സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 7 February 2016

മക്കയില്‍ താമസിക്കുമ്പോള്‍ ശ്രദ്ധിക്കുക

ഭൂമുഖത്ത് ഏറ്റവും പുണ്യം നിറഞ്ഞ പ്രദേശമാണ് മക്കാശരീഫ്. അവിടെ എത്തിച്ചേരാനും ഹജ്ജ്, ഉംറ തുടങ്ങിയ പുണ്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും അവസരമുണ്ടാകുന്നത് ജീവിതത്തിലെ മഹാഭാഗ്യങ്ങളില്‍ പെട്ടതാണ്. മക്കയിലെ ഓരോ നിമിഷവും ഭക്തിപൂര്‍ണമാക്കി എല്ലാവിധ പ്രതിഫലങ്ങളും നേടാന്‍ ഹാജിമാര്‍ അത്യുത്സാഹം പുലര്‍ത്തണം. അധികമാര്‍ക്കും ലഭിക്കാത്ത ഒരു മഹാഭാഗ്യമാണ് തനിക്ക് കിട്ടിയിരിക്കുന്നത്. ഇത് ഉപയോഗപ്പെടുത്താത്തവന്‍ നിര്‍ഭാഗ്യവാനാണ്. പുണ്യകര്‍മ്മങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഇരട്ടി പ്രതിഫലം കിട്ടുന്ന മക്കാശരീഫില്‍ സമയം വെറുതെ പാഴാക്കുന്നത് മഹാനഷ്ടമാണ്.
മക്കാശരീഫില്‍ താമസിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും ആചരിക്കേണ്ടതുമായ ചില പ്രധാന കാര്യങ്ങള്‍ ഉണര്‍ത്തുന്നു. പ്രധാനമായും കുറ്റങ്ങളും തെറ്റുകളും വരാതെ സൂക്ഷിക്കുക. പരദൂഷണം, ഏഷണി തുടങ്ങിയ പൂര്‍ണമായും വര്‍ജിക്കുക. ഹജ്ജ് സന്ദര്‍ഭങ്ങളില്‍ പ്രത്യേകമായി വര്‍ജിക്കണമെന്ന് അല്ലാഹു തആല പറഞ്ഞ എല്ലാവിധ തര്‍ക്കങ്ങളില്‍ നിന്നും എല്ലാ അര്‍ഥത്തിലും വിട്ടുനില്‍ക്കണം. പലദേശക്കാരും ഭാഷക്കാരും ഒന്നിച്ചു താമസിക്കുന്ന സന്ദര്‍ഭമാണ്. തര്‍ക്കങ്ങളും ബഹളങ്ങളും ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് പരിശുദ്ധ ഖുര്‍ആന്‍ അത് പ്രത്യേകം എടുത്തുപറഞ്ഞ് വര്‍ജിക്കാന്‍ കല്‍പ്പിച്ചത്.
ഒരു വീട്ടില്‍ നിന്ന് പുറപ്പെട്ട കുടുംബാംഗങ്ങള്‍ തമ്മില്‍ പോലും പിണക്കമുണ്ടാവുക സാധാരണമാണ്. പരസ്പരം തെറ്റിച്ച് നമ്മുടെ ഇബാദത്തുകള്‍ നഷ്ടപ്പെടുത്താന്‍ പിശാച് കിണഞ്ഞ് ശ്രമിക്കുന്നുണ്ടെന്ന് ഓര്‍ക്കണം. താമസ സ്ഥലത്തിന്റെ പേരിലും ആഹാരം പാകം ചെയ്യുന്ന കാ ര്യത്തിലുമെല്ലാം പല തര്‍ക്കങ്ങളും നടക്കാനിടയുണ്ട്. ജീവിതത്തില്‍ മുമ്പ് ശീലിക്കാത്ത അനുഭവങ്ങളും അവസ്ഥകളും വരുമ്പോള്‍ അത് ക്ഷമാപൂര്‍വ്വം തരണം ചെയ്യാന്‍ പലര്‍ക്കും സാധിക്കില്ല. ക്ഷമാപൂര്‍വ്വം എല്ലാം സഹിക്കാനും ത്യാഗം അനുഭവിക്കാനും നാം തയ്യാറാകണം. ഹജ്ജ് വേളകളില്‍ ഏറ്റവും പ്രതിഫലാര്‍ഹമായ ഇബാദത്താണ് സേവന പ്രവര്‍ത്തനങ്ങള്‍. ദുര്‍ബലരെ സഹായിക്കുക, വഴിതെറ്റിയവരെ മാര്‍ഗദര്‍ശനം ചെയ്യുക, കുടുങ്ങിയവരെ രക്ഷപ്പെടുത്തുക, രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാനാവശ്യമായത് ചെയ്യുക തുടങ്ങി ശരീരം കൊണ്ട് ചെയ്തുതീര്‍ക്കാവുന്ന പുണ്യകര്‍മ്മങ്ങള്‍ നിരവധിയാണ്. ഇത്തരം സേവന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ബറകത് കൊണ്ട് അല്ലാഹു നമ്മെ കുടുങ്ങിയ ഘട്ടങ്ങളില്‍ സഹായിക്കുകയും അളവറ്റ പ്രതിഫലം നല്‍കുകയും ചെയ്യും. മക്കയില്‍ ഹജ്ജിന് മുമ്പും ശേഷവുമായി താമസിക്കുമ്പോള്‍ ചെയ്യാവുന്ന പ്രധാന കാര്യങ്ങളില്‍ ചിലത് ശ്രദ്ധിക്കുക.
(1). മസ്ജിദുല്‍ ഹറാമില്‍ നടക്കുന്ന ഫര്‍ള് നിസ്കാരത്തിന്റെ ജമാഅത്തുകളില്‍തക്ബീറതുല്‍ ഇഹ്റാം മുതല്‍ ഒന്നൊഴിയാതെ പങ്കെടുക്കുക. ലക്ഷക്കണക്കിന് സത്യവിശ്വാസികള്‍ സംബന്ധിക്കുന്ന ജമാഅത്താണിത്. ലക്ഷങ്ങള്‍ കണക്കെ പ്രതിഫലം കിട്ടുന്ന ഹറമിലാകുമ്പോള്‍ മഹത്വത്തിന്റെ വലിപ്പം പറയേണ്ടതില്ലല്ലോ. ഏതു വിഷയങ്ങളില്‍ ഏര്‍പ്പെട്ടാലും ജമാഅത്തിന് മസ്ജിദുല്‍ ഹറാമിലെത്തണമെന്ന് പ്രതിജ്ഞാബോധമുണ്ടായിരിക്കണം. ഉംറക്ക് ഇഹ്റാം ചെയ്യാന്‍ പുറത്തു പോകുന്നത് പോലും ജമാഅത്ത് നഷ്ടമാകാതെയാകാന്‍ ശ്രദ്ധിക്കണം.
(2). മസ്ജിദുല്‍ ഹറാമില്‍ ഇഅ്തികാഫ് വര്‍ധിപ്പിക്കുക. കഴിവതും പള്ളിയില്‍ പോയിരിക്കുക. പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ “അല്ലാഹുവിനുവേണ്ടി ഈ പള്ളിയില്‍ ഇഅ്തികാഫ് ഞാന്‍ കരുതി” എന്ന് നിയ്യത്തുണ്ടാകണം. ഒരധ്വാനവും കൂടാതെ നാമറിയാതെ മഹാപ്രതിഫലം കി ട്ടുന്ന സംഗതിയാണ് ഇഅ്തികാഫ്. പുറത്തുപോയി വീണ്ടും പ്രവേശിക്കുമ്പോള്‍ നിയ്യത്ത് പുതുക്കണം.
(3). മസ്ജിദുല്‍ ഹറാമിലാകുമ്പോള്‍ കഅ്ബാലയത്തെ നോക്കിക്കൊണ്ടിരിക്കുക. വെറുതെ നോക്കിയിരിക്കുന്നത് പോലും മഹത്തായ പുണ്യകര്‍മ്മമാണെന്ന് ഹദീസില്‍ വന്നിരിക്കുന്നു. മര്യാദയില്ലാതെ മസ്ജിദുല്‍ ഹറാമില്‍ ഇരിക്കരുത്.
(4). മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ച ഉടനെ ത്വവാഫ്ചെയ്യുക. മറ്റു പളളികളുടെ തഹിയ്യത്തിനു പകരം അവിടെ ത്വവാഫാണ് സുന്നത്ത്. ത്വവാഫിന് സാധിക്കാത്ത സമയങ്ങളില്‍ തഹിയ്യത്ത് നിസ്കരിക്കണം. എപ്പോഴും വുളൂഅ് ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. പള്ളിയില്‍ താമസിക്കുമ്പോള്‍ വുളൂഅ് നഷ്ടപ്പെട്ടാല്‍ ഉടന്‍ പുതുക്കുന്നത് സുന്നത്താണ്.
(5). സുന്നത്ത് നിസ്കാരം വര്‍ധിപ്പിക്കുക, ഫര്‍ള് നിസ്കാരങ്ങളുടെ മുമ്പും പിമ്പുമുള്ള റവാതിബ്, വിത്റ്, ള്വുഹാ, ഇശ്റാഖ്, സ്വലാതു തസ്ബീഹ്, ഏറ്റവും പ്രധാനമായി തഹജ്ജുദ് മുതലായവ ഒന്നൊഴിയാകെ നിസ്കരിക്കാന്‍ ഉത്സാഹിക്കണം. ഒരു റക്അതിന് മറ്റു പള്ളികളില്‍ നിര്‍വഹിക്കുന്നതിനെക്കാള്‍ ലക്ഷങ്ങള്‍ മടങ്ങ് പ്രതിഫലമാണ് ലഭിക്കാന്‍ പോകുന്നതെന്നോര്‍ക്കുക.പ്രത്യേകമായി നബി(സ്വ) നിസ്കരിച്ച പള്ളികളില്‍ വെച്ച് സുന്നത്ത് നിസ്കാരങ്ങള്‍ നിര്‍വഹിക്കാന്‍ ഉത്സാഹിക്കണം.
(6). ഖുര്‍ആന്‍ പാരായണം, ദിക്റ്, സ്വലാത്ത് എന്നിവ വര്‍ധിപ്പിക്കുക. ഹദീസില്‍ വന്നതും മറ്റുമായ ദിക്റുകള്‍ പരാമര്‍ശിക്കുന്ന ഗ്രന്ഥങ്ങള്‍ കൂടെ കരുതേണ്ടതാണ്. പ്രധാന ദിക്റുകള്‍, സ്വലാത്തുകള്‍ എന്നിവ നിശ്ചിത എണ്ണം ചൊല്ലി പൂര്‍ത്തിയാക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നത് അവ വര്‍ധിപ്പിക്കാനുള്ള കാരണമായേക്കും. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ ധാരാളമായി പ്രാര്‍ഥിക്കണം.
(7). ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുക. പാവപ്പെട്ടവരും അശരണരും ധാരാളമായി ഹറമിലു ണ്ടാകും. നമ്മുടെ കൂടെയുള്ളവരില്‍ തന്നെ വളരെ സാധുക്കളുണ്ടായിരിക്കും.ക യ്യിലുള്ള ധനം മോഷ്ടിക്കപ്പെട്ടവര്‍, പ്രതീക്ഷിക്കാത്ത ചിലവുകള്‍ വന്ന് കൈവശമുള്ളത് തീര്‍ന്നുപോയവര്‍, രോഗമായി ചികിത്സിക്കാന്‍ കുടുങ്ങിയവരും മറ്റും ഹാജിമാരുടെ കൂട്ടത്തില്‍ തന്നെയുണ്ടാകാറുണ്ട്. ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ള സാധുക്കളും ഹറമില്‍ ധാരാളമുണ്ടാകും. സാധ്യമായത് നല്‍കി അവരെയെല്ലാം സന്തോഷിപ്പിക്കാന്‍ ശ്രമിക്കണം.
യാത്രാചിലവ് എങ്ങനെയെങ്കിലുംസ്വരൂപിച്ച് ഹജ്ജിന് മക്കയിലെത്തുന്ന നിരവധി സജ്ജനങ്ങളുണ്ട്. അതുപോലെ മാസങ്ങളായി തൊഴില്‍ രഹിതരായി നാട്ടിലേക്ക് മടങ്ങാന്‍ പോലും വകയില്ലാതെ ഭക്ഷണത്തിന് കുടുങ്ങിയ മലയാളികളെയും കണ്ടുമുട്ടിയേക്കും. അവരെയൊക്കെ സ ഹായിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണ്.
(8). ത്വവാഫ് വര്‍ധിപ്പിക്കുക. സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം ത്വവാഫ് വര്‍ധിപ്പിക്കണം. മക്കാശരീഫില്‍ വെച്ച് മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു അമൂല്യപുണ്യമാണ് ത്വവാഫ്.
(9). ഹിജ്ര്‍ ഇസ്മാഈലില്‍ പ്രവേശിക്കുക. അവിടെവെച്ച് നിസ്കരിക്കുക അതിന്റെ നേരെ മുകളിലുള്ള പാത്തിയുടെ താഴെ പ്രാര്‍ഥനക്കുത്തരം ലഭിക്കുന്ന സ്ഥാനമാണ്. അവിടെവെച്ചുള്ള പ്രാര്‍ഥനയില്‍ ഇതുകൂടി ഉള്‍പ്പെടുത്തല്‍ നല്ലതാണ്.
”പടച്ചവനേ, വളരെ വിദൂരദിക്കില്‍ നിന്നും നിന്റെ ഗുണം പ്രതീക്ഷിച്ചാണ് ഞാന്‍ വന്നിരിക്കുന്നത്. നീ അല്ലാത്തവരുടെ ഗുണത്തെ തൊട്ട് ഐശ്വര്യവാനാകും വിധം നിന്റെ മഹത്തായ ഗുണം നല്‍കി എന്നെ നീ അനുഗ്രഹിക്കണേ.”
(10). ഉംറ വര്‍ധിപ്പിക്കുക. മക്കയിലുള്ള കാലങ്ങളില്‍ ഹജ്ജിന് ഇഹ്റാം ചെയ്തവരല്ലെങ്കിലും ഉംറ വര്‍ധിപ്പിക്കാന്‍ വളരെ സൌകര്യമാണ്. ഹറമിന് പുറത്ത് എവിടെ പോയാലും ഉംറക്ക് ഇഹ്റാം ചെയ്യാം. തന്‍ഈമിലേക്ക് പോകുന്ന ബസ്സും മറ്റു വാഹനങ്ങളും പരിസരത്തു നിന്ന് എപ്പോഴും ലഭിക്കുന്നതാണ്. ഉംറ കഴിയുന്നത്ര വര്‍ധിപ്പിക്കണം.
(11). കഅ്ബാശരീഫിന്റെ ഉള്ളില്‍ കയറി രണ്ട് റക്അത് നിസ്കരിക്കല്‍ പുണ്യമാണ്. പക്ഷേ, സാധാരണക്കാര്‍ക്ക് ഇപ്പോള്‍ അത് സാധിക്കുകയില്ല.
(12). സംസം കൂടുതലായി കുടിക്കുക. ആത്മീയവും ശാരീരികവുമായ ഇരുനേട്ടങ്ങളും ലഭിക്കുന്നതാണ് സംസം. അത് എത്രയും അധികരിപ്പിക്കണം.