സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 17 February 2016

സംശയത്തിന്റെ കരിനിഴല്‍

ക്ലോണെയ്ഡ് പ്രസിഡന്റ് ‘ബ്രിജിത്ത് ബോയ്സ്ലിയല്‍’ പലതും അവകാശപ്പെടുകയുണ്ടായി: “താന്‍ മറ്റു ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ അഞ്ചുശിശുക്കളെ ക്ലോണ്‍ ചെയ്തിട്ടുണ്ട്. അതില്‍ പ്രഥമ ക്ലോണ്‍ ശിശുവാണ് ഹവ്വാ. മറ്റുനാല്‍വര്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കകം ജന്മം കൊള്ളും. വേറെ ഇരുപതു ശിശുക്കളെ ക്ളോണ്‍ ചെ യ്യാനുള്ള ശ്രമം 2003 ജനുവരിയില്‍ തന്നെ പൂര്‍ത്തിയാകും. മാത്രമല്ല, മരണപ്പെട്ട രണ്ടു കുട്ടികളുടെ കാര്‍ബണ്‍ കോപ്പികള്‍, അവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചു തയ്യാറാക്കുന്നുണ്ട്.
“31 കാരിയായ അമേരിക്കന്‍ സ്ത്രീയാണ് ജന്മം കൊണ്ട ഹവ്വായുടെ മാതാവ്. അവരുടെ ചര്‍മ കോശത്തിലെ ന്യൂക്ളിയസ് ഉപയോഗിച്ചാണു ശിശുവിനെ ക്ലോണ്‍ ചെയ്തിട്ടുള്ളത്. അമ്മയോടു ഹവ്വായ്ക്കു പൂര്‍ണ്ണ സാദൃശ്യമുണ്ടെന്നു കുട്ടിയുടെ വലിയമ്മ, കുട്ടിയെ കണ്ട മാത്രയില്‍ തന്നെ പറഞ്ഞത് കുട്ടി, കോശം നല്‍കിയ സ്ത്രീയുടെ തനിപ്പകര്‍പ്പാണെന്നതിനു മതിയായ തെളിവാണ്.” (1)
എന്നാല്‍ ബ്രിജിത്തിന്റെ അവകാശവാദം ശാസ്ത്രലോകം സംശയത്തോടെയാണു സ്വീകരിച്ചത്. ക്ലോണിങിനെക്കുറിച്ചു ദീര്‍ഘനാളായി പഠനം നടത്തുന്ന വിദഗ്ധരായ ശാസ്ത്രജ്ഞര്‍ ബ്രിജിത്തിന്റെയും അവര്‍ നേതൃത്വം നല്‍കുന്ന ക്ലോണെയ്ഡിന്റെയും കഴിവില്‍ സംശയം പ്രകടിപ്പിക്കുകയും തെളിവുകള്‍ നിരത്താന്‍ വെല്ലുവിളിക്കുകയും ചെയ്തു. ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്ന ജനിതക തെളിവുകള്‍ ഒരാഴ്ചക്കകം ഹാജറാക്കുമെന്നാണ് ബ്രിജിത്ത് അപ്പോള്‍ പറഞ്ഞത്. (2)
ഈ അവകാശവാദം ഉറപ്പുവരുത്താന്‍ ഉ.ച.അ പരിശോധന മാത്രം മതിയാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. അമ്മയുടെയും കുട്ടിയുടെയും വായ്ക്കകത്തെ പാടയില്‍ നിന്നെടുക്കുന്ന രക്തം മതിയാകും ഇരുവരുടെയും ജനിതക ഘടന കണ്ടെത്താന്‍. മാതാവിന്റെയും കുട്ടിയുടെയും പ്രജനനേതര കോശത്തിലെ ന്യൂക്ളിയര്‍ ഡി.എന്‍. എ. ചേരുകയാണെങ്കില്‍ ക്ലോണിങ് നടന്നതായി പൂര്‍ണ്ണമായും ഉറപ്പുവരുത്താമെന്ന് ‘ഇന്ത്യാനാ പര്‍സ്യൂ’ സര്‍വ്വകലാശാലയിലെ ജനിതക വിഭാഗം പ്രഫസര്‍ ‘വില്യം മുയിന്‍’ പറഞ്ഞു.(3)
ഒരാഴ്ചക്കകം തെളിവുകള്‍ ഹാജറാക്കുമെന്നു പറഞ്ഞ ബ്രിജിത്ത് പിന്നീട് തെന്നിമാറുകയായിരുന്നു. ശിശുവിന്റെ മാതാപിതാക്കള്‍ തങ്ങളുടെ വ്യക്തിത്വം രഹസ്യമാക്കിവെക്കാനാഗ്രഹിക്കുന്നതുകൊണ്ട് ഡി.എന്‍.എ. പരിശോധന നടത്താനായേക്കില്ലെന്നു ബ്രിജിത്ത് പറഞ്ഞു. (4) ഇതു സംശയത്തിന് ആക്കം കൂട്ടുകയാണുണ്ടായത്. പ്രസിദ്ധ ഫ്രഞ്ചു ജനിതക ശാസ്ത്രജ്ഞനായ ‘എക്സല്‍ഖാന്‍’ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: റെയ്ലിയന്‍ വിഭാഗത്തിന്റെ പ്രഖ്യാപനം കേവലം അവകാശവാദം മാത്രമാണ്; മാതാവ് ഒരു പുരുഷനുമായി ബന്ധം പുലര്‍ത്തിയതിന്റെ ഫലമായി ഉണ്ടായ സാധാരണ ശിശുവല്ല ഹവ്വായെന്നതിനു യാതൊരു തെളിവുമില്ല. (5)
ക്ലോണെയ്ഡ് കമ്പനിയുടെ ഈ വാദം ലോക ജനതയെ വിഡ്ഢികളാക്കുന്നതിനുവേണ്ടി മാത്രമുള്ളതായിരിക്കണം. അല്ലെങ്കില്‍,  എന്തുകൊണ്ടു ശിശുവിന്റെ പേരും ഊരും ഫോണും അഡ്രസ്സും അവര്‍ വ്യക്തമാക്കുന്നില്ല? കുട്ടി ഏതുനാട്ടില്‍, ഏതു ഭൂഖണ്ഡത്തില്‍? എന്തുകൊണ്ടു ഡി.എന്‍. എ. പരിശോധന അനുവദിക്കുന്നില്ല? പത്രമാസികകളില്‍ ശാസ്ത്ര പംക്തികളില്‍ എഴുതുന്ന ശാസ്ത്രജ്ഞരുടെയും ലേഖകരുടെയും പരിഹാസത്തിന് ഈയിടെയായി ഈ വാര്‍ത്ത വിധേയമായിരിക്കുകയാണ്. പ്രഥമ ശിശുവിനെ ക്ലോണ്‍ ചെയ്ത വാര്‍ത്ത പുറത്തുവിട്ട് അധികം വൈകും മുമ്പുതന്നെ, പ്രകൃതിവിരുദ്ധ ലൈംഗിക പ്രവര്‍ത്തനത്തില്‍ തല്‍പരരായ രണ്ടു സ്ത്രീകള്‍ക്കു നെതര്‍ലാന്റില്‍ ഒരു ക്ലോണ്‍ ശിശു ജനിച്ചിട്ടുണ്ടെന്നു ക്ലോണെയ്ഡ് കമ്പനി പ്രഖ്യാപിക്കുകയുണ്ടായി. തൊട്ടടുത്ത ദിവസമാണ് മരിച്ച രണ്ടു കുട്ടികളുടെ കാര്‍ബണ്‍ കോപ്പികളുണ്ടാക്കാന്‍ സാധിച്ചുവെന്നവകാശപ്പെട്ടത്. ഒരു ഏഷ്യന്‍ സ്ത്രീക്കു കൂടി ക്ലോണ്‍ ശിശു ഉണ്ടായെന്ന പ്രഖ്യാപനം അതിനു പിന്നാലെയും നടത്തി. അദ്ഭുതം! ഹ്രസ്വമായ അഞ്ചു ദിവസക്കാലത്തിനകം അഞ്ചു ക്ലോണ്‍ ശിശുക്കള്‍!! 227 ശ്രമങ്ങള്‍ക്കു ശേഷമാണ് വിദഗ്ധ ശാസ്ത്രജ്ഞനായ ഇയാന്‍ വില്‍മുട്ടിനു ഡോളിയെന്ന ഒരു ചെമ്മരിയാട്ടിന്‍ കുട്ടിയെ ക്ലോണ്‍ ചെയ്തുണ്ടാക്കാന്‍ സാധിച്ചത്. ശാസ്ത്ര ഗവേഷണരംഗത്തു രണ്ടു വയസ്സു തികയാത്ത ക്ളോണെയ്ഡിന് ഇത്രയും വേഗം ഇത്രയധികം മനുഷ്യശിശുക്കളെ ക്ലോണിങ് സൃഷ്ടി നടത്താന്‍ സാധിച്ചെന്നോ? സംശയങ്ങളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുന്നു. (1)