സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 20 February 2016

പരിശുദ്ധ മദീന



അല്ലാഹുവിന്റെ ഹബീബാ‍യ സയ്യിദുനാ റസൂലുല്ലാഹി തങ്ങളുടെ പേരിൽ സ്വലാത്ത് ഉരുവിട്ട് കൊണ്ട് തുടങ്ങാം.

صَلَّى اللهُ وَسَلَّمَ عَلَيْكَ وَعَلَى أَزْوٰاجِكَ وَعَلَى أَهْلِ بَيْتِكَ وَعَلَى أَصْحَابِكَ يٰا سَيِّدِي يٰا رَسُولَ الله
അല്ലാഹു അവന്റെ ഹബീബിന്റെ തിരുസന്നിധിയിൽ ചെന്ന് സലാം പറയാനും അവിടുത്തെ പള്ളിയിൽ നിസ്കരിക്കുവാനും നമുക്കും നമ്മുടെ മാതാ പിതാക്കൾക്കും ഭാര്യ-മക്കൾക്കും തൌഫീഖ് നൽകട്ടെ. ആമീൻ

സത്യവിശ്വാസികളുടെ ജീവിതാഭിലാഷങ്ങളിൽ മുഖ്യമായ ഒന്നാണ് മദീനാ മുനവ്വറ സന്ദർശനം. ഭൂമിയിലെ ഏറ്റവും വിശിഷ്ടമായ മദീനാ ശരീഫിൽ ചെന്ന് അശ്‌റഫുൽ ഖൽഖ് റസൂലുല്ലാഹി صلى الله عليه وسلم യെ സന്ദർശിക്കുന്നതിൽ അളവറ്റ പുണ്യമുണ്ട്. അത് അല്ലാഹുവിന്‌ ചെയ്യുന്ന മുഖ്യ ഇബാദത്തുകളിൽ പെട്ടതാണ്. ഇത് ഏറെ പ്രതിഫലമുള്ള സുന്നത്താണെന്ന് മുസ്‌ലിം ലോക പണ്ഡിതന്മാരുടെ ഏകകണ്‌ഠമായ അഭിപ്രായം. മാലികീ മദ്‌ഹബിലെ ചില പ്രമുഖ പണ്ഡിതന്മാർ അത് നിർബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്.

തന്റെ ജീവിതത്തിൽ റസൂലുല്ലാഹി صلى الله عليه وسلم യെ നേരിൽ കാണാൻ സൌഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത സത്യവിശ്വാസി അവിടുന്ന് ഹയാത്തോടെ അന്ത്യവിശ്രമം കൊള്ളുന്ന ഖബറിങ്കൽ ചെന്ന് സന്ദർശനം നടത്തി സായൂജ്യമടയുന്നു. “എന്നെ എന്റെ വിയോഗാനന്തരം ആരെങ്കിലും സന്ദർശിച്ചാൽ അവൻ എന്റെ ജീവിത കാലത്ത് എന്നെ സന്ദർശിച്ചവരെപ്പോലെയായി” എന്ന നബി صلى الله عليه وسلم യുടെ വചനം ശ്രദ്ധേയമാണ്.

അധികപേർക്കും ഹജ്ജ് യാത്രാമുഖേന ലഭ്യമാകുന്ന മഹാ സൌഭാഗ്യമാണ് മദീനാ സന്ദർശനം. ഹജ്ജ് കാലങ്ങളിലല്ലാതെയും നബി صلى الله عليه وسلم യെ സിയാറത്ത് ചെയ്യൽ സുന്നത്തുണ്ട്.
 

നബി صلى الله عليه وسلم
യെ സിയാറത്ത് ചെയ്യുക, പരിശുദ്ധ മസ്‌ജിദുന്നബവിയിൽ നിസ്കരിക്കുക, നബി صلى الله عليه وسلم ഹറമാക്കിയ മദീനാ പട്ടണവും ചരിത്രസ്ഥാനവും ചെന്ന് കാണുക തുടങ്ങി പല ലക്ഷ്യങ്ങളും മദീന യാത്രയിലൂടെ സഫലമാകുന്നു. മദീനയിലേക്ക് യാത്ര പുറപ്പെടുമ്പോൾ നബി صلى الله عليه وسلم യുടെ സിയാറത്തോടൊപ്പം അവിടുത്തെ പള്ളിയിൽ വെച്ചുള്ള നിസ്കാരവും കരുതൽ സുന്നത്താണ്. ഹജ്ജിന് മക്കയിലെത്തുന്നവർ മദീനാ മുനവ്വറ സന്ദർശിക്കതെ തിരിച്ച് പോരൽ സത്യ വിശ്വാസിക്ക് അനുയോജ്യമല്ല.

മദീനയിലേക്കുള്ള യാത്രയിൽ പലതും സ്മരിക്കേണ്ടതുണ്ട്. തിരുനബി صلى الله عليه وسلم യും സിദ്ധീഖ് رضي الله عنه വും മുമ്പ് ഈ വഴിക്ക് മലകളും കുന്നുകളും താണ്ടി പൊരിവെയിലത്ത് കഷ്ടതകൾ സഹിച്ച് ഒട്ടകപ്പുറത്ത് നടത്തിയ ത്യാഗപൂർണ്ണമായ ഹി‌ജ്‌റയുടെ കഥ !
നബി صلى الله عليه وسلم കൊച്ചുകുട്ടിയായിരുന്നപ്പോൾ മാതാവ് ആമിനാ ബീവി رضي الله عنها യൊന്നിച്ച് ഇതുവഴി മദീനയിലെ അമ്മാവന്മാരുടെ അടുത്തേക്ക് പോയ കഥ !

വഴിയിൽ അബവാ‌അ് എന്ന സ്ഥലത്ത് വെച്ച് ആറു വയസായ തിരുനബി صلى الله عليه وسلم യെ വേലക്കാരിയുടെ കയ്യിൽ ഏല്പിച്ച് ആമിനാ ബീവി رضي الله عنها അന്ത്യയാത്ര പറഞ്ഞ കഥ !

പിൽക്കാലത്ത് ജേതാവായി പന്ത്രണ്ടായിരം പടയാളികളൊന്നിച്ച് മക്കാ ഫത്‌ഹിന്ന് ഇത് വഴി കടന്നു പോയ അഭിമാനകരമായ കഥ !

ഏറ്റവുമൊടുവിൽ വിടവാങ്ങൽ പ്രസംഗം നടന്ന ഹജ്ജത്തുൽ വിദാ‌ഇലേക്ക് പതിനായരങ്ങളുടെ അകമ്പടിയോടെ നടത്തിയ ആവേശ്വോജ്ജലമായ ഹജ്ജ് യാത്രയുടെ ഐതിഹാസികമായ കഥ !..

ഈ സ്മരണകളുടെ വേലിയേറ്റത്തോടൊപ്പം പ്രിയപ്പെട്ട നബി കരീം صلى الله عليه وسلم യുടെ പേരിൽ ധാരാളം സ്വലാത്തും സലാമും ചൊല്ലിക്കൊണ്ടായിരിക്കണം മദീനാ യാത്ര.  

യാത്രയിലെ ഓരോ കാഴ്ചയും നമ്മെ അല്ലാഹുവിന്റെ ഹബീബായ റസൂലുല്ലാഹി صلى الله عليه وسلم യിലേക്ക് അടുപ്പിക്കുന്നതായിരിക്കണം. അവിടുന്നാണല്ലോ അല്ലാഹുവിലേക്കുള്ള നമ്മുടെ വഴികാട്ടി മദീനാ ശരീഫിലെത്തിയാൽ വളരെ മര്യാദയോടും ശാന്തതയോടും കൂടി വർത്തിക്കണം. ഈ പ്രദേശം മഹാനായ നബി صلى الله عليه وسلم യുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണെന്ന ഓർമ്മ വേണം. ഹിജ്‌റയിൽ നബി صلى الله عليه وسلم മദീനയിലെത്തിയപ്പോൾ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്താണ് അവിടുന്ന് മസ്ജിദുന്നബവി സ്ഥാപിച്ചത്.

നബി صلى الله عليه وسلمതങ്ങളും സ്വഹാബത്തും ചേർന്ന് നിർമ്മിച്ച പള്ളിയുടെ അന്നത്തെ വിസ്തീർണ്ണം കേവലം 33/35 ചതുരശ്രമീറ്ററായിരുന്നു. പിന്നീട് വിപുലീകരണങ്ങൾക്ക് ശേഷം നബി صلى الله عليه وسلم യുടെ വഫാത്തിന്റെ സമയത്ത് 2475 ചതുരശ്ര മീറ്റർ വ്യാപ്‌തിയുണ്ടായിരുന്നു. മസ്ജിദുന്നബവി ഇന്ന് വളരെ വിശാലമാണ്. പല ഭരണാധികാരികളും അതേറെ വികസിപ്പിച്ചിട്ടുണ്ട് മണ്മറഞ്ഞ ഖാദിമുൽ ഹറമൈനി ഫഹദ് രാജാവും (غفره الله تعالى وأسكنه فسيح جناته) ഇപ്പോഴത്തെ ഭരണാധികാരി അബ്‌ദുല്ലാ രാജാവും (حفظه الله ) നൽകിയ സേവനങ്ങൾ എടുത്തു പറയേണ്ടതാണ്. അല്ലാഹു അവർക്ക് അർഹമായ പ്രതിഫലം നൽകട്ടേ. മക്കയിലെ മസ്ജിദുൽ ഹറാം കഴിച്ചാൽ ലോകത്ത് ഏറ്റവും ശ്രേഷ്ഠമാ‍യ പള്ളി മസ്ജിദുന്നബവിയാണ്. നബി صلى الله عليه وسلم പറയുന്നു. ‘എന്റെ ഈ പള്ളിയിൽ വെച്ചുള്ള നിസ്കാരം മസ്ജിദുൽ ഹറാമല്ലാത്ത മറ്റു പള്ളികളിൽ വെച്ച് ആയിരം തവണാ നിസ്കരിക്കുന്നതിനു തുല്യമാണ്’ (ബുഖാരി, മൂസ്‌ലിം)

മദീനാ പള്ളിയിൽ നാല്‌പത് ജമാ‌അത്തുകളിൽ സംബന്ധിക്കുന്നതിൽ പ്രത്യേക പുണ്യമുണ്ടെന്ന് നബി صلى الله عليه وسلم അരുളിയിരിക്കുന്നു. ‘ ഒരു വഖ്തും ഒഴിവാക്കാതെ തുടർച്ചയായി നാല്‌‌പത് വഖ്‌ത് നിസ്കാരം എന്റെ പള്ളിയിൽ ആരെങ്കിലും നിസ്കരിച്ചാൽ അവരെ നരക ശിക്ഷ, കപട വിശ്വാസം എന്നിവയിൽ നിന്ന് രക്ഷപ്പെട്ടതായി എഴുതപ്പെടുന്നതാണ്’ (അഹ്‌മദ് ).
 


صَلَّى اللهُ وَسَلَّمَ عَلَيْكَ وَعَلَى أَزْوٰاجِكَ وَعَلَى أَهْلِ بَيْتِكَ وَعَلَى أَصْحَابِكَ يٰا سَيِّدِي يٰا رَسُولَ الله


“റൌദത്തും മിൻ റിയാദിൽ ജന്ന” എന്നു വിശേഷിക്കപ്പെട്ട സ്ഥലം ഈ പള്ളിയിലാണ്. റസൂൽ صلى الله عليه وسلم യുടെ ഖബറിനും മിമ്പറിനും ഇടക്കുള്ള സ്ഥലമാണിത്. ഈ സ്ഥലത്ത് വെച്ച് ധാരാളം നിസ്കാരം നിർവഹിക്കാനും പ്രാർത്ഥിക്കാനും ഉത്സാഹിക്കണം. ഈ സ്ഥലം തിരിച്ചറിയാൻ തൂണുകൾക്ക് പ്രത്യേക പെയിന്റുകളാണ് കൊടുത്തിരിക്കുന്നത്.

അശ്‌റഫുൽ ഖൽഖ് റസൂൽ صلى الله عليه وسلم യുടെ ഖബർ ശരീഫ് ആയിശ ബീവിയുടെ ഹു‌ജ്‌റയിലാണ് (റൂമിൽ) സ്ഥിതി ചെയ്യുന്നത്. ചുറ്റുഭാഗവും പിച്ചളകൊണ്ടുള്ള ചുമരുകൊണ്ട് മറക്കപ്പെട്ടിരിക്കുന്നു. ഹുജ്‌റ ശരീഫിൽ മൂന്ന് ഖബറുകളുണ്ട്. ഖിബ്‌ലയുടെ ഭാഗത്ത് കൂടി ചെല്ലുമ്പോൾ ആദ്യം നബി صلى الله عليه وسلم യുടെ ഖബറും അല്പം പിറകിൽ നബി صلى الله عليه وسلم യുടെ ചുമലിനു നേരെ തലയാകും വിധത്തിൽ അബൂബക്കർ സിദ്ധീഖ് رضي الله عنه വിന്റെ ഖബറും അവരുടെ പിറകിലായി സിദ്ധീഖ് رضي الله عنه ന്റെ ചുമലിനു നേരെ തലയാകും വിധം ഉമറുൽ ഫാറൂഖ് رضي الله عنه ന്റെ ഖബറും സ്ഥിതി ചെയ്യുന്നു.

ചുറ്റും കെട്ടിയിട്ടുള്ള ചുമരിൽ ആദ്യം കാണുന്ന വലിയ ദ്വാരം നബി صلى الله عليه وسلم യുടെ മുഖത്തിനു നേരെയാണ്. അടുത്തത് അബൂബക്കർ رضي الله عنه ന്റെയും ,മൂന്നാമത്തെത് ഉമർ رضي الله عنه ന്റെ മുഖത്തിനു നേരെയും സ്ഥിതി ചെയ്യുന്നു.
 

നബി صلى الله عليه وسلم തങ്ങൾക്ക് സലാം ചൊല്ലേണ്ടുന്ന വിധം

വലിയ ദ്വാരത്തിന്റെ നേരെയെത്തിയാൽ ഖിബ്‌ലക്ക് പിന്നിട്ട് ഖബറുശ്ശരീഫിലേക്ക് മുഖം തിരിച്ച് വിനയത്തോടേ നബി صلى الله عليه وسلم തങ്ങൾക്ക് സലാം പറയണം.

സലാമിന്റെ ചുരുക്ക രൂപം.

اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا سَيِّدَنَا يَا رَسُولَ الل എന്നോ

اَلسَّلاٰمُ عَلَيْكَ أَيُّهَا النَّبِيُ وَرَحْمَةُ اللهِ وَبَرَكَاتُهُ എന്നോ പറയാം


സലാമിന്റെ പൂർണ്ണ രൂപം

اَلسَّلاٰمُ عَلَيْكَ أَيُّهَا النَّبِيُ وَرَحْمَةُ اللهِ وَبَرَكَاتُهُ ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا سَيِّدَنَا يَا رَسُولَ الله ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا نَبِيَّ الله ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَـا خَيْرَ خَلْقِ الله ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا مَنْ أَرْسَلَهُ اللهُ رَحْمَةً لِلْعٰالَمِينَ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا مَنْ وَصَفَهُ اللهُ بِقَولِه وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ ,وَبِالْمُؤْمِنِينَ رَؤُوفٌ رَّحِيمٌ" ° اَلسَّلاٰمُ عَلَيْكَ وَعَلَى سَائِرِ الْأَنْبِيَاءِ وَالْمُرْسَلِينَ وَعَلَى أَهْلِ بَيْتِكَ الطَّيِّبِينَ الطاَّهِرِينَ ° اَلسَّلاٰمُ عَلَيْكَ وَعَلَى أَزْوَاجِكَ الطّاهِرٰاتِ أُمَّهٰاتِ الْمُؤْمِنِينَ اَلسَّلاٰمُ عَلَيْكَ وَعَلَى أَصْحٰابِكَ أَجْمَعِينَ وَعَلَى عِبَادِ اللهِ الصَّالِحِينَ ° أَشْهَدُ أَنْ لاٰ إِلـٰهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَهُ وَأَشْهَدُ أَنَّ سَيِّدَنَا مُحَمَّداً عَبْدُهُ وَرَسُولُهُ ° وَأَشْهَدُ أَنَّكَ يَا رَسُولَ الله قَدْ بَلَّغْتَ الرِّسَالَةَ وَأَدَّيْتَ الْأَمَانَةَ ° وَنَصَحْتَ الأُمَّةَ وَدَعَوْتَ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَعَبَدتَّ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ° فَصَلَّى اللهُ عَلَيْكَ كَثِيراً أَفْضَلَ وَأَكْمَلَ وَأَطْيَبَ مَا صَلَّى عَلَى أَحَدٍ مِّنَ الْخَلْقِ أَجْمَعِينَ ° اَللَّهُمَّ اجْزِ عَنَّا نَبِيَّنَا أَفْضَلَ مَا جَزَيْتَ أَحَداً مِنَ النَّبِيِّينَ وَالْمُرْسَلِينَ °اَللَّهُمَّ آتِهِ الْوَسِيلَةَ وَالْفَضِيلَة وَابْعَثْهُ مَقَاماً مَحْمُوداً نِ الَّذِي وَعَدتَّهُ وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ إِنَّكَ لاٰ تُخْلِفُ الْمِيعَادَ ° اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرٰاهِيمَ فِي الْعالَمِينَ إِنَّكَ حَمِيدٌ مَّجِيدْ


ഈ സലാം തിരുസന്നിധിയിൽ ചെന്ന് പറയാൻ നമുക്കേവർക്കും അല്ലാഹു ഭാഗ്യം തരട്ടെ ആമീൻ


മദീനയുടെ സവിശേഷതകൾ

മദീന ,ദാറുസ്സലാം,തൈബ, ദാറുൽ ഹിജ്‌റ ,മദീനത്തുന്നബവിയ്യ, സയ്യിദത്തുൽ ബുൽദാൻ തുടങ്ങി അനേകം മഹത് നാമങ്ങളാൽ അറിയപ്പെടുന്ന നഗരമാണ് മദീന ശരീഫ്. മദീനയുടെ സവിശേഷതകളിൽ‌പ്പെട്ടതാണ് അന്ത്യപ്രവാചകർ മുഹമ്മദ് നബി (صلى الله عليه وسلم )യും പതിനായിരക്കണക്കിന് ഉന്നതന്മാരായ സഹാബി വര്യന്മാരും മഹത്തുക്കളായ അനേകം ശുഹദാക്കളും അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണെന്നത്. യുദ്ധം മൂലമോ ശക്തി കൊണ്ടോ അല്ല മദീനയെ ഇസ്‌ലാമീകരിച്ചത്, മറിച്ച് ഖു‌ർ‌ആ‍ൻ കൊണ്ടായിരുന്നു എന്നതും തന്റെ ഈ പള്ളിയിൽ നാല്പത് നിസ്കാരം തുടർച്ചയായി ജമാ‌അത്തായി നിർവഹിച്ചവനെ നരകത്തിൽ നിന്നും കാപട്യത്തിൽ നിനും ശിക്ഷകളിൽ നിന്നും മോചനം എഴുതപ്പെടുമെന്ന നബി വചനവും ഈ നഗരത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്. ഈ പള്ളിയിൽ വെച്ച് രണ്ട് റക‌അത്ത് നിസ്കരിക്കുന്നത് മസ്‌ജിദുൽ ഹറാമല്ലാത്ത് മറ്റ് പള്ളികളിൽ ആയിരം റക‌അത്ത് നിസ്കരിക്കുന്നതിനു തുല്യമാണെന്നതും, റൌളയിലും ഖബ്‌റിന്റെയടുക്കലും ദുആക് ഇജാബത്തുള്ള സ്ഥലമാണെന്നതും എടുത്ത് പറയേണ്ട സവിശേഷതകളാണ്.

വിശുദ്ധ മക്കക്ക് ശേഷം ലോകത്തിലെ ഏറ്റവും ശ്രേഷഠമായ സ്ഥലവും മദീനയാണ് എന്നാൽ നബി (صلى الله عليه وسلم ) അന്ത്യവിശ്രമം കൊള്ളുന്ന ഖബറിടം പുണ്യ ക‌അബയേക്കാളും ശ്രേഷ്ഠമായ സ്ഥലമാണെന്നാണ് പണ്ഡിതപക്ഷം.

മദീനയുടെ പുരോഗതിക്ക് വേണ്ടിയും മറ്റും നബി (صلى الله عليه وسلم ) പ്രത്യേകമായി ദുആ ചെയ്തതായി കാണാം.അതിന്റെ ഗുണഫലങ്ങൾ ഇന്നും മദീന ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

മദീനയുടെ മറ്റൊരു സവിശേഷതയാണ് മലക്കുകളുടെ സംരക്ഷണവലയത്തിലാണ് ഈ പ്രദേശമുള്ളതെന്ന് ഹദീസുകളിൽ കാണാം. ദജ്ജാലിന് പ്രവേശിക്കാൻ കഴിയാത്ത സ്ഥലവുമാണിതെന്നതും.

മദീനയിൽ വെച്ച് മരണമടയുന്നത് നബി(صلى الله عليه وسلم )യുടെ ശഫാ‌അത്തിന് അർഹത ലഭിയ്ക്കാൻ കാരണമാകുമെന്ന് ഇമാം തിർമുദി(റ)യും മറ്റും റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.

 ഭയാനകമായ മഹ്‌ശറിൽ നബി صلى الله عليه وسلم യുടെ ശഫാ‌അത്ത് മൂലം രക്ഷപ്പെടാൻ ഭാഗ്യം ലഭിക്കുന്നവരിൽ ആദ്യത്തെ വിഭാഗം മദീനാ നിവാസികളാണെന്നും പിന്നീട് മക്കാ നിവാസികളാണെന്നും ഹദീസുകളിൽ കാണാം.

മദീനാ നിവാസികൾക്കെതിരെ ഗൂഡാലോചന നടത്തുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നവർ കഠിന ശിക്ഷയ്ക്ക് വിധേയമാകുമെന്ന് ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്.

ഇങ്ങിനെ അനേകം സവിശേഷതകളും വിഖ്യാത മിമ്പറും റൌദയും ചരിത്ര പ്രാധാന്യമുള്ള തൂണുകളുമുള്ള വിശുദ്ധ നഗരമാണ് മദീന.

മസ്ജിദുന്നബവി

നബി صلى الله عليه وسلم മക്കയിൽ നിന്നും മദീനയിലേക്ക് പാലായനം ചെയ്തതിനു ശേഷം രണ്ടാമതായി നിർമ്മിച്ച പള്ളിയായിരുന്നു പരിശുദ്ധ മസ്ജിദുന്നബവി. ആദ്യമായി നിർമ്മിച്ചത് മദീനയിലെതന്നെ ഖൂബാ പള്ളിയായിരുന്നു. സഹ്‌ല് ,സുഹൈൽ എന്നീ രണ്ട് അനാഥരുടെ ഭൂമിയായിരുന്നു മസ്ജിദുന്നബവി നിലകൊള്ളുന്ന സ്ഥലം. ഈ സ്ഥലം ആവശ്യപ്പെട്ടപ്പോൾ അവർ സൌജന്യമായി തരാമെന്ന് പറഞ്ഞെങ്കിലും അവിടുന്ന് സൌജന്യമായി സ്വീകരിക്കാൻ തയ്യാറാ‍കാതെ പകരം അബൂബക്കർ (റ) നൽകിയ പത്ത് സ്വർണ്ണനാണയങ്ങൾ നൽകി ആ ഭൂമി വിലക്ക് വാങ്ങുകയായിരുന്നു. ഈ സ്ഥലത്ത് നബി صلى الله عليه وسلم യും സ്വഹാബത്തും ചേർന്ന് പള്ളി നിർമ്മിച്ചു. 33 /35 ചതുരശ്ര മീറ്ററായിരുന്നു ഈ പള്ളിയുടെ അന്നത്തെ വിസ്താരം. അടിത്തറ കല്ലുകൾ കൊണ്ടും ചുമരുകൾ ഇഷ്ടിക കൊണ്ടുമായിരുന്നു. ഈത്തപ്പനയുടെ തടികളായിരുന്നു തൂണുകൾ. മേൽ‌പ്പുര ഈത്തപ്പനയുടെ ഓലകൊണ്ടുമായിരുന്നു. മൂ‍ന്ന് വാതിലുകളും മുറ്റവും ഉണ്ടായിരുന്നു . സർവ്വാദരണീയനും നേതാവുമായ നബി صلى الله عليه وسلم പൂർണ്ണമായും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്ക് വഹിച്ച് ലോകനേതാക്കൾക്ക് മാതൃക കാണിച്ചത് എടുത്ത് പറയേണ്ടുന്ന ചരിത്രമാണ്. ക്രിസ്താബ്ദം 622 ജൂണിലായിരുന്നു ഇത് അഥവാ ഹി‌ജ്‌റ ഒന്നാം വർഷം റബീഉൽ അവ്വലിൽ

ഈ പള്ളിയുടെ ഖിബ്‌ല ശരിപ്പെടുത്തിയതും അത്ഭുതകരമാണ്. നിർമ്മാണം കഴിഞ്ഞു ഖിബ്‌ലയുടെ ഡയരക്ഷൻ കൃത്യമായി മനസ്സിലാക്കാൻ വിഷമം നേരിട്ടപ്പോ ജിബ്‌രീൽ (അ) ഇറങ്ങി വരികയും പ്രശ്നത്തിനു പരിഹാരം നൽകുകയും ചെയ്തു. അവിടുന്ന് മക്ക വരേക്കുമുള്ള ക‌അബയെ നേരിട്ട് കാണുന്നതിനു തടസ്സമാകുന്ന മലകളും മറ്റും മാറ്റിക്കൊടുക്കുകയുംനബി صلى الله عليه وسلم ക‌അ‌ബ നേരിട്ട് കാ‍ണുകയും അതനുസരിച്ച് ഖിബ്‌ല ശരിപ്പെടുത്തുകയും ചെയ്തു.
 
മസ്ജിടുന്നബവി വിപുലീകരണം

ഖൈബർ യുദ്ധത്തിനു ശേഷം മുസ്‌ലിംകൾ ഗണ്യമായി വർദ്ധിക്കുകയും പള്ളിയിലെ സന്ദർശകർ കൂടി വരികയും ചെയ്തപ്പോൾ അവിടുന്ന് പള്ളി വീണ്ടും വിപുലീകരിക്കുകയുണ്ടായി അങ്ങിനെ വിസ്താരം 50x50 മീറ്ററായി വർദ്ധിച്ചു. ഈ പള്ളിയുടെ പരിധി അറിയിക്കാനായി ഇന്നും അവിടുത്തെ തൂണുകളിൽ
هذا حد مسجد النبي عليه الصلاة والسلام
ഇങ്ങനെ എഴുതി വെച്ചതായി കാണാം. റൗദയിൽ സ്ഥലം കിട്ടാത്തപ്പോൾ കൂടുതൽ പുണ്യമുള്ള സ്ഥലമാണ്‌ ഈ പഴയ പള്ളിയെന്ന് ഓർക്കുമല്ലോ

മഹാനായ സിദ്ധീഖ്‌ رضي الله عنه ന്റെ കാലത്ത്‌ വിപുലീകരണമൊന്നും നടന്നിട്ടില്ല. പിന്നീട്‌ ഉമർ رضي الله عنهന്റെ കാലത്ത്‌ ഹിജ്‌റ പതിനേഴാം വർഷം വീണ്ടും വിപുലീകരിച്ചു. പിന്നീട്‌ ഉസ്മാൻ رضي الله عنهവും ഉമറുബ്നും അബ്ദുൽ അസീസ്‌ رضي الله عنهവും തുടർന്ന് ഖലീഫ മഹ്ദ്‌, ശേഷം ഖലീഫ മുഅ്തസിം, പിന്നീട്‌ സുൽതാൻ ഖായിബ്തായി, തുടർന്ന് സുൽതാൻ അബ്ദുൽ മജീദും പലവിധ വിപുലീകരണങ്ങളും നടത്തി

നബി (صلى الله عليه وسلم )ക്ക്‌ ശേഷം നടന്ന ഏറ്റവും വലിയ വിപുലീകരണമായിരുന്നു സുൽതാൻ അബ്ദുൽ മജീദ്‌ നടത്തിയ വിപുലീകരണം. ഇത്‌ ഹിജ്‌റ 1277 ലായിരുന്നു. ഈ വിപുലീകരണത്തിലാണ്‌ പള്ളിയുടെ മേൽപുര ചെറിയ ചെറിയ ഖുബ്ബകളാക്കി മാറ്റിയതും അവയുടെ ഉൾഭാഗത്ത്‌ മനോഹരമായി ഖുർആൻ വചനങ്ങൾ എഴുതിവെച്ചതും. മാർബിൾ തൂണുകൾക്ക്‌ മുകളിൽ അല്ലാഹുവിന്റെയും റസൂലിന്റെയും നാല്‌ ഖലീഫമാരുടെയും മറ്റും പേരുകൾ എഴുതിവെച്ചതും മനോഹരമായ വാതിലുകൾ വെച്ചതുമൊക്കെ അക്കാലത്തായിരുന്നു. ഇന്നും അവയൊക്കെ കാണാവുന്നതാണ്‌.

പിന്നീട്‌ ഹിജ്‌റ 1368 ൽ തുടങ്ങിയ സഊദി ഗവൺമന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണവും സംരക്ഷണവും ഇന്നും തുടരുന്നു. ഖാദിമുൽ ഹറമൈൻ അൽ-മലിക്‌ അബ്ദുല്ലാഹിബ്നു അബ്ദുൽ അസീസ്‌ നടത്തുന്ന സേവനം വിലമതിക്കാനാവാത്തതാണ്‌. അല്ലാഹു അവർക്ക്‌ അർഹമായ പ്രതിഫലം നൽകട്ടെ എന്ന് ദുആ ചെയ്യാം.

ഏകദേശം മൂന്ന് ലക്ഷത്തോളം പേർക്ക്‌ സുഖമായി നിസ്കരിക്കാനുള്ള സൗകര്യം ഈ പള്ളിക്കുള്ളിൽ ഇന്നുണ്ട്‌. കൂടാതെ മുകൾ നിലയിൽ 6700 പേർക്ക്‌ നിസ്കരിക്കാവുന്നതാണ്‌. അതിനു പുറമെ വിശാലമായ മുറ്റത്ത്‌ നാല്‌ ലക്ഷം പേർക്ക്‌ നിസ്കരിക്കാവുന്നതാണ്‌. എന്നാൽ റമളാൻ , ഹജ്ജ്‌ പോലുള്ള അവസരങ്ങളിൽ പത്ത്‌ ലക്ഷത്തോളം പേരെ മസ്ജിടുന്നബവി ഉൾകൊള്ളുന്നതാണ്‌. ഇന്ന് മദീനയിൽ ആരെയും ആകർശിപ്പിക്കുന്നരീതിയിൽ മനോഹരമായി പത്ത്‌ മിനാരങ്ങളോടേ തലയുയർത്തി നിൽക്കുന്ന ഈ പള്ളിയുടെ പുനർ നിർമ്മാണത്തിന്‌ കോടികൾ ചിലവഴിച്ചിട്ടുണ്ട്‌. സന്ദർശക്കാവശ്യമായ മറ്റെല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ചെയ്തിട്ടുണ്ട്‌. അതിൽ പ്രധാനമാണ്‌ പതിനായിരത്തോളം കാറുകൾ പാർക്ക്‌ ചെയ്യാനുള്ള സൗകര്യം ഹറമിന്റെ അണ്ടർ ഗ്രൗണ്ടിൽ ചെയ്തതും, ബാത്‌ റൂമുകളും പള്ളിയുടെ ഉള്ളിലുള്ള ലൈബ്രറിയും ചലിക്കുന്ന കൂറ്റൻ ഖുബ്ബകളും ആട്ടോമാറ്റിക്‌ കുടകളും ചുറ്റുമുള്ള താമസ സൗകര്യങ്ങളുമെല്ലാം. 

റൗളാ ശരീഫ്‌

മസ്ജിദുന്നബവിയിലെ സുപ്രധാന സ്ഥലമാണ്‌ റൗളാ ശരീഫ്‌ . സ്വഹീഹായ ഹദീസിൽ കാണാം എന്റെ ഖബ്‌റിന്റെയും എന്റെ മിമ്പറിന്റെയുമിടയിലുള്ള സ്ഥലം സ്വർഗപൂങ്കാവനമാണെന്ന്‌. ലോകത്തിലെ ഏറ്റവും പുണ്യമായ സ്ഥലമാണല്ലോ റസൂലുല്ലാന്റെ صلى الله عليه وسلمപുണ്യശരീരമുൾകൊള്ളുന്ന ഖബ്‌റ്‌ അപ്പോൾ അതിന്റെ പരിസരത്തിന്‌ തീർച്ചയായും ഇങ്ങിനെ ഒരു പദവിക്ക്‌ അർഹതയുണ്ട്‌. ഇതിന്റെ നീളം 22 മീറ്ററും വീതി 15 മീറ്ററുമാണ്‌ ഈ സ്ഥലം പ്രത്യേകം തിരിച്ചറിയാൻ പറ്റുന്ന വിധം തൂണുകളെ കൊണ്ട്‌ അടയാളപ്പെടുത്തിയിട്ടുണ്ട്‌. ഇവിടെ വെച്ച്‌ നിസ്കരിക്കുന്നതും ദുആ ചെയ്യുന്നതും മറ്റും കൂടുതൽ പുണ്യമുള്ളതാണ്‌. ഇവിടെ സദാ സമയവും ഇഅ്തികാഫിലും നിസ്കാരത്തിലുമായി കഴിയുന്നവരെ കാണാവുന്നതാണ്‌. സ്വഹാബത്തടക്കമുള്ള ലോകത്തിലെ ഒട്ടനേകം മഹത്തുക്കളുടെ സ്പർശനമേറ്റ പുണ്യസ്ഥലം കൂടിയാണിത്‌

നബി صلى الله عليه وسلمയുടെ മിമ്പർ
ഈ മിമ്പർ സ്വർഗത്തിൽ കാണാമെന്നതിലേക്ക്‌ സൂചിപ്പിക്കുന്ന ഹദീസുകളുണ്ട്‌. ആദ്യ കാലഘട്ടത്തിൽ നബി صلى الله عليه وسلم ഒരു ഈത്തപ്പന തടിയിലേക്ക്‌ ചാരി നിന്നു കൊണ്ടായിരുന്നു ഖുതുബ നടത്തിയിരുന്നത്‌. പള്ളിയിൽ ജനങ്ങൾ വർദ്ധിച്ചപ്പോൾ പിന്നിലുള്ളവർക്ക്‌ റസൂലുല്ലാന്റെ പ്രസംഗങ്ങളും നിർദ്ധേശങ്ങളും കേൾക്കാൻ പ്രയാസം അനുഭവപ്പെട്ടു. അങ്ങിനെയാണ്‌ മൂന്ന്‌ സ്റ്റെപ്പുകളുള്ള മരത്തിനാലുള്ള ഒരു മിമ്പർ നബി صلى الله عليه وسلم തങ്ങൾക്കായി ഉണ്ടാക്കപ്പെട്ടത്‌

ഈത്തപ്പന മരത്തടിയുടെ തേങ്ങൽ

ഇവിടെ മറ്റൊരു അത്ഭുതം നടന്നതായി സ്വഹീഹായ ഹദീസുകളിൽ കാണാം. പുതിയ മിമ്പർ ഉണ്ടാക്കി പഴയ ഈത്തപ്പനത്തടിയുടെ അടുത്ത്‌ വെക്കുകയും നബി صلى الله عليه وسلم സ്വഹാബത്തിനെ അഭിമുഖീകരിച്ച്‌ പുതിയ മിമ്പറിൽ കയറി ഉപദേശമാരംഭിക്കുകയും ചെയ്തപ്പോൾ പഴയ ഈത്തപ്പനത്തടി സങ്കടത്താൽ തേങ്ങിക്കരയാൻ തുടങ്ങി. ശബ്ദം കേട്ട്‌ സഹാബത്ത്‌ അമ്പരന്നു. എവിടുന്നാണ്‌ ഈ തേങ്ങൽ ! ആളെ കാണാനില്ല. തേങ്ങൽ ഉച്ചത്തിലുള്ള കരച്ചിലായി മാറുകയും പൊട്ടിപ്പിളരുകയും ചെയ്യുന്നത്‌ കണ്ടപ്പോൾ തിരുനബി صلى الله عليه وسلمപുതിയ മിമ്പറിൽ നിന്ന് ഇറങ്ങിവരികയും അതിനെ തലോടുകയും മാറോടണച്ച്‌ പിടിക്കുകയും ചെയ്യുന്നത്‌ കണ്ടപ്പോഴാണ്‌ , കരയുന്നത്‌ ഈ ഈത്തപ്പനത്തടിയാണെന്ന് സഹാബത്തിനു മനസ്സിലായത്‌. ഇതിന്റെ തേങ്ങിയുള്ള കരച്ചിൽ കേട്ട്‌ സഹാബത്ത്‌ ഒന്നടങ്കം കരയുകയുണ്ടായി. അവസാനം നബി صلى الله عليه وسلم തങ്ങൾ ആ മരത്തടിയോട്‌ സംസാരിച്ചു. അവിടുന്ന് പറഞ്ഞു. 'നിന്നെ ഒന്നുകിൽ ഞാൻ ഇലയും പഴങ്ങളുമുള്ള പൂർവ്വ അവസ്ഥയിലാക്കി മാറ്റാം. അല്ലെങ്കിൽ നിന്നെ സ്വർഗത്തിലെ ചെടിയാക്കി ഉയർത്താം ഏതാണ്‌ നിനക്ക്‌ വേണ്ടത്‌ ? ' ആ ഈത്തപ്പന മരത്തടി എന്നെന്നും നബി صلى الله عليه وسلمയെ കാണാൻ കഴിയുക സ്വർഗത്തിലാണെന്ന് മനസിലാക്കി സ്വർഗം തിരഞ്ഞെടുക്കുകയും കരച്ചിൽ അടക്കുകയും ചെയ്തു. ഈ മരക്കഷണത്തെ പിന്നീട്‌ മിമ്പറിന്റെ താഴെ മറവ്‌ ചെയ്യപ്പെടുകായാണ്‌ ചെയ്തത്‌.

മിമ്പറിനെ ആദരിച്ചവർ

പുതിയ മിമ്പർ റസൂലുള്ളാഹി صلى الله عليه وسلم യുടെ കാലത്തും ശേഷം ഖുലഫാഉറശിദുകളുടെ കാലത്തും നില നിന്നു. പക്ഷെ സിദ്ധീഖ് رضي الله عنه റസൂലുള്ളാടുള്ള ആദരവ് മൂ‍ലം രണ്ടാമത്തെ സ്റ്റെപ്പിൽ നിന്ന്കൊണ്ടായിരുന്നു ഖുതുബ നിർവഹിച്ചിരുന്നത്. ഉമർ رضي الله عنه ഇവർ രണ്ട് പേരോടുമുള്ള ആദരവിനാൽ ആദ്യത്തെ പടിയിൽ നിന്നായിരുന്നു ഖുതുബ നിർവഹിച്ചത്. എന്നാൽ മഹാനായ ഉസ്മാൻ رضي الله عنه എല്ലാ സ്റ്റെപ്പിന്റെയും താഴെ നിലത്ത് നിന്നു കൊണ്ടായിരുന്നു ആറു വർഷം ഖുതുബ നിർവഹിച്ചത്. പിന്നീട് നബി صلى الله عليه وسلم നിന്നിരുന്ന അതേ സ്റ്റെപ്പിൽ നിന്നു കൊണ്ടായിരുന്നു ഖുതുബ നിർവഹിച്ചത്. ഇവരായിരുന്നു ആദ്യമായി ഈ മിമ്പറിന്‌ ആദരസൂചകമായി വസ്ത്രമണിയിച്ചതും

പിന്നീട് മുആവിയ رضي الله عنه യുടെ കാലത്ത് ഇതിനെ വലുതാക്കുകയും മൊത്തം 9 സ്റ്റെപ്പാക്കുകയും ചെയ്തു. ഹിജ്‌റ 854 വരെ ഇതേ നിലയിൽ തുടർന്നു. പിന്നീട് പല രാജാക്കന്മാരും പല മാറ്റങ്ങൾക്കും വിധേയമാക്കി. അവസാനം സുൽതാൻ മുറാദ് ഖാൻ ഹിജ്‌റ 998 ൽ മേത്തരം മാർബിൾ കൊണ്ടുള്ള അതിമനോഹരമായ 12 സ്റ്റെപ്പുകളുള്ള മിമ്പറുണ്ടാക്കുകയും അവിടെ സ്ഥാപിക്കുകയും ചെയ്തു. തൽ‌സ്ഥാനത്തുണ്ടായിരുന്ന ഖായ്ബ്തായിയുടെ മിമ്പർ ഖുബാ പള്ളിയിലെക്ക് മാറ്റുകയും ചെയ്തു. ഇന്ന് ഖുബാ പള്ളിയിലുള്ള മിമ്പർ അതാണ്. സുൽതാൻ മുറാദ് ഖാന്റെ മിമ്പറാണ് ഇന്നും മസ്ജിദുന്നബവിയിലുള്ളത്. ലോകത്തിലെ കരകൌശലങ്ങളിൽ സുപ്രധാനമാണ് ഈ മിമ്പർ

നബി صلى الله عليه وسلم യുടെ മിഹ്‌റാബ്

മിമ്പറിന്റെയും റൌളയുടെയും ഇടയിൽ ഇന്ന് കാണുന്ന മിഹ്‌റാബിന്റെ സ്ഥാനത്തായിരുന്നു റസൂലുള്ളാ‍ാഹി صلى الله عليه وسلم നിസ്കരിച്ചിരുന്നത്. പക്ഷെ ഇന്ന് കാണുന്നത് പോലെ അർദ്ധവൃത്താകൃതിയിലാക്കിയത് മഹാനായ ഉമറുബ്നു അബ്ദുൽ അസീസ് رضي الله عنه ആണ്. നബി صلى الله عليه وسلم ക്ക് പുറമെ മൂ‍ന്ന് ഖുലഫാഉറാശിദുകളും നിസ്കാരത്തിന് നേതൃത്വം നൽകിയ മിഹ്‌റാബാണിത്. ഈ മി‌ഹ്‌റാബിനു മുകളിൽ "هذا مصلى رسول الله صلى الله عليه وسلم" എന്ന് എഴ്തി വെച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റ് രണ്ട് മിഹ്‌റാബുകൾ കൂടെ മസ്ജിദുന്നബവിയിൽ കാണാം. ഒന്ന് ഹിജ്‌റ 860 ൽ സുൽതാൻ സുലൈമാൻ സലീംഖാൻ ഉണ്ടാക്കിയ മിഹ്‌റാബും, രണ്ടാമത് ഇന്ന് ഇമാം നിസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന മിഹ്‌റാബുമാണ്. ഇവിടെയായിരുന്നു മൂന്നാം ഖലീഫ് ഉസ്മാൻ رضي الله عنه ഇമാമായി നിസ്കരിച്ചിരുന്നത്. പിന്നീട് ഇതിനെ സ്ഥിരം മിഹ്‌റാബായി ഉമറുബ്നു അബ്ദുൽ അസീസ് رضي الله عنه മാറ്റുകയും സുൽതാൻ ഖായിബ്തായി ഹിജ്‌റ 888 ൽ പുതുക്കുകയും ചെയ്തു. ഇന്നും ഇവിടെയാണ് ഇമാം നിസ്കരിക്കുന്നത്.

മസ്ജിദുന്നബിയിലെ തൂണുകൾ:

നബി صلى الله عليه وسلم യുടെ കാലത്ത് തൂണുകൾ ഈത്തപ്പനത്തടികളായിരുന്നു. പിന്നീട് ഉമർ رضي الله عنه ന്റെ കാലത്ത് ഇത് ഇഷ്ടികകൊണ്ടുള്ളതാക്കി. കഴിഞ്ഞ നൂറ്റാണ്ടുകൾക്കിടയിൽ പള്ളിയിൽ അനേകം വിപുലീകരണങ്ങൾ നടന്നെങ്കിലും ഈ തൂണുകളുടെ സ്ഥാനം ആരും മാറ്റിയിട്ടില്ലെന്നതാണ് ചരിത്രം. അത് മൂലം പല ചരിത്രസത്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന തൂണുകൾ കാണാ‍നും അവിടങ്ങളിൽ നിസ്കരിക്കാ‍നും പുണ്യം നേടാനും ഇന്നും മുസ്‌ലിംകൾക്ക് സാധിക്കുന്നു. ഈ ഓരോ തൂണുകളും പ്രവാചകർ صلى الله عليه وسلم യുടെ കാലത്തുള്ള പല ചരിത്രങ്ങളോടും ബന്ധപ്പെട്ടുകിടക്കുന്നു. മഹാന്മാരായ പല സഹാബത്തും ഈ തൂണുകളുടെ പിന്നിൽ നിസ്കരിക്കാൻ ത്യാഗം സഹിച്ചതായി ചരിത്രങ്ങളിൽ കാണാം. നബി صلى الله عليه وسلم യുടെ പുണ്യസ്പർശമേറ്റ സ്ഥലമാണെന്നതും അനേകം ഖുർ‌ആൻ വാക്യങ്ങൾ അവതരിച്ച സ്ഥലമാണെന്നതുമാണ് അതിനു കാരണം. ഇതാണ് ഈ സ്ഥലം ബറക്കത്താക്കപ്പെട്ടതാകാൻ കാരണവും.

ഇവയിൽ പ്രധാനമാണ് ‘ഉസ്‌തുവാനത്തു അൽ മുഖല്ലമ’ (أسطوانة المخلقة) ഇത് റസൂലുല്ലാഹി صلى الله عليه وسلم യുടെ മിഹ്‌റാബിനോട് ചേർന്നാണുള്ളത്. ഇതിന്റെ മുകളിൽ ഇതിന്റെ പേര് എഴുതിയതായി കാണാം ഇവിടെ നബി صلى الله عليه وسلم നിസ്കരിച്ചിട്ടുണ്ട്. ഇതിന് ഈ പേര് വരാനുള്ള കാരണം ഒരിക്കൽ നബി صلى الله عليه وسلم പള്ളിയിലേക്ക് വന്നപ്പോൾ ഈ തൂണിൽ ആരോ തുപ്പിവെച്ചത് കണ്ടു. ഉടനെ ഒരു സഹാബി അത് നീക്കുകയും ചെയ്തു. പകരം അത്തർ പൂശുകയും ചെയ്തു. അങ്ങിനെയാണ് ഖലൂഖ് പൂശപ്പെട്ട എന്നർത്ഥം കുറിക്കുന്ന ഉസ്തുവാനത്തുൽ മുഖല്ലഖ എന്ന പേര് വരാൻ കാരണം. മഹാനായ സൽമത്തുബ്നുൽ അക്‌വ‌അ് رضي الله عنه എന്ന സഹാബി ഇവിടെ നിസ്കരിക്കാൻ വല്ലാതെ സൂക്ഷമത കാണിച്ചതായും അതിന്റെ കാരണം ചോദിച്ചപ്പോൾ ഇവിടെ നബി صلى الله عليه وسلم നിസ്കരിക്കാൻ തത്പര്യം കാണിച്ചിരുന്നു എന്നദ്ദേഹം മറുപടി പറഞ്ഞതായും ഇമാം ബുഖാരി رضي الله عنه റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.

മറ്റൊരു തൂണാണ് ഉസ്തുവാനത്തുൽ വുഫൂദ് (أسطوانة الوفود) ഇത് നബി صلى الله عليه وسلم ചാരിയിരുന്നിരുന്ന തൂണാണ്. ഇവിടെ വെച്ചാണ് തന്നെ കാണാൻ വരുന്നവരെ അവിടുന്ന് സ്വീകരിച്ചിരുന്നത്. ഇത് റസൂലുല്ലാന്റെ ഖബ്‌റിന്റെ ചുറ്റുമുള്ള ഗ്രിൽ‌സിനോറ്റ് ചാരിയാണ് ഉള്ളത്. ഇതിന്റെ മുകളിലും എന്ന പേര് എഴുതി വെച്ചട്ടുണ്ട്

മൂന്നാമത്തെ തൂണ് ഉസ്തുവാനത്തുതൌബയാണ് (أسطوانة التوبة) . അബൂലുബാബ رضي الله عنه എന്ന ഒരു സഹാബി തന്റെ പക്കൽ വന്ന ഒരു അപാകതയിൽ മനം നൊന്ത് ഈ തൂണിൽ സ്വയം ബന്ധിതനാവുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ തൌബ അല്ലാഹു സ്വീകരിച്ചപ്പോൾ നബി صلى الله عليه وسلم യാണ് കെട്ടഴിച്ചു കൊടുത്തത്. ഇതാണ് ഈ തൂ‍ണിന് ഉസ്തുവാനത്തുതൌബ എന്ന പേരു വരാൻ കാരണം. ഉസ്തുവാനത്തു അബൂ ലുബാബ എന്നും ഇതിന്‌ പേരുണ്ട്. ഈ പേരാണ് തൂണിന്റെ മുകളിൽ ഇന്ന് കാണുക.
 
മറ്റൊരു പ്രധാന തൂണാണ് ; ‘ഉസ്തുവാനത്തു ആ‌ഇശ’ (أسطوانة عائشة رضي الله عنها ) ഇത് റൌളയുടെ മധ്യത്തിലായി , മുമ്പ് പരിചയപ്പെടുത്തിയ ‘ഉസ്തുവാനത്തു അൽ മുഖല്ലഖ’യുടെ പിന്നിൽ ഇടതുഭാഗത്തായിട്ടാണുള്ളത്. ഇവിടെ മൂന്ന് മാസത്തോളം നബി صلى الله عليه وسلم ഇമാമായി നിസ്കരിച്ചിട്ടുണ്ട്. പിന്നീടാണ് ഇന്നുള്ള മിഹ്‌റാബിലേക്ക് മാറിയത്. അത് കൊണ്ട് തന്നെ ഈ തൂണിനടുത്ത് നിസ്കരിക്കാൻ മഹാനായ സിദ്ദീഖ് رضي الله عنه ,ഉമർ رضي الله عنه മറ്റ് ഉന്നതന്മാരായ സഹാബത്തും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുഹാജിറുകളാ‍യ സഹാബികൾ ഇവിടെ ഇരിക്കാൻ കൂടുതൽ താത്പര്യം കാണിച്ചിരുന്നു.

ഇതിന് ഈ പേരു വരാനുള്ള കാരണം ; ഒരിക്കൽ ആ‌ഇശബീവി رضي الله عنها യുടെ അടുക്കൽ സഹാബത്തും താബി‌ഈങ്ങളിൽ പ്രമുഖനും ആ‌ഇശബീവി യുടെ സഹോദരിയുടെ മകനുമായ ഉർവത്ത് رضي الله عنه വും ഇരിക്കുമ്പോൾ മഹതി പറഞ്ഞു. ഈ പള്ളിയിൽ ഒരു തൂണുണ്ട്. ആ തൂണിനടുത്ത് നിസ്കരിക്കുന്നതിന്റെ ശ്രേഷ്ടത ജനങ്ങൾ അറിയുകയാണെങ്കിൽ അവർ നറുക്കിട്ടെങ്കിലും അവിടെ നിസ്കരിക്കാൻ ശ്രമിക്കുമായിരുന്നു എന്ന്. സഹാബത്ത് ഏതാണ് ആ തൂണെന്ന് ചോദിച്ചെങ്കിലും മഹതി അറിയിച്ചു കൊടുത്തില്ല. അവർ പുറത്ത് പോയപ്പോൾ തന്റെ സഹോദരിയുടെ മകന് ആ തൂണ് കാണിച്ച് കൊടുക്കുകയും ഉടനെ മഹാനവർകൾ അവിടെ നിസ്കരിക്കുകയും ചെയ്തു. ഇത് കണ്ടപ്പോൾ സഹാബത്തിനു ബോധ്യമായി പ്രസ്തുത തൂണാണ് നേരത്തെ മഹഹി പറഞ്ഞതെന്ന്. അങ്ങീനെയാണ് ‘ഉസ്തുവാനത്ത് ആഇശ’ എന്ന പേരു വരാൻ കാരണം. ഇന്നും ഈ പേര് ഈ തൂണിന്റെ മുകളിൽ എഴുതിവെക്കപ്പെട്ടത് കാണാം.

സൈദുബുനു അസ്‌ലം رضي الله عنه പറയുന്നു. ഈ തൂണിന്റെ പിന്നിൽ ഞാൻ റസൂലുല്ലാഹി صلى الله عليه وسلم യുടെ നെറ്റിയുടെ അടയാളവും അതിന്റെ തൊട്ടു പിന്നിൽ സിദ്ദീഖ് رضي الله عنه വിന്റെ നെറ്റിയുടെ അടയാളവും അതിനു പിറകിൽ ഉമർرضي الله عنه വിന്റെ നെറ്റിയുടെ അടയാളവും കണ്ടിരുന്നു എന്ന്. ഇത് ഈ മഹാന്മാരൊക്കെ ഇവിടെ നിസ്കരികാൻ വല്ലാതെ താത്പര്യം കാണിച്ചിരുന്നു എന്ന് തെളിയിക്കുന്നു. ഇവിടെ ദു‌ആക്ക് ഉത്തരമുള്ള സ്ഥലമാണെന്നുമുണ്ട്.

അഞ്ചാമത്തേത്, ‘ഇസ്തുവാനത്തുസ്സരീർ’ (أسطوانة السرير ) ആണ് . ഇവിടെയായിരുന്നു നബി صلى الله عليه وسلم ഇ‌അ്തികാഫ് ഇരുന്നിരുന്നത്. ഇവിടെ അതിന്നായി ഒരു കട്ടിലും ഇട്ടിരുന്നു. ഇതാണ് സരീർ എന്ന പേർ വരാൻ കാരണം. ഇതും വിശുദ്ധ ഖബ്‌റിന്റെ ഗ്രിൽ‌സിനോട് ചേർന്നാണുള്ളത്

ആറാമത്തേത് ‘ഉസ്തുവാനത്തുൽ ഹറസ്’ (أسطوانة الحرس )ആണ്. ഇതിന് ഉസ്തുവനത്തു അലിയ്യുബ്നു അബീതാലിബ്’ എന്നും പേരുണ്ട്. ആദ്യ കാലത്ത് നബി صلى الله عليه وسلم ക്ക് അംഗരക്ഷകനായി ഇവിടെ അലി رضي الله عنه നിൽകാറുണ്ടായിരുന്നു. അതാണ് ഈ പേരു വരാനുള്ള കാരണം. ഇതും ഗ്രിൽ‌സിനോട് ചേർന്നാണുള്ളത്. ഇതിന്റെ മുകളിലും ‘ഉസ്തുവാനത്തുൽ ഹറസ്’ എന്ന് കാണാം വേറെയും പല തൂണുകളുമുണ്ടെങ്കിലും അവ പുറത്ത് കാണുകയില്ല.

ഇന്ന് മൊത്തം മസ്ജിദുന്നബവിയിൽ 4658 തൂണുകളുണ്ട്.

വിശുദ്ധ കബർ ശരീഫ്
നബി صلى الله عليه وسلم യുടെ ഖബ്‌റ് നിലകൊള്ളുന്ന ഹുജ്‌റത്തുശരീഫ് മഹതിയായ ആ‌ഇശ ബീവി رضي الله عنها യുടെ വീടായിരുന്നു. ഈ വീട് ഈത്തപ്പനമടലുകളെകൊണ്ട് ഉണ്ടാക്കിയതായിരുന്നു. റസൂലുല്ലാഹി صلى الله عليه وسلم വഫാത്തായപ്പോൾ അവിടെതന്നെ മറവ് ചെയ്തു. പിന്നീട് ഉമർ رضي الله عنهന്റെ കാലത്താണ് ഇതിനു ചുമർ പണിതത്. ഇതിന്റെ മേല്‌പുര കൈകൊണ്ട് തൊടാൻ പറ്റുന്നവിധമായിരുന്നു. നബി صلى الله عليه وسلم യുടേ വഫാത്തിന് ശേഷം മഹതി ഈ വീടിനെ ഒരു ചെറിയ ചുമരു വെച്ച്കൊണ്ട് ഖബ്‌റിനെയും തന്റെ കിടപ്പ്മുറിയെയും വേർതിരിച്ച് പിന്നീട് പിതാവ് സിദ്ദീഖ് رضي الله عنهനെയും ഇവിടെ ഖബറടക്കം ചെയ്തു. പിന്നീട് ഉമർ رضي الله عنهനെയും മറവ് ചെയ്തു. അതിനു ശേഷം മഹഹി പൂർണ്ണ പർദയോ‍ട് കൂടെയല്ലാതെ അങ്ങോട്ട് പ്രവേശിച്ചിരുന്നില്ല.

ശേഷം ഈ വീടിന്റെ ചുറ്റും മഹാനായ ഉമറുബ്നു അബ്ദുൽ അസീസ് رضي الله عنهഭദ്രമായ ഭിത്തി പണിയുകയുണ്ടായി.

ഇതിനു മുകളിൽ ആദ്യമായി ഖുബ്ബ പണിയുന്നത് സുൽതാൻ മൻസൂർ ഖലാവൂൻ അൽ സാലിഹി എന്ന രാജാവാണ് ഹിജ്‌റ 678 ലായിരുന്നു ഇത്. പിന്നീട് ഹി‌ജ്‌റ 755 ലും 765 ലും 881 ലും 974 ലുമൊക്കെ പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. ഹി‌ജ്‌റ 1288 ൽ സുൽതാൻ മഹ്‌മൂദ് രണ്ടാമനാണ് ഖുബ്ബക്ക് പച്ച പെയിന്റ് നൽകുന്നത്. അന്ന് മുതൽക്കാണ് ‘ഖുബ്ബത്തുൽ ഖളിറ’ القبة الخضراء യായി അറിയപ്പെടുന്നത്. അതിന്റെ മുമ്പ് വെള്ളയും നീലയുമൊക്കെയായിരുന്നു ഇതിന്റെ നിറം. ഇന്ന് കാണുന്ന മനോഹരമായ ഇതാണ്. സൌദി ഭരണകൂടം വളരെ ആദരവോടെ ഇതിനെ പരിപാലിക്കുകയും ആവശ്യമാവുമ്പോൾ അറ്റകുറ്റപണികളും പെയിന്റിംഗും ചെയ്ത് വരുന്നു.
 
ഇതിനുള്ളിൽ മൂന്ന് ഖബ്‌റുകളാണുള്ളത് നബി صلى الله عليه وسلم യുടെയും സിദ്ദീഖ് رضي الله عنه വിന്റെയും ,ഉമർ رضي الله عنهവിന്റെയും ഖബ്‌റുകളാ‍ണത്. ഇവിടെ തന്നെയാണ് ഇനി ഈസാ നബി عليه السلام നെയും മറവ് ചെയ്യുക. ഈ വീടിന്റെ തൊട്ട് പിറകിൽ കാണുന്നതാണ് മഹതിയായ ഫാതിമ ബീവി رضي الله عنهاയുടെ വീട്. ഇവിടെയാണ് മഹതിയുടെ ഖബ്‌ർ എന്ന് പറയുന്ന ചരിത്രകാരന്മാരുണ്ട്. പ്രബലമായ അഭിപ്രായമനുസരിച്ച് മഹതിയുടെ ഖബ്‌ർ ബഖ്വീ‍‌ഇലാണ്.

ക‌അബയെ ആദരസൂചകമായി കില്ലയണിയിക്കുന്നത് പോലെ പരിശുദ്ധ ഖബ്‌റുകളെയും കില്ലയണിയിക്കാറുണ്ട്. ഇതാദ്യമായി ആരംഭിച്ചത് ഹി‌ജ്‌റ 200 കളിലാണ്. ഇബ്‌നുൽ ഹയ്ജാ‌അ് എന്ന മിസ്‌റിലെ ഒരു മന്ത്രിയാണ് ഇത് തുടങ്ങിയത്. ഹാറൂ‍ൻ റശീദിന്റെ ഭാര്യയാണെന്നും കാണുനു. ഇടയ്ക്കിടെ പലരും ഇതിന്റെ മുകളിൽ പുതിയത് വിരിക്കാൻ തുടങ്ങി. അവസാനം മലിക് ഫൈസലിന്റെ കാലത്ത് അഥവാ ഹിജ്‌റ 1371 മുതൽ അതിന്നായി പ്രത്യേകം കമ്പനിതന്നെ സ്ഥാപിക്കുകയും ഇടയ്ക്കിടെ മാറ്റി പുതിയത് അണിയിക്കുകയും ചെയ്ത് വരുന്നു. വളരെ മനോഹരവും വിലപിടിപ്പുള്ളതുമായ കില്ലകളാണ് വിരിക്കാറുള്ളത്.

ഇവിടെ സിയാറത്ത് ചെയ്യുമ്പോഴും അവിടെ നിന്ന് ദു‌ആ ചെയ്യുമ്പോഴും പൂർണ്ണ അദബോടുകൂടിയും താഴ്മയോട് കൂടിയും അല്പം വിട്ടു നിനു കൊണ്ട് ആദരവോടെ സലാം പറയുകയും ദുആ ചെയ്യുകവേണം.

ഇവിടെ അനേകം അത്ഭുത സംഭവങ്ങൾ നടന്നതായി ചരിത്രങ്ങളിൽ കാണാം. വലീദ്ബ്നു അബ്ദുൽ മലികിന്റെ കാലത്ത് പള്ളിപുതുക്കിപണിയുന്ന ജോലിയിലേർപ്പെട്ട ഒരു തൊഴിലാളി ഒരു ദിവസം ആളൊഴിഞ്ഞ ഉച്ച സമയത്ത് സിദ്ദീഖ് رضي الله عنه ന്റെയും ഉമർ رضي الله عنهന്റെയും ഖബ്‌റിൽ മൂ‍ത്രമൊഴിക്കാൻ ശ്രമം നടത്തുകയും അതിന്നായി പോകുന്ന സമയത്ത് പെട്ടെന്ന് പേടിച്ച് അട്ടഹസിച്ച് നിലത്ത് വീഴുകയും വയറ് പൊട്ടി മരണപ്പെടുകയും ചെയ്തത് അതിലൊന്നാണ്.

അത് പോലെ ഹറ്‌റ യുദ്ധക്കാലത്ത് മഹാനായ സ‌ഈദുബ്നുൽ മുസയ്യബ് رحمه الله റൌളയിൽ നിന്ന് ബാങ്കും ഇഖാമത്തും കേട്ടതും ഇതിൽ‌പെട്ടതാണ്.

പലരും ഖബ്‌റിൽ നിന്ന് സലാം മടക്കുന്നത് കേട്ടതായി ഇമാം സുയൂതി رحمه الل യും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 
മറ്റൊരു പ്രധാന സംഭമാണ് ഹിജ്‌റ 558 ൽ നബി صلى الله عليه وسلم യുടെ ഭൌതിക ശരീരം അപഹരിക്കാൻ നടത്തിയ ശ്രമം വിഫലമായത്.

മൊറോക്കൊക്കാരായ രണ്ട് ക്രിസ്ത്യാനികളായിരുന്നു ഈ നീചശ്രമം നടത്തിയത്. സന്ദർശകരായി ചമഞ്ഞ് വന്ന് ഭൂമി തുരന്ന് ഖബ്‌ർ പൊളിക്കാനായിരുന്നു അവരുടെ ശ്രമം. അന്നത്തെ മുസ്‌ലിം രാജാവായിരുന്ന നൂറുദ്ദീൻ സൻ‌കി നബി صلى الله عليه وسلم യെ സ്വപനത്തിൽ കാണുകയും ഈ രണ്ടുപേരെ കാണിച്ചു കൊടുത്ത് ഉടനെ ശ്രമം വിഫലമാക്കാൻ കല്‌പിക്കുകയും ചെയ്തു. ഈ സ്വപ്നം കണ്ടയുടനെ തന്റെ ഉപദേഷ്ടാക്കളെ വിവരം അറിയിക്കുകയും അവരുമായി കൂടിയാലോചന നടത്തി ഉടനെ മദീനയിലേക്ക് അനേകം സമ്പത്തുമായി പുറപ്പെട്ടു. മദീനയിലെ എല്ലാവരെയും വിളിച്ച് കൂട്ടി എല്ലാവർക്കും രാജാവിന്റെ വക സമ്മാനം നൽകി. എല്ലാവരും സമ്മാനം വാങ്ങാൻ വരുന്ന സമയത്ത് നബി صلى الله عليه وسلم കാണിച്ചുകൊടുത്ത രണ്ടാളെ മനസ്സിലാക്കാമെന്നായിരുന്നു രാജാവ് കരുതിയത് പക്ഷെ അവർ രണ്ട് പേരും സമ്മാനം വാങ്ങാൻ വന്നില്ല.

ഇനി മദീനയിൽ ആരെങ്കിലും സമ്മാനം വാങ്ങാൻ ബാക്കിയുള്ളവരുണ്ടോയെന്ന് രാജാവ് അന്വേഷിച്ചു. ഇനി ആരുമില്ല മൊറോക്കോക്കാരായ രണ്ടാളൊഴികെ . അവർ വലിയ സമ്പന്നരാണ്. അവർ തന്നെ ധാരാളം സദഖ ചെയ്യുന്നവരാണ് .രാജാവിന്റെ സമ്മാനം ആവശ്യമുള്ളവരല്ല എന്നവർ മറുപടി നൽകി. രാജാവിനു അവരെ സംശയമായി . അവരെ വിളിച്ച് കൊണ്ട് വരാൻ പറഞ്ഞു. നോക്കുമ്പോൾ താൻ സ്വപ്നത്തിൽ കണ്ട അതേ വ്യക്തികളായിരുന്നു അവർ. നിങ്ങൾ എവിടെ നിന്നുള്ളവരാണെന്ന് ചോദിച്ചപ്പോൾ , ഞങ്ങൾ മൊറൊക്കൊയിൽ നിന്നുള്ള ഹാജിമാരാണെന്ന് ഉത്തരമേകി. സത്യമാണോ പറയുന്നത് ? എന്നാൽ നിങ്ങൾ താമസിക്കുന്ന സ്ഥലം എനിക്കൊന്ന് കാ‍ണണമെന്ന് രാജാവ് ആവശ്യപ്പെടുകയും അത് പ്രകാരം അവർ താമസിച്ചിരുന്ന സ്ഥലത്ത് ചെന്ന് നോക്കുകയും എന്നാൽ സംശയകരമായി ഒന്നും കാണാൻ കഴിഞ്ഞില്ല. കുറെ പുസ്തകങ്ങളും പണവും മാത്രമാണ് കാണാൻ സാ‍ധിച്ചത്. താഴെ വിരിച്ചിരുന്ന പായ ഉയർത്തി നോക്കിയപ്പോഴാണ് അമ്പരപ്പിച്ച രംഗം കാണുന്നത്. ഒരു വലിയ തുരങ്കം പായ കൊണ്ട് മൂടിയിട്ടിരിക്കുന്നു. അത് ഏകദേശം നബി صلى الله عليه وسلم യുടെ റൌളയുടെ അടുത്ത് വരെ എത്തിയിരിക്കുന്നു. ! അങ്ങിനെ നബി صلى الله عليه وسلم യുടെ ഭൌതിക ശരീരം എടുത്ത്കൊണ്ട് പോകാൻ അന്ന് ആ രണ്ട് ക്രിസ്ത്യാനികൾ നടത്തിയ ഒരു വലിയ ഗൂഢാലോചന പൊളിഞ്ഞു. അവരെ വധിക്കുകയും റൌളക്ക് ചുറ്റും ലോഹങ്ങളെകൊണ്ട് ശക്തമായ മറയുണ്ടാക്കുകയും ചെയ്തു.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله