ഉണ്ടെങ്കിലും കയ്യിലിരിപ്പുള്ള സംഖ്യക്ക് സകാത്ത് നൽകുക തന്നെ വേണം.

വർഷങ്ങൾ നീ‍ണ്ടുനിൽക്കുന്ന കുറിയിൽ നിക്ഷേപ സംഖ്യ, നറുക്ക് ലഭിക്കാതെ ഒരു വർഷം പിന്നിട്ടാൽ സകാത്തിന്റെ കണക്ക് തികയുമെങ്കിൽ സകാത്ത് നൽകണം. ആദ്യമാദ്യം നറുക്ക് ലഭിച്ച വ്യക്തി സകാത്ത് നൽകേണ്ടതില്ല. താൻ നിക്ഷേപിക്കുന്ന സംഖ്യ അയാൾ ആദ്യമേ സ്വീകരിച്ചു കഴിഞ്ഞു.

തിരിച്ചുകിട്ടുന്ന രീതിയിൽ എല്ലാ മാസവും ശമ്പളത്തിൽ നിന്നും കമ്പനി ഒരു നിശ്ചിത തുക ഈടാക്കുന്ന എല്ലാ തരം സ്കീമുകൾക്കും (ഉദാ: പ്രോവിഡൻസ് ഫണ്ട്) സകാത്ത് നിർബന്ധമാണ്. ഇങ്ങിനെ പിടിക്കുന്ന സംഖ്യ സകാത്തിന്റെ പരിധിയെത്തുന്നത് എപ്പോഴാണെന്ന് ശ്രദ്ധിയ്ക്കുകയും അന്നുമുതൽക്ക് ഒരു കൊല്ലം പൂർത്തിയാവുമ്പോൾ അതിന്റെ 2.5 ശതമാനം സകാത്ത് കൊടുക്കണം. കിട്ടാനുള്ള കടത്തിന്റെ അവസ്ഥയാണിതിനുള്ളത്. കടം കൊടുത്ത പണം തിരിച്ചു കിട്ടുന്നതിനു മുമ്പ് തന്നെ സകാത്ത് കൊടുക്കാവുന്നതാണ്. സംഖ്യ ലഭിച്ചതിന്റെ ശേഷമാണ് സകാത്ത് കൊടുക്കുന്നതെങ്കിൽ കഴിഞ്ഞ വർഷങ്ങൾക്കെല്ലാം അതാത് വർഷത്തെ സംഖ്യയുടെ സ്ഥിതിയനുസരിച്ചാണ് സകാത്ത് കൊടുക്കേണ്ടത്. ആദ്യ വർഷത്തെ സകാത്തിന്റെ വിഹിതം രണ്ടാം വർഷത്തിലുണ്ടാവില്ല. ആദ്യ വർഷത്തിലെ സകാത്ത് വിഹിതം തന്റേതല്ല സകാത്തിന്റെ അവകാശികളുടെതാണ്. അപ്പോൾ ആ വിഹിതം കഴിച്ച ശേഷമുള്ള സംഖ്യക്കാണ് രണ്ടാം വർഷം സകാത് കണക്കാക്കേണ്ടത്. അപ്പോൾ ലഭിക്കുന്ന വിഹിതം കഴിച്ചാണ് മൂന്നാം വർഷത്തിലെ സകാത്ത് കണക്കാക്കേണ്ടത്. അങ്ങിനെ ഓരോ വർഷത്തിന്റെയും കണക്ക് കൂട്ടി സകാത് നൽകേണ്ടതാണ്.

തിരിച്ചുനൽകുമെന്ന നിബന്ധനയോടെ പീടികയുടെ ഉടമയും സ്കൂൾ മാനേജ്മെന്റും വാഹന ഉടമകളും മറ്റും വാങ്ങുന്ന പണവും ഇതേ അവസ്ഥയിലാണ്. ഇത് സകാത് നൽകേണ്ട പരിധിയുള്ള സംഖ്യയാണെങ്കിൽ ഒരു വർഷം തികഞ്ഞത് മുതൽക്ക് അതിനും സകാത് നിർബന്ധമാകും. തിരിച്ച് കിട്ടുമ്പോൾ കഴിഞ്ഞ ഓരോ വർഷത്തിനും സകാത്ത് കൊടുക്കേണ്ടതാണ്. ഒരു ലക്ഷം രൂപയുടെ സെക്യൂരിറ്റി തുകക്ക് 2500 രൂപ ഒന്നാം വർഷത്തിൽ സകാത്ത് കൊടുക്കുമ്പോൾ രണ്ടാം വർഷത്തിൽ 2500 കഴിച്ചുള്ള സംഖ്യക്ക് സകാത്ത് കൊടുത്താൽ മതി. ഈ കുറവ് ഓരോ വർഷത്തിലുമുണ്ടാവും. ഇത് പരിഗണിച്ച്കൊണ്ടാണ് സകാത് കണക്കാക്കേണ്ടത്.
 
കറൻസിയുടെ സകാത്തിൽ പണമായി വാങ്ങിയ സ്ത്രീധനവും ഉൾപ്പെടും. സ്ത്രീധനം പെണ്ണിന്റെ സ്വത്താണ്. വല്ല കാരണത്താലും വിവാഹമോചനം ചെയ്യപ്പെട്ടാൽ ഈ തുക അവൾക്ക് തിരിച്ച് നൽകേണ്ടതാണ്. ഒരു അമാനത്ത് എന്ന നിലയിലാണ് ഭർത്താവ് ഈ തുക സൂക്ഷിക്കുന്നത്. സ്ത്രീധനത്തുക കൈവശം വന്ന അന്ന് മുതൽ കൊല്ലം കണക്കാക്കി സകാത്ത് നൽകുകയാണ് വേണ്ടത്. അതാത് വർഷങ്ങളിൽ നൽകുകയോ അല്ലാത്ത പക്ഷം കിട്ടാനുള്ള കടമെന്ന നിലയിൽ തുക കയ്യിലെത്തുമ്പോൾ അത് വരെയുള്ള സകാത്ത് ഒന്നിച്ച് നൽകുകയോ ആവാം. സ്ത്രീയാണ് സകാത് നൽകേണ്ടത്. അവൾ ഈ തുക തന്റെ ഭർത്താവിന് ദാനമായി നൽകിയാൽ സകാതിൽ നിന്ന് ഒഴിവാകുന്നതാണ്. ഇത് പോലെതന്നെയാണ് പണമായി നൽകിയ വിവാഹ മൂല്യവും (മഹ്‌റ്). ഇത് സകാതിന്റെ പരിധിയെത്തുകയും ഒരു വർഷം പൂർത്തിയാവുകയും ചെയ്താൽ സ്ത്രീ അതിന് സകാത് നൽകേണ്ടതാണ്. സ്ത്രീധനവും മഹ്‌റും അനുവദനീയമായ ആഭരണമാണെങ്കിൽ അതിന് സകാത് നൽകേണ്ടതില്ല.

ലഭിക്കാനുള്ള കടം എത്ര വർഷം കഴിഞ്ഞ് കിട്ടിയാലും കഴിഞ്ഞ ഓരോ വർഷത്തിനും സകാത് കൊടുക്കണമെന്നാണ് ശാഫി‌ഈ മദ്‌ഹബ് പ്രകാരമുള്ള നിയമം. എന്നാൽ മാലികീ മദ്‌ഹബിൽ ഒരു വർഷത്തിനു മാത്രം സകാത് കൊടുത്താൽ മതിയാവുന്നതാണ്.

കൃഷിയുടെ സകാത്:-

“നദികളും മേഘങ്ങളും കുടിപ്പിച്ചതിന് (കൃഷി) 10 ശതമാനമുണ്ട്. തേവ് ഒട്ടകം കൊണ്ട് നനച്ചുണ്ടാക്കിയതിന് 5 ശതമാനവും” (ഹദീസ് )

ഒരു കൊല്ലത്തെ എല്ലാ വിളകളിലും കൂടി 600 സാ‌അ് ( 1920 ലിറ്റർ) നെല്ലുള്ളവൻ ( ഒരു സാ‌അ് 3.2 ലിറ്റർ) സകാത് കൊടുത്താൽ മതി. “ മനുഷ്യൻ കൃഷി ചെയ്തുണ്ടാക്കുന്ന , ഉണക്കി സൂക്ഷിക്കുന്ന, റൊട്ടിയാക്കിയോ പൊടിയാക്കിയോ മുഖ്യഹാരമായി തിന്നുന്ന സാധനങ്ങൾക്കാണ് കൃഷിയിനത്തിൽ സകാത്ത് നൽകേണ്ടത്” ( അൽ ഉമ്മ് 2:34) . ഇതനുസരിച്ച് ധാന്യത്തിൽ, നെല്ല്, ഗോതമ്പ്, യവം, ചോളം, കടല, പയർ എന്നിവയിലും, പഴങ്ങളുടെ ഇനത്തിൽ കാരക്ക, മുന്തിരി എന്നിവയിലും സകാത്ത് ബാധകമാകുന്നു. മറ്റുള്ള കൃഷികൾക്കൊന്നും സകാത്ത് കൊടുക്കേണ്ടതില്ല. പക്ഷേ അവരുടെ കാർഷികോത്പന്നങ്ങൾ വിറ്റ് കിട്ടുന്ന പണം സകാത്തിന്റെ പരിധിയിലെത്തുകയും വർഷം പൂർത്തിയാവുകയും ചെയ്താൽ സകാത് കൊടുക്കണം.