സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 25 September 2014

വിനോദത്തിന്റെ മായാവലയം

അറിയുക, അല്ലാഹുവാണ് സത്യം സൃഷ്ടികള്‍, തങ്ങള്‍ എന്തിനുവേണ്‍ടി സൃഷ്ടിക്കപ്പെട്ടുവെന്ന് അറിയുന്നുവെങ്കില്‍ അവര്‍ അശ്രദ്ധരാവുകയോ നിദ്രകൊള്ളുകയോ ചെയ്യുമായിരുന്നില്ല.
ചില കാര്യങ്ങള്‍ക്കു വേണ്‍ടിയാണ് അവര്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ആ കാര്യങ്ങളെ അവരുടെ മനോനയനങ്ങള്‍ കാണുന്നുവെങ്കില്‍ അവര്‍ വീടുവിട്ടു സഞ്ചരിക്കുകയും സംഭ്രമചിത്തരായിത്തീരുകയും ചെയ്യും. മരണം, പിന്നീട് ഖബ്റ്, അനന്തരം പുനരുത്ഥാനം, തെറ്റുകളുടെ പേരിലുള്ള അധിക്ഷേപം, വലിയ ഭീകര സംഭവങ്ങള്‍.
ജീവിതത്തിന്റെ ലക്ഷ്യവും ഭാവിയും മറന്നു ലൌകിക ലഹരിയില്‍ ലയിച്ചു ജീവിക്കുന്ന അശ്രദ്ധരെ തട്ടിയുണര്‍ത്തുന്നതിന് വേണ്‍ടി ഒരു ആത്മീയ ഗുരുവര്യന്‍ ആലപിച്ച വരികളാണിത്.
മരണത്തെയും അനന്തര ജീവിതത്തെയും അതിനുവേണ്‍ടിയുള്ള തയ്യാറെടുപ്പുകളെയും വിസ്മരിപ്പിച്ചു കളയുന്ന കാര്യങ്ങളാണ് കളിയും വിനോദവും. ഒരു കാലത്ത് കുട്ടികളുടെയും അലക്ഷ്യ ജീവിതം നയിക്കുന്ന യുവാക്കളുടെയും ഒരു പറ്റം സുഖലോലുപരുടെയും മാത്രം സമ്പ്രദായമായിരുന്ന കളികളും വിനോദ കലകളും ഇന്ന് ആബാലവൃദ്ധം സ്ത്രീപുരുഷന്‍മാരുടെയും ജീവിതചര്യയായി മാറിയിട്ടുണ്‍ട്. രാജ്യ ഭരണകൂടങ്ങളും സാംസ്കാരിക സംഘടനകളും അതിനു വലിയ പ്രാമുഖ്യവും പ്രസക്തിയും നല്‍കി കോടികള്‍ തന്നെ ചിലവഴിച്ചു പോത്സാഹിപ്പിച്ചുകൊണ്‍ടിരിക്കുന്നു. ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ഒരു വലിയ ഭാഗം തന്നെ കളികള്‍ക്കും വിനോദകലകള്‍ക്കുമായി നീക്കിവെച്ചിരിക്കുകയാണ്. മാത്രമല്ല എല്‍. കെ. ജി. മുതല്‍ യൂണിവേഴ്സിറ്റി വരെയുള്ള പാഠ്യപദ്ധതിയില്‍ ഇതും ഒരു പ്രധാന ഭാഗമായി മാറിയിരിക്കുകയാണ്. പരലോകത്തിലും അവിടുത്തെ രക്ഷാ ശിക്ഷയിലും വിശ്വസിക്കാത്ത ഭൌതികന്‍മാര്‍ക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. അത്തരക്കാരുടെ പ്രസ്താവന വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്‍ട്.
ജീവിതം എന്നത് നമ്മുടെ ഈ ഐഹിക ജീവിതം മാത്രമാകുന്നു. നാം മരിക്കുകയും ജനിക്കുകയും ചെയ്യുന്നു. നാം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരല്ല തന്നെ (വിശുദ്ധ ഖുര്‍ആന്‍ 23:37).
എന്നാല്‍ പരലോകത്തിലും പരലോക വിചാരണയിലും വിശ്വസിക്കുന്ന സത്യവിശ്വാസികളും ഇന്ന് ഈ പ്രവാഹത്തില്‍ ഒഴുകാന്‍ തുടങ്ങിയിട്ടുണ്‍ട്. താന്തോന്നിത്തരങ്ങള്‍ ഇന്ന് വീരകൃത്യങ്ങളായി വിലയിരുത്തപ്പെടുന്നു. വങ്കത്തങ്ങള്‍ യോഗ്യതകളായും ചിത്രീകരിക്കപ്പെടുന്നു. എന്തു ബുദ്ധിശൂന്യമായ പ്രവര്‍ത്തനമായാലും ശരി അതിന്നു മഹല്‍കൃത്യങ്ങളായി വാഴ്ത്തപ്പെടുന്നു. ഇതാണ് ശരിയായ ബോധം ലഭിച്ചിട്ടില്ലാത്ത ബാല-കൌമാര-യുവ സമൂഹങ്ങള്‍ ഈ ഒഴുക്കില്‍ പെട്ടു പോവാനുള്ള കാരണം. അത്രക്ക് ശക്തിയാര്‍ജ്ജിച്ചിട്ടുണ്‍ട് ഈ വൈകൃതാഭാസങ്ങളുടെ പ്രവാഹം. ഏതെങ്കിലും വിധത്തില്‍ അപൂര്‍വ്വത സൃഷ്ടിച്ച് വ്യക്തിത്വം ഉയര്‍ത്തിക്കാണിച്ച് പേരും പ്രശസ്തിയും അംഗീകാരവും നേടാനുള്ള ഒരുക്കത്തിലാണെല്ലാവരും. ഇതു കണ്‍ടും കേട്ടും വളരുന്ന പുതിയ തലമുറ ഇതു ജീവിതത്തിന്റെ പ്രധാന ഭാഗമാണെന്ന്, അല്ല ഇതുതന്നെയാണ് ജീവിതമെന്നു ധരിച്ചുവശാകുന്നു. ചില ഉദാഹരണങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കാം. (1) ഫ്രഞ്ചു പൌരനായ ലോലിതോ 15 ദിവസം കൊണ്‍ട് ഒരു സൈക്കിള്‍ ചവച്ചരച്ചു തിന്നു ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു (ചന്ദ്രിക ദിനപത്രം 29-4-1977). (2) നൈജീരിയയിലെ ക്രിസ്റിനാ അബു നീട്ടിതുപ്പുന്നതില്‍ ചാമ്പ്യനാണ്. 24 അടി ദൂരത്തില്‍ തുപ്പുന്നു (ചന്ദ്രിക ദിനപത്രം 2-6-1977).
(3) പോത്തനൂരിലെ പാര്‍ഥസാരഥി 72 സിഗരറ്റ് 6 നിമിഷം കൊണ്‍ടു വലിച്ചു റെക്കോര്‍ഡ് നേടി (ചന്ദ്രിക ദിനപത്രം 21-9-1980). (3) 18 മിനുട്ട് 15 സെക്കന്റ് കൊണ്‍ട് 64 കോഴിമുട്ട (വേവിക്കാത്തത്) 200 പ്രേക്ഷകരുടെ മുമ്പില്‍വെച്ച് തിന്നുകൊണ്‍ട് അയോവയിലെ ചരറ്റ് റക്കോവ് ചാമ്പ്യന്‍ഷിപ്പ് നേടി. (4) 1985 മാര്‍ച്ചില്‍ ഇംഗ്ളണ്‍ടില്‍ 8 മണിക്കൂര്‍ കൊണ്‍ട് 4444 സ്ത്രീകളെ ചുംബിച്ചു ജോണ്‍മക്ഫിര്‍സന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു (സിറാജ് ദിനപത്രം 17-2-1987). (5) മഹാരാഷ്ട്രയിലെ പൂനാ നിവാസിയായ ശ്രീധര്‍ശീലാല്‍ എന്ന വ്യക്തി 38 വര്‍ഷമായിട്ട് തന്റെ ഇടതു കയ്യിലെ നഖങ്ങള്‍ നീട്ടിക്കൊണ്‍ടിരിക്കുന്നു. ഇപ്പോള്‍ നാലുമീറ്റര്‍ നീളമുണ്‍ട്. ബദ്ധശ്രദ്ധയോടുകൂടിയാണ് നടക്കുന്നതും ഇരിക്കുന്നതും കിടക്കുന്നതും. ശരിക്ക് ഉറങ്ങിയിട്ട് 32 വര്‍ഷമായി. പത്താം തവണയും അദ്ദേഹത്തിന്റെ പേര് ഗിന്നസ് ബുക്കില്‍ വന്നു. ഒരു ലക്ഷം ഡോളര്‍ ഇതിനു വില പറഞ്ഞിട്ടുണ്‍ട് (അല്‍ ബയാന്‍ അറബി ദിനപത്രം 27-2-1990).
(6) കേരളാ സ്റേറ്റ് മാപ്പിള സോംഗ് ലവേഴ്സ് അസോസിയേഷന്‍ ജൂബിലി അവാര്‍ഡിന് വിളയില്‍ ഫസീല അര്‍ഹയായി. 1970ല്‍ ആകാശവാണിയില്‍ മാപ്പിളപ്പാട്ട് പാടി രംഗത്തുവന്ന ഫസീല 500 കേസറ്റുകളിലായി 10,000 ലേറെ ഗാനങ്ങള്‍ ആലപിച്ചതു പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അവാര്‍ഡ്ദാന ചടങ്ങു നടക്കുന്ന വെള്ളിയാഴ്ച ഫസീലയുടെ നേതൃത്വത്തില്‍ ഗാനമേള നടക്കും (പത്രവാര്‍ത്ത).
(7) മിനിമം 150 മസാലദോശ തിന്നാമെങ്കില്‍ സാക്ഷാല്‍ തീറ്ററപ്പായിയുമായി ഒരു കൈ നോക്കാം. വെറുതെയല്ല ഒരു ദോശയെങ്കിലും റപ്പായിയെക്കാള്‍ അധികം കഴിച്ചാല്‍ 50,000 രൂപ ഇനാം നല്‍കും. സകലമാന പ്രദേശവാസികളെയും വെല്ലുവിളിച്ചുകൊണ്‍ട് ജനുവരി 27ലെ ഭക്ഷ്യമേളയില്‍ പങ്കെടുക്കാനാണ് തൃശൂരില്‍ നിന്ന് റപ്പായി എത്തുന്നത്. ദോശ അത്ര ഇഷ്ടമല്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് ഭാവമെങ്കില്‍ തനി കോഴിക്കോടന്‍ ഹല്‍വ തിരഞ്ഞെടുക്കാം. ഹല്‍വ മിനിമം 25 കിലോ കഴിക്കണം. ഇതൊന്നുമല്ല പ്രകൃതി ഭക്ഷണപ്രിയരാണെങ്കില്‍ മത്സരം നേന്ത്രപ്പഴത്തില്‍ ഒതുക്കുകയും ആവാം. നല്ല തുടക്കത്തിന് 150 എണ്ണം തൊലിയുരിച്ച് മുന്നില്‍ തരും, പിന്നിലായിപ്പോയാല്‍ 50,000 രൂപ തിരിച്ചും ആവശ്യപ്പെടുമെന്ന് മാത്രം (മാതൃഭൂമി ദിനപത്രം 25-1-2003). (8) മണ്ണിരകളെ വിഴുങ്ങി ഗിന്നസ് ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പാമ്പ് മനോ എന്നറിയപ്പെടുന്ന മനോഹര്‍ ശനിയാഴ്ച ചെന്നൈയില്‍ നടന്ന പ്രകടനത്തില്‍ 3 ഇഞ്ച് നീളമുള്ള 200 മണ്ണിരകളെ 20 സെക്കന്റ് കൊണ്‍ട് വിഴുങ്ങുകയുണ്‍ടായി (മാതൃഭൂമി ദിനപത്രം 16-11-2003).
(9) ചൈനയിലെ സ്വതന്ത്ര പ്രവിശ്യയായ നാന്നിങ്ങല്‍ തേനീച്ച കര്‍ഷകനായ യാങ് ച്വാംഗ്വാസ ശരീരമാസകലം തേനീച്ചകളുമായി കസേരയില്‍ ഇരുന്നു. ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാനായി ഒന്നര ലക്ഷം തേനീച്ചകളെ കൂട്ടില്‍ നിന്ന് തുറന്നുവിട്ട ശേഷം തന്റെ ശരീരത്തിലേക്ക് ആകര്‍ഷിപ്പിക്കുകയായിരുന്നു യാങ് (മാതൃഭൂമി ദിനപത്രം 7-11-2004). (10) ഡല്‍ഹിയിലെ 40 ചെറുപ്പക്കാര്‍ 55 മണിക്കൂര്‍ തുടര്‍ച്ചയായി കൂട്ടനൃത്തം നടത്തി ലോകറെക്കോര്‍ഡ് സൃഷ്ടിച്ചു. അമേരിക്കയിലെ ക്ളീവ്ലന്‍ഡില്‍ നടത്തിയ 52 മണിക്കൂര്‍ മൂന്ന് മിനിറ്റിന്റെ മുന്‍റെക്കോര്‍ഡാണ് അവര്‍ പിന്തള്ളിയത്. ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ ജൂലൈ 9ന് വൈകുന്നേരം തുടങ്ങിയ നൃത്തത്തില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് നിബന്ധനകളനുസരിച്ച് ഓരോ മണിക്കൂറിലും 10 മിനിറ്റ് ഇടവേള ഒഴിച്ച് മുഴുവന്‍ സമയവും യുവസംഘം ആടിത്തിമര്‍ത്തു. ജൂലൈ 12നാണ് നൃത്തം സമാപിച്ചത് (മനോരമ ഇയര്‍ബുക്ക് 2005, പേജ് 397).
(11) ഗിന്നസ് ബുക്കില്‍ സ്ഥാനം നേടുക എന്ന ഉദ്ദേശ്യത്തോടെ സുധീര്‍ കടലുണ്‍ടി നടത്തുന്ന 50 മണിക്കൂര്‍ തബല വായന ചൊവ്വാഴ്ച ആരംഭിക്കും. കടലുണ്‍ടി റെയില്‍വേ ഗേറ്റിനു സമീപം പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തില്‍ കാലത്ത് 9 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ. പി. അനില്‍കുമാര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. ഓരോ 8 മണിക്കൂര്‍ കഴിയുമ്പോഴും 15 മിനിറ്റ് ഇടവേള എന്ന നിലയില്‍ 50 മണിക്കൂര്‍ പിന്നിടാനാണ് ഉദ്ദേശിക്കുന്നതെന്ന് സുധീര്‍ കടലുണ്‍ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. 2003 ഏപ്രില്‍ 17ന് മഹാരാഷ്ട്രയിലെ ജെര്‍ഹയില്‍ പ്രസാദ് ചൌധരി നടത്തിയ 46 മണിക്കൂര്‍ തബല വായനയാണ് നിലവിലെ റെക്കോര്‍ഡ് (മാതൃഭൂമി ദിനപത്രം 25-1-2005).
(12) ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ വയനാട്ടിലെ ലക്കിടി ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍ പന്ത്രണ്‍ടടി നീളവും ആറ് ഇഞ്ച് വ്യാസവുമുള്ള ഭീമന്‍ പുട്ട് നിര്‍മിച്ചു. 26 കിലോ അരിപ്പൊടിയും 20 തേങ്ങയും ഉപയോഗിച്ചുള്ള പുട്ട് നിര്‍മിക്കാന്‍ ആകെ ഒന്നര മണിക്കൂറാണ് എടുത്തത് (ചന്ദ്രിക ദിനപത്രം 29-1-2006). (13) 2500 ഓടുകള്‍ ശരീരത്തിലിടിച്ചു കോഴിക്കോട്ടുകാരന്‍ ലോകറെക്കോര്‍ഡിട്ടു. 15.7 മിനിറ്റുകൊണ്‍ടാണ് ലോകത്തെ ഏറ്റവും ശക്തിയുള്ള കരാട്ടെ വിദഗ്ധനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോട് വെസ്റ് ഹില്‍ മപ്പാല വീട്ടില്‍ റെന്‍ഷി ദിലീപ്കുമാര്‍ റെക്കോര്‍ഡിട്ടത്. മൈസൂര്‍ ജഗമോഹന്‍ പാലസ് ഹാളില്‍ വെച്ചായിരുന്നു ഈ പ്രകടനം. വിശാലമായ വേദിയില്‍ ദൃഢനിശ്ചയത്തോടെ നിന്ന ദിലീപിനു ചുറ്റും നിന്ന ഇരുപതോളം കരാട്ടെ ബ്ളാക്ക് ബെല്‍റ്റ് താരങ്ങള്‍ രണ്‍ടുവീതം ഓടെന്ന കണക്കില്‍ ദിലീപിന്റെ ശരീരത്തില്‍ തുടര്‍ച്ചയായി അടിച്ചു പൊടിക്കുകയായിരുന്നു. 1250 തവണ ഓടുകള്‍ കൊണ്ടുള്ള അടിയേറ്റിട്ടും കുലുങ്ങാതെ നില്‍ക്കുകയായിരുന്നു ദിലീപ് (മാതൃഭൂമി ദിനപത്രം 9-1-2006).
(13) 64 മണിക്കൂര്‍ പാടി 6 വയസുകാരി സാനിയ സയീദ് (മധ്യപ്രദേശ്) റെക്കോര്‍ഡ് നേടി. രാത്രിയിലെ കടുത്ത തണുപ്പ് കൂസാതെ മൂന്ന് ദിവസം കൊണ്‍ട് 745 പാട്ടുകളാണ് സാനിയ പാടിയത് (മാതൃഭൂമി ദിനപത്രം 20-11-2006). (14) 101 മണിക്കൂര്‍ നിര്‍ത്താതെ പാടി കോയമ്പത്തൂരില്‍ ഇന്‍ഡോര്‍ സ്വദേശിയായ ദീപക് ഗുപ്ത എന്ന ഇരുപത്തെട്ടുകാരന്‍ ലോകറെക്കോര്‍ഡ് നേടി. ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുക എന്ന ലക്ഷ്യത്തോടെ യജ്ഞനാളുകളില്‍ ദീപക് 900 ത്തോളം പാട്ടുകള്‍ പാടി (മാതൃഭൂമി ദിനപത്രം 20-11-2006).
(15) പത്തു മിനിറ്റിനുള്ളില്‍ അമ്പതു തവണ പാമ്പിനെ ഉമ്മവെച്ച് ലോക റെക്കോര്‍ഡ് ഭേദിക്കാന്‍ മലേഷ്യയിലെ ശഹാമി അബ്ദുല്‍ഹമീദ് ശ്രമിക്കുന്നു. സമയപരിധി വെക്കാതെ മുപ്പതു തവണ പാമ്പിനെ ഉമ്മവെച്ച അമേരിക്കന്‍ പൌരന്റെ പേരിലാണ് നിലവിലുള്ള ലോക റെക്കോര്‍ഡ് (സിറാജ് ദിനപത്രം 13-1-2006).
ലക്ഷ്യബോധമില്ലാത്ത യുവസമൂഹത്തിന്റെ പ്രവാഹത്തിനനുസൃതമായി ഇന്ന് മുസ്ലിം യുവതലമുറയില്‍ ഒരു വിഭാഗവും നീങ്ങിക്കൊണ്‍ടിരിക്കുകയാണ്. ആദര്‍ശ ബോധത്തിന്റെയും പരലോക ചിന്തയുടെയും അഭാവമാണ് പ്രധാന കാരണം. പണം, പ്രശസ്തി, ആസ്വാദനം ഇവയാണ് ഇത്തരക്കാരുടെ ജീവിത ലക്ഷ്യം. ഇത്തരം വിനോദങ്ങളിലൂടെ നേടുന്ന ധനം അവിഹിതമാണ്. പ്രശസ്തി അപഖ്യാതിയാണ്. മഹാനായ ഇബ്നു കജ്ജ് എന്ന പണ്ഢിതനെ ഉദ്ധരിച്ചുകൊണ്ട് മുഹമ്മദു റംലി (റ) തന്റെ നിഹായതുല്‍ മുഹ്താജില്‍ പറയുന്നത് കാണുക. പര്‍വ്വതാരോഹണം, പാറക്കല്ലു പൊക്കല്‍, നിശ്ചിത വസ്തു തിന്നുക ഇത്യാദി കാര്യങ്ങള്‍ക്കുള്ള സ്വയം കഴിവു പരിശോധിക്കാനായി രണ്‍ടു പേര്‍ പന്തയം വെച്ചു മത്സരം നടത്തുന്നതു ജനങ്ങളുടെ ധനം അന്യായമായി തിന്നുന്ന കൂട്ടത്തില്‍ പെട്ടതാണ്. അവയെല്ലാം നിഷിദ്ധവുമാണ്. ഒരു സാധനം നിശ്ചിത സ്ഥലത്തുനിന്ന് മറ്റൊരു നിശ്ചിത സ്ഥലത്തേക്ക് ചുമന്നുകൊണ്‍ട് പോകുന്നതിനും ഉദയം മുതല്‍ അസ്തമയം വരെ ഓട്ടം നടത്തുന്നതിനും പൊതുജനങ്ങള്‍ നടത്താറുള്ള പന്തയ മത്സരങ്ങള്‍ ഈ ഇനത്തില്‍ പെട്ടതു തന്നെയാണ്. അതെല്ലാം വഴികേടും വിവരക്കേടുമാണ്. നിസ്കാരങ്ങള്‍ ഉപേക്ഷിക്കുക, മറ്റു നിഷിദ്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക എന്നിവകൂടി അവയിലുണ്ട് (നിഹായ 8/173).
എന്നാല്‍ ഇന്നു സമൂഹത്തിനു തെറ്റും ശരിയും ഗുണവും ദോഷവും ആവശ്യവും അനാവശ്യവും വിവേചിച്ചറിയുവാനുള്ള ഋജുവായ മനഃസാക്ഷി തന്നെ നഷ്ടപ്പെട്ടുകൊണ്‍ടിരിക്കുകയാണ്. തിന്‍മ നിരോധിക്കുന്നില്ലെന്നു മാത്രമല്ല തിന്‍മ നന്‍മയായി പലരും ധരിക്കുന്നു. മറ്റു ചിലര്‍ ഈ സ്റേജും അതിക്രമിച്ചിട്ടുണ്‍ട്. അവര്‍ നന്‍മ നിരോധിക്കുകയും തിന്‍മ കല്‍പ്പിക്കുകയും ചെയ്യുന്നേടത്തെത്തിയിട്ടുണ്‍ട്. നബി (സ്വ) യും സ്വഹാബിമാരും തമ്മില്‍ നടന്ന ഒരഭിമുഖം ഇവിടെ സാന്ദര്‍ഭികവും ശ്രദ്ധേയവുമാണ്. ഇമാം ഗസ്സാലി (റ) തന്റെ ഇഹ്യയില്‍ പ്രസ്തുത അഭിമുഖം അബു ഉമാമ ബാഹിലി (റ) യില്‍ നിന്നു ഇപ്രകാരം ഉദ്ധരിക്കുന്നു. നബി (സ്വ): നിങ്ങളുടെ വനിതകള്‍ അതിക്രമികളും യുവാക്കള്‍ തെമ്മാടികളുമാവുകയും നിങ്ങള്‍ നിങ്ങളുടെ ധര്‍മ്മസമരം ഉപേക്ഷിക്കുകയും ചെയ്താല്‍ നിങ്ങളുടെ നില എന്തായിരിക്കും? സ്വഹാബിമാര്‍: അല്ലാഹുവിന്റെ പ്രവാചകരേ, അതു സംഭവിക്കുമോ?
നബി (സ്വ): അതെ, എന്റെ ആത്മാവിന്റെ ഉടമസ്ഥന്‍ തന്നെ സത്യം, അതിനേക്കാള്‍ ഗുരുതരമായത് സംഭവിക്കും. സ്വഹാബിമാര്‍: അല്ലാഹുവിന്റെ തിരുദൂതരെ, അതിനേക്കാള്‍ ഗുരുതരമായത് എന്താണ്? നബി (സ്വ): നിങ്ങള്‍ നന്‍മ കല്‍പിക്കാതിരിക്കുകയും തിന്‍മ നിരോധിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങളുടെ സ്ഥിതി എന്തായിരിക്കും? സ്വഹാബിമാര്‍: അല്ലാഹുവിന്റെ പ്രവാചകരേ, അതു സംഭവിക്കുമോ? നബി (സ്വ): അതെ, എന്റെ ആത്മാവിന്റെ ഉടമസ്ഥന്‍ തന്നെ സത്യം, അതിനേക്കാള്‍ ഗുരുതരമായത് സംഭവിക്കും. സ്വഹാബിമാര്‍: എന്താണ് അതിനേക്കാള്‍ ഗുരുതരമായത്? നബി (സ്വ): നിങ്ങള്‍ നന്‍മ തിന്‍മയായും തിന്‍മ നന്‍മയായും കാണാനിടവന്നാല്‍ നിങ്ങളുടെ നില എന്തായിരിക്കും? സ്വഹാബിമാര്‍: അല്ലാഹുവിന്റെ പ്രവാചകരേ, അതു സംഭവിക്കുമോ? നബി (സ്വ): അതെ, എന്റെ ആത്മാവിന്റെ ഉടമസ്ഥന്‍ തന്നെ സത്യം, അതിനേക്കാള്‍ ഗുരുതരമായത് സംഭവിക്കും. സ്വഹാബിമാര്‍: എന്താണ് അതിനേക്കാള്‍ ഗുരുതരമായത്? നബി (സ്വ): നിങ്ങള്‍ തിന്‍മ കല്‍പിക്കുകയും നന്‍മ നിരോധിക്കുകയും ചെയ്താല്‍ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും? അതു സംഭവിക്കുമോ പ്രവാചകരേ? അവര്‍ വീണ്‍ടും ചോദിച്ചു. അപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു: അതെ, എന്റെ ആത്മാവിന്റെ നാഥന്‍ തന്നെ സത്യം, അതിനേക്കാള്‍ ഗുരുതരമായത് സംഭവിക്കും. അല്ലാഹു പറയുന്നു: എന്നാല്‍ ആണയിട്ടു ഞാന്‍ പ്രഖ്യാപിക്കുന്നു. ശാന്തനായ ബുദ്ധിമാന്‍ സംഭ്രമചിത്തനായിപ്പോകുന്ന വിധത്തിലുള്ള പരീക്ഷണത്തിനു ഞാന്‍ അവരെ വിധേയരാക്കും (ഇഹ്യാ: ഇമാം ഗസ്സാലി 2/336).