സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 27 September 2014

നന്മയിലേക്കുള്ള മുന്നേറ്റം

  • നബി(സ) പറഞ്ഞു ' നിങ്ങൾ സൽകർമ്മങ്ങൾ കൊണ്ട്‌ മുന്നേറുക. ഇരുൾ മുറ്റിയ രാത്രിയുടെ ഖണ്ഡങ്ങൾ പോലെയുള്ള (അഥവാ പരസ്പരം ചേർന്നതും വേർതിരിക്കാനാവാത്തതുമായ വിധത്തിലുള്ള ) കുഴപ്പങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. .......... '
    ( അബൂഹുറൈറ (റ) നിവേദനം ചെയ്ത ഹദീസ്‌ , മുസ്‌ ലിം (റ) റിപ്പോർട്ട്‌ ചെയതത്‌ # 118 )

  • ദുഷ്ടനായ ഹജ്ജാജിന്റെ പീഢനങ്ങളെ കുറിച്ച്‌ നബി (സ)യോട്‌ പരാതി പറഞ്ഞപ്പോൾ നബി(സ) പറഞ്ഞു ' നിങ്ങൾ ക്ഷമിക്കുക ,ഏത്‌ കാലവും മുൻ കാലത്തെ അപേക്ഷിച്ച്‌ ദുഷിച്ചതായിരിക്കും. നിങ്ങൾ നാഥനുമായി കണ്ടുമുട്ടുന്നത്‌ വരെ ഇതായിരിക്കും അവസ്ഥ
    സുബൈറുബ്‌ നു അ ദിയ്യ്‌ (റ) നിവേദനം ചെയ്ത ഹദീസ്‌ , ബുഖാരി (റ) റിപ്പോർട്ട്‌ ചെയ്തത്‌ #13/16,17 )


കുറിപ്പ്‌ :

നന്മയ്ക്ക്‌ വേണ്ടി നിലകൊള്ളുന്നവർക്കും നന്മ പ്രചരിപ്പിക്കുന്നവർക്കും ലാഭേച്ഛ കൂടാതെ കർമ്മനിരതരായിരിക്കുന്നവർക്കും എക്കാലത്തും പലവിധത്തിലുമുള്ള കുഴപ്പങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കേണ്ടി വരുമെന്നും എന്നാൽ അതിലൊന്നും മനസ്സ്‌ പതറാതെ തന്റെ ലക്ഷ്യം മാത്രം മുന്നിൽ കണ്ട്‌ കൊണ്ട്‌ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്‌ മുന്നേറാനുള്ള ആഹ്വാനവും പ്രചോദനവുമാണ്‌ ആദ്യമായി ഇവിടെ പ്രതിപാദിക്കുന്നത്‌. ഇരുൾ മുറ്റിയ രാത്രിപോലെ ഒന്ന് മറ്റൊന്നിനോട്‌ ചേർന്ന് കൊണ്ട്‌ ഒരു ഇടവേളയ്ക്ക്‌ സമയമില്ലാത്ത വിധത്തിൽ പ്രശനങ്ങൾ ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന നിലക്ക്‌ വന്ന് കൊണ്ടേയിരിക്കും എന്ന മൊഴി എത്രയോ അർത്ഥവത്തായി പുലർന്ന് കൊണ്ടിരിക്കുന്നു. ഏത്‌ മേഖലയിലായാലും ഇന്ന് നല്ലതിനു വേണ്ടി പ്രവർത്തിക്കുന്നവർക്ക്‌ സമൂഹത്തിൽ നിന്ന് പോലും വേണ്ട സഹകരണം ലഭിക്കുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും തെറ്റിദ്ധാരണകളുടെയും വ്യക്തി വിദ്വേഷത്തിന്റെയും രാഷ്ട്രീയ താത്പര്യങ്ങളുടെയും പേരിൽ നിരന്തരം വേട്ടയാടപ്പെടുകയും ചെയ്യപ്പെടുന്നു.

നാം സാധാരണയായി പറഞ്ഞ്‌ വരുന്നതാണ്‌ ' ഇന്നത്തെ അപേക്ഷിച്ച്‌ അന്ന് അഥവാ നമ്മുടെ കുട്ടിക്കാലം ' നല്ല കാലമായിരുന്നു എന്ന്. ഇത്‌ ഇന്നും ഇന്നലെയും മാത്രം ഒതുങ്ങുന്നതല്ല എന്ന് രണ്ടാമതായി ഇവിടെ വ്യക്തമാവുന്നു. കാലാം പഴകുന്തോറും കുഴപ്പങ്ങൾ അധികരിക്കുകയും നന്മ തിരസ്കരിക്കപ്പെടുകയും ചെയ്യുമെന്ന് ഈ ഹദീസ്‌ നമ്മെ ഓർമ്മിപ്പിക്കുന്നു. കാലം ചെല്ലും തോറും ദുഷിച്ചതാവുമെന്നും അതിനാൽ‌ ക്ഷമയോടെ കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകതയും ഈ ഹദീസ്‌ വ്യക്തമാക്കുന്നു.
നന്മയുടെ വാഹകർക്ക്‌ എന്നും അവരുടെ വഴിത്താരയിൽ പല പീഢനങ്ങളും അനുഭവിക്കേണ്ടി വരും . കുഴപ്പങ്ങൾ തീർന്നതിനു ശേഷം പ്രവർത്തന നിരതരാവാം എന്ന് കരുതുന്നത്‌ ശരിയല്ല കാരണം നാളെ നിന്നെ സൃഷ്ടിച്ച നാഥന്റെ സവിധത്തിലെത്തുന്നത്‌ വരെയും കുഴപ്പങ്ങളും പീഢനങ്ങളും ഒരു തുടർക്കഥയായിരിക്കും. അതിനാൽ ക്ഷമ കൈകൊള്ളുകയും പതറാതെ മുന്നേറുകയും ചെയ്യുക. കഴിഞ്ഞ കാല മഹാന്മാരുടെ ജീവ ചരിത്രങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നതും അതല്ലേ. പക്ഷെ, അവർ ഈ തലമുറക്ക്‌ വേണ്ടി സഹിച്ച ത്യാഗത്തിന്റെയും പീഢനങ്ങളുടെയും കഥകൾ അയവിറക്കാനോ അതിൽ നിന്ന് പാഠമുൾകൊണ്ട്‌ നമ്മുടെ ജീവിതവും പ്രവർത്തനവും ചി ട്ടപ്പെടുത്താനോ നമുക്ക്‌ സമയമില്ല.

സ്വന്തം ജീവിതം സമൂഹത്തിനു വേണ്ടി ഉഴിഞ്ഞ്‌ വെച്ചവർ ഏറെയുണ്ട്‌ ഇന്നും. അവരുടെ പാതയിൽ മുള്ള്‌ വിതറാനാണ്‌ പലപ്പോഴും അഭിനവ ഹജ്ജാജുമാർ (ദുഷ്ടരായ ഭരണാധികാരികൾ ) ശ്രമിക്കുക. പീഢനങ്ങളേറെ അവർ സഹിക്കേണ്ടിയും വരുന്നു. പരിഹാസങ്ങളും .. അക്രമം കൊണ്ട്‌ നന്മയെ കുഴിച്ച്‌ മൂടാൻ ഒരിക്കലും കഴിയില്ല അത്‌ കൂടുതൽ ഊർജ്ജസ്വലതയോടെ തഴച്ച്‌ വളരുക തന്നെ ചെയ്യും.

നന്മയുടെ പക്ഷത്ത്‌ നിലകൊള്ളുന്നവരുടെ പാതയിൽ നിലകൊള്ളാനും എല്ലാ തിന്മക്കെതിരെയും നിലപാട്‌ കൈകൊള്ളാനും ആർജ്ജവമുള്ളവരും ക്ഷമയുളളവരുമായിരിക്കാൻ ജഗന്നിയന്താവ്‌ നമ്മെ തുണയ്ക്കട്ടെ.. എന്ന പ്രാർത്ഥനയോടെ