സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 9 February 2016

മദീനയിലെ കിണറുകള്‍

നബി(സ്വ)ഉപയോഗിച്ചതും അവിടുന്ന് ബറകത് ചൊരിഞ്ഞതുമായ നിരവധി കിണറുകള്‍ മദീനയിലുണ്ട്. പൂര്‍വ്വകാല വിശ്വാസികള്‍, നബി(സ്വ) തുപ്പുകയും വുളൂഅ് ചെയ്യുകയും കുളിക്കുകയും ചെയ്ത ഇത്തരം കിണറുകള്‍ സംരക്ഷിക്കുകയും അതിലെ വെള്ളം ബറകതിനുവേണ്ടി പെരുമാറുകയും ചെയ്തിരുന്നു. ബിഅറുഹാഅ് എന്ന പ്രശസ്തമായ കിണര്‍ മദീനാപള്ളിയുടെ വികസനത്തോടെ അതിനകത്ത് മൂടപ്പെടുകയുണ്ടായി. ചരിത്രപ്രധാനമായ പല കിണറുകളും അടുത്ത കാലത്ത് മൂടപ്പെടുകയും സ്ഥാനം വിസ്മരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
(1) ബിഅ്റു അരീസ്:
മസ്ജിദു ഖുബായുടെ നടുവിലുള്ള പടിഞ്ഞാറെ വാതില്‍ കടന്ന് പുറത്തേക്ക് ഏകദേശം അമ്പത് മീറ്റര്‍ അടുത്ത് സ്ഥിതി ചെയ്തിരുന്ന കിണറാണ് ബിഅ്റു അരീസ്. മഹാനായ നബി(സ്വ) ഒരിക്കല്‍ അവിടെ പ്രവേശിക്കുകയും കിണറിന്റെ ഉള്ളിലേക്ക് കാല്‍നീട്ടി ഇരിക്കുകും ചെയ്തു. തുടര്‍ന്ന് സ്വിദ്ദീഖ്(റ) കടന്നുവന്നു. അവര്‍ നബി(സ്വ)യുടെ വലതുഭാഗത്ത് അപ്രകാരം വന്നിരുന്നു. തുടര്‍ന്ന് ഉമര്‍(റ) കടന്നുവന്നു ഇടതുഭാഗത്തിരുന്നു. ശേഷം ഉസ്മാന്‍(റ) കടന്നുവന്നു. അവരുടെ എതിര്‍ഭാഗത്ത് കാല്‍ ഉള്ളിലേക്ക് തൂക്കിയിട്ട് കൊണ്ട് അദ്ദേഹവും ഇരുന്നു. നബി(സ്വ) മൂവര്‍ക്കും സ്വര്‍ഗസുവിശേഷം നല്‍കുകയും ചെയ്തു. ഈ നാലു മഹാന്മാരുടെയും ഖബറുകള്‍ പില്‍ക്കാലത്ത് ഇപ്രകാരമായിത്തീര്‍ന്നു.
ഖലീഫ ഉസ്മാന്‍(റ) തന്റെ ഭരണകാലത്ത് പഴയ ചരിത്രം അനുസ്മരിച്ചുകൊണ്ട് നബി(സ്വ)യുടെ കൂടെ അന്ന് ഇരുന്നത് പോലെ പ്രസ്തുത കിണറിലേക്ക് കാല്‍ തൂക്കിയിട്ട് ഇരിക്കുകയായിരുന്നു. സ്വിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരില്‍ നിന്ന് പരമ്പരാഗതമായി ലഭിച്ച നബി(സ്വ)യുടെ മോതിരം ഉസ്മാന്‍(റ)ന്റെ കൈയില്‍നിന്ന് പ്രസ്തുതകിണറില്‍ വീണുപോവുകയുണ്ടായി. അതിയായ വിഷം പൂണ്ട ഉസ്മാന്‍(റ) അത് തിരിച്ചെടുക്കാന്‍ പല ശ്രമങ്ങളും നടത്തിനോക്കി. മൂന്നുദിവസത്തോളം രാപ്പകലില്ലാതെ വെള്ളം വറ്റിച്ചുനോക്കിയിട്ടും പ്രസ്തുതമോതിരം കണ്ടുകിട്ടുകയുണ്ടായില്ല. ഒടുവില്‍ അതുപേക്ഷിക്കുകയാണുണ്ടായത്.
മഹാനായ നബി(സ്വ) ഈ കിണറില്‍ തുപ്പിയിരുന്നതായി രേഖയുണ്ട്. പൂര്‍വകാല വിശ്വാസികള്‍ ഇതിലെ വെള്ളം ബറകതുദ്ദേശിച്ച് കുടിച്ചിരുന്നു. ഹി 714ല്‍ ഉസ്മാനിയാ ഭരണകൂടം ഈ കിണര്‍ ചുറ്റുഭാഗവും കെട്ടി പരിരക്ഷിക്കുകയുണ്ടായി. എന്നാല്‍ 1969ല്‍ ഈ കിണര്‍ മൂടപ്പെടുകയുണ്ടായി. തല്‍സ്ഥാനത്ത് ഒരുസ്തൂപം മുമ്പുണ്ടായിരുന്നു.
2. ബിഅ്റുഗൂര്‍സ്:
അല്‍ഗുര്‍സ് എന്ന സ്ഥലത്ത് മസ്ജിദുഖുബായുടെ വടക്കുകിഴക്ക് അരമൈല്‍ ദൂരെ ദാറുല്‍ഹിജ്റ വിദ്യാലയത്തിന്റെ അടുത്തായി സ്ഥിതിചെയ്യുന്ന കിണറാണിത്. നബി(സ്വ) ഇതില്‍നിന്ന് കുളിക്കുകയും വുളൂഅ് ചെയ്ത ബാക്കി വെള്ളം ഇതില്‍ ഒഴിക്കുകയും അതില്‍ തുപ്പുകയും ചെയ്തിരുന്നു. നബി(സ്വ)ക്ക് സമ്മാനമായി ലഭിച്ച തേന്‍ അതില്‍ ഒഴിക്കുകയുണ്ടായി. ‘താന്‍ മരണമടഞ്ഞാല്‍ എന്റെ കിണറായ ബിഅ്റു ഗുര്‍സില്‍നിന്ന് വെള്ളമെടുത്ത് എന്നെ കുളിപ്പിക്കണമെന്ന്’ നബി(സ്വ) അലി(റ)യോട് വസ്വിയ്യത്ത് ചെയ്തിരുന്നു. അപ്രകാരം ചെയ്യുകയുമുണ്ടായി. ഹി. 700ല്‍ ഈ കിണര്‍ വിശാലത കൂട്ടി പത്തുമുഴം വീതിയില്‍ കുഴിക്കുകയുണ്ടായി. നിറയെ വെള്ളമുണ്ടാകാറുള്ള ഇതിലെ വെള്ളം അതിശ്രേഷ്ഠവും അല്‍പ്പം പച്ചനിറം കലര്‍ന്നതുമാണെന്ന് പ്രൊഫ. അഹ്മദ് യാസീന്‍ പ്രസ്താവിച്ചിരിക്കുന്നു. ഹി. 882ല്‍ കിണറിന്റെ അടുത്തായി ഒരു പള്ളി സ്ഥാപിക്കപ്പെടുകയും ചെയ്തു.
3.ബിഅ്ര്‍ റൂഹ:
ഉസ്മാന്‍(റ) വിലക്കുവാങ്ങി വഖഫ് ചെയ്ത പ്രശസ്തമായ കിണറാണിത്. ശുദ്ധജലം നിറഞ്ഞുകവിഞ്ഞിരുന്ന പ്രസ്തുത കിണര്‍ റൂഹതുല്‍ ഗിഫാരി എന്നയാളുടെ കൈവശമായിരുന്നു. അദ്ദേഹം ഒരു പാത്രം വെള്ളത്തിനു ഒരു മുദ്ദ് കാരക്ക എന്ന തോതില്‍ വില്‍ക്കുകയായിരുന്നു. പാവങ്ങള്‍ക്ക് ഇത് കഷ്ടമായപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘റൂഹ കിണര്‍ വിലക്കുവാങ്ങി പാവങ്ങള്‍ക്കു നല്‍കുന്നവര്‍ക്ക് സ്വര്‍ഗമുണ്ട്.’ ഉടനെ ഉസ്മാന്‍(റ) ഭീമമായ വിലകൊടുത്തു അത് വാങ്ങി വഖഫ് ചെയ്യുകയായിരുന്നു. മസ്ജിദ് ഖിബ്ലതൈനിയുടെ വടക്കുഭാഗത്തു ള്ള ഈ കിണര്‍ ഇന്ന് കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റുമായി വിപുലമായി ഉപയോഗിക്കപ്പെടുന്നു.
4. ബിഅ്റു ബുള്വാഅ:
മസ്ജിദുന്നബവിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഈ കിണര്‍ സ്ഥി തി ചെയ്യുന്നു. നബി(സ്വ) അതില്‍നിന്ന് പലപ്പോഴും വുളൂഅ് ചെയ്തിരുന്നു. ഒരിക്കല്‍ വുളൂഅ് ചെയ്ത ബാക്കി വെള്ളം അതിലേക്ക് തന്നെ ഒഴിക്കുകയും അതില്‍ തുപ്പുകയും ചെയ്തു. സ്വഹാബിമാരുടെ കാലത്ത് രോഗികളെ പ്രസ്തുത കിണറിലെ വെള്ളത്തില്‍ കുളിപ്പിക്കുകയും ത ന്നിമിത്തം രോഗം സുഖപ്പെടുകയും ചെയ്തിരുന്നതായി ബീവി അസ്മാ(റ) പറയുന്നു. ഞങ്ങള്‍ രോഗികളെ ബിഅ്റു ബുളാഅ വെള്ളത്തില്‍ മൂന്നുദിവസം കുളിപ്പിക്കുമായിരുന്നു. അതോടെ ശിഫ ലഭിക്കുക പതിവായിരുന്നു. ഇന്ന് ഈ കിണറിനുചുറ്റും തോട്ടമുണ്ട്. ശരീഫ് സൈദ് മന്‍സിലിന്റെ കെട്ടിനുള്ളിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
5. ബിഅ്റുല്‍ ബൂസ്വ:
നബി(സ്വ) ഒരിക്കല്‍ അബൂസഈദില്‍ ഖുദ്രി(റ)യുടെ വീട്ടില്‍ ചെന്നു. ‘ഇന്ന് വെള്ളിയാഴ്ചയാണല്ലോ. എനിക്ക് കുളിക്കണം. നിങ്ങളുടെ വീട്ടില്‍ താളിയുണ്ടോ എന്റെ തലകഴുകണം’ എന്നറിയിച്ചു. അവര്‍ താളി നല്‍കി. നബി(സ്വ) ബൂസ്വ കിണറില്‍ ചെന്ന് കുളിക്കുകയും തലകഴുകിയ വെള്ളവും താളിയും ഈ കിണറിലേക്ക് ചൊരിക്കുകയും ചെയ്തു. ബഖീഇന്റെ തെക്കുവശത്താണ് ഈ കിണര്‍ സ്ഥിതിചെയ്യുന്നത്.
6.ബിഅ്റു സംസം:
മദീനാശരീഫില്‍ അല്‍ഹറയില്‍ സ്ഥിതിചെയ്യുന്ന ഈ കിണറില്‍ നബി(സ്വ) വുളൂഅ് ചെയ്യുകയും തുപ്പുകയും ചെയ്തിട്ടുണ്ട്. ബിഅ്റുഅഹാബ് എന്നാണ് ഹദീസ് ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്നതെങ്കിലും ബിഅ്റു സംസം എന്നപേരിലാണ് ജനങ്ങള്‍ക്കിടയില്‍ ഇത് അറിയപ്പെടുന്നത്. ഇവകൂടാതെ ബിഅ്റു അനസുബ്ന്‍ മാലിക്, ബിഅ്റു സുഖ്യാ, ബിഅ്റുല്‍ ഖറാസ്വ, ബിഅ്റു ഹല്‍വ, ബിഅ്റുല്‍ യസീറ മുതലായ നിരവധി കിണറുകള്‍ നബി(സ്വ) ഉപയോഗിച്ചതും ബന്ധപ്പെട്ടതുമായി മദീനാശരീഫിലുണ്ട്.
മദീനാശരീഫിനോട് വിട
മദീനാമുനവ്വറയില്‍ ഇത്രദിവസം താമസിക്കണമെന്ന് നിയമമില്ലെങ്കിലും നാല്‍പ്പത് ജമാഅത്തുകള്‍ മസ്ജിദുന്നബവിയില്‍ നിസ്കരിക്കുന്നത് പ്രത്യേകം പുണ്യമുള്ളതാണ്. മദീനാശരീഫില്‍ കൂടുതല്‍ കാലം കഴിഞ്ഞുകൂടുന്നത് പുണ്യവര്‍ധനവിന് കാരണമാണ്. മദീനയില്‍ മരണമടയുന്നവര്‍ക്ക് നബി(സ്വ)യുടെ ശഫാഅത്ത് ലഭിക്കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ‘എന്റെ മരണം രക്തസാക്ഷിത്വമാകുന്നതോടൊപ്പം നിന്റെ നബി(സ്വ)യുടെ നാട്ടില്‍ വെച്ചായിരിക്കണ’മെന്ന് മഹാനായ ഉമര്‍ഫാറൂഖ്(റ) അല്ലാഹുവോട് പ്രാര്‍ഥിച്ചത് ബുഖാരിയിലുണ്ട്.
മദീനാമുനവ്വറയില്‍ നിന്ന് മടക്കയാത്ര ഉദ്ദേശിച്ചാല്‍ മസ്ജിദുന്നവിയില്‍ ചെന്ന് രണ്ട് റക്അത് നിസ്കരിക്കല്‍ സുന്നത്താണ്. ഇത് റൌളാശരീഫില്‍വെച്ചാകല്‍ ഉത്തമമാണ്. അവിടെവെച്ച് ഇഹപര വിജയത്തിനായി അല്ലാഹുവോട് പ്രാര്‍ഥിക്കുക. ഇനിയും ഈ മഹത്തായ സൌഭാഗ്യം ലഭിക്കുവാനും തന്റെ സിയാറത്ത് സ്വീകാര്യമാകാനും വേണ്ടി അകമഴിഞ്ഞു ദുആ ഇരക്കണം.
തുടര്‍ന്ന് നബി(സ്വ)യുടെ ഖബറുശരീഫിനടുത്ത് ചെന്ന് മര്യാദകള്‍ പാലിച്ച് സലാം പറയുകയും ദുആ ചെയ്യുകയും വേണം. പ്രാര്‍ഥനയുടെ ഒടുവില്‍ ഇതും കൂടി വര്‍ധിപ്പിക്കുക.
“അല്ലാഹുവേ, ഈ സിയാറത്ത് നിന്റെ നബി(സ്വ)യുടെ വിശുദ്ധ ഹറമിലേക്കുള്ള എന്റെ അവസാനത്തെ സന്ദര്‍ശനമാക്കരുതേ. രണ്ട് ഹറമിലേക്കും ഇനിയുമിനിയും തിരിച്ചുവരാനുള്ള മാര്‍ ഗം നീ എനിക്ക് എളുപ്പമാക്കിത്തരേണമേ. ഇഹപര സൌഖ്യവും മാപ്പും എനിക്ക് നീ നല്‍കേണമേ. ലാഭം നേടിയവരും സുരക്ഷിതരുമായി ഞങ്ങളെ നീ മടക്കേണമേ”. (ഈ ദുആ, “ദിക്റ് ദുആകള്‍’’ എന്ന ഭാഗത്ത് അറബിയില്‍ ചേര്‍ത്തിട്ടുണ്ട്).
നബി(സ്വ)യോട് സലാം പറഞ്ഞുപിരിയുമ്പോള്‍ ഇനിയും ഈ മഹത്തായ സ്ഥാനത്ത് തിരിച്ചെത്തണമെന്ന് ആശിക്കുകയും കണ്ണീരോടെ വിടപറയുകയും വേണം. സിയാറത്തും ദുആയും കഴിഞ്ഞു മുന്നോട്ടുനടന്ന് പള്ളിയില്‍ നിന്ന് ഇടതുകാല്‍വെച്ച് പുറത്തിറങ്ങി ഉദ്ദേശിച്ച ഭാഗത്തേക്ക് തിരിയാം. പിന്നോട്ട് നടക്കരുത്.