സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 7 August 2014

തഖ്ലീദ് പണ്ഢിത പൂജയല്ല

സ്രഷ്ടാവായ അല്ലാഹുവിനു മാത്രമേ ശാസനാധികാരമുള്ളു. അവന്റെ പ്രവാചകന്‍ എന്ന നിലയില്‍ നബി (സ്വ) യുടെ വിധി വിലക്കുകളും അംഗീകരിക്കണം. പാപസുരക്ഷിതത്വവും അപ്രമാദിത്വവും അല്ലാഹു നല്‍കിയതു കൊണ്ട് നിരുപാധികം തിരുമേനിയെ അനുസരിക്കാവുന്നതാണ്. അല്ല; അനുസരിച്ചേ തീരൂ.
അല്ലാഹുവിന്റെ നിയമങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താനും സ്വയം നിയമ നിര്‍മാണം നടത്താനും പണ്ഢിതന്മാര്‍ക്കധികാരമുണ്ടെന്നായിരുന്നു പൂര്‍വ വേദക്കാരുടെ വിശ്വാസം. അതു കൊണ്ടാണ് അവരുടെ അനുകരണം പണ്ഢിത പൂജയായിത്തീര്‍ന്നത്. റബ്ബുകളാക്കി എന്നു പറഞ്ഞിട്ടുള്ളതും അതു കൊണ്ട് തന്നെ. “ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ലല്ലോ എന്നു ആദ്യം ഒരു ക്രിസ്ത്യാനിയായിരുന്ന അദിയ്യുബിന്‍ ഹാത്വിം (റ) സംശയമുന്നയിച്ചപ്പോള്‍ നബി (സ്വ) ഇപ്രകാരം ചോദിക്കുകയുണ്ടി; “അല്ലാഹു അനുവദിച്ചതു അവര്‍ ഹറാമാക്കുമ്പോള്‍ നിങ്ങളത് ഹറാമായി ഗണിക്കുകയും അല്ലാഹു ഹറാമാക്കിയതു അവന്‍ ഹലാലാക്കുമ്പോള്‍ നിങ്ങളതു ഹലാലായി ഗണിക്കുകയും ചെയ്യാറില്ലേ?” ‘അതെ’ എന്നു അദിയ്യ് സമ്മതിച്ചപ്പോള്‍ തിരുമേനി പറഞ്ഞു : അതു അവരെ ആരാധിക്കല്‍ തന്നെയാണ് (ഇബ്നു ജരീര്‍ വാല്യം 10 പേജ് 114).
എന്നാല്‍, ഹലാല്‍ ഹറാമാക്കുവാനോ ഹറാം ഹലാലാക്കുവാനോ പണ്ഢിതന്മാര്‍ക്ക ധികാരമുണ്ടെന്ന് അജ്ഞരില്‍ അജ്ഞനായ ഒരു മുസ്ലിം പോലും വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കല്‍ കുഫ്റും ശിര്‍ക്കുമാണ്. അല്ലാമാ ശാഹ് വലിയുല്ലാഹി (റ) പറയുന്നത് കാണുക :”ഒരാള്‍ നബി (സ്വ) പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മാത്രം മതമായംഗീകരിക്കുകയും അല്ലാഹു അനുവദിച്ചതു മാത്രം ഹലാലായും അവര്‍ നിഷിദ്ധമാക്കിയതു മാത്രം ഹറാമായും വിശ്വസിക്കുകയും ചെയ്യുന്നു. പക്ഷേ, നബിയുടെ പ്രസ്താവനകളെയും അവയില്‍ വൈരുദ്ധ്യം തോന്നിക്കുന്നവയുടെ സംയോജനത്തെയും, അവയില്‍ ഗവേഷണം ചെയ്തു വിധികള്‍ ആവിഷ്കരിക്കുന്നതിന്റെ വഴിയെയും സംബന്ധിച്ചു അറിയാതെ വന്നപ്പോള്‍ സന്മാര്‍ഗ ദര്‍ശകനായ ഒരു പണ്ഢിതനെ അവര്‍ അനുഗമിച്ചു. അതാകട്ടെ, ആ പണ്ഢിതന്‍ ഫത്വയിലും വിധിയിലും ബാഹ്യത്തില്‍ യാഥാര്‍ഥ്യം കണ്ടെത്തിയവനും അല്ലാഹുവിന്റെ പ്രവാചകന്റെ സുന്നത്തിനെ അനുധാവനം ചെയ്തവനുമാണെന്ന വിശ്വാസത്തോടു കൂടിയാണ്. ഈ അനുകരണം കുറ്റകരമല്ല.” (ഹുജ്ജത്തല്ലാഹില്‍ ബാലിഗ : 1-156).