സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 6 February 2016

ഇഫാള്വതിന്റെ ത്വവാഫ്

ഹജ്ജിന്റെ ഫര്‍ളായ ത്വവാഫിന്, ഇഫാള്വതിന്റെ ത്വവാഫ് എന്നു പറയുന്നു. ഫിദ്യ കൊണ്ട് പരിഹരിക്കപ്പെടാത്ത നിര്‍ബന്ധ ഘടകമാണിത്. പെരുന്നാള്‍ ദിനം പ്രഭാതത്തില്‍ ജംറ എറിയുക, അറവുണ്ടെങ്കില്‍ അറുക്കുക, മുടിയെടുക്കുക എന്നിവ മിനയില്‍വെച്ച് ചെയ്തശേഷം മക്കയില്‍ ചെന്ന് ത്വവാഫ് ചെയ്യണം. ളുഹര്‍ നിസ്കാരത്തിന് വീണ്ടും മിനയില്‍ തിരിച്ചെത്തുകയും വേണം. ഇതാണ് ഏറ്റവും ശ്രേഷ്ടമായ രീതി.
ത്വവാഫുല്‍ ഇഫാള്വയുടെ സമയം
പെരുന്നാള്‍ രാവ് പകുതിയാകുന്നതോടെ ത്വവാഫിന്റെ സമയം പ്രവേശിക്കും. ജീവിതാവസാനം വരെ സമയം നീണ്ടുനില്‍ക്കുകയും ചെയ്യും. എന്നാല്‍ പെരുന്നാള്‍ ദിനം വിട്ടുപിന്തിക്കല്‍ കറാഹത്തും അയ്യാമുത്തശ്രീഖ് വിട്ടുപിന്തിക്കല്‍ ശക്തിയായ കറാഹത്തുമാണ്. ത്വവാഫ് ചെയ്യാതെ മക്ക വിട്ടുപോകല്‍ വളരെ ശക്തിയായ കറാഹത്താണ്. ഈ ത്വവാഫ് നിര്‍വഹിക്കാത്ത കാലത്തോളം ഹജ്ജില്‍ നിന്ന് വിരമിക്കാന്‍ കഴിയില്ല.
ത്വവാഫ്: ശ്രദ്ധിക്കേണ്ടവ
ഹജ്ജ് സ്വഹീഹാകണമെങ്കില്‍ ഇഫാള്വതിന്റെ ത്വവാഫ് കുറ്റമറ്റതാകണം. മുമ്പ് വിവരിച്ച നിബന്ധനകളും മര്യാദകളും കണിശമായി പാലിക്കണം. സ്ത്രീകളുടെ തലമുടി പുറത്തു കാണുക യോ വുളൂഅ് നഷ്ടപ്പെടുകയോ മറ്റോ ചെയ്താല്‍ ത്വവാഫ് ബാത്വിലാകുന്നതും ഹജ്ജിന്റെ സാധുതയെ ബാധിക്കുന്നതുമാണ്. ഹജ്ജിന്റെ ത്വവാഫിനു ഇഫാള്വതിന്റെ ത്വവാഫ് എന്നാണ് പറഞ്ഞുവരുന്നതെങ്കിലും നിയ്യത്തില്‍ അപ്രകാരം ചേര്‍ക്കല്‍ നിര്‍ബന്ധമില്ല.
“ഇഫാളതിന്റെ ത്വവാഫ് ഏഴുചുറ്റല്‍ അല്ലാഹു തആലാക്കു വേണ്ടി ചെയ്യാന്‍ ഞാന്‍ കരുതി” എന്ന് നിയ്യത്ത് ചെയ്യാം. ത്വവാഫ് വളരെ സൂക്ഷ്മമായി ചെയ്യേണ്ടതും മുമ്പ് വിവരിച്ച എല്ലാ ദിക്റുകളും ദുആകളും യഥാസ്ഥാനങ്ങളില്‍ നിര്‍വഹിക്കുകയും വേണം. ത്വവാഫിന്റെ ശേഷമു ള്ള സുന്നത്ത് നിസ്കാരം, സംസം കുടിക്കല്‍, മുല്‍തസമില്‍ വെച്ച് പ്രാര്‍ഥിക്കല്‍ മുതലായ പുണ്യങ്ങളെല്ലാം വാരിക്കൂട്ടാന്‍ ശ്രമിക്കണം. ശേഷം സഅ്യ് ചെയ്യാനുള്ളവര്‍ മുമ്പു പറഞ്ഞപോലെ സഅ്യ് പൂര്‍ത്തിയാക്കണം.
ഹജ്ജിന്റെ സഅ്യ്
തമത്തുആയി വന്നു, മക്കയില്‍ വെച്ച് ഹജ്ജിന് ഇഹ്റാം ചെയ്തവര്‍ ഹജ്ജിന്റെ സഅ്യ് ചെയ്തിട്ടില്ല. അവര്‍ ത്വവാഫിനു ശേഷം സ്വഫാ മര്‍വക്കിടയില്‍ ഹജ്ജിന്റെ നിര്‍ബന്ധമായ സഅ്യ് ചെയ്യണം. അത്തരക്കാര്‍ ശേഷം സഅ്യുള്ള ത്വവാഫില്‍ സുന്നത്തായ റമല് നടത്തവും, ഇള്ത്വിബാഉം സ്വീകരിക്കണം. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കില്‍ കുപ്പായത്തിനു മുകളിലൂടെ മേല്‍ മുണ്ട് ഇള്ത്വിബാഅ് രീതിയില്‍ ഇടേണ്ടതാണ്. തമത്തുആയി ഇഹ്റാം ചെയ്തു ഉംറക്കുശേഷം മറ്റൊരു മീഖാത്തില്‍ പോയി ഹജ്ജിന് ഇഹ്റാം ചെയ്തവര്‍ക്കു ഖുദൂമിന്റെ ത്വവാഫിനു ശേഷം ഹജ്ജിന്റെ സഅ്യ് ചെയ്യാം. ചെയ്തിട്ടില്ലെങ്കില്‍ അവരും ഇഫാളതിന്റെ ത്വവാഫിന് ശേഷം സഅ്യ് ചെയ്യല്‍ നിര്‍ബന്ധമാണ്. മുമ്പ് ഹജ്ജിന്റെ സഅ്യ് ചെയ്തവര്‍ ത്വവാഫില്‍ റമല് നടത്തവും ഇള്ത്വിബാഉം സ്വീകരിക്കേണ്ടതില്ല.